novel
6 Posts • 2M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _20 ✍️ രചന - Aniprasad. മുറ്റത്തെ തെങ്ങിൽ നിന്ന് പൊഴിഞ്ഞു വീണു കിടന്ന ഓലമടലുകൾ ഒരൽപ്പം വെയിൽ കണ്ടതോടെ വെട്ടി കഷ്ണങ്ങളാക്കി ഉണങ്ങാൻ നിരത്തിയിട്ട് കൊണ്ടിരിക്കുകയാണ് പൊന്നമ്മ. ജെസ്സിയാകട്ടെ വരാന്തയിൽ ഇരിയ്ക്കുന്ന നനഞ്ഞ വിറകുകൾ വാരി വെയിലത്ത്‌ കൊണ്ടിടുന്ന ജോലി ചെയ്യുന്നു. അതിനിടയിലാണ് പുല്ലാമലയിലെ വിപണിയിലേക്ക് വാഴക്കുലയുമായി പോയ റോബിച്ചൻ ഭ്രാന്തെടുത്ത മട്ടിൽ ഓടി വരുന്നത്.. അവന്റെ തൊട്ട് പിന്നാലേ ബെന്നിച്ചനും മുരളിയും രവിയും ഉണ്ട്. പൊന്നമ്മ നിവർന്നു നിന്ന് ഇതെന്ത് എന്ന മട്ടിൽ നോക്കുമ്പോഴേയ്ക്കും റോബിച്ചൻ കൃഷിയാവശ്യത്തിനുള്ള വളവും, മറ്റ് പണിയായുധങ്ങളും വയ്ക്കുന്ന കളീലിലേക്ക് ഓടിക്കയറിക്കഴിഞ്ഞു. "എന്താടാ ബെന്നിച്ചാ. എന്തിനാ നിങ്ങളിങ്ങനെ പ്രാണൻ കളഞ്ഞു പായുന്നത്.. എന്തുണ്ടായെന്ന് പറയെടാ മക്കളേ.." പൊന്നമ്മ വേപഥുവോടെ അവരുടെ അടുത്തേയ്ക്ക് ചെന്നു. "അമ്മച്ചീ. അവിടെ കാട്ടു പന്നി ഇറങ്ങിയേക്കുന്നു. നമ്മുടെ കൃഷിയാകെ അവറ്റകള് നശിപ്പിച്ചും കൊണ്ടിരിയ്ക്കുവാ.." റോബിച്ചൻ കളീലിൽ നിന്നെടുത്ത്‌ കൊടുത്ത ആയുധങ്ങൾ കയ്യിൽ വാങ്ങുന്നതിനിടയിൽ ബെന്നിച്ചൻ പറഞ്ഞു. "ഹെന്റെ മാതാവേ..." പൊന്നമ്മ നെഞ്ചത്ത്‌ കൈവച്ചു പോയി. ''ഇനി ഇതിന്റെ കൂടി കുറവേ ഉണ്ടാകാനുള്ളായിരുന്നൂ.. ഇതിപ്പോൾ കരയിലും, വെള്ളത്തിലും കൂടിയാണാല്ലോ ചെകുത്താന്മാർ വന്നു മനഃസമാധാനം കെടുത്തുന്നത്..'' പൊന്നമ്മയ്ക്ക് സങ്കടം വന്നു രണ്ടര മീറ്റർ നീളമുള്ള രണ്ട് ഇരുമ്പ് പൈപ്പുകൾ.. മറ്റൊരു പൈപ്പിന്റെ ഒരറ്റത്ത്‌ മഴു പോലൊരു വായ്ത്തല ചേർത്തു പിടിപ്പിച്ചിട്ടുള്ള ആയുധമാണ്. അതുകൊണ്ടൊരു വെട്ട് വെട്ടിയാൽ ആനയുടെ മസ്തകം പോലും നെടുകെ പിളർന്നു പോകും. ഒരു സഞ്ചിയിൽ തൂക്കിയിട്ടുന്ന പടക്കം അതേപോലെ എടുത്ത്‌ കയ്യിൽ പിടിച്ച ശേഷം തീപ്പെട്ടി ആ സഞ്ചിയിലുണ്ടോ എന്ന് നോക്കിയ ശേഷം റോബിച്ചനിറങ്ങി പുറത്തേയ്ക്ക് വന്നു. ഓരോ ആയുധങ്ങൾ ഓരോരുത്തരുടെ കയ്യിൽ കൊടുത്ത ശേഷം അവർ ചെമ്പൻ മലയുടെ താഴ്വാരത്തിലുള്ള കൃഷിയിടത്തിലേക്ക് ചെന്നു. ദൂരെ നിന്നേ പന്നികളുടെ മുരൾച്ച അവർക്ക് കേൾക്കാമായിരുന്നു. വിളവെടുക്കാൻപാകമായ ചേമ്പും കുറെ കപ്പയുമൊക്കെ പന്നി കുത്തി മറിച്ച് കഴിഞ്ഞിരുന്നു. "ആയുധം അടുത്ത് വച്ചോണം.. ഏതുവഴിയ്ക്കാ പന്നി ഓടി വരുന്നതെന്ന് അറിയാൻ പറ്റില്ല. ആരുടെ നേർക്ക് വന്നാലും തലയ്ക്കടിച്ചിട്ടേക്കണം. തുരു തുരാ അടിച്ചോണം.. അല്ലെങ്കിൽ നമ്മുടെ കാലും കൊണ്ടേ അവറ്റകള് പോകൂ. അറിയാല്ലോ.." എല്ലാവർക്കും മുന്നറിയിപ്പ് കൊടുത്ത ശേഷം കൈപ്പത്തിയുടെ വലിപ്പമുള്ള ഓലപ്പടക്കങ്ങൾ ഒന്നൊന്നായി എടുത്ത്‌ റോബിച്ചൻ കൂട്ടുകാരുടെ കയ്യിൽ ഏൽപ്പിച്ചു. ആറോ ഏഴോ പന്നികൾ നിന്ന് കപ്പകുത്തിമറിച്ചിട്ട് തിന്നു കൊണ്ട് നിൽക്കുകയാണ്. കുറച്ചുപന്നികുഞ്ഞുങ്ങൾ പാത്തികൾക്കിടയിലെ കലങ്ങി മറിഞ്ഞവെള്ളത്തിൽ കൂടി തലങ്ങും വിലങ്ങും ഓടി രസിയ്ക്കുന്നു. തീപ്പെട്ടി മാറ്റിയിട്ട് റോബിച്ചൻ ലൈറ്റർ എടുത്ത്‌ കൂട്ടുകാരുടെ കൈയ്യിൽ ഏൽപ്പിച്ച പടക്കങ്ങൾക്ക് ഒന്നൊന്നായി തീ പിടിപ്പിച്ച ശേഷം പന്നികൾക്കിടയിലേക്ക് എറിഞ്ഞു. വലിയ ശബ്ദത്തോടെ പടക്കം പൊട്ടി തെറിച്ചതും പന്നികൾ വിരണ്ട് എവിടേക്കിന്നില്ലാതെ ഓടി തുടങ്ങി.ഓടുന്നതെല്ലാം പണയിൽ നിന്ന് തെന്നി വെള്ളം നിറഞ്ഞു കിടക്കുന്ന പാത്തി കളിലേക്കാണ് വീണുകൊണ്ടിരുന്നത്. അവിടെ നിന്നുംപണിപ്പെട്ടു കരയിലേക്ക് കയറുന്നപന്നിയുടെ കാൽകീഴിലേക്ക് ദൂരെ നിന്ന് അവർ പടക്കം കത്തിച്ചു എറിഞ്ഞു കൊണ്ടിരുന്നു. കൂട്ടം തെറ്റി ഓടുന്നതിൽ ചിലതൊക്കെ ചെമ്പൻ മലയിലേക്ക് ഓടി ക്കയറി കാടിന്റെ വന്യതയിലേക്ക് മറഞ്ഞു. ബാക്കി വന്ന പന്നികളെ വളഞ്ഞു നിന്നവർ പടക്കം എറിഞ്ഞോടിച്ചു അര മണിയ്ക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ വന്നത് പോലെ പന്നിക്കൂട്ടം തിരികെ ചെമ്പൻ മല കയറിപ്പോയി. നല്ല കൊഴുത്തുരുണ്ട ചേമ്പിൻ വിത്തുകളിൽ മുക്കാൽ ഭാഗത്തോളം തിന്നതിന് ശേഷം ബാക്കി വന്നവയെല്ലാം ഒടിച്ചു മറിച്ചിട്ടിരിയ്ക്കയാണ്. റോബിച്ചൻ അതിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ രവി കുമാറിന്റെ അലർച്ച കേട്ടു. "റോബിച്ചാ മാറിക്കോടാ... ദേ വരുന്നെടാ.." കൂട്ടുകാരൻ പറഞ്ഞു നിർത്തുമ്പോൾ തിരിഞ്ഞു പോലും നോക്കാതെ റോബിച്ചൻ പാത്തിയിലെ വെള്ളത്തിലേക്ക് ചാടി. മിന്നൽപോലെ കറുത്തിരുണ്ട,ഒരു പശുക്കുട്ടിയുടെ വലിപ്പമുള്ള കാട്ടുപന്നി താൻ നിന്നിരുന്ന ഇടത്തിലൂടെ പാഞ്ഞു പോകുന്ന കാഴ്ചകണ്ടു റോബിച്ചന്റെ നെഞ്ചിടിച്ചു. താൻ അവിടെ നിന്ന് മാറാനൊരു നിമിഷം വൈകിപോയിരുന്നെങ്കിൽ ആ പന്നി തന്റെ നെഞ്ചിടിച്ചു തകർത്തിട്ട് ഓടിപ്പോയേനെ എന്ന് അവന് തോന്നി. പത്തു മീറ്ററോളം മുമ്പോട്ട് ഓടിയ പന്നി അവിടെ തിരിഞ്ഞു നിന്നു. അതിന്റെ മൂക്കിന് ഇരുവശത്തു കൂടിയും മുകളിലേക്ക് ഉയർന്നു കൂർത്തു നിന്ന തേറ്റയിൽ നിറയെ ചെളിക്കട്ടെ പറ്റി പിടിച്ചിരുപ്പുണ്ടായിരുന്നു. "ബെന്നിച്ചാ.. പടക്കം കത്തിച്ചെറിയെടാ.. തലയ്ക്കുവീഴണം. അല്ലെങ്കിൽ നമ്മളിലൊരാളെ അവൻ കൊണ്ട് പോകും.." റോബിച്ചൻ പന്നിയുടെ ഓരോ ചലനവും നോക്കി നിന്നുകൊണ്ട് പറഞ്ഞു. "പടക്കം തീർന്നു. ഇനി ബാക്കിയില്ല.." കാട്ടുപന്നി പിൻ കാലുകൾ കൊണ്ട് തറയിൽ മാന്തുന്നത് കണ്ടപ്പോൾ അത് കുതിച്ചു പായാനുള്ള ഒരുക്കമാണെന്നും, അതിന്റെ ലക്ഷ്യം റോബിച്ചനാണെന്നും മറ്റുള്ളവർക്ക് മനസിലായി. "ബെന്നിച്ചാ.. എന്തെങ്കിലും ഒരായുധം താടാ.." റോബിൻ വെള്ളത്തിൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു. ബെന്നിച്ചൻ തന്റെ കയ്യിലിരുന്ന മഴു റോബിച്ചന് നേരെ എറിഞ്ഞതും പന്നി കരയിൽ നിന്ന ബെന്നിച്ചന് നേരെ ശരം പോലെ പാഞ്ഞുവന്നു. ബെന്നിച്ചൻ തെറിച്ചു വെള്ളപ്പാത്തിയിലേക്ക് വീഴുന്ന കാഴ്ചയാണ് അവർ കാണുന്നത്. "ബെന്നിച്ചാ "എന്ന് രവികുമാർ അലറി വിളിച്ചു. അവൻ കരുതിയത് ബെന്നിച്ചന് കാട്ടു പന്നിയുടെ കുത്തേറ്റു എന്നാണ്.. കുത്ത് കിട്ടിയിട്ടുണ്ടെങ്കിൽ ബെന്നിച്ചന്റെ ഏതെങ്കിലും ഒരു കാലിന് ക്ഷതമേൽക്കുക തന്നെ ചെയ്യും. "എനിയ്ക്കൊന്നും പറ്റിയില്ല. ഞാൻവെള്ളത്തിലേക്ക് ചാടിയതാ. നിങ്ങൾ സൂക്ഷിച്ചോ.." ബെന്നിച്ചൻ വെള്ളത്തിൽ എണീറ്റ് നിന്നു. ആക്രമ കാരിയായ പന്നി വീണ്ടും തിരിഞ്ഞോടിവരാൻ തുടങ്ങുമ്പോൾ റോബിച്ചൻ കരയിലേക്ക് ചാടിക്കയറി. കണ്ണ് പൊട്ടന്മാർ ഓടും പോലെ തന്റെ നേർക്കൊരു ബോംബ് മുക്രയിട്ടു കുതിച്ചു വരുന്നത് കണ്ട റോബിച്ചൻ ഒരു വശത്തേയ്ക്ക് മാറിയിട്ട് കയ്യിലിരുന്ന മഴു ആഞ്ഞു വീശി. പന്നി തന്നെകടന്നു പോകും മുൻപേ മിന്നലടിച്ചിട്ടെന്നോണം ഒന്ന് വിറയ്ക്കുന്നത് അവൻ കണ്ടു. മഴു തിരികെ പിടിയ്ക്കാൻ നോക്കിയെങ്കിലും റോബിച്ചന് അതുവലിച്ചെടുക്കാൻ കഴിഞ്ഞില്ല. പന്നിയുടെ കഴുത്തെല്ലിനായിരുന്നു വേട്ടറ്റത്. മഴുവിന്റെ വായ്ത്തല അതിന്റെ കഴുത്തിലെ കശേരുക്കൾക്കിടയിൽ കുരുങ്ങി പോയിരുന്നു. റോബിച്ചൻ മഴുവിൽ നിന്നുള്ളപിടി വിട്ടതോടെ പന്നി അലറി വിളിച്ചു ശബ്ദമുണ്ടാക്കി കൊണ്ട് അവിടെ നിന്നു കറങ്ങാൻ തുടങ്ങി. "മാറിയ്‌ക്കോ ബെന്നിച്ചാ. അത് ജീവന് വേണ്ടി ഓടാൻപോവാ..ഏത് വഴിയ്ക്കാണെന്ന് പറയാൻ പറ്റില്ല." റോബിച്ചൻ അതിന്റെ അടുത്ത് നിന്നും പിന്നിലേക്ക് മാറിക്കൊണ്ടിരുന്നു. പക്‌ഷേ കാലുകൾ കുഴഞ്ഞ് കാട്ടു പന്നി നില തെറ്റി പാത്തിയിലേക്ക് മറിഞ്ഞു. അതിന്റെ കഴുത്തിൽ നിന്ന് വീണ ചോര വെള്ളത്തിന്റെ നിറം ചുമപ്പിച്ചു കൊണ്ടിരുന്നു. മരണപരാക്രമത്തോടെ പന്നി അലറി വിളിയ്ക്കുന്ന ശബ്ദം ക്രമേണ നേർത്തു വന്നു. അതിനൊപ്പം പന്നിയുടെ പിടച്ചിലുകളും അവസാനിച്ചു. പന്നിയുടെ തലവെള്ളത്തിലേക്ക് താഴ്ന്നപ്പോൾ തുരു തുരാ കുമിളകൾ വെള്ളത്തിന്‌ മുകളിൽ വന്നു പൊട്ടി ക്കൊണ്ടിരുന്നു. പതിയെ പ്പതിയെ അതും നിലച്ചു. ഒരു പാത്തിയിൽ കെട്ടി കിടന്ന വെള്ളം മുഴുവൻ ചോര ചുവപ്പണിഞ്ഞു കഴിഞ്ഞു. ഒന്ന് കൂടി പിടഞ്ഞ ശേഷം അതിന്റെ ശരീരം തീർത്തും നിശ്ചലമായി. "കഴിഞ്ഞു.." റോബിച്ചൻ കൂട്ടുകാരെ നോക്കി പറഞ്ഞു. റോബിച്ചൻ കുനിഞ്ഞ്, ഉഴുതു മറിച്ചിട്ടത് പോലുള്ള ചെളി മണ്ണിലേക്ക് ഇരുന്നു. "ഇതിനെ ഇനി എന്താ ചെയ്ക റോബിച്ചാ. നമ്മള് കൊന്നതല്ലേ. അപ്പോൾ ഫോറസ്റ്റ് കാരെ അറിയിയ്ക്കണ്ടേ.." രവികുമാർ അവന്റെ അടുത്തേയ്ക്ക് വന്നു ചോദിച്ചു. "വേണമെങ്കിൽ കുഴിച്ചിടാം. അല്ലങ്കിൽ ഫോറസ്റ്റ് കാരെ അറിയിയ്ക്കാം. അതല്ലെങ്കിൽ ഇരു ചെവിയറിയാതെ പീസ് പീസാക്കി എടുക്കാം.. എന്ത് വേണം.." റോബിച്ചൻപറഞ്ഞത് കേട്ട് രവികുമാറും ബെന്നിച്ചനും മുഖാമുഖം നോക്കി. "കഴിച്ചിട്ട് കളയാം. മറ്റൊന്നിനും നിൽക്കണ്ട.. ചിലപ്പോൾ ഫോറസ്റ്റ് കാർ വീട്ടിൽ വന്നു വരട്ടിയതും, കറി വച്ചതുമൊക്കെ ചട്ടിയോടെ എടുത്തോണ്ട് പോയെന്നിരിയ്ക്കും. എന്തിനാടാ വെറുതേ വയ്യാ വേലി വലിച്ചു തലയിൽ വയ്ക്കുന്നത്.." റോബിച്ചൻ പറയുന്നതാണ് ന്യായമെന്ന് അവർക്ക് തോന്നി. ഫോറസ്റ്റ് വകുപ്പിൽ അറിയിയ്ക്കാനാണെങ്കിൽ കുളമുടിയിൽ പോകണം. ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ തവണ പോകേണ്ടതായി വന്നേക്കാം. അതുമല്ല അവർ എത്തും വരെ പന്നിയുടെ ജഡം കാത്തു സംരക്ഷിയ്ക്കുകയും ചെയ്യണം. അതിലും ഭേദം വലിച്ചെടുത്ത്‌ വാഴത്തോട്ടത്തിൽ കൊണ്ടുപോയി കുഴികുത്തി മൂടുന്നതാണ്. ഒന്നുമല്ലെങ്കിലും പത്ത്‌ വാഴകളിൽ രണ്ട് പടല കായ് അധികം വീണെന്നിരിയ്ക്കും. മൂന്ന് പേരും ചേർന്ന് പന്നിയുടെ ജഡം അവിടെ കൊണ്ടു പോയി കുഴി കുത്തി മൂടി. പണി തീർന്നപ്പോഴേയ്ക്കും മൂന്ന് പേരും തളർന്നു കഴിഞ്ഞിരുന്നു. "ഇനിയെന്തിനാ ഇവിടെ നിൽക്കുന്നത്. പോയേക്കാം.." ബെന്നിച്ചൻ പറഞ്ഞു. "നിങ്ങള് വിട്ടോ. ഞാൻ പന്നി കുത്തി മറിച്ചിട്ടിരിയ്ക്കുന്നതൊക്കെ ഒന്ന് വാരി മാറ്റിയിട്ട് വന്നേക്കാം.. പത്തു മിനിറ്റ് നേരത്തെ പണിയെല്ലാ ഉള്ളോ." റോബിച്ചൻ അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. "സാരമില്ലെടാ. നീ പണി തീർത്തിട്ട് വാ. ഞങ്ങളിവിടെ ഇരിയ്ക്കാം. അല്ലെങ്കിൽ വേണ്ട. ഞങ്ങളും സഹായിയ്ക്കാം.. പെട്ടന്ന് ജോലി കഴിയുമല്ലോ..." അവരും റോബിച്ചന് ഒപ്പം കൂടി. കപ്പയുടെ കമ്പുകൾ വെട്ടിമാറ്റിയ ശേഷം ബാക്കി വന്ന വേസ്റ്റുകൾ അവർ ഒരിടത്തായി കൂട്ടിയിട്ടു. ചെമ്പിന്റെ തണ്ടുകളെല്ലാം വെട്ടി മുറിച്ച് കൊണ്ട് പോയി വാഴയുടെ തടത്തിൽ ഇട്ടു. പിന്നെ അവർ വാഴപ്പാത്തിയ്ക്കിടയിലെ ഒഴുക്ക് വെള്ളത്തിൽ ഇറങ്ങി കൈ കാൽ കഴുകി. അതിന് ശേഷം തിരികെ വന്ന് ആയുധങ്ങൾ കയ്യിലെടുത്തു പോകാൻ നേരം റോബിച്ചൻ തിരിഞ്ഞു നിന്ന് പന്നി കൂട്ടങ്ങൾ തകർത്തിട്ട വേലിയിലേക്ക് നോക്കി. വേലിയ്ക്ക് വെളിയിൽ കാട് പിടിച്ചു കിടക്കുന്ന കുറച്ച് ഭൂ പ്രദേശം ഉണ്ട്. അതിനുമപ്പുറമാണ് ചെങ്കുത്തായ ചെമ്പൻ മല നിരകളുടെ തുടക്കം. അവിടേയ്ക്ക് നോക്കിയപ്പോൾ റോബിച്ചന് തോന്നി വേലിയ്ക്ക് വെളിയിൽ ആരോ ഒരു മനുഷ്യൻ നിൽപ്പുണ്ടെന്ന്. റോബിച്ചൻ മുൻപേ നടന്ന രവികുമാറിന്റെ കൈപിടിച്ച് അവിടെ നിർത്തി. രവികുമാർ നിന്നപ്പോൾ റോബിച്ചൻ ദൂരേയ്ക്ക് വിരൽ ചൂണ്ടി. "അതൊരു മനുഷ്യനാണെന്ന് തോന്നുന്നല്ലോ.ഇവിടാരാ ഇത്ര ധൈര്യത്തോടെ വന്നു നിൽക്കാൻ ചങ്കുറപ്പുള്ളവൻ." അവർ അവിടേയ്ക്ക് നടക്കാൻ മുതിരവേ അവിടെ നിന്നയാൾ തിരിഞ്ഞു നിന്നു. പിന്നെ മെല്ലെ നടന്നു വന്നു തകർന്നു കിടക്കുന്ന വേലി കടന്ന് റോബിച്ചന്റെ കൃഷിയിടത്തിലേക്ക് കയറി. എസ്തപ്പാൻ തങ്ങൾക്ക് മുൻപിലേക്ക് നടന്ന് വരുന്നത് ഒരമ്പരപ്പോടെ അവർ നോക്കി നിന്നു. അവർക്ക് മുൻപിൽ വന്നു നിന്ന എസ്തപ്പാൻ റോബിച്ചന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. അയാളെന്തിനാണ് തന്നെ ഇങ്ങനെ നോക്കുന്നതെന്ന് അവന് മനസിലായില്ല. "നീയായിരുന്നു.. നീയായിരുന്നു ആ ഒറ്റുകാരൻ..അല്ലേ... ഞാൻ എവിടെയുണ്ടെന്ന് നിന്റെ മുതലാളിയ്ക്ക് ചോർത്തിക്കൊടുത്ത നേരുള്ള അടിമ.. അല്ലേ.. അതിനുള്ള കൂലി നിനക്ക് ഞാൻ തരുന്നുണ്ട്. തരുന്നുണ്ടെന്ന് പറഞ്ഞാൽ ഉടൻ തന്നെ..." "കണക്കും ജോലിയും, അതിനുള്ള കൂലിയുമൊക്കെ ഉണ്ടെങ്കിൽ അത് വെറുതേ വച്ചു താമസിപ്പിച്ചോണ്ട് ഇരിയ്ക്കല്ലേ ആശാനേ.. അതങ്ങു കയ്യോടെ കൊടുത്തു തീർത്തേക്കണം.." റോബിച്ചൻ പരിഹസിച്ചു. "തരുന്നുണ്ടെടാ. കയ്യോടെ തരുന്നുണ്ട്... ഒട്ടും കുറഞ്ഞു പോകാതെ തന്നെ ഞാൻ തരുന്നുണ്ട്. എന്നെ ഒറ്റി കൊടുത്ത നിന്റെ ചങ്കിന്റെ പിടച്ചിലാ എനിയ്ക്ക് കാണേണ്ടത്.. അതിനുള്ള നിന്റെ മറ്റവൾ ഒന്നിങ്ങോട്ട് വന്നോട്ടെ. അത് വരെ നീയൊന്ന് ക്ഷമിച്ചിരുന്നോ.." "ഡാ..." അലറിക്കൊണ്ട് മുന്നോട്ട് ചാടാൻ തുടങ്ങിയ റോബിച്ചനെ കൂട്ടുകാർ പിടിച്ചു നിർത്തി. റോബിച്ചൻ അവരെ തള്ളി മാറ്റിയ ശേഷം മഴു കയ്യിലെടുത്തു. "തൊട്ടാൽ.. അവളുടെ മുഖത്ത്‌ പോലും നീ നോക്കി പോയിട്ടുണ്ടെങ്കിൽ,.. നിനക്കുള്ള മറുപടി തരുന്നത് ഇതായിരിക്കും... നിനക്ക് കളിയ്ക്കാനുള്ള ആള് മാറി പോയെന്ന് നീ അന്നേ മനസിലാക്കൂ.." റോബിച്ചൻ മഴു കയ്യിലിട്ട് തിരിച്ച ശേഷം അവിടെ നിന്ന കൊന്നതടിയിൽ കൊത്തി നിർത്തി. എസ്തപ്പാന്റെ കണ്ണുകൾക്ക് മുൻപിൽ മഴുവിന്റെ പിടി നിന്ന് മെല്ലെ വിറച്ച് കൊണ്ടിരുന്നു. (തുടരും ) #📔 കഥ
102 likes
3 comments 24 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/6DNqG0b?d=n&ui=v64j8rk&e1=cദേവാസുരം 26 " വിനോദ് ഡോക്ടറിന് ഇന്ന് ഓഫ് ആണ്.. അത് കൊണ്ടു ഞാൻ മോളുടെ വൈറ്റൽസ് ഒക്കെ ഒന്ന് ജസ്റ്റ് ചെക്ക് ചെയ്യാൻ വന്നതാണ്" " ഡോക്ടർക്ക് പകരം സിസ്റ്റർ വരുമെന്നാണല്ലോ പറഞ്ഞിരുന്നത്" അയാൾ ഹരിയെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു.അപ്പോൾ കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടാണ് വിനോദ് പോയിരിക്കുന്നത്. അവരെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് ഹരി ആലോചിച്ചു. പിന്നെ ഒരു നിറഞ്ഞ ചിരിയോടെ പറഞ്ഞു.. " ലിൻസി സിസ്റ്റർ അല്ലെ? സിസ്റ്റർ മരുന്നുകളും ആയി വരും. ഡെയിലി ഇൻജെക്ഷൻ ഉണ്ടല്ലോ..ഞാൻ റോയ് സാർ പറഞ്ഞിട്ട് മോളുടെ ബിപി യും പൾസും ഒക്കെ ഒന്ന് നോക്കാൻ വന്നേനെ ഉള്ളു. എന്റെ ഒരു പേഷ്യന്റ് ഈ ബ്ലോക്കിൽ തന്നെ റൂം 104 ഇൽ ഉണ്ട്. അപ്പോൾ റോയ് സാറാണ് പറഞ്ഞത് അവിടെ വിനോദ് ഡോക്ടറിന്റെ ഒരു കിഡ്നി ട്രാൻസ്‌പ്ലാന്റ് പേഷ്യന്റ് ഉണ്ട്..എന്തായാലും ഇവിടെ വരുമ്പോൾ മോളെ കൂടി നോക്കാൻ. അത് കൊണ്ടാണ് വന്നത്" ലിൻസി സിസ്റ്ററിന്റെയും റോയ് സാറിന്റെയുമൊക്കെ പേര് കേട്ടപ്പോൾ അവർക്ക്കു ഹരിയെ കുറച്ചു വിശ്വാസമായി. പിന്നെ ഹരിക്കും അവിടെ പേഷ്യന്റ് ഉണ്ടെന്നു കേട്ടപ്പോൾ അതും ഇത് പോലെ ഏതെങ്കിലും അനധികൃതമായ സർജറി ആവുമെന്ന് കരുതിയിട്ടുണ്ടാവും. എന്തായാലും അയാളുടെ മുഖം കുറച്ചു തെളിഞ്ഞു. ഹരി ആ കുട്ടിയോട് കളിച്ചും ചിരിച്ചും പൾസും ബിപി യും ഒക്കെ ചെക്ക് ചെയ്തു. അതൊക്കെ ഇന്നത്തെ ഡേറ്റിൽ കൊണ്ട് വന്ന ഫയലിൽ നോട്ട് ചെയ്തു. പിന്നെയും എന്തൊക്കെയോ എഴുതി ചേർത്ത്. ഡോക്ടർമാരുടെ കയ്യക്ഷരവും വാക്കുകളും ആർക്കും വായിക്കാൻ പറ്റാത്തത് നന്നായെന്ന് ഹരി ഓർത്തു. അവന്റെ കയ്യിൽ കുട്ടിയുടെ ഫയൽ കൂടി കണ്ടപ്പോൾ അവർക്കു ഹരിയോടുള്ള സംശയം മൊത്തം മാറി. " 25 നല്ലെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്?" ഫയലിൽ കുത്തിക്കുറിച്ചു കൊണ്ട് ഹരി ചോദിച്ചു "അതെ ഡോക്ടർ.. മോൾക്ക് കുഴപ്പമൊന്നും ഇല്ലാലോ അല്ലെ? ആ കുട്ടിയുടെ അമ്മയാണ് ചോദിച്ചത്. ഹരി ചിരിച്ചു കൊണ്ട് ഇല്ലായെന്ന് തലയാട്ടി. " വേറെ പ്രശ്നമൊന്നും ഉണ്ടാവില്ലലോ അല്ലെ ഡോക്ടർ? ഐ മീൻ..മറ്റേ കുട്ടിയുടെ വീട്ടുകാരോ.. അതോ ആ കുട്ടി അന്ന് വരാതിരിക്കുകയോ മറ്റോ... ഒരുപാടു അന്വേഷിച്ചിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒന്ന് ശരിയായത്" അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് ഹരിക്കു മനസിലായി. തന്റെ മനസ്സിൽ തോന്നിയ വികാരം മുഖത്തു കാണാതിരിക്കാൻ ഹരി പ്രത്യേകം ശ്രദ്ധിച്ചു. " റോയ് സാർ ഏറ്റ കാര്യമല്ലേ.. ഒരു കുഴപ്പവുമുണ്ടാവില്ല" " ഡോക്ടർ ഉണ്ടാവുമോ 25 ത് ഓപ്പറേഷന്?" "ഇല്ല.. വിനോദ് ഡോക്ടർ ആണ് ഉണ്ടാവുക...കുട്ടി ഇപ്പോൾ ഓക്കേ ആണ്.. സൊ ഐ വിൽ ടേക്ക് മൈ ലീവ്" അതും പറഞ്ഞു ഫയലുമായി ഹരി പുറത്തേക്കിറങ്ങി. വാതിൽ തന്റെ പിറകിൽ അടഞ്ഞപ്പോൾ ഹരി ഒരു ദീർഘനിശ്വാസം വിട്ടു. ഇനിയിപ്പോൾ കുഴപ്പമില്ല. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ക്യാമറ ഓഫ് ചെയ്തു. തത്ക്കാലം വേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞു. 25 ആം തീയതി അനധികൃതമായി ഒരു കിഡ്നി ട്രാൻസ്‌പ്ലാന്റ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന്നും അതിൽ റോയ് സാറിനും വിനോദിനും ലിന്സിക്കും പങ്കുണ്ടെന്നും തെളിയിക്കാൻ ഇത് മതി. സമയത്തു മാച്ചിങ്ങായ ഒരു കിഡ്നി കിട്ടിയില്ലെങ്കിൽ അകത്തു കിടക്കുന്ന നിഷ്കളങ്കയായ കുട്ടിക്ക് എന്തു സംഭവിക്കും എന്നോർത്തപ്പോൾ ഹരിയുടെ മനസ്സിൽ ഒരു വിങ്ങലുണ്ടായി. പക്ഷെ സ്വന്തം കുഞ്ഞിന് വേണ്ടിയാണെങ്കിൽ പോലും മറ്റൊരു കുഞ്ഞിന്റെ ജീവനെടുക്കാനുള്ള അവരുടെ സ്വാർത്ഥതയും പണം കിട്ടാനായി എന്തും ചെയ്യുമെന്നുള്ള റോയ് സാറിന്റെയും കൂട്ടരുടെയും ചിന്താഗതിയും ഓർത്തപ്പോൾ താൻ ചെയ്യുന്നത് ശരിയാണെന്ന ഉറച്ച വിശ്വാസം ഹരിക്കു ഉണ്ടായി. തനിക്കു ഇവിടെ പേഷ്യന്റ് ഉള്ളത് കൊണ്ട് ഇടനാഴിയിൽ വച്ച് തന്നെ ആരെങ്കിലും കണ്ടാലും പ്രശ്നമില്ല.. റൂമിൽ വച്ച് കണ്ടാലാണ് കുഴപ്പം. പക്ഷെ എന്നാലും ഇനി അധികം സമയം പാഴാക്കാനില്ല. ലിൻസി സിസ്റ്റർ ഇൻജെക്ഷൻ എടുക്കാൻ വരുമ്പോൾ താൻ വന്നിരുന്നു എന്ന കാര്യം അവർ പറയുമോ ഇല്ലയോ എന്നറിയില്ല. അങ്ങനെ പറഞ്ഞാൽ അവർക്കു ഉറപ്പായും സംശയമാവും. പിന്നെ അവർ എല്ലാം മറച്ചു വയ്ക്കാൻ എന്ത് വേണമെങ്കിലും ചെയ്യും. എന്ത് ചെയ്യണം എങ്കിലും ഉടനെ ചെയ്യണം..അവൻ വേഗം തന്നെ ഹോസ്പിറ്റലിൽ തിരിച്ചെത്തി അന്നത്തെ ഡ്യൂട്ടി സൈൻ ഔട്ട് ചെയ്തു ഇറങ്ങി. വീട്ടിൽ പോകാൻ സമയമില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇറങ്ങി പോകുന്ന വഴി ദേവനോട് ഒരു അത്യാവശ്യ കാര്യത്തിന് പോവുകയാണെന്ന് മാത്രം പറഞ്ഞു. എന്താണെന്നു അവൻ ചോദിച്ചെങ്കിലും വന്നിട്ട് പറയാമെന്നു പറഞ്ഞു ഹരി ഇറങ്ങി. തന്നോട് പറയാത്ത എന്ത് അത്യാവശ്യമാണ് ഹരിക്കു എന്നോർത്തെങ്കിലും ജോലി തിരക്കിൽ ചോദിയ്ക്കാൻ കഴിഞ്ഞില്ല. അവൻ ആതിയോടും വിളിച്ചു വരാൻ ലേറ്റ് ആവുമെന്ന് അറിയിച്ചു. ഹരി സമയം നോക്കി.. 4 മണി കഴിഞ്ഞിരിക്കുന്നു. ഹരി തന്റെ കാറിൽ കയറി ഹോസ്പ്പിറ്റലിൽ നിന്നിറങ്ങി കുറച്ചു ദൂരം ചെന്ന ശേഷം വണ്ടി ഒതുക്കി നിർത്തി. രാവിലെ വീട്ടിൽ നിന്ന് പോന്നപ്പോഴേ ഹരി തന്റെ പേർസണൽ ലാപ്ടോപ്പും ഇത് വരെയുള്ള തെളിവുകൾ ശേഖരിച്ച പെൻഡ്രൈവും കയ്യിൽ കരുതിയിരുന്നു. ഒപ്പം താൻ അധികം ഉപയോഗിക്കാത്ത തന്റെ പഴയ ഫോണും . പെൻഡ്രൈവെടുത്തു ഇന്ന് എടുത്ത വിഡിയോയും അതിനോടൊപ്പം കോപ്പി ചെയ്തു. ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞു.. തന്റെ തെളിവ് ശേഖരണം പൂർത്തിയായിരിക്കുന്നു. ഇനിയും അധികം തിരഞ്ഞു പോയാൽ അവർക്കു സംശയം തോന്നും. ഇനിയുള്ളത് ഇത് വിശ്വാസ്യത ഉള്ള ആരുടെയെങ്കിലും കയ്യിൽ ഏല്പിക്കുക എന്നതാണ്. കുറെ ആലോചനക്ക് ശേഷം ഹരി അതിനു വേണ്ടി തിരഞ്ഞെടുത്ത ആൾ അൻവർ അലിയാണ്. ഇന്നേ വരെ ഒരു അഴിമതിയും കേട്ടിട്ടില്ലാത്ത ഓഫീസർ. പിന്നെ താൻ സംശയിച്ച പോലെ എബിന്റെ മരണവുമായി ഇതിനു ബന്ധം ഉണ്ടെങ്കിൽ തന്റെ തെളിവുകൾ അൻവറിനും സഹായം ആവും. ദേവന്റെ പിറകെ പിന്നെ അയാൾ വരികയുമില്ല. സമയം വൈകിട്ട് ഏകദേശം അഞ്ചു മണിയായി. ആദ്യം അയാളുടെ ഓഫീസിൽ പോയി നോക്കാം. പിന്നെ വീട്ടിൽ പോകാം എന്നോർത്ത് ഹരി കാര് എടുക്കാൻ തുടങ്ങി. രണ്ടാമത് ഒരു ചിന്തയിൽ തന്റെ ലാപ്ടോപ്പ് ഒന്നുടെ ഓൺ ആക്കി ഒരു പുതിയ ഇമെയിൽ ഐഡി ഉണ്ടാക്കി ആ ഈമെയിലിലേക്കു ഈ പെൻ ഡ്രൈവിൽ ഉള്ള സാധനങ്ങൾ എല്ലാം കോപ്പി ചെയ്ത ഒരു മെയിൽ ആ മെയിൽ ഐഡിയിലേക്ക് തന്നെ അയച്ചിട്ടു. എന്നിട്ടു അൻവറിന്റെ ഓഫീസിലേക്ക് യാത്രയായി. ദേവൻ വീട്ടിലെത്തിയപ്പോഴും ഹരി എത്തിയിട്ടില്ല എന്നത് അവനു അതിശയമായി. പിന്നെ ആതിയോടും അവൻ എവിടെ പോവാണെന്നോ എന്തിനു പോവാണെന്നോ പറഞ്ഞിട്ടില്ല. അവനോടു പറഞ്ഞ പോലെ ഒരു അത്യാവശ്യമുണ്ട് വരാൻ ലേറ്റ് ആവുമെന്ന് മാത്രം പറഞ്ഞു. ദേവന് ഉള്ളിൽ എന്തൊക്കെയോ കാരണം അറിയാത്ത അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. അവനെ വിളിക്കാമെന്ന് ഓർത്തെങ്കിലും എന്തെങ്കിലും തിരക്കിലോ മറ്റോ ആണെങ്കിലോ എന്നോർത്ത് വേണ്ടാന്ന് വച്ചു . അവൻ ഒരു കൊചു കുട്ടിയൊന്നും അല്ലാലോ..എന്തായാലും കുറച്ചു നേരം കൂടിയായിട്ടും വന്നില്ലെങ്കിൽ വിളിച്ചു നോക്കാം എന്ന് ഉറപ്പിച്ചു. അൻവറിന്റെ ഓഫീസിന്റെ മുന്നിൽ എത്തി ഹരി തന്റെ കാർ പാർക്ക് ചെയ്ത് പെൻഡ്രൈവ് പോക്കറ്റിൽ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി. പുറത്തു നിൽക്കുന്ന സെക്യൂരിറ്റിയുടെ അടുത്ത് അൻവർ സാറിനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ സാർ ഇന്ന് ലീവ് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഇനി നാളെ വന്നാൽ മതിയോ എന്ന് ആദ്യം ചിന്തിച്ചെങ്കിലും പിന്നീട് എപ്പോൾ വേണമെങ്കിലും തന്റെ മേൽ അവർക്കു സംശയം തോന്നാം എന്നുള്ളത് കൊണ്ട് ഇന്ന് തന്നെ സാറിനെ വീട്ടിൽ പോയി കാണാം എന്ന് തീരുമാനിച്ചിറങ്ങി. ഹരി അൻവറിന്റെ വീട്ടിലെത്തി ചുറ്റും നോക്കി. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയപ്പോഴേക്കും സെക്യൂരിറ്റി വന്നു. " ആരാ?" " ഞാൻ ഹരിനന്ദൻ.. ഇവിടെ മേമൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്..അൻവർ സാറിനെ കാണാൻ വന്നതാ.. ഓഫീസിൽ ചെന്നപ്പോൾ സാർ ലീവ് ആണെന്ന് അറിഞ്ഞു. വളരെ അത്യാവശ്യമായ ഒരു കാര്യം സാറിനോട് പറയണമായിരുന്നു. നാളെ വരെ കാക്കാൻ പറ്റില്ല.. അത് കൊണ്ടാണ് ലീവ് ആണെന്നറിഞ്ഞിട്ടും ഇങ്ങോട്ടേക്കു വന്നത്.. സാറിനോട് ഒന്ന് പറയാമോ ഞാൻ വന്നിട്ടുണ്ടെന്ന്.. എന്നെ സാറിന് അറിയാം." " പക്ഷെ സാറെ.. അൻവർ സാർ ഇവിടെ ഇല്ലാലോ?" " ഇല്ലേ?" " ഇല്ല.. സാറിന്റെ ഉമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു രാവിലെ ഫോൺ വന്നിട്ട് സാർ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്.. ഇനി ഇന്നേതായാലും വരില്ല.. എന്നാണ് വരുന്നതെന്ന് പറഞ്ഞിട്ടും ഇല്ല.. സാർ വിളിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ ഞാൻ പറഞ്ഞേക്കാം" " അത് സാരമില്ല.. ശരി ചേട്ടാ.. താങ്ക് യൂ" അവൻ തിരികെ കാറിലെത്തി സ്റ്റിയറിങ്ങിൽ തല വച്ച് കിടന്നു. അൻവർ സാർ ഇല്ല.. ഇനിയിപ്പോൾ ആരെയാണ് കാണേണ്ടത്.. പരിചയമുള്ള പോലീസുകാരുടെ മുഖങ്ങൾ ഓർത്തപ്പോഴാണ് പെട്ടെന്ന് ACP മനോജ് ദാസ് ന്റെ കാര്യം ഒർമ്മ വന്നത്. സാറിന്റെ വൈഫ് ന്റെ ഒരു സർജറി കുറച്ചു നാൾ മുൻപ് താനാണ് അറ്റൻഡ് ചെയ്തത്. അന്നുള്ള പരിചയമാണ്. വളരെ നല്ല ഒരു മനുഷ്യനായാണ് അന്ന് തോന്നിയത്. ആ പരിചയത്തിന്റെ പേരിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു നമ്പർ തന്നിരുന്നു. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ ഹരി ആ നമ്പറിലേക്കു വിളിച്ചു " ഹലോ.. ACP മനോജ് ഹിയർ " " ഹലോ സർ.. ഞാൻ മേമൻ ഹോസ്പ്പിറ്റലിലെ ഡോക്ടർ ഹരിനന്ദൻ ആണ്.. ടു യൂ റിമെംബെർ മി ?" " ഓ എസ്.. റ്റെല്ല് മി ഡോക്ടർ?" " സാർ.. എനിക്ക് അത്യാവശ്യമായി സാറിനെ ഒന്ന് കാണണം.. വെരി അർജെന്റ്..ഫോണിൽ കൂടി പറയാൻ പറ്റില്ല..സാർ ഓഫീസിലോ വീട്ടിലോ എവിടെയാ ഉള്ളതെന്ന് പറഞ്ഞാൽ ഞാൻ അങ്ങോട്ടേക്ക് വരാം " "അങ്ങനെയാണോ? എങ്കിൽ ഡോക്ടർ എന്റെ ഓഫീസിലേക്ക് വരൂ..ഞാൻ ഇത് വരെ ഓഫീസിൽ നിന്ന് ഇറങ്ങിയിട്ടില്ല" " ഓ.. താങ്ക് യു സാർ.. ഐ വിൽ ബി ദേർ ഇൻ 20 മിനിറ്റ്സ്‌ " ഫോൺ വച്ച് കഴിഞ്ഞു നോക്കിയപ്പോഴേക്കും ഫോൺ ലോ ബാറ്ററി കാണിക്കാൻ തുടങ്ങി. അധികം വൈകാതെ ഇത് ഓഫ് ആവുമെന്ന് അവനു മനസിലായി. സാരമില്ല.. അത്യാവശ്യത്തിനു മറ്റേ ഫോൺ ഉണ്ടല്ലോ..ഹരി കാറുമായി എസിപി ഓഫീസിലേക്ക് തിരിച്ചു. തൃശൂരുള്ള ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ അൻവർ അങ്ങോട്ടും ഇങ്ങോട്ടും സ്വസ്ഥത ഇല്ലാതെ നടന്നു. രാവിലെ ഉമ്മാക്ക് സുഖമില്ലാതെ ഹോസ്പ്പിറ്റലിൽ ആണെന്നറിഞ്ഞു ഉടനെ പുറപ്പെട്ടു വന്നതാണ്. പക്ഷെ കേസിന്റെ കാര്യം ഓർക്കുമ്പോൾ അവനു തിരിച്ചു പോകാൻ വ്യഗ്രത ആയിരുന്നു. ഉമ്മയുടെ സ്ഥിതി ഇപ്പോൾ ഭേദമായിട്ടുണ്ട്.. മാത്രമല്ല പെങ്ങളും ഭർത്താവും എത്തിയിട്ടുമുണ്ട്.. അവരെ കാര്യങ്ങൾ ഏല്പിച്ചു എറണാകുളത്തേക്കു മടങ്ങാൻ തന്നെ അൻവർ തീരുമാനിച്ചു. താൻ രാത്രി എത്തുമെന്നും ഭക്ഷണം എന്തെങ്കിലും വാങ്ങി വയ്ക്കണമെന്നും പറയാനാണ് അൻവർ സെക്യൂരിറ്റിയെ വിളിച്ചത് "ഹലോ" " ഹലോ ഞാൻ അൻവറാണ് .. ഞാൻ ഇന്ന് രാത്രി തന്നെ മടങ്ങിയെത്തും.. എനിക്കുള്ള ഭക്ഷണം വാങ്ങി വച്ചേക്കണം എന്ന് പറയാനാണ് വിളിച്ചത്" " ഓക്കേ സാർ.. പിന്നെ ഒരു കാര്യം.. സാറിനെ അന്വേഷിച്ചു മേമൻ ഹോസ്പ്പിറ്റലിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ഇവിടെ വന്നിരുന്നു.. പേര് ഹരിന്നോ മറ്റോ ആണ് പറഞ്ഞത്.. വളരെ അത്യാവശ്യമായി സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്നും നാളെ വരെ കാക്കാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു" ഹരിനന്ദൻ.. ദേവന്റെ ബ്രദർ.. " എന്ത കാര്യമെന്നോ മറ്റോ പറഞ്ഞാരുന്നോ?" "ഇല്ല.. അതൊന്നും പറഞ്ഞില്ല.. സാറിനെ അത്യാവശ്യമായിട്ടു കാണണമെന്ന് മാത്രമേ പറഞ്ഞുള്ളു.. സാർ ഇവിടില്ല പോയിരിക്കുകയാണെന്നു പറഞ്ഞപ്പോൾ തിരിച്ചു പോവുകയും ചെയ്തു" " ഓക്കേ.." ഹരിയെന്തിനാണ് ഇത്രയും അത്യാവശ്യമായി തന്നെ അന്വേഷിച്ചു വന്നത്. ഇനി 25 നു ഹോസ്പിറ്റലലിൽ പ്ലാൻ ചെയ്തിരിക്കുന്ന എന്തിനെ പറ്റിയെങ്കിലും ഡോക്ടർക്ക് അറിവ് കിട്ടിയിട്ടുണ്ടാവുമോ.. അതോ ഇനി എബിന്റെ കാര്യത്തിൽ ദേവനുള്ള പങ്കു അറിഞ്ഞു കാണുമോ.. എന്തായാലും ഡോക്ടറെ ഉടനെ കാണണം.. അൻവർ തന്റെ വീട്ടുകാരോട് അത്യാവശ്യമായി തിരികെ പോവുകയാണെന്ന് പറഞ്ഞു അപ്പോൾ തന്നെ അവിടുന്നിറങ്ങി. തിരികെ പോരുന്ന വഴിക്കു അയാൾ തന്റെ സഹപ്രവർത്തകനെ വിളിച്ചു ഹരിയുടെ നമ്പർ വാങ്ങി.. അതിലേക്കു വിളിച്ചു നോക്കി. പക്ഷെ അത് സ്വിച്ചഡ് ഓഫ് ആണെന്ന് പറഞ്ഞു കൊണ്ടിരുന്നു. അതോടെ അൻവർ തന്റെ കാറിന്റെ വേഗതയും കൂട്ടി. ACP ഓഫീസിലെത്തി കാർ പാർക്ക് ചെയ്തു പുറത്തിറങ്ങാൻ തുടങ്ങിയ ഹരി പെട്ടെന്നൊരു ഉൾപ്രേരണയാൾ തിരിച്ചു കാറിലേക്ക് തന്നെ കയറി. എന്നിട്ടു താൻ പുതുതായി ഉണ്ടാക്കിയ ഇമെയിൽ ഐഡി യും അതിന്റെ പാസ്സ്‌വേർഡും ദേവന്റെ ഫോണിലേക്കു മെസ്സേജ് ആയി അയച്ചു.താൻ വളരെ പ്രധാനപ്പെട്ട ഒരാളെ കാണാൻ കയറുകയാണെന്നും ഇത് സൂക്ഷിക്കണമെന്നും ബാക്കി എല്ലാം വന്നിട്ട് പറയാമെന്നും അതിന്റെ കൂടെ പറഞ്ഞിരുന്നു. ഈ തെളിവുകൾ മറ്റൊരാളുടെ കയ്യിൽ കൂടെ ഉണ്ടാവുന്നത് നല്ലതാണെന്നു ഹരിക്കു തോന്നി. അതിനു പറ്റിയ ആൾ ദേവൻ തന്നെയാണ്. മെസ്സേജ് കണ്ടു അവൻ തിരിച്ചു വിളിച്ചാൽ സംസാരിക്കാൻ സമയമില്ലാത്തതു കൊണ്ട് തന്റെ ആ ഫോൺ ഹരി കാറിന്റെ ബാക്‌സീറ്റിലേക്കു ഇട്ടു. അത് സീറ്റിൽ തട്ടി താഴേക്ക് വീഴുന്നത് അവൻ കണ്ടില്ല. താൻ സ്ഥിരം ഉപയോഗിക്കുന്ന ഫോൺ നോക്കിയപ്പോഴേക്കു അത് സ്വിച്ച് ഓഫ് ആയിരുന്നു. അത് ഡാഷ്ബോര്ഡിലേക്കു തന്നെ തിരികെ വച്ച് അവൻ എസിപി യെ കാണാൻ കയറി. "മേ ഐ കം ഇൻ സാർ?" " യെസ്‌ .. കം ഇൻ പ്ളീസ്" തന്റെ മുറിയിലേക്ക് കയറി വരുന്ന ഹരിയെ നോക്കി മനോജ് ഹൃദ്യമായി ചിരിച്ചു. "ഹലോ ഡോക്ടർ.. ഞാൻ ഹരിയെ എക്സ്പെക്റ്റ്‌ ചെയ്തു ഇരിക്കുകയായിരുന്നു.. പ്ളീസ് ടേക്ക് എ സീറ്റ്" ഹരി മനോജിന് എതിർവശത്തുള്ള കസേരയിൽ ഇരുന്നു. "നൗ റ്റെല്ല് മി..എന്ത ഹരി അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്.. " ഹരി ഒരു ദീർഘനിശ്വാസം എടുത്തു.. എന്നിട്ടു പറഞ്ഞു തുടങ്ങി.. ഹോസ്പിറ്റലിൽ നിന്നെത്തി ചാർജിങ്ങിൽ ഇട്ടിരുന്ന ഫോൺ എടുത്തു നോക്കുമ്പോഴാണ് ഹരിയുടെ ആ മെസ്സേജ് ദേവൻ കാണുന്നത്. ഒരു ഇമെയിൽ ഐഡിയും അതിന്റെ പാസ്സ്‌വേർഡും. ആരെയൊ കാനൻ പോവുകയാണെന്നും പിന്നെ അത് സൂക്ഷിച്ചുവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആരെയാണ് കാണാൻ പോകുന്നതെന്ന് പറഞ്ഞിട്ടില്ല. തന്നെയുമല്ല മെസ്സേജ് അയച്ചിരിക്കുന്നത് ഹരി അധികം ഉപയോഗിക്കാത്ത നമ്പറിൽ നിന്നാണ്.ഒന്നും മനസിലാവാതെ ദേവൻ ഹരിയുടെ ഫോണിലേക്കു വിളിച്ചു. അവന്റെ ഫോൺ സ്വിച്ച് ഓഫ് എന്ന് പറഞ്ഞു. അവൻ ഹരി മെസ്സേജ് അയച്ചിരിക്കുന്ന നമ്പറിലേക്കു വിളിച്ചു നോക്കി. അത് ബെൽ അടിക്കുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല. രണ്ടു മൂന്നു തവണ വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. അവൻ വീണ്ടും മെസ്സേജിലേക്കു നോക്കി. എന്തായാലും ഇത് ഹരിയുടെ ഇമെയിൽ ഐഡി അല്ല. അത് സൂക്ഷിക്കണമെന്ന് എന്തിനാണ് പറഞ്ഞിരിക്കുന്നത്.. ഇനി അവന്റെ വല്ല തമാശയും ആവുമോ? എന്തായാലും അവൻ ആ ഐഡിയിൽ കയറി അതിൽ എന്താണെന്നു നോക്കാൻ തന്നെ തീരുമാനിച്ചു. അതിനായി ലാപ്ടോപ്പ് എടുക്കുമ്പോഴാണ് ദേവന്റെ ഫോൺ ബെൽ അടിക്കുന്നത് കേട്ടത്.. ഡിസ്‌പ്ലേയിൽ നിഷ എന്ന് കണ്ടതും ദേവൻ ഫോൺ ചാടി എടുത്തു " പരുന്തെ .." " മൂര്ഖ.. ഒരു ന്യൂസ് കിട്ടിട്ടുണ്ട്.. അൻവർ അലി സ്ഥലത്തില്ലായെന്നു" "അനവറോ .. എവിടെ പോയി?" " അതൊന്നും അറിയില്ല.. പക്ഷെ ഇന്ന് ലീവ് ആയിരുന്നു.. വീട്ടിലും ഇല്ലെന്ന അറിയാൻ കഴിഞ്ഞത്.." കേസ് ഇത്ര ക്രൂഷ്യൽ ആയി മുന്നോട്ടു പോകുമ്പോൾ അൻവർ എവിടെ പോകാനാണ്? എന്തായാലും അയാൾ പിന്മാറുകയൊന്നും ഇല്ല.. അപ്പോൾ പിന്നെ ഈ പോക്ക് തങ്ങൾക്കെതിരെ എന്തെങ്കിലും തുമ്പു തേടിയാവുമോ.. അതോ തങ്ങളെ വഴിതിരിക്കാനോ? " ഉറപ്പാണോ.. ഇവിടെ ഇല്ലെന്നു " " ഡാം ഷുവർ" " അപ്പോൾ നമുക്കുള്ള എന്തെങ്കിലും പണിയാവാനാണ് സാധ്യത.. സൂക്ഷിക്കണം" " ഹ്മ്മ്.. പിന്നെ 25 നു വൈകിട്ട് 6 മണിയോടെയാണ് പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത്..നമ്മൾ വച്ചിരിക്കുന്ന ക്യാമെറയിൽ നിന്ന് കിട്ടിയ വിവരമാണ്" " അപ്പോൾ 6 മണിക്ക് മുന്നേ ക്യാഷ് കൈമാറും..രാവിലെ മുതൽ നമ്മുടെ ആൾക്കാർ അവിടെ പരിസരത്തു തന്നെ ഉണ്ടാവണം.. ഞാൻ എന്തായാലും ജോലിക്കായി അവിടെ വരുന്നുണ്ടല്ലോ? ഒന്നും പിഴക്കരുത്.. " പിന്നെയും അവരുടെ പ്ലാനിംഗ് ഒക്കെയായി ആ കാൾ ഒരു 30 മിനിറ്റ് കൂടെ നീണ്ടു. 25 ആം തീയതിയിലേ കാര്യങ്ങളും അൻവറിന്റെ പെട്ടെന്നുള്ള പോക്കും ഒക്കെ ഹരിയുടെ മെസ്സേജിന്റെ കാര്യം ദേവന്റെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞു. തുടരും... [ഇനിയെന്താവുമോ എന്തോ.. ഇതിന്റെ ബാക്കിയുമായി ഇനി നാളെ...] തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #💞 പ്രണയകഥകൾ
27 likes
23 shares
സൈബർ പോരാളി... (5) വിഷ്ണു ഒമ്പതാം ക്ലാസ്സ് പാസ്സായപ്പോൾ പത്താം ക്ലാസ്സിലേക്ക് ദൂരെ കോട്ടയത്ത് Eastern Modern School ൽ ചേർത്തു. ഹോസ്ററലിലാണ് താമസം. അഡ്മിഷൻ കഴിഞ്ഞ് വിഷ്ണുവും അച്ഛനും ബാഗുകളുമായി ഹോസ്ററലിലെത്തി. ഹോസ്ററൽ ഡീനും, വാർഡനും, മാനേജരുമായ ശിവൻ കുട്ടി സർ വിഷ്ണുവിന് വേണ്ട നിർദ്ദേശങ്ങൾ നൽകി: "ഹോസ്ററലിൽ താമസിക്കുന്നവർക്ക് ചില നിബന്ധനകളും നിർദ്ദേശങ്ങളുമൊക്കെ ഉണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും രാഷ്ട്രീയത്തിൽ ചേരാൻ പാടില്ല. ഇതാണ് ഈ സ്കൂളിൻ്റെ അതിപ്രധാനമായ ആദ്യത്തെ നിബന്ധന. രണ്ടാമത് സമരത്തിൽ പങ്കെടുക്കാൻ പാടില്ല. ഇത് രണ്ടും ലംഘിക്കുന്നവരെ അപ്പോൾ തന്നെ സ്കൂളീന്ന് പുറത്താക്കും. എറെറന്ത് തെററ് ചെയ്താലും വാണിങ്ങോടെ മാപ്പ് ലഭിക്കും. Are you follow me?" "Yes Sir..." "Your name?" "Vishnu..." "Full name?" "Only Vishnu nothing else Sir..." "Very good name...God's name...isn't it?" "Yes Sir" I think you are very excellent boy is or not?" " Yes Sir " " OK then...മററു നിർദ്ദേശങ്ങളെല്ലാം ദാ... ഊ ഫോമിലുണ്ട്... ഫോം നല്ലവണ്ണം വായിച്ച് മനസ്സിലാക്കി ഒപ്പിടണം... രണ്ടു പേരും ഒപ്പിടണം. വിഷ്ണു ഫോം വായിച്ച് ഒപ്പിട്ടു. അച്ഛനും ഒപ്പിട്ടു. ഡീൻ റൂം കാണിച്ചു കൊടുത്തു. റൂമിൽ നാലു പേർ ഉണ്ടായിരുന്നു. വിഷ്ണുവിനെ കണ്ടതും അവർ ഓടി വന്ന് സ്വയം പരിജയപ്പെടുത്തി: " ഹലോ, ഞാൻ രാജു from തൊടുപുഴ. "ഹലോ, ഞാൻ സണ്ണി ജോൺ from കരിക്കോട്ടക്കരി" "ഹലോ, ഞാൻ റോക്കി ഫിലിപ്പ് from ആലപ്പുഴ. " ഹലോ, ഞാൻ നെൽസൺ from കരിക്കോട്ടക്കരി... Your name please..." I'm Vishnu from Kannur... Nice to meet you" "Yah... nice to meet you... എൻ്റെ പേര് പറഞ്ഞത് ഓർമ്മയുണ്ടല്ലോ...രാജു... ഞാനാണ് ഈ ഗ്യാങ്ങിൻ്റെ ലീഡർ...ഈ റൂമിൽ വരുന്നവർക്ക് ചെറിയൊരു പ്രാക്ടിക്കലുണ്ട്. അത് ഈ ഗ്യാങ്ങിൻ്റെ രീതികൾ പഠിക്കാൻ വേണ്ടി മാത്രമാണ്...എന്നാൽ വരൂ... നമുക്ക് പ്രാക്ടിക്കൽ ലാബിലേക്ക് പോകാം". അവർ വിഷ്ണുവിനെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. ലെററിട്ടു. അവിടെ ഒരു ബഞ്ച് മാത്രമുണ്ടായിരുന്നുളളൂ... വിഷ്ണു അത്ഭുതത്തോടെ ചോദിച്ചു; " ഇവിടെ ലാബൊന്നും കാണുന്നില്ലല്ലോ?" രാജു: " ദാ...ആ ബൾബ് കത്തുന്നത് കണ്ടോ... അതാണ് ആ പരീക്ഷണം... അത് കഴിഞ്ഞ് ഓരോന്നോരൊന്നായി വന്നു കൊണ്ടിരിക്കും. നമുക്ക് ആദ്യ പരീക്ഷണം തുടങ്ങാം...നീ ബഞ്ചിൽ കയറി നിന്ന് ആ ബൾബ് ഊതി അണയ്ക്കണം. ഉം... വേഗം കയറിക്കോ..." വിഷ്ണു അമ്പരന്ന് നിന്നു..! (തുടരും) #📙 നോവൽ #📔 കഥ #✍️വിദ്യാഭ്യാസം #💓 ജീവിത പാഠങ്ങള്‍
13 likes
16 shares