ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mlzOM6OX?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 50
🎫🎫🎫🎫🎫🎫🎫🎫
രുഗ്മിണിയ്ക്ക് ഒരിടത്തും ഇരിപ്പുറച്ചില്ല.
ആശാലതയോട് താൻ പ്രസാദം ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞിട്ട് പോയ മറുപടിയാണ് അവരുടെ മനസിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നത്.
തനിയ്ക്ക് വേണ്ട വഴിപാടുകൾ ഇനി അവൾ വീട്ടിൽ ചെന്നിട്ട് നടത്തിക്കോളാം എന്ന്.
അവൾ മിക്കപ്പോഴും പോകുന്ന ക്ഷേത്രമാണത്രേ അത്.
എന്ന് വച്ചാൽ ഇന്ന് രാത്രി രതീഷ് ഇവിടെ നിന്നും പോകുന്നതോടെ ആശാലതയും അവളുടെ വീട്ടിലേക്ക് പോകുമെന്ന്.
ആശാലതയ്ക്ക് തങ്ങളോടുള്ള സമീപനത്തിൽ വന്ന മാറ്റങ്ങൾ കണ്ട് രുഗ്മിണിയുടെ മനസ്സിൽ മകന്റെ ജീവിതത്തെ ഓർത്തുള്ള ആശങ്കകൾ പതിയെ പ്പതിയെ ഒഴിഞ്ഞു തുടങ്ങുകയായിരുന്നു.
രതീഷ് പോയാലും ആശാലതയോട് ഓരോന്ന് സംസാരിച്ചു സംസാരിച്ച് അവളുടെ മനസ്സിൽ രതീഷിനെ കുറിച്ചെന്തെങ്കിലും തെറ്റായ ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് മാറ്റിയെടുക്കാൻ പറ്റും എന്ന് കരുതിയിരുന്നതാണ് രുഗ്മിണി.
അതിനിടയിൽ തന്നെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി അവനെ തിരികെ നാട്ടിലെത്തിയ്ക്കുകയും ആകാം.
എന്നാൽ ആശാലതയും രതീഷിന് പിന്നാലേ തന്റെ വീട്ടിലേക്ക് പോകാനാണ് തീരുമാനം എടുത്തിട്ടുള്ളത് എന്നറിഞ്ഞതോടെ രുഗ്മിണിയുടെ പദ്ധതികൾ ആകെ പൊളിഞ്ഞു പോയി.
രണ്ട് പേരും വിപരീത ദിശകളിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു എന്ന് വച്ചാൽ ഇനി ഒരിയ്ക്കലും ആ ബന്ധം കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധം അകന്നു പോവുകയാണെന്ന് കൂടി അർത്ഥമുണ്ട്.
രുഗ്മിണി മെല്ലെ മുകൾ നിലയിലേക്കുള്ള പടവുകൾ കയറി മകന്റെ റൂമിന്റെ. മുന്നിൽ ചെന്നു നിന്ന് എന്ത് വേണ്ടൂ എന്ന വ്യഥയോടെ വാതിൽ മെല്ലെ തൊട്ടു.
അത് അകത്ത് നിന്നും ഓടാമ്പൽ ഇട്ടിരിയ്ക്കുകയാണെന്ന് അവർക്ക് തോന്നി.
എന്തും വരട്ടെ എന്ന് കരുതി അവർ വാതിലിൽ മെല്ലെ കൈകൊണ്ട് തട്ടിയിട്ട് വെളിയിൽ കാത്ത് നിന്നു.
ആശാലത തന്റെ ചുരീദാറുകളെല്ലാം ബെഡിലേക്ക് എടുത്ത് വച്ച ശേഷം ഒന്നൊന്നായി ബാഗി ലേക്ക് എടുത്ത് വച്ചു കൊണ്ടിരിയ്ക്കയാണ്.
വാതിലിൽ ആരോ തട്ടുന്ന ഒച്ച കേട്ടതോടെ അവൾ ഒരുമാത്ര സ്തംഭിച്ചു പോയി.
പുറത്തേയ്ക്ക് പോയെന്ന് അമ്മ പറഞ്ഞ രതീഷ് മടങ്ങി വന്നതാവും എന്നാണ് അവൾ ആദ്യം കരുതിയത്.
