𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views •
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _20
✍️ രചന - Aniprasad.
മുറ്റത്തെ തെങ്ങിൽ നിന്ന് പൊഴിഞ്ഞു വീണു കിടന്ന ഓലമടലുകൾ ഒരൽപ്പം വെയിൽ കണ്ടതോടെ വെട്ടി കഷ്ണങ്ങളാക്കി ഉണങ്ങാൻ നിരത്തിയിട്ട് കൊണ്ടിരിക്കുകയാണ് പൊന്നമ്മ.
ജെസ്സിയാകട്ടെ വരാന്തയിൽ ഇരിയ്ക്കുന്ന നനഞ്ഞ വിറകുകൾ വാരി വെയിലത്ത് കൊണ്ടിടുന്ന ജോലി ചെയ്യുന്നു.
അതിനിടയിലാണ് പുല്ലാമലയിലെ വിപണിയിലേക്ക് വാഴക്കുലയുമായി പോയ റോബിച്ചൻ ഭ്രാന്തെടുത്ത മട്ടിൽ ഓടി വരുന്നത്..
അവന്റെ തൊട്ട് പിന്നാലേ ബെന്നിച്ചനും മുരളിയും രവിയും ഉണ്ട്.
പൊന്നമ്മ നിവർന്നു നിന്ന് ഇതെന്ത് എന്ന മട്ടിൽ നോക്കുമ്പോഴേയ്ക്കും റോബിച്ചൻ കൃഷിയാവശ്യത്തിനുള്ള വളവും, മറ്റ് പണിയായുധങ്ങളും വയ്ക്കുന്ന കളീലിലേക്ക്
ഓടിക്കയറിക്കഴിഞ്ഞു.
"എന്താടാ ബെന്നിച്ചാ.
എന്തിനാ നിങ്ങളിങ്ങനെ പ്രാണൻ കളഞ്ഞു പായുന്നത്.. എന്തുണ്ടായെന്ന് പറയെടാ മക്കളേ.."
പൊന്നമ്മ വേപഥുവോടെ അവരുടെ അടുത്തേയ്ക്ക് ചെന്നു.
"അമ്മച്ചീ. അവിടെ കാട്ടു പന്നി ഇറങ്ങിയേക്കുന്നു.
നമ്മുടെ കൃഷിയാകെ അവറ്റകള് നശിപ്പിച്ചും കൊണ്ടിരിയ്ക്കുവാ.."
റോബിച്ചൻ കളീലിൽ നിന്നെടുത്ത് കൊടുത്ത ആയുധങ്ങൾ കയ്യിൽ വാങ്ങുന്നതിനിടയിൽ ബെന്നിച്ചൻ പറഞ്ഞു.
"ഹെന്റെ മാതാവേ..."
പൊന്നമ്മ നെഞ്ചത്ത് കൈവച്ചു പോയി.
''ഇനി ഇതിന്റെ കൂടി കുറവേ ഉണ്ടാകാനുള്ളായിരുന്നൂ.. ഇതിപ്പോൾ കരയിലും, വെള്ളത്തിലും കൂടിയാണാല്ലോ ചെകുത്താന്മാർ വന്നു മനഃസമാധാനം കെടുത്തുന്നത്..''
പൊന്നമ്മയ്ക്ക് സങ്കടം വന്നു
രണ്ടര മീറ്റർ നീളമുള്ള രണ്ട് ഇരുമ്പ് പൈപ്പുകൾ..
മറ്റൊരു പൈപ്പിന്റെ ഒരറ്റത്ത് മഴു പോലൊരു വായ്ത്തല ചേർത്തു പിടിപ്പിച്ചിട്ടുള്ള ആയുധമാണ്.
അതുകൊണ്ടൊരു വെട്ട് വെട്ടിയാൽ ആനയുടെ മസ്തകം പോലും നെടുകെ പിളർന്നു പോകും.
ഒരു സഞ്ചിയിൽ തൂക്കിയിട്ടുന്ന പടക്കം അതേപോലെ എടുത്ത് കയ്യിൽ പിടിച്ച ശേഷം തീപ്പെട്ടി ആ സഞ്ചിയിലുണ്ടോ എന്ന് നോക്കിയ ശേഷം റോബിച്ചനിറങ്ങി പുറത്തേയ്ക്ക് വന്നു.
ഓരോ ആയുധങ്ങൾ ഓരോരുത്തരുടെ കയ്യിൽ കൊടുത്ത ശേഷം അവർ ചെമ്പൻ മലയുടെ താഴ്വാരത്തിലുള്ള കൃഷിയിടത്തിലേക്ക് ചെന്നു.
ദൂരെ നിന്നേ പന്നികളുടെ മുരൾച്ച അവർക്ക് കേൾക്കാമായിരുന്നു.
വിളവെടുക്കാൻപാകമായ ചേമ്പും കുറെ കപ്പയുമൊക്കെ പന്നി കുത്തി മറിച്ച് കഴിഞ്ഞിരുന്നു.
"ആയുധം അടുത്ത് വച്ചോണം.. ഏതുവഴിയ്ക്കാ പന്നി ഓടി വരുന്നതെന്ന് അറിയാൻ പറ്റില്ല. ആരുടെ നേർക്ക് വന്നാലും തലയ്ക്കടിച്ചിട്ടേക്കണം. തുരു തുരാ അടിച്ചോണം..
അല്ലെങ്കിൽ നമ്മുടെ കാലും കൊണ്ടേ അവറ്റകള് പോകൂ.
അറിയാല്ലോ.."
എല്ലാവർക്കും മുന്നറിയിപ്പ് കൊടുത്ത ശേഷം കൈപ്പത്തിയുടെ വലിപ്പമുള്ള ഓലപ്പടക്കങ്ങൾ ഒന്നൊന്നായി എടുത്ത് റോബിച്ചൻ കൂട്ടുകാരുടെ കയ്യിൽ ഏൽപ്പിച്ചു.
ആറോ ഏഴോ പന്നികൾ നിന്ന് കപ്പകുത്തിമറിച്ചിട്ട് തിന്നു കൊണ്ട് നിൽക്കുകയാണ്. കുറച്ചുപന്നികുഞ്ഞുങ്ങൾ പാത്തികൾക്കിടയിലെ കലങ്ങി മറിഞ്ഞവെള്ളത്തിൽ കൂടി തലങ്ങും വിലങ്ങും ഓടി രസിയ്ക്കുന്നു.
തീപ്പെട്ടി മാറ്റിയിട്ട് റോബിച്ചൻ ലൈറ്റർ എടുത്ത് കൂട്ടുകാരുടെ കൈയ്യിൽ ഏൽപ്പിച്ച പടക്കങ്ങൾക്ക് ഒന്നൊന്നായി തീ പിടിപ്പിച്ച ശേഷം പന്നികൾക്കിടയിലേക്ക് എറിഞ്ഞു.
വലിയ ശബ്ദത്തോടെ പടക്കം പൊട്ടി തെറിച്ചതും പന്നികൾ വിരണ്ട് എവിടേക്കിന്നില്ലാതെ ഓടി തുടങ്ങി.ഓടുന്നതെല്ലാം പണയിൽ നിന്ന് തെന്നി വെള്ളം നിറഞ്ഞു കിടക്കുന്ന പാത്തി കളിലേക്കാണ് വീണുകൊണ്ടിരുന്നത്.
അവിടെ നിന്നുംപണിപ്പെട്ടു കരയിലേക്ക് കയറുന്നപന്നിയുടെ കാൽകീഴിലേക്ക് ദൂരെ നിന്ന് അവർ പടക്കം കത്തിച്ചു എറിഞ്ഞു കൊണ്ടിരുന്നു.
