ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/6B6EKb8?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 38
🎫🎫🎫🎫🎫🎫🎫🎫
രതീഷ്, അശോകന്റെ അടുത്തേയ്ക്ക് വന്നപ്പോൾ തന്നെ അടുക്കളയിൽ നിന്നും രുഗ്മിണിയും അവിടേയ്ക്ക് എത്തുകയുണ്ടായി.
രുഗ്മിണി അവിടെ നിന്ന് മൃദുലയോട് അശോകന് കുടിയ്ക്കാൻ ചായ എടുത്തുകൊണ്ടു വരാൻ ലളിതയോട് പറയാൻ നിർദേശിച്ചു.
മൃദുല കിച്ചണിൽ ചെന്ന് അമ്മയുടെ ആവശ്യം ലളിതയെ അറിയിച്ച ശേഷം തിരികെ തന്റെ റൂമിലേക്ക് പോന്നു.
അശോകനോട് രണ്ട് പേരും കുശലാന്വേഷണങ്ങൾ നടത്തുകയും, വീട്ടിലെ വിവരങ്ങൾ അന്വേഷിയ്ക്കുകയും ചെയ്തു.
ഇതിനിടെ ലളിത പാകത്തിന് കടുപ്പവും, മധുരവും ചേർത്ത നല്ല ഏലയ്ക്കാ മണം തുളുമ്പുന്ന ചായ അശോകന് കുടിയ്ക്കാനായി അവിടെ കൊണ്ട് വച്ചിട്ട് തിരിച്ചു പോയി.
"അശോകൻ ചായ കുടിയ്ക്ക്."
രുഗ്മിണി പറഞ്ഞു.
അശോകൻ ചായ ഗ്ലാസ് എടുത്ത് ഒന്നോ രണ്ടോ കവിൾ കുടിച്ച ശേഷം ഗ്ലാസ് തിരികെ വച്ചു.
"ആശയില്ലേ ഇവിടെ... അവളെ കാണുന്നില്ലല്ലോ."
അശോകൻ, രതീഷിന്റെ മുഖത്തേയ്ക്ക് നോക്കി തിരക്കി.
അവൻ ആ ചോദ്യം കേട്ട് മെല്ലെ ശിരസ്സ് കുനിച്ചു കളഞ്ഞു.
കല്യാണം കഴിഞ്ഞു ഒരു മാസം പോലും തികയും മുമ്പ് ആരെങ്കിലും വന്ന് നവ വരനോട് ഭാര്യയെ കുറിച്ച് അന്വേഷിയ്ക്കുമ്പോൾ അവൻ അഭിമാനത്തോടെ തലയുയർത്തി പിടിച്ചുകൊണ്ടു നിന്ന് അവർക്ക് മറുപടി കൊടുക്കേണ്ട സ്ഥാനത്താണ് തന്റെ മുൻപിലിരിയ്ക്കുന്ന ഈ ചെറുപ്പക്കാരന് തല താഴ്ത്തേണ്ടി വന്നിട്ടുള്ളതെന്ന ചിന്ത അശോകനെ ലജ്ജിപ്പിച്ചു കളഞ്ഞു.
പ്രത്യേകിച്ചും ആശാലത എന്ന ഇവന്റെ ഭാര്യ തന്റെ സഹോദരിയാണെന്നിരിയ്ക്കെ.
അൽപ്പ സമയത്തിനുള്ളിൽ മുകൾ നിലയിലെ പാരപ്പറ്റിൽ ആശാലത നിൽക്കുന്നത് രുഗ്മിണി അവിടെ ഇരുന്നു കണ്ടു.
അവിടെ നിന്ന് കൊണ്ട് ആശാലത താഴേയ്ക്ക് നോക്കുന്നതും പിന്നെ മെല്ലെ പടവുകൾ ഇറങ്ങി വരുന്നതും കാണായി.
മൃദുല ചെന്ന് അശോകൻ വന്ന വിവരം അവളെ അറിയിച്ചിട്ടുണ്ടാകുമെന്ന് രുഗ്മിണിയ്ക്ക് തോന്നി.
"നിങ്ങൾ സംസാരിച്ചിരിയ്ക്കെ അശോകാ.
ഞാൻ അടുക്കളയിലേക്ക് ചെന്നില്ലെങ്കിൽ ലളിത അവിടം ഇന്നൊരു യുദ്ധക്കളം ആക്കിയിടും."
രുഗ്മിണി ഇരുന്നയിടത്ത് നിന്ന് എണീറ്റ് അടുക്കളയിലേക്ക് പോന്നു.
