ShareChat
click to see wallet page
search
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mRN9lZV?d=n&ui=v64j8rk&e1=c#ബൊമ്മലാട്ടം S2 ((EP04)) ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു രാത്രി. ചെറുതായി ഇടി മുഴക്കം ഭൂമിയില്‍ അടര്‍ന്നു വീഴുന്നുണ്ട്. വഴിയോര കച്ചവടം നടത്തുന്ന ഒരു മുത്തശ്ശി തന്‍റെ നെറ്റിയിന്മേല്‍ വിറയ്ക്കുന്ന കൈ ചേര്‍ത്ത് ആകാശത്തെ ഒന്നു നോക്കി. "ജീസസ്., വലിയൊരു പേമാരിയാണോ വരാന്‍ പോകുന്നത്.???!!" മുത്തശ്ശിയുടെ ഉള്ളാന്തി. എന്നാല്‍ അവരറിഞ്ഞിരുന്നില്ല., പേമാരിക്ക് മുമ്പേ ആദ്യം ഉത്ഭവിക്കുന്ന കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി മിന്നല്‍പ്പിണരുകള്‍ ആകാശത്ത് ചിത്രപ്പണി ചെയ്യുന്നത് മുത്തശ്ശി ഭയമിറക്കി നോക്കി നിന്നു. മൂന്ന് ആഡംബര കാറുകള്‍ നിരത്തുകളെ കീറി മുറിച്ച് കുതിച്ചുകൊണ്ടേയിരുന്നു. ആകാശത്തെ ഇടിമിന്നലില്‍ കണ്ണുകള്‍ കൂര്‍പ്പിച്ച് നോക്കി നിന്ന മുത്തശ്ശിയേയും കടന്ന് ആ മൂന്നു കാറുകള്‍ പാഞ്ഞുപോയി. മുന്നിലും പിന്നിലുമായി കറുത്ത ബിഎംഡബ്ല്യൂ കാറുകള്‍. മധ്യത്തില്‍ വെളുത്ത റോള്‍സ് റോയ്സ്. അവയെല്ലാം മേജര്‍ ക്ലബ്ബിന്റെ മുന്‍പിലെത്തി ഒടുവില്‍ നിശ്ചലമായതും ആകാശത്തെ ഉരുണ്ടുകൂടല്‍ കഠിനമായി. പ്രതികാര ദാഹിയെന്നപോലെ മഴ വര്‍ഷിച്ചു. മുന്നിലെ ബിഎംഡബ്ല്യു കാറില്‍ നിന്നും കറുത്ത സഫാരി കോട്ട് ധരിച്ച ഒരു രൂപം വെളിയിലിറങ്ങി. അയാള്‍ കുട നിവര്‍ത്തി റോള്‍സ് റോയ്സിലെത്തി ഡോര്‍ തുറന്നതും അകത്തു നിന്നും കറുത്ത ഷൂ ധരിച്ച കാല്‍പ്പാദം ഭൂമിയിലേക്ക് പതിച്ചു. കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഇടി കുടുങ്ങി. കറുത്ത കോട്ട് ധരിച്ച ആ രൂപം റോള്‍സ് റോയ്സില്‍ നിന്നും പുറത്തേക്കിറങ്ങി. അപ്പോഴും വാശിയോടെ ഇടി കുടുങ്ങുകയായിരുന്നു. തനിക്കു നേരെ കുട നിവര്‍ത്തിയ ആജാനബഹുവിനെ നോക്കി ആ രൂപം ചോദിച്ചു. "മോറിസ്., അവന്‍ ഇവിടെയുണ്ടെന്ന് തീര്‍ച്ചയാണ്, അല്ലേ?!" "ഉണ്ടെന്നുള്ള കൃത്യമായ ഇന്‍ഫര്‍മേഷനാണ് നമുക്ക് കിട്ടിയിരിക്കുന്നത് ബോസ്സ്." ഉം.. അയാള്‍ ഘനഗാഭീര്യത്തോടെ മൂളിയതിനു ശേഷം മുന്നോട്ട് ചുവടുകള്‍ വെച്ചു. മറ്റു ബിഎംഡബ്ല്യു കാറുകളില്‍ നിന്നിറങ്ങിയ ഏഴോളം കോട്ട് ധരിച്ച രൂപങ്ങള്‍ ശാന്തമായി ഇരുവരേയും അനുഗമിച്ചു. മോറീസ് മേജര്‍ ബാറിന്‍റെ കൂറ്റന്‍ കതക് തള്ളി തുറന്നു കൊടുത്തതും ആ രൂപം അകത്തേക്ക് പ്രവേശിച്ചു. ഡിജെ നൈറ്റില്‍ ആര്‍ത്തുല്ലസിക്കുന്ന നിരവധിപേര്‍. അര്‍ദ്ധ നഗ്നമായി ഏതാനും സ്ത്രീകള്‍ സ്റ്റേജില്‍ നൃത്തമാടി ചുവടുകള്‍ വെയ്ക്കുന്നതു കണ്ട് പണം വാരിയെറിയുന്ന പുരുഷ രൂപങ്ങള്‍. ചിലര്‍ ആ സ്ത്രീകളെ നോക്കി ലേലം വിളിക്കുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ച് അതാത് ടേബിളുകളില്‍ അലച്ചുതല്ലി പാതി മയക്കത്തില്‍ എന്തൊക്കെയോ പുലമ്പുന്ന ആണ്‍പെണ്‍ രൂപങ്ങള്‍. അപ്പോഴും നിശാ വിളക്കുകള്‍ ഉത്സാഹത്തോടെ കത്തുകയും അണയുകയും ചെയ്‍തുകൊണ്ടിരിക്കുന്നു. ഭയപ്പെടുത്തുന്നതരം അരണ്ട വെളിച്ചമായിരുന്നു അന്തരീക്ഷം മുഴുവനെങ്കിലും അത് കാണാനും ഒരു ചേലാണ്! റോള്‍സ് റോയ്സില്‍ നിന്നുമിറങ്ങി ഇവിടെയെത്തിയ രൂപം ആ കാഴ്ചകളിലല്ലാം കണ്ണോടിച്ചതിനു ശേഷം മുകള്‍നിലയിലേക്കൊന്നു നോക്കി. അവിടെ ചില്ലുകൂട്ടില്‍ ഇരുന്ന് സ്റ്റേജില്‍ നൃത്തമാടുന്ന വേശ്യ സ്ത്രീകളെ നോക്കി നിര്‍വൃതിയണയുന്ന വയസ്സന്‍ തടിയനെ കണ്ട് ആ രൂപം ക്രൂരമായി ചിരിച്ചു. "ബോസ്സ് അയാള്‍ തനിച്ചല്ല." മുന്നറിയിപ്പെന്ന പോലെ മോറിസ് കാതില്‍ മന്ത്രിച്ചതിന് കനത്തിലൊരു മൂളലായിരുന്നു രൂപത്തിന്‍റെ മറുപടി. തന്‍റെ പടയാളികളെ പലയിടത്തായി നിര്‍ത്തി കോണിപ്പടി കയറി അയാള്‍ മുകളിലെത്തി. ചില്ല് കൂട്ടിലിരിക്കുന്ന തടിയന്‍ തന്‍റെ മുന്നിലെത്തിയ മനുഷ്യനെ കണ്ട് അല്‍പ്പമൊന്ന് ഞെട്ടവേ അയാള്‍ അകത്ത് പ്രവേശിച്ച് കഴിഞ്ഞിരുന്നു. "കോബ..! ഡിക്സന്‍ കോബ..!" തടിയന്‍ അറിയാതെ മന്ത്രിച്ചു. ക്രൂരമായ വലിയൊരു അട്ടഹാസമായിരുന്നു കോബയില്‍ നിന്നുമുണ്ടായ ആദ്യ മറുപടി. ഭൂമിയിൽ പതിക്കുന്ന ഇടിമുഴക്കത്തേക്കാള്‍ ഭയാനകമായിരുന്നു ആ അട്ടഹാസം.! നിശാ പാട്ടുകള്‍ സ്വിച്ചിട്ട പോലെ നിശ്ചലമായി. എല്ലാ കണ്ണുകളും ഒരുപോലെ മുകള്‍ നിലയില്‍ പതിഞ്ഞു. ഡിക്സന്‍ കോബയുടെ വരവറിഞ്ഞ് ചിലരെങ്കിലും ഭീതിയോടെ ഉമിനീരിറക്കി. കോബയുടെ അട്ടഹാസം പൊടുന്നനെ നിലച്ചു. അയാള്‍ കൈകൊണ്ട് ആംഗ്യം കാണിച്ചതും വീണ്ടും നിശാപാട്ട് ആരംഭിക്കുകയായിരുന്നു. ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ നോക്കി. സ്റ്റേജിലെ നര്‍ത്തകികള്‍ പതറാതെ ചുവടുകള്‍ വെച്ചു. "എന്താ ബസീനോ., സുഖമല്ലേ നിനക്ക്?!" പരിഹാസത്തിന്‍റെ ധ്വനി പൂര്‍ണ്ണതയിലെത്തിച്ച് കോബ ചോദിച്ചു. "കോബാ., ഇത് എന്‍റെ ക്ലബ്ബാണ്. എന്‍റെ മാത്രം സാമ്രാജ്യം. ഇവിടെ നീ വന്നു കയറിയത് വലിയ മണ്ടത്തരമായിപ്പോയി. സിംഹത്തിന്‍റെ മടയില്‍ അറിയാതെ അകപ്പെട്ടുപോയ മാന്‍ കുഞ്ഞിനെപോലെ സമാനമായ മണ്ടത്തരം." ബസീനോ കോപത്തില്‍ പുലമ്പി. ഇത്തവണ കോബ അട്ടഹസിച്ച് പൊട്ടിച്ചിരിച്ചില്ല. പകരം ശാന്തമായി മന്ദഹസിച്ചു. ആ ശാന്തതയില്‍ സര്‍വ്വതും ചുട്ട് ചാമ്പലാക്കാന്‍ പോന്ന അഗ്നിയും കലര്‍ന്നിരുന്നത് ബസീനോ അറിഞ്ഞില്ല. "ഇപ്പോഴും ഒരു മാന്‍ കുഞ്ഞായിട്ട് തന്നെയാണോ നീയെന്നെ കാണുന്നത് ബസീനോ?! ഉം., അതിശയം തന്നെ! ഈ കോബയുടെ പേരു കേട്ടാല്‍ ഭയന്ന് മൂത്രമൊഴിക്കുന്ന ജനങ്ങളുടെ വട്ടത്തിലാണ് ഞാനും താനും ഇരിക്കുന്നത്. അങ്ങനെയുള്ള എന്നെ ഒരു മാന്‍ കുഞ്ഞാക്കിയത് സങ്കടം തോന്നുന്ന കാര്യമാണ്." ബസീനോ ചാരിയിരുന്ന് ചിരിച്ചു. കോബ തുടരുകയായിരുന്നു : "ഒട്ടും താല്‍പ്പര്യമുണ്ടായിട്ടല്ല ഞാന്‍ ഇവിടേക്ക് കയറി വന്നത്. പക്ഷേ എന്നെ ഇവിടേക്ക് വരുത്തിയത് നീയാണ്. നിന്‍റെ ആളുകളാണ്." ബസീനോ കണ്ണുകള്‍ ചുരുക്കി. "പലതവണ ഞാന്‍ നിന്നോട് താക്കീത് ചെയ്തിട്ടുണ്ട്., എന്‍റെ കോളനികളില്‍ കയറി കളിക്കരുതെന്ന്. പക്ഷേ അതെല്ലാം നിന്‍റെ അഹന്തകൊണ്ട് നീ തട്ടിത്തെറുപ്പിച്ചു. നീ ഭയങ്കരനാണെന്ന് തെളിയിക്കാന്‍ എന്‍റെയിടങ്ങളിൽ കയറി നീ ശ്രമിച്ചു കൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഞാന്‍ അനങ്ങാതെയിരുന്നത് നിന്നെ ഭയന്നിട്ടൊന്നുമല്ല. ഞാനും നീയും ഒരേ പാതയില്‍ സഞ്ചരിക്കുന്നവരായത് കൊണ്ടും, നമ്മള്‍ രണ്ടും നരകാവകാശികളായതുകൊണ്ടുമാണ്. പക്ഷേ കഴിഞ്ഞ രാത്രി നീ ക്രോസ്സ് കോളനിയില്‍ കയറി നടത്തിയ അഴിഞ്ഞാട്ടമറിഞ്ഞ് എനിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. എന്‍റെയാളുകളെ നിന്‍റെ പടയാളികള്‍ നോവിച്ചതില്‍ എനിക്ക് പൊറുക്കാന്‍ കഴിയില്ല." പെട്ടെന്നാണ് അത് സംഭവിച്ചത്. ബസീനോയുടെ ആളുകളില്‍ ഒരാള്‍ കോബയുടെ ശിരസ്സില്‍ ഗണ്‍ ചേര്‍ത്തു പിടിച്ചു. ബസീനോ ദീര്‍ഘമായ ശ്വാസമെടുത്തു. "ഇനിയും നിനക്ക് എന്‍റെ മുന്നില്‍ പുലമ്പണോ കോബ?! ഈ ക്ലബ്ബ് മാത്രമല്ല., നിന്‍റെ കോളനികളും എന്തിനേറെ ഈ രാജ്യം പോലും എന്‍റേതാണ്. എന്‍റെ പാരമ്പര്യത്തിന്‍റെ., സ്പാനിഷ് വംശത്തിന്റെ. ഇവിടെ ഒരു വരത്തന്‍ പട്ടി രാജാവ് ചമഞ്ഞ് ആള് കളിക്കണ്ട. നിന്‍റെ കോളനികളിലെ ആളുകളെയല്ല., നിന്നെയും ഞാന്‍ തീര്‍ക്കും." ബസീനോയുടെ കോപം പര്‍വ്വതം പോലെയെരിഞ്ഞു. കോബ കോട്ടിന്‍റെ കോളര്‍ നേരെയിട്ടുകൊണ്ട് ശാന്തമായി പറഞ്ഞു. "നീയെനിക്ക് നല്‍കിയ മാന്‍കുഞ്ഞ് പദവിയല്ല ഞാന്‍ എന്ന് തെളിയേക്കണ്ടത് എന്‍റെ മാത്രം ആവശ്യമാണ്. അത് തെളിയിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണിത്. ഈ അവസരം ഒരുക്കി തന്നതോ., നീയും.. ഇനി പുലമ്പല്‍ ഇല്ല ബസീനോ. മുഴുവന്‍ ചെയ്ത്താണ്." ഡിക്സന്‍ കോബയുടെ വാക്കുകള്‍ സൂക്ഷ്മമായി ബസീനോ ശ്രവിക്കവേ, മിന്നല്‍പ്പിണരിന്‍റെ വേഗതയില്‍ തന്‍റെ ശിരസ്സില്‍ ഗണ്‍ ചേര്‍ത്തു പിടിച്ചവന്‍റെ കൈ തിരിച്ചൊടിച്ച് മുന്നോട്ട് മലര്‍ത്തിയടിച്ച് കോബ നിവര്‍ന്നെഴുന്നേറ്റു. കണ്ണഞ്ചിപ്പിക്കുന്ന ആ വേഗത ബസീനോയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഒരു നിമിഷം അയാള്‍ സ്തബ്ധമായി. മുന്‍പിലെ കണ്ണാടി മേശയില്‍ അലച്ചു വീണ ശത്രുവിനെ നോക്കി വലിയ ശബ്ദത്തില്‍ ബസീനോയോട് കോബ ആക്രോഷിച്ചു : "അതേടാ., ഞാന്‍ അമേരിന്ത്യനാണ്. സിംഹമായ അമേരിന്ത്യന്‍! അല്ലാതെ നിന്നെ പോലെ മരണത്തെ ഭയക്കുന്ന കൊടിച്ചിപ്പട്ടിയല്ല ഞാന്‍." പറഞ്ഞു തീര്‍ത്തതും ശത്രുവിന്‍റെ ശിരസ്സ് നോക്കി കോബ വെടിയുതിര്‍ക്കുകയായിരുന്നു. മാംസവും രക്തവും കൂടിക്കലര്‍ന്ന് കണ്ണാടി ഭിത്തിയിലും ബസീനോയുടെ മുഖത്തുമായി തെറിച്ചു വീണു. അപ്പോഴും അതേ നടുക്കത്തില്‍ തന്നെയായിരുന്നു ബസീനോ. വെടിയൊച്ചയുടെ ശബ്ദം കാതില്‍ തുളഞ്ഞു കയറിയതും പ്രാണന്‍ കൈയ്യിലേന്തി താഴെ നിലയിലെ ആളുകള്‍ ചന്നംപിന്നം പാഞ്ഞു. "ഒരു നായിന്‍റെ മക്കളും പുറത്ത് കടക്കരുത്.. മോറീസ്.??!" ഉച്ചത്തില്‍ കോബ വിളിച്ചു തീര്‍ന്നില്ല., പടയാളികളില്‍ ഒരാള്‍ ക്ലബ്ബിന്‍റെ കൂറ്റന്‍ വാതില്‍ ശക്തിയായി അടച്ചു പൂട്ടി തോക്ക് ചൂണ്ടി നിന്നു. മോറീസ് തന്‍റെ അരയില്‍ നിന്നും ഇരു ഗണ്ണുകളും പുറത്തെടുത്തു. ഡിക്സന്‍ കോബയുടെ പടയാളികള്‍ എല്ലാവരും ജാഗരൂകരായി. തങ്ങള്‍ക്കു നേരേ പാഞ്ഞു വരുന്ന ശത്രുക്കളെ നോക്കി ഉന്നം തെറ്റാതെ മോറിസിന്‍റെ ഗണ്ണുകള്‍ വലിയ ശബ്ദത്തില്‍ ഗര്‍ജ്ജിക്കുകയായിരുന്നു. ഇതേ സമയം., ബസിനോയുടെ വസ്ത്രത്തില്‍ പിടിത്തമിട്ട് കോബ തറയിലേക്ക് വലിച്ചിട്ടു. അയാളെ കലി തീരും വരെ തൊഴിച്ച് മഥിച്ചു. ടാാാ.....!!!! ആക്രോഷത്തോടെ മറ്റൊരുത്തന്‍ കോബയുടെ മുന്നോട്ടടുത്തതും അവന്‍റെ കാല്‍മുട്ടില്‍ കോബ വെടിയുതിര്‍ത്തു. അമ്മേ എന്നൊരു രോദനത്തോടെ മുന്നോട്ടാഞ്ഞുപോയ അവന്‍റെ കീഴ്ത്താടി നോക്കി കോബ ശക്തിയില്‍ ഇടിച്ചതും അവന്‍ പിന്നോക്കം അലച്ചു വീഴുകയായിരുന്നു. കോബയുടെ തോക്കില്‍ നിന്നും അടുത്ത ബുള്ളറ്റ് പാഞ്ഞ് അവന്‍റെ ശിരസ്സ് പിളര്‍ത്തി. മോറിസും കൂട്ടാളികളും വളരെയേറെ തിരക്കിലായിരുന്നു താഴെ! ശത്രുക്കള്‍ ആരെയും മുകള്‍ നിലയിലെ കോബയുടെ അടുത്തേക്കെത്തിക്കാതെ അവര്‍ നിറയൊഴിച്ചുകൊണ്ടേയിരുന്നു. മേശമേല്‍ കൈ കുത്തി തന്‍റെ നേര്‍ക്ക് പറന്നു വന്നവനെ നോക്കി മോറീസ് വെടിയുതിര്‍ത്തു. കഴുത്ത് തുളഞ്ഞ് പുറത്തേക്ക് തെറിച്ച വെടിയുണ്ട നിരപരാധിയായ മറ്റൊരു സ്ത്രീയുടെ ശിരസ്സില്‍ തറച്ചു കയറുന്നത് കണ്ട് അയാള്‍ ഊറി ചിരിച്ചു പോയി. "വെടിപൊട്ടുന്നതിനിടയിലും വന്നു നില്‍ക്കരുത്." തല്‍ക്ഷണം ജീവന്‍ വെടിഞ്ഞ് അലച്ചു വീണ സ്ത്രീയെ നോക്കി അയാള്‍ പരിഹസിച്ചു. മാംസ മലയെപോലെയുള്ള മോറീസിനോട് ഒരു ഏറ്റുമുട്ടല്‍ ബസീനോയുടെ ആളുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒന്നായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് മേജര്‍ ക്ലബ്ബ് കാത് പൊട്ടുന്ന ശബ്ദത്തില്‍ പായുന്ന വെടിയുണ്ടകളാലും, ആളുകളുടെ അലര്‍ച്ചകളാലും സമ്പന്നമായി മാറി. ബസീനോയുടെ ആളുകളില്‍ നിരവധി പേര്‍ മരിച്ചു വീണു. ഒട്ടും ഭയപ്പെടാതെ നിവര്‍ന്നു നിന്ന് കോബ ഓരോരുത്തരെയായി നിറയൊഴിച്ച് വീഴ്ത്തി. അതൊന്നും കേള്‍ക്കാന്‍ കഴിയാതെ ബസിനോ കാതുകള്‍ പൊത്തി തറയിലിരുന്നു. ഒടുവില്‍ വലിയൊരു പേമാരി തോര്‍ന്ന പോലെ രംഗം ശാന്തമായി. മേജര്‍ ക്ലബ് അപ്പോഴേക്കും രക്തക്കളമായി