കാളിഘട്ട്... Part 1
രണ്ടായിരത്തി ഇരുപതിലെ ഡിസംബർ മാസത്തെ അവസാന വാരം. ലോകം പുതുവർഷത്തെ വരവേൽക്കുവാനായി ഒരുങ്ങുന്നു. കോവിഡ് എന്ന മഹാമാരി മുച്ചൂടും മുടിച്ച രണ്ടായിരത്തി ഇരുപത് വിട ചൊല്ലുവാൻ കഷ്ടിച്ച് ഒരാഴ്ച മാത്രം ബാക്കി നിൽക്കുന്നു. എല്ലായിടത്തും കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ അപ്പോഴും നില നിൽക്കുന്നു. മാലോകരെല്ലാം ഏറെ പ്രതീക്ഷയോടെ പുതു വർഷത്തിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന ദിവസങ്ങളിൽ ഒരു ദിനം രാവിലെ ഏഴരയോടെ ഹൗറ സ്റ്റേഷനിൽ കൈയിലൊരു ട്രാവൽ ബാഗും ചുമലിലൊരു ലാപ്ടോപ്പ് ബാഗും തൂക്കി ഞാനിറങ്ങി…
നാല് ദിവസം മുമ്പ് ലചിർ ബോർഫുകാന്റെ മണ്ണായ അസാമിലെ ദുലിയ ജാൻ എന്ന സ്ഥലത്ത് നിന്നും നാട്ടിലേക്ക് തുടങ്ങിയ യാത്രയുടെ ഒരു പ്രധാന ഘട്ടം ഇവിടെ പൂർത്തിയായിരിക്കുന്നു. ദുലിയാ ജാനിൽ നിന്നും നീണ്ട പന്ത്രണ്ട് മണിക്കൂർ യാത്രയുടെ അവസാനം എത്തിച്ചേർന്നത് ഗുവാഹത്തി നഗരത്തിൽ. അവിടെ നിന്നും ട്രെയിൻ കിട്ടാത്തതിനാലും ജനറൽ കമ്പാർട്മെന്റിൽ പോലും റിസർവേഷൻ വേണ്ടതിനാൽ സീറ്റ് കിട്ടാതെ രണ്ട് ദിവസം ഗുവാഹത്തിയിൽ താമസിച്ചതിന് ശേഷം ഹൗറയ്ക്ക് കിട്ടിയ ടിക്കറ്റിൽ വന്നിറങ്ങിയ ഞാനല്പനേരം പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ ഇരുന്നു വിശ്രമിച്ചു…
ഹൗറയിൽ നിന്നും നാട്ടിലേക്ക് രണ്ടോ മൂന്നോ ട്രെയിൻ മാത്രമാണ് ഉള്ളത്. അതിലും റിസർവേഷൻ കിട്ടിയില്ലെങ്കിൽ മുംബൈ, ചെന്നൈ, ബാംഗ്ലൂർ അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലത്തേക്കുള്ള വണ്ടി നോക്കണം. അതിലും ടിക്കറ്റ് കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നത് വരെ ഈ മഹാനഗരത്തിൽ താമസിക്കേണ്ടി വരും. അക്കാര്യം ചിന്തിക്കുവാൻ പോലും വയ്യ കാരണം സാമ്പത്തിക സ്ഥിതി തന്നെ…
രണ്ടര വർഷത്തെ കുവൈറ്റ് ജീവിതത്തിനു ശേഷം നാട്ടിൽ വന്ന് ദുബായിൽ ഒരു ജോലി ശരിയായി അതിന്റെ മെഡിക്കൽ എല്ലാം കഴിഞ്ഞു വിസയും ടിക്കറ്റും വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിധി കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിൽ എല്ലാം തകർത്തെറിഞ്ഞത്. ഭയങ്കരമായൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോവിഡെന്ന രാക്ഷസൻ ജീവിതത്തെ വലിച്ചെറിഞ്ഞപ്പോൾ ഒരു പിടിവള്ളിയെന്ന പോലെയായിരുന്നു ആക്കൊല്ലം നവംബർ മാസത്തിൽ ഡൽഹിയിലെ ഒരു കമ്പനിയിൽ ജോലി ശരിയായത്. തുടർന്ന് ഡൽഹിയ്ക്ക് പോയാ കമ്പനിയിൽ ചേർന്നതിന് ശേഷം ഒരാഴ്ചയോളം ഡൽഹിയിലും പിന്നീട് ഇരുപത്തഞ്ച് ദിവസത്തോളം ഹരിയാനയിലെ ഹിസ്സാറിന് അടുത്ത് ബർവാലയിലുമായി ജോലി തുടരുമ്പോഴാണ് ഡിസംബർ ആദ്യവാരത്തിന്റെ അന്ത്യത്തിൽ കമ്പനിയെന്നോട് അസാമിലെ സൈറ്റിലേക്കു പോകുവാൻ പറഞ്ഞത്….
