𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views • 1 days ago
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _43
✍️ രചന - Aniprasad.
തല കുനിച്ചു, നോട്ടം നിലത്തേയ്ക്ക് വീഴ്ത്തി നിൽക്കുന്നതിനാൽ എസ്തപ്പാന്റെ മുഖത്തെ ഭാവമെന്തെന്ന് റെയ്ച്ഛലിനോ, ജോസപ്പേട്ടനോ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.
ദൂരെ എവിടെയോ ഒരു മരക്കൊമ്പിലിരുന്നു കൂമൻ ചിലയ്ക്കുന്ന ഒച്ചയൊഴിച്ചാൽ സർവം നിശ്ശബ്ദം.
"എസ്തപ്പാനെ..
നീയിനി എവിടെ പോവാ ഈ രാത്രിയിൽ... ഇത്രയും നേരം നീ വരുന്നതും കാത്ത് ഉറക്കമിളച്ചിരുന്നതാ ഞങ്ങൾ..
ഇനി ഞങ്ങൾക്കത് വയ്യ... നീ ഈ വീട്ടിൽ താമസിച്ച ഇത്രയും നാൾ ഒരു തീച്ചൂളയ്ക്കുള്ളിലെന്ന മട്ടിലാ ഞാനും റെയ്ച്ചലും ഇവിടെ കഴിഞ്ഞു പോന്നത്..
ഇനി ഉപദ്രവിക്കരുത്...
ഞങ്ങളെ വെറുതേ വിടണം..."
ജോസപ്പേട്ടൻ അവന്റെ മുമ്പിൽ നിന്ന് കയ്യെടുത്ത് തൊഴുതുകൊണ്ട് പറഞ്ഞപ്പോൾ എസ്തപ്പാൻ വന്ന് അയാളുടെ ഇരു കയ്യും കൂട്ടി പിടിച്ചു.
""അയ്യോ..
ജോസപ്പേട്ടൻ എന്റെ മുമ്പിലിങ്ങനെ തൊഴുതു പിടിച്ചു നിൽക്കല്ലേ... ഒന്നല്ലെങ്കിലും എന്നെക്കാൾ ഒരു പാട് പ്രായകൂടുതൽ ഉള്ള ആളല്ലേ.."
"അവന്റെ ആ സംസാരം കേൾക്കവേ റെയ്ച്ഛലിനു അൽപ്പം ആശ്വാസം തോന്നി.
അവനോട് കാര്യം പറയുമ്പോൾ അവനിൽ നിന്നും ഈ വിധം ഒരു പ്രതികരണം ആയിരുന്നില്ല അവർ പ്രതീക്ഷിച്ചത്.
"സാരമില്ല. ഇനിയെങ്കിലും ഒരൽപ്പം സമാധാനത്തോടെ ഞങ്ങൾക്ക് ജീവിയ്ക്കണം...
ജീവിതത്തിൽ ഞങ്ങൾക്കുണ്ടായ എല്ലാ നഷ്ട്ടവും ഞങ്ങൾ മനസാ അംഗീകരിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
ഞങ്ങൾക്കിനി ആരോടും പ്രതികാരമില്ല..
വാശിയില്ല..
പകയില്ല..
ജീവിതത്തിന്റെ അങ്ങേ തലയ്ക്കൽ എത്തിനിൽക്കുന്ന ഞങ്ങൾക്ക് മനഃസമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കണമെന്ന ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ...
അതിന് നീ ഞങ്ങൾക്ക് അനുവാദം തരണം..."
"അയ്യോ..
ജോസപ്പേട്ടൻ എന്താ ഇങ്ങനൊക്കെ പറയുന്നത്... ഇന്നലെ വരെ ജോസപ്പേട്ടനും ഇവരും ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ എന്നോട് പറഞ്ഞുകൊണ്ടിരുന്നത്.
ഞാൻ മറന്നു പോയാലുടൻ നിങ്ങൾ മാറിയും തിരിഞ്ഞും എന്നെ ഓർമിപ്പിയ്ക്കുമായിരുന്നു ഈ തുരുത്തിൽ ഞാൻ നിങ്ങൾക്ക് വേണ്ടി ആരുടെയൊക്കെ ജീവൻ എടുക്കണമെന്ന്..
കരുണൻ...
