𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views • 23 hours ago
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _38
✍️ രചന - Aniprasad.
തന്നോട് ചേർന്ന് നിൽക്കുന്ന അമ്പിളിയുടെ മുഖത്തേയ്ക്ക് എസ്തപ്പാന്റെ നോട്ടം വീഴുന്നത് കണ്ട് ഒരു കൈകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു കരുണൻ തന്റെ പിന്നിലേക്ക് മാറ്റി നിർത്തി.
അമ്പിളിയെ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടെന്ന് അവനു തോന്നി.
"നിന്റെ നിഴലിലല്ല, ഈ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയി നീയിവളെ ഒളിപ്പിച്ചു നിർത്തിയാലും ഇവളെന്റെ കയ്യിൽ തന്നെ വീഴുമെടാ...
ആ നിമിഷത്തിന് വേണ്ടി കാത്തിരുന്നോ കരുണാ നീ...
അന്ന് നിനക്കിവളെ രക്ഷിച്ചെടുക്കാൻ പറ്റുമെങ്കിൽ രക്ഷിയ്ക്ക് നീ.."
ചെകുത്താൻ പല്ലിളിയ്ക്കും പോലെ എസ്തപ്പാൻ ചിരിച്ചു.
"ഡാ..."
കരുണൻ അലറിക്കൊണ്ട് മുഷ്ടി ചുരുട്ടി അവന്റെ മുഖത്തിടിയ്ക്കാനായി കയ്യോങ്ങി കൊണ്ട് വന്നെങ്കിലും അവന്റെ ചുരുട്ടിയ മുഷ്ടി എസ്തപ്പാന്റെ മുഖത്തിന് തൊട്ട് മുൻപിലെത്തി നിന്നു വിറച്ചു.
കാറ്റിലും പേമാരിയിലും ഉലയാതെ നിൽക്കുന്ന മഹാ മേരു പോലെ എസ്തപ്പാൻ മുഖം ഒന്ന് ചലിപ്പിയ്ക്ക പോലും ചെയ്യാതെ അവിടെ തന്നെ നിന്നു.
"എന്താടാ നിർത്തിക്കളഞ്ഞത്..
നിനക്കെന്നെ തല്ലണോ..
തല്ലെടാ..."
എസ്തപ്പാൻ ഇരു കൈകളും കൊണ്ട് അതി ശക്തമായി കരുണന്റെ നെഞ്ചിൽ പിന്നോട്ട് തള്ളിയെങ്കിലും അവൻ ഒരിഞ്ച് പോലും അവിടെ നിന്നും ചലിച്ചില്ല..
"നിനക്കെന്നെ കൊല്ലണോടാ കരുണാ..
എങ്കിൽ ദാ നിൽക്കുന്നു നിന്റെ മുമ്പിൽ പുതിയ അവതാരം..
എസ്തപ്പാൻ..
കൊന്നോ നീ..
കൊല്ലെടാ.."
എസ്തപ്പാൻ പല്ലുകൾ കടിച്ചമർത്തി കൊണ്ട് അലറി.
അവന്റെ അലർച്ചയെ പുറത്ത് വീശിയടിച്ചു കൊണ്ടിരുന്ന കാറ്റിന്റെ ഒച്ച വിഴുങ്ങിക്കളഞ്ഞു
"നീയത് ചെയ്യണമെടാ കരുണാ..
എന്നിട്ട് നീ വീണ്ടും ജയിലിലേക്ക് പോകണം. പുറം ലോകംകാണാതെ നിന്റെ ജീവിതം ഇരുമ്പഴിയ്ക്കുള്ളിൽ തന്നെ ഉരുകി തീരണം...."
വീണ്ടും കരുണന്റെ നെഞ്ചിൽ അവൻ ശക്തിയോടെ തള്ളാനായി കൈ നീട്ടിയതും കരുണൻ അവന്റെ ഇരു കയ്യിലും പിടിച്ചു പിന്നോട്ട് തള്ളിയ ശേഷം ഇടതു കൈ മടക്കി കൈത്തണ്ട കഴുത്തിനും, നെഞ്ചിനും ഇടയിൽ കുറുകെ വച്ച് അവനെ ഭിത്തിയോട് ചേർത്ത് നിർത്തി.
