#📙 നോവൽ - പ്രളയം.
🔻 പാർട്ട് _9
✍️ രചന -Aniprasad
താൻ മുൻപിൽ നിന്ന് മാറിയാൽ അയാൾ വീട്ടിനുള്ളിലേക്ക് കയറുമെന്ന് തന്നെ ഗൗരിയ്ക്ക് തോന്നി.
വടക്കേ മാനത്ത് തെളിഞ്ഞ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്ന കാഴ്ച അവൾ കണ്ടു. ആകെ നനഞ്ഞു കുതിർന്ന് നിൽക്കുന്ന ആ രൂപത്തിൽ നിന്നും മഴവെള്ളം ഒലിച്ചു നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു.
ഗൗരി തന്റെ കയ്യിലിരുന്ന ടോർച്ച് അയാളുടെ മുഖത്തേയ്ക്കടിച്ചു.
വെളിച്ചം മുഖത്ത് വീണതോടെ അയാൾ ഇടതുകൈത്തണ്ട ഉയർത്തി കണ്ണുകൾക്ക് മറയായി വച്ചു.
ഗൗരി അയാളുടെ മുഖം കണ്ട് നടുങ്ങിപ്പോയി.
ആറ്റു വെള്ളത്തിൽ ഒഴുകി വന്നപ്പോൾ തങ്ങൾ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ച, എസ്തപ്പാൻ എന്ന് സ്വയം പേര് പറഞ്ഞ ശേഷം എണീറ്റ് നടന്ന് അപ്രത്യക്ഷമായ ആൾ...
ഇയാളെങ്ങിനെ ഇവിടെ...
ഇന്ന് പകൽ പോലീസുകാരും നാട്ടുകാരും മുഴുവൻ തിരഞ്ഞിട്ടും എവിടെയോ മറഞ്ഞിരുന്നതാണോ ഈ മനുഷ്യൻ...
"നിങ്ങളാരാ..
നിങ്ങളെന്തിനാ ഇവിടേയ്ക്ക് വന്നത്..
ഇറങ്ങി പോ പുറത്ത്..."
ഗൗരി പുറത്തേയ്ക്ക് വിരൽ ചൂണ്ടി ചീറി.
അവൾ വാതിലടയ്ക്കാൻ നോക്കിയെങ്കിലും ബൂട്ടിട്ട ഒരു കാൽ അയാൾ വാതിൽ പടിയുടെ
അകത്തേയ്ക്ക് വച്ചു കഴിഞ്ഞിരുന്നു.
"ഞാൻ പൊക്കോളാം..."
അയാൾ പറഞ്ഞു.
"പോകാനാ പറഞ്ഞത്.."
അയാൾക്ക് എന്ത് പറയാനുണ്ടെങ്കിലും അതൊന്നും തനിയ്ക്ക് കേൾക്കേണ്ട എന്ന അർത്ഥത്തിൽ ഗൗരി പറഞ്ഞു.
"ഒരു തീപ്പെട്ടി വേണം.."
അയാൾ വായ തുറന്നപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ തിളങ്ങുന്ന ഉളിപ്പല്ലുകൾ അവൾ കണ്ടു.
മുമ്പിൽ ഒരു പ്രേതം നിൽക്കുന്നത് പോലെ ഭയത്തിന്റെ ഒരു തണുപ്പ് അരിച്ചു അവളുടെ നെറുകയിലേക്ക് കയറി വന്നു.
"ഇവിടെ തീപ്പെട്ടിയില്ല.
ഈ രാത്രിയിലാണോടോ തീപ്പെട്ടി അന്വേഷിച്ചിറങ്ങുന്നത്. പൊക്കോ വേഗം. അല്ലെങ്കിൽ ഞാൻ അച്ഛനെ വിളിയ്ക്കും.."
മനസ്സിൽ ഒരു ഭയം തോന്നിയെങ്കിലും അതവൾ പുറമെ കാട്ടിയില്ല.
"ഇതൊരു കടയല്ലേ.. ഒരു തീപ്പെട്ടി തന്നാൽ ഞാനങ്ങ് പൊക്കോളാം.."
അവൾക്ക് മുൻപിൽ നിന്ന് മാറാൻ അയാൾ തയ്യാറായിരുന്നില്ല.
"ഇത് കടയല്ല വീടാ..
യാതൊരു മര്യാദയുമില്ലാതെ രാത്രി വന്ന് വീട്ടുവാതിലിൽ തട്ടി വിളിച്ചു ആൾക്കാരേ ഉണർത്തിയിട്ട് തീപ്പെട്ടി ചോദിയ്ക്കുന്നോ.
ഒരു മര്യാദയില്ലിയോടോ തനിയ്ക്ക്.."
"ഇല്ല.."
കാറ്റ് ചൂളം വിളിയ്ക്കും പോലെ ആ വാക്കുകൾ വന്ന് അവളുടെ മുഖത്ത് തട്ടി.
"ഇതിനപ്പുറമുള്ള മര്യാദയൊന്നും എസ്തപ്പാന് അറിയില്ല.
ഇതൊരു കടയാണെങ്കിൽ ഇവിടെ തീപ്പെട്ടി കാണും..
ഞാനത് വാങ്ങിച്ചും കൊണ്ടേ പോകൂ.
നീയത് എനിയ്ക്ക് തരികയും ചെയ്യും.."
"ഇവിടെ തീപ്പെട്ടിയില്ലെന്ന് ഞാൻ പറഞ്ഞാൽ ഇല്ലെന്ന് തന്നെയാ അതിന്റെ അർത്ഥം.
നീ എന്റെ വീട്ടിൽ നിന്ന് തീപ്പെട്ടി കൊണ്ട് പോകുവോ.
എന്നാൽ എനിയ്ക്കതൊന്നു കാണണമല്ലോ.
ഇറങ്ങെടാ എന്റെ വീട്ടിൽ നിന്ന്."
ഗൗരിയുടെ ഒച്ചയുയർന്നതോടെ വരാന്തയിൽ കരിമ്പടം കൊണ്ട് തലയിലൂടെ മൂടിക്കിടന്ന മണിയൻ പുതപ്പ് അൽപ്പം താഴേയ്ക്ക് മാറ്റി വാതിൽക്കലേക്ക് നോക്കി.
വാതിൽക്കൽ വെളിച്ചവും, ആരോ ഒരാൾ നിൽക്കുന്നതിന്റെ നിഴലുo കണ്ടതോടെ അവൻ അവിടെ കിടന്നു കൊണ്ട് തന്നെ "ആരാ ചേച്ചീ "എന്ന് തിരക്കി.
"നിങ്ങളോടെന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകാനാ പറഞ്ഞത്... വീടിനകത്തേയ്ക്ക് കയറിയാൽ കൊടുവാളെടുക്കും ഞാൻ.."
ഗൗരി പറയുന്നത് കേട്ടതോടെ കരിമ്പടം വലിച്ചുമാറ്റി മണിയൻ ചാടി എണീറ്റു.
"കൊടുവാളോ, വടി വാളോ എന്താണ് വച്ചാൽ എടുത്തോ നീ.."
എസ്തപ്പാൻ അകത്തേയ്ക്ക് കാൽ വച്ചതും ഗൗരി ഒരടി പിന്നിലേക്ക് മാറി.
അവൻ ശരീരം നനയാതിരിയ്ക്കാനായി ഒരു റെയിൻ കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു.
അവ്യക്ത ചിത്രങ്ങൾ പോലെ അതിലെമ്പാടും മഴത്തുള്ളികൾ പതിഞ്ഞിട്ടുണ്ട്.
മണിയൻ ഓടി വന്ന് എസ്തപ്പാന്റെ മഴക്കോട്ടിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.
"പുറത്തിറങ്ങെടാ തെണ്ടീ.."
എസ്തപ്പാൻ തിരിഞ്ഞു നിന്ന് കൈ വീശി അവന്റെ മുഖത്തടിച്ചു.
മുഖത്തടിയേറ്റ ആ ചെറുക്കൻ "അമ്മേ"എന്ന് അലറിക്കരഞ്ഞുകൊണ്ട് പുറത്തേയ്ക്ക് തെറിച്ചു വീണു.@
"അച്ഛാ.."
അവിടെ നിന്നുകൊണ്ട് മുഖം തിരിച്ച് അകത്തേയ്ക്ക് നോക്കി ഗൗരി വിളിച്ചു.
