#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 5
✍️ രചന - ജിഫ്ന നിസാർ ❤️
എനിക്ക്... എനിക്കൊരാളെ.."
ഇഷ്ടമാണെന്നായിരിക്കും "
കാശി പറഞ്ഞു വന്നത് പുച്ഛത്തോടെ കാർത്തിക പൂരിപ്പിച്ചു കൊടുത്തു.
"അതേ.. അത് തന്നെ കാരണം.
കാശി അവളെ നോക്കാതെ ഗൗരവത്തോടെ പറഞ്ഞു.
"ഇപ്രാവശ്യം ആള് മാറിയിട്ടുണ്ടോ..?
കാർത്തിക ചോദിക്കുമ്പോൾ അവൻ മുഖം ചുളിച്ചു കൊണ്ടവളെ നോക്കി.
"അല്ല.. എപ്പോ ചോദിച്ചാലും ഇയാൾക്ക് കൊമ്പത്തെ ഒരു ഇഷ്ടമുണ്ടന്ന് കല്ലു വെച്ച നുണ പറയുന്ന പോലെ. ഇപ്രാവശ്യവും ആ ചാട്ടക്കാരി കുമ്മൂസ് അല്ലാതെ ആള് മാറിയിട്ടുണ്ടോ ആ ഇഷ്ടത്തിന്റെ ന്നാ ഞാൻ ചോദിച്ചത്..?"
കാർത്തിക മുഖം വീർപ്പിച്ചു കൊണ്ടവനെ നോക്കി.
"നുണയൊന്നുമല്ല.. എനിക്കിഷ്ടം അമ്മൂസിനെ തന്നെയാണ്.ഞാൻ അവളെയെ കെട്ടൂ..നീ വെറുതെ ഒലിപ്പിച്ചു നടന്നിട്ടൊന്നും യാതൊരു കാര്യവുമില്ല..
കാശി വാശി പോലെ പറഞ്ഞു.
പിന്നെ.. കെട്ടും കുറെ. നിങ്ങള് ഞൊട്ടും.. അവളെ കെട്ടാൻ അതിനീ കാർത്തിക അശോകൻ ചത്ത് മുകളിൽ പോകേണ്ടി വരും. അല്ലാതെ നടത്തില്ല ഞാൻ.. ഒരു കുമ്മുസ്.."
ഇരിക്കുന്നിടത്തു നിന്നും അവൾ ചാടി എഴുന്നേറ്റ് കൊണ്ട് കാശിക്ക് നേരെ ചീറി.
അവനത് കണ്ടിട്ട് ചിരി വന്നു.
സൈഡിലേക്ക് മുഖം ചെരിച്ചു നോക്കി കൊണ്ട് അവനാ ചിരി അവൾ കാണാതെ ഒതുക്കി പിടിച്ചു.
അല്ലെങ്കിൽ പിന്നെ അവളതിൽ പിടിച്ചു കയറി തുടങ്ങും.
ആ ചിരി അവളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറയും.
പറയുക മാത്രമല്ല. അതങ്ങനെ തന്നെ ആണെന്ന് വാദിച്ചു ജയിക്കും.
ഇവൾക്ക് ഡോക്ടറാവാൻ പഠിക്കാൻ പോയ നേരത്ത് വക്കീല് പണിക്ക് പഠിക്കാൻ പോയാൽ മതിയായിരുന്നു എന്ന് തോന്നും പലപ്പോഴും.
അതിന് അശോകേട്ടനറിയില്ലല്ലോ മകൾക്കിങ്ങനെ ഒരു മുഖമുണ്ടന്ന്.
എല്ലാവരോടും ഒരുമാതിരിപെട്ട കുറുമ്പും കുസൃതിയുമൊക്കെ കാണിച്ചു നടക്കുന്നവളാണ്.
പക്ഷേ തന്നോട് മാത്രം അതൊത്തിരി കൂടുതലാണ്..
തന്റെ നോട്ടം പോലും അഗാധ പ്രണയത്തിന്റെ പ്രതീകമാണെന്നൊക്കെ വ്യാഗ്യാനിച്ചു കളയാറുണ്ട് ഈ കുരിപ്പ്..
"അവിടിരിക്കെടി.. കൊട്ടി പിടഞ്ഞു വീണു പല്ല് പോകും.. പിന്നെ മഹേഷ് പോലും കയ്യേൽക്കില്ല..
"അല്ലേലും ആർക്ക് വേണം ആ മഹേഷിനെ.. എനിക്കെങ്ങും വേണ്ട.. അവന്റെയൊരു ഒടുക്കത്തെ ഒലിപ്പീരു.. എനിക്കത് കാണുമ്പോൾ തന്നെ വിറഞ് കേറും.."
പറയുന്നതിനൊപ്പം തന്നെ അവളവിടെ ഇരിക്കുകയും ചെയ്തു.
നിന്റച്ഛൻ അവനു വാക്ക് കൊടുത്തിട്ടുണ്ട്.."
കാശി ഓർമ്മിപ്പിച്ചു.
"എങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോട്ടെ.. എനിക്ക് വേണ്ട."
അവൾക്ക് വല്ല്യ കൂസലൊന്നുമില്ല.
"എന്നേ കരുതി വേണ്ടന്ന് വെക്കേണ്ട.. എനിക്കെന്റെ അമ്മൂസ് ഉണ്ട്..
അവൻ പറയുമ്പോൾ വീണ്ടുമവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.
"എന്നിട്ടാ കുമ്മൂസിനോട് ഞാനന്ന് നേരിട്ട് പോയി ചോദിച്ചപ്പോ അങ്ങനൊന്നും ഇല്ല.. നിങ്ങള് നല്ല കൂട്ടുകാര് ആണെന്നാല്ലോ ആ പരട്ട പറഞ്ഞത്.."
"തെറി പറയാൻ കൂടി നിന്നെ പഠിപ്പിക്കുന്നുണ്ടോ നിന്റെ കോഴ്സ്.."
കാശി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"അത് വിട് മോനെ കാശി കുട്ടാ.. അതൊക്കെ ഞാൻ സൗകര്യം പോലെ പറഞ്ഞു തരുന്നുണ്ട്..എന്നിട്ട മാറ്ററിലേക്ക് വായോ.. അങ്ങനങ്ങു രക്ഷപ്പെട്ടു പോകാതെ
കാർത്തിക തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതന്ന് നിന്റെ ഭീക്ഷണി കണ്ടപ്പോ എന്റെ അമ്മൂസ് പേടിച്ചു പറഞ്ഞതാ.. നീ ഇനിയൊന്നു പോയി ചോദിക്ക്.. അവള് പറയും.. ഈ കാശി നാഥൻ അവളുടെ ജീവൻ ആണെന്ന്.."
"മ്മ്.. പറയും.. പറയണമല്ലോ.. കാരണം ഇനി ഞാൻ ചോദിക്കുമ്പോൾ അങ്ങനെ പറയണം ന്ന് നിങ്ങള് അവളെ പഠിപ്പിച്ചു കൊടുത്തു കാണും.. അന്ന് ഞാൻ നേരിട്ട് പോയി ചോദിക്കുമെന്ന് നിങ്ങൾ അറിഞ്ഞില്ല.. അല്ലേൽ അന്ന് തന്നെ പറയിപ്പിച്ചേനെ..കുരുട്ട് ബുദ്ധിക്ക് കയ്യും കാലും വെച്ച സാധനമാണ് എന്റെ കാശി നാഥാ നിങ്ങള്.. സകല ഉടായിപ്പും കയ്യിലുണ്ട്.."
കാർത്തിക ഗൂഡമായൊരു ചിരിയോടെ അവനെ നോക്കി..
"ആഹ്.. അത് തന്നെയാ ഞാനും പറയുന്നത്.. ഞാൻ ഭയങ്കര മോശമാണ്.. കള്ള് കുടി മുതൽ പെണ്ണ്പിടി വരെയും എന്റെ ലിസ്റ്റിലുണ്ട്.. പോരാത്തിന് കൊലപാതകമൊക്കെ ഒരു നേരമ്പോക്ക് പോലെ കൊണ്ട് നടക്കുന്നവൻ.. അത് കൊണ്ട് നീയെന്നെ വിട്ട് പിടി. എന്നിട്ട് കൊള്ളാവുന്ന വല്ല പയ്യന്മാരെയും ചാക്കിട്ട് പിടിച്ചു ലൈഫ് എൻജോയ് ചെയ്യെടി. അല്ലാതെ ഒരുമാതിരി വാശി പുള്ളേരെ പോലെ.."
"മ്മ്മ്.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. പുതിയ വല്ലോം ഉണ്ടെങ്കിൽ പറയെന്റെ മോനെ.. ഇത് ഓടി ഓടി തേഞ്ഞ ഡയലോഗാ..
അവളടക്കി ചിരിച്ചു..
കാശി ഒന്നും പറയാതെ അവളിൽ നിന്നും മുഖം വെട്ടിച്ചു മാറ്റി.
കാർത്തികയുടെ കണ്ണുകളപ്പോഴും അവനെ പ്രണയത്തോടെ അടിമുടി നോക്കുന്നുണ്ട്.
കാക്കി ഷർട്ടിന്റെ അഴിഞ്ഞു കിടക്കുന്ന രണ്ടു ബട്ടൺ.. അതിനിടയിൽ കൂടി കാണുന്ന സിൽവർ ചെയ്ൻ..
കയ്യിലും ഉണ്ട് അത് പോലൊരണ്ണം..
വൃത്തിയായി മടക്കി വെച്ച ഷർട്ടിന്റെ കൈകൾ..
ഇട തിങ്ങിയാ മുടി..
പിറകിലേക്ക് പാറി കളിക്കുന്നു.
ചിലതൊക്കെ നെറ്റിയിലും..
ചെറുതായി പിരിച്ചു വെച്ച മീശയും.. ഡ്രിം ചെയ്തു മനോഹരമാക്കിയ താടിയും.
ഇരു നിറമാണ്..
നോട്ടത്തിനും ഭാവത്തിലും കാണുന്ന ആ ഗൗരവം തന്നെയാണ് അവന്റെ ഭംഗിയും..
നീട്ടി ഹോൺ മുഴക്കി കൊണ്ട് ബസ് സ്റ്റാന്റിൽ കയറിയപ്പോഴാണ് കാർത്തിക നോട്ടം മാറ്റിയത്.അപ്പോഴും അവളുടെ മുഖത്തുള്ള ആ പ്രണയ ഭാവം അത് പോലെ തന്നെയുണ്ട്.
"ഇത് വരെയും ഉള്ളത് പോലല്ല.. ഇനിയങ്ങോട്ട് ആളുണ്ടാവും. വെറുതെ വായി നോക്കി എനിക്ക് കൂടി ചീത്ത പേര് വാങ്ങിച്ചു തരരുത് നീ.."
എന്നും ഇടാറുള്ള സ്ഥലത്തേക്ക് ബസ് പാർക്ക് ചെയ്യുന്നതിനിടെ കാശി ഗൗരവത്തോടെ അവളെ ഓർമ്മിപ്പിച്ചു.
വെറുതെ പറയുകയാണ്..
ആ പെണ്ണ് അതൊന്നും അനുസരിക്കാൻ പോണില്ലെന്ന് അത് പറയുമ്പോഴും അവനറിയാം.
കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി വെച്ചിട്ടുണ്ട്.
ആണൊരുത്തന്റെ കയ്യിൽ നിന്നും രണ്ട് കിട്ടിയ തീരുന്ന കുറെ അസുഖങ്ങളുണ്ട് കുരിപ്പിന്.
"വായി നോട്ടം.. അതൊരു കലാരൂപമാണ് മിസ്റ്റർ കാശി നാഥൻ..ഞാനതിൽ പ്രാവീണ്യം നേടിയ ഒരു കലാ കാരിയും. അതിനെ ഇങ്ങനെ പുച്ഛിച്ചു വിടല്ലേ.. എന്തൊരു കഷ്ടമാണ്.. ഈ നാട്ടിലെങ്ങനെ ഒരു കലാ രൂപം വളരും.. പറയ്യ്.. എന്റെ നാഥൻ പറയ്യ്...
അവൾ അവനു നേരെ കൈ നീട്ടി ഭാവ ഭിനയ ത്തോടെ പറഞ്ഞു.
"ഇങ്ങനെ പോയ.. എന്നേ നീയൊരു കൊലകാരനാകും.."
കണ്ണുരുട്ടി കൊണ്ടത് പറഞ്ഞിട്ട് അവൻ ബസ് ഓഫ് ചെയ്തു.
"ബോർഡ് തിരിച്ചിടണ്ടേ..."
കാർത്തിക ഉത്സാഹത്തോടെ ചോദിച്ചു.
"ഓഓഓ വേണ്ട.. നീ അവിടുന്നൊന്ന് മാറി തന്നാ ഞാൻ ചെയ്യും..അതിനെനിക്ക് ഒരാളുടെ സഹായമൊന്നും വേണ്ട.."
"അതിനിപ്പോ ഞാൻ എന്തിന് മാറണം"
"എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല.."
"ശോ.. പേടിക്കണ്ട.. ഞാൻ ഒന്നും ചെയ്യില്ല.. അതൊക്കെ കല്യാണത്തിന് ശേഷം മതി ന്നാ എനിക്ക്..ഇനിയിപ്പോ കാശ്യേട്ടൻ നിർബന്ധിച്ചു പറഞാ ചെലപ്പോ.."
തുടരെ കണ്ണ് ചിമ്മി നഖം കടിച്ചു നാണം അഭിനയിച്ച് പൊലിപ്പിക്കുന്നവളുടെ തല മണ്ട നോക്കി ഒന്ന് പൊട്ടിക്കാനാണ് കാശിക്ക് തോന്നിയത്.
ഇനിയും അവിടുന്നാ താനത് തന്നെ ചെയ്യുമെന്ന് തോന്നിയിട്ടാണ് കാശി ഡ്രൈവിംഗ് സീറ്റ് വിട്ട് എഴുന്നേറ്റത്.
ഡോർ തുറന്നു വെച്ചു കൊടുത്തു കൊണ്ടവൻ മുന്നോട്ട് നടന്നു.
"ചായ കുടിക്കാനാണേൽ ഞാനും വരട്ടെ.."
അവൾ അവിടെ നിന്നും വിളിച്ചു ചോദിക്കുന്നത് കേട്ടിട്ടും അവൻ തിരിഞ്ഞു പോലും നോക്കാതെ അതേ പോക്ക് പോയി.
കാർത്തികക്ക് പക്ഷേ യാതൊരു കുലുക്കവുമില്ല.
ഈ തിരസ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..
ഇഷ്ടം പറഞ്ഞു ചെന്നന്ന് തന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞവൻ ഇന്നും അതിൽ നിന്നൊരു ഇഞ്ചു പോലും മാറിയിട്ടില്ല.
തന്നോട് സംസാരിക്കുന്നത് പോലും ആൾക്ക് ചതുർഥിയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും പിന്നെയും നാണം കെട്ട് പിന്നാലെ തൂങ്ങി അങ്ങോട്ട് ഇടിച്ചു കയറി മിണ്ടുന്നതും.. തനിക്കാ കലിപ്പാനെ അത്ര മാത്രം ഇഷ്ടമായതു കൊണ്ടാണ്.
അത്രമേൽ അവൻ തന്നിൽ അലിഞ്ഞു പോയത് കൊണ്ടാണ്.
കൊമ്പത്തെ വീട്ടിലെ ഇവനെക്കാൾ കാണാൻ കൊള്ളാവുള്ള നല്ല അടിപൊളി ചെക്കന്മാർ പിറകെ നടന്നിട്ടും ഈ ഒറ്റ ഒരുവൻ തന്റെ ഹൃദയമപ്പാടെ കവർന്നെടുത്തത് കൊണ്ടാണ്.
ഹൃദയത്തിൽ ഒരാൾക്ക് മാത്രം സ്ഥാനമുള്ളു.. അത് കൊണ്ട് ആ സ്ഥാനം അവനു കൊടുത്തു കഴിഞ്ഞു.
ഇനിയൊരു കുടിയൊഴിപ്പിക്കൽ അസാധ്യം..
അച്ഛൻ സമ്മതിച്ചു തരില്ല എന്നത് മാത്രമാണ് അവന്റെ പ്രശ്നം..
ആ കുമ്മൂസിനെ ഇഷ്ടമാണന്നൊക്കെ വെറുതെ പറയുവാണ്.
തന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു പോകാൻ അവളെ കൂടി കൂട്ട് പിടിച്ചുള്ള ആ നാടകം തനിക്കെന്നോ മനസിലായതാണ്.
എന്നാലും പിടി തരില്ല.
മെരുങ്ങത്ത ഒറ്റ കൊമ്പനെ പോലുള്ള ആ സ്വഭാവം തന്നെയാണ് തനിക്കവനിൽ ഏറെ ഇഷ്ടവും..
ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടു പോയി എന്നറിഞ്ഞിട്ടും അവനെടുത്ത തീരുമാനം.. അത് തന്നെയാണ് അവന്റെ ചങ്കൂറ്റവും.
ഒരുപാട് ആണുങ്ങളെ കണ്ടിട്ടും അവരിലൊന്നും താൻ കാണാത്തൊരു ധൈര്യം.. വീറും വാശിയും.
അവനോട് തനിക്കുള്ളത് പ്രണയമാണ്.
അടക്കാൻ കഴിയാത്ത.. അളക്കാൻ കഴിയാതത്രേ പ്രണയം.
അവനു തന്നോട് ഒട്ടുമില്ലാത്തതും അത് തന്നെ..
തന്റെ പ്രണയം വളരാൻ.. അത് നില നിർത്താൻ അവൻ തനിക്കൊന്നും തന്നിട്ടില്ല.
ഒരു നോട്ടമോ.. ഒരു വാക്കോ.. അതുമല്ലെങ്കിൽ ഇഷ്ടമാണെന്നൊരു വാഗ്ദാനം പോലും..
എന്നിട്ടും പക്ഷേ.. തനിക് തോന്നാറുണ്ട് തന്റെ ശ്വാസം പോലും നിർത്താൻ കഴിവുള്ള എന്തോ ഒരു മാന്ത്രികതാ അവനുണ്ടെന്ന്..
താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം..
അന്നായിരുന്നു താനവനെ ആദ്യമായി കാണുന്നത്.
അവനന്ന് അച്ഛനെ കാണാൻ വന്നതാണ്.
അന്നും അച്ഛനൊരു ബസ്സുണ്ട്.
അതിലെ ഡ്രൈവർ ആവാൻ വന്നതാണവൻ
ആദ്യകാഴ്ച.. അന്നും ആ കണ്ണിലെ രൗദ്രഭാവമാണ് ആദ്യം ശ്രദ്ധിച്ചത്.
ആരെയും കൂസലില്ലാത്ത പോലൊരു നോട്ടം.
ഭാവം.
പിന്നെ പിന്നെ അവനച്ഛന്റെ പ്രിയപ്പെട്ടവനായി മാറി..അച്ഛന്റെ കൂടെ കൂട്ടാൻ തുടങ്ങി.
അത്രത്തോളം വിശ്വാസമില്ലാതെ അച്ഛനത് വരെയും ആരെയും ഒപ്പം കൂട്ടാറില്ലെന്ന് തനിക്കറിയാവുന്ന കാര്യമായിരുന്നു.
അച്ഛനിൽ നിന്നും അവന്റെ കഥയറിഞ്ഞു.
പഠനം പോലും ഉപേക്ഷിച്ചു കൊണ്ട് ജോലിക്കിറങ്ങി കുടുംബം പോറ്റിയ കഥ..
വീടിന്റെ മേൽ ലോൺ എടുത്തിട്ട് ഏട്ടനെ പഠിപ്പിച്ചു വിട്ടു.. ജോലി കിട്ടിയിട്ടും കാശ് കയ്യിൽ വന്നിട്ടും ആ ബാധ്യത കാശിക്ക് മേൽ തന്നെ വെച്ചു മാറിയ അവന്റെ ഏട്ടന്റെ ചെറ്റത്തരം അറിഞ്ഞു..
അവനത് വരെയും ചെയ്തിരുന്നു ജോലി നഷ്ടപ്പെട്ടതറിഞ്ഞു..
വീട് ജപ്തി ചെയ്യേണ്ടി വന്നൊരു സാഹചര്യം വന്നിട്ടും അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു കളയില്ല എന്നവന്റെ വാശി അറിഞ്ഞു..
അതിന് വേണ്ടി ആരോടും കൈ നീട്ടി കാണിക്കാതെ തന്നെ രാവും പകലും പൊരുതുന്ന അവന്റെ മനോബലമറിഞ്ഞു..
വീട്ടുകാർ മുഴുവനും അവന് എതിരാണെന്നറിഞ്ഞു
അങ്ങനെ അങ്ങനെ പതിയെ പതിയെ അവനെ മുഴുവനായും അറിഞ്ഞു വന്നു..
ആ അറിവ് ആദ്യമൊരു ആരാധനയായി..
ഒരു സൗഹൃദം കൊതിച്ചെങ്കിലും അതിനൊന്നും അവൻ നിന്നു തന്നില്ല.
നേരിട്ട് കണ്ടാൽ ഒരു ചിരിക്കപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ പോകുന്നവൻ പിന്നെയെപ്പഴോ..തന്റെ ഉള്ളം കീഴടക്കി.
പ്രാണനായി മാറി...
തുടരും..
തുടക്കത്തിൽ തന്നെ പ്രണയം കൊണ്ട് ആറാടുകയാണ് ഗയ്‌സ്.. 😀
എന്താവോ എന്തോ..😎
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif❣️
#📔 കഥ #💞 പ്രണയകഥകൾ