"നീയിത് വരെ ഉറക്കം എണീറ്റില്ലായിരുന്നോ ആശേ..
സമയമിപ്പോൾ പത്ത് മണി കഴിഞ്ഞല്ലോസ്റ്റേഷനിലേക്ക് പോയിരുന്നെങ്കിൽ. ഞാനൊക്കെ ചെന്ന് ഡ്യൂട്ടി ചെയ്തു തുടങ്ങിയിട്ട് ഏകദേശം ഇപ്പോൾ രണ്ട് മണിയ്ക്കൂർ ആയേനെ.."
അവൻ ആശാലതയുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു.
അലസമായി വാരിക്കെട്ടി വച്ചിരിയ്ക്കുന്ന മുടിയും, ഉറക്കം കഴിഞ്ഞു കിടക്കയിൽ നിന്ന് എണീറ്റ് വരുന്ന ഭാവവും അശോകൻ അവളിൽ ആദ്യമായി കാണുകയായിരുന്നു.
അവൾ വീട്ടിൽ നിൽക്കുമ്പോൾ അവധി ദിവസം ആണെങ്കിൽ കൂടി രാവിലെ എണീറ്റ് വന്ന് കുളിച്ച് മുടി വിതർത്തിയിട്ട് കാണാൻ ഐശ്വര്യ മുള്ള ഒരു ഭാവത്തോടെ മാത്രമായിരുന്നു നിൽക്കാറ്.ആ ആശാലതയുടെ ഒരു നിഴൽ മാത്രമാണ് തന്റെ മുമ്പിൽ നിൽക്കുന്നതെന്ന് അശോകന് തോന്നി.അവളുടെ മനസിന് ഉണ്ടായിട്ടുള്ള മാറ്റം മുഖത്ത് പോലും പ്രതിഫലിയ്ക്കുന്നുണ്ട്.
"ഇവിടെനിയ്ക്കൊരു ഡ്യൂട്ടിയും ഇല്ല അശോകേട്ടാ.
തോന്നുമ്പോൾ എഴുന്നേൽക്കുക, വിശക്കുമ്പോൾ ആഹാരം കഴിയ്ക്കുക..
കുളിയ്ക്കാനോ നനയ്ക്കാനോ തോന്നിയാൽ മാത്രം അത് ചെയ്യുക...
രാവിലെ എണീറ്റു കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിയ്ക്കൂർ കൂടി ഉറങ്ങണോ, ആരും ശല്യം ചെയ്യാൻ വരില്ല..
കിടന്ന് സുഖമായി ഉറങ്ങാം..
ആഹാരമുണ്ടാക്കാൻ അടുക്കളയുടെ ഭാഗത്തേയ്ക്ക് ചെല്ലുക പോലും വേണ്ട... സമയാ സമയത്തിന് നമ്മൾ ആഗ്രഹിയ്ക്കുന്നതെന്തോ അതെല്ലാം മുമ്പിൽ എത്തിയ്ക്കോളും...
വീട് തൂത്തു തുടച്ചു വൃത്തിയാക്കണ്ട..
മുറ്റം അടിയ്ക്കാൻ ചൂലന്വേഷിച്ചു നടക്കേണ്ട..
വീട്ടിലുള്ള മറ്റുള്ളവരുടെയോ, എന്റെയോ പോലും മുഷിഞ്ഞ തുണികൾ അലമ്പി പിഴിഞ്ഞു വെയിലത്തിട്ടുണക്കി ഇസ്തിരിയിട്ട് അവരവരുടെ മുമ്പിൽ എത്തിയ്ക്കേണ്ട...
അങ്ങനെയങ്ങനെ ഒരു ഡ്യൂട്ടിയും ഇല്ല എനിയ്ക്ക് ഈ വീട്ടിൽ...
അപ്പോൾ പിന്നെ അശോകേട്ടനെ പോലെ കൃത്യ സമയത്ത് എണീറ്റ് ഞാൻ കുളിച്ചൊരുങ്ങി എന്ത് കൃത്യ നിർവഹണത്തിന് പോകാനാ.."
അശോകനോടായിട്ടാണ് ആശാലത പറഞ്ഞതെങ്കിലും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അവന്റെ തൊട്ടടുത്തിരിയ്ക്കുന്ന രതീഷിന്റെ മുഖത്തേയ്ക്ക് പാറി വീഴുന്നുണ്ടായിരുന്നു.
"ആഹാ..
കൊള്ളാല്ലോ ആശേ..
ചുരുക്കി പറഞ്ഞാൽ നിനക്കിവിടെ പരമാനന്ദ സുഖമാണെന്ന് അർത്ഥം...
അതല്ലേ നീ ഇപ്പറഞ്ഞതിന്റെ അർത്ഥം.."
അശോകൻ അവളെ നോക്കി സന്തോഷത്തോടെ, അഭിമാനത്തോടെ ചിരിച്ചു.
"ആണോ..
ഇതിനാണോ അശോകേട്ടനൊക്കെ പരമാനന്ദ സുഖമെന്ന് പറയുന്നത്..
ചിലപ്പോൾ ആയിരിയ്ക്കും. കാരണം അശോകേട്ടൻ എനിയ്ക്ക് വച്ചു നീട്ടി തന്ന ജീവിതമല്ലേ...
അപ്പോൾ മോശമാകാൻ വഴിയില്ലല്ലോ."
അശോകന് വീണ്ടും അത്ഭുതം തോന്നി.
തന്റെ മുൻപിൽ നിന്ന് ഒരിയ്ക്കൽ പോലും ഒച്ചയുയർത്തി സംസാരിയ്ക്കാത്തവളായിരുന്നു ആശ.
ആ അവളാണ് ഇപ്പോൾ വെല്ലുവിളിയ്ക്കും പോലെ തന്റെ നേർക്ക് നേർ നിൽക്കുന്നത്..
അശോകൻ അവിടെ എണീറ്റ് നിന്ന ശേഷം ആശാലതയെ നോക്കി.
"നീ വാ ആശേ.
എനിയ്ക്ക് നിന്നോട് അൽപ്പം സംസാരിയ്ക്കാനുണ്ട്.നമുക്ക് പുറത്ത് നിൽക്കാം..."
അശോകൻ പറഞ്ഞു.
"ഇവിടിരുന്ന് സംസാരിയ്ക്കാമല്ലോ അശോകേട്ടാ.
എന്തിനാ പുറത്തേക്കൊക്കെ..
ഇവിടിപ്പോൾ രതീഷേട്ടൻ മാത്രമെല്ലാ ഉള്ളോ."
"രതീഷിന്റെ സാന്നിധ്യത്തിൽ നിന്നോട് സംസാരിയ്ക്കാനുള്ള മടികൊണ്ടല്ല ഞാൻ പുറത്തേയ്ക്ക് പോകാമെന്നു പറഞ്ഞത്.. രതീഷ് കേൾക്കാൻ പാടില്ലാത്തതൊന്നും എനിയ്ക്ക് നിന്നോട് സംസാരിയ്ക്കാനുമില്ല.നമുക്ക് മനസ്സ് തുറന്ന് സംസാരിയ്ക്കാൻ ആ ലാൺ ഏരിയയാണ് നല്ലതെന്ന് തോന്നി.അതുകൊണ്ട് പറഞ്ഞതാണ്.
വരൂ."
അശോകൻ പുറത്തേയ്ക്ക് നടക്കുമ്പോൾ ഒരു നിമിഷം സംശയിച്ചു നിന്നിട്ട് രതീഷിനെ ഒന്ന് നോക്കിയ ശേഷം ആശാലത സഹോദരന് പിന്നാലേ ചെന്നു.
രതീഷ് അവിടെത്തന്നെ ഇരുന്നുകൊണ്ട് അന്നത്തെ പത്രം എടുത്ത് നിവർത്തി പിടിച്ചു.
ആരെങ്കിലും കണ്ടാൽ അവൻ പത്രം വായിയ്ക്കുകയാണ് എന്ന് തോന്നുമായിരുന്നെങ്കിലും അവന്റെ മനസ്സ് അവിടെങ്ങും അല്ലായിരുന്നു.
വിവിധ വർണങ്ങളിലുള്ള അലങ്കാരമത്സ്യങ്ങൾ നീന്തുന്ന വിശാലമായ മത്സ്യക്കുളം.
അതിന് മീതെ ചിതറി തെറിക്കുന്ന ജലധാര.
മത്സ്യക്കുളത്തിന് തൊട്ടരികിൽ പത്തോ ഇരുപതോ ലവ് ബേർഡ്സുകളുടെ വിശാല ലോകം.
അവയുടെ കലപിലയാൽ ശബ്ദമുഖരിതമായ അന്തരീക്ഷം.
