𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
15.6K views
1 months ago
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _44 ✍️ രചന - Aniprasad. കരുണൻ ആഹാരം കഴിച്ചു കഴിഞ്ഞു പുറത്തേയ്ക്ക് വന്നപ്പോൾ അവനെ കാത്തിരുന്ന നാരായണേട്ടൻ കസേരയിൽ നിന്നെണീറ്റു. അയാൾ ആദ്യമായി കാണും പോലെ അവനെത്തന്നെ നോക്കി നിന്നു. അത് കണ്ടിട്ട് കരുണൻ അയാളോട് ഇരിയ്ക്കാൻ നിർദേശിച്ചെങ്കിലും നാരായണേട്ടൻ ഇരു കൈകൊണ്ടും അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. "നീയെന്നോട് ക്ഷമിച്ചേക്കണേ മോനേ.. എന്റെ മോളെയും കൊണ്ട് നീയാ രാത്രി എന്റെ മുമ്പിലെത്തിയപ്പോൾ എന്റെ മനസ്സിൽ നിന്റെ രൂപം ഒരു മൃഗത്തിന്റെതിനു തുല്യമായിരുന്നെടാ.. ഒരു നിരപരാധിയുടെ ജീവനെടുത്ത മനുഷ്യനാണല്ലോ എന്റെ മുമ്പിൽ നിൽക്കുന്നതെന്നോർത്തപ്പോൾ എനിയ്ക്ക് നിന്നോട് അങ്ങിനെ പെരുമാറാനേ കഴിയുമായിരുന്നുള്ളൂ. അമ്പിളി പറഞ്ഞപ്പോഴാ...." "അയ്യോ.. അതൊന്നും സാരമില്ല നാരായണേട്ടാ... നാരായണേട്ടൻ ഒന്നും അറിയാതെയാ എന്നോടങ്ങനെ പ്രതികരിച്ചതെന്ന് അപ്പോൾ തന്നെ എനിയ്ക്ക് മനസിലായിരുന്നു." "സാരമില്ലെന്നോ.. എന്ത് സാരമില്ലെന്ന്.." അയാൾ അവന്റെ കയ്യിൽ നിന്നുള്ള പിടി വിടാതെ ഇരു കണ്ണുകളിലേക്കും മാറി മാറി നോക്കി. "തിരുത്തപ്പെടാൻ പറ്റാതെ ആ തെമ്മാടി ചെയ്ത തെറ്റിന് ഏഴു വർഷം നീ ജയിൽ ശിക്ഷ അനുഭവിച്ചതാണോടാ സാരമില്ലെന്ന് പറഞ്ഞത്.. നിന്റെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിൽ അവനെ അവിടെ നിന്നും ജീവനോടെ വിടില്ലായിരുന്നു. ഇത്രയടുത്ത്‌ ദൈവം ആ രാത്രി അവനെ നിന്റെ മുമ്പിൽ എത്തിച്ചിട്ടും നീയവനെ വിട്ടുകളഞ്ഞല്ലോ... ഏഴു വർഷം നീ ശിക്ഷയനുഭവിച്ചത് പോകട്ടെ. മറ്റുള്ള നിന്റെ നഷ്ടങ്ങളോ... അത് നികത്താൻ അവനെ കൊണ്ട് കഴിയുമോടാ... ലോകത്തിനു മുമ്പിൽ സ്വന്തം ഭാര്യയുടെ ജീവനെടുത്തവൻ എന്ന് അവൻ ചാർത്തി തന്ന കീർത്തി മുദ്ര ആരാൽ മായ്ച്ചു കളയാൻ പറ്റും കരുണാ.. കഴിഞ്ഞ ഏഴു വർഷം നീയനുഭവിച്ച തീരാവേദനയ്ക്കും, നിന്റെ മകൾ നേരിട്ട അനാഥ ത്വത്തിനും ഇതായിരുന്നോ നീ അവന് തിരികെ കൊടുക്കേണ്ടിയിരുന്നത്.. കൊന്നേക്കണമായിരുന്നു അവിടെയിട്ട്. മുൻ പിൻ നോക്കാതെ തീർത്തു കളയണമായിരുന്നു.. അവനെപോലൊരു ചെകുത്താന് വസിക്കാനുള്ളതല്ല ഈ ഭൂമിയെന്ന് നീയവന് മനസിലാക്കി കൊടുക്കണമായിരുന്നു. നിന്റെ മുഖത്ത്‌ നോക്കി അവൻ വീണ്ടും നിനക്കുള്ളതെല്ലാം കവർന്നെടുക്കുമെന്നും, ജീനയെ ഇല്ലാതാക്കിയത് പോലെ ഗൗരിയെയും വകവരുത്തുമെന്നും അവൻ പറഞ്ഞെന്ന് അമ്പിളി വന്ന് പറഞ്ഞ ആ നിമിഷം മുതൽ എന്റെ ശരീരത്തിനും മനസിനും തീപിടിച്ചിരിയ്ക്കയാ... അവനെ എന്തിനാ മോനേ നീ ജീവനോടെ വിട്ടത്.. നിനക്ക് എന്ത് പുണ്യം കിട്ടാനാ അവനീ ഭൂമിയിൽ ഉയിരോടെ ഇരുന്നിട്ട്. " ദേഷ്യം കൊണ്ട് നാരായണേട്ടന്റെ കൺ തടങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. കരുണൻ മെല്ലെ അയാളുടെ കൈകൾക്കുള്ളിൽ നിന്ന് തന്റെ കൈ വിടുവിച്ചെടുത്തു. "ഒരു നിമിഷത്തിന്റെ പകുതി സമയം മതിയായിരുന്നു നാരായണേട്ടാ അവിടെ വച്ച് എനിയ്ക്കവന്റെ ഉയിരെടുക്കാൻ. എന്റെ മകളുടെ അമ്മയുടെ മുഖം ഒന്ന് മനസിലോർത്താൽ മാത്രം മതി അവന്റെ ഒരപേക്ഷയും എന്റെ കാതിൽ വീഴാതിരിയ്ക്കാൻ.. ആയുധം വേണ്ട.. ഒരു വാഴനാരോ, കച്ചിത്തുരുമ്പോ ഒന്നും വേണ്ട എനിയ്ക്കവന്റെ ജീവനെടുക്കാൻ... എന്റെ ഈ കൈക്കരുത്ത്‌ തന്നെ ധാരാളം.. പക്‌ഷേ അത് ചെയ്യാൻ എന്റെ കൈ വിറച്ചു പോയി.. നാരായണേട്ടൻ കരുതും പോലെ എന്റെ മകളുടെ മുഖം ഓർത്തല്ല ഞാൻ അവനെ വെറുതേ വിട്ടു കളഞ്ഞത്. എന്റെ മകളെ, അവൾക്കൊരു കുറവും അറിയിയ്ക്കാതെ, പട്ടിയ്ക്കോ, പൂച്ചയ്ക്കോ, കാക്കയ്ക്കോ തോണ്ടാൻ കൊടുക്കാതെ സ്വന്തം നെഞ്ചിന്റെ ചൂടിന്റെ സുരക്ഷിതത്വത്തിൽ ചേർത്തു വച്ചൊരു പെണ്ണുണ്ട്... അവനെ ഞാൻ കൊന്നു പോയിട്ടുണ്ടെങ്കിൽ ഗൗരിയെന്ന എന്റെ മകളുടെ പോറ്റമ്മയോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കൊലച്ചതി ആയിപ്പോകും അത്. എന്റെ മകൾക്ക് വേണ്ടി കഴിഞ്ഞ ഏഴു വർഷം ആരോടെല്ലാം പടവെട്ടിയിട്ടുണ്ട് അവളെന്ന് ഞാൻ നാരായണേട്ടന് പറഞ്ഞു തരണോ... അവൾ ഈ നാട്ടുകാർക്ക് മുൻപിൽ കാലങ്ങളോളം അനുഭവിച്ച വേദനയുടെ ആഴം ഞാൻ നാരായണേട്ടന് പറഞ്ഞു തരണോ.. അവരിൽനിന്നൊക്കെ അവൾക്കേറ്റ അപമാനത്തിന്റെ തോത് എത്രയെന്നു നമുക്ക് ഊഹിയ്ക്കാൻ പോലും കഴിയില്ല നാരായണേട്ടാ. അവളെ ചൊല്ലിയാണ് ഞാൻ ജീനയെ കൊലപ്പെടുത്തിയതെന്ന അപവാദത്തിന്റെ മുൻപിൽ പോലും പതറാതെ ഗൗരിയെന്ന പെണ്ണ് നിന്നിട്ടുണ്ടെങ്കിൽ അത് അവൾക്ക് ജീവിയ്ക്കാൻ വേണ്ടിയായിരുന്നില്ല നാരായണേട്ടാ, എന്റെ മകൾക്ക് ഒരു ജീവിതമുണ്ടായിക്കോട്ടെ എന്ന് കരുതിയിട്ടാ. വീണ്ടും ഞാൻ വന്നിടത്തേയ്ക്ക് തന്നെ മടങ്ങിപ്പോയാൽ.. ഇനിയും അവൾ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളുടെ ആഴം... അതെത്രയാണെന്ന് നമുക്കാർക്കും അളന്നെടുക്കാൻ പറ്റില്ല നാരായണേട്ടാ. അനുഭവിച്ചറിയുന്നവർക്കേ അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് സാക്ഷ്യപ്പെടുത്താൻ പറ്റൂ.ഒരുപക്ഷെ ഇതുപോലെ അവൾക്കിനി പിടിച്ചു നിൽക്കാൻ പറ്റിയെന്നു പോലും വരില്ല.. അത്രയ്ക്ക് ദയാ ശൂന്യതകാണിയ്ക്കണോ ഞാൻ അവളോട്. " യാതൊരു ചലനവും ഇല്ലാതെ നിശ്ചലനായി നിൽക്കുന്ന കരുണന്റെ അരികിലേക്ക് നാരാണേട്ടൻ വന്നു "മോനേ.." അയാൾ അവന്റെ കയ്യിൽ തൊട്ടപ്പോൾ കരുണൻ ഒന്ന് ഞെട്ടി. "അത്രത്തോളമൊന്നും ചിന്തിയ്ക്കാനുള്ള കഴിവ് ഈ വൃദ്ധ മനസിന്‌ ഇല്ലാതായിപ്പോയെടാ. അതുകൊണ്ടാ ഞാൻ അങ്ങനൊക്കെ...ഒരു സാധാരണ മനുഷ്യന്റെ സ്ഥാനത്ത്‌ നിന്ന് നോക്കുമ്പോൾ എനിയ്ക്ക് അങ്ങിനെ ചിന്തിയ്ക്കാനേ പറ്റൂ., നിന്റെ ഭാഗത്തായിരുന്നു മോനേ ന്യായം.. നീയായിരുന്നെടാ ശരി... എന്നാലും നീ സൂക്ഷിച്ചോണേ മോനേ.. പകയുള്ള മനസ്സാ അവന്റേത്... അവനിനി ഗൗരിയ്ക്ക് മേൽ നോട്ടമിട്ടിട്ടുണ്ടെങ്കിൽ അവനറിയാം അതിനുള്ള തടസം നീയാണെന്ന്. അതുകൊണ്ട്..." അയാൾ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അർദ്ധോക്തിയിൽ നിർത്തി. "എനിയ്ക്കറിയാം നാരായണേട്ടാ... അവന്റെ ഇനിയുള്ള ലക്ഷ്യം ഞാൻ തന്നെയാ... എന്നോടുള്ള പകയ്ക്ക് അവനെന്റെ മോളെ ഉപദ്രവിച്ചു കളയുമോ എന്നേയുള്ളൂ എനിയ്ക്കൊരു ആശങ്ക." "അതോർത്ത്‌ നീ പേടിക്കേണ്ട കരുണാ... ഗൗരിയുടെ അരികിൽ കിട്ടുന്ന സുരക്ഷിതത്വം നിന്റെ മോൾക്ക് ഈ ലോകത്ത്‌ മറ്റെവിടെപ്പോയാലും കിട്ടില്ലെടാ... അവൾ ഉയിരോടെയുണ്ടെങ്കിൽ നിന്റെ മകളും ഈ കൊടുവത്തൂർ തന്നെ സുരക്ഷിതമായി ഉണ്ടാകും..." അയാൾ അഭിമാനത്തോടെ പറഞ്ഞു. "കേട്ടല്ലോ അച്ഛൻ പറഞ്ഞത്.. അച്ഛൻ പറഞ്ഞതൊക്കെ പോട്ടെ. കരുണേട്ടന് ചേച്ചിയേ കുറിച്ചുള്ള അഭിപ്രായം കേട്ടോ.. അത് കേട്ടപ്പോൾ കുളിര് കോരിയൊ ദേഹത്തെല്ലാം.." അകത്ത്‌ നിന്ന് അവരുടെ സംസാരം കേട്ടു കൊണ്ട് നിന്ന അമ്പിളി അടക്കത്തിൽ ഗൗരിയുടെ കാതിലേക്ക് പറഞ്ഞു. "പോടീ അവിടുന്ന്. ഞാനല്ലേ ഇത്രനാളും മായമ്മയെ നോക്കിയത്. അതിന്റെ സ്നേഹം കൊണ്ട് പറഞ്ഞതാ കരുണേട്ടൻ. അല്ലാതെ..." ഗൗരി അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു മെല്ലെ ചലിപ്പിച്ചു. "ഓ.. പിന്നെ, അതിന്റെ സ്നേഹം... ചുമ്മാ കണ്ണടച്ചോണ്ട് പാല് കുടിയ്ക്കല്ലേ എന്ന് പറഞ്ഞേക്ക് പുള്ളിക്കാരനോട്. ഇത്രയും നാളും തന്നെ കാണാൻ ജയിലിൽ വന്നു പോകുന്നതിനിടെ അതൊക്കെ കരുണേട്ടന് മനസിലായിട്ടുണ്ടാകുമെന്നേ..." "പോടീ.. അവിടുന്ന്.." അതൊന്ന് കേൾക്കാൻ കൊതിച്ചിരുന്നതാണെങ്കിലും ഗൗരിയ്ക്ക് പെട്ടന്ന് നാണം വന്നു. "ദേ, പത്തിരുപത്തേഴ്‌ വയസുള്ള ചേച്ചി ഇങ്ങനെ നാണിയ്ക്കുന്നത് കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് കാര്യം പിടികിട്ടുമേ. ഞാൻ പറഞ്ഞില്ലെന്നു വേണ്ട.." "നീയിന്ന് എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചിട്ടേ പോകൂ. പെണ്ണേ നിനക്ക് പോകാൻ സമയമായെങ്കിൽ പോകാൻ നോക്ക്. ദേ ആരൊക്കെയോ വഴിയിലൂടെ പോകുന്നുണ്ട്. കടത്തുവള്ളം വന്നിട്ടുണ്ടാവും. നീ ബാഗ്എടുത്ത്‌ പെട്ടന്ന് സ്ഥലം വിടാൻ നോക്ക്..." അവൾ അമ്പിളിയോട് അങ്ങിനെ പറഞ്ഞെങ്കിലും അമ്പിളി വീണ്ടും കരുണനെ കുറിച്ച് തന്നോട് എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്നൊരു മോഹം മനസ്സിൽ ഉണ്ടായിരുന്നു. ആരോ അവിടേയ്ക്ക് ഓടി വന്നു 'കരുണേട്ടോ' എന്ന് വിളിയ്ക്കുന്നത് കേട്ടതോടെ അമ്പിളിയുടെയും, ഗൗരിയുടെയും ശ്രദ്ധ അവിടെയ്ക്കായി. "മുരളിയാണെന്ന് തോന്നുന്നല്ലോ അത്." ഗൗരി അതും പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ചെല്ലുമ്പോൾ അവൾക്ക് പിന്നാലേ അമ്പിളിയും ചെന്നു. "കരുണേട്ടാ ഒന്ന് വരണേ പെട്ടന്ന്." കടയുടെ മുറ്റത്ത്‌ നിന്ന് മുരളി വിറയ്ക്കുന്നുണ്ടെന്ന് അവർക്ക് തോന്നി. "എന്താ മുരളീ.. എന്താടാ കാര്യം.." കടയിൽ നിന്ന് പുറത്തേക്കിറങ്ങി കൊണ്ട് കരുണൻ തിരക്കി. റോഡിലൂടെ ആരൊക്കെയോ കല്ലാറിന് സമാന്തരമായുള്ള പാതയിലേക്ക് തിരിഞ്ഞ് ഓടുന്നത് അവർക്ക് കാണാമായിരുന്നു. "കരുണേട്ടാ.. അവിടെ ജീനച്ചേച്ചിയുടെ വീട്ടിൽ റെയ്ച്ചലാന്റി കൊല്ലപ്പെട്ടു കിടക്കുന്നു.." "എന്താടാ മുരളീ നീയീ പറയുന്നത്.." അവരെല്ലാം ഒന്നോടെ നടുങ്ങിപ്പോയി. "സത്യമാ കരുണേട്ടാ.. ഇപ്പോൾ അവരുടെ അടുത്ത വീട്ടിലെ ശ്യാം ഫോണിൽ വിളിച്ചു റോബിച്ചനോട് പറഞ്ഞതാ.. റോബിച്ഛനൊക്കെ അങ്ങോട്ട് പോയേക്കുവാ. ഞാൻ കരുണേട്ടനെ വിളിയ്ക്കാൻ വന്നതാ ഇങ്ങോട്ട്." "ജോസഫ് ഇല്ലേ മോനേ അവിടെ.." നാരായണേട്ടൻ തിരക്കി. "അവിടെല്ലാം അവർ നോക്കിയെങ്കിലും ജോസപ്പേട്ടനെ കാണാനില്ല..." "വാ." കരുണൻ മുരളിയോട് നിർദേശിച്ചിട്ട് ജീനയുടെ വീട്ടിലേക്ക് പോകാനുള്ള വഴിയേ നടന്നു. കരുണനും, മുരളിയ്ക്കും ഒപ്പം ഗൗരിയും അമ്പിളിയും ഉണ്ടായിരുന്നു. "അച്ഛനിവിടെ ഇരുന്നോ. ഗോപിയാശാൻ ഉണ്ടല്ലോ ഇവിടെ. അച്ഛൻ വീട്ടിലേക്ക് പോവുകാണേൽ എന്റെ ബാഗ് കൂടി കൊണ്ട് പൊക്കോ." അമ്പിളി അച്ഛനോട് പറഞ്ഞു. "നീ ഇന്ന്‌ പോകുന്നില്ലേ മോളേ. നിനക്ക് നാളെ ക്ലാസ്സുള്ളതല്ലേ." നാരായണേട്ടൻ ചോദിച്ചെങ്കിലും അത് കേൾക്കാത്ത ഭാവത്തിൽ അമ്പിളി അവർക്കൊപ്പം നടന്നു പോയി. കരുണനും കൂട്ടരും അവിടേയ്ക്ക് ചെല്ലുമ്പോൾ മുറ്റത്ത്‌ ചെറുതല്ലാത്ത ഒരാൾക്കൂട്ടം ഉണ്ടായി കഴിഞ്ഞിരുന്നു. റോബിച്ചനെ വിളിച്ചു വിവരം പറഞ്ഞ ശ്യാം എന്ന ചെറുപ്പക്കാരനുമായി റോബിച്ചനും, രവികുമാറും, ബെന്നിച്ചനും ഒക്കെ സംസാരിച്ച് നിൽക്കുന്നുണ്ട്. കരുണനെ കണ്ടതും അവരെല്ലാം ഓടി കരുണന്റെ അടുത്തേയ്ക്ക് വന്നു. "എന്താ ശ്യാമേ ഇവിടെ സംഭവിച്ചത്." കരുണൻ അവനോട് തിരക്കി. "കരുണേട്ടാ ഈയിടെയായി ചേച്ചിയോ ജോസപ്പേട്ടനോ ആരും ഞങ്ങൾ അയൽക്കാരോട് മിണ്ടുകയോ സഹകരിയ്ക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു. ജോസപ്പേട്ടൻ ആകട്ടെ സമനില തെറ്റിയത് പോലാ കുറച്ച് ദിവസമായി കാണപ്പെട്ടത്. നമ്മൾ എന്തെങ്കിലും അയാളോട് ചോദിച്ചാൽ കുറച്ച് നേരം നമ്മളെ തുറിച്ച് നോക്കി നിന്ന ശേഷം തെറി വിളിയ്ക്കും. തെറിയെന്ന് വച്ചാൽ പച്ചത്തെറി. ചേച്ചിയ്കാണെങ്കിൽ ആരും ഈ വീട്ടിലേക്ക് വരുന്നതേ ഇഷ്ടമല്ല. അവരുടെ ഇഷ്ടക്കേട് നോക്കാതെ ഇവിടേയ്ക്ക് ആരെങ്കിലും വന്നാൽ ചേച്ചി വരുന്നവരെ പ്രാകി കൊണ്ട് വീട്ടിൽ കയറി വാതിലടയ്ക്കും. നാട്ടുകാരാരും അതുകൊണ്ട് അവരോട് സഹകരിയ്ക്കാനെ നിൽക്കില്ലായിരുന്നു. ഇവിടെ ഒച്ചയോ ബഹളമോ കേട്ടാൽ പോലും ആരും തിരിഞ്ഞു നോക്കില്ല ഇന്നലെ രാത്രിയും അവര് തമ്മിൽ വഴക്കിടും പോലുള്ള ഒച്ച കേട്ടാരുന്നു. അതിവിടെ സ്ഥിരമായതു കൊണ്ട് ആരും ഗൗനിച്ചില്ല. രാവിലെ മുതൽ ഇവിടെ വാതിലും തുറന്നു കിടക്കുന്നു പുറത്തെ ലൈറ്റും തെളിഞ്ഞു കിടക്കുന്നു. ഉച്ചയായിട്ടും ലൈറ്റ് കെടുത്തുകയോ ആരെയെങ്കിലും പുറത്ത് കാണുകയോ ചെയ്യാത്തതിനാൽ അമ്മ വന്ന് അതിരിൽ നിന്ന് കുറെ വിളിച്ചു. അവസാനം അമ്മ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയിട്ട് മുറ്റത്ത്‌ നിന്ന് ശബ്ദമുണ്ടാക്കാതെ അകത്തേയ്ക്ക് ഒന്ന് നോക്കെടാ എന്ന് പറഞ്ഞു. എന്റെ കാലടി ഒച്ച കേട്ടിട്ടാവും അകത്ത്‌ നിന്നും ഒരു വെളുത്ത കുന്നൻ പൂച്ച പുറത്തേയ്ക്ക് വന്നു.അതിന്റെ മുഖം നിറയെ ചോരയായിരുന്നു. നാക്ക് കൊണ്ട് അത് മുഖത്ത് പറ്റിയ ചോര വടിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. അത് കണ്ടു പേടിച്ച് അമ്മ കരഞ്ഞു. ഞാൻ അവിടെ നിന്ന് അകത്തേയ്ക്ക് നോക്കുമ്പോൾ... " ശ്യാം താൻ നിന്നിടം ചൂണ്ടിക്കാട്ടി. "ചേച്ചി തറയിൽ കിടപ്പുണ്ട്. ചുറ്റിനും ചോര കട്ട പിടിച്ചുപോയി." അത്രയും കേട്ടതോടെ കരുണൻ മുമ്പോട്ട് നടക്കാൻ തുടങ്ങി "ജീവനുണ്ടോ ഇല്ലയോ എന്ന് നോക്കിയോ നീ.." "ജീവനില്ല കരുണേട്ടാ.. കഴുത്തറ്റ് പോയി." കരുണൻ അവൻ പറഞ്ഞത് വിശ്വാസം വരാത്ത വണ്ണം അവനെ ഒന്ന് നോക്കിയ ശേഷം വീട്ടിലേക്ക് കയറാൻ പോയെങ്കിലും അമ്പിളി അവനെ തടഞ്ഞു. "കയറല്ലേ കരുണേട്ടാ.. കരുണേട്ടൻ ആ വീടിനുള്ളിലേക്ക് കയറല്ലേ. ഒരു ചതിക്കെണിയിൽ വീണു പോയവനാ നിങ്ങൾ. വീണ്ടും ചെന്ന് അതേ കുരുക്കിൽ വീണു കളയരുത്... അവിടെന്താ സംഭവിച്ചിട്ടുള്ളതെന്ന് ആർക്കും അറിയില്ല. പോലീസ് വരട്ടെ അതിനു ശേഷം കരുണേട്ടൻ ആ വീട്ടിലേക്ക് കയറിയാൽ മതി." അമ്പിളി അവന്റെ കയ്യിൽ ശക്തിയായി പിടിച്ചിരുന്നു. "പോലീസിനെ അറിയിച്ചിട്ടുണ്ട് കരുണേട്ടാ. അവർ പുല്ലാമലയിൽ നിന്നും തിരിച്ചിട്ടുണ്ട്." രവികുമാർ പറഞ്ഞു. താൻ പിടിച്ചിരുന്ന കരുണന്റെ കയ്യുടെ ശക്തി മെല്ലെ മെല്ലെ കുറയുന്നത് അമ്പിളിയ്ക്ക് അറിയാൻ കഴിഞ്ഞു. (തുടരും) #📔 കഥ