ShareChat
click to see wallet page
search
#✍ തുടർക്കഥ ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mk5xjgX?d=n&ui=v64j8rk&e1=cബ്ലൂ ഐസ് (പാർട്ട് 69) ഏലൂർ - ചൗക്ക മുൻപ് എഫ് എ സീ ടി പോലുള്ള വലിയ കമ്പനികളുടെ ഫാക്ടറികൾ ഉണ്ടായിരുന്ന കാലത്ത്, അവിടത്തെ തൊഴിലാളികളും, ഉദ്യോഗസ്ഥരും താമസിച്ചിരുന്ന ഒരു റെസിഡൻഷ്യൽ ഏരിയയാണത്. കാലക്രമേണ അതൊരു കോളനി ആയിത്തീർന്നിരുന്നു. ഇപ്പോഴാകട്ടെ, ഫാക്ടറികളെല്ലാം പൂട്ടിയ സാഹചര്യത്തിൽ ചൗക്കയിലെ ചില ഭാഗങ്ങൾ എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന വിധ്വംസക കേന്ദ്രങ്ങളാണ്. മഞ്ഞുമ്മൽ പുഴയുടെ തീരത്തുള്ള - ഒരു സമയത്ത് മനോഹരമായിരുന്ന - ആ പ്രദേശം ഇപ്പോൾ നിയമപാലകർക്ക് ഒരു തീരാ തലവേദനയാണ്. മെയിൻ റോഡിൽ നിന്നും അധികം ഉള്ളിലല്ലാതെ തന്നെ സ്ഥിതിചെയ്തിരുന്ന ഒരു പഴയ ഫാക്ടറിയുണ്ടായിരുന്നു. മിൽക്കി വേ ഡയറി പ്രൊഡക്റ്റ്സ്. കാലങ്ങളായി അടഞ്ഞു കിടക്കുകയാണാ സ്ഥാപനം. നാലു മൂലയും ഇടിഞ്ഞു വീണിട്ടും തലയുയർത്തിത്തന്നെ നിൽക്കുന്ന കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിൽ, പ്രേതഭവനം പോലെ ഒരു കെട്ടിടം. അതിന്റെ മെയിൻ ഗേറ്റ് തകർന്നു നിലം പൊത്തിയിരുന്നു. അകത്തേക്കു കയറിപ്പോയിരിക്കുന്ന ടയർ പാടുകൾ കാണാം. മെയിൻ കെട്ടിടത്തോടു ചേർത്തു തന്നെ പണിതിരിക്കുന്ന ഒറ്റ നിലയുള്ള സർവ്വീസ് സെന്ററിനു മുൻപിൽ, നിർത്തിയിട്ടിരിക്കുന്ന ഒരു കറുത്ത ഫോർച്ചൂണർ വാഹനമുണ്ടായിരുന്നു. അതിന്റെ മുൻഭാഗം ആകെ ഇടിച്ചു തകർന്ന നിലയിലാണ്. മെയിൻ കെട്ടിടം ഏതാണ്ട് ഇരുപത്തഞ്ചടി ഉയരം വരുന്ന ഇരുനിലക്കെട്ടിടമാണ്. അതിന്റെ ഭിത്തികൾ, ഒരുയരം കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് കോരുഗേറ്റഡ് ഷീറ്റുകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. താഴെ വലതു വശത്തെ മൂലയിൽ ഭിത്തി പൊളിച്ചുണ്ടാക്കിയ ഒരു കൂറ്റൻ ദ്വാരം കാണാമായിരുന്നു. ഈയടുത്ത കാലത്ത് ആരോ ചെയ്തതാണെന്നുറപ്പ്. ഉള്ളിലെ കൂറ്റൻ ഹാളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന ഏതാനും മേശകളുണ്ട്. ആ ഫാക്ടറിക്ക് ജീവനുണ്ടായിരുന്ന കാലത്തിന്റെ ഓർമ്മയ്ക്കെന്നോണം അവയങ്ങനെ തുരുമ്പെടുത്തു കിടന്നു. മേശകൾക്കു മുകളിൽ അവിടവിടെയായി തെളിയിച്ചു വെച്ചിരുന്ന എമർജൻസി ലൈറ്റുകളുണ്ടായിരുന്നു. അതിൽ പുറകിലെ ഭിത്തിയോടു ചേർന്നു കിടന്നിരുന്ന മേശയ്ക്കു മുകളിൽ മലർന്നു കിടക്കുകയാണ് ആ മധ്യവയസ്കൻ. വാൾട്ടർ സെക്വേറ! അതേ മേശയിൽത്തന്നെ നിരനിരയായി ഇരിക്കുന്നുണ്ടായിരുന്നു അയാളുടെ അഞ്ച് കൂട്ടാളികളും. എല്ലാവരുടേയും ശ്രദ്ധ ഏറ്റവുമൊടുവിൽ നിന്നിരുന്ന ചെറുപ്പക്കാരനിലേക്കാണ്. അവൻ തന്റെ ഇടതുകൈ കൊണ്ട് ഒരു സ്റ്റാമ്പ് നാവിൽ പതിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം വലതു കൈയ്യിൽ പിടിച്ചിരുന്ന ഫോണിലേക്ക് ശ്രദ്ധാപൂർവ്വം നോക്കുന്നുമുണ്ടവൻ. അവന്റെ മുൻപിലെ മേശയിൽ അവരുടെയെല്ലാം ആയുധങ്ങൾ നിരത്തിയിട്ടിരുന്നു. പന്ത്രണ്ടു പിസ്റ്റളുകളും ഒരു INSAS ലൈറ്റ് മെഷീൻ ഗണ്ണും. കുറേയേറെ കത്തികളും. മെഷീൻ ഗൺ അതിന്റെ ബട്ട് ഊരിമാറ്റിയ നിലയിലാണ്. എല്ലാ ആയുധങ്ങളിലും ഒരു വൃത്തത്തിനുള്ളിൽ ക്രേസി 9 എന്ന എഴുത്തു പതിപ്പിച്ചിരിക്കുന്നത് കാണാം. “വിജയ്... എല്ലാം ഓക്കെയല്ലേ ?” കിടന്ന കിടപ്പിൽ വാൾട്ടറിന്റെ ചോദ്യമുയർന്നു. “അണ്ണാ...” ആ ചെറുപ്പക്കാരൻ വാൾട്ടറിനരികിലെത്തി. അവന്റെ മുഖത്ത് സംശയം നിറഞ്ഞിരുന്നു. “എന്താ പ്രശ്നം ?” വാൾട്ടർ എഴുന്നേറ്റിരുന്നു. “അമർ ഈ അയച്ചു തന്നിരിക്കുന്ന ലൊക്കേഷൻ നോർവേയിലാണ്. ഇതു കണ്ടോ ?” വിജയ് ഫോൺ വാൾട്ടറിനു നേരേ തിരിച്ചു പിടിച്ചു. “അവനെ വിളിക്ക്!” വാൾട്ടർ മേശപ്പുറത്തു നിന്നും താഴെയിറങ്ങിക്കൊണ്ട് ആവശ്യപ്പെട്ടു. “വിളിച്ചു. ഫോൺ ഓഫാ.” വിജയുടെ സ്വരം ഗൗരവമാർജ്ജിച്ചിരുന്നു. “പ്രശ്നമാണെന്നു തോന്നുന്നു.” സാവധാനം എല്ലാവരുടേയും മുഖം ജാഗരൂകമായി. “ട്രാക്കിങ്ങ് ആകാൻ സാധ്യതയുണ്ട്. അഥവാ ആണെങ്കിൽ അത് മിക്കവാറും പൊലീസ് ആകാനേ വഴിയുള്ളൂ. കാരണം, ബഡിയ്ക്കോ, അമറിനോ അതിനുള്ള ബുദ്ധിയുണ്ടെന്നെനിക്കു തോന്നുന്നില്ല.” “ഉം... ” വാൾട്ടറിന്റെ മുഖം ആലോചനാ നിമഗ്നമായി. “ഐ തിങ്ക് വീ ഷുഡ് മൂവ്!” കൂട്ടാളികളിലൊരാൾ അപകടം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. “പരിചയം കുറവുള്ള സ്ഥലമാണ്. വീ ഷുഡ് ബീ കെയർഫുൾ.” “ഓക്കേ!” ദീർഘനിശ്വാസത്തോടെ തന്റെ അരയിൽ കൊളുത്തിയിട്ടിരുന്ന, തീപ്പെട്ടിയുടെ വലിപ്പമുള്ള ഒരു നോട്ട്ബുക്കെടുത്തു നിവർത്തി വാൾട്ടർ. കുറേയേറെ പേജുകൾ മറിച്ചിട്ടാണ് അയാൾക്കൊരു കാലി പേജ് കാണാനായത്. അതിനുള്ളിൽ ബുക്കിനോടൊപ്പം തന്നെ കൊളുത്തിയിട്ടിരുന്ന ഒരു ചെറിയ പെൻസിലെടുത്ത് ‘അമർ’എന്ന മൂന്നക്ഷരങ്ങൾ എഴുതി ചേർത്തതിനുശേഷം, ആ മനുഷ്യൻ മേശപ്പുറത്തു നിന്നും തന്റെ പിസ്റ്റളും, കർഷകർ റബർ ടാപ്പിങ്ങിനുപയോഗിക്കുന്ന തരം ഒരു കത്തിയും എടുത്തുകൊണ്ട് പുറത്തേക്കു നടന്നു. പിന്നെ ഒട്ടും താമസമുണ്ടായില്ല. കൂട്ടാളികളെല്ലാം, ഒരു മിലിട്ടറി ബറ്റാലിയൻ എന്ന പോലെ തങ്ങളുടെ ആയുധങ്ങൾ ധരിച്ച് നേതാവിനെ അനുഗമിച്ചു. ഭിത്തിയിലെ ആ ദ്വാരത്തിലൂടെ പുറത്തെത്തിയതും വാൾട്ടർ നിന്നു. എന്തോ പന്തികേടു തോന്നിയിരിക്കുന്നു അയാൾക്ക്. ഇടതു ചെവിയിൽ കൈപ്പത്തി ചേർത്തുവെച്ച് എന്തോ ശ്രദ്ധിക്കുകയാണയാൾ. പുറകേ ഇറങ്ങി വന്ന സംഘവും ആ വിചിത്രമായ ശബ്ദം ശ്രദ്ധിച്ചിരിക്കുന്നു. എല്ലാവരും ചുറ്റും നോക്കുകയാണ്. ഒരു കൂട്ടം വണ്ടുകൾ മുരളുന്നതുപോലുള്ള ശബ്ദം. “വാൾട്ട്!” ഉറക്കെ ഒരു വിളിയുയർന്നു. വിജയ് ആണ്. അവന്റെ നോട്ടം കണ്ട് മുകളിലേക്കു നോക്കിയ എല്ലാവരും കണ്ടു ആ കാഴ്ച്ച! “ഫക്ക്!” ഉറക്കെ അലറിക്കൊണ്ട് ആ സംഘം ഫോർച്ചൂണറിനു നേരേ കുതിച്ചു. ഏതാണ്ട് അൻപതടി ഉയരത്തിൽ അവരുടെ തലയ്ക്കു മീതേ തങ്ങി നിന്നിരുന്ന ആ അത്യാധുനീക ഡ്രോൺ അവരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് പിൻതുടരാനാരംഭിച്ചു. ചുവന്ന തീക്കണ്ണു പോലെ, അതിന്റെ ക്യാമറയ്ക്കു ചുറ്റും ഒരു എൽ ഈ ഡി ലൈറ്റ് സ്ട്രിപ്പ് വെട്ടിത്തിളങ്ങി. തകർന്നു കിടന്ന ഗേറ്റിനു മുകളിലൂടെ, ഭയാനകമായ ഒരു മുരൾച്ചയോടെ കുതിച്ചിറങ്ങിയ ആ ഫോർച്ചൂണറിന്റെ മുൻ ഭാഗത്തു നിന്നും എന്തൊക്കെയോ തെറിച്ചുപോകുന്നത് കാണാമായിരുന്നു. റോഡിലെത്തിയതും ഇടത്തേക്കു വെട്ടിച്ച ഫോർച്ചൂണറിന്റെ പാസഞ്ചർ സീറ്റിൽ നിന്നും ഒരു കൈ പുറത്തേക്കു നീണ്ടു വന്നു. സിൽവർ നിറത്തിൽ ഒരു തോക്കിൻ കുഴൽ ആ കൈയ്യിലിരുന്ന് വെട്ടിത്തിളങ്ങി. ഡ്രോണിനു നേരേ ചൂണ്ടിപ്പിടിച്ച ആ തോക്കിന്റെ പുറകിലെ സേഫ്റ്റി ഓഫാക്കിക്കൊണ്ട് ഒരു തള്ളവിരൽ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം ഡ്രോണിലെ ലൈറ്റുകളെല്ലാം അണഞ്ഞ് അത് ഇരുട്ടിലേക്കലിഞ്ഞു ചേർന്നു. ഈ സമയം ഏതാനും കിലോമീറ്റർ മാത്രം അകലെ കണ്ടെയ്നർ റോഡിൽ. മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു വന്നുകൊണ്ടിരുന്ന ആ ബൊലേറോ ഓടിച്ചിരുന്ന ജെയിംസായിരുന്നു. പൊലീസ് സൈറണും ബീക്കൺ ലൈറ്റുകളുമായി ആ വാഹനത്തിന്റെ പോക്കു കണ്ടാൽത്തന്നെ അറിയാം, മുൻപിൽ തടസ്സമായിട്ടു വരുന്നവൻ ആരായിരുന്നാലും അതവന്റെ അവസാനത്തിനാണെന്ന്. പാസഞ്ചർ സീറ്റിൽ അവനോടൊപ്പമിരുന്നിരുന്ന പോത്തൻ തന്റെ പിസ്റ്റളെടുത്ത് ലോഡഡാണെന്നുറപ്പു വരുത്തി. അഡീഷണൽ മാഗസീനുകൾ രണ്ടെണ്ണമെടുത്ത് അരയ്ക്കു പുറകിൽ തിരുകിക്കൊണ്ട് തിരിഞ്ഞു നോക്കിയ അയാൾ രൂപേഷിന്റെ മുഖഭാവം ശ്രദ്ധിച്ചു. “ഒരു ചെറിയ പണി കിട്ടീട്ടൊണ്ട്. അവന്മാർ അവിടുന്നു വിട്ടു!” ഐപാഡ് സ്ക്രീനിൽ നോക്കിയിരുന്ന രൂപേഷിന്റെ മുഖത്ത് നേരിയ സങ്കോചം കാണാമായിരുന്നു. “അതിനിപ്പയെന്നാ ഡ്രോൺ ഫോളോ ചെയ്യില്ലേ ?” ജെയിംസ് ചോദിച്ചു. “ഡ്രോൺ അവരു കണ്ടെന്നു തോന്നുന്നു സർ!” അവൻ തന്റെ ഐപാഡ് തിരിച്ച് പോത്തനെ കാണിച്ചു കൊടുത്തു. ഫോർച്ചൂണറിന്റെ പാസഞ്ചർ സീറ്റിൽ, ഡ്രോണിനു നേരേ തോക്കും ചൂണ്ടിയിരിക്കുന്ന ആ മധ്യവയസ്കനെ പോത്തൻ തിരിച്ചറിഞ്ഞു. ഇൻഫ്രാ റെഡ് ക്യാമറയുടെ പച്ച നിറമുള്ള ഇമേജായിരുന്നിട്ടും വാൾട്ടറിന്റെ മുഖം വ്യക്തമായിരുന്നു. “പേടിക്കണ്ട. ഞാൻ ലൈറ്റെല്ലാം ഓഫാക്കി. അവന്മാർക്ക് ഈ ഇരുട്ടത്ത് പെട്ടെന്നൊന്നും ലൊക്കേറ്റ് ചെയ്യാൻ പറ്റില്ല.ഇപ്പളും ഫോളോ ചെയ്യുന്നുണ്ട് ഞാൻ.” രൂപേഷ് പറഞ്ഞു. “ഓക്കേ! ഒരു നിമിഷത്തേക്കു പോലും കണ്ണീന്നു മാറരുത്.” പോത്തൻ പറഞ്ഞു. “ടേക്ക് ലെഫ്റ്റ്!” രൂപേഷ് ജെയിംസിന്റെ തോളിൽത്തട്ടി. “ഏലൂരു വഴി പോകാതെ വേറേ പണിയുണ്ട്. അവന്മാര് ചൗക്ക കോളനീടെ ഉള്ളിലേക്കാ കേറിയേക്കുന്നെ.” വന്ന വേഗതയിൽത്തന്നെ ഇടത്തേക്കു വെട്ടിച്ച ബൊലേറൊയുടെ ഇടതു വശമൊന്ന് ഉയർന്നു താണു. എന്തൊക്കെയോ ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കാമായിരുന്നു. തെറിച്ചു വീഴാനൊരുങ്ങിയ രൂപേഷിനെ വിൻസന്റ് ചേർത്തുപിടിച്ചു. ജെയിംസ് ഗിയർ ഡൗൺ ചെയ്ത് നന്നായൊന്നു റെയ്സ് ചെയ്തപ്പോൾ, റോഡിൽ നിന്നും അതിഥി തൊഴിലാളികളുകളുടെ ഒരു സംഘം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നത് കാണാമായിരുന്നു. “ഇനി ഞാൻ പറയുന്ന വഴീക്കോടെ തന്നെ പൊക്കോണം.” രൂപേഷ് മുന്നറിയിപ്പു കൊടുത്തു. “ഡ്രോണിന് എട്ടു കിലോമീറ്റർ റേഞ്ചേ ഉള്ളൂ. അത് മറന്നു പോകല്ല്.” പക്ഷേ വലിയൊരു വളവ് വീശിയെടുത്ത ജെയിംസിനു മുൻപിൽ ആ പ്രതിബന്ധം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരു കൂറ്റൻ പെട്രോൾ ടാങ്കർ! അത് തിരിച്ചെടുക്കാനായി കഷ്ടപ്പെടുകയാണ് ഡ്രൈവർ. അനേകയാവർത്തി മുൻപോട്ടും പുറകോട്ടും ഓടിച്ച് ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു ആ തമിഴൻ. ഇപ്പോൾ ആ നെടുനീളൻ ട്രക്ക് റോഡിനു വിലങ്ങനെയായി, ഇരു വശത്തുനിന്നുമുള്ള ട്രാഫിക്ക് തടസ്സപ്പെടുത്തിക്കൊണ്ട് നിലയുറപ്പിച്ചിരിക്കുകയാണ്. അലറിപ്പാഞ്ഞ് വന്നു നിന്ന പൊലീസ് വാഹനം കൂടി കണ്ടതോടെ ആ ഡ്രൈവർ ആകെ പകച്ചുപോയി. ഒരു നിമിഷം പോലും പാഴാക്കാനാകില്ല. പുറകിലെ ഡോർ തുറന്ന് ചാടിയിറങ്ങിയ വിൻസന്റ് ഒരൊറ്റക്കുതിപ്പിന് ടാങ്കറിന്റെ കാബിനുക്യാബിനുള്ളിലേക്ക് പറന്നു കയറി. തുടർന്ന് ഒരു കോഴിക്കുഞ്ഞിനെയെന്നവണ്ണം ആ ഡ്രവറെ തൂക്കി താഴേക്കിറക്കി വിട്ട അവൻ, മുൻപിലോ പുറകിലേ എന്താണെന്നു പോലും നോക്കാതെ ഗിയർ മാറ്റി, ആക്സിലറേറ്ററിൽ ഒരൊറ്റച്ചവിട്ടായിരുന്നു. ഇടതുവശത്ത് അട്ടിയിട്ടു വെച്ചിരുന്ന സിമന്റ് ഇഷ്ടികകളുടെ ഒരു നിര ഇടിച്ചു തെറിപ്പിച്ചുകൊണ്ട് വട്ടം തിരിഞ്ഞ ആ ടാങ്കറിന്റെ പിൻഭാഗം നിരങ്ങി റോഡിനു സമാന്തരമായി കിതച്ചു നിന്നു. വഴി ക്ലിയറായതും, മുൻപോട്ടു കുതിച്ചു ചെന്ന ബൊലേറോയിലേക്ക്, ടാങ്കറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നു തന്നെ ഊർന്നിറങ്ങി ആ ആഫ്രിക്കൻ യുവാവ്. “വീ ആർ ഗോയിങ്ങ് സ്ട്രെയ്റ്റ് റ്റു ദെം! നേരേ ചെന്നിട്ട്, വലത്തേക്കുള്ള ആറാമത്തെ വഴി. അവന്മാർ നമ്മുടെ മുൻപിലുണ്ടാകും!” രൂപേഷ് ഉറക്കെ വിളിച്ചു പറഞ്ഞു. സൈറൻ സ്വിച്ച് അമർത്തിക്കൊണ്ട് ബ്രേക്കിൽ നിന്നും കാലെടുത്ത ജെയിംസ് തന്റെ വലതു കാൽ വായുവിലുയർത്തി ആക്സിലറേറ്ററിൽ ആഞ്ഞൊരു ചവിട്ടായിരുന്നു. മുൻ ഭാഗം കുതിച്ചു പൊങ്ങിയ ബൊലേറോ ഒരു കൊള്ളിയാൻ പോലെ ഇരുട്ടിനെ തുളച്ചുകൊണ്ട് മുൻപോട്ടു പാഞ്ഞു. ആറാമത്തെ വളവ്. ഹാൻഡ് ബ്രേക്ക് വലിച്ച ജെയിംസ് സ്റ്റിയറിങ്ങ് പൂർണ്ണമായും വലത്തേക്ക് വെട്ടിച്ചുകൊണ്ട് ആക്സിലറേറ്റർ ചവിട്ടിയമർത്തി. നിന്ന നിൽപ്പിൽ 90 ഡിഗ്രീ തിരിഞ്ഞ ആ വാഹനം, ഇടവഴിയിലേക്കു കയറിയതും, ദൂരെ ഇരുട്ടിൽ ഒരനക്കം കണ്ടു. ഒറ്റക്കണ്ണുമായി പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന ഒരു കറുത്ത ഫോർച്ചൂണറിന്റെ അസ്ഥികൂടം! “സീറ്റ് ബെല്റ്റ്സ് എവെരിബഡി!” ഉറക്കെ അലറിക്കൊണ്ട് ജെയിംസ് ബൊലേറോ മുൻപോട്ടു പായിച്ചു. ഏതാണ്ട് 200 മീറ്ററുകൾ മാത്രം. ഇരുവാഹനങ്ങളും അതിവേഗതിയിലാണ്. കൂട്ടിയിടിയുണ്ടായാൽ ഒന്ന് മറ്റേതിനെ ഇല്ലാതാക്കിക്കളയും എന്നുറപ്പ്! എന്നാൽ... നേർക്കു നേരേ തൊട്ടു തൊട്ടില്ല എന്ന അകലത്തിലെത്തിയതും ഫോർച്ചൂണർ വലത്തേക്കു വെട്ടിച്ച് ഒരു നേർത്ത ഇടവഴിയിലേക്കു തിരിഞ്ഞു. അതിന്റെ മുൻപിൽ, വലതു ഭാഗത്തെ നഗ്നമായ ടയർ ബൊലേറോയുടെ ബമ്പറിൽ ഉരസിക്കൊണ്ട്! മുൻപിലെ പാസഞ്ചർ സീറ്റിലിരുന്ന വാൾട്ടറിന്റെ മുഖം കണ്ടതും പോത്തൻ അലറിക്കൊണ്ട് തോക്കു ചൂണ്ടിയതാണ്. പക്ഷേ ഒരു നിമിഷാർദ്ധത്തേക്കു മാത്രമേ ആ അവസരം കിട്ടിയുള്ളൂ. വളവു തിരിഞ്ഞതും, ഫോർച്ചൂണർ ഒരൊറ്റക്കുതിപ്പിന് ഇരച്ചു കയറിപ്പോയി. ഏതാനും മീറ്ററുകൾ അകത്തേക്കു ചെന്നപ്പോഴേക്കും, ഭ്രാന്തമായ വേഗതയാർജ്ജിച്ചു കഴിഞ്ഞിരുന്നു ആ വാഹനം. വളരെ വീതി കുറഞ്ഞ ആ വഴിയുടെ ഇരു വശത്തും പാർക്കു ചെതിരുന്ന ഇരു ചക്രവാഹനങ്ങൾ ചിതറി മുകളിലേക്കു തെറിക്കുന്നതു കാണാമായിരുന്നു. എതിരേ വന്നിരുന്ന ഒരു ഓട്ടോറിക്ഷ അടുത്ത പറമ്പിലേക്കോടിച്ചിറക്കുന്നതും കണ്ടു. ഗിയർ ഡൗൺ ചെയ്ത ജെയിംസ് ഒരൊറ്റ കുതിപ്പായിരുന്നു. നിമിഷ നേരം കൊണ്ട് ഫോർച്ചൂണറിനു തൊട്ടു പുറകിലെത്തിയ ബൊലേറോ അശേഷം വേഗത കുറയ്ക്കാതെ അതിനു പുറകിലേക്ക് ഇടിച്ചു കയറി. ആഘാതത്തിൽ അതിന്റെ പുറകിലെ ഗ്ലാസ്സുകൾ പൊട്ടിച്ചിതറുന്നത് കാണാമായിരുന്നു. ബൊലേറോയുടെ തീഷ്ണ വെളിച്ചത്തിൽ അതിനുള്ളിൽ നിന്നും പുറത്തേക്കു നീണ്ടിറങ്ങുന്ന മെഷീൻ ഗണ്ണിന്റെ കുഴൽ അവർ വ്യക്തമായി കണ്ടു! ആദ്യത്തെ വെടി പൊട്ടിയതും, ബൊലേറോ മുൻപോട്ടു കുതിച്ചതും ഒരുമിച്ചാണ്. ഫോർച്ചൂണറിന്റെ പുറകിലെ ഡോർ അടർന്ന് താഴെ റോഡിലേക്കു വീണു. അതിനു മുകളിലേക്ക് ബൊലേറോയുടെ ചക്രങ്ങൾ കയറിയതും, തങ്ങളുടെ വാഹനത്തിനടിയിൽ അഗ്നിബാധയുണ്ടായതുപോലെ പോത്തനും കൂട്ടർക്കും തോന്നി. ഫോർച്ചൂണറിന്റെ ലോഹ വാതിൽ റോഡിലുരഞ്ഞ് തീപ്പൊരി ചിതറിയതാണ്. തോക്കും പിടിച്ചു നിന്നവന്റെ ബാലൻസ് തെറ്റി അവൻ തൊട്ടു മുൻപിലെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കാണാമായിരുന്നു. മെഷീൻ ഗൺ അവന്റെ തോളിൽ കൊളുത്തിയിട്ടിരിക്കുകയാണ്. അവന്റെ കൂട്ടാളികൾ രണ്ടുപേർ കൈയ്യിൽ തോക്കുകളുമായി നിലയുറപ്പിക്കാനാകാതെ പാടുപെടുന്നതു കാണാമായിരുന്നു. അവർ ബൊലേറോയ്ക്കു നേരേ തോക്കു ചൂണ്ടുമ്പോഴെല്ലാം ഫോർച്ചൂണർ വശങ്ങളിലേക്കു തെന്നി മാറുകയാണ്. ഒരു വട്ടം കൂടി ആ ബൊലേറോ മുൻപോട്ടു കുതിച്ചു! ഇടിയുടെ ആഘാതത്തിൽ, ഫോർച്ചൂണർ റോഡിൽ നിന്നും ഇടതുവശത്തെ കാനയിലേക്ക് തെന്നിപ്പോയി. അവിടെ നിന്നും കുതിച്ചുയർന്ന അത് തിരികെ റോഡിലേക്കു കയറിയപ്പോഴേക്കും, പുറകിൽ സീറ്റിനെ കെട്ടിപ്പിടിച്ചു നിന്നവൻ തെറിച്ചു പുറത്തേക്കു വീണിരുന്നു. ഒരു ഈനാം പേച്ചിയെപ്പോലെ ശരീരം ഉള്ളിലേക്ക് വളച്ച് വീഴ്ച്ചയുടെ ആഘാതത്തിൽ നിന്നും രക്ഷപ്പെട്ട്, ചാടിയെഴുന്നേറ്റ ആ യുവാവ്, ഒരൊറ്റക്കുതിപ്പിന് ബൊലേറോയുടെ ബോണറ്റിലേക്ക് കയറി. നിമിഷങ്ങൾക്കുള്ളിൽ മുൻപിലെ ഗ്ലാസ്സിനടുത്തെത്തിയ അവൻ, വലതു കൈ കൊണ്ട് വൈപ്പറുകളിലൊന്നിന്റെ അടി ഭാഗത്ത് പിടിമുറുക്കി. അത്ര വേഗതയുണ്ടായിട്ടും, ജെയിംസ് തലങ്ങും വിലങ്ങും വെട്ടിച്ചിട്ടും അവൻ പിടുത്തം വിട്ടില്ല. ഒരു ഭ്രാന്തനെപ്പോലെ, പല്ലിളിച്ചു ചിരിക്കുന്നുണ്ടായിരുന്ന ആ ചെറുപ്പക്കാരൻ, തന്റെ തോളിൽ തൂക്കിയിട്ടിരുന്ന മെഷീൻ ഗണ്ണിനെ വരുതിയിലാക്കാനുള്ള ശ്രമമാണ്. അടുത്ത നിമിഷം ജെയിംസ് ബ്രേക്കിൽ ആഞ്ഞു ചവിട്ടി. ഒരലർച്ചയോടെ നിശ്ചലമായി ബൊലേറോ. ആ യുവാവിന്റെ ശരീരം വായുവിലുയർന്നുപോയി. എന്നിട്ടും അവൻ തന്റെ പിടി വിട്ടില്ല! ബോണറ്റിലേക്ക് അലച്ചു വീണ അവൻ അടുത്ത നിമിഷം തന്നെ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞുയർന്ന് ജെയിംസിനു നേരേ ആ തോക്കു ചൂണ്ടിയതും, ട്രിഗർ വലിച്ചതും ഒരുമിച്ചായിരുന്നു. വിൻഡ് ഷീൽഡ് ഗ്ലാസ്സ് ഒരായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറി. അടുത്ത നിറയൊഴിക്കാൻ അവനവസരം കിട്ടിയില്ല. മുൻപോട്ടാഞ്ഞ പോത്തൻ ആ ചെറുപ്പക്കാരന്റെ തലമുടിയിൽ പിടിച്ച് ഒന്നുലച്ചതും, മിനുസമുള്ള ബോണറ്റിലേക്ക് കമിഴ്ന്നടിച്ചു വീണുപോയി അവൻ. അടുത്ത നിമിഷം, മെഷീൻ ഗൺ തോളിൽ നിന്ന് താഴേക്കൂർത്തിക്കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ചെറിയ പിസ്റ്റൾ പുറത്തെടുത്തു അവൻ. പക്ഷേ വൈകിപ്പോയിരുന്നു. പോത്തൻ അവന്റെ മുടിയിലെ പിടുത്തം വിട്ടിരുന്നില്ല.അതിശക്തമായ ഒരൊറ്റ വലിയിൽ, ആ യുവാവ് ബൊലേറോയ്ക്കുള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു. അതികായനായിരുന്ന അവന്റെ ആരോഗ്യമോ, കൈയ്യിലുണ്ടായിരുന്ന ആയുധമോ, ഒന്നും പോത്തനു വിഷയമായിരുന്നില്ല. തന്റെ കൈമരുങ്ങിനു കിട്ടിയതും, തലയ്ക്കിരുവശവുമായി തുടർച്ചയായ ഏതാനും താഢനങ്ങളിലൂടെ ആ ചെറുപ്പക്കാരന്റെ മസ്തിഷ്കം മരവിപ്പിച്ചു കളഞ്ഞു പോത്തൻ! ജെയിംസ് അവന്റെ കൈയ്യിൽ നിന്നും ആ തോക്കു വലിച്ചെടുത്ത് പുറകിൽ, വിൻസന്റിനെ ഏൽപ്പിച്ചുകൊണ്ട് വാഹനം മുൻപോട്ടെടുത്തു. ഫോർച്ചൂണറിന്റെ പുറകിലെ ചുവന്ന വെളിച്ചം ദൂരെ ഒരു പൊട്ടുപോലെ ആയിരിക്കുന്നു ഇപ്പോൾ. പോകുന്ന പോക്കിൽത്തന്നെ പോത്തൻ ആ ചെറുപ്പക്കാരന്റെ ശരീരം തള്ളി ബോണറ്റിലൂടെ ബൊലേറോയുടെ മുപിലേക്ക് തള്ളിയിട്ടത് പെട്ടെന്നായിരുന്നു. ജെയിംസ് പോലും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു നീക്കം. നിമിഷങ്ങൾക്കുള്ളിൽ, വാഹനം ആ ചെറുപ്പക്കാരന്റെ ശരീരത്തിലൂടെ കയറിയിറങ്ങി അപ്പുറത്തെത്തി! ജെയിംസ് ഞെട്ടി പോത്തനെ നോക്കി. “മക്കളേ! ഇത് നമ്മടെ കേസാ! നമ്മളാ എഫ് ഐ ആർ ഇടുന്നേ! ഒരു മൈരും നോക്കണ്ട കാര്യമില്ല!” പോത്തൻ മുരണ്ടു. തുടരും കണ്ണൂർകാരൻ 🌹🌹🌹🌹 #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
✍ തുടർക്കഥ - Part 69 BLUE ICE Part 69 BLUE ICE - ShareChat