കൂട്ടം തെറ്റി ഓടുന്നതിൽ ചിലതൊക്കെ ചെമ്പൻ മലയിലേക്ക് ഓടി ക്കയറി കാടിന്റെ വന്യതയിലേക്ക് മറഞ്ഞു.
ബാക്കി വന്ന പന്നികളെ
വളഞ്ഞു നിന്നവർ പടക്കം എറിഞ്ഞോടിച്ചു
അര മണിയ്ക്കൂറിന്റെ പരിശ്രമത്തിനൊടുവിൽ വന്നത് പോലെ പന്നിക്കൂട്ടം തിരികെ ചെമ്പൻ മല കയറിപ്പോയി.
നല്ല കൊഴുത്തുരുണ്ട ചേമ്പിൻ വിത്തുകളിൽ മുക്കാൽ ഭാഗത്തോളം തിന്നതിന് ശേഷം ബാക്കി വന്നവയെല്ലാം ഒടിച്ചു മറിച്ചിട്ടിരിയ്ക്കയാണ്.
റോബിച്ചൻ അതിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ രവി കുമാറിന്റെ അലർച്ച കേട്ടു.
"റോബിച്ചാ മാറിക്കോടാ... ദേ വരുന്നെടാ.."
കൂട്ടുകാരൻ പറഞ്ഞു നിർത്തുമ്പോൾ തിരിഞ്ഞു പോലും നോക്കാതെ റോബിച്ചൻ പാത്തിയിലെ വെള്ളത്തിലേക്ക് ചാടി.
മിന്നൽപോലെ കറുത്തിരുണ്ട,ഒരു പശുക്കുട്ടിയുടെ വലിപ്പമുള്ള കാട്ടുപന്നി താൻ നിന്നിരുന്ന ഇടത്തിലൂടെ പാഞ്ഞു പോകുന്ന കാഴ്ചകണ്ടു റോബിച്ചന്റെ നെഞ്ചിടിച്ചു.
താൻ അവിടെ നിന്ന് മാറാനൊരു നിമിഷം വൈകിപോയിരുന്നെങ്കിൽ ആ പന്നി തന്റെ നെഞ്ചിടിച്ചു തകർത്തിട്ട് ഓടിപ്പോയേനെ എന്ന് അവന് തോന്നി.
പത്തു മീറ്ററോളം മുമ്പോട്ട് ഓടിയ പന്നി അവിടെ തിരിഞ്ഞു നിന്നു.
അതിന്റെ മൂക്കിന് ഇരുവശത്തു കൂടിയും മുകളിലേക്ക് ഉയർന്നു കൂർത്തു നിന്ന തേറ്റയിൽ നിറയെ ചെളിക്കട്ടെ പറ്റി പിടിച്ചിരുപ്പുണ്ടായിരുന്നു.
"ബെന്നിച്ചാ.. പടക്കം കത്തിച്ചെറിയെടാ..
തലയ്ക്കുവീഴണം. അല്ലെങ്കിൽ നമ്മളിലൊരാളെ അവൻ കൊണ്ട് പോകും.."
റോബിച്ചൻ പന്നിയുടെ ഓരോ ചലനവും നോക്കി നിന്നുകൊണ്ട് പറഞ്ഞു.
"പടക്കം തീർന്നു. ഇനി ബാക്കിയില്ല.."
കാട്ടുപന്നി പിൻ കാലുകൾ കൊണ്ട് തറയിൽ മാന്തുന്നത് കണ്ടപ്പോൾ അത് കുതിച്ചു പായാനുള്ള ഒരുക്കമാണെന്നും, അതിന്റെ ലക്ഷ്യം റോബിച്ചനാണെന്നും മറ്റുള്ളവർക്ക് മനസിലായി.
"ബെന്നിച്ചാ.. എന്തെങ്കിലും ഒരായുധം താടാ.."
റോബിൻ വെള്ളത്തിൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു.
