#📙 നോവൽ #നോവൽ #ലവ്സ്റ്റോറി
പ്യൂപ്പ (ഭാഗം 1 )
"എ.... എനിക്ക് ...പഠിക്കാൻ പോവണ്ട അമ്മ " അഥിതി മിഴികൾ നിറച്ച് അമ്മയെ ഒന്ന് നോക്കി...
" അസത്തെ... പിന്നെ എന്താ നിന്റെ ഉദ്ദേശം...? എന്നെ പോലെ കണ്ട വീടുകളിൽ അടുക്കള ജോലി ചെയ്ത് ജീവിക്കാനോ...? ഇപ്പോൾ പഠിക്കാനുള്ള അവസരം കിട്ടിയത് തന്നെ ആ മേലെപാട്ട് ഉള്ളവരുടെ കാരുണ്യം കൊണ്ടാണ്.....പ്ലസ് ടു കഴിഞ്ഞ് രണ്ട് കൊല്ലം ആയില്ലേ നീ ഇതൊക്കെ തന്നേ പറഞ്ഞ് വെറുതെ ഇരിക്കുന്നു... ഇങ്ങനെ ചടഞ്ഞു ഇരുന്നിട്ട് നിനക്ക് മടുത്തില്ലേ അഥിതി.?
നോക്ക്... എന്റെ കാലം കഴിഞ്ഞാൽ നിന്നെ നോക്കാൻ നീയേ ഒള്ളു... അത് മറക്കണ്ട.. കയ്യിൽ പത്തു രൂപ ഉണ്ടാക്കാൻ ഒരു തൊഴിൽ ഉണ്ടെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാം..." ദേവയാനിയുടെ സ്വരം ഉയർന്നു...
അഥിതി തൊട്ടരികിൽ കിടന്ന മേശ പുറത്ത് നഖം കൊണ്ട് ചുരണ്ടി മുഖം താഴ്ത്തി നിന്നു... അവളുടെ കണ്ണിൽ നിന്ന് ഇപ്പോഴും ഒരു ഇടവപാതിക്കുള്ള വെള്ളം ഊർന്ന് ഇറങ്ങുന്നുണ്ട്...
അതല്ലെങ്കിലും ആര് വഴക്ക് പറഞ്ഞാലും ഇങ്ങനെ കണ്ണും നിറച്ച് നിൽക്കാനേ അഥിതിക്ക് അറിയൂ... എതിർത്തു പറയാൻ അവൾ ശീലിച്ചിട്ടില്ല...
" ദേ... ഞാൻ മേലേപാട്ടേക്ക് പോയേക്കുവാ... കുളിച്ച് ഒരുങ്ങി പഠിക്കാൻ പോവാൻ നോക്ക്.... ഹരിതയോട് ഞാൻ പറഞ്ഞിട്ടുണ്ട് അവള് പോവുമ്പോൾ നിന്നെയും കൂടെ കൂട്ടാൻ... "
ദേവയാനി അടുപ്പിൽ നിന്ന് ആ അരിക്കലo ശ്രദ്ധയോടെ എടുത്ത് തിണ്ണയിലേക്ക് വെക്കുന്നതിനിടെ പറഞ്ഞു..
" പോവുന്നതിന് മുന്നേ ഇതൊന്ന് വാർത്തേക്കണെ...ചോറ് പാത്രത്തിൽ ആക്കി കൊണ്ട് പോവാൻ മറക്കണ്ട...ഈ വാതിൽ അടച്ചേക്ക് " അവര് അടുക്കള വഴി പുറത്തേക്ക് ഇറങ്ങുന്നതിനിടെ പറഞ്ഞു...
അടുക്കളക്ക് പിന്നിൽ വിശാലമായ പാടം ആണ്... അതങ്ങ് നടന്നു ചെന്ന് കയറുന്നത് മേലെപ്പാട്ട് തറവാട്ടിലും...
" ആ പിന്നേയ്...ചോറ് വർക്കുമ്പോൾ കൈ പൊള്ളിക്കരുത് കേട്ടോ.. " പോവുന്നതിനിടയിൽ അവർ ഉറക്കെ വിളിച്ചു പറഞ്ഞു...
ഒന്നിനും ഒരു ശ്രദ്ധ ഇല്ലാത്ത പെണ്ണാണ്...! അഥിതി കേൾക്കാതെ അവർ ഉള്ളിൽ പിറുപിറുക്കുകയും ചെയ്തു...
" മം...! അഥിതി ഒന്ന് മൂളിയിട്ട് ആ അടുക്കള വാതിലും ചാരി ദേവയാനി വെപ്രാളത്തോടെ പോവുന്നതും നോക്കി നിന്നു...
മേലെപ്പാട്ട് സ്ഥിരം ജോലിക്കാരിൽ ഒരാൾ ആണ് അമ്മ... ഇന്നാട്ടിലെ ഏറ്റവും വലിയ പണക്കാർ മേലെപ്പാട്ട് ഉള്ളവർ ആണ്...
ഏറ്റവും ദാരിദ്ര്യം പിടിച്ചവർ താനും തന്റെ അമ്മയും ആണെന്ന് തോനുന്നു... അവൾ മനസ്സിൽ ഓർത്തു...
അച്ഛൻ ഉള്ള കാലത്ത് അത്യാവശ്യം നല്ല രീതിയിൽ തന്നെയാ ജീവിച്ചിരുന്നത്... പക്ഷെ ചെയ്ത ഒന്ന് രണ്ട് കച്ചവടം അടിക്കടി പൊളിഞ്ഞപ്പോൾ അച്ഛൻ ഒരു മുഴം കയറിൽ അഭയം കണ്ടെത്തി...
അന്ന് ഏഴു വയസാണ് അഥിതിക്ക്...
ചടങ്ങുകളിൽ കൂടിയവരുടെ എല്ലാം ചർച്ചാ വിഷയം അമ്മ ആയിരുന്നു..
അമ്മ വേറെ വിവാഹം ചെയ്യുമോ..? ഇനി അഥവാ അങ്ങനെ ചെയ്തില്ലെങ്കിൽ തന്നെ ഒരു പെൺകുട്ടിയെ എങ്ങനെ തനിയെ വളർത്തി വലുതാക്കുo... അങ്ങനെ ഓരോരുത്തർക്ക് ഓരോ ആശങ്ക...
അന്ന് ആ ആശങ്ക പ്രകടിപ്പിച്ചവരെയും സഹതപിച്ചവരെയും പിന്നീട് ഒരിക്കൽ അഥിതി കണ്ടിട്ടില്ല എന്നത് ആണ് സത്യം...!
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലത്ത് സ്വന്തം ബന്ധം എന്നൊക്കെ പറഞ് ആരും ആരുടേയും ബാദ്യത ഏല്ക്കാൻ തയ്യാറാവില്ല എന്ന് അഥിതിക്കും മനസിലായി...
നിറം മങ്ങിയ ഉടുപ്പും മറ്റും ഇട്ട് നടക്കുന്നത് കൊണ്ടാവും കുഞ്ഞിലേ മുതൽ അഥിതിയെ ഒപ്പം കളിക്കാൻ കൂട്ടാൻ പോലും പലർക്കും മടിയായിരുന്നു...
ഒരിക്കൽ കളിക്കുന്നതിനിടെ തനിക്ക് രാജകുമാരി ആവണം എന്ന് പറഞ് കൊണ്ട് കൂട്ടുകാരികളോട് അതിഥി വാശി പിടിച്ചു... അന്നാണ് കറുത്ത രാജകുമാരി ഇല്ലെന്ന സത്യം അഥിതി അറിയുന്നത്...
രാജകുമാരി ആവണമെങ്കിൽ തൊലി വെളുക്കണം എന്ന്....!
രാജ കുമാരി ആവാനുള്ള കൊതി കൊണ്ട് അന്നത്തെ പൊട്ട ബുദ്ധിക്ക് കണ്ണിൽ കണ്ട ഇലയും പുല്ലും പൂവും എല്ലാം പറിച്ചു കൊണ്ട് വന്ന് വീടിന്റെ പിന്നാമ്പുറത്ത് ഒരു മൂലയിൽ ഇരുന്ന് അരച്ച് എടുത്ത് ആ പച്ചില കൂട്ട് അഥിതി മുഖത്തും കയ്യിലും എല്ലാം വാരി തേച്ചു...
വെളുത്ത് മനോഹരിയായ ഒരു രാജകുമാരിയായി താൻ മാറുമെന്ന് സ്വപ്നം കണ്ട് കുറച്ച് നേരം അവളങ്ങനെ ഇരുന്നു പോയി...
പച്ചിലകൂട്ട് ഉണങ്ങി തുടങ്ങിയപ്പോൾ കുഞ്ഞ് അതിഥിക്ക് മുഖം പൊള്ളി തുടങ്ങി....ചുട്ടു പൊള്ളുന്ന വേദന...!! കുഞ്ഞ് അഥിതി ഓടി പോയി മുഖവും ദേഹവും കഴുകി...
അന്ന് കുഞ്ഞ് അഥിതിയുടെ ദേഹത്തിലുണ്ടായ വേദന മാറിയെങ്കിലും... മനസിനുണ്ടായ വേദന പിന്നീട് മാറിയില്ല...
അഥിതി വലുതാവുന്നതിന് അനുസരിച്ച് ആ വേദനയും വലുതായി...
നിന്നെ തൊട്ട് കണ്ണെഴുതാൻ എളുപ്പമായിരിക്കും... ഇരുട്ടത്ത് നിൽക്കുകയാണെങ്കിൽ ഒന്ന് പല്ല് കാണിച്ചു ചിരിച്ചോ അഥിതി.. എന്നാലേ നിന്നെ കാണതൊള്ളു തുടങ്ങി പല കുത്തുവാക്കുകളും കൂടെ ആയപ്പോൾ അഥിതി പിന്നെ ആരുടേയും കൂട്ടു തേടി പോവാതെ ആയി...
അവൾക്ക് ചുറ്റും സ്വയം അവളൊരു തൊണ്ട് രൂപപ്പെടുത്തി...
ലോകത്തിന്റെ തിരക്കുകളിൽ നിന്നും വെളിച്ചത്തിൽ നിന്നും അകന്ന് ആ തൊണ്ടിനുള്ളിൽ ചിറകുകൾ ഒതുക്കി വെച്ച് അഥിതി സ്വയം ഒരു പ്യൂപ്പയായി മാറി...!
സഹ ജീവികളോട് സംസാരിക്കാനുള്ള ഭയം ആ പ്യൂപയ്ക്കുള്ളിൽ കൂടുതൽ അവളെ മുറുക്കി അടച്ചു.
അമ്മ പറഞ്ഞ പോലെ വേഗത്തിൽ ചോറ് വാർത്തു വെച്ച് തനിക്കുള്ള ഭക്ഷണം അവൾ വിളമ്പി ബാഗിലേക്ക് വെച്ചു...
ചെറിയൊരു കറുത്ത പൊട്ടും ഇട്ട് മുടി ഒന്ന് ചീകി മുടഞ്ഞിട്ടു... അത്രേ ഒള്ളു അതിഥിയുടെ ഒരുക്കo...
അത്രേ അതിഥിക്ക് ഒരുങ്ങാൻ അറിയുകയും ഒള്ളു...
മുൻ വശത്തെ വാതിൽ അടച്ച് അവൾ വെളിയിലേക്ക് ഇറങ്ങി...
ഹരിത ഇപ്പോൾ വരുമെന്ന് അവൾക്ക് തോന്നി...
ചിന്തിച്ചു തീർന്നില്ല.. തൊട്ടപ്പുറത്തെ ഒറ്റ നില വാർപ്പിട്ട വീട്ടിൽ നിന്നും ഹരിത പുറത്തേക്ക് ഇറങ്ങി വന്നു...
അഥിതി അവളെ നോക്കി ഒന്ന് ചിരിച്ചെങ്കിലും ഹരിതയുടെ മുഖത്ത് അത്ര വലിയ തെളിച്ചം ഒന്നുമില്ല...
എന്തോ ഭാരം ചുമന്നു നടക്കാൻ പോവുന്ന പോലെ ഒരു ബുദ്ധിമുട്ടുള്ള ഭാവമാണ് അന്നേരം ഹരിതക്ക്...
" നിന്റെ അമ്മ പോയോ...? "
" മം.. പോയി... "
" വേഗം നടന്നോ അഥിതി... 8 മണിയുടെ ജയശ്രീ പോയാൽ പിന്നെ ആദ്യത്തെ ഹവർ ക്ലാസിൽ കയറാൻ പറ്റില്ലാട്ടോ..." പറയുന്നതിന് ഒപ്പം തന്നെ ഹരിത നടത്തത്തിന്റെ വേഗത കൂട്ടിയിരുന്നു...
ഒന്ന് മൂളി കൊണ്ട് അഥിതിയും അവൾക്ക് ഒപ്പം വേഗത്തിൽ നടന്നു...
അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു ബസിൽ...
രാവിലേ ആയത് കൊണ്ട് പണിക്ക് പോകുന്നവരും സ്കൂൾ കുട്ടികളും എല്ലാം ഉണ്ട്...
സ്കൂളിൽ പഠിക്കുമ്പോൾ അതിഥിയും ഈ നേരത്ത് തന്നെ ആയിരുന്നു ബസിൽ പോയിരുന്നത്... അന്നും കാത്തു നിൽക്കാനോ കൂടെ കൂട്ടാനോ അതിഥിക്ക് ആരുമില്ലായിരുന്നു...
കുഞ്ഞിലേ ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള കൂട്ടത്തിൽ ആയിരുന്നു അഥിതി..
പിന്നെ... പോകെ പോകെ അവൾക്ക് മനസിലായി തന്നെ കേൾക്കാനും ശ്രദ്ധിക്കാനും ഒന്നും ആരുമില്ലെന്ന്...
അതോടെ സംസാരം കുറച്ചു...
ഇപ്പോൾ അതിഥിയുടെ ഏറ്റവും വലിയ ഭയം ഇങ്ങോട്ട് വന്നു സംസാരിക്കുന്നവരോട് മറുപടി കൊടുക്കണല്ലോ എന്നാണ്...
ആരെങ്കിലും എന്തെങ്കിലും വന്നു ചോദിച്ചാൽ ശബ്ദത്തിന് പകരം ആദ്യം പുറത്തേക്ക് വരുന്നത് കാറ്റ് ആണ്.... പിന്നെ ഉള്ളം കൈ വിയർത്തു വരും...ഇടക്ക് തല ചുറ്റി താഴെ വീഴും എന്ന സന്ദർഭങ്ങൾ അടക്കം ഉണ്ടായിട്ടുണ്ട്...
ചിലപ്പോഴൊക്കെ അഥിതിയുടെ പൊട്ട ബുദ്ധിക്ക് തോന്നും.. ജനിച്ചപ്പോഴേ ഊമയായാൽ മതിയായിരുന്നു എന്ന്....!
" അതിഥി... അടുത്ത സ്റ്റോപ്പ് ആണേ... " ഹരിത അവളെ ഒന്ന് തോണ്ടി വിളിച്ചു...
ചിന്തകളിൽ മുഴുകി നിന്നിരുന്ന അഥിതി ഞെട്ടി കൊണ്ട് പതിയെ തലയാട്ടി...
ഈ പെണ്ണ് നിന്ന് ഉറങ്ങുവാണോ? ഹരിത മനസ്സിൽ പിറു പിറുത്തു...
ആ വലിയ ഗേറ്റിന് മുന്നിൽ അഥിതി പകച്ചു നിന്ന് പോയി...
സ്വയം പ്യൂപ്പയായി മാറിയ അഥിതിക്ക് കിട്ടിയ ഏറ്റവും വലിയ അടി...!
ആ വിശാലമായ ക്യാമ്പസ് അന്തരീക്ഷത്തിൽ അതിഥിക്ക് ശ്വാസം മുട്ടി പോയി...
" അതിഥി... ഞാൻ പോയേക്കുവാണെ.. വൈകീട്ട് കാണാം... നേരെ പോയി റൈറ്റ് തിരിഞ്ഞാൽ നിന്റെ ഡിപ്പാർട്മെന്റ് ആണ്... ഹരിത അത്രയും പറഞ്ഞു കൊണ്ട് കൂട്ടുകാർക്ക് ഒപ്പം തിരിഞ്ഞു നടന്നു...
അതിഥിക്ക് ഭയം തോന്നി...! ഹരിതക്ക് തന്നെ ഒന്ന് ക്ലാസ്സ് വരെ കൊണ്ട് പോയി വിടാമായിരുന്നു...! ആദ്യത്തെ ദിവസം അല്ലെ...! തനിക്ക് ഇവിടെ പരിചയമില്ലാത്തത് അല്ലെ... അഥിതി ഉള്ളിൽ പരിഭവം പറഞ്ഞു...
ആണ് കുട്ടികൾ പല സ്ഥലത്തും കൂട്ടം കൂടി ഇരുന്ന് കമന്റ് അടിക്കുന്നുണ്ട്...
അവരാരും തന്നെ ശ്രദ്ധിക്കല്ലെ എന്ന് അഥിതി പ്രാർത്ഥിച്ചു കൊണ്ടിരുന്നു...
ഹരിത പറഞ്ഞ വഴിയേ നടന്നപ്പോൾ തന്റെ ഡിപ്പാർട്മെന്റ്ലേക്ക് ഉള്ള വഴി അവളുടെ മുന്നിൽ തെളിഞ്ഞു...
അഥിതിക്ക് പകുതി ആശ്വാസമായി...
അന്നത്തെ ദിവസത്തിന് അഥിതിക്ക് യുഗങ്ങളുടെ ദൈർഘ്യം തോന്നി...
ക്ലാസ്സ് എടുക്കാൻ ഒന്ന് രണ്ട് പേര് വന്നു... ക്ലാസിൽ ആകെ ഇരുപത് പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്...
അതിൽ പകുതിയിലേറെയും പെൺകുട്ടികൾ ആണെന്ന് തോനുന്നു...
അഥിതി ആരെയും പരിചയപെടാൻ പോയില്ല...
ആ സീറ്റിൽ നിന്ന് എഴുന്നേറ്റിട്ട് വേണ്ടേ അതിന്...
ഉച്ചക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും പുറത്തേക്ക് പോയാൽ സീനിയർസിന്റെ കയ്യിൽ പോയി പെട്ടാലോ എന്ന് ആലോചിച്ചപ്പോൾ അതിഥി പട്ടിണി കിടക്കാം എന്ന് തന്നെ തീരുമാനിച്ചു...
അന്നത്തെ ദിവസം എങ്ങനെയോ തള്ളി നീക്കി... വൈകുന്നേരം ഹരിത ഉണ്ടായിരുന്നു... അവളുടെ ഒപ്പം തന്നെ തിരിച്ചു പോന്നു...
" നിന്റെ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു...? പോരുന്ന വഴിയിൽ ഹരിത ചോദിച്ചു...
" കുഴപ്പമില്ല...! അഥിതി ഒറ്റ വാക്കിൽ ഉത്തരവും ഒതുക്കി...
വീട്ടിലേക്ക് എത്തിയപ്പോൾ അമ്മക്കും അറിയേണ്ടത് ക്ലാസിലെ വിശേഷങൾ ആയിരുന്നു...
ഹരിതക്ക് കൊടുത്ത അതേ ഉത്തരം അമ്മക്കും കൊടുത്തു...
പിറ്റേ ദിവസം കോളേജിൽ പോവണ്ടേ എന്നൊരു ചിന്ത അവളുടെ ഉറക്കത്തെയും കാർന്നു തിന്ന് തുടങ്ങി...
ഈ വീടിനുള്ളിൽ... ഈ നാല് ചുമരുകൾക്ക് ഉള്ളിൽ ആരെയും കാണാതെ ഒതുങ്ങി കൂടാൻ കഴിഞ്ഞിരുന്നെങ്കിലോ...? അഥിതി ആശിച്ചു പോയി...
എന്തിനെന് അറിയാതെ അവളുടെ മിഴികളിൽ കാറും കോളും നിറഞ്ഞു....
" ഞാൻ എന്താ ഇങ്ങനെ ആയത്... എന്തിനാ ഒരു കഴിവും തരാതെ എന്നെ ദൈവം സൃഷ്ടിച്ചത്...? അവൾ ആരോടെന്നില്ലാതെ മനസ്സിൽ കയർത്തു...
മൂന്നു നാല് ദിവസങ്ങൾ ഒരേ രീതിയിൽ മുന്നോട്ട് പോയി...
എന്നിട്ടും അഥിതിക്ക് ആ കോളേജും ചുറ്റുപാടും ഒന്നും പൊരുത്തപെടാനെ സാധിച്ചില്ല...
3 വർഷം എടുക്കും എടുത്ത കോഴ്സ് തീരാൻ... അതിനുള്ളിൽ താൻ ശ്വാസം മുട്ടി മരിച്ചു പോവുമെന്ന് പോലും അവൾക്ക് തോന്നി...
കോളേജ്ൽ കയറി അഞ്ചാമത്തെ മാസം ... എന്നത്തേയും പോലെ ഹരിത വൈകീട്ട് കാണാമെന്നു പറഞ് കൂട്ടുകാരുടെ കൂടെ അവളുടെ ഡിപ്പാർട്മെന്റ്ലേക്ക് പോയി...
അഥിതി തലയും താഴ്ത്തി അവളുടെ ഡിപ്പാർട്മെന്റ്ലോട്ടും നടന്നു...
ഇത്രേം ദിവസമായിട്ട് പലർക്കും പല വിധത്തിൽ റാഗിങ് കിട്ടിയിട്ടുണ്ടെങ്കിലും അഥിതിയുടെ അടുത്തേക്ക് ആരും വന്നിട്ടില്ല...
ഒറ്റ നോട്ടത്തിൽ തന്നെ ആരുടേയും കണ്ണിൽ ഉടക്കാൻ ഉള്ള സൗന്ദര്യമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകളോ അതിഥിയിൽ ഇല്ലാ...
അത് കൊണ്ട് തന്നെ ഭൂരിപക്ഷം ആളുകളുടെ കണ്ണിലും അവൾ അദൃശ്യയായിരുന്നു...
എന്തോ കടന്നൽ കൂട്ടം ഇരമ്പി വരും പോലെ ഒരു സ്വരം കേട്ടിട്ട് ആണ് അഥിതി മുഖം ഉയർത്തി നോക്കിയത്...
അന്നേരം ഗ്രൗണ്ടിൻറെ ഒത്ത നടുവിൽ ആണ് അവൾ....
അവളുടെ കണ്ണുകൾ ഒരു നിമിഷം ചോര ഒലിക്കുന്ന മുഖവുമായി മുന്നിലേക്ക് ഓടി വരുന്ന ആ ആൺകുട്ടിയിലേക്ക് നീണ്ടു.... അതിനുമപ്പുറം വേറെ ഒരുവൻ...!
ദൃഡമായ ശരീരവും കട്ടി പുരികവും കൂർത്ത നോട്ടവുമായി ഒരുവൻ...
മേലെപ്പാട്ടെ അഭിമന്യു....!!!
മുന്നിൽ ഓടി വന്നവൻ കാൽ തട്ടി മറിഞ്ഞു വന്നു വീണത് പേടിച്ചരണ്ട് നിൽക്കുന്ന അഥിതിക്ക് മുന്നിൽ ആണ്...
" ടാ....! പിന്നിൽ ഓടി വന്നവൻ അവന്റെ മേലേക്ക് ചാടി വീണു കൊണ്ട് അവനെ തലങ്ങും വിലങ്ങും അടിച്ച് കൊണ്ടിരുന്നു...
അതിഥി ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി...
" അഭി.... ആ നാറിയുടെ കൈ ഒടിച്ചേക്ക്... കൂട്ടത്തിൽ ഒരുവൻ ക്രിക്കറ്റ് ബാറ്റ് ഒരെണ്ണം. അഭിക്ക് നേരെ എറിഞ്ഞു കൊടുത്തു... അഭി അത് പിടിച്ചെടുത്തു...
തൊട്ടടുത്ത നിമിഷം താഴെ കിടന്ന് പ്രാണന് വേണ്ടി വെമ്പുന്നവന്റെ വലത്തേ കൈ ലക്ഷ്യമാക്കി അഭിമന്യു അത് ആഞ്ഞു വീശിയിരുന്നു...
" ആാാാ....!! താഴെ കിടക്കുന്നവൻ ഉറക്കെ അലറി...
ഒരു വട്ടം കൂടെ അത് വായുവിൽ ഉയരവേ അഥിതി ചെവി രണ്ടും പൊത്തി കണ്ണുകൾ അടച്ച് ഉറക്കെ അലറി....
അഭിയുടെ ശ്രദ്ധ ഒരു നിമിഷം മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് നീണ്ടു... പേടിച്ചരണ്ട മിഴികളിൽ നോട്ടം കോർത്തു...
അതിനിടയിൽ അടി കൊണ്ടവൻ അഭിയെ തള്ളി മാറ്റി പ്രാണരക്ഷാർത്ഥം എഴുന്നേറ്റു ഓടിയിരുന്നു... അതിഥിയും ഭയന്നു വിറച്ചു സ്വന്തം ക്ലാസിലേക്ക് ഓടി....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
" മേലെപാട്ടെ ശ്രീ ദേവി അമ്മയുടെ മകൻ ആണ്... രണ്ട് കൊല്ലം പുറത്ത് എവിടെയോ നിന്ന് എഞ്ചിനീയർ ആവാൻ പഠിക്കുകയായിരുന്നു...
പക്ഷെ അവിടെ അടിയും ഇടിയും എല്ലാം ആയി കോഴ്സ് കംപ്ലീറ്റ് ആയില്ല എന്ന്...! അതോടെ പിടിച്ച പിടിയാലേ ശ്രീ ദേവി അമ്മ ഇങ്ങോട്ട് കൊടുന്നു എന്നൊക്കെയാ പറഞ്ഞു കേട്ടെ...
ആള് പഠിക്കാൻ മിടുക്കനാ... ഈ വർഷം കൂടെ കഴിഞ്ഞാൽ ആൾടെ പിജി കഴിയും.. " ഹരിത അഥിതിയുടെ അറിവിലേക്ക് ഓരോന്ന് പറഞ്ഞു കൊടുത്തു...
അഥിതി എല്ലാം മൂളി കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല...!
" നീ കണ്ടിട്ടുണ്ടാവുമല്ലോ അങ്ങേരെ... മേലെപ്പാട്ടേക്ക് അമ്മക്ക് ഒപ്പം ഇടക്കെല്ലാം നീ പോവാറുള്ളതല്ലെ...? " ഹരിത എടുത്ത് ചോദിച്ചു... അഥിതി ആ ചോദ്യം കേട്ടത് പോലുമില്ലെന്ന് തോന്നി ഹരിതക്ക്... അവളെന്തൊക്കെയോ ചിന്തകളിൽ ആണ്...
ഇന്നുണ്ടായാ ആ ഒരു ഷോക്കിൽ നിന്ന് അവളത് വരെ കര കയറിയിട്ടില്ല എന്നത് ആയിരുന്നു യാഥാർഥ്യം...
അതിന്റെ തുടർച്ചയായി അന്ന് രാത്രി അഥിതിക്ക് ശക്തമായി പനിച്ചു...
സ്വപ്‌നങ്ങളിൽ എല്ലാം ആ മുഖം ആയിരുന്നു അതിഥിക്ക്... അഭിമന്യുവിന്റെ...!!
എപ്പോഴൊക്കെയോ മേലെപാട്ട് കണ്ട മുഖങ്ങളിൽ ഒന്നാണ് അഭിയുടെത് എങ്കിലും അത്ര മാത്രം ശ്രദ്ധിച്ചിട്ടില്ല അതിഥി അവനെ ഇത് വരെ...
പനി കൂടുതൽ ആണെന്ന് തോന്നിയപ്പോൾ രണ്ട് ദിവസം കോളേജിൽ പോവണ്ട എന്ന് ദേവയാനി ഇങ്ങോട്ട് പറഞ്ഞു...
അതോടെ അതിഥിക്ക് അത് ലാഭമായി..
ആ കോളേജിലേക്ക് പോവുന്നതിലും നല്ലത്
പനിച്ചു വിറച്ചു ഇവിടെ കിടക്കുകയാണ് നല്ലത് എന്ന് തോന്നി പോയി അഥിതിക്ക്...
രണ്ട് ദിവസം കൊണ്ട് പനി ബേധമായപ്പോൾ അഥിതിക്ക് സങ്കടം തോന്നി....
നല്ലതൊന്നും ചോദിച്ചിട്ട് എനിക്ക് തന്നിട്ടില്ലല്ലോ... എന്നാൽ ആ പനി എങ്കിലും ഒരാഴ്ചത്തേക്ക് ഒന്ന് തരാമായിരുന്നോ...? അവൾ ദൈവത്തോട് കലഹിച്ചു...
പിറ്റേന്ന് കോളേജിലേക്ക് പോവേണ്ടി വന്നു അഥിതിക്ക്....
സാധാരണ മുഖം താഴ്ത്തി നടക്കാറാണ് പതിവ് എങ്കിലും അന്ന് അഥിതി പോലും അറിയാതെ അവളുടെ കണ്ണുകൾ ഒരാളെ തേടി കൊണ്ടിരുന്നു...
ദൈവമേ... അബദ്ധത്തിൽ പോലും അയാളെ എനിക്ക് കാണേണ്ടി വരല്ലേ... അഥിതി മനമുരുകി പ്രാർത്ഥിച്ചു....
ഒരു ദീർഘ നിശ്വാസത്തോടെ തിരിഞ്ഞ് നോക്കിയ അവൾ കാണുന്നത് വരാന്തയിലെ തൂണിൽ ചാരി നിന്ന് തന്നെ നോക്കുന്ന അഭിമന്യുവിനെ ആണ്...
" ഈ ഇടയായിട്ട് നിനക്ക് എന്നോട് ഒട്ടും സ്നേഹമില്ല കൃഷ്ണ... " അഥിതി മുഖം താഴ്ത്തി കൊണ്ട് ദൈവത്തോട് പിന്നെയും കയർത്തു...
അന്ന് കോളേജ് കഴിഞ്ഞു പോവുമ്പോഴും അതിഥി കണ്ടിരുന്നു കുറച്ചകലെ മാറി നിന്ന് തന്നെ വീക്ഷിക്കുന്ന അഭിമന്യുവിനെ...
അങ്ങനെ എല്ലാവർക്കും അദൃശ്യയായ അഥിതിയെ അഭിമന്യുവിന്റെ കണ്ണിൽ മാത്രം കാണാൻ തുടങ്ങിയിരിക്കുന്നു....
133 likes
3 comments • 145 shares