ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6aREvG98?d=n&ui=v64j8rk&e1=cകൂടിയുണ്ടാരുന്നു. ഇയാളെക്കാളും ഭയങ്കരന്മാരു രണ്ടു പേര്. അതിലൊരുത്തനാണ് എന്നോട് സംഭവമൊക്കെ പറയുന്നത്.
രാവിലെ ഒൻപതു മണിക്ക് ലെവെൽ ക്രോസ്സിൽ ചെന്ന് പോലീസിനെ വിളിച്ചു വരുത്താൻ പറഞ്ഞു. പോലീസ് വരുമ്പൊ ഇന്ന പോലെ ഒക്കെ പറഞ്ഞാൽ 1000 രൂപ സ്പോട്ടിൽ തരാമെന്നു പറഞ്ഞു.ഇല്ലെങ്കി എന്റെ കഞ്ചാവു കേസൊക്കെ വെളിയിൽ വിടുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഞാൻ സമ്മതിച്ചില്ല.
അപ്പോ അവരു കാശു കൂട്ടി കൂട്ടി പറഞ്ഞ്, അവസാനം ഒറ്റയടിക്ക് 10000 രൂപാന്നു പറഞ്ഞപ്പൊ, ഞാൻ...“
” സമ്മതിച്ചു പോയല്ലേ. ഞഞ്ഞായി! എന്നിട്ട് 10000 കിട്ടിയോ ? “ പോത്തന്റെ മുഖത്തെ തമാശാ ഭാവം അപ്രത്യക്ഷമായിരുന്നു.”
“അപ്പൊ എനിക്ക് 5000 തന്നു. ബാക്കി ഇന്ന് വൈകിട്ട് 5 മണിക്ക് സെയിം സ്പോട്ടിൽ ചെന്നാൽ തരാന്നു പറഞ്ഞു.”
“അതായത്, മാർക്കറ്റിലെ ആ കടയിൽ.”
“യെസ് സർ.” ഫെലിക്സ് വിയർത്തു കുളിച്ചിരുന്നു.
“നീയിനീം അയാളെ കണ്ടാൽ തിരിച്ചറിയുമോ ? ”
“തിരിച്ചറിയും സർ. മറക്കാൻ പറ്റില്ല ആ രൂപം. കറുത്ത് നല്ല ഉയരത്തിൽ, മഞ്ഞ പല്ലൊക്കെയായിട്ട്...”
“ഞാനൊരു ആർട്ടിസ്റ്റിനെ കൊണ്ടു വന്നാ നിനക്ക് ക്ലിയറായി പറഞ്ഞു കൊടുക്കാൻ പറ്റുവോ ? ഒന്നു വരപ്പിച്ചു നോക്കാൻ.”
“ട്രൈ ചെയ്യാം സർ.”
“ഉം...” പോത്തൻ ദീർഘനിശ്വാസത്തോടെ ഒന്നു മൂളി. “അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.”
പിന്നെ കുറേ നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഒടുവിൽ പോത്തൻ പയ്യന്റെ മുഖം പിടിച്ചുയർത്തി.
“നിനക്ക് 19 വയസ്സായെന്നല്ലേഡാ പറഞ്ഞെ ? ”
“അതേ സർ! ”
“ഡാ മോനേ ചക്കരേ, നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ ? നീ ഈ കാശു മേടിക്കുമ്പൊ, കൊലപാതകത്തിന് കള്ള സാക്ഷി പറയാനാന്ന് ഓർത്തില്ലാരുന്നോ നീ ? “പതിയെ പോത്തന്റെ ടോണിൽ ഒരു വ്യത്യാസം വരുന്നത് എല്ലാവരും ശ്രദ്ധിച്ചു. പ്രത്യേകിച്ച് ആൽബി. ഉടനേ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അവൻ ജാഗരൂകനായി.
“ ഇത്രേയൊള്ളോഡാ നിന്റെ ബോധം ? ഒരു 10000 രൂപ കിട്ടിയാൽ നീയപ്പൊ എന്തൊക്കെ ചെയ്യും ? 19 വയസ്സായില്ലേഡാ [BLEEP] മോനേ നിനക്ക് ? ”
“കൊലപാതകോ ? ? ” ഫെലിക്സിന്റെ വായ് പിളർന്ന പടി ഇരിക്കുകയാണ്.
“പിന്നല്ലാതെ നീയിതെന്നതാന്നാ ഓർത്തെ ? ”
“ഞാനൊന്നും ഓർത്തില്ല സാറേ...” പയ്യനിൽ നിന്നും ദീനമായൊരു നിലവിളി ഉയർന്നു. “എനിക്കൊരു കടമുണ്ടാരുന്നു സർ. ഒറ്റയടിക്ക് അതങ്ങു തീർക്കാന്നു മാത്രേ ഞാൻ ചിന്തിച്ചുള്ളൂ.”
“നീ എന്റെ മുഖത്തേക്കൊന്നു നോക്കിക്കേ.” പോത്തൻ ഒരു വട്ടം കൂടി അവന്റെ മുഖം പിടിച്ചുയർത്തി.
ആരും പ്രതീക്ഷിക്കാത്തതാണ് പിന്നെ നടന്നത്.
പോത്തന്റെ ഇടതു കൈ വായുവിലൊന്നുയർന്നു താണു. “ഇത് നിന്റെ അപ്പനു കൊടുത്തതാ. ഇനി കാണുമ്പൊ അങ്ങേരെ ഏല്പ്പിച്ചേരെ.” ഒരു വട്ടം കൂടി വലതു കയ്യും ഉയർന്ന് ഫെലിക്സിന്റെ വലതു കരണം പുകച്ചു. “ഇതു നിന്റെ തള്ളക്കിരിക്കട്ടെ.
19 വയസ്സായ ഒരു ചെറുക്കനെ ഒരു ബൈക്കും കാലിന്റെടേൽ വെച്ച് കൊടുത്ത് ഇറക്കി വിട്ടേക്കുവാ. അവനെന്താ ചെയ്യുന്നെ, ആരെ കൊന്നിട്ടാ ഡെയ്‌ലി വീട്ടി വരുന്നെ... ഒരന്വേഷണോമില്ല. ചുമ്മാ ഇത്രേം കൊല്ലം തീറ്റിപ്പോറ്റി ഇറക്കി വിട്ടേക്കുന്നു.
മരപ്പാഴിന്റെ വർത്താനം കേട്ടില്ലേ ? അത് കൊലപാതകമാണെന്ന് നിനക്കറിയില്ലാരുന്നു അല്ലേടാ [BLEEP] “ പോത്തന്റെ മുട്ടുകാലുയർന്നപ്പോഴേക്കും ആൽബിയും ശിവകുമാറും ചേർന്ന് അയാളെ പിടിച്ചു മാറ്റി.
“കേറ്റിയിടഡാ ഈ [BLEEP] നെ അകത്തേക്ക്! ” പോത്തൻ അലറി.
ധിലീഷ് പോത്തൻ എന്ന സൗമ്യനായ, സമാധാനപ്രിയനായ ഉദ്യോഗസ്ഥന്റെ പുതിയൊരു രൂപഭാവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു ആ സ്റ്റേഷൻ. സകലരും വിരണ്ടു പോയി എന്നു വേണമെങ്കിൽ പറയാം. നിമിഷങ്ങൾക്കുള്ളിലാണ് അയാളൊരു മൃഗമായി മാറിയത്.
തല്ക്കാലത്തെ കലിയൊന്നടങ്ങിയതും, പോത്തൻ എഴുന്നേറ്റ് ആൽബിയേയും ശിവകുമാറിനേയും കൂട്ടി ഓഫീസിലേക്ക് കടന്നിരുന്നു.
“എന്നാ പരിപാടികൾ ? ” പോത്തൻ ആൽബിയെ നോക്കി.
“വല്യ പ്രതീക്ഷ വേണ്ട. കാരണം, ഈ പറഞ്ഞവൻ ബാക്കി 5000 കൃത്യമായി കൊടുക്കാനായിട്ട് അവിടെ വന്ന് ചെറുക്കനേം കാത്തു നില്ക്കുമെന്ന് എനിക്കു തോന്നുന്നില്ല. അങ്ങനത്തവന്മാരൊന്നും ഈ പണിക്കു നില്ക്കില്ലല്ലോ. പക്ഷേ, ആ മുറി. അതൊരു അസറ്റാണ്. അതിന്റെ ഹിസ്റ്ററി തപ്പിയെടുത്താൽ എന്തെങ്കിലും തുമ്പു കിട്ടുമെന്നെനിക്കു തോന്നുന്നു.” ഒരു ഉറപ്പില്ലാത്ത മറുപടിയാണ് ആൽബി പറഞ്ഞത്. പോത്തന്റെ ഭാവവ്യത്യാസമുണ്ടാക്കിയ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല അയാൾ.
“ശരിയാണ്. അതു മാത്രമല്ല, ഒരു പക്ഷേ ചെറുക്കൻ ഇനി അങ്ങോട്ടു ചെന്നാൽ അവരിവനെ അപകടപ്പെടുത്താനും സാധ്യതയുണ്ട്. ഇവനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞല്ലോ.” ശിവകുമാറിനും അതേ അഭിപ്രായമായിരുന്നു.
“ഉം...” പോത്തൻ ചിന്തയോടെ കസേരയിലേക്കമർന്നു. “ആൽബി പറഞ്ഞ പോലെ ആ കടമുറിയുടെ ബാക്ക്ഗ്രൗണ്ട് തപ്പാം. അതാണ് നല്ല പ്ലാൻ. പക്ഷേ, ഇന്നു വൈകിട്ട് കൃത്യം അഞ്ചു മണിക്ക് നമ്മൾ ചെറുക്കനെ അവിടൊന്നു കൊണ്ടു പോയി നോക്കണമെന്നാണ് എന്റെ അഭിപ്രായം. ഷാഡോ പോലീസില്ലേ, അവന്മാർ അവിടെയൊക്കെ നില്ക്കട്ടെ.റിസ്കാണ്. എന്നാലും എങ്ങാൻ ആ മനുഷ്യൻ ഒന്നു കൂടി വന്നാൽ...ചെലപ്പൊ പറയാൻ പറ്റില്ല. കൊടും കുറ്റവാളികളായാലും, വാക്കിനു വ്യവസ്ഥയുള്ളവന്മാരുണ്ടാകാറുണ്ട്. എനിക്ക് എക്സ്പീരിയൻസുണ്ട്. അങ്ങനെയായാ പണി എത്ര എളുപ്പമായി.“
”വേറൊരു പ്രശ്നം കൂടിയുണ്ട് കേട്ടോ.“ ആൽബി ചൂണ്ടിക്കാട്ടി. ”ഈ ചെറുക്കൻ ചില്ലറ ഷോ ഒന്നുമല്ല അവിടെ വെച്ചു നടത്തിയത്. നാട്ടുകാരു മുഴുവൻ കണ്ടു ഇവന്റെ ഓട്ടോം പാച്ചിലുമൊക്കെ. ഇവനെ പോലീസു പൊക്കിയ വിവരം എന്തായാലും അവന്മാരറിഞ്ഞിരിക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണെങ്കി പിന്നെ ആ കട പോലും ചിലപ്പൊ നമ്മളു ചെന്നു നോക്കുമ്പൊ കാണണമെന്നില്ല.“
“ഞാനിപ്പൊ അതാലോചിച്ചതേയുള്ളൂ.” പോത്തൻ എഴുന്നേറ്റു. “എന്തായാലും, ഇപ്പൊ 12:30 ആയിട്ടേ ഉള്ളൂ. ഇഷ്ടം പോലെ സമയമുണ്ട്. അഞ്ചു മണിയാകുമ്പൊഴത്തേക്കും, നമുക്ക് ഒരിത്തിരി കലാ പരിപാടികളുണ്ട്. ഞാനൊരാളെ വിളിക്കട്ടെ.” അയാൾ പുറത്തേക്ക് നടന്നു.
