
എഴുത്തുകാരി
@gowrigayathri123
പ്രതിലിപിയിൽ എഴുതുന്ന ഒരു എഴുത്തുകാരി. ഗൗരിഗായത്രി
എന്തായി!
അപ്പൊ ഞങ്ങൾ ഇത് അങ്ങ് ഉറപ്പിക്കട്ടെ? പേരിനൊരു ചോദ്യം അനുവിനെ നോക്കി ശ്രീജിത്തിന്റെ അമ്മ ചോദിച്ചു.
മ്മ് മ്മ്.....
അവൾ നാണിച്ചു മുഖം കുനിച്ചു.
സമ്മതം.
സമ്മതമെന്ന് അനു അറിയിച്ചതും എല്ലാവരുടെയും മുഖത്ത് സന്തോഷം വിടർന്നു.
അപ്പൊ ഇത് ഉറച്ചു. ഇറങ്ങുന്നവഴിയും, കാറിൽ കയറുമ്പോഴുമെല്ലാം ഗിരിജ ശാരദയോട് ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു.
സേതുവിന് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. തിരികെയുള്ള യാത്രയിൽ അമ്മയും അച്ഛനും വാതോരാതെ പുതിയ വീട്ടുകാരെ പ്രശംസിക്കുന്ന തിരക്കിലാണ്.
ഇത്തിരി പൊക്കം കുറവാണെങ്കിൽ എന്താ? നല്ല ജോലി, നല്ല കുടുംബം, നല്ല സൗന്ദര്യം. അമ്മയും അച്ഛനും പറയുന്നതിന് അപ്പുറത്തേക്ക് നിൽക്കില്ല ആ കുട്ടി. നല്ല തങ്കകുടം പോലത്തെ കൊച്ച്. ശാരദ മതിമറന്നു സന്തോഷിക്കുകയാണ്.
അച്ഛൻ റിട്ടറായിട്ട് രണ്ട് മൂന്ന് മാസമായതെ ഉള്ളു. കാശൊക്കെ ബാങ്കിൽ തന്നെ കാണും. അവരുടെ വീട്ടിലെ ആദ്യത്തെ കല്യാണമായാതുകൊണ്ട് കയ്യിലും കാലിലും എന്തെങ്കിലുമൊക്കെ ഇട്ടേ വിടുവുള്ളു.
എനിക്ക് പൊന്ന് ഒന്നും വേണ്ടമ്മേ. അനു നല്ല കുട്ടിയാ. ഞാൻ സംസാരിച്ചു നോക്കി. എനിക്ക് ഇഷ്ട്ടപ്പെട്ടു. പൊന്നിനെക്കാൾ വിലയുണ്ട് അവളുടെ സ്വഭാവത്തിന്. പിന്നെ നല്ല ഒരു ജോലിയുണ്ടല്ലോ!
യാത്രയിലുടനീളം അവർ സംസാരത്തിൽ മുഴുകി. നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. നിനക്ക് പെണ്ണ് വീട്ടുകാരെ ഇഷ്ടമായില്ലേ? സേതുവിനോട് ശാരദ ചോദിച്ചു.
എനിക്ക് എന്ത് ഇഷ്ടക്കുറവ് വരാനാ അമ്മേ? അവന്റെ ഇഷ്ടത്തിന് ഒരു പെണ്ണിനെ കിട്ടിയപ്പോൾ കെട്ടിച്ചു കൊടുക്കണം. അതിൽ എന്റെ അഭിപ്രായത്തിന് എന്ത് പ്രസക്തി. പിന്നെ ആ പെണ്ണിന്റെ അമ്മ അത്ര പാവമായി തോന്നുന്നില്ല. നീ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും.
ആര് ഗിരിജയോ!
ഏയ് അതിങ്ങനെ കുണു കുണാ എന്ന് സംസാരിക്കുന്ന പ്രകൃതമാണെന്നേ ഉള്ളു.
അല്ലെങ്കിലും ഇവനെന്തിനാ പേടിക്കുന്നെ. എന്റെ മോൻ അച്ചി വീട്ടിൽ കിടക്കുന്നില്ലല്ലോ. അവനും പെണ്ണും തിരുവല്ലയിൽ തന്നെ നിൽക്കട്ടെ. നിനക്ക് വേറെ വീട് വയ്ക്കാനുള്ള കാശുണ്ടല്ലോ!
എന്തിന്റെ അടിസ്ഥാനത്തിലാണ് സേതുവിന്റെ കൈവശം കാശുണ്ടെന്ന് ശാരദ പറഞ്ഞതെന്ന് വ്യക്തമല്ല. പക്ഷെ അവൻ പരാതിപ്പെട്ടില്ല. പരിഭവം പറഞ്ഞില്ല.
പുറത്ത് മഴ ആർത്തിരമ്പി.മുൻവശത്തെ ഗ്ലാസിൽ മഴതുള്ളി ശക്തിയായി പതിച്ചു.
അതിനെ തുടച്ചു നീക്കാൻ വൈപ്പർ ശക്തിയായി ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ്. എത്ര തുടച്ചിട്ടും മാറാത്ത മൂടൽ പോലൊരു മായാ മൂടുപടം സേതുവിന്റെ ഉള്ളിലും തളംകെട്ടികിടന്നു.
ഞാൻ മരിച്ചുപോകുമെന്ന് പറയാൻ എങ്ങനെ അമ്മയ്ക്ക് മനസ്സ് വന്നു.
അവന്റെ കണ്ണിൽനിന്ന് ഒരു മഴനീർതുള്ളി ഇറ്റ് വീണു.
ഉച്ചയോടെ അവർ വീട്ടിലെത്തി.
നിശ്ചയം നടത്താൻ നിൽക്കണ്ട. എത്രയും വേഗം കല്യാണം നടത്തണം. പിന്നെ കല്യാണം എവിടെ വച്ചു വേണമെന്നെല്ലാം അവരാണ് നിശ്ചയിക്കുന്നതെങ്കിലും ഓഡിറ്റോറിയത്തിൽ വേണമെന്ന് നീ തഞ്ചത്തിൽ അവതരിപ്പിച്ചോളണം.
ശാരദ ഇപ്പോഴേ കല്യാണത്തിന്റെ തിരക്കുകൂട്ടലിലാണ്. ശ്രീജിത്തിന്റെ ഉള്ളിൽ ആകെ ആശയകുഴപ്പമാണ്.
ചേച്ചിയേക്കാൾ നല്ലത് അനിയത്തിയായിരുന്നു.. തമാശ രൂപേണ അവൻ അമ്മയോട് സംവദിക്കാൻ ശ്രമിച്ചു.
ശാരദ അവനെ രൂക്ഷമായി ഒന്ന് നോക്കി.
അതിനെ കുറിച്ച് ഇനി പറയാതെ വിഴുങ്ങുന്നതാണ് ബുദ്ധിയെന്ന് അവന് മനസിലായതും ആമ തല വലിക്കുന്നത് പോലെ എല്ലാവരും പല മുറിയിൽ കയറി കതക് അടച്ചു.
ഗിരിജക്കും അനുവിനും ഇതേ ആശയകുഴപ്പം തന്നെയാണ്.
ശൊ ആ ചെറുക്കന് പ്രശ്നം ഒന്നുമില്ലായിരുന്നെങ്കിൽ മൂത്തവനെ കെട്ടിയാൽ മതിയാരുന്നു. മൂത്തവന്റെ ഏഴ് അയലത്ത് വരില്ല ഈ ഇളയചെക്കൻ.
അനുമോൾക്ക് ഇഷ്ട്ടപെട്ടോ!
അശോകൻ അവൾക്കരികിൽ ഇരുന്നു.
ഇഷ്ട്ടമായി അച്ഛാ.
എനിക്ക് സമ്മതമാണ്.
വിദ്യാഭ്യാസം എന്റെ അത്രയൊന്നുമില്ല.
ശ്രീ ഡിപ്ലോമ ആണ്. ഞാൻ ബി. ടെക് അല്ലെ. എന്നേക്കാൾ വലുതാണെന്ന ചിന്തയും ഇടയ്ക്കിടെ വരില്ല. എനിക്കിയാളെ മതി.
ശ്രീജിത്തിനെ ശ്രീ എന്ന് അഭിസംബോധന ചെയ്തു തുടങ്ങിയ മകളെ തിരുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അശോകൻ പയ്യെ പറമ്പിലേക്ക് ഇറങ്ങി.
ഒരുപാട് പണിയുണ്ട്.
എവിടെ നിന്ന് തുടങ്ങണം.
ചുറ്റുമതിൽ ഇതുവരെ തേച്ചിട്ടില്ല.
കുറച്ചു പൂഴി ഇറക്കണം.
മുറ്റത്തെ തെങ്ങു വെട്ടിക്കണം.
അയാൾ ചുറ്റിനും കണ്ണോടിച്ചു.
ഒന്നോർത്താൽ ഈ ബന്ധം എന്തുകൊണ്ടും നല്ലതാ. പെങ്ങൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബാധ്യതയില്ല.
മൂത്തവൻ ഇനി അധികകാലം ഉണ്ടാകത്തുമില്ല.
ഇളയവന് ആണ് വീടെന്ന് അല്ലെ അവർ പറഞ്ഞത്. മൂത്തവൻ ചത്താൽ സ്വത്തുക്കളെല്ലാം എന്റെ മോൾക്കല്ലെ.
ഇനി മറുത്തൊന്നും ആലോചിക്കേണ്ട. നമുക്ക് ഇത് മതി. അമ്മയും മക്കളും അകത്തിരുന്നു കല്യാണം ഉറപ്പിക്കുന്നത് അശോകന് കേൾക്കാൻ കഴിഞ്ഞു.
അതെ നിങ്ങൾ അവരുടെ ഗ്രഹനില ഒന്നുകൊണ്ടേ രാധാമണിയെ കാണിക്കണം. കയ്യിലൊരു ബാഗുമായി ഗിരിജ പുറത്തേക്ക് വന്നു.
കാശ്? അയാൾ ബാഗിലേക്ക് നോക്കി.
ഗിരിജ അതിൽ നിന്ന് 1000 രൂപയെടുത്തു നീട്ടി.
ഒരു വഴിക്ക് പോകുകയല്ലേ!500 കൂടി താ. എന്തേലും ആവശ്യം വന്നാലോ?
സ്വന്തമായി അധ്വാനിച്ച പണം ഭിക്ഷ യാചിക്കുന്നത് പോലെ അയാൾ ചോദിച്ചു.
അതൊന്നും വേണ്ട. ഇത് മതി.
ബാഗിന്റെ സിബ് വലിച്ചടച്ച്, ഗിരിജ അകത്തേക്ക് പോയി.
എല്ലാം ശുഭ സൂചകമായി നടന്നു. വിവാഹം പെട്ടന്ന് നടത്താൻ തീരുമാനമായി. രണ്ടുകൂട്ടരും കൂടി ജനുവരി 25 ന് കല്യാണം ഉറപ്പിച്ചു.
ഒരുപാട് നാൾ അവധി ഇല്ലാത്തത് കൊണ്ട് ശ്രീജിത്തും സേതുവും തിരികെ ദുബായിലേക്ക് പോയി.
ഈ കാലയളവിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഗിരിജയും കുടുംബവും. ആർഭാടത്തിന് ഒരു കുറവുമില്ല. കാണുന്നവരോടെല്ലാം മരുമകന്റെ വിശേഷം പറഞ്ഞു തുടങ്ങി.
അശ്വതിയെയും കുടുംബത്തെയും കല്യാണത്തിന് പോലും ക്ഷണിക്കാതെ ശാരദ പൂർണമായും അവഗണിച്ചു.
സുകുമാരമേനോനും അശോകനും ഭാര്യയുടെ അടിമ കിടക്കുന്നത് പോലെ ജീവിതം തള്ളി നീക്കി. ഭാര്യമാർ അളന്നു കൊടുക്കുന്ന പൈസക്ക് കാര്യങ്ങൾ നടത്താൻ അവർ ഏറെ പ്രയാസപ്പെട്ടു.
അനുവിന് അമ്പത്തിഒന്ന് പവന്റെ സ്വർണം വാങ്ങി. ആങ്ങളമാരോടും അനിയത്തിമാരോടും കണക്ക് പറഞ്ഞ് 5 പവൻ കൂടി ഗിരിജ വാങ്ങിയെടുത്തു. സാരീ എടുക്കുകയാണെങ്കിൽ കല്യാൺ സിൽക്സിൽ നിന്ന് തന്നെ വേണം.
അനുവിന്റെ വാശി 25000 രൂപയുടെ സാരിയിൽ എത്തിനിന്നു. എടീ പിടീന്ന് ഒരു കല്യാണം വന്നു നിന്നു.
കല്യാണത്തിന് 20 ദിവസം മുൻപ് തന്നെ സേതുവും ശ്രീജിത്തും നാട്ടിലെത്തി.
കല്യാണം പെണ്ണിന്റെ വീട്ടുമുറ്റത് വച്ചാണ്. ചെറുക്കന്റെ വീട്ടുകാർക്ക് അധികം ചിലവില്ല. റിസപ്ഷൻ തിരുവല്ല ചർച്ച് ഹാളിലാണ്. അനിയന് ഇടാൻ ഒരു അഞ്ചുപവന്റെ മാല വേണം. ചെയിൻ അവരാണ് കൊണ്ട് വരുന്നത്. മാല സേതു വാങ്ങട്ടെ. ശാരദ ഉത്തരവിട്ടു.
അഞ്ചുപവൻ എന്ന് പറയുമ്പോൾ 2.5 ലക്ഷം രൂപയാകും. വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ അനിയന്റെ ജീവിതം നശിപ്പിക്കുവാണെന്ന് പറയും. മനസ്സില്ലാ മനസ്സോടെ സേതു അവന് ഒരു മാല വാങ്ങി നൽകി.
കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടുകാർക്ക് നിന്ന് തിരിയാൻ സമയമില്ല.
അശോകനും അമ്മാവനും ഓടി നടന്നു തളർന്നു. ഇളയവൾക്ക് എന്തുണ്ട് എന്ന് പരിഗണിക്കാതെയുള്ള ഗിരിജയുടെ ദൂർത്ത് അശോകനെ വല്ലാതെ ആധി കയറ്റി.
ആരെങ്കിലും ഓടിവരണെ,
കലവറയിൽ ഉള്ളി അരിയുന്നതിനിടയിൽ അശോകൻ തല കറങ്ങി വീണു.
എല്ലാവരും ഓടിക്കൂടി.
കല്യാണപെണ്ണും അമ്മയും ഇളയമകളും വല്ലാതെ ഭയപ്പെട്ടു.
അശോകന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകുന്നുണ്ട്.
ഈശ്വരാ എന്താ ഇത്?
എല്ലാവരും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി.
ഇത് ഒന്നും സാരമില്ലെന്നെ. ആശുപത്രിയിൽ കൊണ്ടുപോകേണ്ടതൊന്നും ഇല്ല.
ഗിരിജ എല്ലാവരെയും തടഞ്ഞു.
ഇളയവൾ നിർത്താതെ കരഞ്ഞു.
മൂത്തവൾക്ക് കല്യാണം മുടങ്ങുമോ എന്ന ആദി പിടികൂടി.
അശോകനെ എല്ലാവരും ചേർന്ന് കട്ടിലിൽ കിടത്തി.
ചേട്ടൻ വിശ്രമിക്ക്.
കല്യാണകാര്യം ഓർത്തു ടെൻഷൻ അടിക്കണ്ട. ഞങ്ങൾ ഇവിടെ ഇല്ലേ.
പാചകക്കാരും ബന്ധുക്കളും അയാൾക്ക് ആശ്വാസം നൽകി.
രാത്രി പന്ത്രണ്ട് മണിയോട് അടുത്തു.
ബന്ധുക്കളെല്ലാം ഇപ്പോഴും കല്യാണ വീട്ടിൽ തന്നെയുണ്ട്. അനുവിന്റെ അമ്മാവനും കുടുംബവും കല്യാണ തിരക്കിൽ ഓടി നടക്കുകയാണ്.
ഗിരിജയുടെ ഒരേ ഒരു സഹോദരനാണ് ഉണ്ണി. അനുവിന്റെ അമ്മാവൻ. ഉണ്ണിയെ എല്ലാവർക്കും വലിയ കാര്യമാണെങ്കിലും ഭാര്യ സതിയെ, ഗിരിജക്കും മറ്റു അനിയത്തിമാർക്കും തീരെ താത്പര്യമില്ല. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. സതി പഠിച്ച പെൺകുട്ടിയാണ്. നല്ല ഒരു ജോലിയുമുണ്ട്. ആയ കാലത്ത് സതിയെ ജോലിക്ക് വിടാതെ ഇരിക്കാൻ അനിയത്തിമാരും ചേച്ചിയും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയതാണ്.
പക്ഷെ സ്വന്തമായി തീരുമാനവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന സതിയെ പിന്തിരിപ്പിക്കാൻ അവർക്കെന്നല്ല ഉണ്ണിക്ക് പോലുമായില്ല.
ഒരു പവർഫുൾ ലേഡി. കാണാനും സുന്ദരി. പിന്നെ ഇനി പറയേണ്ടതുണ്ടോ?
അശോകൻ വീണ്ടും എഴുനേറ്റ് ഓരോ കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങി. വിചാരിച്ചത് പോലെ ഒന്നും ഉണ്ടായില്ല.
ടെൻഷൻ കൂടി സംഭവിച്ചതാണ്. എല്ലാവരിലും ആശ്വാസം നിഴലിച്ചു.
നാട് മുഴുവൻ കല്യാണത്തിന് വന്നിട്ടുണ്ട്.
