CPIM Kerala
കോർപറേറ്റ് പ്രീണനത്തിനും കർഷകദ്രോഹ നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് രാജ്യത്തെ കർഷകർ വീണ്ടും സമരഗോദയിലേക്ക്. സ്വതന്ത്ര്യ വ്യാപാര കരാർ പിൻവലിക്കുക, വിളകൾ സംഭരിച്ച് സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബർ 26ന് സംയുക്ത കിസാൻ മോർച്ച സമരം ആരംഭിക്കും.
ഡൽഹിയുൾപ്പെടെ നൂറ് കേന്ദ്രങ്ങളിലാണ് സമരം. സമരത്തിന് തയ്യാറാകാൻ ഡൽഹിയിൽ നടന്ന എസ്കെഎം അഖിലേന്ത്യാ കൺവൻഷൻ കർഷകരോട് ആവശ്യപ്പെട്ടു. സമരത്തിന് മുന്നോടിയായി വിവിധ പ്രതിഷേധപരിപാടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ആഗസ്ത് 10ന് ജയിൽ നിറയ്ക്കൽ, ട്രെയിൻ തടയൽ, റോഡ് ഉപരോധ സമരം എന്നിവ സംഘടിപ്പിക്കുമെന്ന് നേതാക്കൾ നേതരത്തെ പ്രഖ്യാപിച്ചിരുന്നു. ആയിരം കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധം.
ആഗസ്ത് 17ന് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രതിപക്ഷ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരെ ആവശ്യങ്ങൾ രേഖാമൂലം അറിയിക്കും. എസ്കെഎമ്മിന്റെ സംസ്ഥാന കൺവൻഷനുകളും വിളിക്കും. എസ്കെഎമ്മിന്റെ ഭാഗമായ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ മൂന്നിന് സമര വളണ്ടിയർമാരെ തീരുമാനിക്കും.
കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകുക, തൊഴിൽ കോഡ് റദ്ദാക്കുക, തൊഴിലാളികളുടെ മിനിമം വേതനം 26,000 ആക്കുക, തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയ തീരുമാനത്തിൽ നിന്ന് പിൻവാങ്ങി കൂലി 700 ആയും തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയും ഉയർത്തുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്ന് പിൻവാങ്ങുക, വിത്തുബിൽ, ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി നിയമം എന്നിവ പിൻവലിക്കുക, ബലപ്രയോഗത്തിലൂടെയും കോർപറേറ്റുകൾക്ക് വേണ്ടിയുമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനിപ്പിക്കുക, ആദിവാസികളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് കിസാൻ മോർച്ച ഉയർത്തുന്നത്. ഐതിഹാസിക കർഷക സമരത്തെത്തുടർന്ന് അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതിന് എതിരെകൂടിയാണ് സമരം.
ഐതിഹാസിക കർഷക സമരത്തിൽ മരണപ്പെട്ട കർഷകർക്ക് സ്മാരകം നിർമിക്കാൻ ഡൽഹി സർക്കാർ സിംഗു അതിർത്തിയിൽ സ്ഥലം നൽകണം എന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരൾച്ച, വെള്ളപ്പൊക്കം എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനായി നടപടിയെടുക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്