#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 44
✍️ രചന - ജിഫ്ന നിസാർ ❤🔥
വിഷ്ണു..
വലിഞ്ഞു മുറുകിയ മുഖത്തോടെ തനിക്ക് നേരെ സ്വയം പരിചയപ്പെടുത്തി കൊണ്ട് കൈ നീട്ടിയവന്റെ നേരെ തിരിച്ചും കൈ നീട്ടുബോൾ അത് വരെയും ഉള്ളിൽ സംഭരിച്ചു വെച്ച ധൈര്യം മുഴുവനും ചോർന്നു പോയത് പോലെ ബിബിൻ വല്ലാതെ വിറക്കുന്നുണ്ട്.
ഇരിക്ക് ബിബിൻ.."
അവന്റെയാ വിറയലും പതർച്ചയുമെല്ലാം അത് പോലെ തന്നെ മനസ്സിലാക്കി വല്ലാത്തൊരു ഗൗരവത്തോടെ വിഷ്ണു ബിബിൻ ഇരുന്നതിന്റെ നേരെ എതിരെ ഇരുന്നു.
അവന്റെയാ നോട്ടവും ഭാവവും കാണുമ്പോൾ അവനെ താൻ വിളിച്ചു വരുത്തിയത് തന്നെ അബദ്ധമായോ എന്നായിരുന്നു അപ്പോൾ ബിബിന്റെ മനസ്സിലും.
വടി കൊടുത്തു അടി വാങ്ങിയത് പോലൊരു അവസ്ഥ.
താൻ കുരുങ്ങി കിടക്കുന്ന കെണിയിൽ നിന്നും എത്രയും പെട്ടന്ന് പുറത്ത് കടക്കണമെന്ന് മാത്രമാണ് അവന്റെ മനസ്സിൽ.
ചിത്രയിൽ നിന്നും സംശയങ്ങളുടെ കനൽ തന്റെ അപ്പന്റെയും അമ്മയുടെയും മനസ്സുകളിലെക്ക് നീറി ആളി പടർന്നു പിടിക്കും മുന്നേ ഇതിൽ നിന്നും ഊരണം.
ഇല്ലെങ്കിൽ തനിക്കത് അപകടമാണ്.
ലീവെടുത്തു വീട്ടിലിരുന്നത് കൊണ്ടൊന്നും ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല.
ഭവ്യയാണെങ്കിൽ ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ തന്നെ നിൽക്കുകയാണ്.
പതിനഞ്ചു ലക്ഷം രൂപ പറഞ്ഞിട്ട് പോലും അവൾക്കത് വേണ്ട.
ബിബിൻ ജോർജ്ജിന്റെ ഭാര്യ പദവി ലക്ഷ്യം വെച്ചത് സ്നേഹം കൊണ്ടൊന്നുമല്ലെന്ന് അവനുമിപ്പോൾ നന്നായി മനസ്സിലായി.
ചിത്രയെയും കുഞ്ഞിനെയും ഒഴിവാക്കി കളയുകയുകയൊന്നും വേണ്ട എന്നുള്ള അവളുടെ ഔദാര്യം കൂടി കേട്ടപ്പോൾ ഒറ്റയടിക്ക് കൊല്ലാനുള്ളത്രേം കലിയാണ് വന്നതും.
"പറയ്യ് ബിബിൻ. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞല്ലേ വിളിച്ചത്. എനിക്ക് പോയിട്ടും കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു.."
അത് പറയുമ്പോൾ വീണ്ടും വിഷ്ണുവിന്റെ മുഖം കടുത്തു.
നോട്ടം കൊണ്ട് പോലും അവൻ തന്നെ അളക്കുന്നുണ്ടെന്ന് തോന്നി ബിബിനപ്പോൾ.
താൻ പറയുന്നതിനും മുൻപ് ഭവ്യ ഇവനോട് എല്ലാം പറഞ്ഞു കഴിഞ്ഞോ എന്നൊരു സംശയവും അവനപ്പോൾ ഇല്ലാതില്ല.
അത്രക്കുണ്ട് ആ മുഖത്തുള്ള കനം.
അവളുടെ കാര്യമായത് കൊണ്ട് ഉറപ്പ് പറയാനും വയ്യ.
ജയിക്കാൻ വേണ്ടി എന്തും ചെയ്യും എന്നൊരു ഭാവത്തിലാണ് അവളുടെ ചെയ്തികൾ എല്ലാമിപ്പോൾ.
എന്തായാലും വിളിച്ചു വരുത്തിയ സ്ഥിതിക്ക് ഇനിയിപ്പോ തനിക്കത് പറയാതെയും വയ്യ.
അല്ലെങ്കിൽ ഇനി വിഷ്ണു അത് പറയിപ്പിച്ചിട്ടേ തന്നെ ഇവിടുന്ന് വിടൂ എന്ന് പോലും ബിബിന് തോന്നി.
ഭവ്യ പഠിക്കുന്ന കോളേജിലെ മാഷാണ് ഞാൻ.. "
ചെറിയൊരു പതർച്ചയോടെ തന്നെ ബിബിൻ പറഞ്ഞു വെച്ചു.
"മ്മ്.."
കനമുള്ള ഒരു മൂളൽ..
"എനിക്കൊരു പ്രശ്നം.. അതിൽ നിന്നൊന്ന് എന്നെ ഹെല്പ് ചെയ്യാൻ വിഷ്ണുവിന് കഴിയും എന്നെനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ് ഞാൻ.."
അവന്റെയാ താല്പര്യമില്ലായ്മയിൽ നീരസം തോന്നിയെങ്കിലും ആവിശ്യം തന്റെ ആയത് കൊണ്ടും എതിരെയുള്ള ആള് ചില്ലറക്കാരൻ അല്ലെന്നുള്ള തിരിച്ചറിവ് കൊണ്ടും ബിബിൻ അതങ്ങ് ഉള്ളിൽ തന്നെ ഒതുക്കി.
"ഭവ്യയെ കണക്ട് ചെയ്യുന്നതാണോ ആ പ്രശ്നം.."
രൂക്ഷതയോടെയുള്ള ആ ചോദ്യം.
താൻ കരുതിയതിലും ഭയങ്കരനാണ് മുന്നിലെന്ന് അതോടെ ബിബിൻ മനസ്സിലാക്കി.
അതവന്റെ ടെൻഷൻ ഒന്നു കൂടി കൂട്ടുകയും ചെയ്തു.
"ഞാൻ പറഞ്ഞല്ലോ ബിബിൻ സാർ.. എനിക്ക് പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ടെന്ന്.. സോ..."
ബിബിൻ എന്തോ ആലോചണയോടെ ഇരുന്നതും വിഷ്ണു വീണ്ടും ഓർമ്മിപ്പിച്ചു.
പറയാനുള്ളത് പെട്ടന്ന് പറഞ്ഞിട്ട് പോ എന്നൊരു ധ്വനിയല്ലാതെ പെങ്ങളെ കുറിച്ചെന്തോ പറയാനുണ്ട് എന്ന് കേട്ടിട്ടും ഒരു ആങ്ങളക്ക് തോന്നുന്ന യാതൊരു വിധവികാരങ്ങളും ആകുലതകളൊന്നും തന്നെ അവനിലപ്പോൾ ഇല്ലെന്ന് കണ്ടതും ബിബിനും അൽപ്പം ധൈര്യമായി.
അതോടെ പതിയെ അവനെല്ലാം പറഞ്ഞു തുടങ്ങി.
ഭവ്യയെ പരിചയപെട്ടത് മുതൽ അവളുമായി റിലേഷൻ ഷിപ്പ് ഉണ്ടാക്കിയത് മുതൽ.. എത്രത്തോളം ലളിതമായത് പറയാൻ കഴിയുമോ അത്രയും ലളിതമായിട്ടാണ് അവനാ അവിഹിതം വിഷ്ണുവിന്റെ മുന്നിൽ തുറന്നു വെച്ചത്.
"ഇതിലിപ്പോ ഞാനെന്ത് ചെയ്യും ബിബിൻ സാറേ.. പഠനം തീരാതെ അവളെ കല്യാണം കഴിപ്പിക്കുന്ന പ്ലാൻ ഒന്നും തത്കാലം എനിക്കില്ല.അവളോടുള്ള ഇഷ്ടം ആത്മാർത്മാണെങ്കിൽ ബിബിൻസാർ വെയിറ്റ് ചെയ്യേണ്ടി വരും.."
വിഷ്ണു അവനെക്കാൾ ലളിതമായി പ്രതിവിധി പറഞ്ഞു കൊടുക്കുമ്പോൾ ബിബിൻ വീണ്ടും വിയർത്തു.
"ഞാൻ.. ഞാൻ ഓൾറെഡി മാരീഡ് ആണ് ഒരു.. ഒരു മോളും ഉണ്ട്.."
അറച്ചറച്ചു കൊണ്ടത് പറയുമ്പോൾ വിഷ്ണു അവനെ ഒന്ന് തുറിച്ചു നോക്കി.
"ആക്ച്വലി... ആ ഇഷ്ടം.. അതങ്ങ് സംഭവിച്ചു പോയതാണ്.സ്നേഹത്തിനു കണ്ണില്ല എന്നൊക്കെ പറയാറില്ലേ അത് പോലെ.ഫാമിലി ലൈഫിൽ ഉണ്ടായിരുന്ന കുറച്ചു പ്രശ്നങ്ങൾ.. അതിനിടയിൽ എന്റെ അതേ കൺസെപ്റ്റ് ഉള്ളൊരു പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ ഞാൻ..
എനിക്കിപ്പോ അതിൽ നല്ല കുറ്റബോധമുണ്ട്.
ഭവ്യക്ക് വേണ്ട കാശ് സെറ്റിൽമെന്റ് ചെയ്യാൻ ഞാൻ റെഡിയാണ്.
പക്ഷേ അവൾക്കത് വേണ്ടന്ന്.
എന്റെ.. എന്റെ ലൈഫിൽ ഒരു സ്‌പേസ് മതിയെന്ന്."
ഭവ്യയോടുള്ള ദേഷ്യമപ്പോൾ വാക്കുകളിൽ പ്രകടമാക്കാതിരിക്കാൻ ബിബിൻ അങ്ങേയറ്റം ശ്രമിച്ചു.
വിഷ്ണു അവനെ തന്നെ സൂക്ഷിച്ചു നോക്കി ഇരിപ്പാണ്.
"സത്യത്തിൽ.. ഈ പ്രേമനാടകം ബിബിൻ സാറിന് മടുത്തു.ഇനി ഒതുക്കത്തിൽ ഭവ്യയെ ഒഴിവാക്കി വിടാനുള്ള സൈക്കിലൊടിക്കൽ മൂവ്മെന്റാണ് ഇപ്പൊ നടത്തി കൊണ്ടിരിക്കുന്നത്..അങ്ങനല്ലേ.."
ക്രൂരമായൊരു ചിരിയോടെ വിഷ്ണു ചോദിക്കുമ്പോൾ ബിബിന്റെ മുഖത്തെ ചോര വറ്റി.. വിളറി വെളുത് പോയി.
"നോ. അങ്ങനല്ല.. ചിത്രയും കുഞ്ഞും എന്റെ ലൈഫിൽ ഇല്ലായിരുന്നു എങ്കിൽ.. തീർച്ചയായും ഭവ്യയെ ഞാനെന്റെ ലൈഫ് ഷെയർ ചെയ്യാൻ കൂടെ കൂട്ടും..അവളെ എനിക്ക്..."
"എങ്കിലാ ചിത്രയെയും കുഞ്ഞിനേയും അങ്ങ് ഒഴിവാക്കി കളഞ്ഞിട്ട് ലൈഫ് എൻജോയ് ചെയ്യൂ സാറേ.. ലൈഫ് എന്നൊക്കെ പറയുന്നത് ഒന്നല്ലേ ഒള്ളു.. അത് മാക്സിമം അടിച്ചു പൊളിക്കണ്ടേ.."
"ഏയ്.. അത്.. അത് പറ്റില്ല.."
വിയർത്തു പോയ മുഖം തുടച്ചു കൊണ്ട് ബിബിൻ വെപ്രാളത്തോടെ പറഞ്ഞു.
"ശെരി.. സാറിന് താല്പര്യമില്ല എങ്കിൽ വേണ്ട.. നമുക്കത് വിടാം. എന്നിട്ട പറയ്യ്.. ഇതിൽ ഞാനെന്താ ഇനി ചെയ്യേണ്ടത്.."
വിഷ്ണു ബിബിനെ നോക്കി ചിരിച്ചു.
അതൊരു കൊലചിരി പോലാണ് ബിബിന് തോന്നിയത്..
"ആഹ് പിന്നേയ്..ഭവ്യയെ പറഞ്ഞു മനസിലാക്കുക എന്നൊന്നും പറഞ്ഞേക്കരുത്.. വാശിയും ദേഷ്യവും അൽപ്പം.. അല്ല.. ആവിശ്യത്തിലും കൂടുതൽ ഉള്ള ആളാണ് ഭവ്യ..അത് കൊണ്ട് അങ്ങനൊരു ടാക്സ് ഏറ്റെടുക്കാൻ സത്യമായും എനിക്ക് താല്പര്യമില്ല."
വിഷ്ണു തന്നെ ഓർമ്മിപ്പിച്ചു.
"എനിക്കറിയാം.. ഈ കാര്യം ഞാൻ അവളോട് ഒരുപാട് പ്രാവശ്യം പറഞ്ഞു മടുത്തു പോയതാണ്. അവൾ പറയുമ്പോലെ എനിക്കൊരിക്കലും അവളെ എന്റെ ലൈഫിൽ കൂട്ടാൻ പറ്റില്ല. പക്ഷേ അതവൾക്ക് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല.."
ബിബിൻ അസ്വസ്ഥ തയോടെ നെറ്റി തടവി.
"ഭവ്യയെ ഞാൻ സാറിന്റെ ലൈഫിൽ നിന്നും മാറ്റി തരും.. പകരം എനിക്കെന്ത് കിട്ടും.. അതിനെ കുറിച്ച് പറ..എനിക്കതാ അറിയേണ്ടത്.."
തികച്ചും ലാഘവത്തോടെ ഉള്ള ആ ആവിശ്യം..
അതോടെ അത് വരെയുമുള്ള അസ്വസ്ഥത മാറി ബിബിന്റെ മുഖവും തെളിഞ്ഞു..
ഒന്ന് കൂടി ഉഷാറായി കൊണ്ടവൻ വിഷ്ണുവിന്റെ നേരെ നോക്കി...
❤🔥❤🔥
"ഹാ.. ഞാൻ പറയാം തുളസി.."
വന്നതേ തനിക്ക് പിറകെ കൂടിയേ തുളസിയെ നോക്കി കൊണ്ട് അശോകൻ ഒരു ചിരിയോടെ പറഞ്ഞു.
"പറയാ പറയാ ന്നും പറഞ്ഞോണ്ടിപ്പോൾ എത്ര നേരമായി.. ഇത്രേം സസ്പെൻസ് ഇടാതെ അങ്ങോട്ട് പറഞ്ഞൂടെ നിങ്ങൾക്ക്.. ഇതിപ്പോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാതെ.."
തുളസി പരിഭവത്തോടെ അശോകന്റെ കയ്യിലൊരു നുള്ള് കൊടുത്തു.
"നീയിങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നുമില്ല തുളസി.. ഇത് ഏതോ ശത്രുക്കൾ പണി തന്നതാ.."
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി കിടക്കയിലേക്ക് കിടന്നു കൊണ്ട് അശോകൻ ആശ്വാസത്തോടെ തന്നെ പറഞ്ഞു.
"എന്നുവെച്ചാൽ...
"എന്നുവെച്ചാൽ കൂടുതൽ ഒന്നുമില്ല. കാശിനാഥന് നമ്മുക്ക് മോളോട് അങ്ങനൊരു ഇഷ്ടമില്ല. നമ്മൾ ഭയന്നത് പോലെ അവനും അവളും നമ്മൾ അറിയാതെ ഒരു ഇഷ്ടത്തെ വളർത്തിയിട്ടുമില്ല.അത്ര തന്നെ.."
അശോകൻ ചിരിയോടെ അവരെയും തനിക്കരികിലെക്ക് പിടിച്ചിരുത്തി.
"പിന്നെ ആ ഫോട്ടോ..അതെന്താ..?"
"ഫോട്ടോയിൽ ഉള്ളതൊക്കെ സത്യം തന്നെ.. പക്ഷേ അതിലൊന്നും പ്രേമം കലർന്നില്ല..
അങ്ങനൊരു ചതി കാശി നമ്മളോട് ചെയ്യുവോ.
എത്ര നാളായി അവൻ എന്റെ കൂടെ.. വിശ്വാസം എന്നൊരു വാക്ക് അവനെ കണ്ടു പഠിക്കണം."
"എന്നിട്ടാണോ ഇത് കണ്ടപ്പോൾ മുതൽ.. നിങ്ങൾ ഇത്രയും ടെൻഷൻ അടിച്ചത്.."
തുളസി അയാളെ കളിയാക്കി.
"അതിപ്പോ പെട്ടന്ന് കണ്ടപ്പോൾ.. അത് പോലെ ഉള്ളതാണല്ലോ ഫോട്ടോ മുഴുവനും. പക്ഷേ അങ്ങനൊന്നും ഇല്ലെന്നും അമ്പലപറമ്പിൽ അശോകന്റെ മകളെ മോഹിക്കാൻ അവൻ വളർന്നിട്ടില്ലെന്നും അവൾ എന്റെ മകളാണ് എന്നൊരു പരിഗണന മാത്രമേ അവളോടുള്ളു എന്നും അവൻ പറഞ്ഞു കേൾക്കും വരെയും എനിക്കു ഒരു ടെൻഷൻ ഉണ്ടായിരുന്നു.
അതിപ്പോ കാശിയോട് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.
കുട്ടികളല്ലേ.. ഇപ്പോഴത്തെ കാലവും"
അശോകൻ ആശ്വാസത്തോടെ പറഞ്ഞു.
അതേ ആശ്വാസമപ്പോൾ തുളസിയുടെ മുഖത്തുമുണ്ട്.
"എന്നാലും ഇതിപ്പോ ആരായിരിക്കും ഇത്രയും കഷ്ടപ്പെട്ടു കൊണ്ട് ഇത്രേം ഫോട്ടോ ഒപ്പിച്ചത്.."
"ആരായാലും അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട് തുളസി.എന്റെ മകളുടെ ലൈഫ് വെച്ചിട്ടാണവർ കളിക്കുന്നത്.. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ അവന് കിട്ടിയിരിക്കും.."
അത് പറയുമ്പോൾ അശോകന്റെ മുഖം കടുത്തു.
"ഇനിയധികം നീട്ടി കൊണ്ട് പോണ്ട തുളസി.. മോളെ പെട്ടന്ന് സേഫ് ആക്കണം. ശത്രുക്കൾ കുടുംബത്തിൽ കയറി കളിച്ചു തുടങ്ങി.."
അശോകൻ തുളസിയെ നോക്കി സാവധാനം പറഞ്ഞു.
"നിങ്ങളെന്താ പറഞ്ഞു വരുന്നത്..?
"മഹിയെ വിളിക്കണം. മക്കളുടെ വിവാഹം നടത്തണം. എത്രയും പെട്ടന്ന് തന്നെ. അവളെ സേഫ് ആക്കിയാലേ എനിക്കിനി ഒരു സമാധാനം കിട്ടൂ.."
"ഇതിപ്പോ ആരോ എന്തോ വിവരക്കേട് ചെയ്തു എന്ന് വെച്ച്.. ഇത്രയും പെട്ടന്ന്.. അത് വേണോ അശോകേട്ടാ..
വേണം തുളസി.. എന്റെ മനസ്സ് പറയുന്നു അതാണ് നല്ലത് എന്ന്. പിന്നെയിപ്പോ പുറത്തേക്ക് ഒന്നുമല്ലല്ലോ.. മഹിയും നമ്മുടെ മോനല്ലേ.. നമ്മളത് പറഞ്ഞു വെച്ചതുമാണല്ലോ .മഹിക്കും തിടുക്കമുണ്ടായിട്ടും
മോളുടെ പഠനം തീരട്ടെ എന്നായിരുന്നു നമ്മുക്ക് പ്ലാൻ. നമ്മുക്ക് വേണ്ടിയല്ലേ അവരത് അംഗീകരിച്ചതും.
അതിപ്പോ ഏറെക്കുറെ തീർന്നു. എക്സാം ഇനിയും മൂന്ന് മാസം കഴിഞ്ഞല്ലേ ഉള്ളത്. അതിപ്പോ കല്യാണത്തിന് ശേഷം പോയി അറ്റന്റ് ചെയ്താലും മതിയല്ലോ..ഞാൻ എന്തായാലും മഹിയെ വിളിക്കുന്നുണ്ട് "
എല്ലാം തീരുമാനം എടുത്തത് പോലൊരു ഉറപ്പുണ്ട് അശോകനും.
പെട്ടന്നൊരു കല്യാണം എന്ന് കേട്ടതിന്റെ പകപ്പ് ഉണ്ടേലും അയാൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തുളസിക്കും തോന്നി.
"അവൾ സമ്മതിച്ചു തരുമോ എന്നാ എനിക്ക്..'
തുളസി ആശങ്കയോടെ പറഞ്ഞു.
ഒന്നാമത് മഹിയുടെ കാര്യം പറയുന്നത് തന്നെ കലിപ്പുള്ള ആളാണവൾ.
അവളോടിപ്പോ വിവാഹത്തിന്റെ കാര്യം പറയുന്നത് കൊണ്ട് പ്രതേകിച്ചു ഒന്നും നടക്കില്ല എന്നൊരു തോന്നൽ.
അവളെന്റെ മോളാണ് തുളസി.. ഞാൻ പറഞ്ഞാൽ എന്റെ മോളത് കേൾക്കും. നല്ലതല്ലാത്ത ഒന്നും അച്ഛൻ അവൾക്ക് കൊടുക്കില്ല എന്നെന്റെ മോൾക്കറിയാം.."
അശോകന്റെ ആത്മവിശ്വാസം..
അതിപ്പോ തുളസികും അറിയാം.
പക്ഷേ എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട് അവർക്കത് കേട്ടപ്പോൾ മുതൽ..
"അവൾ ഇനി ഇങ്ങനൊരു ഫോട്ടോയുടെ കാര്യം അറിയണ്ട കേട്ടോ.അവൾക്കത് വല്ലാത്ത ഷോക്ക് ആവും.. കാശി എടുത്തത് പോലെ അത്രയും സിമ്പിൾ ആയിട്ട് അവൾക്കത് അസെപ്റ്റ് ചെയ്യാൻ കഴിയില്ല.
അശോകൻ ഓർമ്മിപ്പിച്ചു.
"കാശി.. അവനെന്താ പറഞ്ഞേ.. അവനത് ഫീൽ ചെയ്‌തോ.."
തുളസി ആകാംഷയോടെ ചോദിച്ചു.
"ഏയ്..അവൻ മിടുക്കാനല്ലേ തുളസി.. എല്ലാം അതിന്റെതായ രീതിയിൽ മനസ്സിലാക്കാനും അത് പോലെ പ്രവർത്തിക്കാനും അവന് കഴിയും.."
അശോകൻ ചിരിയോടെ പറഞ്ഞു.
"എന്തായാലും ഇതാരാ ചെയ്തതെന്ന് അവൻ കണ്ടു പിടിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവന് വേണ്ടി അല്ലേലും എനിക്ക് വേണ്ടി അവനത് ചെയ്യും.."
അത്രയും ഉറപ്പോടെ അശോകൻ പറഞ്ഞു.
മോളെ വിളിക്കണം.. പെട്ടന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം..
അശോകൻ തന്റെ തീരുമാനം ഒന്ന് കൂടി ഉറപ്പിച്ചു..
ആ തീരുമാനം ഓർത്തു കൊണ്ട് ഉരുകി തീരുന്നവനെ അയാളപ്പോൾ അറിഞ്ഞതേ ഇല്ല..
തുടരും..
ഇതിനേക്കാൾ ഈ കഥ ഫാസ്റ്റ് ആയിട്ട് പറയാൻ എനിക്ക് കഴിയില്ല കേട്ടോ.
ഇതിൽ skip ചെയ്യാനായി ഇനിയൊന്നുമില്ല.
സഹകരിക്കണേ..
പിന്നേയ്..
ന്റെ കാശിക്ക് ഉശിരില്ല എന്ന് പറഞ്ഞവരൊക്കെ ഇവിടെ തന്നെ കാണണേ..
നമ്മളൊരു വരവ് കൂടി വരേണ്ടി വരും പിള്ളേച്ചാ.. 🤣
റിവ്യൂ ഇട്ടിട്ട് പോണം..
സ്നേഹത്തോടെ jif #💞 പ്രണയകഥകൾ #📔 കഥ


