#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _21
✍️ രചന - ജിഫ്ന നിസാർ ❤️
ക്ഷീണമുണ്ടെങ്കിൽ കൂടിയും കഴിഞ്ഞു പോയ രണ്ടു ദിവസത്തെക്കാളും ഉന്മേഷത്തോടെ തന്നെയാണ് കാർത്തു കണ്ണ് തുറന്നത്.
ആദ്യം അവൾക്കൊന്നും മനസ്സിലായില്ല.
കണ്ണൊന്നു കൂടി അടച്ചു തുറന്നിട് സാവധാനം വീണ്ടും ഓർത്തു നോക്കുമ്പോൾ അവൾക്കോർക്കാൻ കഴിഞ്ഞു.
അതോടെ ഉള്ളിലൂടെയൊരു തരിപ്പ് പാഞ്ഞു പോയി.
താനെങ്ങനെ ഇവിടെത്തി..?
കാശ്യേട്ടൻ എവിടെ പോയി..?
ആളാണോ ഇവിടെ എത്തിച്ചത്..?
നിരവധി ചോദ്യങ്ങൾ അവളുടെ ഇടനെഞ്ചിൽ നീറി പുകഞ്ഞു.
സിസ്റ്റർ..
ടേബിളിൽ ഇരുന്നു കൊണ്ടെന്തോ എഴുതുകയായിരുന്ന നേഴ്സ് അവളുടെ വിളി കേട്ട് കൊണ്ട് തല ഉയർത്തി നോക്കി.
"ആഹാ.. ഉണർന്നോ.."
ചോദ്യത്തോടെ തന്നെ പേന താഴെ വെച്ചു അവരെഴുന്നേറ്റ് വന്നു കൊണ്ടവളുടെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി പനി ഇല്ലെന്ന് ഉറപ്പിച്ചു.
ശേഷം പ്രഷർ ഒന്ന് കൂടി ചെക്ക് ചെയ്തിട്ട് അവൾക്കൊരു ഗുളിക കൂടി കൊടുത്തു.
"കുഴപ്പമില്ലല്ലോ..തല കറക്കമോ മറ്റോ..?"
ഗുളിക കുടിക്കാൻ വേണ്ടി അവളെ താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ടവർ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
"പുറത്തിരിക്കുന്ന കാശിനാഥൻ കുട്ടിയുടെ ഹസ്ബൻഡ് ആണല്ലേ.."
അവരോട് അവിടെ എത്തിയ കാര്യം ചോദിക്കാൻ ഒരുങ്ങിയവൾ നേഴ്സിന്റെ ചോദ്യം കേട്ടപ്പോൾ അമ്പരന്ന് പോയി.
"അത്.. കാശ്യേട്ടൻ.."
"എന്തായാലും തന്റെ കാശ്യേട്ടൻ പൊളിയാ.. കാർത്തിക.എന്തൊക്കെയാ ആളിവിടെ കാണിച്ചു കൂട്ടിയത്. നേരമിത്രയും ആയിട്ടും ഒരു പോള കണ്ണടക്കാതെ ഈ മുറിക്ക് പുറത്തുണ്ട്.
ഇവിടെ ഞാനുണ്ട്.. എവിടെയെങ്കിലും പോയെന്നു കിടന്നുറങ്ങേന്ന് ഒരു പ്രാവശ്യം ഞാൻ പോയി പറഞ്ഞെതിന് ആളെന്നെ കൊന്നില്ല എന്നെയുള്ളൂ.
ആ ടെൻഷനും ദേഷ്യവുമൊക്കെ തന്നോടുള്ള സ്നേഹമാണെടോ..കുറെ പേരെ ഞാനിവിടെ കണ്ടിട്ടുണ്ട്.. ഇത്രേം ആത്മാർത്ഥതയോടെ കൂട്ടിരിക്കുന്ന ഒരാളെയും ഞാനിത് വരെയും കണ്ടിട്ടില്ല.
