ഋതുനന്ദനം.... Part 117
താനെന്നും പ്രാർത്ഥിക്കുന്ന, ദേവദത്തൻ തന്റെ കഴുത്തിൽ താലി ചാർത്തിയ ദേവിയുടെ തിരുനടയിൾ നിന്ന് കൊണ്ട് നന്ദിയോടെ പ്രാർത്ഥനകളിൽ മുഴുകുമ്പോൾ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ നിന്നും ആനന്ദത്തിന്റെ നേത്രാംബു കണങ്ങൾ ധാരയായി ഒഴുകിക്കൊണ്ടിരുന്നു....
തനിയ്ക്ക് ചുറ്റുമുള്ളതെല്ലാം മറന്നു കൊണ്ടെത്ര നേരം പ്രാർത്ഥനാനിരതയായി നിന്നുവെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. തന്റെ പ്രാണനായവന്റെ ജീവനൊരാപാത്തും കൂടാതെ തിരികെ തന്നതിൽ ശ്രീലക്ഷ്മി ദേവിയെ നന്ദിപൂർവം സ്മരിച്ചു കൊണ്ടിരുന്നു.....
ദേവേട്ടൻ ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറി യാത്ര തുടരവേ തന്റെ മനസ്സ് താൻ ദേവിയുടെ സമക്ഷം സമർപ്പിച്ചിരിക്കുകയായിരുന്നു. ഊണും ഉറക്കവുമില്ലാതെ ദേവേട്ടന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയ ആ അവസ്ഥയെ താനെങ്ങനെ തരണം ചെയ്തുവെന്ന് തനിക്കിപ്പോഴും അറിയില്ല. ദേവി തന്റെ പ്രാർത്ഥനകളെല്ലാം കേട്ട് തന്റെ ദേവേട്ടനെ തനിയ്ക്ക് തിരിച്ചു തന്നിരിക്കുന്നു....പ്രാർത്ഥനക്കിടയിൽ മിഴികൾ തുറന്നൊരു വേള തന്റെ മിഴികൾ തുറന്ന് ശ്രീകോവിലിലേക്ക് നോട്ടമയച്ചു കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു....
അവളുടെ മുഖത്തകമാനം ആനന്ദനിർവൃതിയുടെ നദീകാന്തവീചികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു...
താൻ നേർന്നിരുന്ന വഴിപാടുകളുടെ പ്രസാദം തന്റെ കൈകളിലേറ്റ് വാങ്ങുമ്പോൾ ശ്രീലക്ഷ്മിയുടെ വദനത്തിൽ ഉള്ളിൽ നിന്നും ഹുങ്കാരമായൊഴുകിയ ആമോദത്തിൻ ഝാരീ വീചികൾ താളാത്മകമായി ഒഴുകിക്കൊണ്ടിരുന്നു....
അല്പസമയം കൂടി ക്ഷേത്രത്തിൽ ചെലവിട്ടതിന് ശേഷം ക്ഷേത്ര നടയിൽ നിന്നും ഇറങ്ങിയ ശ്രീലക്ഷ്മിയുടെ മനസ്സ് എത്രയും പെട്ടെന്ന് തന്റെ പ്രാണന്റെ അടുത്തെത്താൻ തുടിച്ചു കൊണ്ടിരുന്നു....
==================================
ക്ഷേത്രത്തിൽ നിന്നും ആശുപത്രിയിൽ എത്തിയ ശ്രീലക്ഷ്മിയെ കാത്തെന്നവണ്ണം നരസിംഹനും സുഭാഷിണിയും രാമേട്ടനും നിൽപ്പുണ്ടായിരുന്നു. മക്കളെ അവരെ ഏൽപ്പിച്ചു പോയതായിരുന്നു ശ്രീലക്ഷ്മി ക്ഷേത്രത്തിലേക്ക്....
"ശ്രീക്കുട്ടീ... മോളെന്താ ഇത്ര വൈകിയത്...ദേവനെ വാർഡിലേക്ക് മാറ്റി. മോളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അവനിത് വരെ..."
ശ്രീലക്ഷ്മിയെ കണ്ടപ്പോൾ സുഭാഷിണിയൊരു വാത്സല്യത്തോടെ അവളോട് മൊഴിഞ്ഞു..
ദേവദത്തനെ വാർഡിലേക്ക് മാറ്റിയെന്ന വാർത്ത കേട്ട ശ്രീലക്ഷ്മിയിൽ ആനന്ദമതിന്റെ ഹിമഗിരിശൃംഗങ്ങളേറിക്കൊണ്ടിരുന്നു...
ശ്രീലക്ഷ്മിയുടെ മുഖത്തെ ഹർഷവർഷങ്ങൾ ശ്രദ്ധിച്ച സുഭാഷിണിയും നരസിംഹനും അവളോട് വേഗം ചെന്നു ദേവദത്തനെ കണ്ടു കൊള്ളുവാൻ നിർദ്ദേശം നൽകി...
ആത്മനിർവൃതി നിറഞ്ഞൊരു നറുപുഞ്ചിരിയോടെ ശ്രീലക്ഷ്മി ദേവദത്തനെ കിടത്തിയിരിക്കുന്ന വാർഡിലേക്ക് ദ്രുതഗതിയിൽ നീങ്ങി...
നിമിഷങ്ങൾക്കകം ശ്രീലക്ഷ്മി ദേവദത്തൻ കിടക്കുന്ന വാർഡിലെത്തി....
മുറിയിൽ കയറിയ ശ്രീലക്ഷ്മി കണ്ടു തളർന്നൊരു മുഖഭാവത്തോടെ മയങ്ങുന്ന തന്റെ പ്രാണനായവനെ. അവളുടനെ അവന്റെ ചാരെയെത്തി. ഇത് പോലെ തളർച്ച നിറഞ്ഞൊരു ഭാവം ദേവദത്തനിൽ തനിയ്ക്കന്ന്യമാണെന്ന് ശ്രീലക്ഷ്മിയോർത്തു...ദേവദത്തന്റെ അടുത്തെത്തിയ ശ്രീലക്ഷ്മിയൊരു വാത്സല്യത്തോടെ അവന്റെ തലയിലും നെറ്റിയിലും മൃദുവായി തഴുകിക്കൊണ്ടിരുന്നു..
"ദേവേട്ടാ".... ദേവദത്തനെ അരുമയായി തലോടിക്കൊണ്ട് ശ്രീലക്ഷ്മി പ്രണയപുരസരമവനെ നോക്കിക്കൊണ്ട് മന്ത്രിച്ചു...
ശ്രീലക്ഷ്മിയുടെ വിളിയിൽ ദേവദത്തൻ പതിയെ തന്റെ മിഴികൾ തുറന്നു....
"ലച്ചൂ"...ഒരു തളർച്ചയോടെ തന്റെ മിഴികൾ തുറന്ന ദേവദത്തൻ ശ്രീലക്ഷമിയെ നോക്കി പതിയെ മന്ത്രിച്ചു...
ദേവദത്തനെ വാത്സല്യം നിറഞ്ഞൊരു പുഞ്ചിരിയോടെ നോക്കി നിന്ന ശ്രീലക്ഷ്മി തന്റെ മുഖം താഴ്ത്തിയവന്റെ നെറ്റിയിലൊന്ന് ചുംബിച്ചു.....
"ലച്ചൂ... ഞാൻ"... ശ്രീലക്ഷ്മിയ്ക്ക് നേരെ ദയനീയമായൊരു നോട്ടമയച്ച ദേവദത്തനൊരു തളർച്ചയോടെ എന്തോ പറയുവാനൊരുങ്ങി.....
"ദേവേട്ടാ.... ഇപ്പോഴൊന്നും സംസാരിക്കേണ്ട. എന്ത് പറയാനുണ്ടെങ്കിലും ഈ തളർച്ചയൊക്കെ ഒന്ന് മാറിയിട്ട് ആവാം...എന്റെ നരസിംഹമെന്നെ വാനരറാണീ എന്ന് ഉത്സാഹത്തോടെ വിളിക്കുവാനായി കാത്തിരിക്കുകയാ ഞാൻ".... ദേവദത്തനെന്തോ പറയുവാൻ വന്നപ്പോൾ സ്നേഹപൂർവമത് വിലക്കിയ ശ്രീലക്ഷ്മിയൊരു കുസൃതി നിറഞ്ഞ ഭാവത്തോടെ പറഞ്ഞ് നിർത്തി....
"ദേവേട്ടാ.... ഞാനിപ്പോൾ ദേവേട്ടന് വേണ്ടി നേർന്ന വഴിപാടുകളൊക്കെ കഴിച്ചിട്ട് വരുവാ. എനിക്കുറപ്പായിരുന്നു ഞാനെന്നും പ്രാർത്ഥിയ്ക്കുന്ന ദേവിയെന്റെ ദേവേട്ടനെ എനിയ്ക്ക് തിരിച്ചു തരുമെന്ന്. ദേവേട്ടന് വേണ്ടിയൊരുപാട് പ്രാർത്ഥിച്ചു ഇന്ന്. ഈ ലച്ചുവിനെ വിട്ടകലുവാൻ ദേവേട്ടന് കഴിയുമോ. ഞാനതിന് സമ്മതിക്കുമോ. എന്റെ ആത്മാവ് തന്നെ ദേവേട്ടനല്ലേ"....ദേവദത്തന്റെ തലയിലും കവിളിലും എല്ലാം മൃദ്യവായി തഴുകിക്കൊണ്ട് ശ്രീലക്ഷ്മി കൊച്ചു കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ അവനോട് മൊഴിഞ്ഞു കൊണ്ടിരുന്നു...
ശ്രീലക്ഷ്മിയുടെ വാത്സല്യത്തോടെയുള്ള സംസാരങ്ങളും ആശ്വാസമേകലും ദേവദത്തൻ നിറഞ്ഞ മിഴികളോടെ ഏറ്റ് വാങ്ങിക്കൊണ്ടിരുന്നു....
അവന്റെ നീർമിഴിക്കണങ്ങളെ ശ്രീലക്ഷ്മി ചുണ്ടിലൊരു പുഞ്ചിരിയണിഞ്ഞു കൊണ്ട് തന്റെ കുവലയദലകരാംഗുലികളാൽ തൂത്തെറിഞ്ഞു കൊണ്ടിരുന്നു....
==================================
ദേവദത്തനെ വാർഡിലേക്ക് മാറ്റി ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ദേവദത്തന്റെ ക്ഷീണമെല്ലാം മാറി തുടങ്ങിയിരുന്നു. ബെഡിൽ ഇടയ്ക്ക് ചാരിയിരിക്കുവാൻ സാധിക്കുമെങ്കിലും കാലിനും കൈയ്ക്കും ബാൻഡേജ് ഉള്ളതിനാൽ എഴുന്നേറ്റ് ഇരിക്കുവാൻ പരസഹായം ആവശ്യമായിരുന്നു.....
ഈ ദിവസങ്ങളിലെല്ലാം ശ്രീലക്ഷ്മി ദേവദത്തന്റെ അടുത്ത് നിന്നും മാറാതെ പരിചരണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇടയ്ക്കൊന്ന് വീട്ടിൽ പോയോ അല്ലെങ്കിൽ ബൈസ്റ്റാന്റർ ബെഡിലോ ഒന്ന് വിശ്രമിക്കുവാൻ ദേവദത്തന്റെ മാതാപിതാക്കളും രാമേട്ടനും നിർബന്ധിച്ചുവെങ്കിലും ശ്രീലക്ഷ്മി അതൊന്നും ചെവി കൊണ്ടില്ല....
അതിനിടെ ദേവദത്തന്റെ മാതാപിതാക്കളെ ശ്രീലക്ഷ്മി നിർബന്ധിച്ചു തങ്ങളുടെ വീട്ടിലേക്കയച്ചു ഒന്ന് രണ്ട് തവണ. ആദ്യമവർ വൈമനസ്യം കാണിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ നിർബന്ധത്തിനു മുന്നിൽ ഒടുവിലവർ വഴങ്ങി...