വിചാരിച്ചതിലും കെങ്കേമമായി വിവാഹം നടന്നു. വധൂ വരുന്മാർക്ക് ആശംസകളുമായി എല്ലാവരും അണിനിരന്നു.
ക്ഷണിച്ചു വരുത്തിയ പലരേയും ഗിരിജ കെറുവോടെ ആണ് നോക്കുന്നത്. ചിലർ ഉടുത്ത സാരീ ഇഷ്ടപ്പെട്ടില്ല. മറ്റു ചിലരുടെ ആഭരണം കാണുമ്പോൾ പിടിക്കുന്നില്ല. മൊത്തത്തിൽ കുശുമ്പ് മൂത്ത് ക്ഷണിച്ചവരെ പോലും അപമാനിക്കുന്ന തരത്തിലെ പെരുമാറ്റം.
മൂന്ന് മണിക്ക് മുൻപ് ചെറുക്കന്റെ വീട്ടിൽ കേറാനുള്ള മുഹൂർത്തമാണ്. അത് കഴിഞ്ഞാൽ പിന്നെ ആറുമണി കഴിഞ്ഞേ സമയമുള്ളു. ശാരദ കിടന്ന് കയറു പൊട്ടിക്കാൻ തുടങ്ങി. വിഭവ സമൃദ്ധമായ സദ്യ കഴിച്ച് എല്ലാവരും പിരിഞ്ഞു.
അങ്ങനെ, അനുഗ്രഹീതയായ ആ പെൺകുട്ടി തിരുവല്ലാക്കാരൻ ശ്രീജിത്ത് മാധവന്റെ ഭാര്യയായി.
വീട് കാണൽ ചടങ്ങിന് അമ്മയും വീട്ടുകാരും വന്ന് കണ്ട വീടാണ് എങ്കിലും അനുവിന് വീട് അത്ര പിടിച്ചില്ല.
"ഇതാണോ വീട്?
അവൾ ശ്രീജിത്തിനോട് ചോദിച്ചു.
സേതുവായിരുന്നു ഡ്രൈവിംഗ് സീറ്റിൽ.
ചോദ്യത്തിലെ ഇഷ്ടക്കേട് ശ്രദ്ധിച്ചത് കൊണ്ടാകണം അവനും പെട്ടന്ന് തിരിഞ്ഞു നോക്കി.
"ഇതാണ് വീട്, അനുവിന് വീട് ഇഷ്ട്ടപെട്ടില്ലേ?
ശ്രീജിത്ത് ഒരിത്തിരി നീരസത്തോടെ ചോദിച്ചു.
"രണ്ട് നില വീടാണ് എന്ന് അമ്മ പറഞ്ഞപ്പോൾ കുറച്ചുകൂടി വലുപ്പം ഞാൻ പ്രതീക്ഷിച്ചു. ഇതിപ്പോൾ പുറമെ കാണുമ്പോൾ ഇത്തിരി ചെറുതാണ്. ഇനി അകത്ത് ചെന്ന് നോക്കീട്ട് പറയാം"
അവളുടെ സ്വരത്തിലെ വത്യാസം സേതുവിനെ അലോസരപ്പെടുത്തി.
"അമ്മയല്ലല്ലോ? അനുവല്ലേ ഈ വീട്ടിൽ താമസിക്കേണ്ടത്? വീടുകാണൽ ചടങ്ങിന് അവിടുന്ന് രണ്ട് വണ്ടി ആള് വന്നപ്പോൾ കൂടെ വന്ന് നോക്കായിരുന്നില്ലേ?
സേതു അവളെ കളിയാക്കി.
"ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ചെറുക്കന്റെ വീട്ടിൽ പോകാറില്ല. വലതു കാല് വച്ചു കയറുന്ന ദിവസം മാത്രമേ ചെറുക്കന്റെ വീട് കാണാൻ പാടുള്ളു. എന്നെ അങ്ങനെയാണ് എന്റെ അമ്മ പഠിപ്പിച്ചത്.
ഇനി നിങ്ങടെ ഇവിടെയൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല"
അനുവിന് സേതുവിന്റെ പെരുമാറ്റം അത്ര ഇഷ്ടമായില്ല.
"അനു പഠിച്ച പെൺകുട്ടിയല്ലേ?
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആയിരുന്നില്ലേ വിഷയം. സ്വന്തം പാർട്ണറേ തിരഞ്ഞെടുക്കാനും, നല്ലതും ചീത്തയും തിരിച്ചറിയാനും പറ്റിയില്ലെങ്കിൽ ഇത്രയും നാൾ പഠിച്ചതിൽ ഒന്നും ഒരു അർത്ഥവുമില്ല എന്നേ എനിക്ക് പറയാനുള്ളു"
അവന് അവളുടെ രീതികളോട് പുച്ഛം തോന്നി.
അനുവിന് മറുപടി ഉണ്ടായിരുന്നില്ല.
വീടിനു വെളിയിൽ വണ്ടി നിർത്തിയിട്ടിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞു. ഇതുവരെ തന്നെ ആരും അകത്തേക്ക് ക്ഷണിച്ചില്ല.
അവൾക്ക് മുഷിഞ്ഞു തുടങ്ങി.
ശ്രീജിത്ത് കാർ തുറന്ന് പുറത്തിറങ്ങി.
"എന്താ അമ്മേ!
എന്തെങ്കിലും പ്രശ്നം ഉണ്ടോ?
അവന്റെ മുഖത്ത് ചെറിയ ഒരു പരിഭവം ഉണ്ടായിരുന്നു.
"മുഹൂർത്തം കഴിഞ്ഞു മോനെ. ഇനി 6:16 ന് ആണ് അടുത്ത മുഹൂർത്തം. അതുവരെ അനുമോൾ പുറത്ത് നിൽക്കണം"
ശാരദയുടെ വാക്കുകൾ അവന് അത്ര തൃപ്തിയായി തോന്നിയില്ല.
"അമ്മ തന്നെ അവളോട് പറ!
അവൻ ദേഷ്യത്തോടെ മാല ഊരി കാറിന് മുകളിലേക്ക് വച്ചു.
"മോളെ മോൾക് കുടിക്കാൻ വെള്ളം വല്ലതും വേണോ! എന്തെങ്കിലും വേണമെങ്കിൽ അമ്മയോട് പറഞ്ഞാൽ മതി. അമ്മ ഇവിടെ കൊണ്ടേ തരാം."
അനുവിന് ഒന്നും മനസിലായില്ല.
"എന്തുപറ്റി ആന്റി,
അകത്തേക്ക് കയറുന്നില്ലേ?
അവൾ സംശയം പ്രകടിപ്പിച്ചു
"അത് മോളെ ജോത്സ്യൻ കുറിച്ച് തന്ന മുഹൂർത്തം കഴിഞ്ഞിട്ടാ നിങ്ങൾ ഇവിടെ എത്തിയത്. മോളുടെ അമ്മയോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ നേരത്തെ ഇറക്കണം എന്ന്. രണ്ടാമതെ സാരീ മാറാൻ നിന്നില്ലായിരുന്നെങ്കിൽ ഇപ്പൊ അകത്തു കയറായിരുന്നു. ഇനി ഇപ്പൊ ആറു മണി കഴിയണം. അതുവരെ മോൾ കാറിൽ തന്നെ ഇരിക്ക്"
ആറുമണിവരെ കാറിൽ ഇരിക്കാൻ പറഞ്ഞതിൽ അവൾക് ബുദ്ധിമുട്ട് തോന്നിയില്ല. പക്ഷെ അമ്മയെ കുറിച്ച് പറഞ്ഞത് അനുവിന് ഇഷ്ടപ്പെട്ടില്ല.
അവൾക്ക് ദേഷ്യം എങ്ങനെ പ്രകടിപ്പിക്കണം എന്ന് മനസിലായില്ല.
ശ്രീജിത്ത് ഇറങ്ങിയിട്ടും സേതു ഇപ്പോഴും കാറിൽ തന്നെ ഇരിക്കുകയാണ്.
"എനിക്ക് ഒന്ന് നടുവ് നിവർത്താൻ കൂടി പറ്റണില്ല ഈ കാറിനകത്ത്. ചൂട് എടുത്തിട്ട് വയ്യ. സേതു ഏട്ടൻ എന്തിനാ ഇതിൽ തന്നെ ഇരിക്കുന്നെ. എനിക്ക് ഒന്ന് കിടക്കണം. അനിയൻ ഇറങ്ങിപോയപ്പോൾ ഇറങ്ങി നിക്കാനുള്ള മര്യാദ എങ്കിലും കാണിച്ചിരുന്നേൽ എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു"
അമ്മയെ നിർത്തികൊണ്ട് തന്നെ അവൾ സേതുവിനെ നോക്കി ദേഷ്യപ്പെട്ടു. ദേഷ്യപ്പെടാൻ മാത്രം ഇവിടെ എന്താണ് ഉണ്ടായത്? ഇറങ്ങി നിൽക്കണം എങ്കിൽ അത് പറഞ്ഞാൽ പോരെ. പിന്നെ അമ്മ പറയുമ്പോഴാണ് സേതുവും കാര്യങ്ങൾ അറിയുന്നത്. നേരത്തെ പറഞ്ഞതിന്റെ ചൊരുക്ക് തീർത്തതാണ് എന്ന് അവന് മനസിലായി. പ്രത്യേകിച്ച് ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി ഡോർ അവൻ ചവിട്ടി അടച്ചു.
