*2018-ലെ മഹാപ്രളയം നമ്മിൽ ഏൽപ്പിച്ച മുറിവുകൾ ചെറുതല്ല. വെള്ളത്തിനടിയിലായ കുട്ടനാടിൻ്റേയും തകർന്നടിഞ്ഞ റോഡുകളുടെയും കാഴ്ചകൾ ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്.*
*➖ ➖06/ 03/ 2026 ➖➖*
എന്നാൽ ആ പ്രതിസന്ധികളിൽ തളരാതെ പുതിയൊരു കേരളത്തെ പടുത്തുയർത്താൻ നാം തീരുമാനിച്ചു. അന്ന് തകർന്ന ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി) റോഡ് ഇപ്പോൾ എല്ലാ പണികളും പൂർത്തിയാക്കി ഇന്നു പൂർണ്ണമായും സജ്ജമായിരിക്കുന്നു. കേവലമൊരു അറ്റകുറ്റപ്പണിക്ക് പകരം വെള്ളപ്പൊക്കത്തെ നേരിടാൻ കഴിയുന്ന രീതിയിൽ ഈ പാതയെ പുനർനിർമ്മിക്കുക എന്നതായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി നമ്മൾ ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷനിൽ നിന്ന് കളർകോട് ജംഗ്ഷൻ വരെയുള്ള 24.164 കിലോമീറ്റർ ദൂരത്തിലാണ് ഈ പാത പുനർനിർമ്മിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ റോഡ് 752 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇനിയൊരു പ്രളയമുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ 3 കോസ്‌വേകൾ, 5 ഫ്ലൈഓവറുകൾ, 4 വലിയ പാലങ്ങൾ, 13 ചെറിയ പാലങ്ങൾ, 73 കലുങ്കുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിക്കൊണ്ട് 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. ഇതിനുപുറമെ, ഇരുവശങ്ങളിലും ടൈൽ പാകിയ സുരക്ഷിതമായ നടപ്പാതകൾ, 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവ് വിളക്കുകൾ, മികച്ച സുരക്ഷയ്ക്കായി ക്രാഷ് ബാരിയറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
കുട്ടനാടിൻ്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഈ പാത കേവലമൊരു റോഡ് മാത്രമല്ല; മറിച്ച്, പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച കേരള ജനതയുടെ ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിൻ്റേയും വലിയ അടയാളമാണ്. കുട്ടനാട്ടിലെ ജനങ്ങളുടെ യാത്രാദുരിതങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകുകയാണ്. നമ്മുടെ നാടിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും ശോഭനമായ ഭാവിയിലേക്കും ഈ പുതിയ പാത വഴിതുറക്കും.
#ഫ്ലാഷ് ന്യൂസ് 📯📯📯 #NEWS TODAY💢💢💢 #ഇന്നത്തെ പ്രധാന വാർത്തകൾ #ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് 😍😍