#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _33
✍️രചന -ജിഫ്ന നിസാർ ❣️
പ്രാധാനമായും രണ്ടു കാര്യങ്ങളാണ് അവനെ അറിയിച്ചു കൊടുക്കേണ്ടത്.. "
മുന്നിലിരിക്കുന്നവരോട് അത് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകൾ തിളക്കുന്നുണ്ട്.
"ഒന്നാമത്തെ കാര്യം..
മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യവും സ്റ്റീഫൻ ജോർജ് നടത്താതിരിക്കില്ല..
ഏത് വിധേനയും അത് നടത്തിയെടുക്കുമെന്ന് അവനെയൊന്ന് അറിയിച്ചു കൊടുക്കണം."
വികൃതമായൊരു ചിരിയോടെ സ്റ്റീഫൻ താടി തടവി.
"പിന്നൊന്ന് അമ്പലപ്പറമ്പിൽ അശോകനുള്ളതാ. അത് ഞാൻ വഴിയേ പറഞ്ഞു തരാം. പക്ഷേ രണ്ടും പരോക്ഷമായി ബാധിക്കുന്നത് അവനെയാണ്.. കാശിയെ.. കാശിനാഥനെ"
ഇപ്രാവശ്യം സ്റ്റീഫന്റെ ചിരിക് കൂടുതൽ രൗദ്രതയേറി.
"ഒരാൾ പുറത്ത് നിന്നും ഒരാൾ അകത്തു നിന്നും ശ്രമിക്കണം.
അവനെ പൂട്ടാൻ ഏറ്റവും യോജിക്കുന്ന ടൈം ആർക്കാണോ കിട്ടുന്നത് അവർ വേണം തുടങ്ങി വെക്കാൻ.
അവനെ ഒറ്റയടിക്ക് തീർക്കുക എന്നുള്ളതല്ല നമ്മുക്ക് ടാർജറ്റ്.
ജസ്റ്റ് അവനെയൊന്ന് ഭയപ്പെടുത്തി വെക്കുക.
സ്റ്റീഫൻ ജോർജ് അവൻ വിചാരിച്ച പോലൊരു മണ്ണുണ്ണി അല്ലെന്ന് തെളിയിച്ചു കൊടുക്കുക.
എനിക്കൊപ്പം കൂടിയാൽ അത് അവനും നല്ലതാണെന്നു അവനെ കൊണ്ട് തോന്നിപ്പിക്കുക.
ഇത്രയുമാണ് ചെയ്യേണ്ടത്.മനസിലായോ?"
സ്റ്റീഫൻ അയാളുടെ കൂട്ടാളികളുടെ കരുണയില്ലാത്ത കഴുകൻ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു.
"അതിന് വേണ്ടി എന്തും ചെയ്യാം. ബാക്കി ഞാൻ നോക്കി കൊള്ളാം.
അപ്പോഴും ശ്രദ്ധിക്കണം.. ആവേശത്തിൽ കൂടുതൽ ഒന്നും ചെയ്യരുത്.ജസ്റ്റ് ഒരു വാണിങ്.അങ്ങനെ കണ്ടാൽ മതി."
സ്റ്റീഫൻ അവസാനനിർദേശവും കൊടുത്തു കൊണ്ട് എഴുന്നേറ്റു.
"പറഞ്ഞതൊന്നും മറക്കരുത്. എടുത്തു ചാടി ചെയ്യുകയും വേണ്ട. എനിക്കത്ര ധൃതി യൊന്നുമില്ല.പക്ഷേ ചെയ്യുന്നത് അത്യാവശ്യം വെടിപ്പും വൃത്തിയോടെയും വേണമെന്ന് നിർബന്ധമുണ്ട്.അതിലൊരു വിട്ട് വീഴ്ച്ചയുമില്ല.
ഈ പറഞ്ഞതിനൊക്കെ കൂടി ചേർത്ത് എത്ര വേണമെന്ന് നോക്കിയിട്ട് എനിക്ക് മെസ്സേജ് ചെയ്യ്. അതിന്നുള്ളത് ഏർപ്പാടാക്കാം"
അവരെ എല്ലാവരെയും ഒരുവട്ടം കൂടി നോക്കിയിട്ട് അയാളിറങ്ങി പോകുകയും ചെയ്തു.
