#📙 നോവൽ - പ്രളയം.
🔻 പാർട്ട് _7
✍️ രചന - Aniprasad
ആരോ പറഞ്ഞറിഞ്ഞിട്ട് താത്രി ക്കടവിലേക്ക് കൂടുതൽ ആൾക്കാർ എത്തിക്കൊണ്ടിരുന്നു.
"ആ മനുഷ്യന് ജീവനുണ്ട്.
അതിനേ ആരെങ്കിലും ഒന്ന് കരയ്ക്ക് വലിച്ച് കേറ്റോ.."
ചെളി മൂടിക്കിടക്കുന്ന തീരത്തേക്ക് അടുക്കാതെ ദൂരെ നിന്ന് കാഴ്ച കാണുന്ന ഏതാനും ചെറുപ്പക്കാരെ നോക്കി കുഞ്ഞച്ചൻ അപേക്ഷിച്ചു.
പക്‌ഷേ ചെളിയിൽ തെന്നി കല്ലാറിന്റെ ഒഴുക്കിലേക്ക് വീണു പോകുമോ എന്നുള്ളതിനാൽ ആർക്കും അതിനുള്ള ധൈര്യം പോരായിരുന്നു.
അപ്പോഴാണ് റോബിനും സുഹൃത്തുക്കളും വിവരം അറിഞ്ഞു അവിടേയ്ക്ക് എത്തിച്ചേരുന്നത്.
കൂടി നിൽക്കുന്ന ആൾക്കാരേ വകഞ്ഞു മാറ്റി അവൻ മുമ്പോട്ട്:വന്നു.
ഇടയ്ക്കൊന്നു പിടി വിട്ടു കല്ലാറിന്റെ ആഴങ്ങളിലേക്ക് പോയ ആ കൈ വീണ്ടും ഉയർന്ന് വന്ന് രക്ഷയുടെ ഒരു കച്ചിതുരുമ്പിനായി പരതുമ്പോൾ ഒരു കൈലി തുമ്പ് വന്ന് ആ വെളുത്ത് ദൃഢമായ കൈത്തണ്ടയിലേക്ക് പതിച്ചു.
നൊടിയിടയിൽ ആ കൈ തന്റെ മുൻപിൽ തുറന്ന രക്ഷാ കവാടത്തിലേക്ക് ചുറ്റി പ്പിടിച്ചു.
റോബിൻ ഒറ്റയ്ക്ക് എത്ര ശ്രമിച്ചിട്ടും ആ ശരീരം വെള്ളത്തിൽ നിന്ന് ഉയർത്തിയെടുക്കാൻ സാധിച്ചില്ല.
കൂട്ടുകാർ ഉടൻ തന്നെ അവന്റെ രക്ഷയ്ക്കെത്തി.
അവർ നാല് പേര് കൂടി ചേർന്ന് കരുത്താർന്ന ആ ശരീരം കരയിലേക്ക് വലിച്ച് കയറ്റി.
റോബിൻ എറിഞ്ഞു കൊടുത്ത കൈലിയുടെ തുമ്പിൽ അവന്റെ കൈ ഒരു ഉടുമ്പിനെ പോലെ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.
അയാളെ തീരത്തു നിന്നും വലിച്ച് മാറ്റി ഇട്ടതോടെ അവരെല്ലാം ക്ഷീണിച്ച് പോയി.
"ഒഴുക്കിൽ പെട്ട് വരുന്ന ഒരു കാട്ടാനയെ പിടിച്ചു കേറ്റാൻ ഇത്രയ്ക്കും പണിപ്പെടേണ്ടി വരില്ല..'
റോബിൻ കുഴഞ്ഞ് നിലത്തേയ്ക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അയാളുടെ ശരീരം.
ശ്വാസം എടുക്കുന്നുണ്ടെന്നല്ലാതെ അയാളിൽ മറ്റു ചലനങ്ങളൊന്നും ഇല്ല.
