Sumi Asharaf
തെരുവോരങ്ങളിലും കവലയിലെ ചായപ്പീടികകളിലും നഗരത്തിലെ സിമന്റ് തിട്ടകളിലും കൂട്ടംകൂടിയിരുന്ന്, വഴിപോക്കരായ സ്ത്രീകളുടെ ഉടലിനെ വാക്കുകൾ കൊണ്ട് തുണിയുരിയുന്ന പുരുഷസമൂഹത്തോട് ഒന്നു ചോദിക്കട്ടെ...
പ്രായവും അനുഭവസമ്പത്തും കൊണ്ട് പക്വത കാണിക്കേണ്ട വയസ്സിൽ, ഒരു സ്ത്രീ വഴിയേ നടന്നുപോകുമ്പോൾ അവളുടെ ശരീരത്തെയും അഴകളവുകളെയും അശ്ലീലവാക്കുകൾ കൊണ്ട് അളന്നെടുക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു? നിങ്ങളുടെ ഈ നിരീക്ഷണപ്പാടവം പെരുമയാക്കണ്ട; വസ്ത്രത്തിന്റെ അതിരുകൾ ഭേദിച്ച് അവളെ വാക്കുകൾ കൊണ്ട് നഗ്നയാക്കുന്ന ഈ വൈകൃതത്തിന്റെ പേര് "ആൺപൗരുഷം" എന്നല്ല, "മാനസികരോഗം" എന്നാണ്.
നിങ്ങളുടെ വീടുകളിലും അമ്മയും പെങ്ങളും ഭാര്യയും മകളുമൊക്കെയില്ലേ? പുറത്തു കാണുന്ന പെണ്ണുടലുകളിൽ നിങ്ങൾ തിരയുന്ന വികാരത്തുടിപ്പുകൾ നിങ്ങളുടെ വീട്ടിലുള്ളവർക്കുമില്ലേ? അന്യന്റെ മകൾക്ക് ഇല്ലാത്ത പ്രത്യേകതയൊന്നും നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്കുമില്ല.
ഒന്നോർക്കുക, പ്രകൃതിയുടെ നിയമം പ്രതിഫലനത്തിന്റേതാണ്. ഇന്ന് നിങ്ങൾ കവലയിലിരുന്ന് മറ്റൊരുവന്റെ മകളെയോ ഭാര്യയെയോ വാക്കുകൾ കൊണ്ട് പിച്ചിച്ഛീന്തുമ്പോൾ, ഇതിനേക്കാൾ ക്രൂരമായി നിങ്ങളുടെ വീട്ടിലിരിക്കുന്നവരെയും മറ്റൊരു കൂട്ടർ വേട്ടയാടുന്നുണ്ടാകാം.
മാന്യതയും മാതൃകയും കാണിക്കേണ്ട പ്രായത്തിൽ, സ്വന്തം മക്കളുടെ പ്രായമുള്ള പെൺകുട്ടികൾക്കു നേരെ പോലും നാവിളക്കുന്ന നിങ്ങളൊക്കെ ഈ സമൂഹത്തിനു തന്നെ അപമാനമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു സ്ത്രീ പൊതുവഴിയിലൂടെ നടന്നാൽ അവളുടെ വസ്ത്രത്തിന്റെ അളവെടുക്കാനും അശ്ലീല വർണ്ണനകൾ നടത്താനും നിങ്ങൾക്കാരാണ് അധികാരം തന്നത്? സ്വന്തം കണ്ണിലെ കാമവൈകൃതങ്ങൾ മറച്ചുവെക്കാൻ പെണ്ണിന്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്ന നിങ്ങളെങ്ങനെ മനുഷ്യരാകും? അവൾ അണിയുന്ന വസ്ത്രം അവളുടെ സ്വാതന്ത്ര്യമാണ്; അല്ലാതെ നിങ്ങളുടെ കണ്ണിനു വിരുന്നേകാനുള്ള വിഭവമല്ല.
വഴിയിൽ ഒരാളോട് സംസാരിച്ചാൽ അതിന് അവിഹിതത്തിന്റെ ചായം പൂശുന്ന മനോരോഗികളേ, നിങ്ങളുടെ ചിന്തകളുടെ അഴുക്കുചാൽ ശുദ്ധീകരിക്കാൻ സമയമായിരിക്കുന്നു. പെണ്ണിനെ വെറുമൊരു വിൽപ്പച്ചരക്കായും കാമത്തിന്റെ ഉപഭോഗവസ്തുവായും മാത്രം കാണുന്ന നിങ്ങളെ എങ്ങനെയാണ് ഒരു മാന്യസമൂഹം അംഗീകരിക്കുക?
സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സ്വതന്ത്രമായി നടക്കാൻ അവകാശമുണ്ട്. അവൾ ഈ ഭൂമിയുടെ പകുതിയാണ്; അവളെ നിങ്ങളുടെ ഇടുങ്ങിയ, വൃത്തികെട്ട നോട്ടങ്ങൾ കൊണ്ട് തളച്ചിടാൻ നോക്കേണ്ട. തെരുവിൽ പെണ്ണിനെ കണ്ടാൽ നാവിളക്കുന്ന ഈ രീതി തുടർന്നാൽ, വരുംതലമുറ നിങ്ങളെ 'മനുഷ്യർ' എന്നല്ല, കവലകളിലെ 'കാവൽനായ്ക്കൾ' എന്ന് മാത്രമായിരിക്കും വിളിക്കുക. പെണ്ണ് വഴി നടക്കുന്നത് അവളുടെ ലക്ഷ്യങ്ങളിലേക്കാണ്, അല്ലാതെ നിങ്ങളുടെ വികലചിന്തകൾക്ക് ഇരയാകാനല്ല.
അഴുക്കുചാൽ ചിന്തകളുമായി പെണ്ണുടലുകളുടെ അളവെടുക്കുന്ന പുരുഷന്മാരോട് ഒന്നുകൂടി ചോദിക്കട്ടെ... നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ പുറത്തിറങ്ങാറില്ലേ? അവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാറില്ലേ? നാളെ നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ പൊതുവഴിയിലിറങ്ങുമ്പോൾ, നിങ്ങളുടെ കൂടെയുള്ള കൂട്ടുകാർ അവരെ നോക്കി അശ്ലീലം പറയുകയും കാമക്കണ്ണുകളോടെ നോക്കുകയും ചെയ്താൽ നിങ്ങളും അവർക്കൊപ്പം കൂടുമോ?
അന്യന്റെ മക്കളെ കാണുമ്പോൾ ഉണരുന്ന ഈ കാമവൈകൃതങ്ങൾ നാളെ സ്വന്തം മക്കൾക്ക് നേരെ വരുമ്പോൾ മാത്രമേ ആ നോവിന്റെ ആഴം നിങ്ങൾ അറിയൂ! സ്വന്തം ചോരയ്ക്ക് നേരെ ഒരു നോട്ടമുണ്ടായാൽ ചോര തിളക്കുന്ന നിങ്ങൾ, എങ്ങനെയാണ് മറ്റൊരു മനുഷ്യജീവിയെ വെറുമൊരു പച്ചമാംസമായി കണ്ട് കടിച്ചുകീറുന്നത്?
ഇത് വെറും കാപട്യമല്ല, നികൃഷ്ടതയാണ്. സ്വന്തം വീട്ടിലെ പെണ്ണിന് കാവൽ നിൽക്കുകയും അന്യന്റെ വീട്ടിലെ പെണ്ണിനെ വേട്ടയാടുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക. ഇനിയെങ്കിലും സ്വന്തം മക്കളുടെ മുഖമോർത്ത്, വഴിനടക്കുന്ന പെൺജീവിതങ്ങളെ ആദരിക്കാൻ പഠിക്കുക. ഇല്ലെങ്കിൽ, കാലം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത് ഇതിലും വലിയ തിരിച്ചടികളായിരിക്കും!
— സുമി അഷ്റഫ് #📝 ഞാൻ എഴുതിയ വരികൾ