💜💜
കുഞ്ഞാറ്റ കൂടി പോരുന്നുണ്ട് കാശി.. "
രാവിലെ ബസ്സെടുക്കാൻ വേണ്ടി ചെന്നപ്പോഴാണ് അവനാ കാര്യമറിഞ്ഞത്.
"അതിനെന്താ.. വരാൻ പറയൂ."
പെട്ടന്നത് കേട്ടതിന്റെ ഞെട്ടലൊക്കെ നല്ലത് പോലെ ഉണ്ടെങ്കിലും അവൻ അതൊന്നുമപ്പോൾ പുറമെ കാണിച്ചില്ല.
ഒരു സൂചന പോലും തന്നില്ലല്ലോ..
ഇന്നലെ പാതി രാത്രിയിൽ വരെയും തന്നോട് ചൊറിയാൻ വന്നവളാണ്.
ഉള്ളിൽ അങ്ങനെ ഒക്കെ തോന്നിയിട്ടും കാശി ചിരിയോടെ തന്നെ തുളസിക്ക് മുന്നിൽ നിന്നു.
കുഞ്ഞാറ്റെ. തീർന്നില്ലേ.. പെട്ടന്ന് വാ കുട്ടി.. കാശിക്ക് നേരം വൈകും.. "
കാശി കയ്യിലെ വാച്ചിലേക്ക് നോക്കുന്നത് കണ്ടതും തുളസി അകത്തേക്ക് നോക്കി ഒന്ന് കൂടി വിളിച്ചു.
ഇറങ്ങി വന്നവളുടെ മുഖം ഒരു കൊട്ടക്കുണ്ട്.
അതിന്റെ കാരണം ഇന്നലെ രാത്രിയിൽ താൻ കൊടുത്തു വിട്ടതിന്റെ ഷോക്ക് ആണെന്ന് മനസിലായ കാശി ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ചിരി ഒതുക്കി.
"ഇപ്രാവശ്യം ഇവൾക്ക് പോകാനേ മനസ്സില്ല കാശി.. നാളെയൊരു എക്സാം ഉണ്ട്.. പോകാതെ പറ്റില്ല എന്നത് കൊണ്ട് പോകുന്നതാ."
അവളുടെ മുഖത്തെ തെളിച്ച കുറവിനെ തുളസി അങ്ങനെയാണ് വ്യാഖ്യാനിച്ചത്.
അതിനവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഈ കള്ളി അങ്ങനെ ആവും അവരോട് പറഞ്ഞത്.
"രണ്ടു മൂന്ന് മാസത്തെ കാര്യമല്ലേ ഇനിയൊള്ളു. പിന്നെ ഡോക്ടർ കാർത്തിക അശോകൻ നിങ്ങളുടെ കൂടെ ഉണ്ടാവുമല്ലോ.. പിന്നീയീ പോക്കിന്റെ കാര്യം വരില്ലല്ലോ.."
അവനൊരു ചിരിയോടെ പറഞ്ഞു.
"പിന്നെ എങ്ങനെ ഉണ്ടാവും കാശി. മെയിൻ എക്സാം കഴിഞ്ഞ ഉടനെ.. മഹിയുടെയും ഇവളുടെയും കല്യാണം നടത്തണം ന്നാ നിന്റെ അശോകേട്ടന്.. പിന്നെ ഇവളെങ്ങനെ ഇവിടെ കാണും.. നമ്മുടെ ഈ ഡോക്ടറെ അവൻ കൊണ്ട് പോകില്ലേ.."
വാത്സല്യത്തോടെ...സ്നേഹത്തോടെ കാർത്തുവിനെ നോക്കി തുളസി പറഞ്ഞു.
അമ്മേ...
പല്ല് കടിച്ചു കൊണ്ടത് വിളിക്കുമ്പോൾ കാർത്തുവിന്റെ ശബ്ദം പതിവിനെക്കാൾ അൽപ്പം ഉച്ചത്തിലാണ്.
എന്തേ..വെപ്രാളത്തോടെ
തുളസി അവളെ നോക്കി കൊണ്ടത് ചോദിച്ചു..
കാർത്തുവിന്റെ മുഖം ചുവന്നു വിങ്ങിയിരുന്നു.
ബാഗ് താ.. "
അവരുടെ വഴക്കിനിടയിൽ നിന്നും വിട്ട് പോകാനുള്ള ധൃതിയിൽ കാശി കൈ നീട്ടി.
