#📙 നോവൽ - കാശിയുടെ പെണ്ണ് 💐💐
🔻 പാർട്ട് _57
✍️ രചന - ജിഫ്ന നിസാർ 💥
"അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാനുള്ളത് ബിബിനെ . എന്താ ഇതിന്റെ ഒക്കെ അർഥം..?"
തനിക്കിന്ന് വരെയും കണ്ട് പരിചയമുള്ള ആളല്ല മുന്നിലിപ്പോൾ നിൽക്കുന്ന സ്വന്തം അപ്പച്ചനെന്നു വിയർത്തു കുളിച്ചു നിൽക്കുന്ന ബിബിന്റെ ഉള്ളിലുണ്ട്.
പെട്ടന്ന് പറയാൻ കിട്ടുന്നൊരു കള്ളവും അവന്റെ നാവിലപ്പോൾ എത്തി നോക്കുന്നില്ല.
ഇനിയിപ്പോ കള്ളം പറഞ്ഞു കൊണ്ടൊരു പിടിച്ചു നിൽക്കൽ അസാധ്യമെന്നും അപ്പോഴുള്ള സാഹചര്യങ്ങൾ കാണുമ്പോൾ അവനു തോന്നുന്നുണ്ട്.
മൊത്തത്തിൽ കയ്യിൽ നിന്ന് പോയത് പോലായി കാര്യങ്ങൾ.
ചെയ്തു കൂട്ടിയ കള്ളത്തരങ്ങൾ ആര് അറിയരുതെന്ന് കരുതിയോ അവർക്ക് മുന്നിലത് തെളിവോടെ തന്നെ എത്തിയിരിക്കുന്നു.
ആ പിഴച്ചചവളുടെ കളി ആണ്.
ഭവ്യയെ അപ്പോൾ കയ്യിൽ കിട്ടിയാൽ ഒരൊറ്റ പിടുത്തം കൊണ്ടവളെ ഞെരിയിച്ചു കളയാൻ പാകത്തിന് ദേഷ്യമുണ്ട് ബിബിക്കപ്പോൾ.
"മാനം നോക്കി നിന്നിട്ട് കാര്യമില്ല ബിബിനെ.. വാ തുറന്നങ്ങോട്ട് പറയ് കാര്യം."
ജോർജ് പല്ല് കടിച്ചു പിടിച്ചു കൊണ്ടത് പറയുമ്പോഴും കുഞിനെ അടക്കി പിടിച്ചു കൊണ്ട് നിറഞ്ഞൊലിക്കുന്ന കണ്ണുകൾ തുടക്കാൻ കൂടി മിനക്കെടാതെ നിൽക്കുന്ന ചിത്രയുടെ നേരെയുള്ള അയാളുടെ നോട്ടം അസഹ്യമാണ്.
മരുമകൾ ആയിട്ടല്ല.മകളായിട്ട് തന്നെയാണ് അവളെ സ്നേഹിച്ചത്.
പരിഗണിച്ചത്.
അവളിങ്ങോട്ടും അങ്ങനെ തന്നെ.
തന്നെയും മേരിയെയും വിട്ട് സ്വന്തം വീട്ടിലേക്കു പോലും ഒരു ദിവസത്തിൽ കൂടുതൽ വിരുന്ന് പോകാത്തവൾ.
അവൾ കരയാനും വേദനിക്കാനും കാരണം സ്വന്തം മകനാണ് എന്നുള്ള തിരിച്ചറിവ് അയാൾക്ക് വല്ലാത്ത നൊമ്പരം നൽകുന്നുണ്ട്.
ഉള്ളം രോഷം കൊണ്ട് തിളക്കുന്നുണ്ട്.
മറുപടി ഇല്ലാത്ത ബിബിനെ കാണുമ്പോൾ അതങ്ങനെ കൂടി കൂടി വരുന്നുമുണ്ട്.
"അത് പിന്നെ അപ്പച്ചാ.. ഞാൻ.."
