ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/69wged9?d=n&ui=v64j8rk&e1=cമിശ്വ 15
"ഞാൻ വല്ലി"
ആ പെൺകുട്ടി പറഞ്ഞപ്പോൾ മിശ്വ ഞെട്ടി മുഖമുയർത്തി.
"എന്താ ?"
മിശ്വയുടെ വിളറി വെളുത്ത മുഖം കണ്ട വല്ലി ചോദിച്ചു. മിശ്വ പക്ഷേ വേഗം ചുമൽ കൂച്ചി. എന്തല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ, വല്ലിയുടെ ഒരോ ആഴമുള്ള നോട്ടവും തന്റെ ആത്മാവിനേയും തുളച്ച് ഉള്ളിലേക്ക് സഞ്ചരിക്കുന്ന പോലെ... അവളുടെ സാന്നിധ്യം വളരേയധികം വിചിത്രതയും, അമ്പരപ്പുമാണ് മിശ്വയുടെ ഉള്ളിൽ നിറച്ചത്. മിശ്വക്ക് തിരിച്ചൊന്നും ചോദിക്കാനായില്ല. ഒടുവിൽ , ഹർഷന്റെ സഹോദരിയായിരിക്കാം എന്ന നിഗമനത്തിൽ അവൾ എത്തിച്ചേർന്നു.
മുറിയിലൂടെ ചുറ്റിലും കണ്ണോടിച്ച വല്ലിയുടെ മിഴികൾ കൗച്ചിനരികിലെ ഭക്ഷണത്തിനരികിലേക്ക് നീണ്ടു.
"താൻ ഭക്ഷണം കഴിച്ചില്ലേ ? "
അവളുടെ കണ്ണുകൾ മിശ്വയിലേക്ക് തിരിച്ചെത്തി.
"ഇ… ഇല്ല... വിശപ്പില്ല "
മിശ്വ അവളിൽ നിന്നും നോട്ടം വെട്ടിച്ചു.
" വിശപ്പില്ലന്നോ? അങ്ങനെ വരാൻ വഴിയില്ലല്ലോ! നീ എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട് ? "
വല്ലിയുടെ നേത്രഗോളങ്ങൾ മിശ്വയെ ഉറ്റുനോക്കി.
"അതല്ല... എനിക്ക് സത്യമായിട്ടും വിശപ്പി-"
"അവിടെ പോയിരുന്ന് ഭക്ഷണം കഴിക്കൂ മിശ്വാ...!"
വല്ലിയുടെ സ്വരം ഒരു ആജ്ഞ പോലെ മിശ്വയുടെ കാതുകളിൽ പ്രകമ്പനം സൃഷ്ടിക്കുകയായിരുന്നു!
വല്ലിയെ തലയുയർത്തി നോക്കിയ മിശ്വ ഒരു നിമിഷത്തേക്ക് പതറിപ്പോയി. അവളുടെ മിഴികൾ കടുവയുടേത് പോലെ കത്തിജ്വലിക്കുന്നു! എസി കൂട്ടി ഇട്ടിരുന്ന ആ മുറിയിലും മിശ്വയുടെ നെറ്റിയിൽ പെടുന്നനെ വിയർപ്പ് പൊടിഞ്ഞു. മുറിയിൽ തിങ്ങി നിന്നിരുന്ന തണുപ്പ് എങ്ങോ അപ്രത്യക്ഷമായ പോലെ...
മറുത്തൊന്നും പറയാതെ മിശ്വ ചെന്ന് ആ കൗച്ചിൽ ഇരുന്നു. പ്ലേറ്റിലെ ആഹാരം എടുത്ത് പതിയെ കഴിക്കാൻ ആരംഭിച്ചു. തന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് ബെഡിലിരിക്കുന്ന വല്ലിയെ അവൾ ഇടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. വല്ലിയുടെ നോട്ടം അണുവിടെ ചലിക്കാതെ തന്നിലേക്ക് മാത്രമാണ്. മുഴുവൻ കഴിച്ചതിനു ശേഷമാണ് മിശ്വ അവിടെ നിന്നും എഴുന്നേറ്റത്. കാലിയായ പാത്രത്തിലേക്ക് നോക്കിയപ്പോൾ അവൾക്ക് സ്വയം അത്ഭുതവും തോന്നി.
വല്ലി പുഞ്ചിരിച്ചു. മറുപടിയായി മിശ്വയുടെ മുഖത്തും, വിളറിയ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
"വാ... മ്മക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ടു വരാം."
വല്ലി ചേർത്ത് പിടിച്ചപ്പോൾ മിശ്വയുടെ ശരീരം ഒന്ന് വിറച്ചു.
അവർ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി...
"നിന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലേ മിശ്വാ?"
മൂന്നാമത്തെ നിലയിലെ വിശാലമായ ഹാളിലൂടെ നടക്കുന്നതിനിടയിൽ വല്ലി പുഞ്ചിരിയോടെ ആരാഞ്ഞു.
"ഉം... "
മൂളിക്കൊണ്ട് വല്ലിയെ അവൾ തല ചെരിച്ചൊന്ന് നോക്കി. നിസ്സംഗതയോടെയുള്ള അവളുടെ നോട്ടം കാണെ ആ പെൺകുട്ടി അവളുടെ തോളിലൊന്ന് തട്ടി.
"ഞാൻ ആരാന്നല്ലേ ആദ്യത്തെ ചോദ്യം ?"
മനം മയക്കുന്ന വല്ലിയുടെ പുഞ്ചിരിയിൽ താനേതോ മായാലോകത്ത് അകപ്പെട്ടത് പോലെയാണ് മിശ്വക്ക് തോന്നിയത്.
"ഹർഷൻ സർ ന്റെ ?"
മിശ്വ തന്റെ ഉള്ളിൽ തോന്നിയത് ചോദിച്ചു.
"ഉം. അങ്ങനെ കരുതിയാൽ മതി തൽക്കാലം."
കണ്ണിറുക്കി പുഞ്ചിരിച്ചുകൊണ്ടാണ് വല്ലി തുടർന്നത് “ഹർഷന്റെ ആരോ... ചിലപ്പൊ സിസ്റ്റർ ആകും... അല്ലെങ്കി ചിലപ്പോ...”
മിശ്വ ആകെ ചിന്താകുഴപ്പത്തിലായി.
അവർ കയറിയ ഗ്ലാസ് ലിഫ്റ്റ്, വിശാലമായ ഒരോ ഫ്ലോറും കടന്ന് ഏറ്റവും താഴേക്ക് എത്തിച്ചേർന്നപ്പോഴാണ് മിശ്വ ഒരു കാര്യം ശ്രദ്ധിച്ചത്.
"ഈ വീട്ടിൽ വേറെ ആരുമില്ലേ?"
മിശ്വയുടെ കണ്ണുകൾ മിഴിഞ്ഞിരുന്നു.
"ഉണ്ടാകും. നമുക്കതൊന്നും ശ്രദ്ധിക്കണ്ട."
അവളുടെ തോളിൽ കരം ചേർത്ത് കൊണ്ട് വല്ലി പുറകിലെ ഗ്രൗണ്ടിലേക്കിറങ്ങി.
കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നു കിടക്കുന്ന ഉദ്യാനം.
മുകളിലെ റൂമിലെ ജാലകത്തിനുള്ളിലൂടെ ദൂരെ നിന്നും കണ്ട മനോഹര കാഴ്ച്ചകൾ തൊട്ടടുത്ത് കണ്ടതിന്റെ അത്ഭുതത്തിലായിരുന്നു മിശ്വ.
പച്ചപ്പരവതാനി വിരിച്ചത് പോലുള്ള ആ പുൽമേട്ടിലൂടെ കാലൂഴ്ന്നിക്കൊണ്ട് കുണുങ്ങി നടന്ന് വന്നൊരു മയിൽ, മിശ്വയെ കണ്ടപ്പോൾ ഒരു മരത്തിന്റെ മറവിലേക്കൊളിച്ചു. അവളുടെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു.
ഗ്രൗണ്ടിന് ചുറ്റും അധികം വീതിയില്ലാത്തൊരു ജോഗ്ഗിംഗ് ട്രാക്കാണ്.
ട്രാക്കിന് ഇരുവശങ്ങളലായി നിര നിരയായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരേ വലിപ്പത്തിലുള്ള മരങ്ങൾ, ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള അതിന്റെ വ്യത്യസ്തമായ ഇലകൾ പൊഴിഞ്ഞു കിടക്കുന്ന ആ പാത കാണാൻ അതിസുന്ദരമായിരുന്നു.
പെട്ടെന്നെന്തോ ശബ്ദം കേട്ടതും മിശ്വ മുകളിലേക്ക് തലയുയർത്തി.
അലങ്കാര വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ നിന്നും ചിറകടിച്ചുയരുന്ന ശുഭ്ര നിറത്തിലുള്ള പ്രാവുകളെ കണ്ടതും അവൾ സന്തോഷത്തോടെ വല്ലിയെ തിരിഞ്ഞു നോക്കി. വല്ലി കണ്ണ് ചിമ്മി പുഞ്ചിരിച്ചു.
കാഴ്ച്ചകൾ ആസ്വദിച്ച് കൊണ്ട് മിശ്വ മുൻപോട്ട് നടന്നു. ഗ്രൗണ്ടിൽ നിന്നും അല്പം മാറി, ഇടത് വശത്തായുള്ള ഒഴിഞ്ഞൊരു പ്രദേശത്തുള്ള 'H' ലേക്കും അവളുടെ കണ്ണുകൾ എത്തി നിന്നു.
"ഹെലിപാഡ് ആണ്"
മിശ്വയുടെ നോട്ടം കണ്ടപ്പോൾ വല്ലി പറഞ്ഞു.
"ഹർഷൻ സർ ന്റെ ?"
മിശ്വ ചോദിച്ചപ്പോൾ വല്ലി തലകുലുക്കി.
അവർ ഒരുമിച്ച് മുൻപോട്ട് സഞ്ചരിച്ചു...
"ഹലോ..."
പെടുന്നനെയാണ് പുന്തോട്ടത്തിൽ നിന്നും ഒരു പുരുഷസ്വരം ഉയർന്ന് കേട്ടത്!
മിശ്വ നടുക്കത്തോടെ തിരിഞ്ഞു നോക്കി. കണ്ണ് കൂർപ്പിച്ച് തന്നെ നോക്കിനിൽക്കുന്ന ഒരു യുവാവ്. അവിടുത്തെ ജോലിക്കാരനാണ് അയാൾ എന്ന് അയാളുടെ യൂണിഫോം വ്യക്തമാക്കുന്നുണ്ടായിരുന്നു.
"ഇവിടെ ഇങ്ങനെ നടക്കാൻ പാടില്ല! ഹർഷൻ സർ വഴക്കു പറയും. "
അയാൾ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞപ്പോൾ മിശ്വ വല്ലിയെ നോക്കി.
എന്നാൽ, വല്ലി ഒരുപാട് ദൂരം മുൻപോട്ട് പോയിരുന്നു.
"അതൊന്നും നോക്കണ്ട. ഇങ്ങോട്ട് വാ "
നടപ്പു നിർത്താതെ, തിരിഞ്ഞു പോലും നോക്കാതെ, കൈ മാടിക്കൊണ്ട് വല്ലി ആംഗ്യം കാണിച്ചു.
മിശ്വ ഒരു വട്ടം കൂടി പുറകിലേക്ക് തിരിഞ്ഞു നോക്കി. പെട്ടെന്നാണ് ഗാർഡനിലെ ചെടികൾക്കിടയിൽ നിന്നും മൂന്ന് നാല് തലകൾ ഒരുമിച്ച് ഉയർന്നു വരുന്നത് കണ്ടത്! ഹർഷന്റെ ജോലിക്കാരാണ്. എല്ലാവരുടെയും മുഖത്തെ ഭാവം അതീവ ഗൗരവമായിരുന്നു!
മിശ്വ ഭയന്നു.
"വല്ലീ... മതി നമുക്ക് പോകാം. എനിക്ക് പേടിയാകുന്നു "
ജാഗ്രതയോടെ കണ്ണിമ വെട്ടാതെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ജോലിക്കാരെ നോക്കിക്കൊണ്ട് മിശ്വ പറഞ്ഞു.
"നീ വാ... നമുക്കവിടെ ഇരിക്കാം "
ജോഗ്ഗിംഗ് ട്രാക്കിന്റെ ഇടതു വശത്തായുള്ള ഒരു കൽബെഞ്ചിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് വല്ലി ഉറക്കെ പറഞ്ഞു.
മിശ്വ അങ്ങോട്ട് നോക്കി. മുറിയിൽ നിന്നും നോക്കിയപ്പോൾ താനാ മനോഹര ഇരിപ്പിടം കണ്ടിരുന്നു. മിശ്വ ഓടി വല്ലിക്കൊപ്പം എത്തി.
ജാഗരൂഗരായി നിന്ന ജോലിക്കാർ അവൾ ആ കൽബെഞ്ചിലേക്ക് ചെന്ന് ഇരിക്കുന്നത് കണ്ടതും ആശ്വാസത്തോടെ അവരവരുടെ ജോലി തുടർന്നു.
മിശ്വ, വല്ലിയുടെ അടുത്തായി ഇരുന്നു. കണ്ണിന് കുളിർമയും മനസ്സിന് ആശ്വാസവും പകരുന്ന അന്തരീക്ഷം... അവളുടെ മുഖം പ്രസന്നമായി.
"പറ മിശ്വാ... "
വല്ലി അവളെ കേൾക്കാനെന്ന പോലെ തിരിഞ്ഞ് ഇരുന്നു. എന്താണെന്ന മട്ടിൽ മിശ്വ പുരികം ചുളിച്ചു.
"നിന്റെ കാര്യങ്ങൾ..."
വല്ലി പുഞ്ചിരിച്ചു.
"അത്... എന്റെ നാട് -"
"വേണ്ട! ആ കഥ വേണ്ട"
മിശ്വ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വല്ലി വലം കയ്യുയർത്തി തടഞ്ഞു.
"ഇത് പോലെ എത്രയോ കഥകൾ... കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ദുരിത പൂർണ്ണമായ ജീവിതം... ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിൽ, ജോലിക്ക് വേണ്ടി പരിചയമില്ലാത്ത നാട്ടിലേക്ക്... ഒരുപാട് കേട്ടിട്ടുണ്ട്. ക്‌ളീഷേ കഥയാണ്. എനിക്കത് കേൾക്കണ്ട! ഇനിയുള്ള നിന്റെ ജീവിതം. അതാണ് എനിക്ക് അറിയേണ്ടത്. എന്താ നിന്റെ ഭാവി പരിപാടികൾ?".
മിശ്വ അവളെ ഇമ വെട്ടാതെ നോക്കിയിരിക്കുകയാണ്. വല്ലി ചോദിച്ച ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു. താൻ സ്വപ്നത്തിൽ പോലും കരുതാത്ത സംഭവവികാസങ്ങൾ കൊണ്ട് ദിവസേന മാറിമറിയുന്ന തന്റെ ഈ ജീവിതത്തിന് എന്ത് ഭാവി തീരുമാനിക്കാനാണ്. അല്പനേരം അവൾ ഒന്നും മിണ്ടിയില്ല. മനസ്സിൽ നിറയേ ചോദ്യങ്ങൾ മാത്രമാണ്.
"ഹർഷൻ സർ ...? "
പെട്ടെന്നെന്തോ ഓർമ്മയിൽ മിശ്വ പറഞ്ഞു.
"ഹർഷന് എന്താ..?"
"അറിയില്ല. എന്നെ സഹായിക്കാമെന്ന് പറയുന്നു"
മിശ്വ പറഞ്ഞതും വല്ലി പൊട്ടിച്ചിരിക്കാനാരംഭിച്ചു. മിശ്വയുടെ മുഖം ദയനീയമായിരുന്നു.
"എന്തിനാ ചിരിക്കൂന്നേ?"
തളർന്നു പോയിരുന്നു അവളുടെ സ്വരം.
"നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് 'അക്ക' എന്ന് പറയുന്ന ആ പിശാചല്ലേ ? അപ്പൊ നിനക്ക് എങ്ങനെ ഹർഷനെ വിശ്വസിക്കാൻ പറ്റും ?"
മിശ്വ കണ്ണുകൾ തുറിച്ചു കൊണ്ട് വല്ലിയെ ഉറ്റു നോക്കി.
"നീ ആരാണ് ?"
ആ ചോദ്യം പ്രതീക്ഷിച്ച പോലെ വല്ലി തല ചലിപ്പിച്ചു.
"ഞാൻ ആരെങ്കിലും ആകട്ടെ. നീ ഇത് പറ, എന്താണ് നിന്റെ ഭാവിപരിപാടികൾ ?"
"എനിക്കറിയില്ല "
മിശ്വ, തല താഴ്ത്തി പിറുപിറുത്തു.
"എന്താന്ന്?"
"എനിക്കറിയില്ല എന്റെ ഭാവി എന്തായി തീരുമെന്ന്. ഹർഷൻ സർ ആയിരുന്നു ആകെയുള്ള പ്രതീക്ഷ... പക്ഷെ, ഇപ്പൊ നീ പറയുന്നു അതും വേണ്ടെന്ന്..."
പാതയിലെ പൊഴിഞ്ഞു കിടക്കുന്ന ഇലകളിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ മിശ്വ പറഞ്ഞു.
"കൊല്ലണം!"
വല്ലി മന്ത്രിച്ചപ്പോൾ മിശ്വ ഞെട്ടിമുഖമുയർത്തി.
"ങ്‌ഹേ..? "
"കൊല്ലണം എല്ലാവരെയും!"
ദൃഢതയാർന്ന സ്വരത്തിൽ വല്ലി ആവർത്തിച്ചപ്പോൾ മിശ്വയുടെ കണ്ണുകൾ മിഴിഞ്ഞു. അവൾ നെറ്റി ചുളിച്ചു കൊണ്ട് വല്ലിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
"അക്കയെ, ആ രാജയെ, പിന്നെ ഇതിൽ ഉൾപ്പെട്ട എല്ലാ അവന്മാരെയും, അവളുമാരെയും കൊല്ലണം!"
വല്ലിയുടെ ശരീരം വിറച്ചു.
അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ മിശ്വക്ക് ഭയം തോന്നി.
"നീ ആരാ കുട്ടീ...?"
മിശ്വ, വിറയാർന്ന സ്വരത്തിൽ ചോദിച്ചു. മറുപടിയായി, വല്ലി മാനത്തേക്ക് വിരൽ ചൂണ്ടി കാണിക്കുകയായിരുന്നു.
ആകാശത്തു നിന്നും ഒരു ഇരമ്പൽ കേൾക്കാം. ഒരു ഹെലികോപ്റ്ററിന്റെ മുരൾച്ച! ഭൂമി നടുക്കും വിധത്തിലുള്ള ഒരു ഹുങ്കാര ശബ്ദത്തോടെ അത് സാവധാനം ഗ്രൗണ്ടിനപ്പുറത്തെ 'H' ലക്ഷ്യമാക്കി താഴ്ന്നു പറന്നു വരികയാണ്.
അപ്പോഴേക്കും ജോലിക്കാർ രണ്ട് പേര് ആ ഭാഗം ലക്ഷ്യമാക്കി ഓടുന്നത് കാണാനായി.
"ഹർഷൻ സർ…"
മിശ്വയുടെ ചുണ്ടുകൾ ചലിച്ചു.
"പൊക്കോ "
വല്ലി അനുവാദം നൽകിയതും മിശ്വ, തിടുക്കത്തിൽ എഴുന്നേറ്റ് ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു.
പോകുന്ന പോക്കിൽ മിശ്വ തിരിഞ്ഞു നോക്കി. വല്ലി അവിടെ തന്നെ ഇരിപ്പുണ്ട്. അനങ്ങാതെ! ബംഗ്ലാവിന്റെ വാതിൽപടിയിലേക്ക് നടന്നെത്തിയപ്പോഴും മിശ്വ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. വല്ലി അവിടെ തന്നെ, തന്നെ നോക്കി ഇരിക്കുന്നത് കാണാം. മിശ്വ വേഗം ബംഗ്ലാവിനുള്ളിലേക്ക് കയറി. അകത്ത് നിന്ന് കൊണ്ട് പുറം തിരിഞ്ഞ് നിന്ന് ഗാർഡനിലേക്ക് നോക്കിയപ്പോൾ വല്ലി ഇരുന്നയിടം ശൂന്യമായിരുന്നു!
അമ്പരന്നു പോയ മിശ്വ, ചുറ്റിലും കണ്ണ് കൊണ്ട് പരതി. പെടുന്നനെയാണ് പുറകിൽ നിന്നും അവളുടെ തോളിലൊരു കൈതലം വന്നമർന്നത്! മിശ്വ ഞെട്ടലോടെ തിരിഞ്ഞു നോക്കി.
"ഹെലോ! ഗുഡ് മോർണിംഗ് "
ഹർഷന്റെ പുഞ്ചിരിയാർന്ന മുഖം. അയാൾ മിശ്വയുടെ തോളിലൂടെ കൈ ചേർത്ത് പിടിച്ചു.
"ഞാൻ രാവിലെ റൂമിൽ വന്നായിരുന്നു. നല്ല ഉറക്കമായിരുന്നു മിശ്വ. അത് കൊണ്ടാണ് പിന്നെ ശല്യം ചെയ്യണ്ട എന്ന് കരുതിയത്. കുറച്ച് വർക്ക് ഉണ്ടായിരുന്നു..."
ഹർഷൻ സംസാരിക്കുമ്പോഴും മിശ്വ ഇടക്കിടെ തിരിഞ്ഞു നോക്കുകയായിരുന്നു. അവൻ പറയുന്നതൊന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല. വല്ലി എവിടെപ്പോയി എന്ന ചിന്ത മാത്രമായിരുന്നു അവളുടെ ഉള്ളിൽ.
കൂടെകൂടെ തിരിഞ്ഞു നോക്കുന്നവളെ കണ്ട് ഹർഷനും പുറകിലേക്ക് തിരിഞ്ഞു നോക്കി.
"മിശ്വ ആരെയാ നോക്കുന്നത് ?"
"ങേ? "
"ആരെയാ നോക്കുന്നേന്ന് "
"മ്... ഒന്നുമില്ല "
"ജോലിക്കാർ ആരെങ്കിലും നിന്നെയെന്തെങ്കിലും ചെയ്തോ ?" നിമിഷാർദ്ധം കൊണ്ട് ഹർഷന്റെ മുഖഭാവം മാറി.
"ങ്ഹൂം "
അവൾ തല ചലിപ്പിച്ചു.
"പിന്നെ? "
അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു.
"അ. അത് ഞാൻ. ഹെലികോപ്റ്ററിന്റെ ശ. ശബ്ദം കേട്ടപ്പോ പേടിച്ചതാ "
മിശ്വ വിക്കിപ്പറഞ്ഞു.
ഹർഷൻ പൊട്ടിച്ചിരിച്ചു.
" അത്രേയുള്ളൊ ? എന്തായാലും മിശ്വ മിടുക്കിയാണ്. ചുമ്മാ മുറിയിൽ അടച്ചുകുത്തി ഇരുന്ന് ഡിപ്രെസ്സ്ഡ് ആയില്ലല്ലോ. "
മറുപടിയായി അവൾ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു. അപ്പീാഴും അവളുടെ കണ്ണുകൾ ആ ഉദ്യാനത്തിലാകമാനം പരതുന്നുണ്ടായിരുന്നു. എവിടെപ്പോയി വല്ലി ?
" ബൈ ദ വേ... ഈ കോമ്പൗണ്ടിൽ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ ട്ടോ... ആരെയും പേടിക്കണ്ട. ബട്ട്, യാതൊരു കാരണവശാലും കോമ്പൗണ്ടിന് വെളിയിലേക്ക് ഇറങ്ങരുത്."
അവസാന വാചകത്തിൽ ഹർഷന്റെ ശബ്ദം ഗൗരവം നിറഞ്ഞതായി.
"ശെരി സർ "
"എന്നെ സർ എന്നല്ല. ഹർഷൻ എന്ന് വിളിക്കണം "
അയാൾ തിരുത്തി.
"ഉം... "
മിശ്വ ബദ്ധപ്പെട്ട് മന്ദഹസിച്ചു.
"ഞാനിങ്ങനെ തോളിൽ കൈ ചേർക്കുമ്പോൾ അസ്വസ്ഥതതോന്നുന്നുണ്ടോ മിശ്വക്ക് "
ഹർഷന്റെ മുഖത്ത് കുസൃതിച്ചിരി മിന്നി.
"ഡോണ്ട് വറി മിശ്വാ... അനുവാദമില്ലാതെ മിശ്വയുടെ ശരീരത്തിൽ കൈ വെക്കുന്നവർ ആരുമില്ല ഇവിടെ. ഇനി അതൊന്നും ഓർത്ത് പേടിക്കുകയേ വേണ്ട."
ഹർഷൻ അവളിൽ നിന്നും അല്പം അകലം പാലിച്ചു.
"എനിക്കിനി എന്താ സംഭവിക്കുക സർ "
"ങ്‌ഹേ??"
"ഇനി എന്റെ ജീവിതം …"
അവൾക്ക് ആ വാചകം എങ്ങനെ പൂർത്തിയാക്കണം എന്നറിയില്ല.
"യു വിൽ ബി ഫൈൻ മിശ്വ "
ഹർഷൻ ഒരു പുഞ്ചിരിയോടെ മിശ്വയുടെ കവിളിൽ ഒന്ന് തൊട്ടു.
"യു വിൽ ബി റിയലി ഫൈൻ! ട്രസ്റ്റ് മീ!"
തുടരും
കണ്ണൂർകാരൻ 🌹🌹🌹🌹🌹🌹
#🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