കുട്ടികൾ മിക്ക സമയത്തും രാമേട്ടന്റെയും ദേവദത്തന്റെ മാതാപിതാക്കളുടെയും അടുത്ത് തന്നെയായിരുന്നു. രാമേട്ടന്റെ കൂടെ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്നു കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ ശ്രീലക്ഷ്മിയ്ക്കും അത് മനസ്സിനൊരു കുളിർമ്മയേകിക്കൊണ്ടിരുന്നു...
സ്വന്തം അച്ഛൻ എത്ര വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും തങ്ങൾക്കൊരു പക്ഷേ സംഭവിച്ചേക്കാമായിരുന്ന ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ചും പാവം കുഞ്ഞുങ്ങൾക്കറിയില്ലല്ലോ.... കുട്ടികളുടെ കുസൃതികൾ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീലക്ഷ്മിയോർത്തു...
മുറിയിൽ കുഞ്ഞുങ്ങളുടെ സാമീപ്യവും അവരുടെ കുസൃതികളും ദേവദത്തന്റെ മനസ്സിനൊരുപാട് ആശ്വാസം പകരുന്നു എന്നത് ശ്രീലക്ഷ്മി തിരിച്ചറിയുന്നുണ്ടായിരുന്നു...
എന്നും അതിരാവിലെ രാമേട്ടൻ വീട്ടിൽ പോയിട്ട് ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള പ്രഭാതഭക്ഷണവുമായി വരും. ദേവദത്തന് കൈക്ക് പരിക്കുള്ളതിനാൽ സ്വയം കഴിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ ശ്രീലക്ഷ്മി അവനെക്കൊണ്ട് കഴിപ്പിയ്ക്കുകയാണ് പതിവ്....
മുഖത്തെ പരിക്ഷീണഭാവങ്ങൾക്ക് മാറ്റമുണ്ടായെങ്കിലും ദേവദത്തന്റെ മിഴികളിൽ നിറഞ്ഞിരിക്കുന്ന ശോകഛവി തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയെ അതല്പം അലോസരപ്പെടുത്തിയെങ്കിലും അവളത് പുറത്ത് കാണിക്കുവാനോ അവനോട് ചോദിക്കുവാനോ മെനക്കെട്ടില്ല. തന്റെ സ്നേഹപൂർവമുള്ള പരിചരണങ്ങൾ അവൾ തുടർന്നു കൊണ്ടിരുന്നു....
ഇത്രയും ദിവസമായിട്ടും ദേവേട്ടന്റെ മുഖത്തൊരു കുറ്റബോധം നിഴലിയ്ക്കുന്ന പോലെയൊരു ഭാവമാണ്. എന്താവും ഇങ്ങനെയൊരു ഭാവമാറ്റത്തിന് കാരണം. ഇങ്ങനെ ഒരിക്കൽ പോലും താൻ ദേവേട്ടനെ കണ്ടിട്ടില്ല. തന്റെ സ്നേഹപരിചരണങ്ങളോട് കടലോളം നന്ദി ആ വദനത്തിൽ തനിയ്ക്ക് കാണുവാൻ കഴിയുന്നു. എന്നാൽ മിഴികളിൽ നിറഞ്ഞ ശോകാർദ്രത തന്റെ മനസ്സിനെയും കാർമേഘമണിയിച്ചു പോകുന്നു....ശ്രീലക്ഷ്മി വ്യസനത്തോടെ ചിന്തിച്ചു....
വീണ്ടും രണ്ട് മൂന്ന് ദിവസങ്ങൾ കൂടി കടന്നു പോയി. ദേവദത്തന്റെ നിലയിലൊരുപാട് മാറ്റങ്ങൾ വന്നിരുന്നു. മൂന്നാല് ദിവസം കൂടി കഴിഞ്ഞാൽ ദേവദത്തനെ ഡിസ്ചാർജ് ചെയ്യാമെന്നും പിന്നീടുള്ള വിശ്രമം വീട്ടിൽ മതിയെന്നും പ്ലാസ്റ്റർ എടുത്ത് കഴിഞ്ഞാൽ ഫിസിയോതെറാപ്പി ചെയ്താൽ മതിയെന്നും ഡോക്ടർ നിർദേശിച്ചത് ശ്രീലക്ഷ്മിയിലും മറ്റുള്ളവരിലും ആശ്വാസം നിറച്ചു...