അതിദ്രുതo മിടിയ്ക്കുന്ന ഹൃദയത്തോടെ ആശാലത വന്ന് വാതിൽ തുറക്കുമ്പോൾ മുൻപിൽ രുഗ്മിണി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.
"നീയെന്തോ ജോലിയിലായിരുന്നോ മോളേ...
ഡ്രസ്സ് ഒക്കെ പ്രെസ്സ് ചെയ്തു വച്ചു കൊണ്ടിരുന്നതാണോ."
അവളുടെ മുഖത്തേയ്ക്കും, കയ്യിൽ പിടിച്ചിരുന്ന ചുരീദാറിലേക്കും മാറി മാറി നോക്കി കൊണ്ട് അവർ തിരക്കി.
"അമ്മ വരൂ.."
അവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ അവൾ വാതിലിൽ നിന്ന് മാറിക്കൊടുത്തു.
രുഗ്മിണി അകത്തേയ്ക്ക് കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒന്നോ രണ്ടോ ബാഗുകൾ പായ്ക്ക് ചെയ്തു വച്ചിരിയ്ക്കുന്നതും, മറ്റൊന്നിലേക്ക് ആശാലത തന്റെ തുണിത്തരങ്ങൾ എല്ലാം എടുത്തു വയ്ക്കുന്നതും ആയ കാഴ്ചയാണ്.
രുഗ്മിണി ആ കാഴ്ചകളിൽ നിന്നും മുഖം തിരിച്ചു ആശാലതയുടെ മുഖത്തേയ്ക്ക് നോക്കി.
അമ്മയുടെ ആ നോട്ടത്തിൽ തന്നോടുള്ള ആയിരം ചോദ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആശാലതയ്ക്ക് തോന്നി.
അവൾ മെല്ലെ തല താഴ്ത്തി നിന്നു.
"എന്റെ സംശയം ശരിയായിരുന്നു. അല്ലേ മോളേ.."
ആശാലതയുടെ താടിയ്ക്കടിയിൽ ചൂണ്ട് വിരൽ തൊട്ട് അവളുടെ മുഖം അവർ മുകളിലേക്കുയർത്തിക്കൊണ്ട് ചോദിച്ചു.
അവളുടെ കൺകോണുകളിൽ രണ്ട് നീർതുള്ളികളുടെ തിളക്കം അവർക്ക് കാണാൻ കഴിഞ്ഞു.
"ഞാനിനി എന്തിനാ അമ്മേ ഇവിടെ...
വെറുതേ ഇവിടെ നിന്നിട്ട് എന്താ പ്രയോജനം..
കാത്തിരിയ്ക്കാം എന്നല്ലാതെ.."
അവൾ സങ്കടത്തോടെ പറഞ്ഞു.
"അവൻ നിന്നോട് എന്തെങ്കിലും സംസാരിച്ചോ മോളേ..."
രുഗ്മിണി ഉദ്വേഗത്തോടെ തിരക്കി.
ആശാലത പുറം കൈകൊണ്ട് കണ്ണീർ തുടച്ച ശേഷം സംസാരിച്ചെന്നോ സംസാരിച്ചില്ലെന്നോ അർത്ഥം വരാത്ത രീതിയിൽ തലയാട്ടി.
"ഇത് നിന്റെ വീടല്ലേ മോളേ..
കുറച്ച് ദിവസത്തേയ്ക്ക് അവൻ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി വിദേശത്തേയ്ക്ക് പോകുന്നതോടെ ഈ വീടും, വീട്ടിലുള്ളവരും നിനക്ക് അന്യമായി പോകുമോ..."
"കുറച്ച് ദിവസത്തേയ്ക്കൊന്നുമല്ല അമ്മേ രതീഷേട്ടന്റെ ഈ പോക്ക്.
മാസങ്ങളോ, ചിലപ്പോൾ വർഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം രതീഷേട്ടൻ മടങ്ങി വരാൻ.
ഒരു പക്‌ഷേ ഞാനിവിടെയുണ്ടെങ്കിൽ ഇനിയൊരിയ്ക്കലും അമ്മയുടെ മകൻ ഇങ്ങോട്ട് മടങ്ങി വന്നില്ലെന്നും ഇരിയ്ക്കും.