ബിബിയും ചിത്രയെ കൂടിയൊന്ന് നോക്കിയിട്ട് പതറി കൊണ്ടത് പറഞ്ഞു തുടങ്ങുമ്പോൾ ജോർജ് കൈ ഉയർത്തി കൊണ്ടത് തടഞ്ഞു.
"നീ കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടണ്ടാ ബിബിനെ.. ഉറപ്പിച്ചുള്ള ഒരു ഉത്തരം വേണമെനിക്ക്.. അല്ലാതെ എങ്ങും തൊടാതെ എന്തെങ്കിലും പറഞ്ഞു കൊണ്ട് രക്ഷപ്പെട്ടു പോകാമെന്നു നീ കരുതണ്ട.."
യാതൊരു അലിവും ഇല്ലാത്ത അയാളുടെ സ്വരം.
ബിബിൻ വിറച്ചു പോയി.
ജോർജിന് വാക്ക് ഒന്നേ ഒള്ളു.ആരൊക്ക എന്തൊക്കെ പറഞ്ഞാലും അത് പിന്നെ മാറാനും പോകില്ല.
അതൊക്കെ ഓർക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് കൂടി.
എനിക്കൊരു തെറ്റ് പറ്റി പോയി അപ്പച്ചാ.. അവള്.. അവളെന്നെ ചതിച്ചു പെടുത്തി കളഞ്ഞതാ.. കാശ് മോഹിച്ചു കൊണ്ട്..കാശ് പോയാലും മാനം പോകരുതെന്ന് കരുതി ഞാനത് ആരോടും പറഞ്ഞില്ല.
പക്ഷേ.. അവളുടെ ആർത്തി തീർന്നില്ല. വീണ്ടും കാശ് ചോദിച്ചു കൊണ്ട് എന്നേ വിളിച്ചപ്പോൾ ഞാനത് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. അതിന്റെ.. ദേഷ്യത്തിന്.. "
ജോർജിന്റെ കത്തുന്ന കണ്ണിലെ കനൽ കണ്ടപ്പോൾ ബാക്കി പറയാൻ ബിബിന് തോന്നിയില്ല.
അവൻ വീണ്ടും വിറച്ചു.
അവനെ തുറിച്ചു നോക്കി ഒരു നിമിഷം നിന്ന ജോർജ് ഒട്ടും പ്രതീക്ഷിക്കാത്ത ആ നിമിഷം. അവന്റെ കവിളിൽ ആഞ്ഞടിച്ചു.
ഇറങ്ങെടാ പുറത്ത്.. "
പുറത്തേക്ക് ചൂണ്ടിയാ അയാളുടെ വിരൽ പോലും വിറച്ചു.
"അപ്പച്ചാ.. ഞാൻ.. അവളെന്നെ ചതിചതാ.. ആരോടെങ്കിലും പറഞ്ഞാ കേസിൽ പ്പെടുത്തി കളയും അവളെ പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ.. അറിയാതെ പറ്റി പോയതാ അപ്പച്ചാ.."
വേറൊരു രക്ഷയും മുന്നിൽ ഇല്ലെന്ന് വ്യക്തമായ നിമിഷം ബിബിൻ കൈ കൂപ്പി കൊണ്ട് കരഞ്ഞു തുടങ്ങി.
ജോർജ് അവനെ അവജ്ഞയോടെ നോക്കി.
അത്രയൊക്കെ ആയിട്ടും മേരി അപ്പോഴും കരയുന്നില്ല..
പക്ഷേ ആ ഉള്ള് പിടയുന്നത് ആർക്കും മനസ്സിലാവും. അത് പോലൊരു മുഖം. ആ അവസ്ഥയിൽ.. ഒരമ്മയുടെ മുഴുവൻ ഗതികേടും കൊണ്ടുള്ള ആ നിൽപ്പ്.
ബിബിക്ക് അവരോടെന്തെങ്കിലും പറയാനുള്ള ധൈര്യവുമില്ല.
ചിത്രയുടെ നേർക്ക് നേരെ അവന് നോക്കുന്നില്ല.
ആകെയൊരു എരി തീയിൽ വീണത് പോലൊരു പരവേശം.