മുപ്പതോ മുപ്പത്തിരണ്ടോ വയസ്സ് പ്രായം മതിയ്ക്കുന്ന, ആരോഗ ദൃഢ ഗാത്രനായ അയാളുടെ ഒരു വശം ചെരിഞ്ഞിരിയ്ക്കുന്ന മുഖത്ത് മൂന്നോ നാലോ ദിവസത്തെ വളർച്ചയുള്ള ശ്മശ്രുക്കൾ കാണാം.
വെളുത്ത നിറം.. കാക്കി ഷർട്ടും കറുത്ത ജീൻസുമാണ് വേഷം. വലതു കൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്.
"ഇയാളെ ഒന്ന് തിരിച്ചിട്.. ആ മുഖം ഒന്ന് കണ്ടാലെല്ലാ ആളിനെ അറിയാൻ പറ്റൂ.
കണ്ടിട്ട് ഇവിടെങ്ങും ഉള്ള ആളാണെന്നു തോന്നുന്നില്ല.."
എല്ലാവർക്കും അയാളുടെ മുഖം വ്യക്തമായിക്കാണാൻ ആഗ്രഹമുണ്ടെങ്കിലും അയാളെ തൊട്ടു നോക്കാനോ തിരിച്ച് കിടത്താനോ ഉള്ള ധൈര്യം പോരാ.
"തിരിച്ച് കിടത്തേണ്ട.
കമിഴ്ന്നു കിടക്കട്ടെ.
പുറത്തൊന്നു അമർത്തി കൊടുത്താൽ വെള്ളം കുടിച്ചു വയറ് വീർത്തിട്ടുണ്ടെങ്കിൽ വെള്ളമെല്ലാം പുറത്ത് പോകും."
റോബിൻ നിർദേശിച്ചെങ്കിലും ആരും അങ്ങിനെ ചെയ്യാനും അടുത്തേയ്ക്ക് വന്നില്ല.
റോബിൻ തന്നെ എണീറ്റ് അയാളുടെ അടുത്തേയ്ക്ക് വന്ന് നിലത്തു കാൽമുട്ട് കുത്തി കുനിഞ്ഞിരുന്നു കൊണ്ട് ഇരുകയ്യാലും അയാളുടെ പുറത്ത് ശക്തമായി അമർത്തി.
അയാൾ നന്നായി ശ്വാസം എടുക്കുന്നതല്ലാതെ ഒരു തുള്ളി വെള്ളം പോലും അയാളുടെ വായിൽ നിന്ന് പുറത്തേയ്ക്ക് വന്നില്ല.
"ഇയാള് വെള്ളം കുടിച്ചിട്ടില്ല..
ഇത്രയും നേരം കുത്തൊഴുക്കിൽ പെട്ട് കിടന്നിട്ടും ഇയാളുടെ ഉള്ളിലേക്ക് ഒരു തുള്ളി ആറ്റു വെള്ളം പോലും പോയിട്ടില്ല."
റോബിൻ തനിയ്ക്ക് ചുറ്റിനും നിൽക്കുന്നവരെ നോക്കികൊണ്ട് പറഞ്ഞു.
"റോബിച്ചാ.. നീ എണീറ്റ് മാറടാ..മനുഷ്യരായ മനുഷ്യരാരും ഇറങ്ങാൻ മടിച്ച് നിൽക്കുന്ന
ഈ ഒഴുക്കിൽ കല്ലാറിൽ ചാടി ഒരു കരയിൽ നിന്ന് നീന്തി മറുകര പിടിയ്ക്കണമെങ്കിൽ ഇവൻ അത്ര നിസ്സാരക്കാരൻ ആയിരിയ്ക്കില്ല.
നമ്മുടെ മുൻപിൽ വച്ച് തന്നെ ഇവൻ എത്രയോ സമയം വെള്ളത്തിൽ മുങ്ങി കിടന്നതാ. എന്നിട്ട് പോലും ഒരു തുള്ളി വെള്ളം അവന്റെ ഉള്ളിൽ ചെന്നിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം ഒന്നേയുള്ളൂ...
കല്ലാറിനോട് പടവെട്ടി കല്ലാറിനെ തോൽപ്പിച്ച് ഈ തീരത്ത് എത്തിയ ഇവനെ നമ്മൾ വില കുറച്ച് കാണരുത്..."
ഗോപിയാശാൻ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കികൊണ്ട് പറഞ്ഞു.
റോബിൻ മെല്ലെ അയാളുടെ സമീപത്ത് നിന്നും എണീറ്റ് നിന്നു.
"ഇയാളെ എങ്ങിനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിയ്ക്കണ്ടേ.
ഈ തണുപ്പത്ത് ഇവിടിങ്ങനെ ഇട്ടിരുന്നാൽ അയാൾക്കെന്തെങ്കിലും പറ്റിപ്പോയാൽ ആര് സമാധാനം പറയും.."
റോബിച്ചന് അയാളെ കരയിലേക്ക് വലിച്ച് കയറ്റിയെങ്കിലും അവിടെ അങ്ങിനെ ചാറ്റൽ മഴയത്ത് ഇട്ടിരിയ്ക്കുന്നതിൽ ഒരതൃപ്തി തോന്നി.
"നമുക്ക് പീലിപ്പോസ് മുതലാളിയെ വിവരം അറിയിച്ചാലോ.
മുതലാളിയുടെ സ്പീഡ് ബോട്ട് ഇങ്ങോട്ട് കൊണ്ട് വന്നാൽ അതിൽ കയറ്റി ഇയാളെ പുല്ലാമല കടവിൽ എത്തിയ്ക്കാമല്ലോ."
മുരളി പറഞ്ഞു.
"സ്പീഡ് ബോട്ട് ഇവിടില്ല.
ഷെറിൻ ടൗണിലേക്ക് പോണ കണ്ടു.
അത് പുല്ലാമലയിലാവും.."
"മുതലാളി ക്ളീറ്റസിനോട് വിളിച്ചു പറയില്ലേ ബോട്ട് ഇപ്പുറത്തേയ്ക്ക് കൊണ്ട് വരാൻ.."
"ക്ളീറ്റസ് ബോട്ട് അടുപ്പിച്ചിട്ട് പോയിക്കാണും. ഇനി ഷെറിൻ തിരിച്ച് വരുന്ന നേരമാകുമ്പോഴേ ക്ളീറ്റസ് കടവത്തേയ്ക്ക് വരികയുള്ളൂ.."
"പിന്നെ ഇയാളെ ഇപ്പോൾ എന്ത് ചെയ്യും.. അതല്ലെങ്കിൽ ലോപ്പസിനോട് പറഞ്ഞു കടത്തു വള്ളം ഇവിടേയ്ക്ക് കൊണ്ട് വരാൻ പറയണം..."
"അയാള് വരില്ല. വേണെങ്കിൽ നിങ്ങള് വള്ളം കൊണ്ട് പൊയ്ക്കോളാൻ പറയും.
അവിടെ അക്കരയിക്കരെ തുഴഞ്ഞ് കേറും പോലല്ല ഇവിടെ..
അടിയൊഴുക്കും, ചുഴിയും കൂടുതലുള്ള ഇടമാ താത്രിക്കടവ്."
"എന്നാലും അതിനെയെല്ലാം അതിജീവിച്ചു ഒരു മനുഷ്യൻ അക്കരയിക്കര നീന്തി കയറുക എന്ന് വച്ചാൽ...
ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ.."
ആൾക്കാരുടെ സംശയം അങ്ങനെ നീണ്ടു പോകവേ റോബിൻ ആ ശരീരം മലർത്തിയിടാൻ ഒരു ശ്രമം നടത്തി.
മുരളി കൂടി അവന്റെ സഹായത്തിന് എത്തിയതോടെ ആ കരുത്താർന്ന ശരീരം അവർ തിരിച്ച് കിടത്തി.
ലോട്ടറി കച്ചവടത്തിനായി പുല്ലാമലയിലേക്കും, കുളമുടിയിലേക്കും പോകുന്ന, നാട്ടുകാർ ചേക്കുട്ടി എന്ന് വിളിയ്ക്കുന്ന, കാലിന് സ്വാധീനകുറവുള്ള ശേഖരൻ അയാളുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് പറഞ്ഞു.
"പുല്ലാമലയിലും, കുളമുടിയിലും ഞാൻ പോകാത്ത ഇടമില്ല.
അവിടെങ്ങും ഇങ്ങനൊരു രൂപം ഒരിയ്ക്കൽ പോലും കണ്ടതായി ഞാനോർക്കുന്നേയില്ല.. ഇത് വേറേതോ നാട്ടിൽ നിന്ന് വന്ന വരത്തനാ
കാല്തെറ്റി ആറ്റിൽ വീണ് ഒഴുകി പോന്നതാരിയ്ക്കും."
അത്തന്നെയാവാനെ ചാൻസ് ഉള്ളൂ എന്ന് അവർക്കെല്ലാം മനസിലായി.
"ഏതായാലും കുറച്ച് നേരം കഴിയുമ്പോ അറിയാൻ പറ്റും, മൊബൈലിലും ടി വി യിലും ഒക്കെ വാർത്ത വരുവല്ലോ ഒരാൾ വെള്ളത്തിൽ പോയിട്ടുണ്ടെന്ന്.."
റോബിൻ അയാൾ പറയുന്നത് ശ്രദ്ധിയ്ക്കാതെ എണീറ്റ് വന്ന് ഗോപിയാശാന്റെ തോളത്ത് കിടന്ന തോർത്ത് എടുത്തുകൊണ്ട് വന്ന് അയാളുടെ മുഖം തുടച്ചു.
മഴചാറ്റൽ അയാളുടെ മുഖത്തേയ്ക്ക് അങ്ങിങ്ങായിപതിച്ചു കൊണ്ടിരുന്നു.
റോബിൻ അയാളുടെ ഇരു കവിളുകളിലും തട്ടി'സുഹൃത്തേ.. സുഹൃത്തേ.. കണ്ണുകൾ തുറക്കൂ.'എന്ന് പറഞ്ഞെങ്കിലും ശ്വാസമെടുക്കുന്നതിന്റെ ചലനമല്ലാതെ അയാൾ കണ്ണുകൾ തുറക്കുന്ന ലക്ഷണമൊന്നും കാണാനില്ലായിരുന്നു.
റോബിൻ തന്റെ കൈവെള്ളകൾ രണ്ടും ചേർത്ത് കൂട്ടിയുരസി ചൂടാക്കിയ ശേഷം അയാളുടെ കവിളുകളിലേക്ക് ചേർത്തു വച്ച് നിരവധി തവണ ചൂട് പകർന്നു.
ഇടയ്ക്കെപ്പോഴോ അയാളുടെ നെഞ്ച് അസാധാരണമാo വിധംഒന്ന് ഉയർന്നു താണു.
കൂടിനിന്നവരിൽ ഒരു ആരവമുയർന്നപ്പോൾ റോബിൻ അയാളുടെ ഇരു കവിളിലും തട്ടി ഉണർത്താൻ ഒരു ശ്രമം നടത്തി.
ജീവന്റെ തുടിപ്പ് അയാളുടെ നെഞ്ചിലൂടെ ഊർന്ന് ജീവശ്വാസമായി പുറത്തേയ്ക്ക് വരുന്നത് അവരെല്ലാം കണ്ടു നിന്നു.
അയാളുടെ മുഖത്തേയ്ക്ക് വീണ മഴത്തുള്ളികൾ റോബിൻ തുടച്ചു മാറ്റിയതോടെ ആ ഇമകൾ ചെറുതായി ഒന്ന് വെട്ടി.
"കണ്ണ് തുറക്ക്..
കണ്ണ് തുറന്നു നോക്ക് സുഹൃത്തേ.."
റോബിൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു.
ഇത്തവണ കൂടിച്ചേർന്നിരുന്ന അയാളുടെ കണ്ണിമകൾ മെല്ലെ അടർന്നു മാറി.
റോബിന്റെ നോട്ടം അയാളുടെ കണ്ണിൽ തന്നെയായിരുന്നു.
സാധാരണയിൽ നിന്ന് വിഭിന്നമായി കടും നീല നിറമുള്ള കൃഷ്ണ മണികളായിരുന്നു അയാളുടേത്.
"ആരാ എന്താ എവിടുന്നാ എന്നൊക്കെ ചോദിയ്ക്കെടാ റോബിനേ.."
കണ്ടു നിന്ന് ക്ഷമ കെട്ട ആരോ പറഞ്ഞു.
അയാൾ കണ്ണുകൾ പകുതിയോളം തുറന്നു കൊണ്ട് ചുറ്റിനും നിൽക്കുന്നവരെ നോക്കി.
"കുടിയ്ക്കാൻ വെള്ളമോ മറ്റോ വേണോ.."
റോബിൻ അയാളെ നോക്കി തിരക്കി.
ആകാശം കറങ്ങി, ചുറ്റിനും നിൽക്കുന്നവരുടെ മുഖങ്ങളിലൂടെ സഞ്ചരിച്ചു അയാളുടെ നോട്ടം വന്നു നിന്നത് റോബിന്റെ മുഖത്താണ്.
അൽപ്പനേരം അവനെ നോക്കി നിന്നിട്ട് അയാൾ ഒരു വശം ചെരിഞ്ഞു ഒരു കൈ നിലത്ത് കുത്തി എണീൽക്കാൻ ഒരു ശ്രമം നടത്തി.
"എണീറ്റിരിയ്ക്കണോ.
അത് പറഞ്ഞാൽ പോരെ.
ഞാൻ സഹായിക്കാം."
റോബിൻ അയാളുടെ തോളിലും, നിലത്തു കുത്തിയ കയ്യിലുമായി പിടിച്ചപ്പോൾ മറു കൈകൊണ്ട് അയാൾ റോബിന്റെ പിടി തട്ടി തെറിപ്പിച്ചു കളഞ്ഞു
"ങാ. കൊള്ളാം. അങ്ങനെ വേണം ചെയ്യാൻ. സ്വന്തം ജീവൻ പണയം വച്ച് ജീവനൂതി തന്നകൈക്കിട്ട് വേണം ആദ്യം പണികൊടുക്കാൻ.."
അത് കണ്ടു നിന്ന കുഞ്ഞച്ചൻ പറഞ്ഞു.
"റോബിനേ. നീ തൊടാതെടാ.
അവന്റെ ശരീരം എവിടെങ്കിലുമൊക്കെ തട്ടിയുലഞ്ഞു മുറിവോ ചതവോ ഒക്കെ പറ്റിയിട്ടുണ്ടാവും. അതാ അവന്റെ ശരീരത്ത് നീ തൊട്ടപ്പോൾ അവൻ കൈ തട്ടി മാറ്റിയത്."
റോബിന്റെ മുഖത്തെ നിസ്സഹായത കണ്ടപ്പോൾ ഗോപിയാശാൻ അവനെ സാന്ത്വനപ്പെടുത്താൻ ഒരു ശ്രമം നടത്തി.
ഒരു കൈ നിലത്ത് കുത്തി ഒരു വശം ചെരിഞ്ഞു നിവർന്ന അയാൾ മറു കൈ കൂടി കുത്തിയിട്ട് അരയ്ക്ക് മുകളിലേക്ക് നിവർന്നിരുന്നു.
അതിന് ശേഷം അയാൾ തന്റെ തല ശക്തമായി ഇരുവശത്തേയ്ക്കും കുടഞ്ഞു.
അയാളുടെ കറുത്തിരുണ്ട മുടിയിൽ നിന്നും മഴവെള്ളം നാല് പാടും ചിതറി.
