#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _38
✍️ രചന - ജിഫ്ന നിസാർ ❤🔥
"കൈക്ക് വയ്യാതെ ഒറ്റയ്ക്ക് നീയിനി എന്ത് ചെയ്യുമെടാ മോനെ..?"
തുളസിയുടെ സ്വരത്തിലൊരു വല്ലായ്മയുണ്ട്.
അവന്റെ കൈ വിരലിൽ നീര് വന്നു ചീർത്ത് തടിച്ചിട്ടുണ്ട്.
കൈ മുറിവ് പറ്റിയതാണെന്നും നന്നായി സൂക്ഷിച്ചു നടന്നില്ലേൽ അത് പിന്നെ പണിയാകുമെന്നുമൊക്കെ ശിവ പിറകെ നടന്നു പറഞ്ഞിട്ടും അവനെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞിട്ടൊതുക്കി നിർത്തി, അന്നത്തെ ദിവസം മുഴുവനും ബസ്സിന്റെ കാര്യങ്ങൾക്കും മറ്റുമായി വർക്ക്ഷോപ്പിൽ കൂടി ഓടി പാഞ്ഞു നടന്നതിന്റെ അനന്തര ഫലമാണത്.
രാത്രിയിലാണ് പിന്നെ വീട്ടിലേക്ക് വന്നു കയറിയത്.
ശിവ കൊണ്ട് വിടുകയായിരുന്നു.
കൂടെ നിൽക്കാമെന്ന് പറഞ്ഞൊരുങ്ങിയവനെ നിർബന്ധിച്ചു പറഞ്ഞു വിട്ടു.
കാശിനാഥൻ ആരുമില്ലാത്തവനാണെന്ന് വീണ്ടും വീണ്ടും സ്വയം പറഞ്ഞു പഠിച്ചു.
വേദനക്ക് വെച്ചിരുന്ന ഇൻജെക്ഷന്റെ പവർ തീർന്നത്തോടെ അത്യാവശ്യം കുത്തി കടച്ചിലോടെ തന്നെ കൈ വേദന വീണ്ടും തുടങ്ങിയിട്ടുണ്ട്.
ഭക്ഷണം കഴിച്ചിട്ട് വേണം ഗുളിക കഴിക്കാൻ.
വന്നതേ വല്ലാത്ത ക്ഷീണത്തോടെ കയറി കിടന്നതാണ്.
പക്ഷേ അതിന് തടസ്സമായി കൊണ്ടങ്ങോട്ട് അശോകേട്ടനും തുളസി ചേച്ചിയും വന്നു കയറുമ്പോൾ ആ വരവ് അവനൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
അതിന്റെയൊരു അമ്പരപ്പുണ്ട് മുഖം നിറയെ.
അശോകേട്ടൻ ഒന്നും പറയാതെ നോക്കിയിരിക്കുന്നെങ്കിൽ തുളസി ചേച്ചി അരികിൽ വന്നിരുന്നു കൊണ്ട് കൈ പിടിച്ചു നോക്കുകയും അവരെ കൊണ്ടാവും പോലൊക്കെ ആശ്വാസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
"സഹായത്തിനു വല്ലവരെയും നിർത്തണോ ഡാ കാശി..?"
പൊതുവെ ഉള്ളൊരു ഗൗരവത്തോടെ തന്നെ അശോകേട്ടൻ ചോദിച്ചു.
വേണ്ടന്നവൻ പെട്ടന്ന് പറഞ്ഞു.
സ്വന്തബന്ധങ്ങൾ ഒരുപാടുണ്ട്.
പക്ഷേ ഒരാവിശ്വാത്തിനു ഉപകരിക്കില്ല.
ഇനിയിപ്പോ കാശിനാഥനു സഹായത്തിനു തത്കാലം ആരെയും വേണ്ടാന്നൊരു വാശി..
"അല്ലാതെ പിന്നെ ഈ കൈ വെച്ച് നീ എന്ത് ചെയ്യുമെടാ മോനെ.. നോക്കിക്കേ.. ഇപ്പൊ തന്നെ നല്ല നീരുണ്ട്.
ഇനിയിത് അനക്കി വേറെ വല്ല ജോലിയും ചെയ്താലും അത് കൂടുകയേ ചെയ്യൂ.. അത് കൊണ്ട് ആരെങ്കിലും സഹായത്തിനു നിർത്തുന്നതാ അശോകേട്ടാ നല്ലത്.
ഇവൻ പറയുന്നതൊന്നും തത്കാലം നമ്മുക്ക് കേൾക്കണ്ടാ.."
തുളസി ചേച്ചി അവനെക്കാൾ വാശിയിലാണ്.
പക്ഷേ ആ വാശിയിലത്രയും നിറഞ്ഞു നില്കുന്നത് അവനോടുള്ള സ്നേഹമാണ്.
കരുതലാണ്.
"അതാ കാശി നല്ലത്. ഒറ്റക്കിവിടെ നീയിപ്പോ എന്ത് ചെയ്യാനാണ്. ബസ്സിറങ്ങാൻ എന്തായാലും മൂന്നാലു ദിവസമെടുക്കും.."
"രണ്ടു ദിവസം എന്നാണല്ലോ എന്നോട് പറഞ്ഞത്.. "
അവരത്രയും പറഞ്ഞതിൽ നിന്നും അത് മാത്രം കേട്ടത് പോലെയുള്ള അവന്റെ മറുചോദ്യം.
"അത് നീ അയാളോട് ഭീക്ഷണിപ്പെടുത്തി പറയിപ്പിച്ചതല്ലേ.. അയാളെന്നെ വിളിച്ചിരുന്നു.
മൂന്നോ നാലോ ദിവസം എന്തായാലും വേണം. കൂടിയെങ്കിലേ ഒള്ളു. അത്രയും പരിക്കുണ്ട് ബസ്സിന്. പ്രതേകിച്ചു മുൻഭാഗം ആകുമ്പോൾ ടൈം എടുക്കും.
പക്ഷേ നിന്നോടത് പറഞ്ഞിട്ട് കേൾക്കുന്നില്ല.. പെട്ടന്ന് റെഡിയാക്കി കിട്ടണം എന്ന് പറഞ്ഞിട്ടവനെ ഭീക്ഷണിപ്പെടുത്തി എന്നൊക്കെ എന്നെ വിളിച്ചു പറഞ്ഞു."
അതോടെ കാശുയുടെ മുഖം മാറി.
ഇനിയിപ്പോ മൂന്നാല് ദിവസത്തെ മടുപ്പ് അവനപ്പഴേ മുന്നിൽ കണ്ടത് പോലൊരു മുഷിപ്പ്.
അത് വയ്യാഞ്ഞിട്ടാണ് ചോദിക്കുന്ന കാശ് തന്നേക്കാം.. പക്ഷേ എനിക്കെന്റെ വണ്ടി രണ്ടു ദിവസം കൊണ്ടിറക്കി കിട്ടണമെന്ന് അൽപ്പം കർശനമായി തന്നെ പറഞ്ഞതും.
അയാൾ അശോകേട്ടനെ വിളിക്കുമെന്ന് ആരറിഞ്ഞു..
അവനപ്പോൾ വെറുതെ ദേഷ്യം വരുന്നുണ്ട്.
"ഈ ചെക്കന്റെ ഒരു കാര്യം.. ഒരു നാല് ദിവസം വീട്ടിൽ അടങ്ങി ഇരിക്കാൻ വയ്യേ നിനക്ക്.."
തുളസി ചേച്ചി വീണ്ടുമവന്റെ നേരെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
ഇവർക്കൊക്കെ ഇങ്ങനെ പറയാം.
ഉള്ളിലെ ഒറ്റപ്പെടലും സങ്കടവും മടുപ്പിക്കുന്ന തന്റെ ഏക്കാന്തതയും മാറ്റാൻ താനാ ഡ്രൈവിങ് എന്നതിനെ ലഹരിയാക്കി കൊണ്ട് നടക്കുന്നതിനെ കുറിച്ചിവർക്ക് വല്ലതും അറിയാവോ..?
കാശിക്ക് നല്ലത് പോലെ ഡ്രൈവ് ചെയ്യാനറിയാം.. അവനത് ഒരുപാട് ഇഷ്ടമാണ് എന്നതിനും പുറമെ.. അതവന്റെ ആശ്രയം കൂടിയാണെന്ന് മനസ്സിലാക്കിയവർ വളരെ കുറവാണല്ലോ.
റോഡിലെക്ക് കയറുമ്പോൾ മുതൽ ആ സ്റ്റിയറിങും താനും അഗാധപ്രണയയത്തിലാവുകയാണ്.
മുന്നോട്ട് കുതിക്കാൻ ഒരു വഴി കാണുന്നുണ്ട് എന്നത് മാത്രം ശ്രദ്ധിക്കും.
അതിനിടയിൽ വന്നു പോകുന്ന ട്രാഫിക് തിരക്കുകളും അക്ഷമയുടെ അടയാളങ്ങളായ ഹോൺ വിളികളും ഇടക്കിടെ ഉണ്ടായി പോകുന്ന വഴക്കുകളുമെല്ലാം അൽപ്പമൊക്കെ തന്നെ അലോസരപ്പെടുത്താറുണ്ട് എന്നത് സത്യം തന്നെ.. പക്ഷേ ഇത് വരെയും മടുപ്പിച്ചിട്ടില്ല.
മൈലുകൾ താണ്ടി മുന്നോട്ട് കുതിക്കുമ്പോൾ വിജയത്തിന്റെ ലഹരിയാണ് സിരകളിൽ പടരുന്നത്.
നമ്മളെ സന്തോഷമാക്കി നിർത്തുന്ന എന്തിനോടും നമുക്കൊടുങ്ങാത്ത സ്നേഹമുണ്ടാവുമല്ലോ.. അടുപ്പമുണ്ടാവുമല്ലോ.
അത് പോലൊരിഷ്ടം.
"നാല് ദിവസം ആയാലും അഞ്ചു ദിവസം ആയാലും കൈ ശെരിക്കും മാറിയിട്ട് നീയിനി പോയ മതി. വെറുതെ പണി ഇരന്നു വാങ്ങരുത്.. കേട്ടോ..
അശോകേട്ടൻ കാര്യമായിട്ട് തന്നെ പറഞ്ഞു കേട്ടപ്പോഴും ഉള്ളിലെ നീരസം മുഖത്തു കാണിക്കാതെ അവനൊന്ന് മൂളി.
"ഞാൻ എന്തായാലും ആരെയെങ്കിലും ഒന്നു വിളിച്ചു നോക്കട്ടെ.. ഈ അവസ്ഥയിൽ നിന്നെയിവിടെ ഒറ്റയ്ക്ക് വിട്ടിട്ട് പോയാൽ അത് പിന്നെ എനിക്കാണ് സമാധാനം തരാത്തത്.."
അതും പറഞ്ഞു കൊണ്ടയാൾ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു.
"ആരേം.. വിളിക്കണ്ട..ശിവ...
ശിവ വരും.."
കാശി പെട്ടന്ന് പറഞ്ഞു.
എന്തോ അവനങ്ങനെ തോന്നി.
അതിപ്പോൾ അശോകേട്ടന്റെ മുന്നിൽ നുണ പറഞ്ഞതൊന്നും അല്ല.
തന്നെയിവിടെ വിട്ടിട്ട് പോയവൻ തിരികെ ഇങ്ങോട്ട് തന്നെ വരുമെന്നൊരു തോന്നൽ.
"ചുമ്മാ പറയല്ലല്ലോ.."
തുളസി ചേച്ചി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
"അല്ല ചേച്ചി.. അവൻ വരും.."
കാശി ചിരിയോടെ പറഞ്ഞു.
അശോകേട്ടന് വീണ്ടും എന്തൊക്കെയോ തന്നോട് പറയാനും ചോദിക്കാനുമുണ്ടെന്ന് കാശിക്ക് തോന്നി.
പക്ഷേ തുളസി ചേച്ചി കൂടെ ഉണ്ടാവുമ്പോൾ അത്രയങ്ങോട്ട് വെട്ടി തുറന്നു കൊണ്ടയാൾക്ക് ഒന്നും മിണ്ടാനും വയ്യ.
പിന്നെയും വേറെ ഏതൊക്കെയോ വിഷയങ്ങളിൽ കൂടി അവരുടെ വാക്കുകൾ കടന്നു പോയി.
അപ്പോഴൊന്നും ഇന്ന് ഉച്ച വരെയും തന്റെ കൂടെ ഉണ്ടായിരുന്ന മകളെ കുറിച്ച് ഇവരൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു കാശിയുടെ മനസ്സിൽ.
തന്റെ കൂടെ പോന്നതൊന്നും അവളായിട്ട് ഇവരോട് പറഞ്ഞില്ലേൽ പിന്നെ ഇനിയത് താനായി ചെയ്യുന്നില്ല എന്നൊരു മനസായിരുന്നു അപ്പോൾ അവനും.
കുറച്ചു നേരം കൂടിയിരുന്നു അവനോട് വർത്താനം പറഞ്ഞു കൊണ്ടിരുന്നവർ പിന്നെ പോകാനിറങ്ങി.
അതേ നിമിഷം തന്നെയാണ് ശിവയുടെ ബൈക്ക് കാശിയുടെ വീട്ടു മുറ്റത്തേക്ക് കയറി വരികയും ചെയ്തത്.
കാശി ചിരിയോടെ നോക്കുമ്പോൾ തുളസി ചേച്ചിയുടെ മുഖത്തും ആശ്വാസത്തിന്റെ ചിരിയുണ്ട്.
തന്നെ ഇവിടെ ഒറ്റയ്ക്ക് വിറ്റിട്ട് പോകേണ്ടി വരുമോ എന്നുള്ള അവരുടെ ആശങ്ക വിട്ടൊഴിഞ്ഞ മുഖം കാണുമ്പോൾ കാശി വെറുതെ അവന്റെ അമ്മയെ ഓർത്തു പോയ്.
പെട്ടന്ന് തന്നെ തലയൊന്ന് കുടഞ്ഞു കൊണ്ടവൻ ആ ചിന്തയെ ഉള്ളിൽ നിന്നും തൂത്തു മാറ്റി.
കയ്യിൽ ഒരു പൊതിയുമായി അങ്ങോട്ട് വന്ന ശിവ പെട്ടന്നവിടെ അവരെ കണ്ടതിന്റെ പകപ്പിലാണ്.
ഇവിടെ ഉണ്ടാവണം കേട്ടോ എന്ന് മാത്രം അവനോട് പറഞ്ഞു കൊണ്ട് അശോകേട്ടൻ പോയി കാറിൽ കയറി.
അയാൾക്ക് പിറകിൽ വന്ന തുളസിയും അവനെ നോക്കിയൊന്ന് ചിരിച്ചു.
അതിൽ കൂടുതൽ പരിചയമൊന്നും അവർ തമ്മിലില്ല.
കാശി പറഞ്ഞു കൊടുത്തൊരു സ്നേഹനിധിയായ സ്ത്രീയാണ് അവനു തുളസി.
എന്താടാ നിന്റെ അമ്മായിയപ്പനും അമ്മായി അമ്മയും ഈ നട്ടപാതിരാക്ക് ഇതിലെ കറങ്ങി നടക്കുന്നത്. മരുമോന്റെ മുറിവ് വിശേഷം അറിയാനാവും അല്ലേ.."
അവരങ്ങു പോയതും ശിവ ചിരിയോടെ കാശിയുടെ അരികിലേക്ക് ചെന്നു.
"ദേ ശിവാ അനാവശ്യം പറയല്ലേ കേട്ടോ.."
കാശി അവനു നേരെ ചിറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ ഉള്ളത് പറഞ്ഞതാ.."
പിന്നെ ഉള്ളത്.. ആ പെണ്ണിന് ഭ്രാന്താ. അതിൽ തൂങ്ങി അവനും."
പിറു പിറുത്തു കൊണ്ട് കാശി തിരിഞ്ഞു നടന്നു.
"അതേ ഭ്രാന്ത് തന്നെ. നിന്നോടുള്ള സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു. അതവൾ തുറന്നു കാണിക്കുന്നുണ്ട്. പറയുന്നുണ്ട്. നിന്നെ പോലെ ആർക്കൊക്കെയോ വേണ്ടി എല്ലാം ഉള്ളിൽ കെട്ടി പൂട്ടി വെച്ച് നടക്കുന്നില്ല.."
ഇത് പിന്നേം പിന്നേം പറയാനാണോടാ നീയിങ്ങോട്ട് തന്നെ കെട്ടിയെടുത് വന്നത്.. പോയിട്ട് ഒരു മണിക്കൂർ ആയില്ലല്ലോ.."
ഇത് കൂടി പറയാൻ തന്നെ തിരികെ വന്നതാ ഞാൻ. കാരണം നിന്നെയിവിടെ ഒറ്റയ്ക്ക് വിടരുതെന്ന് പറഞ്ഞു കൊണ്ടാ പെണ്ണ് നാലോ അഞ്ചോ വട്ടമായി എന്നെ വിളിക്കുന്നു.. ഇത്രയൊക്കെ സ്നേഹം അത് കാണിച്ചിട്ടും എങ്ങനെ പറ്റുന്നു.. ഇങ്ങനെ കണ്ണ് ചിമ്മി ഇരുട്ടാക്കാൻ.. ഞാനെങ്ങാനും ആയിരുന്നേൽ..."
കാശിയുടെ നോട്ടം കണ്ടതും ശിവ പറയാൻ വന്നത് മുഴുവനാക്കിയില്ല.
"അവളെയും കൊലക്ക് കൊടുത്തിട്ട് അവളുടെ അപ്പന്റെ കൈ കൊണ്ട് ചത്ത് തുലഞ്ഞേനെ. വേറെയൊന്നും വരാനില്ല.."
അത്രയും പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും കയറി പോയി.
കാശിയുടെ മാനസികവസ്ഥ പരിഗണിച്ചു കൊണ്ടാണ് ശിവ പിന്നെ ആ വിഷയത്തിൽ കൂടുതലൊന്നും പറയാഞ്ഞത്.
പക്ഷേ കാർത്തുവിനെ കുറിച്ചപ്പോൾ പറയാതെയും വയ്യ.
അത്ര മാത്രം പറഞ്ഞിട്ടുണ്ടാവും അവൾ അവനെ ശ്രദ്ധിക്കണമെന്ന്..
ആദ്യമൊക്കെ കാർത്തികയുടെ വെറുമൊരു തമാശ എന്നായിരുന്നു അവനും കാശിയോടുള്ള ഇഷ്ടത്തിനെ കരുതിയിരുന്നത്.
എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല..
അവൾക്കവൻ ആരാണെന്നറിയാവുന്നത് പോലാണ്.
അവളുടെ മനസ്സിൽ കാശിയോടുള്ള ഇഷ്ടത്തിന്റെ ഓളവും തിരയും കണ്ടറിയുന്നത് പോലാണ്.
കഴിക്കാനുള്ളത് കൊണ്ടാണ് ശിവ വന്നത്.
തിരികെ പോകാൻ കാശി അവനോട് ഒരുപാട് പറഞ്ഞിട്ടും ഇന്ന് ഞാൻ നിന്റെ കൂടെയാണ് എന്നൊരൊറ്റ വാക്കിൽ ശിവ അന്നവിടെ കൂടുകയും ചെയ്തു.
💜💜
മൂന്നാലു ദിവസങ്ങൾക്കിപ്പുറം ഭവ്യയെ നേരിൽ കണ്ടപ്പോൾ ബിബിക്ക് ശ്വാസം നേരെ വീണത് പോലൊരു ഫീലായിരുന്നു.
അത് വരെയും അവനെ ചൂഴ്ന്ന് നിന്നിരുന്നൊരു പ്രശ്നം.
ഭവ്യ കൂടി വിചാരിച്ചാൽ മാത്രം പരിഹരിക്കാൻ കഴിയുന്ന ഗുരുതരപ്രശ്നം.
നിങ്ങൾക്കെന്ത് പറ്റി ബിബിയേട്ടാ എന്ന് ചിത്ര പോലും സംശയങ്ങൾ ചോദിക്കും വിധം ബിബിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത നിറഞ്ഞിരുന്നു ഈ നാല് നാൾ കൊണ്ട്.
ഭവ്യ ഫോൺ കോൾ പോലും അറ്റന്റ് ചെയ്യാഞ്ഞതോടെ..തീർത്തും അവളിലേക്കുള്ള വഴി അടഞ്ഞു പോയത് പോലായിരുന്നു.
ബിബിക്കാണെങ്കിൽ അതൊന്ന് പറഞ്ഞു തീർക്കാതെ യാതൊരു സമാധാനവുന്നില്ല.
താൻ കണ്ടറിഞ്ഞ ഭവ്യ അല്ല അവൾ ശെരിക്കുമെന്ന് മനസ്സിലായത് മുതൽ തീയിലിറങ്ങി നിൽക്കുന്നത് പോലൊരു പൊള്ളലാണ് അവനും.
അവളിൽ നിന്നും എത്രയും പെട്ടന്ന് രക്ഷപ്പെട്ടു പോകാനൊരു തോന്നൽ. വെപ്രാളം..
ചിത്ര അറിഞ്ഞാൽ.
അവളുടെയും തന്റെയും കുടുംബം അറിഞ്ഞാൽ.
കൂട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ..
പഠിപ്പിക്കുന്ന കോളേജിൽ സഹ പ്രവർത്തകരും കുട്ടികളും അറിഞ്ഞാൽ.
ഭവ്യയോട് ബന്ധം കൂടുമ്പോൾ മനഃപൂർവം ഓർക്കാഞ്ഞത് പോലും അവന്റെ മനസ്സിൽ മികവോടെ തെളിഞ്ഞു നിൽക്കുന്നുണ്ട് ഈ കഴിഞ്ഞു പോയ ദിവസങ്ങളിൽ ഒക്കെയും.
അവനതിൽ നിന്നൊരു മോചനം വേണമായിരുന്നു.
അതിനവൾ തിരികെ കോളേജിൽ വരണമായിരുന്നു.
അതറിഞ്ഞത് പോലെ തന്നെ..നാല് ദിവസങ്ങൾക്ക് ശേഷമാണ് ഭവ്യ തിരികെ ചെന്നതും.
"വന്നേ.. എനിക്ക് നിന്നോട് സംസാരിക്കാൻ.."
ബിബി പറഞ്ഞു തീർക്കും മുന്നേ ഭവ്യ അവന്റെ കൈ കുടഞ്ഞു മാറ്റി.
"ആരെങ്കിലും കാണും സാറേ.."
വികൃതമായൊരു ചിരിയോടെ അവളത് പറയുമ്പോൾ ബിബിയുടെ മുഖം വിളറി.
"നിനക്ക്.. നിനക്കെന്ത് വേണം.. അത് പറ.. ഞാനത് തരാം. എനിക്കീ പ്രഷർ സഹിക്കാൻ വയ്യ.."
അവളോട് ഇടയാൻ നിൽക്കാതെ ബിബി പെട്ടന്ന് പറഞ്ഞു.
"വേണ്ടത് പറയട്ടെ ഞാൻ..
അവളുടെ കണ്ണിലെ കൗശലം.. അത് തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാണ് ബിബിയുടെ ഉള്ളിലൊരു അപായമണി മുഴങ്ങി.
"എത്ര ലക്ഷം.. അത് പറയ്യ്..
"എനിക്ക് ലക്ഷങ്ങളൊന്നും വേണ്ട.. സാറിനെ ഞാൻ അങ്ങനെ ബുദ്ധി മുട്ടുക്കുമോ.. ഇല്ലേയില്ല. ഞാൻ ആവിശ്യപ്പെടുന്നത് സാറിന് ഏറ്റവും എളുപ്പമാണ്.."
"കാര്യം പറയ്യ്..
"എനിക്ക് സാറിന്റെ ഭാര്യയാവണം.. ഭവ്യ ബിബിൻ ആവണം.. അത് മാത്രം മതി..!
അവന്റെ കണ്ണിലെക്കൂറ്റു നോക്കി കല്ലു പോലുറച്ച വാക്കുകൾ..
എന്നിട്ട് നിങ്ങളുടെ കോടി കണക്കിന് സ്വത്തുക്കളുടെ..കൂടി അവകാശം വേണം എന്നുള്ളത് അവളപ്പോഴും പറയാതെ ഉള്ളിൽ ഒളിപ്പിച്ചു പിടിച്ചു..
തുടരും..
അടിപൊളി..
ഉള്ള ഭാര്യയെ ലവനിനി എന്ത് ചെയ്യും ന്നാ ഞാൻ ആലോചിച്ചു നോക്കുന്നെ 🤔
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