ഈ ദിവസങ്ങളിലും ദേവദത്തന്റെ മുഖത്തൊരു കുറ്റബോധത്തിന്റെ ലാഞ്ഛന നിറഞ്ഞിരിക്കുന്നത് ശ്രീലക്ഷ്മിയെ ഒരുപാട് അത്ഭുതപ്പെടുത്തി. അത്ഭുതത്തോടൊപ്പം ആശങ്കയും....
ഇതിനിടയിൽ ഒന്ന് രണ്ട് തവണ ദേവദത്തനെന്തോ പറയുവാൻ ശ്രമിച്ചപ്പോൾ ശ്രീലക്ഷ്മി അതിനെ കുറിച്ച് തിരക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ദേവദത്തനൊഴിഞ്ഞു മാറി...
ദേവദത്തന് തന്നോട് മാത്രമായി എന്തോ പറയുവാനുണ്ടെന്നും എന്നാൽ അതിൽ നിന്നുമവനെ എന്തോ പിന്തിരിപ്പിയ്ക്കുന്നു എന്നും ശ്രീലക്ഷ്മി സംശയിച്ചു. തന്റെ മനസ്സിൽ നിറഞ്ഞ സംശയത്തിനു ഒരറുതി വരുത്തുവാൻ ശ്രീലക്ഷ്മി നിശ്ചയിച്ചു അതിനായൊരവസരത്തിനായി അവൾ കാത്തിരുന്നു...
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലത്തെ ഭക്ഷണം കൊണ്ട് കൊടുത്ത് അല്പ നേരം ആശുപത്രിയിൽ ചെലവഴിച്ച രാമേട്ടൻ ഉച്ചഭക്ഷണം എടുക്കുവാനായി വീട്ടിലേക്ക് പോയി. . ദേവദത്തനും ശ്രീലക്ഷ്മിയ്ക്കുമുള്ള ഭക്ഷണം കൊടുത്തതിനു ശേഷം വീട്ടിൽ പോയ് അടുത്ത നേരത്തേക്കുള്ള ഭക്ഷണം കൊണ്ട് വന്നു രാത്രി ആശുപത്രി വരാന്തയിൽ ഉറങ്ങും. രാമേട്ടന്റെ ഈയടുത്തായുള്ള ദിനചര്യ ഇങ്ങനെയാണ്. ഇടയ്ക്ക് ദേവദത്തന്റെ മാതാപിതാക്കൾ രാത്രി തങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു വഴങ്ങി അവർ വീട്ടിലേക്ക് തിരിച്ചു പോയി...
രാമേട്ടൻ ഉച്ചയ്ക്കുള്ള ഭക്ഷണമെടുക്കുവാനായി പോയപ്പോൾ മുറിയിൽ പതിവ് പോലെ ദേവദത്തനും ശ്രീലക്ഷ്മിയും മാത്രമവശേഷിച്ചു. കുട്ടികൾ ബൈസ്റ്റാന്റർ ബെഡിൽ ഇരുന്ന് കളിച്ചു കൊണ്ടിരിക്കുന്നു...
പതിവ് പോലെ ദേവദത്തനെ ഭക്ഷണം കഴിപ്പിച്ചു കൈയും മുഖവും ശരീരഭാഗങ്ങളും നനഞ്ഞ തുണി കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ ദേവദത്തന്റെ മിഴികളിൽ വേദന നിറഞ്ഞിരിക്കുന്നത് പോലെ ശ്രീലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നു...
ദേവദത്തന് എല്ലാം ചെയ്തു കൊടുത്തതിനു ശേഷം ശ്രീലക്ഷ്മി അവനെയൊന്ന് സൂക്ഷിച്ചു നോക്കി...
