✍️ ഇന്ന് 02 ഏപ്രിൽ 2026. ഈ ദിവസത്തെ പെസഹാ വ്യാഴാഴ്ച എന്ന് അറിയപ്പെടുന്നു.
എന്താണ് പെസഹ? വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രക്ഷാകരമായ ഓര്‍മ്മകളുടെ തിരുനാളാണ് പെസഹാ. പെസഹാ എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം തന്നെ ‘കടന്നുപോകല്‍’ എന്നാണ്. നമുക്ക് രക്ഷ നല്‍കി കടന്നുപോയ ആ നല്ല ദൈവത്തിന്റെ ഓര്‍മ്മയാണ് ഈ 'കടന്നുപോകൽ' കൊണ്ട് ഉദ്ദേശിക്കുന്നത് .
നമ്മള്‍ ആഘോഷിക്കുന്ന പെസഹായെ രണ്ട് തരത്തിൽ ചിന്തിക്കാം..
ഒന്നാമതായി; പഴയനിയമ പുസ്തകത്തിൽ നിന്നു നോക്കുമ്പോള്‍, ഈജിപ്തിന്റെ ക്രൂരമായ അടിമത്വത്തില്‍ നിന്നും യഹോവ, ഇസ്രായേല്‍ ജനത്തെ ഭൗതിക സ്വാതന്ത്ര്യത്തിന്റെ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്ക് കൈപിടിച്ചു നടത്തിയ ഉജ്ജ്വലമായ ഓര്‍മ്മയും, രണ്ടാമതായി; പുതിയനിയമ പുസ്തകത്തിൽ നിന്നു നോക്കുമ്പോള്‍, സെഹിയോന്‍ മാളികയില്‍ അന്ത്യത്താഴ സമയത്ത് ഈശോ തന്റെ ശരീരവും രക്തവും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തില്‍ പകര്‍ന്നുനല്‍കി മനുഷ്യകുലത്തെ പാപത്തിന്റെ അടിമത്വത്തില്‍ നിന്നും സ്വര്‍ഗീയസ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഓര്‍മ്മയും. ഇതാണ് രണ്ടു തരം ചിന്തകൾ. അത്തരം ഓർമ്മകളിലൂടെയാണ് പഴയനിയമ പെസഹായുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായി പുതിയനിയമ പെസഹാ മാറ്റപ്പെട്ടത്.
പെസഹാത്തിരുനാളില്‍ ഈശോ നമുക്കു നല്‍കിയ ഒന്നാമത്തെ ദാനമാണ്, അപ്പമായി നിരന്തരം കൂടെ വസിക്കുന്ന ദിവ്യകാരുണ്യം. പിതാവിന്റെ മാനവകുലത്തോടുള്ള സ്‌നേഹമാണ് ദിവ്യകാരുണ്യം വഴി പുത്രനെ നമുക്ക് വേണ്ടി ഈ ശുശ്രൂഷയിലൂടെ ബലിയാടാക്കിയത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അതുപോലെതന്നെ ഒത്തുകൂടുമ്പോഴൊക്കെ ഓര്‍മ്മിക്കാനും, ഓര്‍മ്മിക്കുമ്പോഴൊക്കെ ഒത്തുകൂടാനുള്ളതുമായ യേശുവിന്റെ തീന്‍മേശ കൂടി ആയിരുന്നു ദിവ്യകാരുണ്യം.
പെസഹാത്തിരുനാളില്‍ ഈശോ നല്‍കിയ രണ്ടാമത്തെ ദാനമാണ് സ്‌നേഹത്തിന്റെ മാതൃകയായ പാദം കഴുകല്‍. വചനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പറഞ്ഞു: ”ശുശ്രൂഷകനാണ് വലിയവന്‍; ദാസനാണ് ഒന്നാമന്‍.” ദൈവം തന്നെ തന്റെ സൃഷ്ടിയുടെ പാദങ്ങള്‍ കഴുകാന്‍ ഭൂമിയിലേക്ക് താണിറങ്ങി വന്നു. അങ്ങനെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്‌നേഹത്തിന്റെയും ശുശ്രൂഷാ മനോഭാവത്തിന്റെയും മാതൃകയാണ് യേശുവിലൂടെ സെഹിയോനില്‍ നമുക്ക് കാണാൻ കഴിയുന്നത് . അവിടെ ഈശോ പഠിപ്പിച്ചതും ശൂന്യവത്ക്കരണത്തിന്റെ അഗാധമായ ഒരു പാഠമായിരുന്നു.
പെസഹാത്തിരുനാളില്‍ ഈശോ നല്‍കിയ മൂന്നാമത്തെ ദാനമാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. ഈശോയുടെ മഹത്തായ സ്‌നേഹത്തിന്റെയും അതുല്യമായ ത്യാഗത്തിന്റെയും അമൂല്യമായ ഓര്‍മ്മയായി അറിയപ്പെടുന്ന വിശുദ്ധ കുർബാനയെ നിരന്തരം കൃതജ്ഞതയോടെ ആഘോഷിക്കുന്ന ജീവിതധര്‍മ്മത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയ ഉത്തരവാദിത്വത്തിന്റെ പേരാണ് വിശുദ്ധ പൗരോഹിത്യം. പൗരോഹിത്യ ശുശ്രൂഷയിൽ ഈ വിശുദ്ധ കുര്‍ബാന ഭൂമിയിലെ കൃപാവരത്തിന്റെ ബലിപീഠമായ അള്‍ത്താരയില്‍ മാത്രം ചെയ്യേണ്ട ഒരു കർത്തവ്യമാണ്. നാരകീയശക്തികള്‍ പൗരോഹിത്യത്തെ തകര്‍ക്കാനും ആ വിശുദ്ധ കുർബാനയ്ക്ക് കളങ്കം ചാര്‍ത്താനും പടയോട്ടം നടത്തുന്ന ഈ കാലക്കട്ടത്ത് ദൈവത്തിന്റെ തീന്‍മേശയൊരുക്കാന്‍ ദൈവം തിരഞ്ഞെടുത്തതായ പുരോഹിതരെ അജഗണങ്ങളായ ഓരോ വിശ്വാസികളും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.
പ്രിയമുള്ളവരെ, ദിവ്യകാരുണ്യ സ്ഥാപനം, പൗരോഹിത്യ സ്ഥാപനം, പുതിയ കല്പന (പരസ്പര സ്നേഹം) എന്നിവയാണ് ഈ ദിവസത്തിന്റെ യഥാർത്ഥമായ സന്ദേശം.
പാദം കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ പൗരോഹിത്യവും, ഓരോ പെസഹായും, വിശുദ്ധ കുര്‍ബാനയും ഈ ലോകത്തെയും നമ്മുടെ ജീവിതങ്ങളെയും സ്‌നേഹത്തിന്റെ ഒരു ജീവിതചര്യയായി പരിണമിക്കട്ടെ, നവീകരിക്കട്ടെ, വിശുദ്ധീകരിക്കട്ടെ എന്ന് ഹൃദയത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു.
കടപ്പാട് :
ബിനോജ് ബാബു
ദി ഹാപ്പി ഫാമിലി.
#😇 ഇന്നത്തെ ചിന്താവിഷയം #💞 നിനക്കായ് #പെസഹാ വ്യാഴം ✝️