Failed to fetch language order
novel
5 Posts • 2M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _38 ✍️ രചന - Aniprasad. തന്നോട് ചേർന്ന് നിൽക്കുന്ന അമ്പിളിയുടെ മുഖത്തേയ്ക്ക് എസ്തപ്പാന്റെ നോട്ടം വീഴുന്നത് കണ്ട് ഒരു കൈകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു കരുണൻ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി. അമ്പിളിയെ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടെന്ന് അവനു തോന്നി. "നിന്റെ നിഴലിലല്ല, ഈ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയി നീയിവളെ ഒളിപ്പിച്ചു നിർത്തിയാലും ഇവളെന്റെ കയ്യിൽ തന്നെ വീഴുമെടാ... ആ നിമിഷത്തിന് വേണ്ടി കാത്തിരുന്നോ കരുണാ നീ... അന്ന് നിനക്കിവളെ രക്ഷിച്ചെടുക്കാൻ പറ്റുമെങ്കിൽ രക്ഷിയ്ക്ക് നീ.." ചെകുത്താൻ പല്ലിളിയ്ക്കും പോലെ എസ്തപ്പാൻ ചിരിച്ചു. "ഡാ..." കരുണൻ അലറിക്കൊണ്ട് മുഷ്ടി ചുരുട്ടി അവന്റെ മുഖത്തിടിയ്ക്കാനായി കയ്യോങ്ങി കൊണ്ട് വന്നെങ്കിലും അവന്റെ ചുരുട്ടിയ മുഷ്ടി എസ്തപ്പാന്റെ മുഖത്തിന്‌ തൊട്ട് മുൻപിലെത്തി നിന്നു വിറച്ചു. കാറ്റിലും പേമാരിയിലും ഉലയാതെ നിൽക്കുന്ന മഹാ മേരു പോലെ എസ്തപ്പാൻ മുഖം ഒന്ന് ചലിപ്പിയ്ക്ക പോലും ചെയ്യാതെ അവിടെ തന്നെ നിന്നു. "എന്താടാ നിർത്തിക്കളഞ്ഞത്.. നിനക്കെന്നെ തല്ലണോ.. തല്ലെടാ..." എസ്തപ്പാൻ ഇരു കൈകളും കൊണ്ട് അതി ശക്തമായി കരുണന്റെ നെഞ്ചിൽ പിന്നോട്ട് തള്ളിയെങ്കിലും അവൻ ഒരിഞ്ച് പോലും അവിടെ നിന്നും ചലിച്ചില്ല.. "നിനക്കെന്നെ കൊല്ലണോടാ കരുണാ.. എങ്കിൽ ദാ നിൽക്കുന്നു നിന്റെ മുമ്പിൽ പുതിയ അവതാരം.. എസ്തപ്പാൻ.. കൊന്നോ നീ.. കൊല്ലെടാ.." എസ്തപ്പാൻ പല്ലുകൾ കടിച്ചമർത്തി കൊണ്ട് അലറി. അവന്റെ അലർച്ചയെ പുറത്ത് വീശിയടിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഒച്ച വിഴുങ്ങിക്കളഞ്ഞു "നീയത് ചെയ്യണമെടാ കരുണാ.. എന്നിട്ട് നീ വീണ്ടും ജയിലിലേക്ക് പോകണം. പുറം ലോകംകാണാതെ നിന്റെ ജീവിതം ഇരുമ്പഴിയ്ക്കുള്ളിൽ തന്നെ ഉരുകി തീരണം...." വീണ്ടും കരുണന്റെ നെഞ്ചിൽ അവൻ ശക്തിയോടെ തള്ളാനായി കൈ നീട്ടിയതും കരുണൻ അവന്റെ ഇരു കയ്യിലും പിടിച്ചു പിന്നോട്ട് തള്ളിയ ശേഷം ഇടതു കൈ മടക്കി കൈത്തണ്ട കഴുത്തിനും, നെഞ്ചിനും ഇടയിൽ കുറുകെ വച്ച് അവനെ ഭിത്തിയോട് ചേർത്ത്‌ നിർത്തി. "ആരെയും തല്ലാനോകൊല്ലാനോ വന്നതല്ല, ജീവിയ്ക്കാൻ വന്നതാ വന്നതാ ഞാൻ... എന്റെ മകളോടൊപ്പo ജീവിയ്ക്കാൻ.. അതിന് നീയൊരു വിഘാതമായി എന്റെ മുൻപിൽ നിന്നാൽ,ഇസഹാക്കേ... കള്ള തെമ്മാടീ... തീർത്തു കളയേണ്ടി വന്നാൽ തീർത്തു കളയുക തന്നെ ചെയ്യും കരുണൻ... അറിയാമല്ലോ..."" കരുണൻ മുരണ്ടു. തനിയ്ക്ക് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ എസ്തപ്പാൻ കരുണന്റെ കയ്യിൽ പിടിച്ചു തന്റെ കഴുത്തിൽ നിന്ന് മാറ്റാൻ ഒരുശ്രമം നടത്തിയെങ്കിലും കരുണൻ തന്റെ ഇടതുകാൽ മുട്ട് അവന്റെ അടിവയറ്റിന് താഴെ കുത്തി നിർത്തി. "ചലിയ്ക്കരുതെന്ന് കരുണൻ പറഞ്ഞാൽ ചലിയ്ക്കരുതെന്ന് തന്നെയാ അതിന്റെ അർത്ഥം.. ഈ ലോകത്ത്‌ ആർക്കറിയില്ലെങ്കിലും നിനക്ക് അറിയാം.. ഈ ലോകത്ത്‌ നിന്റെ ജീവനെടുക്കാൻ ഏതെങ്കിലും ഒരു മനുഷ്യന് അർഹതയുണ്ടെങ്കിൽ അതിന് വിധിയ്ക്കപ്പെട്ടവൻ ഞാൻ തന്നെ ആയിരിക്കുമെന്ന്... അത് മറന്നു കൊണ്ട് നീയെന്റെ മുൻപിൽ വിളയാടല്ലേടാ തെണ്ടീ..." എസ്തപ്പാന്റെ കഴുത്തിൽ നിന്നുകൈമാറ്റിയിട്ട് അവന്റെ നെറ്റിയുടെ ഒത്ത മദ്ധ്യേ ഒരിടി കൊടുക്കാൻ കൈ ചുരുട്ടി കൊണ്ട് ചെന്ന് കരുണൻ ആ കൈ അവിടെ ചേർത്തു വച്ചു.. "ഇവിടെ, നിന്റെ മരണം എഴുതി ചേർത്തിട്ടുള്ള ഈ മർമ്മത്ത്‌ ഒരൊറ്റ ഇടിയുടെ ആവശ്യമേയുള്ളൂ ഇസഹാക്കേ നീ നരകത്തിലേക്ക് യാത്രയാകാൻ.. ജയിലും, ജീവപര്യന്തവുമൊന്നും കാട്ടി എന്നേ പേടിപ്പിച്ചാൽ കരുണൻ നിൽക്കില്ലെടാ.. അത് ചെയ്യേണ്ടി വന്നാൽ ഞാൻ ചെയ്തിരിയ്ക്കും.. നീയോ, നിന്റെ നിഴലോ, എന്റെയോ എന്റെ മകളുടെയോ പിന്നാലേ കൂടിയിട്ടുണ്ടെന്ന് എനിയ്ക്ക് ബോധ്യം വന്നാൽ ഒന്നുകിൽ നീ.. അല്ലെങ്കിൽഞാൻ... അല്ലാതെ നമ്മൾ രണ്ടുപേരും ഒരു മിച്ചു പിന്നെ ഈ ഭൂമിയിൽ ഉയിരോടെ ഉണ്ടാകില്ല.." "അത് നീയായിക്കോ കരുണാ.. എന്റെ കൈകൊണ്ട് നീ ചത്തു കെട്ടു പൊയ്ക്കോ. എനിക്കതാ ഇഷ്ട്ടം.. അതിന് വേണ്ടിയാ ഞാനീ നാട് തിരക്കിപ്പിടിച്ചു ഇവിടേയ്ക്ക് വന്നത്.. നിനക്ക് ബാക്കിയായതെല്ലാം കവർന്നെടുക്കാൻ.. അതിനി നിന്റെ മകളല്ല, നിന്റെ ജീവിതമല്ല, നിന്നെ കാത്തിരിയ്ക്കുന്ന നിന്റെ പെണ്ണല്ല, നീ കാൽകുത്തി നിൽക്കുന്ന മണ്ണ് വരെ ഞാൻ ദഹിപ്പിച്ചു കളഞ്ഞിരിയ്ക്കും... നിനക്കൊരു വാക്കുണ്ടെങ്കിൽ എനിയ്ക്കുമുണ്ടെടാ മറ്റൊരു വാക്ക്.." എസ്തപ്പാൻ, മിന്നലിന്റെ പശ്ചാത്തലത്തിൽ ദൂരെ,വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം പോലെ തെളിയുന്ന ചെമ്പൻ മലയിലേക്ക് വിരൽ ചൂണ്ടി... "നിന്റെ ഉയിരേടുക്കാൻ ഞാൻ ചെമ്പൻ മലയിറങ്ങി വരും കരുണാ... അതിന് മുമ്പേ എന്നേ ഇല്ലാതാക്കണമെന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ ചെമ്പൻ മല കയറി നിനക്ക് അവിടേയ്ക്ക് വരാം..." തന്റെ മുഖം കരുണന്റെ മുഖത്തിന്‌ തൊട്ടടുത്തെത്തിച്ചു അവൻ പറഞ്ഞു നിർത്തി.. പിന്നെ ഒരു തവണ കൂടി അമ്പിളിയുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് അവൻ മഴയിലേക്ക് ഇറങ്ങി നടന്നു. ഇടയ്ക്കിടെ തെളിയുന്ന മിന്നൽ വെളിച്ചത്തിൽ അവൻ മഴവെള്ളം തെറിപ്പിച്ചു കൊണ്ട് നടന്നു പോകുന്ന കാഴ്ച അവർക്ക് കാണാമായിരുന്നു. അൽപ്പ സമയത്തിന് ശേഷം അമ്പിളിയിൽ നിന്നൊരു ദീർഘ ശ്വാസം ഉയർന്നു. അതിശക്തമായൊരു കൊടുങ്കാറ്റ് വീശിയടിച്ചതിനു ശേഷമുള്ള ഒരു ശാന്തത അവിടെ നിറഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി. തന്റെ കയ്യിലിരുന്ന സിഗരറ്റ് ലൈറ്ററിലെടോർച്ച് വെളിച്ചം തീരെ നേർത്ത്‌ വന്നതോടെ അതൊന്ന് കുലുക്കി നോക്കിയ ശേഷം വെളിച്ചം അവൾ കരുണന്റെ മുഖത്തേയ്ക്ക് അടിച്ചു നോക്കി. "അത് കഴിഞ്ഞു.. ഇനി അതുകൊണ്ട് ഉപയോഗമില്ല... വാ നിന്നെ ഞാൻ വീട്ടിലേക്ക് എത്തിയ്ക്കാം.. ഇനി നീ തനിച്ച് നടന്നു പോകേണ്ട.നിന്റെ ബാഗോ ഫോണോ എന്തൊക്കെയോ അവിടെ റോഡിന്റെ സൈഡിൽ കിടപ്പുണ്ട്. അത് കണ്ടിട്ടാ നീ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്." കരുണൻ മുമ്പോട്ട് നടക്കാൻ തുടങ്ങിയപ്പോഴും അമ്പിളി അവന്റെ കയ്യിൽ നിന്നുള്ള പിടി വിട്ടില്ല. അവൾ നന്നായി ഭയന്നു പോയിട്ടുണ്ടെന്ന് അവന് തോന്നി. അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ റോഡിലേക്കുള്ള പടവുകൾ കയറി ചെന്ന് തന്റെ ബാഗും ഷാളും, മൊബൈൽ ഫോണും എടുത്തു. മൊബൈൽ അവൾ തിരിച്ചും മറിച്ചും നോക്കിയ ശേഷം നിരാശയോടെ ബാഗിന്റെ ഒരറയിലേക്ക് വച്ചു. "നശിച്ചു പോയി അത്. ഇനി അത് ഉപയോഗിയ്ക്കാൻ കൊള്ളില്ല." അവൾ തന്നത്താൻ എന്നോണം പറഞ്ഞു. "സാരമില്ല.. ആ ഫോണെല്ലാ അവന് നശിപ്പിയ്ക്കാൻ കഴിഞ്ഞുള്ളൂ..ജീവൻ തിരിച്ചു കിട്ടിയല്ലോ. സമാധാനിയ്ക്ക്.എന്നിട്ട് ദൈവത്തോട് നന്ദി പറഞ്ഞോ." ബാഗ് തന്റെ കയ്യിലേക്ക് വച്ചു നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അമ്പിളി അവന്റെ മുഖത്തേയ്ക്ക് നോക്കി. "എന്റെ മുഖത്തേയ്ക്ക് നോക്കി നിന്ന് മഴ നനയാതെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്കെടീ... ഒന്നോ രണ്ടോ മണിയ്ക്കൂർ കൊണ്ട് ഞാൻ മഴ നനയുവാ. എനിയ്ക്കൊരു മൂക്കിപ്പനി വന്നാൽ ഒരു തുള്ളി വെള്ളം തരാൻ പോലും ആരുമില്ല കൊച്ചേ.." "അത് കള്ളം.. ആരുമില്ലെന്ന് പറയല്ലേ.. ഗൗരി ചേച്ചിയില്ലേ.. തുള്ളി വെള്ളമൊന്നുമല്ല, കരുണേട്ടന് ഒരു പനി വന്ന് കിടപ്പായാൽ അടുത്തിരുന്ന് ശുശ്രുഷിയ്ക്കാൻവരെ ആളുണ്ട്.. എന്നിട്ടാ ഈ കള്ളം പറയുന്നത്.." "ങാ.. മതി മതി നിർത്ത്‌.. എന്നിട്ട് നീ വരുന്നുണ്ടെങ്കിൽ വാ." അവൻ പെട്ടന്ന് വിഷയം മാറ്റാൻ എന്നോണം പറഞ്ഞു. അമ്പിളി പിന്നെ കരുണനോട് ഒന്നും സംസാരിയ്ക്കാൻ നിൽക്കാതെ അവന്റെ പിന്നാലേ നിഴൽ പോലെ നടന്നു. കുറച്ച് മുമ്പ് വരെ താൻ ഭയത്തോടെയും വെറുപ്പോടെയും നോക്കി കണ്ട ഒരു മനുഷ്യനാണ് തനിയ്ക്കിപ്പോൾ വഴികാട്ടിയും, സംരക്ഷകനുമായി മുമ്പേ നടക്കുന്നത് എന്നോർക്കവേ അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു. താൻ ആ രാക്ഷസന്റെ കയ്യിൽ പെട്ടിട്ടുണ്ടെന്ന് അറിയാതെയോ, അതല്ലെങ്കിൽ ആ അഹങ്കാരി പെണ്ണിന് അത് തന്നെ വന്നോട്ടെ എന്ന് കരുതിയോ കരുണേട്ടൻ പോയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ നേരത്ത്‌ തന്റെ അവസ്ഥ.. താനിപ്പോൾ ഭൂമിയിൽ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്ന് പോലും ഉറപ്പില്ല.. ആജീവനാന്ത കാലം തനിയ്ക്ക് ദൈവ തുല്യനായ ഒരു മനുഷ്യനാണ് തനിയ്ക്ക് മുൻപേ നടക്കുന്നത്. വീടിന് കുറച്ച് അടുത്തെത്താറായതോടെഅമ്പിളി അവനെ വിളിച്ചു. "പറഞ്ഞോ.. മഴയത്ത്‌ നിന്ന് വർത്തമാനം പറയുന്നത് ഞാൻ നിർത്തി." "കരുണേട്ടന് അയാളെ മുമ്പേ അറിയാമോ കരുണേട്ടാ.." "ആരെ.." "ആ എസ്തപ്പാനെ.. നിങ്ങളുടെ സംസാരത്തിൽ നിന്ന് അയാളെന്തോ തെറ്റ് കരുണേട്ടനോട് ചെയ്തിട്ടുണ്ടെന്ന് വേണമല്ലോ മനസിലാക്കാൻ." "എസ്തപ്പാനോ.. ഇവനാണോ കടത്തുകാരൻ ലോപ്പസേട്ടൻ പറഞ്ഞ എസ്തപ്പാൻ.. ഇവനാരാ അങ്ങനൊരു പേര് നൽകിയത്.." "ഇവിടാരും ഇട്ടപേരല്ല കരുണേട്ടാ. അയാളോട് പേര് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ പേരാ എസ്തപ്പാൻ എന്ന്.." "അവന്റെ പേര് എസ്തപ്പാൻ എന്നല്ല. ഇസഹാക്ക്.. അതാണ് അവൻ. ഫോർട്ട് കൊച്ചിയിൽ ജനിച്ചു മട്ടാഞ്ചേരിയിൽ വളർന്നവൻ... അവന്റെ പേർക്ക് എത്ര ക്രിമിനൽ കേസുണ്ടെന്ന് അവനോ പോലീസിനോ പോലും അറിയില്ല., തട്ടിപ്പിലും, വെട്ടിപ്പിലും, മയക്കു മരുന്നിനും, പെണ്ണുകെസിനും ഒക്കെ ഒരുപാട് ബിരുദങ്ങൾ എടുത്തിട്ടുള്ളവനാ ഈ ചെകുത്താന്റെ സന്തതി. അവനെപ്പോലൊരുത്തനു കഴിയാൻ ഇവിടം തന്നെയാണ് സുരക്ഷിത താവളമെന്ന് അവനു തോന്നിക്കാണും." അവർ സംസാരിച്ചു കൊണ്ട് അമ്പിളിയുടെ വീടിന് മുമ്പിലെത്തി നിന്നു. മുറ്റത്തിന് താഴെകാൽ പെരുമാറ്റം കേട്ടിട്ടാകും വരാന്തയിൽ ചുരുണ്ട് കിടന്ന വളർത്തു നായ എണീറ്റ് നിന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി "കയറി പൊയ്ക്കോ.. നീ പോയിട്ട് വേണം എനിയ്ക്ക് പോകാൻ.." "കരുണേട്ടൻ എവിടെ പോകും ഈ രാത്രിയിൽ..ഗോപിയാശാന്റെ കടയിലേക്ക് പോകുമോ." "ഹേയ്...നീ പൊയ്ക്കോടീ.. എനിയ്ക്കൊരു മര ചുവട് പോരെ ഈ രാത്രി വെളുപ്പിയ്ക്കാൻ. മഴയൊന്നും നമുക്കൊരു പ്രശ്നമല്ല കൊച്ചേ.ഇതിലും വലിയ മഴ രാത്രി മുഴുവൻ നനഞ്ഞോണ്ടും പോയിരുന്നു ചൂണ്ടയിട്ടിട്ടുണ്ട്." "ഈ രാത്രി തിരിച്ചു പോവല്ലേ കരുണേട്ടാ..അന്ന് കരുണേട്ടൻ മഴ നനഞ്ഞു പോയിരുന്നു ആരെയും പേടിയ്ക്കാതെ ചൂണ്ടയിട്ട കാലാവസ്ഥയല്ല ഇപ്പോൾ.. നേർക്ക് നേരെ വന്നാലേ അയാളെ കരുണേട്ടന് നേരിടാൻ പറ്റൂ.. ഇരുട്ടാണ്.. അവൻ ചതിയനും..." അമ്പിളി അവനോട് അപേക്ഷിയ്ക്കും മട്ടിൽ പറഞ്ഞു. "അവന്റെ ചതിയുടെ ഏറ്റവും വലിയ ഇരയാടീ ഞാൻ. ഇതിനപ്പുറം അവനെന്നെ ചതിയ്ക്കാനില്ല.അവനെന്നല്ല ആരും. അത് അവനും നന്നായിട്ടറിയാവുന്നതാണ്." "എന്നാലും വേണ്ട കരുണേട്ടാ.. നേരം വെളുത്തിട്ട് കരുണേട്ടൻ എവിടേയ്ക്ക് വേണെങ്കിൽ പൊയ്ക്കോ. ഞാൻ തടയില്ല. അവൻ കയ്യിലൊരു ആയുധം കരുതാതിരുന്നത് ഞാനൊരു പെണ്ണല്ലേ എന്ന് കരുതിയത് കൊണ്ടായിരിയ്ക്കും. ഇനി പക്ഷെ അവനൊരു ജാഗ്രത കാണും... എപ്പോഴും എടുത്തു പ്രയോഗിയ്ക്കാൻ പറ്റുന്ന രീതിയിൽ ഒരായുധവുമായി ആയിരിയ്ക്കും ഇനി അവൻകരുണേട്ടന്റെ മുമ്പിലേക്ക് വരിക... ഈ ഇരുട്ടും രാത്രിയും അതിനവന് കൂടുതൽ സൗകര്യം ഒരുക്കി കൊടുക്കും. നേരം പുലർന്നിട്ട് പോയാൽ മതി കരുണേട്ടാ." നിർത്താതെ പട്ടി കുരയ്ക്കുന്ന ഒച്ച കേട്ട് നാരായണേട്ടൻ ജനൽ തുറന്ന് പുറത്തേയ്ക്ക് വെളിച്ചം അടിച്ചു നോക്കി. മഴ നനഞ്ഞു കുതിർന്ന് മകൾ റോഡിൽ നിൽക്കുന്നത് അയാൾ കണ്ടു. അവൾക്ക് നേരെ നിൽക്കുന്നതിനാൽ ആ നിൽക്കുന്നത് ആരാണെന്ന് അയാൾക്ക് പിടികിട്ടിയില്ല. നാരായണേട്ടൻ വാതിൽ തുറന്ന് ഒരു കുടയും എടുത്തു കൊണ്ട് മഴയത്തേക്ക് ഇറങ്ങി ചെന്നു. ധൃതിയിൽ അവർക്കടുത്തേയ്ക്ക് നടന്നു ചെന്ന അയാൾ മകൾക്ക് മുമ്പിൽ കരുണൻ നിൽക്കുന്നത് കണ്ട് പാദങ്ങൾ മണ്ണിൽ പൂണ്ട് പോയതുപോലെ അവിടെ തറഞ്ഞു നിന്നു. "ഞാനാ നാരായണേട്ടാ. കരുണൻ..." നാരായണേട്ടന് കാണാനായി അവൻ ലൈറ്റ് വെട്ടം തന്റെ മുഖത്തേയ്ക്ക് വീഴുന്ന ഇടം നോക്കി ചെരിഞ്ഞു നിന്നു. തന്റെ മുമ്പിൽ നിൽക്കുന്ന ആളേ തിരിച്ചറിഞ്ഞ അയാളുടെ നെറ്റിചുളിഞ്ഞു. "കടത്തിറങ്ങി അമ്പിളി ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ ഒരു കൂട്ടിന് ഞാൻ അവൾക്കൊപ്പം വന്നതാ നാരായണേട്ടാ.." കരുണൻ പറഞ്ഞു. "ഊം..." അയാൾ അർത്ഥവത്തായി ഒന്ന് മൂളിയ ശേഷം മകളെ നോക്കി. "നിനക്ക് പുല്ലാമല കടവിൽ നിന്ന് കടത്ത്‌ പുറപ്പെട്ടപ്പോൾ ഒന്ന് വിളിച്ചു പറയാൻ മേലാരുന്നോടീ.. അച്ഛൻ വന്ന് അവിടെ നിൽക്കില്ലായിരുന്നോ നിന്നെ കൂട്ടിക്കൊണ്ട് പോരാൻ.." അത്രയും പറഞ്ഞിട്ട് അയാൾ കരുണനെ അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ അടിമുടി എത്തിച്ചൊന്നു നോക്കി. "വൈകുന്നേരം തുടങ്ങിയ വിളിയാ അച്ഛന്റെ ഫോണിലേക്ക്.. അത് ചത്തിരിയ്ക്കുവാണെന്ന് തോന്നുന്നു. വല്ലപ്പോഴും എങ്കിലും അതൊന്ന് ചാർജ് ചെയ്തു വയ്ക്ക് അച്ഛാ." അമ്പിളി പറഞ്ഞു. "നിങ്ങള്മഴ നനയാതെ കയറി പൊയ്ക്കോ. ഞാനെന്നാൽ പൊയ്ക്കോട്ടെ." കരുണൻ അമ്പിളിയെ നോക്കി പറഞ്ഞ ശേഷം മറുപടിയ്ക്ക് കാത്ത്‌ നിൽക്കാതെ തിരിഞ്ഞു നടന്നു. "കരുണേട്ടാ പോവല്ലേ..." അമ്പിളി പറഞ്ഞെങ്കിലും കരുണൻ ഒരു കൈ മഴയ്ക്ക് തടയാക്കി വച്ചു കൊണ്ട് മുമ്പോട്ട് നടന്നു. അമ്പിളി പെട്ടന്ന് നാരായണേട്ടന്റെ കയ്യിലിരുന്ന കുട ബലമായി പിടിച്ചു വാങ്ങിയിട്ട് കരുണന് പിന്നാലേ ഓടി ചെന്നു. "മതി നനഞ്ഞത്.പോകരുതെന്ന് പറഞ്ഞാൽ കേൾക്കില്ലെങ്കിൽ ഈ കുടയെങ്കിലും കൊണ്ട് പോ കരുണേട്ടാ." അവൾബലമായി അതവന്റെ കയ്യിൽ പിടിപ്പിച്ചു. അവളുടെ മുഖത്തേയ്ക്കും, കുടയിലേക്കും ഒന്ന് നോക്കിയ ശേഷം അവൾക്ക് സങ്കടം വരരുതല്ലോ എന്ന് കരുതി കുടയും വാങ്ങി അവൻ ഇരുട്ടിലേക്ക് നടന്ന് മറഞ്ഞു. "ഇനി ആ കുട തിരികെ കിട്ടാൻ എവിടെ പോകണമെടീ.. ജയിലിലോ, പോലീസ് സ്റ്റേഷനിലോ... ആ കുട എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി അവന്റെ കയ്യിൽ ഏൽപ്പിച്ചപ്പോ നിന്റെ അസുഖം അങ്ങ് മാറി കിട്ടിയല്ലോ. അല്ലേ.." അമ്പിളി തിരിച്ചു വന്നപ്പോൾ അയാൾ ചോദിച്ചു. അമ്പിളി അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി ചുണ്ടിന്റെ ഒരു വശം കോട്ടി ചിരിച്ചു. "അച്ഛന്റെ കയ്യിൽ നിന്ന് കുട പിടിച്ചുവാങ്ങി മഴ നനയാതിരിയ്ക്കാനായി ഞാൻ ആ മനുഷ്യനെ ഏൽപ്പിച്ചതെല്ലാ ഉള്ളോ.. ആ മനുഷ്യൻ അച്ഛന് തിരികെ തന്നത് എന്താണെന്ന് അച്ഛന് അറിയണ്ടേ.. അച്ഛന്റെ ഈ മകളുടെ മാനം..." അമ്പിളി സ്വന്തം കൈകൊണ്ട് നെഞ്ചിൽ തൊട്ടു. "ആ പോയ മനുഷ്യൻ എന്റെ പിന്നാലേ ഇല്ലായിരുന്നെങ്കിൽ നാളെ കല്ലാറിലെ ഏതെങ്കിലും ഒരു കടവിലോ, ഇഞ്ചക്കാടിലോ കുരുങ്ങി അച്ഛന്റെ ഈ മകളുടെ ജഡം പൊന്തി കിടന്നേനെ... ഈ ഇരുട്ടിലും മഴയിലും എസ്തപ്പാൻ എന്ന ചെകുത്താന്റെ കയ്യിൽ പെട്ടു പോയതാണച്ചാ ഞാൻ... കരുണേട്ടൻ ഇല്ലായിരുന്നെങ്കിൽ... ദൈവമേ.. എനിയ്ക്കിപ്പോൾ അത് ഓർക്കാൻ പോലും പറ്റുന്നില്ല.." അച്ഛന് മുമ്പിലൂടെ അമ്പിളി വീട്ടിലേക്ക് കയറിപോയി. എന്തോമനസിലായ മട്ടിൽ നാരായണേട്ടൻ മകൾ പോയ വഴിയിലും, കരുണൻ നടന്നു മറഞ്ഞ റോഡിലും മാറി മാറി നോക്കി. (തുടരും) #📔 കഥ
133 likes
15 comments 25 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6alvaZEw?d=n&ui=v64j8rk&e1=cPart 15താനീ ചെയ്യാൻ പോകുന്നത് വലിയൊരു മണ്ടത്തരമാണെന്ന് ശില്പക്ക് തോന്നി. പക്ഷേ, ഇനിയുള്ള പെൺകുട്ടികൾക്ക് വേണ്ടിയെങ്കിലും തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യണം. തൽക്കാലം ഡാനി പറഞ്ഞതുപോലെ അയാളെ പ്രണയത്തിൽ വീഴ്ത്തുക. അതാണ് ആദ്യം ചെയ്യേണ്ടത്. അവർ പറഞ്ഞു തന്ന വഴിയിലൂടെ അവൾ വണ്ടിയോടിച്ചു തനിക്ക് താമസിക്കാനായി ഒരു വീട് ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ഡാനി പറഞ്ഞിരുന്നു. അത്രയും ദൂരം വണ്ടിയോടിച്ചപ്പോഴേക്കും അവൾ വല്ലാതെ മടുത്തിരുന്നു. ശില്പ കാർ നിർത്തി ഇറങ്ങി. ബിവറേജിന്റെ ഓപ്പോസിറ്റ് ഒരു ഫ്രൂട്ട്സ് കടയുണ്ട്, അവിടെ കയറി അവൾ കുറച്ചു പഴങ്ങളൊക്കെ വാങ്ങി. അപ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ബിവറേജിന് മുന്നിലേക്ക് പോകുന്നുണ്ടായിരുന്നു. അവർ എപ്പോഴായിരിക്കും വരിക?? അതോ ഇനി അവർ വന്നിട്ട് പോയിട്ടുണ്ടാകുമോ ഒന്നുമറിയില്ല. എന്തായാലും കുറച്ചു നേരം കൂടി നോക്കാം.. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ രണ്ടു പേർ അവിടെയെത്തി. ഇത് അവരല്ലേ ?? അവൾ ഫോൺ എടുത്തു നോക്കി. അതെ ഇത് അവർ തന്നെയാണ്. പ്രണയത്തിൽ വീഴ്ത്തണം എന്ന് പറഞ്ഞ ആളാണ് പിന്നിലിരിക്കുന്നത്. ബൈക്ക് നിർത്തി അവർ രണ്ടാളും ഇറങ്ങി. ഒരാൾ നേരെ പോയി രണ്ട് കുപ്പി വാങ്ങി രണ്ടും കൂടെ ഒരു കവറിലാക്കി. രണ്ടാളും ബൈക്കിൽ കയറിയ നേരത്ത് ശില്പ അങ്ങോട്ട് ചെന്നു. ഒരു പെണ്ണ് ബിവറേജിന് അരികിലേക്ക് ചെന്നതുകൊണ്ടുതന്നെ ആളുകളുടെ നോട്ടം അവളുടെ നേർക്കായി. അവൾ നേരെ ചെന്ന് രണ്ടു ബോട്ടിൽ ബിയർ വാങ്ങി.നേരെ കാറിന് നേർക്ക് നടന്നു. ഡാനി പറഞ്ഞ ആളിനെ അലസമായി ഒന്ന് നോക്കിയിട്ട് അവിടെ വാഹനത്തിന്റെ ഡോർ തുറന്ന് കുപ്പി വെച്ചു.അവളും കയറി. അവൾ ഒളികണ്ണിട്ട് അവരെ നോക്കി. അവർ ബൈക്ക് തിരിച്ച്, തന്റെ കാറിനരികിലൂടെ പാസ് ചെയ്തു പോവുകയാണ്. പിന്നിലിരിക്കുന്നവൻ തന്റെ നേരെ നോക്കുന്നുണ്ട്. അത്രയധികം പുരോഗമനം കൈവരിച്ചിട്ടില്ലാത്ത ഈ നാട്ടിൽ സ്ത്രീകളിൽ ഇങ്ങനെ ബിവറേജിൽ വരുന്നതൊക്കെ ഒരു അത്ഭുതത്തോടെയാണ് ബാക്കിയുള്ളവർ നോക്കുന്നത്. ചിലരുടെ മുഖത്ത് ഒരു പുച്ഛഭാവം കാണുന്നുണ്ട്. എന്തായാലും അവന്മാരെ ഒന്ന് പരിചയപ്പെടണം.സംസാരം ഒന്നുമുണ്ടായിട്ടില്ലെങ്കിലും അവർ , തന്നെ കണ്ടാൽ തിരിച്ചറിയുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അത് മതിയായിരുന്നു അവൾക്ക്. അവൾ അവർ പോയ വഴിയേ കാറോടിച്ചു എടാ... എന്താ?? അവളെ നമ്മൾ ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോടാ, പിന്നിലിരുന്നവൻ ബൈക്ക് ഓടിക്കുന്നവനാണ് പറഞ്ഞു. അതിനിവിടെ വരുന്ന പെണ്ണുങ്ങളെയൊക്കെ നിനക്കറിയാമോ?? അങ്ങനെയല്ല. ഇവിടെയുള്ള മിക്കവാറും ആളുകളെയൊക്കെ നമ്മൾ അറിയുന്നതല്ലേ, ഈ പെണ്ണിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല,അതാ പറഞ്ഞത്. എന്തായാലും ഉഗ്രൻ പീസാണ്. പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം. ചിലയെണ്ണങ്ങൾ ഉണ്ട്, സാരിയും വലിച്ചുവാരിയുടുത്ത്. വലിയൊരു പൊട്ടും വച്ച് കണ്ണും എഴുതി, കുറെ എണ്ണ തലയിലും വാരി പൊത്തി നടക്കുന്നവർ. പെണ്ണെന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം. മതിയെടാ... നിർത്ത്. കുറെ നേരമായല്ലോ പറയാൻ തുടങ്ങിയിട്ട്. നിനക്കെന്താ ഒറ്റനോട്ടത്തിൽ ആ പെണ്ണിനോട് വല്ല പ്രേമവും തോന്നിയോ?? ഒന്ന് പോടാ...നമുക്ക് ഇങ്ങനത്തെ പെണ്ണിനെ കണി കാണാൻ പറ്റുമോ?? ഇവളെയൊക്കെ കെട്ടുന്നവന്റെ ഒരു ഭാഗ്യം. അത് നേരാ... ഒരുമിച്ചിരുന്ന് വീശാൻ ഒരു കമ്പനിക്കാരെയും കൂട്ടണ്ടല്ലോ, സ്വന്തം ഭാര്യയെ തന്നെ കൂട്ടിയാൽ മതി.അയാൾ ചിരിച്ചു. അവളുടെ കാർ ബൈക്കിനെ മറികടന്ന് മുന്നോട്ട് പോയി . കുറച്ചുകൂടി മുന്നോട്ടു പോയിട്ട് ശിൽപ കാർനിർത്തി. അവർ ഇടത്തേക്കുള്ള വഴിയിലൂടെ പോകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു ഇനി തനിക്കുള്ള താമസസ്ഥലത്തേക്ക് പോകണം ഇവിടുന്ന് നാല് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ ഒരമ്പലം ഉണ്ടെന്നും അതിനടുത്തു നിന്നാൽ മതിയെന്നുമാണ് പറഞ്ഞത്. എന്തായാലും അങ്ങോട്ട് പോകാം. അവൾ വണ്ടി മുന്നോട്ട് എടുത്തു . ഡാനിയുടെ നമ്പർ അറിയാമെങ്കിലും അയാളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. ഡാനിയേയും നിതാരയേയും ഫോണിൽ ബന്ധപ്പെടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അവൾ അങ്ങോട്ട് ചെന്നപ്പോഴേക്കും, തീരെ മെലിഞ്ഞ ഒരു മനുഷ്യൻ അവളുടെ അടുത്തേക്ക് ഓടി വന്നു. ഇവിടെ താമസിക്കാൻ വേണ്ടി വന്നയാളല്ലേ ??അയാൾ ചോദിച്ചു അതെ.അവൾ ഉത്തരം പറഞ്ഞു. അയാൾ ഡോർ തുറന്ന് അകത്തേക്ക് കയറി. അയാൾ പറഞ്ഞ വഴിയിലൂടെയവൾ വണ്ടിയോടിച്ചു. ഇത്തിരി മുന്നോട്ടു പോയപ്പോൾ അവിടെ പഴയ ഒരു രണ്ടു നില കെട്ടിടം കണ്ടു. കാലപ്പഴക്കം കൊണ്ടായിരിക്കണം ഒരുതരം പായൽ പടർന്നു പിടിച്ചിട്ടുണ്ട്. കുട്ടി മുകളിൽ താമസിച്ചോളൂ കേട്ടോ.. താഴെ താമസിക്കുന്നത് പ്രായമേറിയ ഒരു അച്ഛനുമമ്മയുമാണ്.അവർക്ക് കൃത്യമായി വാടക കൊടുക്കണം കേട്ടോ. ശില്പ തലയാട്ടി. തീരെ പഴയ വീട് ആയതുകൊണ്ടാവാം, മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ് പുറത്തുനിന്നാണ്. ശിൽപ്പ മുകളിലേക്ക് കയറി ചെന്നു. ഒരു മുറിയും ഹാളും ഒരു കിച്ചണും ഒരു ടോയ്ലറ്റും ഉണ്ട്. സൗകര്യം കുറവാണ്. എങ്കിലും സാരമില്ല. താൻ ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നും അല്ലല്ലോ രണ്ടോ മൂന്നോ ദിവസം ഇവിടെ നിൽക്കണം.അവന്മാരെ എങ്ങനെയെങ്കിലും പരിചയപ്പെടണം. അതും അവർ ഇങ്ങോട്ട് വന്ന് പരിചയപ്പെടണം. പതിയെ തന്റെ നമ്പർ കൊടുക്കണം പിന്നെ താൻ നാട്ടിലേക്ക് മടങ്ങിപ്പോകും. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഫോൺ വഴി നടത്തണം ഇതെല്ലാം കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നടത്തേണ്ട കാര്യങ്ങളാണ്. എത്രയും പെട്ടെന്ന് കാര്യങ്ങൾക്ക് തീരുമാനം ആക്കണം. താമസിക്കുംതോറും ഏതെങ്കിലുമൊക്കെ പെ. ൺകുട്ടികൾ അ.പ.കട.ത്തിലായി കൊണ്ടിരിക്കും. എല്ലാം വളരെ വേഗത്തിലും കാര്യക്ഷമമായും നടക്കണം അന്ന് വൈകുന്നേരം,അവൾ വെറുതെ കുറച്ചുനേരം വഴിയിലൂടെ ഇറങ്ങി നടന്നു. ആ നടപ്പിനിടയിലാണ് ഒരാൾ തന്റെ അടുത്തേക്ക് വരുന്നത് അവൾ ശ്രദ്ധിച്ചത്. ക്ലീൻ ഷേവ് ചെയ്ത മുഖം ഡാനിയുടെ പോലെയുണ്ട്. അവൾ അയാളെ തുറിച്ചു നോക്കി. അയാൾ അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കണ്ട, ഞാൻ തന്നെയാണ് ഡാനി പറഞ്ഞു. പെട്ടന്ന് കണ്ടാൽ ആരും തിരിച്ചറിയാതിരിക്കാനാ മീശയും താടിയുമൊക്കെ കളഞ്ഞത്. ശില്പ പേടിക്കേണ്ട ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. രാവിലെ അവന്മാർ ആ സിറ്റിയിൽ ചായ കുടിക്കാൻ വരും. അന്നേരം ശില്പ അവിടെ ഉണ്ടാകണം. അവൾ സമ്മതിച്ചു. 💛💛💛💛💛💛 പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ സുന്ദരിയായി അണിഞ്ഞൊരുങ്ങി അവരെ കാണാനായി പുറപ്പെട്ടു. സമയം ഏഴു മണിയായതേയുള്ളൂ. അവർ രാവിലെ ചായ കുടിക്കാൻ സ്ഥിരമായി ആ കടയിലാണ് വരാറുള്ളത് എന്നാണ് ഡാനി പറഞ്ഞത്. അവൾ അങ്ങോട്ട് വണ്ടിയോടിച്ചു ചെറിയ സിറ്റിയാണ്. അവൾ ചായക്കടയിലേക്ക് കയറി. ഒരു ചായ പറഞ്ഞിട്ട് അവൾ ഫോൺ എടുത്തലസമായി അതിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു. അവൻ ഫോണിലേക്കാണ് നോക്കുന്നതെങ്കിലും, അവൾ ശ്രദ്ധയോടെ ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവൾ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഡാനി പറഞ്ഞ ആളുകളുടെ ബൈക്ക് മുൻവശത്ത് വന്ന് നിർത്തിയത്. ഇന്നലെ കണ്ടപ്പോൾ പിന്നിലിരുന്നവനാണ്, ഇന്ന് ബൈക്ക് ഓടിക്കുന്നത്. മറ്റേയാൾ പിറകിൽ ഇരിക്കുകയാണ്. അവർ അകത്തേക്ക് വരാൻ തുടങ്ങിയതും അവൾ നോട്ടം മാറ്റി. അലസമായിരുന്നവൾ ചായ കുടിച്ചു. അവർ അകത്തേക്ക് കയറി വന്ന് അവൾക്ക് എതിർവശം ഇരുന്നു. പെട്ടെന്നാണ് അവർ അവളെ ശ്രദ്ധിച്ചത്. ഇന്നലെ ബിവറേജിൽ വന്ന് യാതൊരു കൂസലുമില്ലാതെ ബിയർ വാങ്ങിക്കൊണ്ടുപോയ പെണ്ണാണെന്ന് അവർ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു ദാ... ഇന്നലെ നിന്റെ മനസ്സ് കവർന്ന പെണ്ണല്ലേ ഇരിക്കുന്നത് ഒരുവൻ ചോദിച്ചു. ഒന്നും മിണ്ടാതെ ഇരിക്കെടാ..ആ പെണ്ണ് കേൾക്കും. മറ്റേയാൾ പതിയെ പറഞ്ഞു. എന്താടാ...മനു നിനക്ക് പെണ്ണിനെ വളക്കണോ ?? എനിക്ക് വളക്കുവേംതിരിക്കുവേം ഒന്നും വേണ്ട. നീ കുറച്ചു നേരം ഒന്നു മിണ്ടാതിരുന്നാൽ മതി. ശരി ഞാൻ മിണ്ടുന്നില്ല. നീ അവളെ നോക്കി വെള്ളമിറക്കിയിരിക്ക്. മനു ഒളികണ്ണിട്ട് അവളെ നോക്കി. തുടുത്ത കവിളുകൾ കാണാൻ എന്ത് രസമാണ്. കണ്ണുകൾ മുന്തിരിപ്പഴം പോലെയാണ്. അയാൾക്ക് നോക്കുന്നതോറും ഇഷ്ടമേറി വന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇഷ്ടമൊക്കെ തോന്നുന്നത്. ഈ അ.ടി.യുമി. ടി.യും കു. ത്തുമായിട്ട് നടക്കുന്ന ഒരാളുടെ മനസ്സിൽ പ്രേമം പോലുള്ള മൃദുല വികാരങ്ങൾ ഇല്ലെന്നാണ് താൻ കരുതിയിരുന്നത്. പക്ഷേ തന്റെ ഉള്ളിലും അത്തരം വിചാരങ്ങളൊക്കെയുണ്ട്. ഈ തന്റേടി ആയ പെണ്ണിനെ തനിക്ക് ഇഷ്ടപ്പെട്ടു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ഒന്നും തന്നെപോലെ ഒരു ഗുണ്ടയെ ഇഷ്ടപ്പെടില്ലെന്ന് അറിയാം. എങ്കിലും ഉള്ളിൽ എവിടെയോ ആ മോഹം വേര് പിടിക്കാൻ തുടങ്ങിയിരിക്കുന്നു. അയാൾ അവളെ നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ആ പെണ്ണ് നശിച്ചു പോകുമല്ലോ കൂട്ടുകാരനയാളെ കളിയാക്കി ഒരുവട്ടമെങ്കിലും അവൾ തന്നെ ഒന്നു നോക്കിയിരുന്നെങ്കിൽ... മനു ആഗ്രഹിച്ചു. ഇല്ല..അവൾ നോക്കുന്നില്ല. നീ ചായ കുടിക്ക്. അത് തണുത്ത് പോകും കൂട്ടുകാരൻ പറഞ്ഞു. അയാൾ ചായ ഗ്ലാസ് കയ്യിൽ എടുത്തു. ആ നിമിഷത്തിൽ അവൾ അയാളെ ഒന്ന് നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അയാൾക്ക് തന്റെയുള്ളിലിരുന്ന് കൊളുത്തി വലിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് അവൾ നോട്ടം മാറ്റി. ആ നിമിഷത്തിലാണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അവൾ കാൾ എടുത്തു. അമ്മേ ഞാൻ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. അവൾ പറയുന്നത് അയാൾ ശ്രദ്ധിച്ചു. അമ്മേ... ഞാൻ കുറച്ച് ദിവസം ഇവിടെ നിന്നിട്ട് വരാം. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട് .നല്ല തണുപ്പും കുളിരും ഒക്കെയുള്ള സ്ഥലമാ ആ ചൂടത്തേക്ക് വരാൻ തന്നെ തോന്നുന്നില്ല. ഞാൻ ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് നിൽക്കുകയാണ്. രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ മടങ്ങി വരും. അപ്പുറത്തുനിന്ന് എന്തോ മറുപടി പറഞ്ഞതിന് അവൾ, ആം..എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ശരിയെന്നാ ഞാൻ വച്ചേക്കുവാഅമ്മേ.. അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി അവൾ ഒരു തവണ കൂടി അയാളെ നോക്കി. ഇത്തവണ കണ്ണുകളിടഞ്ഞപ്പോൾ അവളോ അയാളോ നോട്ടം മാറ്റിയില്ല. അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി പടരുന്നത് അവൻ ശ്രദ്ധിച്ചു. അവൾ എഴുന്നേറ്റ് പോയപ്പോൾ ആമ്പൽ പൂക്കളുടെ സൗരഭ്യം അവിടെങ്ങും പടർന്നു. അവൾ ചെന്ന് കാറിൽ കയറുന്നതും, പോകുന്നതും അയാൾ നോക്കിയിരുന്നു. അവൾ പോയി കഴിഞ്ഞപ്പോൾ അയാൾക്ക് വല്ലാത്തൊരു ശൂന്യത തോന്നി അവർ ചായ കുടിച്ചു എഴുന്നേറ്റു. മറ്റ് കൂട്ടാളികൾക്കുള്ള ഭക്ഷണം തൊട്ടപ്പുറത്തെ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങി. അവർ പോകാനായി ഇറങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോഴാണ് ചായക്കടയിൽ വച്ച് കണ്ട പെണ്ണിന്റെ വണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് മനു ശ്രദ്ധിച്ചത്. എടാ.. വണ്ടി നിർത്തിക്കെ. മനു എബിയുടെ ചുമലിൽ തട്ടി. എന്താടാ..?? ഡാ...ആ പെണ്ണിന്റെ വണ്ടിയല്ലേ സൈഡിൽ കിടക്കുന്നത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു നമുക്ക് ചോദിച്ചിട്ട് പോകാം. ഓഹ്..ഇവനെ കൊണ്ട് തോറ്റു. അയാൾ വണ്ടി നിർത്തിയതും മനു ചാടിയിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു . എന്താ പറ്റിയത് ??അവൻ ശില്പയോട് ചോദിച്ചു എന്താ പറ്റിയതെന്നറിയില്ല വണ്ടി നിന്നുപോയി. സ്റ്റാർട്ട് ആവുന്നില്ല. ഇവിടെ എവിടെയെങ്കിലും വർക്ക്ഷോപ്പ് ഉണ്ടോ ?? ഇവിടെയില്ല അപ്പുറത്ത് സിറ്റിയുടെ അടുത്ത് ഒരു വർക്ക്ഷോപ്പ് ഉണ്ട് എന്നെ ഒന്ന് സഹായിക്കാമോ?? വർക്ക്ഷോപ്പിൽ നിന്ന് ആളെ ഒന്ന് വിളിച്ചു തരുമോ.. ഇവിടെ ആരെയും എനിക്കറിയില്ല. എന്റെ ഒരു കൂട്ടുകാരന്റെ വർഷോപ്പ് ഉണ്ട്.ഞാൻ അവനെ വിളിക്കാം. മനു പറഞ്ഞു. മനു അയാളെ വിളിച്ചു കാര്യം പറഞ്ഞു. അവനിപ്പോൾ വരും കേട്ടോ. ഒത്തിരി സന്തോഷം.. ഇവിടെ എന്തിനു വന്നതാ ?? മനു ചോദിച്ചു. ഞാൻ വെറുതെ ഒറ്റയ്ക്ക് ഒരു യാത്ര തുടങ്ങിയതാണ്.എട്ട് വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഇനി കേരളത്തിലൂടെയൊക്കെ ഒരു യാത്ര വേണമെന്ന് തോന്നി ഈ തണുപ്പും,കുളിരും,പച്ചപ്പും, കിളികളുടെ പാട്ടും ഓക്കേ വേറെ എവിടെ കിട്ടാനാ?? അത് ശരിയാ... കാർ എടുക്കുന്നു, ഒരു ലക്ഷ്യവുമില്ലാതെ എങ്ങോട്ടെങ്കിലും പോകുന്നു, രാത്രിയാകും മുൻപ് വീടണയുന്നു, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ള നേരം വരെ കിടന്നുറങ്ങുന്നു.അവൾ പുഞ്ചിരിയോടെ പറഞ്ഞു. നിങ്ങളെപ്പോലെയുള്ള പണക്കാർക്ക് എന്തുമാകാമല്ലോ മനു പറഞ്ഞു. പണം നമ്മൾ ഉണ്ടാക്കുന്നതല്ലേ?? ആണോ ?? പിന്നെ അല്ലാതെ. അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും വർക്ഷോപ്പിൽ നിന്നും ആളെത്തി. എന്നാൽ ശരി ഞാൻ പോയേക്കുവാ മനു പറഞ്ഞു. അയ്യോ പരിചയപ്പെടാൻ മറന്നു എന്താ പേര്? അവൾ ചോദിച്ചു. മനു. സഹായിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ,അവൾ പറഞ്ഞു. തന്റെ പേരെന്താ ??അയാൾ അവളോട് ചോദിച്ചു പല്ലവി. മ്മ്,.. തന്നോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക വൈബ് തോന്നുന്നു.അയാൾ പറഞ്ഞു അയ്യോ ഞാനും അത് പറയാൻ തുടങ്ങുമായിരുന്നു, ആദ്യമായിട്ടാ പരിചയമില്ലാത്ത ഒരാളോട് ഇത്രയും സംസാരിക്കുന്നത്. അവർ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നിന്നപ്പോഴേക്കും മെക്കാനിക്ക് വണ്ടി ശരിയാക്കി. എത്രയായി..?? ശില്പ ബാഗിൽ നിന്നും പണം എടുക്കാൻ തുനിഞ്ഞു. ഹേയ്..പണം ഒന്നും കൊടുക്കണ്ട മനു പറഞ്ഞു എന്നാലും അത് ശരിയല്ലല്ലോ, അവൾ ഭാഗിൽ നിന്നും പണം എടുത്തു എടാ...മേടിക്കണ്ട. നമുക്ക് പിന്നെ കാണാം.നീ പൊയ്ക്കോ,മനു പറഞ്ഞു. അയാൾ പോയി പണം കൊടുക്കാമായിരുന്നു, ശില്പ പറഞ്ഞു. അതൊന്നും സാരമില്ല, ഞങ്ങളുടെ നാട് കാണാൻ വേണ്ടി വന്നതല്ലേ അപ്പോൾ പണം വേണ്ട. ഈ മനുവിന്റെ ഒരു കാര്യം,അവൾ കളിയായി അവന്റെ തോളിൽ അടിച്ചു. മനുവിനെ കാത്തു നിന്ന എബി അക്ഷമനായി ഹോണടിച്ചു കൊണ്ടിരുന്നു ഞാൻ പോട്ടെ??അയാൾ പറഞ്ഞു. അവൾ തലയാട്ടി അയാൾ ബൈക്കിനരികിലേക്ക് ചെന്നിട്ട് ഒരു നിമിഷം നിന്നു. പിന്നെ തിരിഞ്ഞ് അവളുടെ അടുത്തേക്ക് തിരിച്ചു ചെന്നു.. 💚💚💚💚💚 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
35 likes
2 comments 7 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6vMzOJG?d=n&ui=v64j8rk&e1=cദേവാസുരം 27അൻവർ അലിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. വഴിയിലാകെ നല്ല മഴ പെയ്യുകയാണ്.. അത് കൊണ്ട് അയാൾ വിചാരിച്ച അത്ര സ്പീഡിൽ സഞ്ചരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഹരിയെയാണെങ്കിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഒന്നുടെ അയാൾ ഹരിയുടെ നമ്പറിലേക്കു വിളിച്ചു നോക്കി. ഇല്ല.. ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ. അയാൾ ഒന്നാലോചിച്ചു ശേഷം തന്റെ സഹപ്രവർത്തിഹകനായ ആന്റണിയെ വിളിച്ചു " ആന്റണി" " എത്രയും വേഗം മേമൻ ഹോസ്പിറ്റലിലെ ഡോക്ടർ ഹരിനന്ദനെ ട്രേസ് ചെയ്തു കണ്ടു പിടിക്കണം.. ഹോസ്പ്പിറ്റലിൽ പോലീസ് ആണെന്ന് പറഞ്ഞു ചെല്ലരുത്.. വല്ല പേഷ്യന്റ്ഉം ആണെന്ന് പറഞ്ഞു ചെന്നിട്ടു ഡോക്ടർ അവിടെ ഉണ്ടോന്നു മാത്രം അറിഞ്ഞിട്ടു വരിക.. ഉണ്ടെങ്കിലും എന്നെ വിളിച്ചറിയിചാൽ മതി.. അവിടെ ഇല്ലെങ്കിൽ അയാൾ എവിടെ ഉണ്ടെന്നു കണ്ടു പിടിച്ചു എന്നെ അറിയിക്കണം" "ഓക്കേ സാർ" എത്രയും വേഗം അവിടെ എത്തണം എന്ന ചിന്തയോടെ അൻവർ ആ മഴയത്തും തന്റെ കാറിന്റെ വേഗത കൂട്ടി. താൻ പറഞ്ഞ കാര്യങ്ങളും നിർത്തിയിരിക്കുന്ന തെളിവുകളും നോക്കവേ മനോജ് സാറിന്റെ മുഖത്തുണ്ടായ ഞെട്ടൽ ഹരി വ്യക്തമായി കണ്ടു. " ഓ മൈ ഗോഡ്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പേരുള്ള ഒരു ചാരിറ്റി ഹോസ്പിറ്റലിൽ ഇങ്ങനെ ഒരു ചതി.. " " അതെ സാർ.. ഇനി ഒരു ദിവസം കൂടിയേ ഉള്ളു അവർ പ്ലാൻ ചെയ്തിരിക്കുന്ന ഓപ്പറേഷന്.. പ്ലീസ്‌ സേവ് ദാറ്റ് ലിറ്റിൽ ഗേൾ " "ഷുവർ ഡോക്ടർ.. ഞാൻ എന്താണെന്നു വേണ്ടതെന്നു വച്ചാൽ ഉടനെ തന്നെ ഉറപ്പായും ചെയ്യാം.. ഡോക്ടർ സമാധാനമായി പോയ്കൊള്ളു" " താങ്ക് യൂ. സാർ..താങ്ക് യു സൊ മച്‌ " ഹരി പോകാനായി എഴുനേറ്റു വാതിലിനു അടുത്ത് വരെ എത്തിയപ്പോൾ " ഹരി..?" " യെസ്‌ സാർ" " ഹരി ഈ തെളിവുകളുടെ കോപ്പി എവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ?" " നോ സാർ" ഒട്ടും ആലോചിക്കാതെയാണ് അവൻ അത് പറഞ്ഞത്. അവൻ നേരത്തെ തീരുമാനിച്ചിരുന്നു താൻ അതിന്റെ ഒരു കോപ്പി സൂക്ഷിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്ന്. അവന്റെ മറുപടി അയാളും അംഗീകരിച്ചെന്നു തോനുന്നു.. " ഓക്കേ ഹരി.. " ഹരിക്കു ഒരു വലിയ ഭാരം ഇറക്കി വച്ചതു പോലെ തോന്നി. തന്നെ കൊണ്ട് ചെയ്യാനാവുന്നതെല്ലാം താൻ ചെയ്തു കഴിഞ്ഞു. ഇനി ഉത്തരവാദിത്തപെട്ടവരുടെ കയ്യിലാണ് ബാക്കി എല്ലാം. അവൻ അവിടുന്ന് പുറത്തിറങ്ങിയപ്പോഴാണ് കോരിച്ചൊരിയുന്ന മഴ കണ്ടത്. കുടയും എടുത്തിട്ടില്ലലോ..അവൻ തലയിൽ കൈ വച്ച് കൊണ്ട് ഓടി ഇറങ്ങി തന്റെ കാറിലേക്ക് കയറി. ഹരിയുടെ കാറിന്റെ വെളിച്ചം എസിപി ഓഫീസിന്റെ ഗേറ്റ് കടന്നതും ACP മനോജ് ദാസ് തന്റെ ഫോൺ എടുത്തു ഒരു നമ്പറിലേക്കു വിളിച്ചു. രാത്രി വിശന്നപ്പോൾ ഭക്ഷണം ആയോ എന്ന് അറിയാൻ മുറിക്കു പുറത്തേക്കു വന്നതാണ് ദേവൻ. അടുക്കളയിലേക്കു പോകുന്ന വഴിക്കാണ് ഹാളിലെ മെയിൻ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്.. ഈ മഴയത്തു ഇത് എന്താ ഇങ്ങനെ തുറന്നിട്ടിരിക്കുന്നത് എന്നോർത്ത് അത് അടക്കാനായി ചെന്നപ്പോഴാണ് സിറ്റൗട്ടിലെ ചാരുപടിയിൽ ഇരിക്കുന്ന ആമിയെയും ആതിയെയും കണ്ടത്.. അവൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു "എന്താ രണ്ടാളും കൂടെ ഇവിടെ ഇരിക്കുന്നത്? മഴ പെയ്യുന്നതു കണ്ടില്ലേ? വെറുതെ തണുപ്പ് കൊള്ളുന്നതെന്തിനാ ?" അവസാനത്തെ ചോദ്യം ആതിയെ നോക്കിയാണ് അവൻ ചോദിച്ചത്.. അതിനു മറുപടി പറഞ്ഞത് ആമിയാണ് " ഇത്ര നേരമായിട്ടും ഞാനും അത് തന്നെയാ പറഞ്ഞത് ദേവേട്ടാ.. പക്ഷെ ഹരിയേട്ടൻ ഇത് വരെ വന്നില്ലെന്ന് പറഞ്ഞു ഒരേ ഇരിപ്പ.. വിളിച്ചിട്ടു ഫോണും ഓഫാണെത്രെ.. ദേവേട്ടനോട് വല്ലോം പറഞ്ഞിരുന്നോ?" തലയ്ക്കു അടി കിട്ടിയ പോലെ ദേവൻ അവിടെ നിന്ന് പോയി. ഹരി ഇത് വരെ എത്തിയില്ലേ ? അവന്റെ ഫോണിൽ നിന്ന് വന്ന മെസ്സേജ് ദേവന്റെ ഓർമയിൽ വന്നു... അത് നോക്കാൻ പോയപ്പോഴാണ് തന്റെ ഫോണിലേക്കു പരുന്തിന്റെ കാൾ വന്നത്.. ഇത്രയും ലേറ്റ് ആവാൻ മാത്രം അവൻ ആരെയാവും കാണാൻ പോയിട്ടുണ്ടാവുക.. താൻ വിളിച്ചപ്പോഴും അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. താൻ ആ മെയിലിൽ അപ്പോഴേ കയറി നോക്കേണ്ടതായിരുന്നു.. ഹരിയുടെ കാർ വരുന്നതും പ്രതീക്ഷിച്ചു പുറത്തേക്കു നോക്കിയിരുന്ന ആതി ദേവന്റെ മുഖത്തെ ഭാവമാറ്റം കണ്ടില്ല. പക്ഷെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ആമി അത് വ്യക്തമായി കണ്ടിരുന്നു. " ഞാൻ ഇപ്പോൾ വരാം" എന്ന് മാത്രം പറഞ്ഞു ദേവൻ അകത്തേക്ക് കയറി പോകുന്നത് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്നു അവൾക്കു മനസിലായി. അകത്തെത്തിയ ദേവൻ തന്റെ ലാപ്ടോപ്പ് തുറന്നു ഹരി അയച്ചു തന്ന ഇമെയിൽ ഐഡി യിൽ ലോഗിൻ ചെയ്തു. അതിൽ ആകെ ആ മെയിൽ ഐഡി യിൽ നിന്ന് തന്നെ അയച്ച ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് തുറന്നപ്പോൾ കുറെ ഫോട്ടോകളും രണ്ടോ മൂന്നോ വിഡിയോകളും പിന്നെ ഒരു ഓഡിയോ ക്ലിപ്പും. അവൻ ആദ്യം ഒരു വീഡിയോ തുറന്നു നോക്കി..ആദ്യം ഒന്നും മനസിലായില്ലെങ്കിലും പോകെ പോകെ അതെന്താണെന്നു മനസ്സിലാവാൻ തുടങ്ങിയപ്പോൾ ദേവന്റെ ഉള്ളു നടുങ്ങി. ബാക്കിയുള്ള ഓരോന്നും മിടിക്കുന്ന ഹൃദയത്തോടെ അവൻ തുറന്നു നോക്കി. 25ആം തീയതി മേമൻ ഹോസ്പിറ്റലിൽ നടക്കാൻ പോകുന്ന ഡീൽ നെ പറ്റിയും പണ്ട് അവിടെ നടന്നിട്ടുള്ളതിനെ പറ്റിയും ഒക്കെ അവൻ തെളിവുകൾ ശേഖരിച്ചു വച്ചിരിക്കുന്നു.. ഇതൊക്കെ അവൻ എങ്ങനെ അറിഞ്ഞു? ഇതൊക്കെ കൊണ്ട് ആരെ കാണാനാണ് അവൻ പോയിരിക്കുന്നത്.. ഇതിന്റെ പിറകിലുള്ള ശക്തികളെ പറ്റി ഹരിക്കു വലിയ ഊഹമൊന്നും ഉണ്ടാവില്ലെന്ന് ദേവന് തോന്നി. ഈ ഡീലിനും ഇതിന്റെ ക്യാഷിനും വേണ്ടി എത്ര പേരാണ് നോക്കി ഇരിക്കുന്നത്.. തങ്ങളും അത് നോക്കിയല്ലെ ഇരിക്കുന്നത്.. അവരാരെങ്കിലും ഹരിയുടെ കയ്യിലുള്ള ഈ തെളിവുകളെ പറ്റി അറിഞ്ഞാൽ പിന്നെ ഹരിയുടെ ജീവന് പോലും ആപത്താണ്.. എബിൻ അടക്കമുള്ള എത്രയോ പേര് ഇതിന്റെ പേരിൽ ആപത്തിൽ പെട്ടിരിക്കുന്നു.. ആ കൂട്ടത്തിൽ തന്റെ ഹരിയും.. പാടില്ല... തന്റെ ലാപ്ടോപ്പിൽ നിന്ന് അവൻ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തു. മെയിലിൽ ഉണ്ടല്ലോ അത് മതി..പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ദേവൻ പെട്ടെന്ന് തന്നെ ബുള്ളറ്റിന്റെ കീയുമെടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങവേ ആമി ആ മുറിയിലേക്ക് കയറി വന്നു. " എന്താ ദേവേട്ടാ.. എന്തെങ്കിലും പ്രശ്നമുണ്ടോ? ഹരിയേട്ടന്.." അവൻ പതിയെ തലയാട്ടി.. "ഹരി ചെറിയൊരു പ്രശ്നത്തിലാണ്.. ഞാൻ അവനെ തിരക്കി പോവാണ് .. വിചാരിച്ചതിലും ഇത്തിരി നേരത്തെ ആയി കാര്യങ്ങളൊക്കെ എന്ന് തോന്നുന്നു..കൂടുതൽ ഒന്നും പറയാൻ ഇപ്പോൾ സമയമില്ല" ആമി നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി പോകുന്ന അവനെ തന്നെ നോക്കി നിന്നു. അവൻ ഹാളിലേക്ക് ഇറങ്ങിയപ്പോൾ ആതി ഹാളിലെ സോഫയിൽ ഇരിക്കുന്നു.. ജാനകിയും രവിശങ്കറും ശ്രീകുട്ടിയും അവളോടൊപ്പം ഉണ്ട്.. അവരുടെ മുഖത്തും ഹരിയെ കാണാത്തതിലുള്ള ടെൻഷൻ തെളിഞ്ഞു കാണാമായിരുന്നു.. " ഞാൻ അവനെ ഒന്ന് നോക്കിയിട്ടു വരാം" " ഞാനും കൂടെ വരാടാ .. മഴ അല്ലെ?" രവിശങ്കർ പറഞ്ഞു.. " വേണ്ട.. അച്ഛൻ ഈ മഴയത്തു വരണ്ട.. ഞാൻ അവനെയും കൂട്ടിട്ടു വരാം" അവൻ ആമിയെ ഒന്ന് നോക്കി എല്ലാവരെയും ആശ്വസിപ്പിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൾ നിറകണ്ണുകളോടെ തലയാട്ടി. എല്ലാവരെയും ഒന്ന് കൂടി നോക്കി ദേവൻ ബുള്ളെറ്റുമെടുത്തു ഒരു തൊപ്പി പോലും വയ്ക്കാതെ മഴയിലേക്കിറങ്ങി. സബ് ഇൻസ്‌പെക്ടർ ആന്റണി, മേമൻ ഹോസ്പിറ്റലിന്റെ ലോബ്ബിയിലേക്കു കയറി ചുറ്റും കണ്ണോടിച്ചു. പിന്നെ റിസപ്ഷൻ എന്ന് ബോർഡ് വച്ചിരിക്കുന്നിടത്തേക്കു ചെന്നു . "എക്സ്ക്യൂസ്‌. മീ " "യെസ്‌ സാർ..ഹൌ ക്യാൻ ഐ ഹെല്പ് യു ?" "എനിക്ക് ഏതെങ്കിലും ഒരു സർജനെ കാണണം ആയിരുന്നു..ഇവിടെ രാത്രി സർജെൻസ് അവൈലബിൾ ആണെന്ന് എന്നോട് ഒരു ഫ്രണ്ട് പറഞ്ഞു.." " ഷുവർ സാർ.. ഏതു സർജേനെയാണ്‌ കാണേണ്ടത്?" " ഞാൻ ഒരു ന്യൂ പേഷ്യന്റ് ആണ്.. സൊ ഏതൊക്കെ സർജനാണ് ഇപ്പോൾ ഇവിടെ അവൈലബിൾ എന്ന് പറഞ്ഞാൽ.." " ഓക്കേ സാർ. വൺ മിനിറ്റ്‌ .. " അവർ പറഞ്ഞ സർജന്മാരുടെ കൂട്ടത്തിൽ ഹരിയുടെ പേരില്ല എന്ന് ആന്റണി ശ്രദ്ധിച്ചു. അവർ തന്റെ മറുപടിക്കു കാത്തു നിൽക്കുന്നത് കണ്ടു ആന്റണി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ടു എന്തോ തപ്പുന്നത് പോലെ കാണിച്ചു.. " ഓ സോറി.. ഞാൻ എന്റെ ഫോണും പഴ്സും കാറിൽ വച്ച് മറന്നു.. ഞാൻ അത് എടുത്തിട്ട് വരാം" " നോ പ്രോബ്ലം സാർ" ആന്റണി ഹോസ്പിറ്റലിൽ നിന്നിറങ്ങി ഉടനെ തന്നെ അൻവറിനെ വിളിച്ചു. " സാർ ഡോക്ടർ ഹോസ്‌പിറ്റലിൽ ഇല്ല.. അയാളുടെ കാറും ഇവിടെയില്ല" " ചെക്ക് ഹിസ് ഹൗസ്‌, ഹരി അവിടെ ഇല്ലെങ്കിൽ ഹരിയുടെ ബ്രദർ ദേവനന്ദൻ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കണം.. " അൻവർ ഹരിയുടെ വീട് എവിടെയാണെന്ന് ആന്റണിക്ക്‌ പറഞ്ഞു കൊടുത്തു. ആന്റണിയുടെ ബൈക്ക് ഹരിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. മേമൻ ഹോസ്പിറ്റലിൽ അന്നത്തെ പണിയെല്ലാം കഴിഞ്ഞു പോകാൻ തുടങ്ങുകയായിരുന്നു റോയ്. ലേറ്റ് ആയി തന്നെയുമല്ല നല്ല മഴയും. അപ്പോഴാണ് അയാൾക്ക്‌ ഒരു കാൾ വന്നത് . മൊബൈലിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ റോയ് ഒന്ന് ചിരിച്ചു..... " ഹലോ.. മനോജ് സാർ.. എന്താ ഈ രാത്രിയിൽ?" മനോജ് പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുന്തോറും റോയ് ഞെട്ടുകയും മുഖമാകെ വലിഞ്ഞു മുറുകുകയും ചെയ്തു. അവിടുന്ന് പറയുന്നത് മുഴുവൻ കേട്ട ശേഷം അയാൾ ചോദിച്ചു "തെളിവുകൾ വേറെ എവിടെയും സൂക്ഷിച്ചിട്ടില്ലന്നു ഉറപ്പാണോ സാർ?" " ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നാണ് അയാൾ പറഞ്ഞത്.. പക്ഷെ ഒന്നുടെ ഉറപ്പാക്കുന്നത് നല്ലതായിരിക്കും.. അറിയാലോ ഇത് പുറത്തു പോയാൽ നമ്മളെല്ലാം കുടുങ്ങും" " സാർ ഈ കാര്യം വേറെ ആരും അറിയാതെ നോക്കിയാൽ മതി.. ഡോക്ടറുടെ കാര്യങ്ങളൊക്കെ ഞാൻ മാനേജ് ചെയ്തോളാം..എല്ലാം ഒന്നൊതുങ്ങിയിട്ടു സാറിനെ ഞാൻ വേണ്ടത് പോലെ കണ്ടോളാം.. പിന്നെ ആ ഡോക്ടറുടെ പേര് ഹരിനന്ദൻ എന്നല്ലേ പറഞ്ഞത്.." " അതെ" മനോജിന്റെ ഫോൺ വെച്ച ശേഷം റോയ് മറ്റൊരു നമ്പറിലേക്കു ഡയൽ ചെയ്തു. " ഹലോ.. റോയ് മേമൻ ആണ്.. ഒരാളെ തീർക്കണം.. പേര് ഹരിനന്ദൻ.. ഡോക്ടർ ആണ്.. ഇപ്പോൾ എസിപി ഓഫീസിൽ നിന്ന് വൈറ്റിലയിലേക്കുള്ള യാത്രയിൽ ആണ്. മറ്റൊരാളോട് സംസാരിക്കാൻ അയാൾ വീടെത്തരുത്..അയാളുടെ കയ്യിൽ ഉള്ള എല്ലാ സാധനങ്ങളും .. മൊബൈൽ , ലാപ്ടോപ്പ് , പെൻഡ്രൈവ് എല്ലാം എനിക്ക് വേണം.. ഒരു തെളിവും ഉണ്ടാവരുത്.. കഴിഞ്ഞ പ്രാവശ്യം പറ്റിയത് പോലെ ആവരുതെന്നു.. ആളുടെ ഫോട്ടോയും കാറിന്റെ നമ്പറും ഞാൻ മെസ്സേജ് ചെയ്യാം" ആരോടോ സംസാരിച്ചു ഫോൺ വച്ച് കഴിഞ്ഞു തന്റെ ഫോണിലേക്കു വന്ന മെസ്സേജ് പരുന്തു ഓപ്പൺ ചെയ്തു. ഒരു ഡോക്ടർസ് കോട്ടുമിട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന ഹരിയുടെ ഫോട്ടോ അവന്റെ ഫോണിൽ തെളിഞ്ഞു വന്നു. അതിലേക്കു ഒന്ന് നോക്കിയിട്ടു അവൻ ഉടുമ്പിനെ വിളിച്ചു " ഒരു പണി വന്നിട്ടുണ്ട്.. എങ്ങോട്ടാ വരണ്ടതെന്നും ഒക്കെ മെസ്സേജ് ചെയ്യാം.. നമ്മൾ രണ്ടും മാത്രം പോരാ.. കുറച്ചു കൂടുതൽ ആളുകൾ വേണ്ടി വരും.." പോകുന്ന വഴിക്കു പല പ്രാവശ്യം പരുന്തു ദേവനെ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല. സബ് ഇൻസ്‌പെക്ടർ ആന്റണി ഹരിയുടെ വീട്ടിലെത്തിയപ്പോൾ അവരുടെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. ഇത്ര നേരമായിട്ടും ഗേറ്റ് അടക്കാത്തതു എന്താണെന്നു ഓർത്തു കുറച്ചു അതിശയത്തോടെ അയാൾ കുടയുമായി ഉള്ളിലേക്കു ചെന്നു . വീടിന്റെ വാതിൽ അടഞ്ഞു കിടന്നിരുനെങ്കിലും അകത്തു വെളിച്ചമുണ്ടായിരുന്നു. അയാൾ കാളിങ് ബില്ലിൽ വിരലമർത്തി. ഉടനെ തന്നെ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അറുപതു വയസ്സോളം പ്രായം വരുന്ന മനുഷ്യൻ ആകാംഷയോടെ വന്നു വാതിൽ തുറന്നു. അയാൾ ഉദ്ദേശിച്ച ആൾ അല്ലെന്നു കണ്ടതും ആ മുഖം വല്ലാതായി. "ഡോക്ടർ ഹരിനന്ദന്റെ വീടാണോ??" " അതെ..ആരാ?" " ഞാൻ സബ് ഇന്ടപെക്ടർ ആന്റണി.." പോലീസ് ആണ് വന്നിരിക്കുന്നതെന്ന് കേട്ടതും രവിശങ്കറിന് പേടിയായി. ഹരിക്കു എന്തെങ്കിലും ആപത്തു സംഭവിച്ചോ എന്ന് ഭയന്നു. " എന്താ സാർ.. എന്തെങ്കിലും പ്രശ്നമുണ്ടോ?" " പ്രശ്നമൊന്നുമില്ല.. ഡോക്ടർ എവിടെയുണ്ടോ? ഒന്ന് കാണണമായിരുന്നു" " ഇല്ല.. ഇത് വരെ വന്നിട്ടില്ല.." " എവിടെ പോയതാണെന്ന് അറിയാമോ?" " അറിയില്ല.. ഫോണും സ്വിച്ച് ഓഫ് ആണ്.. ഞങ്ങളും അവനെ കാത്തിരിക്കുകയായിരുന്നു" " ഓ...ഹരിയുടെ ബ്രദർ ഇവിടുണ്ടോ? ദേവനന്ദൻ?" " ഇല്ല.. അവൻ ഹരിയെ അന്വേഷിച്ചു പോയിരിക്കുകയാണ്.." " ദേവനന്ദന്റെ കയ്യിൽ ഫോൺ ഉണ്ടോ?" "ഉണ്ട്.." " ഓക്കേ.. താങ്ക് യൂ സാർ" ആന്റണി പോകുന്നതും നോക്കി വേവലാതിയോടെ രവിശങ്കർ നിന്നു ..ഗേറ്റിനു പുറത്തെത്തിയതും ആന്റണി അൻവറിനെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. " ആന്റണി.. ഞാൻ ഇനി പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം...ഹരിയുടെ ഫോൺ ഇപ്പോൾ സ്വിച്ചഡ് ഓഫ് ആണ്.. അത് കൊണ്ട് ഹരിയുടെ ഫോൺ വച്ച് GPS ലൊക്കേഷൻ കണ്ടു പിടിക്കാൻ സാധിക്കില്ല. പക്ഷെ ഓഫ് ആകുന്നതിനു മുന്നേ ഹരിയുടെ ഫോണിൽ നിന്ന് പോയിട്ടുള്ളതും ഹരിയുടെ ഫോണിലേക്ക് വന്നതുമായ എല്ലാ കോളുകളും ട്രേസ് ചെയ്യണം. നമുക്കു എന്തെങ്കിലും ഒരു ക്ലൂ കിട്ടും... അത് പോലെ ദേവന്റെ ഫോൺ ഓൺ ആണെന്നല്ല പറഞ്ഞത്.. അതിലെ GPS വച്ച് ദേവൻ ഉള്ള ലൊക്കേഷൻ ട്രേസ് ചെയ്യണം.. ദേവനെ കണ്ടെത്തിയാൽ ഹരിയേയും കണ്ടെത്താനാവുമെന്നു എന്റെ മനസ്സ് പറയുന്നു. ഞാൻ വന്നു കൊണ്ടിരിക്കുകയാണ്.." " ഓക്കേ സാർ.." ആന്റണി പോയിക്കഴിഞ്ഞപ്പോൾ ഡോർ അടച്ചു രവിശങ്കർ തിരിച്ചു ഹാളിലേക്ക് കയറി. " ആരായിരുന്നു രവിയേട്ട?" " അത് ഹരിയേം ദേവനെയും അന്വേഷിച്ചു ഹോസ്പിറ്റലിൽ നിന്ന.." പോലീസ് ആണ് വന്നതെന്നു പറഞ്ഞാൽ എല്ലാവരും പേടിക്കുമെന്നു അയാൾക്ക്‌ അറിയാമായിരുന്നു. " ഈ സമയത്തോ? എന്താ കാര്യം?" " അറിയൂല്ല" തന്റെ രണ്ടു മക്കൾക്കും കുഴപ്പമൊന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് രവിശങ്കർ സോഫയിൽ വന്നിരുന്നു. നല്ല മഴ ആയതിനാൽ ഹരി പതുക്കെയാണ് കാര് ഓടിച്ചിരുന്നത്. സമയം ഏകദേശം 12 മണി ആകാറായിരിക്കുന്നു. വീട്ടിൽ ആതിയടക്കം എല്ലാവരും പേടിച്ചിരിക്കയാവും. ദേവൻ തന്റെ മെസ്സേജ് കണ്ടു കാണുമോ? ഒന്ന് വിളിച്ചു പറയാമെന്നു വച്ചാൽ ഫോണിൽ ചാർജും ഇല്ല.. മറ്റേ ഫോൺ പിറകിലത്തെ സീറ്റിലേക്ക് ഇട്ടതാണ്.. ഇപ്പോൾ അത് കാണുന്നുമില്ല.. എന്തായാലും വീട്ടിലേക്കു ഇനി അധികം ഇല്ല.. ഇത്രയും വലിയ ഒരു മഴ ഈ അടുത്തെങ്ങും പെയ്തിട്ടില്ല എന്നോർത്ത് ഹരി ഡ്രൈവിങ്ങിലേക്കു ശ്രദ്ധ തിരിച്ചു. പെട്ടെന്നാണ് ഹരിയുടെ കാറിന്റെ കുറുകെയായി ഒരു വലിയ കറുത്ത വണ്ടി വന്നു നിന്നു . ഹരി സ്പീഡ് കുറച്ചു പോന്നിരുന്നതിനാൽ അവനു പെട്ടെന്ന് തന്നെ ബ്രേക്ക് കിട്ടി. വന്ന വണ്ടിയിൽ നിന്ന് മുഖം മറച്ച കുറച്ചു ആളുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഹരിയുടെ ഉള്ളിൽ അപായസൂചനകൾ മുഴങ്ങി. ആരെയും ഒന്ന് ഫോൺ വിളിക്കാൻ പോലും കഴിയാത്ത അവസ്ഥ... ഇത് മെയിൻ റോഡ് ഒന്നുമല്ല.. ഇത്രയും രാത്രിയിൽ ഈ മഴയത്തു ഈ വഴി ആരെങ്കിലും വരാൻ യാതൊരു സാധ്യതയുമില്ല. ഇടുങ്ങിയ വഴി ആണ്.. മുൻപിൽ അവരുടെ വണ്ടി കിടക്കുന്നത് കൊണ്ട് തനിക്കു മുന്നോട്ടെടുത്തു പോകാൻ സാധിക്കില്ല. വണ്ടി റിവേഴ്‌സ് എടുക്കാമെന്ന് ചിന്തിച്ചു ഹരി ഗിയറിലേക്കു കൈ വച്ചതും റിയർവ്യൂ മിററിലൂടെ തന്റെ പിറകിലും ഒരു വണ്ടി തന്നെ ബ്ലോക്ക് ചെയ്തു വന്നു കിടക്കുന്നത് അവൻ കണ്ടു. എന്ത് വന്നാലും വണ്ടി തുറക്കില്ല എന്നോർത്ത് കൊണ്ട് ഹരി അവിടെ ഇരുന്നു. അവരിൽ ഒരാൾ നടന്നു വന്നു ഹരിയുടെ ഗ്ലാസിൽ തട്ടി ഹരിയോട് പുറത്തിറങ്ങാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. ഹരി അനങ്ങിയില്ല.. അയാൾ രണ്ടു മൂന്നു തവണ ആംഗ്യം കാണിച്ചിട്ടും ഹരി അനങ്ങാത്തപ്പോൾ തന്റെ കോട്ടിൽ നിന്ന് ഒരു തോക്കെടുത്തു അയാൾ ഹരിയുടെ നേരെ ചൂണ്ടി.. എന്നിട്ടു വീണ്ടും ഹരിയോട് ഇറങ്ങാൻ പറഞ്ഞു. ഇത്തവണയും അനുസരിക്കാതായപ്പോൾ അയാൾ ഹരിയുടെ ഗ്ലാസ്സിലേക്കു ഷൂട്ട് ചെയ്തു.. ഗ്ലാസ് ചിന്നിച്ചിതറി.. മെസ്സേജ് ക്ലിയർ ആയിരുന്നു.. അനുസരിച്ചില്ലെങ്കിൽ കൊന്നുകളയും..ഹരി പതുക്കെ തന്റെ കാര് അൺലോക്ക് ചെയ്തു പുറത്തേക്കിറങ്ങി.. അപ്പോഴേക്കും വേറെ ഒരുത്തൻ വന്നു ഹരിയുടെ പോക്കറ്റുകളിലെ സാധനങ്ങൾ എല്ലാം പുറത്തേക്കിട്ടു അവന്റെ കൈകൾ കൂട്ടി ബന്ധിച്ചു. 24ആം തീയതി ------------------ ഹരിയുടെ കൈകൾ ബന്ധിച്ചു കഴിഞ്ഞ ഉടനെ അവരിൽ ഒരാൾ കാറിൽ കയറി അവന്റെ ലാപ്ടോപ്പും ഫോണും കീയും പഴ്സുമെല്ലാം എടുക്കുന്നത് അവൻ കണ്ടു. അതോടെ ഇവർ ആരാണെന്നും എന്തിനു വന്നതാണെന്നും ഉള്ള അവന്റെ സംശയം സത്യമാണെന്നു ഹരി ഉറപ്പിച്ചു. ഹരി തന്റെ ചുറ്റും നിൽക്കുന്നവരെ നോക്കി.. രണ്ടു വണ്ടികളിലായി വന്നവർ എല്ലാം ചേർത്ത് ഒരു പത്തു പേരോളം ഉണ്ടായിരുന്നു. അവരുടെ കയ്യിലാണെങ്കിൽ നിറയെ ആയുധങ്ങളും..താൻ ഇവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ല എന്ന് ഹരിക്കു ബോധ്യമായി. ദേവൻ ആ മെസ്സേജ് കണ്ടു.. എയ്ഞ്ചലിനെ എങ്ങനെയും രക്ഷിക്കണമേയെന്നു ഹരി ഉള്ളിൽ പ്രാർത്ഥിച്ചു. തുടരും... [കഥ ബോർ ആവുന്നില്ലലോ അല്ലെ? ആർക്കൊക്കെ എന്തൊക്കെ സംഭവിക്കും എന്ന കാര്യങ്ങൾക്കൊക്കെ നാളെയും മറ്റന്നാളും കൊണ്ട് തീരുമാനം ആകും കേട്ടോ..അതു വരെ ഒന്ന് ക്ഷമിക്കണേ..] കണ്ണൂർകാരൻ ❤️❤️❤️❤️ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #📔 കഥ
53 likes
1 comment 28 shares