മാറിയിരുന്നു. തന്‍റെ ഈയ്യം പല്ല് കാണിച്ച് മോറിസ് ക്രൂരമായി ചിരിച്ചു. "മോറീസ്?" ഒരിക്കല്‍ കൂടി കോബ വിളിച്ചതും അത് മനസ്സിലായെന്ന പോലെ അയാള്‍ തലയാട്ടി. ശേഷം പേടിച്ചരണ്ട് നില്‍ക്കുന്ന ആളുകളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നിരത്തി നിര്‍ത്തി. കോബ ഒന്നു ദീര്‍ഘമായി ശ്വസിച്ചു. ബസീനോ ഭീതിയോടെയിരുന്നു. "ഒരാളും തല ഉയര്‍ത്തി എന്‍റെ നേര്‍ക്ക് നോക്കരുത്. എല്ലാവരുടേയും ശിരസ്സ് താഴ്ന്നുതന്നെയിരിക്കണം." കോബ അറിയിച്ചതും മോറീസ് അതുപോലെ എല്ലാവരേയും ശിരസ്സ് താഴ്ത്തി നിര്‍ത്തി. മെക്സിക്കന്‍ ചക്രവര്‍ത്തിയാണ് താനിപ്പോള്‍ എന്നൊരു തോന്നല്‍ കോബയുടെ മനസ്സിനെ ഉത്സാഹഭരിതത്തിലാഴ്ത്തി. മട്ടുപ്പാവില്‍ നില്‍ക്കുന്ന ചക്രവര്‍ത്തിയെ പോലെ ഡിക്സന്‍ കോബ നിവര്‍ന്നു നിന്നു. താഴെ നിലയില്‍ തല താഴ്ത്തി അനുസരണയോടെ നില്‍ക്കുന്ന സ്ത്രീപുരുഷ രൂപങ്ങള്‍ തന്‍റെ അടിയാളുകളാണെന്ന് വെറുതേ ചിന്തിച്ചു. "ഞാനൊരു അമേരിന്ത്യനാണ്. അതായത് എന്‍റെ പാരമ്പര്യം അങ്ങ് ഇന്ത്യയിലാണെന്നര്‍ത്ഥം. എന്നാല്‍ ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യം ഇതാണ്. ഈ മെക്സിക്കോ! ഇന്ത്യയെന്ന രാജ്യത്തോട് യാതൊരുവിധ കടപ്പാടോ കൂറോ എനിക്കില്ല. ഇവിടെ അകാരണമായി അമേരിന്ത്യന്‍സിനെ ഉപദ്രവിക്കുന്ന ഒരുത്തനേയും ഞാന്‍ വിടില്ല. ഏത് സ്പാനിഷ് വംശമായാലും കൊന്നു തള്ളും ഈ ഡിക്സന്‍ കോബ.! എനിക്കറിയാം, ഈ നിരന്നു നില്‍ക്കുന്നവരിലധികവും സ്പാനിഷന്മാരാണെന്ന്. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് സമ്മാനമായി ഈ സ്പാനിഷ് മൈരനെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. ഇനി ഈ ക്ലബ്ബിന്‍റെ സര്‍വ്വാധികാരവും ഈ ഡിക്സന്‍ കോബയ്ക്കായിരിക്കുന്നു. ഞാനാണ് എല്ലാത്തിനും അധിപന്‍. ഇവിടെ സ്പാനിഷ് അമേരിന്ത്യന്‍സ് വ്യത്യാസമില്ലാതെ ആര്‍ക്കും കടന്നു വരാം. ആഘോഷിക്കാം. അര്‍മാദിക്കാം.. ഒരു വംശീയതയും വര്‍ണ്ണ വിവേചനവും ഇവിടെയില്ല." കോബ അടുത്തതായി ബസീനോയെ നോക്കി. ആ നോട്ടത്തിന്‍റെ കാഠിന്യത്തില്‍ അയാള്‍ ഭയത്തോടെ ഉമിനീറക്കി. "കോബാ.. എന്നെ കൊല്ലരുത്.. ഈ ക്ലബ്ബാണ് നിനക്ക് വേണ്ടതെങ്കില്‍ എടുത്തോളൂ.. പകരം എന്നെ ജീവിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി.." കോബയുടെ കാല്‍ക്കീഴില്‍ കിടന്ന് ബസീനോ യാചിച്ചതിന് കോട്ടിനകത്തു നിന്നും ഏതാനും മുദ്രക്കടലാസുകള്‍ മുഖത്തെറിഞ്ഞു കൊടുത്തു. "ഈ ക്ലബ്ബും, നിന്‍റെ പേരിലുള്ള മുഴുവന്‍ സ്ഥാപന ജംഗമ വസ്തുക്കളും ഈ കോബയുടെ പേര്‍ക്ക് മാറ്റിയെഴുതിയ മുദ്രക്കടലാസുകളാണിത്. ഒപ്പിട്..!!" "കോബാ.. അത്..!!" ബസീനോ വിഷമിച്ചിരുന്നു. "നിനക്ക് നിന്‍റെ ജീവന്‍ വേണോ, അതോ ജീവനില്ലാതെ കിടക്കാന്‍ ഈ കണ്ട സ്വത്തുക്കള്‍ വേണോ?!" "അത്.. ഞാന്‍.. പിന്നെ..!!" "ഒപ്പിടടാ നായിന്‍റെ മോനേ...!!" കോബ ഗണ്‍ ചൂണ്ടി ആക്രോഷിച്ചതും ഭയന്നു വിറച്ച ബസീനോയുടെ കണ്ണുകൾ പോലും മഞ്ഞളിച്ചു. വിറയ്ക്കുന്ന കൈകളോടെ വേഗത്തില്‍ അയാള്‍ എല്ലാ കടലാസിലും ഒപ്പിട്ട് കൊടുത്തു. അതുവാങ്ങിയൊന്നു പരിശോധിച്ച് തിരികെ കോട്ടിന്‍റെ രഹസ്യ അറയില്‍ വെച്ച ശേഷം കോബ തുടര്‍ന്നു : "നിന്നെ കൊല്ലില്ല എന്ന വാക്ക് ഞാന്‍ പാലിക്കുന്നു. എന്നാലും നിനക്കൊരു സമ്മാനം നല്‍കാതെ എനിക്ക് മടങ്ങി പോകാനും കഴിയില്ല." പറഞ്ഞു തീര്‍ന്നതും ബസീനോയുടെ നെഞ്ചു നോക്കി കോബ ആഞ്ഞു തൊഴിക്കുകയായിരുന്നു. അയാള്‍ പിന്നോക്കം അലച്ചു വീണു. കോബ ശാന്തമായി ഗണ്‍ ചൂണ്ടി. "ഇനിയൊരിക്കലും സ്ത്രീകളുടെ മേല്‍ നിന്‍റെ പരാക്രമം കെട്ടഴിച്ചു വിടരുത്. അതിന് ഈ സാമാനം നിനക്കിനി വേണ്ട." ബസീനോയുടെ രഹസ്യയിടം നോക്കി കോബ നിറയൊഴിച്ചു. വലിയൊരു കരച്ചില്‍ അയാളില്‍ നിന്നുമുതിര്‍ന്നു. രക്തം പുറത്തേക്ക് ചീന്തി. താഴെ നിലയിലുള്ള ആളുകള്‍ കണ്ണും ചെവിയും പൊത്തി പരിഭ്രാന്തരായി. മോറീസ് തന്‍റെ ഇയ്യപ്പല്ല് കാട്ടി ഒരു വേശ്യസ്ത്രീയെ നോക്കി കണ്ണിറുക്കകയും ചുംബനം പോലെ കാണിക്കുകയും ചെയ്തു. അപ്പോഴും നിര്‍ത്താതെ കരയുകയായിരുന്നു ബസീനോ. "ഈ സമ്മാനം ഇനിയുള്ള ജീവിതം മുഴുവന്‍ നിന്‍റെയൊപ്പം ഉണ്ടാവും. പച്ച കുത്തിയെന്ന പോലെ. ഇനി പറയൂ ബസീനോ, ഡിക്സന്‍ കോബയെന്ന ഈ ഞാന്‍ ശരിക്കുമൊരു സിംഹമല്ലേ?!!" "ത്ഫൂ.. ബാസ്റ്റര്‍ഡ്.. ബാസ്റ്റര്‍ഡ്.!" അയാള്‍ കഠിനമായി പുലമ്പി. "താങ്ക്സ് ബസീനോ..!!" കോട്ട് നേരെയിട്ട് കോബ പടികളിറങ്ങി. മോറീസ് കതക് തുറന്നതു പ്രകാരം ആളുകള്‍ കൂട്ടമായി പുറത്തേക്കോടി. "മോറീസ്., ഇന്നു മുതല്‍ ഈ ക്ലബ്ബ് നോക്കി നടത്തേണ്ട ചുമതല നിനക്കാണ്." തോളില്‍ തട്ടി കോബ പറഞ്ഞത് മോറീസിന് നന്നായി ഇഷ്ടപ്പെട്ടു. അയാളുടെ മുഖം സന്തോഷം കൊണ്ടും കോബയോടുള്ള അടങ്ങാത്ത നന്ദി കൊണ്ടും പ്രകാശ പൂരിതമായി മാറി. *********************************************************************************************************************** എല്ലാം കെട്ടടങ്ങിയ സമാധാനം കോബയില്‍ കുളിര് പോലെ അനുഭവപ്പെടുത്തി. ആ സംഘം കാറില്‍ സഞ്ചരിക്കുകയായിരുന്നു. മോറീസ് തന്‍റെ വോക്കിടോക്കിയിലൂടെ ചോദിച്ചു : "ബോസ്സ്., ഇനിയെവിടേക്കാണ്?" ഇരു കാറുകളുടേയും മധ്യത്തില്‍ സഞ്ചരിക്കുന്ന റോള്‍സ് റോയ്സിനകത്തു നിന്നും ആ ചോദ്യം കോബ കേട്ടു. അയാള്‍ കൈയ്യില്‍ കെട്ടിയ വാച്ചിലെ കുഞ്ഞു ബട്ടണമര്‍ത്തി മറുപടി കൊടുത്തു : "നമുക്ക് എപിടോം ചര്‍ച്ചിലേക്കാണ് പോവേണ്ടത്. അവിടെ അവളുണ്ട്.. മരിയ.. എനിക്കവളെയൊന്നു കാണണം." മോറീസ് ചിരിയോടെ തലയാട്ടി. കോബ തന്‍റെ സീറ്റില്‍ ശാന്തമായി ചാരിയിരുന്നു. ആകാശം തെളിഞ്ഞു തുടങ്ങി. മറകളെ ഭേദിച്ച് നിലാവ് പുറത്തിറങ്ങി. ആ നിലാവിനകത്ത് പുഞ്ചിരിക്കുന്ന മരിയയെ അയാള്‍ കണ്ടു. അവളുടെ ഓര്‍മ്മകളിലേക്ക് കോബ ചിറകടിച്ചുയര്‍ന്നു. *********************************************************************************************************************** കോംഗോയിൽ നിന്നെത്തിയ കറുത്ത മാംസമല ആന്‍ഡ്രൂസുമൊത്ത് ഡ്രഗ്സ് ഡീലില്‍ ഏര്‍പ്പെടുകയായിരുന്നു ഡിക്സന്‍ കോബ. ഇത്തവണത്തെ വരുമാന കണക്ക് നോക്കുകയാണെങ്കില്‍ ലാഭം ഇരട്ടിയിലധികമാണ്. അത് കോബയെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. മെക്സിക്കന്‍ ക്ലബ്ബില്‍ നിന്നിറങ്ങിയ കോബ ഫോണ്‍ ഡയല്‍ ചെയ്ത് ആല്‍ബര്‍ത്തോയെ വിളിച്ചു വരുത്തി. സ്വന്തം സഹോദരനെ പോലെയാണ് ആല്‍ബര്‍ത്തോയെ കോബ കാണുന്നത്. നല്ല വെളുത്ത ചര്‍മ്മവും ചെമ്പന്‍ മുടിയും നീല കൃഷ്ണമണിയുമായിരുന്നു ആല്‍ബര്‍ത്തോയ്ക്ക്. ഇരുപത്തിനാലുകാരന്‍ ആയിരുന്നെങ്കിലും കോബയേക്കാള്‍ ക്രൂരന്‍. എന്നും എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകള്‍ ഒപ്പിക്കും. കോബയുടെ മുന്നില്‍ ഗമ ചമയാന്‍ കാണിക്കുന്നതൊക്കെ വയ്യാവേലിയായി തിരിച്ച് ആല്‍ബര്‍ത്തോയില്‍ തന്നെയെത്തും. അതൊക്കെ തീര്‍ക്കാന്‍ കോബയ്ക്കും ഇറങ്ങേണ്ടതായും വരും. മദ്യവും മയക്കുമരുന്നുമടിച്ച് ആരെയും കൂസാതെ നടക്കുന്ന ആല്‍ബര്‍ത്തോയെ കാണുമ്പോള്‍ ചിലപ്പോഴൊക്കെ കോബയുടെ കൈ തരിക്കും. ഡിക്സന്‍ കോബയെ മാത്രമാണ് അവന്‍ അല്‍പ്പമെങ്കിലും വില കല്‍പ്പിക്കുന്നതും ഭയപ്പെടുന്നതും. ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് ബൂച്ചാ കോളനിയില്‍ സ്പാനിഷ് വംശവും അമേരിന്ത്യന്‍ വംശവും തമ്മില്‍ പൊരിഞ്ഞ യുദ്ധം അരങ്ങേറി. നിരവധിയാളുകള്‍ ഇരുഭാഗത്തു നിന്നുമായി മരിച്ചു വീണു. അന്ന് ഭയന്ന് നിലവിളിച്ചു ഓടുന്ന പന്ത്രണ്ട് വയസ്സുകാരനെ ഡിക്സന്‍ കോബ കണ്ടു. സ്പാനിഷ് വംശത്തില്‍ ഉള്ളവനാണെങ്കിലും ചെറുപ്പക്കാരനായ കോബയ്ക്ക് അവനെ കണ്ടപ്പോള്‍ എന്തോ അലിവ് തോന്നി. ഭീകരമായ മരണം പിന്നാലെയെത്തുന്ന ആ കുട്ടിയെ കോബ കൈ പിടിച്ച് ജീവിതത്തില്‍ കയറ്റി. ആ കുട്ടിയാണ് ആല്‍ബര്‍ത്തോ..!! "നീ കാപിറ്റല്‍ ബാറില്‍ ചെല്ലണം. അവിടെ റഷ്യാക്കാരന്‍ ജോനാഥന്‍ വരും. പണമടങ്ങുന്ന അവന്‍റെ പെട്ടി നീ സുരക്ഷിതമായി വീട്ടിലെത്തിക്കണം. ശേഷം ഞാന്‍ വരുന്നതുവരെ നെല്‍സന്‍റെ കൂടെയിരിക്കണം." ആല്‍ബര്‍ത്തോ ഒന്നു തലയാട്ടി. "എന്താ ഭയമുണ്ടോ നിനക്ക്?!" "ഹേയ്., നെവര്‍ മൈ ബിഗ് ബ്രദര്‍..!!" കോബയുടെ തോളിലടിച്ച് അവന്‍ ചിരിച്ചു. "എങ്കില്‍ ചെല്ല്. കുരുത്തക്കേടുകള്‍ ഒന്നും ഒപ്പിക്കാതെ സുരക്ഷിതമായി വീട്ടിലെത്തണം." വലിയ സന്തോഷത്തോടെ ആല്‍ബര്‍ത്തോ കാറുമെടുത്ത് മറഞ്ഞു. മോറിസ് അടുത്തെത്തി."