ആറരയ്ക്ക് തന്റെ അലാം അടിക്കുന്നതിനു മുന്നേ ഫോൺ ബെൽ അടിക്കുന്നത് കേട്ട് ഞെട്ടിയാണ് മൈഥിലി ഉണർന്നത്.
നോക്കിയപ്പോൾ സായന്തിന്റെ നമ്പറാണ്. ഇയാൾ എന്താ ഈ നേരത്ത്? അവസാനം വിളിച്ചത് നാലു മാസം മുൻപേ ആണ് അപ്പോഴാണ് അഭിറാമിന്റെ മുത്തശ്ശി കാണണമെന്ന് പറഞ്ഞ് നാട്ടിലേക്ക് വിളിപ്പിച്ചത്.
ഇനിയിപ്പോ പുതുതായി എന്ത് ആണെന്ന് അറിയാതെ അവൾ ആ കാൾ എടുത്തു.
"മൈഥിലി താൻ എത്രയും പെട്ടെന്ന് റെഡിയായി പുറത്തിറങ്ങി നിക്ക് രണ്ടാഴ്ചത്തേക്കുള്ള ഡ്രസ്സും ഐഡി പ്രൂഫും ഒക്കെ എടുത്തു വയ്ക്ക്."
വല്ലാത്ത പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ സായന്ത് പറഞ്ഞു.
"എന്താ എന്തുപറ്റി?"
അവളൊരു വെപ്രാളത്തോടെ അവനോട് ചോദിച്ചു.
"അത് അഭിറാമിന് ഒരു ആക്സിഡൻറ്"
അവൻറെ ശബ്ദം താഴ്ന്നു പോയി.
ഇത്തവണ അവൾ ശരിക്കും ഞെട്ടി.
"ആക്സിഡന്റോ? എന്തു പറ്റിയതാ?"
അവൾ ചോദിച്ചു.
"കാർ ആക്സിഡൻ്റ് ആണ്. എല്ലാം ഞാൻ വിശദമായി പറയാം. താൻ ആദ്യം ഞാൻ പറഞ്ഞതുപോലെ ചെയ്യൂ പ്ലീസ്.
റെഡിയായിട്ട് എന്നെ വിളിക്ക് പെട്ടെന്ന് വേണം ഒരു മണിക്കൂറിനുള്ളിൽ റെഡിയാക്കണം, ഓക്കേ?"
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ഫോൺ കട്ട് ആക്കി.
അവൾ ചാടിയെഴുന്നേറ്റ് ബ്രഷ് ചെയ്ത് കുളിച്ച് ഇറങ്ങി ഒരു കോഫി പോലും കുടിക്കാൻ നിൽക്കാതെ പാക്ക് ചെയ്തു തുടങ്ങി.
രണ്ടാഴ്ച എന്നു പറയുമ്പോൾ അതിനുള്ളത് കണക്കാക്കി അവൾ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഒരു ട്രോളി ബാഗിൽ എടുത്തുവച്ചു.
കൂട്ടത്തിൽ ഒരു ബാക്ക് പാക്കിൽ ലാപ്ടോപ്പും ചാർജറും ടാബും എടുത്തു ഐഡിയും എടുത്തെന്ന് ഉറപ്പുവരുത്തിയിട്ട്, പെട്ടെന്ന് എന്തോ ഓർത്തത് പോലെ അലമാര തുറന്ന് ഒരു ചെറിയ ബോക്സ് എടുത്ത് അതിനുള്ളിൽ നിന്ന് അവളുടെ താലിയും അഭിറാം എന്ന് എഴുതിയ എഴുതിയ വിവാഹ മോതിരവും എടുത്ത് അണിഞ്ഞു.
പിന്നെ അത്യാവശ്യം വേണ്ട കാശും കൈയിൽ എടുത്തു.
അതുകഴിഞ്ഞ് സായന്തിനെ വിളിക്കാൻ ഫോൺ എടുക്കുന്നതിന് മുന്നേ തന്നെ ഇങ്ങോട്ട് കോൾ വന്നു.
"റെഡി ആയില്ലേ മൈഥിലി?"
അക്ഷമയോടെ സായന്ത് ചോദിച്ചു.
"റെഡിയായി വീടുപൂട്ടി ഇറങ്ങുകയാണ്."
ബാഗ് ഒക്കെ എടുത്ത് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അവൾ പറഞ്ഞു.
"പുറത്തു നിന്ന് തന്നെ ടാക്സി പിക്ക് ചെയ്യും. എന്നിട്ട് എയർപോർട്ടിൽ വിടും. അവിടുന്ന് താൻ മുംബൈ ഫ്ലൈറ്റ് കയറണം. ഡീറ്റെയിൽസും ടിക്കറ്റും ഞാൻ അയച്ചു തരാം. അഭിറാമിവിടെ മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിൽ ആണുള്ളത്. അവൻറെ ബന്ധുക്കൾ ആരെങ്കിലും വിവരം അറിഞ്ഞു എത്തുന്നതിനുമുമ്പ് താൻ ഇവിടെ എത്തണം. അതിനാണ് തന്നെ ഇത്ര തിരക്ക് പിടിച്ചു വരുത്തുന്നത്."
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"അഭിറാമിന് ഇപ്പോൾ എങ്ങനെയുണ്ട്?" അവൾക്ക് അന്വേഷിക്കാതിരിക്കാൻ ആയില്ല.