ഗൗരി... ഇവരൊക്കെ നിങ്ങൾക്ക് മുമ്പിൽ സസുഖം വാഴുന്നത് കണ്ടാസ്വദിയ്ക്കാനാണോ നിങ്ങളുടെ ഇപ്പോഴുള്ള തീരുമാനം...
നിങ്ങളുടെ മകളുടെ മരണത്തിനു കാരണക്കാരായ ഇവരെയൊക്കെ വെറുതേ വിട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ മകളുടെ ആത്മാവിന് ശാന്തി കിട്ടുമോ...."
"കിട്ടണ്ട..."
റെയ്ച്ചൽ പല്ലുകൾ ഞറുമ്മി.
"എന്റെ മകളുടെ ആത്മാവിന് മോക്ഷവും ശാന്തിയും ഒന്നും കിട്ടണ്ട.
അതൊന്നും നേടിതരേണ്ട ചുമതലയും നിനക്കില്ല..
ദൈവത്തെയോർത്ത് നീ ഇവിടെ നിന്നും ഒന്ന് പോയി തന്നാൽ മതി.
മതി ഞങ്ങളെ ഉപദ്രവിച്ചത്.
ക്ഷമയ്ക്കും, സഹനത്തിനുമൊക്കെയുള്ള പരിധിയുടെ അങ്ങേയറ്റം കടന്നു നിൽക്കുവാ ഞങ്ങൾ..."
റെയ്ച്ചൽ അവന് നേർക്ക് വിരൽ ചൂണ്ടി.
"സാരമില്ല..
സാരമില്ല.
ഞാൻ ഏറ്റെടുത്ത പണി ഉടൻ തന്നെ ഞാൻ തീർത്തു തന്നേക്കാം..
അത് നീണ്ടു പോകുന്നതിലുള്ള അസ്വസ്ഥതയല്ലേ നിങ്ങൾക്ക്.
രണ്ട് ദിവസം..
രണ്ടേ രണ്ട് ദിവസം എനിയ്ക്ക് താ..."
എസ്തപ്പാൻ ഇരുവരെയും മാറി മാറി നോക്കി.
അവന്റെ ശബ്ദം താഴ്ന്നിരുന്നെങ്കിലും, തണുത്തുറഞ്ഞ വല്ലാത്തൊരു വന്യത ആ കണ്ണുകളിൽ അവർക്ക് കാണാമായിരുന്നു.
"രണ്ട് ദിവസം പോയിട്ട് ഒറ്റ നിമിഷം പോലും ഇനി നീയിവിടെ നിൽക്കാൻ പാടില്ല.
അതിന് ഞങ്ങൾ സമ്മതിയ്ക്കില്ല.ഇപ്പോൾ ഇറങ്ങിയേ തീരൂ ഈ വീട്ടിൽ നിന്ന്.."
എസ്തപ്പാൻ പതറി നിൽക്കുകയാണെന്ന് കണ്ടപ്പോൾ റെയ്ച്ചൽ മുൻപോട്ട് വന്നു.
"ശരി..
ഞാൻ ഇറങ്ങിപ്പോയിക്കോളാം..
സമ്മതിച്ചിരിയ്ക്കുന്നു.
പക്‌ഷേ അതിന് മുൻപ് നമ്മൾ തമ്മിൽ ഉണ്ടാക്കിയിരുന്ന ഒരു കരാർ ഇല്ലേ..
ആ കരറിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം..
നിങ്ങൾ പറഞ്ഞ ദൗത്യം ഏറ്റെടുത്ത് ചെയ്തു കഴിയുമ്പോ നിങ്ങൾ എനിയ്ക്ക് നൽകാമെന്ന് പറഞ്ഞ പണം...
ആ പണം ഒറ്റപ്പൈസ കുറയാതെ എന്റെ കയ്യിൽ കിട്ടണം..."
"ഏത് പൈസ..
അതെന്തിന് തരണം ഞങ്ങൾ.
അതിന്റെ രണ്ടിരട്ടി പൈസ നീ ഈ വീട്ടിൽ അടയിരുന്നു തിന്നും കുടിച്ചും തീർത്തിട്ടില്ലേ... അതിന്റെ കാശ് ഞങ്ങൾക്കാണ് നീ തന്ന് കണക്ക് തീർക്കേണ്ടത്..."
"ഇല്ല സ്ത്രീയേ..
