#📙 നോവൽ വന്ന് ഡ്രസ്സ് മാറ്റുമ്പോഴാണ് മേശപ്പുറത്തിരുന്ന മൊബൈൽ റിങ് ചെയ്യുന്നത് മീര കണ്ടത്. കിഷോർ ആണ് വിളിക്കുന്നതെന്ന് കണ്ടപ്പോൾ വാതിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മീര ഓടിച്ചെന്ന് കാൾ എടുത്തു.
"എന്താ കിഷോറേട്ട ഈ സമയത്തൊരു വിളി. അതും ഈ നമ്പറിൽ നിന്ന്. മറ്റേ നമ്പർ ൽ നിന്ന് വിളിച്ചൂടായിരുന്നോ? ശ്രീയേട്ടൻ എങ്ങാനും ഈ കാൾ കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നു." മീര ഒറ്റ ശ്വാസത്തിലാണ് അത്രയും ചോദിച്ചത്.
"ധൃതിയിൽ വിളിച്ചപ്പോ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല മീര." കിഷോർ ക്ഷമാപണം നടത്തി.
"ഇത്തവണ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇനി ഇങ്ങനെ വിളിച്ചേക്കല്ലേ. അഥവാ വിളിക്കുന്നെങ്കിൽ അന്ന് വിളിച്ചു കൊണ്ടിരുന്ന സീക്രെട് നമ്പറിൽ വിളിക്കണം." മീര പറഞ്ഞു.
"ഉം... ശരി... ഞാൻ ഇപ്പോ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്." അത് പറയുമ്പോ കിഷോറിന്റെ ശബ്ദമൊന്ന് ഇടറി.
"എന്ത് പറ്റി കിഷോറേട്ട? വേണി എന്തെങ്കിലും ബുദ്ധിമോശം കാണിച്ചോ?" മീരയ്ക്ക് കാര്യം അറിയാൻ ഉദ്വേഗമായി.
"അതൊന്നുമല്ല മീര. ഞാൻ വേണിയുടെ കഴുത്തിൽ കെട്ടിയ താലി അവളെനിക്ക് തിരിച്ച് ഊരി നൽകി." കിഷോർ വിഷമത്തോടെ പറഞ്ഞു.
"ഹേ... കിഷോറേട്ടൻ എന്താ പറഞ്ഞേ? വേണി താലി ഊരി നൽകിയെന്നോ? അവളുടെ അച്ഛനും അമ്മയുമൊന്നും അത് തടഞ്ഞില്ലേ?"
മീരയ്ക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
"ഇന്ന് ഹോസ്പിറ്റലിൽ വച്ചാ വേണി ഇങ്ങനെയൊരു സാഹസം കാണിച്ചത്. ഞാനാകെ ഷോക്കായി പോയി മീര. വേണി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല."
തുടർന്ന് കിഷോർ ഹോസ്പിറ്റലിൽ വച്ച് ഉണ്ടായതെല്ലാം അവളോട് പറഞ്ഞു.
മരവിച്ച മനസ്സോടെയാണ് മീര എല്ലാം കേട്ടിരുന്നത്.
"ശോ... വേണി ഇങ്ങനെ ചെയ്യുമെന്ന് ഞാനും വിചാരിച്ചതല്ല. ഇനിയിപ്പോ എന്ത് ചെയ്യും കിഷോറേട്ട."
മീര നഖം കടിച്ചു.
"എന്ത് ചെയ്യാനാ... എനിക്ക് അവളെ അനുഭവിക്കാൻ വിധിയില്ല. അതാ കൈവെള്ളയിൽ കിട്ടിയിട്ടും ഊർന്ന് പോയത്. ഇനിയിപ്പോ എന്റെ ഗതി നിനക്ക് ഉണ്ടാവാതെ നോക്കിക്കോ."
കിഷോർ മുന്നറിയിപ്പ് നൽകി.
"അയ്യോ... അങ്ങനെയൊന്നും പറയല്ലേ കിഷോറേട്ട."
മീരയ്ക്ക് ശ്രീഹരി തന്റെ കഴുത്തിൽ നിന്നും താലി പൊട്ടിച്ചെടുക്കുന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
"ശ്രീഹരിക്ക് എന്തെങ്കിലും സംശയം തോന്നിയാൽ അവിടെ തീരും നീ സ്വപ്നം കണ്ട ജീവിതം. അതുകൊണ്ട് അങ്ങനെയൊന്നും സംഭവിക്കാതെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്."
"അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് എന്തായാലും എന്റെ വായിൽ നിന്നും ശ്രീയേട്ടൻ സത്യങ്ങൾ ഒന്നും അറിയില്ല. കിഷോറേട്ടനും ആരോടും പറയാതിരുന്നാൽ മതി. അപ്പോ തന്നെ നമ്മൾ സേഫ് ആയില്ലേ."