നൂറ് കണക്കിന് പൂമ്പാറ്റകൾ പറ്റിപ്പിടിച്ചിരുന്ന ഒരു ചെടിയ്ക്കരികിലൂടെ അവർ നടന്ന് പോകവേ നാനാ വർണ്ണത്തിലുള്ള ചിറകുകൾ വീശി അവയെല്ലാം അന്തരീക്ഷത്തിലേക്ക് പറന്നു പൊങ്ങി.
നിറയെ പൂത്ത്‌ഉലഞ്ഞു തേനീച്ച കളാൽ ചുറ്റപ്പെട്ട ഒരു ചെറു മാന്തണലിൽ എത്തി അശോകൻ നിന്നു.
അവന് പിന്നാലെ വന്ന ആശാലതയും അവിടെ നിന്നു.
മാവിന്റെ ശിഖരങ്ങളുടെ തണൽ പറ്റി വിശ്രമിയ്ക്കാനുള്ള സിമന്റ് ബെഞ്ചിന് നേർക്ക് വിരൽ ചൂണ്ടി അശോകൻ അവളോട് ഇരിയ്ക്കാൻ നിർദേശിച്ചു.
"അശോകേട്ടൻ ഇരിയ്ക്കുന്നില്ലേ.."
അവൻ മാന്ടിയിലേക്ക് തോൾ കുത്തി ചാരി നിൽക്കുന്നത് കണ്ട് അവൾ തിരക്കി.
അവളുടെ ആ ചോദ്യം അവൻ കേട്ടില്ലെന്ന് നടിച്ചു.
"ആശേ..
ഞാനിങ്ങോട്ട് വരാനുണ്ടായ സാഹചര്യം എന്തെന്ന് നിനക്ക് അറിയാവോ.."
അശോകൻ തുടക്കമിട്ടു.
ആശാലത അവനെ നോക്കി മെല്ലെ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു.
"ഇന്നലെ എന്നെ രതീഷിന്റെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.."
"അമ്മയായിരുന്നോ വിളിച്ചത്.
ഞാൻ കരുതിയത് രതീഷേട്ടൻ ആയിരിയ്ക്കും പരാതിക്കാരൻ എന്നാ.."
"പരാതിക്കാരനോ..
ആര് പരാതി പറയുന്നു നിന്നേ കുറിച്ച്.
അവർക്കൊരു പരാതിയുമില്ല. അങ്ങിനെ നിന്നെ കുറിച്ച് പറയാൻ ഒരു പരാതിയും അവർ കണ്ടു പിടിച്ചിട്ടും ഇല്ല.
മറിച്ച് അവർ നിന്നേ കുറിച്ച് എന്നോട് പറഞ്ഞത് നിന്റെ അവരോടുള്ള പെരുമാറ്റത്തിൽ എന്തോ അവർക്ക് അസ്വസ്ഥയുണ്ടാക്കുന്ന, അതായത് രതീഷിന്റെ ജീവിതത്തിൽ സ്വസ്ഥതക്കേട് ഉണ്ടാക്കിയേക്കാവുന്ന ചില പൊരുത്തക്കേടുകൾ കാണാനുണ്ടെന്നും പറ്റുമെങ്കിൽ അത് നിന്നോടൊന്നു പറഞ്ഞു മനസിലാക്കിയേക്കാനും മാത്രമായിരുന്നു.അതൊന്നും നിന്നെ കുറിച്ചുള്ള ഒരു പരാതിയായിട്ടല്ല ആ അമ്മ എന്നോട് പറഞ്ഞത്.
അവരുടെ സ്വന്തം മകൾജീവിതത്തിൽ എന്തൊക്കെയോ മറന്നു പോകുന്നു എന്ന് മനസിലാക്കിയപ്പോൾ ഒന്ന് ഓർമിപ്പിച്ചു കൊടുക്കുക എന്ന മാതിരി..
അത്രേയുള്ളൂ.
നീയും അത് അങ്ങിനെയേ കാണാവൂ.
ഇനി എന്റെ ഭാഗത്ത് നിന്ന് ഞാൻ പറയുവാ..
നിന്നോട് ഞാൻ പറഞ്ഞു നിനക്കിവിടെ സർവ്വ സൗഭാഗ്യത്തോടെയും ഉള്ള ജീവിതമാണല്ലോ എന്ന്.
പക്‌ഷേ ഇവിടെ വന്ന് ഇത്ര നേരമായിട്ടും ഞാൻ രതീഷിനോട് വെറുതെയെങ്കിലും ഒന്ന് ചോദിച്ചില്ല സുഖമാണല്ലോനിനക്ക് എന്ന്..
