شمͥــᷟــͤــᷤــ🕊️
#💚 എന്റെ കേരളം സർക്കാർ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇതേ സമയം ഒരു അടിസ്ഥാന ചോദ്യം ഉയരുന്നു: സമൂഹത്തിലെ ഏറ്റവും കൂടുതൽ യാത്രാ ബുദ്ധിമുട്ടുകളും സാമ്പത്തിക ഭാരവും അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് എന്തുകൊണ്ട് സമാന പരിഗണന ലഭിക്കുന്നില്ല?
ഇന്ന് കേരളത്തിൽ 40 ശതമാനത്തിലധികം benchmark disability ഉള്ളവർക്ക് പോലും പൂർണ്ണ സൗജന്യ യാത്ര ലഭ്യമല്ല. ചില വിഭാഗം ബസുകളിൽ 70% നിരക്കിളവ് ലഭ്യമാണ്. അതിനും വരുമാനപരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നതിന് വരുമാനപരിധിയില്ല. സ്ത്രീയായാൽ മാത്രം മതി.
ഈ സാഹചര്യത്തിൽ ചില ന്യായമായ ചോദ്യങ്ങൾ ഉയരുന്നു.
ഒരു സ്ത്രീയും ഒരു ഭിന്നശേഷിക്കാരനും ഒരേ ബസിൽ യാത്ര ചെയ്യുമ്പോൾ, സ്ത്രീക്ക് മുഴുവൻ സൗജന്യവും ഭിന്നശേഷിക്കാരന് മൂന്നിലൊന്ന് നിരക്കിളവും മാത്രം നൽകുന്നത് ഏത് സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലാണ്?
ഭിന്നശേഷിക്കാരൻ തന്റെ വൈകല്യം ജീവിതകാലം മുഴുവൻ വഹിക്കേണ്ടി വരുന്ന വ്യക്തിയാണ്. ജോലി, വിദ്യാഭ്യാസം, ചികിത്സ, പൊതുസേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി അയാൾക്ക് യാത്ര അനിവാര്യമാണ്. പലർക്കും സഹായ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരുന്നു. പലർക്കും സ്വകാര്യ വാഹനമില്ല. അതിനാൽ പൊതുഗതാഗതം അവരുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമാണ്.
ഇന്ത്യൻ ഭരണഘടനയുടെ Article 14 എല്ലാവർക്കും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്നു. Article 15 പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ സർക്കാരിന് അധികാരം നൽകുന്നുണ്ടെങ്കിലും, അതിലൂടെ മറ്റൊരു കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗത്തെ അവഗണിക്കാൻ കഴിയില്ല. Article 21 മാന്യമായ ജീവിതത്തിനുള്ള അവകാശം ഉറപ്പുനൽകുന്നു. Article 41 ഭിന്നശേഷിക്കാർക്ക് പൊതുസഹായം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് നിർദേശിക്കുന്നു.
ഇതുകൂടാതെ, "Rights of Persons with Disabilities Act, 2016" ഭിന്നശേഷിക്കാർക്ക് സമത്വം, വിവേചനരഹിത പരിഗണന, സാമൂഹിക ഉൾച്ചേരൽ എന്നിവ ഉറപ്പുനൽകുന്നു. ഈ നിയമത്തിന്റെ ആത്മാവ് ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്. യാത്രാ സൗകര്യം അതിന്റെ പ്രധാന ഘടകമാണ്. Severe disability ഉള്ള ഒരാളോടൊപ്പം ഒരാൾക്ക് സൗജന്യ യാത്ര നൽകേണ്ടതാണ്.
കേരളത്തിൽ നിലവിലുള്ള ഇളവുകൾക്കും നിരവധി പരിമിതികളുണ്ട്. ഓർഡിനറി ബസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഫാസ്റ്റ് പാസഞ്ചർ ബസുകൾ പരിമിതമാണ്. സൂപ്പർ ഫാസ്റ്റ്, ലോ ഫ്ലോർ, മറ്റ് പ്രധാന സർവീസുകൾ എന്നിവയിൽ സമാന ഇളവുകൾ ലഭ്യമല്ല. അതിനാൽ നിയമത്തിൽ പറയുന്ന ഇളവ് പ്രായോഗികമായി പലർക്കും പ്രയോജനപ്പെടുന്നില്ല.
ഇവിടെ ചോദിക്കുന്നത് സ്ത്രീകളുടെ ആനുകൂല്യം പിൻവലിക്കണമെന്നല്ല. മറിച്ച്, ഭിന്നശേഷിക്കാർക്കും തുല്യമായോ അതിലേറെ മെച്ചപ്പെട്ടതായോ യാത്രാ സൗകര്യം നൽകണമെന്നാണ്. സ്ത്രീകൾക്ക് വരുമാനപരിധിയില്ലാതെ സൗജന്യ യാത്ര നൽകുന്ന സർക്കാർ, ഭിന്നശേഷിക്കാർക്ക് വരുമാനപരിധി നിശ്ചയിക്കുന്നത് നീതീകരിക്കാൻ പ്രയാസമാണ്.
ഒരു വ്യക്തി സ്ത്രീയായത് ഒരു സാമൂഹിക വിഭാഗത്തിന്റെ ഭാഗമാകുന്നതാണ്. എന്നാൽ ഒരു വ്യക്തി ഭിന്നശേഷിക്കാരനായത് അവന്റെ ജീവിതത്തിലെ സ്ഥിരമായ ശാരീരിക വെല്ലുവിളിയാണ്. അതിനാൽ ക്ഷേമനയങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകുന്നത് ഒരു ദാനമല്ല; അത് അവകാശമാണ്. എന്ത് കൊണ്ടാണ് പത്രങ്ങളും ചാനലുകളും ഭിന്നശേഷി ക്ഷേമകാര്യങ്ങളിൽ സ്ത്രീകൾക്ക് കൊടുക്കുന്ന അത്രയും പരിഗണന നൽകാതിരിക്കുന്നത്?!
കേരളം സാമൂഹ്യനീതിയുടെ മാതൃകയാണെന്ന് അഭിമാനിക്കുന്ന സംസ്ഥാനമാണ്. ആ അഭിമാനത്തിന് യോജിച്ച രീതിയിൽ എല്ലാ benchmark disability (above 40%) വിഭാഗക്കാർക്കും വരുമാനപരിധിയില്ലാതെ കെ.എസ്.ആർ.ടി.സി.യിലെ എല്ലാ സാധാരണ യാത്രാ സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കേണ്ട സമയമായിരിക്കുന്നു.
സർക്കാർ കേൾക്കേണ്ട ഒരു ലളിതമായ ചോദ്യം മാത്രമേ ഇന്ന് ഭിന്നശേഷിക്കാർ ചോദിക്കുന്നുള്ളൂ: പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ പൊതു കമ്മിറ്റികളിൽ പോലും ഭിന്നശേഷിക്കാരെ ഒഴിവാക്കി സകലാംഗർ കല്പിക്കുന്നത് ഔദാര്യമായി കൈപറ്റുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു.
"സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാൻ കഴിയുന്ന സംസ്ഥാനത്തിന്, ജീവിതകാലം മുഴുവൻ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് എന്തുകൊണ്ട് അതേ അവകാശം നൽകാൻ കഴിയുന്നില്ല?"