തന്റെ മുഖത്തേയ്ക്ക് അയാളുടെ മുടിയിൽ നിന്നും വെള്ളം തെറിച്ചപ്പോൾ അസ്വസ്ഥതയോടെ റോബിൻ എണീറ്റ് മാറി.
അവൻ തന്റെ കയ്യിലിരുന്ന തോർത്ത് കൊണ്ട് മുഖം തുടച്ച ശേഷം അത് അയാളുടെ മടിയിലേക്കിട്ടു.
"തന്റെ തലയിലുള്ള വെള്ളം നാട്ടുകാരുടെ ദേഹത്തേയ്ക്ക് തെറിപ്പിയ്ക്കാതെ തല തൂവർത്തിയ്ക്കോ."
അയാൾ തോർത്ത് കയ്യിലെടുത്തശേഷം റോബിനെ ഒന്ന് നോക്കി.
പിന്നെ തലയിൽ അങ്ങിങ്ങായി ഒന്ന് ഉരച്ചശേഷം അത് റോബിന്റെ മുഖത്തെയ്ക്ക്
ഇട്ടു കൊടുത്തു.
അവന്റെ ചുറ്റിനും കൂടി നിൽക്കുന്നവർ അവനെ നോക്കി പിറു പിറുക്കുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.
"കുടിയ്ക്കാൻ വെള്ളമോ മറ്റോ വേണോ..."
ഗോപിയാശാൻ വന്ന് അയാളോട് ചോദിച്ചു.
ആ ചോദ്യം കേട്ട് അയാൾ അലറിപ്പാഞ്ഞു, കലങ്ങി മദിച്ചു ഒഴുകുന്ന കല്ലാറിലേക്ക് നോക്കി.
ഇതിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ വെള്ളം താൻ കുടിച്ചിട്ടുണ്ടെന്നായിരിയ്ക്കും അയാളുടെ നോട്ടത്തിന്റെ അർത്ഥം.
"എണീറ്റ് നടക്കാൻ പറ്റുവോ..
പറ്റുമെങ്കിൽ എണീറ്റ് എന്റെ കൂടെവാ.
ചായയോ, കാപ്പിയോ, കഞ്ഞിയോ, വെള്ളമോ എന്താണെന്ന് വച്ചാൽ തരാം
എണീറ്റ് വാ.."
അയാൾ അത് കേട്ട് നിഷേധാർത്ഥത്തിൽ ഒന്ന് തല ചലിപ്പിച്ചു.
"അക്കരയ്ക്ക് പോകാനാണെങ്കിൽ ദേ അവിടാ കടത്തു വള്ളം വന്നു നിൽക്കുന്നത്.. അവിടെ ചെന്നാൽ കടത്തിൽ കയറി അക്കരയ്ക്ക് പോകാം."
ഗോപിയാശാൻ കൊടുവത്തൂർ കടവിന് നേർക്ക് കൈ ചൂണ്ടി.
അയാളിൽ നിന്നും യാതൊരു മറുപടിയും ഉണ്ടാകാതായപ്പോൾ കൂടി നിന്നവരെല്ലാം പരസ്പരം സംസാരിച്ച ശേഷം അവരുടെയെല്ലാം പ്രതിനിധി എന്ന നിലയ്ക്ക് റോബിൻ വന്ന് അയാളോട് പറഞ്ഞു: "നിങ്ങൾക്ക് വെള്ളത്തിൽ വീണതിന്റെ ശാരീരിക അസ്വസ്ഥതകൾ വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ പോലീസിനെ വിളിയ്ക്കാൻ പോവാണ്..
അവർ വന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കും.."
"എനിയ്ക്കെന്തെങ്കിലും അസ്വസ്ഥതയുണ്ടെന്ന് നിങ്ങളോട് ഞാൻ പറഞ്ഞോ.."
മുഴക്കമേറിയ, ഏതോ ഗുഹാ ഗഹ്വര ങ്ങളിൽ നിന്നും പുറപ്പെടും പോലുള്ള ശബ്ദമായിരുന്നു അയാളുടേത്.