ഞാനത് കൊണ്ടേ പോകൂ.
നിങ്ങളെ കൊന്നിട്ടാണെങ്കിൽ അങ്ങിനെ..
നിങ്ങളാ പൈസ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന സ്ഥലമൊക്കെ എനിയ്ക്ക് അറിയാമല്ലോ..അതുകൊണ്ട് ജീവൻ തിരികെ വേണമെങ്കിൽ ആ പൈസ എടുത്ത് മേശപ്പുറത്തേയ്ക്ക് വച്ചേക്ക്...
ആ പൈസ എന്റെ ഈ കൈകൊണ്ട് ഞാൻ തന്നെ എടുക്കാൻ ഇടയായിട്ടുണ്ടെങ്കിൽ നിങ്ങളുടെ രണ്ട് പേരുടെ ജീവൻ കൂടി ഞാനതിന്റെ കൂടെ എടുത്തിരിയ്ക്കും."
"എസ്തപ്പാനെ..
ദൈവത്തെയോർത്ത് പ്രശ്നമുണ്ടാക്കാൻ നിൽക്കല്ലേ...
നാട്ടുകാർ ഇവിടെ വന്നാൽ നിന്റെ കൂടെ ഞങ്ങളും കുടുങ്ങും..
ഞാൻ നിന്റെ കാല് പിടിയ്ക്കാം. ഒന്ന് പോയി തരുവോ എസ്തപ്പാനെ.."
ജോസപ്പേട്ടൻ പറയുന്നത് കേട്ട് എസ്തപ്പാൻ പൊട്ടി ചിരിച്ചു.
"എസ്തപ്പാനോ..
ഏത് എസ്തപ്പാൻ.. എവിടുത്തെ എസ്തപ്പാൻ..
എസ്തപ്പാനല്ല, ഇസഹാക്ക്...
ഇസഹാക്ക്..
അതാണ് ഞാൻ..
അത് മാത്രമാണ് ഞാൻ."
ഒരു രാക്ഷസൻ പല്ലിളിയ്ക്കുന്നത് പോലെ അവൻ വായ പിളർന്നപ്പോൾ ഇരു വശത്തുമുള്ള അവന്റെ കോമ്പല്ലിൽ വെളിച്ചം തട്ടി തിളങ്ങി.
അവൻ പറയുന്നത് കേട്ട് റെയ്ച്ചലും, ജോസപ്പേട്ടനും ഒരേ പോലെ നടുങ്ങിപ്പോയി.
"അറിഞ്ഞില്ലേ നീയൊന്നും ഇത് വരെ..
അവനെന്റെ പേര് നാട് മുഴുവൻ വിളംബരം ചെയ്തു കഴിഞ്ഞു..
അവൻ കരുണൻ...."
"ക.. കരുണനോ...
അവനെങ്ങിനെ നിന്നേ...."
ജോസപ്പേട്ടന്റെ നെറ്റി ചുളിഞ്ഞു.
"അവന് മാത്രമല്ല, അവന്റെ ഭാര്യയ്ക്കും അറിയാമായിരുന്നു ഞാൻ ആരെന്ന്...
അവൾ.. ജീന."
റെയ്ച്ചൽ പതിയെ പിന്നിലേക്ക് കൈ നീട്ടി ജോസപ്പേട്ടന്റെ കൈകളിൽ തൊട്ടു.
ഭാര്യയുടെ കൈകൾ വിറയ്ക്കുന്നുണ്ടെന്ന് അയാൾ അറിഞ്ഞു.
"എന്റെ പിന്നാലേ വരരുത്..
എന്നെ തടയരുത്.
എനിയ്ക്ക് വാഗ്ദാനം നൽകിയ ആ പണം ഞാനെടുക്കും...
അതെന്റെ അവകാശമാ.നിങ്ങളെ കൊന്നിട്ടായാലും അത് ഞാൻ കൊണ്ട് പോയിരിയ്ക്കും."
എസ്തപ്പാൻ തങ്ങളുടെ റൂമിലേക്ക് കയറാതിരിയ്ക്കാനായി ജോസപ്പേട്ടൻ ഓടി വന്ന് ആ വാതിൽക്കൽ നിന്നു.
"ഇറങ്ങിപ്പോ വെളിയിൽ.
ഇറങ്ങിപ്പോടാ നായേ.."
