ShareChat
click to see wallet page
search
#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐 🔻 പാർട്ട് _2 ✍️ രചന - ജിഫ്ന നിസാർ ❤️❤️ പ്രേതാലയം പോലൊരു വീടും അവിടെ പിശാചിനെ പോലൊരു ചെക്കനും.. " തിരികെ അശോകന്റെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ, ഓർക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും പച്ച കുത്തിയത് പോലെ കാശിയുടെ മനസ്സിലും കാതിലും സ്റ്റീഫന്റെ ആ വാക്കുകളങ്ങനെ നിറഞ്ഞു നിന്നു. എന്തൊരു ഭംഗിയുണ്ടായിരുന്നു തന്റെ വീടിന്..കുടുംബത്തിന്. കാഴ്ചയിലുള്ള ഭംഗിയല്ലത്. അകമേ സ്നേഹം മാത്രം നിറച്ചൊരു കുടുംബത്തിന്റെ ഭംഗി. അച്ഛൻ ഗോപാലകൃഷ്ണൻ.. അമ്മ സുഗന്ധി.. അച്ഛമ്മ നാരായണി. താനടക്കം നാല് മക്കൾ.. മൂത്ത ചേച്ചി കാവ്യ. ഏട്ടൻ വിഷ്ണുനാദ്.. പിന്നെ താൻ.. ഒരനിയത്തി.. ഭവ്യ.. സന്തുഷ്ട കുടുംബം. അത് തകർത്തു കൊണ്ടങ്ങോട്ട് വലതു കാൽ വെച്ചിട്ടാദ്യം കയറി വന്നത് കാവ്യേച്ചിയുടെ പ്രണയമാണ്. ഉല്ലാസ്.. അതും കല്യാണമണ്ഡപത്തിലേക്ക് താലി കെട്ടുന്നതിനു തൊട്ട് മുൻപ് കയറി വന്നവന്റെ കൂടെ അത് വരെയും അങ്ങനൊരു പ്രണയത്തെ കുറിച്ചോ പ്രണയനായകനെ കുറിച്ചോ ഒരക്ഷരം മിണ്ടാൻ കൂടി ശ്രമിക്കാത്ത കാവ്യേച്ചി ഇറങ്ങി പോകുമ്പോൾ.. ആകൂടി നിൽക്കുന്നവർക്കിടയിലേക്ക് അച്ഛൻ പ്രാണൻ വെടിഞ്ഞു കൊണ്ടാണ് കുഴഞ്ഞു വീണത്. വളർത്തു ദോഷമെന്ന കനമുള്ള കുറ്റപ്പെടുത്തലൊന്നും കേൾക്കാൻ നിൽക്കാതെ അച്ഛനാ അപമാനത്തിൽ നിന്നും രക്ഷപ്പെട്ടു പോയത് പോലെ.. പക്ഷേ അവിടം മുതൽ അന്ന് വരെയുമുണ്ടായിരുന്ന ജീവിതത്തിന്റെ താളം പിഴച്ചു. പഠിച്ചു കൊണ്ടിരിക്കുന്ന ഏട്ടനും താനും അനിയത്തിയും. ആരെന്നോ ഏതെന്നോ അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങി പോയ കാവ്യേച്ചി..അവളുടെ പഠനമെല്ലാം കഴിഞ്ഞ ശേഷമാണ് അച്ഛൻ കല്യാണം നോക്കിയത് തന്നെ. അച്ഛന്റെ തണലിൽ മാത്രം ജീവിച്ചു ശീലിച്ച അമ്മ.. താൻ ജീവിച്ചിരിക്കെ തന്നെ മകന്റെ വേർപാടിന്റെ വേദന തിന്ന് കൊണ്ട് തകർന്ന് പോയ അച്ഛമ്മ.. എല്ലാം കൂടി പിടി വിട്ട് പോകുന്നുണ്ടായിരുന്ന ഏതോ ഒരു ദിവസം.. അച്ഛന്റെ മുഖം അവസാനമായൊന്ന് കാണാൻ കൂടി വരാൻ തോന്നാത്തത്രേം മനസാക്ഷി ഇല്ലാത്ത.. ആ മരണത്തിന്റെ കാരണക്കാരി.. കാവ്യേച്ചി ഭർത്താവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കയറി വന്ന ആ ദിവസം.. അന്നായിരുന്നു കാശിനാഥൻ എന്ന താൻ അത് വരെയുമുള്ള ശാന്ത സ്വഭാവം വിട്ട് ശരിക്കുമൊരു പിശാചിനെ പോലായി മാറിയത്. യാതൊരു കുറ്റബോധവുമില്ലാതെ മുന്നിൽ വന്നു നിൽക്കുന്ന കാവ്യയെ ചേച്ചിയുടെ പരിഗണന പോലും കൊടുക്കാതെ എടുത്തിട്ടടിക്കുമ്പോൾ അച്ഛനോടുള്ള സ്നേഹവും കടപ്പാടും മാത്രമായിരുന്നു മനസ്സിൽ. അച്ഛന് ചെയ്യാൻ കഴിയാഞ്ഞത് ചെയ്യുന്നു എന്നൊരു ചിന്തയായിരുന്നു ഉള്ളിൽ തിളച്ചു മറിഞ്ഞത്. ഏട്ടനും അമ്മയും പരമാവധി തന്നെ തടയാൻ നോക്കിയെങ്കിലും താൻ തന്റെ കലി തീരുവോളം അവളെ തല്ലി. അത് തീരും വരെയും അത് നോക്കി നിന്ന അവളുടെ പ്രാണനായകൻ.. ഉല്ലാസ്. ആ ഒരൊറ്റ അനുഭവം കൊണ്ട് തന്നെ മനസ്സിലായി ഇനിയവളുടെ ജീവിതത്തിന്റെ ഗതി. കൈ പിടിച്ചു കൂടെ കൂട്ടിയവന്റെ മനസിലും ജീവിതത്തിലും അവൾക്കുള്ള സ്ഥാനം. അച്ഛനെ കൊലക്കു കൊടുത്തു കൊണ്ടവൾ നേടിയ ജീവിതത്തിൽ ഇനി കൂടുതലെന്തു പ്രതീക്ഷിക്കാൻ.. സമാധാനമാണ് അപ്പോഴും തോന്നിയത്. അവൾക്കത് തന്നെ കിട്ടണം എന്നുള്ള വാശി. ഇനിയീ വീട്ടിൽ കണ്ടു പോകരുതെന്ന് അലറി വിളിച്ചു കൊണ്ടവളെ ഗേറ്റിന് പുറത്താക്കി അതടച്ചു പൂട്ടുമ്പോഴും ഏട്ടനും അമ്മയും അവൾക്ക് വേണ്ടി വാദിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ കാര്യമൊക്കെ അവരുടെ ഓർമകൾ നിന്നും മാഞ്ഞു പോയോ എന്നായിരുന്നു അന്ന് തോന്നിയത്. കാരണം എന്റച്ഛൻ നല്ലൊരച്ഛനായിരുന്നു.. വാത്സല്യത്തിനും സ്നേഹത്തിനും മൂപ്പര് പിശുക്ക് കാണിച്ചിട്ടില്ല. ഞങ്ങളുടെ ഒരു കാര്യവും ചെയ്യാതിരുന്നിട്ടില്ല. കല്യാണം ഉറപ്പിക്കുന്നതിനു മുന്നേ കാവ്യെച്ചിയോട് പലവട്ടം ഇതിന് നിനക്ക് സമ്മതമല്ലേ എന്ന് ചോദിക്കുന്നതിന് പലപ്പോഴും താനും സാക്ഷിയായിരുന്നു. അന്നൊന്നും പറയാതെ വായിൽ പഴം തിരുകി കയറ്റിയത് പോലെ നടന്നിട്ട് വിവാഹപന്തലിൽ വെച്ചവൾ ചെയ്തു പോയ ക്രൂരത ഇവർക്കെങ്ങനെ ഇത്രയും പെട്ടന്ന് മറക്കാൻ കഴിഞ്ഞു എന്നായിരുന്നു അത്ഭുതം. തനിക്കൊരു ഇഷ്ടമുണ്ടന്നവൾ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും അച്ഛന്നത് പരിഗണിക്കുമായിരുന്നു. എന്തായാലും അന്നായിരുന്നു തനിക്കുള്ളിൽ ഒരു പിശാച് കൂടി വളർന്നു വന്നത്. കാശി മാറി പോയെന്ന് പരിചയമുള്ള പലരും പറഞ്ഞു. പക്ഷേ അവരാരും കാശി മാറി പോകാനുള്ള കാരണം കണ്ടില്ല.. സാഹചര്യം മനസിലാക്കിയില്ല.. സ്വന്തം അമ്മ പോലും അതിന് ശ്രമിച്ചില്ല. എന്റെ മോളെ തല്ലി ചതച്ചു.. വീട്ടിൽ കയറ്റിയില്ല എന്നൊക്കെ പറഞ്ഞു കരയുന്നത് കണ്ടപ്പോൾ ശെരിക്കും പുച്ഛമാണ് തോന്നിയത്. ഏട്ടനും ഭവ്യയും പിന്നെ പണ്ടേ അങ്ങനെയാണ്.. സ്വന്തം കാര്യം സിന്ദാബാദ് എന്നൊരു രീതി. അച്ഛമ്മ മാത്രം മൗനത്തോടെ തന്നെ മനസിലാക്കി.കൂടെ നിന്നു. ഇനിയവളെ ഈ പടി കയറ്റിയ എന്റെ മോന്റെ ആത്മാവ് പോലും പൊറുക്കില്ല.. നീയത് അനുവദിക്കരുത് എന്ന് തന്നോട് വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ അതൊന്നുമായിരുന്നില്ല ശരിക്കുമുള്ള വെല്ലുവിളി. ആ വീട്ടിൽ ആർക്കുമൊരു ജോലിയില്ല. അന്ന് വരെയും അതിന്റെ ആവിശ്യം വന്നിട്ടില്ല. എന്നാൽ ഇനിയത് പറ്റില്ല.. അത് വരെയും തങ്ങി കൊണ്ട് നടന്നിരുന്ന ആ ശക്തിയിപ്പോ കൂടെയില്ല. ഇനി പഴയ പോലൊരു ജീവിതം സാധ്യവുമല്ല. ഏട്ടന് പഠനം നിർത്താൻ വയ്യ.. അത് മുന്നോട്ടു കൊണ്ട് പോണം.. ജോലി വേണം.. കൂലി പണിക്കൊന്നും ഇറങ്ങാൻ വയ്യ എന്നുള്ള നിലപാട്.. പറയുക മാത്രമല്ല അതിൽ തന്നെ ഉറച്ചു നിൽക്കുകയും കോളേജിൽ പോകാനും തുടങ്ങി. "അവൻ അവസാന വർഷമല്ലേ. ഈ ഒരു കൊല്ലം കൂടി കഴിഞ്ഞ പിന്നെ അവനൊരു നല്ല ജോലി കിട്ടിയാൽ നമ്മൾ രക്ഷപ്പെടും..കൂലി പണിക്ക് ഇറങ്ങിയാ പിന്നെ ഒരു രക്ഷയുണ്ടാവില്ല. പഠനവും പരീക്ഷയുമെല്ലാം കൈവിട്ടു പോകും. പിന്നെ മരണം വരെയും അതിൽ കുരുങ്ങി കിടക്കും. മാത്രമല്ല. അവനതിനു താല്പര്യമില്ല.." എന്ന് അമ്മ പറഞ്ഞു.. പക്ഷേ എങ്ങനെ ജീവിതം മുന്നോട്ടു പോകും എന്നതിനെ കുറിച്ച് അമ്മക്കറിയില്ല. എങ്കിലും അതിലൊരു ധ്വനിയുണ്ടായിരുന്നു.തനിക്കുള്ള മുന്നറിയിപ്പ്. അതേട്ടൻ പറയിച്ചതാണ്. അതും തനിക്കറിയാം. താൻ ഡിഗ്രി കഴിഞ്ഞു പുതിയ പിജി കൊഴസിന് അഡ്മിഷൻ എടുത്തിട്ടുള്ളു. ജോലി കിട്ടാൻ ഇനിയും കുറച്ചു കൂടി പഠിക്കെണ്ടി വരും. ഉപേക്ഷിച്ചു കളയാൻ തനിക്കാണ് എളുപ്പമെന്നുള്ള ധ്വനി. ഏട്ടനെ പോലെ നല്ലൊരു ജോലി തന്റെയും സ്വപ്നനമായിരുന്നു.. പക്ഷേ അതെല്ലാം ഉള്ളിലേടക്കി. ആരോടും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല.അച്ഛന്റെ സ്ഥാനം ഏറ്റെടുത്തു നടത്താനുള്ള ഏട്ടൻ സ്വന്തം നിലപാട് പറഞ്ഞു. അത് നടക്കാൻ അമ്മയെ കൂട്ട് പിടിച്ചു. ഇനിയിപ്പോ ആരെ കണ്ടിട്ടാണ് താൻ..? ഏട്ടനെ പോലെ ആരെങ്ങനെ എന്ത് ചെയ്തിട്ടായാലും സ്വന്തം കാര്യം മുടക്കില്ലാതെ നടന്നു കിട്ടിയാൽ മതി എന്നുള്ള മനസ്സ് തനിക്കുണ്ടായില്ല. "വേണോ ഡാ..പാർട്ട് ടൈം ആയിട്ട് എന്തെങ്കിലും ജോലി നോക്കിയ പോരെ.നിന്റെ കാര്യം നടന്നു കിട്ടും.. പഠനം തീരും വരെയും അങ്ങനെ പിടിച്ചു നിന്നു കൂടെ.. അവരൊക്കെ അവരുടെ കാര്യത്തിനു തികച്ചും മതി.. നീ വെറുതെ നിന്റെ സ്വപ്നങ്ങൾ വിട്ട് കളയണോയെന്ന് ആത്മ സുഹൃത് ശിവ മാത്രം ചോദിച്ചു. അച്ഛമ്മയെ പോലെ തന്നെ അറിയാവുന്നവൻ.. തന്റെ നോവ് അത്‌ പോലെ ഏറ്റു വാങ്ങുന്നവൻ.. ശിവ ദേവ്.. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവനാണ്. അവനു മുന്നെയോ.. അവനു ശേഷമോ അത് പോലൊരു സൗഹൃദം തന്നിലേക്ക് വന്നിട്ടില്ല.ഇനി വരാനും പോകുന്നില്ല. വേണോ മോനെ.. എന്റെ കുഞ്ഞിനും നല്ലൊരു ജോലി സ്വപ്നമല്ലേ.."എന്ന് അച്ഛമ്മയും ചോദിച്ചു. ബാക്കി എല്ലാവരും അവരുടെ കാര്യം നടന്നു കിട്ടിയാൽ മതി എന്ന് മാത്രം കരുതി.. അമ്മ പോലും ഏട്ടന്റെ സ്വപ്നം.. ഏട്ടന്റെ ജോലി എന്നൊക്കെ മാത്രം പറഞ്ഞു.. മനസ്സ് മടുപ്പിച്ചു. പാർട്ട് ടൈം ജോലി കൊണ്ട് തന്റെ കാര്യം നടന്നു പോകുമായിരുന്നു.. പക്ഷേ അത് മതിയോ..? ജീവിച്ചിരുന്ന കാലത്തോളം യാതൊരു കുറവും അറിയില്ലാത്ത താൻ വീട്ടു കാര്യങ്ങളെ കുറിച്ച് കൂടി ചിന്തിച്ചു തുടങ്ങുമ്പോൾ ഏട്ടൻ കോളേജിൽ ആഘോഷമാക്കി പഠിക്കുന്ന തിരിക്കിലായിരുന്നു. എന്ത് ചെയ്‌തണമെന്നോ.. എങ്ങനെ ചെയ്യണമെന്നോ യാതൊരു ഊഹവുമില്ലാതിരുന്ന തനിക് മുന്നിലേക്ക് വാസുദേവൻ കടന്നു വന്നത് അച്ഛന്റെ പ്രിയസൗഹൃദമായല്ല..അച്ഛനെ പോലെയാണ്. ഒരു വഴി കാട്ടിയെ പോലെയാണ്. എന്ത് ജോലിയും ചെയ്യാൻ ഒരുക്കമായിരുന്നു. കാശ് കിട്ടണം എന്നുള്ള ഒറ്റ ചിന്ത മാത്രം.. ഡ്രൈവിംഗ് പഠിപ്പിച്ചത് വാസുവേട്ടനാണ്. ലൈസൻസ് എടുത്ത ഉടനെ മൂപ്പരുടെ ബസ്സിൽ ജോലിക്ക് കയറി.. അതിൽ പിന്നെ മുന്നോട്ടുള്ള ജീവിതം ഭയപ്പെടുത്തിയിട്ടില്ല. അത്യാവശ്യം നല്ലത് പോലെ തന്നെ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. കോളേജ് പഠനം. ജോലി എന്നതൊക്കെ പൂർണമായും മറന്നു പോയി.അല്ല.. അങ്ങനെ മറക്കാൻ താൻ വല്ലാതെ ശ്രമിച്ചു.. കാരണം തനിക്കറിയാമായിരുന്നു ഇനി അതൊന്നും തന്നെ നടക്കില്ലെന്നുള്ളത്. കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്ക് പേറാൻ അറിഞ്ഞു കൊണ്ടാ പ്രാരാപ്ദത്തിന്റെ കയത്തിലേക്ക് എടുത്തു ചാടിയ വിഡ്ഢിയാണ് താൻ. ഏതൊരു കുടുംബത്തിലും കാണപ്പെടുന്നൊരു വിഡ്ഢി.. തനിക് മുന്നേ ഇത് ചെയ്ത ധാരാളം വിഡ്ഢികളുണ്ട്. എല്ലാം നേടി എടുത്തതിനു ശേഷം ആ കുടുംബം തിരിഞ്ഞ് നിന്നിട്ട് നീ അതിന് മാത്രം എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ പകച്ചു പോകുന്ന പമ്പര വിഡ്ഢികൾ. ഇനി ചെയ്തത് എണ്ണി പറഞ്ഞു കൊടുത്താൽ തന്നെ അതൊക്കെ കണക്കായി സൂക്ഷിച്ചു എന്നൊരു ആരോപണം കൂടി അവർക്ക് പതിച്ചു കിട്ടും. അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.. അച്ഛനോളം വാത്സല്യം തന്നെയുണ്ട് വാസുവേട്ടനും.. ജീവിതമൊരു താളത്തിൽ കയറിയിട്ടുണ്ട് ഉള്ളിൽ കയറി കൂടിയ ആ കലിപ്പൻ പിശാചിനെ തന്നിൽ നിന്നും പുറത്തെടുത്തു കളയാൻ പിന്നെ തനിക്ക് കഴിഞ്ഞിട്ടില്ല.. നീട്ടിയുള്ള ഹോൺ വിളിയിലാണ് കാശി ഞെട്ടി പോയത്.. ഇത്രയും നേരം താൻ ഓർമകളിൽ കൂടി അലഞ്ഞു തിരിയുകയായിരുന്നു.. അതിന്റെയൊരു ചൂടുണ്ട് ദേഹം മുഴുവനും. പിന്നെ ഉള്ളിലും.. അന്നങ്ങനെ സ്വപ്നം പോലും ഉപേക്ഷിച്ചു കൊണ്ട് ആർക്കു വേണ്ടി പൊരുതി തുടങ്ങിയോ ഇന്നവരൊന്നും കൂടെയില്ല. ആർക്കും കാശിയെ വേണ്ട.. ആർക്കുമവന്റെ സ്വഭാവം ഇഷ്ടമല്ല.. അവന്റെ ആദർഷങ്ങൾ സഹിക്കാൻ വയ്യ.. അവന്റെ ഗൗരവം പോലും അവർക്ക് അരോചകമാണ്.. എല്ലാവരും ഒന്നായി.. ജോലിക്കാരൻ ഏട്ടന്റെ കൂടെ.. അവന്റെ വീട്ടിൽ.. അവനിപ്പോ നല്ല ശബളം വാങ്ങുന്ന ജോലിയായി.. ഭാര്യയായി.. കുടുംബമായി. ശിവ ആദ്യം പറഞ്ഞത് പോലെ അവർക്കെല്ലാം എല്ലാമായി.. അമ്മ പോലും..അവന്റെ... ഏട്ടന്റെ കൂടെ നിന്നു. അല്ലെങ്കിലും അമ്മ ആദ്യം മുതലേ അവന്റെ കൂടെയാണല്ലോ..? അവനു വേണ്ടി.. അവന്റെ സ്വപ്നം കയ്യെത്തി പിടിക്കാൻ തന്നോട് ജോലിക്ക് പോകാൻ പറയാതെ പറഞ്ഞു. അടുക്കളയിലെ ദാരിദ്യം അവൻ കേൾക്കേ തന്നെ തന്നോട് പറഞ്ഞു.. ഭവ്യയുടെ കോളേജ് ഫീസ്.. അച്ഛമ്മയുടെ മരുന്ന്.. ഒടുവിൽ ഏട്ടന്റെ ഫീസ് അടക്കം തന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.. അമ്മയും ഏട്ടനും കൂടി അത് വാങ്ങിച്ചെടുക്കുകയായിരുന്നു അച്ഛമ്മ മാത്രം അവരുടെ കൂടെ അവിടെ ആണെങ്കിലും മനസ്സ് കൊണ്ടവർ തനിക്കൊപ്പമാണ്. അവരെത്ര വെറുപ്പ് കാണിച്ചാലും ആ വീട്ടിലേക്കു മടുപ്പോടെ പോകുന്നത് ആ പാവത്തിനെ കാണാൻ വേണ്ടി മാത്രമാണ്. അവന്റെ ചുണ്ടിലൊരു വരണ്ട ചിരി വിരിഞ്ഞു. ഉപേക്ഷിച്ചു കളഞ്ഞ സ്വപ്നനങ്ങൾ നെഞ്ചിൽ വിങ്ങി വിറച്ചു. എപ്പോഴത്തെയും പോലെ.. കലിപ്പിന്റെ മൂട് പടം കൊണ്ടവൻ അതൊക്കെയും ഒളിപ്പിച്ചു പിടിച്ചു.. കയ്യിലെ വാച്ചിലേക്ക് നോക്കുമ്പോൾ ഏഴേ ഇരുപത്. കൃത്യം ഏഴരക്ക് ബസ് എടുക്കാനുണ്ട്. ടൗണിൽ നിന്നും കുറച്ചു പോകാനുണ്ട് തന്റെ വീട്ടിലേക്ക്. ബസ് അശോകേട്ടന്റെ വീട്ടിലിട്ട് അവിടെ നിന്നും ബൈക്കിൽ താൻ പോകുകയാണ് പതിവ്. കുഞ്ഞാറ്റ എന്ന് പേരുള്ള അഞ്ചു ബസ്സ് മൂപ്പർക്ക് സ്വന്തമായുണ്ട്. അതിൽ ഒരെണ്ണമാണ് കാശിയുടെ തട്ടകം. അവന്റെ ഏറ്റവും വലിയ ലഹരി.. ഓരോന്നോർത്തു കൊണ്ട് അവന്റെ ബൈക്ക് അമ്പലപ്പറമ്പിൽ എന്നെഴുതി തൂക്കിയ ഗേറ്റും കടന്ന് ഇന്റർലോക്ക് ചെയ്തു മനോഹരമാക്കിയ വിശാലമായ മുറ്റത്തേക്കിരച്ചു കയറി.. അമ്പലപറമ്പിൽ അശോകന്റെ കൊട്ടാരത്തിനു മുന്നിൽ. തുടരും.. സന്തോഷം... കൂടെ നിന്നതിൽ.. ചേർത്ത് പിടിച്ചതിൽ.. വീണ്ടും എഴുതാൻ ആവേശം നിറച്ചതിൽ.. ഒറ്റ പാർട്ട് കൊണ്ട് കൊഴിഞ്ഞു പോകാതെ ഇനിയും കൂടെ ഉണ്ടാവും എന്ന് കരുതുന്നു 💥 ഓൻ എത്തിയിട്ടുണ്ട് ട്ടോ.. ... കാശി... ഓന്റെ ചങ്ക് ശിവ ❤‍🔥❤‍🔥 സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif #📔 കഥ #💞 പ്രണയകഥകൾ
📙 നോവൽ - SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 SHAfEEKMOHAMMED C"D eocolezs aJQB ە0 0a|00 - ShareChat