ഇനിയെന്താ നമ്മുടെ അടുത്ത പദ്ധതി?!" കൈകള്‍ നെഞ്ചിനു താഴെ കെട്ടി വിനയത്തോടെ മോറിസ് ചോദിച്ചു. ഡിക്സന്‍ കോബ പോക്കറ്റില്‍ കൈയ്യിട്ട് മുന്നോട്ട് നോക്കി. ഐലാ ഹോള്‍ബോക്സ് ബീച്ചാണ് മുന്‍പില്‍. "ഞാന്‍ അല്‍പ്പ നേരം ഈ ബീച്ചില്‍ തനിച്ചിരിക്കാന്‍ പോവുകയാണ് മോറിസ്. നിങ്ങള്‍ ഇവിടെ തന്നെയുണ്ടായാല്‍ മതി." മോറീസ് തലയാട്ടി. മുന്തിരി കളര്‍ ഷര്‍ട്ട് ഹാഷ് പാന്‍റില്‍ ഇന്‍സൈഡ് ചെയ്ത വേഷമായിരുന്നു കോബയുടേത്. പോക്കറ്റില്‍ ഹുക്ക് ചെയ്ത റയ്ബാന്‍ ഗ്ലാസ്സ് കണ്ണിലണിഞ്ഞ് അയാള്‍ ബീച്ചിലേക്ക് നടന്നു. "ഓള്‍ യൂണിറ്റ് അലര്‍ട്ടായി നില്‍ക്കണം. ബോസ്സ് തനിച്ചാണ് ബീച്ചില്‍ പോകുന്നത്." മോറീസ് തന്‍റെ കോട്ടിനിടയിലെ വയറില്‍ നിര്‍ദ്ദേശം കൊടുത്തതും മറ്റു സംഘങ്ങള്‍ വളരെ കരുതലോടെ നിന്നു. വല്ലാത്തതരം സമാധാനം കോബയെ ഒന്നു പുണര്‍ന്നു. ബീച്ചില്‍ ആഘോഷം തിരത്തള്ളി കുറച്ചധികം ആളുകള്‍. കുടുംബവുമായി എത്തിയവര്‍, കമിതാക്കള്‍, കൊച്ചു കുട്ടികള്‍, പലതര കച്ചവടക്കാര്‍. എല്ലാത്തിലും കോബ ഒന്നു നോക്കി നടന്നു. ഒടുവില്‍ എത്തിയിടം നിന്നു. ശാന്തമായ കാറ്റ് തന്നിലിടിച്ച് ചിതറി മാറുന്നു. അടുത്തുകണ്ട ഇരിപ്പിടത്തിലിരുന്ന് കോബ കടലിലേക്ക് നോക്കി. ആര്‍ത്തിരമ്പി പൊങ്ങിയടിക്കുന്ന തിരമാലകള്‍. നെല്‍സനേയും കൂട്ടാമായിരുന്നു എന്നയാള്‍ ചിന്തിച്ചു. കൊച്ചുകുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ട് കോബ അല്‍പ്പമായി മന്ദഹസിച്ചു. കടല്‍ത്തിരമാലകളില്‍ ഊളിയിട്ടും, ഇടിപിടിച്ചുമൊക്കെ യുവതീയുവാക്കള്‍ ആഘോഷിക്കുന്നു. ആ കാഴ്ചകളില്‍ കോബ തറച്ചിരിക്കേ കടലിനടിയില്‍ നിന്നും മത്സ്യകന്യകയെ പോലെ ഒരു യുവതി എഴുന്നേറ്റ് വരുന്നു. കോബ അറിയാതെ തന്‍റെ റെയ്ബാന്‍ ഊരി. സ്വിമ്മിംഗ് ബിക്കിനിയില്‍ അവള്‍ ഉദിച്ചു നില്‍ക്കുന്നത് കണ്ട് കോബ വാ പൊളിച്ചു. ഒരാളെയും കൂസാതെ ആ മത്സ്യകന്യക മുന്നോട്ട് നടക്കുന്നു. അവളുടെ ആ കടഞ്ഞെടുത്ത ശരീരത്തില്‍ കോബ ആകൃഷ്ടനായി. താന്‍ സ്വര്‍ഗ്ഗ ലോകത്താണോയെന്നു പോലും അയാള്‍ സംശയിച്ചു. കഥകളിലും ഐതീഹ്യങ്ങളിലും വായിച്ചറിഞ്ഞ അതേ മത്സ്യകന്യക.! കടലാഴങ്ങളിലെ കൊട്ടാരത്തില്‍ അധിവസിക്കുന്ന മത്സ്യകന്യക റാണിയുടെ കഥ നെല്‍സന് വളരെയേറെ ഇഷ്ടമാണ്. പലതവണ താനത് അവനുവേണ്ടി വായിച്ചു കൊടുത്തിട്ടുണ്ടെന്നും കോബ ഓര്‍ത്തെടുത്തു. അയാള്‍ അവളില്‍ തറച്ചിരിക്കേ ടര്‍ക്കി വസ്ത്രമണിഞ്ഞ് അരയില്‍ ഒരു കെട്ടും കെട്ടി അവള്‍ കസേരയില്‍ ചാഞ്ഞിരുന്നു. അപ്പോഴും കോബ അതേ അവസ്ഥയില്‍ നിന്നും അണുവിട ചലിച്ചില്ല. ((തുടരും)) രചന : കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📔 കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
✍ തുടർക്കഥ - Seeson 2 part 4 dమlmnto Seeson 2 part 4 dమlmnto - ShareChat