ബെന്നിച്ചൻ തന്റെ കയ്യിലിരുന്ന മഴു റോബിച്ചന് നേരെ എറിഞ്ഞതും പന്നി കരയിൽ നിന്ന ബെന്നിച്ചന് നേരെ ശരം പോലെ പാഞ്ഞുവന്നു.
ബെന്നിച്ചൻ തെറിച്ചു വെള്ളപ്പാത്തിയിലേക്ക് വീഴുന്ന കാഴ്ചയാണ് അവർ കാണുന്നത്.
"ബെന്നിച്ചാ "എന്ന് രവികുമാർ അലറി വിളിച്ചു.
അവൻ കരുതിയത് ബെന്നിച്ചന് കാട്ടു പന്നിയുടെ കുത്തേറ്റു എന്നാണ്..
കുത്ത് കിട്ടിയിട്ടുണ്ടെങ്കിൽ ബെന്നിച്ചന്റെ ഏതെങ്കിലും ഒരു കാലിന് ക്ഷതമേൽക്കുക തന്നെ ചെയ്യും.
"എനിയ്ക്കൊന്നും പറ്റിയില്ല. ഞാൻവെള്ളത്തിലേക്ക് ചാടിയതാ. നിങ്ങൾ സൂക്ഷിച്ചോ.."
ബെന്നിച്ചൻ വെള്ളത്തിൽ എണീറ്റ് നിന്നു.
ആക്രമ കാരിയായ പന്നി വീണ്ടും തിരിഞ്ഞോടിവരാൻ തുടങ്ങുമ്പോൾ റോബിച്ചൻ കരയിലേക്ക് ചാടിക്കയറി.
കണ്ണ് പൊട്ടന്മാർ ഓടും പോലെ തന്റെ നേർക്കൊരു ബോംബ് മുക്രയിട്ടു കുതിച്ചു വരുന്നത് കണ്ട റോബിച്ചൻ ഒരു വശത്തേയ്ക്ക് മാറിയിട്ട് കയ്യിലിരുന്ന മഴു ആഞ്ഞു വീശി.
പന്നി തന്നെകടന്നു പോകും മുൻപേ മിന്നലടിച്ചിട്ടെന്നോണം ഒന്ന് വിറയ്ക്കുന്നത് അവൻ കണ്ടു.
മഴു തിരികെ പിടിയ്ക്കാൻ നോക്കിയെങ്കിലും റോബിച്ചന് അതുവലിച്ചെടുക്കാൻ കഴിഞ്ഞില്ല.
പന്നിയുടെ കഴുത്തെല്ലിനായിരുന്നു വേട്ടറ്റത്.
മഴുവിന്റെ വായ്ത്തല അതിന്റെ കഴുത്തിലെ കശേരുക്കൾക്കിടയിൽ കുരുങ്ങി പോയിരുന്നു.
റോബിച്ചൻ മഴുവിൽ നിന്നുള്ളപിടി വിട്ടതോടെ പന്നി അലറി വിളിച്ചു ശബ്ദമുണ്ടാക്കി കൊണ്ട് അവിടെ നിന്നു കറങ്ങാൻ തുടങ്ങി.
"മാറിയ്ക്കോ ബെന്നിച്ചാ.
അത് ജീവന് വേണ്ടി ഓടാൻപോവാ..ഏത് വഴിയ്ക്കാണെന്ന് പറയാൻ പറ്റില്ല."
റോബിച്ചൻ അതിന്റെ അടുത്ത് നിന്നും പിന്നിലേക്ക് മാറിക്കൊണ്ടിരുന്നു.
പക്ഷേ കാലുകൾ കുഴഞ്ഞ് കാട്ടു പന്നി നില തെറ്റി പാത്തിയിലേക്ക് മറിഞ്ഞു.
അതിന്റെ കഴുത്തിൽ നിന്ന് വീണ ചോര വെള്ളത്തിന്റെ നിറം ചുമപ്പിച്ചു കൊണ്ടിരുന്നു.
മരണപരാക്രമത്തോടെ പന്നി അലറി വിളിയ്ക്കുന്ന ശബ്ദം ക്രമേണ നേർത്തു വന്നു.
അതിനൊപ്പം പന്നിയുടെ പിടച്ചിലുകളും അവസാനിച്ചു.
പന്നിയുടെ തലവെള്ളത്തിലേക്ക് താഴ്ന്നപ്പോൾ തുരു തുരാ കുമിളകൾ വെള്ളത്തിന് മുകളിൽ വന്നു പൊട്ടി ക്കൊണ്ടിരുന്നു.
പതിയെ പ്പതിയെ അതും നിലച്ചു.
ഒരു പാത്തിയിൽ കെട്ടി കിടന്ന വെള്ളം മുഴുവൻ ചോര ചുവപ്പണിഞ്ഞു കഴിഞ്ഞു.
ഒന്ന് കൂടി പിടഞ്ഞ ശേഷം അതിന്റെ ശരീരം തീർത്തും നിശ്ചലമായി.
"കഴിഞ്ഞു.."
റോബിച്ചൻ കൂട്ടുകാരെ നോക്കി പറഞ്ഞു.
റോബിച്ചൻ കുനിഞ്ഞ്, ഉഴുതു മറിച്ചിട്ടത് പോലുള്ള ചെളി മണ്ണിലേക്ക് ഇരുന്നു.
"ഇതിനെ ഇനി എന്താ ചെയ്ക റോബിച്ചാ.
നമ്മള് കൊന്നതല്ലേ. അപ്പോൾ ഫോറസ്റ്റ് കാരെ അറിയിയ്ക്കണ്ടേ.."
രവികുമാർ അവന്റെ അടുത്തേയ്ക്ക് വന്നു ചോദിച്ചു.
"വേണമെങ്കിൽ കുഴിച്ചിടാം. അല്ലങ്കിൽ ഫോറസ്റ്റ് കാരെ അറിയിയ്ക്കാം. അതല്ലെങ്കിൽ ഇരു ചെവിയറിയാതെ പീസ് പീസാക്കി എടുക്കാം..
എന്ത് വേണം.."
റോബിച്ചൻപറഞ്ഞത് കേട്ട് രവികുമാറും ബെന്നിച്ചനും മുഖാമുഖം നോക്കി.
"കഴിച്ചിട്ട് കളയാം.
മറ്റൊന്നിനും നിൽക്കണ്ട..
ചിലപ്പോൾ ഫോറസ്റ്റ് കാർ വീട്ടിൽ വന്നു വരട്ടിയതും, കറി വച്ചതുമൊക്കെ ചട്ടിയോടെ എടുത്തോണ്ട് പോയെന്നിരിയ്ക്കും.
എന്തിനാടാ വെറുതേ വയ്യാ വേലി വലിച്ചു തലയിൽ വയ്ക്കുന്നത്.."
റോബിച്ചൻ പറയുന്നതാണ് ന്യായമെന്ന് അവർക്ക് തോന്നി.
ഫോറസ്റ്റ് വകുപ്പിൽ അറിയിയ്ക്കാനാണെങ്കിൽ കുളമുടിയിൽ പോകണം.
ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ തവണ പോകേണ്ടതായി വന്നേക്കാം.
അതുമല്ല അവർ എത്തും വരെ പന്നിയുടെ ജഡം കാത്തു സംരക്ഷിയ്ക്കുകയും ചെയ്യണം.
അതിലും ഭേദം വലിച്ചെടുത്ത് വാഴത്തോട്ടത്തിൽ കൊണ്ടുപോയി കുഴികുത്തി മൂടുന്നതാണ്. ഒന്നുമല്ലെങ്കിലും പത്ത് വാഴകളിൽ രണ്ട് പടല കായ് അധികം വീണെന്നിരിയ്ക്കും.
മൂന്ന് പേരും ചേർന്ന് പന്നിയുടെ ജഡം അവിടെ കൊണ്ടു പോയി കുഴി കുത്തി മൂടി.
പണി തീർന്നപ്പോഴേയ്ക്കും മൂന്ന് പേരും തളർന്നു കഴിഞ്ഞിരുന്നു.
"ഇനിയെന്തിനാ ഇവിടെ നിൽക്കുന്നത്. പോയേക്കാം.."
ബെന്നിച്ചൻ പറഞ്ഞു.
"നിങ്ങള് വിട്ടോ. ഞാൻ പന്നി കുത്തി മറിച്ചിട്ടിരിയ്ക്കുന്നതൊക്കെ ഒന്ന് വാരി മാറ്റിയിട്ട് വന്നേക്കാം.. പത്തു മിനിറ്റ് നേരത്തെ പണിയെല്ലാ ഉള്ളോ."
റോബിച്ചൻ അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
"സാരമില്ലെടാ. നീ പണി തീർത്തിട്ട് വാ. ഞങ്ങളിവിടെ ഇരിയ്ക്കാം.
അല്ലെങ്കിൽ വേണ്ട. ഞങ്ങളും സഹായിയ്ക്കാം.. പെട്ടന്ന് ജോലി കഴിയുമല്ലോ..."
അവരും റോബിച്ചന് ഒപ്പം കൂടി.
കപ്പയുടെ കമ്പുകൾ വെട്ടിമാറ്റിയ ശേഷം ബാക്കി വന്ന വേസ്റ്റുകൾ അവർ ഒരിടത്തായി കൂട്ടിയിട്ടു.
ചെമ്പിന്റെ തണ്ടുകളെല്ലാം വെട്ടി മുറിച്ച് കൊണ്ട് പോയി വാഴയുടെ തടത്തിൽ ഇട്ടു. പിന്നെ അവർ വാഴപ്പാത്തിയ്ക്കിടയിലെ ഒഴുക്ക് വെള്ളത്തിൽ ഇറങ്ങി കൈ കാൽ കഴുകി.
അതിന് ശേഷം തിരികെ വന്ന് ആയുധങ്ങൾ കയ്യിലെടുത്തു പോകാൻ നേരം റോബിച്ചൻ തിരിഞ്ഞു നിന്ന് പന്നി കൂട്ടങ്ങൾ തകർത്തിട്ട വേലിയിലേക്ക് നോക്കി.
വേലിയ്ക്ക് വെളിയിൽ കാട് പിടിച്ചു കിടക്കുന്ന കുറച്ച് ഭൂ പ്രദേശം ഉണ്ട്.
അതിനുമപ്പുറമാണ് ചെങ്കുത്തായ ചെമ്പൻ മല നിരകളുടെ തുടക്കം.
അവിടേയ്ക്ക് നോക്കിയപ്പോൾ റോബിച്ചന് തോന്നി വേലിയ്ക്ക് വെളിയിൽ ആരോ ഒരു മനുഷ്യൻ നിൽപ്പുണ്ടെന്ന്.
റോബിച്ചൻ മുൻപേ നടന്ന രവികുമാറിന്റെ കൈപിടിച്ച് അവിടെ നിർത്തി.
രവികുമാർ നിന്നപ്പോൾ റോബിച്ചൻ ദൂരേയ്ക്ക് വിരൽ ചൂണ്ടി.
"അതൊരു മനുഷ്യനാണെന്ന് തോന്നുന്നല്ലോ.ഇവിടാരാ ഇത്ര ധൈര്യത്തോടെ വന്നു നിൽക്കാൻ ചങ്കുറപ്പുള്ളവൻ."
അവർ അവിടേയ്ക്ക് നടക്കാൻ മുതിരവേ അവിടെ നിന്നയാൾ തിരിഞ്ഞു നിന്നു.