"അവൻ ഇപ്പോഴും ഐസിയുവിൽ തന്നെ ആണ്. കുറച്ച് ക്രിട്ടിക്കൽ ആണ് ഹെഡ് ഇഞ്ചുറി ഉണ്ട്. താൻ ഇവിടെ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ വിളിക്ക് ഞാൻ വണ്ടി അയക്കാം"
അവൻ വല്ലാത്തൊരു ധൃതിയിൽ പറഞ്ഞു.
അവളാ ഫ്ലൈറ്റ് യാത്രയിൽ മൊത്തം നേരവും പ്രാർത്ഥനാനിരത ആയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അഭിറാം തൻറെ ഭർത്താവാണ്, പക്ഷേ....
അവളുടെ ചിന്തകൾ പല പല മേടുകളിലേക്ക് പോയി.
മുംബൈയിൽ അവളെ കൂട്ടാൻ എയർപോർട്ടിന് പുറത്ത് കാറും ഡ്രൈവറും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയ അവളെ സായന്ത് നേരിട്ട് വന്ന് അവിടെ ബുക്ക് ചെയ്തിരുന്നു പ്രീമിയം റൂമിലേക്ക് കൊണ്ടുപോയി. അവളുടെ സാധനങ്ങളെല്ലാം അവിടെ വച്ചു.
"മൈഥിലി, അഭിയുടെ അവസ്ഥ അല്പം ക്രിട്ടിക്കൽ ആണ്. തലയ്ക്കാണ് പരിക്ക്. പിന്നെ ഉള്ളത് കൈക്കൊരു ചെറിയ ഫ്രാക്ചർ ആണ് അത് പെട്ടെന്ന് ഹീലാവും. പക്ഷേ തലയുടെ പരിക്ക് എന്താവും എന്ന് അറിയില്ല അതു കൊണ്ട് അവൻ ഇപ്പോൾ ഒരു മെഡിക്കലി ഇൻഡ്യൂസ്ഡ് കോമയിലാണ്.
അവൻറെ പാരൻസ് ഗ്രീസിൽ ഒരു ക്രൂസിൽ വെക്കേഷനിലാണ്. അതുകൊണ്ടുതന്നെ അവർക്ക് പെട്ടെന്ന് വരാനാകില്ല അവരെത്താൻ എന്തായാലും മൂന്നുനാലു ദിവസം മിനിമം എടുക്കും. മുത്തശ്ശിയെ വിവരം അറിയിച്ചിട്ടില്ല. എന്നാലും അധികനേരം മൂടിവയ്ക്കാൻ പറ്റില്ല ഇത് മീഡിയ ഇതുവരെ അറിഞ്ഞിട്ടില്ല അറിഞ്ഞാൽ എല്ലാവരും അറിയും. അതുകൊണ്ടാണ് ഇന്ന് വെളുപ്പിനു ആക്സിഡൻറ് നടന്ന ഉടനെ തന്നെ ഇയാളെ ഇവിടെ വിളിച്ചു വരുത്തിയത്."
വല്ലാതെ ക്ഷീണിതനായ പോലെ അവൻ പറഞ്ഞു.
വല്ലാത്ത സ്ട്രെസ്സിൽ പെട്ടത് പോലെയായിരുന്നു സയന്തിൻ്റെ ചേഷ്ടകൾ. അയാളെ ഇത്രയും മുഷിഞ്ഞ ഒരു കോലത്തിൽ അവൾ ഇതുവരെ കണ്ടിട്ടില്ലായിരുന്നു.
അഭിറാമിന്റെ ബെസ്റ്റ് ഫ്രണ്ടും കമ്പനിയിലെ all in all ആയ സായന്ത് പദ്മനാഭൻ അഭിറാം കൃഷ്ണനോളം കർകശക്കാരൻ ആണെന്ന് അവൾക്ക് ഇതുവരെ തോന്നിച്ചിട്ടില്ലെങ്കിലും വലിയ ഫ്രണ്ട്ലിയും ആയിരുന്നില്ല.
"സായന്ത് എനിക്ക് തന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ട്." അതും പറഞ്ഞു അവൾ തന്റെ ഹാൻഡ് ബാഗിൽ നിന്നും ഒരു ചെക്ക് എടുത്ത് അവന് നീട്ടി.
60 ലക്ഷത്തിന്റെ ചെക്ക് നോക്കി അവൻ ആദ്യം ഒന്ന് ഞെട്ടി.
"എന്താ ഇത് മൈഥിലി?"
അവൻ ചോദിച്ചു.
"ഇതന്ന് കല്യാണത്തിന്റെ സമയത്ത് എനിക്ക് തന്ന പൈസയാണ്. അന്നതിന് ആവശ്യമുള്ളതുകൊണ്ടാണ് വാങ്ങിയത് ഇപ്പോൾ എനിക്ക് അത് തിരിച്ചു തരാൻ പറ്റും. അതിനുള്ള സാഹചര്യമുണ്ട്."
അവൾ പറഞ്ഞു.
"താൻ എന്താ ഉദ്ദേശിക്കുന്നത്? ഈ ഒരു സമയത്ത് ഈ പൈസ തിരിച്ചു തന്നു താൻ ഇതിൽനിന്ന് ഒഴിയാൻ ആണോ ഉദ്ദേശിക്കുന്നത് ?"
സായന്ത് വല്ലാത്തൊരു ദേഷ്യത്തിൽ അവളോട് ചോദിച്ചു.
"അല്ല ഒരിക്കലും അല്ല. അന്ന് ആ സമയത്ത് ആ പൈസയ്ക്ക് അത്ര മൂല്യമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് തിരിച്ചു തരുന്നു എങ്കിലും ആ ഉപകാരം ഞാൻ മറക്കില്ല. അതിന് പകരം ചെയ്യാമെന്ന് പറഞ്ഞത് ഞാൻ ഏതു സാഹചര്യത്തിലും ചെയ്യും. പക്ഷേ അത് തിരിച്ചു തരാൻ കഴിവുണ്ടായിട്ടും തരാതിരിക്കാൻ എനിക്കാവില്ല. അതുകൊണ്ട് സായന്ത് ഇത് വാങ്ങണം"
അവൾ ആത്മാർത്ഥമായി തന്നെ അവനോട് പറഞ്ഞു.
സായന്ത് അൽഭുതം കാണുന്ന പോലെയാണ് അവളെ നോക്കിയത്. ഇങ്ങനെയും ഒരാൾ പറയും എന്ന് വിശ്വസിക്കാൻ ആകാത്തത് പോലെ.
"പക്ഷേ തനിക്കിത് താൻ ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലമായി കൂട്ടി എടുത്തു കൂടെ അതിനു തന്നെയല്ലേ തനിക്ക് കാശ് തന്നത് ?"
അവൻ വീണ്ടും ചോദിച്ചു. ഇത്തവണ അവൻ്റെ ശബ്ദം മയപ്പെട്ടിരുന്നു.
"വേണ്ട, വേണ്ട സായന്ത് എനിക്ക് ഈ പണം സൂക്ഷിക്കാൻ ആവില്ല. അന്ന് എനിക്ക് കടം തന്നു സഹായിച്ചതാണെന്ന് വിചാരിച്ചാൽ മതി. ഇപ്പോൾ ഞാൻ ചെയ്യുന്നത് ശരിക്കും ആ തുകയ്ക്കുള്ള ജോലിയല്ല, അന്ന് ചെയ്ത ഉപകാരത്തിനുള്ള ജോലിയാണ്. പിന്നെ പേടിക്കേണ്ട, ഞാൻ അന്ന് ഏറ്റ കാര്യത്തിൽ നിന്ന് ഒരിക്കലും പിന്മാറില്ല എന്നെ വിശ്വസിക്കണം."
അവളുടെ ശബ്ദത്തിൽ ആത്മാർഥത നിറഞ്ഞു നിന്നിരുന്നു.
"തനിക്കിപ്പോൾ ഇത്രയും പണം എവിടുന്നാ കിട്ടിയത്?"
അവൻ ചോദിച്ചു.
"എൻറെ അമ്മയുടെ ഒരു പ്രോപ്പർട്ടി വിറ്റതിന്റെ പൈസയാണ്. അത് കുടുംബത്തിൽ ഒരുമിച്ചു കിടന്നതാണ്. അതിൽ എൻറെ അമ്മയുടെ ഷെയർ എനിക്ക് കിട്ടി. അതാണ് ഇപ്പൊൾ ഈ കടം വീട്ടുന്നത്."
അവൾ പറഞ്ഞു.
പിന്നെ അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല. അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് റൂമിൽ നിന്ന് പോയി.
അവൾക്ക് അവൻ ആ ചെക്കുമായി പോയപ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് തോന്നിയത്. ഒരു ഭാരം ഒഴിഞ്ഞു പോയ പോലെ.
ഒന്ന് ഫ്രഷ് ആയതിനുശേഷം അവൾ പുറത്തേക്കിറങ്ങി. ഐസിയുവിന്റെ മുന്നിലേക്ക് നടന്നു. സായന്തും അഭിറാമിന്റെ അസിസ്റ്റൻറ് ദീപക്കും അവിടെ ഉണ്ടായിരുന്നു
"ഞാൻ തന്നെ വിളിക്കാൻ അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു.
വൈഫ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടറിന് തന്നോട് കൂടി സംസാരിക്കണം എന്ന് പറഞ്ഞു.
താൻ വാ നമുക്ക് ക്യാബിനിലേക്ക് പോകാം."
സായന്ത് അവളെയും കൂട്ടി ഡോക്ടറിൻ്റെ ക്യാബിനിൽ ചെന്ന് അനുവാദം ചോദിച്ച് അകത്തു കടന്നു.
അവരെ രണ്ടാളെയും കണ്ടാൽ ഡോക്ടർ വളരെ ഗൗരവത്തിൽ തന്നെ അവരോട് ഇരിക്കാൻ പറഞ്ഞു പിന്നെ സംസാരിച്ചതെല്ലാം അവളെ സംബോധന ചെയ്തിട്ടാണ്.
"അഭിരാമിന്റെ വൈഫ് അല്ലേ? എന്താ പേര് ?"
അദ്ദേഹം ചോദിച്ചു.
"മൈഥിലി" അവൾ പറഞ്ഞു.
"സോ മിസ്സിസ് മൈഥിലി ഞാൻ dr ജയശങ്കർ ഇവിടുത്തെ ന്യൂറോ സർജൻ ആണ്. അഭിറാമിന്റെ വേറെ ഇഞ്ചുറിസ് ഒന്നും വലിയ സാരമില്ലെങ്കിലും തലക്കുള്ള പരിക്ക് അല്പം സാരമുള്ളതാണ്. ചെറിയ ബ്ലഡ് കോട്ട് ഉണ്ട് സ്കള്ളിൽ. നമുക്കൊരു സർജറി വഴി നീക്കേണ്ടി വരും. അതിന് ആദ്യം തലയോട്ടിക്ക് അകത്തെ പ്രഷർ കുറയണം അതിനുള്ള മെഡിക്കേഷൻസ് ആണ് ഇപ്പോൾ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മെഡിക്കലി ഇൻഡ്യൂസ്ഡ് കോമയിലാണ് അദ്ദേഹം.
കണ്ടീഷൻസ് ഒത്തു വരികയാണെങ്കിൽ നാളെ രാവിലെ തന്നെ സർജറി ചെയ്യാൻ പറ്റും ഇതിനെ എല്ലാത്തിനും നിങ്ങൾ കൺസന്റ് ഫോം ഒപ്പടണം."
"ഡോക്ടർ അഭിരാമിന് വേറെ കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?"
അവളാ വിവരങ്ങളൊക്കെ കേട്ട് പകച്ചു ചോദിച്ചു.
"ഒരു സർജറിയുടെ എല്ലാ റിസ്ക്കും ഇതിനുണ്ട്. ജീവന് കുഴപ്പം ഒന്നും ഉണ്ടായില്ലെങ്കിലും ഹെഡ് ഇഞ്ചുറി ആയതുകൊണ്ട് എന്തെങ്കിലും ഒക്കെ കേടുപാടുകൾ ശരീരത്തിന് ഉണ്ടാവാം. അതെല്ലാം നിങ്ങളെ പൂർണമായും ബോധ്യപ്പെടുത്തി എന്നാണ് കൺസന്റ് ഫോമിൽ ഉള്ളത്."
ഡോക്ടർ ജയശങ്കർ ഗൗരവത്തോടുകൂടി തന്നെ പറഞ്ഞു.
"പിന്നെ നിങ്ങൾക്കറിയാമല്ലോ ഈ രാജ്യത്ത് തന്നെ മികച്ച ആശുപത്രികളിൽ ഒന്നാണിത്. ഇവിടത്തെ ഏറ്റവും മികച്ച ന്യൂറോ സർജൻ ആയിരിക്കും ഈ സർജറി ലീഡ് ചെയ്യുന്നത്. ഞാനും ഒപ്പം തന്നെ ഉണ്ടാവും. അതു കൊണ്ട് ഇവിടെ കിട്ടുന്ന ചികിത്സ ഏറ്റവും മികച്ചതാണെന്ന് എനിക്ക് ഉറപ്പു വരുത്താൻ പറ്റും. ബാക്കിയെല്ലാം ദൈവത്തിൻറെ കയ്യിലാണ് നിങ്ങൾ പ്രാർത്ഥിക്കുക ഭർത്താവിനെ നല്ല രീതിയിൽ തിരിച്ചു കിട്ടാൻ."അയാൾ പറഞ്ഞു നിർത്തി.
വല്ലാത്തൊരു അവസ്ഥയിലാണ് സായന്തും മൈഥിലിയും ഡോക്ടറിന്റെ റൂമിന് പുറത്തേക്ക് ഇറങ്ങിയത്.
അവൾക്ക് വേണമെങ്കിൽ അഭിറാമിനെ കാണാം എന്ന് ഡോക്ടർ പറഞ്ഞത് പ്രകാരം അവളെ ഐസിയുലേക്ക് സാനിറ്റൈസ് ചെയ്തിട്ട് അകത്തേക്ക് കയറ്റി.
അകത്തേക്ക് ചെന്നപ്പോൾ അവൻ്റെ അടുത്തുണ്ടായിരുന്ന നേഴ്സ് ബെഡിൻറെ സമീപത്ത് നിന്ന് മാറി അവൾക്ക് അങ്ങോട്ട് ചെല്ലാനുള്ള സ്ഥലം കൊടുത്തു.
അവൾ ഒരു വല്ലായ്മയോടെ യന്ത്ര സഹായത്തോടെ ശ്വസിക്കുന്ന അവനെ നോക്കി. കണ്ടാൽ ശാന്തമായി ഉറങ്ങുകയാണെന്നേ തോന്നുകയുള്ളൂ.
തലയിലെയും കയ്യിലെയും കെട്ട് ഒഴികെ പിന്നെ മുഖത്തും ദേഹത്തും പല സ്ഥലത്തും പോറലുകൾ ഉണ്ട്.
ആ കാഴ്ച കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു കൂടുതൽ നേരം അവിടെ നിൽക്കാൻ കഴിയാതെ അവൾ പുറത്തേക്കിറങ്ങി.
സായന്ത് അവിടെ പുറത്ത് അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
"മൈഥിലി റൂമിൽ പോയി റസ്റ്റ് എടുത്തോളൂ സർജറിക്ക് തൊട്ടു മുന്നേ ആണ് കൺസന്റ് ഫോം സൈൻ ചെയ്യേണ്ടത് അപ്പോഴേക്കും ഞാൻ വന്നു തന്നെ വിളിക്കാം"
അവൻ അവളോട് അതും പറഞ്ഞിട്ട് അവിടുന്ന് പോയി.
വൈകുന്നേരത്തോടുകൂടി ക്രേനിയൽ പ്രഷർ നോർമൽ ആണെന്ന് ഡോക്ടർ അറിയിച്ചു. അപ്പോൾ പിറ്റേന്ന് വെളുപ്പിന് സർജറി ഷെഡ്യൂൾ ചെയ്തു. അന്ന് രാത്രി തന്നെ അവൾ കൺസന്റ് ഫാം ഒപ്പിട്ടു കൊടുത്തു.
സർജറി നടക്കുമ്പോൾ അവളും ദീപക്കും സായന്തും ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു.
ആക്സിഡന്റിൽ കിട്ടിയ ശക്തമായ ക്ഷതം കൊണ്ട് ബ്ലഡ് ക്ലോട്ട് ഉണ്ടായിരുന്നുവെങ്കിലും സർജറിക്ക് മുൻപ് എടുത്ത CT സ്കാനിൽ തലച്ചോറിനു ക്ഷതം ഇല്ലാത്തത് നല്ലൊരു ലക്ഷണം ആണെന്ന് ഡോക്ടർ പറഞ്ഞതിന്റെ ആശ്വാസത്തിൽ ആയിരുന്നു എല്ലാവരും.
അവനു വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ അവൾ പുറത്തിരുന്ന് പ്രാർത്ഥിച്ചു. സായന്തും നല്ല ടെൻഷനിൽ ആണെന്ന് അവൾക്ക് തോന്നി. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്.
സർജറി കഴിഞ്ഞ് ഡോക്ടർ വരാനുള്ള കാത്തിരിപ്പ് മൂന്ന് മണിക്കൂർ നീണ്ടു.
തിരികെ ഇറങ്ങിയ മെയിൻ സർജൻ അവരെ ഒന്നു നോക്കി നടന്നു നീങ്ങി. പിന്നാലെ വന്ന ഡോക്ടർ ജയശങ്കർ ഷീണിതനായിരുന്നെങ്കിലും മുഖത്ത് ചിരി ഉണ്ടായിരുന്നു.
" സർജറി സക്സസ് ആയിരുന്നു 24 മണിക്കൂറിനകം ബോധം വരും ബാക്കി കാര്യങ്ങൾ നമുക്ക് അപ്പോൾ നോക്കാം ഇപ്പോൾ തൽക്കാലം ക്ലോട്ടെല്ലാം മാറ്റിയിട്ടുണ്ട് ജീവനും ആപത്തില്ല"
അയാൾ പറഞ്ഞു.
അവരെല്ലാവരിൽ നിന്നും ആശ്വാസത്തിന്റെ ഒരു നിശ്വാസമുയർന്നു.
അതുവരെ ഉണ്ടായിരുന്ന സമ്മർദ്ദത്തിന് അയവ് വന്നു. എല്ലാവരും പോയി റെസ്റ്റ് എടുത്തു. അവളുടെ റൂമിനടുത്ത് തന്നെ ഒരു റൂം ഒരു സായന്തിനും ദീപക്കിനും വേണ്ടി എടുത്തിരുന്നു.
അവനില്ലാത്തതുകൊണ്ട് ഓഫീസിലെ കാര്യങ്ങളും അവർക്ക് അവിടെ നിന്നു തന്നെ മാനേജ് ചെയ്യേണ്ടി വന്നു.
അവളുടെ ജോലികൾ ഒന്നു രണ്ടു ദിവസമായി നടക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ അവൾക്ക് എന്തോ ഒന്നിനും മനസ്സ് വന്നിരുന്നില്ല. അവളുടെ അച്ഛന് സുഖമില്ലാതിരുന്ന സമയം അവൾക്ക് ഓർമ്മവന്നു.
ഫ്രീലൻസർ ആയതുകൊണ്ട് തന്നെ വേറെ ആരോടും ലീവ് ചോദിക്കാൻ ഉണ്ടായിരുന്നില്ല. ഏറ്റെടുക്കുന്ന ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർത്താൽ മതി.
ഒരു ചെറു മയക്കത്തിനുശേഷം വൈകുന്നേരത്തോടെ അവൾ പുറത്തേക്കിറങ്ങി. പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിൽ കിടത്തിയിരുന്ന അഭിറാമിന്റെ റൂമിനു മുന്നിലേക്ക് എത്തിയപ്പോൾ സായന്ത് ഉണ്ടായിരുന്നു അവിടെ.
"താൻ ഉറങ്ങിയോ? ഇന്നലെ ഒട്ടും ഉറങ്ങി ഇല്ലായിരുന്നല്ലോ. താൻ വാ നമുക്കൊരു കോഫി കുടിക്കാം" പറഞ്ഞിട്ട് അവളെയും കൂട്ടി അവൻ പോയത് അവനും ദീപക്കും സ്റ്റേ ചെയ്യുന്ന റൂമിലേക്ക് ആണ്.
ദീപക് ഉണ്ടായിരുന്നില്ല.
ഓഫീസിലേക്ക് പോയിട്ടുണ്ടാവും എന്നവൾ ഊഹിച്ചു.
"ദീപക്ക് ഓഫീസ് വരെ പോയി. ഇന്നലെയും ഇന്നുമായി മാറിനിൽക്കുന്നതല്ലേ."
അവളുടെ സംശയം ശരി വയ്ക്കുന്നത് പോലെ സായന്ത് പറഞ്ഞു.
അല്പസമയത്തിനകം തന്നെ ഒരു സ്റ്റാഫ് കോഫിയുമായി എത്തി.
അവൾ എഴുന്നേറ്റ് അത് രണ്ടുപേർക്കും ആയി മിക്സ് ചെയ്തു എടുത്തു.
"വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ലല്ലോ അല്ലേ?"
കോഫി കുടിക്കുന്നതിനിടെ അവൾ അവനോട് ചോദിച്ചു.
"ഉണ്ടാവരുത് എന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ഡോക്ടർ പറഞ്ഞപോലെ എന്തെങ്കിലും ഉണ്ടായാലും സഹിക്കേണ്ടിവരും."
അവൻ പറഞ്ഞു.
