ഒരു കഥയുടെ പിറവി....
രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നൊന്ന് ഫ്രഷായിട്ട് ഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിലൊരു ഓഡിയോ കോൾ വരുന്ന ശബ്ദം കേട്ടത്..
ഫോണെടുത്ത് നോക്കിയ എന്റെ മനസ്സിൽ ഞെട്ടലും അത്ഭുതവും അമ്പരപ്പും ഒന്നിച്ചു നിറഞ്ഞു…കാരണം കോൾ ചെയ്യുന്നത് പതിനാല് വർഷമായി യാതൊരു കോണ്ടാക്ടുമില്ലാത്ത ജീവിതയാത്രയിലെപ്പോഴോ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു പെണ്ണായിരുന്നു…
ഈ പതിനാല് വർഷങ്ങൾക്കുള്ളിൽ അവളെവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ എനിക്കറിയില്ല….
എന്റെ ഇൻസ്റ്റഗ്രാം ഐഡി എങ്ങനെ ഇവൾക്ക് കിട്ടി…?
എന്തിനാവും ഇവളിപ്പോൾ എന്നെ വിളിക്കുന്നത്…?
ചോദ്യങ്ങൾ നിറഞ്ഞ മനസ്സോടെ ഒരാശങ്കയോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു…
"ഹലോ…."
"ഹലോ…അരുൺ ചേട്ടാ…ഞാനിപ്പോൾ ഇഘത്പുരി റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ഒന്നിവിടെ വരെ വരാമോ"…?
അപ്പുറത്ത് നിന്നുമവളുടെ ശബ്ദമെന്റെ കാതിലേക്കോഴുകിയെത്തി…
"ഇഘത്പുരി സ്റ്റേഷനിലോ"…?
അവൾക്കുള്ള മറുപടി ഞെട്ടൽ കലർന്ന സ്വരത്തിലൊരു മറുചോദ്യമായിട്ടാണ് എന്നിൽ നിന്നുമുതിർന്നത്…
"അതേ…ചേട്ടൻ ഇവിടേയ്ക്കൊന്ന് വരാമോ"..?
ഇവിടെ എത്തിയ ശേഷം ബാക്കി പറയാം…
അതും പറഞ്ഞു മറുതലയ്ക്കൽ കോൾ കട്ടായി…
ഒരുപാട് കാലമായിട്ട് ഒരു വിധേനയും കോൺടാക്ട്ടില്ലാത്ത ഒരുവൾ എന്റെ കമ്പനിയുടെ ക്യാമ്പിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററോളം ദൂരത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വിളിക്കുന്നു…
പോകണമോ വേണ്ടയോ…ചിന്തകൾ തമ്മിലുള്ള വടം വലികൾക്കൊടുവിൽ പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം…