"ആരെയും തല്ലാനോകൊല്ലാനോ വന്നതല്ല, ജീവിയ്ക്കാൻ വന്നതാ വന്നതാ ഞാൻ... എന്റെ മകളോടൊപ്പo ജീവിയ്ക്കാൻ..
അതിന് നീയൊരു വിഘാതമായി എന്റെ മുൻപിൽ നിന്നാൽ,ഇസഹാക്കേ...
കള്ള തെമ്മാടീ...
തീർത്തു കളയേണ്ടി വന്നാൽ തീർത്തു കളയുക തന്നെ ചെയ്യും കരുണൻ...
അറിയാമല്ലോ...""
കരുണൻ മുരണ്ടു.
തനിയ്ക്ക് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ എസ്തപ്പാൻ കരുണന്റെ കയ്യിൽ പിടിച്ചു തന്റെ കഴുത്തിൽ നിന്ന് മാറ്റാൻ ഒരുശ്രമം നടത്തിയെങ്കിലും കരുണൻ തന്റെ ഇടതുകാൽ മുട്ട് അവന്റെ അടിവയറ്റിന് താഴെ കുത്തി നിർത്തി.
"ചലിയ്ക്കരുതെന്ന് കരുണൻ പറഞ്ഞാൽ ചലിയ്ക്കരുതെന്ന് തന്നെയാ അതിന്റെ അർത്ഥം..
ഈ ലോകത്ത് ആർക്കറിയില്ലെങ്കിലും നിനക്ക് അറിയാം..
ഈ ലോകത്ത് നിന്റെ ജീവനെടുക്കാൻ ഏതെങ്കിലും ഒരു മനുഷ്യന് അർഹതയുണ്ടെങ്കിൽ അതിന് വിധിയ്ക്കപ്പെട്ടവൻ ഞാൻ തന്നെ ആയിരിക്കുമെന്ന്...
അത് മറന്നു കൊണ്ട് നീയെന്റെ മുൻപിൽ വിളയാടല്ലേടാ തെണ്ടീ..."
എസ്തപ്പാന്റെ കഴുത്തിൽ നിന്നുകൈമാറ്റിയിട്ട് അവന്റെ നെറ്റിയുടെ ഒത്ത മദ്ധ്യേ ഒരിടി കൊടുക്കാൻ കൈ ചുരുട്ടി കൊണ്ട് ചെന്ന് കരുണൻ ആ കൈ അവിടെ ചേർത്തു വച്ചു..
"ഇവിടെ, നിന്റെ മരണം എഴുതി ചേർത്തിട്ടുള്ള ഈ മർമ്മത്ത് ഒരൊറ്റ ഇടിയുടെ ആവശ്യമേയുള്ളൂ ഇസഹാക്കേ നീ നരകത്തിലേക്ക് യാത്രയാകാൻ..
ജയിലും, ജീവപര്യന്തവുമൊന്നും കാട്ടി എന്നേ പേടിപ്പിച്ചാൽ കരുണൻ നിൽക്കില്ലെടാ..
അത് ചെയ്യേണ്ടി വന്നാൽ ഞാൻ ചെയ്തിരിയ്ക്കും..
നീയോ, നിന്റെ നിഴലോ, എന്റെയോ എന്റെ മകളുടെയോ പിന്നാലേ കൂടിയിട്ടുണ്ടെന്ന് എനിയ്ക്ക് ബോധ്യം വന്നാൽ ഒന്നുകിൽ നീ..
അല്ലെങ്കിൽഞാൻ...
അല്ലാതെ നമ്മൾ രണ്ടുപേരും ഒരു മിച്ചു പിന്നെ ഈ ഭൂമിയിൽ ഉയിരോടെ ഉണ്ടാകില്ല.."
"അത് നീയായിക്കോ കരുണാ..
എന്റെ കൈകൊണ്ട് നീ ചത്തു കെട്ടു പൊയ്ക്കോ.
എനിക്കതാ ഇഷ്ട്ടം..
അതിന് വേണ്ടിയാ ഞാനീ നാട് തിരക്കിപ്പിടിച്ചു ഇവിടേയ്ക്ക് വന്നത്..
നിനക്ക് ബാക്കിയായതെല്ലാം കവർന്നെടുക്കാൻ..
അതിനി നിന്റെ മകളല്ല,
നിന്റെ ജീവിതമല്ല,
നിന്നെ കാത്തിരിയ്ക്കുന്ന നിന്റെ പെണ്ണല്ല, നീ കാൽകുത്തി നിൽക്കുന്ന മണ്ണ് വരെ ഞാൻ ദഹിപ്പിച്ചു കളഞ്ഞിരിയ്ക്കും...
നിനക്കൊരു വാക്കുണ്ടെങ്കിൽ എനിയ്ക്കുമുണ്ടെടാ മറ്റൊരു വാക്ക്.."
എസ്തപ്പാൻ, മിന്നലിന്റെ പശ്ചാത്തലത്തിൽ ദൂരെ,വെളുത്ത പ്രതലത്തിൽ കറുത്ത ചിത്രം പോലെ തെളിയുന്ന ചെമ്പൻ മലയിലേക്ക് വിരൽ ചൂണ്ടി...
"നിന്റെ ഉയിരേടുക്കാൻ ഞാൻ ചെമ്പൻ മലയിറങ്ങി വരും കരുണാ...
അതിന് മുമ്പേ എന്നേ ഇല്ലാതാക്കണമെന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ ചെമ്പൻ മല കയറി നിനക്ക് അവിടേയ്ക്ക് വരാം..."
തന്റെ മുഖം കരുണന്റെ മുഖത്തിന് തൊട്ടടുത്തെത്തിച്ചു അവൻ പറഞ്ഞു നിർത്തി..
പിന്നെ ഒരു തവണ കൂടി അമ്പിളിയുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് അവൻ മഴയിലേക്ക് ഇറങ്ങി നടന്നു.
ഇടയ്ക്കിടെ തെളിയുന്ന മിന്നൽ വെളിച്ചത്തിൽ അവൻ മഴവെള്ളം തെറിപ്പിച്ചു കൊണ്ട് നടന്നു പോകുന്ന കാഴ്ച അവർക്ക് കാണാമായിരുന്നു.
അൽപ്പ സമയത്തിന് ശേഷം അമ്പിളിയിൽ നിന്നൊരു ദീർഘ ശ്വാസം ഉയർന്നു.
അതിശക്തമായൊരു കൊടുങ്കാറ്റ് വീശിയടിച്ചതിനു ശേഷമുള്ള ഒരു ശാന്തത അവിടെ നിറഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്ക് തോന്നി.
തന്റെ കയ്യിലിരുന്ന സിഗരറ്റ് ലൈറ്ററിലെടോർച്ച് വെളിച്ചം തീരെ നേർത്ത് വന്നതോടെ അതൊന്ന് കുലുക്കി നോക്കിയ ശേഷം വെളിച്ചം അവൾ കരുണന്റെ മുഖത്തേയ്ക്ക് അടിച്ചു നോക്കി.
"അത് കഴിഞ്ഞു.. ഇനി അതുകൊണ്ട് ഉപയോഗമില്ല...
വാ നിന്നെ ഞാൻ വീട്ടിലേക്ക് എത്തിയ്ക്കാം.. ഇനി നീ തനിച്ച് നടന്നു പോകേണ്ട.നിന്റെ ബാഗോ ഫോണോ എന്തൊക്കെയോ അവിടെ റോഡിന്റെ സൈഡിൽ കിടപ്പുണ്ട്.
അത് കണ്ടിട്ടാ നീ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്."
കരുണൻ മുമ്പോട്ട് നടക്കാൻ തുടങ്ങിയപ്പോഴും അമ്പിളി അവന്റെ കയ്യിൽ നിന്നുള്ള പിടി വിട്ടില്ല.
അവൾ നന്നായി ഭയന്നു പോയിട്ടുണ്ടെന്ന് അവന് തോന്നി.
അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ റോഡിലേക്കുള്ള പടവുകൾ കയറി ചെന്ന് തന്റെ ബാഗും ഷാളും, മൊബൈൽ ഫോണും എടുത്തു.
മൊബൈൽ അവൾ തിരിച്ചും മറിച്ചും നോക്കിയ ശേഷം നിരാശയോടെ ബാഗിന്റെ ഒരറയിലേക്ക് വച്ചു.
"നശിച്ചു പോയി അത്.
ഇനി അത് ഉപയോഗിയ്ക്കാൻ കൊള്ളില്ല."
അവൾ തന്നത്താൻ എന്നോണം പറഞ്ഞു.
"സാരമില്ല.. ആ ഫോണെല്ലാ അവന് നശിപ്പിയ്ക്കാൻ കഴിഞ്ഞുള്ളൂ..ജീവൻ തിരിച്ചു കിട്ടിയല്ലോ.
സമാധാനിയ്ക്ക്.എന്നിട്ട് ദൈവത്തോട് നന്ദി പറഞ്ഞോ."
ബാഗ് തന്റെ കയ്യിലേക്ക് വച്ചു നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അമ്പിളി അവന്റെ മുഖത്തേയ്ക്ക് നോക്കി.
"എന്റെ മുഖത്തേയ്ക്ക് നോക്കി നിന്ന് മഴ നനയാതെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്കെടീ...
ഒന്നോ രണ്ടോ മണിയ്ക്കൂർ കൊണ്ട് ഞാൻ മഴ നനയുവാ.
എനിയ്ക്കൊരു മൂക്കിപ്പനി വന്നാൽ ഒരു തുള്ളി വെള്ളം തരാൻ പോലും ആരുമില്ല കൊച്ചേ.."
"അത് കള്ളം..
ആരുമില്ലെന്ന് പറയല്ലേ..
ഗൗരി ചേച്ചിയില്ലേ.. തുള്ളി വെള്ളമൊന്നുമല്ല, കരുണേട്ടന് ഒരു പനി വന്ന് കിടപ്പായാൽ അടുത്തിരുന്ന് ശുശ്രുഷിയ്ക്കാൻവരെ ആളുണ്ട്..
എന്നിട്ടാ ഈ കള്ളം പറയുന്നത്.."
"ങാ.. മതി മതി നിർത്ത്..
എന്നിട്ട് നീ വരുന്നുണ്ടെങ്കിൽ വാ."
അവൻ പെട്ടന്ന് വിഷയം മാറ്റാൻ എന്നോണം പറഞ്ഞു.
അമ്പിളി പിന്നെ കരുണനോട് ഒന്നും സംസാരിയ്ക്കാൻ നിൽക്കാതെ അവന്റെ പിന്നാലേ നിഴൽ പോലെ നടന്നു.
കുറച്ച് മുമ്പ് വരെ താൻ ഭയത്തോടെയും വെറുപ്പോടെയും നോക്കി കണ്ട ഒരു മനുഷ്യനാണ് തനിയ്ക്കിപ്പോൾ വഴികാട്ടിയും, സംരക്ഷകനുമായി മുമ്പേ നടക്കുന്നത് എന്നോർക്കവേ അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു.
താൻ ആ രാക്ഷസന്റെ കയ്യിൽ പെട്ടിട്ടുണ്ടെന്ന് അറിയാതെയോ, അതല്ലെങ്കിൽ ആ അഹങ്കാരി പെണ്ണിന് അത് തന്നെ വന്നോട്ടെ എന്ന് കരുതിയോ കരുണേട്ടൻ പോയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ നേരത്ത് തന്റെ അവസ്ഥ..
താനിപ്പോൾ ഭൂമിയിൽ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്ന് പോലും ഉറപ്പില്ല..
ആജീവനാന്ത കാലം തനിയ്ക്ക് ദൈവ തുല്യനായ ഒരു മനുഷ്യനാണ് തനിയ്ക്ക് മുൻപേ നടക്കുന്നത്.
വീടിന് കുറച്ച് അടുത്തെത്താറായതോടെഅമ്പിളി അവനെ വിളിച്ചു.
"പറഞ്ഞോ.. മഴയത്ത് നിന്ന് വർത്തമാനം പറയുന്നത് ഞാൻ നിർത്തി."
"കരുണേട്ടന് അയാളെ മുമ്പേ അറിയാമോ കരുണേട്ടാ.."
"ആരെ.."
"ആ എസ്തപ്പാനെ..
നിങ്ങളുടെ സംസാരത്തിൽ നിന്ന് അയാളെന്തോ തെറ്റ് കരുണേട്ടനോട് ചെയ്തിട്ടുണ്ടെന്ന് വേണമല്ലോ മനസിലാക്കാൻ."
"എസ്തപ്പാനോ..
ഇവനാണോ കടത്തുകാരൻ ലോപ്പസേട്ടൻ പറഞ്ഞ എസ്തപ്പാൻ..
ഇവനാരാ അങ്ങനൊരു പേര് നൽകിയത്.."
"ഇവിടാരും ഇട്ടപേരല്ല കരുണേട്ടാ.
അയാളോട് പേര് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ പേരാ എസ്തപ്പാൻ എന്ന്.."
"അവന്റെ പേര് എസ്തപ്പാൻ എന്നല്ല.
ഇസഹാക്ക്..
അതാണ് അവൻ.
ഫോർട്ട് കൊച്ചിയിൽ ജനിച്ചു മട്ടാഞ്ചേരിയിൽ വളർന്നവൻ...
അവന്റെ പേർക്ക് എത്ര ക്രിമിനൽ കേസുണ്ടെന്ന് അവനോ പോലീസിനോ പോലും അറിയില്ല., തട്ടിപ്പിലും, വെട്ടിപ്പിലും, മയക്കു മരുന്നിനും, പെണ്ണുകെസിനും ഒക്കെ ഒരുപാട് ബിരുദങ്ങൾ എടുത്തിട്ടുള്ളവനാ ഈ ചെകുത്താന്റെ സന്തതി.
അവനെപ്പോലൊരുത്തനു കഴിയാൻ ഇവിടം തന്നെയാണ് സുരക്ഷിത താവളമെന്ന് അവനു തോന്നിക്കാണും."
അവർ സംസാരിച്ചു കൊണ്ട് അമ്പിളിയുടെ വീടിന് മുമ്പിലെത്തി നിന്നു.
മുറ്റത്തിന് താഴെകാൽ പെരുമാറ്റം കേട്ടിട്ടാകും വരാന്തയിൽ ചുരുണ്ട് കിടന്ന വളർത്തു നായ എണീറ്റ് നിന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി
"കയറി പൊയ്ക്കോ.. നീ പോയിട്ട് വേണം എനിയ്ക്ക് പോകാൻ.."
"കരുണേട്ടൻ എവിടെ പോകും ഈ രാത്രിയിൽ..ഗോപിയാശാന്റെ കടയിലേക്ക് പോകുമോ."
"ഹേയ്...നീ പൊയ്ക്കോടീ..
എനിയ്ക്കൊരു മര ചുവട് പോരെ ഈ രാത്രി വെളുപ്പിയ്ക്കാൻ. മഴയൊന്നും നമുക്കൊരു പ്രശ്നമല്ല കൊച്ചേ.ഇതിലും വലിയ മഴ രാത്രി മുഴുവൻ നനഞ്ഞോണ്ടും പോയിരുന്നു ചൂണ്ടയിട്ടിട്ടുണ്ട്."
"ഈ രാത്രി തിരിച്ചു പോവല്ലേ കരുണേട്ടാ..അന്ന് കരുണേട്ടൻ മഴ നനഞ്ഞു പോയിരുന്നു ആരെയും പേടിയ്ക്കാതെ ചൂണ്ടയിട്ട കാലാവസ്ഥയല്ല ഇപ്പോൾ..
നേർക്ക് നേരെ വന്നാലേ അയാളെ കരുണേട്ടന് നേരിടാൻ പറ്റൂ..
ഇരുട്ടാണ്..
അവൻ ചതിയനും..."
അമ്പിളി അവനോട് അപേക്ഷിയ്ക്കും മട്ടിൽ പറഞ്ഞു.
"അവന്റെ ചതിയുടെ ഏറ്റവും വലിയ ഇരയാടീ ഞാൻ. ഇതിനപ്പുറം അവനെന്നെ ചതിയ്ക്കാനില്ല.അവനെന്നല്ല ആരും.
അത് അവനും നന്നായിട്ടറിയാവുന്നതാണ്."
"എന്നാലും വേണ്ട കരുണേട്ടാ.. നേരം വെളുത്തിട്ട് കരുണേട്ടൻ എവിടേയ്ക്ക് വേണെങ്കിൽ പൊയ്ക്കോ. ഞാൻ തടയില്ല.
അവൻ കയ്യിലൊരു ആയുധം കരുതാതിരുന്നത് ഞാനൊരു പെണ്ണല്ലേ എന്ന് കരുതിയത് കൊണ്ടായിരിയ്ക്കും.
ഇനി പക്ഷെ അവനൊരു ജാഗ്രത കാണും... എപ്പോഴും എടുത്തു പ്രയോഗിയ്ക്കാൻ പറ്റുന്ന രീതിയിൽ ഒരായുധവുമായി ആയിരിയ്ക്കും ഇനി അവൻകരുണേട്ടന്റെ മുമ്പിലേക്ക് വരിക...
ഈ ഇരുട്ടും രാത്രിയും അതിനവന് കൂടുതൽ സൗകര്യം ഒരുക്കി കൊടുക്കും.
നേരം പുലർന്നിട്ട് പോയാൽ മതി കരുണേട്ടാ."
നിർത്താതെ പട്ടി കുരയ്ക്കുന്ന ഒച്ച കേട്ട് നാരായണേട്ടൻ ജനൽ തുറന്ന് പുറത്തേയ്ക്ക് വെളിച്ചം അടിച്ചു നോക്കി.
മഴ നനഞ്ഞു കുതിർന്ന് മകൾ റോഡിൽ നിൽക്കുന്നത് അയാൾ കണ്ടു.
അവൾക്ക് നേരെ നിൽക്കുന്നതിനാൽ ആ നിൽക്കുന്നത് ആരാണെന്ന് അയാൾക്ക് പിടികിട്ടിയില്ല.
നാരായണേട്ടൻ വാതിൽ തുറന്ന് ഒരു കുടയും എടുത്തു കൊണ്ട് മഴയത്തേക്ക് ഇറങ്ങി ചെന്നു.
ധൃതിയിൽ അവർക്കടുത്തേയ്ക്ക് നടന്നു ചെന്ന അയാൾ മകൾക്ക് മുമ്പിൽ കരുണൻ നിൽക്കുന്നത് കണ്ട് പാദങ്ങൾ മണ്ണിൽ പൂണ്ട് പോയതുപോലെ അവിടെ തറഞ്ഞു നിന്നു.
"ഞാനാ നാരായണേട്ടാ. കരുണൻ..."
നാരായണേട്ടന് കാണാനായി അവൻ ലൈറ്റ് വെട്ടം തന്റെ മുഖത്തേയ്ക്ക് വീഴുന്ന ഇടം നോക്കി ചെരിഞ്ഞു നിന്നു.
തന്റെ മുമ്പിൽ നിൽക്കുന്ന ആളേ തിരിച്ചറിഞ്ഞ അയാളുടെ നെറ്റിചുളിഞ്ഞു.
"കടത്തിറങ്ങി അമ്പിളി ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ ഒരു കൂട്ടിന് ഞാൻ അവൾക്കൊപ്പം വന്നതാ നാരായണേട്ടാ.."
കരുണൻ പറഞ്ഞു.
"ഊം..."
അയാൾ അർത്ഥവത്തായി ഒന്ന് മൂളിയ ശേഷം മകളെ നോക്കി.
"നിനക്ക് പുല്ലാമല കടവിൽ നിന്ന് കടത്ത് പുറപ്പെട്ടപ്പോൾ ഒന്ന് വിളിച്ചു പറയാൻ മേലാരുന്നോടീ..
അച്ഛൻ വന്ന് അവിടെ നിൽക്കില്ലായിരുന്നോ നിന്നെ കൂട്ടിക്കൊണ്ട് പോരാൻ.."
അത്രയും പറഞ്ഞിട്ട് അയാൾ കരുണനെ അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ അടിമുടി എത്തിച്ചൊന്നു നോക്കി.
"വൈകുന്നേരം തുടങ്ങിയ വിളിയാ അച്ഛന്റെ ഫോണിലേക്ക്..
അത് ചത്തിരിയ്ക്കുവാണെന്ന് തോന്നുന്നു.
വല്ലപ്പോഴും എങ്കിലും അതൊന്ന് ചാർജ് ചെയ്തു വയ്ക്ക് അച്ഛാ."
അമ്പിളി പറഞ്ഞു.
"നിങ്ങള്മഴ നനയാതെ കയറി പൊയ്ക്കോ.
ഞാനെന്നാൽ പൊയ്ക്കോട്ടെ."
കരുണൻ അമ്പിളിയെ നോക്കി പറഞ്ഞ ശേഷം മറുപടിയ്ക്ക് കാത്ത് നിൽക്കാതെ തിരിഞ്ഞു നടന്നു.
"കരുണേട്ടാ പോവല്ലേ..."
അമ്പിളി പറഞ്ഞെങ്കിലും കരുണൻ ഒരു കൈ മഴയ്ക്ക് തടയാക്കി വച്ചു കൊണ്ട് മുമ്പോട്ട് നടന്നു.
അമ്പിളി പെട്ടന്ന് നാരായണേട്ടന്റെ കയ്യിലിരുന്ന കുട ബലമായി പിടിച്ചു വാങ്ങിയിട്ട് കരുണന് പിന്നാലേ ഓടി ചെന്നു.
"മതി നനഞ്ഞത്.പോകരുതെന്ന് പറഞ്ഞാൽ കേൾക്കില്ലെങ്കിൽ
ഈ കുടയെങ്കിലും കൊണ്ട് പോ കരുണേട്ടാ."
അവൾബലമായി അതവന്റെ കയ്യിൽ പിടിപ്പിച്ചു.
അവളുടെ മുഖത്തേയ്ക്കും, കുടയിലേക്കും ഒന്ന് നോക്കിയ ശേഷം അവൾക്ക് സങ്കടം വരരുതല്ലോ എന്ന് കരുതി കുടയും വാങ്ങി അവൻ ഇരുട്ടിലേക്ക് നടന്ന് മറഞ്ഞു.
"ഇനി ആ കുട തിരികെ കിട്ടാൻ എവിടെ പോകണമെടീ.. ജയിലിലോ, പോലീസ് സ്റ്റേഷനിലോ... ആ കുട എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി അവന്റെ കയ്യിൽ ഏൽപ്പിച്ചപ്പോ നിന്റെ അസുഖം അങ്ങ് മാറി കിട്ടിയല്ലോ. അല്ലേ.."
അമ്പിളി തിരിച്ചു വന്നപ്പോൾ അയാൾ ചോദിച്ചു.
അമ്പിളി അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി ചുണ്ടിന്റെ ഒരു വശം കോട്ടി ചിരിച്ചു.
"അച്ഛന്റെ കയ്യിൽ നിന്ന് കുട പിടിച്ചുവാങ്ങി മഴ നനയാതിരിയ്ക്കാനായി ഞാൻ ആ മനുഷ്യനെ ഏൽപ്പിച്ചതെല്ലാ ഉള്ളോ..
ആ മനുഷ്യൻ അച്ഛന് തിരികെ തന്നത് എന്താണെന്ന് അച്ഛന് അറിയണ്ടേ..
അച്ഛന്റെ ഈ മകളുടെ മാനം..."
അമ്പിളി സ്വന്തം കൈകൊണ്ട് നെഞ്ചിൽ തൊട്ടു.
"ആ പോയ മനുഷ്യൻ എന്റെ പിന്നാലേ ഇല്ലായിരുന്നെങ്കിൽ നാളെ കല്ലാറിലെ ഏതെങ്കിലും ഒരു കടവിലോ, ഇഞ്ചക്കാടിലോ കുരുങ്ങി അച്ഛന്റെ ഈ മകളുടെ ജഡം പൊന്തി കിടന്നേനെ...
ഈ ഇരുട്ടിലും മഴയിലും എസ്തപ്പാൻ എന്ന ചെകുത്താന്റെ കയ്യിൽ പെട്ടു പോയതാണച്ചാ ഞാൻ...
കരുണേട്ടൻ ഇല്ലായിരുന്നെങ്കിൽ...
ദൈവമേ..
എനിയ്ക്കിപ്പോൾ അത് ഓർക്കാൻ പോലും പറ്റുന്നില്ല.."
അച്ഛന് മുമ്പിലൂടെ അമ്പിളി വീട്ടിലേക്ക് കയറിപോയി.
എന്തോമനസിലായ മട്ടിൽ നാരായണേട്ടൻ മകൾ പോയ വഴിയിലും, കരുണൻ നടന്നു മറഞ്ഞ റോഡിലും മാറി മാറി നോക്കി.
(തുടരും)
#📔 കഥ
134 likes
15 comments • 25 shares