"ദേവേട്ടാ".... ദേവദത്തന്റെ മുഖഭാവങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയ ശ്രീലക്ഷ്മിയവനെ വിളിച്ചു....
ദേവദത്തൻ ശ്രീലക്ഷ്മിയെ എന്താണെന്ന അർത്ഥത്തിൽ ഒന്ന് നോക്കി...
"ദേവേട്ടാ... ഒരു പാട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ദേവേട്ടന്റെ മുഖത്ത് ഈ വിഷാദഭാവം. എന്താണ് അതിന്റെ കാരണം"..?
"മാത്രമല്ല ദേവേട്ടനെന്നോട് എന്തോ പറയാനുള്ളത് പോലെയും എന്നാൽ ഞാനതിനെ കുറിച്ച് തിരക്കുമ്പോൾ ദേവേട്ടനൊഴിഞ്ഞു മാറുന്നത് പോലെയുമെനിയ്ക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു... എന്താണ് ദേവേട്ടന്റെയീ ഭാവമാറ്റങ്ങൾക്ക് കാരണം"...?
ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും സംശയത്തിന്റെ ധ്വനികൾ നിറഞ്ഞ വാക്കുകൾ ചോദ്യങ്ങളായി ദേവദത്തനിലേക്കൊഴുകി...
ശ്രീലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ദേവദത്തനൊന്ന് പകച്ചുവെങ്കിലും അതൊളിപ്പിയ്ക്കുവാനായവനൊരു ശ്രമം നടത്തി...
"ലച്ചൂ... ഒന്നുമില്ലെടോ... താനെനിയ്ക്ക് വേണ്ടി രാപ്പകൽ ഊണും ഉറക്കവുമൊന്നുമില്ലാതെ കഷ്ടപ്പെടുന്നതോർത്തുള്ള സങ്കടമാണ് എനിയ്ക്ക് ".... ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മറുപടി കൊടുക്കുമ്പോൾ അവനറിയാതെ മിഴികൾ താഴ്ന്നു പോയി...
"ദേവേട്ടാ... ദേവട്ടനിപ്പോൾ പറഞ്ഞത് കള്ളമാണെന്ന് എനിയ്ക്കറിയാം. ദേവേട്ടൻ മനസ്സിൽ എന്തെങ്കിലും കള്ളത്തരം ചിന്തിച്ചാൽ എനിയ്ക്കത് മനസ്സിലാവും"....ദേവദത്തനോടത് പറയുമ്പോൾ ശ്രീലക്ഷ്മിയുടെ സ്വരം കടുത്തു...
ദേവദത്തൻ മറുപടിയൊന്നും പറയാതെ ശ്രീലക്ഷ്മിയേയും നോക്കി ഇരുന്നു...
നിമിഷങ്ങളോളം അവർക്കിടയിൽ മൗനം കളിയാടിക്കൊണ്ടിരുന്നു...
"ദേവേട്ടാ"... അല്പനിമിഷങ്ങൾ കഴിഞ്ഞു ശ്രീലക്ഷ്മി തന്റെ മൗനം ഭഞ്ജിച്ചു കൊണ്ട് ദേവദത്തനെ വിളിച്ചു...
ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖത്തേക്കുറ്റ് നോക്കി....
"ദേവേട്ടാ.... ദേവേട്ടന്റെ മിഴികളിൽ എത്ര ഒളിപ്പിച്ചു വയ്ക്കുവാൻ ശ്രമിച്ചാലും തെളിഞ്ഞു നിൽക്കുന്ന ഈ വ്യസനഭാവം എനിയ്ക്കെന്ത് മാത്രം വിഷമം ഉണ്ടാക്കുന്നു എന്നറിയാമോ... ദേവേട്ടന്റെ മനസ്സിൽ എന്താണെങ്കിലും പറ"... ദേവദത്തന്റെ തലയിൽ പതിയെ തലോടിക്കൊണ്ട് മൊഴിയുമ്പോൾ ശ്രീലക്ഷ്മിയുടെ സ്വരമിടറിപ്പോയി...
ദേവദത്തനപ്പോഴും മൗനം പൂണ്ട് അലക്ഷ്യമായി ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് ഇരുന്നു...
ദേവദത്തന്റെ നിസ്സംഗഭാവം ശ്രീലക്ഷ്മിയുടെ മിഴികളെ നീരണിയിച്ചപ്പോൾ അതൊരു വിതുമ്പലായി പുറത്തേക്കൊഴുകി. വിതുമ്പലോടെ ശ്രീലക്ഷ്മി കസേരയിൽ ഇരുന്നു...
"ലച്ചൂ"... ശ്രീലക്ഷ്മിയുടെ സങ്കടം കണ്ട് നിൽക്കുവാൻ കഴിയാതെ ദേവദത്തനവളെ വിളിച്ചു...
ശ്രീലക്ഷ്മി കണ്ണ് തുടച്ചു കൊണ്ട് ദേവദത്തനെ നോക്കി...
"ലച്ചൂ...തന്നോട് ഇക്കാര്യമെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ആക്സിഡന്റ് പറ്റി താനെനിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നീറിക്കൊണ്ടിരിക്കുകയായിരുന്നു. ഇനിയും തന്നോടിത് പറയാതിരിക്കുവാൻ എനിയ്ക്ക് കഴിയില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ മൊഴിഞ്ഞു...
ശ്രീലക്ഷ്മി അമ്പരപ്പോടെ ദേവദത്തന്റെ മുഖത്തേക്ക് മിഴികൾ കൂർപ്പിച്ചു നിന്നു...
"ലച്ചൂ.... എനിയ്ക്ക് പറ്റിയ ഈ അപകടം ഞാൻ ചെയ്തൊരു പാപത്തിന്റെ ഫലമാണ്"...ഇടറുന്ന സ്വരത്തിൽ ശ്രീലക്ഷ്മിയ്ക്ക് മുഖം കൊടുക്കാതെ ദേവദത്തൻ തുടർന്നു...
"ദേവേട്ടാ... ദേവേട്ടനെന്താ പറഞ്ഞ് വരുന്നത്"...?
ഒരു പകപ്പോടെ നെറ്റി ചുളിച്ചു കൊണ്ട് ശ്രീലക്ഷ്മി ദേവദത്തനോട് തിരക്കി...
"ലച്ചൂ.... രണ്ട് വർഷം മുമ്പ് സംഭവിച്ച രവിയുടെ മരണം വെറുമൊരു അപകട മരണമായിരുന്നില്ല. അവന്റെ മരണത്തിലേക്ക് നയിച്ച ആ ആക്സിഡന്റിന് കാരണക്കാരൻ ഞാനാണ്. അവന്റെ ബൈക്ക് കേടായതായിരുന്നില്ല ഞാൻ കേടാക്കിയതായിരുന്നു"...ദേവദത്തൻ ഭിത്തിയിലേക്ക് നോട്ടമയച്ചു കൊണ്ട് നിസ്സംഗതയോടെ പറഞ്ഞ് നിർത്തി...
"ദേവേട്ടാ"....ദേവദത്തന്റെ വാക്കുകൾ പകർന്ന ഞെട്ടലിൽ ഉറക്കെ വിളിച്ചു കൊണ്ട് ശ്രീലക്ഷ്മി താനിരുന്ന കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു പോയി ...
ശ്രീലക്ഷ്മിയ്ക്ക് ദേവദത്തന്റെ വാക്കുകൾ തന്റെയുള്ളിൽ പൊടുന്നനെ അന്തകാരം നിറക്കുന്നത് പോലൊരു പ്രതീതിയുളവാക്കി...
തുടരും
NB : ഇടയ്ക്കൊന്ന് നാട്ടിൽ പോയതിനാലും തിരിച്ചു വന്ന് ദേഹസ്വാസ്ഥ്യം വന്നതിനാലും ഈ പാർട്ട് വൈകി. വർക്ക് ലോഡിന് ഇടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടിയാണ്. ഒരിക്കലും ഈ കഥ പൂർത്തിയാക്കാതെ ഞാനുപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പ് തരുന്നു... #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