അതിന്റെ കാരണമെന്താണെന്ന് നിനക്ക് അറിയോ ആശേ.."
ആശാലത നിലത്ത് നിന്നും നോട്ടം സഹോദരന്റെ മുഖത്തേക്കാക്കി.
"അവനെന്നോട് വെറുതെയെങ്കിലും കള്ളം പറയേണ്ടി വരുമെന്ന് എനിയ്ക്ക് അറിയാവുന്നത് കൊണ്ടാ അവന്റെ മുമ്പിൽ ഞാനാ ചോദ്യം ഒഴിവാക്കി കളഞ്ഞത്...നമ്മൾ മറ്റൊരാളിൽ നിന്നും കള്ളമാണ് കേൾക്കുന്നതെങ്കിലും അതിൽ നൂറിൽ പത്തു ശതമാനമെങ്കിലും സത്യം അടങ്ങിയേക്കണ്ടേ.
പിന്നെ, നിനക്കിവിടെ സുഖമാണെന്ന് എന്നെ അറിയിയ്ക്കാൻ നീ പത്തു കാരണങ്ങളെങ്കിലും അക്കമിട്ട് എന്റെ മുമ്പിലേക്ക് വരി വരിയായി ഇട്ട് തന്നിട്ടുണ്ട്..
നിനക്കിവിടെ ഒരു വീട്ടു ജോലിയും ചെയ്യണ്ട..
മുറ്റമടിയ്ക്കണ്ട..
മുഷിഞ്ഞ തുണി അലക്കി നടുവൊടിയ്ക്കേണ്ട...
മറ്റുള്ളവർഭക്ഷണം കഴിച്ച എച്ചിൽപ്പാത്രങ്ങൾ വൃത്തി യാക്കേണ്ട..
വൃദ്ധമാതാപിതാക്കളെ ശുശ്രു ഷിയ്ക്കേണ്ട..
മറ്റാരും പറയുന്ന ഒറ്റ ജോലിയും ചെയ്യേണ്ട..
അതെന്തു കൊണ്ടാണെന്നാ ആശേ നീ കരുതിയിരിയ്ക്കുന്നത്...
നീ ഒരു പോലീസുകാരന്റെ സഹോദരി ആയിരിയ്ക്കുന്നത് കൊണ്ടോ...
അതോ അഞ്ചക്ക ശമ്പളം മാസാമാസം കൈനീട്ടി വാങ്ങിക്കൊണ്ടിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥ ആണെന്ന പരിഗണന വച്ചോ...
അതോഅതിനപ്പുറം നിന്നെ അവർക്കൊക്കെ ഭയമാണെന്ന് കരുതിയിട്ടോ...
ഇതൊന്നുമായല്ല ആശേ നിന്നെ അവർ കണ്ടിരിയ്ക്കുന്നത്..
അവരുടെ ഏക മകന്റെ ഭാര്യയാണ് നീ...
ഈ വീട്ടിൽ വലതുകാൽ വച്ചു കയറി വന്ന ഐശ്വര്യമാണ് നീ..
നിനക്കിവിടെ ഒരു കുറവുംഉണ്ടാകാൻ പാടില്ല...
ആ അമ്മയുടെ മകന്റെ വരും തലമുറയെ ഉദരത്തിൽ പേറി അവരുടെയൊക്കെ തലമുറയുടെ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കേണ്ട പെൺകുട്ടിയാണ് നീ.
ആ നിനക്ക് ഈ വീട്ടിലോ, ഈ വീട്ടിലുള്ളവരിൽ നിന്നോ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിപ്പോകരുതെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ പാരമ്പര്യ ഗുണം എന്ന് വേണം കരുതാൻ..അവരുടെ മനസിന്റെ നന്മയാണ് ആശേ അത്
അതിന് പകരമായി നീ അവർക്ക് തിരിച്ചു നൽകി പോന്നത് എന്താ ആശേ...
കുറച്ച് സ്വസ്ഥതക്കേടും, സന്തോഷമില്ലായ്മയും.അല്ലേ...
എവിടെയും കിട്ടാത്ത തെന്തോ അതൊക്കെ നിനക്ക് നൽകാൻ ആ അമ്മയും മക്കളും സംസാരിച്ചപ്പോൾ നീയത് കണ്ടില്ലെന്ന് നടിയ്ക്കുന്നു..