അസാമിലെത്തി രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ കമ്പനിയിൽ ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് ഒന്നര മാസത്തിലേറെ ആയിരുന്നു. ആദ്യ ശമ്പളം കിട്ടേണ്ട സമയം കഴിഞ്ഞിട്ടും അതുണ്ടാവാത്തതിനാൽ പലപ്പോഴും ഡൽഹിയിലെ ഓഫീസിലേക്ക് ഞാൻ വിളിച്ചു കൊണ്ടിരുന്നു. പക്ഷെ അപ്പോഴൊക്കെ കമ്പനിയിൽ നിന്നും അവിടെയും ഇവിടെയും തൊടാത്ത രീതിയിലുള്ള മറുപടിയാണ് ലഭിച്ചു കൊണ്ടിരുന്നത്. ശമ്പളം തരാതെ കമ്പനിയെന്നെ കബളിപ്പിയ്ക്കുകയാണെന്ന് അധികം വൈകാതെ എനിയ്ക്ക് മനസിലായി. തുടർന്നാ കമ്പനിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലായതിനാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആ മടക്കയാത്രയാണ് ഹൗറ സ്റ്റേഷനിൽ എത്തിച്ചത്…
ഇരിപ്പിടത്തിൽ കണ്ണുകളടച്ചു വിശ്രമിയ്ക്കുമ്പോൾ എന്റെ മനസ്സാകെ ഉദ്വേഗങ്ങളാലും ഭീതിയാലും നിറഞ്ഞു. നാട്ടിലേക്കുള്ള ടിക്കറ്റ് കിട്ടുമോ ഇനിയതല്ല ഗുവാഹത്തിയിൽ താമസിച്ചത് പോലെയിനി ഈ മഹാനഗരത്തിലും ഒന്ന് രണ്ട് ദിവസം താമസിക്കേണ്ടി വരുമോ എന്നൊക്കെയുള്ള ചിന്തകൾ എന്റെ മനസ്സിനെ കലുഷിതമാക്കിക്കൊണ്ടിരുന്നു…
അല്പനേരത്തെ ചിന്തകൾക്കൊടുവിൽ ഞാൻ പതിയെ എഴുന്നേറ്റ് സ്റ്റേഷന് പുറത്തേക്ക് നടന്നു. പുറത്തേക്കുള്ള വഴിയ്ക്കിടയിൽ റിസർവേഷൻ കൗണ്ടർ കണ്ടപ്പോൾ പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഉള്ള ട്രെയിനിൽ റിസർവേഷൻ ചെയ്യുന്നതിന് ഫോം പൂരിപ്പിച്ചു ഞാനുമാ വരിയിൽ നിന്നു. കുറച്ച് സമയം കഴിഞ്ഞു കൗണ്ടറിൽ ഫോം കൊടുത്തപ്പോൾ ഒരു ട്രെയിനിലും ടിക്കറ്റ് ഇല്ലെന്നും എല്ലാം വെയ്റ്റിംഗ് ലിസ്റ്റ് അതും ഇരുന്നൂറിനു മുകളിൽ ആണെന്നുമായിരുന്നു എനിയ്ക്ക് കിട്ടിയ വിവരം. ജനറൽ കമ്പാർട്മെന്റിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മേലെയാണെന്നും അറിഞ്ഞപ്പോൾ എന്നിലെ നിരാശ കുന്നോളമുയർന്നു…
വിഷണ്ണതയോടെ പുറത്തേക്ക് നീങ്ങുമ്പോൾ കോൽക്കത്തയെന്ന ഈ മഹാനഗരത്തിൽ താമസിക്കേണ്ടി വരുമല്ലോ എന്നുള്ള ചിന്തയായിരുന്നു. ഏറെ ദുഃഖഭാരത്തോടെ പുറത്തിറങ്ങി ചുറ്റുമൊന്ന് നോട്ടമയച്ചപ്പോൾ കുറച്ചകലെയായി ബ്രിട്ടീഷുകാർ പണിത ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലമെന്നറിയപ്പെടുന്ന ഹൗറയേയും കോൽക്കത്തയെയും തമ്മിൽ വേർതിരിക്കുന്ന ഹൗറ പാലം അതിന്റെ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്നതെന്റെ മിഴികളിൽ പതിഞ്ഞു. എവിടെ പോയാലും അവിടത്തെ ചരിത്ര പ്രധാനമായ നിർമ്മിതികളും മറ്റും മനസ്സിൽ ഉണർത്തുന്ന ആവേശമോ ജിജ്ഞാസയോ ഒന്നുമെന്റെ മനസ്സിൽ നിറഞ്ഞില്ല. നാട്ടിലേക്ക് പോയിക്കഴിഞ്ഞിട്ട് എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുന്ന ജീവിതമൊരു ചോദ്യ ചിഹ്നമായി നിൽക്കുമ്പോൾ ഇതൊക്കെ എങ്ങനെ മനസ്സിനെ സ്പർശിയ്ക്കാൻ…
പുറത്തേക്കിറങ്ങിയതും ചില ഏജൻസികളുടെ ഏജന്റുമാർ വന്നെന്നെ പൊതിഞ്ഞു. അവരുടെ കൈയിൽ കാശ് കൊടുത്താൽ അവർ നാളെക്കുള്ള തത്കാൽ ടിക്കറ്റ് കൺഫേം ആക്കി തരാമെന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതിനോടെല്ലാം വിസമ്മതം പ്രകടിപ്പിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. ടിക്കറ്റ് ഉണ്ടെന്ന് പറയുന്ന ഏജന്റുമാരിൽ മിക്കവരും പറ്റിയ്ക്കുവാനായി നടക്കുന്നവരാരിക്കും എന്നാൽ അതിൽ അല്ലാത്തവരും ഉണ്ട്…
കൗണ്ടറിൽ ഏകദേശം തൊള്ളായിരം രൂപയുള്ള ടിക്കറ്റിനു ഏജന്റുമാർ പറയുന്ന വില രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.
കമ്പനിയിൽ നിന്നും മുമ്പ് ഫുഡ് അലവൻസ് ആയി വാങ്ങിയതും പിന്നെ എന്റെ കൈയിൽ അവശേഷിക്കുന്നതുമായ കാശെല്ലാം ചേർത്ത് കഷ്ടിച്ച് നാലായിരം രൂപ മാത്രമാണ് അപ്പോൾ കൈയിൽ ഉള്ളത്. അതിൽ നിന്നും ടിക്കറ്റിനു ഇത്രയും കാശ് മുടക്കാൻ എന്തായാലും സാധ്യമല്ല എന്നതിനാൽ എന്നെ സമീപ്പിച്ച ഏജന്റുമാരോടെല്ലാം വിസമ്മതം പ്രകടിപ്പിച്ചു ഞാൻ നീങ്ങിക്കൊണ്ടിരുന്നു…
റെയിൽവേ സ്റ്റേഷനിൽ വെയ്റ്റിംഗ് ലിസ്റ്റ് കാണിക്കുന്ന ടിക്കറ്റ് ഇരട്ടി വിലയ്ക്ക് കൺഫേം ആയിട്ട് പുറത്ത് ഏജൻസിയിൽ കിട്ടുന്ന കാഴ്ച്ച ഇത് പോലെ ഡൽഹിയിലും മുംബൈയിലും ഒക്കെ കണ്ടിട്ടുണ്ട് പലപ്പോഴും റെയിൽവേ ജീവനക്കാരും ഏജൻസികളും തമ്മിലുള്ള ഒത്തു കളിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യ ആരു ഭരിച്ചാലും ഇനി ശ്രീരാമ ചന്ദ്രൻ ഭരിച്ചാലും റെയിൽവേയിലെ ഈ ടിക്കറ്റ് കള്ളക്കളി നിൽക്കുമെന്ന് തോന്നുന്നില്ല….
