#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _1
✍️ രചന - ജിഫ്ന നിസാർ 🤩
എനിക്ക് പറ്റില്ല വാസുവേട്ടാ.."
അത് വരെയും ഒരക്ഷരം മിണ്ടാതെ താങ്ങൾ പറയുന്നതെല്ലാം കേട്ടിരുന്നവൻ പെട്ടന്നങ്ങനെ പറഞ്ഞു കേട്ടപ്പോൾ അവനു മുന്നിലിരിക്കുന്നവരുടെയെല്ലാം മുഖം കടുത്തു പോയി.
അവനങ്ങനെ പറഞ്ഞത് ഒട്ടുമേ ഇഷ്ടമായിട്ടില്ല എന്ന് പ്രകടമാക്കുന്നൊരു കടുപ്പം.
അവനു പക്ഷേ അതൊന്നുമൊരു വിഷയമല്ല.
അത് മാത്രമല്ല..
അവനിഷ്ടമില്ലാത്തതൊന്നും അവൻ ഏറ്റെടുക്കില്ല.. അംഗീകരിച്ചു കൊടുക്കില്ല. അതിന്റെ പേരിൽ ആരെന്തു പറഞ്ഞാലും ചെയ്താലും അതൊന്നും അവനൊരു പ്രശ്നവുമല്ല.
"അതല്ലടാ മോനെ കാശി.. ഒന്ന് കൂടി ആലോചിച്ചു നോക്കിയിട്ട്.."
കാശിയുടെ നോട്ടം മാറുന്നു.. അത് വരെയുമുള്ള ശാന്തത മാറുന്നു.
അത് കൊണ്ട് തന്നെ വാസുദേവന് വീണ്ടും എന്തെങ്കിലും പറയാനുള്ള ധൈര്യവുമില്ല.
അയാൾ മുന്നിലിരിക്കുന്നവരെ ദയനീയമായിട്ടൊന്ന് നോക്കി.
താൻ വിളിച്ചിട്ട് വന്നതാണ്.
തന്നെ വിശ്വസിച്ചു വന്നവരാണ്.
അപ്പോഴും കാശി അവരുടെ ആവിശ്യം അംഗീകരിച്ചു കൊടുക്കുമോ എന്ന് തനിക്കൊരു ആശങ്കയുണ്ടായിരുന്നു.
അത് മറ്റൊന്നും കൊണ്ടല്ല..
അവനെ തനിക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ്.
"നിനക്കൊന്ന് കൂടി ആലോചിച്ചു നോക്കാനുള്ള അവസരം തരാം കാശിനാഥ..വെറുതെ ഒന്നും അല്ലല്ലോ.. നീ ചോദിക്കുന്നത് കാശ്.. അതാണ് ഡീൽ."
വന്നവരിൽ ഏറ്റവും പ്രമാണിയെന്നു തോന്നുന്ന ആളുടെതാണ് ആ ഓഫർ.
കാശിക്കപ്പോഴും ചിരിയാണ്..
പക്ഷേ അതിലവൻ ഒളിപ്പിച്ചു പിടിച്ച അർഥമാണ് വന്നവർക്ക് മനസിലാവാഞ്ഞതും വാസുദേവന് നന്നായി മാനസിലായതും.
അയാളുടെ മുഖം വിളറി വെളുത്തു.
"ഇങ്ങനൊരു കാര്യം പറയാനാണ് എന്നെയിപ്പോ വിളിക്കുന്നതെന്ന് വാസുവേട്ടൻ ഒരു സൂചന തന്നിരുന്നതെങ്കിൽ എന്റെ ഈ വരവ് പോലും ഒഴിഞ്ഞു കിട്ടുമായിരുന്നു.."
വാസുദേവിനെ മാത്രം നോക്കിയാണ് അവൻ സംസാരിക്കാൻ ശ്രമിക്കുന്നത്.
മറ്റുള്ളതൊന്നും അവൻ കാണുന്നില്ലെന്ന് പോലും തോന്നി പോകും വിധം.
വാസുവേട്ടൻ വിളിച്ചിട്ട് വന്നതാ ഞാൻ.. അത് കൊണ്ട് മാത്രം.. "
അവൻ ചിരിയോടെ അയാളുടെ തണുത്ത കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
എനിക്കറിയാം മോനെ..
അയാളുടെ മുഖത്തൊരു വിളറിയ ചിരിയുണ്ട് അത് പറയുമ്പോൾ.
അവനാ പറഞ്ഞതിൽ അവിടെ ഉള്ളവർക്കും യാതൊരു സംശയവുമില്ല.
എവിടെയെല്ലാം വെച്ച് എങ്ങനെയെല്ലാം കാണാൻ ശ്രമിച്ചതാണ് ഈ കാശിനാഥനെ.
പിടി തരാത്ത കൊമ്പനെ പോലെ എവിടെയും അവൻ നിന്നു തന്നില്ല.
ഒടുവിലാണ് അവനെയൊന്ന് കാണണമെന്ന് പറഞ്ഞു കൊണ്ട് വാസുദേവന്റെ മുന്നിലെത്തി പെടുന്നത്.
അവന്റെ ആദ്യഗുരു.
ഇന്നവൻ ലഹരി പോലെ കൊണ്ട് നടക്കുന്ന ഡ്രൈവിംഗ് വളയം പിടിക്കാൻ അവനെ പഠിപ്പിച്ചവൻ.
ജീവിതത്തിൽ എന്ത് വേണമെന്നറിയാതെ പകച്ചു നിന്നൊരു സാഹചര്യത്തിൽ അവന്റെ കൈപിടിച്ച് ധൈര്യം കൊടുത്ത ആദ്യത്തെ ആള്..
അതിനെല്ലാം പുറമെ അവന്റെ അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.
ആരെങ്കിലും പറഞ്ഞാൽ കാശി നാഥൻ കേൾക്കുമെന്നുറപ്പുള്ള കുറച്ചു പേരുടെ ലിസ്റ്റെടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാള്.
അങ്ങനെയാണ് അയാൾക്ക് മുന്നിൽ എത്തിപെടുന്നത്.
ആവിശ്യം കാശിയെ വിലക്ക് വാങ്ങിക്കാൻ.
അതും അവൻ പറയുന്ന ഡിമാൻഡ് അംഗീകരിച്ചു കൊണ്ട്.
ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും കാശിക്ക് കൂടി ഉപകാരപ്പെടുന്ന കാര്യമാണെന്ന് കേട്ടതും അയാൾ ഒന്നയങ്ങു.
അങ്ങനെ വിളിച്ചു വരുത്തിയതാണവനെ.
"പോട്ടെ വാസുവേട്ടാ.. ഫസ്റ് ഡ്രിപ്പ് എട്ടു മണിക്കാണ്.."
അതും പറഞ്ഞു കൊണ്ട്.. മുന്നിലിരിക്കുന്നവനെ ഒന്ന് വെറുതെ നോക്കുക മാത്രം ചെയ്തു കൊണ്ടവൻ എഴുന്നേറ്റു.
അമ്പലപറമ്പിലെ അശോകനെ തോൽപ്പിക്കേണ്ടത് ഞങ്ങളുടെയൊരു അത്യാവശ്യമായി പോയി... അല്ലായിരുന്നെങ്കിൽ ഈ ജാഡ തെണ്ടിയെ.. "
അവരെല്ലാം ഒരുപോലെ അവനെ നോക്കി പല്ല് കടിച്ചു.
പക്ഷേ അവനതൊന്നും ശ്രദ്ധിച്ചത് കൂടിയില്ല.
വാസുദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് യാത്ര പറയുകയാണ്.
അശോകൻ ഇപ്പൊ ചെയ്യുന്ന എല്ലാത്തിനും ഇവന്റെ ബലമുണ്ട്.ഇവൻ പിന്നിലുണ്ടെന്നുള്ള ധൈര്യമുണ്ട്.
അതൊരു ചില്ലറ കാര്യവുമല്ല.
കാശിനാഥനോട് ഏറ്റുമുട്ടിയവരാരും വിജയത്തിന്റെ ലഹരി അറിഞ്ഞിട്ടില്ല.
അതിനവൻ സമ്മതിച്ചു കൊടുക്കില്ല.
അശോകന്റെ വിളി പുറത്തുണ്ടാവും എപ്പോഴും കാശി നാഥൻ.
വാസുദേവന് ശേഷം അവനെ കൂടെ കൂട്ടിയത് അശോകനാണ്.
കുഞ്ഞാറ്റയെന്ന പേരിൽ നാൾക്ക് നാൾ ലാഭം മാത്രം കൊയ്തെടുക്കുന്ന അയാളുടെ നാല് ബസ്സുകളുടെ പെർമിറ്റ്.. അതെല്ലാം ഇവന്റെ കയ്യിലാണ്.
അത് കൊണ്ട് അശോകനെ തറ പറ്റിക്കാൻ ആദ്യം ചെയ്യേണ്ടത് ഇവനെ ഒതുക്കി കയ്യിലെടുക്കുക എന്നതാണ്.
കാര്യം അൽപ്പം റിസ്ക് പിടിച്ച പണിയാണ്.
എന്നാലും നടന്നു കിട്ടിയ പിന്നെ മുന്നും പിന്നും നോക്കേണ്ട കാര്യമില്ല.
"ഇതെന്റെ കാർഡാണ്.. തീരുമാനം പറയാൻ കാശി നാഥൻ വിളിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.."
കാശ്ശിക്കൊപ്പം എഴുന്നേറ്റു നിന്നിട്ട് അവനു നേരെയൊരു വിസ്സിംഗ് കാർഡ് നീട്ടി കൊണ്ടത് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകളിൽ കൗശലം തിളങ്ങി.
വാസുദേവന്റെ അരികിൽ നിന്നും ചിരിച്ചു കൊണ്ട് നേരെ നിന്നവന്റെ ചുണ്ടിൽ സ്റ്റീഫനെ നോക്കുമ്പോൾ പുച്ഛമാണ്.
"അപ്പോ ഇത്രേം നേരം ഞാനിവിടെ നിന്ന് പറഞ്ഞതൊന്നും സ്റ്റീഫൻ കേട്ടില്ലായിരുന്നോ.."
തന്റെ പ്രായത്തെ പോലും ബഹുമാനിക്കാത്ത അവന്റെയാ ദാർഷ്ഢ്യം..
സ്റ്റീഫന്റെ കണ്ണുകൾ ചുരുങ്ങി.
മുഖത്തു ദേഷ്യം നിറഞ്ഞു.
"എനിക്ക് പറ്റില്ല.. പറ്റില്ലെന്ന് പറഞ്ഞാൽ ഞാനത് ചെയ്യില്ല എന്ന് തന്നെയാണ് അർഥം. സ്റ്റീഫനും കൂട്ടർക്കും അത് മനസ്സിലാഞ്ഞിട്ടല്ല എന്നെനിക്ക് മനസ്സിലായി. അഭിനയത്തിൽ നീ അല്ലെങ്കിലും പുലിയല്ലേ.. പുലി.."
കാശി സ്റ്റീഫനെ ഒന്ന് ചുഴിഞ്ഞു നോക്കി.
ദേഷ്യം നുരഞ്ഞു പൊന്തിയിട്ടും സ്റ്റീഫൻ സംയമനത്തോടെ നിൽക്കുന്നതായിരുന്നു അയാളുടെ കൂടെ വന്നവർക്ക് അത്ഭുതം.
സാധാരണ എതിരെ നിൽക്കുന്നവന്റെ മുഖം നോക്കി അടിക്കേണ്ട സമയം കഴിഞ്ഞു.
എന്നിട്ടും അത് ചെയ്യുന്നില്ലെങ്കിൽ.. എതിരെ നിൽക്കുന്നവൻ അത്ര നിസ്സാരക്കാരൻ അല്ലെന്ന് സാരം.
"പിന്നെ പൊന്നും വില ഓഫാർ ചെയ്തു കൊണ്ട് നീയെന്നെ വിലക്ക് വാങ്ങിക്കാൻ നിൽക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊ.. ഞാൻ നന്നായി കാണാനുള്ള മോഹം കൊണ്ടൊ അല്ലെന്ന് എനിക്കറിയാം സ്റ്റീഫാ.."
കാശിയൊന്നു ചിരിച്ചു.
വല്ലാത്തൊരു ചിരി.
"നീയും അശോകേട്ടനുമായുള്ള പ്രശ്നം.. അതെനിക്ക് നന്നായി അറിയാം.എന്നേ വെച്ച് അശോകേട്ടനെ പൂട്ടനുള്ള നിന്റെ സൈക്കിളോടിക്കൽ മൂവ് മെന്റ് ആണിതെന്നും എനിക്കറിയാം.."
സ്റ്റീഫന്റെ മുഖമൊന്നു വിളറി.
എങ്കിലും അയാളൊന്നും മിണ്ടിയില്ല.
"ഞാനില്ല.. എന്നേ വിട്ടേക്ക്.ഇനിയെന്ത് ചെയ്യും എന്നറിയാതെ ഞാൻ ജീവിതത്തിൽ പകച്ചു നിന്നൊരു ദിവസമുണ്ടായിരുന്നു.ജീവിതത്തിൽ രണ്ടാം പ്രാവശ്യമാണ് അങ്ങനൊരു സാഹചര്യം എന്റെ മുന്നിൽ തടസ്സം സൃഷ്ടിച്ചത്.
അന്നെനിക്ക് മുന്നിലേക്ക് വന്നു ചേർന്ന ദൈവമാണ് നീയിപ്പോൾ തോൽപ്പിക്കാൻ നടക്കുന്ന ഈ അമ്പലപറമ്പിൽ അശോകൻ.. ഈ കാശ്നാഥന്റെ കൺകണ്ട ദൈവം.
ആ മനുഷ്യനെ ചതിക്കാൻ നീയൊക്കെ എന്തൊക്കെ തന്നാലും ഈ കാശി കൂടെ നിൽക്കുമെന്ന് വെറുതെ പോലും നിന്റെ മനസ്സിലൊരു ചിന്ത വേണ്ട.
ഞാൻ ജീവനോടെ ഉണ്ടാവുമ്പോൾ അത് നടക്കില്ല.
നടത്തിക്കില്ല ഞാൻ."
കാശിയുടെ കണ്ണിലെ ഭാവം..
മുഖത്തെ ദേഷ്യം..
വാക്കുകൾക്കുള്ള കടുപ്പം.
സ്റ്റീഫൻ അറിയാതെ തന്നെ പിന്നിലേക്കൊരടി വെച്ച് കൊണ്ട് മാറി നിന്നു..
"നേരായ വഴി നോക്ക് നീ. എന്നിട്ട് തോല്പിക്കാൻ ശ്രമിക്ക്. അതാണ് അന്തസ്സ്. അങ്ങനാണ് ആണുങ്ങൾ ജയിച്ചു കേറേണ്ടത്.. ഇതൊരുമാതിരി.."
കാശി പുച്ഛത്തോടെ സ്റ്റീഫന്റെ പിന്നിലിരിക്കുന്നവർക്ക് നേരെ നോക്കി.
ആ നോട്ടത്തിന്റെ കാഠിന്യം..
അറിയാതെ തന്നെ അവരുടെ മുഖം കുനിഞ്ഞു പോയി.
"ഇനിയിതും പറഞ്ഞു കൊണ്ടെന്റെ മുന്നിലേക്ക് വന്നാൽ.. വെറുതെ പറയുകയല്ല സ്റ്റീഫാ ഞാൻ.. നിനക്കറിയില്ല എന്നേ.. എന്നേ വിട്ടേക്ക്.. അശോകേട്ടനേയും..
നീയൊക്കെ ഒരു നൂറ് ജന്മമെടുത്ത് വന്നാലും ആ മനുഷ്യൻ ചെയ്യുന്ന നന്മയുടെ അരികിൽ നിൽക്കാനുള്ള യോഗ്യത പോലുമില്ല.. അത് കൊണ്ട്.... "
കാശി ഒന്ന് കൂടി സ്റ്റീഫന്റെ അരികിലേക്ക് നീങ്ങി നിന്നു..
"ജീവൻ വേണമെന്നുണ്ടങ്കിൽ മാറി പോ..'
ആ കണ്ണിലേക്ക് നോക്കിയത് പറയുമ്പോൾ അവനൊരു ചാവേറിന്റെ മനോബലമാണ് സ്റ്റീഫൻ കണ്ടതും.
അശോകന് വേണ്ടി അവനെന്തും ചെയ്യുമെന്ന് സ്റ്റീഫന് അറിയാലോ..
ആ അറിവ് വെച്ചിട്ട് തന്നെയാണല്ലോ അയാൾ അവനെ കാണാൻ വന്നതും..
"ഇതിപ്പോ അശോകനോടുള്ള സ്നേഹം തന്നെയാണോ കാശിനാഥാ.. അതൊ അവന്റ മകളോടുള്ള പ്രേമമോ.."
സ്റ്റീഫന്റെ പരിഹാസം നിറഞ്ഞ ചോദ്യം.
കാശിയുടെ മുഖം വലിഞ്ഞു മുറുകി.
ദേഷ്യമൊതുക്കി പിടിക്കാൻ അവൻ കൈ ചുരുട്ടി പിടിച്ചു.
ഇങ്ങനെയുള്ള ചോദ്യങ്ങളെ നേരിടാൻ വയ്യാഞ്ഞിട്ടാണ് അവളോട്... തന്റെപിറകെ നടക്കരുതെന്ന് പറയുന്നത്.
അവളുടെയൊരു ഒടുക്കത്തെ പ്രേമം..
കോപ്പ്..
പോയിട്ടോ വാസുവേട്ടാ.."
അത് കൂടി പറഞ്ഞിട്ട് മുണ്ടോന്ന് കുടഞ്ഞു മടക്കി കുത്തി അവൻ സ്റ്റെപ്പുകൾ ഓടിയിറങ്ങി.
"വെറുതെയല്ല പെറ്റ തള്ളയടക്കം ഇവനെയും ആ വീടും ഉപേക്ഷിച്ചു പോയത്.. ഇതല്ലേ സ്വഭാവം.. ആ വലിയ ചെക്കന് എന്ത് എളിമയാണ്.. എന്ത് നല്ല സ്വഭാവമാണ്.. ഇതിങ്ങനെയൊരു മൂരാച്ചി.. പ്രേതാലയം പോലൊരു വീടും പിശാചിനെ പോലൊരു ചെക്കനും.."
വാസുദേവന്റെ വീടിനു മുന്നിൽ നിർത്തിയിട്ട ബുള്ളറ്റിലേക്ക് ധൃതിയിൽ കയറിയിരിക്കുമ്പോൾ കാശിയും കേട്ടിരുന്നു അകത്തു സ്റ്റീഫനിൽ നിന്നും തെറിച്ചു വെളിയിൽ വീണ ആ വാക്കുകൾ അവനും കേട്ടിരുന്നു.
കേട്ട് കേട്ട് പഴകിയ ആ വാക്കുകൾ അവനിൽ പ്രതേകിച്ചൊരു മാറ്റവും വരുത്തിയില്ല.
ചുണ്ടിലെ ചിരിക്ക് ഒരു പുച്ഛഭാവം കൈ വന്നു എന്നൊഴിച്ചാൽ.
"ഇരുപത് വയസ്സിൽ അവന്റെ കയ്യിൽ വന്നൊരു കുടുംബം. സ്വന്തം സ്വപ്നം പോലും മറന്നിട്ട് അവനത് അവനെ കൊണ്ടാവും പോലെ ഒരു കരക്കെത്തിച്ചു..
നീയിപ്പോ പറഞ്ഞ സൽ സ്വഭാവിയായ ഏട്ടന്റെ ജോലി പോലും കാശിയുടെ ധാനമാണ് സ്റ്റീഫാ.. പിന്നെ അവനിങ്ങനെ ആയി പോയതല്ല.. എല്ലാരും കൂടി ആ ചെക്കനെ അങ്ങനെ ആക്കി തീർത്തതാ.. അതിൽ നീയിപ്പോ പറഞ്ഞു പോയ അവന്റെ പെറ്റ തള്ളയടക്കം പെടും.. "
അകത്തു നിന്നും വാസുദേവൻ തനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് കേട്ട് കൊണ്ടാണ് കാശി വണ്ടിയെടുത്തവിടെ നിന്നും പോയത്..
തുടരും..
കാശിയുടെ കഥയാണ്.
അവൻ പൊരുതി ജയിച്ച കഥയാണ്.
അതിലേക്ക് എത്തി പെട്ട വഴികളിൽ അവൻ അനുഭവിച്ച ദുരിതങ്ങളുടെ കഥയാണ്..
ആരും പറയാത്ത കഥയൊന്നുമല്ല..
പക്ഷേ ഞാൻ പറയുന്ന പോലെ ആരും പറഞ്ഞു കാണില്ല എന്നുറപ്പു തരാം...
കൂടെയുണ്ടെങ്കിൽ.. സപ്പോർട്ട് ചെയ്യുമെങ്കിൽ നമ്മുക്കിത് കൊണ്ട് പോകാം..
അറിയാലോ...ഫസ്റ് പാർട്ടിനു കിട്ടുന്ന റിവ്യൂ നോക്കി കഥ വായിക്കുന്നവരും ഒരുപാടുണ്ട്..
അതിനെന്നെ ഹെല്പ് ചെയ്യണേ..
നിങ്ങള് നല്ല കുട്ടികൾ ആയാല് ഞാനതിലും നല്ലൂട്ടിയ 😎
സ്നേഹത്തോടെ ജിഫ്..
#📔 കഥ #💞 പ്രണയകഥകൾ