"നിങ്ങൾ ആരാണ് സുഹൃത്തേ..
എവിടെയാണ് നിങ്ങളുടെ നാട്..
നിങ്ങൾ ഒഴുക്കിൽ പെട്ട് അപടമുണ്ടായതാണോ.."
"അല്ല..."
റോബിൻ ചോദിച്ച മൂന്ന് ചോദ്യത്തിനും കൂടി അയാൾ ഒറ്റ മറുപടിയാണ് നൽകിയത്.
"നിങ്ങൾ പേരും നാടും ഇല്ലെന്നാണോ പറഞ്ഞത്. അതോ ഒഴുക്കിൽ പെട്ട് അപകടമുണ്ടായതല്ല എന്നാണോ പറഞ്ഞത്.."
"ആരും ഒരൊഴുക്കിലും പെട്ടിട്ടില്ല.കടലൊഴുക്കിൽ പെട്ടാലും,അടിയൊഴുക്കിൽ പെട്ടാലും നീന്തി കര പറ്റുന്ന ഞാനാണോ ഞാഞ്ഞൂലു പോലുള്ള ഈ പുഴയിലെ ഒരു കോപ്പ വെള്ളത്തിലെ അപകടത്തിൽ പെടുന്നത്.. "
അയാൾ കൂടി നിൽക്കുന്നവരെ നോക്കി പരിഹാസത്തോടെ ചുണ്ട് ഒരു വശത്തേയ്ക്ക് കോട്ടി.
"എന്താ നിങ്ങളുടെ പേര്..."
ഗോപിയാശാൻ ചോദിച്ചു.
എന്റെ പേര് നിങ്ങൾ അറിയേണ്ട ആവശ്യമില്ല എന്നൊരു പ്രതിഷേധ സൂചകംഅയാളുടെ മുഖത്ത് കാണാമായിരുന്നു.
"നിങ്ങളിപ്പോൾ ഈ കരയിൽ ഞങ്ങളോടൊപ്പമാണ് ഇരിയ്ക്കുന്നത്. ഞങ്ങളിൽ ആർക്കെങ്കിലും നിങ്ങളോടൊന്നു സംസാരിയ്ക്കണമെങ്കിൽ നിങ്ങളെ എന്തെങ്കിലും സംബോധന ചെയ്യണ്ടേ.
അതിനാണ് നിങ്ങളുടെ പേര് ചോദിച്ചത്."
അയാൾ മറുപടി പറയാതെ മെല്ലെ എണീറ്റ് നിന്നു.
അയാളുടെ കാക്കി ഷർട്ടിന്റെ താഴെ തുമ്പുകളിലൂടെ ഒന്ന് രണ്ട് തുള്ളി വെള്ളം നിലത്തേയ്ക്ക് ഇറ്റ് വീണു.
അയാൾക്ക് അവിടെ കൂടി നിൽക്കുന്നവരെക്കാൾ മൂന്നോ നാലോ ഇഞ്ച് കൂടുതൽ ഉയരമുണ്ടായിരുന്നു.
ധൃഢമായ മാംസപേശികൾഉരുണ്ടുകളിയ്ക്കുന്ന കൈകാലുകൾ.
ഒരു പോരാളിയുടെ കരുത്താർന്ന ശരീരമായിരുന്നു അയാളുടേത്.
"ഞാൻ എസ്തപ്പാൻ... എന്റെ ഊരും നാടുമൊന്നും പറഞ്ഞാൽ നിങ്ങൾക്ക് അറിയില്ല."
അത്രയുംപറഞ്ഞ ശേഷം അയാൾ തനിയ്ക്ക് ചുറ്റിനും കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി മനുഷ്യ വലയത്തിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
ചാറ്റൽ മഴയിൽ നിന്ന് അയാൾ ആകാശത്തേയ്ക്ക് മുഖമുയർത്തി ഒന്ന് മൂരി നിവർന്നു.
അതിന് ശേഷം തന്റെ ലക്ഷ്യം എവിടേയ്ക്കെന്ന് അറിയാനായി നാല് പാടും നോക്കി.
പിന്നെ അയാൾ മുമ്പിൽ കണ്ട വഴിയിലേക്ക് നടന്നു.
എസ്തപ്പാൻ കൊടുവത്തൂർ കടവിന് നേർക്കാണ് നടക്കുന്നതെന്ന് കണ്ട് ആരും അയാളുടെ പിന്നാലേ ചെന്നില്ല.
അയാൾ കടവിൽ ചെന്ന് കടത്ത് കയറി പുല്ലാമലയ്ക്ക് പോകാനാണെങ്കിൽ ഇനി കൂടുതലൊന്നും അയാൾക്ക് പിന്നാലേ നടന്ന് തിരക്കേണ്ടതില്ലെന്ന് അവർക്ക് തോന്നി.
എന്നാൽ അവരുടെയെല്ലാം ധാരണകൾ തെറ്റിപ്പോയി.
എസ്തപ്പാൻ കടവിന് നേർക്ക് പോകാതെ കൊടുവത്തൂരിന്റെ മാറിലൂടെ ചെമ്പൻ മല നിരകൾക്ക് താഴേയ്ക്ക് പോകുന്ന പാത ലക്ഷ്യമാക്കിയാണ് നടന്നത്.
"വരിൻ..
ഇവനിത് എങ്ങോട്ടാ പോകുന്നതെന്ന് നോക്കാം...
എനിയ്ക്കെന്തോ മനസ്സിൽ ഒരു അപായ സൂചന തോന്നുന്നു.
ഇവന്റെ ഈ വരവ് വെറുതെയാവില്ല..
എന്തോ ലക്ഷ്യം മനസ്സിൽ കണ്ടിട്ടുള്ള വരവാണ്."
ഗോപിയാശാൻനെഞ്ചത്ത് കൈ വച്ച് കൊണ്ട് പറഞ്ഞു.
"ഈ നാട്ടിൽ വന്ന് അവനെന്ത് ലക്ഷ്യം വയ്ക്കാനാ.
ഇവിടാരും മുൻപ് അവനെ കണ്ടിട്ട് കൂടിയില്ല.. അവനെയും ആർക്കും അറിയില്ല..."
"നമ്മൾക്ക് മാത്രമെല്ലാ അവനെ അറിയാതുള്ളൂകുഞ്ഞച്ചാ.. കൊടുവത്തൂരുള്ള മറ്റാർക്കെങ്കിലുംഅവനുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ..."
"അച്ഛൻ പറഞ്ഞത് ശരിയാ. അയാളുടെ ഈ വരവിൽ തന്നെ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളത് പോലെ തോന്നുന്നു..നമുക്ക്പോലീസിൽ വിവരം അറിയിയ്ക്കാം.
അയാൾ ആരാണെന്നും എന്താണെന്നും, ഏതാണെന്നും പോലീസുകാർ ചോദിയ്ക്കുമ്പോ പറയുമല്ലോ... അയാളുടെ ജീവൻ രക്ഷിച്ച നമ്മളോടല്ലേ അയാൾക്ക് പുച്ഛം."
ഗൗരി റോബിനോട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരം പറയാൻ ആവശ്യപ്പെട്ടു.
റോബിൻ അപ്പോൾ തന്നെ പോലീസ് കുളമുടി സ്റ്റേഷനിലേക്ക് വിളിച്ചു വിശദമായി വിവരം പറഞ്ഞു.
പോലീസുകാർ അടുത്ത സ്റ്റേഷനിലേക്ക് വിളിച്ച് ആരെങ്കിലും ഒഴുക്കിൽ പെട്ട് പോയിട്ടുള്ളതായി അറിയിപ്പ് കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ഒരു സ്റ്റേഷനിലും അങ്ങനൊരു പരാതി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.
(തുടരും)
#📔 കഥ