#📙 നോവൽ -കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _ 56
✍️ രചന - ജിഫ്ന നിസാർ 💐
അച്ഛൻ... എവിടെ പോയതാ? "
ഗൗരവമോ ചിരിയോ ഒന്നുമില്ലാത്തൊരു ഭാവത്തിൽ കയറി വരുന്ന അശോകനോട് കാർത്തു ധൃതിയിൽ ചോദിച്ചു.
മൂപ്പര് കാശിയെ കാണാൻ പോയോ എന്നായിരുന്നു അവൾക്കറിയേണ്ടത്.
കാശിയുമായുള്ള ഇഷ്ടത്തിന്റെ കാര്യം താൻ പറഞ്ഞത് കൊണ്ട് തീർച്ചയായും അവർ തമ്മിലൊരു കൂടി കാഴ്ച നടക്കും.
അതുറപ്പുണ്ട്.
അതറിയിച്ചു കൊണ്ടൊരു മുന്നറിയിപ്പ് കൊടുക്കാനും താൻ പറഞ്ഞത് പോലെ തന്നെ തമ്മിൽ ഇഷ്ടത്തിലാണെന്ന് അവനെ കൊണ്ട് പറയിപ്പിക്കാനും കൂടിയാണ് നേരത്തെ അമ്മയുടെ ഫോണിൽ നിന്നവനെ വിളിച്ചത്.
പക്ഷേ ആ വിളിയോട് കൂടി തന്റെ മനസ്സിലെ സമാധാനം കൂടി പോകുകയാണ് ചെയ്തത്.
അനാവശ്യമായൊരു ഭയം തനിക്കുള്ളിൽ നിറയുകയും ചെയ്തു.
ഇനിയിപ്പോ അച്ഛൻ കാണാൻ വന്നിരുന്നോ എന്നെങ്ങാനും വിളിച്ചു ചോദിച്ചു പോയാൽ ആ കാട്ട് പോത്ത് തന്നെ ഇവിടെ വന്നിട്ട് തല്ലി പോകും.
മൊത്തത്തിൽ ലോക്കായ പോലൊരു തോന്നൽ.
"അച്ഛൻ പോകുന്നയിടമെല്ലാം മോളോട് പറയണോ.. ഏഹ്.."
തമാശ പോലാണ് അശോകന്റെ തിരിച്ചു ചോദ്യം.
പ്രത്യക്ഷത്തിൽ ആ ഉത്തരത്തിനൊരു കുഴപ്പവുമില്ല.
പക്ഷേ അതിലൊരു കുത്തൽ ഉള്ളത് പോലാണ് കാർത്തുവിനപ്പോൾ തോന്നിയത്.
"തുളസി.. എനിക്കൊരു ചായ. തല വേദനിക്കുന്നു.. ഞാനൊന്ന് കിടക്കട്ടെ.. മുറിയിലേക്ക് എടുത്തിട്ട് വാ എന്ന് പറഞ്ഞിട്ട് അയാൾ അകത്തേക്ക് കയറി പോകുക കൂടി ചെയ്തതോടെ കാർത്തുവിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി.
മാറ്റമുണ്ട്.
കാര്യമായിട്ട് തന്നെ അയാൾക്കൊരു മാറ്റമുണ്ട്
തന്റെ തോന്നലല്ല അതെന്ന് അവൾക്കുറപ്പായി.
തലവേദന.. ചായ എന്നതൊക്കെ ഒരു കാരണമല്ലേ..?
തുളസിയും അദ്ദേഹത്തിനോപ്പം അകത്തേക്ക് പോയതോടെ കാർത്തു തിരികെ കയറി പോന്നു.
അടുക്കളയിലേക്ക് പോകാതെ നേരെ സ്റ്റെപ്പ് കയറി സ്വന്തം മുറിയിലേക്ക് നടന്നു.
അച്ഛന് തലവേദന എന്നൊക്കെ വെറുതെ പറയുവാണ്.
തന്നിൽ നിന്നും മാറി പോകാനുള്ള ഒരു കാരണം.
അമ്മയോടെല്ലാം തുറന്നു പറയാനായിരിക്കുമോ ഇനി മുറിയിലേക്ക് വിളിപ്പിച്ചത്.?
അവളുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്.
കാശ്യേട്ടൻ പറഞ്ഞത് പോലെ അവനെ അച്ഛൻ ഒരിക്കലും അംഗീകരിച്ചു തരില്ലേ.?
