നിഴലായി വന്നവൾ വിധി എഴുതിയ ഒരു അപൂർവ പ്രണയം... 🖤 Part 12 ഉച്ച കഴിഞ്ഞ്... 3:15 PM ഉച്ചഭക്ഷണം കഴിഞ്ഞതോടെ... ശാരദയും അഞ്ജലിയും അടുക്കളയിൽ പാത്രങ്ങൾ ഒതുക്കുകയായിരുന്നു. വിഷ്ണു മുറ്റത്ത് ശരത്ചന്ദ്രനോടൊപ്പം ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു. "സാർ... ഒരു ദിവസം കൂടി നിന്നിട്ട് പോയാൽ പോരേ?" വിഷ്ണു ചോദിച്ചു. "നിനക്ക് അറിയാലോ നാളെ ഓഫീസിൽ കുറച്ച് അത്യാവശ്യ മീറ്റിംഗുണ്ട്." "അതിനാ..." "അല്ലെങ്കിൽ തീർച്ചയായും നിന്നേനെ." വിഷ്ണു ചിരിച്ചു. "അടുത്ത തവണ വരുമ്പോൾ രണ്ട് ദിവസം നിന്നാലും മതി." "തീർച്ചയായും." അപ്പോഴേക്കും ശാരദ അങ്ങോട്ട് വന്നു. "മോനെ... ഭക്ഷണം കഴിച്ചുകഴിഞ്ഞതല്ലേ ഉള്ളു ക്ഷീണമുണ്ടാകും." "രണ്ടുപേരും പോയി കുറച്ചുനേരം ഒന്ന് വിശ്രമിച്ചോളൂ." ശരത്ചന്ദ്രൻ വൃന്ദയെ നോക്കി. "വാ..." വൃന്ദ തലയാട്ടി. മുറിയിലേക്ക് കയറിയതും... ചെറിയ കട്ടിൽ... അരികിൽ പഴയ അലമാര... ചുമരിൽ കുറച്ച് കുടുംബചിത്രങ്ങൾ... ശരത്ചന്ദ്രൻ മുറിയാകെ ഒന്ന് നോക്കി. "നല്ല ഭംഗിയുണ്ട്." വൃന്ദ ചിരിച്ചു. "ചെറുപ്പം മുതൽ ഞാൻ കിടക്കുന്ന മുറിയാ." അലമാര തുറക്കുന്നതിനിടയിൽ... ഒരു പഴയ ഫോട്ടോ ആൽബം താഴേക്ക് വീണു. "അയ്യോ..." വൃന്ദ അത് എടുക്കാൻ കുനിഞ്ഞതും... ശരത്ചന്ദ്രൻ അതെടുത്ത് കൈയിൽ പിടിച്ചു. "കാണട്ടെ?" "അത്... വേണ്ട..." വൃന്ദ പെട്ടെന്ന് പറഞ്ഞു. പക്ഷേ അതിനുള്ളിൽ അദ്ദേഹം ആദ്യ പേജ് തുറന്നിരുന്നു. ചെറുപ്പത്തിലെ ചിത്രങ്ങൾ... സ്കൂൾ വാർഷികങ്ങൾ... പിറന്നാളുകൾ... ഓരോ പേജും മറിച്ചുനോക്കുന്നതിനിടയിൽ... പെട്ടെന്ന് ഒരു ചിത്രം കണ്ടു. കുളി കഴിഞ്ഞ്... തലയിൽ ഒരു ചെറിയ ടവൽ മാത്രം ചുറ്റി... ഉടുപ്പൊന്നുമില്ലാതെ നിൽക്കുന്ന മൂന്നുവയസ്സുകാരി വൃന്ദ. അത് കണ്ടതും... വൃന്ദയുടെ മുഖം ചുവന്നു. "അയ്യോ... അത് കാണണ്ട..." അവൾ ആൽബം വാങ്ങാൻ ശ്രമിച്ചു. പക്ഷേ ശരത്ചന്ദ്രൻ ആദ്യമായിട്ട് മനസ്സ് തുറന്ന് ചിരിച്ചു. ആ ചിരി കണ്ട വൃന്ദ ഒരു നിമിഷം അദ്ദേഹത്തെ തന്നെ നോക്കി നിന്നു. ആദ്യമായിട്ടായിരുന്നു... അങ്ങനെ മനസ്സ് തുറന്ന് ചിരിക്കുന്ന ശരത്ചന്ദ്രനെ അവൾ കാണുന്നത്. ആ ചിരിയിൽ അറിയാതെ അവളും ലയിച്ചുപോയി. നാണത്തോടെ അവൾ വിളിച്ചു. "ശരത്തേട്ടാ... ചിരിക്കല്ലേ..." ആ വിളി കേട്ട് ശരത്ചന്ദ്രന്റെ ചിരി പതിയെ നിന്നു. അദ്ദേഹം ഒരു നിമിഷം അവളെ തന്നെ നോക്കി. വൃന്ദയ്ക്കും അപ്പോഴാണ് മനസ്സിലായത്... ആദ്യമായിട്ടാണ് താൻ അദ്ദേഹത്തെ "ശരത്തേട്ടാ" എന്ന് വിളിച്ചതെന്ന്. അവളുടെ കവിളുകൾ വീണ്ടും ചുവന്നു. ശരത്ചന്ദ്രൻ ചെറുതായി പുഞ്ചിരിച്ചു. "പക്ഷേ... ഈ ഫോട്ടോ കൊള്ളാം." അത് കേട്ട് വൃന്ദയും അറിയാതെ ചിരിച്ചു. ആ ചെറിയ ചിരി... അവർക്കിടയിലെ അകലം അല്പം കുറച്ചിരുന്നു. വൈകുന്നേരം... ആകാശം കറുത്ത മേഘങ്ങൾ കൊണ്ട് മൂടിയിരുന്നു. എപ്പോൾ വേണമെങ്കിലും മഴ പെയ്യുമെന്ന തോന്നൽ. തണുത്ത കാറ്റ് വീടിനകത്തേക്ക് വീശിയെത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് അഞ്ജലി വൃന്ദയെ അടുക്കളയിലേക്ക് വിളിച്ചത്. "വൃന്ദേ... ഒന്ന് ഇങ്ങോട്ട് വന്നേ ." വൃന്ദ അകത്തേക്ക് ചെന്നു. "ഒരു കാര്യം ചോദിക്കട്ടെ?" "എന്താ ചേച്ചി?" "ശരത് സാർ എങ്ങനെയാ?" "നിന്നോട് നന്നായി പെരുമാറുന്നുണ്ടോ?" വൃന്ദ ചെറുതായി ചിരിച്ചു. "അതെ..." "വളരെ നല്ല ആളാണ്." അഞ്ജലി തലയാട്ടി. "അതൊക്കെ നല്ല കാര്യമാ." "പക്ഷേ ഒരു കാര്യം ഓർത്തോ." "ഇപ്പോഴുള്ള ഈ ദിവസങ്ങൾ..." "ഭർത്താവിനെ സ്നേഹം കൊണ്ട് ചേർത്തുനിർത്തണം." വൃന്ദ സംശയത്തോടെ നോക്കി. "അതെന്നാ ചേച്ചി?" "ഈ സമയത്ത് ഭർത്താവിന്റെ മനസ്സ് നേടിയാൽ..." "പിന്നെ എന്ത് കാര്യത്തിനും അവൻ നിന്റെ വാക്കിനായിരിക്കും വില കൊടുക്കുക." അപ്പോഴാണ് വിഷ്ണു അകത്തേക്ക് വന്നത്. "അഞ്ജലി പറഞ്ഞത് ശരിയാ." വൃന്ദ ചേട്ടനെ നോക്കി. "സാറിനെ എങ്ങനെയെങ്കിലും നിന്റെ വരുതിയിലാക്കണം." "ചേട്ടാ... എനിക്കങ്ങനെ ഒന്നും...ഇപ്പൊ " "നീ കേൾക്ക്." വിഷ്ണു അവളെ തടഞ്ഞു. "ഇത്രയും സ്വത്തുള്ള ആളല്ലേ." "നാളെ നിങ്ങൾക്ക് കുഞ്ഞ് ഉണ്ടാകുമ്പോൾ..." "ആ വീട്ടിന്റെയും സ്വത്തിന്റെയും പാതി അവകാശം നിനക്കാവണം." വൃന്ദയുടെ മുഖം മാറി. "ചേട്ടാ...എനിക്ക് അയാളുടെ സ്വത്ത്‌ ഒന്നും വേണമെന്ന് ഇല്ല. അദ്ദേഹത്തോട് ഒപ്പം ഒരു കുറവും ഇല്ലാത്ത നല്ലൊരു ജീവിതം അത് മാത്രം മതി..." വിഷ്ണു ചിരിച്ചു. "ഇപ്പോൾ അങ്ങനെ തോന്നും." "പക്ഷേ ജീവിതം പഠിപ്പിക്കും." "ഞങ്ങൾ പറയുന്നത് നിന്റെ നന്മയ്ക്കാണ്." അഞ്ജലിയും തലയാട്ടി. വൃന്ദ ഒന്നും മിണ്ടിയില്ല. അവരുടെ വാക്കുകൾ... അവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും... അറിയാതെ മനസ്സിൽ എവിടെയോ പതിഞ്ഞു. രാത്രി... പുറത്ത് ശക്തമായി മഴ പെയ്യുകയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞപ്പോൾ... ശാരദ പറഞ്ഞു. "മോളേ... നിങ്ങൾ പോയി കിടന്നോളൂ." വൃന്ദയും ശരത്ചന്ദ്രനും മുറിയിലേക്ക് നടന്നു. ടിൻഷീറ്റിന് മുകളിലേക്ക് മഴത്തുള്ളികൾ വീഴുന്ന ശബ്ദം മുറിയാകെ നിറഞ്ഞു. കാറ്റും മഴയും കൂടിയതോടെ മുറിയിലാകെ നല്ല തണുപ്പ് പടർന്നു. വൃന്ദ ജനൽ അടച്ച ശേഷം കട്ടിലിലേക്ക് നോക്കി. രണ്ടുപേർക്ക് കിടക്കാമെങ്കിലും... വളരെ ചെറിയ കട്ടിലായിരുന്നു അത്. "നിങ്ങൾ കട്ടിലിൽ കിടന്നോളു.ഞാൻ നിലത്ത് കിടന്നോളാം." വൃന്ദ പതിയെ പറഞ്ഞു. "വേണ്ട." പുറത്ത് മഴയിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. "നിലം മുഴുവൻ തണുത്തിട്ടാണ്." "ഇവിടെ തന്നെ കിടക്കാം." വൃന്ദ ഒന്നും പറയാതെ തലയാട്ടി. കട്ടിലിന്റെ ഒരു വശത്തേക്ക് നീങ്ങി കിടന്നു. ശരത്ചന്ദ്രനും മറുവശത്ത് കിടന്നു. ചെറിയ കട്ടിലായതുകൊണ്ട്... കഴിയുന്നത്ര അകലം പാലിച്ചാണ് അദ്ദേഹം കിടന്നത്. അത് കണ്ട വൃന്ദ ചെറുതായി ചിരിച്ചു. "ശരത്തേട്ടാ..." "മ്മ്...?" "ഇത്ര അകലം പാലിക്കണോ?" ശരത്ചന്ദ്രൻ ഒന്ന് അവളെ നോക്കി. "കട്ടിൽ ചെറുതല്ലേ..." "അതുകൊണ്ട്?" "രണ്ടുപേർക്കും സൗകര്യമായി കിടക്കാനാ." വൃന്ദ ചിരിയോടെ ചോദിച്ചു. "അതോ... എന്നെ പേടിച്ചിട്ടോ?" ആ ചോദ്യം കേട്ട് ശരത്ചന്ദ്രന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. "അതിന് നിന്നെ പേടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ." "ആണോ?" "മ്മ്." "എന്നിട്ടും ഇങ്ങനെ അകലെ പോയി കിടക്കുന്നു." ശരത്ചന്ദ്രൻ ഒരു നിമിഷം മിണ്ടാതെ കിടന്നു. പിന്നെ ശാന്തമായി പറഞ്ഞു. "നിനക്ക് അസ്വസ്ഥത ഒന്നും തോന്നരുത്." ആ മറുപടി കേട്ട് വൃന്ദയുടെ ചിരി പതിയെ മാഞ്ഞു. അവൾ കുറച്ചുനേരം അദ്ദേഹത്തെ തന്നെ നോക്കിക്കിടന്നു. "തോന്നില്ല..." അവൾ പതിയെ പറഞ്ഞു. ഒരു നിമിഷം ശരത്ചന്ദ്രൻ അവളെ നോക്കി. പിന്നെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ഹാ... എന്നാ തോന്നണ്ട. കിടന്ന് ഉറങ്ങിക്കോളൂ." അതും പറഞ്ഞ് അദ്ദേഹം പുതപ്പ് തലവരെ വലിച്ചിട്ട് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. അത് കണ്ട വൃന്ദയ്ക്ക് ചിരി വന്നു. "ഇങ്ങേര് എന്താ ഇങ്ങനെ..." ശരത്ചന്ദ്രനോട് ഇത്രയും അടുത്ത് കിടക്കുന്നത് ആദ്യമായിരുന്നതിനാൽ... വൃന്ദയ്ക്ക് ഉറക്കം വന്നില്ല. കുറച്ചുനേരം അങ്ങനെ തന്നെ കിടന്ന ശേഷം... "ഒരു കുസൃതി കാണിക്കാം..." എന്നവൾ മനസ്സിൽ കരുതി. കണ്ണുകൾ അടച്ച് ഉറങ്ങുന്നതുപോലെ നടിച്ചു. പതിയെ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് നീങ്ങി... അറിയാതെ ഉറക്കത്തിൽ തിരിഞ്ഞതുപോലെ... ശരത്ചന്ദ്രനെ മെല്ലെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് എന്തോ സ്പർശം തോന്നിയ ശരത്ചന്ദ്രൻ ഞെട്ടി കണ്ണുതുറന്നു. പുതപ്പ് പതിയെ മാറ്റി നോക്കിയപ്പോൾ... നല്ല ഉറക്കത്തിലാണെന്ന പോലെ തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന വൃന്ദ. ഒരു നിമിഷം അദ്ദേഹം അനങ്ങാതെ അവളെ നോക്കി. പിന്നെ അവളെ ഉണർത്താതെ... വളരെ പതിയെ അവളുടെ കൈ തന്റെ ദേഹത്ത് നിന്ന് മാറ്റി... അവളുടെ അടുത്തേക്ക് തന്നെ വച്ചുകൊടുത്തു. വീണ്ടും പഴയതുപോലെ അകലം പാലിച്ച് കിടന്നു. കണ്ണുകൾ അടഞ്ഞിരുന്നെങ്കിലും... ഇതെല്ലാം അറിയുന്നുണ്ടായിരുന്ന വൃന്ദ ചിരി പുറത്തുവരാതിരിക്കാൻ ചുണ്ട് കടിച്ചുപിടിച്ച് കിടക്കുകയായിരുന്നു. "പാവം..." അറിയാതെ അവളുടെ മനസ്സിൽ ഒരു വാക്ക് മാത്രം തെളിഞ്ഞു. അവൾ വീണ്ടും പഴയപോലെ കിടന്നു. ശരത്ചന്ദ്രനും ഒന്നുമറിയാത്തതുപോലെ കണ്ണുകളടച്ച് കിടന്നു. മുറിക്കുള്ളിൽ മഴയുടെ ശബ്ദം മാത്രം... (തുടരും...) 🖤 #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ
35 likes
18 shares

More like this