ShareChat
click to see wallet page
search
പ്രേതാനുഭവങ്ങൾ...👻 👻👻👻👻👻👻 വളവിലെ നിശ്ശബ്ദ വിളി ആ വളവ് എല്ലാവർക്കും അറിയാം. കറുക്കുറ്റി സ്റ്റേഷനു ശേഷം 300 മീറ്റർ മാത്രം അകലെ, ട്രാക്ക് ഇടത്തോട്ട് കുത്തനെ വളഞ്ഞ്, പിന്നെ വലത്തോട്ട് തിരിഞ്ഞ് ഇരുണ്ട സ്ഥലം. പകൽ സമയത്ത് പോലും അവിടെ സൂര്യപ്രകാശം പൂർണ്ണമായി എത്താത്തതുപോലെ തോന്നും. രാത്രി എത്തുമ്പോൾ... അത് മറ്റൊരു ലോകമാണ്. 2016-ലെ ആ ഭയാനക ഒരു അപകടത്തിനു ശേഷം — 12 കോച്ചുകൾ പാളം തെറ്റി, യാത്രക്കാർ നിലവിളിച്ചു, ലോക്കോ പൈലറ്റിന്റെ കണ്ണുകൾക്കു മുന്നിൽ മനുഷ്യശരീരങ്ങൾ തകർന്നു ആ വളവിന് ഒരു പേര് കിട്ടി: "മരണത്തിന്റെ വളവ്". പക്ഷേ അതിനു ശേഷമാണ് യഥാർത്ഥ ഭീതി തുടങ്ങിയത്. ആദ്യം കേട്ടത് ഒരു ഫ്രൈറ്റ് ട്രെയിനിന്റെ ഗാർഡ് ആയിരുന്ന ബാലന്റെ അനുഭവമാണ്. 2017 നവംബർ 3-ന് പുലർച്ചെ 2:19-ന്. റേഡിയോയിൽ അദ്ദേഹം വിളിച്ചു: "കറുക്കുറ്റി... കറുക്കുറ്റി... ഞാൻ ബാലൻ. വളവ് കടക്കുന്നു. ഹെഡ്‌ലൈറ്റ് ഫുൾ ബീം. പക്ഷേ... ട്രാക്കിനു നടുവിൽ ഒരു സ്ത്രീ... വെളുത്ത സാരി... നനഞ്ഞത്. അവൾ നിൽക്കുന്നില്ല... അവൾ നടക്കുന്നില്ല... അവൾ നീങ്ങുന്നു... എന്റെ നേരെ... പക്ഷേ കാലുകൾ തൊടുന്നില്ല. അവളുടെ മുടി... മുഖം മൂടി... പക്ഷേ മുടിയ്ക്കിടയിൽ നിന്ന്... ഒരു മുഖം... ഇല്ല. കറുത്ത ദ്വാരം മാത്രം. ആ ദ്വാരത്തിൽ നിന്ന്... ഒരു ശബ്ദം... 'പ്രത്യാക ശബ്ദം...' എന്ന്. ഞാൻ ഹോൺ അടിച്ചു... പക്ഷേ ശബ്ദം വരുന്നത് എന്റെ പിന്നിൽ നിന്നാണ്. ഞാൻ തിരിഞ്ഞു നോക്കി... ഗാർഡ് റൂമിന്റെ ജനാലയിൽ... അവളുടെ മുഖമില്ലാത്ത മുഖം... എന്നെ നോക്കി ചിരിക്കുന്നു. ചിരി... ചിരി... ചിരി... എന്റെ ചെവിയിൽ മാത്രം കേൾക്കുന്ന ചിരി..." അവിടെ റേഡിയോ മുറിഞ്ഞു. ട്രെയിൻ വളവ് കടന്നു. ബാലൻ പിന്നീട് ഒരിക്കലും സംസാരിച്ചില്ല. അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി, കട്ടിലിൽ ഇരുന്നു. പിറ്റേന്ന് രാവിലെ അവന്റെ ഭാര്യ കണ്ടത്: അവന്റെ കണ്ണുകൾ തുറന്നിരുന്നു, പക്ഷേ അകത്ത് കറുപ്പ് മാത്രം. വായിൽ നിന്ന് ഒരു വാക്ക് മാത്രം പുറത്തുവന്നു: "അവൾ... വരുന്നു..." അതിനു ശേഷം കൂടുതൽ പൈലറ്റുമാർ പറഞ്ഞു തുടങ്ങി. 2019-ൽ ഒരു മെയിൽ ട്രെയിനിന്റെ അസിസ്റ്റന്റ് പൈലറ്റ്, സുരേഷ്. അവൻ ഡയറിയിൽ എഴുതി: "2:17 AM. വളവ് തുടങ്ങി. ഹെഡ്‌ലൈറ്റിന്റെ വെളിച്ചം ട്രാക്കിലൂടെ നീങ്ങുന്നു. പെട്ടെന്ന്... ട്രാക്കിന്റെ ഇടത് വശത്ത്... ഒരു കുഞ്ഞിന്റെ കൈ... ചെറിയ കൈ... രക്തം പുരണ്ടത്... അത് താഴെ നിന്ന് മുകളിലേക്ക് വിരൽ ചലിപ്പിക്കുന്നു... എന്നെ വിളിക്കുന്ന പോലെ. ഞാൻ ബ്രേക്ക് ഇട്ടില്ല. ഇട്ടാൽ ട്രെയിൻ നിന്നില്ലെങ്കിലും... എനിക്കറിയാം. അത് എന്റെ കുഞ്ഞിന്റെ കൈയല്ല. പക്ഷേ അത് എന്റെ പേര് വിളിച്ചു... 'അച്ഛാ... എന്നെ കൊണ്ടുപോ...' എന്ന്. ഞാൻ സ്പീഡ് കൂട്ടി. പക്ഷേ പിന്നാലെ... ട്രെയിനിന്റെ എല്ലാ കോച്ചുകളിലും... ഒരേ സമയം... കുഞ്ഞുങ്ങളുടെ കരച്ചിൽ. ഒരു കുഞ്ഞിന്റെ അല്ല... നൂറുകണക്കിന് കുഞ്ഞുങ്ങളുടെ... ഒരുമിച്ചുള്ള... നിലവിളി. അത് കേട്ടപ്പോൾ എന്റെ ചെവി പൊട്ടി. രക്തം ഒലിച്ചു. ഞാൻ ബോധം കെട്ടു വീണു. ട്രെയിൻ സ്വയം നിന്നു... വളവിന്റെ മധ്യത്തിൽ." സുരേഷ് പിന്നീട് ജോലി ഉപേക്ഷിച്ചു. പക്ഷേ രാത്രികളിൽ അവൻ വീട്ടിൽ ഇരുന്ന് കരയും. "അവർ എന്നെ വിടില്ല... അവർ എന്റെ മകനെ തിരയുന്നു..." എന്ന്. 2024-ലെ ഏറ്റവും ഭയാനകമായത് ഒരു പാസഞ്ചർ ട്രെയിനിന്റെ മെയിൻ പൈലറ്റ് വിനോദിന്റേതാണ്. അവൻ റേഡിയോയിൽ പറഞ്ഞു: "കറുക്കുറ്റി വളവ്... 2:21 AM. ഹെഡ്‌ലൈറ്റ് ഓഫ് ചെയ്തില്ല... പക്ഷേ വെളിച്ചം... മങ്ങി. ട്രാക്ക് മുഴുവൻ... കറുത്ത നിഴലുകൾ. അവ നീങ്ങുന്നു. അവയ്ക്ക് കൈകളില്ല... പക്ഷേ അവ എന്നെ തൊടാൻ ശ്രമിക്കുന്നു. ക്യാബിന്റെ ഗ്ലാസിൽ... എന്റെ പ്രതിഫലനത്തിനു പകരം... നൂറുകണക്കിന് മുഖങ്ങൾ... എല്ലാം മുഖമില്ലാത്തത്. അവർ ചിരിക്കുന്നു... പക്ഷേ ചിരി അല്ല... അത് എന്റെ ശബ്ദത്തിലാണ്. എന്റെ ശബ്ദം കൊണ്ട് അവർ പറയുന്നു... 'നീയും വാ... നീയും വാ... നമ്മൾ ഒരുമിച്ച്...' ഞാൻ ഹോൺ അടിച്ചു... പക്ഷേ ഹോണിന്റെ ശബ്ദം... അവരുടെ നിലവിളിയായി മാറി. ട്രെയിനിന്റെ എല്ലാ യാത്രക്കാരും ഒരുമിച്ച് നിലവിളിച്ചു... ഒരേ സമയം... ഒരേ വാക്ക്... 'വരുന്നു... വരുന്നു...'" വിനോദ് ട്രെയിൻ നിർത്തി. പക്ഷേ അവൻ പുറത്തിറങ്ങിയില്ല. അവൻ ക്യാബിനിൽ ഇരുന്നു. പിറ്റേന്ന് അവനെ കണ്ടത്: കണ്ണുകൾ തുറന്ന്, പക്ഷേ അകത്ത് ഒന്നുമില്ല. വെറും കറുപ്പ്. അവന്റെ വായിൽ നിന്ന്... ഒരു ശബ്ദം... തുടർച്ചയായി... "അവൾ... അവൾ... അവൾ..." ഇപ്പോഴും ആ വളവിലൂടെ രാത്രി ട്രെയിനുകൾ പോകുമ്പോൾ... 2:17 മുതൽ 2:23 വരെ... ഹെഡ്‌ലൈറ്റ് മങ്ങും. ട്രാക്കിൽ നിന്ന് ഒരു നനഞ്ഞ കാൽപ്പാട് ഉയരും... അത് ട്രെയിനിനെ പിൻതുടരും... കോച്ചുകളിലേക്ക്... ജനാലകളിലേക്ക്... നിന്റെ സീറ്റിനടുത്തേക്ക്... അടുത്ത തവണ ആ വളവിലൂടെ പോകുമ്പോൾ... അവൾ... അവർ... കാത്തിരിക്കുന്നു. നിന്നെ... എന്നും കൂട്ടിക്കൊണ്ടുപോകാൻ. ( നടന്ന ചില സംഭവങ്ങൾ കൂട്ടിയിണക്കി ഉണ്ടാക്കായ ഒരു സിങ്കൽപിക കഥ മാത്രമാണ് ഇത്... എങ്കിലും 100% സാങ്കൽപികമല്ല....) © ബൈജു എൻ ബി ചാലക്കുടി, 2026 👻✍️മധ്യകേരളത്തിലെ ആ ഭീകര മൈതാനം ഇത് കേട്ടാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാകുമായിരിക്കും. പക്ഷേ ഇത് സത്യമാണ്. മധ്യകേരളത്തിലെ ആ വിശാലമായ ക്ഷേത്ര മൈതാനം പകൽ സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ നിറയുന്ന, ഉത്സവത്തിന്റെ ആവേശം പോലെ നിറഞ്ഞ സ്ഥലം രാത്രി 12 മണി കഴിഞ്ഞാൽ ആ സ്ഥലം ഒരു ജീവനുള്ള നരകമായി മാറുന്നു. അവിടെ അലയുന്നത് ശിവക്ഷേത്രത്തിലെ ശിവൻ്റെ പ്രേതഭൂതഗണങ്ങൾ. ക്ഷേത്രത്തിന് ചുറ്റും, ആൽമരങ്ങളുടെ ചുവട്ടിൽ, മരച്ചുവട്ടുകളിൽ... എല്ലാം അവർ ഉണ്ട്. ശിവന്റെ അനുഗ്രത്തിനായി പകൽ, വരുന്നവർ രാത്രികാലങ്ങളിൽ അവിടെ ചുറ്റി തിരിഞ്ഞാൽ മനുഷ്യരെ ഭയപ്പെടുത്തി ഭ്രാന്തന്മാരാക്കുന്ന ഭൂതസൈന്യം ഈ മൈതാനത്തിന് കാവൽ ഉണ്ട് പണ്ട് ഈ പ്രദേശം കനത്ത കാടായിരുന്നു. ഭീമാകാര മരങ്ങൾ. അവിടെ ശിവന്റെ ഭൂതഗണങ്ങൾ താവളമിട്ടിരുന്നു എന്നാണ് തലമുറകളായി കൈമാറി വരുന്ന വിശ്വാസം. കാട് വെട്ടിത്തെളിച്ച് മൈതാനമാക്കിയപ്പോഴും പ്രേതഭൂതഗണങ്ങൾ പോയില്ല. അവർ ഇപ്പോഴും അവിടെയുണ്ട്. രഘു എന്ന കൈനോട്ടക്കാരന്റെ ഭീകര രാത്രി (2022 ജൂലൈ 15) രഘു, 52 വയസ്സുള്ള ഒരു പരിചയസമ്പന്നനായ കൈനോട്ടക്കാരൻ. പലരും അദ്ദേഹത്തെ വിശ്വസിച്ച് കൈകാട്ടി ഭാവി അറിയാൻ വരാറുണ്ട്. ആ രാത്രി അദ്ദേഹം മൈതാനത്തിന്റെ ഒരു മൂലയിൽ ചെറിയ വെളിച്ചത്തിൽ ഇരുന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു സ്ത്രീ വന്നു. വെള്ള വസ്ത്രം. ചുവന്ന ബ്ലൗസ് മുഖം മറച്ച്. "എന്റെ കൈ നോക്കണം സാറേ... ഞാൻ ഇന്ന് വളരെ ഭയന്നിരിക്കുന്നു." എന്ന് അവൾ പറഞ്ഞു രഘു ആ കൈയ്യിൽ സ്പർശിച്ചു പക്ഷേ... ആ കൈ തണുത്ത് മരവിച്ചതായിരുന്നു. ഒരു ശവക്കൈ പോലെ. കൈരേഖ വായിച്ചപ്പോൾ രഘുവിന്റെ ശരീരം വിറച്ചു. കൈയിൽ മരണരേഖ മുറിയപ്പെട്ടിരിക്കുന്നു മാത്രമല്ല... ഒരു ത്രിശൂലം കൈയുടെ നടുക്ക് ആഴത്തിൽ പതിഞ്ഞിരുന്നു. അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ... കണ്ണുകൾ തീക്കനൽ പോലെ ജ്വലിക്കുന്നത് . അവൾ അവൻറെ മുഖത്ത് നോക്കി മെല്ലെ ചിരിച്ചു അപ്പോൾ അവൻ ഭീകരമായ ഒരു കാഴ്ച കണ്ടു. രണ്ട് ഉളിപ്പല്ലുകൾ പുറത്തേക്ക്. "നിന്റെ കൈയും ഇതു പോലെ ആകും..." എന്ന് പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. ചിരി മൈതാനം മുഴുവൻ പ്രതിധ്വനിച്ചു ഒരു പതിനായിരം പ്രേതഭൂതങ്ങളുടെ ചിരി. രഘു ഓടാൻ ശ്രമിച്ചു. പക്ഷേ കാലുകൾ നിശ്ചലം. അവളുടെ കൈ അവന്റെ കൈയിൽ ഇപ്പോഴും പിടിച്ചിരുന്നു. പെട്ടെന്ന് അവന്റെ സ്വന്തം കൈയിലെ ലൈനുകൾ മാറുന്നത് അദ്ദേഹം കണ്ടു. മരണരേഖ നീണ്ടുപിന്നെ ആ രേഖയ്ക്ക് മുറിവുപറ്റി... ഒരു പച്ച കുത്തിയത് പോലെ ത്രിശൂലം പതിഞ്ഞു. തണുപ്പ് ശരീരമാകെ പടർന്നു. അവൻ അലറി വിളിച്ചു. അടുത്തുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഓടി വന്നപ്പോൾ... സ്ത്രീയില്ല. രഘുവിന്റെ കൈയിൽ രക്തം. സ്വന്തം നഖം കൊണ്ട് ത്രിശൂലം കൊറിച്ചതു പോലെ. ഇന്നും ആ രഘു കൈനോട്ടം നിർത്തിയിട്ടില്ല. പക്ഷേ രാത്രി 12 കഴിഞ്ഞാൽ അദ്ദേഹം വീടിന് പുറത്തിറങ്ങില്ല. "ആ കൈ ഇപ്പോഴും എന്റെ കൈയിൽ തൊടുന്നത് പോലെ തോന്നുന്നു..." എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ചന്ദ്രൻ എന്ന സെക്യൂരിറ്റിയുടെ ഭീകര അനുഭവം (2023 ഓഗസ്റ്റ് 22) ചന്ദ്രൻ, 38 വയസ്സ്, മൈതാനത്തിന്റെ നൈറ്റ് സെക്യൂരിറ്റി. 7 വർഷമായി ജോലി ചെയ്യുന്നു. അന്ന് രാത്രി 1:15. ടോർച്ച് ഓണാക്കി റൗണ്ട് നടക്കുകയായിരുന്നു. പെട്ടെന്ന് പിന്നിൽ പാദസരത്തിന്റെ ശബ്ദം — കിൽ... കിൽ... കിൽ... ഒരേ താളത്തിൽ അവന്റെ കാലടികൾക്കൊപ്പം. അവൻ നിന്നു. ശബ്ദം നിന്നു. വീണ്ടുംനടക്കുമ്പോൾ. ശബ്ദം തുടർന്നു. തിരിഞ്ഞു നോക്കിയപ്പോൾ... ആരുമില്ല. പക്ഷേ അപ്പോൾ ഒരു പാലപ്പൂവിന്റെ ഗന്ധം. അനുഭവപ്പെട്ടു. കൂടുതൽ അടുത്തു ആരോ നിൽക്കും പോലെ. അവന്റെ കഴുത്തിന് തൊട്ടടുത്ത് ചൂടുള്ള ശ്വാസം. അവൻ തിരിഞ്ഞപ്പോൾ... ഒരു സ്ത്രീ. നീണ്ട കൂന്തൽ, വെള്ള വസ്ത്രം, പക്ഷേ നെറ്റിയിൽ ഒരു ചെറിയ ത്രിശൂലം തിളങ്ങുന്നു. "ചന്ദ്രാ... എന്നെ അറിയുമോ നീ" അവളുടെ ശബ്ദം മധുരം. പക്ഷേ കണ്ണുകൾ ആദ്യം നീലനിറം.പിന്നെ അതു മെല്ലെ മാറി കനൽ പോലെയായി ശിവന്റെ ഗണങ്ങളുടെ കണ്ണുകൾ. അവൾ അടുത്തു ഒഴുകിവന്നു. അവന്റെ തോളിൽ കൈ വെച്ചു. അത് തണുത്ത് മരവിപ്പിക്കുന്ന തണുപ്പ്. പെട്ടെന്ന് മൈതാനത്തിന്റെ എല്ലാ ആൽമരങ്ങളും ഒരുമിച്ച് ആടി. ഇലകൾ ശബ്ദമില്ലാതെ വിറച്ചു. ചന്ദ്രൻ അലറി, തിരിഞ്ഞ് ഓടി. പക്ഷേ ഓടുമ്പോൾ തോന്നി നൂറുകണക്കിന് കൈകൾ തന്റെ ശരീരത്തിൽ തൊടുന്നത് പോലെ. കൂർത്ത നഖങ്ങൾ ഉള്ള കൈകൾ. അവൻ മൈതാനത്തിന്റെ പുറത്തെത്തിയപ്പോൾ ശരീരം മുഴുവൻ ചോരയില്ലാത്ത മുറിവുകൾ. പിറ്റേന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർമാർ ചോദിച്ചു "മുള്ളുകൾ കൊണ്ട് ഉണ്ടായതു പോലെയുള്ളെ ഈ മുറിവുകൾ എങ്ങനെയുണ്ടായി താങ്കൾ റോസാച്ചെടിയുടെ ഉള്ളിലേക്ക് വീണിരുന്നോ?". പക്ഷേ ചന്ദ്രന് അറിയാം അത് ശിവന്റെ ഭൂതഗണങ്ങളുടെ തലോടൽ ആയിരുന്നു. ഇന്നും ചന്ദ്രൻ അവിടെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ രാത്രി 11:30ന് ശേഷം അവൻ ഒറ്റയ്ക്ക് ഒരു മൂലയിലും പോകില്ല. "സാർ, അവർ എന്നെ വിട്ടിട്ടില്ല... എപ്പോഴും പിന്നാലെയുണ്ട്" എന്ന് അദ്ദേഹം എന്നോട് ഒരിക്കൽ പറഞ്ഞു രാത്രി 12 മണിക്ക് ശേഷം നീ ആ മൈതാനത്തിലൂടെ ഒറ്റക്ക് നടക്കുകയാണെങ്കിൽ... ചില സ്ഥലങ്ങളിൽ വച്ച് നിനക്ക് ഇത് അനുഭവിക്കാൻ കഴിയുംഒരു തവണയെങ്കിലും തിരിഞ്ഞു നോക്കരുത്. കാരണം അവർ നിന്നെ നോക്കിക്കൊണ്ടിരിക്കുക ആയിരിക്കും പാലപ്പൂവിന്റെ മണം അടുത്ത് വരുമ്പോൾ ഓടരുത് അത് അവരെ കൂടുതൽ പ്രകോപിപ്പിക്കും. തണുപ്പ് അനുഭവപ്പെട്ടാൽ... പേടിക്കരുത് . ഓം നമശിവായ എന്ന് ഒരു വിട്ടുകൊണ്ട് തിരിഞ്ഞു നോക്കാതെ മെല്ലെ നടന്നുപോകുക. ചിലർ പറയുന്നുണ്ട് ശിവന്റെ ഗണങ്ങൾ നിന്നെ തിരഞ്ഞെടുത്താൽ... നിന്റെ കൈയിൽ ത്രിശൂലം പച്ചകുത്തി അതുപോലെ പതിയും എന്ന്. ഈ സമയത്ത് നിന്റെ പിന്നിൽ പാദസരം കിലുക്കും കേൾക്കും. നിന്റെ ശരീരം തണുക്കും. ഇത് കഥയല്ല. ഇത് മധ്യകേരളത്തിലെ ആ മൈതാനത്തിൽ ഇന്നും നടക്കുന്ന സത്യമാണ്. ഇത് വായിച്ചതിനുശേഷം രാത്രി വെളിച്ചം ഓഫ് ചെയ്തു കിടക്കുമ്പോൾ... നിന്റെ മുറിയിൽ പാലപ്പൂവിന്റെ മണം തോന്നുന്നുണ്ടോ? ചെറുതായി കിൽ... കിൽ...ശബ്ദം കേൾക്കുന്നുണ്ടോ? എങ്കിൽ നീ ഓർത്തു കൊള്ളുക ശിവന്റെ ഭൂതഗണങ്ങൾ നിനക്കായി കാത്തിരിക്കുന്നു. ഒരിക്കൽ നിന്നെ നേരിട്ട് കാണുവാൻ അവർ ആഗ്രഹിക്കുന്നു എന്നാണ് ഇതിന് അർത്ഥം © ബൈജു എൻ ബി ചാലക്കുടി, 2026 👻✍️ആളൂരിലെ ദേവകിയുടെ കിണറ് 2025 മാർച്ച് 15-ന്, തൃശൂർ ജില്ലയിലെ ആളൂർ ഗ്രാമത്തിലെ ഒരു പഴയ നായർ തറവാട്ടിലേക്ക് പുളിമരം വാങ്ങാൻ പോയിരുന്നു . മൂന്ന് വലിയ പുളിമരങ്ങൾ 70 വർഷത്തിലധികം പഴക്കമുള്ളത്. ഉടമയായ രാഘവൻ നായർ (82) തന്റെ മകന്റെ വിദേശത്ത് നിന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു എന്ന് എന്നോട് പറഞ്ഞു പുളി പൊട്ടിച്ചുകഴിഞ്ഞ് വേണമെങ്കിൽ നിങ്ങൾ “മരങ്ങൾ മുറിച്ച് എടുത്തോളാൻ പറയൂ വരൂ, വില അങ്ങോട്ട് കൊടുക്കാം പക്ഷേ... കിണറിനടുത്ത് ഒന്ന് ശ്രദ്ധിക്കണം.” അങ്ങനെ ആരും പറയാറില്ല ഇത് കേട്ടപ്പോൾ തന്നെ ചെറിയ ഒരു സംശയം തോന്നി. എങ്കിലും ഞാനും എൻറെ പണിക്കാരും പോയി. പറമ്പ് വലുതായിരുന്നു. പഴയ ഒരു വീട്, ചുറ്റും മാവുകളും പ്ലാവുകളും. മധ്യത്തിൽ ഒരു കിണർ കരിങ്കൽ അടിത്തട്ട്, മുകളിൽ മരക്കൊമ്പുകളും ലതകളും പടർന്ന് മൂടിയിരിക്കുന്നു. വെള്ളം കറുത്ത്, മണം അസാധാരണം വല്ലാത്ത ഒരു ദുർഗന്ധം. മൂന്ന് പുളിമരങ്ങളും കിണറിന് അടുത്ത് തന്നെ രാവിലെ 8 മണി മുതൽ പണി തുടങ്ങി. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമായി ഒരു സംഘം. പുരുഷന്മാർ പുളി പൊട്ടിച്ച് താഴെ ഇട്ടു, സ്ത്രീകൾ ഇത് പെറുക്കി ചാക്കുകളാക്കി കൊണ്ടിരുന്നു. 12 മണിയോടെ ലഞ്ച് കഴിഞ്ഞു. ഉച്ച ചൂട് അസഹ്യമായിരുന്നു. “കിണറിനടുത്ത് ഒരു ഷേഡ് ഉണ്ട്,” അതിന് അടുത്ത് മൂന്ന് സ്ത്രീകൾ ലക്ഷ്മി, മറിയം, ശാരദ കിണറിന് തൊട്ടടുത്തുള്ള പഴയ മരത്തിനടിയിൽ തുണി വിരിച്ച് കിടന്നു. 12.30 ആയതും... ലക്ഷ്മി ആദ്യം നിലവിളിച്ചു. “അയ്യോ... എന്റെ കണങ്കാൽ!” അവൾ എഴുന്നേറ്റ് വിറച്ചുകൊണ്ട് കരഞ്ഞു. അവളുടെ വലത് കാലിൽ അഞ്ച് വിരലുകളുടെ ആഴമുള്ള പോറലുകൾ രക്തം വാർന്നൊലിക്കുന്നു. അവൾ പറഞ്ഞു“കിണറിൽ നിന്ന് ഒരു കൈ വന്ന് പിടിച്ചു... തണുത്തു, മരവിച്ചു. ഒരു സ്ത്രീയുടെ ശബ്ദം... ‘എന്റെ കുഞ്ഞിനെ തിരിച്ചു തരൂ... നീയും അവിടെ വരൂ...’” മറിയം അടുത്തത്. അവൾ ഉറങ്ങിയിരുന്നത് ലക്ഷ്മിയുടെ തൊട്ടരികെ. അവളുടെ കണ്ണുകൾ ചുവന്ന് വീർത്തു. “ഞാൻ കണ്ണടച്ചതും... കിണറിന്റെ വെള്ളത്തിൽ ഒരു സ്ത്രീയുടെ മുഖം നീണ്ട മുടി വെള്ളത്തിൽ പരന്ന്, കണ്ണുകൾ വെളുത്ത്, വായ തുറന്ന്. അവളുടെ വയറ് വീർത്ത്... അതിൽ നിന്ന് ഒരു ചെറിയ കൈ പുറത്ത് വന്ന് എന്നെ പിടിച്ചു. ‘അമ്മേ... എനിക്ക് വേദനിക്കുന്നു...’ എന്ന് ഒരു കുട്ടിയുടെ ശബ്ദം. ഞാൻ ഉണരാൻ ശ്രമിച്ചു, പക്ഷേ ശരീരം തളർന്നു. വെള്ളം എന്റെ മുഖത്ത് തെറിച്ചു... പക്ഷേ അത് വെള്ളമല്ല, ചൂടുള്ള ഒരു ദ്രവം... രക്തം പോലെ.” ശാരദയുടെ അവസ്ഥ ആരെയും നടുക്കി. അവൾ ഉറങ്ങി കിടന്നിരുന്നത് കിണറിന്റെ ഏറ്റവും അടുത്ത്. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ഉണരാതെ വിറച്ചു, കണ്ണുകൾ തുറന്ന് നോക്കി. പിന്നെ ഉറക്കെ നിലവിളി: “ഞാൻ... ഞാൻ ദേവകിയാണ്... അവർ എന്റെ കുഞ്ഞിനെ എടുത്ത് കിണറിൽ തള്ളി... ഞാൻ ഓടി... അവർ എന്നെ തല്ലി... കയറുകൊണ്ട് കെട്ടി... ‘പെൺകുട്ടി വേണ്ട’ എന്ന് പറഞ്ഞ്... ഞാൻ വീണു... വെള്ളം നിറഞ്ഞു... എന്റെ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വരാൻ ശ്രമിക്കുന്നു... പക്ഷേ അത് മരിച്ച്... നീല നിറത്തിൽ... അവളുടെ കണ്ണുകൾ തുറന്ന് എന്നെ നോക്കി... ‘അമ്മേ... എന്നെ രക്ഷിക്കൂ...’” പെട്ടെന്ന് ബോധം തിരിച്ച് വന്നു ഇതെല്ലാം കണ്ട് മൂന്ന് പേരും ഒരുമിച്ച് ഓടി. റഹീമയും ഗീതയും അവരോടൊപ്പം ചേർന്നു. അവരും അവരെല്ലാം വളരെയധികം ഭയപ്പെട്ടിരുന്നു ഒരു തണുത്ത കാറ്റ്, കിണറിൽ നിന്ന് ഉയരുന്ന ഒരു മണം, ശബ്ദങ്ങൾ “ മോളേ... അമ്മേ...” പുരുഷ പണിക്കാർ പോലും നടുങ്ങി. ഒരാൾ പറഞ്ഞു: “ഞാൻ 30 വർഷമായി പണി ചെയ്യുന്നു... ഇതുപോലെ ഒരിക്കലും...ഉണ്ടായിട്ടില്ല ഈ സ്ഥലം പ്രേതബാധയുള്ളതാണ്.” രാഘവൻ നായർ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. മുഖം വിളറി. “ഞാൻ പറഞ്ഞില്ലേ... ആ കിണർ ദേവകിയുടേതാണ്. 1968 ജൂലൈ 12-ന്...” നടന്ന ഒരു സംഭവകഥ അദ്ദേഹം പറഞ്ഞു 1968-ൽ തറവാട്ടിന്റെ ഉടമയായിരുന്നു കൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ മകൻ ശശിധരന്റെ ഭാര്യയായിരുന്നു ദേവകി 22 വയസ്സ്, ഒരു സാധാരണ കുടുംബത്തിൽ നിന്ന്. ആദ്യം ഒരു ആൺകുട്ടി ജനിച്ചു. രണ്ടാമത്തെ ഗർഭം ഒരു പെൺകുട്ടിയാണ് ജ്യോതിഷൻ പറഞ്ഞു അത് ഈ തറവാട് നശിപ്പിക്കും എന്നും അയാൾ കൂട്ടിച്ചേർത്തു തറവാട്ടിൽ പെൺകുട്ടികളെ ‘അപമാനം’ ആയി കണ്ടിരുന്ന കാലം.അതിനു കൂടെ ഇത്തരം പ്രവചനം കൂടിയായപ്പോൾ തറവാട്ടിൽ ഉള്ളവർ പേടിച്ചു “വീട്ടിൽ ഈ പെൺകുട്ടി വേണ്ട,” കൃഷ്ണൻ നായർ തീരുമാനിച്ചു. ഉച്ചയ്ക്ക് 12.30-ന്, ദേവകി ഉറങ്ങുമ്പോൾ, അവരുടെ രണ്ട് വയസ്സുള്ള മകനെ മാത്രമല്ല ഗർഭിണിയായ ദേവകിയെ തന്നെ. അവരെ തല്ലി, കയറുകൊണ്ട് കെട്ടി, ആദ്യം കുഞ്ഞിനെ കിണറിൽ തള്ളി. ദേവകി നിലവിളിച്ചു: “എന്റെ കുഞ്ഞേ!” ശശിധരൻ അവളെയും തല്ലി. “നീയും പോ... നിന്നെപ്പോലെ ഒരു പെണ്ണ് വേണ്ട.” അവളെ തൂക്കി കിണറിലേക്ക് തള്ളി. ദേവകി മുങ്ങിതാഴുമ്പോൾ അവസാനമായി ഒരു ശാപം: “ഈ കിണറിനടുത്ത് ഉറങ്ങുന്ന ഏതൊരു സ്ത്രീയും എന്റെ വേദന അനുഭവിക്കും... എന്റെ കുഞ്ഞിന്റെ മരണം അവരുടെ ഉള്ളിലേക്ക് പടരും... പുളിമരങ്ങൾ ഞാൻ നട്ടതാണ്... അതിലൂടെ ഞാൻ ജീവിക്കും... ആരെങ്കിലും തൊട്ടാൽ... ഞാൻ അവരെ വലിച്ചെടുക്കും.” പിന്നീട് ആ കുടുംബം നശിച്ചു. ശശിധരൻ ഭ്രാന്തനായി മരിച്ചു. , ഹൃദയാഘാതത്താൽ. രാഘവൻ മാത്രം ബാക്കി. പക്ഷേ അദ്ദേഹം പറഞ്ഞു: “ആ മരങ്ങൾക്ക് ചുറ്റും ആരും ഉറങ്ങരുത്... ദേവകി ഇപ്പോഴും അവിടെ ഉണ്ട്. പലരും ഉറങ്ങിയിട്ട് ഉണർന്നില്ല... ചിലർ ഭ്രാന്തന്മാരായി.” എൻ്റെ പണിക്കാർ ആ ദിവസം തന്നെ പറമ്പ് വിട്ടു. അവർ പിന്നെ മരങ്ങൾ തൊട്ടില്ല. “ആളൂരിലെ ആ കിണർ? യക്ഷി... ദേവകി...” ആ നാട്ടിൽ വാർത്ത പരന്നു. ഇന്നും ആ തറവാട് ഒഴിഞ്ഞുകിടക്കുന്നു. ആരും വാങ്ങാൻ വരുന്നില്ല. പഴയവർ പറയുന്നു: “ഉച്ചയ്ക്ക് 12.30-ന് ആ പറമ്പിനടുത്ത് ആരും പോകരുത്... കിണറിൽ നിന്ന് ശബ്ദം കേൾക്കും... കുട്ടിയുടെ കരച്ചിൽ... സ്ത്രീയുടെ നിലവിളി...” ഇത് ആളൂരിലെ ജനങ്ങൾക്ക് അറിയുന്ന ഒരു സത്യകഥയാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ തോന്നുന്നില്ലെങ്കിൽ, ആളൂരിലെ പഴയവരോട് ചോദിച്ചു നോക്കൂ. “ദേവകിയുടെ കിണർ” എന്ന് പറഞ്ഞാൽ മതി. അവരുടെ മുഖം മാറും. പേടിയോടുകൂടി അവർ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നത് കാണാം. *#mazha* © ബൈജു എൻ ബി ചാലക്കുടി, 2026 അടിക്കുറിപ്പ് : ഈ കഥകൾ ഒക്കെ എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞത് # #പ്രേതാനുഭവങ്ങൾ👻 #എന്റെ കഥകൾ #കഥകൾ
പ്രേതാനുഭവങ്ങൾ👻 - ShareChat