അത് മനസിലാകുമ്പോഴൊക്കെ നീ അവയെല്ലാം പുറം കാൽ കൊണ്ട് തൊഴിച്ചു മാറ്റുന്നു...
നിനക്ക്മാത്രം മതിയോ ആശേ ഈ സൗഭാഗ്യങ്ങളൊക്കെ..
നീ അനുഭവിയ്ക്കുന്ന സൗഭാഗ്യങ്ങളിൽ കാൽ ശതമാനത്തോളമെങ്കിലും സ്നേഹമായും, സന്തോഷമായും തിരികെ കിട്ടാൻ അവർ അർഹതപ്പെട്ടവരല്ലേ..
നീ എന്ത് കൊണ്ട് ആ പരിഗണന അവർക്ക് നൽകുന്നില്ല...
കല്യാണം കഴിഞ്ഞിട്ട് ഇന്നോളം ഒറ്റ തവണയെങ്കിലും നീ രതീഷിനെ നിന്റെ ഭർത്താവിന്റെ സ്ഥാനത്ത് കണ്ടിട്ടുണ്ടോ..
ഉണ്ടോയെന്ന ചോദ്യത്തിന് നിനക്ക് വേണമെങ്കിൽ എന്നോട് കള്ളം പറയാം..
ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാർ തന്നെ ആണെന്ന്..
പക്‌ഷേ യാഥാർഥ്യം അതെല്ലെന്ന് നമ്മിൽ ചിലർക്കെങ്കിലും അറിയാം ആശേ...
നീ ഈവീടിന്റെ മരുമകളാണ് ആശേ...
നിനക്ക് അവർ തരുന്ന സ്നേഹവും ബഹുമാനവുമെല്ലാം അതേ അളവിലോ, അല്ലെങ്കിൽ അതിനിരട്ടി അളവിലോ നീ തിരിച്ചു കൊടുക്കണം..
അതിന് കടപ്പെട്ടവളാണ് നീ...
ഞാൻ പറയാതെ തന്നെ അതൊക്കെ മനസിലാക്കേണ്ടവളല്ലേ മോളേ നീ..
നീ അഞ്ച് വർഷമായി ഒരു വീട്ടിൽ കണ്ടു കൊണ്ടിരുന്നതല്ലേ വന്നു കയറുന്ന ഒരു പെണ്ണ് ആ വീട്ടിൽ എങ്ങിനെയൊക്കെ മറ്റുള്ളവരുമായി ഇട പഴകി ജീവിച്ചു പോകണം എന്നത്...
വൃന്ദയോടൊപ്പം നീ നമ്മുടെ വീട്ടിൽ താമസിച്ചത് ജീവിതത്തിൽ നിന്റെ ഒരു പഠന കാലാവധി ആയിരുന്നെന്നു നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല അല്ലേ..
വൃന്ദ നൂറ് ശതമാനം ശരി ആയിരുന്നെന്നൊന്നും ഞാൻ പറയുന്നില്ല.
പക്‌ഷേ അവൾക്ക് നിന്നോടും, അമ്മയോടും നമ്മുടെ മറ്റു ബന്ധുക്കളോടും ഒക്കെയുള്ള പെരുമാറ്റം, നീയിപ്പോൾ രതീഷിനോടും, അവന്റെ ബന്ധുമിത്രാദികളോടുംപെരുമാറും പോലായിരുന്നോ...
ഒരിയ്ക്കലെങ്കിലും അവൾ നീ പെരുമാറും പോലെ നമ്മുടെ വീട്ടിൽ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ..
അതൊക്കെ കണ്ടിട്ട് വന്നവളല്ലേ മോളേ നീ...
എന്നിട്ടും എന്താടീ ഇങ്ങനെ..
നിന്റെ മനസ്സ് എന്താ മോളേ പെട്ടന്ന് ഇങ്ങനെ ഇടുങ്ങിപ്പോയത്... "
അത്രയും എത്തിയപ്പോഴേയ്ക്കും അശോകന്റെ സ്വരം ഇടറിപ്പോയി.
ആശാലത പെട്ടന്ന് ഇരുകയ്യും കൊണ്ട് മുഖം പൊത്തി കളഞ്ഞു.
അശോകൻ നോക്കുമ്പോൾ അവളുടെ ശരീരം രണ്ടോ മൂന്നോ തവണ വെട്ടി ഉലയുന്ന കാഴ്ചയാണ് കണ്ടത്.
(തുടരും)
കണ്ണൂർകാരൻ 🌹🌹🌹🌹 #✍ തുടർക്കഥ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ


