താലി കെട്ട്
ഭാഗം 10
നീയിപ്പോ ആരുടെ കൂടെയാ ഇവിടെ വന്നിറങ്ങിയത്?? മീരയുടെ കൈയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു കൊണ്ട് ശ്രീഹരി ചോദിച്ചു.
അവന്റെ ആ ചോദ്യത്തിൽ അവളൊന്ന് പതറി.
പക്ഷേ ഇരുട്ടായതിനാൽ മീരയുടെ മുഖത്തെ പതർച്ച അവൻ കണ്ടില്ല.
"ഞാൻ വേണിയുടെ കസിൻ കിഷോറേട്ടന്റെ കൂടെയ വന്നത്. അവളുടെ തറവാട്ടിൽ നിന്നിറങ്ങാൻ വൈകിയത് കൊണ്ട് എന്നെ ഇവിടെ വരെ ആക്കാൻ വന്നതാ."
മീര സ്വരത്തിൽ നിഷ്കളങ്കത വരുത്തി.
"ഇനി അവന്റെ കൂടെ വരാൻ നിക്കണ്ട." ശ്രീഹരി ദേഷ്യത്തോടെ പറഞ്ഞു.
"അതെന്താ ശ്രീയേട്ടാ."
"നീ ഇങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഞാൻ പറയുന്നതങ്ങോട്ട് കേട്ടാൽ മതി. ഇനി ശ്രീമംഗലത്ത് പോയിട്ട് വരാൻ വൈകുവാണെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ വന്ന് കൂട്ടിക്കോളം. അവന്റെ കൂടെ വരാൻ നിക്കണ്ട."
അവന്റെ വാക്കുകൾ കേട്ട് മീര അത്ഭുതം കൂറി.
"വേണി നിർബന്ധിച്ചിട്ടാ കിഷോറേട്ടൻ എന്നെ കൊണ്ട് വിട്ടത്." അവൾ അവനെ നോക്കി.
"അവനൊരു വൃത്തികെട്ടവനാ മീര. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്." ശ്രീഹരി പറഞ്ഞത് കേട്ട് കിഷോർ വേണിയെ ട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്നെങ്ങാനും ആണോ അവൻ വിചാരിച്ചു വച്ചിരിക്കുന്നതെന്ന് മീര ചിന്തിച്ചു.
"ഇനി വരില്ല ഇങ്ങനെ." അവൾ പറഞ്ഞു.
"എന്നാ കേറിക്കോ. ഞാൻ വീടിനു മുന്നിൽ ഇറക്കാം. ഈ ഇരുട്ടത്ത് നടക്കാൻ നിക്കണ്ട. വഴിയിൽ പാമ്പോ മറ്റോ ഉണ്ടാവും."
വേ... വേണ്ട... ഞാൻ നടന്നോളാം. " മീര ദുഃഖത്തോടെ മുഖം കുനിച്ചു.
"നീ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി."
പറഞ്ഞതും മുന്നോട്ടു നടന്നവളെ പിടിച്ചു വലിച്ച് അവൻ ബൈക്കിന് നേർക്ക് ചേർത്തു. അതോടെ മറ്റ് വഴിയില്ലാതെ മീര അവന് പിന്നിൽ കയറി.
ശ്രീഹരി ഒരു ഇരമ്പലോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തതും ഭയന്ന് പോയ മീര അവനെ ഇറുക്കി പിടിച്ചു. അവളുടെ മൃദുലമായ കൈകൾ പെട്ടെന്ന് തോളിൽ അമർന്നതും വിവേച്ചിച്ചറിയാനാവാത്തൊരു വികാരം അവനെ പൊതിഞ്ഞു.
വീട്ടുകാർ വിവാഹം പറഞ്ഞുറപ്പിച്ച ശേഷം ശ്രീഹരി വേണിയെ പലതവണ അവന്റെ ബുള്ളറ്റിൽ ഇരുത്തി കൊണ്ട് പോയിട്ടുണ്ട്. ചേർന്നിരിക്കാൻ പറഞ്ഞാൽ പോലും മുട്ടി ഉരുമ്മി ഇരിക്കുന്നതൊക്കെ നിശ്ചയം കഴിഞ്ഞിട്ട് മതിയെന്ന് പറയുമായിരുന്നു.
അന്നൊക്കെ അവൾ അങ്ങനെ പറയുമ്പോ വേണി എത്ര നല്ല കുട്ടിയാണ് എന്നാണ് അവൻ ചിന്തിച്ചത്. എന്നാൽ തന്റെ ആ ധാരണകളെല്ലാം തെറ്റാണെന്ന് പല കാഴ്ചകളും തനിക്ക് ബോധ്യമാക്കി തന്നുവെന്ന് ശ്രീഹരിക്ക് തോന്നി.
മീരയുടെ വീടിനു മുന്നിൽ ശ്രീഹരി വണ്ടി നിർത്തിയതും അവനോട് യാത്ര പറഞ്ഞിട്ട് അവൾ വീട്ടിലേക്ക് പോയി. ഉടനെ ശ്രീഹരി തൊട്ടപ്പുറത്തെ തന്റെ വീട്ടിലേക്ക് പോയി.
മുറിയിൽ എത്തിയ മീര ജാലക വിരി മാറ്റി അവൻ അകത്തേക്ക് കേറി പോകുന്നതും പിന്നീട് അവന്റെ മുറിയിൽ ലൈറ്റ് തെളിയുന്നതുമൊക്കെ നോക്കി നിന്നു. മീര അവളുടെ ജാലകത്തിലൂടെ തന്നെ നോക്കി നിൽക്കുന്നത് ശ്രീഹരി കണ്ടു. അവളുടെ ആ നിൽപ് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം അവനെ പൊതിഞ്ഞു.
പിറ്റേ ദിവസം മീരയും വേണിയും കോളേജ് ൽ നിന്ന് ടൂർ പോകുന്ന കാര്യം ശ്രീഹരിക്ക് അറിയാമായിരുന്നു.
വെളുപ്പിന് അഞ്ചു മണിക്ക് കോളേജിൽ എത്താനാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. വേണിയെ കൊണ്ട് വിടുന്നത് കിഷോർ ആണ്. മീരയെ കൊണ്ട് വിടാൻ അവളുടെ വീട്ടുകാർ ശ്രീഹരിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
തന്നെ കോളേജിൽ കൊണ്ട് വിടാൻ വരുന്നത് ശ്രീഹരി ആണെന്ന് അറിഞ്ഞപ്പോൾ മീരയ്ക്ക് ഒരുപാട് സന്തോഷം തോന്നി. കുറച്ചു മുൻപ് അവനോട് ചേർന്നിരുന്ന് വന്നതൊക്കെ ഓർത്ത് അവൾക്ക് കുളിരു കോരി.
❤️❤️❤️❤️❤️❤️
പിറ്റേ ദിവസം രാവിലെ 4 മണിക്ക് ഉണർന്ന വേണി മീരയെയും ഫോണിൽ വിളിച്ചുണർത്തി. വേണി ഒരുങ്ങി ഇറങ്ങി കിഷോറിനൊപ്പം കോളേജിലേക്ക് പുറപ്പെടുമ്പോ മീരയും ശ്രീഹരിക്കൊപ്പം പോകാൻ തയ്യാറാവുകയായിരുന്നു.
അവൻ മീരയുമായി കോളേജിന് മുന്നിൽ എത്തുമ്പോ അവിടെ അവളെയും കാത്ത് ടൂറിസ്റ്റ് ബസ്സിന് അടുത്തായി കിഷോറും വേണിയും നിൽപ്പുണ്ടായിരുന്നു. ഇരുവരെയും കണ്ടതും അവൾ അവർക്കരികിലേക്ക് ഓടി വന്നു.
"ശ്രീയേട്ടാ..." വേണി പ്രണയത്തോടെ അവനെ നോക്കി.
"സൂക്ഷിച്ചു പോയിട്ട് വാ..." ഉള്ളിലെ വെറുപ്പ് പുറത്ത് കാണിക്കാതെ ശ്രീഹരി അവളോട് പറഞ്ഞു.
"ശ്രീയേട്ടൻ എന്നാ വില്ലേജ് ഓഫീസിൽ ജോയിൻ ചെയ്യുന്നത്."
"വരുന്ന തിങ്കളാഴ്ച ജോയിൻ ചെയ്യും."
"വീട്ടിലെ പെയിന്റ്ങ് ഒക്കെ കഴിഞ്ഞോ?"
"എല്ലാം കഴിഞ്ഞു... ഇനി നിനക്ക് അണിയിക്കാനുള്ള താലിയും മാലയും മാത്രമേ വാങ്ങാൻ ഉള്ളു."
"ഞാൻ ടൂർ പോയി വന്ന ശേഷമാണ് ഗോൾഡ് എടുക്കാൻ പോകുന്നത്. മുത്തശ്ശിയുടെയും അമ്മയുടെയുമൊക്കെ സ്വർണമുണ്ടെങ്കിലും അതൊക്കെ പഴയ ഫാഷനാണ്. എനിക്ക് ഇപ്പോഴത്തെ നഗാസ് ഇടാനാണ് ഇഷ്ടം."
വേണി ഇങ്ങനെ ശ്രീഹരിയോട് വാ തോരാതെ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോ കിഷോർ മീരയുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിലുള്ള ബാഗ് വാങ്ങി.
"പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ." മീരയുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.
അവൾ മറുപടിയായി മെല്ലെ ഒന്ന് മൂളി.
കിഷോർ അവളുടെ ബാഗ് കൊണ്ട് പോയി അകത്ത് വച്ചു.
ഒരു അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ബസ് പുറപ്പെടാൻ തയ്യാറായി. അതോടെ ശ്രീഹരി യാത്ര പറഞ്ഞ് പോയി.
ബസ്സ് എടുത്ത ശേഷമാണ് കിഷോർ പോയത്.
വേണിയും മീരയും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്.
വയനാട്, ഊട്ടി, കൊടൈക്കനാൽ, ബാംഗ്ലൂർ, മൈസൂർ അങ്ങനെയാണ് യാത്ര.
പാട്ടും ഡാൻസും ബഹളവുമായിട്ട് ആകെ ഓളം തന്നെയായിരുന്നു ആ യാത്ര.
വേണി കൂട്ടുകാരെ കൂടെ ബസ്സിൽ കിടന്ന് തുള്ളി മറിഞ്ഞു. മീര അതൊക്കെ വീഡിയോ എടുത്തു കൊണ്ട് ഒരിടത്ത് ഇരുന്നതേയുള്ളു. വേണി എത്ര നിർബന്ധിച്ചിട്ടും അവൾ കളിക്കാൻ കൂട്ടാക്കിയില്ല.
അന്ന് രാത്രി വയനാട് ആണ് സ്റ്റേ. പോകുന്ന വഴി കോഴിക്കോട് ബീച്ചിലൊക്കെ ഇറങ്ങി അർമാദിച്ച ശേഷം വയനാട് എത്തിയ അവർ അവിടുത്തെ ടൂറിസ്റ്റ് സ്പോട് ഒക്കെ കണ്ട ശേഷം രാത്രിയോടെ ഹോട്ടലിലേക്ക് പോയി. റിസോർട്ടും ഡോർ മെട്രിയുമൊക്കെ ഫുൾ ആയോണ്ട് ആണ് അവർ ഹോട്ടലിലേക്ക് പോയത്. ഒരു റൂമിൽ 2 പേര് വച്ചായിരുന്നു. സ്വാഭാവികമായും മീരയും വേണിയും ആയിരുന്നു ഒരു റൂമിൽ ഉണ്ടായിരുന്നത്.
റൂമിൽ എത്തി ഫ്രഷ് ആയ ശേഷം പെൺകുട്ടികൾ എല്ലാവരും ഒരു റൂമിൽ ഒത്തുകൂടി.
അവരിൽ ചിലർ ബിയർ ബോട്ടിലൊക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. മീരയും വേറെ ഒന്ന് രണ്ട് പെൺകുട്ടികളും ഒഴികെ ബാക്കി എല്ലാവരും ബിയർ അടിച്ച് ഫിറ്റായി.
അടിച്ചു ഫിറ്റായ വേണിയെ മീര താങ്ങിപ്പിടിച്ചാണ് മുറിയിലേക്ക് കൊണ്ട് പോയത്. റൂമിൽ എത്തിയ പാടെ വേണി കിടന്ന് ഉറങ്ങുകയും ചെയ്തു. അത് കാരണം അവൾക്ക് ഉറക്ക ഗുളിക നൽകാൻ മീരയ്ക്ക് കഴിഞ്ഞില്ല. അതോടെ നല്ലൊരവസരം താനായിട്ട് കളഞ്ഞു കുളിച്ചല്ലോ എന്നോർത്ത് അവൾക്ക് സങ്കടമായി.
ഇനിയിപ്പോ എന്താ ചെയ്യുക എന്നോർത്ത് അവൾ വിഷമത്തോടെ കിഷോറിനെ വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു.
"അവിടെ എന്തായി മീര. വേണിക്ക് ഉറക്ക ഗുളിക കൊടുത്ത് ഫോട്ടോ എടുത്തോ?" കിഷോർ ചോദിച്ചു.
"അവള് ബിയർ അടിച്ച് ബോധം കെട്ട് കിടക്കാ കിഷോറേട്ട. അതുകൊണ്ട് ഉറക്കഗുളിക കൊടുക്കാൻ പറ്റിയില്ല." മീര സങ്കടത്തോടെ പറഞ്ഞു.
നല്ലൊരു അവസരം പാഴാക്കിയതിന് അവനിൽ നിന്നും നല്ല വഴക്ക് കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചു. കാരണം ഇനി അവർ തങ്ങുന്ന സ്ഥലങ്ങളിൽ ഡോർമെട്രിയാണ് താമസിക്കാൻ ലഭിക്കുന്നതെങ്കിൽ കിഷോറിന്റെ പ്ലാൻ നടത്താൻ പറ്റില്ല.
കിഷോറിന്റെ പദ്ധതി നടപ്പിലാക്കാൻ മീരയ്ക്ക് കഴിയുമോ? വേണിയുടെ ഇനിയുള്ള ഭാവി എന്താകും? ഇതെല്ലാം അടുത്ത എപ്പിസോഡ് ൽ പറയാട്ടോ.
തുടരും
രചന :: അഞ്ജലി
#💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