#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട്_ 30
✍️ രചന - ജിഫ്ന നിസാർ ❤🔥
തലേന്നുറക്കം ശെരിയാവാത്ത മന്ദത ഉണ്ടെങ്കിൽ കൂടിയും വെളുപ്പിനെ അലാറം വെച്ച് കൊണ്ട് കാശി ഉണർന്നു.
അമ്പലത്തിൽ ഒന്ന് പോകണമെന്നുണ്ട്.
എന്നും പോകുന്നതാണ്.
എന്നാലും ഇന്നിപ്പോ ആകെ പിറന്നാൾ ആഘോഷം പോലെ ചെയ്യുന്നത് അത് തന്നെയാണ്.
അച്ഛൻ ജീവിച്ചിരുന്ന കാലത്തെ പിറന്നാൾ മധുരത്തിന്റെ ഓർമകളെയും താലോലിച്ചു കൊണ്ടാണ് അവൻ കുളിച്ചു കഴിഞ്ഞു പോകാനിറങ്ങിയത്.
അച്ഛനുറങ്ങുന്നയിടത്ത് ചെന്ന് കൈ കൂപ്പി കണ്ണടച്ച് നിൽക്കുമ്പോൾ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പിറന്നാൾ ആശംസകൾ പറയുന്നത് പോലൊരു നിറവിലായിരുന്നു അവൻ.
ബൈക്കിൽ കയറി അമ്പലത്തിലേക്കുള്ള യാത്രയിലൊക്കെ മനസ്സിനൊരു കനമുണ്ടായിരുന്നു.
അമ്മ പോലും ഓർത്തില്ലല്ലോ എന്നൊരു പരിഭവത്തിന്റെ സങ്കടം.. അത് പുറത്ത് വരാതെ ഹൃദയത്തിനുള്ളിൽ തന്നെ വട്ടം കറങ്ങുന്നുണ്ട്.
പ്രിയപ്പെട്ടവരല്ലേ.. വിശേഷങ്ങളൊക്കെ ഓർത്തിരിക്കുന്നത്?
അവരാരും കാശിക്ക് പ്രിയപെട്ടവരല്ലല്ലോ!
അവനങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു.
അപ്പോൾ തന്നെ നല്ലൊരു വാക്ക് പോലും താൻ തിരികെ കൊടുക്കുന്നില്ലാഞ്ഞിട്ടും മുടങ്ങാതെ തന്നെ വിളിച്ചു പിറന്നാൾ ആശംസിക്കുന്ന ഒരുവളുടെ ഓർമകൾ അവനിലെക്കിരച്ചു കയറി വന്നത്.
അവനൊന്നു വിറച്ചു പോയി.
തലയൊന്ന് കുടഞ്ഞു കൊണ്ടവളുടെ ഓർമകളെ അകറ്റി മാറ്റാൻ ശ്രമിച്ചിട്ടും അത് നടന്നില്ല. പിന്നെയങ്ങോട്ട് അമ്പലത്തിൽ എത്തും വരെയും അവളായിരുന്നു അവന്റെ കൂട്ട്.
റോഡിന്റെ അരികിലെ പടവുകൾക്ക് താഴെ ബൈക്ക് നിർത്തി കൊണ്ടവൻ ഷർട്ട് ഊരി തോളിലിട്ട് പടികൾ കയറി മുകളിലേക്ക് ചെന്നു.
വലിയ തിരക്കൊന്നും ഇല്ലേലും അത്യാവശ്യം ആളുകൾ ഉണ്ട്.
കണ്ണടച്ച് നിൽകുമ്പോൾ മനസ്സ് എപ്പോഴത്തെയും പോലെ ശൂന്യമാണ്.
തനിക്ക് വേണ്ടി ഇനിയൊന്നും പ്രാർത്ഥന നടത്താൻ ഇല്ലാത്ത പോലൊരു തോന്നൽ.
എങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥന നടത്തിക്കോ എന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടൊരുത്തി വീണ്ടും ഹൃദയത്തിലേക്കിടിച്ചു കയറി.
ഈ കുരിപ്പിനെ കൊണ്ടൊരു സ്വസ്ഥതയുമില്ലല്ലോ എന്നോർക്കുമ്പോൾ പോലും അവന്റെ ചുണ്ടിലൊരു ചിരിയുണ്ട്.