ഉടനെ ഡ്രസ്സ് മാറി കമ്പനിയിലെ ടിപ്പർ ഡ്രൈവറായ ഹരിയണ്ണ എന്ന് ഞാൻ വിളിക്കുന്ന ഹരി ഒഡോലെയുടെ ബൈക്ക് വാങ്ങി ഞാൻ ക്യാമ്പിൽ നിന്നുമിറങ്ങി. എന്നുമെന്നെയൊരു അനിയനെപ്പോലെ കാണുന്ന ഹരിയണ്ണയോട് ഞാനെപ്പോൾ ബൈക്ക് ചോദിച്ചാലും പുള്ളി തരാറുണ്ട്…
അര മണിക്കൂറോളം സമയമെടുത്ത് ഞാൻ ഇഘത് പുരി സ്റ്റേഷന്റെ മുന്നിലെത്തി. അവിടെ മെയിൻ എൻട്രൻസിൽ എന്നെയും കാത്തെന്നവണ്ണം അവൾ നിൽക്കുന്നു. പണ്ട് കണ്ടതിനേക്കാൾ ശകലം തടി വച്ചുവെന്നല്ലാതെ അവളുടെ രൂപത്തിന് അധികം മാറ്റമൊന്നുമില്ല. അതിനാലവളെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടിയില്ല…
എന്നെക്കണ്ടപ്പോൾ അവളെന്നെ നോക്കി ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി…
തിരിച്ചും അവളോട് ചിരിച്ചു കൊണ്ട് കൈ കൊടുക്കുമ്പോഴും കോൾ വന്നപ്പോഴുള്ള സംശയങ്ങളെന്റെ മനസ്സിൽ നിറഞ്ഞു നിന്നു…
എന്റെ ഐഡിയും ഞാൻ ഇഘത്പുരി ഉണ്ടെന്നുമുള്ള വിവരങ്ങളെങ്ങനെ കിട്ടിയെന്നും അവളോട് തിരക്കിയപ്പോൾ എന്റെ പ്രൊഫൈൽ പബ്ലിക് ആയത് കൊണ്ട് പേര് അടിച്ചപ്പോൾ കണ്ടെന്നും അതിൽ ഫോട്ടോകൾ പോസ്റ്റിയതിൽ ലൊക്കേഷൻ ഇഘത്പുരി എന്ന് കാണിച്ചിട്ടുണ്ട് എന്നുമവളെനിക്ക് മറുപടി നൽകി…
അവള് പറഞ്ഞത് ശരിയാണെന്ന കാര്യം ഞാനുമോർത്തു..
തുടർന്നവളോട് ഇങ്ങോട്ട് വരാനുള്ള കാരണമെന്താണെന്ന് ഞാൻ ചോദിച്ചു…
"ചേട്ടാ.. എനിക്കൊന്ന് അജ്മീർ വരെ പോകണം"…അവളുടെ മറുപടി
"അതിനെന്താ…ഇവിടെ നിന്ന് പോകാൻ ഡയറക്റ്റ് ട്രെയിൻ കിട്ടുമോന്നറിയില്ല മുംബൈ പോയാൽ അങ്ങോട്ട് പോകാനുള്ള വണ്ടി കിട്ടിയേക്കും"…ഞാനവൾക്ക് മറുപടി നൽകി…
"എനിക്ക് ട്രെയിനിലല്ല പോകേണ്ടത്…ചേട്ടന്റെ കൂടെ ബൈക്കിലൊരു റൈഡ് പോകാനാണ് ഞാനുദ്ദേശിക്കുന്നത്"…ഒരു ചിരിയോടെ അവളെന്നോട് മൊഴിഞ്ഞു…
അവൾ പറഞ്ഞത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി…
"ബൈക്കിൽ പോകാനോ അതും എന്റെ കൂടെ…നിനക്ക് വല്ല പ്രശ്നവുമുണ്ടോ"..?
ഞെട്ടൽ വിട്ട് മാറാതെ അല്പം രോഷത്തോടെ ഞാനവളോട് ചോദിച്ചു…
"അതെന്താ ബൈക്കിൽ പോയാല്"…?
"ചേട്ടൻ പണ്ട് എറണാകുളം തൊട്ട് കോഴിക്കോട് വരെ ഇടയ്ക്ക് വണ്ടിയോടിച്ചു പോകാറില്ലായിരുന്നോ. ഒരോ ദിവസവും അത്രയും ദൂരം വച്ച് ഓടിച്ചാൽ പോരെ. പുറകിൽ ഞാനും കൂടെയുണ്ടാവും എന്നൊരു വ്യത്യാസം മാത്രമല്ലേയുള്ളൂ. അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിൻ കിട്ടാതെ ബസിലും ട്രക്കിലുമൊക്കെയായി അഹ്മദാബാദ് വരെയെത്തിയ കാര്യം മുമ്പെന്നോട് പറഞ്ഞിട്ടുള്ളതല്ലേ"...നിസ്സാരമട്ടിൽ അവളുടെ മറുപടി…
ശരിയാണ്…2008 കാലത്ത് അജ്മീർ പോയിട്ട് തിരിച്ച് വരാൻ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് അവിടുന്ന് മൗണ്ട് അബു റോഡ് വരെ ബസിലും പിന്നെയവിടെ നിന്നും ഗുജറാത്തിലെ പാലൻപൂർ വരെ ട്രക്കിലും പിന്നെയവിടെ നിന്നും ബസിലും ട്രെയിനിലുമായ് അഹ്മദാബാദും അവിടെ നിന്ന് ട്രെയിനിലായി മുംബൈയിലും പിന്നെ നാട്ടിലേക്കും പോയിരുന്നു. ഓർക്കുട്ട് അതിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന കാലത്ത് ഇവളോട് ഒരിക്കൽ ഇതെല്ലാം പറഞ്ഞിട്ടുമുണ്ട്…
"നിനക്ക് കെട്ട്യോന്റെ കൂടെ പോയാൽ പോരെ…ഞാനെന്തിനാ വരുന്നത്. പിന്നെ എനിക്കങ്ങനെ വരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. എനിക്കൊരു വീടും കുടുംബവുമൊക്കെയുണ്ട്. അങ്ങനെ ഒരാൾ പറയുമ്പോഴേക്കും എനിക്കിറങ്ങാനൊന്നും പറ്റില്ല"…അറുത്തു മുറിച്ച പോലെയായിരുന്നു എന്റെ സംസാരം…
"എന്റെ കെട്ട്യോൻ യു എസിൽ ബിസിയാണ്. വരാൻ പറ്റില്ല. പിന്നെ എനിക്കറിയാവുന്നവരിൽ ആ റൂട്ട് അറിയാവുന്നത് അരുൺ ചേട്ടന് മാത്രമാണ്…ഹസിനോട് ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്. ഇനി ചേട്ടന്റെ വൈഫിന്റെ കാര്യമാണെങ്കിൽ പുള്ളിക്കാരിയോടും ഞാൻ അനുവാദം വാങ്ങിയിട്ടുണ്ട്"…അവളുടെ നിസ്സാരമട്ടിലുള്ള മറുപടി..
ആ മറുപടിയിൽ ഞാൻ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി….
എന്റെ വൈഫിന്റെ അടുത്തുന്നു ഇവള് പെർമിഷൻ വാങ്ങിയെന്നോ…?
അവളോട് ഇവളെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട് എന്നത് നേരാണ്. എന്നാൽ എന്റെ സോഷ്യൽ മീഡിയ ഫ്രണ്ട് പോലുമല്ലാത്ത ഇവള് വൈഫിനോട് സംസാരിച്ചെന്നൊക്കെ പറഞ്ഞാൽ അതൊട്ടും വിശ്വാസയോഗ്യമല്ല…ഞാൻ ചിന്തിച്ചു…
"ചേട്ടനിങ്ങനെ അധികം ചിന്തിച്ചു കൂട്ടേണ്ട..പുള്ളിക്കാരിയെ ഞാൻ മെസ്സഞ്ചറിൽ ഒന്ന് വിളിച്ചു നോക്കിയതാ. എന്തോ ഭാഗ്യത്തിന് പുള്ളിക്കാരിയാ സമയം അതിൽ ഓൺലൈൻ ആയിരുന്നു. അതോണ്ട് സംസാരിക്കാൻ പറ്റി"…ഞാൻ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾക്ക് ഉത്തരമെന്നത് പോലെയവളുടെ മറുപടി വന്നു…
അവളോടൊന്നും പറയാതെ ഞാൻ വൈഫിന്റെ നമ്പറിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു..
"ഏട്ടാ…അവളെന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒന്ന് അവളെ അജ്മീർ വരെ കൊണ്ട് പോകരുതോ"…എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വൈഫിന്റെ മറുപടിയും വന്നു…
ആ മറുപടിയിൽ ഞാനാകെ അസ്ത്രപ്രജ്ഞനായി നിന്ന് പോയി…
കലൂരിൽ നിന്നും പാലാരിവട്ടം വരെ കൊണ്ട് പോകരുതോ എന്ന് പറയുന്നത് പോലെയാണ് വൈഫ് അജ്മീർ കൊണ്ട് പോകരുതോ എന്ന് ചോദിക്കുന്നത്. അതും ഒരന്യസ്ത്രീയോടൊപ്പം. ഒരു ഭാര്യയും സമ്മതം മൂളാത്ത കാര്യത്തിനാണ് എന്റെ ഭാര്യ സമ്മതം തന്നിരിക്കുന്നത്…. ഭാര്യയുടെ മറുപടി പകർന്ന ഞെട്ടലിൽ നിൽക്കുമ്പോൾ അപ്പുറത്ത് കോൾ കട്ടായി…
തുടർന്ന് അവളെ നോക്കിയപ്പോൾ ഇനി പോകാമല്ലോ എന്ന അർത്ഥത്തിലൊരു ചിരി നിറഞ്ഞ നോട്ടമെന്നിലെത്തി…
പിന്നെയെല്ലാം പെട്ടെന്നായിരുന്നു…കമ്പനിയിൽ എന്റെ സുപ്പീരിയറിനെ വിളിച്ചു ഞാനൊരാഴ്ച്ചത്തെ ലീവ് പറഞ്ഞപ്പോൾ ഒന്നും പറയാതെ അദ്ദേഹമതെനിക്ക് അനുവദിച്ചു. തുടർന്ന് ഹരിയണ്ണയോട് ഒരു ബുള്ളറ്റ് കിട്ടുമോ എന്ന് തിരക്കിയപ്പോൾ ഞാൻ വന്ന ബൈക്ക് കൂടാതെ അങ്ങേര് ഉപയോഗിക്കുന്ന ബുള്ളറ്റ് വീട്ടിൽ ഉണ്ടെന്നും അതെനിക്ക് നൽകാമെന്ന മറുപടിയും കിട്ടി…ഇതെല്ലാം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഈ യാത്രയ്ക്ക് വേണ്ടി നടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകേണ്ടിയിരുന്ന എല്ലാറ്റിനും പരിഹാരമായിരിക്കുന്നു…
അവളെയും കൊണ്ട് സ്റ്റേഷന് വെളിയിലിറങ്ങിയ ഞാൻ ഹരിയണ്ണയോട് അദ്ദേഹത്തിന്റെ വീട്ടിലൊരു ദിവസം അവളെയൊന്ന് താമസിപ്പിക്കാമോ എന്ന് തിരക്കി. ആരാണെന്ന് തിരക്കിയപ്പോൾ റിലേറ്റീവ് ആണെന്നൊരു കള്ളം പറഞ്ഞെങ്കിലും ഹരിയണ്ണ സമ്മതിച്ചു. അങ്ങനെ അവളെയും വണ്ടിയിൽ കയറ്റി ഘോട്ടിയിലുള്ള ഹരിയണ്ണയുടെ വീട്ടിലാക്കിയ ശേഷം പിറ്റേന്നത്തെ യാത്രയ്ക്കായ് ഞാൻ തയ്യാറെടുത്തു കൊണ്ടിരുന്നു…
അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. റൂമിലെത്തി എല്ലാം പാക്ക് ചെയ്ത ശേഷം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ഹരിയണ്ണയുടെ കൂടെ പോയി ബുള്ളറ്റ് എടുത്ത് കൊണ്ട് ഞാൻ തിരികെ വന്നു…
എങ്ങനെയെങ്കിലും രാത്രിയൊന്ന് കടന്ന് കിട്ടാനായി കാത്തിരുന്നു കൊണ്ട് ഞാനിറങ്ങി. അവളെ വിളിച്ചു നാല് മണിയോടെ അവിടെ എത്തുമെന്നും റെഡി ആയി നിക്കണമെന്നും നിർദ്ദേശം നൽകി…
ഒരു വിധം രാത്രി ചെലവിട്ട് നാല് നാലര മണിയോടെ ഹരിയണ്ണയുടെ വീട്ടിലെത്തി അവളെയും കൊണ്ടാ ദൂരയാത്ര ഞാൻ തുടങ്ങി…
നാസിക്ക് സിറ്റിയും കടന്നു ഗുജറാത്ത് ബോർഡർ ലക്ഷ്യമാക്കി നീങ്ങിയ എന്റെ ബൈക്ക് പല മലനിരകളും എല്ലാം കടന്ന് കിലോമീറ്ററോളം സഞ്ചരിച്ചു ഗുജറാത്തിലേക്ക് കടന്നു….