ഗൗരിയുടെ രണ്ടാമത്തെ വിളിയ്ക്ക് ഗോപിയാശാൻ എണീറ്റ് അവരുടെ അടുത്തേയ്ക്ക് വന്നു
മുറിയ്ക്കുള്ളിലേക്ക് ഒരു അവ്യക്ത രൂപം കയറി വരുന്നത് കണ്ടതോടെ ഗോപിയാശാൻ പെട്ടന്ന് മേശപ്പുറത്ത് വച്ചിരുന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു.
"മോളേ ഗൗരീ.."
മുറിയ്ക്കുള്ളിൽ ഗൗരിയേ കാണാഞ്ഞ് അയാൾ ഭീതിയോടെ വിളിച്ചു.
"അച്ഛാ.. ആരെയെങ്കിലും വിളിയ്ക്ക് അച്ഛാ..
ഇയാള് മണിയനെ തല്ലി..."
അവൾ നിലത്തേയ്ക്ക് വീണുപോയ മണിയനെ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.
"നീ.. നീ..."
എസ്തപ്പാന്റെ മുഖത്തേയ്ക്ക് വിരൽ ചൂണ്ടിയ ഗോപിയാശാന്റെ കണ്ണുകൾ മിഴിഞ്ഞു..
"നീ പോയില്ലേ..
നീ ഇവിടം വിട്ട് പോയില്ലേ.."
ഗോപിയാശാൻ പറയുന്നത് കേട്ട് എസ്തപ്പാൻ ചിരിച്ചു.
തന്റെ മുൻപിൽ നിന്നൊരു പിശാച് പല്ലിളിയ്ക്കും പോലെയാണ് അയാൾക്ക് തോന്നിയത്.
"പോകാനോ..
എവിടേയ്ക്ക് പോകാനാ ഗോപിയാശാനേ ഞാൻ..
ഞാൻ വന്നത് ഇവിടേയ്ക്കാ..
എനിയ്ക്കിവിടെ കുറെ നാൾ ജീവിയ്ക്കണം. നിങ്ങൾക്കൊപ്പം..
നിങ്ങളുടെ കൂടെ ജീവിയ്ക്കാൻ വന്ന ഞാൻ എവിടേയ്ക്കും മടങ്ങി പോകില്ല.."
അയാൾമദ്യപിച്ചിട്ടാണ് വന്നിരിയ്ക്കുന്നതെന്ന് ഗോപിയാശാന് തോന്നി.
എസ്തപ്പാൻ മേശപ്പുറത്തിരുന്ന തീപ്പെട്ടിയ്ക്ക് നേരെ കൈ നീട്ടവേ അയാളുടെ പുറത്ത് കവിളൻ മടല് കൊണ്ടുള്ള അടിവീണു.
"പട്ടി, നായിന്റെ മോനേ.. നീയെന്റെ മുഖത്തടിച്ചോടാ തെണ്ടീ.."
മണിയൻ തന്റെ കയ്യിലിരുന്ന ഉണങ്ങിയ മടൽ വീണ്ടും എസ്തപ്പാന്റെ തലയ്ക്ക് നേരെ വീശാൻ തുടങ്ങിയതും മിന്നൽ പോലെ തിരിഞ്ഞ് അയാൾ അവന്റെ കയ്യിൽ പിടിച്ചു.
"വിടെടാ.. വിടെടാ എന്റെ കയ്യിൽ നിന്ന്."
മണിയൻ അവന്റെ കരുത്താർന്ന കൈകൊണ്ടുള്ള തന്റെ കയ്യിലെ പിടിവിടുവിയ്ക്കാൻ മറു കൈയാൽ ശ്രമിച്ചെങ്കിലും അവനതിനു സാധിച്ചില്ല.
എസ്തപ്പാന്റെ കയ്യിൽ മണിയൻ മാന്താനും, കടിയ്ക്കാനും നോക്കിയപ്പോൾ അയാൾ അവന്റെ കയ്യിലെ പിടി വിട്ടിട്ട് കഴുത്തിന് പിടിച്ചു.
"അയ്യോ.. ആ കുഞ്ഞിനെ ഒന്നും ചെയ്യല്ലേടാ മഹാപാപീ.."
ഗോപിയാശാൻ വന്ന് മണിയന്റെ കഴുത്തിലെ, എസ്തപ്പാന്റെ പിടി വിടുവിയ്ക്കാൻ നോക്കിയപ്പോൾ അയാൾ ഗോപിയാശാനേ പിന്നിലേക്ക് തള്ളി.
ഗോപിയാശാൻ ചെന്ന് ഭിത്തിയിൽ തട്ടി നിലത്തേയ്ക്ക് വീണു.
എസ്തപ്പാൻ,മണിയന്റെ കഴുത്തിലെ പിടി വിട്ട ശേഷം മേശപ്പുറത്തിരുന്ന തീപ്പെട്ടി എടുത്ത് ചുണ്ടിൽ വച്ച ബീഡി കത്തിച്ചു.
മണിയൻ നിലത്തേയ്ക്കിരുന്നു ചുമയ്ക്കാൻ തുടങ്ങിയിരുന്നു.
എസ്തപ്പാൻ അവിടെ നിന്നുകൊണ്ട് മണിയനെ നോക്കി.
"എസ്തപ്പാന്റെ മുൻപിലല്ല പിന്നിൽ പോലും വന്ന് നിന്ന് പോകരുത്..
ജീവിതത്തിൽ ഒരിയ്ക്കൽ പോലും...
ഇനി വന്നാൽ നിന്റെ ജീവൻ പോലും ഞാൻ തിരിച്ച് തരില്ല.."
നിലത്തേയ്ക്ക് മുട്ട് കുത്തിയിരുന്ന മണിയനെ അവൻ പിന്നിലേക്ക് ചവിട്ടി ഇട്ടു.
അതിന് ശേഷം അവൻ ഗോപിയാശാനേ നോക്കി.
അയാൾ ഭയന്നു വിറച്ച് നിലത്ത് തന്നെ ഇരിയ്ക്കയായിരുന്നു.
രണ്ട് തവണ ബീഡി പ്പുക ഊതി വിട്ട ശേഷം എസ്തപ്പാൻ കയ്യിലിരുന്നതീപ്പെട്ടി മേശപ്പുറത്തേയ്ക്ക് തന്നെ തിരികെ വച്ചു.
അവൻ കൈ പിൻ വലിയ്ക്കും മുൻപ് മിന്നൽ പോലൊരു വെളിച്ചം തന്റെ കൈപ്പത്തിയ്ക്ക് നേർക്ക് ചീറി വരുന്നത് കണ്ടു.
അവൻ കൈപിൻ വലിച്ചില്ലായിരുന്നെങ്കിൽ ഗൗരിയുടെ വെട്ടേറ്റ് അവന്റെ കൈ രണ്ട് കഷണങ്ങൾ ആയിപ്പോകുമായിരുന്നു.
മേശപ്പുറത്ത് കുടുങ്ങിയ കൊടുവാൾ വലിച്ചൂരി ഗൗരി അവന്റെ വലതു കയ്യുടെ നേർക്ക് വീണ്ടും വീശിയെങ്കിലും എസ്തപ്പാൻ പെട്ടന്ന് പിന്നിലേക്ക് മാറി ക്കളഞ്ഞു.
"തെണ്ടീ..
എന്റെ വീട്ടിനുള്ളിൽ കാൽ കുത്താൻ നിനക്ക് എങ്ങിനെ ധൈര്യം വന്നെടാ നാറീ.."
വരാന്തയിലേക്ക് ചാടിയ എസ്തപ്പാന്റെ നെഞ്ചിന് നേർക്ക് വീണ്ടും അവൾ കൊടുവാൾ വീശിയെങ്കിലും അതിൽ നിന്നെല്ലാം അയാൾ അതി വിദഗ്ദമായി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
എമർജൻസി യുടെ വെളിച്ചം വീഴുന്ന വാതിലിന്റെ നേർ രേഖയിൽ നിന്ന് അവൻ ഇരുട്ടിലേക്ക് മാറി നിന്നത് തന്നെ ആക്രമിയ്ക്കാനാണെന്ന് മനസിലായപ്പോൾ ഗൗരി തുരു തുരാ കൊടുവാൾ വീശിക്കൊണ്ട് പതിയെ പിന്നിലേക്ക് മാറി എമർജൻസി എടുത്തു വെളിയിലേക്ക് കൊണ്ട് വന്നു.
അവൻ തന്നെ ആക്രമിയ്ക്കാൻ മുതിർന്നാൽ എമെർജെൻസിലാമ്പ് നിലത്തിട്ട ശേഷം അവനെ വെട്ടി കീറുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചാണ് ഗൗരിയുടെ നിൽപ്പ്.
വരാന്തയിൽ എസ്തപ്പാനെ കാണാഞ്ഞിട്ട് അവൾ എമെർജെൻസി ലാമ്പ് മുന്നിലേക്ക് നീട്ടി പ്പിടിച്ചു.
പുറത്തെ ചാറ്റൽ മഴയിൽ ശത്രു നിൽക്കുന്നത് അവൾ കണ്ടു.
"നീ.. ആണായി പിറന്നവനാണെങ്കിൽ ഈ വരാന്തയിലേക്ക് ഒറ്റ തവണ കൂടി കാൽ കുത്ത്..
ഒരു തവണ കൂടി."
പല്ലുകൾ ഞെരിച്ചു കൊണ്ട് അവൾ അവനെ നോക്കി വെല്ലുവിളിച്ചു.
"നിന്റെയീ വെല്ലുവിളി ഞാനേറ്റെടുക്കുവാ.. ഞാൻ ആണായി പിറന്നവനാണെന്ന് നിന്റെ മുമ്പിൽ തെളിയിച്ചിട്ടേഎസ്തപ്പാൻ ഈ നാട് വിട്ടു പോകൂ..
അന്ന് നിന്റെ രക്ഷയ്ക്ക് നിന്റെ കയ്യിൽ വെട്ടു കത്തി പോയിട്ട് ഒരു വാഴ നാരു പോലും ഉണ്ടാകാൻ പോണില്ല.
ചെവിയിൽ നുള്ളിയ്ക്കോടീ നീ.. നിന്റെയീ ഉശിരും വീറും എല്ലാം കെട്ടടങ്ങി ഒരു സാധാരണ പെണ്ണായി നീ വന്ന് എനിയ്ക്ക് കിടക്ക വിരിയ്ക്കുന്ന ഒരു ദിവസം വരും..
വരുവല്ല, എസ്തപ്പാൻ വരുത്തും..."
"ഭ്ഫ..."
അവൾ ഒറ്റ ആട്ട് ആട്ടിയ ശേഷം തന്റെ കയ്യിലിരുന്ന കൊടുവാൾ അവന് നേർക്ക് നീട്ടി പിടിച്ചു.
"നിന്നെഞാൻ വിടില്ലെടാ.
ഗൗരിയുടെ ഒരു തലമുടി നാരി ഴയിലെങ്കിലുംതൊട്ടിട്ട് ഈ കല്ലാറിന്റെ മറുകര കാണാമെന്നുള്ളത് നിന്റെ വെറും വ്യാമോഹം മാത്രമാ...
അതിനെങ്ങാനും നീ മുതിർന്നാൽ ഈ ആയുധത്തിൽ നിന്റെ ചോര കൊണ്ട് ഞാൻ അഭിഷേകം നടത്തും.."
"കാണാമെടീ നമുക്ക്..."
അവൻ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞ ശേഷം അവൾക്ക് മുന്നിലേക്ക് കാറി തുപ്പിയിട്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
ചെറിയൊരു മിന്നൽ വെളിച്ചത്തിൽ അവൻ ചെമ്പൻ മലയുടെ നേർക്ക് നടന്നു പോകുന്ന കാഴ്ച അവൾക്ക് കാണാമായിരുന്നു.
ഗൗരി തിരികെ മണിയന്റെ അടുത്തേയ്ക്ക് ചെന്നു.
അവന് ശരിയ്ക്ക് ശ്വാസം എടുക്കാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
"ഡാ..
നിനക്ക് വല്ലതും പറ്റിയോ മോനേ.."
എമർജൻസി ലാമ്പ് നിലത്തേയ്ക്ക് വച്ചിട്ട് ഗൗരി അവന്റെ പുറം തടവി കൊടുത്തു.
"വിടില്ല കള്ള നായേ ഞാൻ..
ചത്താലും വിടില്ല.."
അവൻ കിതപ്പിനിടയിൽ പിറു പിറുത്തു.
"നീ ഇനി അവന്റെ മുമ്പിലെങ്ങും ചെന്ന് നിൽക്കല്ലേടാ..
അവൻ പറഞ്ഞത് കേട്ടില്ലേ അവൻ ഇവിടെ തന്നെ കാണുമെന്ന്.."
"എന്നുകരുതി അവനെ പേടിച്ച് നമ്മളെല്ലാം ഈ നാട് വിട്ട് പോകണമെന്നാണോ ചേച്ചീ...
അവനല്ലേ പോകേണ്ടത് ഇവിടെ നിന്നും.."
അവന്റെ ചോദ്യമാണ് ശരിയെന്നറിയാവുന്നതിനാൽ ഗൗരി അതിന് മറുപടി പറഞ്ഞില്ല.
"എന്താ മോളേ അവൻ ആ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം..
അവന് നിന്നോടെന്തോ പകയുള്ളത് പോലെ തോന്നുന്നല്ലോ..
നിനക്കവനെ അറിയോ മോളേ.."
ഗോപിയാശാൻ അവളുടെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു.
അയാൾ നരച്ച രോമങ്ങൾ ചിതറി കിടന്ന തന്റെ നെഞ്ച് തടവുന്നുണ്ടായിരുന്നു.
"അച്ഛനറിയോ അയാളെ..
അച്ഛനറിയുമെങ്കിൽ എനിയ്ക്കും അറിയും..."
"ഞാൻ ആദ്യമായി കാണുവാ ആ കാലനെ..."
"ഞാനും..
അയാൾക്കെന്നോട് വിരോധം തോന്നാൻ എന്താണ് കാരണം എന്ന് എനിയ്ക്ക് അറിയില്ല അച്ഛാ.."
ഗൗരി ശാന്തമായി പറഞ്ഞു.
"എന്തിനാണോ ഈ മാരണം വന്ന് ഈ കരയിൽ തന്നെ അടിഞ്ഞത്..
ഉള്ള മനഃസമാധാനം കൂടി പോയല്ലോ ദൈവമേ.."
"അച്ഛൻ വിഷമിയ്ക്കാതിരിയ്ക്ക്.
അവന്റെ ഓലപ്പാമ്പ് കണ്ട് പേടിയ്ക്കുന്നവരാണോ അച്ഛാ നമ്മൾ.. അവന്റെ ഭീഷണി കേട്ട് പേടിച്ചിരുന്നാൽ നമ്മൾക്ക് ജീവിയ്ക്കാൻ പറ്റുവോ.."
"എന്നാലും രണ്ടും കെട്ടു നടക്കുന്നവനല്ലേമോളേ അവൻ..രാത്രിയുടെ മറവിൽ സർവ്വ തോന്നിവാസത്തിനും നടക്കുന്നവൻ.
അതുപോലാണോ നമ്മൾ..
രാത്രിയിൽ പതുങ്ങി വന്ന് ഒരു തീപ്പെട്ടി കമ്പുരച്ചു കടയ്ക്കുള്ളിലേക്ക് ഇട്ടാൽ തീർന്നില്ലേ എല്ലാം..
പിന്നെന്തു ജീവിതമാ നമ്മൾക്കുള്ളത്."
അച്ഛൻ പറയുന്നത് സംശയമല്ല സത്യങ്ങൾ ആയേക്കാവുന്ന സംഗതികളാണെന്ന് തോന്നിയപ്പോൾ ഗൗരി എണീറ്റ് ചെന്ന് ഫോണെടുത്ത് റോബിനെ വിളിച്ചു.
"ചേച്ചി എന്നിട്ടിപ്പോഴാണോ വിളിയ്ക്കുന്നത്."
റോബിൻ കിടക്കയിൽ നിന്ന് ചാടി എണീറ്റു.
അവൻ കോൾ കട്ട് ചെയ്ത ശേഷം തന്റെ സുഹൃത്തുക്കളെ വിളിച്ചു.
നൊടി നേരം കൊണ്ട് വീടിന് വെളിയിൽ വന്നു റോബിൻ തന്റെ ആക്ടിവ സ്റ്റാർട്ട് ചെയ്തു.
പന്ത്രണ്ട് മണിയായിട്ടും റോബിൻ ഫോൺ ചെയ്തു വിളിച്ച വീടുകളിലെല്ലാം വെളിച്ചം തെളിഞ്ഞു തുടങ്ങിയിരുന്നു.
(തുടരും)
#📔 കഥ