"നല്ല ബുദ്ധി കൊടുക്കണേ ഭഗവാനെ.. ഞാൻ കാരണം അവൾക്കൊരു നഷ്ടവും സങ്കടവും വരരുതേ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥന നടത്തുമ്പോൾ ചുണ്ട് കൂർപ്പിച്ചു നോക്കുന്ന പെണ്ണിനെ മനസ്സിൽ കണ്ടത് പോലെ അവനു പിന്നെയും ചിരി വന്നു പോയി..
കുറച്ചധികം നേരമായി അവനന്നവിടെ.. സാധാരണ പെട്ടന്ന് തിരിച്ചിറങ്ങി പോകാറുണ്ട്..
പൂജാരി അവനെ കണ്ടതേ ചിരിയോടെ സ്വീകരിച്ചു.
"ഇന്നിച്ചിരി നേരെയാണോ കാശ്യേ.."
തൊഴുതിറങ്ങി വന്നവന് മുന്നിലേക്ക് പ്രസാദം നീട്ടി കൊണ്ടാണ് അദ്ദേഹം ചോദിച്ചത്.
ഇച്ചിരി.
കൂടുതൽ വിശേഷമൊന്നും പറയാതെ ചന്ദനമെടുത്ത് നെറ്റിയിൽ നീട്ടി വരച്ചു കൊണ്ടവൻ ഒന്നു കൂടി കൈ കൂപ്പി പുറത്തേക്ക് നടന്നു.
ഷർട്ട് ധരിച്ചു തിരികെ ബൈക്കിൽ കയറുമ്പോഴാണ് ശിവ യുടെ വിളിയെത്തിയത്.
"ഹാപ്പി ബെർത് ഡേയ് കാശി.."
ചിരിയോടെയുള്ള അവന്റെ പറച്ചിലിനൊപ്പം തന്നെ അമ്മുവിന്റെ കൂവി വിളിയും കേൾക്കുന്നുണ്ട്.
"അമ്മയ്ക്ക് കൊടുക്കാം കേട്ടോ.."
കാശി എന്തെങ്കിലും പറയും മുൻപ് തന്നെ ശിവ ഫോൺ അവന്റെ അമ്മയ്ക്ക് കൊടുത്തു.
വൈകുന്നേരം അങ്ങോട്ട് ചെല്ലാനുള്ള ക്ഷണമാണ് ആ വിളിയും.
അത് പതിവാണ്.
ഇനിയിപ്പോ ഈ വിളി വന്നില്ലേലും ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോൾ ശിവ ബലമായി തന്നെ അവന്റെ കൂടെ കൊണ്ട് പോകുമെന്ന് കാശ്ശിക്കറിയാം.
കഴിയും പോലൊരു കുഞ്ഞു സദ്യയുമൊരുക്കി കാശിനാഥന്റെ പിറന്നാൾ ആഘോഷമാക്കാൻ അവന്റെ അമ്മയും അച്ഛനും അനിയത്തിയും കാത്തിരിപ്പുണ്ടാവും.
തനിച്ചായതിൽ പിന്നെ ഇങ്ങനെ തന്നെയാണ് ഓരോ പിറന്നാൾ ദിനങ്ങളും.
വരാ അമ്മാ.. "
അത്രയും പറഞ്ഞു കൊണ്ടവൻ തന്നെയാ ഫോൺ കോൾ അവസാനിപ്പിച്ചു.
പറഞ്ഞറിയിക്കാൻ കഴിയാതൊരു സങ്കടം അവന്റെ നെഞ്ചിൽ തിക്ക് മുട്ടി കൊണ്ടവനെ ശ്വാസം മുട്ടിച്ചു.
ആ പിടപ്പോടെ തന്നെയാണ് അശോകേട്ടന്റെ വീട്ടിലേക്ക് ചെന്ന് കയറിയതും.
ചെല്ലുമ്പോൾ ആള് സിറ്റൗട്ടിൽ തന്നെയുണ്ട്.
ബൈക്ക് നിർത്തി കൊണ്ടവൻ അയാളുടെ അരികിലേക്ക് ചെന്നു.
"ചായ പറയട്ടെ ടാ..."
അവനെ കണ്ടതും അശോകൻ ചോദിച്ചു.
"വേണ്ട.. ഞാൻ കുടിച്ചിട്ടാ വന്നത്.."
അവനത് ചിരിയോടെ നിരസിച്ചു.
"ഇന്നിച്ചിരി നേരെത്തെയാണോ..?"
അശോകൻ കയ്യിലെ ഫോണിലെക്ക് നോക്കി.
അഞ്ചു മിനിറ്റ്.. "
പിറന്നാളിന്റെ കാര്യമൊന്നും അവൻ പറഞ്ഞില്ല.
എത്രയും പെട്ടന്ന് അവിടെ നിന്നും പോകാനാണ് അവനു തിടുക്കം.
അകത്തു നിന്നും വരുന്നോരു ആറ്റം ബോംബിനെ അവൻ ഓരോ നിമിഷവും ഭയക്കുന്നുണ്ട്.
തുളസി ചേച്ചിയെ പോലല്ല.
മുന്നിലിരിക്കുന്ന ആൾക്ക് ദേഹത്തിന് ചുറ്റും കണ്ണുകളാണ്.
മോൾക്ക് പ്രേമം മൂത്തിട്ട് അതൊന്നും കാണുന്നില്ലേലും തനിക്കത് ശ്രദ്ധിക്കാതെ വയ്യല്ലോ..
"അടുത്ത ആഴ്ച നമ്മുക്കൊരു ഡീൽ ഉണ്ട് കേട്ടോ..കാശി. നിന്നെ കൊണ്ടെ പറ്റൂ.."
അകത്തേക്കൊന്ന് നോക്കി ശബ്ദം കുറച്ചു പറഞ്ഞു കൊണ്ടയാൾ ബസ്സിന്റെ കീ എടുത്തു കൊണ്ടവന് നേരെ നീട്ടുമ്പോൾ അവൻ തലയാട്ടി സമ്മതിച്ചു കൊണ്ട് കൈ നീട്ടി.
പിന്നെയൊന്നും പറയാതെ കാശി വേഗം തിരിഞ്ഞു നടന്നു.
ബസ്സിന് നേരെ നടക്കുമ്പോഴും ഉള്ളിൽ ഒരു ആശങ്കയുണ്ട്.
തലേന്നുള്ള പോലൊരു സമ്മാനവും കരുതി കൊണ്ടവൾ അകത്തുണ്ടാവുമോ എന്നൊരു ചിന്ത അവനെ വശം കെടുത്തി.
അവളെന്തും ചെയ്യുമെന്ന് അവനറിയാമല്ലോ.
ആ ഒരു കരുതലോടെ തന്നെയാണ് ബസ്സിലേക്ക് കയറിയതും.
പക്ഷേ ഒന്നുമുണ്ടായില്ല.
ഒരു നെടുവീർപ്പോടെ അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
ഗേറ്റ് കടന്ന് ബസ്സ് റോഡിൽ ഇറക്കും മുൻപ് വേണ്ടന്ന് ഉള്ളിലുണ്ടായിരുന്നിട്ടും അവനറിയാതെ തന്നെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.
അപ്പോഴും അശോകേട്ടൻ മാത്രം ഫോണിൽ നോക്കി അവിടെയിരിപ്പുണ്ട്..
❤️❤️
എന്തിനാ അച്ഛമ്മേ എന്നെ വിളിച്ചേ.. "
ഉച്ചക്ക് ശേഷമാണ് ഗായത്രിയെ നാരായണി അമ്മ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചത്.
"കാശ്യേ ഒന്ന് വിളിച്ചു താ കുട്ട്യേ.. ഇന്നെന്റെ മോന്റെ പിറന്നാളാ.. ഇവിടാർക്കും അത് ഓർമ കാണില്ല."
നാരായണി വല്ലാത്തൊരു സങ്കടത്തോടെ അവരുടെ ഫോൺ അവൾക്ക് നേരെ നീട്ടി.
"അച്ഛമ്മയ്ക്ക് എങ്ങനെ.ഓർമ വന്നു.."
ഗായത്രിക്ക് അതായിരുന്നു അതിശയം.
ഏത് നേരവും അവരാ മുറിയിൽ തന്നെയാണ്.
ഇവിടെ അമ്മ പോലും ഇങ്ങനൊരു വിശേഷം പറഞ്ഞു കേട്ടില്ല.
"ഞാനെന്താ പൊട്ടിയാണോ.ഇവിടെല്ലാരും ഉപേക്ഷിച്ചു കളഞ്ഞത് പോലെ എനിക്കെന്റെ കുഞ്ഞിനെ കളയാൻ പറ്റില്ല.. അവനെന്റെ മോനാ.."