ഇടയ്ക്ക് ചിലയിടത്ത് ചായ കുടിക്കുവാനൊക്കെ നിർത്തിയ സമയത്ത് അവൾ വിദേശത്തെ വിശേഷങ്ങളൊക്കെ പറഞ്ഞപ്പോൾ ഞാനെല്ലാം മൂളി കേട്ട് കൊണ്ട് നിന്നു…
കുറെ നേരത്തെ യാത്രയ്ക്ക് ശേഷം നവസാരി എത്തിയ ഞങ്ങൾ സൂറത്ത് ലക്ഷ്യമാക്കി നീങ്ങി. പണ്ടെപ്പോഴോ ഈ റൂട്ടിൽ ബസിൽ പോയ ശേഷം പോകുന്നത് ഇപ്പോഴാണ്…
സൂറത്തിൽ എത്തിയപ്പോൾ ഞാൻ വണ്ടിയും കൊണ്ട് എത്തിയത് വർഷങ്ങൾക്ക് മുമ്പ് സൂറത്തിലെ ഹജിറയിൽ വർക്ക് ചെയ്യുമ്പോൾ ഇടയ്ക്ക് പോകാറുണ്ടായിരുന്ന നയാപൂളിലെ മലയാളി ഹോട്ടലിലേക്കായിരുന്നു…
അവിടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങളിരുവരും കോളേജ് ക്യാന്റീനിൽ വച്ച് ഭക്ഷണം കഴിച്ചതൊക്കെ ഓർക്കാറുണ്ടോ എന്ന ചോദ്യത്തിന് എങ്ങും തൊടാത്ത രീതിയിൽ ഉണ്ടെന്ന മറുപടിയും ഞാൻ കൊടുത്തു…
ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും ബറൂച് ലക്ഷ്യമാക്കി ഹൈവേയിലൂടെ നീങ്ങുമ്പോൾ അവൾക്ക് ഉറക്കം വരുന്നുവെന്നും എന്റെ പുറത്തേക്ക് ചാരി മയങ്ങിക്കോട്ടെ എന്നും ചോദിച്ചു. ഞാനതിന് സമ്മതം മൂളി…എന്റെ പുറത്തോട്ട് ചാരി അവളുറക്കമായി…
മുന്നോട്ട് പോയിക്കൊണ്ടിരുന്ന വണ്ടി പൊടുന്നനെയൊന്ന് പാളിയപ്പോൾ ഒരു വിധത്തിൽ ഞാൻ സൈഡാക്കി. അപ്പോഴും അവള് ഉറങ്ങുകയായിരുന്നു…
ഹാൻഡിൽ ഭാഗത്തെക്ക് ഏന്തി നിന്നിട്ട് ഫ്രണ്ട് ടയറിലേക്ക് ഒന്ന് നോട്ടമയച്ച ഞാനത്യം നിരാശയോടെ നിന്നു…
മുന്നിലെ ടയർ പഞ്ചർ ആയിരിക്കുന്നു…
എന്റെ പുറത്തേക്ക് ചാരിയിരുന്നു മയങ്ങുന്ന അവളെയെങ്ങനെ ഉണർത്തുമെന്നറിയാതെ വിഷണ്ണനായി ബൈക്കിൽ ഇരിക്കുമ്പോൾ പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നുമൊരു തരിപ്പുയർന്നു…
നെഞ്ച് ശക്തിയിൽ തരിച്ചപ്പോൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയ ഞാൻ കണ്ടത് സൂറത്ത് ബറൂച് ഹൈവേ ആയിരുന്നില്ല. മറിച്ചു ഘോട്ടിയിലെ എന്റെ കമ്പനി വർക്ഷോപ്പായിരുന്നു. വർക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ഒരു ബൊലേറോയിലാണ് ഞാനിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ എനിക്ക് നിമിഷങ്ങൾ വേണ്ടി വന്നു…
ഫെബ്രുവരി മാസത്തിൽ വർക്ഷോപ്പിലെ കണ്ടെയ്നർ ഓഫീസിൽ ഇരുന്നപ്പോൾ ഒരു രണ്ട് മണിയോടെ നല്ല തണുത്ത കാറ്റ് അടിച്ചിരുന്നു. അവിടെ ഇരിക്കാൻ പറ്റാതെ വന്നപ്പോൾ ഞാനാ ബൊലേറോയിൽ വന്നു ഇരിക്കുകയായിരുന്നു. ഫ്രണ്ട് സീറ്റിൽ ചാരി കിടന്നു ഉറങ്ങിപ്പോയ ഞാൻ ഫോണിലൊരു കോൾ വന്നപ്പോൾ അതിന്റെ വൈബ്രേഷനിൽ ഉണർന്ന് പോയതാണ്…
ഞാൻ കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാൻ അപ്പോഴുമെനിക്ക് പറ്റുന്നുണ്ടായിരുന്നില്ല…കുറച്ച് നേരം അങ്ങനെയിരുന്നു എല്ലാമാലോചിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി…
രാവിലെ ഡ്യൂട്ടി കഴിഞ്ഞു മുറിയിലെത്തിയപ്പോൾ ഞാൻ കണ്ട സ്വപ്നത്തെ കുറിച്ച് ഭാര്യയോടും പിന്നെ ബാംഗ്ലൂർ ഉള്ള ക്ലാസ്സ്മേറ്റിനോടുംവിവരിച്ചപ്പോൾ അവര് രണ്ട് പേരും പൂരച്ചിരിയായിരുന്നു…
അന്ന് ഒരു നോവൽ പൂർത്തിയാക്കി അടുത്തത് എന്തെഴുതും എന്നാലോചിച്ചു നിൽക്കുന്ന സമയവും. കഥ എഴുതുവാൻ തുടങ്ങിയ കാലത്തുള്ള ഒരാഗ്രഹമായിരുന്നു മോട്ടോർ സൈക്കിൾ ഡയറി പോലെയൊരു റോഡ് സ്റ്റോറി എഴുതണമെന്നുള്ളത്…
ഈ കണ്ട സ്വപ്നത്തെ പശ്ചാത്തലമാക്കി പലപ്പോഴായി ആ ഭാഗത്തെ ചില സ്ഥലങ്ങളിലേക്ക് പോയിട്ടുള്ള എന്റെ യാത്രാനുഭവവും ചേർത്തു കൊണ്ടൊരു കഥ എഴുതിയാലോ എന്ന് ഞാൻ ചിന്തിച്ചു…
എന്നെങ്കിലും റോഡ് സ്റ്റോറി എഴുതുകയാണെങ്കിൽ നാട്ടിൽ നിന്നും എന്റെ ബാല്യകാലം ചെലവിട്ട ലുധിയാനയിലേക്ക് വൈഫിനേയും കൊണ്ട് ബൈക്കിൽ പോകുന്നത് സങ്കൽപ്പിച്ചു കൊണ്ടൊരു കഥയെഴുതുവാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്…
#📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