മീര ആത്മവിശ്വാസത്തോടെ പറഞ്ഞു.
"അത് കൊണ്ട് മാത്രം കാര്യമില്ല മീര. വേണി നാളെ തന്നെ ശ്രീഹരി കതിർ മണ്ഡപത്തിൽ വച്ച് അവൻ കാണിച്ച ഫോട്ടോയുടെ സത്യാവസ്ഥ തേടി ഇറങ്ങും. ശ്രീഹരിയുടെ ഫോണിലുള്ള ഫോട്ടോ വിശദമായി പരിശോധിച്ചാൽ അത് എടുത്ത ഡേറ്റും സമയവുമൊക്കെ കൃത്യമായി അറിയാൻ കഴിയും.
വേണിയുടെ എക്സാം അടുപ്പിച്ചുള്ള ദിവസവും ഞായറാഴ്ചയും ആയതിനാൽ ആ ദിവസം ഞാൻ അവളെ പഠിപ്പിക്കാൻ പോകുന്നുണ്ടായിരുന്ന കാര്യം വേണി ഓർത്തെടുക്കും. അപ്പോ തന്നെ സംശയം എന്റെ നേർക്ക് തിരിയും.
അങ്ങനെ ആ സംശയം അവൾ ശ്രീഹരിയോട് പറയുമ്പോ കോളേജ് ടൂർ പോയ സമയത്ത് വേണിയുടെ ഫോണിൽ നിന്ന് നീ അയച്ചു കൊടുത്ത ഫോട്ടോയുടെ കാര്യവും അവൻ അവളോട് പറയും. നീ അതെല്ലാം ഡിലീറ്റ് എവരി ഒൺ കൊടുത്തിട്ടുണ്ടെങ്കിലും വേണിക്ക് അവിടെ നിന്നെ സംശയിക്കാൻ വലിയൊരു കാരണം കിട്ടും. കാരണം അവളന്ന് ബിയർ അടിച്ചു ബോധമില്ലാതെ ഉറങ്ങി പോയ ദിവസമല്ലേ. അപ്പോ ശ്രീഹരിക്ക് മെസ്സേജ് അയക്കാനോ അത് ഡിലീറ്റ് ആക്കാനുള്ള ബോധമോ തനിക്ക് ഉണ്ടായിരുന്നില്ലല്ലോ എന്നവൾ ഉറപ്പായും ചിന്തിക്കും. കൂടാതെ വേണിയുടെ ഫോണിൽ നിന്നയച്ച മെസ്സേജ് എല്ലാം ഡിലീറ്റ് എവരി കൊടുത്ത് അത് ക്ലിയർ ചെയ്തിട്ടുണ്ടെങ്കിലും അയച്ച മെസ്സേജ് കൾ ഡിലീറ്റ് ആക്കിയിട്ടുണ്ടെന്ന് ശ്രീഹരിയുടെ ഫോണിൽ കാണിച്ചിരിക്കുന്നത് അവൻ ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടില്ലെങ്കിൽ വേണിക്കും ശ്രീഹരിക്കും ഈ കല്യാണത്തിന് പിന്നിൽ എന്തോ ചതി നടന്നിട്ടുണ്ടെന്ന് ഈസിയായി മനസ്സിലാക്കാൻ പറ്റും. നമ്മൾ സത്യം പറയാതിരുന്നാലും അവർക്ക് ഒരു ചെറിയ ഡൌട്ട് നമ്മുടെ മേൽ തോന്നി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ലാതെയാകും. ഇപ്പോ ഞാൻ തേഞ്ഞൊട്ടിയ പോലെ നിന്റെ കാര്യവും അധോഗതിയാകും. "
കിഷോർ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ട് നിൽക്കുകയായിരുന്നു മീര. നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് അവൻ പറഞ്ഞതെന്ന് അവൾക്കും ബോധ്യമുണ്ട്.
"ഇങ്ങനെയൊരു കുരുക്കുണ്ടാകുമെന്ന് നേരത്തെ ഓർത്തില്ലല്ലോ കിഷോറേട്ട. ശ്രീയേട്ടൻ എന്റെ താലി പൊട്ടിച്ചെടുക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഓർക്കുമ്പോ തന്നെ നെഞ്ച് പൊട്ടുന്ന പോലെ തോന്നാ." മീരയ്ക്കാകെ സങ്കടമായി.
"വേണി ഇതിന്റെ വാല് പിടിച്ചു നിരപരാധിത്വം തെളിയിക്കാൻ അന്വേഷിച്ചിറങ്ങുമെന്ന് ആര് കണ്ടു. അതല്ലേ പ്രശ്നത്തിന്റെ തുടക്കം. ശ്രീഹരിയുമായുള്ള കല്യാണം മുടങ്ങുമ്പോ അവളാ ഷോക്കിൽ ആകെ തകർന്ന് ഒരിടത്ത് ഒതുങ്ങി പോകുമെന്നല്ലേ ഞാൻ വിചാരിച്ചത്. ആ അവസരം എനിക്ക് അനുകൂലമാക്കി ശ്രീഹരി ഒരു ചതിയാനാണെന്ന് അവളെ വിശ്വസിപ്പിച്ചു ആ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കണമെന്നൊക്കെ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തത്. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി." കിഷോർ ന്റേ സ്വരത്തിൽ നിരാശ നിറഞ്ഞു.
"വേണിക്ക് ഇത് എന്തിന്റെ കേടായിരുന്നു. അവൾ ഞങ്ങൾക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ ഒരു തടസ്സവും കൂടാതെ ശ്രീയേട്ടന്റേം എന്റേം കല്യാണം നടക്കുമായിരുന്നു. ഇനി വേണി ഇതിന്റെ പിന്നിലെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങിയാൽ ശ്രീയേട്ടനെ എനിക്ക് നഷ്ടപ്പെടില്ലേ." മീര ഭയന്നു.
"ഉറപ്പായും നഷ്ടപ്പെടും മീര. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ വേണി സത്യം അന്വേഷിച്ചു ശ്രീഹരിയെ കാണാൻ എത്തുന്ന സമയത്ത് അവർ തമ്മിൽ തെറ്റണം. ശ്രീഹരി അവളെ മനഃപൂർവം ചതിച്ചതാണെന്ന് അവൾക്ക് തോന്നണം. അല്ലെങ്കിൽ അവർ ഒരുമിക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത ആരോ കല്യാണം മുടക്കാൻ ചെയ്ത പണിയാണ് അതെന്ന് വേണിയെ വിശ്വസിപ്പിക്കണം."
കിഷോർ പറഞ്ഞു.
"ശ്രീയേട്ടനെ ചതിയാനായി ചിത്രീകരിക്കുന്നത് വേണി വിശ്വസിക്കുമോ എന്നെനിക്ക് ഉറപ്പില്ല. അതിനേക്കാൾ നല്ലത് മറ്റാരെങ്കിലും ഇടയിൽ കളിച്ചൂന്ന് വിശ്വസിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോ നമ്മളെ ഒരു തരത്തിലും വേണിയോ ശ്രീയേട്ടനോ സംശയിക്കാൻ പാടില്ല. പക്ഷേ നമ്മളീ പറഞ്ഞതൊക്കെ എങ്ങനെ നടത്തിയെടുക്കും. അതല്ലേ ഏറ്റവും വലിയ തലവേദന." മീര പറഞ്ഞു.
"അല്ല... ഇതിനേക്കാൾ വലിയ പ്രശ്നമാണ് ശ്രീഹരിയുടെ മൊബൈലിൽ ഉള്ള ഫോട്ടോ. അത് കണ്ടാൽ ഉറപ്പായും മനസ്സിലാകും മോർഫെഡ് അല്ലെന്ന്. കല്യാണ സമയത്ത് അവളത് വ്യക്തമായി നോക്കാത്തത് കൊണ്ട് അന്ന് രക്ഷപ്പെട്ടു. ശ്രീഹരി മൊബൈലിൽ ഫോട്ടോ എടുത്ത് വയ്ക്കുമെന്ന് ഞാൻ കരുതിയില്ല. അങ്ങനെ അവൻ ചെയ്യുമെന്ന ഒരു തോന്നാലെങ്കിലും മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഞാനൊരു റിസ്ക് എടുക്കില്ലായിരുന്നു."
കിഷോർ നിരാശപ്പെട്ടു.
"കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. അതുകൊണ്ട് ഇനി എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു താ കിഷോറേട്ട." മീരയ്ക്ക് ആകെ ഭയമായി തുടങ്ങി.
"അതിനെ കുറിച്ച് തന്നെയാ ഞാൻ ഇത്രയും നേരം ഓർത്ത് കൊണ്ടിരുന്നത്. എങ്ങനെ നോക്കിയിട്ടും ഒരു പോംവഴി മാത്രമേ എന്റെ മനസ്സിൽ വരുന്നുള്ളു." കിഷോറിന്റ വാക്കുകൾ കേട്ടതും അതെന്താണെന്ന് അറിയാൻ മീരയ്ക്ക് തിടുക്കമായി.
തുടരും


