ShareChat
click to see wallet page
search
Varun Adhitya :Love Unfolds❤‍🩹 Part 24 "നിങ്ങൾ സത്യത്തോട് വളരെ അടുത്തെത്തി." ആ മെസേജ് കണ്ട നിമിഷം ദേവികയുടെ കൈകൾ തണുത്തുപോയി. അവൾ അറിയാതെ മ്യൂസിക് റൂമിന് പുറത്തേക്ക് നോക്കി. ആരോ അവരെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ. ഇവിടെ. ഈ സ്കൂളിനുള്ളിൽ. ആ ചിന്ത തന്നെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി. "നമ്മൾ ഇവിടെ നിന്ന് പോകണം." അർജുൻ ഗൗരവത്തോടെ പറഞ്ഞു. വരുണും ചുറ്റും ഒന്ന് നോക്കി. സ്കൂൾ ഗ്രൗണ്ട് ഏതാണ്ട് ശൂന്യമായിരുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. പഴയ കെട്ടിടങ്ങൾക്കിടയിൽ നീളമുള്ള നിഴലുകൾ വീണുകിടന്നു. "ആദ്യം ഈ ഡയറി സുരക്ഷിതമായി വെക്കണം." വരുൺ പറഞ്ഞു. അപ്പോഴാണ് ദേവിക വീണ്ടും ഡയറിയിലേക്ക് നോക്കിയത്. അതിൽ അവൾ ഒരു കാര്യം ശ്രെദ്ധിക്ക ഇടയായി. ഡയറിയുടെ പിന്നിലെ കവർ സാധാരണയേക്കാൾ കട്ടിയുള്ളതായി തോന്നി. "ഒരു മിനിറ്റ്." അവൾ പതുക്കെ പറഞ്ഞു. വരുണും അർജുനും അവളെ നോക്കി. ദേവിക ഡയറിയുടെ അവസാന കവർ വിരലുകൾ കൊണ്ട് പരിശോധിച്ചു. അകത്ത് എന്തോ ഉള്ളതുപോലെ. വർഷങ്ങളായി ഒട്ടിപ്പിടിച്ചിരുന്ന ഭാഗം അവൾ സൂക്ഷിച്ച് തുറക്കാൻ ശ്രമിച്ചു. പിന്നെ ചെറിയൊരു പേപ്പർ മടക്കി വെച്ച നിലയിൽ പുറത്തേക്ക് വീണു. മൂവരും ഒരുപോലെ അത് നോക്കി. അർജുൻ വേഗം അത് എടുത്തു. പഴക്കം കാരണം മഞ്ഞനിറമായ പേപ്പർ. അത് തുറന്ന നിമിഷം അവന്റെ നെറ്റി ചുളിഞ്ഞു. "ഇത് ഒരു അഡ്രസ് ആണ് ." ദേവിക അടുത്തേക്ക് നീങ്ങി. പേപ്പറിൽ ഒരു സ്ഥലം എഴുതിയിരുന്നു. Blue Orchid Café June 18 7:00 PM അതിന് താഴെ ഒരു വരി കൂടി. "If something happens to me, ask him." മുറിയിലാകെ വീണ്ടും നിശബ്ദത. "അവൻ ആരാ?" ദേവിക ചോദിച്ചു. "എനിക്കും അറിയില്ല." അർജുൻ പറഞ്ഞു. വരുണിന്റെ കണ്ണുകൾ പേപ്പറിൽ തന്നെ പതിഞ്ഞിരുന്നു. പെട്ടെന്ന് അവന്റെ മുഖത്ത് എന്തോ മാറി. "Blue Orchid..." അവൻ വളരെ പതുക്കെ പറഞ്ഞു. "ഞാൻ ഈ പേര് കേട്ടിട്ടുണ്ട്." "എവിടെ?" അർജുൻ ചോദിച്ചു. വരുൺ കുറച്ച് നിമിഷങ്ങൾ ആലോചിച്ചു. പിന്നെ അവന്റെ കണ്ണുകൾ ചെറുതായി വിടർന്നു. "ആ ആക്‌സിഡന്റ്ന്  കുറച്ച് ദിവസം മുമ്പ്." "ആദർശ് ഈ കഫെയെക്കുറിച്ച് പറഞ്ഞിരുന്നു ." ദേവികയുടെ ശ്വാസം മുറുകി. "എന്താ പറഞ്ഞത്?" "അവൻ ആരെയോ കാണാൻ പോകുന്നുണ്ടെന്ന്." വരുൺ പറഞ്ഞു. "പക്ഷേ ആരെയാണെന്ന് പറഞ്ഞില്ല." മൂവരും പരസ്പരം നോക്കി. ആദ്യമായി അവരുടെ കൈയിൽ ഒരു വ്യക്തമായ ക്ലൂ ഉണ്ടായിരുന്നു. --- ആ രാത്രി. ഹോസ്റ്റൽ റൂമിൽ. അഞ്ജലി ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ ദേവികയ്ക്ക് ഉറക്കം വന്നില്ല. കട്ടിലിൽ ഇരുന്ന് അവൾ ഫോണിലെ പഴയ ഫോട്ടോകൾ നോക്കുകയായിരുന്നു. ഇന്നത്തെ സംഭവങ്ങൾ എല്ലാം മനസ്സിൽ കറങ്ങിക്കൊണ്ടിരുന്നു. റിഷാൻ. ഡയറി. കറുത്ത കാർ. Blue Orchid Café. എല്ലാം തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നു. പക്ഷേ ചിത്രം ഇപ്പോഴും പൂർണമല്ല. അവൾ ഫോൺ ഓഫ് ചെയ്യാൻ പോകുന്നതിനിടെയാണ് ഒരു നോട്ടിഫിക്കേഷൻ വന്നത്. Instagram. Unknown account. Profile picture ഇല്ല. Followers ഇല്ല. Posts ഇല്ല. ഒരു message മാത്രം. ദേവികയുടെ നെഞ്ചിടിപ്പ് കൂടി. അവൾ മെസ്സേജ് തുറന്നു . അതിനുള്ളിൽ ഒരു ഫോട്ടോ. പഴയ ഒരു ചിത്രം. സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളും വരുണും. രണ്ടുപേരും ചിരിച്ചുകൊണ്ടിരിക്കുന്നു. ആ ചിത്രം കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. കാരണം... അത് അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോ ആയിരുന്നു. പക്ഷേ ചിത്രത്തിലെ സന്തോഷം അഭിനയമല്ലായിരുന്നു. അവൾക്കും വരുണിനും ഇടയിൽ ഒരുപാട് അടുപ്പം ഉണ്ടായിരുന്നുവെന്ന് അത് തെളിയിച്ചു. വിറക്കുന്ന വിരലുകളോടെ അവൾ താഴെയുള്ള മെസേജ് വായിച്ചു. "നിനക്ക് എല്ലാം ഓർമ്മ വരുന്നതിന് മുമ്പ് ഒരു കാര്യം അറിയണം." അവളുടെ ശ്വാസം പതുക്കെ നിന്നു. അടുത്ത വരി വായിച്ച നിമിഷം അവളുടെ ലോകം വീണ്ടും തലകീഴായി. "ആ ആക്‌സിഡന്റ് ഒരു അപകടമായിരുന്നില്ല." ആ വാക്കുകൾ കണ്ട നിമിഷം ദേവികയുടെ ശ്വാസം നിലച്ചുപോയ പോലെ തോന്നി. ഫോണിന്റെ സ്ക്രീനിലേക്ക് തന്നെ അവൾ നോക്കി നിന്നു. വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. "ദേവിക?" അഞ്ജലിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്. "എന്താ പറ്റിയത്?" ദേവിക പെട്ടെന്ന് ഫോൺ സ്ക്രീൻ ഓഫ് ചെയ്തു. "ഒന്നുമില്ല." അഞ്ജലി സംശയത്തോടെ അവളെ നോക്കിയെങ്കിലും കൂടുതൽ ചോദിച്ചില്ല. "ഉറങ്ങാൻ നോക്ക്. രണ്ട് ദിവസമായി നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം എന്തോ ടെൻഷൻ ഉണ്ടെന്ന്." ദേവിക ഒരു ചെറു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. പക്ഷേ അത് വിജയിച്ചില്ല. കാരണം... ഇപ്പോൾ അവളുടെ മനസ്സിൽ മുഴങ്ങുന്നത് ഒരു വാചകം മാത്രമായിരുന്നു. "ആ ആക്‌സിഡന്റ് ഒരു അപകടമായിരുന്നില്ല." --- ആ രാത്രി. ഹോസ്റ്റൽ മുറി ഇരുട്ടിൽ മുങ്ങിയിരുന്നു. അഞ്ജലി ഉറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ ദേവികയ്ക്ക് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ അവൾ വീണ്ടും ഫോൺ എടുത്തു. ആ അക്കൗണ്ട് തുറന്നു. ഒരു പുതിയ മെസേജ് കൂടി വന്നിരുന്നു. "സത്യം അറിയണമെങ്കിൽ നാളെ Blue Orchid Caféയിൽ പോ." "ഒറ്റയ്ക്ക്." ദേവികയുടെ നെറ്റി ചുളിഞ്ഞു. ഒറ്റയ്ക്ക്? ഇത് ഒരു ട്രാപ്പ് ആണെങ്കിലോ? പക്ഷേ... ആരോ മനപ്പൂർവ്വം അവളെ സത്യത്തിലേക്ക് നയിക്കുന്നുമുണ്ട്. അവൾ ഉടനെ റിപ്ലൈ ടൈപ്പ് ചെയ്തു . "നിങ്ങൾ ആരാണ്?" സീൻ പോലും ആയില്ല. മറുപടി വന്നതുമില്ല. --- അടുത്ത ദിവസം രാവിലെ. ദേവിക ക്ലാസ്സിൽ ഇരിക്കുകയായിരുന്നു. ലെക്ചറർ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ശ്രദ്ധ മുഴുവൻ മറ്റൊരിടത്തായിരുന്നു. Blue Orchid Café. ആ പേര്. ആ ആക്‌സിഡന്റ് . ആ anonymous account. എല്ലാം തലയിൽ കറങ്ങിക്കൊണ്ടിരുന്നു. "ദേവിക." അഞ്ജലി അവളുടെ കൈയിൽ തട്ടി. "ഹാ?" "ഇത്രയും നേരം ആയി ഞാൻ വിളിക്കുന്നത് കേൾക്കുന്നില്ലേ?" ദേവിക പതുക്കെ നേരെയിരുന്നു. "Sorry." അഞ്ജലി സംശയത്തോടെ അവളെ നോക്കി. "നീ ഓക്കെ അല്ല." "ഞാൻ ഓക്കെ ആണ്." "കള്ളം പറയരുത് ." അഞ്ജലി ഉടനെ പറഞ്ഞു. "എനിക്ക് നിന്നെ അറിയാം." ദേവിക ഒന്നും പറഞ്ഞില്ല. കാരണം... സത്യം പറഞ്ഞാലും അഞ്ജലി വിശ്വസിക്കില്ല. --- ലഞ്ച് ബ്രേക്കിന് ശേഷം. ദേവിക കോളേജ് ലൈബ്രറിയിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്. "ദേവിക." അവളുടെ ചുവടുകൾ പെട്ടെന്ന് നിന്നു. ആ ശബ്ദം പരിചിതമായിരുന്നു. അവൾ തിരിഞ്ഞു. വരുൺ. അവൻ നേരെ അവളുടെ അടുത്തേക്ക് നടന്നു വന്നു. സാധാരണയേക്കാൾ ഗൗരവം മുഖത്തുണ്ടായിരുന്നു. "നമുക്ക് സംസാരിക്കണം." ദേവികയുടെ ഹൃദയം ഒന്ന് മുറുകി. "എന്തിനെപ്പറ്റി?" വരുണ് ചുറ്റും ഒന്ന് നോക്കി. പിന്നെ വളരെ പതുക്കെ ചോദിച്ചു. "ഇന്നലെ രാത്രി ആരെങ്കിലും നിന്നെ കോൺടാക്ട് ചെയ്തോ?" ആ ചോദ്യം കേട്ട നിമിഷം ദേവികയുടെ മുഖം മാറി. വരുണ് അത് ശ്രദ്ധിച്ചു. "Someone did." അവൻ ഉറപ്പോടെ പറഞ്ഞു. ദേവിക ഒന്നും മിണ്ടിയില്ല. പക്ഷേ ആ നിശബ്ദത തന്നെ മറുപടിയായിരുന്നു. വരുണിന്റെ താടിയെല്ല് മുറുകി. "എന്താ പറഞ്ഞത്?" "എന്തിനാ അറിയുന്നത്?" ദേവിക തിരിച്ചുചോദിച്ചു. വരുണ് ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ പറഞ്ഞു "Because I got one too." ദേവികയുടെ കണ്ണുകൾ വിടർന്നു. "എന്ത്?" വരുണ് ഫോൺ എടുത്ത് സ്ക്രീൻ അവൾക്ക് നേരെ തിരിച്ചു. ഒരു മെസേജ്. Unknown number. അതിൽ എഴുതിയിരുന്നത് "ദേവിക മുഴുവൻ സത്യം അറിയുന്നതിന് മുമ്പ് നീ അവളിൽ നിന്ന് അകന്നു നിൽക്കണം." ദേവികയുടെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞു. "ഇത് ആര് ചെയ്യുന്നതാണ്?" അവൾ പതുക്കെ ചോദിച്ചു. വരുണ് മറുപടി പറഞ്ഞില്ല. കാരണം... അവനും അതേ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് അവന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. ഇരുവരുടെയും കണ്ണുകൾ ഒരുപോലെ സ്ക്രീനിലേക്ക് നീങ്ങി. പുതിയ മെസേജ്. Unknown Number. വരുണ് അത് തുറന്നു. അടുത്ത നിമിഷം അവന്റെ മുഖത്തെ നിറം മങ്ങി. "വരുൺ?" ദേവികയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞു. അവൻ പതുക്കെ ഫോൺ അവൾക്ക് നേരെ തിരിച്ചു. സ്ക്രീനിൽ ഒരു പഴയ പത്രക്കട്ടിംഗ്. തലക്കെട്ട് മാത്രം വ്യക്തമായിരുന്നു. "യുവ സംഗീതജ്ഞൻ ഗുരുതരാവസ്ഥയിൽ." താഴെ ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളുടെ ചിത്രം. വരുണ്. പക്ഷേ... അതിന്റെ താഴെ എഴുതിയിരുന്ന ഒരു വരിയാണ് ഇരുവരെയും മരവിപ്പിച്ചത്. "Accident witness missing." ദേവികയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. കാരണം ആ ആക്‌സിഡന്റ് നേരിട്ട് കണ്ട ഒരേയൊരു വ്യതി താനായിരുന്നു അവളുടെ കണ്ണുകൾ ആ പത്രക്കട്ടിംഗിൽ തന്നെ ഉറച്ചുനിന്നു. "Missing..." അവൾ അറിയാതെ പിറുപിറുത്തു. വരുണിന്റെ നെറ്റി ചുളിഞ്ഞു. "എന്താ?" ദേവിക ഫോൺ അവന്റെ കൈയിൽ നിന്ന് വീണ്ടും വാങ്ങി. വാർത്തയുടെ ബാക്കി ഭാഗം സൂം ചെയ്ത് വായിക്കാൻ ശ്രമിച്ചു. പഴയ പത്രമായതുകൊണ്ട് പല ഭാഗങ്ങളും മങ്ങിയിരുന്നു. പക്ഷേ ചില വാക്കുകൾ ഇപ്പോഴും വ്യക്തമായിരുന്നു. "...17 വയസ്സുള്ള പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല..." "...അപകടത്തിന്റെ ഏക ദൃക്സാക്ഷി..." "...പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു..." ദേവികയുടെ വിരലുകൾ ചെറുതായി വിറച്ചു. "ഇത്..." അവൾ വരുണിനെ നോക്കി. "ഞാനാണോ?" വരുണ് ഒന്നും മിണ്ടിയില്ല. അവന്റെ നിശബ്ദത തന്നെ മറുപടിയായിരുന്നു. ദേവികയുടെ ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി. കാരണം... ഇതുവരെ എല്ലാവരും പറഞ്ഞ കഥയിൽ ഈ ഭാഗം ഉണ്ടായിരുന്നില്ല. അവൾക്ക് ഓർമ്മയുള്ളത് ആശുപത്രി. സൈക്കിയാട്രിസ്റ്റ്. മരുന്നുകൾ. മറക്കാൻ നിർബന്ധിച്ച വർഷങ്ങൾ. പക്ഷേ ആക്‌സിഡന്റിന് ശേഷമുള്ള ആ മൂന്ന് ദിവസങ്ങളെ കുറിച്ച് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. ഒരാളും. "ഞാൻ എവിടെയായിരുന്നു?" അവൾ പതുക്കെ ചോദിച്ചു. വരുണിന്റെ മുഖം മങ്ങി. "എനിക്കറിയില്ല." "എന്ത്?" "സത്യം." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. "ഞാൻ കണ്ണ് തുറക്കുമ്പോഴേക്കും മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു." മുറിയിലാകെ നിശബ്ദത വീണു. ദേവികയ്ക്ക് പെട്ടെന്ന് ശ്വാസം മുട്ടുന്ന പോലെ തോന്നി. "പക്ഷേ..." "നിന്നെ കണ്ടെത്തിയെന്നാണ് പിന്നെ കേട്ടത്." വരുണിന്റെ ശബ്ദം താഴ്ന്നു. "അതിൽ കൂടുതൽ എനിക്കൊന്നും അറിയില്ല." ദേവിക കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടിയില്ല. അവളുടെ തലക്കുള്ളിൽ ഒരേയൊരു ചോദ്യം മാത്രം മുഴങ്ങുകയായിരുന്നു. ഞാൻ എവിടെയായിരുന്നു...? അപ്പോഴാണ് ഒരു മിന്നൽ പോലെ എന്തോ മനസ്സിലൂടെ കടന്നുപോയത്. മഴ. നനഞ്ഞ വസ്ത്രങ്ങൾ. ഇരുണ്ട ഒരു മുറി. ജാലകത്തിലൂടെ വീഴുന്ന മങ്ങിയ വെളിച്ചം. ആരോ വെള്ളം നിറച്ച ഗ്ലാസ് അവൾക്ക് നേരെ നീട്ടുന്നു. "ഭയപ്പെടണ്ട..." ഒരു പുരുഷ ശബ്ദം. അപരിചിതം. പക്ഷേ... വിചിത്രമായി പരിചിതം. "ആഹ്..." പെട്ടെന്ന് തലയിൽ വേദന കുത്തിയതും ദേവിക ചുമരിൽ കൈ താങ്ങി. "ദേവി!" വരുണ് ഉടനെ അവളുടെ അടുത്തേക്ക് എത്തി. "എന്താ ഓർമ്മ വന്നത്?" അവൾ കണ്ണുകൾ മുറുക്കി അടച്ചു. ആ ഓർമ്മ പിടിച്ചുനിർത്താൻ ശ്രമിച്ചു. പക്ഷേ അത് വീണ്ടും മങ്ങിപ്പോയി. "ഒരു മുറി..." അവൾ ബുദ്ധിമുട്ടോടെ പറഞ്ഞു. "ഞാൻ... എവിടെയോ ഉണ്ടായിരുന്നു." വരുണിന്റെ കണ്ണുകൾ ചെറുതായി വിടർന്നു. "എവിടെ?" "അറിയില്ല..." ദേവിക നെറ്റിയിൽ കൈവച്ചു. "പക്ഷേ ആശുപത്രിയിൽ അല്ല." ആ വാക്കുകൾ കേട്ട നിമിഷം ഇരുവരുടെയും ഹൃദയം ഒരുപോലെ മുറുകി. കാരണം... ഇപ്പോൾ ആദ്യമായി ദേവിക സ്വന്തം ഓർമ്മയിൽ നിന്ന് ആ മൂന്ന് ദിവസങ്ങളെ കുറിച്ചുള്ള ഒരു കഷണം തിരികെ പിടിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തത്. ഇരുവരും ഒരുപോലെ സ്ക്രീനിലേക്ക് നോക്കി. അതേ anonymous account. ഒരു പുതിയ മെസേജ്. ദേവിക പതുക്കെ അത് തുറന്നു. അടുത്ത നിമിഷം അവളുടെ മുഖം വിളറി. കാരണം... ഈ തവണ ഒരു അഡ്ഡ്രസ് ആയിരുന്നു . Blue Orchid Café അതിന് താഴെ ഒരു വരി മാത്രം. "നിന്റെ മൂന്ന് ദിവസങ്ങളുടെ ഉത്തരം അവിടെയുണ്ട്." തുടരും... #തുടർക്കഥ #തുടർക്കഥ📖 #നോവൽ # പ്രണയകഥകൾ # തുടർക്കഥ