എസ്തപ്പാൻ മുമ്പോട്ട് നടക്കവേ റെയ്ച്ചൽ ഓടി വന്ന് അവനെ ഒരു വശത്തേയ്ക്ക് ആഞ്ഞു തള്ളി.
അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ നില തെറ്റി വീഴാൻ പോയെങ്കിലും ബാലൻസ് ചെയ്തു നിന്ന എസ്തപ്പാൻ കൈവീശി റെയ്ച്ചലിന്റെ മുഖത്തടിച്ചു.
ആന തുമ്പിക്കൈ വീശിയടിയ്ക്കുന്ന ശക്തിയിൽ മുഖത്തടിയേറ്റ റെയ്ച്ചൽ ഒന്നോ രണ്ടോ കരണം മറിഞ്ഞു ഭിത്തിയിൽ തട്ടി നിലത്തേയ്ക്ക് വീണു.
"ഡാ "എന്ന് വിളിച്ചലറിക്കൊണ്ട് ജോസപ്പേട്ടൻ ഓടി വന്നെങ്കിലും എസ്തപ്പാൻ അയാളുടെ അടിവയറ്റിനു താഴെ ഒറ്റ ചവിട്ട് ചവിട്ടിയതോടെ 'അമ്മേ എന്ന് ഞരങ്ങിക്കൊണ്ട് അയാൾ നിലത്തേയ്ക്ക് വീണു ചുരുണ്ടു.
അയാളുടെ കഴുത്തിന് ചവിട്ടാനായി എസ്തപ്പാൻ കാലുയർത്തിയപ്പോൾ തറയിൽ കിടന്ന് റെയ്ച്ചൽ കേണു.
"അരുതേ..
ഒന്നും ചെയ്യല്ലേ...അദ്ദേഹം ചത്തു പോകും."
റെയ്ച്ചൽ എണീറ്റ് നിലത്ത് കാൽ കുത്തി നിന്നെങ്കിലും പെട്ടന്ന് അവർ നിലത്തേയ്ക്ക് വീണു പോയി.
അവരുടെ നെറ്റി ഭിത്തിൽ ഇടിച്ചു പൊട്ടിയ മുറിവിലൂടെ ഒഴുകിയ രക്തം മുഖം മുഴുവൻ പടർന്നിട്ടുണ്ടായിരുന്നു.
എസ്തപ്പാൻ, ജോസപ്പേട്ടന് മുകളിലൂടെ കാൽ വച്ച് മുറിയ്ക്കുള്ളിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ നിലത്തുകൂടി നിരങ്ങി വന്ന റെയ്ച്ചൽ അവന്റെ കാലിൽ പിടുത്തമിട്ടു.
അവൻ ഒന്നോ രണ്ടോ തവണ കാൽ കുടഞ്ഞെങ്കിലും ഉടുമ്പ് പിടിച്ചു കിടക്കും പോലെ അവർ അവന്റെ കാലിൽ തൂങ്ങി കിടന്നു.
എസ്തപ്പാൻ അവരെ നിലത്തു കൂടി വലിച്ചു തന്റെ റൂമിലേക്ക് കൊണ്ട് പോയ ശേഷം ജാളിയുടെ പ്രതലത്തിൽ വച്ചിരുന്ന വടി വാൾ കയ്യിലെടുത്തു.
എസ്തപ്പാന്റെ കയ്യിൽ ആയുധ തിളക്കം കണ്ടതോടെ റെയ്ച്ചൽ അവന്റെ കാലിൽ നിന്നുള്ള പിടി വിട്ട ശേഷം പിന്നോട്ട് നിരങ്ങി നീങ്ങി.
അവൻ മുൻപോട്ട് വരുന്നതനുസരിച്ചു അവർ പിന്നിലേക്ക് നീങ്ങി ചെന്ന്തറയിൽ കിടന്ന് വിറയ്ക്കുന്ന ജോസപ്പേട്ടന്റെ ശരീരത്തിൽ തട്ടി നിന്നു.
അയാൾ അതി വേദനയാൽ പുളയുകയാണെന്ന് റെയ്ച്ഛലിനു തോന്നി.
അയാളുടെ മിഴികൾ മുകളിലേക്ക് മുകളിലേക്ക് ഉരുണ്ട് പൊയ്ക്കൊണ്ടിരുന്നു.
എസ്തപ്പാൻ തന്റെ കയ്യിലിരുന്ന ആയുധം റെയ്ച്ചലിന്റെ ശിരസ്സിന് നേർക്ക് നീട്ടി.
"ഒറ്റ വെട്ടേ വെട്ടിയുള്ളൂ..
ഇതേ ആയുധം കൊണ്ട്..
മകളുടെ ജീവനെടുത്ത അതേ ആയുധം കൊണ്ട് രണ്ടിനെയും ഞാൻ തീർക്കും..
എന്നിട്ട് ഇതും ഞാൻ അവന്റെ തലയിലേക്ക് വച്ച് കൊടുക്കും.
കരുണന്റെ..
കാണണോ നിങ്ങൾക്ക്..."
എസ്തപ്പാൻ മുരളുന്നത് കേട്ട് റെയ്ച്ചലിന്റെ കണ്ണ് തള്ളിപ്പോയി.
"എടാ ദുഷ്ട്ടാ..."
റെയ്ച്ചൽ ഇരു കൈകൊണ്ടും അവന്റെ കാലിൽ ഇടിച്ചു. അടിച്ചു.
അവന്റെ കാലിലെ തൊലി മാന്തി പൊളിയ്ക്കാൻ നോക്കി.
എസ്തപ്പാൻ കാൽ വീശി അവരുടെ ശിരസ്സിൽ അടിച്ചു
"ഒരു പാട് നാള് എന്നെ കൊതിപ്പിച്ചു പിന്നാലേ നടത്തി അവൾ.
എന്നിട്ടവസാനം സാഹചര്യം ഒത്തുവന്നപ്പോൾ അവളൊരു പതിവ്രത.
ഇസഹാക്കിനെ ചതിയ്ക്കുന്നവർക്കുള്ള ശിക്ഷയാ ഞാൻ അവൾക്ക് കൊടുത്തത്.
നിങ്ങളുടെ മകൾ ജീനയ്ക്ക്...
അവളെ തീർത്തിട്ട് നാട് വിട്ടു പോകണമെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ.
കരുണനെ ഇതിലേക്ക് വലിച്ചിടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചതല്ല.
പക്‌ഷേ അവൻ വന്നു കയറിപ്പോയി അതിനിടയിലേക്ക്.
എനിയ്ക്ക് രക്ഷപ്പെടാൻ അവനെ അവിടെ കുടുക്കിയിടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ... അവനെ ആ വീട്ടിലിട്ട് പൂട്ടി നാട്ടുകാരേ അറിയിച്ചിട്ട് ഇസഹാക്ക് സ്വസ്ഥമായി അടുത്ത നാട് പിടിച്ചു..
നീയും പൊയ്ക്കോ..
നിന്റെ മകൾ പോയ വഴിയേ...
എനിയ്ക്ക് രക്ഷപ്പെടണം.
എനിയ്ക്ക് ജീവിയ്ക്കണം..
ഇനിയും ജീവിയ്ക്കണം."
പറഞ്ഞു നിർത്തിയതും എസ്തപ്പാൻ കയ്യിലിരുന്ന ആയുധം ഒറ്റ വീശ് വീശി.
'അയ്യോ'എന്ന് അലറിക്കൊണ്ട് ജോസപ്പേട്ടൻ കൈ നീട്ടിയപ്പോൾ പൈപ്പ് പൊട്ടിയത് പോലെ ചോ*ര അയാളുടെ കയ്യിലേക്ക് തെറിച്ചു വീണു
"റെയ്ച്ചലേ.."എന്ന നിലവിളിയോടെ ജോസപ്പേട്ടൻ എണീൽക്കാൻ നോക്കിയെങ്കിലും അയാൾ മുട്ട് കുത്തി അവിടെ തന്നെ വീണു.
ഒന്നോ രണ്ടോ പിടച്ചിലിനപ്പുറം റെയ്ച്ചലിന്റെ ശരീരം നിശ്ചലമായി.
ജോസപ്പേട്ടൻ ഒച്ച വയ്ക്കാൻ മുതിർന്നപ്പോൾ എസ്തപ്പാൻ ഒരു തോർത്ത് എടുത്ത് അയാളുടെ വായ പിളർത്തി പിന്നിലേക്ക് കെട്ടി വച്ചു.
