𝓡𝓪𝓳𝓪𝓶𝓸𝓷𝔂
528 views
20 hours ago
മാർച്ച് 16: എം.സുകുമാരൻ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖ മലയാളത്തിലെ പ്രമുഖനായൊരു എഴുത്തുകാരനായിരുന്നു എം.സുകുമാരൻ. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ കഷ്ടപ്പാടുകളും അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവുമായിരുന്നു സുകുമാരന്റെ ഏതാണ്ടെല്ലാ കൃതികളുടെയും ഇതിവൃത്തം. ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ ശേഷക്രിയ-യിലെ കുഞ്ഞയ്യപ്പന്റെ, അന്തിമാഭിലാഷം ഇപ്രകാരമായിരുന്നു. "എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതിവെയ്ക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടുപോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്.." ഇത് എം.സുകുമാരൻ എന്ന എഴുത്തുകാരന്റെയും അന്ത്യാഭിലാഷമായി വായിക്കപ്പെടുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ 1943ൽ ജനനം. പിതാവ്: നാരായണമന്നാടിയാർ. മാതാവ്: മീനാക്ഷിയമ്മ. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. ഒരു ഷുഗർ ഫാക്ടറിയിലും ഒരു സ്വകാര്യ വിദ്യാലയത്തിലും കുറേനാൾ ജോലി ചെയ്തു.1963-ൽ തിരുവന്തപുരത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974-ൽ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു. അറുപതുകളില്‍ എഴുതിതുടങ്ങി. മനോരമ വാരികയിലാണ് ആദ്യകഥ(മഴത്തുള്ളികള്‍) പ്രസിദ്ധീകരിച്ചത്, തുടർന്ന് മാതൃഭൂമി, കൗമുദി വാരിക, മലയാളരാജ്യം, കലാകൗമുദി, മലയാള നാട്, കുങ്കുമം, കേരളശബ്ദം തുടങ്ങിയവയിൽ കഥകൾ പ്രസിദ്ധീകരിച്ചുവന്നു. ആദ്യകാല പ്രമേയങ്ങള്‍ വ്യക്തിദുഃഖങ്ങളിലൊതുങ്ങി. 'തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്' എന്ന കഥയോടെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തോടു തോന്നിയ ആഭിമുഖ്യമാണ് എഴുത്തിന്റെ രീതിയെത്തന്നെ മാറ്റിമറിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. 1982-ല്‍ കഥയെഴുത്ത് നിര്‍ത്തി, പിന്നീട് 1992-ല്‍ 'പിതൃതര്‍പ്പണ' രചനയിലൂടെ മൗനത്തെ മുറിച്ചു. രണ്ടുവര്‍ഷത്തിനുശേഷം 1994-ല്‍ ചെറിയൊരു നോവല്‍കൂടി എഴുതി-'ജനിതകം', പിന്നെ ഒന്നും എഴുതിയിട്ടില്ല. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ജനിതകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. 'സംഘഗാനം' എന്ന കഥ അതേ പേരിൽ ചലച്ചിത്രമായി(സംവിധാനം : പി എ ബക്കർ), ബക്കർ തന്നെ അദ്ദേഹത്തിന്റെ 'ആദിമദ്ധ്യാന്തം' എന്ന കഥ ഉണര്‍ത്തുപാട്ട് എന്ന ചലച്ചിത്രമാക്കി. 'ശേഷക്രിയ' അതേ പേരിൽ ചലച്ചിത്രമായി(സംവിധാനം : രവി ആലുമ്മൂടൻ). 'തിത്തുണ്ണി' എന്ന കഥ കഴകത്തിന്റെ രൂപത്തില്‍ തിയറ്ററിലെത്തി. സംവിധായകന്‍ എം പി സുകുമാരന്‍ നായര്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചു. 'പിതൃതര്‍പ്പണം' എന്ന കഥയാണ് സംവിധായകന്‍ രാജീവ് വിജയരാഘവന്‍ മാര്‍ഗമെന്ന പേരില്‍ സിനിമയാക്കിയത്. ദേശീയവും അന്തര്‍ദേശീയവുമായ അനവധി അവാര്‍ഡുകള്‍ മാര്‍ഗത്തിനു കിട്ടി. മികച്ച കഥയ്ക്കുള്ള കേരള ഗവ:ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയയ്ക്കും 95-ൽ കഴകത്തിനും ലഭിച്ചു. 2018 മാർച്ച് 16ന് അന്തരിച്ചു. ഭാര്യ മീനാക്ഷി. എഴുത്തുകാരിയായ രജനി മന്നാഡിയാർ മകളാണ്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 🟣 പാറ ശേഷക്രിയ ജനിതകം അഴിമുഖം ചുവന്ന ചിഹ്നങ്ങൾ എം. സുകുമാരന്റെ കഥകൾ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം തൂക്കുമരങ്ങൾ ഞങ്ങൾക്ക് ചരിത്ര ഗാഥ പിതൃതർപ്പണം ശുദ്ധവായു വഞ്ചിക്കുന്നംപതി അസുരസങ്കീർത്തനം 🟠 🌹➖🌹➖🌹➖🌹➖🌹 #എം.സുകുമാരൻ 🙏🌹 .#ഓർമ്മദിനം #ഓർമ്മദിനം