"അഭിരാമിന്റെ പാരൻസ് ?" അവൾ ചോദിച്ചു.
"അവർക്ക് ക്രൂസ് പകുതിക്ക് നിർത്തി വരാൻ താല്പര്യമില്ല. അല്ലെങ്കിലും ജീവന് ആപത്ത് ഒന്നുമില്ലല്ലോ എന്നാണ് ചോദിക്കുന്നത്. പിന്നെ അവൻ്റെ സ്റ്റെപ് മദറിന്റെ ഒരു കസിൻ വന്നു പേരിന് ഒരു അന്വേഷണം നടത്തിപ്പോയി. അവൻറെ അച്ഛനു പിന്നെ ക്രൂസ് ഒക്കെ കമ്പ്ലീറ്റ് ആയി ഒരാഴ്ചയ്ക്കുള്ളിൽ വരാമെന്ന മട്ടാണ്. കൺസന്റ് ഫോം ഒക്കെ താൻ ഒപ്പിട്ടു കൊടുക്കില്ലേ എന്ന് തന്നെയാ ചോദിച്ചത്."
അവനൊരു നെടുവീർപ്പോടെ പറഞ്ഞു.
മൈഥിലിക്ക് അഭിറാമിനോട് ആ സമയത്ത് ശരിക്കും സഹതാപം തോന്നിപ്പോയി. എത്ര കാശ് ഉണ്ടായിട്ട് എന്താ കാര്യം ആ മുത്തശ്ശി അല്ലാതെ അവനെ സ്നേഹിക്കാൻ ആരുമില്ല.
അമ്മ മരിച്ചതിനു ശേഷം അച്ഛൻ വേറെ വിവാഹം കഴിച്ചതാണ്. രണ്ടാനമ്മയ്ക്ക് അവനോട് ആത്മാർത്ഥതയില്ലാത്തത് മനസ്സിലാക്കാം പക്ഷേ അവൻ്റെ അച്ഛൻ എങ്ങനെയാണ് ഇത്ര ലാഘവത്തോടെ അവൻറെ അപകടവും സർജറിയും ഒക്കെ കാണുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. പക്ഷേ അതിനെപ്പറ്റി സായന്തിനോട് ഒന്നും സംസാരിക്കാൻ അവർക്ക് തോന്നിയില്ല.
ആലോചനയിലായിരുന്ന അവൾ പെട്ടെന്ന് മുഖമുയർത്തി നോക്കിയപ്പോൾ തന്നെ പഠിക്കുന്നത് പോലെ ഇരിക്കുന്ന സായന്തിനെയാണ് കണ്ടത്.
"സായന്ത് പേടിക്കേണ്ട കാശ് ഞാൻ തിരികെ തന്നെങ്കിലും സൈൻ ചെയ്ത കോൺട്രാക്ടിന് ഞാൻ ഇപ്പോഴും വിലകൽപ്പിക്കുന്നുണ്ട്." അവൻറെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു.
അവൻ അതിനൊന്നും പറഞ്ഞില്ല
പകരം മറ്റൊരു ചോദ്യം ചോദിച്ചു.
"മൈഥിലിക്ക് ഇപ്പോൾ ഫാമിലി എന്ന് പറയാൻ ആരുമില്ലേ?"
"ഇല്ല ഒറ്റമോൾ ആയിരുന്നല്ലോ അമ്മ ചെറുപ്പത്തിലെ മരിച്ചു. അച്ഛനാണ് പിന്നെ വളർത്തിയത് അച്ഛനും മൂന്നുവർഷം മുമ്പ് പോയതോടെ ഞാനിപ്പോൾ അനാഥയാണ്. മറ്റു ബന്ധുക്കളുമായിട്ട് അച്ഛൻ ഉണ്ടായിരുന്നപ്പോഴേ അടുപ്പമില്ല അമ്മയുടെ തറവാട്ടിലെ ഭാഗം വയ്ക്കലോടെ അവരെല്ലാം ബാധ്യത തീർത്തു പോയി."
അവൾ അതിഭാവുകത്വങ്ങൾ ഇല്ലാതെ തന്നെ പറഞ്ഞു.
"സായന്തിന് ആരൊക്കെയോ ഉള്ളത്?"
അവൾ മറുചോദ്യം ചോദിച്ചു.
"എൻറെ അച്ഛൻ അഭിറാമിന്റെ അകന്നൊരു ബന്ധുവാണ്. അവരൊക്കെ നാട്ടിൽ അഭിരാമിന്റെ തറവാട് വീടിനടുത്താണ് താമസം. വീട്ടിൽ അച്ഛനും അമ്മയും ഒരു ചേച്ചിയും ഉണ്ട് ചേച്ചി വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലാണ്."
അവൻ ഒരു ചിരിയോടെ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി അവൾക്ക് അഭിറാമിനെ അറിയാം അത്രത്തോളം തന്നെ സായന്തിനെയും പക്ഷേ ആദ്യമായാണ് ഇത്രയും സംസാരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ അവർക്കിടയിൽ ചെറിയ രീതിയിൽ ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു.
പിറ്റേന്ന് വെളുപ്പിന് ഡോർബൽ കേട്ടാണ് മൈഥിലി കണ്ണു തുറക്കുന്നത്.
വാതിൽ തുറന്നപ്പോൾ പുറത്ത് സായന്ത് ഉണ്ടായിരുന്നു.
"എടോ തന്റെ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ! അഭിറാമിന് ബോധം വന്നു. ഡോക്ടർ തന്നെയും വിളിക്കുന്നുണ്ട് പെട്ടെന്ന് ഫ്രഷായി വന്നേ."
