𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
1K views
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _34
✍️ രചന - Aniprasad.
ശ്വാസം മുട്ടി റെയ്ച്ചലിന്റെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളി വരുന്നത് കണ്ടതോടെ ജോസപ്പേട്ടൻ വന്ന് കാരിരുമ്പിന്റെ കരുത്താർന്ന, എസ്തപ്പാന്റെ കൈകളിൽ പിടിച്ചു.
"വിട്.. വിടെടാ പട്ടീ അവളെ..
ഞങ്ങളെ ഇത്രയും ദ്രോഹിച്ചിട്ടും നിനക്ക് മതിയായില്ലേടാ...
അതിനും വേണ്ടി എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത്...ഒരു കൂട്ടം മനുഷ്യരുടെ കൊലക്കത്തിയിൽ നിന്നും നിനക്ക് ജീവനൂതി തന്നതിനാണോടാ നീ അവളെ കൊല്ലാൻ നോക്കുന്നത്...
അവള് ചത്ത് പോകുമെടാ ചെകുത്താനെ..."
ജോസപ്പേട്ടൻ അവന്റെ കയ്യിൽ അടിച്ചപ്പോൾ ഒരു കൈകൊണ്ട് എസ്തപ്പാൻ അയാളെ കുടഞ്ഞെറിഞ്ഞു.
ജോസപ്പേട്ടൻ തെറിച്ചു നിലത്തേയ്ക്ക് വീണു.
എസ്തപ്പാൻ ഒരു കൈകൊണ്ട് റെയ്ച്ചലിനെ തൂക്കിയെടുത്ത് ജോസപ്പേട്ടന്റെ അടുത്തേയ്ക്ക് ഇട്ടു.
നടു ഇടിച്ചു സിമന്റ് തറയിലേക്ക് വീണ റെയ്ച്ചലിൽ നിന്നും "ഹഗ് "എന്നൊരു ശബ്ദമുണ്ടായി.
റെയ്ച്ചൽ ഇരു കൈകളും കഴുത്തിൽ കോർത്ത് പിടിച്ചു കൊണ്ട് ചുമയ്ക്കാൻ തുടങ്ങിയപ്പോൾ ജോസപ്പേട്ടൻ അവരെ ഇരുകയ്യാലും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് എസ്തപ്പാന്റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി.
"ഇനി നിന്നെ ഈ വീട്ടിൽ ഞാൻ കണ്ട് പോകരുത്...
പത്ത് മിനിറ്റ് സമയം തരും നിനക്ക് ഞാൻ അതിനുള്ളിൽ നിന്റെ സർവ്വ കൂടും, കുടുക്കയും എടുത്തു കൊണ്ട് നീ സ്ഥലം വിട്ടോണം."
അയാൾ പല്ലുകൾ ഞെരിച്ചു കൊണ്ട് പകയെരിയുന്ന കണ്ണുകളോടെ എസ്തപ്പാനെ നോക്കി.
അവനാകട്ടെ, അപ്പറയുന്നതൊന്നും തന്നോടല്ലെന്ന മട്ടിൽ ഒരു ബീഡിയെടുത്ത് ചുണ്ടിൽ വച്ചു കടിച്ചു പിടിച്ചു.
എസ്തപ്പാൻ ബീഡിയ്ക്ക് തുമ്പിൽ തീ പിടിപ്പിയ്ക്കും മുമ്പേ ഒരുകാൽ വളച്ചു മറ്റേ കാൽ മുട്ട് നിലത്തു കുത്തി അവരുടെ അടുത്തേയ്ക്കിരുന്നു.
റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ വരിഞ്ഞു പിടിച്ചു.
എസ്തപ്പാൻ തന്റെ ചുണ്ടത്തിരുന്ന ബീഡി ജോസപ്പെട്ടൻറെ മുഖത്തേയ്ക്ക് തുപ്പി.
തന്റെ മുഖത്ത് വന്ന് തട്ടിയ ബീഡി ഒരു കൈകൊണ്ട് ജോസപ്പേട്ടൻ തട്ടി കളഞ്ഞു.
"എവിടെ പോകാൻ...
എസ്തപ്പാൻ എവിടെയും പോണില്ല..
