ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/mg81x4X?d=n&ui=v64j8rk&e1=cമിഴിയോരങ്ങളിൽ. 48.s
🎫🎫🎫🎫🎫🎫🎫🎫
ആശാലത പോകാൻ ഒരുങ്ങുന്നത് കണ്ടപ്പോൾ മൃദുലഅവളുടെ അടുത്തേയ്ക്ക് ചെന്നു.
"ഇന്നലെ സ്ട്രൈക്ക് ആയത് കൊണ്ട് ഇന്നലത്തെ ക്ലാസ് പോയി.
എന്നാൽ പിന്നെ ഇന്നത്തെ ക്ലാസ് കൂടി പൊയ്ക്കോട്ടെ അല്ലേ ഏട്ടത്തീ.."
അവൾ താനും ആശാലതയ്ക്ക് ഒപ്പം വരുന്നുണ്ടെന്ന ഭാവത്തിൽ പറഞ്ഞു.
"ഇന്നത്തെ ക്ലാസ് കളഞ്ഞിട്ട് നീ എവിടെ പോണ്..
എന്റെ കൂടെ വരാനാണെങ്കിൽ വേണ്ട. കേട്ടോ.. ക്ലാസ് കളഞ്ഞിട്ടുള്ള ഒരു കളിയും വേണ്ട."
"നിറമാല കാണാൻ പോവല്ലേ ഏട്ടത്തി..
ഞാനത് കണ്ടിട്ടേയില്ല.
നമുക്ക് രണ്ടാൾക്കും ഒത്ത് പോകാം ഏട്ടത്തീ.."
മൃദുല പ്രതീക്ഷയോടെ അവളെ നോക്കി.
ആശാലത നടന്ന് അവളുടെ അടുത്തേയ്ക്ക് വന്നു.
"ട്യൂഷൻ ക്ലാസ് ആണെങ്കിൽ വേണ്ടില്ലായിരുന്നു.
ഇത്.. വേണ്ടെടീ.
അതുമല്ല രതീഷേട്ടൻ അറിഞ്ഞാൽ സമ്മതിയ്ക്കില്ല ക്ലാസ് മുടക്കം വരുത്താൻ.
ദേ..
അടുത്തവണ ഉറപ്പായും നമ്മൾ രണ്ടുപേരും കൂടിയാവും പോകുന്നത്.. അത് മതി."
"ചുമ്മാ..
അടുത്ത വർഷവും എനിയ്ക്ക് ക്ലാസുള്ള ദിവസമാണെങ്കിൽ എന്ത് ചെയ്യും. അന്നും ഏട്ടത്തി ഇത് തന്നെയാവില്ലേ പറയാൻ പോണത്..."
"അല്ലെടീ.. അന്ന് ക്‌ളാസുണ്ടെങ്കിൽ തന്നെ നീ പോകുന്നില്ല. പോരെ.."
മൃദുലയെ സമാധാനിപ്പിച്ചു നിർത്താനാണ് താൻ അങ്ങിനെ പറഞ്ഞതെങ്കിലും ആശാലതയ്ക്കറിയാമായിരുന്നു, അടുത്ത വർഷം ഇതേ ദിവസം താനീ വീട്ടിൽ ഉണ്ടാകാൻ പോകുന്നില്ലെന്ന്.
അവർ സംസാരിച്ചിരിയ്ക്കെ രുഗ്മിണിയും അവിടേയ്ക്ക് കടന്ന് വന്നു.
ദേവിയ്ക്ക് വഴിപാട് നടത്താനുള്ള പൈസ അവർ ആശാലതയെ ഏൽപ്പിച്ചു.
"അവനിവിടെ ഉണ്ടായിരുന്നെങ്കിൽ എനിയ്ക്ക് കൂടി വരാമായിരുന്നു. കാർ അവൻ കൊണ്ട് പോയിരിയ്ക്കയല്ലേ."
രുഗ്മിണി പറഞ്ഞു.
"എന്നാൽ അമ്മയ്ക്ക്ഏട്ടത്തിയുടെ കൂടെ ആക്ടിവായിൽ പോയിട്ട് വരാൻ പാടില്ലേ.
ഏട്ടത്തി തനിച്ചാണല്ലോ പോകുന്നത്.."
മൃദുല അമ്മയെ നോക്കി.
"ഓ.. എനിയ്ക്കതിന്റെ പിന്നിലിരിയ്ക്കുന്നതേ പേടിയാ.. അതിന്റെ പിന്നിലിരിയ്ക്കുമ്പോ എനിയ്ക്ക് തോന്നും ഏതോ വെളിച്ചമുള്ള ഗുഹയിലൂടെ ഞാൻമുമ്പോട്ട് പോയി പോയി പിടിവിട്ട് ഇപ്പോൾ റോഡിലേക്ക് വീണു പോകുമെന്ന്.
നീ പോയിട്ട് പെട്ടന്നിങ്ങു പോരണേ മോളേ..
അവൻ നേരത്തെ വരികയാണെങ്കിൽ നമുക്കെല്ലാവർക്കും കൂടി വൈകിട്ട് ഒന്നൂടെ പോയി തൊഴുതിട്ട് വരാം."
ആശാലത സമ്മതം മൂളിയിട്ട് അപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി.
ഒമ്പതു മണി കഴിഞ്ഞതേയുള്ളൂ നേരം.
ആശാലത ഏഴoകുളത്ത് വന്നിട്ട് പട്ടാഴി റോഡിലേക്ക് വണ്ടി ഓടിച്ചു പോയി.
പട്ടാഴിയിൽ എത്തിയപ്പോൾ അവൾ ആവണിയുടെ മൊബൈലിലേക്ക് വിളിച്ചു നോക്കി.
"ചേച്ചി ഏത് വഴിയാ വരുന്നത്."
ആവണി തിരക്കി.
താനിപ്പോൾ പട്ടാഴിയിൽ എത്തിയിട്ടുണ്ടെന്ന് അവൾ ആവണിയെ അറിയിച്ചു.
"ഞാനിവിടെ അമ്പലത്തിൽ നിൽപ്പുണ്ട് ചേച്ചീ.നേരെ ഇങ്ങോട്ട് പോരെ."
ആവണി അമ്പല നടയിൽ നിൽക്കുകയാണെന്ന് ഫോണിലൂടെ കേൾക്കുന്ന മേള പ്പെരുക്കത്തിൽ നിന്ന് തന്നെ ആശാലതയ്ക്ക് അറിയാൻ കഴിഞ്ഞു.
പത്ത് മിനിറ്റിനുള്ളിൽ ആശാലത വണ്ടിയോടിച്ചു രണ്ടാലും മൂട് ജങ്ഷനിൽ എത്തി.
ഇനി രണ്ടോ മൂന്നോ മിനിറ്റ് നേരത്തെ യാത്രക്കൊണ്ട് ക്ഷേത്രത്തിൽ എത്തിച്ചേരും.
രണ്ടാലും മൂട് മുതൽ അമ്പലത്തിലെ ചടങ്ങുകൾ മൈക്ക് കളിലൂടെ ദേശമെങ്ങുംവല്ലാത്തൊരു ഭക്തി സാന്ദ്രമായ അന്തരീക്ഷം തീർത്തിരുന്നു.ജംഗ്ഷൻ മുതൽ അമ്പല നട വരെ വഴിയുടെ ഇരു വശത്തും വൈദ്യുത ദീപാലാങ്കാരങ്ങൾ കാണാനുണ്ട്.
നടപ്പന്തലിനു മുൻപിലെ, ക്ഷേത്രത്തിലെ കലാ പരിപാടികൾ നടക്കുന്ന സ്റ്റേജിന് സമാന്തരമായ പാർക്കിങ് ഗ്രൗണ്ടിൽ ആശാലത വണ്ടി നിർത്തിയതും അവളെ കാത്ത് നിന്ന ആവണി അടുത്തേയ്ക്ക് ചെന്നു.
ആകാശത്ത് അങ്ങിങ്ങു കാർമേഘങ്ങൾ നിരന്നിട്ടുണ്ടെങ്കിലും പത്ത് മണിയായതോടെ തന്നെ അന്തരീക്ഷത്തിൽ ആവി പടർന്നു തുടങ്ങി.
അടുത്ത ദേശങ്ങളിൽ നിന്നൊക്കെ കാറിലും, മറ്റു വാഹനങ്ങളിലും ധാരാളം ആൾക്കാർ എത്തിക്കൊണ്ടിരിയ്ക്കുകയാണ്.
ആറോ ഏഴോ കരക്കാരുടെദേശപ്പെരുമ വിളിച്ചോതുന്ന ഒരു മഹാ ക്ഷേത്രമാണ് തലവൂർ ദേവീ ക്ഷേത്രം..
മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന വരദായിനിയായ അമ്മ..
പൂരം നാളിൽ നടക്കുന്ന അമ്മയുടെ തിരുവുത്സവത്തിന് നാന്ദി കുറിച്ച് കൊണ്ട് ആദ്യം തുടങ്ങുന്ന ചടങ്ങാണ് നിറമാല..
പൊങ്കാല മഹോത്സവം കഴിഞ്ഞതിന്റെ പന്ത്രണ്ടാം നാളാണ് നിറമാല നടക്കുന്നത്.
തലയിൽ വെയിൽ തട്ടാതിരിയ്ക്കാൻ വേണ്ടിയാവും ആവണി, ചുരീദാറിന്റെ ഷാൾ തലയിലൂടെ ചുറ്റിയിട്ടുള്ളതെന്ന് ആശാലതയ്ക്ക് തോന്നി.അതിന്റെ ഒരു തുമ്പ് പിന്നിലേക്കും, മറ്റേ തുമ്പ് മാറിലേക്കും ഇട്ടിരിയ്ക്കുന്നതിനാൽ മുഖത്തിന്റെ പകുതിയോളം മറഞ്ഞിരിയ്ക്കുകയാണ്.
"വാ.. നമുക്കൊന്ന് തൊഴുതു വരാം.."
ആവണിയെയും കൂട്ടി അവൾ ചുറ്റമ്പലത്തിലേക്കുള്ള പടവുകൾ ഇറങ്ങി.
പിന്നെ അവർ വഴിപാട് കൗണ്ടറിൽ പോയി ചീട്ടെഴുതി വന്ന ശേഷം അമ്പലത്തിനുള്ളിലേക്ക് കയറി.
സർവാഭരണ വിഭൂഷിതയായ തലവൂരമ്മയുടെ വെള്ളിക്കൽ മൂക്കുത്തിയിൽ നിന്നൊരു പ്രഭ തന്റെ മുഖത്തടിച്ചു കണ്ണഞ്ചി പോകും പോലെ ആശാലതയ്ക്ക് തോന്നി.
അവൾ ഒന്ന് കൂടി കണ്ണടച്ചു തുറന്നു ആ രൂപത്തിലേക്ക് നോക്കി.
അവൾക്കിന്ന് പൂക്കളാൽ അലoകൃതമായ അമ്മയുടെ രൂപം കണ്ടിട്ടും കണ്ടിട്ടും മതി വന്നില്ല.
ദർശനത്തിനായി തിരക്ക് കൂടുന്നതനുസരിച്ചു അവർക്ക് തിരുനടയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.
വഴിപാട് ചീട്ടുകൾ നൽകി പ്രസാദത്തിന് കാത്ത് നിൽക്കുമ്പോൾ അത് വരെ തന്റെ മനസിനെ മൂടിയിട്ടുണ്ടായിരുന്ന സർവ്വ വ്യഥയും മാറിപ്പോയതായി ആശാലതയ്ക്ക് തോന്നി.
മനസ്സിൽ എന്തോ, എവിടെയോ സന്തോഷത്തിന്റെ ചില പുതു നാമ്പുകൾ കുളിർ മഴയേറ്റ് കിളിർക്കുന്ന അനുഭവം.
വഴിപാട് പ്രസാദം വാങ്ങി ഉപ പ്രതിഷ്ഠ കളെ വലം വച്ച ശേഷം പുറത്ത് നിന്ന് ആശാലത ഒരു തവണ കൂടി ദേവിയ്ക്ക് മുൻപിൽ കൈകൂപ്പി.
"നീ വന്നിട്ട് കുറെ നേരം ആയോ ആവണീ.."
ആശാലത തിരക്കി.
ക്ഷേത്രത്തിന്റെ കിഴക്കേ വാതിലിനപ്പുറമുള്ള റെയിൽവേ ലൈനിലൂടെ കാതടപ്പിയ്ക്കുന്ന ഒച്ചയിൽ ഒരു കൊല്ലം പാസഞ്ചർ പാഞ്ഞു പോയി.
"നമുക്ക് പുറത്തേയ്ക്ക് പോകാം ചേച്ചീ.
ഇവിടെ നിന്നാൽ ഈ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ ഒന്നും സംസാരിയ്ക്കാൻ പറ്റില്ല."
ആവണി പറഞ്ഞപ്പോൾ അവളെയും കൂട്ടി ആശാലത കമ്മിറ്റി ഓഫീസിനു പിന്നിലുള്ള വലിയ മാന്തണലിലേക്ക് മാറി നിന്നു.
അവിടെ അധികം തിരക്കില്ലാത്ത ഇടമായിരുന്നു.
പടർന്നു പന്തലിച്ച മാവിന്റെ ചുവട്ടിൽ അർദ്ധ വൃത്താകൃതിയിൽ ഉള്ള കൽക്കെട്ടിൽ ആൾക്കാർക്ക് ഇരുന്നു വിശ്രമിയ്ക്കാനുള്ള ഇടമുണ്ട്.
അവർ രണ്ട് പേരും അടുത്തടുത്തായി കൽക്കെട്ടിലേക്ക് ഇരുന്നു.
ആശാലത അവിടെ ഇരുന്നു കൊണ്ട് താഴേയ്ക്ക് ചെരിഞ്ഞിറങ്ങിപോകുന്ന റോഡിന് നേർക്ക് കൈ ചൂണ്ടി.
പൂരത്തിന് വരുമ്പോ ഇവിടെയാ നമ്മൾ വണ്ടി വയ്ക്കാറ്. ഓർമ്മയുണ്ടോ നിനക്ക്.. "
"ഉവ്വ്.
ഒരു തവണ ഇവിടെ തിരക്കിൽ പെട്ട് പോയിട്ട് പിറ്റേ ദിവസം രാവിലെയാ നമ്മൾ വന്ന് ആക്ടിവ എടുത്തു കൊണ്ട് പോയത്.. ബബിൾഗം മുതൽ, സ്റ്റിക്കറുകളും ഐസ് ക്രീം കപ്പും, ഡിസ്പോസിബിൾ ഗ്ലാസ്സും എല്ലാം ഏതോ വികൃതികൾ അന്ന് വണ്ടിയിൽ ആകമാനം കൊണ്ടിട്ട് വൃത്തികേടാക്കിയിട്ടുണ്ടായിരുന്നു. ഒരാഴ്ച നീ പിന്നെ ആ വണ്ടി കൈകൊണ്ട് തൊട്ടിട്ടില്ല.
അതൊക്കെ ഇവിടെ വരുമ്പോ എന്നും ഞാനോർക്കും.
കുറച്ച് സമയം ഞാനിവിടെ വന്ന് തനിച്ചിരിയ്ക്കാറും ഉണ്ട്."
ആ ഓർമകളൊക്കെ മനസ്സിൽ നിറഞ്ഞിട്ട് അവർ അൽപ്പ നേരം പരസ്പരം മിണ്ടാതിരുന്നു.
"ആവണീ."
അവസാനം ആശാലത വിളിച്ചു.
സമയമായിരിയ്ക്കുന്നു എന്ന് ആവണിയ്ക്ക് മനസിലായി.
ഇത്രയും നേരം ഒരു തുടക്കം കിട്ടാനായി അവൾ കാത്തിരിയ്ക്കുകയായിരുന്നു എന്നിട്ടും ആവണിയ്ക്ക് തന്റെ നെഞ്ചിടിപ്പേറുന്നതായി തോന്നി.
"നീയെന്താ എന്നോട് സംസാരിയ്ക്കാനുണ്ടെന്ന് പറഞ്ഞത്."
ആശാലത നിർവികാരമായ സ്വരത്തിൽ അവളോട് തിരക്കി.
"ചേച്ചീ..
ചേച്ചീ ഞാൻ.. ഞാനിന്നലെ ശക്തി കുളങ്ങരയ്ക്ക് പോയിട്ടുണ്ടായിരുന്നു."
ആവണി അവളുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ഒരു വിധം പറഞ്ഞൊപ്പിച്ചു.
ആശാലതയുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് അവൾക്ക് കാണാമായിരുന്നു.
"ചേച്ചി മറന്നോ..
ആരൊക്കെയോ പറഞ്ഞുള്ള അറിവ് ചേച്ചിയ്ക്ക് ഇല്ലേ, വിന്നിച്ചൻ അവിടൊരു പെൺകുട്ടിയെ കല്യാണം കഴിയ്ക്കാൻ ഇരുന്നതാണെന്ന്...അതൊന്ന് അന്വേഷിയ്ക്കണമെന്ന് എനിയ്ക്ക് തോന്നി."
"എന്നിട്ട് അന്വേഷിച്ചു തൃപ്തി വന്നോ നിനക്ക്..ആരോ അങ്ങിനെ പറഞ്ഞെന്ന് കരുതി, നീയും അത് കാര്യമായിട്ടെടുത്തോ ആവണീ.എത്രനാളു കൊണ്ട് നീ കാണുന്നതും അറിയുന്നതുമാ ആവണീ വിന്നിച്ചനെ..എന്നിട്ട് നിനക്കും പകർന്നിരിയ്ക്കുന്നു ആസംശയ രോഗം.
കഷ്ടം.."
"കഷ്ട്ടമല്ല ചേച്ചീ. സത്യം..
ആരുടെ നാവിൽ നിന്നാണോ ചേച്ചി അത് കേൾക്കാൻ ഇടയായത്.. അതാണ് സത്യം.അവരറിഞ്ഞതാണ് നേര്.. നമ്മളെയൊക്കെ വിന്നിച്ചൻ വലിയൊരു കള്ളത്തിന്റെ കട്ടിയുള്ള പുറന്തോട് കൊണ്ട് മൂടി നിർത്തിയിരുന്നതാണ്..നമ്മൾഅത് വിശ്വസിച്ചു നിന്നു.."
ആവണി നോക്കി നിൽക്കേ ആശാലതയുടെ ചുണ്ടിൽ ഒരു നിന്ദാഹാസം വിരിഞ്ഞു.
"ആരാ, നിനക്ക് അവസാന നിമിഷം ഈ ട്രെയിനിങ് തന്നത് ആവണീ..ആരായാലും അവരുടെ ബുദ്ധി അപാരമെന്ന് പറയാതിരിയ്ക്കാൻ വയ്യ.
ഇത് രതീഷേട്ടൻ ആവാൻ വഴിയില്ല.. അശോകേട്ടനാണോ നിന്നോട് പറഞ്ഞത് എന്റെ മുൻപിൽ ഇങ്ങനെ നടിയ്ക്കണമെന്ന്.. ആയിരിയ്ക്കും. അശോകേട്ടൻ ആകാനേ വഴിയുള്ളൂ.അശോകേട്ടനാണല്ലോ എന്നെ കൊണ്ടുള്ള ലാഭക്കണക്കുകൾ ചുമക്കുന്നത്.
നീ ഇങ്ങനൊരു നാടകം എന്റെ മുൻപിൽ അവതരിപ്പിയ്ക്കാനാണ് എന്നെ ഇവിടേയ്ക്ക് വിളിച്ചുവരുത്തുന്നത് എന്നതിന്റെ ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഈ അഭ്യാസം കാണാൻ ഞാനിങ്ങോട്ട് വരില്ലായിരുന്നല്ലോടീ."
ആശാലതയുടെ മുഖത്തൊരു കാളിമ പടർന്നു.
"ചേച്ചീ..
ദയവായി ഞാൻ പറയുന്നതൊന്ന് വിശ്വസിയ്ക്ക്..
ചേച്ചി കരുതും പോലെ വിന്നിച്ചൻ മരണപ്പെടാൻ ഇടയായത് രതീഷേട്ടൻ മൂലമോ, അശോകേട്ടൻ കാരണമോ ഒന്നുമല്ല...
അവരായിരുന്നു ഇതിന്റെ പിന്നിൽ..