കാലു പിടിച്ചിട്ടായാലും പുറത്തെക്കിറക്കി വിടുന്നത് ഒഴിവാക്കി വിട്ടേ തീരൂ.
പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടായില്ലെന്ന് പോലും വരും.
എല്ലാം കൂടി ഓർത്തിട്ട് അവന്റെ തല പെരുത്തു.
"പറ്റി പോയതാ അപ്പച്ചാ. അറിഞ്ഞു കൊണ്ട് നിങ്ങളെ ആരെയും ഞാൻ ചതിച്ചിട്ടില്ല.
അവളെന്നെ കുരുക്കി കളയാൻ ആണെന്ന് സത്യമായും എനിക്ക് അറിയില്ലായിരുന്നു.അപ്പോഴേക്കും ഞാൻ അവളുടെ വലയിൽ പെട്ടു പോയി.. രക്ഷപ്പെട്ടു പോരാൻ ശ്രമിച്ചപ്പോൾ അവളത് കൂടുതൽ മുറുക്കി കളഞ്ഞു..
അവൾക്കിത് തൊഴിലാണ്.
അതൊന്നും അറിയാതെ ഞാൻ.. എന്നോട് ക്ഷമിക്കണം..
ഇനി.. ഇനി നിങ്ങളുടെ അനുവാദമില്ലാതെ ഞാനീ പടി പോലും ഇറങ്ങി പോവില്ല..
നിങ്ങളോട് ഇതെല്ലാം പറയാനുള്ള ഭയം കൊണ്ടാ അപ്പച്ചാ..
ഇപ്രാവശ്യം എന്നോടൊന്ന് ക്ഷമിച്ചേക്കണേ.."
യാതൊരു നാണവും ഇല്ലാതെ കണ്ണീരോടെ ബിബിൻ ജോർജിന്റെ കാൽ കീഴിലെക്കിരുന്നു.
ശില പോലെ നിന്നിരുന്ന ചിത്രയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തൂവുന്നുണ്ട്.
ഒരു കടലിൽ നിന്നെന്ന പോലെ...
💥💥
ഇങ്ങോട്ട് കയറിക്കോ അനി.. ഞാൻ എന്തായാലും ആ വഴി പോണുണ്ട്.. നീയിങ്ങനെ നടന്നു തളർന്നു പോകണ്ടല്ലോ.. ഞാനിറക്കി തരാം.. "
മുന്നിലെ ഡോർ തന്നെ തുറന്നു കൊണ്ട് വളരെ കാര്യമായി അകത്തേക്കു കയറാൻ ക്ഷണിക്കുന്നവൻ.
അനില വേവലാതിയോടെ ഇടവും വലവും നോക്കുന്നുണ്ട്.
"നിനക്കെന്നെ ഭയമാണ്.. അല്ലേ.."
അങ്ങേയറ്റം സങ്കടം ഭാവിച്ചു കൊണ്ട് അവനത് ചോദിക്കുമ്പോൾ അനില കൂടുതൽ നിസ്സഹായയായിരുന്നു.
"സാരമില്ല.. നമ്മളെത്ര സ്വന്തം പോലെ കണ്ടാലും ചിലർക്കൊന്നും അത് മനസ്സിലാവില്ല.. എനിക്കതിപ്പോ ഒന്നൂടെ മനസ്സിലായി. സാരമില്ല അനി.. നിങ്ങളൊക്കെ സന്തോഷമായിരുന്ന മതി എനിക്ക്.അതിൽ കൂടുതൽ ഞാനൊന്നും മോഹിച്ചിട്ടില്ല.
ഇനിയിപ്പോ നിങ്ങൾക്കൊന്നും എന്റെ സഹായം വേണ്ടല്ലോ.. അത് കൊണ്ട് ഇനിയിപ്പോ അൽപ്പം ഒഴിഞ്ഞു മാറ്റം ഒക്കെയാവാം.. സാരമില്ല.."
അത്രയും പറഞ്ഞു കൊണ്ടവൻ തിരികെ ആ ഡോർ അടക്കും മുന്നേ അനില അതിൽ പിടിച്ചു.
