ശിക്ഷാർഹം - പാർട്ട് 17
മാർക്കറ്റ് ജന നിബിഡമായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ആളുകളുടെ തിക്കും തിരക്കും. വഴിയോരക്കച്ചവടമാണ് കൂടുതൽ. റോഡിനിരുവശവും നിര നിരയായി കൂട്ടിയിട്ടിരിക്കുന്ന പഴ-പച്ചക്കറികളുടെ വലിയ കൂമ്പാരങ്ങൾ കാണാമായിരുന്നു. അങ്ങനെ മൂന്നോ നാലോ, നിരകൾക്കു പുറകിലാണ് ഫെലിക്സ് പറഞ്ഞ ഷോപ്പിങ്ങ് സെന്റർ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടം.
തിക്കിലും തിരക്കിലും പെട്ട് ഫെലിക്സ് കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ജെയിംസ് പതിയെ അവനെ ആ കെട്ടിടത്തിനടുക്കലേക്ക് നടത്തി.
“ഏറ്റവും അങ്ങേയറ്റത്തെ മുറിയാണ്.” ഫെലിക്സ് ചൂണ്ടിക്കാണിച്ചു കൊടുത്തു. അവന്റെ മുഖം ഭയത്താൽ വിവർണ്ണമായിരുന്നു.
ആ കെട്ടിടത്തിൽ , മീൻ കച്ചവടമായിരുന്നു കൂടുതൽ. ഓരോ മുറികൾക്കു മുൻപിലൂടെയും കടന്നു പോകുമ്പോൾ കച്ചവടക്കാർ അവരെ മാടി മാടി വിളിച്ചു. ശബ്ദ മുഖരിതമായ അന്തരീക്ഷം.
അങ്ങനെ നടന്ന് അകലേക്കു പോകും തോറും, പല കടകളും ഒഴിഞ്ഞു കിടക്കുന്നത് കാണാനായി. ചിലതിൽ വളരെ കുറച്ചു മാത്രമേ കച്ചവട സാധനങ്ങളുള്ളൂ. അങ്ങനെയുള്ള കടകളിൽ ഇരിക്കുന്നവർക്കെല്ലാം ഒരു ക്രിമിനൽ മുഖച്ഛായ ദൃശ്യമായിരുന്നു. ഫെലിക്സിനെ രൂക്ഷമായി നോക്കുന്നുണ്ട് പലരും.
ഏറ്റവും അവസാനത്തെ പീടിക മുറിക്കു മുന്നിലെത്തിയതും ഫെലിക്സ് നിന്നു. മുറി നിരപ്പലകകൾ കൊണ്ട് പൂട്ടി ഭദ്രമാക്കിയിട്ടുണ്ട്.
“പേടി കാണിക്കരുത്.” ജെയിംസ് അവന്റെ ചെവിയിൽ മന്ത്രിച്ചു. “നിന്റെ നില്പ്പു കണ്ടാൽ തന്നെ കള്ള ലക്ഷണം തോന്നുന്നുണ്ട്.”
ഫെലിക്സ് മറുപടിയായി അയാളെ ദയനീയമായൊന്നു നോക്കി.
“എന്നാ മക്കളേ ഇവിടെ ? ” ഒരു പരുക്കൻ ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു നോക്കി. തൊട്ടപ്പുറത്തെ കടയിലിരുന്നയാളാണ്. നല്ല പ്രായമുണ്ട്. പക്ഷേ ക്രൗര്യം നിറഞ്ഞ മുഖം. ദേഹമാസകലം രോമാവൃതമാണ്. ഒരു കരടിയെപ്പോലെ തടിച്ചു വീർത്ത ശരീരം. അയാളെ കൂടാതെ മറ്റൊരു തടിയൻ കൂടി ആ കടക്കുള്ളിലിരിപ്പുണ്ട്. അയാളുടെ ചോരക്കണ്ണുകൾ ഫെലിക്സിന്റെ മുഖത്തു തന്നെ തറച്ചിരിക്കുന്നു.
“എന്നോട്... ഇന്നു വൈകിട്ട്... ഇവിടെ വരാൻ... പറഞ്ഞാരുന്നു.” ഒരു വിധത്തിൽ ഫെലിക്സ് അത്രയും പറഞ്ഞൊപ്പിച്ചു. ആ മനുഷ്യന്റെ മുഖത്തു നോക്കാൻ കൂടി സാധാരണക്കാർ ഒന്നു ഭയക്കും.
“ഇന്നലെ വന്നില്ലാരുന്നോ നീ ? ” അയാളുടെ കണ്ണുകൾ കുറുകി. “എനിക്ക് നല്ല ഓർമ്മയുണ്ട്. ഇന്നലെ വൈകിട്ട് നീ വന്നതല്ലേ, ആ മറ്റവന്റെ കൂടെ.”
“അതെ സർ! ” ഫെലിക്സ് വിറച്ചു.
“സാറോ ? ” ആ മനുഷ്യൻ പൊട്ടിച്ചിരിച്ചു. “എന്റെ കുഞ്ഞേ, ഞാൻ തങ്കച്ചായി. ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാ. എന്തു ബിസിനസായാലും, ഈ കെട്ടിടത്തിന്റെ ആ വരക്കിപ്പുറത്തേക്ക് കടക്കുന്നത് അത്ര പന്തിയല്ല കേട്ടോ.” അയാൾ ദൂരെ തറയിൽ നീളത്തിൽ ഒരു വിടവു ചൂണ്ടിക്കാണിച്ചു. “അതിനപ്പുറത്തേക്കുള്ള കച്ചവടമൊക്കെയാണ് നിനക്ക് നല്ലത്. മനസ്സിലായോ ? ഇവിടെ കച്ചവടം വേറെയാ കുഞ്ഞുങ്ങളേ. നിന്റെയൊക്കെ തന്തയാകാനുള്ള പ്രായമുണ്ട് . അതിന്റെ ഒരു സ്നേഹ നിലക്കു പറയുവാ.“
”നമുക്കു പോകാം ? “ ഫെലിക്സ് ജെയിംസിനെ നോക്കി. ”ഞാൻ പറഞ്ഞില്ലേ, ഈ ഏരിയ അത്ര ശരിയല്ല.“
പോലീസുകാരൻ കണ്ണുകളിറുക്കി അടച്ചുകൊണ്ട് അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു.