അച്ഛമ്മ ചൊടിയോടെ ഗായത്രിയെ നോക്കി.
"അയ്യോ.. അച്ഛമ്മേ ഞാൻ അങ്ങനല്ല പറഞ്ഞത്.."
അവൾ മുഖം ചുളിച്ചു കൊണ്ടവരെ നോക്കി.
"നിന്നെ പിന്നേം അവൻ ഉപദ്രവിച്ചോ "
ഗായത്രിയുടെ മുഖത്തെ പാടുകൾ കണ്ടിട്ട് അച്ഛമ്മ ചോദിച്ചു.
"അവളൊന്നും മിണ്ടാതെ കാശിയുടെ നമ്പറിൽ കോൾ ചെയ്തു കൊണ്ട് ആ ചോദ്യം കേൾക്കാഞ്ഞത് പോലെ അഭിനയിച്ച് തകർത്തു.
കല്ലു മോൾ ഇതിനോടകം അച്ഛമ്മയുടെ അരികിൽ വലിഞ്ഞു കയറി കഴിഞ്ഞിരുന്നു.
അവനെടുക്കുന്നില്ലല്ലോ..ബസ്സിലാവോ ഇനി..?"
ഫോൺ ബെല്ലടിച്ചു തീരാനായിട്ടും കാശി അതെടുക്കുന്നില്ലെന്ന് കണ്ടതും ഗായത്രി പറഞ്ഞു.
"ഏയ്.. അവനിപ്പോ ഊണ് കഴിക്കാൻ കയറി കാണും.. ഞാനത് നോക്കിയാണല്ലോ നിന്നെ വിളിച്ചത്.."
അച്ഛമ്മ ഉറപ്പോടെ പറഞ്ഞു.
അവരാ മുറിയിലാണെങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ടെന്ന് ഗായത്രി ഓർത്തു.
"അച്ഛമ്മേ..."
ബെല്ലടിച്ചു തീരും മുന്നേ കാശിയുടെ സ്വരം കേട്ടതും ഗായത്രി ധൃതിയിൽ ഫോൺ അവർക്ക് നേരെ നീട്ടി.
പിന്നെ അച്ഛമ്മയും മോനുമുള്ള പുന്നാരം നോക്കി കൊണ്ടവൾ അവിടെ ചുവരിൽ ചാരി നിന്നു.
"ഇനിയെന്നാ നീ ഇങ്ങോട്ട് വരുന്നതെന്ന് അച്ഛമ്മ ചോദിക്കുമ്പോൾ ഗായത്രി പൊള്ളിയത് പോലൊന്നു പിടഞ്ഞു.
എങ്കിലും തന്റെ ഭാവമാറ്റം പുറമെ അറിയിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
അവരാ കോൾ വെച്ചതിനു ശേഷമാണ് ഗായത്രിയെ അന്വേഷിച്ചു കൊണ്ട് സുഗന്ധി അങ്ങോട്ട് വന്നത്.
എന്തോ ജോലി പറഞ്ഞിട്ട് അതവൾ ചെയ്യാൻ മറന്നെന്ന് പറഞ്ഞതിന് അവളെ ശകാരിക്കാൻ തിടുക്കം കാണിക്കുകയാണ്.
"നിന്റെ മോന്റെ പിറന്നാൾ ആണിന്ന്.. അത് പോലും മറന്ന് പോയ നീയാണോ സുഗന്ധി അവളെ വഴക്ക് പറയുന്നത്.. എഹ്.."
അച്ഛമ്മയുടെ ചോദ്യം കേട്ടതും പിടിച്ചു കെട്ടിയത് പോലെ സുഗന്ധിയുടെ വാക്കുകൾ നിന്ന് പോയി.
നാരായണിയമ്മയെ അവർ തുറിച്ചു നോക്കി.
"മറ്റു മൂന്ന് മക്കളുടെയും പിറന്നാൾ ആവിശ്യത്തിൽ കൂടുതൽ നീയിവിടെ ആഘോഷമാക്കാറുണ്ടല്ലോ.. ഇതിപ്പോ ന്തേയ് മറന്നു പോയത്.. അവൻ നിന്റെ കൊള്ളരുതാഴ്മകൾ ചോദ്യം ചെയ്യുന്നതിന്റെ ദേഷ്യമാണോ"
അച്ഛമ്മ വീണ്ടും പരിഹാസത്തോടെ ചോദിച്ചു.
