📙 നോവൽ
361K Posts • 2147M views
Sridev
56K views 12 days ago
ജീവിതം നമ്മെ അദ്ഭുതപെടുത്തുന്നത് ചില മനുഷ്യരുടെ കടന്നു വരവിലൂടെയാണ്. #❤ സ്നേഹം മാത്രം 🤗 #❤️ പ്രണയം സ്റ്റാറ്റസുകൾ .. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ
1019 likes
300 shares
#📙 നോവൽ - പ്രളയം. 🔻 പാർട്ട് _7 ✍️ രചന - Aniprasad ആരോ പറഞ്ഞറിഞ്ഞിട്ട് താത്രി ക്കടവിലേക്ക് കൂടുതൽ ആൾക്കാർ എത്തിക്കൊണ്ടിരുന്നു. "ആ മനുഷ്യന് ജീവനുണ്ട്. അതിനേ ആരെങ്കിലും ഒന്ന് കരയ്ക്ക് വലിച്ച് കേറ്റോ.." ചെളി മൂടിക്കിടക്കുന്ന തീരത്തേക്ക് അടുക്കാതെ ദൂരെ നിന്ന് കാഴ്ച കാണുന്ന ഏതാനും ചെറുപ്പക്കാരെ നോക്കി കുഞ്ഞച്ചൻ അപേക്ഷിച്ചു. പക്‌ഷേ ചെളിയിൽ തെന്നി കല്ലാറിന്റെ ഒഴുക്കിലേക്ക് വീണു പോകുമോ എന്നുള്ളതിനാൽ ആർക്കും അതിനുള്ള ധൈര്യം പോരായിരുന്നു. അപ്പോഴാണ് റോബിനും സുഹൃത്തുക്കളും വിവരം അറിഞ്ഞു അവിടേയ്ക്ക് എത്തിച്ചേരുന്നത്. കൂടി നിൽക്കുന്ന ആൾക്കാരേ വകഞ്ഞു മാറ്റി അവൻ മുമ്പോട്ട്:വന്നു. ഇടയ്ക്കൊന്നു പിടി വിട്ടു കല്ലാറിന്റെ ആഴങ്ങളിലേക്ക് പോയ ആ കൈ വീണ്ടും ഉയർന്ന് വന്ന് രക്ഷയുടെ ഒരു കച്ചിതുരുമ്പിനായി പരതുമ്പോൾ ഒരു കൈലി തുമ്പ് വന്ന് ആ വെളുത്ത്‌ ദൃഢമായ കൈത്തണ്ടയിലേക്ക് പതിച്ചു. നൊടിയിടയിൽ ആ കൈ തന്റെ മുൻപിൽ തുറന്ന രക്ഷാ കവാടത്തിലേക്ക് ചുറ്റി പ്പിടിച്ചു. റോബിൻ ഒറ്റയ്ക്ക് എത്ര ശ്രമിച്ചിട്ടും ആ ശരീരം വെള്ളത്തിൽ നിന്ന് ഉയർത്തിയെടുക്കാൻ സാധിച്ചില്ല. കൂട്ടുകാർ ഉടൻ തന്നെ അവന്റെ രക്ഷയ്ക്കെത്തി. അവർ നാല് പേര് കൂടി ചേർന്ന് കരുത്താർന്ന ആ ശരീരം കരയിലേക്ക് വലിച്ച് കയറ്റി. റോബിൻ എറിഞ്ഞു കൊടുത്ത കൈലിയുടെ തുമ്പിൽ അവന്റെ കൈ ഒരു ഉടുമ്പിനെ പോലെ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാളെ തീരത്തു നിന്നും വലിച്ച് മാറ്റി ഇട്ടതോടെ അവരെല്ലാം ക്ഷീണിച്ച് പോയി. "ഒഴുക്കിൽ പെട്ട് വരുന്ന ഒരു കാട്ടാനയെ പിടിച്ചു കേറ്റാൻ ഇത്രയ്ക്കും പണിപ്പെടേണ്ടി വരില്ല..' റോബിൻ കുഴഞ്ഞ് നിലത്തേയ്ക്ക് ഇരുന്നു കൊണ്ട് പറഞ്ഞു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അയാളുടെ ശരീരം. ശ്വാസം എടുക്കുന്നുണ്ടെന്നല്ലാതെ അയാളിൽ മറ്റു ചലനങ്ങളൊന്നും ഇല്ല. മുപ്പതോ മുപ്പത്തിരണ്ടോ വയസ്സ് പ്രായം മതിയ്ക്കുന്ന, ആരോഗ ദൃഢ ഗാത്രനായ അയാളുടെ ഒരു വശം ചെരിഞ്ഞിരിയ്ക്കുന്ന മുഖത്ത്‌ മൂന്നോ നാലോ ദിവസത്തെ വളർച്ചയുള്ള ശ്മശ്രുക്കൾ കാണാം. വെളുത്ത നിറം.. കാക്കി ഷർട്ടും കറുത്ത ജീൻസുമാണ് വേഷം. വലതു കൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്. "ഇയാളെ ഒന്ന് തിരിച്ചിട്.. ആ മുഖം ഒന്ന് കണ്ടാലെല്ലാ ആളിനെ അറിയാൻ പറ്റൂ. കണ്ടിട്ട് ഇവിടെങ്ങും ഉള്ള ആളാണെന്നു തോന്നുന്നില്ല.." എല്ലാവർക്കും അയാളുടെ മുഖം വ്യക്തമായിക്കാണാൻ ആഗ്രഹമുണ്ടെങ്കിലും അയാളെ തൊട്ടു നോക്കാനോ തിരിച്ച് കിടത്താനോ ഉള്ള ധൈര്യം പോരാ. "തിരിച്ച് കിടത്തേണ്ട. കമിഴ്ന്നു കിടക്കട്ടെ. പുറത്തൊന്നു അമർത്തി കൊടുത്താൽ വെള്ളം കുടിച്ചു വയറ് വീർത്തിട്ടുണ്ടെങ്കിൽ വെള്ളമെല്ലാം പുറത്ത് പോകും." റോബിൻ നിർദേശിച്ചെങ്കിലും ആരും അങ്ങിനെ ചെയ്യാനും അടുത്തേയ്ക്ക് വന്നില്ല. റോബിൻ തന്നെ എണീറ്റ് അയാളുടെ അടുത്തേയ്ക്ക് വന്ന് നിലത്തു കാൽമുട്ട് കുത്തി കുനിഞ്ഞിരുന്നു കൊണ്ട് ഇരുകയ്യാലും അയാളുടെ പുറത്ത് ശക്തമായി അമർത്തി. അയാൾ നന്നായി ശ്വാസം എടുക്കുന്നതല്ലാതെ ഒരു തുള്ളി വെള്ളം പോലും അയാളുടെ വായിൽ നിന്ന് പുറത്തേയ്ക്ക് വന്നില്ല. "ഇയാള് വെള്ളം കുടിച്ചിട്ടില്ല.. ഇത്രയും നേരം കുത്തൊഴുക്കിൽ പെട്ട് കിടന്നിട്ടും ഇയാളുടെ ഉള്ളിലേക്ക് ഒരു തുള്ളി ആറ്റു വെള്ളം പോലും പോയിട്ടില്ല." റോബിൻ തനിയ്ക്ക് ചുറ്റിനും നിൽക്കുന്നവരെ നോക്കികൊണ്ട് പറഞ്ഞു. "റോബിച്ചാ.. നീ എണീറ്റ് മാറടാ..മനുഷ്യരായ മനുഷ്യരാരും ഇറങ്ങാൻ മടിച്ച് നിൽക്കുന്ന ഈ ഒഴുക്കിൽ കല്ലാറിൽ ചാടി ഒരു കരയിൽ നിന്ന് നീന്തി മറുകര പിടിയ്ക്കണമെങ്കിൽ ഇവൻ അത്ര നിസ്സാരക്കാരൻ ആയിരിയ്ക്കില്ല. നമ്മുടെ മുൻപിൽ വച്ച് തന്നെ ഇവൻ എത്രയോ സമയം വെള്ളത്തിൽ മുങ്ങി കിടന്നതാ. എന്നിട്ട് പോലും ഒരു തുള്ളി വെള്ളം അവന്റെ ഉള്ളിൽ ചെന്നിട്ടില്ലെങ്കിൽ അതിന്റെ അർത്ഥം ഒന്നേയുള്ളൂ... കല്ലാറിനോട് പടവെട്ടി കല്ലാറിനെ തോൽപ്പിച്ച് ഈ തീരത്ത് എത്തിയ ഇവനെ നമ്മൾ വില കുറച്ച് കാണരുത്..." ഗോപിയാശാൻ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കികൊണ്ട് പറഞ്ഞു. റോബിൻ മെല്ലെ അയാളുടെ സമീപത്ത്‌ നിന്നും എണീറ്റ് നിന്നു. "ഇയാളെ എങ്ങിനെയെങ്കിലും ഹോസ്പിറ്റലിൽ എത്തിയ്ക്കണ്ടേ. ഈ തണുപ്പത്ത്‌ ഇവിടിങ്ങനെ ഇട്ടിരുന്നാൽ അയാൾക്കെന്തെങ്കിലും പറ്റിപ്പോയാൽ ആര് സമാധാനം പറയും.." റോബിച്ചന് അയാളെ കരയിലേക്ക് വലിച്ച് കയറ്റിയെങ്കിലും അവിടെ അങ്ങിനെ ചാറ്റൽ മഴയത്ത്‌ ഇട്ടിരിയ്ക്കുന്നതിൽ ഒരതൃപ്തി തോന്നി. "നമുക്ക് പീലിപ്പോസ് മുതലാളിയെ വിവരം അറിയിച്ചാലോ. മുതലാളിയുടെ സ്പീഡ് ബോട്ട് ഇങ്ങോട്ട് കൊണ്ട് വന്നാൽ അതിൽ കയറ്റി ഇയാളെ പുല്ലാമല കടവിൽ എത്തിയ്ക്കാമല്ലോ." മുരളി പറഞ്ഞു. "സ്പീഡ് ബോട്ട് ഇവിടില്ല. ഷെറിൻ ടൗണിലേക്ക് പോണ കണ്ടു. അത് പുല്ലാമലയിലാവും.." "മുതലാളി ക്ളീറ്റസിനോട് വിളിച്ചു പറയില്ലേ ബോട്ട് ഇപ്പുറത്തേയ്ക്ക് കൊണ്ട് വരാൻ.." "ക്ളീറ്റസ് ബോട്ട് അടുപ്പിച്ചിട്ട് പോയിക്കാണും. ഇനി ഷെറിൻ തിരിച്ച് വരുന്ന നേരമാകുമ്പോഴേ ക്ളീറ്റസ് കടവത്തേയ്ക്ക് വരികയുള്ളൂ.." "പിന്നെ ഇയാളെ ഇപ്പോൾ എന്ത് ചെയ്യും.. അതല്ലെങ്കിൽ ലോപ്പസിനോട് പറഞ്ഞു കടത്തു വള്ളം ഇവിടേയ്ക്ക് കൊണ്ട് വരാൻ പറയണം..." "അയാള് വരില്ല. വേണെങ്കിൽ നിങ്ങള് വള്ളം കൊണ്ട് പൊയ്ക്കോളാൻ പറയും. അവിടെ അക്കരയിക്കരെ തുഴഞ്ഞ് കേറും പോലല്ല ഇവിടെ.. അടിയൊഴുക്കും, ചുഴിയും കൂടുതലുള്ള ഇടമാ താത്രിക്കടവ്." "എന്നാലും അതിനെയെല്ലാം അതിജീവിച്ചു ഒരു മനുഷ്യൻ അക്കരയിക്കര നീന്തി കയറുക എന്ന് വച്ചാൽ... ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ.." ആൾക്കാരുടെ സംശയം അങ്ങനെ നീണ്ടു പോകവേ റോബിൻ ആ ശരീരം മലർത്തിയിടാൻ ഒരു ശ്രമം നടത്തി. മുരളി കൂടി അവന്റെ സഹായത്തിന് എത്തിയതോടെ ആ കരുത്താർന്ന ശരീരം അവർ തിരിച്ച് കിടത്തി. ലോട്ടറി കച്ചവടത്തിനായി പുല്ലാമലയിലേക്കും, കുളമുടിയിലേക്കും പോകുന്ന, നാട്ടുകാർ ചേക്കുട്ടി എന്ന് വിളിയ്ക്കുന്ന, കാലിന് സ്വാധീനകുറവുള്ള ശേഖരൻ അയാളുടെ മുഖത്തേയ്ക്ക് നോക്കിയിട്ട് പറഞ്ഞു. "പുല്ലാമലയിലും, കുളമുടിയിലും ഞാൻ പോകാത്ത ഇടമില്ല. അവിടെങ്ങും ഇങ്ങനൊരു രൂപം ഒരിയ്ക്കൽ പോലും കണ്ടതായി ഞാനോർക്കുന്നേയില്ല.. ഇത് വേറേതോ നാട്ടിൽ നിന്ന് വന്ന വരത്തനാ കാല്തെറ്റി ആറ്റിൽ വീണ് ഒഴുകി പോന്നതാരിയ്ക്കും." അത്തന്നെയാവാനെ ചാൻസ് ഉള്ളൂ എന്ന് അവർക്കെല്ലാം മനസിലായി. "ഏതായാലും കുറച്ച് നേരം കഴിയുമ്പോ അറിയാൻ പറ്റും, മൊബൈലിലും ടി വി യിലും ഒക്കെ വാർത്ത വരുവല്ലോ ഒരാൾ വെള്ളത്തിൽ പോയിട്ടുണ്ടെന്ന്.." റോബിൻ അയാൾ പറയുന്നത് ശ്രദ്ധിയ്ക്കാതെ എണീറ്റ് വന്ന് ഗോപിയാശാന്റെ തോളത്ത്‌ കിടന്ന തോർത്ത്‌ എടുത്തുകൊണ്ട് വന്ന് അയാളുടെ മുഖം തുടച്ചു. മഴചാറ്റൽ അയാളുടെ മുഖത്തേയ്ക്ക് അങ്ങിങ്ങായിപതിച്ചു കൊണ്ടിരുന്നു. റോബിൻ അയാളുടെ ഇരു കവിളുകളിലും തട്ടി'സുഹൃത്തേ.. സുഹൃത്തേ.. കണ്ണുകൾ തുറക്കൂ.'എന്ന് പറഞ്ഞെങ്കിലും ശ്വാസമെടുക്കുന്നതിന്റെ ചലനമല്ലാതെ അയാൾ കണ്ണുകൾ തുറക്കുന്ന ലക്ഷണമൊന്നും കാണാനില്ലായിരുന്നു. റോബിൻ തന്റെ കൈവെള്ളകൾ രണ്ടും ചേർത്ത് കൂട്ടിയുരസി ചൂടാക്കിയ ശേഷം അയാളുടെ കവിളുകളിലേക്ക് ചേർത്തു വച്ച് നിരവധി തവണ ചൂട് പകർന്നു. ഇടയ്ക്കെപ്പോഴോ അയാളുടെ നെഞ്ച് അസാധാരണമാo വിധംഒന്ന് ഉയർന്നു താണു. കൂടിനിന്നവരിൽ ഒരു ആരവമുയർന്നപ്പോൾ റോബിൻ അയാളുടെ ഇരു കവിളിലും തട്ടി ഉണർത്താൻ ഒരു ശ്രമം നടത്തി. ജീവന്റെ തുടിപ്പ് അയാളുടെ നെഞ്ചിലൂടെ ഊർന്ന് ജീവശ്വാസമായി പുറത്തേയ്ക്ക് വരുന്നത് അവരെല്ലാം കണ്ടു നിന്നു. അയാളുടെ മുഖത്തേയ്ക്ക് വീണ മഴത്തുള്ളികൾ റോബിൻ തുടച്ചു മാറ്റിയതോടെ ആ ഇമകൾ ചെറുതായി ഒന്ന് വെട്ടി. "കണ്ണ് തുറക്ക്.. കണ്ണ് തുറന്നു നോക്ക് സുഹൃത്തേ.." റോബിൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ഇത്തവണ കൂടിച്ചേർന്നിരുന്ന അയാളുടെ കണ്ണിമകൾ മെല്ലെ അടർന്നു മാറി. റോബിന്റെ നോട്ടം അയാളുടെ കണ്ണിൽ തന്നെയായിരുന്നു. സാധാരണയിൽ നിന്ന് വിഭിന്നമായി കടും നീല നിറമുള്ള കൃഷ്ണ മണികളായിരുന്നു അയാളുടേത്‌. "ആരാ എന്താ എവിടുന്നാ എന്നൊക്കെ ചോദിയ്ക്കെടാ റോബിനേ.." കണ്ടു നിന്ന് ക്ഷമ കെട്ട ആരോ പറഞ്ഞു. അയാൾ കണ്ണുകൾ പകുതിയോളം തുറന്നു കൊണ്ട് ചുറ്റിനും നിൽക്കുന്നവരെ നോക്കി. "കുടിയ്ക്കാൻ വെള്ളമോ മറ്റോ വേണോ.." റോബിൻ അയാളെ നോക്കി തിരക്കി. ആകാശം കറങ്ങി, ചുറ്റിനും നിൽക്കുന്നവരുടെ മുഖങ്ങളിലൂടെ സഞ്ചരിച്ചു അയാളുടെ നോട്ടം വന്നു നിന്നത് റോബിന്റെ മുഖത്താണ്. അൽപ്പനേരം അവനെ നോക്കി നിന്നിട്ട് അയാൾ ഒരു വശം ചെരിഞ്ഞു ഒരു കൈ നിലത്ത്‌ കുത്തി എണീൽക്കാൻ ഒരു ശ്രമം നടത്തി. "എണീറ്റിരിയ്ക്കണോ. അത് പറഞ്ഞാൽ പോരെ. ഞാൻ സഹായിക്കാം." റോബിൻ അയാളുടെ തോളിലും, നിലത്തു കുത്തിയ കയ്യിലുമായി പിടിച്ചപ്പോൾ മറു കൈകൊണ്ട് അയാൾ റോബിന്റെ പിടി തട്ടി തെറിപ്പിച്ചു കളഞ്ഞു "ങാ. കൊള്ളാം. അങ്ങനെ വേണം ചെയ്യാൻ. സ്വന്തം ജീവൻ പണയം വച്ച് ജീവനൂതി തന്നകൈക്കിട്ട് വേണം ആദ്യം പണികൊടുക്കാൻ.." അത് കണ്ടു നിന്ന കുഞ്ഞച്ചൻ പറഞ്ഞു. "റോബിനേ. നീ തൊടാതെടാ. അവന്റെ ശരീരം എവിടെങ്കിലുമൊക്കെ തട്ടിയുലഞ്ഞു മുറിവോ ചതവോ ഒക്കെ പറ്റിയിട്ടുണ്ടാവും. അതാ അവന്റെ ശരീരത്ത്‌ നീ തൊട്ടപ്പോൾ അവൻ കൈ തട്ടി മാറ്റിയത്." റോബിന്റെ മുഖത്തെ നിസ്സഹായത കണ്ടപ്പോൾ ഗോപിയാശാൻ അവനെ സാന്ത്വനപ്പെടുത്താൻ ഒരു ശ്രമം നടത്തി. ഒരു കൈ നിലത്ത്‌ കുത്തി ഒരു വശം ചെരിഞ്ഞു നിവർന്ന അയാൾ മറു കൈ കൂടി കുത്തിയിട്ട് അരയ്ക്ക് മുകളിലേക്ക് നിവർന്നിരുന്നു. അതിന് ശേഷം അയാൾ തന്റെ തല ശക്തമായി ഇരുവശത്തേയ്ക്കും കുടഞ്ഞു. അയാളുടെ കറുത്തിരുണ്ട മുടിയിൽ നിന്നും മഴവെള്ളം നാല് പാടും ചിതറി. തന്റെ മുഖത്തേയ്ക്ക് അയാളുടെ മുടിയിൽ നിന്നും വെള്ളം തെറിച്ചപ്പോൾ അസ്വസ്ഥതയോടെ റോബിൻ എണീറ്റ് മാറി. അവൻ തന്റെ കയ്യിലിരുന്ന തോർത്ത്‌ കൊണ്ട് മുഖം തുടച്ച ശേഷം അത് അയാളുടെ മടിയിലേക്കിട്ടു. "തന്റെ തലയിലുള്ള വെള്ളം നാട്ടുകാരുടെ ദേഹത്തേയ്ക്ക് തെറിപ്പിയ്ക്കാതെ തല തൂവർത്തിയ്ക്കോ." അയാൾ തോർത്ത്‌ കയ്യിലെടുത്തശേഷം റോബിനെ ഒന്ന് നോക്കി. പിന്നെ തലയിൽ അങ്ങിങ്ങായി ഒന്ന് ഉരച്ചശേഷം അത് റോബിന്റെ മുഖത്തെയ്ക്ക് ഇട്ടു കൊടുത്തു. അവന്റെ ചുറ്റിനും കൂടി നിൽക്കുന്നവർ അവനെ നോക്കി പിറു പിറുക്കുന്നത് അയാൾക്ക് കേൾക്കാമായിരുന്നു. "കുടിയ്ക്കാൻ വെള്ളമോ മറ്റോ വേണോ..." ഗോപിയാശാൻ വന്ന് അയാളോട് ചോദിച്ചു. ആ ചോദ്യം കേട്ട് അയാൾ അലറിപ്പാഞ്ഞു, കലങ്ങി മദിച്ചു ഒഴുകുന്ന കല്ലാറിലേക്ക് നോക്കി. ഇതിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ വെള്ളം താൻ കുടിച്ചിട്ടുണ്ടെന്നായിരിയ്ക്കും അയാളുടെ നോട്ടത്തിന്റെ അർത്ഥം. "എണീറ്റ് നടക്കാൻ പറ്റുവോ.. പറ്റുമെങ്കിൽ എണീറ്റ് എന്റെ കൂടെവാ. ചായയോ, കാപ്പിയോ, കഞ്ഞിയോ, വെള്ളമോ എന്താണെന്ന് വച്ചാൽ തരാം എണീറ്റ് വാ.." അയാൾ അത് കേട്ട് നിഷേധാർത്ഥത്തിൽ ഒന്ന് തല ചലിപ്പിച്ചു. "അക്കരയ്ക്ക് പോകാനാണെങ്കിൽ ദേ അവിടാ കടത്തു വള്ളം വന്നു നിൽക്കുന്നത്.. അവിടെ ചെന്നാൽ കടത്തിൽ കയറി അക്കരയ്ക്ക് പോകാം." ഗോപിയാശാൻ കൊടുവത്തൂർ കടവിന് നേർക്ക് കൈ ചൂണ്ടി. അയാളിൽ നിന്നും യാതൊരു മറുപടിയും ഉണ്ടാകാതായപ്പോൾ കൂടി നിന്നവരെല്ലാം പരസ്പരം സംസാരിച്ച ശേഷം അവരുടെയെല്ലാം പ്രതിനിധി എന്ന നിലയ്ക്ക് റോബിൻ വന്ന് അയാളോട് പറഞ്ഞു: "നിങ്ങൾക്ക് വെള്ളത്തിൽ വീണതിന്റെ ശാരീരിക അസ്വസ്ഥതകൾ വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ പോലീസിനെ വിളിയ്ക്കാൻ പോവാണ്.. അവർ വന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കും.." "എനിയ്ക്കെന്തെങ്കിലും അസ്വസ്ഥതയുണ്ടെന്ന് നിങ്ങളോട് ഞാൻ പറഞ്ഞോ.." മുഴക്കമേറിയ, ഏതോ ഗുഹാ ഗഹ്വര ങ്ങളിൽ നിന്നും പുറപ്പെടും പോലുള്ള ശബ്ദമായിരുന്നു അയാളുടേത്. "നിങ്ങൾ ആരാണ് സുഹൃത്തേ.. എവിടെയാണ് നിങ്ങളുടെ നാട്.. നിങ്ങൾ ഒഴുക്കിൽ പെട്ട് അപടമുണ്ടായതാണോ.." "അല്ല..." റോബിൻ ചോദിച്ച മൂന്ന് ചോദ്യത്തിനും കൂടി അയാൾ ഒറ്റ മറുപടിയാണ് നൽകിയത്. "നിങ്ങൾ പേരും നാടും ഇല്ലെന്നാണോ പറഞ്ഞത്. അതോ ഒഴുക്കിൽ പെട്ട് അപകടമുണ്ടായതല്ല എന്നാണോ പറഞ്ഞത്.." "ആരും ഒരൊഴുക്കിലും പെട്ടിട്ടില്ല.കടലൊഴുക്കിൽ പെട്ടാലും,അടിയൊഴുക്കിൽ പെട്ടാലും നീന്തി കര പറ്റുന്ന ഞാനാണോ ഞാഞ്ഞൂലു പോലുള്ള ഈ പുഴയിലെ ഒരു കോപ്പ വെള്ളത്തിലെ അപകടത്തിൽ പെടുന്നത്.. " അയാൾ കൂടി നിൽക്കുന്നവരെ നോക്കി പരിഹാസത്തോടെ ചുണ്ട് ഒരു വശത്തേയ്ക്ക് കോട്ടി. "എന്താ നിങ്ങളുടെ പേര്..." ഗോപിയാശാൻ ചോദിച്ചു. എന്റെ പേര് നിങ്ങൾ അറിയേണ്ട ആവശ്യമില്ല എന്നൊരു പ്രതിഷേധ സൂചകംഅയാളുടെ മുഖത്ത്‌ കാണാമായിരുന്നു. "നിങ്ങളിപ്പോൾ ഈ കരയിൽ ഞങ്ങളോടൊപ്പമാണ് ഇരിയ്ക്കുന്നത്. ഞങ്ങളിൽ ആർക്കെങ്കിലും നിങ്ങളോടൊന്നു സംസാരിയ്ക്കണമെങ്കിൽ നിങ്ങളെ എന്തെങ്കിലും സംബോധന ചെയ്യണ്ടേ. അതിനാണ് നിങ്ങളുടെ പേര് ചോദിച്ചത്." അയാൾ മറുപടി പറയാതെ മെല്ലെ എണീറ്റ് നിന്നു. അയാളുടെ കാക്കി ഷർട്ടിന്റെ താഴെ തുമ്പുകളിലൂടെ ഒന്ന് രണ്ട് തുള്ളി വെള്ളം നിലത്തേയ്ക്ക് ഇറ്റ് വീണു. അയാൾക്ക് അവിടെ കൂടി നിൽക്കുന്നവരെക്കാൾ മൂന്നോ നാലോ ഇഞ്ച് കൂടുതൽ ഉയരമുണ്ടായിരുന്നു. ധൃഢമായ മാംസപേശികൾഉരുണ്ടുകളിയ്ക്കുന്ന കൈകാലുകൾ. ഒരു പോരാളിയുടെ കരുത്താർന്ന ശരീരമായിരുന്നു അയാളുടേത്‌. "ഞാൻ എസ്തപ്പാൻ... എന്റെ ഊരും നാടുമൊന്നും പറഞ്ഞാൽ നിങ്ങൾക്ക് അറിയില്ല." അത്രയുംപറഞ്ഞ ശേഷം അയാൾ തനിയ്ക്ക് ചുറ്റിനും കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി മനുഷ്യ വലയത്തിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് വന്നു. ചാറ്റൽ മഴയിൽ നിന്ന് അയാൾ ആകാശത്തേയ്ക്ക് മുഖമുയർത്തി ഒന്ന് മൂരി നിവർന്നു. അതിന് ശേഷം തന്റെ ലക്ഷ്യം എവിടേയ്ക്കെന്ന് അറിയാനായി നാല് പാടും നോക്കി. പിന്നെ അയാൾ മുമ്പിൽ കണ്ട വഴിയിലേക്ക് നടന്നു. എസ്തപ്പാൻ കൊടുവത്തൂർ കടവിന് നേർക്കാണ് നടക്കുന്നതെന്ന് കണ്ട് ആരും അയാളുടെ പിന്നാലേ ചെന്നില്ല. അയാൾ കടവിൽ ചെന്ന് കടത്ത്‌ കയറി പുല്ലാമലയ്ക്ക് പോകാനാണെങ്കിൽ ഇനി കൂടുതലൊന്നും അയാൾക്ക് പിന്നാലേ നടന്ന് തിരക്കേണ്ടതില്ലെന്ന് അവർക്ക് തോന്നി. എന്നാൽ അവരുടെയെല്ലാം ധാരണകൾ തെറ്റിപ്പോയി. എസ്തപ്പാൻ കടവിന് നേർക്ക് പോകാതെ കൊടുവത്തൂരിന്റെ മാറിലൂടെ ചെമ്പൻ മല നിരകൾക്ക് താഴേയ്ക്ക് പോകുന്ന പാത ലക്ഷ്യമാക്കിയാണ് നടന്നത്. "വരിൻ.. ഇവനിത് എങ്ങോട്ടാ പോകുന്നതെന്ന് നോക്കാം... എനിയ്ക്കെന്തോ മനസ്സിൽ ഒരു അപായ സൂചന തോന്നുന്നു. ഇവന്റെ ഈ വരവ് വെറുതെയാവില്ല.. എന്തോ ലക്ഷ്യം മനസ്സിൽ കണ്ടിട്ടുള്ള വരവാണ്." ഗോപിയാശാൻനെഞ്ചത്ത്‌ കൈ വച്ച് കൊണ്ട് പറഞ്ഞു. "ഈ നാട്ടിൽ വന്ന് അവനെന്ത് ലക്ഷ്യം വയ്ക്കാനാ. ഇവിടാരും മുൻപ് അവനെ കണ്ടിട്ട് കൂടിയില്ല.. അവനെയും ആർക്കും അറിയില്ല..." "നമ്മൾക്ക് മാത്രമെല്ലാ അവനെ അറിയാതുള്ളൂകുഞ്ഞച്ചാ.. കൊടുവത്തൂരുള്ള മറ്റാർക്കെങ്കിലുംഅവനുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ..." "അച്ഛൻ പറഞ്ഞത് ശരിയാ. അയാളുടെ ഈ വരവിൽ തന്നെ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളത് പോലെ തോന്നുന്നു..നമുക്ക്പോലീസിൽ വിവരം അറിയിയ്ക്കാം. അയാൾ ആരാണെന്നും എന്താണെന്നും, ഏതാണെന്നും പോലീസുകാർ ചോദിയ്ക്കുമ്പോ പറയുമല്ലോ... അയാളുടെ ജീവൻ രക്ഷിച്ച നമ്മളോടല്ലേ അയാൾക്ക് പുച്ഛം." ഗൗരി റോബിനോട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വിവരം പറയാൻ ആവശ്യപ്പെട്ടു. റോബിൻ അപ്പോൾ തന്നെ പോലീസ് കുളമുടി സ്റ്റേഷനിലേക്ക് വിളിച്ചു വിശദമായി വിവരം പറഞ്ഞു. പോലീസുകാർ അടുത്ത സ്റ്റേഷനിലേക്ക് വിളിച്ച് ആരെങ്കിലും ഒഴുക്കിൽ പെട്ട് പോയിട്ടുള്ളതായി അറിയിപ്പ് കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും ഒരു സ്റ്റേഷനിലും അങ്ങനൊരു പരാതി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. (തുടരും) #📔 കഥ
116 likes
5 comments 42 shares
#📙 നോവൽ - പ്രളയം 🔻 പാർട്ട് _6 ✍️ രചന - Aniprasad പുല്ലാട്ടെ പീലിപ്പോസ് മുതലാളിയുടെ മകൾ ഷെറിന്റെ മനസമ്മത ചടങ്ങ് നടക്കാൻ മൂന്ന് നാൾ ശേഷിയ്ക്കേ.... ഉച്ചയായതോടെ ഷെറിൻ പുറത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കറുത്ത സിൽക്ക് നാരുകൾ പോലെ തിളങ്ങുന്ന,കൈമുട്ടിനൊപ്പം വച്ചു മുറിച്ച് നിർത്തിയിരിയ്ക്കുന്ന മുടി ബ്രഷ് ചെയ്തു കൊണ്ടിരിയ്ക്കായാണ് ഷെറിൻ. വലിയ നിലകണ്ണാടിയിൽ തിളങ്ങുന്ന തന്റെ സ്വന്തം പ്രതിഛായയിൽ നോക്കി ഷെറിൻ മന്ദഹസിച്ചു. നനവാർന്ന കരിനീല കണ്ണുകളും, നേർത്ത്‌ ചുവന്ന ചുണ്ടുകളും അവളുടെ അഴകിന്റെ മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. ഷെറിന് താൻ സുന്ദരിയാണെന്ന ബോധം വളരെ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ അഭിമാനം തോന്നിത്തുടങ്ങിയത് ഈയിടെയാണ്. പ്രത്യേകിച്ചും മാത്യു തരകൻ എന്ന യുവ എഞ്ചിനീയർ തന്നെ പെണ്ണാലോചിച്ച് പുല്ലാട്ട് എത്തിക്കഴിഞ്ഞ ശേഷം. ആദ്യമായ് തന്നെ കണ്ടിട്ട് പോയ മാത്യു രാത്രിയിൽ ഫോണിൽ വിളിച്ചു തന്നോട് പറഞ്ഞ വാചകം ഇപ്പോഴും ഇടയ്ക്കിടെ കാതിൽ ഒരിരമ്പമായി പായാറുണ്ട്. മാത്യു തരകന്റെ ജീവിതത്തിൽ ആദ്യമായിട്ടാണത്രേ ഇതുപോലെ സൗന്ദര്യമുള്ള ഒരു പെണ്ണിനെ കണ്ട് മുട്ടുന്നത് എന്ന്. വീണ്ടും വീണ്ടും അത് അയാളുടെ നാവിൽ നിന്ന് കേൾക്കാൻ വേണ്ടി ചുമ്മാ പുളു പറയല്ലേ, മാത്യു വിന് കണ്ണ് കാണില്ലേ എന്നൊക്കെ താൻ ചോദിച്ചു കൊണ്ടും ഇരുന്നു. ഷെറിൻ അഭിമാനത്തോടെ സ്വന്തം സൗന്ദര്യം ആസ്വദിച്ചിരിയ്ക്കെ അവൾക്ക് പിന്നിലേക്ക് മേരിക്കുട്ടി ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി എത്തിച്ചേർന്നു. "നീയിപ്പോൾ പുറത്തേയ്ക്ക് പോകേണ്ട മോളേ. വെളിയിൽ നന്നായി മഴ പെയ്യുന്നുണ്ട്. കാറ്റും അടിയ്ക്കുന്നത് കൊണ്ട് ബോട്ടിറക്കാൻ ക്ളീറ്റസ് വരുമോന്നറിയില്ല.." "വീണ്ടും മഴ തുടങ്ങിയോ.." ഷെറിൻ കസേരയിൽ നിന്ന് എണീറ്റ് മമ്മിയുടെ കയ്യിലിരുന്ന ചായക്കപ്പ് വാങ്ങിയ ശേഷം ചെന്ന് ജനാല തുറന്നു പുറത്തേയ്ക്ക് നോക്കി. ജനാല തുറക്കാഞ്ഞിട്ടെന്നോണം കാറ്റ് ശീതാനത്തിനൊപ്പം അകത്തേയ്ക്ക് തള്ളിയതും ഷെറിൻ ജനാല പെട്ടന്ന് ചേർത്തടച്ചു കളഞ്ഞു. "ഇതിനൊരു ശമനമില്ലല്ലോ. ഈ മഴ എന്ന് തീരാനാ.." ഷെറിൻ ഓരോ കവിൾ ചായ ആസ്വദിച്ച് കുടിച്ചും കൊണ്ട് സ്വയമെന്നോണം പറഞ്ഞു. "മഴക്കാലമല്ലേ മോളേ ഇത്. മഴ തുടങ്ങിയിട്ട് ഒന്നോ ഒന്നര ആഴ്ചയോ എല്ലാ ആയുള്ളൂ.. രണ്ട് മൂന്ന് മാസം നിർത്തലില്ലാതെ ഇനി പെയ്യാൻ കിടക്കുന്നതേയുള്ളൂ." "മമ്മി വെറുതേ വേണ്ടാത്ത കാര്യം പറയല്ലേ. മമ്മി പറയുന്നത് മഴയുടെ കാതിൽ വീണിട്ടുണ്ടെങ്കിൽ ഇന്നോ നാളെയോ തോരാൻ നിൽക്കുന്ന മഴ ഈ അടുത്തകാലത്തെങ്ങും പെയ്തു തീർന്നില്ലെന്ന് വരും." "പിന്നേടീ.. ഞാൻ പറഞ്ഞിട്ടല്ലേ മഴ പെയ്യുന്നത്. എന്റെ മോൾ ഇന്ന് ഒരുങ്ങി ചമഞ്ഞു ഇവിടെ ഒരിരുപ്പ് ഇരിയ്ക്കയേയുള്ളൂ. അല്ലെങ്കിൽ നോക്കിയ്ക്കോ." "മനസമ്മത ചടങ്ങിന് വരുന്നവരെല്ലാം വല്ലാതെ ബുദ്ധിമുട്ടുമായിരിയ്ക്കുമല്ലോ കൊച്ചമ്മേ, മഴ ഇങ്ങനെ തുടരുവാണെങ്കിൽ.." മുറി അടിച്ചുവാരാനായി ചൂലുമായി അവിടേയ്ക്ക് വന്ന വേലക്കാരി ബീന പറഞ്ഞു. "ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കുമെടീ എന്നാ ഇവടെ പപ്പാ എന്നോടുപറഞ്ഞിട്ടുള്ളത്.. അത് എത്രത്തോളം വിലപ്പോവുമെന്ന് നമുക്ക് കണ്ടറിയാമല്ലോ." മേരിക്കുട്ടിയ്ക്ക് മാത്രമല്ല അവരുടെ മൂത്ത മകൻ ഷാജനും മേരിക്കുട്ടിയുടെയും പീലിപ്പോസിന്റെയും ബന്ധുമിത്രാദികൾക്കും ഒന്നും വലിയ താൽപ്പര്യമില്ലായിരുന്നു ഷെറിന്റെ മനസമ്മത ചടങ്ങ് കൊടുവത്തൂരുള്ള ചെറിയ പള്ളിയിൽ വച്ചു നടത്തുന്നതിൽ. യാതൊരു വിധ സൗകര്യവും ഇല്ലാത്ത ഈ പള്ളിയിൽ വച്ച് പത്തു നാനൂറു പേര് പങ്കെടുക്കുന്ന ഒരു ചടങ്ങ് നടക്കാൻ പോകുന്നു എന്ന് കേട്ടത് ഏവർക്കും അത്ഭുതമായിരുന്നു. കൊടുവത്തൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു സംഭവം. ഇതറിഞ്ഞിട്ട് പീലിപ്പോസ് മുതലാളിയ്ക്ക് വട്ടാണെന്ന് വരെ പ്രചരിപ്പിച്ചവർ കൊടുവത്തൂർ ഉണ്ടായിരുന്നു. ചിലരൊക്കെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് താലി കെട്ടും, അവധി ദിവസമാണെങ്കിൽ സ്കൂളിൽ വച്ച് അതിഥികൾക്കുള്ള സൽക്കാരവും നടത്താറുണ്ട്. കൊടുവത്തൂരുള്ള കല്യാണങ്ങൾ മിക്കതും എല്ലാവരുടെയും സൗകര്യാർത്ഥം ഇപ്പോൾ കുളമുടി ടൗണിലെ ആരാധനാലയങ്ങളിലോ, ഓഡിറ്റൊറിയങ്ങളിലോ ആണ് നടത്തപ്പെടുന്നത്. എന്നാൽ പീലിപ്പോസ് മുതലാളിയ്ക്ക് തന്റെ മകളുടെ മനസമ്മത ചടങ്ങ് ഈ മണ്ണിൽ വച്ച് നടത്തപ്പെടണം എന്ന് ശഠിയ്ക്കാൻ ന്യായമായ ചില കാരണങ്ങൾ ഉണ്ടായിരുന്നു. കൊടുവത്തൂർ എന്ന ഗ്രാമം പിറവി കൊള്ളുന്നതിന് മുന്നേ ഈ കന്നി മണ്ണിൽ ആദ്യം പതിഞ്ഞ കാൽപ്പാദം തന്റെതാണ്. തന്റെ പ്രാർത്ഥനകളും, തന്റെ ജീവിതവും ഉറവെടുത്തത് ഈ ഊഷര ഭൂവിലാണ്. ഇവിടെ തനിയ്ക്ക് ചുറ്റിനും ഉള്ള മനുഷ്യരെല്ലാം തന്റെ കൂടപ്പിറപ്പുകളാണ്. തന്റെ കുടുംബത്തെ ആദ്യമായി നടക്കാൻ പോകുന്ന ഈ ചടങ്ങ് കൊടുവത്തൂർ ഗ്രാമത്തിന് അവകാശപ്പെട്ടതാണ്. ഈ നാട്ടിലുള്ള നന്മ നിറഞ്ഞ ഈ മനുഷ്യർക്ക് മദ്ധ്യേ, ഈമണ്ണിൽ ചവിട്ടി നിന്ന് വേണം ഒരു പുതു ജീവിതത്തിന് തന്റെ മകൾ സമ്മതo മൂളാൻ.. തന്റെ ചിരകാലാഭിലാഷം നടന്ന് കാണാൻ ഭാര്യയോടായാലും, മക്കളോടായാലും ഒരു വിട്ടു വീഴ്ചയ്ക്കും പീലിപ്പോസ് മുതലാളി തയ്യാറായിരുന്നില്ല. കൊടുവത്തൂരുള്ള സർവ്വ മനുഷ്യരെയും നാടടക്കം വിളിയാണ് ചടങ്ങിലേക്ക്. ചെറിയപള്ളിയ്ക്ക് മുൻപിൽ വിശാലമായ പന്തലും ചടങ്ങ് നടത്താനുള്ള സ്ഥലവുമൊക്കെ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നതേയുള്ളൂ. മഴയൊന്നും അവർക്ക് അതിനൊരു തടസമായിരുന്നില്ല. അതീവ സുരക്ഷയൊരുക്കി വലിയ വള്ളങ്ങളിലാണ് അവശ്യ വസ്തുക്കളെല്ലാം കൊടുവത്തൂരിൽ എത്തിച്ചു കൊണ്ടിരിയ്ക്കുന്നത്. പപ്പായ്ക്ക് സർവ്വ പിന്തുണയും നൽകി ഷാജനും അവന്റെ സുഹൃത്തുക്കളും കൂടെയുണ്ട്. മഴക്കാലം അല്ലായിരുന്നെങ്കിൽ അവരെല്ലാം ഒന്നിച്ചിറങ്ങി, തകർന്ന് കിടക്കുന്ന റോഡിനെ പുനരുജ്ജീവിപ്പിച്ചെടുക്കാനും ഒരു പദ്ധതി ഇട്ടിരുന്നതാണ്. കുറച്ച് നേരമായി പെയ്തുകൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞതോടെ ഷെറിൻ ഫോണെടുത്ത്‌ ക്ളീറ്റസിനെ വിളിച്ച് ബോട്ടിനടുത്തേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. ക്ളീറ്റസ് പക്‌ഷേ ബോട്ടുമായി പുല്ലാമല കടവിൽ നിൽക്കുകയായിരുന്നു. പത്തു മിനിറ്റിനുള്ളിൽ താൻ മറുകര എത്തിയ്ക്കോളാം എന്ന് പറഞ്ഞ ശേഷം അയാൾ കോൾ കട്ട് ചെയ്തു. മഴ നിശേഷം മാറിയെങ്കിലും മാനം മൂടിക്കെട്ടി കിടക്കയായിരുന്നു. അടുത്തമഴ എത് നിമിഷവും പ്രതീക്ഷിയ്ക്കാം എന്നായിരുന്നു അതിന്റെയർത്ഥം. ഷെറിൻ ഒരു മഴക്കോട്ട് ഇട്ടും കൊണ്ട് പോർച്ചിൽ വച്ചിരുന്ന ആക്ടിവാ സ്റ്റാർട്ട് ചെയ്തു. അതിലാണ് ഷെറിൻ കടവത്തേയ്ക്ക് പോകുന്നത്. ആക്ടിവ അവൾ ചായക്കട നടത്തുന്ന ഗോപിയാശാന്റെ കടയോട് ചേർത്തു സുരക്ഷിതമായി വച്ചിട്ടാണ് പോവുക. ഷെറിൻ വണ്ടി കടയുടെ ഓരം ചേർത്തു വച്ച ശേഷം റെയിൻ കോട്ട് ഊരി മടക്കി ബോക്സിൽ നിക്ഷേപിച്ചു. പിന്നെ അവൾ കടയുടെ മുൻവശത്തേയ്ക്ക് ചെന്നു. കടയിൽ അഞ്ചോ ആറോ ആൾക്കാർ ചായകുടിയ്ക്കാൻ വന്നവർ ഇരിപ്പുണ്ട്. "പുതുപ്പെണ്ണേ.. ഈ തണുത്തു വിറച്ച നേരത്ത്‌ ഒരു ചൂട് ചായയായാലോ.. നല്ല കടുപ്പത്തിൽ, മധുരം കൂട്ടി." കടയിൽ വന്നവർക്ക് ചായ ഒഴിച്ചുകൊണ്ടിരുന്ന ഗൗരി, ഷെറിനെ നോക്കി ചോദിച്ചു. "വേണ്ട ചേച്ചീ. ഒന്നിപ്പോൾ കഴിഞ്ഞതേയുള്ളൂ. മമ്മീടെ കൈകൊണ്ട്... എല്ലാർക്കും സുഖമാണോ ചേച്ചീ..." ഷെറിൻ അവിടെ നിന്നുകൊണ്ട് തിരക്കി. "സുഖം..." "ഗോപിയാശാൻ എവിടെ ചേച്ചീ.." ഷെറിൻ ചോദിച്ചു. "ഇതിന്റുള്ളിലുണ്ട്. കുറച്ച് പൊരിപ്പിനുള്ള സാധനങ്ങൾ അരച്ചെടുത്തോണ്ടിരിയ്ക്കുവാ." "പോട്ടെ ചേച്ചീ. എനിയ്ക്കൊരു കൂട്ടുകാരിയെ കാണാനുണ്ട്.. ഒന്ന് രണ്ട് ഐറ്റംസും വാങ്ങണം. ക്ളീറ്റസ് ഇപ്പോൾ ബോട്ട് സ്റ്റാർട്ട് ചെയ്തിട്ടു നിൽക്കുവാരിയ്ക്കും.. മറക്കല്ലേ ചേച്ചീ ചടങ്ങിന്റെ കാര്യം." ഷെറിൻ ഓർമപ്പെടുത്തി. "മറക്കാനോ. കൊള്ളാം.. ഞങ്ങളെല്ലാം കാത്തിരിയ്ക്കുവല്ലേ.. അപ്പോഴാണോ മറക്കുന്നത്." ഗൗരി സന്തോഷത്തോടെ പറഞ്ഞു. ഷെറിൻ കടവത്തേയ്ക്ക് നടന്നു പോയി. "പീലിപ്പോസ് മുതലാളിയുടെയും, കൊച്ചമ്മയുടെയും സ്വഭാവം വരച്ചു വച്ചേക്കുവാ ഈ കൊച്ചിന്. അല്ലേ.." ഷെറിൻ നടന്നു പോകുന്നത് നോക്കികൊണ്ട് ചിന്നമ്മ എന്ന സ്ത്രീ പറഞ്ഞു. അവർക്ക് കാഴ്ചയ്ക്ക് അത്ര തിട്ടം പോരാഞ്ഞിട്ട് ഇടയ്ക്കിടെ കണ്ണുകൾ ചുളുക്കി നോക്കുന്നുണ്ടായിരുന്നു. "ആ ഷാജനെ അപേക്ഷിച്ച് എന്തോരം തങ്കപ്പെട്ട സ്വഭാവമാ ഈ കൊച്ചിന്റെ. ജാടയോ പത്രാസോ അതിന്റെ ഏഴയലത്ത്‌കൂടെ പോയിട്ടില്ല. പെൺപിള്ളേരായാൽ ഇങ്ങനെ വേണം.." "അതിനേ കെട്ടാൻ പോകുന്ന ചെക്കന്റെ ഭാഗ്യം എന്ന് പറഞ്ഞേച്ചാൽ മതി. ഇക്കാലത്ത്‌ മഷിയിട്ട് നോക്കിയാൽ കാണാൻ പറ്റുവോ ഇതുപോലൊരു പെങ്കൊച്ചിനെ.. ഇല്ലായ്മയിലാ കഴിയുന്നതെങ്കിലും അഹന്തയും തണ്ടും തലയ്ക്ക്പിടിച്ച പിള്ളേരല്ലേ ഇന്നുള്ളത്.." ഷെറിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അങ്ങിനെ പോകവേ മണിയൻ എന്ന ചെറുക്കൻ അലറി നിലവിളിച്ചും കൊണ്ട് അവിടേയ്ക്ക് ഓടിവന്നു. ഗൗരിയുടെ കടയിലേക്ക് വിറകു കൊണ്ട് വരുന്നതും, അവൾക്ക് വേണ്ട മറ്റു സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുന്നതും മണിയനാണ്. മഴയില്ലെങ്കിൽ അവൻ ഗൗരിയുടെ കട വരാന്തയിൽ കിടന്നാണ് രാത്രിയുറക്കം.മഴയാണെങ്കിൽ അവൻ ഉറങ്ങാനായി സ്കൂളിലേക്ക് പോകും. "എന്താടാ മണിയാ.. എന്തിനാ നീ നിന്ന് വിറയ്ക്കുന്നത്.." കടയിൽ നിന്ന് ഒന്നുരണ്ട് പേർ പുറത്തേക്കിറങ്ങി വന്ന് അവനോട് ചോദിച്ചു. പതിനാലോ, പതിനഞ്ചോ വയസ്സ് പ്രായമുള്ള അവന്റെ കാൽ മുട്ടുകൾ തമ്മിൽ കൂട്ടിയിടിയ്ക്കുന്നുണ്ടായിരുന്നു. "അവിടെ.. അവിടെ.. താത്രിക്കടവിൽ ഒരു മനുഷ്യൻ..." ഓടിപ്പാഞ്ഞു വന്ന കിതപ്പിനിടയിൽ അവൻ താഴെയുള്ള കടവത്തേയ്ക്ക് വിരൽ ചൂണ്ടി "മനുഷ്യനോ.. നിനക്കെന്താടാ നിന്നെ ആരെങ്കിലും പേടിപ്പിച്ചോ.." നാരായണന്റെ ഭാര്യ രാധമ്മ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് തിരക്കി. "അല്ല ചേച്ചീ.. ആറ്റു വെള്ളത്തിൽ ഒരാൾ.. അയാളവിടെ ചത്ത്‌ കിടക്കുവാ.." പേടിപ്പെടുത്തുന്ന എന്തോ കണ്ടത് പോലെ അവന്റെ കണ്ണുകൾ വിറച്ചു. "ചത്തു കിടക്കുന്നോ. നീ പോടാ മണിയാ. നിനക്ക് വെറുതേ തോന്നിയതാവും. ഒഴുക്കിൽ പെട്ട് ആരുടെയോ ഷർട്ടോ മുണ്ടോ വന്ന് കരയോട് ചേർന്ന് കിടക്കുന്നതാ. അല്ലാതെ ഇവിടാരും ഒഴുക്കിൽ പെട്ടതായിട്ട് അറിയില്ലല്ലോ.." "സത്യമായിട്ടുംഞാൻ കണ്ടതാ ഗൗരി ചേച്ചീ.." താൻ പറഞ്ഞത് ആരും വിശ്വസിയ്ക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ഗൗരിയ്ക്ക് നേരെ തിരിഞ്ഞു. "ഞാനവിടെ പാലേടെ കീഴിലിരുന്നു ചൂണ്ടയിടുവാരുന്നു. കൊത്തൊന്നും ഉണ്ടാവാഞ്ഞിട്ട് ഞാൻ താത്രി കടവിലേക്ക് പോയി. അവിടെ ചെന്ന് ചൂണ്ടഎറിയാൻ തുടങ്ങുമ്പോഴാ ഞാൻ കണ്ടത്. ഒരു കയ്യിങ്ങനെ വെള്ളത്തിന്‌ മേലേക്ക് പൊങ്ങി നിൽക്കുന്നു.." അവൻ ആ രംഗം കണ്മുമ്പിൽ കാണുകയാണെന്ന് ഗൗരിയ്ക്ക് തോന്നി. "അച്ഛാ.. ഇത് അങ്ങനങ്ങു തള്ളി കളയാൻ പറ്റുമോ. നമുക്കൊന്ന് പോയി നോക്കിയാലോ..." ഗൗരി കടയുടെ പുറത്ത് നിന്ന് മണിയൻ ചൂണ്ടിക്കാണിച്ച കടവിലേക്ക് നോക്കി. അതിനും താഴെയാണ് സ്ത്രീകൾ കുളിയ്ക്കുന്ന കുളിക്കടവ്. "വെറുതേ പൊല്ലാപ്പൊന്നും പിടിയ്ക്കാൻ നിൽക്കണ്ട ഗൗരീ. ഇവൻ പറഞ്ഞത് നേരാണെങ്കിൽ ഈ ഒഴുക്കിൽ അത്അവിടൊന്നും തടഞ്ഞു നിൽക്കില്ല. ഇപ്പോൾ താഴേയ്ക്ക് ഒഴുകിപോയിട്ടുണ്ടാവും. നമ്മള് പോയി നോക്കിയാൽ ഇനി മെമ്പറേ വിളിയ്ക്കണം, പോലീസിൽ അറിയിയ്ക്കണം, അവരുടെയെല്ലാം ചോദ്യം ചെയ്യൽ നേരിടണം. എന്തിനാ വെറുതേ.. നമ്മൾ കണ്ണൊന്നടച്ചു നിന്നാൽ അതൊഴുകി അതിന്റെ വഴിയ്ക്ക് പൊയ്ക്കോളും.." കുഞ്ഞച്ചൻ പറഞ്ഞു. "അത് ശരിയല്ല കുഞ്ഞച്ചായാ.. ഒരു മനുഷ്യനെ വെള്ളത്തിൽ കാണാതായിട്ടുണ്ടെങ്കിൽ അയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ എവിടെങ്കിലും ഒക്കെ നടക്കുന്നുണ്ടാവും. നമ്മൾ വിവരം പോലീസിൽ അറിയിച്ചാൽ അവർക്ക് അതൊരു സഹായംആയേക്കും." ഗൗരി പറയുന്നതാണ് ശരി എന്ന് തോന്നിയിട്ട് അവരെല്ലാവരും ചേർന്ന് മണിയനെയും കൂട്ടി അവൻ മനുഷ്യന്റെ ബോഡി കണ്ടു എന്ന് പറഞ്ഞ സ്ഥലത്തേക്ക്പോയി. താത്രി ക്കടവിൽ കര തൊട്ട് കല്ലാർ കൂലം കുത്തി ഒഴുകിക്കൊണ്ടിരിയ്ക്കുകയാണ്. ഒരു കാട്ടാന വീണാൽ പോലും നിമിഷ നേരം കൊണ്ട് ആ ഒഴുക്കിൽ ആന കിലോമീറ്റർ ദൂരം എത്തുമെന്ന് അവർക്കെല്ലാം തോന്നി. "എവിടാടാ പന്നീ..." അവിടെ നോക്കിയിട്ട് യാതൊന്നും കാണാഞ്ഞ് ഗോപിയാശാന് ദേഷ്യം വന്നു. '"ഇവിടുണ്ടായിരുന്നു.. ഇവിടാ ഞാൻ കണ്ടത്.. " അവൻ താനാ കാഴ്ച കണ്ട സ്ഥലം അവർക്ക് മുൻപിൽ ചൂണ്ടിക്കാട്ടി. "ദാ കണ്ടോ എന്റെ ചൂണ്ട.. ഞാൻ ഇവിടിരുന്നാ ചൂണ്ടയിടാൻ തുടങ്ങിയത്.." അവൻ താൻ കൊണ്ട് വന്ന ചൂണ്ടയും ഇര വച്ചിരുന്ന കവറും എടുത്ത്‌ അവരെയെല്ലാം കാണിച്ചു. "അവന്റെ തലയ്ക്കൊന്നു കൊടുത്തേരെ ആശാനേ.. അവൻ ചൂണ്ടയിടാൻ വന്ന സ്ഥലം ചൂണ്ടിക്കാണിയ്ക്കുന്നു.. ഇത് പൊട്ടനല്ല മരപ്പൊട്ടനാ. ഇവന്റെ വാക്കും കേട്ട് ചാറ്റൽ മഴ നനഞ്ഞ നമ്മളെ പറഞ്ഞാൽ മതി." അവരെല്ലാം തിരികെ നടന്നു തുടങ്ങിയപ്പോൾ ഗൗരി അവന്റെ അടുത്തേയ്ക്ക് ചെന്നു. "നീ അത് കണ്ടെന്നു പറഞ്ഞത് നേരാണോടാ.." അവൾ ചോദിച്ചു. "സത്യമാ ചേച്ചീ. ഞാൻ കണ്ടതാ. കണ്ടു ഞാൻ പേടിച്ച് പോയി. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു." അവൻ താൻ പറയുന്നത് കള്ളമല്ലെന്ന അർത്ഥത്തിൽ കണ്ണുകൾ തുടച്ചു. "ചിലപ്പോൾ അതൊഴുകി താഴേയ്ക്ക് പോയിട്ടുണ്ടാകും. നീയിങ്ങു പോര്. ഇനിയിവിടെ നിൽക്കണ്ട.." ഗൗരി അവനെയും കൂട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയതേയുള്ളൂ. അടിയൊഴുക്കിൽ നിന്ന് വലിയൊരു വാക മീൻ വെള്ളത്തിന്‌ മുകളിലേക്ക് കുതിച്ചുയർന്ന് അന്തരീക്ഷത്തിൽ ചുര മാന്തിയ ശേഷം തിരികെ വെള്ളത്തിലേക്ക് വീഴുന്ന പോലെ ഒരൊച്ച അവർ കേട്ടു. ഗൗരിയും മണിയനും പേടിച്ച് പോയി. വെള്ളത്തിനടിയിൽ എന്തോ ഒരിളക്കം കണ്ട് ഗൗരി തിരിഞ്ഞു അച്ഛാ എന്ന് വിളിച്ചു. ഗൗരിയുടെ വിളികേട്ട് മുൻപോട്ട് നടന്നു പോയവർ തിരിച്ചോടി അവളുടെ അടുത്തേയ്ക്ക് വന്നു. "എന്താ മോളേ.. എന്തിനാ നീ നിലവിളിച്ചത്.." അവരെല്ലാം ഒരേ സ്വരത്തിൽ അവളോട് ചോദിച്ചു. ഗൗരി ഭീതിയോടെ മണിയൻ താൻ ശവംകണ്ടു എന്ന് പറഞ്ഞ സ്ഥലത്തേക്ക് വിരൽ ചൂണ്ടി. വെള്ളം തിളച്ച് മറിയും പോലെ ആറ്റു വെള്ളം വകഞ്ഞു മാറ്റി ബലിഷ്ട്ടമായഒരു കൈ വെള്ളത്തിനടിയിൽ നിന്ന് മുകളിലേക്ക് ഉയർന്നു വന്നു. തീരത്തെ കാട്ടു വള്ളികളിൽ പിടുത്തമിട്ട് ആ കൈ പെട്ടന്ന് നിശ്ചലമായി. "അതൊരു മനുഷ്യനാ. ജീവനുണ്ടെന്ന് തോന്നുന്നു.." ഉയർന്ന് വന്ന ആ കയ്യിൽ പിടിയ്ക്കാനായി കുഞ്ഞച്ചൻ മുന്നോട്ട് ആഞ്ഞപ്പോൾ വെള്ളം ഇറങ്ങിപോയതീരത്ത് അടിഞ്ഞ ചെളിയിൽ ചവിട്ടി അയാൾ നിലത്തേയ്ക്ക് വീണു. കുഞ്ഞച്ചൻ തെന്നി ആറ്റിലേക്ക് വീഴാതിരിയ്ക്കാനായി ഗൗരി പെട്ടന്ന് കുനിഞ്ഞ് അയാളെ വലിച്ച് മാറ്റി. (തുടരും) #📔 കഥ
133 likes
13 comments 38 shares