#📙 നോവൽ അകത്ത് പോയി ഈ ഡ്രസ്സൊക്കെ മാറ്റി കിടക്കാൻ നോക്ക്. പിന്നെ ഇതുപോലെ വീണ്ടും എന്തെങ്കിലും കാണിക്കാൻ നിൽക്കണ്ട. വേണിയെ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. അതുകൊണ്ട് നാളെ മുഹൂർത്ത സമയത്ത് നീയും ഉണ്ടാവണം മണ്ഡപത്തിൽ....
താലികെട്ട് ❤️ ഭാഗം 16 വായിക്കാം ( മുൻഭാഗം വായിക്കാത്തവർക്കായി കമന്റിൽ കൊടുത്തിട്ടുണ്ട് )
ശ്രീഹരിയുടെ വാക്കുകൾ കേട്ട് മീര അനുസരണയോടെ തലയാട്ടി.
അവൾ അകത്ത് കയറി വാതിലടച്ച ശേഷമാണ് ശ്രീഹരി അവന്റെ വീട്ടിലേക്ക് പോയത്. എങ്കിലും അവൻ അവിടെ നിന്നുകൊണ്ട് കുറച്ചു സമയം മീരയെ വീക്ഷിക്കുകയും അവൾ വീണ്ടും അബദ്ധമൊന്നും കാണിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അകത്തേക്ക് പോയത്.
മീര ഇതേസമയം മുറിക്കുള്ളിലൂടെ ഞെളിപിരി കൊണ്ട് ഉലാത്തുകയായിരുന്നു. ശ്രീഹരിയുടെ തീരുമാനം എന്താണെന്ന് അറിയാത്തതാണ് അവളെ അസ്വസ്ഥയാക്കിയത്. എങ്കിലും അവന്റെ സംസാരത്തിൽ നിന്നും ശ്രീഹരി വലുതെന്തോ പ്ലാൻ ചെയ്യുന്നുണ്ടെന്ന് മീര ഊഹിച്ചു.
അതിനാൽ അത് പറയാൻ അവൾ അപ്പോൾ തന്നെ കിഷോറിനെ വിളിച്ചു.
"ഹലോ... മീര... നിന്നെ ഞാൻ വിളിക്കാൻ തുടങ്ങുകയായിരുന്നു. നീയെന്താ ഇവിടുന്ന് പറയാതെ പോയത്?" കിഷോർ ചോദിച്ചു.
"അത് പറയാനാ ഞാൻ വിളിച്ചത്."
മീര പറഞ്ഞു.
"എന്താ?"
"ശ്രീയേട്ടന്റെ മനസ്സിലെ പദ്ധതി എന്താണെന്ന് അറിയാനായി ഞാൻ കുറച്ചു മുൻപേ ഒരു അറ്റകൈ പ്രയോഗം നടത്തിയിരുന്നു."
"എന്നിട്ട് അത് ഫലം കണ്ടോ?"
കിഷോർ ന്റെ സ്വരത്തിൽ ആവേശം നിറഞ്ഞു.
"ഇല്ല... ശ്രീയേട്ടന്റെ മനസ്സിൽ എന്താണെന്ന് അപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശ്രീയേട്ടൻ പറഞ്ഞില്ല എന്ന് പറയുന്നതാവും ഉചിതം."
"നീ എന്ത് പ്രയോഗമാണ് നടത്തിയത്?" കിഷോറിന് അതറിയാൻ ആകാംക്ഷയായി.
മീര നടന്നതെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു.
ഒരു ഞെട്ടലോടെയാണ് അവൻ അവൾ പറഞ്ഞതെല്ലാം കേട്ട് നിന്നത്.
"മീര... നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ പോകുന്നതിന് മുൻപ് നിനക്ക് എന്നോടൊരു വാക്ക് പറഞ്ഞൂടായിരുന്നോ? ഞാൻ വേറെന്തെലും വഴി പറഞ്ഞു തരുമായിരുന്നല്ലോ. എന്നാലും സ്വന്തം ജീവൻ തന്നെ റിസ്കിലാക്കി കൊണ്ട് നിനക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ മനസ്സ് വന്നു മീര. എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ത് ചെയ്തേനെ?"
കിഷോർ ചോദിച്ചു.
"എന്റെ ജീവനേക്കാൾ വലുതാണ് കിഷോറേട്ട എനിക്ക് എന്റെ ശ്രീയേട്ടൻ. അതുകൊണ്ട് എന്റെ പ്രണയത്തെ സ്വന്തമാക്കാൻ എന്ത് റിസ്ക് എടുക്കാനും ഞാൻ തയ്യാറാണ്."
മീരയുടെ വാക്കുകളിൽ ശ്രീഹരിയോടുള്ള പ്രണയം നിറഞ്ഞു നിന്നു.
"എന്നാലും മീര... ഇത് കുറച്ചു കടന്ന കയ്യായി പോയി. നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ആ രംഗം ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു. കൃത്യ സമയത്ത് മനസാന്നിധ്യം കൈവിടാതെ നിന്നെ രക്ഷിച്ച ശ്രീഹരിയെ സമ്മതിക്കണം. അവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞെട്ടി നിന്ന് പോയേനെ."
കിഷോർ പറഞ്ഞു.
"കിണറിന്റെ ഭിത്തി ഇടിഞ്ഞു ഞാൻ അകത്തേക്ക് വീണ് പോകുമെന്ന് ഞാൻ സത്യത്തിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് പെട്ടെന്ന് ഭിത്തി ഇടിഞ്ഞു ഞാൻ താഴേക്ക് പോകുമ്പോ എന്റെ കാര്യം തീർന്നെന്ന് തന്നെയാ ഒരു നിമിഷത്തേക്ക് ഞാൻ കരുതിയത്. പക്ഷേ പെട്ടെന്ന് തന്നെ ശ്രീയേട്ടൻ എന്നെ രക്ഷിക്കുമെന്ന് എനിക്ക് തോന്നി.
കിണറ്റിലെ വെള്ളത്തിനടിയിലേക്ക് മുങ്ങി താണ് പോകുമ്പോ ശ്രീയേട്ടന്റെ കൈകൾ എന്നെ വന്ന് ചുറ്റിയത് ഒരു വിദൂര സ്വപ്നം പോലെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അപ്പോഴേക്കും എന്റെ ബോധം പോയി. പിന്നെ ഓർമ്മ വരുമ്പോ ശ്രീയേട്ടൻ എനിക്ക് കൃത്രിമ ശ്വാസം തരുകയായിരുന്നു.".
ആ ഓർമ്മയിൽ തന്നെ മീരയ്ക്ക് തന്റെ ശരീരം കുളിർന്നു.
"എന്തായാലും നിനക്ക് ഒന്നും സംഭവിച്ചില്ലല്ലോ. അത് തന്നെ ഭാഗ്യം.
പിന്നെ ശ്രീഹരി നാളെ എന്താ ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് എന്തെങ്കിലും ഊഹമുണ്ടോ നിനക്ക്. അവന്റെ സംസാരത്തിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടിയിരുന്നോ?"
കിഷോർ കാര്യത്തിലേക്ക് കടന്നു.
"ശ്രീയേട്ടൻ നാളത്തേക്ക് വലുതെന്തോ പ്ലാൻ ചെയ്യുന്നുണ്ട് കിഷോറേട്ട. ശ്രീയേട്ടൻ എന്ത് തീരുമാനം എടുത്താലും ഞാൻ കൂടെ നിൽക്കില്ലേ എന്നൊക്കെ ഏട്ടൻ എന്നോട് ചോദിച്ചു. ഞാൻ നിൽക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്.
വേണി ശ്രീയേട്ടനെ ചതിക്കുകയാണെന്ന് വിശ്വസിച്ചിരിക്കുന്നത് കൊണ്ട് അവൾക്ക് അതിനുള്ള പണി എന്തായാലും കൊടുക്കുമെന്ന കാര്യം ഉറപ്പാണ്. അത് താലി കെട്ടി ഭാര്യ ആക്കിയ ശേഷം പ്രതികാരം തീർക്കുന്ന രീതി ആകില്ലെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്.
അതുകൊണ്ട് നാളെ അത്ഭുതങ്ങൾ സംഭവിക്കാൻ നമുക്ക് പ്രാത്ഥിക്കാം. നമ്മൾ സ്നേഹിക്കുന്നവരെ എങ്ങനെയെങ്കിലും നമ്മുക്ക് തന്നെ കിട്ടിയാൽ മതിയായിരുന്നു."
മീര സ്വന്തം നെഞ്ചിൽ കൈ കൊണ്ട് തട്ടി സ്വയം ആശ്വസിപ്പിച്ചു.
"ഞാനും അത് തന്നെയാ വിചാരിക്കുന്നെ. വേണിക്ക് അണിയാൻ ഞാനൊരു താലി പണിയിച്ചു വച്ചിട്ടുണ്ടായിരുന്നു. അത് കൂടി ഞാൻ നാളെ കയ്യിലെടുക്കുന്നുണ്ട്. കാര്യങ്ങൾ നമുക്ക് അനുകൂലമായിട്ടാണ് സംഭവിക്കുന്നതെങ്കിൽ വേണിയുടെ കഴുത്തിൽ അണിയിക്കാൻ താലി ഇല്ലെന്ന പരാതി ഒഴിവാക്കാലോ."
കിഷോർ പറഞ്ഞു.
"ശ്രീയേട്ടൻ വേണിയെ ഭാര്യയാക്കിയിട്ട് പ്രതികാരം വീട്ടുമോ എന്നോർത്തായിരുന്നു എന്റെ ഭയം. പക്ഷേ ഇന്നത്തെ ശ്രീയേട്ടന്റെ സംഭാഷണത്തിൽ നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ആ മനസ്സിൽ എന്താ പ്ലാൻ ചെയ്ത് വച്ചിരിക്കുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല.
ചിലപ്പോ നിങ്ങളെ രണ്ടാളേം നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണംകെടുത്താനായിരിക്കും ശ്രീയേട്ടന്റെ ഉദ്ദേശം. അതുകൊണ്ട് കിഷോറേട്ടൻ ഒന്ന് കരുതി ഇരിക്കണം കേട്ടോ." മീര അവന് മുന്നറിയിപ്പ് നൽകി.
"ഇത്ര നാളും ശ്രീഹരി പരസ്യമായി ഒരു പ്രഖ്യാപനം നടത്തി എന്നെയും വേണിയെയും നാണംകെടുത്താൻ ശ്രമിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആരോടും ഒന്നും പറയാതെ അവൻ സ്വയം ഈ കല്യാണത്തിൽ നിന്നും പിന്മാറുമെന്ന് ആയിരുന്നു പ്രതീക്ഷിച്ചത്.
പക്ഷേ ശ്രീഹരി കല്യാണം വരെ ഇത് കൊണ്ടെത്തിച്ചതിനാൽ നീ പറഞ്ഞത് പോലെ ഞങ്ങളെ നാറ്റിക്കാൻ തന്നെയായിരിക്കും അവൻ പ്ലാൻ ചെയ്തിട്ടുണ്ടാവുക. ഇനിയിപ്പോ കുറച്ച് നാണക്കേട് ആയാലും സാരമില്ല അവളെ എനിക്ക് കിട്ടിയ മതിയെന്നെ ഉള്ളു."
കിഷോർ ന്റെ വാക്കുകൾ മീര മൂളി കേട്ട് കൊണ്ടിരുന്നു.
"എങ്കിൽ പിന്നെ നമുക്ക് നാളെ കാണാം. നമ്മൾ ആഗ്രഹിച്ച പോലെ എല്ലാം നടക്കാൻ പ്രാർത്ഥിക്കാം."
മീര പറഞ്ഞു.
"ഓക്കേ ഗുഡ് നൈറ്റ് മീര." കിഷോർ ഫോൺ വച്ചു.
നാളത്തെ കാര്യമോർത്ത് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അതേ അവസ്ഥ തന്നെയായിരുന്നു ശ്രീഹരിക്ക്. പക്ഷേ വേണി രാവിലെ എഴുന്നേറ്റ് ഒരുങ്ങാൻ ഉള്ളത് കൊണ്ട് തങ്ങൾ സ്വപ്നം കണ്ട ജീവിതം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ നിർവൃതിയിൽ സുഖമായി സ്വപ്നങ്ങൾ കണ്ടുറങ്ങി.
രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങിയ മീര അമ്പലത്തിൽ കയറി ഒന്ന് തൊഴുത ശേഷം വേണിയുടെ അടുത്തേക്ക് പോയി.
രാവിലെ ശ്രീഹരി അവളെ ഫോണിൽ വിളിച്ച് മുഹൂർത്ത സമയം വരെ വേണിക്കൊപ്പം ഉണ്ടാവണം എന്നും മീര ഒന്നും അറിഞ്ഞതായി വേണിക്ക് സംശയം തോന്നരുതെന്നും അവൻ പറഞ്ഞിരുന്നു. മീര അത് അക്ഷരംപ്രതി അനുസരിച്ചു. അല്ലെങ്കിലും തന്നിൽ അവൾക്കൊരു സംശയം തോന്നരുതെന്ന് മീര വേണിക്ക് അരികിൽ പോകാൻ ഇരുന്നതായിരുന്നു.
മീര ചെല്ലുമ്പോ വേണിയെ ബ്യൂറ്റിഷൻമാർ വധുവായി ഒരുക്കുകയായിരുന്നു. മീര മുറിയിലേക്ക് കടന്ന് വന്നത് കണ്ടതും വേണി എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു.
തുടരും