അത് വേണ്ട അമ്മേ.."
"ഇത്രയൊക്കെ സംസാരിച്ചു കഴിഞ്ഞോ മോളേ നിങ്ങൾ.."
.
രുഗ്മിണി അമ്പരന്ന് പോയി.
അവർ രണ്ട് പേരും ചേർന്നൊരു തീരുമാനത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് ഇപ്പോഴാണ് അവർക്ക് മനസിലാകുന്നത്.
തന്റെയൊരു വാക്കിനോ, തന്റെ സാന്ത്വനങ്ങൾക്കോ ഒന്നും ഇനി അവരുടെ തീരുമാനത്തിൽ യാതൊരു വ്യതി ചലനവും ഉണ്ടാക്കാൻ കഴിയില്ല.
അവർക്കിരുവർക്കും തങ്ങളുടെ ജീവിതത്തിലെ തുടർന്നുള്ള അധ്യായങ്ങൾക്ക് അഭി കാമ്യമായത് എന്തോ അത് തിരിച്ചറിഞ്ഞിട്ടുള്ള തീരുമാനമാണ് അവർ എടുത്തിട്ടുള്ളത്.
രുഗ്മിണി അൽപ്പസമയം അവിടെ ആശാലതയെ തന്നെ നോക്കി നിന്നു.
ഇനി മുമ്പോട്ടുള്ള ഇവളുടെ ജീവിതം എന്തായി തീരും എന്നായിരുന്നു അവരുടെ ചിന്തയിൽ.
ഒരു ജോലികൊണ്ട്, അത് നൽകുന്ന സാമ്പത്തിക ഭദ്രത കൊണ്ട് പൂർണമായി തീരുന്നതാണോ ഇവളെ പോലൊരു പെൺകുട്ടിയുടെ ജീവിതം.
ഇപ്പോൾ അവളോട് അതിനെ പറ്റി ചോദിച്ചാൽ അതേ എന്നൊരു മറുപടിയാകും കിട്ടുക.
എന്നാൽ പോകപ്പോകെ...
ആശാലത വീണ്ടും തന്റെ ജോലി തുടർന്നതോടെ രുഗ്മിണി അവിടെ നിന്നും ഇറങ്ങി പോന്നു.
വൈകുന്നേരമായിട്ടും രതീഷ് മടങ്ങി വരാത്തത് കണ്ട് രുഗ്മിണി അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കി.
അവനപ്പോൾ അടൂരുള്ള, രുഗ്മിണിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു.
അവിടെ നിന്നും താൻ ഏഴുമണിയോടെ തിരിച്ചെത്തിക്കൊള്ളാം എന്ന് അവൻ അമ്മയോട് പറഞ്ഞു.
രാത്രി.
ഏഴുമണി കഴിഞ്ഞ നേരം.
പുറത്തേയ്ക്ക് തുറക്കുന്ന ജനാല തുറന്നിട്ട ശേഷം ആശാലത അവിടെ വന്നു നിന്ന് കാർ ഷെഡ്‌ഡിലേക്ക് നോക്കി.
രതീഷേട്ടൻ ഇത്രനേരമായിട്ടും തിരികെ വന്നിട്ടില്ലെന്ന് അവൾ ഓർത്തു..
കിഴക്കൻ മല നിരകളെ തഴുകി വന്ന തണുത്ത കാറ്റടിച്ചിട്ട് അവളെ കുളിർന്നു വിറച്ചു.
നിലാവ് വീണ്അകലെയുള്ള മലനിരകൾ തിളങ്ങുന്നതും, ചെറു കാറ്റിൽ മരക്കൊമ്പുകൾ ഉലയുന്നതും അവൾക്ക് വ്യക്തമായി കാണാമായിരുന്നു.
ആശാലത, പാൽ നിലാവൊഴുകുന്ന ആകാശത്തേയ്ക്ക് നോക്കി.
ആകാശത്താകെ പടർന്നു പന്തലിച്ചു ഒരു മുല്ല പൂത്തു കിടക്കും പോലെ നക്ഷത്രങ്ങൾ ഒളി തൂകുന്നത് അവൾ കണ്ടു.
ദൂരെ, കൂടലിലേക്ക് പോകാനും പറക്കോടിന് പോകാനുമുള്ള വഴി രണ്ടായി തിരിയുന്നിടത്തു നിന്നും ഒരുകാർ മെല്ലെ ഒഴുകിയിട്ടെന്നോണം വന്ന് ഗേറ്റിന് മുൻപിൽ നിൽക്കുന്നതും അതിൽ നിന്ന് രതീഷ് ഇറങ്ങിവന്ന് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കാർ ഓടിച്ചു കൊണ്ട് പോകുന്നതും ആശാലത നോക്കിനിന്നു.
ഇനിയീ കാഴ്ചകളൊന്നും തന്റെ ജീവിതത്തിൽ ഇല്ലെന്നോർക്കേ അവൾക്ക് നെഞ്ച് പൊടിയുന്ന സങ്കടം തോന്നി.
വീണ്ടും താൻ തന്റെ പഴയ ലാവണത്തിലേക്ക് തിരികെ പോകുന്നതോടെ പതിയെ പ്പതിയെ ഈ ഓർമകളെല്ലാം തന്നെ വിട്ടു പോയേക്കും.
പക്‌ഷേ മനസ്സിൽ നിന്നൊരിയ്ക്കലും മായാതെ, മങ്ങാതെ ഒരു മുഖംമാത്രം അവിടെ ബാക്കി കിടക്കും.നീറുന്ന മഴയോർമ്മകൾ പോലെ.
ആശാലത ഓർത്തു നിൽക്കേ വാതിൽ തുറന്നടയുന്ന ഒച്ച കേട്ടത് പോലെ തോന്നിയപ്പോൾ അവിടെ നിന്ന് കൊണ്ട് തന്നെ അവൾ തിരിഞ്ഞു നോക്കി.
രതീഷ് കുളിയൊക്കെ കഴിഞ്ഞു വരികയാണെന്ന് അവൾക്ക് മനസിലായി.
അവൻ മുറിയ്ക്കുള്ളിലേക്ക് കയറിയപ്പോൾ അത്യപൂർവമായ ഒരു സൗരഭ്യം വന്ന് അവളെ പൊതിഞ്ഞു.
അവൾ അവിടെ നിന്നും ജനൽക്കമ്പികളിൽ നിന്നുള്ള പിടി വിടാതെ അവനെ നോക്കി.
രതീഷിന്റെ മുഖത്ത് പതിവിൽ കവിഞ്ഞൊരു സന്തോഷം കാണാനുണ്ടായിരുന്നു.
അവൻ,മുമ്പ്ആശാലതയുടെ കയ്യിൽ നിന്ന് വാങ്ങിയ അവളുടെ പാസ്സ്പോർട്ട് അവൾക്ക് തിരികെ നൽകി.
ആദ്യം അതെന്താണെന്ന് ആശാലതയ്ക്ക് മനസിലായില്ല.
അവൾ അവൻ നീട്ടിയ കവറിലേക്കും അവന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി.
"ആശയുടെ പാസ്സ്പോർട്ട് ആണ്.
സൂക്ഷിച്ച് വച്ചോ. ഇനി എന്തെങ്കിലും ആവശ്യം എന്നെങ്കിലും വന്നാൽ ഉപയോഗിയ്ക്കാം."
പാസ്സ് പോർട്ട് വാങ്ങിയ്ക്കുക എന്ന് വച്ചാൽ താൻ രതീഷേട്ടന്റെ ജീവിതത്തിൽ നിന്നുമുള്ള അവസാനത്തെ പടിയും ചവിട്ടി പുറത്തേയ്ക്ക് പോകുക എന്നാണ് അർത്ഥമെന്നറിഞ്ഞിട്ട് ആശാലതയ്ക്ക് അത് വാങ്ങാൻ കൈ ചലിച്ചു കൂടിയില്ല.
"വാങ്ങിയ്ക്കൂ ആശേ.. ഇത് ആശയുടേതാണ്."
ഇനി പ്രതിഷേധിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് കണ്ടപ്പോൾ ആശാലത അത് കയ്യിൽ വാങ്ങി.
"രതീഷേട്ടൻ..
രതീഷേട്ടൻ എപ്പോഴാ പുറപ്പെടുന്നത്.."
അവൾ അയാളുടെ മുഖത്തേയ്ക്ക് പോലും നോക്കാതെ, എന്തെങ്കിലും ചോദിയ്ക്കണമല്ലോ എന്ന് കരുതി തിരക്കി.
"പുലർച്ചെ..
രണ്ട് മണിയ്ക്ക്..
എന്നെ കൊണ്ട് പോയി തിരുവനന്തപുരം എയർ പോർട്ടിൽ വിടാൻ എന്റൊരു സുഹൃത്ത് വരും...
അവന്റെ കൂടെ ഞാൻ പോകും.
ഇത് ആശയോടുള്ള എന്റെ ഒരു യാത്രപറച്ചിൽ ആയി ആശ കരുതിയ്ക്കോണം. രാത്രിയിൽ ഞാൻ ആശയെ വിളിച്ചുണർത്താൻ വരില്ല.."
'ഞാൻ കൂടി വരട്ടെ രതീഷേട്ടാ എയർ പോർട്ടിലേക്ക് 'എന്നൊരു ചോദ്യം അവളുടെ തൊണ്ടക്കുഴിയിൽ വന്ന് കുരുങ്ങി കിടന്നെങ്കിലും എത്ര ശ്രമിച്ചിട്ടും അതവളിൽ നിന്നും പുറത്തേയ്ക്ക് വന്നില്ല.
"ആശ എപ്പോഴാ വീട്ടിലേക്ക് പോകുന്നത്..
നാളെ രാവിലെ തിരികെ പോകുമോ...
അതോ രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോണോ.."
അവന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് പെട്ടന്ന് അവൾക്ക് മനസ്സിൽ വന്നില്ല.
"അമ്മ പറഞ്ഞു ആശ നാളെ തന്നെ ആവണീശ്വരത്തേയ്ക്ക് മടങ്ങി പോകയാണെന്ന്.
പോയാലും ആശ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരണം. കേട്ടോ.
അമ്മയുടെ കൂടെയും, മിദുവിന്റെ കൂടെയും രണ്ടോ, നാലോ ദിവസം നിന്നിട്ട് വേണം മടങ്ങി പ്പോകാൻ.
അവർക്ക് ആശയെ ഇപ്പോഴും വലിയ കാര്യമാണ്..
വലിയ കാര്യമെന്നല്ല, ജീവനാണ്.."
നെഞ്ച് പൊട്ടിപ്പിടഞ്ഞു ഒരേങ്ങൽ തന്റെ ശിരസ്സിലേക്ക് ഇരച്ചു കയറും പോലെ ആശാലതയ്ക്ക് തോന്നി.
"ആശേ.."
അവൻ വിളിച്ചപ്പോൾ നെഞ്ചിൽ കൈ ചേർത്ത് വച്ചു കൊണ്ട് അവൾ അവനെ നോക്കി.
വിതുമ്പി പോകാതിരിയ്ക്കാനായി അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു.
"എന്ത് ആവശ്യം വന്നാലും എപ്പോഴായാലും ആശയ്ക്ക് ഞങ്ങളോട് പറയാം..
കേട്ടോ..
സർവ്വ അധികാരത്തോടെതന്നെ..
എന്നോട് പറയാൻ ആശയ്ക്ക് മടിയാണെങ്കിൽ അമ്മ യുണ്ട് ഇവിടെ.
അമ്മയോട് ആവശ്യപ്പെടാം ആശയ്ക്ക്.. നമ്മൾ കണ്ണെത്താ ദൂരത്ത് ജീവിയ്ക്കുന്നു എന്ന് കരുതി ഞങ്ങളുടെ ആരുടേയും ജീവിതത്തിൽ നിന്നോ മനസ്സിൽ നിന്നോ ആശ ഒരിയ്ക്കലും പടിയിറങ്ങി പോകുന്നില്ല.. ഞങ്ങളുടെയെല്ലാം മനസ്സിൽ ആശ ഈ വീട്ടിലേക്ക് ആദ്യമായി കയറി വരുമ്പോൾ ഉണ്ടായിരുന്ന നിറവ് എന്തോ എന്നും അതേപോലെ തന്നെയായിരിയ്ക്കും ഞങ്ങളുടെയെല്ലാം മനസ്സിൽ ഇനിയും ആശയ്ക്കുള്ള സ്ഥാനം...
