Soulmates
Part 16
"എനിക്കറിയാം ശാരികേ, നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും . പക്ഷേ അവന്റെ മനസ്സിൽ താരയ്ക്ക് എത്രമാത്രം വലിയ സ്ഥാനമാണ് ഉള്ളതെന്ന് ഒരമ്മയെന്ന നിലയിൽ എനിക്ക് മനസ്സിലായിട്ടുണ്ട്. അവന് അത്രയ്ക്ക് ആഗ്രഹമാണ് ഈ ബന്ധത്തോട്." പത്മ മകന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങോട്ടേക്ക് വരാൻ തുടങ്ങിയ താര ആ സംസാരം കേട്ട് അവിടെതന്നെ നിന്നു. അവൾക്ക് വിശ്വസിക്കാനായില്ല.
ഇതെല്ലാം കേട്ട് ആലോചിച്ച ശേഷം ശാരിക പതുക്കെ പറഞ്ഞു
"അത് പത്മജേ... മോളുടെ കാര്യത്തിൽ ഞങ്ങൾ ഇപ്പോൾ ഒരു കല്യാണം ആലോചിക്കുന്നില്ല. അവൾക്ക് ഇനിയും പഠിക്കണം എന്നാണ്. അതിനിടയിൽ..."
ശാരിക പറഞ്ഞു തീർക്കും മുൻപേ പത്മ സ്നേഹത്തോടെ അത് തിരുത്തി.
"അയ്യോ... അതിനെന്താ ശാരികേ, കല്യാണം ഇപ്പോൾ വേണമെന്ന് ഞങ്ങളും പറയുന്നില്ലല്ലോ. അവളുടെ പഠിത്തമെല്ലാം കഴിഞ്ഞ് സമയം പോലെ മതി കല്യാണം. അതിന് ആദിക്കും പൂർണ്ണ സമ്മതമാണ്. പക്ഷേ... ഈ ബന്ധം നമുക്ക് നേരത്തെ തന്നെ ഉറപ്പിച്ചു കൂടേ? ഒരു വാക്കുപറഞ്ഞ് ഉറപ്പിച്ചു വെച്ചാൽ രണ്ടു കൂട്ടർക്കും സമാധാനമാകുമല്ലോ. അതാ ഞങ്ങളുടെയും ആഗ്രഹം."
പത്മ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു ശാരികയുടെ കൈ പിടിച്ചു.
"മോളോടും അജയനോടും ഒന്ന് ആലോചിച്ചിട്ട് ഞങ്ങൾക്ക് മറുപടി തരണം."
പത്മയുടെ ആ ഉറപ്പുള്ള വാക്കുകൾ കേട്ടപ്പോൾ ശാരികക്ക് പെട്ടെന്ന് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. അവർ എങ്ങോ നോക്കി ആലോചനയിലാണ്ടു. മകളുടെ ഭാവിക്ക് ഇതൊരു നല്ല ബന്ധമാണെന്ന് തോന്നുമ്പോഴും, കാര്യങ്ങളുടെ ഈ പെട്ടെന്നുള്ള പോക്ക് അവരെ അല്പം ആശയക്കുഴപ്പത്തിലാക്കുന്നുണ്ടായിരുന്നു.
ശാരികയും രേണുകയും ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു. ആദിയും അമ്മയും താരയെ വിവാഹം ആലോചിച്ചു വന്ന കാര്യമായിരുന്നു അവരുടെ ചർച്ചാ വിഷയം
"നീ ഇത് അജയനോട് പറഞ്ഞോ?" രേണുക ചോദിച്ചു.
"ഞാൻ അപ്പോ തന്നെ വിളിച്ചു പറഞ്ഞു" കേട്ടയുടനെ അജയേട്ടൻ പറഞ്ഞത് താരയോട് സംസാരിക്കാനാണ്. അവളുടെ ഇഷ്ടം എന്താണെന്ന് നോക്കിയിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം എന്ന്."
താരയെ അരികിലേക്ക് വിളിച്ചിരുത്തി കാര്യം അവതരിപ്പിച്ചു. അവൾക്ക് വലിയ ഭാവമാറ്റം ഒന്നും ഉള്ളതായി അവർക്കു തോന്നിയില്ല. അതിൽ നിന്നു തന്നെ അവളെല്ലാം കേട്ട് കാണുമെന്ന് ശാരികക്ക് മനസ്സിലായി.
"ഞാനെന്താ അവരോട് പറയണ്ടേ..."
താരയുടെ മുഖം ഇരുണ്ടു മങ്ങി. ഒന്നു കണ്ടപ്പോഴേക്കും കല്യാണം ഉറപ്പിക്കാൻ ഓടിവന്നത് അവൾക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ഉള്ളിൽ അമർഷവും സങ്കടവും ഒരുപോലെ ഇരച്ചുകയറി.
"എനിക്ക്... എനിക്കിപ്പോൾ
കല്യാണം വേണ്ട" താര ശബ്ദമിടറാതെ പറയാൻ ശ്രമിച്ചു. എന്നാൽ ശാരികയും രേണുകയും അവളെ ചേർത്തുപിടിച്ച് അനുനയിപ്പിക്കാൻ നോക്കി.