ഈ വീട് വിട്ട് തൽക്കാലം എസ്തപ്പാൻ എങ്ങോട്ടുമില്ല..
എനിയ്ക്ക് മതിയായി എന്ന് തോന്നുന്നത് വരെ ഞാനിവിടെ കാണും..
ഈ വീട്ടിൽ...
നമ്മൾ തമ്മിൽ ഒരു കരാർ ഉണ്ട് ജോസപ്പേ..
അത് മറന്നു പോയി. അല്ലേ..
ഗൗരിയെന്ന കരാർ... നിങ്ങളുടെ മകളുടെ ജീവന്റെ വിലയായി അവളുടെ ജീവൻ കൊണ്ട് പിഴയൊടുക്കുന്ന കാഴ്ച നിങ്ങൾക്ക് കാണണ്ടേ...
അതിന് വേണ്ടിയല്ലേ ഈ ഭൂമിയിൽ ഇത്ര നാളും നിങ്ങൾ കാത്ത് കാത്തിരുന്നത്."
എസ്തപ്പാൻ അവരെ നോക്കി കൊല്ലുന്ന ഒരു ചിരി ചിരിച്ചു.
"വേണ്ട..."
ജോസപ്പേട്ടൻ അവനെ നോക്കി കയ്യെടുത്തു തൊഴുതു.
"ഞങ്ങൾ പറഞ്ഞ വാക്ക് ഞങ്ങളായിട്ട് തന്നെ തിരിച്ചെടുത്തു.ഞങ്ങൾക്ക് വേണ്ടി നീ ആരെയും കൊല്ലേണ്ടതില്ല.
ഞങ്ങൾക്ക് ആരോടും പ്രതികാരമില്ല..
ഇനിയും ഞങ്ങളെ ഉപദ്രവിയ്ക്കാതെ ഒന്ന് പോയി തരുവോ ഈ വീട്ടിൽ നിന്ന്..
നിന്റെ കാല് പിടിയ്ക്കാം ഞാൻ.."
"ഇവനോടൊന്നും കെഞ്ചാൻ നിൽക്കേണ്ട ഒരു കാര്യവുമില്ല.
നമുക്ക് പോലീസിൽ ചെന്ന് പറയാം..
അവർ വന്നു കൊണ്ട് പൊക്കോളും ഇവനെ..
അല്ലെങ്കിൽ ഇവനെ തിരഞ്ഞു നടക്കുന്ന ആ പിള്ളേരെ അറിയിച്ചാലും മതി. അവര് നോക്കിക്കോളും ഇവന്റെ കാര്യം.ജീവനോടിവൻ മറുകര കാണില്ല."
തന്നെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ നോക്കിയവനോടുള്ള സർവ്വ വെറുപ്പും അവരുടെ വാക്കുകളിലുണ്ടായിരുന്നു.
എസ്തപ്പാൻ മിന്നൽ പോലെ വലതു കൈ ചുരുട്ടി അവരുടെ മുഖത്തിടിയ്ക്കാൻ കൊണ്ട് വന്നപ്പോൾ ജോസപ്പേട്ടൻ തടഞ്ഞു.
"ഒന്നും ചെയ്യല്ലേ..
അവള് ചത്തു പോകും...ഞാൻ നിങ്ങടെ കാല് പിടിയ്ക്കാം."
അയാൾ വിലപിച്ചു.
"പോലീസ്..
നിന്റെ ഏത് പോലീസിനെ വരുത്തിയാടീ നീ എസ്തപ്പാനെ ഇവിടുന്ന് കെട്ടു കെട്ടിയ്ക്കാൻ പോകുന്നത്..
നിന്റെ നിലവിളി കേട്ട് ഇവിടെ പോലീസ് വന്നാൽ ഒറ്റ ദിവസത്തിൽ കൂടുതൽ എസ്തപ്പാന് ലോക്കപ്പിൽ കിടക്കേണ്ടി വരില്ല.
അത് കഴിഞ്ഞു ഞാൻ ഇറങ്ങി വരുന്നത് രണ്ടിനെയും വരിഞ്ഞു കെട്ടി കല്ലാറിന്റെ അടിയിലെ ചെളിയിലേക്ക് ചവുട്ടി താഴ്ത്താൻ വേണ്ടിയാകും.
അത് നീയൊന്നും എന്നേ കൊണ്ട് ചെയ്യിപ്പിയ്ക്കരുത്..."
അവന്റെ കണ്ണിൽ നിന്നൊരു തീഗോളം വന്ന് മുഖത്തിടിയ്ക്കും പോലെ ജോസപ്പേട്ടന് തോന്നി.
"നിങ്ങൾക്ക് ഞാൻ തന്ന വാക്ക് ഞാൻ പാലിച്ചിരിയ്ക്കും.
ഗൗരിയുടെ ജീവന് പകരം നിങ്ങൾ എനിയ്ക്ക് തരാമെന്നേറ്റ പണം നിങ്ങളും എനിക്ക് തന്നിരിക്കണം. കേട്ടല്ലോ..."
ആയിരം ചെകുത്താന്മാർ ഒന്നിച്ച് ചേർന്നൊരു ഒറ്റ രൂപമെടുത്ത മനുഷ്യനാണ് തന്റെ മുൻപിൽ ഇരിയ്ക്കുന്നതെന്ന് ജോസപ്പേട്ടന് തോന്നി.
രുധിരം നുണഞ്ഞട്ടും, നുണഞ്ഞിട്ടും കൊതിയടങ്ങാത്തത് പോലെ അവന്റെമുഖം വിറയ്ക്കുന്നു.
"ഒരു തവണ...
ഒരൊറ്റ തവണ കൂടി എസ്തപ്പാൻ പറയുകയാ...
എസ്തപ്പാനോട് വാക്ക് വ്യത്യാസം കാണിച്ചിട്ടുണ്ടെങ്കിൽ...
എസ്തപ്പാനെ ഒറ്റി കൊടുത്തു രക്ഷപ്പെട്ടു കളയാം എന്ന് മനസിലെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ....ഓർത്തോ..
അത് മരണത്തിലേക്കുള്ള നിന്റെയൊക്കെ യാത്രയുടെ ആദ്യ പടിയാ...
എന്റെ ജീവനെടുക്കാൻ ആളെയും കൂട്ടി എനിയ്ക്ക് പിന്നാലേ വേട്ട നായയെ പോലെ പാഞ്ഞു വന്ന അവനൊരു കാമുകിയില്ലേ..
ആ റോബിച്ചൻ എന്ന തെണ്ടിയ്ക്ക്...
അവള് നശിച്ചു വെണ്ണീർ അടിഞ്ഞു മുട്ടുകാലിൽ ഇഴഞ്ഞു അവന്റെ മുമ്പിൽ ചെല്ലുമ്പോ അവന്റെ നെഞ്ച് പൊട്ടണം ആ കാഴ്ച കണ്ടിട്ട്..
അവളുടെമാനത്തിന് വിലയിട്ടെടുത്തിട്ട് ഒരു ചണ്ടിയാക്കി അവളെ ഞാനവന്റെ മുമ്പിലേക്കിടും.
അതുകഴിഞ്ഞു മതി എനിയ്ക്കാ കഴുവേറിയുടെ ജീവൻ...
എസ്തപ്പാന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര വീഴ്ത്താൻ അവനൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് എസ്തപ്പാൻ അവന് കൊടുക്കുന്നത് മരണ ശിക്ഷയാ.
അതിൽ കുറഞ്ഞൊന്നും എസ്തപ്പാന്റെ നിഘണ്ടുവിൽ ഇല്ല.."
എസ്തപ്പാന്റെ മുഖത്ത് വിടരുന്ന ചിരിക്ക് മരണത്തിന്റെ വരണ്ട ഗന്ധമുണ്ടായിരുന്നു.
അവനൊന്ന് ചലിക്കുമ്പോൾ തന്നെ റെയ്ച്ചൽ ഭീതിയോടെ ജോസപ്പേട്ടനെ മുറുകെ പിടിക്കും.
"ദുർബുദ്ധിയൊന്നും തോന്നാതിരുന്നാൽ കുറച്ച് കാലം കൂടി ജീവിച്ചിരിയ്ക്കാം..
എനിയ്ക്കല്ല..
നിങ്ങൾക്ക്."
എസ്തപ്പാൻ അവർക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു.
തന്റെ മുൻപിൽ ഒരു മഹാ മേരു വളർന്ന് നിൽക്കുന്നത് പോലെ ജോസപ്പേട്ടന് തോന്നി.
ഇവൻ ഇനിയും ഓരോ മനുഷ്യന്റെ ജീവനെടുക്കാൻ ഉള്ള ഒരുക്കമാണെന്നോർക്കേ അയാളിൽ അടിമുടിയൊരു വിറയലുണ്ടായി.
♦️
"ഹെന്റീശോയെ..
നീയീ പറയുന്നത് നേരാണോടാ റോബിച്ചാ..
ആ ഇത്തിരിപോന്ന ചെക്കനെ ആ മുതു കാലൻ വെള്ളത്തിലിട്ടു കൊന്നതാണോ...
എന്നിട്ടെന്താടാ ആരും ഈ വിവരം പോലീസിനോട് പറയാതിരുന്നത്... അവരും എഴുതി തള്ളിയോ ആ ചെക്കൻ കാല് വഴുതി വെള്ളത്തിൽ പോയതാണെന്ന്.."
മകൻ പറയുന്നത് കേട്ട് പൊന്നമ്മ നെഞ്ചത്ത് കൈ വച്ചു.
"പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചുള്ള മരണമെന്നാണ്. പായലും ചെളിയും ശ്വാസകോശത്തിൽ വരെ അടിഞ്ഞിട്ടുണ്ട്."
"എങ്കിൽ പിന്നെ എങ്ങിനാടാ മോനേ അവൻ കൊന്നതാണെന്ന് പറയുന്നത്.. അതിന് ആ കാലൻ നിങ്ങളെ പേടിച്ച് നാടുവിട്ട് പോയതല്ലേ."
"എവിടെ പോയാലും, ഏത് കുത്തൊഴുക്കിലും കല്ലാർ നീന്തിക്കടന്ന് അവനിവിടെ വരാമല്ലോ..."
"എന്നാലുംമോനെ..."
"അത് തന്നെയാകും നടന്നത് അമ്മച്ചീ.
അമ്മച്ചി ഈ വിവരം പുറത്ത് ആരോടും പറയരുത്.
ജെസ്സിയേ വെളിയിലെക്കെങ്ങും വിടരുത്..
അമ്മച്ചിയും ഒന്ന് സൂക്ഷിച്ചോണം..."
"ഞങ്ങൾ എന്തിനാ മോനേ സൂക്ഷിയ്ക്കുന്നത്.. അവന് ഞങ്ങളോടും പകയുണ്ടോ..ഞങ്ങൾഅവനോട് എന്ത് തെറ്റ് ചെയ്തെടാഞങ്ങളോട്പക തോന്നാൻ....
ഇനി അത് ഉണ്ടെങ്കിൽതന്നെ എന്തിന്.."
"അമ്മച്ചിയോടോ, ജെസ്സിയോടോ അല്ല അവന് പക..
അവിനിവിടം വിട്ടു പോകേണ്ടി വന്നത്ഞങ്ങളെല്ലാവരും ചേർന്ന് ആക്രമിയ്ക്കാൻ മുതിർന്നതിൽ പിന്നെയല്ലേ..
അതിന് മുമ്പിട്ട് നിന്നത് തന്നെ ഞാനും ബെന്നിച്ചനും, മുരളിയും, രവിയും ആണല്ലോ...
പീലിപ്പോസ് മുതലാളി കൊണ്ട് വന്നവരെല്ലാം തിരികെ പോയില്ലേ.
അവരെയൊന്നും അവന് അറിയാനും പാടില്ലല്ലോ..
അപ്പോൾ സ്വാഭാവികമായും അവൻ തിരിയുക ഞങ്ങൾക്ക് നേരെ ആയിരിയ്ക്കില്ലേ."
"മതി..
നിർത്ത്.. കേട്ടിട്ട് അമ്മച്ചിക്ക് പേടിയാവുന്നല്ലോടാ.
വാ മോനേ..
നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം.
വേണ്ടുന്ന പോലൊരു പരാതി കൊടുത്താൽ അവര് നോക്കിക്കോളും അവന്റെ കാര്യം..
നമ്മളെന്തിനാ അവനെ പേടിച്ച് ജീവിയ്ക്കുന്നത്.. എവിടുന്നോ അഭയം തേടി നമ്മുടെ മണ്ണിലേക്ക് എത്തിയതല്ലേ അവൻ..
ഇപ്പൊ തന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോകാമെടാ."
"അവിടെ ചെന്നാൽ നമ്മൾ എന്തു പരാതിയാ അമ്മച്ചീ കൊടുക്കുക.
ഇവിടെ നമ്മുടെ നാട്ടിലേ ഇല്ലാത്ത ഒരുത്തൻ..
അവൻ എന്നെങ്കിലും വന്ന് ആക്രമിയ്ക്കുമെന്ന പേടി കൊണ്ടുള്ള പെറ്റിഷൻ..
പോലീസുകാർ വന്ന് ഇവിടെ നമ്മൾക്ക് കാവലിരിയ്ക്കുമോ അമ്മച്ചീ.. അവരും നമ്മളോട് പറയും സൂക്ഷിച്ചോളാനും, എന്തെങ്കിലും ആവശ്യം വന്നാൽ വിളിയ്ക്കാനും.
വേണമെങ്കിൽ ഇതൊക്കെ നമ്മുടെ തോന്നലാണ് എന്നും പറഞ്ഞു മടക്കി അയയ്ക്കാനും മതി."
"ഹെന്റെ കർത്താവേ..
ഉള്ള മനഃസമാധാനം കൂടി പോയല്ലോ..
അവരെവിടെ മോനേ നിന്റെ കൂട്ടുകാർ.."
"അവരും വീട്ടിൽ എല്ലാവരോടും പറഞ്ഞു വച്ചിട്ടുണ്ട്..
ഒന്നും ഉണ്ടായിട്ടല്ല അമ്മച്ചീ..നമ്മുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കണം എന്ന് കരുതി പറഞ്ഞെന്ന് മാത്രം...
പേടിയ്ക്കാനൊന്നുമില്ല.
ജനങ്ങളോടെല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. അവനെ എവിടെ വച്ച് ആര് കാണുന്നോ അപ്പോഴേ പരസ്പരം അറിയിച്ചേക്കണം എന്ന്..
ഇനി അവനീ കൊടുവത്തൂർ കാല് കുത്തിയാൽ പിന്നെ അവന്റെ ജീവിതത്തിൽ ഒരു സൂര്യോദയം ഇല്ല."
ഒരു പിശറൻകാറ്റ് തന്റെ കാതിനു ചുറ്റും ചൂളം കുത്തും പോലെ പൊന്നമ്മയ്ക്ക് തോന്നി.
കിഴക്കൻ മാനം കറുക്കുന്നതും, മഴക്കാറ്റടിയ്ക്കുന്നതും ഒക്കെ ഒരു ഭീതിയോടെയാണ് പൊന്നമ്മ നോക്കി കണ്ടത്.
♦️
മഴ തോർന്നെങ്കിലും മാനത്ത് കരിമ്പുക അടിഞ്ഞത് പോലെ കാർമേഘങ്ങൾ ചിതറി കിടപ്പുണ്ട്.
ഏഴുമണി ആകും മുമ്പേ നേരം ഇരുട്ടിയ പ്രതീതിയായിക്കഴിഞ്ഞു.
കൊടുവത്തൂരിന് ഉള്ള അവസാന കടത്തും കഴിഞ്ഞതോടെ ലോപ്പസ് കടത്ത് വള്ളം ഇലഞ്ഞി മരത്തിൽ ബന്ധിച്ച ശേഷം തന്റെ മാടത്തിലേക്ക് പോന്നു.
മഴയായതു കൊണ്ട് സ്ഥിരമായി പോയി വരുന്നവരെല്ലാം നേരത്തെ കൊടുവത്തൂരിന്മടങ്ങി പോന്നിട്ടുണ്ട്.
ലോപ്പസ് തന്റെ കസേരയിലേക്ക് ഇരുന്ന ശേഷം ഒരു മെഴുകുതിരി കത്തിച്ചു വച്ചിട്ട് ഭദ്രമായി മടിയിൽ വച്ചിരുന്ന മദ്യക്കുപ്പി എടുത്തു തറയിലേക്ക് വച്ചു.
കാറ്റടിച്ചപ്പോൾ മെഴുകുതിരി കെട്ടു പോയതിനു കാറ്റിനെ ഒരു പച്ച തെറി പറഞ്ഞും കൊണ്ട് അയാൾ വീണ്ടും മെഴുകുതിരി തെളിച്ചു.
കുടിയ്ക്കാൻ വച്ചിരുന്ന കുപ്പിവെള്ളം തുറന്ന് അയാൾ ഒരു കവിൾ വെള്ളം വായിലൊഴിച്ചു കുലുക്കൊഴിച്ചു തുപ്പി.
പിന്നെ മദ്യക്കുപ്പി കയ്യിലെടുത്തു അതിന്റെ അടപ്പിന് മീതെ കൈപ്പത്തി കൊണ്ട് രണ്ട് തട്ട് തട്ടിയ ശേഷം തുറന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചു.
"ഉച്ച ആകുമ്പോ തുടങ്ങുന്ന പരവേശമാ പുള്ളേ നിന്നെ ഒരിത്തിരി ഉള്ളിലെത്തിയ്ക്കാൻ.ഇന്ന് മഴയായതു കൊണ്ട് കുറച്ച് നേരത്തെ പറ്റി."
അയാൾ ഗ്ലാസ് എടുത്ത് ചുണ്ടോട് ചേർത്തതും ടാർപ്പാളിന്റെ പുറത്ത് മഴതുള്ളികൾ വീഴുന്ന ഒച്ച കേട്ട് തുടങ്ങി.
"ങാ.. വീണ്ടും തൊടങ്ങിയോ... ഇനി രാത്രി മുഴുവൻ മഴയായിരിയ്ക്കും."
അയാൾ തന്നത്താൻ പറഞ്ഞു കൊണ്ട് ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി.
അടുത്തത് ഒഴിയ്ക്കാനായി കുപ്പിയെടുത്തു തുറക്കുമ്പോൾ ലോപ്പസിന് തോന്നി വാതിൽക്കൽ ആരോ ഒരാൾ നിൽപ്പുണ്ടെന്ന്...
വാതിൽക്കൽ നിൽക്കുന്ന രൂപത്തിന് വെളിയിൽ മഴ പെയ്യുന്നനിടെ ചെറുമിന്നലുകളും കാണാം..
വാതിലടഞ്ഞു നിൽക്കുന്ന മനുഷ്യന്റെ മുഖം മെഴുകുതിരി വെളിച്ചത്തിൽ അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
"ആരാ.. എന്ത് വേണം.
മഴ നനയാതിരിയ്ക്കാനാണെങ്കിൽ അകത്തേയ്ക് കയറിനിന്നോ.അതോ അക്കരയ്ക്ക് പോകാനാണോ.
അക്കരക്കാണെങ്കിൽ ഈ മഴയത്തു പോകാൻ പറ്റില്ല. മഴ പോരാത്തതിന് ഇരുട്ടും.
വേണെങ്കിൽ ഇവിടെ കിടന്നോ.
രാവിലെ ആദ്യത്തെ പോക്കിന് അക്കരെ എത്തിക്കാം."
ലോപ്പസ് അടുത്തത് ഒഴിയ്ക്കാനുള്ള ശ്രമമായി.
"ലോപ്പസേട്ടാ.. ഇത് ഞാനാ..."
തീ മിന്നൽ പോലൊരു ശബ്ദം തന്നെ വന്ന് ചുറ്റിയതായി തോന്നിയിട്ട് ലോപ്പസിന്റെ കൈ വിറച്ചു.
മദ്യക്കുപ്പി മാറ്റിവച്ചിട്ട് ലോപ്പസ് കസേരയിൽ നിന്നെണീറ്റു.
പുറത്ത് നിന്നയാൾ ലോപ്പസിന് തന്നെ കാണാൻ വേണ്ടി മെഴുകുതിരി വെളിച്ചത്തിലേക്ക് നീങ്ങി നിന്നു.
ആറോ ഏഴോ വർഷങ്ങൾക്ക് ശേഷംകരുണന്റെ മുഖം കണ്മുമ്പിൽ കണ്ട് ലോപ്പസ് അമ്പരന്നു പോയി.
(തുടരും) #📔 കഥ
68 likes
6 comments • 23 shares