ഇനി ഒരു യാത്ര പറച്ചിലില്ല. പൊയ്ക്കോട്ടെ ഞാൻ."
അവൻയാത്ര ചോദിയ്ക്കും പോലെ അവളെ നോക്കി.
ആശാലത പെട്ടന്ന് ഇരു കൈകൊണ്ടും മുഖം പൊത്തി നിന്നു.
അവളുടെ ഉടൽ ഉലയുന്നത് കണ്ടപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസിലായത്.
പിൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയ രതീഷ് അവിടെ തിരിഞ്ഞു നിന്നു.
ആശാലതയുടെ കൈവിരലുകൾക്കിടയിലൂടെ നീർത്തുള്ളികൾ ഒലിച്ചിറങ്ങി വരുന്നത് അവന് കാണാമായിരുന്നു.
"ആശേ.."
അവൻ അവളുടെ കയ്യിൽ തൊടാനായി തന്റെ വലതുകൈ നീട്ടിയെങ്കിലും അവളുടെ കൈ ക്കടുത്തെത്തും മുൻപ് അത് വിറച്ചു നിന്നു.
പെട്ടന്ന് അവൻ അവളുടെ ഇരു കൈത്തണ്ടകളിലും പിടിച്ചെങ്കിലും അവന്റെ പിടിയിൽ നിന്ന് കൈകൾ ഊർത്തിയെടുത്തു കൊണ്ട് അവൾ അവന്റെ കാൽ ചുവട്ടിലേക്ക് വീണു.
അവന്റെ ഇരുകാലുകളിലും കൈകളാൽ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ മുഖമുയർത്തി നോക്കി.
"എന്നോട് ക്ഷമിച്ചേക്കണേ രതീഷേട്ടാ...
ഞാൻ..
അറിയാതെ..
അറിയാതെ.."
ഗദ് ഗദം വന്നിട്ട് അവൾക്ക് വാക്കുകൾ മുറിഞ്ഞ് പോയി.
അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇറ്റ് വീണ് അവന്റെ കാൽത്തണ്ടകൾ പൊള്ളി.
അവൻ കുനിഞ്ഞു ഇരു കൈകളിലും പിടിച്ചു നിലത്തുനിന്നും അവളെ എണീൽപ്പിച്ചു നിർത്തി.
അവന്റെ കണ്ണുകളിലും നീർ നിറഞ്ഞിട്ടുണ്ടായിരുന്നു.
ആശാലത അവന്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിയാതെ ഇരു കണ്ണുകളും ഇറുകെ പൂട്ടിയപ്പോൾ അവളുടെ കണ്ണുകൾ നിർത്തലില്ലാതെ തുളുമ്പി ചാടിക്കൊണ്ടിരുന്നു.
"ആശേ..
കരയരുത്..
പോട്ടെ.. എല്ലാം പൊയ്ക്കോട്ടെ.."
മന്ത്രിയ്ക്കും മട്ടിൽ അവൻ പറഞ്ഞപ്പോൾ അവന്റെ നിശ്വാസച്ചൂട് അവളുടെ നെറ്റിയിൽ തട്ടി ചിതറി.
ആശാലത പെട്ടന്ന് അവന്റെ മുഖം ഇരു കൈകളാലും ചേർത്ത് പിടിച്ച് അവന്റെ ഇടത്തേ കവിളിൽ ഒരൊറ്റ ഉമ്മ നൽകി.
ദീർഘവും, ഊഷ്മളവും അയ ആ ഒരുമ്മ മതിയായിരുന്നു കാലങ്ങളായി അവളോട് മനസ്സിൽ തോന്നിയിരുന്ന അവന്റെ നീരസങ്ങളെല്ലാം അലിഞ്ഞില്ലാതെ ആയി പ്പോകാൻ.
(അവസാന അദ്ധ്യായം നാളെ)
കണ്ണൂർകാരൻ 🥰🥰🥰🥰🥰
#📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