ആൽബിയും ശിവകുമാറുമടങ്ങുന്ന പോലീസ് സംഘം മാർക്കറ്റിനോടു ചേർന്നു തന്നെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പുറകിൽ തമ്പടിച്ചിരുന്നു. ഫെലിക്സിന്റെ ഒരു സിഗ്നൽ കിട്ടിയാലുടൻ നാലു വശത്തു നിന്നും മാർക്കറ്റ് വളയാനുള്ള തയാറെടുപ്പിലാണ്. പോത്തൻ ആ സമയമായപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. ആൽബി അന്വേഷിക്കാനും നിന്നില്ല.
അഞ്ചരയായിട്ടും ആരെയും കണ്ടില്ല. പക്ഷേ, ചുറ്റുമുള്ള കടക്കാർക്ക് എന്തോ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. പലരും പതിയെ പുറത്തേക്കിറങ്ങി വന്ന് ഫെലിക്സിനെയും കൂടെയുള്ളവനെയും നിരീക്ഷിക്കുന്നുണ്ട്. ആകെ ഒരു സുഖമല്ലാത്ത അന്തരീക്ഷം. ജെയിംസിന്റെ മുഖത്തു പക്ഷേ യാതൊരു ഭയവുമില്ല. അയാൾ ഇതൊക്കെ തനിക്ക് ശീലമാണെന്ന ഭാവത്തിൽ ആ കടമുറിക്കു സമീപം എല്ലാം പരിശോധിച്ച് ചുറ്റി നടന്നു. നിരപ്പലകകൾക്കിടയിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ ഇരുട്ടു മാത്രമാണ്.
അങ്ങനെ ഒരു പത്തു മിനിട്ടു കൂടി കഴിഞ്ഞു കാണും,
ആദ്യം കണ്ട ആ വൃദ്ധൻ അകത്തേക്ക് നോക്കി കണ്ണു കൊണ്ടൊരാംഗ്യം കാണിക്കുന്നതു കണ്ടു. ഉടൻ തന്നെ ആ കടക്കുള്ളിലിരുന്ന മറ്റേയാൾ ഇറങ്ങി വന്ന് ഫെലിക്സിനെ സമീപിച്ചു.
"തങ്കച്ചായി പറഞ്ഞത് കേട്ടില്ലേഡാ ? വീട്ടിപ്പോകാൻ നോക്കഡ ചെറുക്കാ! "
"ചേട്ടാ...ഈ കടേലെ ചേട്ടനെ ഒന്ന് കാണണ്ട കാര്യമുണ്ട്. അതാ. "
"ആ കടേല് ചേട്ടനൊന്നുമില്ല. നീ പോകാൻ നോക്കിക്കേ. "
"സുഹൃത്തേ! " പോലീസുകാരൻ ഇടപെട്ടു. "ഞങ്ങളിവിടെ ചുമ്മാ നിൽക്കുന്നല്ലേ ഉള്ളൂ ? നിങ്ങൾക്ക് യാതൊരു ശല്യോമുണ്ടാക്കുന്നില്ല. പിന്നെന്താ കുഴപ്പം ? "
"എന്താഡാ നിന്റെ പേര്? " തടിയന്റെ നോട്ടം അയാളിലേക്കായി.
"ചേട്ടാ, ഞങ്ങളു കൊഴപ്പക്കാരല്ല. "
"നിന്നോട് ഞാൻ പേരെന്താന്നാ ചോദിച്ചത്! " ആ മനുഷ്യൻ ക്രുദ്ധനായി.
"എന്റെ പേര് ജെയിംസ്. ഇത് ഫെലിക്സ്. ഈ കടയിലെ ചേട്ടൻ കുറച്ച് കാശു തരാനുണ്ട്. വാങ്ങാൻ വന്നതാണ്. അതേയുള്ളൂ സംഭവം. "
"എന്തിടപാടാ അത്? അവനെന്തിനാ നിനക്ക് കാശു തരുന്നെ ? "
"അത് ഞങ്ങളു തമ്മിലല്ലേ ചേട്ടാ." ജെയിംസ് പുഞ്ചിരിച്ചു. "ചേട്ടനറിയണ്ട കാര്യമാണെന്ന് തോന്നുന്നില്ല. "
"നീ കാര്യം പറ. ഞാനറിയണ്ടാത്ത ഇടപാടൊന്നും ഈ ഏരിയായിൽ വേണ്ട." തടിയൻ പിന്തിരിയാൻ ഉദ്ദേശമില്ല.
"അതെയോ. എന്നാ പിന്നെ നീ എന്താന്നു വെച്ചാ ചെയ്യ്. ഞങ്ങളു തൽക്കാലം പോകാൻ ഉദ്ദേശിച്ചിട്ടില്ല. " ജയിംസിന്റെ ടോൺ മാറിയത് പെട്ടെന്നായിരുന്നു.
"കഴുവേർഡ മോനേ! ! ഇവിടെ വന്ന് ആളാകാൻ നോക്കുന്നോ ? " അയാൾ പല്ലിറുമ്മിക്കൊണ്ട് ജെയിംസിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ട് തള്ളിക്കൊണ്ടു പോയി പൂട്ടിക്കിടന്ന ആ നിരപ്പലകമേലേക്ക് ചാരി നിർത്തി. "പറയഡാ ! എന്താ നിനക്കിവിടെ പണി ? സത്യം പറഞ്ഞില്ലെങ്കിൽ കൊത്തി നുറുക്കി നാളെ കോർപ്പറേഷൻ വണ്ടിയേൽ കേറ്റിവിടും! "
"വിടടാ പുല്ലേ! " ജെയിംസ് വളരെ നിസ്സാരമായി ആ മനുഷ്യന്റെ വിരലുകൾക്കിടയിലൂടെ തന്റെ തള്ള വിരൽ കയറ്റി ഒന്നു തിരിച്ചു. കഴുത്തിലെ പിടി വിട്ടതും, അയാളെ പുറകോട്ട് ആഞ്ഞു തള്ളി കൃത്യം കഴുത്തിനു തന്നെ തന്റെ കൈപ്പത്തി കൊണ്ട് ഒരു വെട്ടു കൊടുത്തു.
ഒരു നിമിഷം ശ്വാസം പോലുമെടുക്കാനാകാതെ സ്തംഭിച്ചു നിന്ന അയാളെ തന്റെ വലതു കാലുയർത്തി ഒരൊറ്റ അടിയിലൂടെ ജെയിംസ് തറപറ്റിച്ചു കളഞ്ഞു.
"ചുമ്മാ ഒരു പ്രശ്നോമുണ്ടാക്കാതെ നിന്ന ഞങ്ങടെ മെക്കട്ട് കേറാൻ വന്നാൽ, ഏതു പന്നനായാലും തല്ലി താഴെയിടും. അത്രേയുള്ളൂ. " ജെയിംസിന്റെ മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല.
താഴെ വീണു കിടന്നവൻ ചാടിയെഴുന്നേറ്റു. അവന്റെ വലതു കയ്യിൽ ഒരു ചെറിയ പിച്ചാത്തി പ്രത്യക്ഷപ്പെട്ടിരുന്നു. "ആരഡാ നീ ? ? ആരെയാ തല്ലിയേന്ന് നിനക്കറിയാവോ ? " കത്തി തന്റെ മുഖത്തിന് രണ്ടിഞ്ചകലത്തിലെത്തിയതും പുറകോട്ടൊരു ചുവടു വെച്ച ജെയിംസ് വീണ്ടും തന്റെ കാലുയർത്തി അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു.
"പോലീസാഡാ !! ക്രൈം ബ്രാഞ്ച്!! കുത്തഡാ പന്ന (Bleep) മോനേ! ധൈര്യൊണ്ടെങ്കിൽ കുത്തഡാ! "
തീപ്പൊള്ളലേറ്റതു പോലെ ആ മനുഷ്യൻ ഞെട്ടി പുറകോട്ടു മാറി.
"എന്തേ മോനേ ? കുത്തണ്ടേ നിനക്ക് ? " ജെയിംസ് അയാൾക്കു നേരേ നടന്നടുത്തു. "ഞങ്ങളിവിടെ നിന്നാ, എന്താഡാ നിനക്ക് ഇത്ര വിഷമം ? എന്താ നിനക്കൊക്കെ ഇവിടെ ബിസിനസ് ? "
"മോനേ! " ആദ്യം കണ്ടയാൾ -തങ്കച്ചായി- ഇറങ്ങി വന്ന് ജെയിംസിനു മുൻപിൽ നിന്നു. " മാനം മര്യാദയായിട്ട് തൊഴിലെടുത്ത് ജീവിക്കുന്നോരാ ഞങ്ങള്. പോലീസും പട്ടാളോമൊന്നും ഇടപെടണ്ട യാതൊരു കാര്യോമില്ല ഇവിടെ. "
"ഡോ! എന്റെ തന്തയാകാനുള്ള പ്രായമുണ്ട്. ആ സ്നേഹ നിലക്ക് പറയുവാ. ഒരു കയ്യകലത്തില് നിന്നാ മതി. അതു പോലെ, മര്യാദക്ക് ഇനി ഞാൻ ചോദിക്കുന്നേനൊക്കെ സമാധാനം പറഞ്ഞില്ലെങ്കി ചവിട്ടി നിന്റെ എല്ലു ഞാൻ വെള്ളമാക്കും. ഒരു മയോം കാണില്ല ഇടിക്ക്. "
തുടർന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജെയിംസ് പോത്തനെ ഡയൽ ചെയ്തു.
"സർ! പ്ലാൻ ബി ആണു കേട്ടോ. ഇവിടെങ്ങും ആരുമില്ല. പക്ഷേ ലക്ഷണം കണ്ടിട്ട് അയലോക്കത്തുള്ളവർക്ക് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു. ആൽബി സാറിനെ അറിയിച്ചേരെ. "
കോൾ കട്ട് ചെയ്ത് പത്തെണ്ണുന്നതിനു മുൻപു തന്നെ നാനാ ദിശയിൽ നിന്നും പോലീസ് സംഘം ഇരച്ചു കയറി വന്നു. ഏറ്റവും മുൻപിൽ തന്നെ ശിവകുമാറുണ്ടായിരുന്നു.
"എന്താഡാ ഇവിടെ ? " കത്തിയും പിടിച്ചു നിൽക്കുന്ന തടിയനോടാണ് ചോദ്യം. "കത്തി താഴെയിടഡാ! "
ഞെട്ടിപ്പോയ തടിയൻ കുനിഞ്ഞ് കത്തി താഴെ തറയിൽ വെച്ചു.
"എന്താ സംഭവം ? "
"ഇതാണ് തങ്കച്ചായി! " ജെയിംസ് ആ വൃദ്ധനെ പിടിച്ച് ശിവകുമാറിനു മുന്നിൽ നിർത്തി. "ഇന്നലെ ഫെലിക്സിനെ ഇവിടെ കൊണ്ടു വരുമ്പൊ ഇയാളുണ്ടാരുന്നു ഇവിടെ. "
"ആഹാ! "ശിവകുമാർ അയാളുടെ താടി പിടിച്ചുയർത്തി. "അപ്പൊ പറ. ആരാർന്നു ഇന്നലെ ഇവനെ ഇവിടെ കൊണ്ടുവന്നത് ? ഇതാരുടെയാ ഈ കട ? "
"അറിയില്ല സർ. കുറേ കാലമായിട്ട് പൂട്ടിക്കിടക്കുവാ. ഓണർ ഇപ്പൊ ആർക്കും വാടകക്ക് കൊടുക്കാറില്ല. "
തങ്കച്ചായിയുടെ മുഖം ദൈന്യമായിരുന്നു.
"പക്ഷേ ഇന്നലെ തുറന്നല്ലേ കിടന്നത് ? "
"അതേന്ന് തോന്നുന്നു സർ. ഞാൻ ശ്രദ്ധിച്ചില്ല. ചിലപ്പൊ ആരാണ്ടൊക്കെ വന്ന് പോകാറുണ്ട്. ചീട്ടുകളിയൊക്കെയുണ്ട്. നമ്മളതൊന്നും അന്വേഷിക്കാറില്ല സർ. "
"ഇന്നലെ ഈ ചെറുക്കനെ കൂട്ടിക്കൊണ്ടു വന്നയാളെ നിനക്കറിയാമോ ? "
"ഇല്ല സർ. ആദ്യായിട്ട് കാണുന്ന ഒരാളാരുന്നു. വന്ന പാടെ അവരു കട തുറന്ന് അകത്തു കേറിപ്പോയി. "
"അല്ല സർ! " ഫെലിക്സ് നിഷേധിച്ചു. " കട തുറന്നാ കിടന്നത്. അകത്ത് വേറേം രണ്ടു പേരുണ്ടാരുന്നു. "
"അപ്പൊളോ" ശിവൻ വീണ്ടും തങ്കച്ചായിക്കു നേരേ തിരിഞ്ഞു.
"ഓർമ്മയില്ല സർ. " വൃദ്ധന്റെ മറുപടികൾ യാന്ത്രികമായിത്തുടങ്ങി. ഇനിയങ്ങോട്ട് അയാൾ സഹകരിക്കാൻ ഉദ്ദേശമില്ലെന്ന് ശിവനു മനസ്സിലായി.
"അതു പോട്ടെ. നിനക്കിവിടെ എന്താ ബിസിനസ് ? "
അയാൾ തട്ടിൽ നിരത്തി വെച്ചിരുന്ന ഉണക്കമീൻ ചൂണ്ടിക്കാണിച്ചു.
"ഏത്? ഈ നാലും മൂന്നേഴു മീൻ വിൽക്കാനാണോ നീ ഈ കടേം തുറന്നിവിടെയിരിക്കുന്നെ ? " ശിവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"വിറ്റു തീർന്നതാ സാറേ... ഇപ്പൊത്തന്നെ അടുത്ത ലോഡ് വരും. "
"തന്നേ ? " ശിവകുമാർ തല ചെരിച്ച് അയാളെ ഒന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് തിരിഞ്ഞ് പോലീസുകാരെ നോക്കി കണ്ണു കൊണ്ട് ആംഗ്യം കാട്ടി. "ഞങ്ങളേ, ഒന്നകത്തു കേറി നോക്കട്ടെ കേട്ടോ. ആകെയൊരു വശപ്പിശകുണ്ട് രണ്ടിനും. "
നിമിഷങ്ങൾക്കുള്ളിൽ നാലഞ്ച് കോൺസ്റ്റബിൾമാർ ആ കടയിലാകെ പരിശോധന തുടങ്ങി. തങ്കച്ചായിയുടെ മുഖത്തെ പരിഭ്രമം വളരെ വ്യക്തമായി മനസ്സിലാക്കാമായിരുന്നു. അയാൾ ഇടക്കിടെ തിരിഞ്ഞ് ആ തടിയനെ നോക്കുന്നുമുണ്ട്.
അധികം വൈകിയില്ല
കടയുടെ പുറകിലെ ഭിത്തിയോട് ചേർന്ന് കുറേ ചാക്കു കെട്ടുകൾക്കുള്ളിലായി മറച്ചു വെച്ചിരുന്ന രണ്ട് വലിയ തകരപ്പെട്ടികൾ പോലീസുകാർ വലിച്ച് വരാന്തയിലേക്കിറക്കിക്കൊണ്ടുവന്നു. ചെറിയ വിലകുറഞ്ഞ തരം ലോക്കുകളിട്ട് പൂട്ടിയ നിലയിലായിരുന്നു അവ.
"അതേ തങ്കച്ചാ... " ശിവകുമാർ വൃദ്ധനെ അങ്ങോട്ടു തിരിച്ചു നിർത്തി. "തുറക്കുന്നേനു മുന്നെ ഞാൻ ഒരു കാര്യം പറയാം. എന്താണീ പെട്ടീലെന്ന് ഇപ്പഴേ അങ്ങ് പറഞ്ഞു തന്നാ, നമുക്ക് രണ്ടാൾക്കും പണി എളുപ്പമായി. മനസ്സിലാകുന്നുണ്ടോ ? "
"പൈസയാ സാറേ. " തങ്കച്ചായിക്ക് ഒരു നിമിഷം പോലും ആലോചിക്കാനുണ്ടായിരുന്നില്ല.
ഒരു കോൺസ്റ്റബിൾ അവിടെ കിടന്ന ഒരു കമ്പിക്കഷണമെടുത്ത് ആ പെട്ടികളുടെ ലോക്കിനിടയിലൂടെ കയറ്റി അതിൽ ചവിട്ടിക്കയറി നിന്ന് രണ്ടു താഴുകളും പൊട്ടിച്ചു.
വൃദ്ധൻ പറഞ്ഞത് സത്യമായിരുന്നു. രണ്ടു പെട്ടികൾക്കുള്ളിലും അട്ടിയട്ടിയായി വെച്ചിരുന്ന 500ന്റെ നോട്ടുകെട്ടുകൾ.
"ഇതെത്രയുണ്ടെഡാ ? " ശിവകുമാർ വീണ്ടും വൃദ്ധനെ നോക്കി.
" ഇരുപത് ലക്ഷം കാണും സർ. ചെലപ്പൊ ഇത്തിരി കൂടുതൽ. കൃത്യായിട്ട് അറിയില്ല സർ. "
" ഒണക്ക മീൻ വിറ്റ കാശാരിക്കും അല്ല്യോ ? " ശിവകുമാറിന്റെ ചോദ്യംചുറ്റും നിന്ന പോലീസുകാരിൽ ചിരിയുളവാക്കി.
"എനിക്ക് പൈസ പലിശക്കു കൊടുകുന്ന എടപാടുണ്ട് സർ. അങ്ങനെ കിട്ടിയ പൈസയാണ്. ഇന്നൊരുത്തൻ മുതലും പലിശേം കൂടി കൊണ്ടെ തിരിച്ചേൽപ്പിച്ചതാ. ചെല ദിവസം ഇതിലും കൂടുതലുണ്ടാകാറുണ്ട്. " കൃത്യമായി മുൻപേ പ്രാക്ടീസ് ചെയ്തു വെച്ച മറുപടി.
“അതെയോ. അതു തന്നെയുണ്ടല്ലോ കുറച്ചു കാലം അഴിയെണ്ണാനുള്ള വകുപ്പ്. ഓക്കെ. എല്ലാം പൊതിഞ്ഞെടുത്തോ. നമുക്കു പോകാം. ബാക്കി സ്റ്റേഷനീ ചെന്നിട്ട്.”
“ഇത് എന്ത് മര്യാദയാണ് സാറേ ? ഞങ്ങളെന്നാ ചെയ്തിട്ടാ ? ഇവന്മാരിവിടെ കിടന്നു കറങ്ങുന്ന കണ്ടപ്പൊ സംശയം തോന്നീതാ. ഇവിടെ നല്ല മോഷണ ശല്യമുണ്ട്. അതാ.” ആ തടിയനാണ് പറഞ്ഞത്.
“വാന്നേ! സ്റ്റേഷനീ ചെന്നിട്ട് ബാക്കി സംസാരിക്കാം.” ശിവകുമാർ കഴുത്തിനു പുറകിൽ തള്ളിപ്പിടിച്ച് അയാളെ മുൻപോട്ട് നടത്തിച്ചു.
അവരെ പ്രതീക്ഷിച്ച് വരാന്തയുടെ അങ്ങേയറ്റത്ത് ആൽബി നില്പ്പുണ്ടായിരുന്നു.
തങ്കച്ചായിയേയും കൂട്ടാളിയേയും കയറ്റി പോലീസ് ജീപ്പ് മാർക്കറ്റ് വിട്ടു പോയതും, ആൽബിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.
വാട്ട്സാപ്പ് മെസേജാണ്. ഒരു ഹായ് മാത്രം. പരിചയമില്ലാത്ത നമ്പർ. അയാൾ സംശയത്തോടെ തിരിച്ചൊരു ഹായ് അയച്ചു.
അടുത്ത നിമിഷം തന്നെ മറുപടി വന്നു. ഒരു ഇമേജാണ്. ഒപ്പം ഒരു മെസേജും. "നന്നായിട്ടൊന്ന് വായിച്ചു നോക്ക് സർക്കിൾ സർ! ഞാനിപ്പൊ വിളിക്കാം. "
സ്ക്രീനിൽ തെളിഞ്ഞ ആ ഇമേജ് ആൽബിയെ സ്തബ്ധനാക്കിക്കളഞ്ഞു.
ഡ്രൈവർ സന്തോഷിന്റെ ആത്മഹത്യാ കുറിപ്പ്!
അയാൾ ചുറ്റും നോക്കി ആരും കാണുന്നില്ല എന്നുറപ്പു വരുത്തിയതും ഫോൺ ബെല്ലടിച്ചു. ആൽബി തിടുക്കത്തിൽ ആൾക്കൂട്ടത്തിൽ നിന്നും ദൂരെ മാറി നിന്ന് അറ്റൻഡ് ചെയ്തു.
"സർക്കിളേമാനേ! "
ഒരിക്കലും മറക്കാനാകാത്ത ആ സ്വരം! ഷാജി ഇടിക്കുള!
ആൽബിക്ക് തിരിച്ചെന്താണ് പറയേണ്ടതെന്നു പോലും അറിയാതെ സ്തംഭിച്ചു നിൽക്കാനേ ആയുള്ളൂ. ഒരായിരം ചിന്തകൾ അയാളുടെ തലക്കുള്ളിൽ ഓളം വെട്ടി. ഈ ലെറ്റർ ഷാജിയുടെ കൈവശം വരണമെങ്കിൽ ? സന്തോഷിന്റെ മരണം ? ജയന്റെ മരണം ?
"ഏമാൻ കണ്ടില്ലേ ആ ലെറ്റർ ? നമ്മടെ സന്തോഷ് അവസാനമായിട്ടെഴുതിയതാണ്. "
"ഷാജി! " ആൽബിയുടെ സ്വരം വിറച്ചു.
അപ്പുറത്തു നിന്നും ഒരു ചിരി മുഴങ്ങി. "നീയൊക്കെ കൂടി ആ ലെറ്ററങ്ങ് മുക്കിക്കളയാമെന്ന് കരുതി. അല്ലേ ? "
"ഷാജി... എന്താ നിന്റെ ഉദ്ദേശം ? എനിക്ക് നിന്നെ യാതൊരു പരിചയവുമില്ല സുഹൃത്തേ. എന്റെ ഓർമ്മയിൽ പോലും ഷാജി ഇടിക്കുള എന്നൊരാൾ-"
"ഉണ്ടാകില്ല. എനിക്കറിയാം. പക്ഷേ അതൊന്നുമല്ല ഇവിടത്തെ വിഷയം. ചരിത്രമൊക്കെ നമുക്ക് നന്നായൊന്നു പരിചയപ്പെട്ടിട്ട് ഞാൻ സാവധാനം പറഞ്ഞു തരാം. തൽക്കാലം ഇപ്പൊഴത്തെ ആവശ്യം പറയാം.
ഇപ്പൊ നീയാ പൊക്കിയ രണ്ടു പേരില്ലേ ? തങ്കച്ചായീം പിന്നെ മാർക്കോസും. അവന്മാർ എന്റെ ആൾക്കാരാ. ഇന്ന് എന്റെ ആവശ്യം അതാണ്. അവന്മാരെ വിട്ടു കിട്ടണം. ഒരു പോറലു പോലും കൂടാതെ. പിടിച്ചേടത്തു തന്നെ തിരിച്ചു കൊണ്ടെ വിടണം. ഒപ്പം ആ പൈസ ഒരു രൂപ പോലും കുറയാതെ അവിടെ എത്തിക്കണം.
ഇതൊക്കെ വരുന്ന 30 മിനിറ്റിൽ നടക്കണം. ഇല്ലെകിൽ..."
"ഇല്ലെങ്കിൽ ? " ആൽബി പതിയെ മനസാന്നിധ്യം വീണ്ടെടുത്തു. "ഇല്ലെങ്കിൽ നീയെന്തു ചെയ്യും ? "
"ഇല്ലെങ്കി പ്രത്യേകം പറഞ്ഞു തരണോ സാറേ ? നാളത്തെ പത്രം തുറന്നാ ഫ്രണ്ട് പേജിൽ തന്നെ ഈ ലെറ്ററുണ്ടാകും. നിന്റേം നിന്റെ എസ് ഐയുടേയും പേരു കൊത്തിയ നല്ല കലക്കൻ ആത്മഹത്യാ കുറിപ്പ്! ഒപ്പം അന്ന് പാലത്തിൽ വെച്ചു നടത്തിയ ഷൂട്ടിംഗ് നാടകത്തിന്റെ ഇതുവരെ കേൾക്കാത്ത പിന്നാമ്പുറ കഥകളും. "
ആൽബി ചിന്തിക്കുകയായിരുന്നു.
സാബുവിനെ ഷൂട്ട് ചെയ്ത അന്നു പ്രത്യക്ഷപ്പെട്ടതാണ് ഈ ഷാജി ഇടിക്കുള എന്ന കഥാപാത്രം. അതിനു ശേഷം താനിടപെട്ട എല്ലാ വിഷയങ്ങളിലും അപ്പോൾ ഇയാൾക്ക് പങ്കുണ്ട്. ജയന്റെ മരണത്തിലടക്കം! !
"ഷാജി..." കഴിവിന്റെ പരമാവധി സംയമനം പാലിച്ചുകൊണ്ടാണ് സംസാരം അയാൾ തുടർന്നത്. "എന്നെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നൊരു ഉദ്ദേശം മാത്രമാണോ നിനക്കുള്ളത് ? അതോ എന്തെങ്കിലും പഴയ വൈരാഗ്യം തീർക്കുന്നതാണോ ? ജയൻ നിന്നോടെന്തു ചെയ്തിട്ടാ അവനെ...? "
"കൂടുതൽ ചോദ്യം വേണ്ട അങ്ങുന്നേ. ഇതങ്ങ് ചെയ്തേച്ച് വാ. എന്നിട്ട് ഞാൻ ഒന്നോടെ വിളിച്ച് അടുത്ത പണി തരാം. എന്തായാലും നീ മര്യാദ നിലക്കുള്ള എന്റെ ആദ്യത്തെ ഓഫർ തട്ടിക്കളഞ്ഞു. ഇനി നമുക്ക് ഇപ്പൊ പോകുന്ന ലെവലിലങ്ങ് പോയാ മതി. കൂടുതൽ ഫ്രണ്ട്ഷിപ്പിനൊന്നും നിക്കണ്ട.
അതു പോലെ, ഈ ഫോൺ ഇതോടെ ഞാൻ കത്തിച്ചു കളയും. ചുമ്മാ വാട്ട്സാപ്പ് മെസേജിന്റെ പുറകേ പോയി സമയം കളയണ്ട. "
"മോനേ ഷാജീ! " ആൽബിയുടെ സ്വരം കനത്തു. "ഇപ്പ്രാവശ്യം നിനക്കൊരു ചെറിയ തെറ്റു പറ്റി. ചെറുതായി നിന്റെ കണക്കുകൂട്ടലൊന്നു പിഴച്ചു.“ ആൽബിയുടെ സ്വരത്തിൽ ആത്മവിശ്വാസം നിഴലിച്ചിരുന്നു. ”. ഈ ആത്മഹത്യാക്കുറിപ്പ് ഞാൻ മുക്കും എന്നു കരുതിയല്ലേ നിന്റെ ഈ ഭീഷണി. എന്നാ കേട്ടോ, എഫ് ഐ ആർ മുതൽ ഈ കേസിന്റെ സകല രേഖകളിലും ഈ കത്ത് മെൻഷൻ ചെയ്തിട്ടുണ്ട്. ഫയലിൽ കേറ്റിയിട്ടുണ്ട്. ഒറിജിനൽ ഇപ്പൊ ഫോറൻസിക്ക് പരിശോധിച്ചു കൊണ്ടിരിക്കുന്നു.
മാത്രമല്ല കത്തിൽ പറഞ്ഞിരിക്കുന്നത് തികച്ചും വ്യാജമാണെന്ന് തെളിയിക്കുന്ന സീ സീ ടീ വീ ദൃശ്യങ്ങളും എന്റെ കയ്യിലുണ്ട്. സോ, ആ പേപ്പറു കഷണം കാണിച്ച് എന്നെയങ്ങ് ഒണ്ടാക്കാമെന്നുള്ള ആഗ്രഹമങ്ങ് കളഞ്ഞേരെ. "
അപ്പുറം കുറച്ചു നേരം നിശബ്ദമായി. പക്ഷേ യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു ഷാജി തുടർന്നത്.
"കൊള്ളാം... മിടുക്കനാണു കേട്ടോ. പക്ഷേ രക്ഷപ്പെട്ടെന്നു വിചാരിക്കല്ലേ സർക്കിളേ. ഇതൊന്നുമല്ലാത്ത നല്ലൊരു അടിപൊളി ഐറ്റം എന്റെ കയ്യി വേറേ ഉണ്ട് . സമയാകുമ്പൊ ഷാജി കാണിച്ചു തരാട്ടോ. വെയ്റ്റ് ആൻഡ് സീ! "
“ശരി. ആയ്ക്കോട്ടെ. എന്തായാലും നീ വിളിച്ചത് നന്നായി ഷാജി.” ആൽബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. “ഇനി എന്തായാലും നിനക്ക് ഒളിച്ചിരുന്ന് കളിക്കാനൊക്കില്ലല്ലോ.”
“ഓ... അവന്മാർക്കൊന്നും എന്നെ അറിയില്ലഡോ. ചുമ്മാ മെനക്കെടണ്ട. അങ്ങനെ ഓടിച്ചെന്ന് വല്ലവനേം പിടിച്ച് ഷാജിയാരാന്ന് ചോദിച്ചാൽ എന്നെ കിട്ടൂല്ല മോനേ. എന്തായാലും, നീ ട്രൈ ചെയ്യ്. നീ ആളു മിടുക്കനായി വരുന്നുണ്ട് കേട്ടോ.. ഗുഡ് ലക്ക്! ! ”
ഫോൺ കട്ടായി.
ആൽബിക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നിയ നിമിഷമായിരുന്നു അത്. ആദ്യമായി ഷാജി തന്റെ മുൻപിൽ മുട്ടുമടക്കിയിരിക്കുന്നു! തന്റെ ഡയലോഗ് കേട്ടതും അപ്പുറത്തുണ്ടായ പതർച്ച അയാൾ വ്യക്തമായി മനസ്സിലാക്കിയിരുന്നു. എങ്കിലും അവൻ ഒടുവിൽ മുഴക്കിയ ഭീഷണി ആൽബിയുടെ മനസ്സിൽ ദഹിക്കാതെ കിടന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനായി വേറെയെന്തോ അവന്റെ കയ്യിലുണ്ടെന്നു വ്യക്തം.
എന്തായാലും തങ്കച്ചായി കയ്യിലുണ്ടല്ലോ. ആദ്യമായാണ് ഷാജിയുമായി ബന്ധപ്പെട്ട് ഒരു തുമ്പു കിട്ടുന്നത്. ഇത് വിട്ടുകളയരുത്. ആൽബി മനസ്സിൽ കണക്കു കൂട്ടിക്കൊണ്ട് തന്റെ ജീപ്പിനരികിലേക്ക് നടന്നു.
മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ തന്നെ നിന്നിരുന്ന ഒരു കൂറ്റൻ ആൽ വൃക്ഷത്തിനു പിന്നിലായി കട്ടൻ ചായയും മൊത്തിക്കുടിച്ച് ഒരു മനുഷ്യൻ നിൽപ്പുണ്ടായിരുന്നു. ആൽബിയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്. നെറ്റിയിൽ നിറഞ്ഞ ചുളിവുകളുമായി !
ആൽബി ജീപ്പിലേക്ക് കയറാനൊരുങ്ങിയതും, പോത്തൻ സൈഡിലൂടെ കടന്നു വന്ന് അയാളുടെ തോളിൽ കൈ വെച്ചു.
“ഒരു മിനിട്ട് ആൽബി. നമുക്ക് ഒരുമിച്ച് പോകാം. എനിക്ക് വണ്ടിയുണ്ട്. നമുക്കൊന്ന് സംസാരിക്കണം.”
“എന്ത് സംസാരിക്കാൻ ? എനിക്ക് സമയമില്ല. അവന്മാരെ പ്രോസസ് ചെയ്യണ്ടേ ? ” ആൽബിയുടെ സ്വരം കടുത്തിരുന്നു.
“അതൊക്കെ തന്റെ എസ്. ഐ. നോക്കിക്കോളും. ഇന്നൊരു ദിവസം അകത്തിടാനുള്ള വഴി നോക്കാൻ ഞാൻ ശിവകുമാറിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യാൻ ഞാനും കൂടി വരാം. കണക്കിൽ പെടാത്ത പണം സൂക്ഷിച്ചതിന്റെ പേരിൽ നമുക്കൊന്നും ചെയ്യാനൊക്കില്ല. അത് എൻഫോഴ്സ്മെന്റ് കേസല്ലേ ? ഇന്നൊരു ദിവസം വല്ല സംശയത്തിന്റെ പേരിലോ മറ്റോ അകത്തിടാം. അത്രേ പറ്റൂ. എനിക്ക് തന്നോട് വേറേ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് ആൽബി. താൻ അപകടത്തിലേക്കാണ് പോകുന്നത്. ഞാൻ പറയുന്നത് കേൾക്ക്.”
ആൽബിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല. പോത്തൻ അയാളെ പുറകോട്ട് വലിച്ചു മാറ്റിയിട്ട് ജീപ്പ് വിട്ടു പൊയ്ക്കോളാൻ നിർദ്ദേശിച്ചു.
തുടർന്ന് മാർക്കറ്റിനു വെളിയിൽ പാർക്കു ചെയ്തിരുന്ന തന്റെ ‘ബൊലേറോ’ യിലേക്ക് നടന്ന പോത്തനെ ആൽബി പിൻതുടർന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു. പോത്തന്റെ ഇടപെടലുകളൊന്നും തന്നെ അയാൾക്ക് യോജിക്കാനാകുന്ന വിധത്തിലല്ല. പക്ഷേ, അയാൾ പറഞ്ഞ ഒടുവിലത്തെ വാചകം ആൽബിയെ ചിന്താധീനനാക്കി. അപകടത്തിലേക്കുള്ള പോക്കെന്ന് അയാളുദ്ദേശിച്ചതെന്താണ് ? മുൻപൊരിക്കൽ, എല്ലാം കണക്റ്റഡാണെന്ന് അയാൾ പറഞ്ഞതിനർത്ഥം ? എന്തായാലും, തനിക്കറിയാത്ത എന്തോ ഒരു വലിയ രഹസ്യമുണ്ട് പോത്തന്. അയാൾക്ക് ഈ കേസിലെന്തോ വല്ലാത്ത താല്പ്പര്യമുണ്ട്.
വാഹനത്തിനരികിലെത്തിയതും, പോത്തൻ പെട്ടെന്നു നിന്നു. ഒരു കൈ കൊണ്ട് ജീപ്പിൽ താങ്ങിയ അയാൾ ഒന്നു വേച്ചു വീഴാനാഞ്ഞു. ഓടിയെത്തിയ ആൽബി അയാളെ താങ്ങിപ്പിടിച്ച് പതിയെ ജീപ്പിലേക്ക് ചാരി നിർത്തി. മദ്യത്തിന്റെ രൂക്ഷ ഗന്ധം ആൽബിയുടെ മൂക്കിൽ തുളച്ചു കയറി.
“അതു ശരി, അടിച്ചു ഫിറ്റായാണ് ഇറങ്ങിയേക്കുന്നെ. മനുഷ്യനെ മെനക്കെടുത്താൻ! ” ആൽബി പല്ലു ഞെരിച്ചുകൊണ്ട് പോത്തന്റെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ കൈവശപ്പെടുത്തി. “തന്റെയൊരു കോപ്പിലെ കേസന്വേഷണം! ഇങ്ങനെ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്! ” ഡോർ വലിച്ചു തുറന്ന ആൽബി പോത്തനെ അകത്തേക്ക് തള്ളിക്കയറ്റി ഇരുത്തി വാതിൽ വലിച്ചടച്ചു.
വണ്ടിയിൽ കടന്നിരുന്നതും എന്തോ പന്തികേടു പോലെ തോന്നി ആൽബിക്ക്. പോത്തൻ സീറ്റിൽ ചാരിയിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നതു പോലെ. ഒരു കൈ കൊണ്ട് നെഞ്ചിനു താഴെ വലതു ഭാഗത്തായി അമർത്തിപ്പിടിച്ചിട്ടുമുണ്ട്.
“എന്തു പറ്റി ? ഇതെന്നതാ ഈ വലിച്ചു കേറ്റിയത് ? ” ആൽബി അയാളെ പുറകിലേക്ക് ചായ്ച്ചു കിടത്തി. “ഇതുവരെ ഒരു പ്രശ്നോമുണ്ടായിരുന്നില്ലല്ലോ.”
“ആൽ...ബി... വണ്ടി...മിഷൻ... ഹോസ്പിറ്റലിലേക്ക്... വിട്ടോ, പണി കിട്ടിയെന്നു തോന്നു...ന്നെഡോ.” വളരെ ബുദ്ധിമുട്ടി അത്രയും പറഞ്ഞവസാനിപ്പിച്ചതും, പോത്തന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ധാരധാരയായി രക്തമൊഴുകാനാരംഭിച്ചു.
“ഷിറ്റ്! ! ” സെക്കൻഡുകൾക്കുള്ളിൽ സകല ബീക്കൺ ലൈറ്റുകളും സൈറണുകളും ഓണാക്കിയ ആൽബി ബൊലേറോ മുൻപോട്ടെടുത്തു.
കണ്ണൂർകാരൻ ❤️❤️❤️ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