പിന്നെ ഒരു കെട്ടു വള്ളിയെടുത്ത് അയാളുടെ ഇരുകയ്യും പിന്നിലേക്ക് വളച്ചു കെട്ടി വച്ചു.
പിന്നെ അവിടെ തന്നെ ഇരുന്നുകൊണ്ട് ജോസപ്പേട്ടനെ നോക്കി പറഞ്ഞു:
"രണ്ടിനെയും ഇവിടെ തീർത്തിട്ടാൽ അതൊരു സാധാ ഇരട്ട കൊലപാതകം ആയിപ്പോകും.
ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ കല്ലാറ്റിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ അത് കേൾക്കാൻ തന്നെ ഒരു ഗുമ്മല്ലേ."
ജോസപ്പേട്ടൻ കാൽ വീശി എസ്തപ്പാന്റെ കാലിൽ അടിയ്ക്കാൻ നോക്കിയെങ്കിലും അവൻ അയാളുടെ ഇരുകാലും നിലത്തേയ്ക്ക് ചവിട്ടി ഞെരിച്ചു.
അതിന് ശേഷം ഒരു തുണി കീറിയെടുത്ത് അയാളുടെ കാലുകൾ കെട്ടിവച്ചു.
"ചലിയ്ക്കരുത് ഇസഹാക്ക് പറയാതെ. സമയമാകുമ്പോ ഇസഹാക്ക് തീർത്തു തരും."
അവിടെയിരുന്നു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.
റെയ്ച്ചലിന്റെ ശരീരത്തിന് ചുറ്റും കൊഴുത്ത ചോ*രഒഴുകി പരന്നു തളം കെട്ടി നിൽക്കുന്നു.
ജോസപ്പേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് എസ്തപ്പാൻ എണീറ്റ് അവരുടെ ബെഡ് റൂമിലേക്ക് ചെന്നു.
ഇരുമ്പ് അലമാരയുടെ ചാവി റെയ്ച്ചൽ എവിടെയാണ് സൂക്ഷിയ്ക്കുന്നതെന്ന് അവൻ നേരത്തെ കണ്ടെത്തി വച്ചിട്ടുണ്ടായിരുന്നു.
ചാവിയെടുത്ത് അലമാര തുറന്ന് അതിലുണ്ടായിരുന്ന പണവും സ്വർണ്ണവും എടുത്ത് ഭദ്രമായി കയ്യിൽ വച്ചിട്ട് അവൻ അലമാര പൂട്ടി ചാവി ഇരുന്നിടത്ത് തന്നെ വച്ചു.
മുറിയിൽ വീണുകിടക്കുന്ന രക്തത്തിൽ കാൽ സ്പർശിയ്ക്കാതെ അവൻ തന്റെ റൂമിൽ വന്ന് തന്റെതായി അവിടെ ശേഷിച്ചിരുന്ന എല്ലാ സാധനങ്ങളും ഒരു കിറ്റിൽ എടുത്ത് വച്ച് അതിൽ താൻ കൊള്ള ചെയ്ത മുതലും വച്ച് പുറത്ത് കൊണ്ട് വച്ചു.
പിന്നീട് അവൻ അവിടെ നിന്നു കൊണ്ട് തന്റെതായി എന്തെങ്കിലും സാധനം അവിടെ ശേഷിച്ചിട്ടുണ്ടോ എന്ന് ഓർത്തു നോക്കി.
ഇല്ലെന്ന് ഉറപ്പായപ്പോൾ അവൻ വീണ്ടും വീട്ടിനുള്ളിലേക്ക് വന്ന് കൈകാൽ കെട്ടപ്പെട്ട നിലയിലുള്ള ജോസപ്പേട്ടനെ എടുത്ത് തോളിലിട്ടു.
പിന്നെ അവൻ കല്ലാറിന്റെ ഇരമ്പം കേൾക്കുന്ന ഇടത്തേയ്ക്ക് നടന്ന് പോയി.
♦️
അമ്പിളി ഇന്ന് താൻ പഠിയ്ക്കുന്ന നഴ്സിങ് കോളേജിലേക്ക് തിരിച്ചു പോവുകയാണ്.
ഉച്ചയോടടുപ്പിച്ചു അവൾ കടത്ത് കടന്ന് പോകാനായി വരുമ്പോൾ കൂടെ നാരായണേട്ടനും അവൾക്കൊപ്പം വന്നു.
അയാൾക്ക് മകൾക്കൊപ്പം കരുണനെ ഒന്ന് കാണണം.
അന്ന് അമ്പിളിയെ എസ്താപ്പാന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ട് വന്നെത്തിച്ചപ്പോൾ തന്റെ നാവിൽ നിന്ന് അരുതാതെ വീണ വാക്കുകൾക്ക് നാരായണേട്ടന് കരുണനോട് ക്ഷമ ചോദിയ്ക്കണം...
അതിനാണ് അയാൾ അമ്പിളിയ്ക്കൊപ്പം ഗോപിയാശാന്റെ കടയിലേക്ക് വന്നത്.
ഉച്ച നേരമായതിനാൽ കടയുടെ വാതിൽ ചാരി ഇട്ടിരിയ്ക്കയായിരുന്നു.
അമ്പിളി വാതിൽ തുറക്കുന്ന ത് കണ്ട് നാരായണേട്ടൻ പറഞ്ഞു:"ഒരു മര്യാദ വേണ്ടേ മോളേ.
നീയാ വാതിലിൽ തട്ടി വിളിയ്ക്ക്. ഗൗരി വന്ന് നിനക്ക് വാതിൽ തുറന്ന് തരും. "
"ഓ. പിന്നെ മര്യാദ.
ഇവിടെ അതിന്റെ ആവശ്യമൊന്നുമില്ലെന്ന് ഗൗരി ചേച്ചി തന്നെ പറയും. അല്ലേൽ അച്ഛൻ നോക്കിയ്ക്കോ."
വാതിൽ ചലിയ്ക്കുന്ന ഒച്ച കേട്ട് ഗൗരി അവിടേയ്ക്ക് വരുമ്പോ പകുതിയോളം തുറന്ന വാതിലിനിടയിലൂടെ അമ്പിളി നുഴഞ്ഞു അകത്തേയ്ക്ക് കയറുകയാണ്.
"ആ ചുരീദാറിന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനമുണ്ടാകും.
ഒന്ന് വിളിച്ചാൽ പോരായിരുന്നോടീ. ഞാൻ വന്ന് വാതിൽ തുറന്ന് തരില്ലേ..."
ഗൗരി പെട്ടന്ന് വന്ന് വാതിൽ മുഴുവനായി തുറന്നു കൊടുത്തു.
അപ്പോഴാണ് അവൾ വെളിയിൽ നാരായണേട്ടൻ നിൽക്കുന്നത് കണ്ടത്.
"ആഹാ.. നാരായണേട്ടനും ഉണ്ടോ കൂടെ.
പകലും വേണോ ഇവൾക്ക് ബോഡി ഗാഡ്."
ഗൗരി അവളെ നോക്കി തമാശയായി ചോദിച്ചു.
"അച്ഛൻ എന്റെ ബോഡി ഗാഡ് ആയി വന്നതൊന്നും അല്ല ചേച്ചീ.
അച്ഛന് കരുണേട്ടനെ ഒന്ന് കാണണമെന്ന് പറഞ്ഞു.
അതിന് വന്നതാ.
കരുണേട്ടൻ ഇവിടില്ലേ ചേച്ചീ."
അമ്പിളി തിരക്കി.
"ഉവ്വ്. പുറത്ത് പോയിട്ട് ഇപ്പോഴാ വന്നത്.
കഴിയ്ക്കുന്നു.
നിങ്ങൾ ഇരിയ്ക്ക് ഇപ്പൊ വരും."
ഗൗരി അവർക്കിരിയ്ക്കാൻ കസേര ചൂണ്ടിക്കാട്ടിയിട്ട് അകത്തേയ്ക്ക് പോകാൻ തുടങ്ങുമ്പോൾ അമ്പിളിയും അവൾക്കൊപ്പം ചെന്നു.
"കരുണേട്ടൻ കഴിയ്ക്കുവാണെന്ന്.
അച്ഛൻ അവിടിരുന്നോ. ഇപ്പൊ വരാം കേട്ടോ."
ഗൗരിയ്ക്ക് പിന്നാലേ അമ്പിളിയും അകത്തേയ്ക്ക് പോയി.
(തുടരും)
#📔 കഥ
114 likes
9 comments • 28 shares