ShareChat
click to see wallet page
search
*ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അൽ അമീനെ ഓർക്കും* നബിﷺതങ്ങൾക്കു മുപ്പത്തഞ്ചാം വയസ്സിൽ നടന്ന ഒരു സംഭവമാണ് വിവരിക്കുന്നത്. മക്കാപട്ടണത്തിന്റെ ചുറ്റുപാടും മലകളാണ്. മഴപെയ്താൽ ഉടനെ വെള്ളപ്പൊക്കമുണ്ടാകും. കഅ്ബാലയം വളരെ താഴ്ന്ന ഒരു പ്രദേശത്താണ്. പട്ടണത്തിലെ വെള്ളപ്പൊക്കം ഏറെ ശല്യം ചെയ്യുന്നത് ഈ മന്ദിരത്തെയാണ്. അന്നത്തെ കഅ്ബാലയത്തിന്റെ രൂപം എങ്ങനെയായിരുന്നുവെന്നു കേൾക്കണ്ടേ..? വെറും നാലു ചുവരുകൾ. മേൽപുരയില്ല. ചുവരുകൾക്കാണെങ്കിൽ ഒരാളുടെ ഉയരമേയുള്ളൂ. ഇതാണ് അന്നത്തെ കെട്ടിടം. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിൽ പെടും. അങ്ങനെ ചുവരുകൾക്കു വിള്ളൽ വന്നു. കഅ്ബാലയത്തിനടുത്തേക്കു വെള്ളം കുതിച്ചൊഴുകിവരുന്നതു തടയാൻ കുറെയാളുകൾ ചേർന്നൊരു ബണ്ടു കെട്ടി. അതിനു കുറെ ധനം ചെലവായി. ബണ്ടു കാണാനും അഭിപ്രായം പറയാനും ധാരാളമാളുകൾ വന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബണ്ടു പൊളിഞ്ഞുപോയി. കഅ്ബ വെള്ളത്തിൽതന്നെ... പുറംനാട്ടുകാരൊക്കെ വരുമ്പോൾ കഅ്ബയെ ഇങ്ങനെ കാണുന്നതു വലിയ കുറച്ചിലായി. ഇതൊന്നു പുതുക്കിപ്പണിയണം. കഅ്ബയുടെ പുതുക്കിപ്പണിക്കു ശുദ്ധമായ ധനം വേണം. ഹലാലായ പണംതന്നെ വേണം. പലിശപ്പണം പാടില്ല. ചുഷണത്തിലൂടെ നേടിയ പണം പറ്റില്ല. തട്ടിപ്പറിച്ച പണവും വേണ്ട... ശുദ്ധമായ പണം ശേഖരിച്ചു. പഴയ കെട്ടിടം പൊളിക്കണം. കെട്ടിടമെന്നു പറഞ്ഞാൽ, പറഞ്ഞില്ലേ.. നാലു ചുവരുകൾ. എന്നിട്ടു പുതിയ ചുവരുകൾ പണിയണം, മേൽപുരയും പണിയണം. കെട്ടിടത്തിന് ഉയരം കൂട്ടണം. അക്കാലത്തു പുറംനാട്ടിൽ നിന്നും വന്ന ഒരു കപ്പൽ ജിദ്ദാ തുറമുഖത്തു വച്ചു തകർന്നു. ഖുറൈശികൾ ആ കപ്പലിന്റെ പലകകൾ വിലക്കുവാങ്ങി, കപ്പലിലെ ആശാരിപ്പണിക്കാരന്റെ പേരു പറഞ്ഞുതരാം. ബാഖുമുറുമി... വിദഗ്ധനായ തച്ചുപണിക്കാരനാണ് ബാഖുമുറുമി. ഖുറൈശികൾ ബാഖുമുറുമിയെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ കഅ്ബാലയം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുകയാണ്. പൊളിഞ്ഞ കപ്പലിന്റെ പലകകൾ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. പുതുക്കിപ്പണിയുന്ന ചുമതല താങ്കളെ ഏൽപിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ലോകപ്രസിദ്ധമായ ദേവാലയം പുതുക്കിപ്പണിയാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ചുവർ പൊളിക്കാനുള്ള സമയമായി. ഖുറൈശി ഗോത്രത്തിലെ എല്ലാ തറവാട്ടുകാരും ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പല കുടുംബങ്ങൾക്കായി ഭാഗിച്ചുകൊടുത്തു. അങ്ങനെ ആദരവോടെ ചുവരുകൾ പൊളിച്ചു തുടങ്ങി, കഅ്ബാലയം പുതുക്കിപ്പണിയാൻവേണ്ടി നബി ﷺ തങ്ങളും കല്ലു ചുമക്കുകയുണ്ടായി. ചുവർ ഉയർന്നുവന്നു. ഹജറുൽ അസവദ് വയ്ക്കേണ്ട സ്ഥലം എത്തി. ആരാണ് ഹജറുൽ അസ്‌വദ് വയ്ക്കുക, അതിനുള്ള അവകാശം ആർക്കാണ്..? തറവാട്ടുകാർ തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യാങ്കളിയിലേക്കു കടന്നു. ഒരു രക്തച്ചൊരിച്ചിലിന്റെ വക്കിൽ നിൽക്കുകയാണവർ..!! ഈ അവസ്ഥ കണ്ടു പലരും ദുഃഖിച്ചു. എന്തായാലും ഹജറുൽ അസ്‌വദ് വയ്ക്കുന്നതിന്റെ പേരിൽ ഒരു യുദ്ധം പാടില്ല. പക്ഷെ, എന്തു വഴി..? രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്തു വഴി..? വൃദ്ധനായ ഒരു നേതാവു മുമ്പോട്ടു വന്നു. എല്ലാവരും ആദരിക്കുന്ന ഒരാൾ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവ്. അബൂഉമയ്യ ഹുദൈഫത് ബ്നു മുഗീറ, അദ്ദേഹം ഗോത്രക്കാരോടു വിളിച്ചു പറഞ്ഞു: “രക്തച്ചൊരിച്ചിൽ ഒഴിവാക്കൂ, ഞാനൊരു പരിഹാരമാർഗം പറയട്ടെ.'' എല്ലാവരും തർക്കം മതിയാക്കി അദ്ദേഹത്തെ ശ്രദ്ധിച്ചു. “മസ്ജിദുൽ ഹറമിലേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആളെ നമുക്കു വിധികർത്താവായി നിയോഗിക്കാം.” എല്ലാവരും അതംഗീകരിച്ചു. അങ്ങനെ അവർ കാത്തിരുന്നു... കാത്തിരിപ്പിനൊടുവിൽ അതാവരുന്നു അൽ അമീൻ. എല്ലാവർക്കും സന്തോഷമായി. പ്രശ്നം അവതരിപ്പിച്ചു. അല്ലാഹു ﷻ പ്രവാചകന്റെ (ﷺ) മനസ്സിൽ ഒരാശയം തോന്നിപ്പിച്ചു... നബിﷺതങ്ങൾ തന്റെ വിരിപ്പ് നിലത്തു വിരിച്ചു. ഹജറുൽ അസ്‌വദ് വിരിപ്പിന്റെ നടുവിൽ വച്ചു. എല്ലാ തറവാട്ടുകാരുടെയും നേതാക്കളെ വിളിച്ചു. വിരിപ്പു പൊക്കാൻ പറഞ്ഞു. എല്ലാവരും കൂടി വിരിപ്പ് പിടിച്ചുയർത്തി. ആവശ്യമായ ഉയരത്തിലെത്തിയപ്പോൾ നബിﷺതങ്ങൾ ഹജറുൽ അസ്‌വദ് നീക്കിവെച്ചു. ഹജറുൽ അസ്‌വദ് സ്ഥാപിച്ചുകഴിഞ്ഞു. എല്ലാവർക്കും ആശ്വാസമായി. ഒരു രക്തച്ചൊരിച്ചിൽ ഒഴിവായിക്കിട്ടി. എല്ലാവർക്കും അൽ അമീന്റെ പ്രവൃത്തിയിൽ വലിയ മതിപ്പുതോന്നി... കഅ്ബാ ശരീഫിന്റെ പണി വേഗത്തിൽ പുരോഗമിച്ചു. ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അറബികൾ അൽ അമീനെ ഓർക്കും. #എന്റെ തൂലിക* #🕋 ഇസ്ലാമിക് സ്റ്റാറ്റസ്