Wisdom Media
611 views
📖നേർവായന എപ്പിസോഡ് : 1338 ഇന്നത്തെ വിഷയം: ലാ ഇലാഹ ഇല്ലല്ലാഹ് : വിജയത്തിലേക്കുള്ള നിബന്ധനകൾ ▪️ ഭാഗം - 04 ➖➖➖➖➖➖➖➖➖ 🔲കപടവിശ്വാസികളുടെ (മുനാഫിഖുകൾ) നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് ഇബ്നു സുലൂൽ നാവുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ ഇസ്‌ലാമിനോടും നബി ﷺ യോടുമുള്ള ശത്രുതയും അധികാരമോഹവുമായിരുന്നു. അവന്റെ പ്രഖ്യാപനത്തിൽ ഇഖ്‌ലാസ് ഉണ്ടായിരുന്നില്ല. അതിനാൽ ആ വചനം അവന് യാതൊരു പ്രയോജനവും ചെയ്തില്ല. قال شيخ الإسلام ابن تيمية رحمه الله: وأصل الإسلام أشهد أن لا إله إلا الله وأن محمدا رسول الله. فمن طلب بعبادته الرياء والسمعة فلم يحقق شهادة أن لا إِله إِلا الله. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: “ഇസ്‌ലാമിന്റെ അടിസ്ഥാനം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് വ അന്ന മുഹമ്മദൻ റസൂലുള്ളാഹ്’ എന്നതാണ്. ആരെങ്കിലും തന്റെ ഇബാദത്തിലൂടെ ലോകമാന്യതയും പ്രശസ്തിയും തേടിയാൽ, അവൻ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം സാക്ഷാത്കരിച്ചിട്ടില്ല.” അതുകൊണ്ട്, നമ്മുടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പ്രഖ്യാപനം അല്ലാഹുവിനു വേണ്ടിയുള്ള സംശുദ്ധമായ ഒരു സമർപ്പണമായിരിക്കണം. കാപട്യത്തെയും ലോകമാന്യതയെയും നിരാകരിക്കുന്ന ഇഖ്‌ലാസ് അതിന്റെ മൂന്നാമത്തെയും സുപ്രധാനവുമായ നിബന്ധനയാണ്. നാല്: സത്യസന്ധത (الصدق) – കളവിനെ തടയുന്ന യാഥാർത്ഥ്യം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ നാലാമത്തെ നിബന്ധന ‘അസ്-സ്വിദ്ഖ്’ (الصدق) അഥവാ സത്യസന്ധതയാണ്. കളവിനെയും (الكذب) കാപട്യത്തെയും നിരാകരിക്കുന്ന, ഹൃദയത്തിൽ നിന്ന് വരുന്ന ആത്മാർത്ഥമായ പ്രഖ്യാപനമാണിത്. ഒരുവന്റെ വാക്ക് അവന്റെ ഹൃദയത്തിലുള്ള വിശ്വാസവുമായി ഒത്തുവരുമ്പോഴാണ് സ്വിദ്ഖ് ഉണ്ടാകുന്നത്. കപടവിശ്വാസികൾ നാവുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞിരുന്നു, എന്നാൽ അവരുടെ ഹൃദയങ്ങൾ അതിനെ നിഷേധിക്കുന്നതായിരുന്നു. അതിനാൽ അല്ലാഹു അവരുടെ വാദത്തെ കളവാക്കി. പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ 1. അല്ലാഹു കപടവിശ്വാസികളെക്കുറിച്ച് പറയുന്നു: إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ (നബിയേ,) കപടവിശ്വാസികൾ താങ്കളുടെ അടുത്ത് വന്നാൽ അവർ പറയും: ‘നിശ്ചയമായും താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.’ അല്ലാഹുവിനറിയാം നിശ്ചയമായും താങ്കൾ അവന്റെ ദൂതൻ തന്നെയാണെന്ന്. കൂടാതെ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, നിശ്ചയമായും കപടവിശ്വാസികൾ കളവ് പറയുന്നവർ തന്നെയാണെന്ന്. (ഖുർആൻ:63/1) ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ അവർ പറഞ്ഞ കാര്യം (നബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്നത്) സത്യമായിരുന്നിട്ടും, ആ പ്രഖ്യാപനത്തിൽ അവർ കളവ് പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തി. കാരണം, ആ വാക്ക് അവരുടെ ഹൃദയത്തിൽ നിന്നുള്ളതായിരുന്നില്ല. 2. വിശ്വാസികളെ പരീക്ഷിക്കുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു: أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ‎﴿٣﴾‏ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ടു മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യർ വിചാരിച്ചുവോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോൾ സത്യം പറഞ്ഞവർ ആരെണെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കളവ് പറയുന്നവരെയും അവൻ അറിയും. (ഖുർആൻ:29/2-3) ഈ പരീക്ഷണങ്ങളിലൂടെയാണ് ഒരുവന്റെ വിശ്വാസ പ്രഖ്യാപനത്തിലെ സത്യസന്ധത വെളിവാകുന്നത്. ➖➖➖➖➖➖➖➖ Subscribe Our YouTube Channel: https://www.youtube.com/c/WisdomMediaChannel ➖➖➖➖➖➖➖➖ 3. മുആദ് ഇബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ നബി ﷺ പറഞ്ഞു: مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി (സ്വിദ്ഖൻ) ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുള്ളാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ഏതൊരാളെയും അല്ലാഹു നരകത്തിന് നിഷിദ്ധമാക്കാതിരിക്കില്ല. (ബുഖാരി) ഇവിടെ صِدْقًا مِنْ قَلْبِهِ (ഹൃദയത്തിൽ നിന്നുള്ള സത്യസന്ധതയോടെ’) എന്നത് ഒരു നിബന്ധനയായി വന്നിരിക്കുന്നു. ഇമാം ഇബ്നു റജബ് അൽ-ഹംബലി رحمه الله പറഞ്ഞു: “ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവരിൽ നിന്ന് നരകത്തിൽ പ്രവേശിച്ചവർ, അവരുടെ പ്രഖ്യാപനത്തിൽ സത്യസന്ധതയുടെ കുറവുണ്ടായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കാരണം ഈ കലിമത്ത് ഹൃദയത്തിൽ സത്യസന്ധമായി നിലകൊണ്ടാൽ, അത് അല്ലാഹു അല്ലാത്ത എല്ലാറ്റിൽ നിന്നും ആ ഹൃദയത്തെ ശുദ്ധീകരിക്കും.” അതുകൊണ്ട്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് കേവലം നാവുകൊണ്ടുള്ള ഒരു പ്രസ്താവനയല്ല. മറിച്ച്, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന, ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളിൽ പോലും പതറാതെ നിലനിൽക്കുന്ന സത്യസന്ധമായ ഒരു നിലപാടായിരിക്കണം. അതാണ് ഈ കലിമത്തിന്റെ നാലാമത്തെ നിബന്ധന. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ അഞ്ച്: സ്നേഹം (المحبة) – വെറുപ്പിന് സ്ഥാനമില്ലാത്ത ഇഷ്ടം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അഞ്ചാമത്തെ നിബന്ധന ‘അൽ-മഹബ്ബത്ത്’ (المحبة) അഥവാ സ്നേഹമാണ്. ഈ കലിമത്തിനോടും, അത് അറിയിക്കുന്ന അല്ലാഹുവിനോടും , അവന്റെ റസൂലിനോടും ﷺ, ഈ കലിമത്ത് തേടുന്ന കാര്യങ്ങളോടും, ഈ കലിമത്തിന്റെ ആളുകളായ സത്യവിശ്വാസികളോടുമുള്ള സ്നേഹമാണിത്. ഈ സ്നേഹം, ഈ കലിമത്തിനോടോ അത് ഉൾക്കൊള്ളുന്ന കാര്യങ്ങളോടോ ഉള്ള വെറുപ്പിനെയും (الكراهة) അനിഷ്ടത്തെയും നിരാകരിക്കുന്നു. പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ 1. അല്ലാഹു പറയുന്നു: وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ ജനങ്ങളിൽ ചിലർ അല്ലാഹുവിന് പുറമെ ചില സമന്മാരെ സ്വീകരിക്കുന്നവരുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ അവർ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് ഏറ്റവും ശക്തമായ സ്നേഹമുള്ളവരാകുന്നു.(ഖുർആൻ:2/165) ➖➖➖➖➖➖➖➖ Source: Kanzul uloom #WisdomIslam #wisdommedia #harisbinsaleem