സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കണം.
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് കത്തിലൂടെയും ആവശ്യം ഉന്നയിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നു പേര് ആക്കണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനത്തിനെ മലയാള ഭാഷയിൽ ‘കേരളം’ എന്നാണു പറയുന്നതെങ്കിലും മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബര്‍ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നതു ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്.
എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയത്. ഇതു ‘കേരളം’ എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്നാണ് നിയമസഭ ഐകകണ്ഠ്യേന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. #🌴 കേരളത്തിന്റെ പേര് മാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ

