ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുമ്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. ആരെങ്കിലുമൊക്കെ പുസ്തകത്തെക്കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ, ഒരു പൊതുവേദിയിൽ വച്ച് ഒരാളെങ്കിലും അതിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ എന്നൊക്കെ. ഇപ്പോഴിതാ ആ ആഗ്രഹങ്ങൾ സഫലമായിരിക്കുന്നു.
ശ്രീമതി മായാറാണി വിപിൻ എന്ന അദ്ധ്യാപിക, സ്‌കൂളിലെ വായനാ ദിനത്തോടനുബന്ധിച്ച്, സൗത്ത് ഏഴിപ്പുറം G H S S ലെ തന്റെ വിദ്യാർത്ഥികൾക്ക് "തോന്നലുകൾ തൂവലുകളാകുമ്പോൾ" എന്ന എന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു.
ഇനിയും നേരിൽ കണ്ടിട്ടില്ലാത്ത ടീച്ചർ, എനിക്കയച്ച വാട്സാപ്പ് സന്ദേശത്തിലെ വരികളുടെ പച്ചപ്പ് ഇപ്പോഴും ഓർമ്മയിൽ വാടാതെ നിലനിൽക്കുന്നുമുണ്ട്. "താങ്കളുടെ പുസ്തകം എന്നിൽ നിറച്ചത് സങ്കടമാണോ സന്തോഷമാണോ, പ്രണയമാണോ നന്ദിയാണോ എന്ന് വേർതിരിച്ചെടുക്കുക പ്രയാസമാണ്. അത്രകണ്ട് മനോഹരവും ഹൃദയസ്പർശകവുമായിരുന്നു ഓരോ വരികളും"
എന്റെ തോന്നലുകൾക്കൊപ്പം നിങ്ങളുടെ തോന്നലുകളും ചേർന്നുവരുമ്പോൾ ഇരു ചിറകുവിടർത്തി പറക്കുന്ന പക്ഷിയെപ്പോലെ ഈ ചെറുപുസ്തകവും പറന്നുയരാനുള്ള ത്രാണി നേടണേ എന്നതായിരുന്നു പുസ്തക ആമുഖത്തിൽ ഞാൻ കുറിച്ച ആഗ്രഹവും അർത്ഥനയും. ആ ആഗ്രഹം സഫലമാകാനും പ്രാർത്ഥന ഫലം ചൂടാനുമായി ആരൊക്കെയോ തങ്ങളുടെ മാലാഖ ചിറകുകൾ വിടർത്തി വീശി തുടങ്ങിയിരിക്കുന്നു.
മായാറാണി ടീച്ചർ,
എന്റെ ഈ ചെറു തോന്നലുകൾക്ക് വിശാലമായ നിങ്ങളുടെ വായനാ ലോകത്തിൽ ഒരിടം നൽകിയതിന് ഒത്തിരി ഒത്തിരി നന്ദി...സ്നേഹം.
🙏🏽❤️
#തോന്നലുകൾ തൂവലുകളാകുമ്പോൾ #പുസ്തകം #വായന #സാഹിത്യം #വായനാദിനം