പിന്നെ മെല്ലെ നടന്നു വന്നു തകർന്നു കിടക്കുന്ന വേലി കടന്ന് റോബിച്ചന്റെ കൃഷിയിടത്തിലേക്ക് കയറി.
എസ്തപ്പാൻ തങ്ങൾക്ക് മുൻപിലേക്ക് നടന്ന് വരുന്നത് ഒരമ്പരപ്പോടെ അവർ നോക്കി നിന്നു.
അവർക്ക് മുൻപിൽ വന്നു നിന്ന എസ്തപ്പാൻ റോബിച്ചന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
അയാളെന്തിനാണ് തന്നെ ഇങ്ങനെ നോക്കുന്നതെന്ന് അവന് മനസിലായില്ല.
"നീയായിരുന്നു..
നീയായിരുന്നു ആ ഒറ്റുകാരൻ..അല്ലേ... ഞാൻ എവിടെയുണ്ടെന്ന് നിന്റെ മുതലാളിയ്ക്ക് ചോർത്തിക്കൊടുത്ത നേരുള്ള അടിമ..
അല്ലേ..
അതിനുള്ള കൂലി നിനക്ക് ഞാൻ തരുന്നുണ്ട്.
തരുന്നുണ്ടെന്ന് പറഞ്ഞാൽ ഉടൻ തന്നെ..."
"കണക്കും ജോലിയും, അതിനുള്ള കൂലിയുമൊക്കെ ഉണ്ടെങ്കിൽ അത് വെറുതേ വച്ചു താമസിപ്പിച്ചോണ്ട് ഇരിയ്ക്കല്ലേ ആശാനേ..
അതങ്ങു കയ്യോടെ കൊടുത്തു തീർത്തേക്കണം.."
റോബിച്ചൻ പരിഹസിച്ചു.
"തരുന്നുണ്ടെടാ. കയ്യോടെ തരുന്നുണ്ട്... ഒട്ടും കുറഞ്ഞു പോകാതെ തന്നെ ഞാൻ തരുന്നുണ്ട്. എന്നെ ഒറ്റി കൊടുത്ത നിന്റെ ചങ്കിന്റെ പിടച്ചിലാ എനിയ്ക്ക് കാണേണ്ടത്.. അതിനുള്ള നിന്റെ മറ്റവൾ ഒന്നിങ്ങോട്ട് വന്നോട്ടെ. അത് വരെ നീയൊന്ന് ക്ഷമിച്ചിരുന്നോ.."
"ഡാ..."
അലറിക്കൊണ്ട് മുന്നോട്ട് ചാടാൻ തുടങ്ങിയ റോബിച്ചനെ കൂട്ടുകാർ പിടിച്ചു നിർത്തി.
റോബിച്ചൻ അവരെ തള്ളി മാറ്റിയ ശേഷം മഴു കയ്യിലെടുത്തു.
"തൊട്ടാൽ..
അവളുടെ മുഖത്ത് പോലും നീ നോക്കി പോയിട്ടുണ്ടെങ്കിൽ,.. നിനക്കുള്ള മറുപടി തരുന്നത് ഇതായിരിക്കും...
നിനക്ക് കളിയ്ക്കാനുള്ള ആള് മാറി പോയെന്ന് നീ അന്നേ മനസിലാക്കൂ.."
റോബിച്ചൻ മഴു കയ്യിലിട്ട് തിരിച്ച ശേഷം അവിടെ നിന്ന കൊന്നതടിയിൽ കൊത്തി നിർത്തി.
എസ്തപ്പാന്റെ കണ്ണുകൾക്ക് മുൻപിൽ മഴുവിന്റെ പിടി നിന്ന് മെല്ലെ വിറച്ച് കൊണ്ടിരുന്നു.
(തുടരും )
#📔 കഥ
94 likes
3 comments • 22 shares