#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _26
✍️ രചന -ജിഫ്ന നിസാർ 💜
ഗിരിയുടെ അമ്മയുടെ മുന്നിലിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാണെന്ന വ്യാജേന വിഷ്ണു സ്വന്തം കണ്ണുകൾ രണ്ടും തിരുമ്മി ചുവപ്പിച്ചു.
അവിടെ മാലയിട്ട് വിളക്ക് കൊളുത്തി വെച്ചൊരു ഗിരിയുടെ ഫോട്ടോക്ക് താഴെ മക്കളെയും ചേർത്ത് പിടിച്ചു കൊണ്ട് അനു നിൽപ്പുണ്ട്.
അനില...ഗിരിയുടെ ഭാര്യ.
"അവനെന്നെ വന്നു കണ്ടിരുന്നു അമ്മേ.. ഒരുപാട് റിസ്ക് പിടിച്ചൊരു കേസായിരുന്നു അത്. അതിലെ നൂലാ മാല തീർക്കാൻ തന്നെ ലക്ഷങ്ങൾ വേണം. അവന്റെ അവസ്ഥ കുറച്ചൊക്കെ അറിഞ്ഞ ഞാൻ രണ്ടു ലക്ഷം മതി എന്ന് പറഞ്ഞത് ബാക്കി കാശ് എന്റെ വകയായി കൊടുക്കണം എന്ന് കരുതി തന്നെയായിരുന്നു. അതപ്പോൾ ഞാൻ അവനോട് പറഞ്ഞില്ല എന്നൊരു തെറ്റ് ചെയ്തു ഞാൻ..
പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞില്ലല്ലോ.. അവൻ.. അവനിങ്ങനെ നമ്മളെ പറ്റിച്ചു പോകുമെന്ന്..എനിക്കിപ്പോ വല്ലാതെ കുറ്റബോധം തോന്നുന്നു.ഈ കുഞ്ഞുങ്ങളെ ഓർത്തു കൊണ്ടെനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല..
അങ്ങേയറ്റം സങ്കടം കൊണ്ടെന്ന പോലെ വിഷ്ണുവിന്റെ സ്വരം വിറച്ചു.
ചുണ്ടുകൾ വിതുമ്പി.
നോട്ടം ഗിരിയുടെ മാലയിട്ട് വെച്ച ഫോട്ടോക്ക് നേരെയാണപ്പോഴും.
മകന്റെ പ്രതീക്ഷിക്കാത്ത വേർപാടിന്റെ നോവിൽ നിന്നും ഗിരിയുടെ അമ്മയും ഭർത്താവിന്റെ ആകസ്മിക വേർപാടിന്റെ ഷോക്കിൽ നിന്നും അവന്റെ ഭാര്യയും അൽപ്പം പോലും വിട്ട് മാറിയിട്ടില്ല.
ആ കുഞ്ഞ് മക്കളുടെ കണ്ണിൽ പോലും വല്ലാത്തൊരു അനാഥത്വം നീലിച്ചു കിടക്കുന്നു.
"നമ്മുക്ക്.. നമ്മുക്കാ കടയൊന്നു ശെരിയാക്കി എടുത്താലോ.."
അൽപ്പം നേരത്തേ ദുഃഖചാരണത്തിന് ശേഷം വിഷ്ണുവിന്റെ ചോദ്യം.
അനു വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് കരച്ചിലൊതുക്കി.
പ്രിയപ്പെട്ടവന്റെ ഏറ്റവും വലിയയൊരു സ്വപ്നവും പ്രതീക്ഷയുമായിരുന്നു അത്..
അതൊന്ന് നടത്തി എടുക്കാൻ അന്നാരെങ്കിലും കൈ പിടിച്ചിരുന്നെങ്കിൽ അയാളിപ്പോ ജീവനോടെ കാണുമായിരുന്നു.
തനിക്കും തന്റെ മക്കൾക്കും ഇങ്ങനെ ജീവിതം മുഴുവനും വേദന തിന്നു കഴിയേണ്ടി വരില്ലായിരുന്നു.
അനുവിന്റെ കണ്ണുകൾ നിർത്താതെ പെയ്തിറങ്ങിയത് കണ്ടതും വിഷ്ണു പതിയെ എഴുന്നേറ്റു.
കരയരുത് എന്നൊന്നും പറയാൻ എനിക്ക് കഴിയില്ല സഹോദരി.. എന്നെ കൊണ്ടാവുന്ന കാര്യമാണ് ഞാനിപ്പോ നിങ്ങൾക് ഓഫർ ചെയ്തത്.. "
അവൻ സഹതാപത്തോടെ അവളെ നോക്കി.
അത്.. അത് റിസ്ക് ആണെന്ന് പറഞ്ഞിട്ടിപ്പോ ഇനിയും എങ്ങനെ.. പെട്ടന്ന് ഓപ്പൺ ചെയ്യാൻ പറ്റുമോ"
കണ്ണുകൾ തുടച്ചു കൊണ്ട് അനു ചോദിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളൊന്ന് പിടഞ്ഞു.
വിചാരിച്ചത് പോലല്ല പെണ്ണ്..
അത്യാവശ്യം കാര്യവിവരം ഒക്കെയുണ്ട്..
വളഞ്ഞു കിട്ടാൻ പണിയാകും..
പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ടു വളഞ്ഞു കിട്ടുമ്പോൾ ഉള്ളൊരു ഫീൽ..
ആഹാ..
ചുണ്ടിലേക്ക് പടരുന്നതിനു മുൻപ് ഉള്ളിലൂറി കൂടിയ വഷളൻ ചിരിയേ വിഷ്ണു തന്നെ അടക്കി പിടിച്ചു.
റിസ്ക് തന്നെയാണ്.. പക്ഷേ.. ഇവിടിങ്ങനെ തകർന്ന് നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ അതെങ്ങനെ എങ്കിലും ശെരിയാക്കി തരണമെന്ന് എനിക്ക് തോന്നുന്നു.. ഇത് പോലൊരു മോൾ എനിക്കുമുണ്ട്.. "
അത്യാതികം സങ്കടം അഭിനയിച്ച് കൊണ്ടത് പറയുമ്പോൾ ഗിരിയുടെ വലിയ മകളുടെ തലയിൽ വിഷ്ണു വെറുതെയൊന്ന് തലോടി വിട്ടു.
"അമ്മ പറയ്യ്.. എന്താ ഞാൻ ചെയ്തു തരേണ്ടത്.. കുറച്ചു കാശ് തന്നാൽ ഇപ്പോഴുള്ള നിങ്ങളുടെ കാര്യങ്ങൾ നടക്കുമായിരിക്കും. പക്ഷേ അത് ശ്വശ്വതമല്ലല്ലോ.
അതിനേക്കാൾ നല്ലതല്ലേ ആ കട ഒന്ന് കൂടി റി ഓപ്പൺ ചെയ്യാൻ ശ്രമിക്കാം എന്നുള്ളത്.
അതാകുമ്പോൾ നിങ്ങൾക്ക് പെർമിനന്റ് ആയിട്ട് ഒരു വരുമാനമാകും..
ആരുടെ മുന്നിലും കൈ നീട്ടാൻ ഇട വരാതെ തന്നെ ഗിരിയുടെ മക്കൾ ജീവിക്കും.. അതാവില്ലേ അവനും ആഗ്രഹിക്കുന്നത്.
ഒരു നിമിഷത്തെ ബുദ്ധി ശൂന്യതയിൽ അവനങ്ങനെ ഒരു വിഡ്ഢിത്തം കാണിച്ചു വെങ്കിലും നിങ്ങൾക്ക് ജീവിക്കണ്ടേ..അപ്പോഴല്ലേ അവന്റെ ആത്മാവിനെങ്കിലും ഇനി ആശ്വാസം കിട്ടുന്നത്.. അതല്ലേ ഇനി ആകെ അവനു വേണ്ടി ചെയ്യാൻ കഴിയുന്നത്."
വളരെ സാവധാനം... അവർക്ക് നിഷേധിക്കാൻ യാതൊരു പഴുതും ഇല്ലാത്ത വിധം.. നിർബന്ധിച്ചു പറയുകയാണെന്ന് അവർക്ക് മനസിലാവുക കൂടി ചെയ്യാത്ത വിധം വിഷ്ണു അവരെ അവന്റെ വഴിയിൽ കൊണ്ട് വരികയാണ്.
