#📝 ഞാൻ എഴുതിയ വരികൾ ബാലഭൂമി നവംബർ ലക്കത്തിൽ വന്ന എന്റെ കഥ
ഒരു ദിവസം ദ്രോണാചാര്യര്‍ തന്‍റെ ശിഷ്യന്മാരുടെ അമ്പെയ്ത്ത് കഴിവുകള്‍ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. എല്ലാ ശിഷ്യന്മാരും ഗുരുവിന്‍റെ മുന്നിലെത്തി. ഗുരു ഒരു പക്ഷിയുടെ പാവയെ അല്പം ദൂരെയുള്ള ഒരു മരക്കൊമ്പില്‍വച്ചു. എന്നിട്ട് ശിഷ്യന്മാരോട് പറഞ്ഞു 'ആ മരക്കൊമ്പിലിരിക്കുന്ന പക്ഷിയുടെ കണ്ണില്‍ ആരാണോ അമ്പ് കൊള്ളിക്കുക അവരായിരിക്കും വിജയിക്കുന്നത്.' ഗുരു ആദ്യം ഏറ്റവും മുതിര്‍ന്ന ശിഷ്യനായ യുധിഷ്ഠിരനെ വിളിച്ചു വില്ലെടുക്കാന്‍ പറഞ്ഞു. യുധിഷ്ഠിരന്‍ വില്ലെടുത്തു. പക്ഷിയുടെ നേര്‍ക്ക് പിടിക്കാന്‍ പറഞ്ഞു. എന്നിട്ട് ഗുരു ചോദിച്ചു. 'യുധിഷ്ഠിരാ നീ നിന്‍റെ മുമ്പില്‍ എന്തൊക്കെ കാണുന്നുവെന്ന് പറയു.'
'ഗുരു ഞാന്‍ അങ്ങയെ കാണുന്നു. പിന്നെ മരവും അതിലുള്ള പക്ഷിയും ചില്ലകളും കാണുന്നു.' ഗുരു യുധിഷ്ഠിരനോട് വില്ല് കുലയ്ക്കാതെ വച്ചിട്ടു പോകുവാന്‍ പറഞ്ഞു. യുധിഷ്ഠിരന്‍ കാര്യമെന്തന്നറിയാതെ വിഷമത്തോടെ വില്ല് താഴെവച്ചു. അടുത്തതായി ദുര്യോദനനെ വിളിച്ചു. ദുര്യോദനന്‍ വില്ലെടുത്തപ്പോഴും ഇതേ ചോദ്യം ഗുരു ചോദിച്ചു. യുധിഷ്ഠിരന്‍ ശിഷ്യന്മാരെ മുന്നില്‍ കാണുന്നകാര്യം പറയുവാന്‍ വിട്ടുപോയതാവാം കാരണം എന്ന് വിചാരിച്ച് സന്തോഷത്താല്‍ യുധിഷ്ഠിരന്‍ പറഞ്ഞതു കൂടാതെ ശിഷ്യന്മാരെയും കൂടി കാണുവാന്‍ കഴിയുന്നുവെന്നു ദുര്യോദനന്‍ പറഞ്ഞു. പക്ഷെ ദുര്യോദനനോടും ഗുരു വില്ല് താഴെ വയ്ക്കുവാന്‍ പറഞ്ഞു. അടുത്തതായി ഉയരമുള്ളവനും ശക്തനുമായ ഭീമനെ വിളിച്ചു. ഭീമന്‍ വില്ലെടുത്തു. രണ്ട് പേരും പറഞ്ഞതു കൂടാതെ മരങ്ങള്‍ക്കപ്പുറമുള്ള മേഘങ്ങളെയും പറക്കുന്ന പക്ഷികളെയും കൂടി കാണുന്നുവെന്നു ഭീമന്‍ പറഞ്ഞു. എന്നിട്ടും തൃപ്തനാകാതെ ഗുരു ഭീമനോടും മടങ്ങിപ്പോകുവാന്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ആശ്ചര്യമായി. തങ്ങളുടെ മുന്നില്‍ കണ്ടതിനെയെല്ലാം എല്ലാവരും പറഞ്ഞുകഴിഞ്ഞു. ഇനിയൊന്നും കാണാനില്ലല്ലോ. ഈ ഗുരുവിന് എന്തുപറ്റി? മറ്റുള്ളവര്‍ ഗുരു കേള്‍ക്കാതെ പിറുപിറുത്തു. കൂട്ടിച്ചേര്‍ക്കാനൊന്നുമില്ലാത്തിനാല്‍ അര്‍ജ്ജുനനെയും ഗുരു പറഞ്ഞുവിടുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. അര്‍ജ്ജുനന്‍ വില്ലെടുത്തു. 'ഇനി നീ പറയു എന്താണ് മുന്നില്‍ കാണുന്നത്?' എല്ലാവരും ആകാംക്ഷയോടെ അര്‍ജ്ജുനന്‍ പറയുന്നത് കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു.
'ഗുരോ എനിക്ക് ആ പക്ഷിയുടെ കണ്ണ് മാത്രമേ കാണുവാന്‍ കഴിയുന്നുള്ളു, മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല.' ആ മറുപടി കേട്ടപ്പോള്‍ ദ്രോണാചാര്യര്‍ സന്തുഷ്ടനായി. അര്‍ജ്ജുനനോട് അമ്പെയ്യുവാന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ പക്ഷിയുടെ കണ്ണില്‍തന്നെ അമ്പെയ്തു പക്ഷിയെ താഴെയിട്ടു. ദ്രോണാചാര്യര്‍ എല്ലാ ശിഷ്യന്മാരോടായി പറഞ്ഞു 'അമ്പെയ്ത്ത് ഒരു കഴിവാണ്. അതിന് അത്യാവശ്യം വേണ്ടത് ഏകാഗ്രതയാണ്. ഞാന്‍ പറഞ്ഞത് പക്ഷിയുടെ കണ്ണില്‍ അമ്പെയ്യാനാണ്. അപ്പോള്‍ നിങ്ങള്‍ പക്ഷിയുടെ കണ്ണില്‍ മാത്രം ശ്രദ്ധിക്കണമായിരുന്നു. പക്ഷെ അര്‍ജ്ജുനന്‍ ഒഴിച്ച് ബാക്കിയുള്ളവരുടെയെല്ലാം ശ്രദ്ധ പക്ഷിയുടെ കണ്ണില്‍ മാത്രമല്ല, ചുറ്റിലും പോയി. അങ്ങനെയുള്ളവര്‍ക്ക് വിജയിക്കുവാന്‍ കഴിയില്ല. ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധചെലുത്തണം. ഏകാഗ്രതയോടെ ഏത് കാര്യം പരിശീലിച്ചാലും നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ തന്നെ കിട്ടും.'