📔 കഥ
245K Posts • 2108M views
#📙 നോവൽ - പ്രളയം... 🔻 പാർട്ട് _45 ✍️ രചന - Aniprasad. സബ് ഇൻസ്‌പെക്ടർ സക്കറിയ തോമസിന്റെ നേതൃത്വത്തിൽ നാല് പോലീസുകാർ ആണ് കൊടുവത്തൂർ, മരണം നടന്ന വീട്ടിലേക്ക് എത്തിയത്. പോലീസ് എത്തും മുൻപേ തന്നെ അവിടെ സ്വദേശികളായ ആൾക്കാർ തടിച്ച് കൂടി കഴിഞ്ഞിരുന്നു. പുല്ലാമല പഞ്ചായത്ത്‌ പ്രസിഡന്റും, വാർഡ്‌ മെമ്പറുമായ രാജമ്മ പോലീസിനെ കണ്ട് അവരുടെ അടുത്തേയ്ക്ക് വന്നെങ്കിലും ഞാൻ ബോഡി ഒന്ന് കണ്ടിട്ട് വരട്ടെ എന്ന് പറഞ്ഞു സക്കറിയ തോമസ് വീടിനുള്ളിലേക്ക് കയറി ചെന്നു. അതി ക്രൂരമായൊരു കൊലപാതകമാണ് അതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ആ പോലീസുകാരന് മനസിലായി. സക്കറിയ തോമസ് പുറത്തേയ്ക്ക് ഇറങ്ങി ചെന്ന് ബോഡി ആദ്യം കണ്ട ആൾ ആരാണെന്ന് തിരക്കി. ആദ്യം ആരും ഒന്നും മിണ്ടിയില്ലെങ്കിലും പോലീസ് ചോദ്യം ആവർത്തിച്ചതോടെ ശ്യാമിന്റെ അമ്മ മകന്റെ കൈ പിടിച്ചു പോലീസുകാർക്ക് മുമ്പിലേക്ക് വന്നു. സക്കറിയ തോമസ് കൂടെയുള്ള പോലീസുകാരെ നോക്കിയപ്പോൾ അവർ മുറ്റത്ത്‌ നിന്ന ആൾക്കാരെയെല്ലാം കുറച്ച് പിന്നിലേക്ക് ഉന്തി തള്ളി മാറ്റി. "നിങ്ങള് രണ്ട് പേരും ഒരുമിച്ച് വീട്ടിനുള്ളിൽ ചെന്ന് കയറിയോ.." ആ ചെറുപ്പക്കാരൻ പോലീസുകാരൻ രണ്ട് പേരെയും മാറി മാറി നോക്കി. ശ്യാമള താൻ ഇന്നലെ മുതൽ കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ പോലീസുകാർക്ക് മുൻപിൽ പറഞ്ഞു. "നിങ്ങടെ അയൽക്കാരല്ലാരുന്നോ. ഇന്നലെ രാത്രി നിലവിളി കേട്ടപ്പോൾ തന്നെ വന്നു നോക്കേണ്ട കടമ നിങ്ങൾക്കില്ലായിരുന്നോ.." അയാൾ അവരുടെ മനസ്സിൽ നിന്നും എന്തോ ചൂഴ്ന്നെടുക്കാൻ വേണ്ടിയിട്ടുള്ള വിധം ഒരു നോട്ടം നോക്കി കൊണ്ട് ചോദിച്ചു. "ഞാൻ പറഞ്ഞല്ലോ സാറേ. ആ വീട്ടിൽ ഇപ്പോൾ നിലവിളി കേട്ടാൽ ഞങ്ങളല്ല മറ്റാരായാലും വന്നു നോക്കില്ല.. തെറിയെന്ന് വച്ചാൽ പച്ചത്തെറി കേൾക്കാൻ ആരാ സാറേ കാശ് കൊടുത്തു കേറി ചെല്ലുന്നത്.." "ഊം.. ഇവർക്ക് ഭർത്താവുണ്ടെന്നല്ലേ പറഞ്ഞത്. അയാളെവിടെ.." "ഇന്നലത്തെ ആ വഴക്കിന് ശേഷം ഞങ്ങളാരും ഇവിടെ ജോസപ്പേട്ടനെ കണ്ടിട്ടില്ല സാറേ.." "ഇവർക്ക് മറ്റു ബന്ധുക്കളാരും ഇല്ലേ.. മക്കളില്ലേ ഇവർക്ക്." "ഒരു മകളുണ്ടായിരുന്നു സാറേ. അത് മരിച്ചു പോയി. ആ പെങ്കൊച്ചിന്റെഭർത്താവുണ്ട്..." "അവരുടെ മകളെങ്ങിനെയാ മരിച്ചത്.." "സാറേ.. അത്..." ശ്യാമള നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ പോലീസുകാരൻ ചോദിച്ചു. "എന്താ നിങ്ങൾക്ക് അറിയില്ലേ.." ശ്യാമള യുടെ കണ്ണുകൾ കുറച്ചപ്പുറത്ത്‌ നിൽക്കുന്ന കരുണന്റെ നേർക്ക് നീണ്ടു പോയി. പോലീസുകാരെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന റോബിച്ചൻ കരുണന് മുന്നറിയിപ്പ് നൽകി. "കരുണേട്ടാ, അവരെന്തോ ശ്യാമള ചേച്ചിയോട് കരുണേട്ടനെ പറ്റി ചോദിയ്ക്കുന്നുണ്ട്. പോലീസ് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് കരുണേട്ടനെ നോക്കുന്നു." ""അവർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ... നമ്മൾ അത് ശ്രദ്ധിയ്ക്കേണ്ട കാര്യമില്ല." അമ്പിളി പറഞ്ഞുകൊണ്ട് അവൾക്ക് ഫോണിലേക്ക് വന്ന കോൾ എടുത്തു സംസാരിയ്ക്കാൻ തുടങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ് രാജമ്മ അവരുടെ അരികിലേക്ക് വന്ന് പോലീസുകാർക്ക് കരുണനോട് എന്തോ സംസാരിയ്ക്കാനുണ്ട് എന്ന് പറഞ്ഞപ്പോൾ കരുണൻ അവർക്കൊപ്പം എസ്സ് ഐ യുടെ അടുത്തേയ്ക്ക് ചെന്നു. റോബിച്ചനും രവികുമാറും കരുണന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവർ മൂവരും, പോലീസുകാരന്റെ മുമ്പിലേക്ക് ചെന്നപ്പോൾ അയാൾ അവരെയെല്ലാം മാറി മാറി നോക്കിയ ശേഷം റോബിച്ചനോട് നീയാണോ കരുണൻ എന്ന് തിരക്കി. "ഞാനാണ് സാർ കരുണൻ." കരുണൻ പെട്ടന്ന് പറഞ്ഞു. "മാറി പിന്നോട്ട് നിൽക്ക്. നിന്റെ ആവശ്യം വന്നാൽ ഞാൻ അപ്പോൾ വിളിച്ചോളാം." അയാൾ, പുറകോട്ട് മാറാനായി റോബിച്ചന് കൈവിരൽ കൊണ്ട് നിർദേശം നൽകി. വീടിനുള്ളിൽ പരിശോധന നടത്തിയ പോലീസുകാരൻ അപ്പോൾ സക്കറിയ തോമസിന്റെ അടുത്തേയ്ക്ക് വന്നു. "സാറേ.. ഈ വീട്ടിൽ ഇവരെ കൂടാതെ മറ്റാരോ കൂടി താമസിച്ചിരുന്നതിന്റെ ലക്ഷണമുണ്ട്. അതൊരു പുരുഷൻ ആവാനാണ് സാധ്യത. നാട്ടുകാർ പറഞ്ഞത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് യാതൊരു വിധ ലഹരി മരുന്നും ഉപയോഗിയ്ക്കില്ലാത്ത വ്യക്തി ആയിരുന്നു എന്നാണ്. പക്‌ഷേ ഈ വീട്ടിലെ ഒരു മുറിയ്ക്കുള്ളിൽ ധാരാളം മദ്യക്കുപ്പികൾ കിടപ്പുണ്ട് സാർ. അതിൽ ഇന്നലെയോ മറ്റോ കുടിച്ചിട്ട് തീരാത്ത കുപ്പി പോലും കാണാനുണ്ട്. ബീഡി, സിഗരറ്റ്, പാൻ പരാഗ്, ശംഭു.. എന്ന് വേണ്ട ഭൂമിയിൽ പൊടിഞ്ഞ സർവ്വ നിരോധിത ഉൽപ്പന്നങ്ങളും ആ കട്ടിലിന്റെ അടിയിൽ കിടപ്പുണ്ട് സാർ. അതൊന്നും ഈ സ്ത്രീയുടെ ഭർത്താവ് കൈകൊണ്ട് തൊടില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.." "വിശദമായി നോക്കിയോ അതിനുള്ളിൽ എല്ലാം..." "ഉവ്വ് സാർ.. ഒരു ജോഡി ചെരുപ്പ് കൂടി അവിടെ കിടപ്പുണ്ട്. അതൊന്നും ഈ സ്ത്രീയുടെ ഭർത്താവിന്റേതല്ല. നല്ല ഒത്ത ആളൊരുത്തന്റെ കാലിന് പാകപ്പെടുന്ന ചെരുപ്പാണ് അത്." അത്രയും കേട്ടതോടെ സക്കറിയ തോമസ് മുമ്പിൽ നിൽക്കുന്ന കരുണനെ അടിമുടി എത്തിച്ചു നോക്കി. "നീ ഇന്നലെ രാത്രി ഈ വീട്ടിൽ നിന്ന് എപ്പോഴാ മടങ്ങി പോയതെന്നാ പറഞ്ഞത്..." "ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല സാർ. ഞാനീ വീട്ടിലേക്കേ വന്നിട്ടില്ല.എനിയ്ക്കതിന്റെ ആവശ്യമില്ല." കരുണൻ പതറാതെ മറുപടി നൽകി. "കള്ളം പറയരുത്. സ്റ്റേഷനിൽ കൊണ്ട് പോയി നിന്നെ ചോദ്യം ചെയ്യുമ്പോ നിനക്ക് ചിലപ്പോൾ മാറ്റി പറയേണ്ടി വരും. മാത്രവുമല്ല അവിടെ വച്ചുള്ള ചോദ്യം ചെയ്യലിന് ഇതുപോലെ നല്ല മയം ഒന്നും കണ്ടെന്നും വരില്ല. പറഞ്ഞേക്കാം." "സാർ..." അമ്പിളി അവരുടെ അടുത്തേയ്ക്ക് വന്ന് ആ പോലീസുകാരനെ നോക്കി വിളിച്ചു. "ഊം.. എന്ത് വേണം." അയാൾ ഒട്ടും മയമില്ലാത്ത സ്വരത്തിൽ തിരക്കി. "സാർ ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി ചോദ്യം ചെയ്യുമെന്ന് പറഞ്ഞല്ലോ. അതിന് എന്ത് തെറ്റാണ് സാർ ഇദ്ദേഹം ചെയ്തത്... എന്തെങ്കിലും ചോദിച്ചറിയാനായി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും എന്ന് പറഞ്ഞാൽ അത് ഞങ്ങൾക്ക് മനസിലാകും. എന്നാൽഅതിനും മുമ്പേ ഒരന്വേഷണവും നടത്താതെ കണ്മുമ്പിൽ നിന്ന ഒരാളാണ് പ്രതിയെന്ന് സാറ് തന്നെ അങ്ങ് തീരുമാനിയ്ക്കുകയാണോ... ഈ വീട്ടിൽ മാറ്റാരോ താമസിച്ചിരുന്നതിന്റെ തെളിവ് കിട്ടിയിട്ടും അതൊന്നും കാണേണ്ടാത്ത ഭാവത്തിൽ സാർ എന്തിനാ ഇദ്ദേഹത്തെ പ്രതി സ്ഥാനത്ത്‌ നിർത്താൻ തുനിയുന്നത്... ഇവിടെ താമസിച്ചിരുന്നത് ആരാണെന്നെങ്കിലും സാറിന് ഒന്ന് അന്വേഷിച്ചറിയണമെന്ന് തോന്നുന്നില്ലേ സാർ." അമ്പിളി ശാന്തമായി ചോദിച്ചു. "നീ ആരാ. നിനക്കെന്താ വേണ്ടത്.നിന്നെ ആരാടീ ഇവിടേയ്ക്ക് ക്ഷണിച്ചത്.." അയാൾ ദേഷ്യത്തോടെ അമ്പിളിയെ നോക്കി. "സാർ, കുറച്ച് മാന്യമായ ഭാഷ പ്രയോഗിയ്ക്കണം സാർ എന്നോട്.." "ഇല്ലെങ്കിലോ.. ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.. നിന്റെ ക്‌ളാസിലിരുന്നു ഭാഷ പഠിയ്ക്കാനല്ലെടീ ഞാനിങ്ങോട്ട് വന്നിരിയ്ക്കുന്നത്. കുറെയെണ്ണം ചേർന്ന് ഒരെണ്ണത്തിന്റെ കഴുത്ത് വെട്ടി പിളർന്നിട്ടിട്ട് അവള് വന്നു നിന്ന് ന്യായം പറയുന്ന കണ്ടില്ലേ.. വേണ്ടി വന്നാൽ ചോദ്യം ചെയ്യാൻ വേണ്ടി നിന്നെയും കൊണ്ട് പോകും സ്റ്റേഷനിലേക്ക്. കാണണോ നിനക്ക് അത്.." സക്കറിയ തോമസ് ഷർട്ടിന്റെ കോളർ അൽപ്പം പിന്നിലേക്ക് തള്ളി വച്ച ശേഷം തലയെടുപ്പുള്ള ഒരു ഗുണ്ടയെ പോലെ അവിടെ നിന്നു. "അതിന് സാറിന് കഴിഞ്ഞേക്കും.. എന്നെ സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യാനല്ല... എന്നെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നതായി സ്വപ്നം കാണാൻ.. എന്റെ സാറേ.. സാറൊക്കെ ഏത് കാലത്തിലെ പോലീസാ സാറേ.. ഇതൊക്കെ തൊണ്ണൂറുകളിലെ പോലീസുകാർ കളിയ്ക്കുന്ന കളിയാ.. മുമ്പിൽ നിൽക്കുന്നവരെയെല്ലാം കണ്ണുരുട്ടി പേടിപ്പിയ്ക്കുക. കണ്ണിൽ കാണുന്ന ഒരാളേ പ്രതിയെന്ന് വരുത്തി തീർക്കുക... ഈ പോലീസുകാർ എന്ന് കേൾക്കുമ്പോ മുട്ടിൽ നിൽക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയി സാറേ. ഇപ്പൊ സർവ്വ സ്റ്റേഷനിലും പൊതുജന സൗഹൃദ പോലീസാ സാറേ.. സാറിന് മാത്രമേയുള്ളൂ ഇതുവരെയും നേരം വെളുക്കാത്തത്... അതിനിടയിൽ സാറിനെ പോലെയുള്ള ചില പോലീസുകാരാ ബാക്കിയുള്ള സാറന്മാരെകൂടി പഴി കേൾപ്പിയ്ക്കുന്നത്." അമ്പിളി പറയുന്നത് കേട്ട് അവളെ കടിച്ചു കീറാനുള്ള ദേഷ്യത്തോടെ ആ പോലീസുകാരൻ അവളെ നോക്കി. ഫസ്റ്റ് ഇൻഫർമേഷൻറിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരുന്ന ഒരു പോലീസുകാരൻ തന്റെ കയ്യിലെ ഫോണുമായിഅപ്പോഴേയ്ക്കും സക്കറിയ തോമസിന്റെ അരികിലേക്ക് വന്നു. "സി ഐ സാറാ.." അയാൾ ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു. ഫോൺ തനിയ്ക്ക് നേരെ നീട്ടിയ പോലീസുകാരനെ ഒന്ന് നോക്കിയ ശേഷം സക്കറിയ തോമസ് മൊബൈൽ വാങ്ങി കാതോട് ചേർത്തു വച്ച് സാർ എന്ന് വിളിച്ചു. "തന്നെ പറഞ്ഞു അങ്ങോട്ട് വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ.. താൻ എന്നാ പണിയാടോ അവിടെ കാണിയ്ക്കുന്നത്... താനെന്താ ഇന്നിങ്ങോട്ട് തിരിച്ചു വരും മുമ്പേ പ്രതിയെ പിടിച്ചിരിയ്ക്കും എന്ന് ശപഥമെടുത്തിട്ടാണോ അവിടെ കാൽ കുത്തിയത്.." "സാർ.. എനിയ്ക്ക് സംശയം തോന്നിയിട്ട്..." "തന്റൊരു സംശയം. എടോ ആ വീട്ടിനുള്ളിൽ നിന്ന് കിട്ടിയത് എന്തൊക്കെയാണെന്ന് താൻ നോക്കിയോ.. ആ സ്ത്രീയുടെ ഭർത്താവ് എങ്ങോട്ട് പോയെന്ന് താൻ അന്വേഷിച്ചോ... അയാളെ കണ്ടെത്തിയാൽ കൊലപാതകിയെ കുറിച്ചുള്ള എന്തെങ്കിലുമൊരു സൂചന കിട്ടുമെന്ന് തന്നെ ഇനി ആരെങ്കിലും പഠിപ്പിയ്ക്കണോ.." "സാർ അയാളൊരു മാനസിക രോഗിയാണെന്ന് സംസാരമുണ്ട്. അയാളും ഭാര്യയുമായി വഴക്കും പതിവായിരുന്നു. പെട്ടന്നുണ്ടായ പ്രകോപനത്തിൽ അയാൾ ഇത് ചെയ്തിട്ട് മുങ്ങി കളഞ്ഞതാണെങ്കിലോ സാർ.." "അങ്ങിനെ ബുദ്ധിപരമായിട്ട് എന്തെങ്കിലും ചിന്തിയ്ക്കെടോ. അല്ലാതെ കണ്ടവന്റെ തോളിൽ ആ കുറ്റം കൊണ്ട് വച്ചിട്ട് തനിയ്ക്ക് അവിടുന്ന് ഊരിപ്പിടച്ചു പോരാൻ പറ്റിയെന്നു വരില്ല. ഓർത്തോ." സി ഐ അയാൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം കോൾ കട്ടാകും മുൻപേ വിരലടയാളം ശേഖരിയ്ക്കേണ്ടവരും, ഡോഗ് സ്‌ക്വാടും അവിടേയ്ക്ക് എത്തി ചേർന്നു. മൃത ദേഹത്തിന് ചുറ്റും മണം പിടിച്ച പോലീസ് നായ കല്ലാറിന്റെ തീരത്തേയ്ക്ക് ഇസഹാക്ക് ജോസപ്പേട്ടനെ തോളിൽ ചുമന്നുകൊണ്ട് പോയ സ്ഥലം വരെ എത്തിയ ശേഷം തിരികെ ഓടി വന്ന് വീട്ടിനുള്ളിൽ കയറി. നാട്ടുകാരുടെ സഹായത്തോടെ പോലീസ് കല്ലാറിൽ തിരച്ചിൽ നടത്തിയെങ്കിലും അവിടെ നിന്നും അവർ പ്രതീക്ഷിച്ച മട്ടിൽ എന്തെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പോലീസ് നായ എവിടേയ്ക്ക് പോകണമെന്നറിയാതെ അവിടെ തന്നെ ഇരുന്നു. ഉച്ചയോടെ റെയ്ച്ചലിന്റെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ടുപോയിട്ട് വൈകുന്നേരം ആയപ്പോഴേയ്ക്കും കൊടുവത്തൂർ തിരിച്ചെത്തിയ്ക്കുകയുണ്ടായി. മൊബൈൽ മോർച്ചറിയിൽ വച്ചിരുന്ന മൃതദേഹം അടുത്ത ദിവസം കൊടുവത്തൂർ പള്ളിയിൽ സാംസ്‌കരിയ്ക്കയുണ്ടായി. ചടങ്ങുകൾക്ക് ശേഷംആൾക്കാർ പിരിഞ്ഞ് തുടങ്ങുമ്പോൾ പഞ്ചായത്ത്‌ പ്രസിഡന്റ് രാജമ്മ, കരുണന്റെ അരികിലേക്ക് വന്നു. "കരുണാ.. ഞാൻ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ നിഗമനം റെയ്ച്ചലും, ജോസപ്പേട്ടനും തമ്മിലുള്ള വഴക്കിനിടയിൽ പെട്ടന്നുണ്ടായ പ്രകോപനത്തിൽ ജോസപ്പേട്ടൻ ചെയ്തു പോയതാകാം അതെന്നാണ്... അദ്ദേഹം അങ്ങനെ ചെയ്തിട്ട് നാട് വിട്ടു പോയിരിയ്ക്കാം.. അല്ലെങ്കിൽ കല്ലാറ്റിൽ എവിടെയെങ്കിലും...." അവർ അർദ്ധോക്തിയിൽ നിർത്തി.. "ഒരൊറ്റ രാത്രി കൊണ്ട് എവിടേയ്ക്ക് പൊയ് മറയും പ്രസിഡന്റേ അദ്ദേഹം.. അദ്ദേഹത്തിന് ഒരു മാനസിക രോഗവുമില്ല. പറഞ്ഞു പറഞ്ഞു എല്ലാവരും ചേർന്ന് ആ വിധം ആക്കുന്നതാ... ഭാര്യയെ കൊലപ്പെടുത്തിയിട്ട് കല്ലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത് കാണും എന്നൊക്കെ പോലീസ് കെട്ടി ചമച്ചു പറയുന്നതല്ലേ.. കല്ലാറിന്റെ അക്കരയിക്കര നീന്തിക്കയറുന്ന അയാളാണോ വെള്ളത്തിൽ ചാടി മരിക്കാൻ പോകുന്നത്.." കരുണൻ അതൊന്നുമല്ല സത്യം എന്ന അർത്ഥത്തിൽ നിഷേധാർത്ഥമായി തലയാട്ടി. "എങ്കിൽ പിന്നെ കരുണന് ആരെയെങ്കിലും സംശയമുണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞോ. ഞാൻ പോലീസിനെ അറിയിച്ചോളാം.നമുക്ക് എങ്ങിനെയും റെയ്ച്ചലിന്റെ കൊലപാതകിയെ കണ്ടെത്തുകയാണ് മുഖ്യം" "എന്റെ സംശയം അവിടെ നിൽക്കട്ടെ പ്രസിഡന്റേ. അവരെ രണ്ട് പേരെ കൂടാതെ മൂന്നാമതൊരാൾ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയത് പോലീസ് അല്ലേ. അവരെന്തു കൊണ്ട് അതിനേ കുറിച്ചന്വേഷിയ്ക്കുന്നില്ല." "അന്വേഷിയ്ക്കുന്നില്ലെന്ന് ആര് പറഞ്ഞു കരുണനോട്. അതും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്. അവരുടെ അന്വേഷണ വിവരമെല്ലാം ഇപ്പോൾ നമ്മളെ അറിയിയ്ക്കണമെന്നില്ലല്ലോ. ആളേ കണ്ടെത്തിയാൽ ഉടൻ അവർ നമ്മളെ അറിയിയ്ക്കും." പ്രസിഡന്റിനോട് ഇനിയൊന്നും പറയാനില്ലാത്ത വിധം കരുണൻ നിന്നപ്പോൾ അവർ അയാളോട് യാത്ര പറഞ്ഞു പോയി. "കരുണേട്ടാ.. അത് അവനായിരിയ്ക്കുമോ..." തങ്ങൾ നാലുപേരും മാത്രമായതോടെ റോബിച്ചൻ ചോദിച്ചു. "ഇസഹാക്ക്...അവനിവിടെജീവിയ്ക്കാൻ വേണ്ട സൗകര്യം ഒരുക്കി കൊടുത്തതായിക്കൂടെ ജോസപ്പേട്ടനും ഭാര്യയും... അങ്ങിനെയെങ്കിൽ..." ഭീതിയോടെ റോബിച്ചൻ നിർത്തി. "നീ പറഞ്ഞു വന്നത് ശരിയാ.. അവിടെ ഉണ്ടായിരുന്നത് ഇസഹാക്ക് ആണെങ്കിൽ ജോസപ്പേട്ടൻ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലെടാ റോബിച്ചാ." കരുണൻ പറഞ്ഞു. "രണ്ട് പേരെയും കൊന്നിട്ട് അവനീ നാട് വിട്ടു പോയതാണോ.. അവനെ ഇനി പോലീസിന് കീഴടക്കാൻ പറ്റില്ലേ..." ബെന്നിച്ചൻ നിരാശയോടെ പറഞ്ഞു. "പോലീസല്ല അവനെ കീഴടക്കേണ്ടത്... അവനീ നാട് വിട്ട് എവിടേയ്ക്കും പോകില്ല. ചെമ്പൻ മലയിലെ ഏതെങ്കിലും ഒരിരുണ്ട ഗുഹയിൽ അവൻ പാർക്കുന്നുണ്ടാകും.. വിശന്ന് വലഞ്ഞ കടുവയെ പോലെ അവനൊരു നാൾ കൊലവിളിയുമായി മലയിറങ്ങി വരും... അവനിനിയും കണക്കുകൾ തീർക്കാൻ ബാക്കി കിടക്കുമ്പോൾ ഒരിയ്ക്കലും അവൻ ഈ നാട് വിട്ട് പോകില്ല." കരുണൻ പിറു പിറുത്തു. അവന്റെ കണ്ണുകൾക്ക് പുറത്ത് ചോരചുവപ്പുള്ള, ഇസഹാക്കിന്റെ വെറിപിടിച്ച നോട്ടം നിറഞ്ഞു നിന്നു. ചെമ്പൻ മലനിരകൾക്ക് മീതെ കാർ മേഘക്കൂട്ടങ്ങൾ വന്നടിയുന്നത് കണ്ടപ്പോൾവേനൽ മഴയ്ക്കുള്ള ഒരുക്കങ്ങളാണെന്ന് അവർക്ക് തോന്നി. മല നിരകളെ വീശിയിറങ്ങി വന്ന കാറ്റ് വൃക്ഷ ശിഖരങ്ങളെ പിടിച്ചുലച്ചു കൊണ്ട് കടന്നു പോയി. (തുടരും) #📔 കഥ
54 likes
2 comments 14 shares