പക്ഷേ കാർത്തു അത് അവനു കൊടുത്തില്ല.
അവളുടെ നോട്ടം രൂക്ഷമാവുകയും ചെയ്തു.
അതിന്റെയെല്ലാം അർഥം മനസ്സിലായിട്ടും അവനൊന്നും പറഞ്ഞില്ല.
"ഇറങ്ങി നിന്നോ.. ഞാൻ ബസ്സ് എടുക്കട്ടേ."
വീണ്ടുമൊരു സംസാരത്തിനിട കൊടുക്കാതിരിക്കാൻ അവൻ അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു.
"പോട്ടെ അമ്മാ.. വിളിക്കാം കേട്ടോ.."
ഉള്ളിലെ ദേഷ്യമൊതുക്കി കാർത്തു തുളസിയെ കെട്ടിപിടിച്ചു.
ഈ കോലത്തിൽ ദേഷ്യം കാണിച്ചു പോയാൽ അമ്മയ്ക്കും തനിക്കും ഇനി പരസ്പരം കാണും വരെയും ഒരു സമാധാനമുണ്ടാവില്ല എന്നവൾക്കറിയാം.
വഴക്കിട്ട് പോയിട്ട് രണ്ടാം ദിവസം തിരികെ അമ്മയെ കാണാൻ വന്ന ചരിത്രം ഒരിക്കൽ കൂടി ആവർത്തനം ചെയ്യാൻ അവൾക്ക് തോന്നിയില്ല.
അവളൊന്നു ചേർത്ത് പിടിച്ചതോടെ തുളസിയുടെ മുഖവും തെളിഞ്ഞു.
അതോടെ പിന്നെ ഉപദേശങ്ങളുടെ ഒരു ലോഡ് തന്നെ അവൾക്ക് മുന്നിൽ നിരന്നു.
"എന്റമ്മേ.. ഞാനൊരു പാതി ഡോക്ടറാ..ആ എന്നോടാണോ..
ഒടുവിൽ സഹികെട്ട് കൊണ്ട് കാർത്തു ദയനീയമായി തിളസിയെ നോക്കി.
"ആയിക്കോട്ടെ.. പക്ഷേ എന്റെ കുഞ്ഞിന്റെ ആരോഗ്യം എനിക്ക് നോക്കിയല്ലേ പറ്റൂ.. കുട്ടി ഡോക്ടർ അത്രയും കരുതിയാ മതി.. കേട്ടോ.."
തുളസി വാത്സല്യത്തോടെ കാർത്തുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
"പോയിട്ട് വരാം.."
കാശി ബസ്സിറക്കി കഴിഞ്ഞതും കാർത്തു ഒരിക്കൽ കൂടി കൈ വീശി കാണിച്ചു കൊണ്ട് ബാഗും എടുത്തു.
ഇങ്ങോട്ട് വന്നപ്പോൾ ബാഗ് ഒന്നുമില്ലായിരുന്നു.
ഇതെല്ലാം അമ്മയുടെ സ്നേഹത്തിന്റെ പലതുമാണ് നിറച്ചു തന്നിരിക്കുത്.
വേണ്ടന്ന് പറയാനും വയ്യ.
"ബാഗ് ആ ചെക്കൻ ചോദിച്ചപ്പോൾ കൊടുക്കാഞ്ഞിട്ടല്ലേ.."
അത്യാവശ്യം കനമുള്ള ബാഗ് വലിച്ചു പൊക്കി കൊണ്ട് കാർത്തു നടക്കുന്നത് കണ്ടതും തുളസി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
"ഈ ബാഗ് പൊക്കാനുള്ള സ്റ്റാമിനയൊക്കെ എനിക്കുണ്ട്. അതിനാ ചെക്കന്റെ സഹായം എനിക്ക് വേണ്ട.."
കാശിയോടുള്ള പരിഭവത്തോടെ അവൾ ബസ്സിന് നേരെ നടന്നു.
"പെട്ടന്ന് കയറ്.. നേരം പോകുന്നു.."
ആടി പാടി വരുന്നവളെ നോക്കി കാശി ഓർമ്മിപ്പിച്ചു.
"നല്ലൊരു പനി മാറിയതാ.. എനിക്കിത്രയേ സ്പീഡ് ഉള്ളു.."
ഡോർ തുറന്നു കൊണ്ടകത്തേക്ക് കയറുന്നതിനിടെ കാർത്തു പറഞ്ഞു.
എന്നത്തേയും പോലെ ബാഗ് ഒരു സീറ്റിലേക്ക് വെച്ചിട്ട് അവൾ എന്നും ഇരിക്കാറുള്ളയിടത്ത് ഇരുന്നതിന് ശേഷമാണ് കാശി ബസ് മുന്നോട്ട് എടുത്തത്.
കാർത്തു അവിടിരുന്നു കൊണ്ട് തുളസിക്ക് നേരെ കൈ വീശി കാണിക്കുന്നുണ്ട്.
റോഡിലേക്കിറങ്ങിയതോടെ അവളുടെ ചിരി മാഞ്ഞു.
കാശിയെ കൂർപ്പിച്ചു നോക്കി.
അത് കണ്ടിട്ടും അവനാ ഭാഗത്തേക്ക് നോക്കിയില്ല.
"കാശ്യേട്ടനെന്താ ഇന്നലെ രാത്രിയിൽ അങ്ങനെ പറഞ്ഞത്..?"
അവനായിട്ട് തന്നോട് ഒന്നും മിണ്ടില്ലെന്ന് മനസ്സിലായതും കാർത്തു തന്നെ അങ്ങോട്ട് തുടക്കമിട്ട് തുടങ്ങി.
"ഉള്ളതല്ലേ പറഞ്ഞത്..?"
കാശി ഭാവമാറ്റമൊന്നുമില്ലാതെ.. എന്തിന് അവളെയൊന്ന് നോക്കുക കൂടി ചെയ്യാതെ ഉത്തരം പറയുമ്പോൾ അവൾക്കൊരു നിസ്സഹായവസ്ഥ തോന്നി.
"നിങ്ങളെന്താ കാശിയേട്ടാ എന്നെയൊന്നു മനസ്സിലാകാത്തത്."
എന്നത്തേയും പോലെയല്ല..
അന്നത് ചോദിക്കുമ്പോൾ അവൾക്ക് വല്ലാതെ നോവുന്നുണ്ട്.
"ഇത് എന്റെ പ്രശ്നമല്ല കാർത്തിക.. കേട്ടില്ലേ നീ നിന്റെ അമ്മ പറഞ്ഞത്. അവരെല്ലാം കാത്തിരിക്കുന്നത് നിന്റെയും മഹേഷിന്റെയും കല്യാണത്തിനാണ്.
അതെല്ലാം അറിയുന്ന ഞാൻ എങ്ങനെ ഇതിനേക്കാൾ നിന്നോട് പറഞ്ഞു തരും."
"അത്.. അത് നമ്മുക്ക് കാര്യം അവർക്കൊന്നും അറിയാഞ്ഞിട്ടാ.."
"അത് നീ പറയുന്ന നിമിഷം.. പിന്നെ നിന്റെ എക്സാം കഴിയാൻ പോലും അവർ കാത്ത് നിൽക്കില്ല..മഹേഷിനെ കൊണ്ട്..നിന്നെ.."
അവനപ്പോഴും യാതൊരു ഭാവമാറ്റവുമില്ല.
"അതൊക്കെ ചുമ്മാ തോന്നുവാ.. മഹേഷിനെ എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞതാണ്.."
കാർത്തു തർക്കിക്കാൻ വേണ്ടി ചൊടിയോടെ പറഞ്ഞു.
"എന്നിട്ടും വീണ്ടും വീണ്ടും അവർ പറയുന്നതൊക്കെ അവനുമായുള്ള കല്യാണത്തിന്റെ കാര്യം തന്നെയാണ്.അതിൽ നിന്നെന്ത് മനസ്സിലാക്കി നീ.."
അവനവളെ തല ചെരിച്ചു നോക്കി..
കാർത്തു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു.
"നീ പറഞ്ഞതൊന്നും അവർ കാര്യമായെടുത്തില്ല.. അതുമല്ലെങ്കിൽ മഹേഷുമായി തന്നെ നിന്റെ കല്യാണം നടത്തുമെന്നുള്ള അവരുടെ തീരുമാനം വളരെ ഉറച്ചതാണ്.."
അവൾ പറയാത്ത ഉത്തരം അവൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ കാശിയുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകി.
പക്ഷേ.."