"അമ്മ.. വെറുതെ അനാവശ്യം പറയരുത്.."
സുഗന്ധി ഒന്ന് പതറി..
"നീ ചെയ്യുന്നതല്ലെടി അനാവശ്യം.അമ്പലത്തിൽ പോയില്ല.. പ്രാർത്ഥന നടത്തിയില്ല.. എന്തിന് മകനെ വിളിച്ചത് കൂടിയില്ല.. നീയൊരു തള്ളയാണോടി.."
അച്ഛമ്മയുടെ സങ്കടമെല്ലാം ദേഷ്യമായിട്ടാണ് പുറത്തേക്ക് വീഴുന്നത്.
"ഞാനവനെ വിളിക്കാൻ കരുതിയതാ.."
കള്ളം പറഞ്ഞിട്ടെങ്കിലും അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള സുഗന്ധിയുടെ വിഫല ശ്രമം..
"നീ ഒലത്തും.. ഇപ്പൊഴീ പറഞ്ഞ നുണ നീയങ് ഏട്ടായി മടക്കിക്കോ സുഗന്ധി.. എനിക്കറിയാം നിന്നെ.. നന്നായി അറിയാം. എന്റെ മോന്റെ കൂടെ ജീവിച്ച പഴയ സുഗന്ധി അല്ലിപ്പോ നീ. അവൻ പോയേ പിന്നെ നിന്റെ നന്മകളും പോയിരിക്കുന്നു..
പിശാചിനെ പോലൊരുത്തന്റെ കൂടെ കൂടി നീയും ഇപ്പൊ അവനെ പോലായി.."
അച്ഛമ്മക്കവരെ എന്നീറ്റ് രണ്ടു കൊടുക്കാനുള്ള കലിയുണ്ട്.
പക്ഷേ അടിച്ചും വഴക്ക് പറഞ്ഞും ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ലല്ലോ ഒരമ്മക്ക് സ്വന്തം മകനോടുള്ള സ്നേഹം..
"ഓർത്തോ നീ.. അവന്റെ കൈ കൊണ്ട് വെള്ളം കുടിച്ചേ നീ അവസാനിക്കൂ.. ഇതെന്റെ ശാപം കൂടിയാണെന്ന് കൂട്ടിക്കോ നീ. അത്രയും.. അത്രയും വേദനിക്ക്ണ്ട് ന്റെ കുട്ടിയിന്ന്.. അതിന് നീ ഉത്തരം പറയേണ്ടി വരും.. പറയിപ്പിക്കും.. നോക്കിക്കോ നീ."
പിന്നെയും എന്തൊക്കെയോ പറയാൻ തോന്നിയിട്ടും അവരത് അടക്കി പിടിച്ചു..
അത് കൂടി പറഞ്ഞിട്ടവർ വീണ്ടും കിടക്കയിലേക്ക് തന്നെ കിടക്കുമ്പോൾ കല്ലു മോളെയും എടുത്തു കൊണ്ട് ഓടും പോലെ ഗായത്രിയാണ് ആദ്യം ആ മുറി വിട്ട് പുറത്ത് ചാടിയത്.
അവൾക്ക് പിറകെ.. ദേഷ്യത്തോടെ പല്ല് കടിച്ചു കൊണ്ട് സുഗന്ധിയും.
അപ്പോഴും കാശിയുടെ പിറന്നാൾ മറന്നല്ലോ എന്നായിരുന്നില്ല അവരുടെ മനസ്സിൽ..
അവന് വേണ്ടി നാരായണി അമ്മ തന്നെ വെറുതെ വഴക്ക് പറഞ്ഞല്ലോ എന്ന് മാത്രമായിരുന്നു...
തുടരും..
പട്ടീടെ വാല് സുഗന്ധിയുമായി എന്തെങ്കിലും കണക്ഷൻ തോന്നുന്നുണ്ടോ നിങ്ങൾക്ക് 😎
എങ്കിലത് തികച്ചും....
യാഥാർഥ്യമാണ് 😌
റിവ്യൂ ഇട്ടിട്ട് പോണേ..
ഡെയിലി ഇടാൻ പരമാവധി ശ്രമിക്കാം ഞാനും 🥰
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


