khalippu
നാൽപ്പത്തിരണ്ടു വയസുവരെമാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20 വർഷത്തോളമുള്ള പൊതുപ്രവർത്തനം കൊണ്ട് 'സഖാവ്'എന്ന സംബോധന ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്. പാർടിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ഉൾപ്പെടെ 1930 മുതൽ 1948 വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1948 ആഗസ്ത് 19ന് ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച സഖാവിന്റെ വേർപാടിന് ബുധനാഴ്ച 78 വർഷം തികയുകയാണ്.
വൈക്കത്ത് 1906 ലാണ് സഖാവിന്റെ ജനനം. 16-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലി ചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. പിന്നീട് തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. ഉത്തരേന്ത്യൻ വാസത്തിനിടയിൽത്തന്നെ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. തുടർന്ന് ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ പൂർണമായി മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.
ഉപ്പുസത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ സഖാവ് നടത്തിയ ചെറുത്തുനിൽപ്പ് ഉജ്വല അധ്യായമാണ്. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി– നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണപിള്ള, പിണറായി– പാറപ്രം രഹസ്യസമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകം സെക്രട്ടറിയാകുകയും ചെയ്തു.
ഗുരുവായൂർ സത്യഗ്രഹത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നാക്ക–ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി. 1940 സെപ്തംബർ 15ന് ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. ’46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റി.
പുന്നപ്ര– വയലാർ സമരശേഷം ബഹുജന നേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്ത വിഷമഘട്ടത്തിലാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്.'' എന്ന കുറിച്ചാണ് സഖാവ് മടങ്ങിയത്. സഖാവിന്റെ അവസാന ആഹ്വാനം ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ആവേശകരമായി ഏറ്റെടുക്കപ്പെടുകയാണ്.
#🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🟥 സിപിഐ #💪🏻 സിപിഐഎം