“പോകാൻ വരട്ടെ മിസ്റ്റർ പോത്തൻ...” ആൽബി അയാളെ തടഞ്ഞു. “ഒരു കാര്യം ഞാൻ മര്യാദയുടെ ഭാഷയിൽ പറയുകയാണ്. ഇത്തിരി മുൻപ് നടത്തിയ ആ പരിപാടി ഇനി ഇവിടെ പറ്റില്ല കേട്ടോ. തനിക്ക് എന്നാ കോപ്പിലെ പെർമിഷനുണ്ടെന്നു പറഞ്ഞാലും, എന്റെ സ്റ്റേഷനീ കേറി വന്ന് ഈ ജാതി തോന്ന്യാസം കാണിക്കാൻ ഞാൻ സമ്മതിക്കില്ല. നമ്മളിങ്ങനെ ആൾക്കാരെ പിടിച്ചോണ്ടു വന്ന് തല്ലി നടുവൊടിക്കുന്ന പരിപാടി ഇല്ല. അങ്ങനത്തെ ഒരു സ്റ്റേഷനല്ല ഇത്. നിങ്ങടെ ആ മന്തൻ കൈ കൊണ്ട് തല്ലി ആ ചെറുക്കനു വല്ലോം പറ്റിയാ, തൂങ്ങുന്നത് ഞാനാണ്.”
പോത്തൻ നിശബ്ദനായി നിന്നു കേട്ടു.
“എന്തു അതോറിറ്റിയുണ്ടെന്നു പറഞ്ഞാലും-”
“മനസ്സിലായി.” പോത്തൻ കയ്യുയർത്തി തടഞ്ഞു. “അവന്റെ പോക്കറ്റീ കഞ്ചാവു കണ്ടപ്പൊ മുതൽ എന്റെ കൈ തരിക്കുന്നതാ. 19 വയസ്സായേ ഉള്ളൂ. അപ്പൊളെക്കും അവനീ ഒണ്ടാക്കി വെച്ചേക്കുന്ന നോക്ക്. ഇനി ഇവന് ഒരു പ്രോപ്പർ ലൈഫ് ഉണ്ടാകുമോ ? ഒരു നിമിഷ നേരത്തെ മന്ദബുദ്ധിത്തരത്തിന് അവൻ കൊടുത്ത വിലയെന്താ ? ഈ പ്രായത്തിലൊള്ള പിള്ളേരെ ഇങ്ങനെയൊക്കെ കാണുമ്പൊ എനിക്കു വല്ലാത്ത സങ്കടമാണ്. നിങ്ങൾക്കത് പറഞ്ഞാ മനസ്സിലാകില്ല.” പോത്തൻ ഒരു നിമിഷം നിശബ്ദനായി നിന്നിട്ടു തുടർന്നു.
“ എന്റെ കൊച്ചിന്നു ജീവിച്ചിരുപ്പുണ്ടാരുന്നെങ്കി... ഏതാണ്ട് ഈ പ്രായം വന്നേനെ.“ അവസാനമായപ്പോഴേക്കും പോത്തന്റെ തൊണ്ടയിടറിയോ എന്നൊരു സംശയം തോന്നി ആൽബിക്ക്.
മുറിയിലാകെ അസുഖകരമായൊരു നിശബ്ദത നിറഞ്ഞു.
ഒടുവിൽ ആൽബി എഴുന്നേറ്റു നിന്ന് പോത്തന്റെ തോളിൽ കൈ വെച്ചു. “അയാം സോറി. എനിക്കറിയില്ലായിരുന്നു.”
ഒരു ദീർഘനിശ്വാസത്തോടെയായിരുന്നു പോത്തന്റെ മറുപടി. “മക്കളു കൈവിട്ടു പോയ വിഷമം അറിയണമെങ്കിൽ നിങ്ങളാ മാണിയോട് സംസാരിച്ചു നോക്ക്. അയാളു പറഞ്ഞു തരും.”
“സാറിന്റെ മോൻ...? ” സംശയത്തോടെയാണ് ശിവകുമാറത് ചോദിച്ചത്. “ഞങ്ങൾക്കാർക്കും സാറിനെപ്പറ്റി ഒന്നുമറിയില്ല. ക്രൈം ബ്രാഞ്ച് ഓഫീസറാണെന്നതൊഴികെ.”
“അവനു അഞ്ചു വയസ്സുള്ളപ്പൊ ഒരാക്സിഡന്റുണ്ടായതാഡോ. വേറെപ്പളെങ്കിലും ഇരുന്ന് സംസാരിക്കാം. ഒരിത്തിരി കള്ള് അകത്തില്ലാതെ അവനെപ്പറ്റി സംസാരിച്ചാ ശരിയാകില്ല.
എന്നെപ്പറ്റി അറിയാനൊന്നുമില്ല. നിങ്ങളെപ്പോലെ ഒരായിരം രഹസ്യം സൂക്ഷിച്ചു നടക്കുന്ന ആളല്ല ഞാൻ. അന്ന് കുഞ്ഞു മരിച്ചതിൽ പിന്നെയാണ് എന്റെ ജീവിതം കൈവിട്ടു പോയത്. എങ്ങനെയെങ്കിലും കുറേ കാലം കൂടി തിന്നു കുടിച്ച് അങ്ങൊടുങ്ങണം. അത്രേയുള്ളൂ പോത്തൻ.
ആൽബി നേരത്തെ എന്നെ കളിയാക്കിയില്ലേ ? ബുദ്ധിരാക്ഷസനാണെന്ന് നാട്ടുകാരെ കാണിക്കുവല്ല ഞാൻ. എനിക്ക് സദാ സമയവും എന്തെങ്കിലും ചിന്തിച്ചോണ്ടിരിക്കണം. ഒരു നിമിഷം ചിന്തയൊന്നു മാറിപ്പോയാൽ അപ്പൊ പ്രാന്തു പിടിക്കും. കള്ളു കുടിക്കാൻ തോന്നും. ബോധം മറയുന്നവരെ.”
പോത്തൻ പുറത്തേക്കുള്ള വാതിൽ തുറന്നതും, ശിവകുമാറിനോർമ്മ വന്നു. “സർ, അവനോട് രേഖാചിത്രം വരക്കാന്നു പറഞ്ഞത് കാര്യമായിട്ടാണോ ? ആർട്ടിസ്റ്റിനെ കൊണ്ടു വരണമെങ്കിൽ ചടങ്ങാണു കേട്ടോ. ഇപ്പൊഴേ റിക്വസ്റ്റിട്ടു വെക്കണം.”
“എന്നാത്തിന് ? ” പോത്തന്റെ മുഖത്ത് നിസ്സാര ഭാവമായിരുന്നു. “എന്റെയൊരു സുഹൃത്തുണ്ട്. നിയാസ്. കേട്ടിട്ടുണ്ടാകും. നിയാസ് വൈക്കം. ഈ പണിക്ക് ബെസ്റ്റാണ്. ഇവിടെ അവനൊരു പ്രൊജക്റ്റുണ്ട്. ഞാൻ വിളിച്ചാ വരാതിരിക്കാൻ പറ്റില്ല അവന്.”
“ഇത്ര നേരത്തെ അതിന്റെ ആവശ്യമുണ്ടോ സർ ? നമുക്ക് ഇന്നു വൈകിട്ട്-”
“ഡോ, അഞ്ചു മണി വരെ പിന്നെ ഞാനെന്തെടുക്കും ? നിങ്ങളു നിങ്ങടെ പണി നോക്കിക്കോ. ഇതു ഞാൻ ഡീൽ ചെയ്തോളാം.” പോത്തന് ആ പറഞ്ഞതത്ര ഇഷ്ടമായില്ല. “കാര്യങ്ങളൊക്കെ സ്പീഡായി നടക്കട്ടെ. ചുമ്മാ ഇട്ടുരുട്ടരുത്.”
ഈ സമയത്തെല്ലാം പോത്തന്റെ ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നത് കേൾക്കാമായിരുന്നു.അയാൾ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാനേ പോയില്ല. ഇടയ്ക്കെപ്പൊഴോ കോൾ കട്ടു ചെയ്ത് ആ നമ്പർ ‘മനുഷ്യാവകാശ തെണ്ടി’ എന്ന പേരിൽ സേവ് ചെയ്തു വെച്ചു അയാൾ.
പോത്തൻ പോയതും ആൽബിയും ശിവകുമാറും ഫെലിക്സിനെ എന്തു ചെയ്യണമെന്നാലോചിക്കാനിരുന്നു.
വെളിയിലിറങ്ങിയാൽ അവനെ അപകടപ്പെടുത്തുമെന്നുറപ്പാണ്. അറസ്റ്റ് ചെയ്യണമെങ്കിൽ, കഞ്ചാവ്, കൊലപാതക ഗൂഢാലോചന എന്നൊക്കെയുള്ള കേസുകളാണ്. ആ പത്തൊൻപതു കാരനോട് അങ്ങനെ ചെയ്യാൻ അവരുടെ മനസ്സനുവദിച്ചില്ല. ഒടുവിൽ 24 മണിക്കൂർ അവൻ കസ്റ്റഡിയിൽ തന്നെ ഇരിക്കട്ടെ എന്നു തീരുമാനിച്ച് ഇരുവരും പിരിഞ്ഞു.
പോത്തൻ പറഞ്ഞതു ശരിയായിരുന്നു.ഏതാണ്ട് അര മണിക്കൂറിനുള്ളിൽ നിയാസ് സ്റ്റേഷനിലെത്തി.
സുമുഖനായ ആ താടിക്കാരൻ ചിര പരിചിതനെപ്പോലെ എല്ലാവരേയും നോക്കി പുഞ്ചിരിച്ചു കൊണ്ട് പോത്തനെ സമീപിച്ചു. “ഇതോടെ നമ്മളു തമ്മിലുള്ള ഇടപാടു തീരണം കേട്ടോ.”
“അതൊക്കെ നമുക്കാലോചിക്കാം. ആദ്യം ഈ ചെറുക്കനെ ഒന്നു പരിചയപ്പെട്. മിസ്റ്റർ ഫെലിക്സ് ജോസഫ്.” പോത്തൻ അവരെ രണ്ടു പേരെയും ആൽബിയുടെ മുറിക്കുള്ളിലേക്കിരുത്തി.
“മോന്റെ മുഖത്തിതെന്തു പറ്റി ? ” നിയാസ് ഫെലിക്സിന്റെ കവിളിലൂടെ വിരലോടിച്ചു. “പോത്തൻ സാറു കൈ വെച്ചോ ? ”
“താൻ വരക്കഡോ. കഥയൊക്കെ പിന്നെ പറഞ്ഞു തരാം.” പോത്തൻ ഗൗരവത്തിലായിരുന്നു.
ഒരു പോലീസുകാരൻ നിയാസിന്റെ സാധന സാമഗ്രികളെല്ലാം ആ മുറിക്കുള്ളിലേക്കെത്തിച്ചു.
തുടർന്നുള്ള ഏതാനും മണിക്കൂറുകൾ വളരെ പെട്ടെന്നു തന്നെ കടന്നു പോയി. 3 മണിയോടു കൂടി ഫെലിക്സ് വിശദീകരിച്ചതനുസരിച്ചുള്ള മനുഷ്യന്റെ ഒരു ഏകദേശ രൂപം വരച്ചെടുക്കാനായി നിയാസിന്. പക്ഷേ അയാളെ കൃത്യമായി കണ്ടിരുന്നില്ല ഫെലിക്സ്. അതിന്റേതായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചിത്രം പൂർത്തിയായിട്ടും ആർക്കും ഒരു തൃപ്തി തോന്നിയില്ല. പോത്തൻ അത് ഫോണിലേക്ക് പകർത്തി നിയാസിനെ യാത്രയാക്കി.
അപ്പോഴേക്കും, ആൽബിയും ശിവകുമാറും ചേർന്ന് മാർക്കറ്റിലെ ഓപ്പറേഷന്റെ ഒരു ഏകദേശ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. മൂന്ന് ഷാഡോ പോലീസ് ഓഫീസേഴ്സിനെയാണ് അവിടെ വിന്യസിച്ചിരിക്കുന്നത്. കുറേയധികം കടമുറികൾ അടഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അതിൽ ഫെലിക്സ് പറഞ്ഞ ഷോപ്പ് ഏതാണെന്ന് തിരിച്ചറിയാനായിട്ടില്ല. പക്ഷേ മാർക്കറ്റിൽ മെയിൻ ഷോപ്പിങ്ങ് സെന്റർ എന്നു പറയാനാകുന്നത് ഒരേയൊരു ബിൽഡിങ്ങേയുള്ളൂ. അതിനെ ചുറ്റിപ്പറ്റി തന്നെ പോലീസുകാർ നിലയുറപ്പിച്ചു.
സമയം 4:50 PM
ഫെലിക്സിനേയും കയറ്റി ഒരു പഴയ യമഹാ മോട്ടോർ സൈക്കിളിൽ പോത്തന്റെ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ജെയിംസ് ജോൺ മാർക്കറ്റിലെത്തി.
തുടരും ❤️❤️❤️
കണ്ണൂർകാരൻ ❤️❤️❤️❤️
#💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