ഇങ്ങോട്ടേക്കു തന്നെ എടുത്തു കൊണ്ടോടി വരുന്ന അയാളിലെ ഭാവം..ന്റമ്മോ.
താൻ ലാക്കിയാണ് കാർത്തിക. ഇത്രയും സ്നേഹമുള്ള..കെയറിങ് ഉള്ള ഒരാളെ കൂട്ട് കിട്ടുക എന്നുള്ളത് അത്രയും സിമ്പിൾ കാര്യമല്ല."
വീണ്ടും കാർത്തുവിനെ പിടിച്ചു കിടത്തി കൊണ്ട് നേഴ്സ് പറയുന്ന കാര്യങ്ങൾ.
അവൾക്കൊന്ന് തിരുത്തി പറയാനുള്ള അവസരം പോലും കിട്ടുന്നില്ല.
പിന്നെ തോന്നി ഇനിയിപ്പോ കാശി നാഥൻ തന്റെ സ്വപ്നമാണെന്ന് ഇവരോട് പറയണ്ട.. ഇവരുടെ മനസ്സിലുള്ളത് പോലെ തന്നെ അവൻ തന്റെയാണെന്നും ഇതെല്ലാം അവന്റെ സ്നേഹമാണെന്നും അവർ കരുതിക്കോട്ടെ എന്ന്.
അസുഖവും അതിന്റെ അവശതകളെയും പാടെ മറന്നു കൊണ്ട് കാർത്തുവപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്.
അവൾ നേരിട്ട് കണ്ടിട്ടില്ല ഇവരീ പറഞ്ഞതൊന്നും തന്നെ..
സ്വബോധത്തിൽ നേരിട്ട് അനുഭവിച്ചിട്ടുമില്ല.
പക്ഷേ ഈ പറഞ്ഞതെല്ലാം അവളുടെ സ്വപ്നങ്ങളാണ്.
എന്നെങ്കിലും നടന്നു കാണാൻ അവൾ നോമ്പ് നോറ്റിരിക്കുന്ന സ്വപ്നങ്ങൾ.
എതിരെ ഉള്ളവന്റെ സ്വഭാവവും സാഹചര്യവും വെച്ചിട്ട് ഈ അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ലാത്ത അവളുടെ സ്വപ്നങ്ങൾ.
എക്സാമിനിടക്ക് പനി വന്നപ്പോൾ.. അത് കാരണം രണ്ടു ദിവസം കാശിയെ വിളിക്കാൻ പറ്റാഞ്ഞപ്പോഴെല്ലാം മനസ്സറിഞ്ഞു കൊണ്ട് പ്രാകിയ പനി.. അവളപ്പോൾ ഒരു അനുഗ്രഹമായിട്ടാണ് കണ്ടത്.
അത് കൊണ്ടല്ലേ അവന്റെ കൂടെ തനിച്ചു തനിക്ക് കുറച്ചു നേരം കിട്ടിയത്..
അതിനിടയിൽ ബോധം പോയത് മാത്രം അവൾക്കിഷ്ടമായിട്ടില്ല.
അവനോടൊപ്പം കുറച്ചു നേരം കൂടി വേണമായിരുന്നു..
ആ കയ്യിൽ ചുറ്റി പിടിച്ചിരുന്നപ്പോൾ അവൻ പറഞ്ഞു പോയ കാര്യങ്ങളെ ഓർത്തു കൊണ്ടുള്ള നീറ്റൽ..
അത് ഭയങ്കരമായിരുന്നു.
എന്നിട്ടും.. എന്നിട്ടും അവൾക്കാ നിമിഷങ്ങളെ അത്രമേൽ ഇഷ്ടമായിരുന്നു..
"ശെരിയാ സിസ്റ്റർ.. എന്റെ കാശ്യേട്ടൻ എന്റെ ഭാഗ്യം തന്നെയാ.. ആളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവാ.. എനിക്കൊരു പനി വന്നാൽ പോലും കാശ്യേട്ടന് വല്ലാത്ത ടെൻഷനാ.."
കിട്ടിയ അവസരം നോക്കി കാർത്തുവും നല്ലോണം അവൾക്കുള്ളിലെ മോഹം പറഞ്ഞു തീർത്തു..
പക്ഷേ അപ്പോഴും കാറിൽ വെച്ചു താൻ അത്രയൊക്കെ പറഞ്ഞിട്ടും അവന്റെ മറുപടി..
അതോർക്കുമ്പോൾ അവളുടെയാ സന്തോഷം മുഴുവനും എങ്ങോട്ടാ പോയി മാഞ്ഞു.
സ്നേഹം കൊണ്ടൊ പ്രണയം കൊണ്ടൊ ആവില്ല.. അശോകന്റെ മകളോട് ചെയ്യേണ്ടി വരുന്ന കടമ..
അതായിരിക്കും അവന്റെ മനസ്സിലപ്പോൾ നിറഞ്ഞു നിന്നതൊക്കെയും.
അല്ലാതെ ഇത്രയും പെട്ടന്നൊരു മാറ്റം.. അതും കാശിനാഥന്.
നടന്നത് തന്നെ..
പ്രണയം പറഞ്ഞു കൊണ്ടിത്ര നാളും താനാ പുറകെ നടന്നിട്ടും ഒരു നോട്ടമോ ചിരിയോ കൊണ്ട് പോലും തന്നെ പരിഗണിക്കാത്ത.. അവനിപ്പോൾ ഇത്രയും പെട്ടന്നൊരു പ്രണയം പൊട്ടി മുളച്ചെന്ന് അവൾക്ക് വിശ്വാസമാവുന്നില്ല.
എങ്കിലും കാർത്തികയുടെ ഹസ്ബൻഡ്..
ആ വാക്കുകൾക്കവളെ കോരി തരിപ്പിക്കാൻ പ്രാപ്‌തിയുണ്ടപ്പോഴും.
"ആളെ ഇങ്ങോട്ട് വിളിപ്പിക്കാണോ.. കണ്ണ് തുറന്നോ എന്ന് രണ്ടു മൂന്ന് പ്രാവശ്യം വന്നു നോക്കിയിട്ട് പോയതാ.. ഞാൻ വിളിച്ചിട്ട് വരാം.."
നേഴ്സ് പെട്ടന്ന് പറഞ്ഞതും കാർത്തു ഒന്ന് ഞെട്ടി പോയി.
ഇവിടെ വന്നിട്ടിനി അവനെന്തേങ്കിലും പറഞ്ഞാൽ.. അവനെ തന്റെ ഭർത്താവിന്റെ റോളിൽ നിർത്തി ഇത്രയും വർണിച്ച ഈ നേഴ്സ് അത് കേട്ടാൽ..
അവൾക്കെന്ത് കൊണ്ടൊ അത് വേണ്ടന്ന് തോന്നി.
അവനവിടെ തന്നെ ഇരിക്കട്ടെ..
അതവനെ കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.
കണ്ടാൽ.. അവൻ പറഞ്ഞേക്കാവുന്ന വാക്കുകൾ തനിക് കേൾക്കാൻ വയ്യ.
ഇവർക്ക് മുന്നിൽ കാശി നാഥൻ കാർത്തികയുടെ സ്നേഹം നിറഞ്ഞ ഹസ്ബന്റ് തന്നെ ആയിക്കോട്ടെ..
സിസ്റ്റർ.."
കാർത്തു വിളിക്കുമ്പോൾ വാതിലിന്റെ ഹാൻഡിൽ പിടിച്ചു കൊണ്ട് നേഴ്സ് ഒന്ന് തിരിഞ്ഞു നോക്കി.
"എന്താടോ.. എന്തേലും പ്രശ്നം തോന്നുന്നുണ്ടോ..
അവർ ധൃതി യിൽ അവളുടെ അരികിലേക്ക് തന്നെ ചെന്നു.
"കാശി.. കാശ്യേട്ടനെ വിളിക്കണ്ട. അവിടെ ഇരുന്നോട്ടെ.."
കാർത്തു പറയുന്നത് കേട്ടതും നേഴ്സിന്റെ മുഖം ചുളിഞ്ഞു.
വിളിക്കണ്ടേ.. അതെന്താടോ.. അയാൾ അത്രേം ടെൻഷനോടെയാണ് പുറത്തിരിക്കുന്നത്.. "
ആ ചെക്കനിത്രേം സ്നേഹം കാണിച്ചിട്ടും ഈ പെണ്ണെന്താ ഇങ്ങനെ എന്നൊരു നീരസം അപ്പോൾ നേഴ്സിന്റെ മുഖത്തുണ്ട്.
"വിളിക്കണ്ട.. അത്..വിളിച്ചാ കാശ്യേട്ടൻ പിന്നെ എന്നെ വിട്ട് ഇവിടുന്ന് പോകില്ല..എന്നോട്.. എന്നോട് അത്രേം ഇഷ്ടമാണ്. എന്നെ വിട്ട് ഒരു നിമിഷം പോലും മാറി നിൽക്കുന്നത് ആൾക്ക് ഇഷ്ടമല്ല.. അത് കൊണ്ട് എന്റെ കാശ്യേട്ടൻ അവിടെ തന്നെ ഇരുന്നോട്ടെ.. ഇങ്ങോട്ട് വിളിപ്പിച്ചു പിന്നെ സിസ്റ്റർക്ക് തന്നെ അതൊരു ബുദ്ധിമുട്ടാവും.."
കാർത്തു നയത്തിൽ അവരോട് കാര്യം പറഞ്ഞു.
അവരോട് നുണ പറയുന്നതിന്റെ ഒരു ചളിപ്പ് കാർത്തുവിന്റെ മുഖത്തുണ്ടെങ്കിലും സത്യത്തിൽ അവളാ പറഞ്ഞതോകെയും അവളുടെ ആഗ്രഹങ്ങൾ തന്നെയായിരുന്നു.
ഒന്നാലോചിച്ചു നോക്കിയപ്പോൾ കാർത്തു പറഞ്ഞത് അങ്ങനെ തന്നെ വരാനെ സാധ്യത ഒള്ളു എന്ന് നേഴ്സിനും തോന്നി.
അവളുടെ കാര്യത്തിൽ
അവന്റെ ദേഷ്യവും വാശിയും അവരും കണ്ടതാണല്ലോ.
എങ്കിൽ പിന്നെ രാവിലെ വിളിക്കാം ല്ലേ.. അതാവും നല്ലത്.. "
വളരെ പെട്ടന്ന് തന്നെ അവരാ തീരുമാനത്തിൽ എത്തി ചേർന്നു.
ആഹ്.. അതാണ് നല്ലത്.. ദേഷ്യവും വാശിയും കണ്ടു പിടിച്ചതാ മുതലാ.. എന്റെ കാര്യം വരുമ്പോ അത് എക്സ്ട്രാ പവർ ആണ്. എനിക്കൊരു മുള്ള് കൊള്ളുന്നതു പോലും സഹിക്കില്ല.. അത്രേം ഭ്രാന്ത് പിടിച്ച ഇഷ്ടം..
ഒരു ദിവസം വീട്ടിൽ നിൽക്കാൻ എന്റെ അച്ഛൻ വിളിച്ചാൽ പോലും വിടില്ല.. എപ്പോഴും ഞാൻ കൂടെ വേണം ന്നാ.. "
അവർ അവനെ വിളിക്കുന്നില്ലെന്ന് കണ്ടതും കാർത്തുവിനും ഉത്സാഹമായി.
കാശിയുടെ ഗുണങ്ങളും കരുതലും എണ്ണി പറഞ്ഞിരിക്കെ ആ നേഴ്സിന്റെ കണ്ണുകളിൽ തന്നോടുള്ള അസൂയ പടർന്നു കയറുന്നത് ഒട്ടൊരു സുഖമുള്ള ലഹരി പോലെ അവളപ്പോൾ ആസ്വദിച്ചു.
"എന്തായാലും ആൾക്ക് തന്നോട് ഒരുപാട് ഇഷ്ടമുണ്ട്.. ഇത്രേം സ്നേഹമുള്ള് ഭർത്താവിന്റെ കൂടെ തനിക് ജീവിക്കാൻ പറ്റിയല്ലോ.. എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല കാർത്തിക അത്.."
നേർത്തൊരു വിഷാദത്തോടെ നേഴ്സിന്റെ പറച്ചിൽ..
കാർത്തുവിന് ഒരു ഉൾപ്പുളകം തോന്നി.
അവൾ വീണ്ടും വീണ്ടും തന്റെ ആഗ്രഹങ്ങൾ വർണിക്കാൻ തുടങ്ങി..
നേഴ്സ് അതെല്ലാം കേട്ട് കൊണ്ട് തന്റെ നഷ്ടത്തെ ഓർത്ത് വിലപിക്കാനും.
അതിനിടയിൽ വാതിലിൽ ആരോ തട്ടുന്നു.
ഇയാള്ടെ ഹസ്ബന്റ് തന്നെയാണ്. ഇയാളെ ഇതിനകത്ത് കയറ്റി അവനിത് എത്രയോ പ്രാവശ്യമായി.."
ചിരിയോടെ പറഞ്ഞു കൊണ്ട് അവരെഴുന്നേറ്റു.
"ഞാൻ.. ഞാൻ ഉറക്കത്തിൽ തന്നെയാണെന്ന് പറഞ്ഞേക്കണേ.. ഇല്ലെങ്കിൽ പണി പാളും.."
കാർത്തു വേഗം കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.
അവൾക്കൊരു കള്ളത്തരമുണ്ട്.
അവനിങ്ങോട്ട് കടന്ന് വന്നാൽ അത് തീർച്ചയായും പൊളിയും.
കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു ഉറക്കം നടിച്ചു കിടക്കുമ്പോഴും ആ വാതിൽ തട്ടി വിളിച്ചവനെയൊന്ന് കാണാൻ അവളുടെ ഉള്ളിൽ അതിയായ മോഹമുണ്ട്.
എങ്കിലും ആ നിമിഷം അതടക്കി പിടിക്കുകയെ നിവൃത്തിയൊള്ളു എന്നപോലെ കാർത്തു കാര്യമായ അഭിനയമാണ്.
"കാർത്തിക.. അവളുണർന്നോ..?"
കാശിയുടെ ഗൗരവമുളള്ള സ്വരം കാർത്തു കാതോർത്ത് കിടന്നു.
"ഇല്ല.. ഉറക്കത്തിൽ തന്നെയാണ്.. മരുന്നിന്റെ ക്ഷീണം കാണും"
"അവൾക്ക് കഴിക്കാൻ എന്തെങ്കിലും.."
"ഉണരുമ്പോൾ മതിയാവും. ക്ഷീണമൊന്നും ഉണ്ടാവില്ല.. ഗ്ലൂക്കോസ് ഇട്ടിട്ടുണ്ടല്ലോ.."
"എന്തെങ്കിലും വേണമെങ്കിൽ വിളിക്ക്.."
അതും പറഞ്ഞു കൊണ്ടവൻ തിരികെ പോയതറിഞ്ഞിട്ടാണ് കാർത്തു ശ്വാസം വിട്ടത്.
"ശോ.. വേണ്ടായിരുന്നു.. അയാൾക്ക് കാർത്തികയേ ഒന്ന് കാണാൻ വല്ലാത്ത കൊതിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ആ മുഖം കണ്ടിട്ട്.."
വാതിലടച്ചു പോരുമ്പോൾ നേഴ്സിന് കുറ്റബോധം.
"നിങ്ങൾക്കത് പറയാം.. അവനിപ്പോ കയറി വന്നിരുന്നേൽ.. ഞാനിപ്പോ ഇവിടെ ആടി തീർത്ത നാടകം മൊത്തത്തിൽ പൊളിഞ്ഞു പോയേനെ.."
കാർത്തു അതേ കിടപ്പിൽ തന്നെ പിറു പിറുത്തു.
"ഉറങ്ങിക്കോ.. ഇനിയിപ്പോ എന്തായാലും രാവിലെയേ ഡിസ്ചാർജ് തരൂ.."
കാർത്തുവിനോടത് പറഞ്ഞിട്ട് നേഴ്സ് വീണ്ടും മേശയുടെ അരികിൽ തന്നെ പോയിരുന്നു.
പക്ഷേ പിന്നെ എത്ര ശ്രമിച്ചിട്ടും കർത്താവിനുറങ്ങാൻ സാധിച്ചില്ല.
ഉള്ളം മുഴുവനും പുറത്തിരിക്കുന്നവനിലാണ്.
അച്ഛനോടുള്ള കടമയല്ലാതെ ഒരിത്തിരി ഇഷ്ടം തന്നോടുണ്ടാവുമോ..?
വീണ്ടും അവളിലെക്കാ ചോദ്യം പാഞ്ഞു കയറി വന്നു.
അവനാഗ്രഹിക്കുന്ന പോലെ അവനിൽ നിന്നും തിരികെ നടക്കാനുറച്ചു കൊണ്ട് താനെത്ര തവണ ഇറങ്ങി പോന്നിട്ടുണ്ട്.
പക്ഷേ പറ്റുന്നുണ്ടായിരുന്നില്ല..
പിന്തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവനോടുള്ള സ്നേഹത്തിന്റെ വലിയൊരു തിര വന്നു കാലിൽ തൊടും.
വിട്ട് പോവരുതെന്ന് കാല് തഴുകി കൊണ്ട് പറയുമ്പോലെ.
വല്ലാത്തൊരു നിസ്സഹായതയോടെ താനവിടെ തന്നെ തറഞ്ഞു നിൽക്കും.
കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും അവൾക്ക് കരച്ചിൽ വന്നു..
അതടക്കി പിടിച്ചു കൊണ്ടവൻ അവനെ മാത്രം ഓർത്തു കിടന്നു..
❣️❣️
വെളുപ്പിനെ ആറു മണിയോടെയാണ് കാശിയുടെ ഫോൺ പിന്നെ ബെല്ലടിച്ചത്.
എടുത്തു നോക്കുമ്പോൾ അശോകേട്ടാനാണ്..
കാശി.. എന്റെ മോളെവിടെ.. "
പതിവില്ലാതെ കടുത്തു പോയൊരു സ്വരം.
അവളെ കൊണ്ട് വരാൻ നീ പോയില്ലേ.. നീ പോകുമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ വേറെ ആരെയും ഏല്പിക്കാഞ്ഞത്. എന്നിട്ടിപ്പോ വീട്ടിൽ വന്നപ്പോൾ എന്റെ മോളില്ല. അവളുടെ ഫോണിലെക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല.. "
ഒറ്റയടിക്ക് എത്ര എത്ര ചോദ്യങ്ങളാണ് അയാൾ അവനോട് ചോദിച്ചത്.
അതില്ലെല്ലാം അശോകൻ എന്ന ധീരനായ മനുഷ്യനെ അല്ല.. അശോകനെന്ന കാർത്തികയുടെ അച്ഛനെ മാത്രമാണ് കാശി കണ്ടത്.. അറിഞ്ഞത്.
"ഞാൻ.. ഞാനൊന്ന് പറയട്ടെ അശോകേട്ടാ.."
കാശി അയാളുടെ സ്വരം വീണ്ടും മുറുകിയത്തോടെ അസ്വസ്ഥതയോടെ പറഞ്ഞു.
"എന്റെ മോളെവിടെ..
അയാൾക്ക് അത് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.
"ഞാൻ ഹോസ്പിറ്റലിൽ ആണ്.."
"ഹോസ്പിറ്റലിലോ.. നിനക്കെന്ത് പറ്റി..?"
"എനിക്ക്.. എനിക്കല്ല.."
അയാളോടതപ്പോൾ പറയണോ എന്നായിരുന്നു അവന്റെ മനസ്സിൽ.
പിന്നെ പറഞ്ഞേക്കാം.. ഇല്ലേൽ അത് കൂടുതൽ പ്രശ്നമാകും എന്നൊരു തോന്നലിൽ കാശി എല്ലാം പറയാനുറച്ചു.
"പിന്നെ.. പിന്നെ ആർക്കാ..?"
അശോകന്റെ ഞെട്ടലോടെയുള്ള സ്വരം.
"ഞാൻ.. അശോകേട്ടൻ പറഞ്ഞപോലെ കാർത്തികയെ കൂട്ടാൻ ഹോസ്റ്റലിൽ ചെന്നിരുന്നു. തിരിച്ചു പോരും വഴി അവൾക്.. അവൾക്ക് പനി വല്ലാതെ കൂടി.. . അപ്പോഴൊരു ഹോസ്പിറ്റലിൽ കയറിയതാ.. ഇവിടിപ്പോ ഗ്ലൂക്കോസ് ഇട്ടിട്ടുണ്ട്.. കാർത്തിക ഒക്കെയാണ്.."
കാശി ധൃതിയിൽ പറഞ്ഞു.
'എന്നിട്ടെന്താ നീ എന്നെ വിളിക്കാഞ്ഞത്..
വല്ലാത്തൊരു ഗൗരവം നിറഞ്ഞ ചോദ്യം.
"ഞാൻ വിളിച്ചു.. പക്ഷേ കിട്ടിയില്ല.. ഫോൺ ഓഫായിരുന്നു..'
അത് ശരിയായത് കൊണ്ടാണ് പിന്നെ അയാളൊന്നും പറയാഞ്ഞതും.
ഹോസ്പിറ്റലിന്റെ പേരും സ്ഥലവുമെല്ലാം അയാൾ ചോദിച്ചറിഞ്ഞു.
"ഇവിടിപ്പോ കുഴപ്പമില്ല.. ഞാനുണ്ടല്ലോ.. രാവിലെ ഡിസ്ചാർജ് തരുമെന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ.. ഞാനങ്ങോട്ട് വന്നോളാം.."
പറയുന്നത് അയാൾക് ഇഷ്ടമാകുമോ എന്നൊരു ഭാവത്തിലാണ് കാശി പറയുന്നത്.
"നീ വെച്ചേക്ക്.."
അതും പറഞ്ഞു കൊണ്ടയാൾ ഫോൺ കട്ട് ചെയ്തു പോയി.
എന്ത് റിസ്ക് എടുത്തു കൊണ്ടും അയാളിങ്ങോട് വരുമെന്ന് അവനുറപ്പായി..
അതോടെ അത് വരെയും അവനുള്ളിലുണ്ടായിരുന്ന സമാധാനം ആ നിമിഷം മുതൽ ഇല്ലാതായി പോയിരുന്നു..
തുടരും..
അവളുടെ ഒരു ഒലക്കമ്മലെ സ്വപ്നം..
എന്റെ ചെക്കനവിടെ ടെൻഷനടിച്ചു കാത്തിരുപ്പ് തുടങ്ങിയിട്ടത്ര നേരായി..
മനസാക്ഷി ഇല്ലാത്ത പരട്ട..
റിവ്യൂ ഇട്ടിട്ട് പോണേ..
സ്നേഹത്തോടെ jif
#💞 പ്രണയകഥകൾ #📔 കഥ


