☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
1K views • 13 days ago
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
രക്ത ബന്ധം
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം)
……………………………………………
നഗരത്തിലെ ഏറ്റവും വലിയ ഗവൺമെന്റ് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇൻസ്‌പെക്ടർ സുരേഷിന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഫോർമാലിന്റെ രൂക്ഷഗന്ധം കൊണ്ടല്ല, മറിച്ച് തന്റെ പ്രിയതമയായ കസാൻഡ്ര ഒരു സ്റ്റീൽ ടേബിളിൽ ഐസ് കട്ട പോലെ കിടക്കുന്നത് കണ്ടിട്ടാണ്. സിനിമാ തിയേറ്ററിലെ പിൻസീറ്റിൽ പണ്ട് പോപ്‌കോൺ പങ്കിട്ടു കഴിച്ച അതേ പെണ്ണ്, ഇന്ന് ഒരു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് വേണ്ടി കാത്തുനിൽക്കുന്നു. അവളുടെ ചർമ്മം വിളറി വെളുത്തിരുന്നു, സാധാരണ മൃതദേഹങ്ങൾക്കുള്ള നീലനിറത്തിന് പകരം ഒരുതരം മാർബിൾ ശോഭ അതിനുണ്ടായിരുന്നു.
സീനിയർ സർജൻ ഡോക്ടർ ബിജു ജോൺ അകത്തുനിന്നും ഇറങ്ങിവന്നപ്പോൾ അയാളുടെ മുഖം ഒരു ചീഞ്ഞ തക്കാളി പോലെ വിളറിയിരുന്നു. മുപ്പതു വർഷമായി ശവങ്ങൾ കീറിമുറിക്കുന്ന ബിജു ഇന്ന് ആദ്യമായി വിറയ്ക്കുകയാണ്. കയ്യിലിരുന്ന സർജിക്കൽ ഗ്ലൗസ് ഊരിയെറിയുമ്പോൾ അയാളുടെ വിരലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.
"സുരേഷ്... ഇത് സ്വാഭാവികമായ മരണം അല്ല. ഇതൊരു അമാനുഷിക മരണമാണ്!"
ബിജു കിതച്ചുകൊണ്ട് പറഞ്ഞു. അയാൾ ഒരു സിഗരറ്റിന് തീ കൊളുത്താൻ ശ്രമിച്ചെങ്കിലും വിറയൽ കാരണം നടന്നില്ല.
"എന്താ സർ? വല്ല പാമ്പും കടിച്ചതാണോ? അതോ വല്ല വിഷവും ഉള്ളിൽ ചെന്നതാണോ?" സുരേഷ് ഗൗരവത്തിൽ ചോദിച്ചു. തന്റെ പ്രൊഫഷണൽ മനസ്സ് സങ്കടത്തെ അമർത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
" അമാനുഷികം എന്നാൽ പാമ്പല്ല സുരേഷ്," ബിജു സുരേഷിന്റെ തോളിൽ കൈവെച്ചു.
"ഇവളുടെ വയറ്റിൽ നിന്ന് ഞങ്ങൾ കണ്ടെത്തിയത് ദഹിക്കാത്ത നിലയിലുള്ള പച്ച മനുഷ്യമാംസമാണ്! പോരാത്തതിന് മരണപെട്ട ശേഷം ഇവളുടെ ശരീരത്തിൽ ഒരിറ്റു രക്തം പോലുമില്ല. ആരോ ഊറ്റിയെടുത്തതല്ല, ഇവളുടെ കോശങ്ങൾ തന്നെ രക്തത്തെ സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്ന പോലെ വലിച്ചെടുത്തിരിക്കുകയാണ്. നീ സ്നേഹിച്ചത് ഒരു മനുഷ്യസ്ത്രീയെ അല്ല, ഒരു രക്തദാഹിയെ ആണ്! ."
സുരേഷിന് തല കറങ്ങുന്ന പോലെ തോന്നി. കസാൻഡ്ര ഇടയ്ക്കിടെ പറയാറുള്ള ആ വാചകം അയാളുടെ കാതിൽ ഇടിമുഴക്കം പോലെ മുഴങ്ങി
"സുരേഷ്, നമുക്ക് വെളിച്ചമില്ലാത്ത ഒരിടത്തേക്ക് പോകണം, അവിടെ നിനക്ക് എന്റെ സ്നേഹം ശരിക്കും അനുഭവപ്പെടും."
അന്ന് അതൊരു റൊമാന്റിക് ഡയലോഗ് ആയിട്ടാണ് അയാൾ കേട്ടത്. പക്ഷേ ഇപ്പോൾ അതൊരു ഭീകരമായ സത്യമായി അവന്റെ മുന്നിൽ നിൽക്കുന്നു. അവൾ സൂര്യപ്രകാശത്തെ വെറുത്തിരുന്നു, എപ്പോഴും കറുത്ത കണ്ണട വെച്ചിരുന്നു, ഒരിക്കൽ പോലും അവൾ ഭക്ഷണം കഴിക്കുന്നത് സുരേഷ് കണ്ടിട്ടില്ല.
പെട്ടെന്ന് സുരേഷിന്റെ ഇടതുകൈയിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. കസാൻഡ്ര മരിക്കുന്നതിന് തലേദിവസം പ്രണയത്തിനിടയിൽ അവൾ അയാളുടെ കൈത്തണ്ടയിൽ ചെറുതായി ഒന്ന് കടിച്ചിരുന്നു. ഒരു സ്നേഹപ്രകടനം എന്ന് കരുതിയ ആ കടി ഇപ്പോൾ നീറാൻ തുടങ്ങിയിരിക്കുന്നു.
"ഇൻസ്‌പെക്ടർ, സാറിനെ സ്റ്റേഷനിൽ നിന്ന് വിളിക്കുന്നു. ഒരു പ്രതിയെ കിട്ടിയിട്ടുണ്ട്,"
കോൺസ്റ്റബിൾ സജിതൻ ഓടിക്കിതച്ചു വന്നു പറഞ്ഞു.
…….
സുരേഷ് സ്റ്റേഷനിലെത്തുമ്പോൾ അന്തരീക്ഷം വല്ലാതെ മാറിയിരുന്നു. ലോക്കപ്പിനുള്ളിൽ ശാന്തനായി ഇരിക്കുന്ന ഒരു വൃദ്ധനെ കണ്ടു. മെലിഞ്ഞു ഉണങ്ങിയ ശരീരം, പക്ഷേ കണ്ണുകളിൽ അമാനുഷികമായ ഒരു തിളക്കം. അയാളുടെ തോളിൽ പഴയൊരു തുകൽ സഞ്ചി ഉണ്ടായിരുന്നു. അതിൽ മരത്തിൽ കൊത്തിയെടുത്ത കൂർത്ത കുരിശുകളും, വെള്ളി ആഭരണങ്ങളും ചിതറിക്കിടന്നു. വാംപയർ സിനിമകളിലെ വാൻ ഹെൽസിംഗിന്റെ ഒരു ലോക്കൽ പതിപ്പ് പോലെ തോന്നിപ്പിച്ചു അയാൾ.
"നീയാണോ അവളെ കൊന്നത്?" സുരേഷ് ലോക്കപ്പിന്റെ അഴികളിൽ പിടിച്ച് അയാളെ കുലുക്കി. സുരേഷിന്റെ ഉള്ളിൽ ഒരുതരം അകാരണമായ ദേഷ്യം പതഞ്ഞു പൊങ്ങുകയായിരുന്നു.
വൃദ്ധൻ സുരേഷിന്റെ കണ്ണുകളിലേക്ക് നോക്കി പരിഹാസത്തോടെ ചിരിച്ചു.
"കൊന്നതല്ല ഇൻസ്‌പെക്ടർ, അവളെ ഈ ശാപത്തിൽ നിന്ന് മോചിപ്പിച്ചതാണ്. മരത്തിന്റെ ആണി അവളുടെ ഹൃദയത്തിൽ തറച്ചപ്പോൾ അവൾ അനുഭവിച്ച ആശ്വാസം നീ കണ്ടിട്ടില്ല. പക്ഷേ നിനക്ക് വൈകിപ്പോയി മോനേ. നിന്റെ കൈയിലെ ആ ബാൻഡേജ് ഒന്ന് മാറ്റി നോക്കൂ."
സുരേഷ് വിറയ്ക്കുന്ന കൈകളോടെ ബാൻഡേജ് മാറ്റി. ആ മുറിവ് ഉണങ്ങുന്നതിന് പകരം ചീഞ്ഞഴുകി കറുത്ത നിറമായിരിക്കുന്നു. മുറിവിനുള്ളിൽ നിന്ന് നീല ഞരമ്പുകൾ ഒരു മരത്തിന്റെ വേരുകൾ പോലെ പടരുന്നത് അയാൾ ഭീതിയോടെ നോക്കി നിന്നു. അത് മാംസത്തിനടിയിലൂടെ പാമ്പുകളെപ്പോലെ ഇഴയുന്നു.
പെട്ടെന്ന് സ്റ്റേഷനിലെ ട്യൂബ് ലൈറ്റുകൾ കത്തുമ്പോൾ സുരേഷിന് കണ്ണുകളിൽ ആസിഡ് ഒഴിച്ച പോലെ തോന്നി. വെളിച്ചം അസഹനീയമാകുന്നു. തലച്ചോറിനുള്ളിൽ ആയിരം ചില്ലുകൾ തറയ്ക്കുന്ന വേദന.
"സാറേ, സാറിന്റെ കണ്ണ് എന്താ ചുവന്നിരിക്കുന്നത്? ഇന്നലെ വല്ല കുപ്പിയും പൊട്ടിച്ചോ?" സജിതൻ നിഷ്കളങ്കമായി ചോദിച്ചു കൊണ്ട് അരികിലേക്ക് വന്നു.
സജിതൻ അടുത്തെത്തിയപ്പോൾ സുരേഷിന്റെ ലോകം മാറിമറിഞ്ഞു. സജിതന്റെ കഴുത്തിലെ ഞരമ്പുകൾ തുടിക്കുന്നത് സുരേഷ് എക്സ്-റേ ദൃശ്യം പോലെ വ്യക്തമായി കണ്ടു.
അതിനുള്ളിലൂടെ ഒഴുകുന്ന ചുവന്ന ദ്രാവകത്തിന്റെ മണം സുരേഷിന്റെ മൂക്കിലേക്ക് തുളച്ചു കയറി. രക്തം പമ്പു ചെയ്യുന്ന ശബ്ദം ഒരു ഡിജെ മ്യൂസിക് പോലെ അയാളുടെ കാതിൽ മുഴങ്ങി. വായയ്ക്കുള്ളിൽ പുതിയ രണ്ട് പല്ലുകൾ മോണ കീറി മുളച്ചു വരുന്നത് അയാൾ അറിഞ്ഞു. ആ വേദനയേക്കാൾ വലുതായിരുന്നു അയാളുടെ ഉള്ളിൽ പതഞ്ഞു പൊന്തിയ വിശപ്പ്.
"സജി... കർട്ടൻ ഒന്ന് ഇടൂ... വെളിച്ചം... വെളിച്ചം കണ്ടിട്ട് എനിക്ക് തല കറങ്ങുന്നു," സുരേഷ് മുരണ്ടു. അയാളുടെ ശബ്ദം ഒരു മൃഗത്തിന്റേത് പോലെ പരുക്കനായിരുന്നു.
"ഇൻസ്‌പെക്ടർ," വൃദ്ധൻ ശാന്തമായി പറഞ്ഞു,
"നിന്റെ ഉള്ളിലെ മനുഷ്യൻ ചത്തു കഴിഞ്ഞു. നിനക്ക് ഇപ്പോൾ ഒരു ദാഹം തോന്നുന്നില്ലേ? വെള്ളത്തിനല്ല, ഒരു കുപ്പി ബിയറിനുമല്ല... നല്ല ചൂടുള്ള രക്തത്തിന് വേണ്ടിയുള്ള ദാഹം! നീ ഇപ്പോൾ ഒരു വേട്ടക്കാരനാണ്."
……
സുരേഷ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. ഉച്ചവെയിൽ അയാളുടെ ചർമ്മത്തെ കരിച്ചു കളയുന്ന പോലെ തോന്നി. വീട്ടിലെത്തി എല്ലാ ജനലുകളും കർട്ടൻ ഇട്ട് അടച്ചു. തറയിൽ ചുരുണ്ടുകൂടി കിടന്ന അയാളുടെ വിശപ്പ് സഹിക്കാനാവുന്നില്ല. കിച്ചണിൽ പോയി ഫ്രിഡ്ജ് തുറന്നു. അതിലിരുന്ന പഴകിയ സാമ്പാറും ചിക്കൻ കറിയും മണത്തപ്പോൾ അയാൾക്ക് ഓക്കാനം വന്നു. ആ ചിക്കൻ കറിയിൽ വെളുത്തുള്ളി ഇട്ടിട്ടുണ്ട്. പണ്ട് വെളുത്തുള്ളി ജീവനായിരുന്നു, പക്ഷേ ഇപ്പോൾ അതിന്റെ മണം അയാളുടെ ശ്വാസകോശത്തെ പൊള്ളിക്കുന്നു.
കണ്ണാടിയിൽ നോക്കിയ സുരേഷ് നടുങ്ങിപ്പോയി. തന്റെ മുഖം കാണാനില്ല! കണ്ണാടിയിൽ വെറും ഒരു യൂണിഫോം മാത്രം വായുവിൽ ഒഴുകി നടക്കുന്നു. അയാൾ കണ്ണാടിയിൽ തൊട്ടു നോക്കി, തണുത്ത ചില്ല് മാത്രം.
"ഇതെന്തു കഷ്ടമാണ്! മീശ ഒന്ന് ലെവൽ ചെയ്യാൻ പോലും കഴിയില്ലല്ലോ," അയാൾ സ്വയം ശപിച്ചു. ഒരു വാംപയർ ആയാലും തന്റെ പോലീസ് ലുക്ക് പോകുമല്ലോ എന്നതായിരുന്നു അയാളുടെ ആദ്യത്തെ വിഷമം.
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു. സജിതനാണ്.
"സാറേ, കസാൻഡ്രയുടെ വീട്ടിൽ നിന്ന് കിട്ടിയ ഡയറിയിൽ സാറിന്റെ പേരുണ്ട്. പിന്നെ ഒരു ലിസ്റ്റുമുണ്ട്. എ ഗ്രൂപ്പ് പോസിറ്റീവ് ബി നെഗറ്റീവ് എന്നൊക്കെ. സാറേ, അവർ വല്ല ബ്ലഡ് ബാങ്ക് ഏജന്റും ആയിരുന്നോ? പിന്നെ സാറിന്റെ പേരിന് നേരെ ഫ്രഷ് ആൻഡ് യംഗ് ഹെൽത്തി ബ്ലഡ്എന്ന് എഴുതിയിട്ടുണ്ട്."
സുരേഷ് ചിരിച്ചു. ആ ചിരിയിൽ മനുഷ്യത്വത്തിന്റെ അംശം കുറവായിരുന്നു. ആ ലിസ്റ്റിലെ അടുത്ത ഇര താനായിരുന്നു എന്ന് അയാൾക്ക് ഇപ്പോൾ ബോധ്യമായി.
സ്നേഹം എന്നത് അവൾക്ക് വെറുമൊരു ഫുഡ് റിവ്യൂ മാത്രമായിരുന്നു.
…..
രാത്രിയായി. നഗരം അതിന്റെ ആഡംബരങ്ങളിലേക്ക് ചുരുങ്ങി. സുരേഷ് തന്റെ സർവീസ് റിവോൾവർ എടുത്തു. പക്ഷേ അതിൽ വെടിയുണ്ടകൾക്ക് പകരം അയാൾ ഒളിപ്പിച്ചത് വിചിത്രമായ ചില സിറിഞ്ചുകളായിരുന്നു. പണ്ട് കള്ളന്മാരെ പിടിക്കാൻ ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന അതേ ആവേശം ഇപ്പോൾ ഇരകളെ തേടി ഇറങ്ങുമ്പോഴുമുണ്ട്. പക്ഷേ ഒരു വ്യത്യാസം മാത്രം - ഇപ്പോൾ അയാൾക്ക് തെളിവുകളോ വാറന്റോ ആവശ്യമില്ല.
റോഡരികിൽ ഒരു പിടിച്ചുപറിക്കാരൻ പതുങ്ങി നിൽക്കുന്നത് സുരേഷ് കണ്ടു. ആ തടിമാടൻ ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ തയ്യാറെടുക്കുകയാണ്. പണ്ട് അയാളെ അടിച്ചു ജയിലിൽ ഇടാനാണ് സുരേഷ് നോക്കാറുള്ളത്. പക്ഷേ ഇന്ന് അയാൾക്ക് മറ്റൊരു പ്ലാൻ ഉണ്ട്.
"ഹലോ മിസ്റ്റർ," ഇരുട്ടിൽ നിന്ന് സുരേഷ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. വായുവിൽ അലിഞ്ഞു ചേരുന്നത് പോലെയായിരുന്നു ആ വരവ്.
"സാറേ... ഞാൻ ഒന്നും ചെയ്തില്ല സാറേ, ഞാൻ വെറുതെ..." പിടിച്ചുപറിക്കാരൻ വിക്കി. സുരേഷിന്റെ കണ്ണുകളിലെ ആ ചുവന്ന തിളക്കം കണ്ടപ്പോൾ തന്നെ അയാളുടെ പാതി ജീവൻ പോയി.
"നീ ഒന്നും ചെയ്യണ്ട മോനേ. നിന്റെ ആധാർ കാർഡോ ഐഡി കാർഡോ ഒന്നും എനിക്ക് വേണ്ട. നിന്റെ കഴുത്തിലെ ആ മെയിൻ ഞരമ്പ് ഒന്ന് കാണിച്ചു തന്നാൽ മതി ഹ ഹ ഹ" സുരേഷ് തന്റെ കോമ്പല്ലുകൾ നീട്ടി ഒരു ഭീകരമായ ചിരി ചിരിച്ചു.
……
നഗരത്തിലെ വാർത്താ മാധ്യമങ്ങൾ ഒരു വിചിത്രമായ വാർത്ത റിപ്പോർട്ട് ചെയ്തു
"നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നു. പിടിക്കപ്പെടുന്ന കുറ്റവാളികളെല്ലാം മാരകമായ വിളർച്ച ബാധിച്ച് അബോധാവസ്ഥയിൽ കാണപ്പെടുന്നു."
വാംപയർ ആയതിന് ശേഷം ഒരു ഗുണമുണ്ടെന്ന് സുരേഷ് തിരിച്ചറിഞ്ഞു. കൈക്കൂലി വാങ്ങേണ്ട ആവശ്യമില്ല,
കാരണം അയാൾക്ക് ഇപ്പോൾ വേണ്ടത് പണമല്ല, രക്തമാണ്. കുറ്റവാളികളെ പിടിക്കുന്നതോടെ ക്രമസമാധാനവും പാലിക്കപ്പെടും, തന്റെ വിശപ്പും മാറും. ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി അവരെ ബ്ലഡ് ബാങ്കുകളാക്കി മാറ്റുക എന്നതാണെന്ന് അയാൾ മനസ്സിലാക്കി.
നക്ഷത്രങ്ങൾ തെളിയുമ്പോൾ, നഗരത്തിന്റെ ഇരുണ്ട കോണിൽ ഇൻസ്‌പെക്ടർ സുരേഷ് തന്റെ അടുത്ത റെയ്ഡിനായി തയ്യാറെടുത്തു. പ്രണയം രക്തമായി മാറിയ ഈ പുതിയ ജീവിതത്തിൽ, അയാൾക്ക് ഇപ്പോൾ ഒരേയൊരു പേടിയേയുള്ളൂ.ഡ്യൂട്ടിക്ക് ഇടയിൽ ആരെങ്കിലും വന്ന് വെളുത്തുള്ളി ഇട്ട ഫുഡ് കഴിക്കാൻ നിർബന്ധിക്കുമോ എന്ന്! ഒപ്പം, തന്റെ യൂണിഫോമിൽ രക്തക്കറ പുരണ്ടാൽ അത് എങ്ങനെ കഴുകിക്കളയും എന്ന ടെൻഷനും
…….
End
7 likes
10 shares