കുറച്ച് ദൂരം മുന്നോട്ട് നടന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ നിൽക്കുന്ന സർക്കിളിൽ എത്തിച്ചേർന്നു ഞാൻ. അവിടെയുള്ള ചില കടക്കാരോട് കുറഞ്ഞ ചിലവിൽ താമസിക്കുവാൻ കഴിയുന്ന മുറികൾ ഉണ്ടോയെന്നു തിരക്കിയപ്പോൾ അവരൊരു സൈക്കിൾ റിക്ഷക്കാരനെ ഏർപ്പാടാക്കി തന്നു. അയാൾ റിക്ഷയിൽ എന്നെയും കൊണ്ട് കുറച്ച് മുന്നോട്ട് പോയിട്ടൊരു ഫ്ലൈ ഓവറിനു കീഴിലൂടെ നീങ്ങി…എവിടെ പോയാലും സാധാരണ അവിടുത്തെ ചെറിയ ഊട് വഴികളുടെ പേരുകൾ പോലും ഞാനോർത്തു വയ്ക്കാറുണ്ട്. എന്നാലിത്തവണ അതൊന്നും നോക്കുവാനോ ഒന്നുമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ഏകദേശം ഇരുപത് മിനിറ്റോളം സമയമെടുത്തു റിക്ഷക്കാരനൊരു ലോഡ്ജിന് മുന്നിൽ കൊണ്ട് നിർത്തി…
ആദ്യമായിട്ടാണ് സ്വാമി വിവേകാനന്ദൻ, ബങ്കിംചന്ദ്ര ചാറ്റർജി, ഈശ്വര ചന്ദ്ര വിദ്യാസാഗർ, ശ്യാമ പ്രസാദ് മുഖർജീ എന്നിവർക്ക് ജന്മമേകിയ വംഗ ദേശത്തിന്റെ മണ്ണിൽ കാല് കുത്തുന്നത്. പക്ഷേ ഒന്ന് മനസറിഞ്ഞു ആസ്വദിക്കുവാൻ പറ്റാത്ത ഒരു യാത്രയായിപ്പോയി ഇത്…ലോഡ്ജിന് മുമ്പിലിറങ്ങിയ ഞാനൊരു നെടുവീർപ്പോട് കൂടി ചിന്തിച്ചു…
അധികം വൈകാതെ ലോഡ്ജിൽ ചെക്ക്ഡ് ഇൻ ചെയ്തു. സ്റ്റേഷനിലെ റിസർവേഷൻ കൌണ്ടറിലെ നീണ്ട വരി നിന്നൊക്കെ പുറത്തിറങ്ങിയപ്പോൾ തന്നെ ഒമ്പത് മണിയായിരുന്നു. പിന്നീട് പുറത്ത് നിന്നും ഭക്ഷണം കഴിച്ചു ലോഡ്ജിൽ എത്തുമ്പോഴേക്കും പതിനൊന്നു മണി കഴിഞ്ഞു. തുടർന്നൊന്ന് ഫ്രഷായ ശേഷം കട്ടിലിൽ ഞാനൊന്ന് നിവർന്നു കിടന്നു…
നാട്ടിൽ പോയാൽ എന്ത് ചെയ്യും..?
ഇനി ഇന്റർവ്യൂകൾ ഒക്കെ തുടങ്ങണമെങ്കിൽ ഒരുപാട് സമയമെടുത്തേക്കും. കോവിഡിന് മുമ്പുള്ള കാലത്തെപ്പോലെ റിക്രൂട്ട്മെന്റുകൾ നടക്കുവാൻ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും എടുത്തേക്കും. പേർസണൽ ലോൺ ഹോം ലോൺ തുടങ്ങിയവയും മുജ്ജന്മപാപമെന്ന പോലെ ക്രെഡിറ്റ് കാർഡ് അടവുകളും ഒക്കെയുണ്ട്. കോവിഡ് കാരണം ബാങ്കുകൾ കനിഞ്ഞു തന്ന മോറടോറിയം ഒക്കെ അവസാനിച്ചിരിക്കുന്നു. പിടിവള്ളിയായി ലഭിച്ചിരുന്ന ഈ ജോലിയിൽ നിന്ന് കൊണ്ടെല്ലാം പതിയെ തിരിച്ചടച്ചു തുടങ്ങാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്പനിയിൽ നിന്നേറ്റ ചതി കാരണമിനിയത് നടക്കില്ല. എന്ത് ചെയ്യുമിനി മുന്നോട്ടേക്ക്…?
ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ ചോദ്യങ്ങളായി മനസ്സിൽ നിറഞ്ഞപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെയൊരു അവസ്ഥയിൽ എത്തി….വൈകാതെ യാത്രാക്ഷീണം കാരണം ഞാനുറക്കത്തിലേക്ക് വഴുതി വീണു…
ഏകദേശം മൂന്ന് മണിയോടടുത്ത നേരത്ത് ഫോൺ നിർത്താതെ ശബ്ദിച്ചപ്പോൾ ഞാനുറക്കത്തിൽ നിന്നുമെഴുന്നേറ്റ് ഫോണിൽ നോക്കി….
നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഹൈദരാബാദിൽ എന്റെ ജൂനിയർ എഞ്ചിനീയർ ആയി വർക്ക് ചെയ്തിരുന്ന സൗബിക് താലൂക്ദാർ ആയിരുന്നു അത്. അവൻ കൊൽക്കത്ത സാൾട്ട് ലേക്കിൽ ഉണ്ടെന്ന് അറിയാവുന്നതിനാൽ ഞാൻ ഹൗറ എത്തിയ കാര്യവും മറ്റും അവന് വാട്സ്ആപ്പ് മെസ്സേജ് ചെയ്തിരുന്നു. പിന്നീട് വിളിക്കാമെന്നും പറഞ്ഞവൻ എനിയ്ക്ക് മറുപടിയും തന്നിരുന്നു…
ഫോൺ എടുത്തപ്പോൾ അഞ്ച് മണിയോടെ ഹൗറയിൽ എത്തുമെന്നും തമ്മിലൊന്ന് കാണാമെന്നും സൗബിക് മൊഴിഞ്ഞു. കാണാമെന്ന് ഞാനും മറുപടി നൽകി…
തുടർന്ന് പുറത്തേക്കിറങ്ങി ഒരു ചായയൊക്കെ കുടിച്ച ശേഷം ഡ്രെസ്സൊക്കെ മാറ്റി കുറച്ചപ്പുറത്തായി കാണുന്ന ഫ്ലൈ ഓവറിന്റെ അടിയിലേക്ക് ഞാൻ നടന്നു…
ഫ്ലൈ ഓവറിന്റെ അടിയിലെത്തിയപ്പോൾ ഫ്ലൈ ഓവറിലേക്ക് കയറി നടന്നു. ഏകദേശം മൂന്ന് കിലോമീറ്ററോളം നീളമുള്ള ആ ഫ്ലൈ ഓവറിലൂടെയുള്ള യാത്ര അവസാനിച്ചത് രാവിലേ റിക്ഷ പിടിച്ച ആ സർക്കിളിൽ ആയിരുന്നു. തുടർന്ന് അവിടുന്നും ഒന്നര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി ഹൗറ പാലത്തിൽ ഞാനെത്തിച്ചേർന്നു….
ഹൗറ പാലത്തിലെ ഫുട്പാത്തിൽ നിന്നു കൊണ്ട് തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ അലക്ഷ്യമായി ഞാൻ നോക്കി നിന്നു. തുടർന്നു ഫുട്പാത്തിലൂടെ മുന്നോട്ട് ലക്ഷ്യമില്ലാതെയെന്നവണ്ണം ഞാൻ മറുവശത്തേക്ക് നടന്നു…
താഴെ ശാന്തമായൊഴുകുന്ന ഹുഗ്ലി നദിയും അതിന്റെ ഭംഗിയുമൊന്നും ആസ്വദിക്കുവാൻ എനിക്ക് മനസ്സ് കൊണ്ട് സദ്ജിക്കുന്നുണ്ടായിരുന്നില്ല. ശാന്തമായി വന്നു പുല്കുന്ന ഇളം കാറ്റിനു പോലും കാഠിന്യമേറെയുള്ളത് പോലെയുലവായിക്കൊണ്ടിരുന്നു എനിക്കപ്പോൾ. ഭ്രാന്തമായ മനസ്സുമായി നദിയുടെ അങ്ങേ ഭാഗത്തെത്തിയ ഞാൻ കുറച്ച് സമയമവിടെ ചെലവിട്ട ശേഷം തിരിച്ചു നടന്നു….
അഞ്ച് മണിയോടടുത്തപ്പോൾ സൗബിക്ക് പാലത്തിനു അടുത്തുള്ള ജെട്ടിയിൽ എത്തിയതിനു ശേഷമെന്നെ വിളിച്ചു…
അഞ്ചാറു വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുമ്പോൾ ഞങ്ങൾക്ക് പറയുവാനേറെ വിശേഷങ്ങൾ ഉണ്ടായിരുന്നു. പഴയ ചില രസകരമായ അനുഭവങ്ങളും മറ്റും സംസാരിച്ചു പഴയ ഓർമ്മകളിലേക്കൊരു മടക്കയാത്ര നടത്തിയപ്പോൾ അത് വരെ എന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കുന്നതിനൊക്കെ ഒരു താൾക്കാലിക ശമനം വന്നു…
മാനമിരുണ്ട് തുടങ്ങിയപ്പോൾ ഹൗറ പാലത്തിലെ അലങ്കാര ദീപങ്ങളെല്ലാം തെളിഞ്ഞു തുടങ്ങി. തുടർന്ന് സൗബിക്കും ഞാനും കൂടി ഒരുമിച്ചുള്ളതും അല്ലാത്തതുമായ ചിത്രങ്ങൾ ഫോണിൽ എടുത്തു…
ഏഴു മണിയോടടുത്തപ്പോൾ സൗബിക് എന്നോട് യാത്ര പറയുവാനൊരുങ്ങി…
പിരിയാൻ നേരം ഒരു ജോലിയിൽ കയറേണ്ടതിന്റെ അത്യാവശ്യവും എവിടെ നിന്നെങ്കിലും വല്ല റെഫെറെൻസും കിട്ടിയാൽ അറിയിക്കുവാൻ ഞാനവനോട് അഭ്യർത്ഥിച്ചു…
എല്ലാറ്റിനും തലയാട്ടി സമ്മതിച്ച സൗബിക് തുടർന്ന് എന്നോടെന്തോ പറയുവാനൊരുങ്ങി. എന്താണവൻ പറയുവാൻ പോകുന്നതെന്ന് ഞാൻ കാതും കൂർപ്പിച്ചു നിന്നു…
"സാർ…സാറേതായാലും കോൽക്കത്ത വരെ വന്നില്ലേ. നാളെ രാവിലേ സാർ ഒന്ന് കാളിഘട്ട് സന്ദർശിച്ചേക്കൂ. കേരളത്തിലേക്ക് നാളെ ട്രെയിൻ ഉണ്ടായാലും രാവിലെ കാണില്ല. അത് കൊണ്ട് എന്തായാലും അവിടെ വരെ പോയ് വരാൻ സാറിന് സമയവും കിട്ടും"..നിറഞ്ഞൊരു ചിരിയോടെ ഒരു നിർദേശമെന്ന പോലെ സൗബിക് എന്നോട് പറഞ്ഞു…
പോകാമെന്നു ഞാനും സമ്മതിച്ചു..
തുടർന്ന് സൗബിക്കിനോട് യാത്ര പറഞ്ഞു പിരിഞ്ഞു വീണ്ടും നടന്നു ഞാൻ നേതാജിയുടെ പ്രതിമ നിൽക്കുന്ന സർക്കിളിൽ എത്തി. അവിടെ നിന്നും എനിക്ക് പോകേണ്ടതിന്റെ ഇടത് വശത്തേക്ക് ഒരു റോഡ് കണ്ടപ്പോൾ ഞാൻ വെറുതെയൊന്ന് കറങ്ങാമെന്ന് കരുതി ആ റോഡിലൂടെ മുന്നോട്ട് നീങ്ങി…
കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ ഇടത് വശത്തായൊരു ട്രാവൽ ഏജൻസി ഞാൻ കണ്ടു…
അപ്രതീക്ഷിതമായി എന്നിൽ നിറഞ്ഞൊരു അറിയാത്ത ചിന്തയിൽ ഞ്ഞാനാ ഏജൻസിയിലേക്ക് കയറി. അവരോട് നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റ് നോക്കിയെന്നും എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ് ആണെന്നും വേറെ ഏജൻസികൾ താങ്ങാൻ പറ്റാത്ത റേറ്റ് ആണ് ചോദിക്കുന്നതെന്നും വേറെ ചെന്നൈയിലേക്കോ വിശാഖപട്ടണത്തേക്കോ എത്തിച്ചേരാൻ പറ്റുന്ന വിധത്തിൽ എങ്ങനെയെങ്കിലും ഒരു ടിക്കറ്റ് ഒപ്പിച്ചു തരാമോ എന്ന് ഞാനവരോട് തിരക്കി. സംഭാഷണത്തിന്റെ അവസാനം അപേക്ഷരൂപമായിക്കഴിഞ്ഞിരുന്നു…
"സാർ…നാളെ രാവിലെ ഒരു റിസർവേഷൻ ടിക്കറ്റ് എടുക്കൂ. വെയ്റ്റിംഗ് ലിസ്റ്റ് എത്രയായാലും സാരമില്ല. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം"..ഏജൻസിയിൽ ഇരിക്കുന്ന ആൾ എല്ലാം കേട്ടതിനു ശേഷം വളരെ ശാന്തനായി എന്നോട് മൊഴിഞ്ഞു…
അയാളുടെ മറുപടി എന്ത് കൊണ്ടോ എന്നിലൽപ്പം ആശ്വാസം പകർന്നു. തുടർന്ന് പുറത്തിറങ്ങി ഞാൻ മെയിൻ റോഡിലേക്ക് വന്നതിനു ശേഷമെന്റെ ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി…
അപ്പോൾ കുറച്ചകലെ അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഹൗറ പാലത്തിന്റെ ദൃശ്യമെന്റെ മിഴികളിൽ പതിഞ്ഞു…
ആ ദൃശ്യമെന്റെ മനസ്സിൽ പതിയെ ആശ്വാസത്തിന്റെ നെയ്ത്തിരിനാളങ്ങൾ തെളിയ്ക്കവേ ഞാൻ പതിയെ ലോഡ്ജിലേയ്ക്ക് പോകുവാനായി ഫ്ലൈ ഓവറിലേക്ക് കയറി….
തുടരും #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