ആ ചവിട്ട് കൊണ്ടത് അനുവിന്റെ മുഖത്ത് തന്നെയായിരുന്നു.
"മാളികമുകളിൽ നിന്ന് വന്നത് പോലെയാ അവളുടെ ഒടുക്കത്ത ജാഡ.
അനുഭവിക്ക് നീ"
സേതു, അനിയനെ നോക്കി ദേഷ്യപ്പെട്ടു.
"ഭാര്യയെ നിലയ്ക്ക് നിർത്തണം അടക്കി നിർത്തണം എന്നൊന്നും ഞാൻ പറയില്ല.
അവളുടെ അമ്മ അച്ഛന്റെ അടുത്ത് കാണിക്കുന്ന ഭരണം എന്റെ നേരെ എടുത്താൽ എന്റെ സ്വഭാവം അറിയും രണ്ടും. പിന്നെ ഇന്ന് കയറിയത് കയറി.
ഇനി ചാവാൻ കിടന്നാലും അവളെ ഈ കാറിൽ കയറ്റില്ല. സമയം കിട്ടുമ്പോൾ നീ അച്ചിക്ക് പറഞ്ഞുകൊടുത്താൽ മതി"
സേതു ദേഷ്യത്തോടെ ഒരു സിഗററ്റ് കത്തിച്ചു.
പുതുപ്പെണ്ണ് വന്നത് അറിഞ്ഞാവും തുണിവിരിക്കാൻ എന്ന പേരിൽ അശ്വതി മുറ്റത്തേക്ക് ഇറങ്ങി നിന്നു.
നോട്ടം മൊത്തം സിഗററ്റ് കുറ്റിയിലേക്കാണ്. അവളുടെ മുഖം ചുവന്നു.
വിരിക്കാൻ കൊണ്ട് വന്ന തുണി അവിടെ ഇട്ടിട്ട് ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയി
"വീണ്ടും തുടങ്ങി വലി. ഇനി വലിക്കില്ല എന്ന് എന്റെ തലേൽ തൊട്ട് സത്യം ചെയ്തതാ. അല്ലേലും സത്യത്തിന് ഓക്കേ എന്ത് വിലയാ ഉള്ളെ?
അടുക്കളയിലെ പാത്രങ്ങളെല്ലാം മറിഞ്ഞു വീഴുന്നത് കേട്ടാണ് അശ്വതിയുടെ അമ്മ അകത്തേക്ക് വരുന്നത്.
"പുതുപെണ്ണിനെ കണ്ടോ മോളെ?
ഞാനൊന്നും നോക്കീല്ല.
എനിക്ക് ആരേം കാണണ്ട.
എന്നെ കല്യാണം വിളിച്ചില്ലല്ലോ!
നമ്മൾ എന്താ അന്യരായിപ്പോയോ? അനിയത്തി വല്ലവന്റേം കൂടെ ഒളിച്ചോടി പോയതിന് ഞാൻ എന്ത് പിഴച്ചു. അല്ലേലും അവരുടെ ആരും ഇവിടെ ഇല്ലാലോ!
അമ്മ വേറെ വീട്ടിൽ നിന്ന് വന്നതല്ലേ? അവരുടെ ആങ്ങള മരിച്ചുപോയി.
പിന്നെ ആങ്ങളയുടെ കൊച്ചുങ്ങളെ ആർക്ക് വേണം. സേതുവേട്ടനും വേണ്ടാതായി കാണും"
അവൾ പാത്രങ്ങളോട് കലഹിച്ചു.
"നീ എന്താ പെണ്ണെ ഇങ്ങനെ?
ശാരദ പറയുന്നത് കേട്ട് തുള്ളുന്ന ആളാണ് സേതു എന്നാണോ നീ കരുതിയത് ! എനിക്ക് അറിയാവുന്ന അത്രേം പോലും നിനക്ക് അവനെ അറിയില്ലേ അശ്വതി.
അവന്റെ ഉള്ളിലും പ്രയാസം കാണും. ഏതായാലും ശ്രീജുന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങളുടെ നടക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല"
ആ വൃദ്ധക്ക് ആശ്വാസമായി.
കാറിൽ ഇരുന്നും, ഞെരങ്ങിയും എങ്ങനെയോ അനു സമയം തള്ളി നീക്കി. ആറു മണി ആയപ്പോൾ ആർപ്പ് കുരവയോട് കൂടി പെണ്ണിനെ എല്ലാവരും അകത്തു കയറ്റി.
"ഹാവൂ, ആശ്വാസമായി.
അവൾ ദീർഘ നിശ്വാസമെടുത്തു.
റിസപ്ഷൻ നാളെയാണ്.
വീട്ടിൽ നിന്ന് രണ്ട് വണ്ടി ആള് വരുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അനു ശാരദയോട് പറഞ്ഞു. അനുവിന് നല്ല ചൂട് എടുക്കുന്നുണ്ട്. ചിറ്റമ്മയും കൊച്ചമ്മായിയും കൈയ്യിലും കാലിലും തൊട്ടും തലോടിയും ഇരിക്കുകയാണ്.
"കുറെ വള ഉണ്ടല്ലോ മോളെ,
എന്നിട്ട് എന്താ അമ്മായിഅമ്മയുടെ കയ്യിൽ ഒരെണ്ണം ഇടീക്കാഞ്ഞത്?
ഇതൊന്നും അമ്മ പറഞ്ഞു തന്നില്ലേ?
ശാരദയുടെ മൂത്ത ചേച്ചി സാവിത്രിയുടെ വർത്തമാനം കേട്ട് എല്ലാവരും ഒന്ന് പേടിച്ചു.
"എന്തിന്?
ഞങ്ങളുടെ അവിടെ അങ്ങനെ ഒരു ചടങ്ങില്ല. അമ്മായി അമ്മയെ വള ഇടീക്കേണ്ട കാര്യമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ശ്രീജിത്തിന്റെ കയ്യിൽ അഞ്ചുപവന്റെ ചെയിൻ ഇട്ടില്ലേ?
ഒരുപവന്റെ മോതിരവും ഇട്ടു. പിന്നെ ഇനി അമ്മയ്ക്ക് കൂടി ഇടുന്നത് എന്തിനാ.
അത്ര നിർബന്ധം ആണെങ്കിൽ ശ്രീജിത്തിനോട് ചെയിൻ ഊരി അമ്മയെ ഇടീക്കാൻ ഞാൻ പറയാം? അത് മതിയോ?
സാവിത്രിയുടെ മുഖം ആകെ വിളറി വെളുത്തു. ഒരുതരത്തിൽ അവർക്ക് അങ്ങനെ തന്നെ വേണം. ആവശ്യം ഇല്ലാത്ത ചോദ്യവുമായി വന്നിട്ടല്ലേ?
പക്ഷെ മറുപടി മാന്യമായി കൊടുക്കാമായിരുന്നു.
ശാരദ ആകെ നാണം കെട്ട് നിൽക്കുകയാണ്.
എല്ലാവർക്കും കുടിക്കാനുള്ള വെള്ളവുമായി ആരോ എത്തി.
ആ ഒരൊറ്റ മറുപടിയിൽ പലരും പയ്യെ ഇറങ്ങട്ടെ എന്ന് ചോദിച്ചു തുടങ്ങി.
"മോളെ അത് എന്റെ ചേച്ചി ആണ്.
അവർ ഒരു പ്രത്യേക പ്രകൃതമാണ്. അവര് എന്തെങ്കിലും ചോദിച്ചാൽ മോളു ചിരിച്ചു തള്ളിയാൽ മതി. ആളുകൾ നിക്കുമ്പോൾ മോൾ എന്തേലും പറഞ്ഞാൽ എല്ലാരും കൂടെ അഹങ്കാരി ആണെന്ന് പറയും. മോൾ ഇത്തിരി സൂക്ഷിക്കണേ!
ശാരദ അവളെ മയത്തിൽ സമന്വയിപ്പിച്ചു.
"എനിക്ക് ആരെയും ബോധിപ്പിച്ചു ജീവിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ സ്വർണത്തിന്റെ അളവും തൂക്കവും എടുക്കാൻ ഞാൻ ആരെയും ഏൽപ്പിച്ചിട്ടുമില്ല. മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക്. അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ട എന്ന് അമ്മ തന്നെ ചേച്ചിയോട് പറഞ്ഞു കൊടുക്ക്.
അഹങ്കാരി എന്ന് വിളിച്ചാൽ, അടി ഞാൻ അവരുടെ കരണത്ത് കൊടുക്കും. എനിക്ക് ആ വക പേടി ഒന്നും ഇല്ല ആരേം"
തുടരും ❤️
#💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള് #💑 Couple Goals 🥰
പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നിറവേറിയിട്ടുണ്ടോ?😌
വന്ന് കയറിയ മരുമകളെ ദ്രോഹിച് രസിക്കുന്ന അമ്മായിയമ്മമാരുടെ ലിപി കഥകൾക്ക് ഇടയിൽ പുരുഷന്മാരുടെ ജീവിതം നശിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയ നവവധുവിന്റെ കഥ നിങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടോ!
അമ്മായിയമ്മ കാരണം ജീവിതം നശിഞ്ഞുപോയ, പണത്തിന് വേണ്ടി മാത്രം പുരുഷനെ പിഴിഞ്ഞെടുക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടുണ്ടോ?

NB: ഞാൻ ഒരു സ്ത്രീയാണ്. ഒരിക്കലും ഒരു സ്ത്രീ വിരോധിയല്ല. എന്നാൽ ഇത്തരം സ്ത്രീകൾ കാരണം ജീവിതം നശിച്ചുപോയ പാവപ്പെട്ട പുരുഷന്മാർക്ക് വേണ്ടി, ഒരു പ്രതിഷേദാർത്ഥത്തിൽ ഈ കഥ ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
💜💜💜💜💜💜💜💜💜💜💜💜💜💜💜
ഒരു അപേക്ഷ ഉണ്ട്. ഈ കഥ വായിക്കുന്ന ഒരാൾ എങ്കിൽ ഒരാൾ എന്നെ ഒന്ന് ഫോളോ ചെയ്യണം! അപേക്ഷ ആണ് 🥹
💜💜💜💜💜💜💜💜💜💜💜💜💜💜💜
രചന @ഗൗരി ❤️
ഭാഗം-1 ( തൊഴുത്ത്)
സേതു ഏട്ടൻ എന്താണ് പറഞ്ഞുവരുന്നത്! നമ്മുടെ കല്യാണത്തിന് മുൻപ് ശ്രീയേട്ടന്റെ കല്യാണം നടത്തണം എന്ന് വാശിപിടിക്കുന്നത് എന്തിനാ?
ശ്രീയേട്ടനെക്കാളും വയസ്സിന് മൂത്തത് സേതു ഏട്ടനല്ലേ!, മാത്രമല്ല ഇപ്പോൾ തന്നെ വയസ്സ് മുപ്പത്തിയൊന്നായി. ഇ കൊല്ലം ലീവിന് വരുമ്പോൾ നിശ്ചയം നടത്താം എന്ന് പറഞ്ഞിട്ടിപ്പോ.....! എന്നെ ഒഴിവാക്കാൻ നോക്കുവാണോ? അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അനിയന്റെ പെണ്ണുകാണലിന് ദുബായിൽ നിന്ന് ലീവ് എടുത്ത് എത്തിയതാണ് സേതു മാധവൻ.
അനിയൻ ശ്രീജിത്ത് മാധവൻ ദുബായിലെ തന്നെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ അനിയന്റെ കല്യാണം മാത്രമേ നടക്കൂ എന്ന് അമ്മയുടെ ഉത്തരവുണ്ട്. അതൊന്ന് അശ്വതിയെ അറിയിക്കാൻ ഒളിച്ചും പാത്തും തൊഴുത്തിൽ എത്തിയപ്പോഴുണ്ട് പെണ്ണ് നിന്ന് വിതുമ്പുന്നു.
കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ അശ്വതി!
ഇതിപ്പോൾ മനപ്പൂർവം അല്ലല്ലോ! നിനക്ക് താഴെ അനിയത്തി ഒരുത്തി ഉണ്ടാരുന്നത് ആരോടും പറയാതെ രാത്രിക്ക് രായ്മാനം ഒരു ക്രിസ്ത്യാനി ചെക്കന്റെ ഒപ്പം ഒളിച്ചോടി. കുടുംബത്തിന്റെ പേര് കളഞ്ഞു എന്ന് പറഞ്ഞ് അന്ന് മുതൽ തുള്ളാൻ തുടങ്ങിയതാ അമ്മ. ഈ കല്യാണം തന്നെ ഇനി നടക്കില്ല എന്ന് പറഞ്ഞ് എനിക്ക് വേറെ ആലോചന നോക്കുമ്പോഴും നിനക്ക് വേണ്ടിയല്ലേ ഞാൻ പിടിച്ചു നിൽക്കുന്നത്. നിന്നെ ഇപ്പോൾ ഞാൻ കെട്ടിയാൽ നല്ല കുടുംബത്തിൽ നിന്ന് അവന് വേറെ ആലോചന വരില്ല. അതുകൊണ്ട് നീ കുറച്ച് ക്ഷമിച്ചെ പറ്റൂ. സേതുവിന്റെ മുഖവും ദേഷ്യത്താൽ വലിഞ്ഞു മുറുകി.
ഇതെന്താ ഏട്ടാ നിങ്ങടെ വീട്ടുകാരൊക്കെ ഇങ്ങനെ?
ആശ തന്ന് ഒടുക്കം വേദനിപ്പിക്കാനാണെ,
പിള്ളേരെ വെറുതെ മോഹിപ്പിക്കരുതെന്ന് പണ്ടേ അപ്പച്ചിയോട് അച്ഛൻ പറഞ്ഞിരുന്നതല്ലെ! അച്ഛൻ മരിച്ചപ്പോൾ അപ്പച്ചി പഴയതെല്ലാം മറന്നല്ലേ! ഇനിയിപ്പോ ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ! അവൻ അവളെ ഒഴിവാക്കുകയാണെന്ന തോന്നൽ അവളിൽ നിലയുറപ്പിച്ചു.
അശ്വതി........ നീ വെറുതെ ആവശ്യം ഇല്ലാത്തത് ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട. സേതു ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് അശ്വതിയെ മാത്രമായിരിക്കും. പക്ഷെ ഇപ്പോൾ പറ്റില്ല. ശ്രീജിത്തിന്റെ കല്യാണം കഴിഞ്ഞാൽ ഉടനെ നമ്മുടെ കല്യാണം നടത്തും. അതുവരെ നീ ക്ഷമിച്ചേ പറ്റു.
നാളെ രാവിലെ തന്നെ ഞങ്ങള് എറണാകുളത്തിന് പോകും. കേട്ടടത്തോളം നല്ല വീട്ടുകാരാ.
പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസവും ഉണ്ട്. പോരാത്തതിന് നാട്ടിൽ തന്നെ നല്ല ഒരു ജോലിയും. ഈ കാലത്ത് ഒരു എഞ്ചിനീയർ പെണ്ണിനെ കല്യാണം കഴിക്കാൻ കിട്ടുന്നത് തന്നെ അവന്റെ ഭാഗ്യമാണ്. അവന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി.
അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞെ. എഞ്ചിനീയർ അല്ലെന്നെ ഉള്ളു. എനിക്കും നല്ല വിദ്യാഭ്യാസമില്ലേ! ബിലിവേഴ്സിലെ നഴ്സ് ജോലി എന്താ അത്ര മോശമാണോ? അശ്വതി അവളെ തന്നെ താരതമ്യം ചെയ്തു.
എന്റെ പൊന്നു പെണ്ണെ നിനക്ക് ഇത് എന്തിന്റെ സൂക്കേടാണ്?
എടീ വെറുമൊരു ഡിപ്ലോമക്കാരനായ ശ്രീജിത്തിന് എഞ്ചിനീയറായ ഒരു പെൺകുട്ടിയെ കിട്ടുന്നത് ഭാഗ്യം ആണെന്നാണ് ഞാൻ പറഞ്ഞത്. നീ വെറുതെ മനുഷ്യനെ ചൊറിയാൻ നിന്നാൽ സന്ധ്യക്ക് തൊഴുത്തിലേക്കുള്ള ഈ വരവ് ഞാൻ അങ്ങട് നിർത്തുവെ! അവൻ അവളോട് ദേഷ്യപ്പെട്ടു.
എന്താ കുട്ടിയുടെ പേര്? അവൾ കണ്ണുനീര് തുടച്ചുകൊണ്ട് ചോദിച്ചു.
അനുഗ്രഹ....., നല്ല കുട്ടിയാണ്.
കാണാൻ നല്ല ഐശ്വര്യമുള്ള ഒരു കൊച്ച്. വീട്ടിലെ മൂത്ത കുട്ടിയാണ്.
അവൾക് താഴെ ഒരു അനിയത്തി ഉണ്ട്. ഒരു വയസ്സിന് ഇളപ്പം. പേര്
അഞ്ചു. അമ്മയ്ക്ക് ജോലി ഒന്നുമില്ല. അച്ഛന് ഗവണ്മെന്റ് ജോലിയാണ്. റിട്ടയർ ആവാൻ ഇനി കുറച്ച് കാലം കൂടിയേ ഉള്ളു. പിന്നെ ഇളയവളും എഞ്ചിനീയറിങ് കഴിഞ്ഞതാണ്. രണ്ടു പേരും ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു. നാല് കൊല്ലം ജോലി ചെയ്ത് ഉണ്ടാക്കിയ കാശുണ്ട് രണ്ട് പിള്ളേരുടെയും പേരിൽ. ജീവിക്കാൻ പഠിച്ച പിള്ളേരാണ്. അവൻ അവരെ പുകഴ്ത്തി പറഞ്ഞു.
നഴ്സിംഗ് കഴിഞ്ഞ് ജോലിക്ക് കേറിയെങ്കിലും തുച്ഛമായ ശമ്പളമാണ് കിട്ടുന്നത്. അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടുചിലവിന് പോലും അവളുടെ ശബളം തികയുന്നില്ല. എന്നിട്ടും ആ ജോലി വിടാൻ അവൾക്ക് തോന്നിയില്ല. ഇതാവുമ്പോൾ വീട്ടിൽ നിന്ന് പോയിവരാനുള്ള ദൂരമേയുള്ളൂ. അമ്മ വീട്ടിൽ തനിച്ചാണ്. അനിയത്തി ഉണ്ടായിരുന്നെങ്കിൽ പുറത്ത് ഏതേലും രാജ്യത്ത് ജോലി നോക്കാമായിരുന്നു. സേവിങ്സ് എന്ന് പറയാൻ 22000 രൂപയുണ്ട്. അതുകൊണ്ട് ഒരുപവന്റെ ഒരു ചെയിൻ പോലും മേടിച്ച് ആ കയ്യിൽ ഇടാൻ അവൾക്ക് ഗതിയില്ല. അവൾക്ക് അവളുടെ അവസ്ഥയോർത്ത് സങ്കടം തോന്നി.
ഞാൻ പോകുവാ സേതു ഏട്ടാ. വിളക്ക് വയ്ക്കാറായി. അമ്മ തിരക്കും. കൂടുതൽ ഒന്നും ചോദിക്കാതെ അവൾ അവിടെ നിന്നും വീട്ടിലേക്ക് പോയി.
സേതുവിന്റെ ഉള്ളിലും ചിന്തകൾ കലങ്ങി മറിയുകയാണ്. അമ്മയുടെ ഉദ്ദേശങ്ങൾ വ്യക്തമല്ല. എന്നാലും അശ്വതിയെ ഒഴിവാക്കാനാണ് അമ്മ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.
എങ്ങനെയെങ്കിലും ദുബായിലേക്കുള്ള വിസ ശരിയാക്കി അടുത്ത വരവിൽ അവളെയും കൊണ്ടുപോകണം. ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല. അമ്മ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് അവൾ അതിൽ നിന്ന് ഒഴിയും. അവൻ ചിന്തകളാൽ വരിഞ്ഞു മുറുകി.
പിറ്റേന്ന് കാലത്ത് തന്നെ എല്ലാവരും കുളിച് ഒരുങ്ങി എറണാകുളത്തേക്ക് പുറപ്പെട്ടു. സേതു ആണ് ഡ്രൈവ് ചെയ്യുന്നത്. ശ്രീജിത്തും മുന്നിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചു. അച്ഛനും അമ്മയും പിൻ സീറ്റിൽ ഇടം പിടിച്ചു.
അവിടെ ചെന്ന ഉടനെ കണ്ടതെല്ലാം വലിച്ച് വാരി തിന്നരുത്. പിന്നെ പെണ്ണിന് വല്ല വിക്കോ ചട്ടോ ഉണ്ടോന്ന് കൃത്യമായി നോക്കിക്കോളണം. ഒടുക്കം അമ്മ കണ്ടുപിടിച്ചതല്ലേ എന്ന് പറഞ്ഞ് എന്റെ മെക്കിട്ട് കേറാൻ വരരുത്.
പുറകിലെ സീറ്റിൽ ഇരുന്ന് അവർ ഇളയ മകനെ ഉപദേശിച്ചു.
അമ്മ ഏട്ടനോട് മറ്റേ കാര്യം പറഞ്ഞോ! മുഖത്ത് പൊടിഞ്ഞ വിയർപ്പ് കണങ്ങളെ വെളുത്ത തൂവാല കൊണ്ടവൻ തുടച്ചു നീക്കി.
അനിയന്റെ പതർച്ച ശ്രദ്ധിച്ച സേതു അവനെ ഇടം കണ്ണിട്ട് നോക്കി.
ആ ഞാൻ അത് പറയാൻ മറന്നു.
അവർ നിന്നോട് കല്യാണം കഴിക്കാത്തത് എന്താന്ന് ചോദിച്ചാൽ അസുഗം മാറിയിട്ട് കല്യാണം നോക്കുന്നുള്ളൂ എന്ന് പറഞ്ഞാൽ മതി. വെറുതെ അശ്വതിയുടെ കാര്യം എഴുന്നൊള്ളിക്കാൻ നിൽക്കണ്ട. യാതൊരു ഭാവ വത്യാസവും ഇല്ലാതെയാണ് ശാരദ അത് പറഞ്ഞത്.
അസുഖമോ? പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ അവനാ കാർ സഡൻ ബ്രേക്കിട്ട് നിർത്തി.
അത് ഏട്ടാ...ഏട്ടന്റെ ഹാർട്ടിന് ചെറിയ ഒരു തുളയുള്ളത് കൊണ്ട് ഏട്ടനിപ്പോ കല്യാണം വേണ്ട എന്ന് വച്ചിരിക്കുകയാണെന്ന് ആണ് അമ്മ അവരോട് പറഞ്ഞിരിക്കുന്നത്. ഒരു സർജറിയുണ്ട് അത് കഴിഞ്ഞിട്ട് ശരിയായാൽ മാത്രേ ഏട്ടൻ കല്യാണം കഴിക്കൂ എന്ന് അമ്മ അവരോട് പറഞ്ഞു പോയി. ഏട്ടനായിട്ട് അത് തിരുത്താൻ നിൽക്കണ്ട. തുടക്കത്തിലേ കള്ളം പറഞ്ഞു എന്നായാൽ പിന്നെ ഈ ബന്ധം നടക്കില്ല. അനിയൻ അവന്റെ ആശങ്ക അറിയിച്ചു.
സേതുവിന് വിശ്വസിക്കാനായില്ല.
സ്വന്തം മകനെ കുറിച്ച് ഇങ്ങനെ ഒരു കള്ളം പറയാൻ അമ്മയ്ക്ക് എങ്ങനെ മനസ്സ് തോന്നി. അവന്റെ ഉള്ളം കാളി. വേദനയോടെ അവൻ പിൻസീറ്റിലേക്ക് തിരിഞ്ഞു നോക്കി.
നീ എന്നെ നോക്കി പേടിപ്പിക്കണ്ട.
ഇത് നടക്കും എന്ന് ഓർത്തല്ല അവരെ ഞാൻ വിളിച്ചത്. ആദ്യം പറഞ്ഞത് മാറ്റി പറയാനൊന്നും എനിക്ക് വയ്യ. അവിടെ ചെല്ലുമ്പോൾ അവര് നിന്റെ ഹൃദയം തുറന്ന് നോക്കാനൊന്നും പോകുന്നില്ലല്ലോ. അനിയന് ഒരു നല്ല കാലം വരുമ്പോൾ ഈഗോ മാറ്റി കൂടെ നിൽക്കാൻ നോക്ക്. അവരുടെ ഭാഗത്ത് തെറ്റില്ല എന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു.
മറുപടി എന്ത് നൽകണം എന്ന് അവന് അറിയില്ലായിരുന്നു. വേദനയോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു. പത്തു മണിയോടെ വണ്ടി ഒരു വാർക്കൽ കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റിന് വെളിയിൽ ചെന്ന് നിന്നു.
ഇതാണോ വീട്? ശ്രീജിത്ത് അമ്മയെ ആശങ്കയോടെ നോക്കി. ഏയ് ഇതാവില്ല. ഇത് തീരെ ചെറുതല്ലെ?
ആ കാണുന്നതാവും. അടുത്തുള്ള മാളിക നോക്കി ഓമന വിരൽ ചൂണ്ടി.
പെട്ടന്ന് അനുഗ്രഹയുടെ അച്ഛനും അമ്മാവനും, ഒരു ചെറിയ കുട്ടിയും ഓടി വന്ന് ഗേറ്റ് തുറന്നു. വരണം വരണം. ഞങ്ങൾ കാത്തിരിക്കുവായിരുന്നു. പട്ടി ശല്യം ഇവിടെ ഇത്തിരി കൂടുതലാണെ. അതാണ് ഗേറ്റ് അടച്ചിട്ടത്.
അവർ അവരെ അകത്തേക്ക് ക്ഷണിച്ചു.
സേതു അകത്തേക്ക് വണ്ടി കയറ്റിയിടാനായി വണ്ടി തിരിച്ചു.
വേണ്ട വേണ്ട വണ്ടി അകത്തേക്ക് ഇടേണ്ട. അശോകൻ അവനെ തടഞ്ഞു.
കാർ പുറത്ത് തന്നെ ഇട്ടാൽ മതി മോനെ,
അകത്തേക്ക് കയറ്റിയാൽ പിന്നെ ഇറക്കാൻ പാടാണ്. നിങ്ങടെ അവിടുത്തെ പോലെ ഉറപ്പുള്ള മണ്ണല്ല. കുഴമണ്ണാ...... അയാൾ അവനെ തടഞ്ഞു.
സേതു ഇറങ്ങാൻ അവർ കാത്തുനിന്നില്ല.
ശ്രീജിത്തും അമ്മയും കൂടി അകത്തേക്ക് കയറി. അച്ഛനെപ്പോഴും അമ്മയുടെ വാലെ ചുറ്റി മാത്രമേ നടക്കൂ. മുന്നേ പോയാൽ അമ്മ ആളുണ്ടെന്ന് ഓർക്കാതെ എന്തെങ്കിലും വിളിച്ചുപറയും. അതുകൊണ്ടിനി കല്യാണം മുടങ്ങണ്ടെന്ന് ഓർത്താവും. പാവം അതിനും കാണില്ലേ ജീവിക്കാൻ കൊതി.
സേതു റോഡിന്റെ ഓരത്ത് കാറ് പാർക്ക് ചെയ്തിറങ്ങി. ഒരു വെളുത്ത ജുബ്ബയും കറുപ്പും സ്വർണ്ണവും ഇടകലർന്ന കരയോട് കൂടിയ ഒരു മുണ്ടുമായിരുന്നു അവന്റെ വേഷം.
മൂത്തവനെ കാണാനാണ് ഭംഗി. ഇളയവന് കുറെ നിറമുണ്ടെന്നേ ഉള്ളു.
പൗരുഷവും ഗാംഭീര്യവുമെല്ലാം മൂത്തവന് തന്നെയാണ്. അടുക്കളയുടെ ജനലിലൂടെ ഗിരിജ എത്തിനോക്കി.
എനിക്ക് ഇളയവനെ മതി.
അനുഗ്രഹ അമ്മയെ നോക്കി ഒന്നുകൂടെ ഉറപ്പിച്ചു പറഞ്ഞു. ഇണക്കമുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം.
കുറച്ചു തടിയുണ്ടെങ്കിലും കാണാൻ അതീവ സുന്ദരിയാണ്. മുഖത്തവിടെ ഇവിടെയായി കുറച്ചു മുഖക്കുരുവുണ്ട്.
പൊക്കവും ഒരുപാടില്ല. പൊക്കത്തിന്റെ പേരിൽ ഈ കല്യാണം മുടങ്ങുമോ എന്ന ഭയം ഗിരിജക്ക് നന്നായി ഉണ്ട്. അവർ ധൃതിയിൽ ചായ എല്ലാം എടുത്ത് ട്രെയിൽ വച്ചു.
അഞ്ചുവേ,
അമ്മ അവരുടെ അടുത്തേക്ക് ചെല്ലട്ടെ.
നീയും ചേച്ചിയും ഇവിടെ തന്നെ ഇരുന്നാൽ മതി. ലഡ്ഡു ഇപ്പൊ പ്ലേറ്റിൽ വയ്ക്കണ്ട. ഇവിടെ മൊത്തം ഈച്ചയാവും. ചേച്ചീടെ കയ്യിൽ ചായ കൊടുത്ത് ആദ്യം വിടണം. മോൾ പിന്നാലെ വന്നാൽ മതി. പിന്നെ അവര് മോളോട് കല്യാണകാര്യം വല്ലതും ചോദിച്ചാൽ ചേച്ചിയുടെ കഴിഞ്ഞിട്ടേയുള്ളൂ. എല്ലാം ഉറപ്പിച്ചിരിക്കുവാ എന്ന് വേണം പറയാൻ.
അഞ്ജുവിന് ഇതുവരെ കല്യാണം ആലോചിച്ചു പോലും തുടങ്ങിയിട്ടില്ല.
പിന്നെ എന്തിനാണ് അമ്മ അങ്ങനെ ഒരു കള്ളം പറയാൻ പറഞ്ഞതെന്ന് അവൾക്ക് മനസിലായില്ല.
വരണം വരണം. കയറി ഇരിക്കണം.
ഗിരിജ അവരെ അകത്തേക്ക് സ്വീകരിച്ചു.
പോളിഷ് ചെയ്ത് മിനുക്കിയ ഷൂവിൽ നിന്ന് സോക്സിട്ട് മൂടിയ കാല് പുറത്തെടുത്ത് അവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
ഓ സോക്സ് ഊരണ്ട മോനെ!
മോൻ ഇങ് കേറിവാ........
തേച്ചു മിനുക്കിയ ഷർട്ടും പാന്റുമിട്ട് ചെത്തിവന്ന ചെറുക്കനെക്കാൾ എല്ലാവരും ശ്രദ്ധിക്കുന്നത് ചേട്ടനെയാണെന്ന് ശ്രീജിത്ത് മനസ്സിലാക്കി.
എല്ലാവരും വിരുന്ന് മുറിയിലിരുന്ന് പരസ്പരം പരിചയപ്പെടുവാൻ തുടങ്ങി.
കാര്യങ്ങളൊക്കെ ഞങ്ങൾ പറഞ്ഞതാണെങ്കിലും ഒരു ചടങ്ങാകുമ്പോൾ അത് അതിന്റെ മുറയ്ക്ക് പോട്ടെ അല്ലെ ഗിരീജേ.
ഞാൻ ശാരദ, ഇതെന്റെ ഭർത്താവ് സുകുമാരൻ നായർ. ഞങ്ങൾക്ക് രണ്ട് മക്കളാണ്. മൂത്തവൻ സേതുമാധവൻ ഇളയവൻ ശ്രീജിത്ത് മാധവൻ. രണ്ടുപേരും പുറത്താണ് ജോലി ചെയ്യുന്നത്. മൂത്തയാളെ നിർത്തിക്കൊണ്ട് ഇളയവനെ കല്യാണം കഴിപ്പിക്കുന്നതിൽ ഞങ്ങൾക്ക് താല്പര്യമുണ്ടായിട്ടല്ല, എന്ത് ചെയ്യാനാ ഇവന്റെ അവസ്ഥ അങ്ങനെയായി പോയതുകൊണ്ട് ആദ്യം ഇളയവന്റെ നടക്കട്ടെ എന്നോർത്തു.
ഞങ്ങൾ തിരുവല്ലാക്കാരായതുകൊണ്ട് വീട്ടിലേക്ക് വേണ്ട പച്ചക്കറിയും മീനും കിഴങ്ങുമെല്ലാം ഞങ്ങൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇദ്ദേഹം റിട്ടയറായെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും കഴിയാൻ ഉള്ളത് ഇപ്പോഴും ഇദ്ദേഹത്തിന് മാസമാസം പെൻഷനായി കിട്ടുന്നുണ്ട്. പിന്നെ വീടിനോട് ചേർന്ന് തന്നെ ഞങ്ങൾക്ക് ഒരു പൊടിമില്ലുമുണ്ട്. എല്ലാം കൂടി ചേർത്ത് പിള്ളേരുടെ വരുമാനം അല്ലാതെ ഞങ്ങൾക്കു മാത്രം 30,000 രൂപയെങ്കിലും എല്ലാമാസവും കിട്ടും.
അല്ല പറയുമ്പോൾ എല്ലാം പറയണമല്ലോ ഇവര് ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നുനാല് വർഷമായെങ്കിലും അഞ്ചിന്റെ പൈസ ഇതുവരെ ഞങ്ങൾ ഇവരോട് മേടിച്ചിട്ടില്ല. ഇനിയിട്ട് മേടിക്കത്തുമില്ല. ഞങ്ങൾക്കുള്ളതെല്ലാം ഇവർക്ക് രണ്ടുപേർക്കും കൂടെയുള്ളതാ.പിന്നെ വീട്......
അത് ഇളയവനാണ്. മൂത്തവനും അതിനെതിർപ്പില്ല. ശാരദ പറഞ്ഞു നിർത്തിയതും, അശോകനും ഗിരിജയും പൊട്ടി ചിരിച്ചു.
ഞങ്ങൾക്ക് അതിന് സ്വത്തും പണവും എത്രയുണ്ടെന്ന് അറിയണ്ട ശാരദേ.
പണ്ടത്തെ കാലമല്ലല്ലോ! ഇപ്പോഴത്തെ പിള്ളേർക്ക് അവരെ മനസ്സിലാക്കുന്ന ഒരു നല്ല ചെറുക്കനെ മതിയെന്നെ. പിന്നെ എല്ലാം അന്വേഷിക്കാതെ നമുക്ക് നമ്മുടെ കൊച്ചിനെ അങ്ങനെ കൊടുത്തുവിടാൻ പറ്റില്ലാലോ? വാർത്തയൊക്കെ ശാരദയും കാണുന്നതല്ലേ! എത്രയെത്ര പെങ്കൊച്ചുങ്ങളാ ഓരോ ദിവസം തൂങ്ങിചാവുന്നത്. കൊല്ലാൻ കൊടുക്കാൻ ഞങ്ങടെ വീട്ടിൽ കൊച്ചുങ്ങളൊന്നുമില്ല. അതാകേട്ടോ ഫോൺ വിളിച്ചപ്പോൾ ഓരോന്ന് ചോദിച്ചത്. അവിടെ ഒരു കൂട്ടച്ചിരി മുഴുങ്ങി.
എന്നാൽ പിന്നെ ചായ എടുക്കാൻ പറയട്ടെ.... അമ്മാവൻ നേതൃത്വം വഹിച്ചു. അനുഗ്രഹ ചായയുമായി മുന്നിലും അനിയത്തി പലഹാരവുമായി പിന്നിലും എത്തി. സേതു ആരെയും ഗൗനിക്കാതെ ഫോണിൽ തന്നെ തപസ്സിരിക്കുകയാണ്. പെണ്ണ് വന്നിട്ടും എത്തി നോക്കാതെ ഫോണിൽ തന്നെ നോക്കിയിരിക്കുന്ന സേതുവിനെ സുകുമാരനൊന്ന് തറപ്പിച്ചു നോക്കി.
അവൻ ഫോൺ മാറ്റി പെൺകുട്ടിയെയും അനിയനെയും മാറി മാറി നോക്കി.
അനു ഓരോരുത്തർക്കായി ചായ കൊടുത്തു. ശ്രീജിത്തിന് അമ്മയുടെന്തോ പറയാനുണ്ട്.
ചായ ഇഷ്ടമായോ?
ഗിരിജ അവരോട് ചോദിച്ചു.
പിന്നെ ഇഷ്ടപ്പെടാതെ, നല്ല ചായ. ഏലക്കാ ഇട്ടിട്ടുണ്ടല്ലേ! ഇവന് ഏലയ്ക്കാചായ ഭയങ്കര ഇഷ്ടാണ്.
അവന്റെ ഭാഗ്യം...... ശാരദ അവനെ നോക്കി ചിരിച്ചു.
ശ്രീജിത്തിന്റെ നോട്ടം ഇളയവളിലേക്ക് ആണെന്ന് കണ്ടതും ശാരധ ഒന്ന് ഞെട്ടി.
എടാ.....മതിയെടാ നോക്കി വെള്ളം ഇറക്കിയത്. അഞ്ജുവല്ല. അനുവിനെ കാണാനാ നീ വന്നത്. അമ്മ രഹസ്യമായി താക്കീത് നൽകി.
എന്താ അമ്മയും മകനും കൂടി ഒരു രഹസ്യം പറച്ചിൽ. ഗിരിജ ഇടയ്ക്ക് കയറിയെങ്കിലും ശാരദ അത് സമർത്ഥമായി കൈകാര്യംചെയ്തു.
അത് ഇവന് അനുമോളോട് ഒന്ന് സംസാരിക്കണമെന്ന്. പണ്ടത്തെ കാലമല്ലല്ലോ പിള്ളേർക്ക് പരസ്പരം അറിയാൻ നമ്മളായിട്ട് ഒരു അവസരം കൊടുക്കണ്ടേ! ഇടയ്ക്കിടെ യുള്ള പണ്ടത്തെ കാലമല്ലല്ലോ കേട്ട് മടുത്തിട്ടാവും സേതു ഇറങ്ങി വെളിയിലേക്ക് പോയി.
എനിക്ക് ഒരു കാൾ ഉണ്ട്. നിങ്ങൾ സംസാരിച്ചിരിക്ക്. ഞാൻ പുറത്തേക്ക് നിൽക്കാം. സേതു വെളിയിലേക്കും, അനുഗ്രഹയും ശ്രീജിത്തും അകത്തെ മുറിയിലേക്കും മാറി നിന്നു.
അല്ല ഞാൻ ചോദിക്കണം എന്ന് കരുതിയതാ. സേതു എന്താ വന്നപ്പോൾ മുതൽ ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നത്! എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഞങ്ങളോടൊട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞാ മതി കേട്ടോ!
നിർബന്ധമൊന്നുമില്ല. ഗിരിജയുടെ ചോദ്യത്തിൽ ശാരദ ഒന്ന് പതുങ്ങി.
അത് അവന് വിഷമം കാണും. അവനെ നിർത്തി അനിയന്റെ കെട്ട് നടത്തുമ്പോൾ ആർക്കായാലും വിഷമം ഉണ്ടാവില്ലേ! അല്ലാതെ ഒന്നുമില്ല. അനുവിന്റെ അമ്മ അത് കാര്യമാക്കണ്ട.
ശാരദ ഗിരിജയെ ആശ്വസിപ്പിച്ചു.
ഹാർട്ടിന്റെ ഓപ്പറേഷൻ എപ്പോഴാ എന്നാ പറഞ്ഞത്. ഞാൻ അത് മറന്ന് പോയി.
ഗിരിജ വീണ്ടും ചോദ്യം തുടർന്നു.
അത് പയ്യെ ഉള്ളു. ഇപ്പൊ മരുന്ന് എടുക്കുന്നുണ്ട്. തനിയെ അടഞ്ഞില്ലേ സർജറി വേണം. എടീ പിടീന്ന് നടത്താൻ പറ്റില്ലാലോ! അവർ വിഷമം നടിച്ച് ഉത്തരം നൽകി.
അല്ല ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഓപ്പറേഷൻ എന്ന് പറയുമ്പോൾ റിസ്ക് ഉള്ള പരിപാടിയാണോ? ചെറുക്കന് എന്തേലും പറ്റാൻ സാധ്യതയുണ്ടോ! അതാണോ നിങ്ങള് മുപ്പത്തി രണ്ടായിട്ടും കല്യാണം വേണ്ടെന്ന് വച്ചിരിക്കുന്നത്. മുപ്പത് കഴിഞ്ഞാൽ ആണുങ്ങൾക്ക് പെണ്ണ് കിട്ടില്ല കേട്ടോ. അല്ല ഇനി അങ്ങനെ എന്തേലും ഉണ്ടേൽ ഞങ്ങളോട് പറയാൻ മടിയൊന്നും വേണ്ട.
ഗിരിജ ചോദിച്ചത് തന്റെ മൂത്ത കുഞ്ഞിന്റെ ജീവന് ആപത്തുണ്ടോ എന്ന് ആണെന്ന് വ്യക്തമായി ശാരദയ്ക്ക് മനസിലായി. ഇല്ലെന്ന് പറഞ്ഞാൽ ഇവർക്ക് സംശയം കാരണം കെട്ട് നടക്കാതെ ഇരിക്കുവോ എന്ന് പേടിച്ചിട്ട് ഉണ്ടെന്ന് അവർ കള്ളം പറഞ്ഞു.
രക്ഷപെടാനുള്ള സാധ്യത കുറവാണെന്നാ ഡോക്ടറന്മാർ പറഞ്ഞത്. അറിഞ്ഞുകൊണ്ട് ഒരു പെണ്ണിനെ ചതിക്കാൻ കൂട്ടുനിൽക്കാൻ അവനാവില്ല എന്ന് പറഞ്ഞു അവനായിട്ട് വേണ്ടെന്ന് വയ്ക്കുന്നതാ. നിങ്ങൾ ഇതൊന്നും അവനോട് ചോദിക്കല്ലേ!
അവന് വിഷമമാകും.
അകത്ത് അനുവും ശ്രീജിത്തും കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഇത്രേം നേരമൊന്നും അവൻ സംസാരിക്കില്ല. എന്റെ മോനെ എനിക്കറിയില്ലേ! അപ്പൊ ഈ കല്യാണം അങ്ങ് ഉറപ്പിച്ചു. എല്ലാവർക്കും പരസ്പരം സന്തോഷമായി. കല്യാണം വാക്കാൽ ഉറപ്പിക്കുമ്പോൾ അനുവും ശ്രീജിത്തും സ്വീകരണ മുറിയിലേക്ക് കടന്നു വന്നു.
തുടരും ❤️
-----------------------------------------------------
പുതിയ കഥയാണ്. നേരിട്ട് അനുഭവുമുള്ള ജീവിത കഥ. എല്ലാവരുടെയും അനുഗ്രഹം വേണം. പഴയ കഥകൾ തീരുന്നത് വരെ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമായിരിക്കും പുതിയ ഭാഗങ്ങൾ ചേർക്കുന്നത്. സഹകരിക്കുക. 💜
പേരുകളിൽ നേരിയ മാറ്റമുണ്ട്. കുടുംബത്തിലൊരുവന്റെ ജീവിതമാണ്.
#💓 ജീവിത പാഠങ്ങള് #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ




