#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _19
✍️രചന - ജിഫ്ന നിസാർ ❤🔥❤🔥
"ഇനിയും നിന്നോട് ക്ഷമിക്കാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ നകൂലാ.. വെറും മനുഷ്യനല്ലേ "
അശോകന്റെ മുഖത്ത് പതിവിനെക്കാൾ ഗൗരവം.
നകുലൻ അയാൾക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു.
അവൻ വല്ലാതെ വിയർത്തു പോയിരിക്കുന്നു.
തന്നെ ഇനി കാത്തിരിക്കുന്ന വിധി.. അതിനെ കുറിച്ചവന്നപ്പോൾ വല്ലാതെ ഭയക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവം.
അമ്പലപറമ്പിൽ അശോകനാണ് മുന്നിൽ..
അയാളെ ചതിച്ചു കൊണ്ടാണ് താനിപ്പോൾ നിൽക്കുന്നത്.
അതയാൾ തെളിവുകൾ സഹിതം കണ്ടു പിടിച്ചു കഴിഞ്ഞു.
അതും എല്ലാം ഫ്രീഡവും നൽകി കൂടെ നിർത്തിയിട്ടും താൻ അയാളോട് ചെയ്യാൻ പാടില്ലാത്തൊരു തെറ്റ് തന്നെയാണ്.
തുടക്കത്തിൽ തന്നെ അയാളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതിപ്പോ തന്റെ കാര്യത്തിൽ ചെറിയൊരു ഇളവ് കിട്ടിയേനെ.
ഇനിയിപ്പോ അത് കൂടി പ്രതീക്ഷിക്കരുത്.
കൂടെ നടന്നു കൊണ്ട് ചതിച്ചു എന്നൊരു മാരകമായ കുറ്റം ചെയ്തവരോട് അശോകൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാവുന്ന താൻ കുറഞ്ഞപക്ഷം അങ്ങനൊരു വിഡ്ഢിത്തം ചെയ്യരുതായിരുന്നു.
ഇനി അതോർത്തു കൊണ്ട് വേദനിക്കാം.. അശോകൻ വിധിക്കുന്ന ശിക്ഷ ഏറ്റു വാങ്ങാം എന്നല്ലാതെ തനിക് മുന്നിൽ മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല.
നകുലനപ്പോൾ മുഖമുയർത്തി നോക്കാൻ കൂടി ധൈര്യമില്ല.
"നിനക്ക് ഞാനൊരു അവസരം തന്നതല്ലേ നകുലാ.. ഇനിയിങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് എന്നോട് നീ പറഞ്ഞതുമാണ്.
എന്നിട്ടും ഞാനറിയാതെ എന്റെ ബിസിനസ് ഡീൽ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തെങ്കിൽ ഇനി ഞാനെങ്ങനെ നിന്നോട് ക്ഷമിക്കും..
ഒത്തു കിട്ടിയാൽ ഇനിയൊരു ദിവസം നീ എന്നെ കൊള്ളാനും മടിക്കില്ലല്ലോ."
ശാന്തമായി ചിരിയോടെയാണ് പറയുന്നത്..
ആ ചിരിയെയും ശാന്തതയെയുമാണ് ഭയക്കേണ്ടതും.
അമ്പലപറമ്പിൽ അശോകൻ നല്ലവനാണ്.
നല്ലവനെന്നാൽ വളരെ നല്ലവൻ.
നാട്ടുകാർക്ക് പ്രിയപ്പെട്ട അശോകേട്ടൻ.
ആർക്കും എന്ത് സഹായവും ചെയ്യാൻ അയാൾക്കൊരു മടിയുമില്ല.
നാടിനും നാട്ടുകാർക്കും വേണ്ടി അവരുടെ അശോകേട്ടൻ ചെയ്തു കൂട്ടിയ നന്മകൾക്ക് കണക്കില്ല.
പക്ഷേ ചതി...വഞ്ചന..ഇതൊന്നും അയാൾ വെച്ചു പൊറുപ്പിക്കില്ല.
അതയാളോട് ചെയ്തത് കൂടുതൽ അടുപ്പമുള്ളവരാണെങ്കിൽ കൂടുതൽ ശിക്ഷ എന്നതാണ് മൂപ്പരുടെ പോളിസി..
സ്നേഹിച്ചാൽ നക്കി കൊല്ലും വെറുത്താൽ ഞെക്കി കൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുള്ളവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണമാണയാൾ.
നകുലൻ അയാളുടെ PA ആയിരുന്നു..
"ഇനി നകുലൻ ആരോടും ഒരു തെറ്റും ചെയ്യരുത്.. കേട്ടോ വിനൂ.."
ഗൗരവത്തോടെ
കൂടെ ഉള്ള ആളോട് അതോർമ്മിപ്പിച്ചു കൊണ്ടയാൾ നകുലനെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഭയം കൊണ്ട് നകുലൻ വിറച്ചു തുടങ്ങിയിരുന്നു....
❤🔥❤🔥
ഇതെന്തിനാ ന്ന് മനസ്സില്ലായോ നിനക്ക്..?
കൈ കുടഞ്ഞു കൊണ്ടവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ടത് ചോദിക്കുമ്പോൾ കാശി ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു.
അടി കിട്ടിയ മുഖത്തിന്റെ ഒരു വശം കുഴിഞ്ഞു പോയത് പോലാണ് അത് ഏറ്റു വാങ്ങിയവന് തോന്നിയത്.
വാ തുറന്നു പറയെടാ.. "
കാശി ഒന്ന് കൂടി അവനിലുള്ള പിടി മുറുകി.
ആയി.. ആയി.. "
പറഞ്ഞതിനൊപ്പം അവന്റെ വായിൽ ചോര ചുവച്ചു.
കാശിയുടെ നേരെ അവൻ ദയനീയമായി നോക്കി.
അവരുടെ നേരെ നോക്കി അവിടെ തന്നെയുള്ള മറ്റൊരാളും ഭയന്ന് കൊണ്ട് നിൽപ്പുണ്ട്.
"ആയാ മതി.."
കാശി അവന്റെ മേലുള്ള പിടി വിട്ടതും അവൻ കൈകൾ അവനു നേരെ കൂപ്പി.
"കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ.. ഒന്ന് നോക്കുന്നത് തെറ്റാണ് എന്നൊന്നും ഞാൻ പറയുന്നില്ല... ഈ പ്രായത്തിൽ അങ്ങനെ നോക്കാൻ തോന്നിയില്ലേ അത് പേടിക്കണം.. എന്നും കരുതി ഒരുമാതിരി കൊത്തി പറിക്കുമ്പോലെ നോക്കിയിട്ട് വീട്ടിൽ പറഞ്ഞു ശീലിച്ചത് പറഞ്ഞാ.ഇത് പോലിരിക്കും...നിനക്കൊക്കെ വായിൽ നാക്കുണ്ടെന്ന് കരുതി അവരെ നോക്കി എന്ത് വൃത്തി കേടും വിളിച്ചു പറയരുത്.. പറഞ്ഞാ.. ഇത് പോലെ മുഖം പൊളിയും.."
പല്ല് കടിച്ചു കൊണ്ട് കാശി വീണ്ടും അടുത്തേക്ക് ചെന്നതും അവന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ ഭയത്തോടെ പിന്നിലേക്ക് മാറി.
അവനെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് കാശി പിന്തിരിഞ്ഞു.
"നീ ഇവന്റെ ആരാണാവോ..?"
റോഡിലെക്ക് കയറും വഴി കടയിൽ നിൽക്കുന്ന മറ്റവനെ നോക്കി കാശി ചോദിച്ചു.
"ഞാൻ.. ഞാനവന്റെ കൂട്ടുകാരൻ..!
അത് പറഞ്ഞാൽ അടി കിട്ടുമോ എന്നൊരു ഭയ മുണ്ടവനും..
കഷ്ടം..ബെസ്റ്റ് കൂട്ടുകാരൻ..അവനടി കിട്ടുന്നത് കണ്ട് നിന്ന നീ.. കൂട്ടുകാരൻ. ആ വാക്കിന്റെ അർഥം അറിയുമോടാ ചെറ്റേ നിനക്ക്.. ഒരു കൂട്ടുകാരൻമാർ വന്നേക്കുന്നു.."
പുച്ഛത്തോടെ അതൊന്നു കൂടി പറഞ്ഞിട്ട് കാശി അവരിൽ നിന്നും തിരിച്ചു പോന്നു.
"എന്തിനാ ഇപ്പൊ ഇത്രേം തിരക്കിട് പോയത്.."
അവൻ കയറിയിരുന്നതേ കാർത്തു അത് ചോദിക്കാൻ കാത്തിരുന്നത് പോലെ ചോദിച്ചു.
"ബാലൻസ് വാങ്ങിയില്ലായിരുന്നു.."
കടുത്ത മുഖത്തോടെ തന്നെ അവൻ മറുപടി കൊടുത്തു.
"ഓ.. അതിന് വേണ്ടിയൊക്കെ പിന്നെയും പോയോ.. എന്തൊരു പിശുക്കനാ കാശിയേട്ടാ നിങ്ങള്...."കാർത്തു മുഖം ചുളിച്ചു.
"അതേ...ഞാൻ പിശുക്കൻ തന്നെയാണ്. നല്ലത് പോലെ അധ്വാനിച്ചുണ്ടാക്കുന്ന കാശിന് ഓരോ ചില്ലറക്കും എനിക്ക് വിലയുണ്ട്.
കോടികൾ കൊണ്ട് അമ്മാനമാടുന്ന അച്ഛന്റെ മകളല്ലേ നീ.. നിനക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാവില്ല..
ഇപ്പൊ മനസ്സിലായില്ലേ ഞാനും നീയും തമ്മിലുള്ള വ്യത്യാസം..ഇനിയെങ്കിലും എന്നെയൊന്നു വിട്ട് പിടി.. എന്നിട്ട് കൊള്ളാവുന്ന.. പിശുക്കില്ലാത്ത വല്ല ചെക്കന്മാരെയും കെട്ടി ലൈഫ് എൻജോയ് ചെയ്യ്.."
കാർ മുന്നോട്ടെടുക്കെ തന്നെ വല്ലാത്തൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു.
"ഇതൊക്കെ ഇപ്പൊ പറയുന്നത് എന്തിനാ..?
കാർത്തു അമ്പരപ്പോടെ അവനെ നോക്കി.
"എപ്പോഴും പറയുന്നുണ്ട്.. നിന്റെ പേട്ട തലയിൽ കയറാത്തത് എന്റെ കുറ്റമാണോ..?"
അവനവളോട് ഒച്ചയിട്ടു.
"എന്നെ നേരിട്ട് കണ്ടാൽ അപ്പൊ ദേഷ്യം കൊണ്ട് വെറുപ്പിച്ചു കൊല്ലാമെന്ന് നിങ്ങൾക് വല്ല നേർച്ചയുമുണ്ടോ കാശിയേട്ടാ..?
കാർത്തു അസഹ്യതയോടെ ചോദിച്ചു.
കാണുമ്പോ കാണുമ്പോ എന്റെ ചോര ഊറ്റി കുടിക്കുമെന്ന് അപ്പൊ നിനക്ക് നേർച്ചയുണ്ടായിട്ടാവും..അല്ലേ?"
അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി..
അതെനിക്ക് നിങ്ങളോട് ഇഷ്ടം കൊണ്ടല്ലേ..?"
പിന്നെ...വായി നോക്കി ഇരിക്കുന്നതല്ലേ പ്രണയം.."
"അല്ല.. അതല്ല പ്രണയം.. എനിക്കറിയാം.. ശെരിക്കും അറിയാം.. പക്ഷേ എന്റെ പ്രണയം ഒന്ന് എക്സ്പ്ലോർ ചെയ്യാൻ നിങ്ങലെനിക്കൊരു അവസരം തരുന്നില്ലല്ലോ.."
അത് പറയുമ്പോൾ കള്ളത്തരം നിറഞ്ഞ അവളുടെ നേരെ നോക്കാതെ കാശി മുഖം തിരിച്ചിരുന്നു..
"നിങ്ങള് ബാലൻസ് വാങ്ങിക്കാൻ പോയതൊന്നുമല്ലെന്ന് എനിക്കറിയാം കാശിയേട്ടാ.."
അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാർത്തുവത് പറയുമ്പോൾ കാശി അവളെ നോക്കി.
"അവരെന്നെ നോക്കി പറയുന്നത് ഞാനും കേട്ടിരുന്നു.. "
വീണ്ടുമവളുടെ കണ്ണിൽ പ്രണയം പൂത്തുലഞ്ഞു.
"ഓ.. അപ്പൊ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ വായിൽ നാക്കില്ലാത്തത് പോലെ തിരിച്ചു പോന്ന നിനക്കായിരുന്നു ആദ്യം തല്ല് കിട്ടേണ്ടത്..എനിക്ക് തെറ്റ് പറ്റി"
കാശി പല്ല് കടിച്ചു കൊണ്ടവളെ നോക്കി.
"എനിക്ക് വേണ്ടിയെന്റെ കാശ്യേട്ടൻ പറയുമെന്ന് എനിക്കറിയാലോ"
കാർത്തു അവനെ നോക്കി കണ്ണിറുക്കി ഉമ്മ വെക്കും പോലെ കാണിച്ചു.
കാശി അവളിൽ നിന്നും വീണ്ടും മുഖം തിരിച്ചു.
"എനിക്ക് വേണ്ടിയല്ലേ അവനെ പോയി അടിച്ചത്..?"
സ്വയം വിശ്വാസിപ്പിക്കാൻ വേണ്ടിയാണോ അവളാ ചോദ്യം ചോദിച്ചതെന്ന് പോലും കാശിക്കപ്പോൾ തോന്നി.
ദേഷ്യമില്ലാതെ.. ശാന്തമായി കൊണ്ട് അവനവളെ നോക്കി.
പനിയുടെ അവശതയിലും തന്നോടുള്ള പ്രണയം പൂത്തു നിൽക്കുന്ന അവളുടെ മുഖവും കണ്ണുകളും.
ഉള്ളിലൂടെ എന്തോ ഒരു നോവ് പാഞ്ഞു പോകുന്നത് പോലെ തോന്നിയതും ഒന്ന് തല കുടഞ്ഞിട്ട് അവൻ നോട്ടം മാറ്റി..
"അല്ലേ...
ഉത്തരമറിഞ്ഞേ തീരൂ എന്നൊരു വാശി പോലെ അവളത് വീണ്ടും ചോദിച്ചു.
"അല്ല.. നിനക്ക് പകരം അവരുടെ വാക്കുകൾക്ക് ഇരയായത് മറ്റേത് പെണ്ണായിരുന്നാലും ഞാനിങ്ങനെ തന്നെ ചെയ്യും.."
അവളെ നോക്കാതെ ദേഷ്യപ്പെടാതെ കാശി പറയുമ്പോൾ കാർത്തുവിന്റെ മുഖം വാടി പോയി.
"ഞാനെന്ത് ചെയ്തിട്ടാ എന്നോടിങ്ങനെ.. എനിക്കെന്തോരും ഇഷ്ടമാണെന്നോ.. അതറിയുന്നില്ലേ.രണ്ടു ദിവസം പനി പിടിച്ചു കിടന്നിട്ട് വിളിക്കാൻ പറ്റാഞ്ഞപ്പോ എനിക്ക്.. എനിക്ക് ശ്വാസം മുട്ടുന്നത് പോലായിരുന്നു.. രണ്ടു ദിവസം പോലും ഈ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാത്ത ഞാനെങ്ങനെ കാശ്യേട്ട.. നിങ്ങളെ..."
കാർത്തുവിന് കരച്ചിൽ വരുന്നുണ്ട്.
അതവനും അറിയുന്നുണ്ട്.
എന്നിട്ടും ഒരക്ഷരം മിണ്ടാതെ അവളെ നോക്കാതെ.. അവൻ മൗനത്തെ കൂട്ട് പിടിച്ചു.
"ഞാനിങ്ങനെ നാണം കെട്ട് പിറകെ നടക്കുന്നത് ലോകത്തിലെ അവസാനത്തെ ആൾ നിങ്ങളായത് കൊണ്ടല്ല.. എന്റെ മനസ്സിൽ ഇനിയാരോടും. ഒരിറ്റി ഇഷ്ടം പോലും തോന്നാത്ത വിധം നിങ്ങളെന്റെ ഉള്ളിലുറച്ചു പോയി.. ഞാനെന്റെ സ്വന്തമാണെന്ന് കരുതി പോയി.. സെൽഫ് റെസ്‌പെക്ട് പോലുമില്ലാതെ ഇങ്ങനെ വീണ്ടും വീണ്ടും ഞാൻ.."
താൻ കരയുന്നതവൻ കാണാതിരിക്കാൻ കാർത്തു മുഖം തിരിച്ചിരുന്നു.
കാശിയുടെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി..
"കരയല്ലേ..
പതിയെ അത് പറയുമ്പോഴും അവനവളെ നോക്കിയില്ല.
"കരയും.. നിങ്ങൾക്കെന്താ.. കരഞ്ഞങ് തീരട്ടെ.. കാശ്യേട്ടന് വേണ്ടങ്കിൽ എനിക്കും എന്നെ വേണ്ട.."
ഏങ്ങി കൊണ്ടവൾ പറയുമ്പോൾ അവന്റെ മുഖം മാറി തുടങ്ങി.
"നിനക്ക് നല്ല പനിയുണ്ട് കാർത്തിക.. കരയല്ലേ.. തല വേദനിക്കും.. നമ്മുക്ക് ഇനിയും കുറച്ചു ദൂരം പോകാനുണ്ട്.. പറയുന്നത് കേൾക്ക്"
കരയില്ല.. പക്ഷേ എന്നോടൊന്ന് പറയുവോ.. വെറുതെ.. എന്റെ ഒരു സമാധാനത്തിനു.. എന്നെ ഇഷ്ടമാണെന്ന്.. പറയോ.. "
അപേക്ഷിക്കുന്നു...
കാശിക്ക് ശ്വാസം വിലങ്ങി.
അടക്കി പിടിക്കുന്നതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി തീരുമോ എന്നുള്ള ഭയം അവന്റെ കണ്ണുകളിൽ പടർന്നു.
"എനിക്ക്.. എനിക്കിഷ്ടമല്ലല്ലോ..പിന്നെങ്ങനെ ഞാനത് പറയും"
അങ്ങേയറ്റം പതിഞ്ഞ അവന്റെ സ്വരം..
അപ്പോഴും അവനവളെ നോക്കിയില്ല.
നോക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് ശെരി.
"വെറുതെ പറയുവാ.. എനിക്കറിയാം.."
നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കുക കൂടി ചെയ്യാതെ അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടാ തോളിൽ മുഖം ചേർത്ത് വെച്ചു.
അവളെ പിടിച്ചു മാറ്റണമെന്നുണ്ടായിട്ടും ആ കണ്ണുനീർ തുള്ളികളുടെ ചൂട്..
അതിനാവാതെ കാശി തളർന്നു പോയി.
"എന്നീക്ക് കാർത്തിക.. എനിക്ക്.. എനിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല..പ്ലീസ് എണീക്ക്
ദുർബലമായ സ്വരത്തിൽ അവനത് പറഞ്ഞിട്ടും അവളനങ്ങിയില്ല.
അവളിലെ പനിയും പ്രണയവും അവനെ ഒരുപോലെ പൊള്ളിച്ചു.
കുറച്ചു നേരം കൂടി കാശി അതേ ഇരുപ്പ് തുടർന്നു.
വളരെ പതിയെ ആണവൻ കാറോടിക്കുന്നത്.
പതിനൊന്നു മണിയൊക്കെ ആയത് കൊണ്ടാവും.. റോഡിലും വലിയൊരു തിരക്കില്ല.
തട്ടി മാറ്റാൻ കഴിയാത്ത നിസ്സഹായതയോടെ കാശി അതേ ഇരുപ്പിൽ വല്ലാത്ത അസ്വസ്ത്ഥനാണ്.
കാർത്തിക.. പ്ലീസ്..
കുറച്ചു ദൂരം കൂടി കഴിഞ്ഞിട്ടും അവളകന്നു മാറുന്നില്ലെന്ന് കണ്ടതും കാശി റോഡിനോരം ചേർന്ന് കാറോതുക്കി.
വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.
ഹൃദയമിടിപ്പ് വല്ലാതെ കൂടി.
കാർത്തിക..
സ്വരത്തിന് പോലും വിറയൽ.
അപ്പോഴും അവൾക്കനക്കമൊന്നുമില്ല.
കാർത്തിക.. എണീറ്റെ..
അവനൊന്ന് കൂടി തട്ടി വിളിച്ചു കൊണ്ടവളെ തന്നിൽനിന്നും അടർത്തി മാറ്റിയതും ബോധമില്ലാതെ കാർത്തുവിന്റെ ദേഹം കുഴഞ്ഞു പോയത് പോലായിരുന്നു.
കാർത്തു.. ഡീ..
നെഞ്ചിടിപ്പോടെ അവനവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടാ കവിളിൽ തട്ടി വിളിച്ചു.
തീ പോലെ പൊള്ളുന്ന പനിയുണ്ടപ്പഴും..
കാശിക്ക് കയ്യും കാലും വിറച്ചു..
എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥയിൽ അവൻ പകച്ചുപോയി.
ഹോസ്പിറ്റലിൽ എത്തിക്കണം.. എത്രയും വേഗം..
ഹൃദയം മുന്നറിയിപ്പ് കൊടുത്തത് പോലൊരു ഊർജ്ജം..
താമര തണ്ട് പോലെ ഉലഞ്ഞു പോയാ പെണ്ണിനെ കരുതലോടെ അവളിരിക്കുന്ന സീറ്റിലേക്ക് ചാരി കിടത്തി..
അവൾക്ക് സീറ്റ് ബെൽറ്റിട്ട് കൊടുക്കാൻ വേണ്ടി അവൻ മുന്നോട്ടാഞ്ഞു കൊണ്ടവൾക്ക് നേരെ ഉയർന്നു.
എന്നെ.. എന്നെയൊന്നു സ്നേഹിക്കുവോ.. എന്നോടൊന്നിഷ്ടം പറയുവോ.. എനിക്കത്രേം ഇഷ്ടമാണീ കാശിനാഥനെ..
ശ്വാസമടക്കി പിടിച്ചു കൊണ്ടവളുടെ മുഖത്തേക്ക് നോക്കി സീറ്റ് ബെൽറ്റ് മുറുക്കി കൊടുക്കുമ്പോൾ അടഞ്ഞു പോയ കണ്ണുകൾ തുറന്നു കൊണ്ടവളപ്പോഴും അങ്ങനെ കേഴുന്നുണ്ടെന്ന് തോന്നി അവന്.
നിനക്ക്... നിനക്ക് വേണ്ടിയല്ലേ. നീ നന്നായി ജീവിക്കാൻ വേണ്ടിയല്ലേ കാർത്തു ഞാൻ.. "
പതിയെ.. ആ കവിളിൽ രണ്ടു കയ്യും ചേർത്തു വെച്ചത് പറയുമ്പോൾ അവന്റെ സ്വരമിടറി.
കണ്ണ് നിറഞ്ഞു...
തുടരും..
ചെക്കൻ തേച്ചു ഗയ്‌സ്.. 😢
ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ.. 😬
എന്നാ ഞാനങ്ങോട്ട്...
റിവ്യൂ ഇട്ടേച്ചും പോണേ..
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം jif❣️
#📔 കഥ #💞 പ്രണയകഥകൾ