അവനെ നോക്കാതെ മുഖം കുനിച്ചു കൊണ്ടവൾ അകത്തേക്ക് കയറി ഇരിക്കുമ്പോൾ ഒരു വിജയിയുടെ ചിരി വിഷ്ണുവിന്റെ ചുണ്ടിൽ ഞൊടിയിട കൊണ്ട് മിന്നി മാഞ്ഞു പോയി.
"ഇത്രേം ഒള്ളു.. അവളുടെ ഒരു.."
പതിയെ ഞൊടിഞ്ഞു കൊണ്ടവൻ മുഖം തിരിച്ചു കൊണ്ട് ചിരി ഒതുക്കി പിടിച്ചു.
"ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ചിട്ടാ സാറേ ഞാൻ.അല്ലാതെ.."
നിറഞ്ഞ കണ്ണോടെ അവൾ പതിയെ പറയുമ്പോൾ വിഷ്ണുവിന്റെ ചുണ്ടിലൊരു പുച്ഛം തിങ്ങി.
"എനിക്കറിയാം അനി.. ഞാൻ.. ഞാനെന്റെ സങ്കടം കൊണ്ടടോ.. നിങ്ങളൊക്കെ എനിക്കെന്റെ ആരൊക്കെയോ പോലെ തോന്നലാ..
ആ നിങ്ങളൊക്കെ അകന്നു മാറുമ്പോൾ.. എനിക്ക്.. എനിക്കെന്തോ പോലെ തോന്നും.. തനിക്കു സങ്കടമായെങ്കിൽ സോറി.. ഇറങ്ങിക്കോ.. എനിക്ക് മനസ്സിലാവും.."
വിഷ്ണു അലിവോടെ അവളെ നോക്കി.
"ഇനിഇപ്പൊ എന്തായാലും പോകാം സാറേ.."
അനില അത് പറഞ്ഞു കേട്ടപ്പോൾ വീണ്ടും അവന്റെ ചുണ്ടിലെ ചിരിക്ക് ഭംഗിയേറി.
"എങ്കിൽ.. ആ ഡോർ അടച്ചേക്ക് അനി.."
വിഷ്ണു വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
അനില ഡോർ അടച്ചു കഴിഞ്ഞ ഉടനെ അവൻ സീറ്റ് ബെൽറ്റ് പിടിച്ചിടാൻ പറഞ്ഞു.
അവളതും ചെയ്തു.
പക്ഷേ അത് ശെരിയായില്ല എന്നും പറഞ്ഞു കൊണ്ടവൻ അവൾക്ക് നേരെ ചാഞ്ഞു കൊണ്ടത് നെരെ പിടിച്ചിടുന്നു എന്ന ഭാവത്തിൽ ബെൽറ്റ് മുറുകുമ്പോൾ മനഃപൂർവം അനിലയുടെ ദേഹത്ത് അവന്റെ കൈകൾ അമർന്നു..
ഒരു പിടച്ചിലോടെ അനില അവനെ നോകിയെങ്കിലും വിഷ്ണുവിന് യാതൊരു ഭാവമാറ്റവും ഇല്ല.
അത് കൊണ്ട് തന്നെ അവനത് അറിഞ്ഞു കൊണ്ട് ചെയ്തതാനെന്ന് അവൾക്ക് മനസ്സിലായതുമില്ല.
"പോയാലോ.."
ചിരിയോടെ അവൻ ചോദിക്കുമ്പോൾ വിയർത്തു പോയ മുഖം തുടച്ചു കൊണ്ടവൾ അതേ എന്ന് തലയാട്ടി.
"വീട്ടിലെന്താ വിശേഷം.."
വിഷ്ണു തന്നെ തുടങ്ങി വെച്ച് കൊടുത്തു.
വീട്ടു കാര്യങ്ങൾക്കൊപ്പം കുട്ടികളുടെ കാര്യവും അമ്മയുടെ കാര്യവും അവർക്കിടയിൽ കടന്ന് വന്നു.
വളരെ കാര്യമായിട്ട് തന്നെ വിഷ്ണു എല്ലാം ചോദിച്ചറിയുന്നുണ്ട്.
അവളെല്ലാം പറയുന്നുമുണ്ട്.
"കടയുടെ അവസ്ഥ ഇപ്പൊ എന്താ.. കുറച്ചു തിരക്കിൽ പെട്ട് പോയത് കൊണ്ട് ഞാനാ വഴി ഇറങ്ങിയിട്ടിപ്പോ ദിവസങ്ങളായി.. സെറ്റല്ലേ എല്ലാം.."
വിഷ്ണുവിന്റെ ആ ചോദ്യം കേട്ടതും അനിലയുടെ മുഖം മങ്ങി പോയി.
അവളുടെ കണ്ണ് നിറഞ്ഞു.
"എന്താ അനി.. എന്തേലും പ്രശ്നം ഉണ്ടോ ടോ.."
പതിയെ മടിയിലിരുന്ന അവളുടെ കയ്യിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു.
അലിവോടെ.. ആത്മാർത്ഥതയോടെ അവന്റെയാ ചോദ്യം കേൾക്കാൻ കൊതിച്ചത് പോലെ അവൾ പൊട്ടി കരഞ്ഞു പോയി.
ആ കരച്ചിൽ ഒതുങ്ങും വരെയും ആശ്വാസം പകർന്നു കൊടുക്കുന്നു എന്നാ വ്യാജേന അവളുടെ കയ്യിലും തോളിലും വിഷ്ണുവിന്റെ കൈകൾ ഓടി നടന്നു.
പൊട്ടി പിളർന്നു കരയുന്നവൾ ആ തൊട്ട് നോക്കലിന്റെ ഒറിജിനൽ അർഥം ശ്രദ്ധിച്ചതുമില്ല.
ഒടുവിൽ.. കടയിലെ കച്ചവടം വളരെ മോശമായി പോയെന്നും ആരൊക്കെയോ അറിഞ്ഞു കൊണ്ട് അവളെയും കടയെയും തകർത്തു കളയാൻ അറിഞ്ഞു ശ്രമിക്കുന്നുണ്ട് എന്നുമൊക്കെ കരഞ്ഞു പറയുന്ന അനില അപ്പോഴും അറിഞ്ഞില്ല.. അരികിലിരുന്ന് താൻ സങ്കടം പറയുന്നവൻ തന്നെയാണ് ആ നടന്നതിനും പിന്നിലെന്നുള്ളത്.
അവരുടെ കടയും കച്ചവടവും നന്നായി നടക്കുന്നുണ്ടെന്നും ഇങ്ങനെ പോയാൽ അധികം വൈകാതെ തന്നെ അവർക്ക് തന്റെ ഒരു സഹായവും പിന്നെ വേണ്ടി വരില്ലെന്നും തനിക്കു മുമ്പിൽ അനിലയിലേക്കുള്ള വഴി അടഞ്ഞു പോകുമെന്നും മനസ്സിലാക്കിയ വിഷ്ണുവിന്റെ കൂർമ ബുദ്ധിയിൽ അവൻ കാശ് കൊടുത്തു ഏർപാട് ചെയ്ത ഒരാളാണ് ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ കടയിൽ കൊണ്ട് വച്ചതും. അതിന്റെ പേരിൽ വഴക്കുണ്ടാക്കി.. വിഡിയോ എടുത്തു കൊണ്ട് അത് പ്രചരണം ചെയ്തതും.
ഇതൊന്നും അറിയാത്ത അനില അവളെ കൊണ്ടാവും പോലൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിച്ചേങ്കിൽ കൂടിയും പിന്നെ പഴയ ഒരു രീതിയിലേക്ക് തിരികെ പോകാൻ കഴിഞ്ഞില്ല.
വളരെ മോശമായി പോയാ കച്ചവടം.
അതിനിടയിൽ പറ്റിപ്പ് കാരിയെന്ന പേരും.
എല്ലാം കൂടി അവളെ വളഞ്ഞിട്ട് ആക്രമിക്കും പോലായിരുന്നു.
"സാരമില്ല അനി.. ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. നിങ്ങളാരും എന്നേ അറിയിച്ചില്ലലോ.."
അവളുടെ വാക്കുകൾ കേട്ടിട്ട് എല്ലാം താൻ ഉദ്ദേശിച്ചത് പോലെ തന്നെ നടക്കുന്നുണ്ട് എന്നൊരു സംതൃപ്തിയോടെ ഉള്ളിൽ ആശ്വാസം കൊള്ളുന്നവൻ അനിലയെ തന്നിലെക്ക് ചേർത്ത് പിടിച്ചിരുത്തി പിന്നെയും പറഞ്ഞത് ചതിയിൽ പൊതിഞ്ഞു നിൽക്കുന്ന മോഹന വാക്തനങ്ങൾ തന്നെയാണ്.
"ഒന്നെന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലേ നിന്റെ കൂടെ.. അതിന് പകരം ഈ സങ്കടമൊക്കെ ഒറ്റയ്ക്ക് സഹിച്ചു നീ.. കേട്ടിട്ട് തന്നെ എനിക്ക് സഹിക്കുന്നില്ല അനി..
ഇനി ഒന്നും പേടിക്കണ്ട കേട്ടോ.. ഞാൻ നോക്കി കൊള്ളാം.."
തന്റെ മാംസം മാത്രം കൊതിക്കുന്ന ആ ചെന്നായയുടെ ഉള്ളൊന്നും തന്നെ അൽപ്പം പോലും അറിയാതെ അനില അവന്റെയാ വാക്കുകളിൽ ആശ്വാസം കണ്ടെത്തി കഴിഞ്ഞിരുന്നു അന്നേരം..
ഇരയെ വീഴ്ത്തി കളഞ്ഞ സന്തോഷത്തോടെയാണ് വിഷ്ണുവിന്റെ പിന്നത്തെ യാത്ര തുടർന്നത്..
തുടരും..
ഇന്നത്തെ പാർട്ട് നിങ്ങൾക്ക് ഉള്ളതാ കേട്ടോ..
നിങ്ങളുടെ വാക്കുകൾ നൽകിയ ശക്തി.
എത്ര മനോഹരമായി നിങ്ങളെന്നെ ചേർത്ത് പിടിക്കുന്നു.. സ്നേഹിക്കുന്നുണ്ട്..
അതിൽ കൂടുതൽ എനിക്കിനി എന്ത് വേണം.
കൂടുതൽ വീര്യത്തോടെ നമ്മുക്ക് ഇനിയും മുന്നോട്ട് പോകാം.
അതിനുള്ള ഊർജ്ജം കിട്ടി കഴിഞ്ഞു കേട്ടോ
🥰🥰
ഇത്രയൊന്നും വലിയ റിവ്യൂ ഇല്ലേലും നിങ്ങൾക്കൊന്നും എന്നോടിങ്ങനെ മിണ്ടി പോയി കൂടെ..
ഇതെന്റെ കൊതിയാ..
നിങ്ങൾക്ക് തീർത്തു തരാൻ കഴിയുന്ന കൊതി..
കഥയെ നിങ്ങൾ ഇഷ്ടപെടും പോലെ നിങ്ങളുടെ കഥയെ കുറിച്ചുള്ള വാക്കുകൾ ഞാനും ഇഷ്ടപ്പെടുന്നുണ്ട്.
അപ്പോഴേനിക്ക് വീണ്ടും വീണ്ടും എഴുതാൻ തോന്നും പരട്ടകളെ 🥰🥰
എല്ലാർക്കും കൂടി റിപ്ലൈ ചെയ്യാനുള്ള ടൈം കിട്ടാത്തൊണ്ടാ കേട്ടോ... എല്ലാം കണ്ട്.. ന്റെ ഖൽബിലുണ്ട് 😘😘😘😘
സ്നേഹത്തോടെ jif💥
#💞 പ്രണയകഥകൾ #📔 കഥ