അത് തുറന്നു പറയാനുള്ള മടിയാണോ ഇതൊക്കെ.
ഈ കാണിക്കുന്ന അകലം അതാണോ അർഥമാക്കുന്നത്..?
ഇരിക്കാനും നിൽക്കാനും കഴിയാത്ത വിധം അവളാ മുറിയിൽ ഉഴറി നടന്നു..
💥💥
കാശി..
തിരിച്ചു പോകാനിറങ്ങും മുന്നേ ശിവ വീണ്ടും കാശിയുടെ അരികിൽ ചെന്നിരുന്നു.
അവന്റച്ചന്റെ ചാരെ അതിലേക്ക് ചാരി കൊണ്ടെന്തോ ഓർത്തു കൊണ്ടിരുന്നവൻ ശിവ ചെന്നിരുന്നതും ഞെട്ടി പോയി.
ഉള്ളിലെ സംഘർഷം കാരണം ചുവന്നു വിങ്ങി കിടക്കുന്ന അവന്റെ മുഖം.
എന്തൊക്കെയോ ചിന്തകളാൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കണ്ണുകൾ.
ശിവക്ക് വല്ലാത്ത സങ്കടം വന്നു.
"ഒന്നുല്ലടാ.. ഇതൊക്കെ ശരിയാവും നീ വെറുതെ ടെൻഷൻ ആവാതെ.."
യാതൊരു അർഥവുമില്ലാതെയാണി പറയുന്നതെന്ന് ശിവക്ക് തന്നെ തോന്നി.
എങ്കിലും ഒന്നും പറയാതെയും വയ്യല്ലോ.
മുന്നിലിരുന്നു കൊണ്ടീ നീറുന്നത് അവന്റെ പ്രിയപ്പെട്ടവനാണ്.
എന്ത് തെറ്റ് ചെയ്താണാവോ ഈ ചെക്കന് മാത്രമിങ്ങനെ ദുരന്തമൊഴിഞ്ഞു നേരമില്ലാത്തത്?
അറിഞ്ഞു കൊണ്ടിവന് ആരെയും ദ്രോഹിക്കാൻ കഴിയില്ല.
അവനെ കൊണ്ടാവും പോലൊക്കെ മറ്റുള്ളവരെയും സഹായിച്ചിട്ടേ ഒള്ളു.
എന്നിട്ടും..
ശിവക്ക് അവനെ നോക്കുമ്പോൾ വല്ലാത്തൊരു ദേഷ്യം വന്നു നിറഞ്ഞു.
തെറ്റ് ചെയ്‌ത്‌ന്മവരൊക്കെ നല്ലവരായി .. നല്ല സുഖമായി സന്തോഷതോടെ ജീവിക്കുമ്പോൾ തെറ്റൊന്നും ചെയ്യാത്ത ഒരുവന് വേദന മാറിയ നേരമില്ല.
"ഇന്നെന്റെ കൂടെ വാ കാശി.. ഒറ്റക്കിവിടെ.."
"നീ പോ ശിവ..."
അലസമായി പറഞ്ഞു കൊണ്ട് മുണ്ടിലെ മണൽ തരികളെ തട്ടി മാറ്റി കൊണ്ട് കാശി എഴുന്നേറ്റു.
"അവളെ ഒന്ന് വിളിച്ചേക്ക് കാശി നീ.. നിന്നെക്കാൾ സങ്കടത്തിലാവും കുഞ്ഞാറ്റയും.രണ്ടാളും കൂടി ഇനിയെങ്കിലും ഒന്നായിട്ട് ജീവിക്കാൻ നോക്ക്.ബാക്കിയൊക്കെ നമ്മുക്ക് വരുന്നിടത്തു വെച്ച് കാണാം.. "
ശിവ മുന്നോട്ട് നടന്നു പോകുന്നവനൊപ്പം ചെന്നിട്ടു പറഞ്ഞു.
കാശി അതിന് ഉത്തരമൊന്നും പറഞ്ഞില്ല.
"എനിക്കറിയാം നിനക്കവളെ ഇഷ്ടമാണെന്ന്.. നീ പറയാതെ തന്നെ നിന്റെ ഇപ്പോഴുള്ള ഈ കണ്ണും മനസും അതെനിക്ക് പറഞ്ഞു തരുന്നുണ്ട്.
അശോകേട്ടൻ ആ പെണ്ണിനെ മഹേഷിന് പതിച്ചു കൊടുക്കും മുന്നേ.. അതോർത്തു കൊണ്ടൊരു ജന്മം മുഴുവനും നീ വേദനിക്കാൻ അവസരം ഒരുങ്ങും മുന്നേ വിളിച്ചോണ്ട് പോ കാശി അവളെ..
നീ വിളിച്ചാൽ അവളെങ്ങോട്ട് വേണേലും വരുമെടാ.
നീയെന്നാൽ ആ പെണ്ണിന് ഭ്രാന്ത് തന്നെയാണ്.. ഇപ്പൊ അവളെന്നാൽ നിനക്കും.
ഇനിയെങ്കിലും നീ നിനക്ക് വേണ്ടിയൊരു തീരുമാനം എടുക്കെടാ..എന്നിട്.. എന്നിട്ടും ഇനിയുള്ള കാലമെങ്കിലും സന്തോഷമായിട്ട് ജീവിക്കാൻ നോക്ക്.
ഇങ്ങനെ.. ഉരുകി ഉരുകി ഇല്ലാണ്ടായി തീരുന്നത് കാണാൻ എനിക്ക് വയ്യാഞ്ഞിട്ടാ കാശി.."
അത്രയൊക്കെ ശിവ പറഞ്ഞിട്ടും ഒരു ഉത്തരവും പറയാതെ എന്തിന്.. അവനെയൊന്ന് നോക്കുക കൂടി ചെയ്യാതെ കാശി മുൻവശത്തെ വാതിൽ തുറന്നു കയറി പോകുന്നത് നോക്കി ശിവ ഒരു നെടുവീർപ്പോടെ അവിടെ തന്നെ നിന്ന് പോയി..
അവനാ പോക്ക് പോയത് കൊണ്ട് ഉള്ള് തിളച്ചു മറിഞ്ഞു കൊണ്ടവന്റെ കണ്ണിൽ കൂടി ഒഴുകി ഇറങ്ങിയ ആ മിഴി നീരിനെ ശിവ കണ്ടതുമില്ല..
💥💥
എന്റീശ്വരാ.. ഞാനെന്താ ഈ കേൾക്കുന്നേ.. "
പാതി നിലവിളി പോലത് പറഞ്ഞു കൊണ്ട് തുളസി വാ പൊതിഞ്ഞു പിടിച്ചു.
അശോകൻ അപ്പോഴും വലിയൊരു ഭാവമ്മാറ്റം ഒന്നുമില്ലാതെ അവരെ തന്നെ നോക്കിയിരുന്നു.
അവരിൽ നിന്നും ഇതൊക്കെ തന്നെയായിരുന്നു പ്രതീക്ഷിക്കുന്നത് എന്നൊരു ഭാവമാണ് അപ്പോൾ അയാൾക്ക്.
"ഇത്.. ഇതൊക്കെ സത്യം തന്നെയാണോ അശോകേട്ടാ.. കുഞ്ഞാറ്റയും കാശിയും.. എന്റീശ്വരാ "
അവർക്കപ്പോഴും അതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
"അല്ലാതെ ഇങ്ങനൊരു നുണ നിന്നോട് പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാണ്?"
അശോകന് എല്ലാം കൂടി ദേഷ്യം വരുന്നുണ്ട്.
ആലോചിച്ചു നോക്കിയിട്ട് ഇപ്പോൾ വന്നു പെട്ട ഈ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യും എന്നുള്ളത് അയാൾക്കൊരു ഊഹമുള്ള.
എതിരെ ഉള്ളവർ രണ്ടു പേരും അയാൾക്കേറെ പ്രിയപ്പെട്ടവർ.
എന്നാലോ ആ പ്രിയപ്പെട്ടവരെ തമ്മിൽ കൂട്ടി യോജിപ്പിച്ചു കൊണ്ടാ ഇഷ്ടം ചേർത്ത് വെക്കുന്നത് അയാൾക്കൊരിക്കലും അംഗീകരിച്ചു കൊടുക്കാനും വയ്യ.
ചുരുക്കത്തിൽ ചക്ര വ്യൂഹത്തിൽ പെട്ടത് പോലൊരു അവസ്ഥ.
അതിനിടയിൽ.. കാശ്ശിക്കിട്ടൊരു പണി കൊടുക്കണം ഇങ്ങനൊരു നെറികേട് ചെയ്തതിന് എന്നുള്ള മഹേഷിന്റെ വാക്കുകൾ.
അങ്ങനെ ചിന്തിക്കുന്നതിൽ അവനെയും തെറ്റ് പറയാൻ വയ്യ.
കെട്ടാൻ പറഞ്ഞു വെച്ച പെണ്ണും വേറെ ഒരുത്തനും ഒപ്പമുള്ള അത്രയും അടുപ്പം വെളിവാകും വിധമുള്ളൊരു ഫോട്ടോ അവന്റെ കയ്യിൽ കിട്ടിയിട്ടും.. കാർത്തു തന്നെ അവർ തമ്മിലൊരു ഇഷ്ടമുണ്ട് എന്ന് പറഞ്ഞിട്ടും അവളെ സ്വീകരിക്കാൻ ഒരുക്കമാണ് മഹേഷ്.
അതുമല്ല.. കാശിക്ക് തന്നെ അവളെ കൊടുക്കാൻ തനിക്കു സമ്മതമാണെങ്കിൽ അതിനും സമ്മതിച്ചു തരും എന്ന് തുറന്നു പറഞ്ഞവൻ.
അതും അവനേറെ കൊതിച്ച.. മോഹിച്ച ഒരു ജീവിതം മറന്നു കൊണ്ട്.
അങ്ങനെ ഉള്ള ഒരുവനോട് ഇനിയെന്ത് പറയാൻ.
പക്ഷേ ഇത്രയും നാൾ ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവൻ.
തനിക്കു വേണ്ടി അവന്റെ ജീവൻ വരെയും കൊടുക്കും എന്നുള്ളത്രേം കടപ്പാട് സൂക്ഷിച്ചു കൊണ്ട് നടക്കുന്നവൻ.
അവന്റെ സ്ഥാനത് വേറെ ആരായാലും കണ്ണും പൂട്ടി മഹേഷിന്റെ പ്രതികാരത്തിന് വിട്ട് കൊടുത്തേനെ.
ഇതിപ്പോ കാശിയോട് അതിനൊന്നും വയ്യാത്ത വിധമുള്ളൊരു അടുപ്പം തോന്നുന്നു.
അവന്റെ സ്നേഹവും സഹകരണവും അത്രമേൽ ആത്മാർത്ഥമായിരുന്നു എന്ന് ഉറപ്പാണ്.
എന്നും കരുതി മഹിയെ പിണക്കാനും വയ്യ.
കാശിയെ സ്വീകരിക്കാനും വയ്യ..
"കുഞ്ഞാറ്റ പറഞ്ഞോ നിങ്ങളോട്..?"
ചിന്തകളിൽ പെട്ട് വട്ടം കറങ്ങി കൊണ്ടിരുന്ന അശോകൻ തുളസിയെ തുറിച്ചു നോക്കി.
"അവളല്ല.. അവളുടെ അമ്മൂമ്മ പറഞ്ഞു.. എന്താ അത് മതിയില്ലേ.."
അശോകൻ ഒച്ചയിട്ട് കൊണ്ട് ചാടി എഴുന്നേറ്റു.
ഇന്നൊളം കാണാത്തൊരു ഭാവത്തിൽ അയാളെ കണ്ടതിന്റെ പകപ്പ്..
തുളസി ഒരു മൂലയിലേക്ക് ഒതുങ്ങി പോയി.
ആ ഭയന്നു കൊണ്ടുള്ള നിൽപ്പ് കണ്ടതും ഒന്ന് ദീർഘ നിശ്വാസമെടുത്തു കൊണ്ട് അശോകൻ നെറ്റിയിൽ തടവി..
"സോറി..
തുളസിയുടെ തോളിൽ കൂടി കയ്യിട്ട് പിടിച്ചു കൊണ്ടയാൾ കിടക്കയിലെക്കിരുന്നു.
എന്റെ ടെൻഷൻ കൊണ്ടാ കേട്ടോ.."
അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അശോകൻ വല്ലായ്മയോടെ പറഞ്ഞു.
തുളസി അപ്പോഴൊന്നും ഒന്നും മിണ്ടിയില്ല.
വല്ലാത്തൊരു ഷോക്കിൽ പെട്ടത് പോലെ..
"കുഞ്ഞാറ്റ തന്നെയാണ് എന്നോട് പറഞ്ഞത് അവർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം.
ഒരുപാട് സ്വതന്ത്രം കൊടുത്തത് കൊണ്ടാവും തുളസി രണ്ടാളും നമ്മളെ വളരെ മനോഹരമായി പറ്റിച്ചു.. ചതിച്ചു.."
അയാളുടെ സ്വരം വീണ്ടും വലിഞ്ഞു മുറുകി.
അശോകനെ നോക്കുമ്പോൾ തുളസിക്ക് വീണ്ടും ഭയം തോന്നി.
"ഓരോന്നൊക്കെ കൂട്ടി വായിക്കുമ്പോൾ ഇപ്പൊ എനിക്കും മനസ്സിലാവുന്നുണ്ട് തുളസി.. അവളാ പറഞ്ഞത് തന്നെയാ സത്യം.
നമ്മുക്ക് കിട്ടിയ ഫോട്ടോ.. അതൊക്കെ സത്യം തന്നെയായിരുന്നു.
കാശി.. അവൻ.. അവനെന്നോട് കള്ളം പറഞ്ഞതാ.."
"മഹി..അവൻ ഇതറിഞ്ഞാൽ..."
തുളസിയുടെ ശബ്ദം വിറച്ചു.
"അവനെല്ലാം അറിയാം"
ഏഹ്.. തുളസി ഞെട്ടി കൊണ്ടയാളെ നോക്കി.
"അവനറിയാം എന്ന്.. എന്റെ കയ്യിൽ കിട്ടിയത് പോലൊരു ഫോട്ടോ സെറ്റ്..അവന്റെ പേരിലും കിട്ടിയിട്ടുണ്ട്.ഇതെല്ലാം അറിഞ്ഞിട്ടും എന്നോടുള്ള സ്നേഹം കൊണ്ടും എന്റെ മകളോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കണ്ടതും കൊണ്ടും അവനിപ്പോഴും അതെല്ലാം വിട്ട് കളയാൻ ഒരുക്കമാണ്.
അങ്ങനെ ഒരുവനെ വേണ്ടന്ന് വെക്കാൻ തത്കാലം എനിക്ക് മനസ്സില്ല.."
"പക്ഷേ.. കുഞ്ഞാറ്റ.. അവള്.. അവള് സമ്മതിക്കുമോ അശോകേട്ടാ.. എനിക്ക്.. എനിക്കെന്തോ ഭയമാകുന്നു.."
തുളസി കരഞ്ഞു തുടങ്ങി.
കുഞ്ഞാറ്റയുടെ സ്വഭാവത്തെ കുറിച്ചവർക്ക് ശെരിക്കും അറിയാമല്ലോ.
"അവളെന്റെ മകളാ.. ഇന്ന് വരെയും അവളുടെ ഇഷ്ടം എന്താണോ അത് ഞാനും കേട്ടു. അനുസരിച്ചു.. അവളുടെ ഇഷ്ടം പോലെ തന്നെ എല്ലാത്തിലും കൂട്ട് നിന്നിട്ട് അതിനുള്ള സൗകര്യം ചെയ്തു കൊടുത്തു.
ഇനി അവളുടെ അവസരമാണ് തുളസി.
ഞാനീ കൊടുത്ത സ്നേഹവും സഹകരണവും എനിക്ക് തിരിച്ചു വേണം.
കിട്ടിയിരിക്കണം.
ഇതിപ്പോ എന്റെ വാശി കൂടിയാണ്.
ഇത്രയും നാൾ അത്രയും സമർദ്ദമായി അവളെന്നെ പറ്റിച്ചില്ലേ.. അതിനുള്ള ശിക്ഷ കൂടിയാണ്..
ഇനി ഞാൻ പറയും.. അവൾ അനുസരിക്കും.
കാശിയെ എനിക്കിഷ്ടമാണ്.
എന്നും കരുതി എന്റെ മകളെ അവന് കല്യാണം കഴിച്ചു കൊടുക്കാൻ മാത്രം വലുപ്പമൊന്നും ആ ഇഷ്ടത്തിനില്ല.
മഹിക്ക് വാക്ക് കൊടുത്തത് ഞാനാണ്.
അത് നടത്തി എടുക്കാൻ എനിക്കറിയാം..
അതിനെന്ത് വഴിയും ഞാൻ സ്വീകരിക്കും.
എല്ലാം എന്റെ മകളുടെ നല്ല ജീവിതത്തിന് വേണ്ടി എന്ന് കരുതുമ്പോൾ എനിക്ക് മുന്നിൽ പിന്നെയൊരു തടസ്സവുമില്ല.
അവളെ.. അവൾക്ക് യോജിക്കുന്ന ഒരാൾക്ക് തന്നെ ഞാൻ കല്യാണം കഴിച്ചു കൊടുക്കും.
ഇനിയെന്റെ വഴികൾ അതിന് വേണ്ടി ഉള്ളതാ..
എന്റെ കൂടെ നിന്നേക്കണം.. കേട്ടോ.."
തുളസിയുടെ തോളിൽ അമർത്തി പിടിച്ചൊന്നു കുലുക്കി കൊണ്ട് അശോകൻ തന്റെ തീരുമാനം പറയുമ്പോൾ ഒന്ന് മൂളാൻ കൂടി ശക്തിയില്ലാത്ത പോലെ തുളസി അയാളെ ദയനീയമായി നോക്കി..
തുടരും..
ഞാൻ ആദ്യമായി എഴുതുന്ന കഥയല്ല കാശിയുടെ പെണ്ണെന്നുള്ളത് നിങ്ങൾക്കറിയില്ലേ.?
എന്റെ എഴുത്തിന്റെ ശൈലി ഇഷ്ടമായിട്ട് തന്നെയല്ലേ നിങ്ങളിൽ പലരും എന്റെ കൂടെ കൂടിയത്?
അധികം കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ നിങ്ങൾക്ക് ഞാൻ പാർട്ട് തരാറില്ലേ..?
പറ്റുമ്പോൾ ഡെയിലി പോസ്റ്റ് ആയിട്ട് തന്നെ..?
എന്റെ ഒരു പാർട്ട് ചുരുങ്ങിയത് 900വേർഡ് must ആയിട്ടും ഉണ്ടാവും.
ഒട്ടും പറ്റാത്ത അവസരത്തിലും ഞാനത് ചെയ്യാറുണ്ട്.
വായിക്കുന്നവർക്ക് ഒരു മുഷിപ്പ് ഉണ്ടാക്കരുത് എന്നുള്ളത് എനിക്ക് നിർബന്ധമാണ്..
എന്നിട്ടും ചീത്ത വിളി കേൾക്കേണ്ടി വരുന്ന അവസ്ഥ ണ്ടല്ലോ.. നല്ല രസാണ് 😁
ഇന്നലെ ഞാനത് അനുഭവിച്ചു..
പറ്റും പോലൊക്കെ നിങ്ങളോട് ചേർന്നു നിൽക്കാൻ ശ്രമിക്കുന്നത് വായനക്കാരിലേൽ എഴുത്ത്കാരില്ല എന്നെനിക്ക് അറിയാവുന്നത് കൊണ്ട് തന്നെയാണ്.
എന്നും കരുതി വായനക്കാർ പറയുന്ന എല്ലാം കണ്ണും പൂട്ടി കേൾക്കും എന്നൊന്നും അതിന് അർഥമില്ല.😆
ഇന്നലെത്തെ പാർട്ടിൽ ഒരാളെന്നെ വല്ലാണ്ട് വേദനിപ്പിച്ചു.
തെറി പറയാനൊക്കെ എനിക്കു അറിയാം..
പക്ഷേ ഞാനത് വിട്ട് കളഞ്ഞതാ..
കുറെ പേരൊക്കെ വായിച്ചിട്ടും അതിൽ കുറച്ചു പേര് മാത്രം വല്ലതും മിണ്ടി പോയിട്ടും ഞാനിത് സന്തോഷത്തോടെ തുടരുന്നത്..എനിക്ക് നിങ്ങൾ അത്രമേൽ പ്രിയപ്പെട്ടവരായത് കൊണ്ടും എഴുത്ത് ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നത് കൊണ്ടുമാണ്.
ചേർത്ത് നിർത്തിയില്ലേലും തെറി വിളിക്കരുത്.
ലാഗ് ആണെന്നും കഥ മോശമായി പോകുന്നെന്ന് തോന്നിയാലും അവിടെ വെച്ച് നിർത്തി പോകണേ..
എനിക്ക് ഞാൻ ആകാനല്ലേ പറ്റൂ..
എനിക്കിങ്ങനെ എഴുതാനെ അറിയൂ..
സത്യമായും ഇതെന്റെ അഹങ്കാരമാണെന്ന് കരുതരുത്..
ഞാൻ വല്ലാണ്ട് മടുത്തു പോകും..
സ്നേഹത്തോടെ..നിങ്ങളുടെ സ്വന്തം.. Jif
#💞 പ്രണയകഥകൾ #📔 കഥ