വിന്നിച്ചൻ കെട്ടാനിരുന്ന ജസീന്ത എന്ന പെണ്ണിന്റെ സഹോദരങ്ങൾ.
അവരാണ് വിന്നിച്ചനെ..."
അത്രയും പറഞ്ഞിട്ട് ആവണി അവളുടെ മുഖത്തേയ്ക്ക് നോക്കി.
ആശാലതയുടെ മുഖത്തും, കണ്ണുകളിലും വിവിധ ഭാവങ്ങൾ മാറി മറിഞ്ഞു വരുന്ന കാഴ്ച അവൾക്ക് കാണാമായിരുന്നു.
"അവർക്കെല്ലാം ഇഷ്ടമായിരുന്നു വിന്നിച്ചനെ.
പക്‌ഷേ അതിനിടയിൽ ആരോ പറഞ്ഞു അവർ വിന്നിച്ചന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുള്ള വിവരവും, ആപെണ്ണിനെ വിന്നിച്ചൻ രഹസ്യമായി കല്യാണം കഴിയ്ക്കാൻ പോകുന്ന കാര്യവും അറിഞ്ഞു.
ജസീന്തയുടെ ആങ്ങളമാരുടെ അന്വേഷണങ്ങൾക്കിടയിൽ വിന്നിച്ചന് മറ്റു പല ബന്ധങ്ങളും ഉള്ളതായി അറിയാൻ ഇടയായി..
അവർക്കവരുടെ കൂടപ്പിറപ്പിന്റെ ജീവിതമായിരുന്നു വലുത്. ഏതോ ഒരു നെറികെട്ടവന്റെ കയ്യിലെ കളിപ്പാവയാക്കാനല്ല അവർ അവരുടെ കൂടപ്പിറപ്പിനെ കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞാണ് വിന്നിച്ചന് അവർ മരണ ശിക്ഷ വിധിച്ചത്.
അവരെയൊക്കെ കബളിപ്പിയ്ക്കും പോലെ വിന്നിച്ചൻ നമ്മളെയും കബളിപ്പിച്ചു കൊണ്ടിരുന്നതാണ് ചേച്ചീ..നമ്മൾ അത് അറിഞ്ഞില്ലെന്നേയുള്ളൂ.
അറിഞ്ഞാലും നമ്മൾക്ക് പ്രതികരിയ്ക്കാനുള്ള ശേഷിയുണ്ടായിരുന്നോ."
"ഇല്ല.."
ആവണി പറഞ്ഞു നിർത്തും മുൻപേ ആശാലത ഇരുന്ന ഇടത്ത് നിന്നും ചാടി എണീറ്റു.
"നീ.. നീയെന്നോട് കള്ളം പറയല്ലേ ആവണീ.ഞാനിതു വിശ്വസിയ്ക്കില്ല. ഇത് മാത്രം ഞാൻ വിശ്വസിയ്ക്കില്ല."."
അവളുടെ മുഖം ദീനമായി.
"ഇവിടെ, ഈ തിരുനടയിൽ ഇരുന്ന് ഞാൻ ചേച്ചിയോട് കള്ളം പറയുവോ... മരണപ്പെട്ടു പോയ മറ്റൊരു മനുഷ്യന്റെ ആത്മാവിനെ കളങ്ക പ്പെടുത്താനായി ഞാനൊരു കള്ളം പറഞ്ഞാൽ വിശ്വo കാത്തരുളുന്ന ഈ അമ്മ തമ്പുരാട്ടി എന്നോട് പൊറുക്കുവോ.."
"ദൈവമേ..
ഞാനെന്തൊക്കെയാണോ ഈ കേൾക്കുന്നത്.."
ആശാലത നെഞ്ചുരുകി വിതുമ്പി പിടഞ്ഞു കൊണ്ട് നടയുടെ നേർക്ക് നോക്കി.
തിടപ്പള്ളിയ്ക്ക് ചുറ്റിനും വലം വച്ചു ആൾക്കാർ നടന്ന് പോകുന്നതല്ലാതെ മറ്റൊന്നും കാണാനില്ല.
"ആ ഓട്ടോ ഡ്രൈവർ ഇല്ലായിരുന്നെങ്കിൽ അവന്മാർ അവിടെയിട്ട് എന്നെ കൊന്നേനെ ചേച്ചീ..
ഞാൻ ഇവിടെ നിന്നുമാണ് ചെല്ലുന്നതെന്ന് പറഞ്ഞാൽ അവർക്ക് അറിയില്ലല്ലോ എന്ന് കരുതി എന്റെ നാട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഞാൻ അവരോട് മയ്യനാട് ആണെന്ന് പറഞ്ഞു പോയി.
വിന്നിച്ചന്റെ നാടായിരുന്നല്ലോ അത്. അവർക്ക് തോന്നിക്കാണും ഞാൻ വിന്നിച്ചന്റെ ആരെങ്കിലും ആയിരിയ്ക്കുമെന്ന്...
അവരെന്റെ മുഖത്തടിച്ചു.
എന്നെ ചവിട്ടി വീഴ്ത്താനായി കാൽ വീശി...
അവരെന്റെ മുഖത്ത് നോക്കി പറഞ്ഞു അവരുടെ കൂടപ്പിറപ്പിനെ ചതിയ്ക്കാൻ നോക്കിയ വിന്നിച്ചനെ കൊന്ന് കളഞ്ഞത് പോലെ അവർ എന്നെയും കൊല്ലുമെന്ന്..
അവിടെ നിന്ന് രക്ഷപ്പെട്ടു പോന്നെന്ന് എനിയ്ക്കിപ്പോഴും വിശ്വസിയ്ക്കാൻ കഴിയുന്നില്ല ചേച്ചീ...
ആ ഓട്ടോ ഡ്രൈവർ ഒറ്റയാളാ എന്നെ ആ കാപാലികർക്കിടയിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ട് പോന്നത്...
അല്ലായിരുന്നെങ്കിൽ...
അത്രയ്ക്ക് ക്രൂരരായിരുന്നു ചേച്ചീ അവർ.
അവരുടെ സഹോദരിയെ ചതിയ്ക്കാൻ നോക്കിയതിന് അവർ വിന്നിച്ചനോട് പ്രതികാരം ചെയ്തു.."
ആവണി പറഞ്ഞു നിർത്തിയിട്ട് താൻ തലയിലൂടെ ചുറ്റിയിരുന്ന ഷാൾ വലിച്ചു മാറ്റി.
അവളുടെ ഇടത്തേ കവിളിൽ നാലുവിരലുകളുടെ കരിവാളിച്ച പാടുകൾ അപ്പോഴും അവിടെ കാണാൻ കഴിയുമായിരുന്നു.
"ഇതിൽ കൂടുതലൊന്നും എനിയ്ക്ക് ചേച്ചിയോട് പറയാനില്ല. ഇതിൽ കൂടുതൽ ഒരു തെളിവും എനിയ്ക്ക് ചേച്ചിയ്ക്ക് മുൻപിൽ നിരത്താനില്ല..
ആവണി വീണ്ടും ഷാൾ കൊണ്ട് തന്റെ കവിൾ മൂടി കളയും മുൻപേ ആശാലത തന്റെ കൈ അവളുടെ കവിളത്തേയ്ക്ക് നീട്ടി.
അവളുടെ കൈ വിരൽ തുമ്പുകൾ വിറയുന്നുണ്ടായിരുന്നു.
ആവണിയുടെ കവിളത്തെ കരിവാളിച്ച പാടുകളിൽ വിരൽ കൊണ്ട് തൊടുമ്പോൾ ആശാലതയുടെ കണ്ണുകൾ നിറഞ്ഞു.
കണ്ണീർ പ്പാടയ്ക്ക് പുറത്ത് ഭൂമിയും, തനിയ്ക്ക് ചുറ്റുമുള്ള സർവ്വ ചരാ ചരങ്ങളും ഓളംവെട്ടും പോലെ ആശാലതയ്ക്ക് തോന്നി.
അവളുടെ കണ്ണിലൂടെ ഒന്നോ രണ്ടോ തുള്ളി കണ്ണീർ ഒലിച്ചു നിലത്തേയ്ക്ക് വീണു.
(തുടരും)
കണ്ണൂർകാരൻ 🥰🥰🥰🥰🥰 #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ


