𝓡𝓪𝓳𝓪𝓶𝓸𝓷𝔂
850 views
2 months ago
ഫെബ്രുവരി 7: ചവറ പാറുക്കുട്ടിയമ്മ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 പുരുഷന്‍മാര്‍ മാത്രം മികവ് തെളിയിച്ചിരുന്ന കഥകളി രംഗത്തെ ആദ്യ സ്ത്രീസാന്നിധ്യമായിരുന്നു ചവറ പാറുക്കുട്ടിയമ്മ. കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമായി തെക്കും വടക്കുമുള്ള പ്രസിദ്ധ കഥകളി നടന്മാരോടൊപ്പം അരങ്ങിൽ ഇവർ അരനൂറ്റാണ്ട് നിറഞ്ഞുനിന്നു. കൊല്ലം ജില്ലയിലെ ചവറയിൽ 1943 ഫെബ്രുവരി 21-ന് ജനനം. പിതാവ്: ചെക്കാട്ടു കിഴക്കേതിൽ എൻ.ശങ്കരനാചാരി. മാതാവ്: നാണിയമ്മ. സ്വർണപ്പണിക്കാരനായിരുന്നു അച്ഛൻ. ചവറയിലെ സ്കൂൾ പഠനത്തിനുശേഷം എസ്.എൻ. വിമൻസ് കോളേജിൽ നിന്നും പ്രി-യൂണിവേർസിറ്റിയും ഫാത്തിമ മാതാ നാഷണൽ കോളെജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദവും നേടി. ചെറുപ്പത്തിലേ നൃത്തത്തോട് അതിയായ താത്പര്യമായിരുന്നു. സഹപാഠിയായിരുന്ന ലീലാമണിയുടെ അമ്മ നൃത്താദ്ധ്യാപികയായ മിസിടീച്ചറുടെ കീഴിലാണ് ആദ്യം നൃത്തം അഭ്യസിച്ചത്. വഴിയിലൂടെ മുദ്രകൾ കാട്ടി നടന്ന കുട്ടിയെ 'ആട്ടക്കാരി' എന്ന് അധിക്ഷേപിച്ച അയൽക്കാരിയുടെ പരിഹാസത്തിൽ പ്രതിഷേധിച്ചാണ് കഥകളിയെന്ന ആട്ടം പഠിയ്ക്കാൻ തുടങ്ങിയത്. മകളുടെ കലാഭിരുചിയെ പിതാവ് പ്രോത്സാഹിപ്പിച്ചു. മുതുപിലാക്കാട് ഗോപാലപണിക്കർ , പോരുവഴി ഗോപാലപിള്ള എന്നിവരായിരുന്നു ആദ്യ ഗുരുക്കന്മാർ. കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി പതിനേഴാം വയസ്സിൽ അരങ്ങേറ്റം. തുടർന്ന് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീവേഷങ്ങൾ ചെയ്തുതുടങ്ങി. കൊല്ലം ഉണിച്ചക്കം വീട്ടിലെ കുടുംബക്ഷേത്രത്തിൽ കഥകളി നടക്കുമ്പോൾ പ്രശസ്ത സ്ത്രീവേഷകലാകാരനായ മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണാനിടയായി. അദ്ദേഹം നടത്തിവന്നിരുന്ന സമസ്തകേരളകഥകളി വിദ്യാലയത്തിലേക്ക്‌ തുടർപഠനത്തിനായി ക്ഷണിച്ചു. പാറുകുട്ടിയെ മാങ്കുളം ശിഷ്യയായി സ്വീകരിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. കീരിയ്ക്കാട് സമസ്ത കേരള വിദ്യാലയത്തിൽ ചേർന്ന പാറുക്കുട്ടിയെ സ്വന്തം ഇല്ലത്തിൽ താമസിപ്പിച്ചാണ് മാങ്കുളം കഥകളി അഭ്യസിപ്പിച്ചത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണഗൃഹത്തിൽ പിന്നോക്കജാതിക്കാരിയായ പെൺകുട്ടിയെ താമസിപ്പിച്ചതും കഥകളി അഭ്യസിപ്പിച്ചതും അക്കാലത്തൊരു വിപ്ലവം തന്നെയായിരുന്നു. പാറുക്കുട്ടിയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു. മാങ്കുളത്തിനൊപ്പം കേരളത്തിനകത്തും പുറത്തുമായി ധാരാളം വേദികളിൽ കൂട്ടുവേഷം ചെയ്തു. ദേവയാനി, ദമയന്തി, ശകുന്തള, പൂതന, ലളിത, ഉർവശി, മലയത്തി, സതി, കുന്തി, ദുര്യോധനവധത്തിലെ പാഞ്ചാലി, നളചരിതം നാലാം ദിവസത്തിലെ കേശിനി, പ്രഹ്ലാദൻ, രുഗ്മിണീസ്വയംവരത്തിലെ ശ്രീകൃഷ്ണൻ തുടങ്ങിയ കഥാപാത്രങ്ങൾ ആസ്വാദകമനം കവർന്നു. ഗുരുവായ മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചു നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കൃഷ്ണൻകുട്ടി നായർ, ഗോപിയാശാൻ തുടങ്ങി എല്ലാ തലമുറയിലേയും പ്രഗത്ഭരോടൊപ്പവും വേദി പങ്കിടാനുള്ള അവസരമുണ്ടായി. കഥകളിയിലെ സ്ത്രീസാന്നിധ്യമായാണ് പാറുക്കുട്ടി അരങ്ങുകളിൽ നിറഞ്ഞുനിന്നതെങ്കിലും പുരുഷ വേഷങ്ങൾ കെട്ടി ആടുന്നതിലും സമർത്ഥയായിരുന്നു. പുരുഷ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലെ നിപുണത അവർക്കു ഒട്ടേറെ ആരാധകരെയും നേടിക്കൊടുത്തു. കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളിലും പാറുക്കുട്ടി നിറഞ്ഞാടി. കേരള സംഗീത നാടക അക്കാദമി അവാർഡ്, കൊട്ടാരക്കര തമ്പുരാൻ പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, ഹൈദരലി സ്മാരക പുരസ്‌കാരം, ഗുരു ചെങ്ങന്നൂർ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ഏതാനും ടെലിഫിലിമുകളിലും വേഷമിട്ടു. ചവറ പാറുക്കുട്ടി : കഥകളിയിലെ സ്ത്രീപർവം എന്ന ഡോക്യുമെന്ററിയും ചവറ പാറുക്കുട്ടി കഥകളിയുടെ പെണ്ണരങ്ങ് എന്ന ആർ. ഗീതയുടെ ഗ്രന്ഥവും പാറുക്കുട്ടിയുടെ വേറിട്ട അരങ്ങു ജീവിതത്തിന്റെ അടയാളപെടുത്തലുകളാണ്. കേരള കലാമണ്ഡലത്തിൽ കഥകളിവേഷത്തിന് ആൺകുട്ടികൾക്ക് മാത്രം പ്രവേശനം നല്കുന്നതിനെ ഇവർ ചോദ്യംചെയ്തു. കഥകളിയുടെ അപ്പോസ്തലൻമാർ നിശ്ചയിച്ചുറപ്പിച്ച കളരിനിയമങ്ങൾക്കപ്പുറം ജീവിതത്തിന്റെ ഉഴിച്ചിലും പിഴിച്ചിലും മാത്രം കൈമുതലാക്കി അര നൂറ്റാണ്ടിലധികം അഭിനയത്തിലും രസസന്നിവേശത്തിലും മികവ് തെളിയിച്ച തന്നെത്തന്നെ അവർ ഉദാഹരണമായി ഉയർത്തി കാട്ടി. പാറുക്കുട്ടിയുടെ പോരാട്ടാത്തിന് അവരുടെ മരണശേഷമാണെങ്കിലും ഫലപ്രാപ്തിയുണ്ടായി. 2021 ഒക്ടോബർ 14 ന് പെൺകുട്ടികളേയും കലാമണ്ഡലത്തിൽ കഥകളിവേഷത്തിന് പ്രവേശിപ്പിയ്ക്കുന്ന ഉത്തരവുണ്ടായി. കഥാപാത്രങ്ങൾക്ക് തന്റെ പെൺമ പകർന്ന് കരുത്തേകിയ ദുഷ്ടകഥാപാത്രമായ പൂതനയോട് പോലും കാണികൾക്ക് ഇഷ്ടം തോന്നുന്ന തരത്തിൽ പകർന്നാടിയ അവസാന നാൾവരെ അരങ്ങിലെ വിസ്മയമായി ജീവിച്ച പാറുക്കുട്ടി 2019 ഫെബ്രുവരി 7ന് അന്തരിച്ചു. കലാമണ്ഡലം ധന്യ മകളാണ്. 🌹➖🌹➖🌹➖🌹➖🌹 #ചവറ പാറുക്കുട്ടിയമ്മ 🙏🌹🙏 #കഥകളി #ഓർമ്മദിനം