ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
സ്വന്തമെന്നു പറയാൻ എനക് ib 🔐മാത്രമേയുള്ളു 😔
"ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ.....ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ...എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്...." പുലർച്ചെ യാത്രയുള്ളതു കൊണ്ട് കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കി വച്ചു നേരത്തെ കിടക്കാൻ വന്നതാണ് ഞാനും എന്റെ ഭാര്യ കാർത്തികയും... വിവാഹത്തിന് മുൻപേ തന്നെ പതിവുള്ള മൂകാംബിക യാത്ര കല്യാണം കഴിഞ്ഞു ഒന്നരകൊല്ലമായിട്ടും തുടർന്നപ്പോഴുള്ള ചിന്തകളായിരിക്കാം അവളിങ്ങനെ ചിരിയോടെ അവതരിപ്പിച്ചത് എന്ന് ഞാനോർത്തു... ആദ്യമൊക്കെ ഉത്സാഹത്തോടെ കൂടെ വന്നിരുന്നതാണവൾ....പക്ഷേ കൊല്ലൂരും കുടജാദ്രിയുമല്ലാതെ വേറൊരിടത്തും പോകാതെ മടങ്ങി വരുമ്പോൾ അവൾക്കും മടുപ്പായി ...പിന്നെയെന്റെ യാത്രകളെല്ലാം തനിച്ചായിരുന്നു.... പലപ്പോഴും അവൾ ചോദിച്ച ചോദ്യങ്ങളാണ് ഇതെല്ലാം... അപ്പോഴെല്ലാം കൊടുത്ത മറുപടി തന്നെ ഞാനാവർത്തിച്ചു... " അമ്മയെ കാണാൻ ...." "ഈ ഉത്തരം എനിക്കറിയുന്നതല്ലേ ദേവേട്ടാ...ഇനി അടുത്ത തവണത്തേക്ക് വേറൊരുത്തരം കണ്ടെത്തിക്കോളൂ....." കാർത്തിക കൃതിമശുണ്ഠിയോടെയെന്റെ താടിയിൽ പിടിച്ചു വലിച്ചതും ഞാനവളെ കിടക്കയിലേക്ക് വലിച്ചിട്ടു... എന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കണ്ണുകളിലേക്ക് നോക്കിയവൾ... " എനിക്കറിയാം ഏട്ടനങ്ങനെ ചെയ്യില്ലെന്ന് എന്നാലും ഒരു ഭയം....ആരുമില്ലാത്തവരാ നമ്മൾ രണ്ടുപേരും ...പകുത്തു നൽകാതെ സൂക്ഷിച്ച സ്നേഹം മുഴുവൻ പകർന്ന് നൽകിയത് കൊണ്ടാവാം ചിലപ്പോഴെങ്കിലും ഞാൻ സ്വാർത്ഥയായി ചിന്തിക്കുന്നു...ഒരുപാട് ആരാധകരുള്ള എഴുത്തുകാരനല്ലേ..." " ന്റെ കുട്ടിക്കല്ലാതെ ഈ എഴുത്തുകാരന്റെ മനസ്സിലേക്ക് ചേക്കേറാൻ ആർക്കും ഈ ജന്മത്തിൽ കഴിയില്ല അതെന്റെ വാക്കല്ല ഹൃദയത്തിൽ സൂക്ഷിക്കുന്ന സത്യമാണത് കാർത്തു...." "അതുമതിയെനിക്ക് ...ആരുമില്ലാത്ത എന്നെ ഏട്ടൻ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ ഈ കാൽച്ചുവട്ടിൽ സമർപ്പിച്ചതാണെന്റെ ജീവിതം...പക്ഷേ കാൽചുവട്ടിലല്ല ഒപ്പത്തിനൊപ്പം രാജ്ഞിയെപോലെ കൂടെ നിർത്തിയെന്നെ ... പഠിപ്പും അറിവുമില്ലാത്ത എനിക്ക് ഏട്ടനെ പോലെയൊരാളെ സ്വപ്നം കാണാൻ കൂടി യോഗ്യതയില്ല ..." ഞാനൊന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തണച്ച് മൂർദ്ധാവിൽ ചുംബിക്കുമ്പോൾ മനസ്സ്‌ മന്ത്രിക്കുന്നുണ്ടായിരുന്നു.... ഈ യോഗ്യതയൊന്നും നിനക്ക് വേണ്ട പെണ്ണേ...സ്നേഹിക്കാനുള്ള നിന്റെ മനസ്സ്‌ ...അത് മാത്രം മതിയെനിക്ക്... അമ്മയായും പെങ്ങളായും കാമുകിയായും മകളായും ഭാര്യയായും വേഷപ്പകർച്ചയാടിയുള്ള സ്നേഹം നൽകാൻ ഭാര്യക്ക് മാത്രേ കഴിയുകയുള്ളു , ആ അറിവ് നിന്നിൽ ധാരാളമുണ്ട് അത് മതി.. നാല് ദിവസത്തേക്കുള്ള സ്നേഹം മുഴുവൻ മുൻകൂറായി പകർന്ന് നൽകിയ എന്റെ തോളിലേക്ക് തലചായ്ച്ചു സംതൃപ്തിയോടെ തളർന്നുറങ്ങുമ്പോഴും മനസ്സ് വായിച്ചറിഞ്ഞ പോലെ കാർത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.... യാത്ര പുറപ്പെടാൻ നേരം , ചെറിയ വിരഹങ്ങൾ പരിചയമുള്ളതെങ്കിൽ പോലും പെയ്യാൻ വിതുമ്പുന്ന മിഴിനീർത്തുള്ളികളെ തടയാൻ അവൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു... " ഇത്തവണത്തെ യാത്രക്കൊരു പ്രത്യകതയുണ്ട് കുട്ടിക്കറിയാല്ലോ അത്...ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിൽ പോലും എന്നെ തേടിവന്ന മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങും മുൻപേ എനിക്കെന്റെ അമ്മയെ കാണണം..." ആ ഒരു ചടങ്ങുള്ളത് കൊണ്ടാണ് ഇക്കുറി യാത്ര നേരത്തെയാക്കിയത്....അല്ലെങ്കിലും നമുക്ക് തോന്നുമ്പോഴല്ല അമ്മക്ക് തോന്നുമ്പോഴല്ലേ നമ്മളെയാ മുൻപിൽ എത്തിക്കുന്നത്... തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോഴും ഞാൻ ബസിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയില്ല....ഇതാണ് സുഖം...തടസ്സമില്ലാതെ വരുന്ന കാറ്റുപോലെ ഓർമ്മകൾ മനസ്സിലേക്ക് ഒഴുകിയെത്തട്ടെ... ട്രെയിനിലെ ഒഴിഞ്ഞ ബോഗിയിൽ നിന്നും കിട്ടിയ അനാഥക്കുഞ്ഞിനെ ആരോ കണ്ടെടുക്കുമ്പോൾ അവനെ പൊതിഞ്ഞ തുണിയിൽ നിറയെ കൊല്ലൂരമ്മ എന്നെഴുതിയിരുന്നത് അനാഥാലയത്തിലെ ശങ്കരേട്ടനാണ് പറഞ്ഞു തന്നത്... അന്ന് മുതൽ അതാണെന്റെ അമ്മയെന്ന ചിന്തയാണോ അതോ അവിടുന്നെന്റെ അമ്മയെ കണ്ടെത്താൻ കഴിയുമെന്ന ചിന്തയാണോ ഇന്നുമറിയില്ല മുടങ്ങാതെ ഞാൻ മൂകാംബികയിലെത്താനുള്ള കാരണം....പക്ഷേ ഒന്നുറപ്പ് ... ജനിക്കുമ്പോൾ ജനിപ്പിക്കുന്നവർ തീരുമാനിക്കുന്ന മതമെന്ന ചട്ടക്കൂടല്ല ദേവനെന്ന പേരും കൊല്ലൂരമ്മയോടുള്ള ഇഷ്ടവും... അവിടെത്തി റൂമെടുത്തു ഒന്നു കുളിച്ചുവൃത്തിയായി നടയടക്കും മുൻപേ ഞാനോടി , ആ മഹാമായയെ കാണാൻ.......ആ ദർശനത്തിനു മുൻപിൽ കൈകൾ കൂപ്പി നിൽക്കുമ്പോളറിയാം സിരകളിലൂടെ പായുന്ന വിദ്യുത്പ്രവാഹം.... പുലർച്ചെ എഴുന്നേറ്റ് നിർമാല്യം തൊഴുത് ഉച്ചക്ക് അന്നദാനചോറും കഴിച്ചു വൈകുന്നേരം വരെ ക്ഷേത്രത്തിനുള്ളിൽ തന്നെയിരിക്കുമ്പോൾ ഇന്ന് വരെ തന്ന അനുഗ്രഹങ്ങൾക്കെല്ലാം അമ്മയോട് നന്ദി പറയുന്നുണ്ടായിരുന്നു മനസ്സ്‌.... പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ മനസ്സറിയാതെ ഞാനെന്റെ പെറ്റമ്മയെ തേടുകയായിരുന്നു....മനസ്സിലുള്ളത് പറയാതെ തന്നെ ദേവിക്കറിയാമെന്ന വിശ്വാസത്തിൽ... ദേവിയോട് സങ്കടങ്ങളും വിശേഷങ്ങളും പറഞ് തീർന്ന് കുടജാദ്രിയിലേക്ക് യാത്ര തിരിക്കുമ്പോഴേക്കും മനസ്സ്‌ പരാതിയെല്ലാം മറന്ന് പുത്തനുണർവോടെ ഉയിർത്തെഴുന്നേറ്റിരുന്നു... കുടജാദ്രി മലമുകളിലെത്തുമ്പോഴേക്കും തണുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു...കോടമഞ്ഞു പുതച്ചു കിടക്കുന്ന സർവജ്ഞപീഠത്തിനരികിലെത്തി ചുറ്റുമൊന്ന് നോക്കി... കൽമണ്ഡപത്തിനരികിൽ ഇരിക്കുമ്പോൾ കാണാം തിരക്ക് പിടിച്ച ജീവിതത്തിലും സാഹസികത കൂട്ട് പിടിച്ചവർ ഇറങ്ങാൻ ദുഷ്കരമായ പടിഞ്ഞാറ് ഭാഗത്തുകൂടി ആചാര്യർ തപസ്സിരുന്ന ചിത്രമൂല ലക്‌ഷ്യം വച്ചു നീങ്ങുന്നത്... തപസിനിരുന്ന ശങ്കരാചാര്യരുടെ മനസ്സോടെ കുറെ നേരം കൽമണ്ഡപത്തിനരികിലെ കല്ലിലിരുന്ന് ഒടുവിൽ സർവജ്ഞപീഠത്തിനു പുറകിലെ മലനിരകളിലേക്ക് ചുവന്നു തുടങ്ങിയ സൂര്യൻ ചായാൻ തുടങ്ങിയതും ഞാനെഴുന്നേറ്റു..... " നോക്കൂ ...മോനേ ന്റെ കൂടെ വന്നവരെ ആരെയും കാണാനില്ല...ഒന്നെന്റെ കൂടെ വരുമോ .... മുറിയെടുത്തിരിക്കുന്നത് മൂലക്ഷേത്രത്തിനരികിലെ ഗസ്റ്റ് ഹൗസിലാണ്...ഇനിയെനിക്ക് അവരെ തിരഞ്ഞു സമയം കളയാൻ വയ്യ...." ശബ്ദം കേട്ടിടത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി ശീതക്കാറ്റിൽ തണുത്തു വിറച്ചു അല്പം പ്രായം ചെന്നൊരാൾ.... " അതിനെന്താ വരൂ....ഞാനും ഇറങ്ങാൻ നോക്കായിരുന്നു..." ഗസ്റ്റ് ഹൗസിനു മുന്നിലെത്തും വരെ അയാൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു നിർത്താതെ ... കൂടെ ഭാര്യയുണ്ടെന്നും ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന അവരുടെ ആഗ്രഹപ്രകാരം മാസത്തിലൊരിക്കൽ മൂകാംബിക ദേവിയെ തൊഴാൻ വരുന്നതുമെല്ലാം... മക്കളില്ലാത്ത അവരെ പറ്റി കേട്ടപ്പോൾ അച്ഛനുമമ്മയുമില്ലാത്ത എനിക്ക് തോന്നിയ സ്നേഹം ആ അമ്മയെ ഞാൻ കാണാൻ തീരുമാനിച്ചു.... മുടി മുഴുവൻ നരച്ച , നെറ്റി നിറയെ ചന്ദനവും കുങ്കുമവും വാരിപ്പൂശിയ കഴുത്തിൽ സ്വർണം കെട്ടിച്ച രുദ്രക്ഷമാലയുമണിഞ്ഞു നീലകസവുള്ള സെറ്റുമുണ്ടുമുടുത്തു തലയിണയിൽ ചാരിയിരിക്കുന്ന ആ അമ്മയെ കണ്ടതും എന്റെ മനസ്സ്‌ അറിയാതെ തേങ്ങിപ്പോയി.... രാത്രി വൈകും വരെയും ഒരപരിചിതനായ എന്നോട് ചിരപരിചിതരെപോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു... കല്യാണം കഴിച്ചതും കുഞ്ഞുണ്ടായതും പറഞ്ഞു പറഞ് കാറപകടത്തിൽ കുഞ്ഞു മരിച്ചത് പറയുമ്പോഴേക്കും അമ്മയുടെ തേങ്ങൽ ഉച്ചത്തിലായി.... അവരുടെ നിർബന്ധത്തിൽ അന്നവിടെ തങ്ങി പിറ്റേന്ന് ഇറങ്ങാൻ നേരം അമ്മക്കരികിലിരുന്ന് കുറച്ചു ദിവസങ്ങൾക്കപ്പുറം നടക്കുന്ന പുരസ്കാരച്ചടങ്ങിലേക്ക് ഞാനവരെ ക്ഷണിച്ചു... ആരുമില്ലാത്ത എനിക്കും എന്റെ ഭാര്യക്കും ആരെങ്കിലുമായി വരാമോ എന്ന് നിറകണ്ണോടെ ചോദിച്ചപ്പോഴേക്കും ആ അമ്മയെന്നെ കെട്ടിപിടിച്ചിരുന്നു... അഡ്രസ്സും ഫോൺനമ്പറുമെല്ലാം എഴുതി കൊടുത്തു പുറത്തേക്ക് നടക്കുമ്പോൾ എന്റെ കയ്യുകൾ ചേർത്ത് പിടിച്ചു കൂടെ വന്ന ആ അച്ഛന്റെ കയ്യുകൾ വിറകൊള്ളുന്നുണ്ടായിരുന്നോ... ഗസ്റ്റ് ഹൗസിനു പുറത്തെ മഹാഗണിമരത്തിനു കീഴെ നിന്ന് ഇനിയും പറഞ്ഞു തീരാത്ത പോലെ അദ്ദേഹമെന്റെ കണ്ണുകളിലേക്ക് നോക്കി.... "ഞാൻ ചെയ്ത തെറ്റാണ് ഞങ്ങൾടെ കുഞ്ഞിനെ ഇല്ലാതാക്കിയത് ...ഇന്നെന്റെ ഭാര്യയുടെ ഈ കിടപ്പിനു കാരണവും ആ തെറ്റ് തന്നെ...ഞാനത് തന്നോട് ഒരിക്കൽ പറയും...ദേവനെന്റെ ആരോ ആണെന്നാ എനിക്കിപ്പോൾ മനസ്സിൽ...ഞങ്ങൾ വരും ആ ചടങ്ങിന് .....വലിയ വീട്ടിൽ ആരുമില്ലാതെ തനിച്ചു കഴിയുന്ന രണ്ട് പാഴ്ജന്മങ്ങളാണ് ഞങ്ങളിന്ന്....വരും ദേവന്റെ കാർത്തികയേ കാണാൻ..." മടക്കയാത്രയിൽ മുഴുവൻ അവരായിരുന്നു എന്റെ മനസ്സിൽ....ആരുമില്ലാത്തവർക്ക് ആരെല്ലാമോ എവിടുന്നോ വന്നു ചേരുന്നതിനെകുറിച്ച്.... കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന കാർത്തുവിന്റെ കണ്ണുകളിലെ സന്തോഷം എന്നെകണ്ടതോടെ ഇരട്ടിയായി..കഥകളെല്ലാം പറഞ്ഞു തീർന്നപ്പോൾ സന്തോഷക്കണ്ണീർ പൊഴിയുന്ന കവിളുകൾ തുടച്ചു അവൾ പറഞ്ഞു... " അവർ വരും ന്റെ മനസ്സ്‌ പറയുന്നുണ്ട്...വന്നാൽ നമുക്കവരെ മടക്കി വിടണ്ട....നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും കൂടെ നിൽക്കാമോയെന്ന് ഞാൻ കാല് പിടിച്ചു ചോദിക്കും...." ഒന്നും പറയാതെ അവളുടെ മുടിയിൽ പതിയെ തലോടുമ്പോൾ എന്റെ മനസ്സും എന്തെന്നറിയാതെ ഉറപ്പോടെ പറയുന്നുണ്ടായിരുന്നു ...അവർ വരും.... പുരസ്‌ക്കാരചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് എനിക്കാ ഫോൺ വന്നത് ... അന്ന് കണ്ട അച്ഛനുമമ്മയും വരുന്നു...വഴി ചോദിച്ചുള്ള വിളിയാണ്.... വീൽച്ചെയറിലിരുന്ന അമ്മയോട് നിലത്തു മുട്ടുകുത്തിയിരുന്നു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കാർത്തികയേ നോക്കി അച്ഛനെന്നെ പുറത്തേക്ക് വിളിച്ചു... "നിങ്ങടെ കൂടെ രണ്ടു ദിവസം നിൽക്കണമെന്ന് പറഞ് വാശി പിടിച്ചാ അവൾ വന്നേക്കുന്നത്...നോക്ക് ആ മുഖത്തെ സന്തോഷം ...ഒരുപാട് വർഷങ്ങളായി ഞാനാ മുഖത്തു ഇങ്ങനൊരു ചിരി കണ്ടിട്ട്...എനിക്കറിയാം നിങ്ങൾക്ക് ഞങ്ങളൊരു ബുദ്ധിമുട്ടാകുമെന്ന്...." പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ഞാനദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചു.... " അമ്മയുടെ മുഖം മാത്രമല്ല ...എന്റെ പെണ്ണും മതിമറന്നുള്ള സന്തോഷത്തിലാണ്....രണ്ട് ദിവസമല്ല ഇനിയെന്റെ കൂടെ ഞങ്ങളുടെ അച്ഛനുമമ്മയുമായി ഇവിടെ നിന്നൂടെ..." എന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ഒരു മാത്ര നിശബ്ദനായി.... " ഈ സ്നേഹത്തിന് ഞാൻ അർഹനല്ല...അത്രയ്ക്കും വലിയൊരു തെറ്റാണു ഞാൻ ചെയ്തത് ....അവളുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്...." പിന്നെയയാൾ പറഞ്ഞ കഥകൾ ദേവൻ നിർന്നിമേഷനായി കേട്ടുനിന്നു.... ഇരട്ടകുട്ടികളിലൊരാൾ മുച്ചുണ്ടോടെ പിറന്നതും...ഒന്ന് ചാപിള്ളയായിരുന്നു എന്ന് ഭാര്യയെ അറിയിച്ച അയാൾ അഭംഗിയുള്ള കുഞ്ഞിനെ കളയാൻ ആസ്പത്രിജോലിക്കാരനെ ഏല്പിച്ചതുമൊക്കെ... അന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ എതിരെ വന്ന ബസ് തട്ടിത്തെറിപ്പിച്ച അപകടത്തിൽ കയ്യിലുണ്ടായിരുന്ന കുഞ്ഞിന്റെ ജീവനൊപ്പം ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ഗർഭപാത്രം കൂടി എടുത്തുകളയേണ്ടി വന്ന നിർഭാഗ്യമെല്ലാം പറഞ്ഞു തീർന്നതും കുടജാദ്രിയിലേക്ക് നടന്നുകയറിയവനെ പോലെ അദ്ദേഹം കിതച്ചു... ഒരിക്കലും ഈ കഥ അമ്മയറിയരുതെന്ന് പറഞ് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിക്കുമ്പോൾ ഇന്ന് വരെ ആരോടും പറയാതെ കൊണ്ട് നടന്ന രഹസ്യങ്ങളടക്കം ഉള്ളിലേറ്റി സ്വയം നീറി മരിക്കുന്ന ആ മനുഷ്യനോട് എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കും മനസിലായില്ല... ആളുകൾ തിങ്ങിനിറഞ്ഞ പുരസ്കാരച്ചടങ്ങിൽ ആദരവും പ്രശസ്തിപത്രവും ഏറ്റു വാങ്ങി പ്രസംഗിക്കാനായി നിൽക്കുമ്പോൾ എനിക്ക് മുൻപിലെ നിരയിൽ തന്നെ കാർത്തികയോടൊപ്പം അവരും ഉണ്ടായിരുന്നു.... പൊഴിഞ്ഞു വീഴുന്ന ഇലയായിട്ടല്ല പടർന്നു കയറുന്ന ഒരു വള്ളിയായി എഴുത്തിന്റെ ലോകത്തിലേക്ക് നടന്നു കയറാൻ അനുഗ്രഹിച്ച കൊല്ലൂരമ്മക്കും...ജീവനായെന്നെ സ്നേഹിക്കുന്ന കാർത്തികക്കുമൊപ്പം കുടജാദ്രിയിൽ നിന്ന് കിട്ടിയ അച്ഛനുമമ്മക്കും ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞു നോക്കിയ ഞാൻ കണ്ടു മൂന്ന് പേരുടെയും കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരിക്കുന്നു.... മുച്ചുണ്ടോടെ ജനിച്ച കുഞ്ഞിനെ ആരോ ട്രെയിനിൽ ഉപേക്ഷിച്ചതും....പേരറിയിക്കാൻ ഇഷ്ടമില്ലാത്ത ഒരു നന്മയുള്ള മനസ്സ്‌ അവനെ ശങ്കരേട്ടൻ നടത്തുന്ന അനാഥാലയത്തിലെത്തിച്ചതും... കാശുമുടക്കി അവനെ വിടർന്ന ചുണ്ടുകളുടെ ചിരിയുടെ ലോകത്തിലെത്തിച്ചതും പഠിപ്പിച്ചതുമെല്ലാം നിഴൽചിത്രങ്ങളായി എന്റെ മനസ്സിലേക്കോടിയെത്തി... ഞാനത് പറഞ്ഞാൽ എന്റമ്മക്ക് ഒരു മകനെ കിട്ടും പക്ഷേ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ ജന്മം മുഴുവൻ വേദനയുള്ളിലൊതുക്കി തളർന്നു കിടക്കുന്ന ഭാര്യയെ സ്നേഹിച്ചു ശുശ്രുഷിച്ചു പ്രായശ്ചിത്തതോടെ ഇതുവരെയും ജീവിതം നയിച്ച ആ മനുഷ്യന് ചിലപ്പോൾ ആരുമില്ലാതാകും.... നല്ലൊരമ്മയും പൊറുക്കാത്ത തെറ്റാണു അച്ഛനെന്നോട് ചെയ്തത്....പക്ഷേ ആരോടും വൈരാഗ്യവും വാശിയുമൊന്നും വേണ്ട ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നതറിയാതെ ജീവിക്കട്ടെ... ഒരിക്കലും പറയില്ലെന്നുറപ്പിച്ചു മനസ്സിലാ രഹസ്യങ്ങൾ താഴിട്ടു പൂട്ടുമ്പോൾ എന്റെ വിരലുകൾ കട്ടിമീശക്കിടയിലെ മുച്ചുണ്ടിന്റെ ഇനിയും മായാത്ത പാടുകളിൽ തഴുകുന്നുണ്ടായിരുന്നു.... അങ്ങകലെ ചിത്രമൂലയിൽ ശങ്കരാചാര്യർക്കു മുൻപിൽ പ്രത്യക്ഷപെട്ട് മൂകാംബികയിൽ സ്വയംഭൂവായി വിലയം പ്രാപിച്ച കൊല്ലൂരമ്മയോട് മാനസപുത്രന്റെ വിശേഷങ്ങളറിയിച്ച വെൺമേഘങ്ങൾ കുടജാദ്രിയിലേക്ക് ഒഴുകിനീങ്ങുന്നുണ്ടായിരുന്നു അപ്പോൾ.. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
"അമ്മേ ..ഒന്ന് മുടിയൊതുക്കി കെട്ടി വച്ചൂടെ ദേ ചോറിലെ മുടി കണ്ടോ " "അയ്യോ മോനേ ..മുടി വല്ലാതെ പൊഴിയുന്നുണ്ട് ഇപ്പൊ .. ചോറെടുത്തപ്പോ അമ്മയാണെ നോക്കിയും ഇല്ലാ " ഓ ഏട്ടൻ വന്നിട്ടുണ്ടല്ലോ !!! വന്നു കേറി ഉമ്മറത്തേക്ക് കാലെടുത്തു വച്ച വിദ്യ മനസ്സിലോർത്തു .... വിളിക്കാതെയും പറയാതെയുമാണ് എന്നും വരവും പോക്കും ..വിദ്യയുമായി പതിന്നാല് വയസ്സിനു മുതിർന്നതാണ് വിനോദ് ..അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന അമ്മയെ മാറ്റി നിർത്തി ഇത്തിരി മുതിർന്നപ്പോൾ മുതൽ എല്ലാം നോക്കുന്നത് ആളാണ് . "സാരല്യമ്മേ ..ഞാനത് പെറുക്കിക്കളഞ്ഞു ..എന്തേ ഇപ്പൊ ഇങ്ങനൊരു മുടി കൊഴിച്ചിൽ കൂടാൻ ..അന്ന് പറഞ്ഞിട്ട് ഞാനൊരു എണ്ണ വാങ്ങിത്തന്നില്ലേ ..കുറഞ്ഞില്ലാ ഇതു വരെയും ?ഇനി ..മരുന്ന് കഴിഞ്ഞോ ?" തൈറോയ്ഡിന്റെ അസുഖം കുറച്ചു കാലമായി പലവിധത്തിൽ അമ്മയെ ബുദ്ധിമുട്ടിക്കുന്നെന്ന് വിദ്യയോർത്തു .നിൽക്കാത്ത മാസമുറയായും മുടികൊഴിച്ചിലായും എല്ലാം അമ്മ അനുഭവിക്കുന്നുണ്ട് . "ഇല്ല മോനേ മരുന്ന് തീർന്നിട്ടില്ല എണ്ണയും തേക്കണുണ്ട് ഞാൻ ..പക്ഷേ ഒരു കുറവും ഇല്ലാ ..ആ അത് പോട്ടേ രണ്ടുസം ഉണ്ടാവില്ലേ നീ" അകത്തേക്ക് കയറാതെ ഉമ്മറത്തു കാതോർത്തു നിന്ന വിദ്യ കാതു കൂർപ്പിച്ചു ..പെട്ടെന്ന് പോയാ മതിയാരുന്നു .. ഏട്ടനുമായി അവൾ മിണ്ടാറേ ഇല്ല എന്താവശ്യത്തിനും ഇടനിലക്കാരി അമ്മയാണ് ..എല്ലാക്കാര്യങ്ങളും നടത്തികൊടുക്കാറുണ്ടെങ്കിലും കർക്കശക്കാരനായ ഏട്ടനോട് അവൾക്ക് അത്ര താല്പര്യമില്ല ....അതിന്നോ ഇന്നലെയോ തുടങ്ങിയതല്ല .. ഇഷ്ടമുള്ള പുരുഷനെ കല്യാണം കഴിക്കാൻ ചേച്ചി അനുവാദം ചോദിച്ചപ്പോൾ അതിനെ എതിർക്കുക മാത്രമല്ല ചേച്ചിയെ കരണം പുകയും വിധം തല്ലുന്ന ഒരേട്ടനെ കണ്ടതോടെ ആണ് . ഏട്ടനേക്കാൾ എന്നുമിഷ്ടം ചേച്ചിയോടായിരുന്നത് കൊണ്ട് ചേച്ചിയുടെ കണ്ണുനീർ ഒരു പാട് സങ്കടപ്പെടുത്തി .. ഒടുക്കം പഠിപ്പ് കഴിഞ്ഞു നടത്തികൊടുക്കാമെന്നു മനസില്ലാ മനസ്സോടെ ഏട്ടൻ സമ്മതിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചു ചേച്ചി ഏട്ടനോട് വാശി തീർക്കാൻ അയാളുടെ കൂടെ ഇറങ്ങി പോയി . ഏട്ടന്റെ കൂട്ടുകാരനായിരുന്നു ജോഷി എന്നത് കൊണ്ട് തന്നെ അയാളാരായിരുന്നു എന്നു അമ്മക്കും ഏട്ടനും അറിയാമായിരുന്നു നല്ലവണ്ണം ..എന്നിട്ടും വീട്ടിലൊരിക്കൽ പോലും അവരെ പറ്റി സംസാരമുണ്ടായിട്ടില്ല പിന്നീട് .മതം മാറി കെട്ടിയത് കൊണ്ടായിരിക്കും . പിന്നെ ചേച്ചി ഇങ്ങോട്ടു വന്നിട്ടേയില്ല ഇപ്പൊ ദൂരെയെവിടെയോ ആണെന്ന് മാത്രമറിയാം ..വല്ലപ്പോളും അവളെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു എന്നു പറയുന്ന അമ്മയെ ദേക്ഷ്യത്തോടെ നോക്കുന്ന ഏട്ടനോട് പിന്നീടൊരിക്കലും മിണ്ടാനേ തോന്നിയില്ലാ .. ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ ...അന്തസ്സായി അയാൾ അവളെ നോക്കുന്നത് കൊണ്ടായിരിക്കില്ലേ അവൾ ഇവിടേക്ക് വരാത്തത് . പ്ലസ് ടുവിന് നല്ല മാർക് കിട്ടിയപ്പോൾ ഏത് കോളേജിലാണ് ഇനി പഠിക്കാൻ ചേർത്തേണ്ടതെന്നു ചോദിയ്ക്കാൻ അമ്മയെ ദൂത് വിട്ട ഏട്ടനെ എൻട്രൻസിലെ തരക്കേടില്ലാത്ത റാങ്കും മെറിറ്റിൽ കിട്ടിയ സീറ്റും അമ്പരപ്പിച്ചിട്ടുണ്ടാവണം ... സ്വന്തം കാലിൽ നിന്നാൽ ആരെയും പേടിക്കണ്ടല്ലോ എന്നോർത്താണ് നന്നായി പഠിച്ചു എൻട്രൻസ് പാസ്സായതും ഗവ :മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ ചേർന്നതും ....പഠിക്കാൻ മിടുക്കിയായതുകൊണ്ട് പലരും സഹായിക്കുന്നുമുണ്ട് ... ഈ ഇന്റേൺഷിപ്പ് കൂടി കഴിഞ്ഞാൽ കഴിഞ്ഞു ...... ഞാനുമൊരു ഡോക്ടറായി .. ഏട്ടൻ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് തിരുപ്പൂരിൽ , അത്രേ അറിയൂ ..അമ്മക്കും. വല്ല തുണികമ്പനിയിലും ആയിരിക്കും അന്വേഷിക്കാൻ തോന്നിയിട്ടില്ല ...പ്രാരാബ്‍ദം മാത്രമല്ല പഠിക്കാൻ മോശമായതും ഒരു കാരണമായിരിക്കാം പഠിപ്പു നിർത്താൻ. "ഞാൻ നാളെ രാവിലെ പോകും ...അവൾ വരാറായില്ലേ " അമ്മയുടെ മറുപടിക്കു മുൻപേ വിദ്യ അകത്തേക്ക് കടന്നു ചെന്നു ... "അമ്മേ ഒരു ഗ്ലാസ് ചായ തരോ .." അവനോട് ഒന്നു മിണ്ടുക പോലും ചെയ്യാതെ അവളകത്തേക്ക് കയറി പോയി ..പിന്നിലെ നിശബ്ദതയിൽ നിന്നും അവരവളെ നോക്കുന്നതാണെന്നു അവൾക്കു മനസ്സിലായി . അതേ ..ഒരു മര്യദക്ക് പോലും വിനോദിനോട് മിണ്ടാതെ പോകുന്ന അവളെയും അവളെ ശ്രെദ്ധിക്കാതെ ചോറുണ്ണുന്ന മകനെയും ആ അമ്മ നോക്കിക്കൊണ്ട് നിന്നു വേദനയോടെ ..മുതിർന്നപ്പോൾ ശരീരം മാത്രമല്ല മക്കളുടെ മനസ്സും മാറിപ്പോയി . രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത്‌ ബാങ്കിലടക്കാൻ പറഞ്ഞു അമ്മ ,ഏട്ടൻ തന്നതാണെന്നും പറഞ് .... ചെറിയ ഒരു ലോണും കൂടി എടുത്തപ്പോളേ പഠിക്കാൻ പൈസ തികഞ്ഞിരുന്നുള്ളു അതടക്കാനുള്ള പൈസ തരാനും അമ്മയെ കാണാനുമാണ് ഏട്ടന്റെ സാധാരണ വരവ് ... "അവനോടുള്ള അയിത്തം നീ പൈസയോട് കാണിക്കില്ല എന്നറിയാം " എന്നു പറഞ്ഞ അമ്മയെ ഒന്നു നോക്കിയതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല ... അല്ലെങ്കിലും അച്ഛനില്ലെങ്കിൽ താഴെയുള്ളവരെ പഠിപ്പിക്കേണ്ടത് മുതിർന്നവർ തന്നെയല്ലേ എന്തിനാണ് അതിന് ഇത്രെയും വലിയ ഒരു സെന്റിമെന്റ്സ് അമ്മ കൊടുക്കുന്നത് . വൈകുന്നേരം മടങ്ങി വന്നപ്പോൾ ആളെ കണ്ടില്ലെങ്കിലും അവളൊന്നും ചോദിച്ചില്ല അമ്മയോട് ...നേരെ മുറിയിൽ പോയി ഏപ്രണും സ്റ്റെത്തും മേശയുടെ മുകളിലേക്ക് ഇട്ട് കസേരയിലേക്ക് ഇരുന്നു . ഹോ ....മൂക്ക് വേദനിച്ചിട്ട് വയ്യ ...എല്ലാരും കുത്തിയത് കണ്ടപ്പോ തോന്നിയ ഒരു മൂക്കുത്തി പ്രേമം..വേണ്ടാന്ന് അമ്മ കുറെ പറഞ്ഞതാണ് എന്നിട്ടും കുത്തി ! പഴുത്തോ എന്നൊരു സംശയമുണ്ട് , തൊടാൻ പോലും പറ്റുന്നില്ല . ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു ... അരമണിക്കൂറെങ്കിലും കഴിയണ്ടേ വേദന കുറയാൻ .. അമ്മയോട് വേദനയുണ്ടെന്നു മിണ്ടാൻ പറ്റില്ല . "നീയെന്താ കിടക്കണേ വയ്യേ " "ഒന്നൂല്ല്യ ചെറിയൊരു തലവേദന ..പോയോ ആള് " "ആര് ..? നീയെന്തിനാ അവനോട് മിണ്ടാതെ നടക്കണേ അവൻ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ ... നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവനെന്തോ വല്ല്യേ കുറ്റം ചെയ്‌തെന്നു ...പെങ്ങന്മാരെ സ്നേഹിക്കണ ഏട്ടന്മാര് ചെയ്യുന്നതേ ന്റെ മോനും ചെയ്തുള്ളു ....സ്വന്തം പഠിപ്പു വേണ്ടാന്ന് വച്ചാ അവൻ നിനക്കും അവൾക്കും വഴിയുണ്ടാക്കി തന്നത് ...അവളത് മറന്നു , നീയും അതേ വഴിയാണോ " പറഞ്ഞവസാനിപ്പിച്ചു അമ്മയിറങ്ങി പോയപ്പോളും മനസ്സിലൊരു പുച്ഛമായിരുന്നു ....പട്ടിയെ പോലെ തല്ലിയാണോ ഇഷ്ടം കാണിക്കേണ്ടത് ..ഒന്നുമില്ലെങ്കിലും അവൾ വീട്ടിൽ വന്നു പറഞ്ഞില്ലേ ഇഷ്ടം ... "അമ്മേ "അവൾ നീട്ടി വിളിച്ചു . "അടുത്ത മാസം നന്ദകുമാറിന്റെ ഏട്ടന്റെ കല്യാണമാണ് ഫ്രണ്ട്സെല്ലാം പോകുന്നുണ്ട് എനിക്കും പോണം ഏട്ടനോട് എനിക്ക് കുറച്ചു പൈസ തരാൻ പറയണേ ..." കൂടെ പഠിക്കുന്ന പയ്യനാണ് നന്ദകുമാർ ...ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് ...പാവപെട്ട വീട്ടിലെ കുട്ടിയാണ് താനെന്ന് ഒട്ടുമിക്ക കുട്ടികൾക്കും അറിയാം , അവനും ...അതാവും കളങ്കമില്ലാത്ത ഒരു സ്നേഹം എപ്പോളും കാണിക്കുന്നത് ...എല്ലാരോടും കല്യാണം പറയാൻ അവന്റെ അച്ഛനും അമ്മയും വന്നപ്പോൾ ,തന്നെ മാത്രേം മാറ്റിനിർത്തി പ്രേത്യകം കല്യാണം ക്ഷണിച്ചതാണ് ..പോകാതിരിക്കുന്നതെങ്ങനെ . കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിംഗിന്റെ അലച്ചിലുകൾക്കിടയിലായിരുന്നെങ്കിലും കല്യാണത്തിന് കൂട്ടുകാരെല്ലാരും കൂടി ഒരുമിച്ച് പോകാനായിരുന്നു തീരുമാനം അവന്റെ വീട് ദൂരമുള്ളതു കൊണ്ട് തന്നെ . സദ്യ കഴിച്ചു കഴിഞ്ഞു ഓഡിറ്റോറിയത്തിലെ ഒരു സൈഡിലേക്ക് മാറി എല്ലാവരും തമാശ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് അവിടുത്തെ ഒരു പണിക്കാരി സ്ത്രീ വന്നവളെ പേര് വിളിച്ചത് ... ദുഃസ്വപ്നങ്ങളിൽ പോലും ചേച്ചിക്ക് ഇങ്ങനൊരു കോലമില്ലെന്ന് അവളോർത്തു..കണ്ണിമയ്ക്കാതെ വിദ്യ ചേച്ചിയെ നോക്കി നിന്നു .. വിലകുറഞ്ഞ സാരിയും അതിനു മുകളിലിട്ട നീല ഷർട്ടും നോക്കി നിൽക്കുന്തോറും അവളോർത്തത് എപ്പോളും വസ്ത്രങ്ങൾക്ക് ചേരുന്ന മാലയും കമ്മലുമണിഞ്ഞു സുന്ദരിയായി നടക്കാൻ ഉത്സാഹം കാണിച്ചിരുന്ന ചേച്ചിയെ ആണ് ... .ചേച്ചി അവളുടെ കൈ പിടിച്ചു ആളൊഴിഞ്ഞ ഒരു മൂലയ്ക്ക് മാറി നിൽക്കുമ്പോളേക്കും വിദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു .. ഇത്രേ നാളും കെട്ടിയിരുന്ന മനക്കോട്ടകൾ നിമിഷങ്ങൾ കൊണ്ട് തകർന്നു വീഴുന്നത് വിദ്യയറിഞ്ഞു . ജോഷി , ഏട്ടന്റെ കൂട്ടുകാരനെന്നത് ശരി തന്നെ ..പക്ഷേ കൊള്ളരുതാത്തവനാണെന്ന് ഏട്ടൻ പറഞ്ഞപ്പോ കല്യാണം മുടക്കാൻ ഏട്ടനതേ പറയൂ എന്നു മുൻ‌കൂർ പറഞ്ഞ ജോഷിയുടെ വാക്കുകളായിരുന്നെന്ന് ചേച്ചിയുടെ മനസ്സിൽ ..അതായിരുന്നു അന്നത്തെ വഴക്കിന്റെ തുടക്കം . നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഇല്ലേ , എന്നെപ്പറ്റിയും അമ്മയെപ്പറ്റിയും നീയോർക്കണ്ട അവളെ പറ്റി നീയൊന്നോർക്കണം എന്നു പറഞ്ഞ ഏട്ടനെ ദേക്ഷ്യം പിടിപ്പിക്കാൻ ,എനിക്കെന്റെ കാര്യമാണ് വലുതെന്ന മറുപടി മതിയായിരുന്നു ....അതിൽ കലി പൂണ്ടാണ് ഏട്ടനവളെ തല്ലിയതും . ഇറങ്ങി പോയി മൂന്നാലു മാസം കഴിയേണ്ടി വന്നു ജോഷിയുടെ തനിനിറം ബോധ്യമാവാൻ ...ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ ഇപ്പോഴേ കുഞ്ഞു വേണ്ട ഇതിനെ കളയാമെന്നു വാശി പിടിച്ച അവനോടു മല്ലിട്ടു നിൽക്കാൻ കുറെ ക്ലേശിച്ചു .... ആദ്യമൊക്കെ കുടിച്ചു കാലുറക്കാതെ വന്നിരുന്ന അവനെ മാത്രം പേടിച്ചാൽ മതിയായിരുന്നു പിന്നെപിന്നെ ബോധമില്ലാതെ അവനെയും താങ്ങിക്കൊണ്ടു വരുന്ന കൂട്ടുകാരെ കൂടി പേടിക്കേണ്ട അവസ്ഥ .. എല്ലാ വഴികളും അടഞ്ഞപ്പോൾ ഏട്ടന് കത്തെഴുതി ..ഒരു പ്രതീക്ഷയുമില്ലായിരുന്നു ,പക്ഷേ ... ഏട്ടനെത്തി ..ഇപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഏട്ടനാണ് ജോഷി ഏതോ ഒരു പെണ്ണിനേയും കൊണ്ട് അവിടുന്നും പോയി ...ഒരറിവുമില്ല എവിടെയാണെന്ന് .. ചേച്ചി കാല് പിടിച്ചു പറഞ്ഞിട്ടാണ് ഏട്ടൻ ഇതൊന്നും തങ്ങളെ അറിയിക്കാതിരുന്നത് എന്നുകൂടി പറഞ്ഞു കഴിഞ്ഞപ്പോൾ വിദ്യക്ക് നെഞ്ഞു പൊടിഞ്ഞു പോകുന്ന പോലെ തോന്നി . "ഏട്ടനിപ്പോൾ എവിടെയാണെന്നറിയാമോ ... ഞാൻ ഏട്ടനോട് ഒന്നു മിണ്ടിയിട്ടു കൂടി .....എത്രെ വർഷങ്ങളായി .. നിന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഏട്ടനെ വെറുത്തു " തേങ്ങലുകൾ കൊണ്ട് തന്റെ സ്വരം വികൃതമാകുന്നല്ലോ എന്നവളോർത്തു ... "ഏട്ടൻ തിരുപ്പൂരിലോന്നുമല്ല ഇവിടെ അടുത്താണ് വാടകക്ക് താമസിക്കുന്നത് .. ഞാൻ പണിക്ക് പോകുന്നത് ഇഷ്ടമല്ല എന്നാലും നിന്റെ പഠിപ്പിന്റെ ചിലവും അമ്മയുടെ ചികിത്സയുമൊക്കെ ഓർത്തിട്ടാവണം എന്നെ തടയാത്തത്" തലക്കു കൈകൊടുത്ത് വെറുംതറയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ട് നന്ദകുമാറും കൂട്ടുകാരുമോടിയെത്തി .. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും കൂടി കല്യാണതിരക്കൊന്നൊഴിഞ്ഞ ശേഷം ഏട്ടനെക്കാണാൻ ഒരുമിച്ച് പോകാമെന്നു പറഞ് അവളെ സമാധാനിപ്പിച്ചു . പോകുന്ന വഴിയേ ചേച്ചി പറയുന്ന ഓരോ വാക്കുകളും വിദ്യയിൽ ഏങ്ങലടികളുണർത്തി.... ഏട്ടനും അനിയത്തിയും തന്നെയാണോ എന്ന് ഒന്നൂടെ ചോദിക്കുന്ന ....പെണ്ണ് തനിയെ താമസിക്കുമ്പോൾ ഇരുട്ടിൽ പതുങ്ങി വന്ന് സഹായവാഗ്ദ്ധാനങ്ങൾ നൽകുന്ന സദാചാരവാദികൾ നിറഞ്ഞ നാട്ടിൽ അവളെ അവനറിയുന്ന ഒരു വീട്ടിൽ നിർത്തി , അവൻ കൂടെ ജോലി ചെയ്യുന്ന ആളുകളുടെ കൂടെ താമസിക്കുന്നതും എല്ലാം ഒന്നും വിട്ടുപോകാതെ അവൾ പറഞ്ഞു ..... എല്ലാവരും കൂടെ ആദ്യം പോയത് ചേച്ചിയുടെ കുഞ്ഞിനെ കാണാനായിരുന്നു ...കുഞ്ഞിനെ കണ്ടു മടങ്ങുമ്പോളും ഏട്ടന്റെ മുഖമായിരുന്നു മനസ്സിൽ ...എത്രെ ശ്രെമിച്ചിട്ടും അവൾക്ക് സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . പൊരിവെയിലത്തു നിന്ന് ബംഗാളികൾക്ക് നിർദ്ദേശങ്ങളും കൊടുത്ത്‌ അവർക്കൊപ്പം കെട്ടിടം പണിയെടുക്കുന്ന ഏട്ടന്റെ മുൻപിൽ നിൽക്കുമ്പോൾ വിദ്യക്ക് വേറാരും കൂടെയുള്ളത് ഓർമയുണ്ടായിരുന്നില്ല .... നിറഞ്ഞ കണ്ണുകളോടെ വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ ചേർത്ത് പിടിക്കുമ്പോളും അവൻ പറയുന്നുണ്ടായിരുന്നു ഏട്ടന്റെ കൈ മുഴുവൻ അഴുക്കാണ് മോളെ ഉടുപ്പിൽ പറ്റുമെന്ന് .... അവന്റെ അഴുക്കു പുരണ്ട കൈകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തി കണ്ണീരൊഴുക്കുമ്പോൾ മനസ്സിലെ അഴുക്കു കൂടി ശുദ്ധികലശം ചെയ്യപ്പെടുന്നുണ്ട് എന്നവളറിഞ്ഞു . എന്നോട് ക്ഷമിക്കണേ ഏട്ടാ എന്നവൾ പറയുമ്പോളും ... എത്രെ വേദനിപ്പിച്ചാലും സ്നേഹിച്ചവരെ വെറുക്കാനോ ശപിക്കാനോ കഴിയാത്ത ഹൃദയമുള്ള ആണുങ്ങളുമുണ്ട് മോളെ എന്നു പറയാതെ പറഞ്ഞു അവനവളുടെ മൂർദ്ധാവിൽ ചുംബിച്ചു . "ഇങ്ങനൊരെട്ടന്റെ അളിയനാവാൻ എന്റെ മോനേ അനുവദിക്കാമോ ...കാലം കുറച്ചായി അവളോട് പറയാതെ അവനാ ഇഷ്ടം ഞങ്ങളെ അറിയിച്ചു ഉള്ളിലിട്ട് നടക്കുന്നു " വിനോദിന്റെ കൈ പിടിച് ചോദിച്ച നന്ദകുമാറിന്റെ അച്ഛന്റെ മുഖത്തേക്ക് ‌ഒരു നൂറു നക്ഷത്രങ്ങൾ ഒളിപ്പിച്ചാണ് ഏട്ടനും അനിയത്തിയും നോക്കിയത് സ്നേഹത്തോടെ ... *********** ഏട്ടനെന്ന പുണ്യത്തെ അറിയാൻ വൈകിപോയതിന് മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞാണ് കല്യാണത്തിരക്കിൽ ഓടിനടക്കുന്ന ഏട്ടനെ അവൾ നോക്കിയത് ... ചോദിച്ചില്ലെങ്കിലും കഴിയുന്നതും അതിനേക്കാൾ അപ്പുറവും ഒരുക്കി പെങ്ങളെ ഇറക്കി വിടാൻ പാടുപെടുന്ന ഏട്ടനെ നിറകണ്ണുകളോടെയേ നോക്കാൻ പറ്റുന്നുള്ളു ... ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അവന്റെ നെഞ്ചിൽ ചാരി നിന്നു വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ അനുഗ്രഹിച്ചു സങ്കടമെല്ലാം ചിരിയാക്കി അവൻ നിൽക്കുമ്പോളും മനസ്സ്‌ പറയുന്നുണ്ടായിരുന്നു ....... എല്ലാ ആങ്ങളമാരും ദുഷ്ടന്മാരല്ല .... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
"എന്തേ ശാരി വേഗം പോന്നത് ....അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ ...ഇത് നല്ല കഥയായി ..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ " കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയ ഭാര്യയോടാണ് ഉണ്ണിനായരുടെ ചോദ്യം . തറവാട്ടിലേക്ക് , കല്ല്യാണതലേന്നിന്റെ ആഘോഷം കൂടാൻ പോയതാണ് ശാരദ ...താനിത്തിരി നേരത്തെ പോന്നു .. അങ്ങനെ ഒരാഘോഷങ്ങൾക്കും കൂടുന്ന ആളല്ല ശാരി . മക്കളില്ലാത്തതു കൊണ്ട് അനന്തിരവൻ ശിവനെ ജീവനാണ് രണ്ടാൾക്കും ...അവനും അങ്ങനെ തന്നെ . രണ്ടാൾടേം കാലശേഷം മക്കളില്ലാത്ത തങ്ങളുടെ എല്ലാത്തിന്റെയും അനന്തരാവകാശിയാണവൻ.....അവൻ വന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ പോയതാണവൾ . ഉറക്കെ പേരെടുത്തു വിളിച്ചിട്ടും ആളെ കാണാതായപ്പോൾ അയാളകത്തേക്ക് ചെന്നു ....കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല .... കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം . "താനെന്താ ഒന്നും മിണ്ടാതെ നേരെ വന്നു കുളിക്കാൻ കേറിയേ ...മേലേന്തെങ്കിലും അഴുക്ക് പറ്റിയോ..ഒന്നു പറഞ്ഞുടെടോ " "ഞാൻ ദാ വരണു ഉണ്ണിയേട്ടാ .." മറുപടി കേട്ടിട്ടും , കേട്ട സ്വരത്തിലെ തേങ്ങലിടകലർന്ന പതർച്ച അയാളെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചു . പതിനെട്ടാമത്തെ വയസ്സിൽ താലി ചാർത്തി കൊണ്ടുവന്നതാണവളെ ഇന്നിപ്പോ അവൾക്ക് വയസ്സ് അൻപത്തിരണ്ടും തനിക്ക് അൻപത്തിയേഴും..... മക്കളെ തരാൻ ദൈവം മറന്നതാണെന്ന് തോന്നുന്നു....ബാക്കിയെല്ലാ സന്തോഷവുമുണ്ടെങ്കിലും ആ ഒരു കുറവ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയായി ഉള്ളിലുണ്ട് , എന്നിട്ടും ഇന്ന് വരെ പരസ്പരം അതിനെക്കുറിച്ചു പഴിചാരലോ പരാതിയോ പറയാനോ ആരുടെ കുഴപ്പമെന്നു അന്വേഷിക്കാനോ പോയില്ല ആദ്യകാലങ്ങളിൽ കുഞ്ഞെന്ന സ്വപ്നം സാഫല്യമാകാതെ ഓരോ മാസമുറയും കടന്നുപോകുമ്പോൾ ഭാഗ്യം ചെയ്യാത്ത ഗർഭപാത്രത്തിന്റെ ചുടുകണ്ണുനീരായി ഒലിച്ചിറങ്ങുന്ന ആർത്തവരക്തത്തിനൊപ്പം രണ്ടു പേരുടെയും ഇടനെഞ്ചിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കൂടി കലർന്നിരുന്നു . അനന്തരവൻ ശിവനാണ് ആകെയുള്ള ആശ്വാസം എന്തിനും ഏതിനും അവൻ വിളിപ്പുറത്തുണ്ട് .. മക്കളില്ലാത്ത വിഷമം അവനിൽ ആശ്വാസം കൊണ്ടാണ് തീർക്കുന്നത് .... അവന്റെ കല്യാണമാണ് നാളെ , അതിനുള്ള ഒരുക്കങ്ങളുടെ ഇടയിൽ നിന്നാണ് ശാരി മടങ്ങി വന്നത്... കാത്തു നിൽപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ അയാൾ വാതിലിൽ തട്ടി വിളിച്ചു ..വാതിൽ തുറന്ന് തനിക്ക് മുഖം തരാതെ ഇറങ്ങിപ്പോകാൻ തുടങ്ങിയ അവരെ അയാൾ പിടിച്ചു നിർത്തി "താനൊന്നു നിന്നേ ...ഇതെന്താ കുളിച്ചൊന്നുമില്ലാലോ.... എന്താ ഒരൊളിച്ചു കളി " മുഖമൊന്നു പിടിച്ചുയർത്തി അമ്പരപ്പിൽ അവരുടെ കണ്ണിലെ ചുവപ്പു തടാകത്തിലേക്ക് കണ്ണെത്തിയതും അവർ അയാളുടെ നെഞ്ചിലേക്ക് ശക്തിയോടെ മുഖമമർത്തി തേങ്ങി ....ആൾകൂട്ടത്തിൽ ഒറ്റപെട്ടു പോയ കുഞ്ഞു അമ്മയെ കണ്ടെത്തിയ ആശ്വാസത്തോടെ.... കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സങ്കടം ഒഴുകിത്തീരട്ടെ എന്നു കരുതി അയാൾ അവരെ ചേർത്ത് നിർത്തി മുടിയിഴകളിൽ പതിയെ വിരലോടിച്ചു . അപ്പോഴും പനിക്കോള് തട്ടിയ പോലെ അവരുടെ ഉടൽ വെട്ടി വിറക്കുന്നുണ്ടായിരുന്നു . പതിയെ തിരകളൊതുങ്ങിയ കടൽ ശാന്തമാകുന്നത് പോലെ തേങ്ങലുകൾ നിശ്വാസങ്ങളായി മാറി ..... എങ്കിലും ഉള്ളിലൊതുക്കിയ വന്യമായ തിരമാലകൾ ആഞ്ഞടിക്കാൻ വെമ്പൽ കൊള്ളുന്നത് കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു . "നമുക്ക് നമ്മുടേതെന്നു പറയാൻ മക്കൾ വേണം ഉണ്ണിയേട്ടാ ...മനസ്സുനിറയെ കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞു വേണം ....ഇട്ടു മൂടാനുള്ള സ്വത്തില്ലേ നമുക്ക് ..എവിടെ പോയിയായാലും എന്ത്‌ ചെയ്തിട്ടായാലും എനിക്ക് കുട്ടികൾ വേണം ." പറഞ്ഞു നിർത്തിയ അവരുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ ഉണ്ണിനായരുടെ കണ്ണും തുറന്നു പിടിച്ച വായും ഓർമിപ്പിച്ചു .......ഈ പ്രായത്തിലോ.... "എന്താ ഉണ്ടായതെന്ന് പറ ...ഇതിപ്പോ ഓടി വന്നു മക്കളുണ്ടാവണംന്നു പറഞ്ഞാൽ ഇക്കണ്ട കാലമൊന്നും കനിയാതിരുന്ന ഭഗവാൻ ഈ വയസ്സാം കാലത്തു തരാമെന്ന് കരാറ് ഒപ്പ് വച്ചിട്ടുണ്ടോ ഇന്നലെയെങ്ങാനും " "ഇന്ന് വരെ എന്റെ സങ്കടങ്ങൾ പറഞ് ഞാൻ വേദനിപ്പിച്ചിട്ടില്ല പക്ഷേ .....മച്ചിയായ ഞാൻ തൊട്ടാൽ കുഞ്ഞിന് സുഖമില്ലാതാവും ന്നും ....ന്റെ കൊതി , ശാപം പോലെ അതിന്റെ അച്ഛനുമമ്മക്കും കിട്ടും എന്നൊക്കെ പറഞ്ഞു കേട്ടപ്പോ സഹിക്കാൻ കഴിയുന്നില്ലേട്ടാ ... ഒരു കുഞ്ഞിനെ ദത്തെടുത്താൽ ആവോളം അതിനെ സ്നേഹിക്കാം പക്ഷേ വന്ധ്യയെന്ന പേരൊരിക്കലും മായില്ല " വന്ന വിരുന്നുകാരിലാരുടെയോ കരയുന്ന കുഞ്ഞിനെ ഒന്നെടുത്തു കൊഞ്ചിക്കാൻ നോക്കിയതും ...അവരതിനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയതും ...പോകുന്ന പോക്കിൽ ഒന്നുഴിഞ്ഞിടാൻ ആരോ പറഞ്ഞതും ....ഒന്നും വിടാതെ കേട്ടു നിൽക്കുമ്പോൾതന്നെ തന്റെ കവിളിൽ കണ്ണീരിന്റെ ചുടും ചുണ്ടിൽ ഉപ്പുരസവും പടരുന്നത് അയാളറിഞ്ഞു . ഒളിഞ്ഞും തെളിഞ്ഞും കുട്ടികളില്ലാത്തതിന് കളിയാക്കുന്നവരുണ്ടെന്നറിയാമായിരുന്നു . എന്നാലിങ്ങനൊരു സങ്കടം ആദ്യമായാണ് ... അതും വേണ്ടപെട്ടവരെല്ലാം കണ്ടു നിന്നതല്ലാതെ പ്രതികരിച്ചില്ല എന്നറിഞ്ഞപ്പോൾ ... അവരെ പതുക്കെ അടർത്തി മാറ്റി മറുപടിയൊന്നും പറയാതെ അയാൾ തിരിഞ്ഞുനടന്നു ,അവൾക്ക് മാത്രമല്ല എല്ലാവർക്കുമുള്ള മറുപടി വാക്കിലൂടെ അല്ലായിരിക്കണം എന്ന് അയാൾക്കറിയാമായിരുന്നു .. ഒരു സങ്കടവും കാണിക്കാതെ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കുമ്പോളും അയാളുടെ മനസ്സ് കൂട്ടിയും കിഴിച്ചും ഹരിച്ചും ഒരു തീരുമാനത്തിലെത്തിയിരുന്നു . അടുത്ത ദിവസം തന്നെ ശാരിയെയും കൂട്ടി പരിചയത്തിലുള്ള ഒരു ഡോക്ടറെ കാണാൻ ചെന്നിരിക്കുമ്പോളും മനസ്സിലെ പ്രതീക്ഷകളുടെ ശക്തിയെക്കാൾ കുഞ്ഞു വേണമെന്ന അഭിവാഞ്ജ അവരെ ഒന്നാകെ തീവ്രമായി കീഴടക്കിയിരുന്നു . ഇരുവരുടെയും , വെള്ളിനാരുകൾ വീണു തുടങ്ങിയ മുടിയിഴകളിലേക്കും ചുളിയാൻ വെമ്പി നിൽക്കുന്ന തൊലിപ്പുറത്തേക്കും കണ്ണ് നട്ട് , ഈ പ്രായത്തിൽ സാധാരണയായുള്ള ഒരു ഗർഭധാരണത്തിന്റെ സാധ്യതകുറവ് അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രെമിച്ച ഡോക്ടറെ , പിന്നോട്ടില്ലെന്ന തീരുമാനത്തിലൂന്നി നിന്നവർ തോൽപിച്ചു .... തന്റെ കഴിവിന്റെ പരമാവധിക്കുമപ്പുറത്തേക്കാണ് കാര്യങ്ങളെന്നു മനസിലാക്കിയത് കൊണ്ട് തന്നെ ഡോക്ടറവർക്ക് തന്നെക്കാൾ പ്രഗൽഭ്യമുള്ള മിടുക്കിയായ ഒരു ഡോക്ടർക്ക് കത്തു നൽകി . പുതുതായി കിട്ടിയ ഡോക്ടറെ ഒരു മുടക്കവും കൂടാതെ കണ്ട് ഓരോ പരിശോധനകളും കഴിഞ്ഞു വരുമ്പോളും എവിടെ പോയിരുന്നു എന്നു തുടങ്ങുന്ന ചോദ്യങ്ങളെ ശാരിക്ക് നല്ല സുഖമില്ല എന്നൊരൊറ്റ മറുപടിയിൽ അയാളൊതുക്കി . കഴിഞ്ഞു പോകുന്ന ഓരോ പരിശോധനകളും കുത്തിവയ്പ്പുകളും വേദനയുടെ ഒരു പർവ്വം തന്നെ അവർക്ക് സമ്മാനിക്കുന്നുണ്ടെന്നു അയാൾക്കറിയാമായിരുന്നു ... മാസങ്ങൾ കടന്നു പോകുന്തോറും കയ്യിലെ പൈസ കുറഞ്ഞു വരുന്നതും പരാജയപ്പെടുന്ന IVF സൈക്കിളുകളും അവരെ നിരാശരാക്കിയില്ല പക്ഷേ ..... ഈ പ്രായത്തിൽ എന്തു സൂക്കേടാണിവർക്കെന്നും അനന്തരവനെ മകനാക്കി ദത്തെടുത്തു കൂടെയെന്നും സ്വന്തം പെങ്ങൾ പോലും മറ്റുള്ളവരെ വിട്ടു പറയിപ്പിച്ചപ്പോൾ ഇത്തിരിയെങ്കിലും വിഷമം തോന്നാതിരുന്നില്ല . പിന്നെയും ഉപദേശികളുടെ വരവുണ്ടായിരുന്നു ... പ്രായമിത്രേ ആയതു കൊണ്ട് വിജയിക്കാൻ പന്ത്രണ്ട് ശതമാനം പോലും സാധ്യതയില്ലാത്ത ചികിത്സ എന്തിനാണെന്നും ഇനി എങ്ങാനും ഗർഭിണി ആയാൽതന്നെ ഈ വയസ്സാംകാലത്തു ശാരദേടത്തിക്കതു താങ്ങാനുള്ള ആരോഗ്യമുണ്ടോയെന്നും .. ചോദ്യങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു ...ഉത്തരങ്ങൾ കൊടുത്തില്ലെങ്കിലും . കുഞ്ഞു ജനിച്ചാൽ തന്നെ നിങ്ങൾക്ക് എത്രെ കാലം അതിനെ നോക്കാൻ കഴിയും ...ഈ പ്രായത്തിൽ മക്കളെ പെറ്റിട്ടിട്ട് നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നാരുണ്ട്? അത് വഴിയാധാരമാകില്ലേ? എന്ന അനന്തരവന്റെ ചോദ്യത്തിന് മാത്രേം അവർ കരഞ്ഞു പോയി ... എങ്കിലും അതിനെയും അവർ മറികടന്നു മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചതോടെ അവനും ഈ വഴി വരാതായി . എട്ടാമത്തെ തവണയും IVF പരാജയപ്പെട്ടതോടെ രണ്ടാളുടേം മനസ്സ്‌ തകർന്നിരുന്നു ...പക്ഷേ അവസാനശ്രമമെന്ന നിലയിൽ ഒറ്റ തവണ കൂടി നോക്കാമെന്നുള്ള മനസ്സ് രണ്ടുപേർക്കും ഒന്നാണെന്ന് പരസ്പരം നോക്കുന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു . തളർന്നു തുടങ്ങിയെന്നു പറയാനായി ഡോക്ടറുടെ മുന്നിലവർ ഇരുന്നപ്പോൾ , ഒരു രാത്രിക്കൊരു പകലുള്ള പോലെ ഓരോ സങ്കടവും സന്തോഷത്തിന്റെ മുന്നോടിയാണെന്നു ഊട്ടിയുറപ്പിക്കും വിധം ഡോക്ടറവരെ അറിയിച്ചു ഇത്തവണ ,കാലം വൈകിയെങ്കിലും ദൈവം ശാരിയിലെ അമ്മമരത്തെയും പൂവണിയിച്ചിരിക്കുന്നു... പിന്നീടുള്ള ഓരോ ദിവസങ്ങളും എണ്ണിയെണ്ണിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് ...പാലക്കാടു നിന്നും വന്നു പോക്ക് ബുദ്ധിമുട്ടായത് കൊണ്ട് എറണാംകുളത്തു തന്നെ ഒരു കുഞ്ഞു വീടെടുത്തു ...ആരും വരില്ല എന്നറിയാമെന്നത് കൊണ്ട് തന്നെ ആരോടും കൂട്ട് നില്ക്കാൻ യാചിച്ചുമില്ല . ഇതിനെല്ലാം മുൻപ് ഒന്നു മുള്ളാൻ പോലും സമ്മതം ചോദിച്ചു അമ്മാവനെയും അമ്മാവിയെയും കാണാൻ വന്നിരുന്ന മരുമക്കളോ കൂടപ്പിറപ്പോ ഒന്നു വിളിച്ചു അന്വേഷിച്ചിട്ട് പോലുമില്ല . പരീക്ഷണങ്ങളുടെയും വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു രണ്ടാളുടെയും മനസ്സിൽ .ഒരു കുഞ്ഞു കിളികൊഞ്ചലിനും അച്ഛാ...അമ്മേ എന്നുള്ള വിളിക്കുമായി സ്വപ്നം കണ്ട് ഒരു നിമിഷം പോലും അവരെ തനിച്ചാക്കാതെ അയാൾ തുണയിരുന്നു .... ആറാം മാസം തുടങ്ങുമ്പോളെക്കും പൂർണമായ വിശ്രമം വേണമെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ഹോസ്പിറ്റലിൽ തന്നെ മുറിയെടുത്തു . വലിയ വയറും വച്ച് ഒന്നു തിരിയാനോ മറിയാനോ കഴിയാതെ അവർ ചക്രശ്വാസം വലിക്കുന്നതും .. .പാതിരാത്രിയിൽ വെട്ടിപൊളിക്കുന്ന വേദനയും കൊണ്ട് കടന്നു വരുന്ന മസിലുരുണ്ടു കയറലും ആഗ്രഹം പറഞ്ഞു വാങ്ങിച്ചാലും തിന്നാൻ കഴിയാതെ മാറ്റി വച്ചിരിക്കുന്ന ഇഷ്ടഭക്ഷണവും എല്ലാമെല്ലാം അയാൾക്ക് പുത്തനറിവുകൾ സമ്മാനിച്ചു . പ്രായാധിക്യവും ഗർഭാലസ്യവും ഒരുപോലെ ശാരദയെ കീഴടക്കിയിരുന്നെങ്കിലും എപ്പോഴും സന്തോഷവതിയായിരിക്കാൻ അവർ ശ്രദ്ധിക്കുന്നത് അയാളെ അത്ഭുതപെടുത്തിയിരുന്നു ...ഇതിനിടയിൽ ഒരിക്കൽ പോലും മകനെ പോലെ സ്നേഹിച്ചിരുന്ന ശിവൻ വന്നെത്തി പോലും നോക്കിയില്ല എന്നത് ഒരു നോവായി അവശേഷിച്ചെങ്കിലും .. മുൻ‌കൂർ നിശ്ചയിച്ചുറപ്പിച്ചതാണെങ്കിലും ശാരിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകാനായി നേഴ്‌സുമാർ ഒരുക്കുന്നത് നെഞ്ചിലൊരു നീറ്റലോടെയാണ് കണ്ടു നിന്നത് .... തുടക്കം മുതൽ ഡോക്ടർ പറഞ്ഞു കേൾപ്പിച്ച വരുംവരായ്കകളും , തലേദിവസം വന്ന അനസ്തറ്റിസ്റ് വിശദമാക്കി തന്ന ബുദ്ധിമുട്ടുകളും ശാരിക്കായി ഒരുക്കി നിർത്തിയ രക്തദാതാക്കളും എല്ലാം മനസ്സിൽ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ,മുടി രണ്ടു വശത്തേക്കും പിന്നിയിട്ട് പച്ച വസ്ത്രമണിഞ്ഞു തീയറ്ററിലേക്ക് പോകാൻ തയ്യാറായി പുഞ്ചിരിച്ചിരിക്കുന്ന അവരെ അയാൾ സ്നേഹത്തോടെ ഉമ്മ വച്ചു.... സ്ട്രച്ചറിൽ പതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോഴും ഞാൻ കൂടെത്തന്നെയുണ്ട് എന്നോർമിപ്പിച്ചു വിരൽത്തുമ്പുകൾ കൊണ്ട് അവളെ തൊട്ട് അയാളും കൂടെച്ചെന്നു .പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കീർണ്ണതക്കു നടുവിലാണ് പ്രസവമെങ്കിലും "ഞാൻ വരും കുഞ്ഞിനേയും കൊണ്ട് " എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകൾ അയാളിൽ തെല്ലൊന്നുമല്ല സന്തോഷമുയർത്തിയത് . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന്റെയും ആകാംഷയുടെയും അവസാനം വാതിൽ തുറന്നു ഭൂമിയിലെ മാലാഖമാർ കുഞ്ഞു തുണികെട്ടുമായി അയാളുടെ മുന്നിലെത്തി ... പനിനീർപ്പൂവിന്റെ നൈർമല്യതയോടെ ചെഞ്ചോരയുടെ നിറത്തിൽ ഒരു കുഞ്ഞു മുഖം ..വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞു മുഖത്തു വിരലോടിപ്പിച്ചപ്പോൾ പഞ്ഞികെട്ടിന് പോലുമില്ലാത്ത മൃദുലത .. .അച്ഛനെ അറിഞ്ഞാണോ കുഞ്ഞു ചെറുതായി ഒന്നു ചിണുങ്ങി . ആത്മാവിനെ തളിരണിയിക്കുന്ന ഒരനുഭൂതി ഉടൽ മുഴുവൻ പൂത്തുലയുന്നത് അയാളറിഞ്ഞു മോനാണോ മോളാണോ എന്ന അയാളുടെ ചോദ്യത്തിന് രണ്ടും മോനാണെന്ന ഡോക്ടറുടെ ഉത്തരം അയാളെ അമ്പരപ്പിച്ചു ... വിശ്വസിക്കാനും തയ്യാറായില്ല കൂടെയുള്ള സിസ്റ്ററുടെ കയ്യിലെ മറ്റൊരു തുണികെട്ടു കാണും വരെ . ഒരാപത്തും കൂടാതെ ഒന്നിനെയെങ്കിലും തരണേ എന്നുള്ളുരുകിക്കഴിഞ്ഞ അയാൾക്ക് ....സത്യം പറയാൻ ഡോക്ടറെ പോലും സമ്മതിക്കാതെ രഹസ്യമായി അവൾ കരുതി വച്ച വിലമതിക്കാത്ത രണ്ടു നിധികളെ സമ്മാനമായി നൽകി ആ അമ്മമരം തളർന്നു കിടപ്പുണ്ടായിരുന്നു അകത്ത് .... ചുണ്ടിലൊരു പുഞ്ചിരിയുമായി .... മച്ചിയെന്ന വാക്കിൽ നിന്നും അമ്മയെന്ന അതിധന്യമായ പദത്തിന്റെ , മഹനീയമായ അസുലഭ നിമിഷങ്ങൾ ആസ്വദിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു .....കമിഴ്ന്നു വീഴും മുൻപേയും പിച്ച വയ്ക്കാൻ തുടങ്ങും മുൻപേയും വാക്കുകൾ സ്പഷ്ടമാകും മുൻപും റോസാപൂവിതളുകളെ പോലും തോല്പിക്കുന്ന പിഞ്ചു ചുണ്ടിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വാക്കാണ് അമ്മ . കുഞ്ഞുങ്ങളെയും അമ്മയെയും കാണാൻ വന്ന ബന്ധുക്കളിൽ ആരുടേയും മുഖത്തു തെളിച്ചമില്ലായിരുന്നെങ്കിലും .... അരികെ കിടത്തിയ കുഞ്ഞിന്റെ വായിൽ മുലക്കണ്ണ് തിരുകി അമ്മിഞ്ഞപ്പാലെന്ന അമൃത് പകർന്ന് , തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ നോക്കി നിർവൃതിയോടെ പുഞ്ചിരിച്ച ശാരിയുടെയും , കൈകെട്ടി അവരെ തന്നെ നോക്കി നിന്ന ഉണ്ണിനായരുടെയും മുഖങ്ങളിൽ ആയിരം സൂര്യന്മാരുടെ ശോഭയുണ്ടായിരുന്നു .... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
"സനൂപേട്ടാ ഞാനൊരു കാര്യം പറയട്ടെ ....ന്നോട് ദേക്ഷ്യം പിടിക്കരുത് ട്ടാ " ഒരു ചെറിയ പനിക്കോളുണ്ടെന്നു കേറി വന്നപ്പോ പറഞ്ഞതിന് ഒരു കുപ്പി വിക്സ് മുഴുവനുമിട്ട് ആവി പിടിപ്പിച്ചപ്പോളെ തോന്നിയിരുന്നു ...എന്താ ഇത്രേ സ്നേഹം ന്ന് ....സനൂപോർത്തു ... ജലദോഷമില്ലെങ്കിലും മൂക്കടഞ്ഞ പോലുള്ള ശബ്ദം കാണിച്ചു തളർന്ന സ്വരത്തിൽ ഒന്നു മൂളി അവൻ "അല്ലെങ്കി വേണ്ട ഏട്ടനുറങ്ങിക്കോ എന്തായാലും വയ്യാതെ വന്നതല്ലേ ഇനി ഞാനായിട്ട് മൂഡ് കളയുന്നില്ല " ഞാൻ ഏട്ടന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ മെല്ലെ മുടിയിൽ വിരലോടിച്ചു .. മനസ്സിൽ ഒരു കുഞ്ഞുസങ്കടം വളർന്ന് ചങ്കോളം എത്തി നിൽപ്പുണ്ട് പക്ഷേ ഇപ്പൊ പറയണ്ട...വയ്യാതെ വന്നതല്ലേ രണ്ടുവീട്ടുകാർക്കും ഇഷ്ടപ്പെട്ടു നടത്തിയ കല്യാണം ... പറഞ്ഞു വച്ചു ആറുമാസത്തിനു ശേഷമാണു നടത്തിയത് . ബാങ്കിൽ ജോലിയുള്ള സനൂപേട്ടനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി സവിതയും അമ്മയും മാത്രമാണ് വീട്ടിൽ അച്ഛൻ നാട്ടിലില്ല ... ആലോചന വന്നപ്പോഴേ ...കല്യാണത്തിന് ശേഷവും അഞ്ജലി പഠിച്ചോട്ടെ എന്ന അഭിപ്രായത്തിൽ അവർക്കും എതിരൊന്നും ഇല്ലായിരുന്നു .. കല്യാണം കഴിഞ്ഞതിനു ശേഷം രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം ഒരുക്കി വക്കാൻ അമ്മയും സഹായിക്കും ...ബാങ്കിൽ പോകുന്ന വഴിക്ക് സനൂപേട്ടൻ എന്നെ എന്റെ കോളേജിൽ വിട്ട് സവിതയെ അവൾടെ കോളേജിലും വിട്ടിട്ടാണ് പോകുക..മടക്കം എല്ലാവരും പലവഴിക്കാണ്‌. കല്യാണം കഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞല്ലോ എന്നാരെങ്കിലും ചോദിക്കുമ്പോൾ അമ്മയാണ് മറുപടി കൊടുക്കാറ് ഇക്കൊല്ലം കൂടി കഴിഞ്ഞാൽ അവൾടെ പഠിപ്പ് കഴിയില്ലേ എന്നിട്ടാവാം ന്ന് ... ശരിക്കും പറഞ്ഞാൽ ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും നിറഞ്ഞ ജീവിതം..ഇതു വരെയും സ്വന്തം വീടായി തന്നെയാണ് തോന്നിയിട്ടുള്ളതും പെരുമാറിയിട്ടുള്ളതും .....പക്ഷേ പലപ്പോഴും ഒരു വേർതിരിവ് എന്നിലും സവിതയിലും അമ്മ കാണിക്കുന്നുണ്ടോ എന്നൊരു സംശയം ... ഓർത്തോർത്തു കിടന്നപ്പോളേ ഒരു നോവ് കണ്ണിൽ....പതിയെ കണ്ണ് തുടച്ചു നോക്കിയപ്പോൾ കുഞ്ഞുങ്ങളെ പോലെ ഏട്ടനുറങ്ങി കിടക്കുന്നു എന്റെ കൈ കൂട്ടിപിടിച്ചു കൊണ്ട് ... രാത്രിയിലെപ്പോഴോ അടുപ്പിനരികെ നിൽക്കുംപോലെ ചുട്ടുപൊള്ളുന്ന ചൂട് തോന്നിയാണ് ഞാനെഴുന്നേറ്റത് .. തൊട്ടുനോക്കിയതേ കൈ പിന്നോട്ട് വലിച്ചു ...നന്നായി പനിക്കുന്നുണ്ട് ... പിന്നെ തട്ടി വിളിച്ചു മരുന്നും കൊടുത്തു രാത്രി മുഴുവൻ നെറ്റിയിൽ തുണി നനച്ചിട്ടും പനി നോക്കിയും ഒന്നു മയങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല.... രാവിലെ ആറുമണിയായപ്പോഴേ അമ്മ വന്നു വിളിച്ചു . പനിയൊക്കെ പോയി വിയർപ്പിൽ കുളിച്ചു ക്ഷീണത്തിൽ കിടക്കുന്ന സനൂപേട്ടനെ ഒന്നു നോക്കി മെല്ലെ ഞാനെഴുന്നേറ്റു മുടി വാരിക്കെട്ടി .....കണ്ണ് തുറക്കാനേ പറ്റുന്നില്ല .... "മോളേ ഉമ്മറത്തൂന്ന് ആ പാൽക്കുപ്പി എടുത്തിട്ട് പോരെ " അമ്മ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഉറക്കക്ഷീണത്താൽ പുളിക്കുന്ന കണ്ണൊക്കെ തിരുമ്മി ഒരു വിധം പല്ലൊക്കെ തേച്ചു പാൽക്കുപ്പിയും കൊണ്ട് ചെല്ലുമ്പോളേക്കും അമ്മയുടെ രണ്ടു വിളി വന്നു.. ചായക്കുള്ള വെള്ളം അടുപ്പത്തേക്ക് വക്കുമ്പോ പുട്ടിന് തേങ്ങ ചിരകുന്ന അമ്മയുടെ മുഖത്തു തെളിച്ചം പോരാ.. ഒന്നും മിണ്ടാൻ പോയില്ല ..അല്ലെങ്കിലും നേരം വൈകിയതെന്റെ തെറ്റല്ലേ .. വേഗം വേഗം പണികളൊക്കെ ഒരുക്കുന്നതിനിടയിൽ അമ്മയെ ഒന്നു നോക്കിയപ്പോൾ ഇപ്പോളും മുഖത്തു വൈകി വന്നതിന്റെ അസ്വസ്ഥത കാണാം .. ഞാനും സവിതയും രണ്ടോ മൂന്നോ വയസ്സിനുള്ള വ്യത്യാസമേയുള്ളൂ പക്ഷേ അവളിനിയും എണീറ്റില്ല... കോളേജിൽ പോകാൻ വേണ്ടി ഒരുങ്ങാനായി മുറിയിൽ വന്നപ്പോളേക്കും സനൂപേട്ടൻ എഴുന്നേറ്റിരുന്നു ... "ഞങ്ങൾ ബസിൽ പൊയ്ക്കോളാം...ഏട്ടനിന്ന് ലീവെടുക്ക്, നല്ല ക്ഷീണമുണ്ട് മുഖത്തു ..കണ്ണൊക്കെ കണ്ടോ " "പോടീ പെണ്ണേ ഇതൊക്കെ ചെറിയൊരു പനിയല്ലേ ... നീയെന്നെ സൂക്കേടുകാരനാക്കല്ലേ...ഞാനിന്ന് ലീവാണ് പക്ഷേ നിങ്ങളെ കൊണ്ട്പോയാക്കി തരാം " പറഞ്ഞു തീർന്നതും എന്നെയേട്ടൻ വലിച്ചടുപ്പിച്ചു "എന്താ എന്റെ കുട്ടീടെ മുഖത്തൊരു സങ്കടം ..ഇന്നലെ വയ്യാത്തോണ്ടാ മിണ്ടാതിരുന്നേ....ഇപ്പൊ പറയ് " "അയ്യടാ മോനേ ..ഒന്നൂല്ല്യ ...അല്ലെങ്കി തന്നെ നേരം വൈകി , ഞാൻ പോയി കുളിക്കട്ടെ ..." ഏട്ടനെ തള്ളി മാറ്റി ഞാൻ ബാത്ത് റൂമിലേക്ക് കയറുമ്പോഴേക്കും എന്റെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു ... ചിലപ്പോ എന്റെ തോന്നലാകാം ..പക്ഷേ വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ എനിക്കൊരു ഫോൺ വന്ന് മിണ്ടാൻ തുടങ്ങുമ്പോഴേക്കും അമ്മയുടെ മുഖം മാറും. ഇഷ്ടപ്പെട്ട ഡ്രസ്സിട്ടു വീട്ടീന്നിറങ്ങുമ്പോളെക്കും പറയും അതിന്റെ കഴുത്തൊക്കെ വല്ലാതെ ഇറങ്ങിയിട്ടാണ് മാറിയിടാൻ ..അതേ ചുരിദാർ നാല് ദിവസം കഴിഞ്ഞു സവിത ഇട്ടു പോകുമ്പോൾ നന്നായിരിക്കുന്നല്ലോ എന്നും പറയുന്ന കേൾക്കാം .. രാവിലെ ഞാനെഴുന്നേൽക്കാൻ വൈകിയാൽ അമ്മ അന്നത്തെ ദിവസം ഒരു വാശി പോലെ എല്ലാ പണിയും തനിയെ ചെയ്യും ..എന്നാൽ അനിയത്തി എഴുന്നേറ്റ് കുളിയും ഒരുങ്ങലും എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് എത്തിനോക്കി ചായയായോ അമ്മേ എന്നാണ് ചോദ്യം... വീട് അടിച്ചു തുടക്കാൻ വൈകിയാൽ വയ്യാത്ത അമ്മ പോയി ചൂലെടുക്കും പിന്നെ ഞാനെത്രേ ചോദിച്ചാലും ചൂല് തരില്ല ...അനിയത്തി അവിടിരുന്ന് ടീവി കാണുന്നുണ്ടെങ്കിലും അവളോടൊന്ന് ചോദിക്കുകയേ ഇല്ല ...അവൾ തിരിച്ചും ... ഒന്നും മറുത്തു പറയാറില്ല എങ്കിലും എന്തിനേ എന്നോടിങ്ങനെ പെരുമാറുന്നേ എന്നോർക്കുമ്പോ സങ്കടം മഴയിരമ്പി വരുമ്പോലെ ആർത്തലച്ചു വരും ... പലപ്പോഴും അവൾക്കും ഞാനൊരു വേലക്കാരിയാണോ എന്ന് തോന്നാറുണ്ട് ....സനൂപേട്ടനോടത് പറയാതെ പലപ്പോഴും വിഴുങ്ങും എന്തിനാ വെറുതെ ഒരു മുഷിച്ചിലുണ്ടാക്കുന്നത് ... ചായ കുടിച്ചു ഗ്ലാസ് കഴുകാൻ നടന്നപ്പോൾ ഏട്ടന്റെ മുഖത്തു നോക്കി അമ്മ ചോദിക്കുന്നത് കേൾക്കാം .. "നിനക്കെന്തു പറ്റി...മുഖമാകെ വല്ലാതിരിക്കുന്നല്ലോ " "ആ ചെറിയൊരു പനി ഇന്ന് ബാങ്കിൽ പോണില്ല ഇവരെ കോളേജിൽ വിട്ട് ഞാനിങ്ങു വരും " "ഞാനറിഞ്ഞില്ലല്ലോ...എന്നോടാരും പറഞ്ഞും ഇല്ലാ " അമ്മയെന്നെ കണ്ണൊന്നു കൂർപ്പിച്ചു നോക്കി തുടർന്നു "ഇന്ന് അഞ്ജലി പോകണ്ട അവന് വയ്യാതിരിക്കല്ലേ ഒരൂസം പോയില്ലെങ്കിലും ഒന്നും ഉണ്ടാവാൻ പോണില്ല " രണ്ടു മൂന്നു ദിവസമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ അസൈൻമെന്റ് കടലാസുകൾ എന്നെ നോക്കി ചിരിച്ചു...ഇന്നാണ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം .. അപ്പോഴേക്കും ഏയ് അതൊന്നും സാരല്ല്യ അവള് പൊക്കോട്ടെ എന്ന് സനൂപേട്ടൻ പറയുന്നത് കേട്ടതോടെ ശ്വാസം നേരെ വീണു ... "വരുമ്പോ ആ ടൈലറുടെ അടുത്തു എന്റെ ബ്ലൗസ് തയ്‌ക്കാൻ കൊടുത്തത് വാങ്ങി വരണേ മോളേ മറക്കല്ലേ ഞായറാഴ്ചത്തെ കല്യാണത്തിനിടാനുള്ളതാണ് " ഇറങ്ങാൻ നേരം അമ്മയെന്നോട് പറഞ്ഞതിന് ഞാൻ തലയാട്ടി .. "ശ്രെദ്ധിക്കണേ സനൂപേട്ടാ ...കഞ്ഞി ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട് അത് കുടിക്കാൻ മറക്കരുത് ചെന്നിട്ട്.... എന്നിട്ട് മരുന്ന് കഴിച്ചാൽ മതി " വണ്ടിയിൽ നിന്നിറങ്ങാൻ നേരം ഏട്ടനെ നോക്കി ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ കണ്ണിറുക്കി കാണിക്കുന്ന ആളെ ഞാൻ അരിശത്തോടെ നോക്കി ... തയ്യാറാക്കിയ പേപ്പറുകളിലെ തെറ്റ് തിരുത്തലും അതിനുള്ള ഓട്ടവുമായി അമ്മ പറഞ്ഞേല്പിച്ച കാര്യം ഓർമ്മ വന്നത് , മടങ്ങി വന്ന് മുറ്റത്തു കാൽ കുത്തിയപ്പോഴായിരുന്നു... " ഒന്ന് സവിയെ വിളിച്ചു പറയോ അമ്മേ ഞാനത് വിട്ടുപോയി " എന്നോടൊന്നും മിണ്ടാതെ അമ്മയകത്തേക്ക് കയറിപ്പോയി നീട്ടിയൊരു മൂളലോടെ ... വിഷമം തോന്നിയെങ്കിലും പുറത്തു കാണിക്കാതെ ഞാനകത്തേക്ക് ചെന്നു ... "ആഹാ പനിയൊക്കെ മാറിയോ ന്റെ മോന്റെ ..കമ്പ്യൂട്ടറും പിടിച്ചു ഇരിപ്പാണല്ലോ ..." "വന്നോ ...വേം തുണിയൊക്കെ മാറി , പോയി ന്റെ കുട്ടി ആ കയ്യോണ്ട് ഒരു ഗ്ലാസ്സ് ചായയിട്ടു വന്നേ " ഞാൻ ഡ്രസ്സ് മാറാൻ തുടങ്ങിയതും എന്റടുത്തു വന്ന് മുഖം പിടിച്ചുയർത്തി.ചുവന്നു തുടുത്ത എന്റെ മൂക്കിൻ തുമ്പിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു .. "എന്താടോ സങ്കടം ...രാവിലെ ചോദിച്ചപ്പോളും ഒന്നൂല്ല്യാന്നാണ് ഉത്തരം ...എന്താ കാര്യം അത് പറഞ്ഞിട്ട് പോയാ മതി " "ഇയ്ക് ന്റെ വീട്ടിലൊന്നു പോണം ..അമ്മേനെ ഒന്നു കാണാൻ തോന്നണു സനൂപേട്ടാ ..വേറൊന്നുമില്ല " "അതൊന്നുമല്ല ഉള്ളിലുള്ള സങ്കടം നീ പറ എന്നാലല്ലേ എനിക്കത് തീർക്കാൻ പറ്റൂ " നിർബന്ധമേറിയപ്പോൾ ഞാനെല്ലാം പറഞ്ഞു ... എല്ലാം കേട്ടതിനു ശേഷം ഇടമുറിയാതെ പെയ്‌തൊലിക്കുന്ന എന്റെ കണ്ണുകളിൽ ചുണ്ടൊപ്പി സാരല്ല്യാ വിഷമിക്കേണ്ട എന്നു പറഞ്ഞു കേട്ടപ്പോളെക്കും ഞാനേട്ടന്റെ നെഞ്ചിലേക്ക് മുഖമമർത്തി തേങ്ങി ... സവിയെത്തിയില്ല അതിനു മുൻപേ അമ്മ വന്ന് സനൂപേട്ടനെ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലേക്ക് കയറിപോയത് ....വൈകുന്നേരത്തെ ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ ഞാനവിടെ എത്തിനോക്കാൻ പോയില്ല ... അമ്മ വിളിച്ചത് കേട്ട് എന്തിനെന്ന് ചോദിച്ച സനൂപിനെ അരികെ പിടിച്ചിരുത്തി മരുമകളുടെ മറവിയെപ്പറ്റിയും രാവിലെ എഴുന്നേൽക്കാനുള്ള മടിയെ പറ്റിയും വഴക്കൊന്നുമുണ്ടാക്കണ്ട എന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ അമ്മയോട് സനൂപ് ഒരു ചോദ്യമേ ചോദിച്ചുള്ളൂ .. "അമ്മേ സവിയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസമെന്താണ് .. അമ്മ കരുതും പോലെ അവൾ മനഃപൂർവം വൈകിയെണീൽക്കുന്നതല്ല ...പലരാത്രികളിലും അവൾക്ക് പഠിക്കാനും ചെയ്തു തീർക്കാനായി പ്രൊജക്റ്റ് വർക്കുകളും ഉണ്ടാവും എന്നാൽ എല്ലാ ജോലിയും കഴിഞ്ഞു വന്നേ അവളതിന് ഇരിക്കാറുള്ളു ... ഇന്നലെയാണെങ്കിൽ അവളൊരു തരി പോലും ഉറങ്ങിയിട്ടില്ല എന്റെ പനി കാരണം .." "മോനേ ഞാൻ ...." വാക്കുകൾ കിട്ടാതെ അമ്മ തപ്പിത്തടഞ്ഞു ...അതേ ശരിയാണ് പഠിക്കാനുണ്ടെന്നു സവി പറയുമ്പോളേക്കും താനവളെ പറഞ്ഞയക്കും ....വീട്ടുജോലികൾ മകളെ കൊണ്ട് ചെയ്യിപ്പിക്കാത്തതു നാളെ വേറൊരു വീട്ടിൽ ചെന്നാൽ അവളും ഇങ്ങനെ ജോലിയെടുക്കേണ്ടതല്ലേ അപ്പൊ സ്വന്തം വീട്ടിലെങ്കിലും വിശ്രമിച്ചോട്ടെ എന്ന സ്വാർത്ഥതയാണ് ..തെറ്റ് തന്റെ ഭാഗത്തു തന്നെയാണ് പലപ്പോഴും ... അമ്മയുടെ ചിന്തിയിലാണ്ട മുഖം നോക്കി സനൂപ് തുടർന്നു ... "ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് വിഷമമോ ദേക്ഷ്യമോ തോന്നരുത് മരുമകളെയും മകളായി കണ്ടു കൂടെ...അവളും ഒരു മകളല്ലേ ...നാളെ നമ്മുടെ സവിയ്ക്കും ആ ഭാഗ്യം കിട്ടാനായി ...മകന്റെ ഭാര്യ എല്ലാ ജോലികളും ചെയ്യട്ടെ എന്ന് ചിന്തിക്കുന്ന അമ്മയല്ല എന്റമ്മയെന്നു കാണിക്കാനെങ്കിലും ..." പറഞ്ഞുതീർന്നു അമ്മയുടെ മുഖത്തു നോക്കിയപ്പോൾ കണ്ടു അമ്മയുടെ കൺകോണുകളിൽ ഒരു നീർതുള്ളിത്തിളക്കം .. "ശോ ...അമ്മ ആ ഡ്രൈ വാഷിനു കൊടുത്ത സാരി വാങ്ങാൻ പറഞ്ഞത് ഞാൻ മറന്നു പോയി ഏട്ടനൊന്നു പോയി വാങ്ങി വരണേ .." അകത്തേക്ക് കയറി വന്ന അനിയത്തി പറഞ്ഞതും അവൻ അമ്മയുടെ മുഖത്തു നോക്കി ... "കണ്ടോ ഇതല്ലെ അഞ്ജലിക്ക് പറ്റിയതും ..ഇനിയിപ്പോ രണ്ടും ഞാൻ പോയി വാങ്ങി വരാം അപ്പൊ പ്രശ്നം തീർന്നില്ലേ ...സ്വന്തം വീട്ടിലേക്ക് പോയാൽ പോലും രണ്ടു ദിവസത്തിനുള്ളിൽ അവൾ ഓടിവരുന്നത് വയ്യാത്ത അമ്മ എല്ലാ ജോലികളും തനിയെ ചെയ്യണ്ടേ എന്നോർത്തിട്ടാണ് അമ്മയത് മറക്കരുത് ..." അതും പറഞ്ഞു അവൻ അകത്തേക്ക് കയറി പോകുമ്പോളേക്കും അമ്മയുടെ കണ്ണിലെ തിരിച്ചറിവിന്റെ നീർതുള്ളിത്തിളക്കം താഴേക്കടർന്നിരുന്നു ... പുറത്തേക്ക് പോകാനായി ഒരുങ്ങി വന്ന സനൂപേട്ടൻ കണ്ടു കാണണം ..എന്നെയും കെട്ടിപിടിച്ചു നിൽക്കുന്ന അമ്മയെയും എന്താണെന്നു മനസിലാകാതെ തിരിച്ചും കെട്ടിപിടിക്കുന്ന എന്നെയും .... "എന്താ അമ്മയും മോളും കൂടി ഒരു നാടകം ...." ഒന്നുമറിയാത്ത പോലുള്ള സനൂപിന്റെ ചോദ്യത്തിന് അമ്മയാണ് മറുപടി പറഞ്ഞത് .. "നീ തന്നെക്ക് പോകണ്ട എന്റെ മോളെ കൂടി കൂട്ടിക്കോ ... ഒന്ന് കറങ്ങി വാ രണ്ടാളും ...വരുമ്പോളേക്കും ചോറും കറിയൊക്കെ ഞങ്ങളൊരുക്കാം.... " സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയത് കൊണ്ടാകണം മുൻപിലുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ... "നിന്റെ സങ്കടമൊക്കെ ഞാൻ മാറ്റിയേ ...മറക്കണ്ട എന്റെ പനിയൊക്കെ മാറി " വണ്ടിയിലേക്ക് കയറുമ്പോൾ കള്ളൻ ചെവിയിൽ പതുക്കെ പറഞ്ഞത് കേട്ടതും തുടയിലൊരു നുള്ളു കൊടുത്തു ഞാൻ .... എല്ലാ മരുമക്കളും ഒരു വീട്ടിലെ മകളാണെന്നും ഈ വീട്ടിലും അവൾ മരുമകളല്ല മകൾ തന്നെയായിരിക്കട്ടെ എന്നും ചിന്തിച്ചാൽ തന്നെ പകുതി പ്രശ്നങ്ങളൊഴിഞ്ഞു വീടുകളിൽ .... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
" മായേ .. ദേ ഒരു ലേശം ചോറും കൂടി ഇട്ടേ മോളേ...വയറ് നിറഞ്ഞില്ല.." രണ്ടു തവണ വിളിച്ചു പറഞ്ഞിട്ടും മരുമകളും ഭാര്യയും ചന്ദനമഴയിൽ മുഴുകിയിരിക്കയാണ് ,കേട്ട ഭാവമില്ല....സന്ധ്യക്ക് തുടങ്ങിയ ഇരുപ്പ് . പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്ന് ചോറുപാത്രം തുറന്നേയുള്ളു ചോറെടുക്കും മുൻപേ ഭാര്യയെത്തി.. "നിങ്ങൾക്ക് ആവശ്യത്തിനുള്ളത് ഞാനതിലിട്ടിരുന്നു ബാക്കിയുള്ളോരും കൂടി ഇവിടുണ്ട് ...മറക്കണ്ട " ഒന്നും മിണ്ടാതെ തുറന്ന പാത്രമെടുത്തടച്ചു കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു ഞാൻ കഴുകി വച്ചു... അല്ലെങ്കിലും പരാതിയില്ലാതെ ജീവിക്കാൻ ശീലിച്ചിരിക്കുന്നു ഞാനിപ്പോളെന്നു ചായ്പ്പിലേക്ക് നടക്കുമ്പോളോർത്തു ... വർഷങ്ങളോളം നീണ്ടു നിന്ന പ്രവാസമവസാനിപ്പിച്ചു ഞാൻ നാട്ടിലെത്തിയപ്പോഴേക്കും ഭാര്യയും മൂന്നു മക്കളും തീർത്തും അന്യരായിക്കഴിഞ്ഞിരുന്നു. തിരിച്ചുപോക്കില്ലാത്ത മടങ്ങിവരവാണ് എന്നറിഞ്ഞ മകൻ ഇനിയും അടച്ചു തീരാത്ത ലോണിനെ പറ്റിയും വാങ്ങാനായി ടോക്കൺ കൊടുത്തിട്ട പുതിയ സ്ഥലത്തെപ്പറ്റിയും ഓർമിപ്പിച്ചു. തീരുമാനത്തിൽ മാറ്റമൊന്നും കാണാതിരുന്നത് കൊണ്ടാവാം അല്പനാൾ കഴിഞ്ഞപ്പോളേക്കും മകനെത്തി, വീടും സ്ഥലവും അവന്റെ പേരിൽ വേണമെന്ന ആവശ്യവുമായി ... ഒപ്പത്തിനൊപ്പം ....തന്ന സ്ത്രീധനമൊക്കെ എന്നേ തീർന്നു ഭർത്താക്കന്മാർക്കൊക്കെ ഇപ്പോൾ പ്രാരബ്ദങ്ങൾ കൊണ്ട് ഇടം വലം തിരിയാൻ വയ്യാത്തത് അച്ഛന് കാണാൻ വയ്യേ എന്ന ചോദ്യവുമായി പെൺമക്കളും ... എനിക്ക് മറുപടിയില്ലായിരുന്നു... അല്ലെങ്കിലും അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കുക എന്നതിലപ്പുറം എന്റെ മറുപടികൾക്കെന്ത് പ്രസക്തി. ഓരോ തവണയും ഇനിയില്ല എന്ന ആഗ്രഹവുമായി നാട്ടിൽ കാലുകുത്തുമ്പോഴേക്കും അടുത്തൊരാവശ്യം പന പോലെ വളർന്നു നിൽക്കുന്നുണ്ടാവും...അതെത്തുന്നത് വീണ്ടും മരുഭൂമിയിലേക്ക് തന്നെ. അത്യാവശ്യം സ്ത്രീധനമൊക്കെ കൊടുത്ത്‌ രണ്ടു പെൺമക്കളെ കെട്ടിച്ചു വിട്ടപ്പോഴേക്കും നടുനിവർക്കാൻ പറ്റാതായി... ബാധ്യതകൾ തീർക്കാൻ ഒരു കൈത്താങ്ങായാണ് മകനോടും അവിടേക്ക് വരാൻ പറഞ്ഞത് ...സ്നേഹിച്ചു കല്യാണം കഴിച്ച ഭാര്യയെ വിട്ട് മറുനാട്ടിലേക്കില്ല എന്ന നിർബന്ധം മകൻ കാണിച്ചപ്പോൾ പിന്നെ ചോദിക്കാൻ നിന്നില്ല . സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും എല്ലാവർക്കുമായി പങ്കു വച്ചു കഴിഞ്ഞപ്പോഴേ ഞാനൊരു അധികപ്പറ്റായി...എല്ലാറ്റിനുമപ്പുറം കൂടെ നിൽക്കേണ്ട ഭാര്യ തന്നെ പലപ്പോഴും സമ്മാനിച്ച അവഗണനയിൽ മനസ്സ് പതറിപോയിരുന്നു .. നേരത്തും കാലത്തും വയറുനിറയെ ഭക്ഷണം കിട്ടിയില്ലെങ്കിൽ പോലും കയറികിടക്കാൻ ഒരു വീടുണ്ടല്ലോ എന്ന ആശ്വാസം പതറിയ മനസ്സിന് സാന്ത്വനമേകി..... ഒരഭിപ്രായം ചോദിക്കാനായി പോലും മകൻ മിണ്ടാറില്ല..ഞാനൊന്നു മിണ്ടാൻ ചെന്നാലും മൊബൈലിൽ തലതാഴ്ത്തി മക്കളോട് യാത്ര പറഞ്ഞു പുറത്തേക്ക് പോകുന്ന അവനെ ചങ്കു തിങ്ങുന്ന വേദനയോടെ നോക്കാറുണ്ട് ..... ഉമ്മറത്തെ ചാരുകസേരയിൽ കിടന്ന എന്നോടൊരു ദിവസം , അകത്തിരുന്നൂടെ അച്ഛനെന്ന് ചോദിച്ച മരുമകളുടെ ചോദ്യം കേട്ടിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ ഭാര്യവീട്ടുകാരെ സ്വീകരിക്കാനിറങ്ങുന്ന മകനെയും എന്റെ ഭാര്യയെയും ഞാൻ അകത്തേക്കുള്ള നടത്തത്തിനിടയിൽ കണ്ടിരുന്നു. മുഷിഞ്ഞ മുണ്ട് മാറിയുടുക്കാനില്ലാതായപ്പോൾ ഭാര്യയോട് ചോദിച്ച എന്നോട് "എങ്ങും യാത്ര പോവാനില്ലല്ലോ...പിന്നെ ഇതൊക്കെ അവിടെ സ്വയമല്ലേ ചെയ്‌തിരുന്നേ " എന്ന മറുചോദ്യത്തോടെ സ്വന്തം തുണികൾ കഴുകലും തുടങ്ങിയിരുന്നു. ജീവിക്കാൻ മറന്നുപോയി എന്ന തോന്നലിനപ്പുറം ആർക്ക് വേണ്ടി ജീവിച്ചുവോ അവർക്കെന്നെ വേണ്ടല്ലോ എന്ന സങ്കടം വല്ലാത്തൊരു വേദനയാണ്.. ഒരു ദിവസം രാവിലെ മുറ്റത്തു നിന്ന് കളിക്കുന്ന ഉണ്ണിക്കുട്ടനെ മരുമോള് മണ്ണിലെ കളി നിർത്തി അകത്തു കയറാൻ പറയുന്ന കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത് ... "അവൻ കളിക്കട്ടെ മായേ...അവന്റച്ഛനും ഇങ്ങനൊക്കെ കളിച്ചല്ലേ വളർന്നത് ..കുട്ട്യോള് കുറച്ചൊക്കെ മണ്ണിൽ കളിച്ചു വളരണം " പറഞ്ഞത് പിഴച്ചു!!! ഞാനെന്തോ മഹാപരാധം പറഞ്ഞപോലെ തുടങ്ങിയ അവളുടെ മറുപടിക്കൊപ്പം കൂടാൻ എന്റെ ഭാര്യയും... "ഓ പിന്നേ ഗൾഫിൽ സുഖിച്ചു ജീവിച്ച നിങ്ങളെത്രെ കണ്ടിരിക്കുന്നു മോൻ മണ്ണിൽ കളിക്കുന്നത് ...കൊച്ചിന് വയ്യാതായാൽ അവനൊരുത്തനെ ഇവിടെ ഓടാനുള്ളൂ അതോർമ വേണം ഉപദേശം കൊടുക്കും മുൻപ് ...ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല പിടിച്ചു കുലുക്കാൻ " അതു വരെയുള്ള എന്റെ സകല ക്ഷമയും ഓടിയൊളിച്ചിരുന്നു പിന്നെയുള്ള എന്റെ ഓരോ വാക്കിലും... "അതേ ...ഞാൻ പിടിച്ചു കുലുക്കിയ മരത്തിലെ പൈസയാണ് ഇന്നത്തെ നിന്റെയും നിന്റെ മക്കളുടെയും തണ്ടും തടിയും ...സുഖജീവിതം ഓർമ്മിപ്പിക്കാൻ വരും മുൻപേ അതും വിട്ടുകളയണ്ട " ആ സംസാരം അതിരുകടന്നെന്നും വലിയൊരു ഭൂകമ്പത്തിനാണ് തുടക്കമിട്ടതെന്നും മനസിലായത് മായ , പെട്ടിയും പ്രമാണവുമായി ഉണ്ണിക്കുട്ടനെയും കൊണ്ട് ഇറങ്ങാൻ നിൽക്കുന്നത് കണ്ടപ്പോഴായിരുന്നു . കൊല്ലാനുള്ള കലിയോടെ എന്നെ നോക്കുമ്പോളും ഭാര്യ വെപ്രാളപ്പെട്ട് മോനെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.. കണ്ണിലൊരു അഗ്നിപർവതമൊളിപ്പിച്ചു മോൻ വരുന്നത് വരെയും മായയെ തടഞ്ഞു നിർത്താനുള്ള തത്രപ്പാടിലായിരുന്നു ഭാര്യ . " എനിക്ക് വേറൊന്നും പറയാനില്ല എന്റെ ഭാര്യക്കും മകനും ഇവിടെ സന്തോഷായിട്ട് ജീവിക്കണം ...അച്ഛൻ ഞങ്ങളെ നോക്കിയ കണക്കു ബോധിപ്പിച്ചതൊക്കെ ഞാനറിഞ്ഞു ..ഇനി എന്നെ നോക്കി ബുദ്ധിമുട്ടണ്ട , ഒന്നുകിൽ ഞാൻ തരുന്നതും തിന്ന് ഇവിടെ നിക്കാം അല്ലെങ്കി എവിടേക്കാച്ചാ ഇറങ്ങിപൊക്കൊളു..." ഞാൻ ...ഞാനെവിടേക്കിറങ്ങാൻ .......ചിന്തകൾ പലവഴിക്ക് തിരിഞ്ഞു ..ജോലിയെടുത്തു ജീവിക്കാനുള്ള ആരോഗ്യമില്ല ..പക്ഷേ ഇനിയെങ്ങനെ ഒരു പട്ടിയെ പോലെ ഇവിടെ കഴിയും ....എല്ലാം കേട്ടും ശരിവെക്കുന്ന മുഖഭാവത്തോടെ നിൽക്കുന്ന ഭാര്യയെ ഞാൻ നോക്കിയില്ല ... പണ്ട് നാട്ടിൽ വരുമ്പോൾ പോകുന്നത് വരെയും പിന്നാലെ നിന്ന് മാറാതെ നടന്നിരുന്ന മകനാണ് ,അച്ഛന്റെ നെഞ്ചിലേ അവനുറങ്ങിയിരുന്നുള്ളു ...അച്ഛനോട് ഇറങ്ങിപ്പോകാൻ പറയാൻ മാത്രം അവൻ വളർന്നത് അമ്പരപ്പോടെയാണ് ഞാൻ കേട്ടത് ... ഇരുട്ടിലേക്ക് കണ്ണും നട്ട് ഉമ്മറപ്പടിയിലിരുന്ന എന്നോട് ആരും വന്നു പറഞ്ഞില്ല അകത്തേക്ക് കയറാൻ.. ഒടുവിൽ ആ രാത്രിയിൽ ഒരു തുണിസഞ്ചിയിൽ രണ്ടുജോഡി തുണിയും വച്ചു ഞാനിറങ്ങുമ്പോൾ ഏതെങ്കിലും അമ്പലനട തന്നെയായിരുന്നു ലക്‌ഷ്യം ... പക്ഷേ അമ്പലനടയിൽ ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ ഒരുമൂലയിൽ തളർന്നു വീണ എന്നെയാരോ ആസ്പത്രിയിലെത്തിച്ചു ...വീടും നാടും ഓർമയില്ലെന്ന് കള്ളം പറഞ്ഞ എന്നെ അവിടെ നിന്നും ഈ ശരണാലയത്തിലും ... "ഇത്രേയുള്ളൂ കുട്ടി എന്റെ കഥ ...വന്നിട്ട് എട്ടുമാസത്തോളമായി ഇതുവരെ ആരോടും പറയാൻ മനസ്സ് വന്നില്ല ...മോനെ പലതവണയായി കണ്ടപ്പോൾ ഒരടുപ്പം " എന്റെ മുഖത്തുനോക്കി കൺകോണിലെ നീർതുള്ളികൾ അറിയാത്ത മട്ടിൽ തട്ടിക്കളയുന്ന അരുണിനെ നോക്കി ഞാൻ പുഞ്ചിരിച്ചു .. "എന്താ പറയേണ്ടത് എന്നറിയില്ല ചേട്ടാ ...ആരുടെയോ കനിവിൽ പഠിച്ചു ഇന്നൊരു നല്ല നിലയിലെത്തി... മാസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് എനിക്ക് കിട്ടാതെ പോയ സ്നേഹം ,ഇവിടെ ആർക്കും വേണ്ടാതെ ജീവിക്കുന്നവർക്ക് മടക്കി കൊടുക്കുമ്പോൾ മനസ്സ് നിറയുന്ന ഒരു സന്തോഷം അത്രേയുള്ളു ഈ വരവുകൾ " അരുൺ മടങ്ങിപോകുമ്പോൾ ഒരാളോടെങ്കിലും മനസ്സ് തുറന്ന സന്തോഷമായിരുന്നു എന്റെ ഉള്ളു മുഴുവൻ ... വേദന കലർന്ന ഓർമകളും കഷ്ടപ്പാടുകളും അത്രക്കധികം മനസ്സിനെ നോവേൽപ്പിച്ചിരുന്നു .. മാസത്തിലൊരിക്കൽ വരുന്ന അരുൺ പിറ്റേ ആഴ്ച തന്നെ വന്നപ്പോൾ എന്താവോ എന്നു തോന്നി .... എന്നെക്കാണാൻ വേണ്ടി മാത്രമാണ് അവൻ വന്നതെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും. എങ്കിലും അവൻ പറഞ്ഞുതന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല ..പക്ഷേ കൂടെയുള്ളവർ പിൻതുണ തന്നപ്പോൾ മനസ്സിലായി ഇതിലൊരു ശരിയുണ്ടെന്ന് ... എന്നെപോലെയുള്ളവർക്ക് കിട്ടേണ്ട നീതിയുടെ ശരി. അരുണിനോടും അവന്റെ ഭാര്യയോടുമൊപ്പം ഞാൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ കാറിൽ പോകുമ്പോൾ എന്റെ മനസ്സിന് ഒരു ചാഞ്ചാട്ടവുമുണ്ടായിരുന്നില്ല . വീട്ടുപടിക്കൽ കാർ നിർത്തി അകത്തേക്ക് ചെന്ന എന്നെ നോക്കി ഭാര്യ ഒരു പരിഹാസച്ചിരി പൊഴിച്ചു ... കാടാറുമാസം കഴിഞ്ഞു ഗതികെട്ട് വന്നോ എന്ന ചിരി....മറുപടിയായി അങ്ങനെ തോറ്റുകൊടുത്തു ഓടിയൊളിക്കാനുള്ളതല്ല എന്റെ ജീവിതമെന്ന ആത്മവിശാസത്തിന്റെ ചിരിയിൽ അവളൊന്നു പതറിയോ .. ഉമ്മറത്തെ ചാരുകസേരയിലേക്ക് കഴിഞ്ഞു പോയ ആറുമാസത്തെ അനാഥത്തിന്റെയും നിരാലംബതയുടെയും ഉൾബലത്തിൽ ഞാൻ ഇരിക്കുമ്പോഴേക്കും മകനും മരുമകളും ഇറങ്ങി വന്നു .. "ചേട്ടാ ഇതാ ഈ ഫോൺ കയ്യിൽ വച്ചോളൂ ..എന്റെ നമ്പർ ഇതിൽ അടിച്ചു വച്ചിട്ടുണ്ട് ...എന്താവശ്യത്തിനും എന്നെ വിളിക്കണം ....ഞാനെന്നും വിളിക്കാം ..ചേട്ടൻ ഒപ്പിട്ട പേപ്പറുകൾ എന്റെ കയ്യിലുണ്ട് ആവശ്യമെന്നു തോന്നിയാൽ ഉടനെ ഞാൻ കേസ് ഫയൽ ചെയ്യും ...ഒരു പേടിയും വേണ്ട " ഒന്നും മനസ്സിലാവാതെ നിൽക്കുന്ന മോന്റടുത്തേക്ക് ചെന്ന് അരുൺ സ്വയം പരിചയപ്പെടുത്തി.. "ഞാൻ അരുൺരാജ് ...വക്കീലാണ്‌ , അച്ഛന്റെ കയ്യീന്ന് ഞാൻ ഒപ്പിട്ട് വാങ്ങിയത് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനുള്ള ഒരു വക്കാലത്താണ് ...മക്കൾ അച്ഛനമ്മമാരെ നോക്കിയില്ലെങ്കിൽ എഴുതി കൊടുത്ത സ്വത്തുക്കൾ തിരികെ പിടിക്കാൻ ഒരു നിയമമുണ്ട് കേട്ടിട്ടുണ്ടോ എന്നറിയില്ല ...ഒന്നോർമിപ്പിച്ചു എന്നു മാത്രം....അപ്പൊ ശരി ഞാനിറങ്ങട്ടെ " ചോരയും നീരും വിയർപ്പാക്കി മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളെ അവസാനകാലത്തു നിഷ്കരുണം വലിച്ചെറിഞ്ഞു കളയുമ്പോൾ ഓർക്കണം എല്ലാവരെയും രക്ഷിക്കാൻ ദൈവം വരണമെന്നില്ല അതിനൊരു മധ്യസ്ഥൻ അല്ലെങ്കിൽ രക്ഷക്കൊരു കാരണം എവിടെയെങ്കിലും കോറിയിട്ടിട്ടുണ്ടാകുമെന്ന് ... എനിക്കുള്ള മധ്യസ്ഥൻ കാറിനടുത്തേക്ക് മടങ്ങി പോകുന്നതും നോക്കി ഞാനിരുന്നു ചാരുകസേരയിൽ പ്രൗഢിയോടെ ...ഉമ്മറത്തു എന്നെയും അരുണിനെയും മാറി മാറി നോക്കുന്ന ബാക്കിയുള്ളവരെ അശേഷം ശ്രദ്ധിക്കാതെ . ഈ സമയം കാറിലിരുന്ന തന്റെ പെണ്ണിനോട് അരുൺ പറയുന്നുണ്ടായിരുന്നു ... "എനിക്ക് വേണമെങ്കിലദ്ദേഹത്തെ ശരണാലയത്തിൽ നിർത്താമായിരുന്നു പക്ഷേ ഇതദ്ദേഹത്തിന്റെ വിയർപ്പാണ് മരണം വരെയും അവകാശത്തോടെ അനുഭവിക്കാനുള്ളത്..." അതേ എന്റെ പുരുഷായുസ്സിന്റെ മുഴുവൻ വിയർപ്പ്കണങ്ങൾ ആണിത് ...സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് നിർത്തി തണലേകിയ എന്റെ പുരുഷായുസ്സിന്റെ വിയർപ്പ് കണങ്ങൾ ..... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
“ എന്തെടാ കണ്ണാ ...അമ്മേടെ പൊന്നല്ലേ ...കരയല്ലേടാ കണ്ണാ..." നിസ്സഹായതയോടെ കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി... സന്ധ്യക്ക് തുടങ്ങിയ വാശിയാണ് ..ചുട്ടുപൊള്ളുന്ന പനിയുമുണ്ട് കുഞ്ഞിന് .... വിശന്നിട്ടാവുമെന്നു കരുതി മുലഞെട്ടുകൾ മോന്റെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ അവനത് ശക്തിയിൽ തട്ടിമാറ്റി ഓക്കാനിക്കുന്നു.... രാവിലെ കുളിപ്പിച്ചു സുന്ദരകുട്ടപ്പനാക്കി വയറു നിറയെ സൂചിഗോതമ്പിന്റെ കുറുക്കും കൊടുത്തു ഉറങ്ങിയെഴുന്നേറ്റപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു . നനഞ്ഞ തുണി കൊണ്ട് മേലൊക്കെ തുടച്ചു കൊടുത്തപ്പോ പനിക്ക് ഇത്തിരി ശമനമുണ്ട് .എന്നാലും രാത്രിയിൽ കൂടിയാൽ ഒറ്റക്ക് എന്ത്‌ ചെയ്യും ഞാൻ... തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യാതായി. "എന്താണിത് ബബിതേ ...കുഞ്ഞുങ്ങളാവുമ്പോ പനിയും വാശിയുമൊക്കെ ഉണ്ടാവുമെടോ ഇതൊക്കെ സാധാരണയാണ് ...താൻ പേടിക്കണ്ട അമ്മമാരൊന്നും അടുത്തില്ലെങ്കിലും ഞാനുണ്ട് ഇവിടെ ...കേട്ടോ ..." ജോലിസംബദ്ധമായി ഏട്ടനെവിടെയെങ്കിലും പോയാൽ തൊട്ടടുത്ത ഫ്ളാറ്റിലെ ഗീതേച്ചിയും മോനുമാണ് സഹായം. പക്ഷേ ഗീതേച്ചി കൈനീട്ടിയിട്ടും കണ്ണൻ പോകാൻ കൂട്ടാക്കിയേ ഇല്ല എന്നെയും അള്ളിപ്പിടിച്ചു ഇരിപ്പാണ് . സാധാരണ മോൻ ചേച്ചിയെ കാണുമ്പോൾ കുടു കൂടാ ചിരിച്ചുമറിഞ്ഞു പോകുന്നതാണ് ... ഗീതേച്ചിയും മകനും മാറി മാറി കൈനീട്ടിയിട്ടും അവൻ പോകാൻ കൂട്ടാക്കാതെ കരഞ്ഞു കൂവി എന്നെയും അള്ളിപിടിച്ചിരുപ്പാണ് .... കുറെ നേരത്തെ വാശിക്കൊടുവിൽ തളർന്നു കരഞ്ഞുറങ്ങിയ അവനെയൊന്ന് താഴെ കിടത്താൻ നോക്കിയപ്പോഴേക്കും കുഞ്ഞു ഞെട്ടിയുണർന്നു ശർദി തുടങ്ങി .... ശർദ്ധിച്ചു കുഴഞ് കണ്ണൊക്കെ മേലോട്ട് മറിച്ചു് അവനെന്റെ നെഞ്ചിലേക്ക് വാടിയ താമരത്തണ്ട് പോലെ കുഴഞ്ഞു വീണു.... ആദ്യത്തെ പകപ്പൊന്നു മാറിയതും ഞാനും ഗീതേച്ചിയും അവനെയും കൊണ്ട് ഓടിയിറങ്ങി , ആസ്പത്രിയിലേക്ക്.. പോകുന്ന പോക്കിലും , അവിടെത്തിയും മോൻ ഒന്നു രണ്ടു വട്ടം ശർദ്ധിച്ചു. പരിശോധനക്കൊടുവിൽ ഡോക്ടർ, വേറെ കുഴപ്പമൊന്നുമില്ല കുറെ ശർദ്ധിച്ചതു കൊണ്ടും പാല് കുടിക്കാത്തതുകൊണ്ടും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടിട്ടുണ്ട് ...ഒരു കുപ്പി ഗ്ലുക്കോസ് കേറ്റണമെന്നു പറഞ്ഞു.. ഒന്ന് രണ്ട് രക്തപരിശോധന കൂടിയുണ്ട് അതിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ രാവിലെ പോവാമെന്ന് കൂടി പറഞ്ഞതോടെ അല്പം ആശ്വാസത്തോടെ കുഞ്ഞിനരികിൽ ഞാനിരുന്നു. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ ...ഗീതേച്ചി മോനേ വിളിച് കാര്യങ്ങൾ പറയുന്നതിനിടക്കാണ് ഡോക്ടറെന്നെ വീണ്ടും വിളിപ്പിച്ചത് . മോനുറങ്ങുന്നത് കൊണ്ട് ഞാൻ മോനെ ചേച്ചിയെ ഏൽപിച്ചു അകത്തേക്ക് ചെന്നു... റിപ്പോർട്ടിലേക്ക് കണ്ണും നട്ട് നെറ്റിയിൽ വിരല് കൊണ്ട് തടവുന്ന ഡോക്ടറെയും നോക്കി ഞാൻ കസേരക്കരികിൽ നിന്നു . "ഇരിക്കൂ ... മോന്റെ ബ്ലഡ് റിപ്പോർട്ട് എല്ലാം നോർമലാണ് കേട്ടോ അതിലൊന്നും പേടിക്കാനില്ല നിർത്താതെയുള്ള കരച്ചിൽ കാരണമാകും പനി ...ഡ്രിപ് കഴിഞ്ഞാൽ ഞാൻ മരുന്ന് എഴുതി തരാം തൽക്കാലത്തേക്ക് ,കുറഞ്ഞില്ലെങ്കിൽ വന്ന് കുട്ടികളുടെ ഡോക്ടറെ കാണിക്കണം ..." ഒരു ചെറുപ്പക്കാരിയാണ് ഡ്യൂട്ടി ഡോക്ടർ...പറഞ്ഞു കഴിഞ്ഞിട്ടും തീരാത്ത പോലെ എന്റെ മുഖത്തേക്ക് അവർ വീണ്ടും നോക്കി... "ആരാ കൂടെ വന്നേക്കുന്നത് ...അമ്മയാണോ ഇയാൾടെ" "അല്ല ...അടുത്ത വീട്ടിലെ ചേച്ചിയാണ് ..ഏട്ടൻ സ്ഥലത്തില്ല അതുകൊണ്ട് അവരെയും കൂട്ടിയാണ് വന്നത് " എന്റെ മുഖത്തേക്ക് നോക്കുംതോറും ഗൗരവം കൂടി വരുന്ന കണ്ണുകൾ ... പിന്നെയവർ പറഞ്ഞത് എന്റെ ചെവിയിൽ വീണോ വ്യക്തമായിട്ടും.... ഞാൻ പതറിയ സ്വരത്തോടെ വീണ്ടും എന്തെന്നു ചോദിക്കുമ്പോഴേക്കും അവരെണീറ്റ് വന്നെന്റെ തോളിൽ പിടിച്ചു.... പതിയെ എന്റെ കയ്യിൽ പിടിച് അവർ കാര്യങ്ങൾ പറയുമ്പോൾ ഞാൻ മനസ്സുരുകി ദൈവത്തിനെ വിളിച്ചു എന്റെ കേൾവിശക്തി തിരിച്ചെടുക്കാൻ ...... പരിശോധനക്കിടയിൽ മോന്റെ തൊണ്ടയിലെ മുറിവുകളിൽ സംശയം തോന്നി അവർ കണ്ണന്റെ ശർദിലും പരിശോധനക്കെടുത്തിരുന്നു...അതിൽ സെമെന്റെ ...ശുക്ലത്തിന്റെ ...അംശമുണ്ടെന്ന്... തലയിലാരോ കൂടം കൊണ്ടടിക്കും പോലെയാണ് വാക്കുകൾ ചെവിയിൽ വീഴുന്നത് ..ഏഴ് മാസമേ എന്റെ കുഞ്ഞിനുള്ളു ...ഒന്ന് മിണ്ടാൻ പോലുമാകാത്ത എന്റെ മോൻ.. കണ്ണിനു മുൻപിൽ ആകെ ഒരു ഒരു പുക ...വല്ലാത്ത നീറ്റലോടെ തൊണ്ടക്കുഴിയിലെല്ലാം വേദന വന്നു നിറയുന്നു.... ആർത്തലച്ചു വരുന്ന സങ്കടം ഞാനൊതുക്കി ഗീതേച്ചിയെ വിളിപ്പിച്ചു...അതേ അവരാണിത് കേൾക്കേണ്ടത് .. കണ്ണനിന്ന് പകൽ കണ്ട ഒരേയൊരു പുരുഷൻ അവരുടെ ഡിഗ്രിക്ക് പഠിക്കുന്ന മകനാണ്.. അവനാണ് ഉച്ചക്ക് ഉറങ്ങിയെണീറ്റ കണ്ണനെ വീട്ടിലേക്ക് കൊണ്ട് പോയത്...അവിടെ നിന്നും കണ്ണനെ അവൻ തിരികെ കൊണ്ട് വരുന്നത് മോൻ നല്ല വാശിയാണ് കരച്ചിൽ നിർത്തുന്നില്ല ചേച്ചി എന്ന് പറഞ്ഞാണ്. കുഞ്ഞുമക്കളിൽ പോലും ലൈംഗികസംതൃപ്തി തേടുന്ന അവനെപോലുള്ളവരുടെ അമ്മമാരല്ലേ ആദ്യം ഇതറിയേണ്ടത് . കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ കുഞ്ഞിനരികിൽ ആകെ തകർന്ന് ഞാനിരിക്കുമ്പോൾ കണ്ടു...കൊടുങ്കാറ്റുപോലെ ഗീതേച്ചി വാർഡിനു പുറത്തേക്ക് പോകുന്നത് ... കണ്ണനെ കയ്യിലെടുത്തതും ഞാൻ പൊട്ടിക്കരഞ്ഞു പോയി ...എന്റെ കയ്യിന്റെ ചൂടറിഞ്ഞു ഞെട്ടിയുണർന്ന കുഞ്ഞും കൂടെക്കരഞ്ഞു നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു...... പാലു കൊടുക്കാൻ നോക്കിയ എന്റെ നെഞ്ചിൽ...സങ്കടം പറയാനറിയാതെ കുഞ്ഞികൈ കൊണ്ട് തല്ലി അവന്റെ പരാതി തീരുവോളം... കണ്ണീരൊലിക്കുന്ന മുഖവുമായി ഞാൻ കാത്തിരുന്നു പരാതി പറഞ്ഞു തീർന്നെന്റെ കുഞ്ഞിന്റെ വയറു നിറയ്ക്കാനായി..... ഡിസ്ചാർജ് വാങ്ങി തനിയെ മോനെയും കൊണ്ട് ഞാൻ വീടെത്തുമ്പോൾ ഗീതേച്ചി ഓടിവന്നെന്റെ കാൽക്കൽ വീണു... "മോളെ മാപ്പ് ....അമ്മയായി പോയില്ലേ ...കൊല്ലാനെന്റെ മനസ്സനുവദിക്കുന്നില്ല...ഞാനവന്റെ രണ്ടു കൈകളും വെട്ടി മാറ്റി...ഇനിയവന്റെ കൈ ഒരു കുഞ്ഞിന് നേരെയും ഉദ്ധരിച്ച ലിംഗവുമായി ചെല്ലില്ല ഇതൊരമ്മയുടെ വാക്കാണ് ...." മോനെ മാറോടടുക്കി അവരുടെ ഫ്ലാറ്റിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടു ...രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ ഏകമകനെയും ആസുരഭാവത്തോടെ അവനെയും നോക്കി നിൽക്കുന്ന അവന്റെ അമ്മയെയും.... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ആമീ.. മോൾക്ക് എല്ലാ കുട്ടികളേയും പോലെ സ്കൂളിൽ കൊണ്ടുപോകാനും യാത്ര പോകുമ്പോൾ കൂട്ടു വരാനുമൊക്കെഅച്ഛനില്ലാത്തതിന് ഭയങ്കര സങ്കടമല്ലേ? അതെ എന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും അച്ഛനുണ്ട് എനിക്കു മാത്രമില്ല' എന്നാൽ അടുത്തോരുദിവസം മോളുടെ അച്ഛൻ ഈ വീട്ടിലോട്ടുവരും.. അമ്മമ്മ എന്തായീ പറയണത് എന്റച്ഛൻ മരിച്ചു പോയില്ലേ എല്ലാരും കൂടെ തീയിലിട്ട് കത്തിച്ച് കളഞില്ലേ? ആമി വിതുമ്പിക്കരഞ്ഞു. യ്യോ! മോളുകരയാതെ '' മോളെ സ്നേഹിക്കാൻ പുതിയൊരച്ഛൻ വരും .. 'രാജലക്ഷ്മി കൈയ്യിലിരുന്ന ഫോണിൽ കട്ടി മീശയുള്ള ഒരാളിന്റെ പടം കാണിച്ചു .. ഇതാണ് മോളുടെ പുതിയ അച്ഛൻ എനിക്കെങ്ങും വേണ്ടാ ഈ പുതിയ അച്ഛനെ എനിക്കെന്റെ പഴയ അച്ഛനെ മതി .. എന്റെ സുതിയച്ഛനെയാണെനിക്കിഷ്ടം. അതൊക്കെ ഇഷ്ടപ്പെട്ടോളും മോളുടെ അമ്മയുടെ കല്യാണമാണ് അടുത്ത തിങ്കളാഴ്ച. ഞാൻ വരില്ലാ.. എന്റെ ദീപാമ്മ കല്യാണം കഴിക്കണ്ടാ എനിക്കിഷ്ടമല്ലാ.. അഞ്ചുവയസിൽ നഷ്ടപ്പെട്ട അച്ഛനെ മൂന്നു വർഷം കഴിഞ്ഞിട്ടും ആമിക്ക് മറക്കാൻ കഴിഞ്ഞില്ല. അതു കൊണ്ടാവാം അനിരുദ്ധനെ അവൾ ഇഷ്ടപ്പെട്ടില്ല.. അയാൾ അവളോട് എത്ര അടുക്കാൻ ശ്രമിച്ചിട്ടും .എനിക്കിഷ്ടമല്ലാ എന്നു മാത്രം അവൾ പറഞ്ഞു കൊണ്ടിരിക്കും. ദീപയുടെ മുറിയിൽ അവരോടൊപ്പം ഉറങ്ങാനും അവൾ തയ്യാറായില്ല. അവളുടെ ഉറക്കം അമ്മമ്മയോടൊപ്പമായി. പുതിയ അച്ഛനെ കൊണ്ടുവന്ന ദീപയോടും അവൾക്ക് ദേഷ്യമായി. ഒരുർഷം കഴിഞ്ഞപ്പോൾ അവൾക്കായി ഒരു മുറി ഒരുക്കി അവൾ തനിയെ ഉറങ്ങാൻ ശീലിച്ചു.. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ അമ്മമ്മ കെട്ടിപ്പിടിച്ച് തനിക്ക് ഒരു അനുജനോ അനുജത്തിയോ വരാൻ പോകുന്നൂന്നറിയിച്ചപ്പോൾ അമ്മമ്മയെ തള്ളിമാറ്റിയിട്ടവൾ ആഹാരം പോലുംകഴിക്കാതെ മുറിയടച്ചിരുന്നു.. മാസങ്ങൾ കടന്നു പോയി.. ഒരു ദിവസം അവൾ ദീപയോട് പറഞ്ഞു. എന്റെ കൂട്ടുകാരി സ്നേഹയെ സ്കൂൾ പോസ്റ്റലിൽ നിർത്തിയാണ് ഇനിയും പഠിപ്പിക്കുന്നത് അവളുടെ മമ്മി ,ഡാഡി യോടൊപ്പം കുവൈയ്റ്റിൽ പോകുവാണ് ജോലി കിട്ടിയാൽ അവർ ഉടനെ വരില്ല എനിക്കും ഹോസ്റ്റലിൽ നിന്ന് പഠിച്ചാ മതി. അവൾ പോയെന്നു പറഞ്ഞ് നീ എന്തിനാ പോകുന്നത് ? ഈ വീട്ടിൽ നിനക്ക് എന്തു കുറവാണുളളത്? ഇവിടെ നിന്ന് പഠിക്കാനെനിക്കിഷ്ടമല്ല ആമീ ഒരു കാരണവുമില്ലാതെ നീ പിടിവാശി എടുക്കരുത്,? എനിക്കും പോകണം അമ്മയുടെ ഈ വീർത്തു വരുന്ന വയറ് കാണുന്നതെനിക്കിഷ്ടമല്ലാ. പത്ത് വയസു മാത്രമുള്ള ഒരു കുട്ടി ഇങ്ങനെ ഒക്കെ പറയുമെന്ന് വിശ്വസിക്കാനാവാതെ ദീപ ത്തെട്ടിത്തരിച്ച് നിന്നു പോയി. ഒരാഴ്ച അവളുടെ പിടിവാശി നടപ്പിലാക്കാതിരിക്കാൻ ദീപ ശ്രമിച്ചു. പ്പക്ഷെ മകളുടെ വാശിയും ദേഷ്യവും, നിരാഹാര സമരവും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അനിരുദ്ധൻ അവളെ പറഞ്ഞ് മനസ്സിലാക്കി .. ദീപാ ഇപ്പം നമ്മൾക്ക് അവളുടെ മുൻപിൽ തോറ്റു കൊടുക്കാം മാറി നിന്നവളെ നിരീക്ഷിക്കാം ഞാൻ തനിക്ക് വാക്ക് തരാം പതുക്കെ അവളെ നമ്മളിൽ ഒരാളായി മാറ്റിയെടുക്കാം. അങ്ങനെ ആമിയുടെ വാശി ജയിച്ചു .. കൊണ്ട് വിടാൻ അനിരുദ്ധൻ വരണ്ടാ, അമ്മമ്മ വന്നാ മതിയെന്ന് അവൾ പറഞ്ഞു നോക്കിയതാണ്.. പക്ഷേ ദീപ സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ കാറിന്റെ പുറകു സീറ്റിൽ അവൾ കയറി ഇരുന്നു. ദീപയും അനിരുദ്ധനും കൂടി അവളെ ഹോസ്റ്റലിൽ എത്തിച്ചു.. നാലുകുട്ടികളുള്ള ഒരു മുറിയിൽ സ്നേഹയോടൊപ്പം അവളും താമസമാക്കി. എല്ലാ ദിവസവും ദീപ ഫോണിൽ വിളിക്കും ആമിക്ക് വീട്ടിൽ നിന്നും മാറിയതിൽ ഒരു വിഷമവുമില്ല സന്തോഷം മാത്രമാണെന്നറിയുമ്പോൾ സങ്കടത്തോടെ അവൾ ഫോൺ വയ്ക്കും.. കുട്ടികൾ എന്നായാലും പഠനത്തിനു വേണ്ടി മാറി നിൽക്കേണ്ടി വരും ഇത് കുറച്ച് നേരത്തെ ആയി എന്നല്ലേയുള്ളൂ... സാരമില്ലെഡോ.' എന്നൊക്കെ പറഞ്ഞ് അനിരുദ്ധൻ ദീപയെ സമാധാനിപ്പിക്കും.. അന്ന് ദീപയ്ക്ക് പകരം അമ്മമ്മയാണ് അവളുടെ ഫോണിലേയ്ക്ക് വിളിച്ചത്? ആമിക്കുട്ടീ അമ്മമ്മ ഒരു സന്തോഷ വാർത്ത പറയട്ടേ? എന്താ അമ്മമ്മേ സന്തോഷ വാർത്ത.? എന്റെ മോൾക്ക് ഒരനിയൻ കുട്ടി ഉണ്ടായി.. ആമി ഒന്നും മിണ്ടാതെ ഫോൺ വെച്ചു. ദീപാ ഇതാ ആമി വിളിക്കുന്നു .. ജയലക്ഷ്മി ഫോണും കൊണ്ട് അവരുടെ അരികിലെത്തി. എനിക്കവളോടൊന്നും സംസാരിക്കാനില്ല നാലു ദിവസമായി അവളെന്നെ വിളിച്ചിട്ട് ഈ കുഞ്ഞിനെ ഒന്നു കാണാൻ വരാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ .. അമ്മ ആ ഫോണിങ്ങു താ.. അനിരുദ്ധൻ ഫോൺ ദീപയുടെ കൈയ്യിൽ കൊടുത്തു. ദീപാ ആമി നമ്മളുടെ ജനറേഷനിലുള്ള കുട്ടികളെപ്പോലെയല്ല.. അവൾ വ്യത്യസ്തയാണ് അവൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ട്.. അവളുടെ മനസ്സിന് മാറ്റങ്ങൾ ഉണ്ടാകുംവരെ നമ്മൾ കാത്തിരിക്കണം എന്തിനാണ് വിളിച്ചതെന്ന് ചോദിക്കൂ .. ദീപ ഫോൺ കൈയ്യിൽ വാങ്ങി.. ആലോചിക്കാം എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. ആമി എന്താ പറഞ്ഞത്.? സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നു .. അവൾക്കും പോകണം അതിന് മൂവായിരം രൂപ ഗൂഗിൾ പേ ചെയ്യണം അതാ പറഞ്ഞത്. ഈ കുഞ്ഞിനെക്കുറിച്ച് അവളൊന്നും ചോദിച്ചില്ല.. അവൾ ചോദിക്കും ദീപാ നീസങ്കടപ്പെടാതെ .. എല്ലാക്കുട്ടികളും പോകുമ്പോൾ അവളെ വിടാതിരിക്കുന്നത് ശരിയല്ല.. ഞാൻ അവൾക്ക് കാശ് അയച്ചു കൊടുക്കാൻ പോവുകയാണ്.. എന്തിനാ അനിയേട്ടാ നിങ്ങൾ അവളെ ഇങ്ങനെ സ്നേഹിക്കുന്നത്? ഇന്നുവരെ അവൾ നിങ്ങളോട് ഒന്നു മിണ്ടീട്ടുണ്ടോ? എല്ലാം ശരിയാകുമെഡോ: അങ്ങനെ ആമിയും ക്ലാസിലെ മുപ്പത് കുട്ടികളോടൊപ്പം ആടിയും പാടിയും മൂന്നു ദിവസത്തെ ഉല്ലാസയാത്രയ്ക്ക് യാത്രയായി. ദീപയേയും കുഞ്ഞിനെയും കൊണ്ട് അനിരുദ്ധൻ വീട്ടിലേയ്ക്കും പോയി. വീട്ടിലെത്തി മൂന്നാമത്തെ ദിവസം അനിരുദ്ധൻ വെറുതെ ഇരുന്നപ്പോൾ ഫോണിലെ 24 വാർത്തകൾ വെച്ചു കാണുന്നതിനിടയിലാണ് ആ വാർത്ത കണ്ടത് ഇടുക്കി പൂപ്പാറയിൽ വെച്ച് വിനോദയാത്രയ്ക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞു.. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ തേനി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആമി പോയ ബസാണല്ലോ ദൈവമേ.. ഇത് ദീപകണ്ടാൽ പ്രശ്നമാകും.. അയാൾ ഫോണും കൊണ്ട് വെളിയിലിറങ്ങി ആമിയുടെ കൂടെ പോയ ടീച്ചർമാരെ മാറി മാറി വിളിച്ചു.. ആരും ഫോണെടുക്കുന്നില്ല അറിയാവുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോൺ നമ്പരിലേയ്ക്കും വിളിച്ചു.. എടുത്തവരിൽ പലരും തേനിക്ക് പോകാൻ തയ്യാറായി.. അനിരുദ്ധൻ ജയലക്ഷ്മിയോട് കാര്യം പറഞ്ഞു.. ടി വി ഓണാക്കരുത് ദീപയോട് ഇപ്പം കാര്യങ്ങൾ പറയണ്ടാ ഞാൻ അത്യാവശ്യമായി ഒരിടം വരെ പോയി എന്നു മാത്രം പറയണം എന്നും പറഞ്ഞ് അയാൾയാത്രയായി. ഇടയ്ക്ക് വെച്ച് ഒരു ടീച്ചർ തിരികെ വിളിച്ചു ആമി എവിടാണെന്നറിയില്ല കിട്ടിയവരെ ഒരോത്തരെ തേനി മെഡിക്കൽ കോളേജിലേയ്ക്കാണ് കൊണ്ടുപോയത് എന്നു പറഞ്ഞു. തേനി മെഡിക്കൽ കോളേജിലെ പല വാർഡുകളിൽ കയറി ഇറങ്ങിയിട്ടാണ് അയാൾക്ക് ആമിയെ കണ്ടെത്താൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും ദീപയുടെ വിളി വന്നു.. മകൾക്ക് കുഴപ്പമില്ലാ നാളെ അവളേയും കൊണ്ടു വരാം എന്നുറപ്പ് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. അബോധാവസ്തയിലായിരുന്ന ആമിയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. രാത്രിയിൽ പലപ്പോഴും വേദന കൊണ്ട് അവൾ കരഞ്ഞപ്പോഴെല്ലാം അവളെ ആശ്വസിപ്പിച്ച് ഉറങ്ങാതെ അയാൾ കാവലിരുന്നു. രാവിലെ ആമിയുണർന്നപ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ആമീടെ അച്ഛൻ ഇതുവരെ ഇവിടെയുണ്ടായിരുന്നു ഡോക്ടർ വിളിച്ചിട്ട് അങ്ങോട്ട് പോയി.. പാവം രാത്രി ഉറങ്ങിയിട്ടില്ല. അടുത്ത ബെഡിൽ കിടന്ന കുട്ടിയുടെ അമ്മ പറഞ്ഞതു കേട്ടപ്പോൾ എന്താ പറയെണ്ടതെന്നറിയാതെ അവൾ കണ്ണടച്ചു കിടന്നു. അനിരുദ്ധൻ തിരികെ എത്തിയിട്ടും അവൾ കണ്ണുകൾ തുറന്നില്ല. ആമിയുടെ മുടിയിഴകളിൽ തലോടി നെറുകയിലയാൾ ഉമ്മ വെച്ചു. എന്നിട്ട് അവളുടെ അരികിലിരുന്നു .. ആമിക്കത് വല്ലാത്ത ഒരു അനുഭവമായിരുന്നു .. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സുധിയച്ചൻ ചേർത്ത് പിടിക്കുന്നതും ഉമ്മ തരുന്നതും ഒക്കെ അവൾ ഓർത്തു ... ഇത് എന്റെ സുധിയച്ചൻ തന്നെയാണോ? അനിരുദ്ധൻ ആമിയുടെ മരുന്നും സാധനങ്ങളും ഒക്കെ എടുത്ത് കവറിലാക്കിഅടുക്കി വെയ്ച്ചു. നിങ്ങൾ ഡിസ്ചാർജായോ? അടുത്ത ബെഡിലെ കുട്ടിയുടെ അമ്മ ചോദിച്ചു. അതെ.. മോൾക്ക് വല്യ കുഴപ്പമില്ല കാലിന് ഫ്രാച്ചർ മാത്രമേയുള്ളൂ... ഞാനൊരു ടാക്സി വിളിക്കാൻ പോകുകയാണ് കുറച്ചു നേരം മോളെ ഒന്നു ശ്രദ്ധിക്കാമോ? പോയി വന്നോളൂ... ടാക്സിയിലേയ്ക്ക് ആമിയെ കോരിയെടുത്തു കിടത്തിയപ്പോഴും അവൾ കണ്ണു തുറന്നില്ല അയാളെ നോക്കാൻ അവൾക്ക് വല്ലാത്ത മടിയായിരുന്നു .. വീട്ടിലെത്തിയിട്ടും അവളെ കോരിയെടുത്ത് ബെഡിൽ കിടത്തിയതും കഴുത്തു വരെ പുതപ്പപ്പു കൊണ്ട് മൂടി അവൾ വീഴാതിരിക്കാൻ തലയിണവെച്ചതും. ആമിയുടെ മനസ്സിൽ ചെറിയ നൊമ്പരമുണ്ടാക്കി .. മോളേന്ന് വിളിച്ചടുത്തെത്തിയ ദീപയോട് അവൾ ഉറങ്ങട്ടെ യാത്രാ ക്ഷീണമുണ്ടാകും എന്നു പറഞ്ഞതും ആമി കേട്ടു ... പിന്നുള്ള ഓരോ ദിവസങ്ങളിലും ഒരച്ഛന്റെ സ്നേഹം, കരുതൽ ഒക്കെ ആമി തിരിച്ചറിഞ്ഞു .. ഒരു ദിവസം ഉറക്കം നടിച്ചു കിടക്കുമ്പോൾ അനിരുദ്ധനോട് ദീപ ചോദിക്കുന്നവൾ കേട്ടു .. അനിയേട്ടൻ ഈ കാണിക്കുന്ന സ്നേഹം ആമി തിരിച്ചറിയുമോ?അതോ കാലിന് സുഖമാകുമ്പോൾ അവൾ നമ്മളെ വീണ്ടും വേദനിപ്പിക്കുമോ? ഇല്ലെഡോ ആമി എന്റെ മകളാണ് അവൾക്ക് എന്നെ മനസ്സിലാകും.. ആമിയുടെ മനസ്സിൽ ഒരിക്കലും മായാതെ പതിഞ്ഞു പോയി ആ വാക്കുകൾ . ആമി അനിരുദ്ധന്റെ മകളായി മാറാൻ അധിക ദിവസം വേണ്ടി വന്നില്ല ... അമ്മയെക്കാൾ ഏറെ അവൾ അച്ചനെ സ്നേഹിച്ചു .. കുഞ്ഞനുജനെ സ്നേഹിച്ചു ... ഇന്ന് ആമി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയാണ് നാളെ അനുജ' ന്റെ നൂലുകെട്ടും പേരിടൽ ചടങ്ങുമാണ്.. കൂട്ടുകാരെയെല്ലാം.അവൾ വീട്ടിലേയ്ക്ക് ക്ഷെണിച്ചിട്ടുണ്ട് .. വളരെ ഏറെ ആഹ്ളാദത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ്. അനിയച്ഛനോടൊപ്പം അവൾ' യാത്രയായി. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
രാത്രി 11 മണി ആയിട്ടും അവളെ ഓൺലൈനിൽ കണ്ടിട്ടാണ് അനിൽ അവൾക്ക് മെസ്സേജ് വിട്ടത്, " എന്താ അമൃത ഉറങ്ങാറായില്ലേ ".. " ആയി ചേട്ടായി,, നാളത്തെ ക്സാമിനുള്ളത് ഒന്നുടെ റിവൈസ് ചെയ്തു നോക്കുവായിരുന്നു,, എല്ലാം കഴിഞ്ഞു വെറുതെ ഓൺലൈനിൽ ഒന്ന് നോക്കിയതാ " " ഓക്കെടി,, അതികം ഉറക്കിളയ്ക്കണ്ട പോയി ഉറങ്ങിക്കോ ട്ടോ,, ബൈ "... " ശെരി ചേട്ടായി,, ബൈ " തിരിച്ചു മറുപടിയായി ചിരിക്കുന്ന ഒരു സ്മൈലിയും സെൻറ് ആക്കി നെറ്റും ഓഫ് ചെയ്ത് പതിയെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.. ഒരു ജോലി ആയിട്ടുവേണം അമ്മുവിനോട് തോന്നിയ പ്രണയം തുറന്നു പറയാൻ എന്ന് കരുതി,, ജോലിയൊക്കെ ആയി രണ്ടു വർഷം മുന്നേ പ്രവാസത്തിലേക്ക് പോയപ്പോൾ പിന്നെ കരുതി ചേട്ടായിടെ കല്ല്യാണം ഓക്കേ തീരുമാനിച്ചിട്ട് എന്റെ ഇഷ്ട്ടം അവളെ അറിയിക്കാമെന്ന്,, നാളെ ചേട്ടായിക്കുവേണ്ടി പെണ്ണ് കാണാൻ പോകുവാണ്.. അന്നേരമാണ് അമ്മ അപ്രതീക്ഷിതമായി എന്നോട് ചോദിച്ചത് നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. അത് കേട്ടതും ഒരു കള്ളച്ചിരി ചിരിക്കുന്ന ചേട്ടായിടെ നേരെ നോക്കി 'അമ്മ ചോദിച്ചത് " എന്താടാ ഒരു കള്ളച്ചിരി " ഞാൻ ഏട്ടനെ ഒന്ന് നോക്കി,, കാരണം ഏട്ടന് എല്ലാം അറിയാം.. " എയ് ഒന്നുല്ല അമ്മ " " അല്ല രണ്ടുപേരും എന്തോ മറയ്ക്കുന്നുണ്ട്,, ആരാടാ ഇവന്റെ ആള്, !!! വേം പറഞ്ഞോ " " അങ്ങനെ പറയാൻ മാത്രമൊന്നുമില്ല അമ്മേ, ഇവന് ഒരു കുട്ടിയേ ഇഷ്ട്ടാണ്, പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ടേ പറയൂ എന്ന്,, അതുമാത്രമല്ല ഇവന് അവളോട് പറയാൻ ഒരു മടി,, അമ്മയോട് പറഞ്ഞു അമ്മ അവളെ കോൺടാക്ട് ചെയ്യണം പോലും.. " ഞാൻ ചേട്ടായിയെ ചൊടിപ്പിച്ചൊന്നു നോക്കി... " നീ അവനെ നോക്കുവൊന്നും വേണ്ട,, ഇഷ്ട്ടപ്പെട്ട പെൺകുട്ടിയോട് അത് പറയാൻ പോലും പറ്റാത്ത നീയൊക്കെ എവിടുത്തെ lover ആടാ, എന്നിട്ട് അതിന് വക്കാലത്ത് പിടിക്കാൻ പാവം അമ്മമാരും.. അതൊക്ക പോട്ടേ ശെരിക്കും ഇഷ്ട്ടാണോ നിനക്ക് അവളെ !! എന്താടാ കുട്ടിയുടെ പേര്, " " അങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കറിയില്ല അമ്മേ,, എന്തോ ഇഷ്ട്ടപ്പെട്ടു പോയി.. അമൃത എന്നാണു പേര്, ഇപ്പൊ M.com ഫൈനൽ ഇയർ ആണ്.. " " അല്ല മോനേ അവൾക്ക് lover ഉണ്ടെങ്കിൽ !!!! " " ഏയ് ഇല്ല അമ്മേ !! ഞങ്ങള് തമ്മിൽ contact ഉണ്ട് കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന് " " എന്നിട്ടാണോ കഴുതേ,, കഷ്ട്ടം നിന്റെ കാര്യം,, അച്ഛന്റെ മോൻ തന്നേ 😁😁😁😁" " അതേടി അവനെന്റെ മോൻ തന്നേ,, നിന്റെ പുറകേ നടന്നിലേലും ഇഷ്ട്ടം പറഞ്ഞില്ലേലും അവസാനം എനിക്ക് നിന്നെത്തന്നെ കിട്ടിയില്ലേ " "ഉവ്വേ,,, ഏട്ടന്റെ അമ്മയുടെ വക്കാലത്ത് കൊണ്ടുമാത്രം 😊😊😊" അച്ഛന്റെയും അമ്മയുടെയും പുഞ്ചിരിയിൽ ഉണ്ടായിരുന്നു ഒരിക്കലും മറയാത്ത പ്രണയത്തിന്റെ മൊട്ടുകൾ.. " അല്ലമ്മേ എന്റെ കാര്യം !! " ഒരു ചമ്മലോടെ അനിൽ ചോദിച്ചപ്പോൾ അമ്മ അവനെ നോക്കി, " എന്തിനാടാ ചമ്മുന്നത്, ഇതൊക്കെ ലൈഫിൽ സംഭവിക്കേണ്ട കാര്യങ്ങളല്ലേ,, ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നിയാ അറ്റ്ലീസ്റ്റ് അത് തുറന്നു പറയാൻ ഉള്ള ധൈര്യം എങ്കിലും നീ കാണിക്കണമായിരുന്നു,,, ആ നമുക്ക് നോക്കാം " പിറ്റേന്ന് ഏട്ടന് പെണ്ണുകാണാൻ പോകുമ്പോൾ അനിലിന്റെ മനസ്സിൽ അമൃതയുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു .. പെണ്ണിനും ചെറുക്കനും ഇഷ്ട്ടായാ സ്ഥിതിക്ക് അവർക്ക് എന്തെങ്കിലും സംസ്സാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് പറഞ്ഞു പെണ്ണിന്റ അച്ഛൻ ഏട്ടനെ ചേച്ചിടെ റൂമിലേക്ക് വിട്ടതിനു ശേഷമാണ് അച്ഛൻ എന്നോട് സംസ്സാരിച്ചു തുടങ്ങിയത്. " മോൻ പുറത്തെവിടെയോ ആണെന്നല്ലേ പറഞ്ഞത്, എന്താ ജോലി " " അതേ,, ദുബായിൽ ആണ്. അവിടെ ഒരു കമ്പനിയിൽ അക്കൗണ്ട്സിൽ വർക്ക്‌ ചെയ്യുവാണ്, രണ്ടു വർഷം ആയി അവിടെയാണ്, " " അവിടെ എങ്ങനയാ,, സാലറി ഓക്കേ ഉണ്ടോ " " കുഴപ്പമില്ല,, അത്യാവശ്യം നല്ല സാലറി ഉണ്ട്,, " " എനിക്ക് രണ്ടു പെൺകുട്ടികൾ ആണ് അനുവിന് താഴെ ഒരാളുകൂടി ഉണ്ട്, ഹോസ്റ്റലിൽ ആണ്, ഇന്നലെ കൊണ്ട് എക്സാം ഒക്കെ കഴിഞ്ഞു ആളിപ്പോ വരും,, കുഞ്ഞുനാളുതൊട്ടേ രണ്ടുപേരും പറയുമായിരുന്നു ഞങ്ങളെ ഒരേ വീട്ടിലേക്ക് കെട്ടിച്ചു വിടണമെന്ന്.... " അത് കേട്ടപാടെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി... എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അമ്മയുടെ മുഖം ആണ് ഞാൻ കണ്ടത് ഈശ്വരാ !! അമ്മുവിനെ മറക്കേണ്ടി വരുമോ ഞാൻ !!! അനിൽ മനസ്സിൽ വിചാരിച്ചു. •••••••••••••••••••••• " എന്താ അനു തനിക്കു ഒന്നും സംസാരിക്കാൻ ഇല്ലേ,, ഞാൻ മാത്രം സംസ്സാരിച്ചാൽ മതിയോ !!! അതോ എന്നെ തനിക്കു ഇഷ്ട്ടായില്ലേ !!! " " ഏയ്യ് അങ്ങനെ ഒന്നുമില്ല " " ഹ !! എന്നാ എന്തെങ്കിലും ഒക്കെ സംസാരിക്കടോ,,, തന്റെ ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾ ഒക്കെ ഞാനും അറിയട്ടെ ".. " അങ്ങനെ പ്രേത്യേകിച്ചു ആഗ്രഹങ്ങൾ ഒന്നുമില്ല, പിന്നെ ഉള്ള ജോലി കളയരുത് എന്നൊരു ആഗ്രഹം ഉണ്ട്, ".. " താൻ അധികം സംസ്സാരിക്കാത്ത ആളാണല്ലേ,, ഞാനും അങ്ങനെ തന്നെയാ,, പക്ഷെ അതിനുകൂടി ചേർത്ത് അനിയൻ ആക്റ്റീവ് ആണ്.. " " ഉം " " എന്നാ ശെരി എല്ലാം തീരുമാനിച്ചു വിളിക്ക് ട്ടോ " മറുപടിയായി ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു.. " അതെ അരുണേട്ടാ,,, " അരുൺ തിരിഞ്ഞുനോക്കി.. " എന്താ !!! എന്താ വിളിച്ചേ,, അപ്പൊ ഇഷ്ട്ടായി ല്ലേ..... " ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചപ്പോൾ നാണംകൊണ്ട് അനു തലതാഴ്ത്തി.. അരുൺ അവളെത്തന്നെ കുറച്ചു നേരം നോക്കിനിന്നു... " അല്ല !! എന്തിനാ വിളിച്ചേ,, എന്തേലും പറയാൻ ഉണ്ടോ !! " " ഉണ്ട് അരുണേട്ടാ,, " ഇച്ചിരി ഗൗരവത്തോടെ ഉള്ള അനുവിന്റെ മറുപടി അരുണിനെ തെല്ലൊന്ന് ആശങ്കപ്പെടുത്തി... " എന്താടോ,, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ !!! " " ഏയ്യ് , ഇല്ല ഏട്ടാ, എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ട്, അവൾക്ക് ഏട്ടന്റെ അനിയനെ ഒരുപാട് ഇഷ്ട്ടാണ്,, പക്ഷേ വീട്ടിൽ അറിയില്ല,, ഏട്ടന്റെ അനിയൻ ആണെന്ന് കഴിഞ്ഞ ദിവസം ആണ് മനസ്സിലായത്.. അവര് തമ്മിൽ കോൺടാക്ട് ഉണ്ട്, മെസ്സേജ് ഒക്കെ അവള് എന്നേ കാണിക്കും. ശെരിക്കും ഏട്ടനെപ്പോലെ അവനും ഒരു പാവമാ ല്ലേ.... അമൃത,,, അതാണ് പേര്.. " അരുൺ ഒന്ന് ഞെട്ടി,, ഈശ്വരാ !!ഇനി അമ്മു ഇവളുടെ അനിയത്തി ആണോ,, മനസ്സിൽ ചിന്തിച്ച കാര്യം മടിച്ചു ആണെങ്കിലും അരുൺ ചോദിച്ചു... " അമൃത !!! അമൃത നിന്റെ അനിയത്തി ആണോ !!! " " അതേ ഏട്ടൻ അറിയോ !!! " അരുൺ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവം അവളോട്‌ പറഞ്ഞു...... " ആഹാ എന്നിട്ടാണോ !!! പരസ്പരം തുറന്ന് പറയാത്ത പ്രണയം എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ ശെരിക്കും കണ്ടു 😁... എന്തായാലും അവളിപ്പോ എത്തും ഇതിനുകൂടി ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോകാം ല്ലേ ഏട്ടാ.. " " അതെ രണ്ടിന്റെയും മുഖത്തെ ചമ്മൽ കണ്ടിട്ട് പോകാം " ••••••••••••••••••••••• വീടിനുള്ളിലേക്ക് കേറി വരുന്ന അമ്മുവിനെ കണ്ട് അനിൽ ഒന്ന് ഞെട്ടി അവളെ നോക്കി... " അമ്മു താനെന്താ ഇവിടെ " " ആഹാ !! നിങ്ങള് തമ്മിൽ അറിയോ ! ഇതാണ് ഞങ്ങളുടെ ഇളയമോള്,, അമൃത "... അത് കേട്ടതും ഞെട്ടി അവളുടെ മുഖത്തേക്ക് അവൻ നോക്കി. അമൃത അവനുനേരെ ഒരു പുഞ്ചിരി നൽകി അനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. " ദേണ്ടടി നിന്റെ ചെക്കൻ " അനു അമൃതയുടെ ചെവിയിൽ പറഞ്ഞപ്പോൾ അവളുടെ മുഖം എന്തോപോലെ ആയി.. " എന്താ മോളെ ഒരു സ്വകാര്യം പറച്ചിൽ " അനിലിന്റെ അമ്മയാണ് ചോദിച്ചത്.. " ഏയ്യ് ഒന്നുല അമ്മേ... " " അച്ഛാ എനിക്കൊരു കാര്യം പറയാൻ ഉണ്ട് " " എന്താ അനു,, " " എന്റെ കാര്യം അല്ല,, അമ്മുവിന്റെ കാര്യം ആണ് " എല്ലാരും ആകാംഷയോടെ അനുവിന്റെ മുഖത്തേക്ക് നോക്കി,, അമ്മു അനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി... അത് കാര്യമാക്കാതെ അനു പറഞ്ഞു തുടങ്ങി... " അമ്മുവിന് അനിലിനെയും അനിലിന് അമ്മുവിനേം ഇഷ്ട്ടാണ്,, പക്ഷേ രണ്ടുപേരും പറഞ്ഞിട്ടില്ല ഇഷ്ട്ടാണെന്ന്, ഇവരുടെ കാര്യം കൂടി തീരുമാനിച്ചൂടെ ഇന്ന് " എല്ലാരും രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കി,, എന്താണ് കേട്ടതെന്ന് വിശ്വാസം വരാതെ രണ്ടുപേരും മുഖത്തോടുമുഖം നോക്കി... അനിലിന്റെ അമ്മ മൂക്കത്ത് വിരൽ വെച്ച് രണ്ടിനെയും ഒരു ചിരിയോടെ നോക്കി.. " ഇതാണോ മോനെ നിന്റെ അമ്മു "... അനിലിന്റെ അമ്മയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അമ്മുവിന്റെ മുഖം പെട്ടെന്ന് അമ്മയിലേക്ക് നീണ്ടു... "ദേ വിളറിയ രണ്ടിന്റെയും മുഖം കാണാൻ നല്ല ചന്തം ഉണ്ട് ല്ലേ അമ്മേ " അരുൺ പറഞ്ഞു കഴിഞ്ഞതും ഒരു ചെറു പുഞ്ചിരിയോടെ അമ്മ എഴുന്നേറ്റു അണുവിന്റെയും അമ്മുവിന്റെയും അടുത്തേക്ക് ചെന്നു, രണ്ടു പേരെയും തന്റെ രണ്ടു സൈഡിലും നിർത്തി. അവരുടെ മുടിയിൽ അമ്മയൊന്നു തഴുകി.... " രണ്ടുപേരെയും ഞാൻ കൊണ്ടുപോക്കോട്ടേ,, മരുമക്കൾ ആയിട്ടല്ല മക്കളായിട്ട് തന്നെ ക്ഷണിക്കുവാണ്. " " രണ്ടു മക്കളെയും ഒരു വീട്ടിലേക്ക് കെട്ടിച്ചു വിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ..അവരുടെയും ആഗ്രഹം അതായിരുന്നു.... " " അതെ,,, പക്ഷേ ഇത് വല്ലാത്തൊരു പെണ്ണുകാണൽ ആയിപോയി,,, ചേട്ടന്റെ പെണ്ണുകാണൽ വരെ കാത്തിരിക്കേണ്ടിവന്നു ല്ലേ അനിയന് ഇഷ്ട്ടപെട്ട പെണ്ണിന് തിരിച്ചും ഇഷ്ട്ടം ഉണ്ടെന്ന് മനസ്സിലാക്കാൻ ല്ലേ,,, " അപ്പോഴേക്കും അമൃതയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.... " അയ്യേ !! മോള് കരയുവാ,,, എന്താ അമ്മു ഇത് സന്തോഷിക്കുവല്ലേ വേണ്ടത്..... " " സന്തോഷം കൊണ്ടാണ് അമ്മേ,,, " " അതെന്താ മോളെ ഇത്ര സന്തോഷം,, ആട്ടെ എത്ര നാളായി ഇത് തുടങ്ങിയിട്ട്, എന്താ രണ്ടു പേർക്കും ഒരുപോലെ ഇഷ്ടം തോന്നാൻ കാരണം " അമ്മു അവന്റെ അമ്മയേ ഒന്ന് നോക്കി.. " മോള് പറഞ്ഞോ,, ഞങ്ങളും അറിയട്ടെ "" " അല്ലെങ്കിലും ചേട്ടായിയെ പോലൊരാളെ ആരാ അമ്മേ ആഗ്രഹിക്കാത്തത്, കോളേജിൽ റാഗിങ്ങിൽ നിന്ന് രക്ഷിച്ചപ്പോൾ മുതൽ ഞാൻ ശ്രെദ്ധിച്ചിരുന്നു. പിന്നെപ്പോഴോ നല്ല സുഹൃത്തുക്കൾ ആയിമാറി,, പലപ്പോഴും ഞങ്ങളുടെ സംസാര വിഷയം അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ആയിരിക്കും," " പലപ്പോഴും അമ്മയുമായി വഴക്കിട്ടു കോളേജിൽ ചെല്ലുമ്പോൾ ചേട്ടായിയും എന്നെ വഴക്ക് പറയാറുണ്ട് അമ്മയോട് വഴക്കിട്ടതിനു,, ഒരേട്ടന്റെ സ്നേഹവും കരുതലും സ്നേഹവും ഒക്കെ ഞാൻ കുറച്ചു നാളുകൾ കൊണ്ട് ചേട്ടായിടെ അടുത്ത് നിന്ന് ഞാൻ അറിഞ്ഞിരുന്നു.. പഠനം ഒക്കെ കഴിഞ്ഞു പെട്ടന്നോരിസം ജോലിയായ് ദുബായിക്ക് പോകുവാണ് എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നിയെങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നെങ്കിലും ഒന്നിക്കുമെന്ന്,, അത്രയ്ക്കും പ്രണയിച്ചു പോയിരുന്നു അമ്മേ...... " അനിലിനും എന്തൊക്കെയോ സംസ്സാരിക്കണം എന്നുണ്ടായിരുന്നു, സന്തോഷം കൊണ്ട് അവന്റെ മനസ്സും നിറഞ്ഞിരുന്നു..... " ഇനി മോളെന്തിനാ കരയുന്നത്,, പ്രണയത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ ആർക്കും പിരിക്കാൻ പറ്റില്ല മോളെ.. " " അല്ല അനിലിതുവരെയൊന്നും മിണ്ടിയില്ലല്ലോ, ഇത്രയുംനേരം ജോലിയും ദുബായിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞോണ്ടിരുന്ന ആള് ഇപ്പൊ മൗനം " അമൃതയുടെ അച്ഛൻ അത് പറയുമ്പോൾ എല്ലാരും ചിരിക്കുമ്പോൾ അനിൽ നോക്കിയത് അമ്മുവിന്റെ മുഖത്തേക്ക് ആയിരുന്നു.. " എന്ന ഇതങ്ങു ഉറപ്പിക്കാം രണ്ട് പേരുടെയും ഒന്നിച്ചു ഒരേ പന്തലിൽ ആയിക്കോട്ടെ ല്ലേ,,, മക്കൾക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ " ഇല്ല എന്ന അർഥത്തിൽ എല്ലാരും അച്ഛനെ നോക്കി.. എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ അരുണും അനിലും തിരിഞ്ഞു നോക്കി കണ്ണടച്ച് കാണിക്കുമ്പോൾ രണ്ടുപേരും അവിടെ നിന്ന് അവരെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. നല്ലൊരു പാർട്ണറെ കിട്ടിയ സന്തോഷത്തോടെ അരുണും തന്റെ പ്രണയം സാഫല്യമായാ സന്തോഷത്തിൽ അനിലും യാത്ര തുടങ്ങുമ്പോൾ പുതിയൊരു ജീവിതം അവരും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു... °°°°°°°°°°°°°°°°°°°°°°°°°° ശുഭം #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
മിണ്ടാതെ കിടന്ന നിനക്ക് കൊള്ളാം. അലറി കരഞ്ഞ് ആരെയെങ്കിലും ഇവിടെ നടക്കുന്നത് അറിയിക്കാനാണ് നിന്റെ പുറപ്പാടെങ്കിൽ വിവരം അറിയും നീ. ഭാമയുടെ കവിളിൽ കു,ത്തിപ്പിടിച്ചു കൊണ്ട് അജയൻ പറഞ്ഞു. അജിയേട്ടാ വേണ്ട എനിക്ക് വേദനിക്കുന്നു. ഭാമ വിങ്ങി കരഞ്ഞു. എനിക്ക് തോന്നുമ്പോൾ അനുഭ,വിക്കാൻ തന്നെയാടി നിന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത്. അതുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ മിണ്ടാതെ കിടന്നോണം. അജയൻ അവളുടെ ക,വിളിൽ ആഞ്ഞുത,ല്ലി. അമ്മേ…. ഒരു നിലവിളിയോടെ ഭാമ ബെഡിലേക്ക് വീണു. ഒരു കാട്ടുമൃ,ഗത്തിന്റെ വ,ന്യതയോടെ അജയൻ അവളുടെ മേൽ ചാടിbവീണു. എന്നെ ഒന്നും ചെയ്യല്ലേ അജിയേട്ടാ. ഞാൻ ഇന്ന് രാവിലെ പി,രീഡ്സ് ആയതേയുള്ളൂ. ഒരു നാല് ദിവസം എങ്കിലും നിങ്ങൾ എന്നെ വെറുതെ വിടണം. ഞാൻ നിങ്ങടെ കാലു പിടിക്കാം. ഭാമ കരഞ്ഞ് അവന്റെ കാലുപിടിച്ചു. ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാടി. എനിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. എന്തായാലും ആ,ർത്തവ സമയത്ത് നിന്നെ ഞാൻ ഒന്ന് അനുഭവിച്ചു എന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല. അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ സാരി വലിച്ചഴിച്ചു. കൈകൾ മാ,റത്ത് പിണച്ചു വച്ച് ഭാമ പിന്നിലേക്ക് നിരങ്ങി. അവളുടെ കണ്ണുകൾ ഭയന്ന് വിറച്ചിരുന്നു. ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി അവൾ തേങ്ങലടക്കാൻ ശ്രമിച്ചു. അടിപ്പാ,വാടയിലും ബ്ലൗ,സിലും തനിക്കു മുമ്പിൽ വിറച്ചു നിൽക്കുന്ന അവളെ കാണവേ അവനിലെ പുരുഷൻ ഉണർന്നു. ഭാമയെ ബെഡ്ഡിലേക്ക് ചേ,ർത്ത് കി,ടത്തി അവൻ അവളുടെ ബ്ലൗ,സും ബ്രാ,യും വലിച്ചൂരി. ആർത്തിയോടെ അവന്റെ കണ്ണുകൾ അവളുടെ ന,ഗ്നമായ മാ,റിടത്തിലൂടെ പരതി നടന്നു. ഒറ്റ വലിയ്ക്ക് അവൻ അവളുടെ പാ,വാടയും അ,ഴിച്ചെറിഞ്ഞു. അജയന്റെ കരവലയത്തിൽ നിന്നും അവൾ കുതറിപ്പിടയാൻ ശ്രമിക്കവേ അവൻ കൂടുതൽ കരുത്തോടെ അവളെ അമ,ർത്തി ഞെ,രിച്ചു. ആർ,ത്തവം ആണെന്ന് പോലും നോക്കാതെ ഭാമയെ അവൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞ് തളർന്ന് കിതച്ച് കട്ടിലിന്റെ ഒരു ഓരത്തായി അവൻ ബോധമില്ലാതെ കിടന്നു. കുടിച്ചിട്ടുണ്ടാ യിരുന്നതിനാൽ അജയൻ വളരെ വേഗം ഉറങ്ങി. ബെഡിലെ വിരിയിൽ മുഴുവനും ര,ക്തം പടർന്നിരുന്നു. ഭാമ വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു. ശേഷം പോയി ശരീരം കഴുകി വന്നിട്ട് വ,സ്ത്രങ്ങൾ ധ,രിച്ചു. ചോ,ര പുരണ്ട ബെഡ്ഷീറ്റും അവൾ എടുത്തു കൊണ്ടു പോയി. തന്റെ ദുർവിധിയോർത്ത് കരയാൻ മാത്രമേ ആ പാവം പെണ്ണിന് അപ്പോൾ സാധിച്ചുള്ളൂ. രണ്ടാഴ്ച ആയിട്ടേയുള്ളൂ അജയന്റെയും ഭാമയുടെയും വിവാഹം കഴിഞ്ഞിട്ട്. അച്ഛനും അമ്മയും മരിച്ചു പോയ ഭാമ ചെറിയമ്മയുടെ കൂടെയായിരുന്നു അതുവരെ നിന്നിരുന്നത്. സ്ത്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു വന്ന അജയന്റെ ആലോചന കണ്ടപ്പോൾ അവർ അവളെ അവനെ കെട്ടിച്ചു കൊടുക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ് അന്ന് രാത്രി മുതൽ ഭാമ അവനിൽ നിന്നും ക്രൂ,രമായ പീ,ഡനമാണ് അനുഭവിക്കുന്നത്. തങ്ങളുടെ ബെഡ്റൂമിൽ നടക്കുന്നത് പുറത്താരോടെങ്കിലും പറഞ്ഞാൽ അവളെ കൊ,ന്നു കളയുമെന്ന് അജയൻ ഭീഷ,ണിപ്പെടുത്തിയിരുന്നു. അജയനെ കൂടാതെ അജയന്റെ അമ്മയും പെങ്ങളും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ അവൻ വളരെ നല്ലവനാണ്. കുടിക്കാത്ത സമയത്തും അജയൻ നല്ലവനാണ്. എന്നാൽ രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ കൂട്ടുകാരോടൊപ്പം കൂടി അവൻ എന്നും കുടിച്ചിട്ട് ആണ് വരുന്നത്. കുടിച്ചു കഴിഞ്ഞാൽ സെ,ക്സിനോട് വല്ലാത്ത ആ,ക്രാന്തമാണ് അജിക്ക്. അവന്റെ അ,തിക്രമം ഒക്കെ സഹിക്കുന്നത് പാവം ഭാമയും. ❤️❤️❤️ പിറ്റേന്ന് രാവിലെ നേരത്തെ ഉറക്കം ഉണർന്ന ഭാമ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ അജയന്റെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. തലേ ദിവസത്തെ മകന്റെ പ്രകടനവും മുറിയിൽ നിന്നും ഭാമയുടെ അടങ്ങിയ തേങ്ങി കരച്ചിലും അവർ കേട്ടിരുന്നു. അല്ലെങ്കിലും അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് കല്യാണം കഴിഞ്ഞപ്പോൾ മുതൽ അവർക്ക് സംശയം തോന്നിയതാണ്. അതുകൊണ്ടുതന്നെ അക്കാര്യം ഭാമിയോട് ചോദിക്കണ മെന്ന് അജയന്റെ അമ്മ ശാരദ തീരുമാനിച്ചിരുന്നു. ഭാമേ… നിന്നെ എന്റെ മോൻ ഉ,പദ്രവിക്കാറുണ്ടോ ഭാമയെ കണ്ടതും മുഖവുര ഒന്നും കൂടാതെ ശാരദ ചോദിച്ചു. ഇല്ലമ്മ… അവരുടെ ചോദ്യത്തിനു മുന്നിൽ ഒന്ന് പതറിയെങ്കിലും ഭാമയ്ക്ക് സത്യം പറയാൻ മനസ്സ് വന്നില്ല ആരോടെങ്കിലും അവൻ തന്നെ ഉ,പദ്രവിക്കുന്ന വിവരം പറഞ്ഞാൽ കൊ,ന്നു കളയും എന്ന് പറഞ്ഞ കാര്യം അവൾ പേടിയോടെ ഓർത്തു. പിന്നെ നിന്റെ കവിളിൽ എന്താ നീലിച്ചു കിടക്കുന്നത്. ഇന്നലെ നിങ്ങളുടെ മുറിയിൽ നടന്ന ബഹളമൊക്കെ ഞാൻ കേട്ടു. നീ കരയുന്നതും ഞാൻ കേട്ടിരുന്നു. നേരം വെളുത്തിട്ട് ചോദിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ മുതൽ നിങ്ങൾക്കിടയിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്താ ഇന്നലെ നടന്നത് മര്യാദയ്ക്ക് സത്യം പറഞ്ഞൊ. ഞാൻ അവന്റെ അമ്മയാണെന്ന് വിചാരിച്ചിട്ട് നീ എന്നോട് കള്ളം പറയണ്ട.. കാരണം നിന്റെ പ്രായത്തിൽ ഒരു പെണ്ണ് ഇവിടെയും ഉള്ളതാണ്. നാളെ അവളും വേറൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതാ ശാരദയുടെ വാക്കുകൾ കേട്ട് ഭാമ അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്റെ സമ്മതമില്ലാതെയാണ് അജിയേട്ടൻ എന്നെ കീ,ഴ്പ്പെടുത്തിയിരുന്നത്. ഇന്നലെ പി,രിയഡ്‌സ് ആയതു കൊണ്ട് എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞതിനാണ് അ,ടിക്കുകയും ഉ,പദ്രവിക്കുകയും ഒക്കെ ചെയ്തത്. രണ്ടാഴ്ച കൊണ്ട് തന്നെ ഞാൻ ഈ ജീവിതം മടുത്തു പോയി അമ്മേ. മരിക്കാനും ഭയം ഉള്ളതു കൊണ്ടാണ് എല്ലാം സഹിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിയാൽ കയറിച്ചെല്ലാൻ എനിക്ക് വേറൊരു വീടില്ല. ഒരു ജോലി ചെയ്ത് ജീവിക്കാം എന്ന് വെച്ചാൽ ചെറിയമ്മ എന്നെ പത്താം ക്ലാസ് വരെ പോലും പഠിപ്പിച്ചിട്ടില്ല. ആ ഞാൻ എന്ത് വിശ്വസിച്ച ഇവിടെ നിന്നും ഇറങ്ങി എവിടെ യെങ്കിലും പോയി നിൽക്കുക. മാനം പോകാതെ ജീവിക്കാമല്ലോ എന്ന് കരുതിയാണ് അജിയേട്ടന്റെ അ,ടിയും തൊ,ഴിയും കൊണ്ട് ഞാൻ ഇവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്. മരുമകളുടെ സങ്കടങ്ങൾ തന്റെ മകനിൽ നിന്നും അവൾ അനുഭവിച്ച ദുരിതങ്ങൾ ഒക്കെ കേട്ട് അവർക്ക് ദേഷ്യം വന്നു. നിന്നെ തൊട്ടിട്ട് അവൻ ഇനി എണീറ്റ് നടക്കണ്ട മോളെ. ത,ന്തയുടെ സ്വഭാവം തന്നെയാണ് മോനും കാണിച്ചത്. അജയൻ ഉപദ്രവിക്കുന്ന കാര്യം നീ നേരത്തെ തന്നെ എന്നോട് പറയേണ്ടതായിരുന്നു. എന്തായാലും അവന്റെ കാര്യത്തിൽ എന്തുവേണമെന്ന് എനിക്കറിയാം. അത്രയും പറഞ്ഞു കൊണ്ട് ഒരു ഇരുമ്പ് വ,ടിയും എടുത്ത് ശാരദ മുറിയിലേക്ക് ചെന്ന് ഉറങ്ങിക്കിടന്ന അജയന്റെ രണ്ടുകാലും ത,ല്ലിയൊടിച്ചു. ആ… അയ്യോ അമ്മേ… ശാരദയുടെ അ,ടി കൊണ്ട് അജയൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നിലവിളിച്ചു. ഇവൻ ഇനി ഒരിക്കലും എണീറ്റ് നടക്കാൻ പാടില്ല. ആരെങ്കിലും ചോദിച്ചാൽ കുടിച്ച് ലക്ക് കെട്ട് വന്നിട്ട് എവിടെയെങ്കിലും വീണതാണെന്ന് പറഞ്ഞാൽ മതി. പെണ്ണിന്റെ ദേഹത്ത് കൈ വച്ചാൽ ഇതുപോലെ എന്തെങ്കിലും ശിക്ഷ അപ്പോൾ തന്നെ കൊടുത്തിരിക്കണം. ഇനി ഒരിക്കലും ഇവൻ നിന്നെ തൊടില്ല മോളെ. തന്റെ സങ്കടങ്ങൾ കേട്ട് എല്ലാം തന്റെ തെറ്റുകൊണ്ടാണെന്ന് പറഞ്ഞു അജയന്റെ അമ്മ തന്നെ കുറ്റപ്പെടുത്തും എന്നാണ് ഭാമ വിചാരിച്ചത്. എന്നാൽ അവർ സ്വന്തം മകന്റെ കാല് ത,ല്ലിയൊ,ടിച്ച് തന്നെ ആ ദുഷ്ടനിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല. നന്ദിയുണ്ട് അമ്മേ ഒത്തിരി നന്ദിയുണ്ട്. അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. നീ അനുഭവിച്ചതിന്റെ അപ്പുറം ഞാൻ അനുഭവിച്ചതാണ് മോളെ. ആ ത,ന്തയുടെ മോൻ അല്ലേ. അതുകൊണ്ടാണ് ആ സ്വഭാവം തന്നെ കാണിച്ചത്. എന്നെ പ്പോലെ നീ ഒരിക്കലും ആവാൻ പാടില്ല എന്നുള്ളതു കൊണ്ടാണ് ഇവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുത്തത്. കാലൊടിഞ്ഞു കിടന്ന കിടപ്പിൽ കിടക്കുമ്പോൾ അവൻ ചെയ്ത തെറ്റുകൾ മനസ്സിലാക്കിക്കൊള്ളും. ഇനി നിനക്ക് ഈ വീട്ടിൽ അവനെ പേടിക്കാതെ സമാധാനത്തോടെ കഴിയാം മോളെ. ശാരദ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. താൻ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് ഇത്ര പെട്ടെന്ന് ഒരു പരിഹാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല. തനിക്കൊരു അമ്മയെ കിട്ടിയ സന്തോഷത്തിൽ അവൾ അവരെ കെട്ടിപ്പിടിച്ചു. #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
"ടോജി ... നീയാ വിശറിയിങ്ങെടുത്തേ ...എന്തൊരു ചൂടാണ് ...അവൾക്ക് ചൂടെടുക്കുന്നുണ്ടാകും ഞാനൊന്നു വീശികൊടുക്കട്ടെ...കണ്ടോ മുഖമൊക്കെ ചുവന്ന് വിയർത്ത പോലെ...." അമ്മച്ചിക്കരികെയുള്ള കസേരയിലിരുന്ന് കൈകൾ കൊണ്ട് വീശികൊടുക്കുന്ന അപ്പച്ചൻ വിളിച്ചു പറഞ്ഞത് കേട്ടിട്ടും ഞാൻ അനങ്ങാതെ നിന്നു.. വിശറി എടുത്തു കൊടുക്കാൻ വൈകിയത് കൊണ്ട് ഇരുന്നിരുന്ന കസേരയിൽ നിന്നും വേച്ചു വേച്ചു ആളെഴുന്നേൽക്കാൻ നോക്കിയതും .. ഞാനകത്തു നിന്നും പനയോല കൊണ്ട് മെടഞ്ഞ , അരികിൽ റോസ് നിറമുള്ള അലുക്കുകൾ പിടിപ്പിച്ച അപ്പച്ചന്റെ വിശറിയെടുത്തു കയ്യിൽ വച്ചുകൊടുത്തു. കയ്യിലിരുന്ന കൈലേസുകൊണ്ട് അമ്മച്ചിയുടെ നെറ്റിയിലൊപ്പി പതിയെ വിശറി വീശിക്കൊണ്ടിരിക്കുന്ന അപ്പച്ചനെയും നോക്കി നിൽക്കുമ്പോൾ ഓർമകളെന്നെ ഒരുപാട് പുറകിലേക്ക് കൊണ്ടുപോയി.... "ഇതൊന്ന് ആ അമ്മിയിൽ വച്ചു ചതച്ചു തരാൻ പറഞ്ഞേ നിന്റമ്മച്ചിയോട്...എന്ത്‌ മലമറിക്കുന്ന പണിയാണ് ഇവിടുള്ളത്..ഈ ചോറ് ഇത്തിരി കൂടെ വെന്തിരുന്നേൽ മനുഷ്യന് മര്യാദക്ക് തിന്നാമായിരുന്നു...ഇത്രേം തിരക്കിട്ട് ഈ അരി വാർക്കാൻ മയിസ്ട്രേറ്റ് പണിക്ക് പോകാനുണ്ടോ അവൾക്ക്..." ദേഷ്യത്തിൽ പാത്രം തട്ടിനീക്കി ചോറുണ്ണുന്നിടത്തു നിന്നും എഴുന്നേൽക്കുന്ന അപ്പച്ചനാണ് ആദ്യം കണ്ണിൽ തെളിഞ്ഞ ഓർമ്മ ... ഒപ്പം കണ്ണുകളിൽ ആർത്തലച്ചു വരുന്ന തിരമാലകളൊളിപ്പിച്ചു വാതിലിനു പുറകിൽ നിൽക്കുന്ന അമ്മച്ചിയും... സഹായിക്കാനല്ലെങ്കിലും വാല് പോലെ കൂടെ നടക്കാനും സങ്കടം കേൾക്കാനും പലപ്പോഴും ഇളയമകനായ എനിക്കായിരുന്നു യോഗം...ഉരുകിയൊലിക്കുമ്പോഴും പ്രകാശം പരത്തുന്ന മെഴുകുതിരിവെട്ടം പോലെ എപ്പോഴുമൊരു പുഞ്ചിരി അമ്മച്ചിയുടെ മുഖത്തുണ്ടാകും... രാത്രി വൈകി കിടക്കുന്ന അമ്മച്ചി മല മറിക്കുന്ന പണിയില്ലെങ്കിലും രാവിലെ അഞ്ചരക്ക് എഴുന്നേറ്റതാണെന്നറിയാം... മുറ്റമെല്ലാം തൂത്തു വാരി എല്ലാവർക്കുമുള്ള പ്രാതലൊരുക്കി..ഉച്ചഭക്ഷണം ഡബ്ബകളിലാക്കി ഞങ്ങളെ സ്കൂളിലേക്ക് വിട്ട് , അപ്പച്ചന് മുണ്ടും ഷർട്ടും തേച്ചു കൊടുക്കാൻ ചിരട്ടക്കരിയുണ്ടാക്കാനോടുന്ന അമ്മച്ചി.. തേച്ച വസ്ത്രത്തിലെ ചൂട് ഇടുമ്പോഴും നിൽക്കണമെന്നും ഷർട്ടും മുണ്ടും വടി പോലെ നിൽക്കണമെന്നൊക്കെ ഭർത്താവിന്റെ വെറുതെയുള്ള വാശികൾ അക്ഷരംപ്രതി അനുസരിക്കുന്നതു കാണാം... വില്ലേജാപ്പീസിലെ ജോലിക്കിറങ്ങും മുൻപേ നാല് ചായയെങ്കിലും അപ്പച്ചന് നിര്ബന്ധമാണ്...അതും അടുപ്പിൽ നിന്നിറക്കിയ പാടേ ചൂടോടെ ഊതികുടിക്കണം... ഉച്ച ഊണിന് മീൻ നിർബന്ധമുള്ള അപ്പച്ചന് വേണ്ടി സ്ഥിരം മീൻകൊണ്ടുവരുന്ന ഹംസാക്കായുടെ വിളിക്ക് കാതോർക്കുന്നതിനിടയിൽ തന്നെ അകം തൂക്കലും തുടക്കലും തുണി കഴുകലും എല്ലാം ചെയ്യുന്നതിനിടയിൽ എപ്പോഴാണ് അമ്മച്ചി ഭക്ഷണം കഴിക്കാറുള്ളത് എന്ന് ആരും അന്വേഷിക്കാറില്ല... ഞാനടക്കം അഞ്ചുപേരുള്ള വീട്ടിൽ പെണ്ണായി അമ്മച്ചി മാത്രം...ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ കുളിമുറിയിൽ തോരണം തൂക്കി ഇടുന്നതല്ലാതെ ആരും അത് കഴുകാറില്ല ... അപ്പച്ചൻ ഉച്ചക്ക് ഉണ്ടിട്ട് പോകുന്നത് വരെ പരീക്ഷയുടെ ഫലമറിയാൻ കാത്തിരിക്കുന്ന കുട്ടിയെ പോലെ പലതവണ പോയി കറിയിലെ ഉപ്പും മുളകും ശരിയാണോയെന്നും... ചോറിന്റെ വേവ് വിരൽത്തുമ്പ് കൊണ്ട് ഞെരടി നോക്കുകയും ചെയ്യുന്ന അമ്മച്ചിയെ പലപ്പോഴും ഞാൻ കളിയാക്കാറുണ്ട്.... ഒരിക്കൽപോലും വച്ചത് നന്നായെന്ന് അപ്പച്ചൻ പറയാറില്ല..ഉപ്പ് കൂടിയെന്നും ഇനി മുളക് ബാക്കിയുണ്ടോ വീട്ടിലെന്നും ...കറിയിൽ നിന്നും കറിവേപ്പില പെറുക്കി മാറ്റുമ്പോൾ ഇത് മാത്രമായി തോരൻ വച്ചാ പോരെ എന്നൊക്കെ സ്ഥിരം കേൾക്കാം... വീട്ടുചിലവുകൾക്കായി കിട്ടുന്ന പൈസയിൽ നിന്നും ഞാൻ സോപ്പിട്ട് വാങ്ങിയത് മിണ്ടാതെ പലപ്പോഴും പൈസയുടെ കണക്കുകൾ ബോധിപ്പിക്കുമ്പോൾ എവിടെ ചിലവായി?? നിന്റെ വീട്ടിൽ കൊടുത്തോ?? എന്ന ചോദ്യങ്ങൾക്കൊപ്പം കിട്ടുന്ന ചീത്ത വിളികൾ അമ്മച്ചി കേട്ടു നിൽക്കുന്നതും കണ്ടിട്ടുണ്ട്... എന്നാലും ഒരു പരാതിയുമില്ലാതെ ആരും പറയാതെ തന്നെ ആരോടും ഒരു സഹായവും ചോദിക്കാതെ അമ്മച്ചിയെന്നും കൃത്യനിഷ്ഠയോടെ ജോലിയെല്ലാം ചെയ്ത് തീർക്കും... മക്കളെല്ലാം വളർന്ന് സ്വന്തം ജീവിതം കരുപിടിക്കാൻ തുടങ്ങാറായപ്പോഴേക്കും അപ്പച്ചന്റെ ദേഷ്യവും അമ്മച്ചിയോടുള്ള അവഗണനയും എവിടെയോ പോയ്മറഞ്ഞിരുന്നു...ഇനിയുള്ള ജീവിതത്തിൽ ഭാര്യയല്ലാതെ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവായിരിക്കാം... അവനോന്റെ ഉടുതുണി സ്വയം കഴുകുന്നത് നല്ലതെന്ന് പറഞ് ആദ്യം അപ്പച്ചനാണ് സ്വന്തം തുണി കഴുകാൻ തുടങ്ങിയത്... പിന്നെയുള്ള കാഴ്ചകളിൽ എന്തിനും ഏതിനും അമ്മച്ചിക്കൊപ്പം ആളുമുണ്ടായിരുന്നു... ഉറക്കെ ചിരിച്ചു സംസാരിച്ചു കൊണ്ടുള്ള വൈകീട്ടുള്ള നടത്തവും...നടത്തത്തിനിടയിൽ കാണുന്നവരോട് രണ്ടുപേരും സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവക്കുന്നതുമെല്ലാം മനസ്സു നിറഞ്ഞാണ് കാണാറുള്ളത്... വൈകീട്ട് നടുവകത്തിരുന്നു ടീവിയിലെ സീരിയൽ കഥകളും അന്നു കണ്ട എപ്പിസോഡിന്റെ വിലയിരുത്തലുകളും പരസ്പരം നടത്തുന്ന അവരെ നോക്കി ഞാനും ഭാര്യയും മുറിയിലിരുന്ന് ചിരിക്കും... സിനിമ കാണുമ്പോൾ നടന്നതെന്തെന്ന് ചിലപ്പോൾ മനസിലാകാതെ ചോദ്യങ്ങൾ ചോദിക്കുന്ന അമ്മച്ചിക്ക് എത്ര ക്ഷമയോടെ ആണ് അപ്പച്ചൻ കഥ വിശദീകരിച്ചു കൊടുക്കുന്നത്.. പണ്ടൊക്കെ പള്ളിയിലേക്ക് പോകാൻ പുറപ്പെട്ട് അപ്പച്ചനെ കാത്തുനിൽക്കുന്ന അമ്മച്ചി ഒടുവിൽ നീ പൊക്കോ ഞാൻ വന്നോളാം എന്ന് കേട്ട് എല്ലാ ഞായറാഴ്ചയും തനിയെ സങ്കടത്തോടെ നടന്നു മറയുന്ന കാഴ്ചയും പതിവായിരുന്നു.. ആ പതിവു ചിത്രങ്ങൾ അമ്മച്ചിക്കായി കാത്തു നിൽക്കുന്ന അപ്പച്ചനും....പള്ളിപടികൾ കയറാനായി അപ്പച്ചന്റെ കൈ പിടിച്ചു സഹായിക്കുന്ന അമ്മച്ചിയുമായി കാലം മാറ്റി വരച്ചു... പച്ചക്കറി വാങ്ങാനും മീൻ വാങ്ങാനും അമ്മച്ചിക്കൊപ്പം വിളിക്കാതെ അപ്പച്ചനും റോഡിലേക്കിറങ്ങി ചെല്ലുമ്പോൾ അകത്തിരുന്നു ട്രീസയെന്നെ തോണ്ടും..ദേ പോണു ഇണപ്രാവുകൾ ... എത്ര നിർബന്ധിച്ചാലും അമ്മച്ചിയോടൊപ്പമല്ലാതെ ഊണിനിരിക്കാൻ അപ്പച്ചൻ വരാത്തത് കാണുമ്പോഴും കണ്ടുപഠിക്കെന്ന് പറഞ് അവളെന്നെ പിച്ചും... അവൾക്കറിയില്ലല്ലോ അമ്മച്ചി കുടിച്ച കണ്ണുനീരിന്റെ കണക്ക്... തലേന്നു കിടക്കാൻ പോകുമ്പോഴും രാവിലത്തെ കഞ്ഞിക്ക് ചെറുപയറുതോരൻ മതിയല്ലേന്ന് ചോദിച്ച അമ്മച്ചി നേരം പുലരുമ്പോഴേക്കും തന്നെ തനിച്ചാക്കി പോയത് ഇനിയും അംഗീകരിക്കാനാവാതെ നിർവികാരതയോടെ നോക്കിയിരിക്കുന്ന അപ്പച്ചനെ എങ്ങനെ ഞാൻ ആശ്വസിപ്പിക്കും ... നഷ്ടപ്പെട്ടവരുടെ ഓർമകളിലൂടെ ഇനിയുള്ള ജീവിതത്തിൽ ഒറ്റപെടുന്നവരുടെ വേദനയ്‌ക്കാണ്‌ വലിയ നോവെന്ന ചിന്തയെന്നെ കൊളുത്തിവലിക്കുന്നു..എത്രെ താഴിട്ട് പൂട്ടിയാലും പിന്നെയും തളിരിട്ട് വരുന്ന ഓർമ്മകൾ... ഇനിയും മായാത്തൊരു പുഞ്ചിരിയോടെ വെളുത്ത റോസാപൂക്കൾക്കിടയിൽ വെള്ള ലില്ലിപ്പൂക്കൾ കൊണ്ടുള്ള കിരീടവുമണിഞ് ...കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ച കുരിശുമായി വെള്ളത്തുണിയിൽ പൊതിഞ്ഞ മാലാഖയെ പോലെ സുന്ദരിയായി പെട്ടിക്കുള്ളിൽ നീണ്ടു നിവർന്ന് കിടക്കുന്ന അമ്മച്ചിയെ നോക്കിയിരിക്കുന്ന അപ്പച്ചൻ... വിലയില്ലാത്തതെന്നു കരുതി മാറ്റിനിർത്തിയതിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു കൊതി തീരും മുൻപേ ഒരു വാക്കു പോലും പറയാതെ പോയ ഞെട്ടലാണോ ആ കണ്ണുകളിൽ ...അതോ തനിച്ചാവും മുൻപേ തനിയെ നടന്ന് പഠിക്കാത്തതിന്റെ നിസ്സഹായാവസ്ഥയോ... നൽകാനുള്ള സ്നേഹം നൽകാതെ പിന്നേക്ക് വെച്ചു പിന്നീടത് കൊടുക്കാൻ കഴിയാതെ നെഞ്ച് നീറിയിരിക്കുന്ന ഏതൊരാളെയും പോലെ ട്രീസയെ നോക്കുമ്പോൾ എന്റെ നെഞ്ചും പിടയാൻ തുടങ്ങിയത് ഞാനറിഞ്ഞു.... എന്തേയെന്നെ കൂടെ കൂട്ടാതിരുന്നതെന്ന ചോദ്യം പലയാവർത്തി ചോദിച്ചു അപ്പച്ചനപ്പോൾ അമ്മച്ചിയുടെ തലക്കലിരുന്ന ഉരുകിത്തീരാറായ മെഴുകുതിരി കാറ്റിലണയാതിരിക്കാൻ കൈകൾ ചേർത്ത് പിടിച്ചു വെറുതെ പരിശ്രമിക്കുന്നുണ്ടായിരുന്നു... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