എനിക്കറിയില്ല മോനെ എന്താ ചെയ്യേണ്ടതെന്നും പറഞ്ഞു കൊണ്ട് തന്നെ കെട്ടിപിടിച്ചു കരയുന്ന ഗിരിയുടെ അമ്മയോട് ഇനി മോനായി അമ്മയ്ക്ക് ഞാനുണ്ടെന്ന് പറയുമ്പോഴും വിഷ്ണുവിന്റെ നോട്ടം അനുവിന്റെ നേരെയാണ്.
വളരെ ഈസിയായി തനിക്ക് തിരിച്ചു പിടിക്കാവുന്ന ഒരു ജീവനെ മനഃപൂർവം മരണത്തിനു വിട്ട് കൊടുത്ത യാതൊരു കുറ്റബോധവുമില്ലാതെ ഗിരിയുടെ മക്കളുടെ കയ്യിൽ അഞ്ഞൂറിന്റെ മൂന്നോ നാലോ നോട്ടുകൾ കൂടി തിരുകി വെച്ചു കൊണ്ട് വിഷ്ണു ആ കുഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ മഴ പൊടിയുന്നുണ്ട്.
ഒരു നിമിഷത്തിന്റെ തെറ്റായ ചിന്ത കൊണ്ട് വിഷ്ണുവിനെ പോലെയുള്ളവർക്കിടയിൽ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോന്നൊരു നിസ്സഹായനായ ആത്മാവിന്റെ കണ്ണുനീർ തുള്ളി പോലെ..
❤🔥❤🔥
കാശി തന്നെയാണ് ആദ്യമാ ലഹരിയിൽ ഞാനും പുറത്ത് കടന്നത്.
കിതപ്പോടെ അവൻ കാർത്തുവിനെ തള്ളി മാറ്റുമ്പോൾ അവന്റെ അതേ ഭാവം തന്നെയാണ് അവൾക്കും.
പെണ്ണാകെ ചുവന്നു തുടുത്തു കൊണ്ട് കാണാൻ വല്ലാത്തൊരു ചേല്..
തുടങ്ങി വെച്ചത് അവളാണെങ്കിൽ കൂടിയും എപ്പോഴൊക്കെയും അവനത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
അതിന്റെയൊരു ചളിപ്പുണ്ടവന്റെ മുഖം നിറയെ.
നിനക്കെന്താടി.. തീരെ ബോധമില്ലേ.. "
ശബ്ദമടക്കി കൊണ്ടവളോട് ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവന്റെ കിതപ്പോടുങ്ങിയില്ല.
വിറയലും..
"ഇടയ്ക്ക് ഇയാള്ടെ ബോധവും പോയിരുന്നു.അതറിഞ്ഞില്ലേ.."
കാർത്തു ചുണ്ട് അമർത്തി തുടച്ചു കൊണ്ടത് പറയുമ്പോൾ കാശി മുഖം തിരിച്ചു.
അച്ഛനെ പേടിച്ചു ഉള്ളിലെ ഇഷ്ടം നിങ്ങക്ക് അടച്ചു പൂട്ടി വെക്കാൻ കഴിയും..
പക്ഷേ എനിക്കത് പറ്റുന്നില്ല..
കാർത്തിക അശോകൻ ഇനിയങ്ങോട്ട് കളത്തിലിറങ്ങി കളിക്കാൻ തന്നെ തീരുമാനമെടുത്ത സ്ഥിതിക്ക് കാശിനാഥൻ ഇനിയും ഇങ്ങനൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി. "
കൂസലൊന്നും കൂടാതെ അവൾ അവനിൽ നിന്നും കുറച്ചു മാറി നിന്നു.
ചെക്കനെപ്പഴാ കൈ വെക്കുകന്ന് പറയാൻ പറ്റില്ല.
മുഖമൊക്കെ ചുവന്നു വിങ്ങി കിടപ്പുണ്ട്.
"അപ്പഴേ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. എന്നോളം തന്നെ ഇഷ്ടം..ആ ഇഷ്ടം തന്നെയാണ് ഞാനിപ്പോൾ പങ്ക് വെച്ചതും..
നിങ്ങള് പറയുമ്പോലെ എല്ലാം മറന്നിട്ട് പിന്നെ ജീവിതം മുഴുവനും അതോർത്തു കരഞ്ഞിട്ട് കിട്ടുന്ന മേഡലൊന്നും തത്കാലം എനിക്ക് വേണ്ട..
ഒന്നോ രണ്ടോ മാസം കഴിഞ്ഞു എന്റെ പഠനം തീരും.
നിങ്ങൾക്ക് കൂടി വേണ്ടിയുള്ളതാ അത്.അച്ഛൻ ഗെറ്റ് ഔട്ട് അടിച്ചാലും നമ്മുക്ക് ജീവിക്കാൻ എന്റെ വക കരുതൽ..പഠനം തീരട്ടെ..
അത് കഴിഞ്ഞു ഞാനെന്റെ അച്ഛനോട് നേരിട്ട് പറയും.
എന്നിട്ടും കാശിനാഥന് കാർത്തികയെ അംഗീകരിച്ചു തരാൻ പറ്റില്ല എന്നാണെങ്കിൽ.. അതെന്റെ മുഖത്തു നോക്കി അപ്പഴും പറഞ്ഞാൽ.. ഇടയ്ക്കിടെ പറയാറില്ലേ നിങ്ങൾക്കെന്നെ ഇഷ്ടമേ അല്ലെന്ന്.. അത് ഞാനും വിശ്വാസിക്കും..അന്നേ വിശ്വാസിക്കൂ.. അത് വരെയും ഞാനിങ്ങനെ തന്നെ സ്നേഹിക്കും.. പറ്റില്ലേൽ പോയി കേസ് കൊടുക്ക്..
കാർത്തുവിന്റെ അന്നോളം കാണാത്തൊരു ഭാവം.
കാശിക്ക് അവളെ നോക്കുമ്പോൾ ശ്വാസമെടുക്കാൻ കൂടി ബുദ്ധിമുട്ട് തോന്നുന്നുണ്ട്.
"അല്ലാതെ.. എന്റെ അച്ഛനോടുള്ള കടപ്പാട് തേങ്ങ എന്നൊക്കെ പറഞ്ഞു ഉള്ളിലെ ഇഷ്ടം മൂടി വെക്കാൻ എനിക്ക് നിങ്ങളെപ്പോലെ വട്ടില്ല.. എനികീ സ്നേഹം ആസ്വദിക്കാൻ ഉള്ളത് തന്നെയാണ്..
വെറുതെ ഒന്നുമല്ലോ..
പ്രേമം പ്രണയം എന്നുള്ള വികാരമൊക്കെയും തോന്നി തുടങ്ങിയ കാലം മുതൽ നാണമില്ലാതെ പിറകിൽ ഇല്ലേ ഞാൻ..അതിന്റെ അവകാശമാണെന്ന് തന്നെ കൂട്ടിക്കോ.. അത് കൊണ്ട് കാശ്യേട്ടൻ ചെല്ല്.. ഞാനും ഇവിടൊക്കെ തന്നെ കാണും.."
അവന്റെ കവിളിൽ ഒന്ന് കൂടി തഴുകി കാർത്തു പതിയെ സ്റ്റെപ്പിറങ്ങി പോയിട്ടും കാശി ഒന്ന് രണ്ടു നിമിഷം കൂടി അതെ നിൽപ്പ് തന്നെയായിരുന്നു.
സ്വപ്നം പോലെ കഴിഞ്ഞു പോയൊരു നിമിഷം.
തന്നിലിപ്പോഴും അവളുടെ ചൂടുണ്ടെന്ന് തോന്നി.
നെഞ്ചോരമിപ്പോഴും അവൾ ചേർന്നു നിൽക്കുന്നത് പോലൊരു കുളിര്..
ചുണ്ടിലിപ്പോഴും അവളുടെ ചുംബനത്തിന്റെ തരിപ്പും..അവളുടെ ശ്വാസത്തിന്റെ ഗന്ധവുമുണ്ടെന്ന് തോന്നി..
അവനൊന്നു കൈ നീട്ടി കൊണ്ട് ചുണ്ടിൽ തഴുകി.
നേർത്തൊരു ചിരി കൂടി അവന്റെയാ തഴുകലിൽ അലിഞ്ഞു ചേർന്നു. സമയത്തെ കുറിച്ചും സ്ഥലത്തെ കുറിച്ചും ഓർമ വന്നപ്പോൾ അവൻ തലയിലൊന്ന് തട്ടി കയ്യിലെ വാച്ചിലേക്ക് നോക്കി.
ഏഴര കഴിഞ്ഞു അഞ്ചു മിനിറ്റ്..
പിന്നെയെല്ലാം ധൃതിയിലായിരുന്നു.
വിൻഡോ കവറെല്ലാം ഉയർത്തി ഡോറും അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴും അവനിലെ വിറയൽ പൂർണ്ണമായും വിട്ട് മാറിയില്ല.
എന്തൊരു നിമിഷമായിരുന്നു അത്..
മറ്റെല്ലാം മറന്നു കൊണ്ടവളിലേക്ക് താൻ കൂടി ചേർന്നൊഴുകിയ മനോഹരമായ നിമിഷം.
"രണ്ടു മൂന്ന് മാസം കൊണ്ടെന്റെ പഠിപ്പ് തീരും. പിന്നെ ഞാനെന്റെ അച്ഛനോട് പറയും.. എനിക്കറിയാം എന്റെ അച്ഛന്റെ മനസ്സ്.. എനിക്ക് തന്നെ നൽകും ഈ കാശിനാഥനെ.."
ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ.. കാർത്തുവിന്റെ വാക്കുകളാണ് കാശിയുടെ കാതിൽ.
ദൈവമേ.. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.. തുറന്നു പറയാത്ത ഈ ഇഷ്ടത്തിന്റെ ഭാരം കൂടി എന്നെ ശ്വാസം മുട്ടിക്കില്ലായിരുന്നു.
മറ്റാർക്കും കൊടുക്കാതെ ഞാനെന്റെ നെഞ്ചിലെ ചൂടിൽ പൊതിഞ്ഞു പിടിച്ചേനെ...
അവളാഗ്രഹിക്കുന്നതിലും കൂടുതലായി തന്നിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം മുഴുവനും പങ്ക് വെച്ച് കൊടുക്കാമായിരുന്നു..
വെറുതെ.. വെറും വെറുതെ അങ്ങനെ മോഹിക്കുമ്പോഴും അവമറിയാമായിരുന്നു അങ്ങനെയൊന്നും ഒരിക്കലും നടക്കില്ല.. ഇന്നിപ്പോ ഈ മോഹിക്കുന്നതിനു കൂടി താൻ വേദനിക്കും.. വേദന കൊണ്ട് പ്രായശ്ചിത്തം ചെയ്യേണ്ടിയും വരുമെന്ന്.
❤🔥❤🔥
ഇതെന്ത്.. ഒന്നിനും ഒരു രുചിയും ഇല്ലല്ലോ അമ്മേ.. "
കാവ്യ മുഖം ചുളിച്ചു കൊണ്ടത് പറയുമ്പോൾ അവളുടെ പ്ളേറ്റിലേക്ക് വാരിയിട്ട ചോറിലേക്കായിരുന്നു ഗായത്രിയുടെ നോട്ടം പോയത്.
രണ്ടാമത്തെ പ്രാവശ്യം വാരിക്കോരി സ്വന്തം പ്ളേറ്റിൽ എത്തിച്ചിട്ടാണ് അവൾക്ക് രുചി പിടിക്കാതെ ആയത്.
അതിന് ഒപ്പിച്ചു കൊണ്ടവളുടെ അമ്മയും എന്തൊക്കെയോ പറയുന്നുണ്ട്.
കല്ലു മോൾക്ക് ഭക്ഷണം കൊടുത്തു കൊണ്ട് അടുക്കളയിലായിരുന്നു ഗായത്രി.
അവർ കുടുംബക്കാരെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുന്നുണ്ട്.
അച്ഛമ്മ പിന്നെ മുറിയിരുന്നാണ് കഴിക്കുന്നത്.
അതിനിടയിൽ തന്നെ യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും എന്തൊക്കെയോ വിളമ്പി കൊടുക്കാൻ ഗായത്രിയെ മനഃപൂർവം അങ്ങോട്ട് വിളിപ്പിച്ചു.
വിഷ്ണു കൂടി അവർക്കൊപ്പമുള്ളത് കൊണ്ട് ഗായത്രി എതിർപ്പൊന്നും പറയാതെ വിളിക്കുന്നതേ ചെല്ലുമ്പോൾ അവർക്കൊരു പരിഹാസമാണ്.
മനഃപൂർവം അവളെയിട്ട് വട്ടാക്കാൻ വേണ്ടി അവളെയങ്ങനെ വിളിച്ചു കൊണ്ടേയിരുന്നു.
അപ്പോഴെല്ലാം ഉല്ലാസിന്റെ മുഖമാണ് കൂടുതൽ തെളിഞ്ഞു കാണുന്നത്.
നിനക്കത് തന്നെ വേണം.. ഇത്രയുമേ നീയൊള്ളു എന്നൊരു ഭാവം അവനില്ലങ്ങനെ നിറഞ്ഞു നിൽക്കും.
ഗായത്രി..
വീണ്ടും വിഷ്ണുവിന്റെ വിളി..
കല്ലു മോളെ ഒന്നു നോക്കിയിട്ട് ഗായത്രി വേഗം ഹാളിലേക്ക് ചെന്നു.
"ഫ്രിഡ്ജിൽ നിന്നൊരു കുപ്പിയും പിന്നെ അതിന് വേണ്ടതെല്ലാം കൂടി എടുത്തിട്ട് ആ ബാൽകണിയിൽ കൊണ്ട് വെച്ചേക്ക്.. പെട്ടന്ന് വേണം.."
കഴിച്ചു കഴിഞ്ഞ ഉടനെ അടുത്ത ഉത്തരവ്.
ഉല്ലാസ് വരുന്ന ദിവസം ഇത് കൂടി പതിവാണ്.
അല്ല.. കുറച്ചു കൂടുതലാണ് എന്ന് വേണം പറയാൻ..
അല്ലെങ്കിലും വിഷ്ണുവിന് വീട്ടിലിരുന്നു കുടിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.
വീട്ടുകാർക്ക് ഇല്ലാത്ത കുഴപ്പം പിന്നെ അവനും തോന്നേണ്ട ആവിശ്യമില്ലല്ലോ!
ഒന്നും പറയാതെ ഗായത്രി ആക്ഞ്ഞ ശിരസാ വഹിച്ചു കൊണ്ടവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോഴും പിന്നിൽ നിന്നും അവരെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
കല്ലു മോൾക്ക് കുടിക്കാൻ വെള്ളവും കൊടുത്തു അവളെ മുഖം കഴുകി താഴെ ഇറക്കി.. വിഷ്ണു പറഞ്ഞത് പോലെ തന്നെ ഒരു കുപ്പിയും പിന്നെ അതിനോടൊപ്പം വേണ്ടതെല്ലാം എടുത്തു കൊണ്ടവൾ മുകളിലേക്ക് ചെന്നു.
സൂക്ഷിച്ചു കൊണ്ടാണ് മുന്നോട്ടുള്ള ഓരോ ചുവടും.
ഏത് നിമിഷവും തനിക് മേൽ ചാടി വീഴുന്നൊരു കാട്ട്മൃഗമാണ് അന്നങ്ങോട്ട് വന്നതെന്ന് അവൾക്കറിയാം.
അനുഭവവുമുണ്ട്.
ഭയന്നത് പോലെ തന്നെ.. ബാൽകണിയിലേക്കിറങ്ങുമ്പോൾ അവിടെ ഉല്ലാസ് മാത്രമാണുള്ളത്.
നീയൊന്ന് കൂടി തുടുത്തല്ലോടി.. "
താടി ഒന്നു തടവി കൊണ്ടവൻ പറയുന്നത് അൽപ്പം പോലും ശ്രദ്ധിക്കാതെ കയ്യിലുള്ളത് അവിടെയുള്ളൊരു ടേബിളിൽ വെച്ച് കൊണ്ടവിടെ നിന്നും പോരാനാണ് ഗായത്രി തിടുക്കം കാണിച്ചത്.
പക്ഷേ.. അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഉല്ലാസ് മുന്നിലേക്ക് വഴി അടഞ്ഞത് പോലെ നിൽക്കുമ്പോൾ ഗായത്രി അവനെ പകച്ചു നോക്കി..
തുടരും..
കാശിയുടെ ഇഷ്ടവും ഗായത്രിയുടെ അവസ്ഥയും...
രണ്ടും പെട്ടന്ന് മാറ്റം വരുത്താൻ കഴിയാത്തൊരു ഗതിയിൽ കൂടിയാണ് എനിക്ക് കഥ കൊണ്ട് പോകേണ്ടത്.
സഹകരിക്കണേ.. ക്കൂടെ നിന്നേക്കണേ..
നിങ്ങളുടെ സപ്പോർട്ട് ഇല്ലെങ്കിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല ല്ലോ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif
#💞 പ്രണയകഥകൾ #📔 കഥ