കാർത്തു എന്തോ പറയാൻ വന്നതും പിന്നെയത് വേണ്ടന്ന് വെച്ച് കൊണ്ട് തല വിലങ്ങനെ ആട്ടി കൊണ്ടവൾ മുന്നിലെ റോഡിലേക്കുറ്റു നോക്കിയിരുന്നു.
സാധാരണ തനിക്കൊപ്പം ചേരുമ്പോൾ അവൾക്കങനെ ഒരു നിരാശ ഭാവം ഇല്ലാത്തതാണ്.
ഇടിച്ചു കേറി തന്നോട് സംസാരിക്കാൻ പെണ്ണിന് വല്ലാത്തൊരു ആവേശമാണ്.
അന്നത്തെ അവളുടെയാ മൗനം.. അതവനെ വല്ലാതെ പൊള്ളിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും അവൾക്കൊരു പ്രതീക്ഷ കൊടുക്കാൻ അവനും തോന്നിയില്ല.
ഇഷ്ടമല്ലെന്ന് കൂടെ കൂടെ പറഞ്ഞിട്ടും വിട്ട് പോകാത്തവൾക്ക് ഇനിയൊരു നോട്ടം കൊണ്ട് പോലും ആശ കൊടുത്താൽ..
അത് വേണ്ട..
അത് വേണ്ട..
അവനൊന്നു തല കുടഞ്ഞു.
സാധാരണ സ്റ്റാൻഡിൽ കയറിയിട്ടാണ് അവൾ പാട്ടിന് വിളിച്ചു കൂവാറുള്ളത്.
അന്നത്തെ ആ ഇരിപ്പ് കണ്ടിട്ട് കാശി കൈ നീട്ടി സ്റ്റിരിയോ ഓൺ ചെയ്തു.
പാടുന്നതൊക്കെയും പ്രണയം കവിഞ്ഞൊഴുകുന്നതായിട്ടും അവളുടെ കണ്ണുകൾ പോലും ചലിക്കുന്നില്ല.
എന്നിട്ടും അവനൊന്നും മിണ്ടിയില്ല..
ഒടുവിൽ സ്റ്റാന്റിൽ ബസ് കയറ്റി ഇട്ട് കൊണ്ട് കാശി അവളെയെ ഒന്ന് നോക്കി.
മനഃപൂർവം വാശി കൊണ്ടെന്ന പോലെ തന്നെ നോക്കാതിരിക്കുന്നവൾ.
ഒന്ന് ശ്വാസമെടുത്ത് കൊണ്ടവൻ എഴുന്നേറ്റു.
കാർത്തു സീറ്റിലിട്ട ബാഗ് എടുത്തു റാക്കിലേക്ക് വെച്ച് കൊണ്ടവൻ ഡോർ തുറന്നു വെച്ച് കൊണ്ട് പുറത്തേക്കിറങ്ങി പോയി.
ശിവ വന്നിട്ടും ഇഞ്ചി കടിച്ചത് പോലൊരു ഭാവമാണ് ചെക്കന്.
കാർത്തുവിനെ ബസ്സിൽ കണ്ടതും പിന്നെ ശിവയും അതിന്റെ കാരണമന്വേഷിച്ചില്ല.
പതിവില്ലാതെ അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവനെ കുറച്ച് ആശങ്കപ്പെടുത്തി.
സാധാരണ അവനെ കാണുമ്പോൾ ഏതെങ്കിലും പറയുന്നവൾ അന്നൊരു ചിരിയിൽ ഒതുക്കി.
അരമണിക്കൂർ കൊണ്ട് ബസ് പുറപ്പെട്ടു പോകാനായപ്പോഴേക്കും കാശി തിരികെ കയറി ചെന്നു.
നോട്ടം നേരെ കാർത്തുയിരിക്കുന്നയിടത്തേക്ക് ആദ്യം ചെന്നെങ്കിലും.. അവളെ അവിടെ കാണാതെ അവന്റെ മുഖം ചുളിഞ്ഞു.
ബസ്സിൽ അന്ന് വല്ലാതെ തിരക്കുമുണ്ട്.
ഡ്രൈവിങ് സീറ്റിൽ നിന്നും അവനൊന്നു എത്തി കുത്തി നോക്കിയിട്ടും അവളെ കണ്ടു കിട്ടിയില്ല.
താൻ ഇതിനേക്കാൾ പറഞ്ഞാലും യാതൊരു പ്രശ്നമില്ലാതെ തന്നെ വായി നോക്കുന്നവളാണ്.
ഇന്നിപ്പോ എന്ത് പറ്റിയാവോ?
ഇനി തന്നോടുള്ള വാശിക്ക് ഇറങ്ങി പോയോ ആവോ..?
ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല.
അത് പോലൊരു സാധനമാണത്.
കാശി.. ടൈം ആയെടാ.. "
ശിവ വിളിച്ചു പറയുമ്പോൾ കാശി തത്കാലം അന്വേഷണം നിർത്തി ബസ് സ്റ്റാർട്ട് ചെയ്തു.
പക്ഷേ മനസ്സൊരു ചുഴിയിൽ പെട്ടത് പോലെ വട്ടം ചുറ്റുന്നു.
ഇവളിത് എവിടെ പോയോ ആവോ.
ശിവ മുന്നിൽ വരുമ്പോൾ അവനെ കൊണ്ട് നോക്കിപ്പിക്കണം എന്നുറപ്പിച്ചു കൊണ്ടവൻ വണ്ടിയെടുത്തു.
റോഡിൽ ഇറങ്ങി ഉടനെ വെറുതെ ഒന്ന് സൈഡ് മിറാറിൽ നോട്ടം പതിഞ്ഞതും നെഞ്ചിലൊരു മഞ്ഞു തുള്ളി വീണത് പോലൊരു സുഖം തോന്നി.
തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഡ്രൈവിങ് സീറ്റിന് നേരെ പിറകിലെ സീറ്റിലുണ്ട്.
അവളുടെയും നോട്ടം മിററിൽ കൂടിയാണ്.
കാര്യം മുഖം വീർപ്പിച്ചു തന്നെയാണ്.
പക്ഷേ നോട്ടത്തിന് കുറവൊന്നുമില്ല.
അവൻ മുന്നോട്ട് നോക്കി ചിരി ഒതുക്കി.
വായിനോക്കി..അവൻ ശബ്ദമില്ലാതെ പിറുപിറുത്തു..
ഇവള് നന്നായി പോയോ ന്ന് വെറുതെ തെറ്റ് ധരിച്ചു എന്നായിരുന്നു അവന്റെ മനസ്സിലപ്പോൾ.
എന്തായാലും നോട്ടം കൊണ്ടുള്ള കുത്ത് മാത്രമേ ഒള്ളു..
കാശിക്കും ആശ്വാസമാണ്.
വലിയൊരു പ്രശ്നമൊന്നും ഇല്ലാത്തെ മുന്നോട്ട് പോകുന്നതിനിടെ.. നേരെ മുന്നിൽ പോകുന്നൊരു കാർ.. അത് കുറച്ചറെ നേരമായി അവനെയിട്ട് വലക്കുന്നുണ്ട്.
കയറി പോകുന്നുമില്ല.. അവനെ കയറ്റി വിടുന്നുമില്ല.
മനഃപൂർവം ബുദ്ധിമുട്ട് ഉണ്ടാകും എന്നൊരു ധ്വനി.
കാശിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട്..
തുടരെ ഹോൺ മുഴക്കിയിട്ടും അവരുടെ പോക്ക് അങ്ങനെ തന്നെ.
ഒടുവിൽ കയറി പോകാൻ അനുവാദം കൊടുത്തു കൊണ്ടവർ ഒതുക്കിയെന്ന് തെറ്റ് ധരിപ്പിച്ചു കൊണ്ട് കാശി മുന്നോട്ടെടുക്കും മുന്നേ ബ്രേക്ക് പിടിച്ചു കൊണ്ടവർ കാർ നിർത്തുമ്പോൾ വലിയൊരു ശബ്ദത്തോടെ ബസ്സ് ആ കാറിൽ പോയിടിച്ചു നിന്നു.
ഒരുപാട് നിലവിളികൾ ഒന്നിച്ചുയർന്നു..
തുടരും..
ഞാനെന്ന അങ്ങോട്ട്... 🫣
റിവ്യൂ ഇടാൻ മടിച്ച എനിക്ക് പോസ്റ്റ് ചെയ്യാനും മടിയാണ് ട്ടാ 😆
റിവ്യൂ ഇട്ടിട്ട് പോണേ...
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