"നിന്റെയും ഭൂമിയുടെയും കല്യാണം ഒന്നിച്ച് നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതിപ്പോൾ ഉറപ്പിച്ചു വെക്കുകയേ ഉള്ളൂ. അവർക്കും ഞങ്ങൾക്കും ഒരു സമാധാനത്തിന് വേണ്ടി മാത്രം. ബാക്കി ഒക്കെ നിങ്ങളുടെ പഠിത്തവും കാര്യങ്ങളും കഴിഞ്ഞിട്ട് പോരേ?"
ആ ന്യായത്തിനു മുന്നിൽ എന്ത് പറയണമെന്നറിയാതെ താര ഒരു നിമിഷം മൗനമായി പോയി. എങ്കിലും അവൾക്ക് സമ്മതിക്കാൻ ഭാവമില്ലായിരുന്നു.
"ഇത്ര തിരക്ക് പിടിച്ച് ഒന്നും വേണ്ട"
അവൾ വീണ്ടും വാശി പിടിച്ചു.
എത്രയൊക്കെ ന്യായങ്ങൾ കേട്ടാലും മനസ്സിൽ ആഴത്തിൽ പ്രതിഷ്ഠിച്ച മുകിലിനെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ അവൾക്കാകുമായിരുന്നില്ല. ആ ഓർമ്മകളെ മറക്കാൻ അവൾക്ക് ഇനിയും ഒത്തിരി സമയം വേണ്ടിവരും. തന്റെ ഹൃദയത്തിൽ അത്ര പെട്ടെന്ന് മറ്റൊരാൾക്ക് സ്ഥാനം കൊടുക്കാൻ അവളുടെ മനസ്സ് വിസമ്മതിച്ചു.
അവൾ ഒന്നും മിണ്ടാതെ ഭൂമിക്കരികിൽ വന്നിരുന്നു. താരയുടെ ഉള്ളം ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലം പോലെ, ആകെ വരണ്ടുണങ്ങി, എരിഞ്ഞുതീരുന്ന ഒരവസ്ഥ. ആലോചനകളുടെ കനൽക്കാറ്റ് അവളുടെ മനസ്സിൽ ആഞ്ഞടിച്ചു. ഒരു വശത്ത് തങ്ങളെ ജീവനായി കാണുന്ന വീട്ടുകാരുടെ പ്രതീക്ഷകൾ, മറുവശത്ത് നെഞ്ചോട് ചേർത്തുവെച്ച പ്രണയത്തിൽ നിന്നും പുറത്തു കടക്കാനുള്ള കാലതാമസം. എങ്ങനെയീ ആലോചനയിൽ നിന്നും വീട്ടുകാരെ പിന്തിരിപ്പിക്കും എന്നറിയാതെ അവൾ നിസ്സഹായതയുടെ പരകോടിയിൽ ഉരുകിത്തീർന്നു. താരയുടെ ഈ അവസ്ഥ കണ്ട് ഒന്നും പറയാനാകാതെ, ഒരു തണലാകാൻ പോലുമാകാതെ ഭൂമിയും അരികിലിരുന്ന് കുഴങ്ങി. അവൾ നഷ്ട്ടപ്പെട്ടു പോകുമോ എന്നൊരു നിമിഷം ഓർത്തത്തും ഭൂമിയുടെ മനസ്സ് വെള്ളം വറ്റിപ്പോയ ഒരു പഴയ കുളം പോലെ, ഒരു ആശ്വാസവാക്ക് പോലും പറയാകാതെ വരണ്ടുണങ്ങി. വിണ്ടുകീറിയ ആഴങ്ങളുമായി അവൾ നിർവികാരയായി നിന്നു. താരയെ ആശ്വസിപ്പിക്കാനോ, സ്വന്തം ഉള്ളിലെ ശൂന്യത മറയ്ക്കാനോ കഴിയാത്തവിധം അവളുടെ വികാരങ്ങളെല്ലാം വറ്റി വരണ്ടുപോയിരുന്നു.
അന്ന് രാത്രി...
മുറിയിലെ ഇരുട്ടിൽ, നിശബ്ദതയെ ഭേദിച്ചുകൊണ്ട് താര പെട്ടെന്നാണ് ആ ചോദ്യം ചോദിച്ചത്.
"ഭൂമീ... നിനക്ക്... നിനക്ക് മുകിലിനെ ഇഷ്ടമല്ലേ?"
ആ അപ്രതീക്ഷിത ചോദ്യം കേട്ടതും ഭൂമി ഒന്ന് പതറിപ്പോയി. മറുപടിയില്ലാത്ത ആ ചോദ്യം രാത്രിയുടെ നിശബ്ദതയിൽ ഭൂമിയുടെ കാതിൽ അലയടിച്ചു.
✍🏻അസ്ര
#❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #📙 നോവൽ #💞 പ്രണയകഥകൾ #👩 Sisters Love