അവൻ ഒരു ധൃതിയോടെ അവളോട് പറഞ്ഞു.
അവൾ ഓടിപ്പോയി റെഡിയായി വന്നപ്പോൾ സായന്ത് റൂമിന് പുറത്ത് തന്നെയുണ്ട്. രണ്ടുപേരും കൂടെ ആദ്യം ഡോക്ടർ ജയശങ്കറിന്റെ ക്യാബിനിൽ ആണ് പോയത് അതിനുശേഷം അദ്ദേഹത്തോടൊപ്പം പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലും.
ഇത്തവണ അഭിറാം സ്വാഭാവികമായി തന്നെ ശ്വസിക്കുന്നുണ്ട്. ഡോക്ടർ അവരെ അവിടെ നിർത്തിയിട്ട് അവൻ്റെ അടുത്തേക്ക് പോയി പതിയെ അവൻറെ പേര് വിളിച്ചു ഉണർത്താൻ നോക്കി.
രണ്ടുമൂന്ന് തവണ വിളിച്ചപ്പോൾ തന്നെ നെറ്റി ചുളിച്ചു അവൻ കണ്ണുകൾ തുറന്നു.
"വെൽക്കം ബാക്ക് അഭിറാം. ഒന്നിങ്ങോട്ട് നോക്കിക്കേ."
എന്ന് പറഞ്ഞിട്ട് ഒരു ചെറിയ ലൈറ്റ് എടുത്തു കണ്ണിനു മുന്നിൽ നീക്കി അവനോട് അതിലേക്ക് നോക്കാൻ പറഞ്ഞു. അദ്ദേഹം അവൻറെ കൃഷ്ണമണികളുടെ ചലനങ്ങൾ നോക്കി അതിനുശേഷം അവനോട് പേര് ചോദിച്ചു.
"അഭിറാം... അഭിറാം കൃഷ്ണ"
അവൻറെ മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു.
"എന്നാൽ ഇതൊക്കെ ആരാണെന്ന് പറഞ്ഞേ?"
അയാൾ വീണ്ടും ചോദിച്ചു.
അവൻറെ കണ്ണുകൾ ആദ്യം സായന്തിനെ തേടി.
"സായന്ത് പത്മനാഭൻ" അതുകഴിഞ്ഞ് അവളിലേക്ക് ദൃഷ്ടി എത്തി അവിടെ ഒരു അപരിചിതഭാവം നിറഞ്ഞു.
"ഇത് ഇതാരാ?" അവൻ കണ്ണുചുരുക്കി.
ഇത്തവണ എല്ലാവരും ഞെട്ടി ഡോക്ടർ ഞെട്ടിയത് ഭാര്യയെ തിരിച്ചറിയാത്തത് കൊണ്ടാണെങ്കിൽ, സായന്തും മൈഥിലിയും ഞെട്ടിയത് അവനു ഇനി അവളുടെ മുഖം ഓർമ്മയുണ്ടാവില്ലേ എന്ന് വിചാരിച്ചിട്ടാണ്.
"ഇതേതാ വർഷം എന്ന് പറഞ്ഞേ അഭിറാം?"
ഡോക്ടറുടെ ശബ്ദമാണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
"ഇത് 2021 അല്ലേ?" അവൻ ചോദിച്ചു.
ഇത്തവണ ഡോക്ടർ നെറ്റിയിൽ ചെറുതായി വിരൽ കൊണ്ടുപോറി.
അവനോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് മറ്റുള്ളവരെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.
അവർ നേരെ ഡോക്ടറുടെ ക്യാബിനിലേക്കാണ് പോയത്.
"നിങ്ങളുടെ വിവാഹം ഏത് വർഷമായിരുന്നു?"
അദ്ദേഹം മൈഥിലിയോട് ചോദിച്ചു.
"2023 ൽ ആയിരുന്നു."
മൈഥിലി മറുപടി പറഞ്ഞു.
"നോക്കൂ മൈഥിലി എൻറെ ഊഹം ശരിയാണെങ്കിൽ അഭിറാമിന് 2021 ന് ശേഷമുള്ള ഒന്നും ഓർമ്മയില്ല. എൻറെ ഇനീഷ്യൽ അസ്സസ്മെൻറ്, ഇത് ആക്സിഡൻറ് നടന്നപ്പോൾ ഉണ്ടായ ഹെഡ് ഇഞ്ചുറി കാരണമാണ് എന്നാണ്. 21ന് ശേഷമുള്ള മെമ്മറീസ് വൈപ്പ് ഔട്ട് ആയിട്ടുണ്ട്. അതുകൊണ്ടാണ് അതിനു ശേഷം നടന്ന നിങ്ങളുടെ വിവാഹമോ തന്നെയോ അയാൾ തിരിച്ചറിയാത്തത്."
ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു.
"ഉടനെ ഓർമ്മ തിരിച്ചു കിട്ടുമോ ഡോക്ടർ?"
സായന്ത് ചോദിച്ചു.
"അങ്ങനെ ചോദിച്ചാൽ ഇത്തരം കേസുകളിൽ ഓർമ്മ തിരിച്ചു കിട്ടിയ സംഭവങ്ങൾ ഉണ്ട്. അപൂർവ്വം ചിലത് ഒരിക്കലും തിരിച്ചു കിട്ടാതിരുന്നിട്ടുണ്ട്.
തിരിച്ചുകിട്ടിയവരിൽ ദിവസങ്ങൾ കൊണ്ടും മാസങ്ങൾക്കൊണ്ടും വർഷങ്ങൾക്കൊണ്ടും തിരികെ കിട്ടിയവരുണ്ട്."
മറുപടി കേട്ട് രണ്ടുപേരും തളർച്ചയോടെ ഇരുന്നു.
"തനിക്ക് ഇതൊരു ബുദ്ധിമുട്ടു നിറഞ്ഞ സമയമാണെന്ന് എനിക്കറിയാം. ഭർത്താവ് തിരിച്ചറിയാതിരിക്കുന്നത് ഒരു ഭാര്യക്കും സഹിക്കാനാവില്ല. ഇവിടെ ഇപ്പോൾ ആദ്യം ചെയ്യാവുന്ന കാര്യം അയാളോട് ഇത്രയും വർഷത്തെ ഓർമ്മ പോയെന്നും താൻ അയാളുടെ ഭാര്യയാണെന്നും പറയുന്നതാണ്. അല്ലാതെ ഉടനെ ഒന്നും നമുക്ക് അയാളെ ഫോഴ്സ് ചെയ്യാൻ പറ്റില്ല."
ഡോക്ടർ പറഞ്ഞു നിർത്തി.
പുറത്തേക്കിറങ്ങി രണ്ടുപേരും മുഖത്തോട് മുഖം നോക്കി.
"ഇതിപ്പോൾ അഭിരാമിന് എന്നെ ഓർമ്മയില്ല എന്ന് പറയുമ്പോൾ..." അവൾ പകുതിയിൽ നിർത്തി.
"അതിപ്പോൾ തൽക്കാലത്തെ കാര്യമല്ലേ! നമുക്കിപ്പോൾ ഓടിപ്പോയി അവനോട് നീ അവൻറെ കോൺട്രാക്ട് വൈഫ് ആണെന്ന് പറയാൻ പറ്റുമോ? തൽക്കാലം ഡോക്ടർ തന്നെ അവനോട് ഭാര്യ എന്നുള്ള നിലയിൽ പറയട്ടെ. നമുക്ക് അറിയാമല്ലോ ചിലപ്പോൾ ദിവസങ്ങളിൽ തന്നെ അവനു ഓർമ്മവരും. ബാക്കി ഡോക്ടർ പറയുന്ന പോലെ നമുക്ക് അവനെ അറിയിക്കാം. താൻ ടെൻഷൻ ആവണ്ട."
സായന്ത് അവളെ സമാധാനിപ്പിക്കുന്ന രീതിയിൽ പറഞ്ഞു.
അഭിറാമിനോട് സംസാരിച്ചതിനു ശേഷം ഡോക്ടർ വീണ്ടും അവരെ വിളിപ്പിച്ചു.
"അഭിറാമിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഓർമ്മ പോയതും വിവാഹം കഴിഞ്ഞതും ഒക്കെ അംഗീകരിക്കാൻ അയാൾക്ക് ബുദ്ധിമുട്ടുണ്ട്. എന്നാലും വിചാരിച്ചതിലും ശാന്തനായി ആണ് കാര്യങ്ങൾ നേരിട്ടത്. അയാൾക്ക് കുറച്ച് സമയം കൊടുക്കണം. പിന്നെ കൂടുതൽ കാര്യങ്ങൾ പറയുമ്പോൾ അയാൾക്ക് തല വേദനയുണ്ട് അത് ബ്രെയിൻ കൂടുതൽ പ്രഷർ കൊടുക്കുന്നതുകൊണ്ടാണ്. തൽക്കാലം അങ്ങനെ ഒരുപാട് അപ്സെറ്റ് ചെയ്യുന്ന കാര്യങ്ങൾ പറയാതിരിക്കുക. ഇതുവരെ നടന്നതിൽ അയാൾ ചോദിക്കുന്നതിന് വിശദീകരണം കൊടുത്താൽ മതി. അല്ലാതെ അയാളെ കൊണ്ട് അത് അംഗീകരിപ്പിച്ച് എടുക്കാതിരിക്കാൻ നോക്കുക. ആൾക്ക് നല്ല കെയർ വേണം മൂന്നുദിവസം കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും.
രാത്രി പോസ്റ്റ് ഓപ്പറേറ്റീവ് റൂമിൽ നിന്ന് റൂമിലേക്ക് മാറ്റാം. ഹെഡ് ഇഞ്ചുറി ആയതുകൊണ്ടാണ് മൂന്ന് ദിവസത്തെ ഒബ്സർവേഷൻ വേണ്ടത്. വൈഫ് പുള്ളിക്കൊപ്പം ആ റൂമിലേക്ക് മാറുന്നതാണ് നല്ലത്. ആൾക്ക് കുറച്ച് കെയർ വേണ്ട സമയമാണ്. ഓർമ്മയില്ലെങ്കിലും താൻ വൈഫ് ആണെന്ന് പുള്ളിക്ക് ഇപ്പോൾ അറിയാം. വിഷമം വേണ്ട അയാളുടെ മുമ്പിൽ വെച്ച് ഒരുപാട് ഇമോഷണൽ ഡിസ്ട്രസും കാണിക്കരുത്."
ഡോക്ടർ അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
ചെറിയ ഒരു ഭയത്തോടെയാണ് അവൾ അവൻറെ റൂമിലേക്ക് കയറിയത് ഒപ്പം സായന്തും ഡോക്ടറും ഉണ്ടായിരുന്നു.
📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/48934/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
#💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