✍ തുടർക്കഥ

161K Posts • 1571M views
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mlzPb6q1?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം. 7 🎫🎫🎫🎫🎫🎫🎫🎫 കാലാകാലങ്ങളായി പുൽച്ചെടികൾ മൂടി വരണ്ടുണങ്ങി കിടന്ന ഒരു പാടത്തിന് തീ പിടിച്ചിട്ട് അതിന്റെ മദ്ധ്യേ നിന്ന് വേവും പുകയും ശരീരത്തിൽ പൊതിയുന്ന നീറ്റലുണ്ടായി സംഗീതയ്ക്ക്. ആദ്യം അവൾക്ക് അകത്തെ കാഴ്ച കണ്ട് കണ്ണുകളിൽ തിമിരം മൂടുന്ന അനുഭവമുണ്ടായി. താൻ കേട്ടതൊന്നും സത്യമായിരിയ്ക്കരുതേ എന്ന് നൂറാവൃത്തി മനസ്സിൽ ഉരുവിട്ട് കൊണ്ടാണ് അവൾ തീ പിടിച്ച മനസുമായി വീട്ടിലേക്ക് വന്നത്. തന്റെ മുൻപിൽ തുറന്നു കിടന്ന വാതിലിലൂടെ സംഗീത അവിടെ നിന്ന് കൊണ്ട് ഇരുവരെയും മാറി മാറി നോക്കി. ഇരുപതോ, ഇരുപത്തിരണ്ടോ വയസ് പ്രായം വരുന്ന ഒരു പെൺകുട്ടി. അവൾ പരിഭ്രമത്തോടെ, അതിലേറെ വേവലാതിയോടെ തന്റെ ചുരീദാറിന്റെ കുടുക്കുകൾ ശരിയ്ക്ക് ഇട്ട ശേഷം അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വയ്ക്കുന്നു. പിന്നെ അവൾ കസേരയിൽ കിടന്ന ഷാൾ എടുത്ത്‌ മാറിലേക്കിട്ട് അവിടം മറയ്ക്കുന്നു. സനൽ മേശപ്പുറത്തിരുന്ന റിമോട്ട് എടുത്ത്‌ ടി വി യുടെ വോളിയം കുറച്ച ശേഷം ജനൽപ്പടിയിൽ വച്ചിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്ത്‌ ചുണ്ടിൽ വച്ചു തീ പിടിപ്പിയ്ക്കുന്നത് കണ്ട് കൊണ്ട് സംഗീത റൂമിനുള്ളിലേക്ക് കയറി. അവിടെ യാതൊന്നും സംഭവിച്ചതിന്റെ സംഭ്രമമോ വിഭ്രാന്തിയോ അവന്റെ മുഖത്തുംകാണാനില്ല. സംഗീത അടുത്തേയ്ക്ക് വരുന്നത് കണ്ട് സനലിന്റെ മുമ്പിൽ നിന്ന പെൺകുട്ടി ചുവരിന് അഭിമുഖമായിതിരിഞ്ഞു നിന്നു. സനൽ സിഗരറ്റ് വായിൽ വച്ചു ആദ്യത്തെ കവിൾ പുകയെടുത്ത ശേഷം അത് പെൺകുട്ടിയുടെ മുഖത്തേയ്ക്കും, കവിളുകളിൽ വീണു കിടന്ന നീളം കുറഞ്ഞ മുടിയിഴകളിലേക്കും ഊതിപ്പറപ്പിച്ചു വിട്ടു. "സനലേ'എന്ന് ചിണുങ്ങി വിളിച്ചു കൊണ്ട് കയ്യുയർത്തി പെൺകുട്ടി ആ പുക വശങ്ങളിലേക്ക് വീശിമാറ്റി. സംഗീത വന്ന് അവളുടെ തോളിൽ ബലമായി പിടിച്ച് തനിയ്ക്ക് അഭിമുഖമാക്കി നിർത്തി. പെട്ടന്നുള്ള ചലനമായതിനാൽ അവൾക്ക് സംഗീതയെ പ്രതിരോധിയ്ക്കാനുള്ള സമയം കിട്ടിയില്ല.. "ആരാടീ നീ... ഞാനില്ലാത്ത നേരത്ത്‌ നിനക്ക് എന്താടീ ഈ വീട്ടിൽ കാര്യം.." സംഗീത പല്ലുകൾ ഞെരിച്ചു. "അവളിവിടെ വന്നത് എന്റെ കൂടെയാ. ആരുമില്ലാത്ത നേരത്തൊന്നുമല്ല ഞാൻ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത്.. അമ്മ ഇവിടുണ്ടായിരുന്നു." സംഗീത ചോദിച്ചതിന്റെ മറുപടി വന്നത് സനലിൽ നിന്നാണ്. സംഗീത പെട്ടന്ന് അവന് നേരെ വെട്ടി തിരിഞ്ഞു. "സനലേ.. ഞാൻ ചോദിച്ചത് സനലിനോട് അല്ല. എനിയ്ക്ക് മറുപടി തരേണ്ടത് ഇവളാണ്.. സനലിനോട് എനിയ്ക്ക് ചോദിയ്ക്കാനുള്ളത് ഞാൻ പിന്നെ ചോദിച്ചോളാം. ഞാനില്ലാത്ത നേരത്ത്‌ ഇവൾ ഈ വീട്ടിൽ എന്റെ ഭർത്താവിന്റെയൊപ്പം വാതിലടച്ചിരുന്നു എന്താ ചെയ്തതെന്ന് എനിയ്ക്കറിയണം.. പറയെടീ. നിനക്കെന്താ ഇവിടെ കാര്യം.." തല കുനിച്ചു നിന്ന പെൺകുട്ടിയുടെ മുടിക്കുത്തിൽ പിടിയ്ക്കാനായി സംഗീത കൈ നീട്ടിയതും അവളെ തന്നെ ശ്രദ്ധിച്ചു നിന്ന സനൽ തടഞ്ഞു. "തൊട്ട് പോകരുത് അവളുടെ ശരീരത്ത്‌. ഞാൻ വിളിച്ചിട്ടാ ബീന എന്റൊപ്പം ഇവിടേയ്ക്ക് വന്നത്. ഞങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിയ്ക്കാനുണ്ടായിരുന്നു അതിന് വന്നതാണ് ബീന.." സനൽ പറഞ്ഞു നിർത്തും മുമ്പേ ബീനയുടെ കവിളത്ത്‌ പടക്കം പൊട്ടുന്ന ഒച്ചയിൽ അടി വീണു. "തെണ്ടിച്ചീ.. നീയൊരു പെണ്ണാണോടീ. നിനക്ക് കൂത്താടാൻ മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ മാത്രമേ കണ്ടൊള്ളോടീ എരണം കെട്ടവളേ..." കവിളത്ത്‌ അടിയേറ്റ ബീന കണ്ണിൽ പൊന്നീച്ച പറന്നിട്ട് വലതുകൈകൊണ്ട് കവിൾ പൊത്തി സംഗീതയെ നോക്കി. അവളുടെ കണ്ണിൽ കനലെരിയുന്നുണ്ടായിരുന്നു. മെല്ലെ മെല്ലെ അവളുടെ നോട്ടം സനലിലേക്ക് എത്തി. അവൻറെ മുഖം കണ്ടതും അവളുടെ കണ്ണുകൾ തുളുമ്പി. "സനല് വിളിച്ചിട്ടല്ലേ സനലേ ഞാൻ നിങ്ങടെ വീട്ടിലേക്ക് വന്നത്.. അത് കണ്ട അപരാധിച്ചിയെ കൊണ്ട് എന്റെ മുഖത്തടിപ്പിയ്ക്കാനായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല. ഇതെന്തായാലും മോശമായിപ്പോയി സനലേ." "ഇവിടെ എന്റെ മുമ്പിൽ നിന്ന് കുരയ്ക്കാതെ ഇറങ്ങി പോടീ പട്ടിച്ചീ. അല്ലെങ്കിൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്തു പോകും." സംഗീത വീണ്ടും ബീനയെ തല്ലാനായി കയ്യുയർത്തിയപ്പോൾ ആ കയ്യിൽ സനൽ കടന്നു പിടിച്ചു. പിന്നെ അവളുടെ വലതു കൈ അവൻ പിന്നിലേക്ക് തിരിച്ചു വളച്ചു വച്ചു. അവൻ കൈ കൂടുതൽ തിരിച്ചപ്പോൾ സഗീതയ്ക്ക് വേദനിച്ചു. "എന്റെ കയ്യിൽ നിന്ന് വിട് സനലേ, എന്റെ കയ്യൊടിഞ്ഞു പോകും..." അവൾ കുതറാൻ നോക്കിയെങ്കിലും അവന്റെ കൈക്കരുതിൽ നിന്ന് രക്ഷപ്പെടാനുള്ള ശേഷി അവൾക്കില്ലായിരുന്നു. "നിന്നോടല്ലേടീ ഞാൻ പറഞ്ഞത് ബീന വന്നത് ഞാൻ വിളിച്ചിട്ടാണെന്ന്... ഞാൻ എന്റെ വീട്ടിലേക്ക് എനിയ്ക്ക് ഇഷ്ടമുള്ളവരെ കൂട്ടിക്കൊണ്ട് വരും.. അത് പെണ്ണുങ്ങളാണെങ്കിൽ നീ കണ്ടില്ലെന്ന് നടിച്ചോണം. അല്ലാതെ ഞാൻ കൊണ്ട് വരുന്ന ആരുടെയെങ്കിലും മുഖത്തോ ശരീരത്തോ നിന്റെ കയ്യിനി വീണിട്ടുണ്ടെങ്കിൽ ആവൃത്തി കെട്ട കൈ ഞാൻ ചെത്തിക്കളയും..അത്പിന്നെ നിന്റെ ശരീരത്ത്‌ കാണില്ല.ഓർത്തോ... സനലാ പറയുന്നത്. നിനക്കറിയാവല്ലോ എന്നെ." സനൽ കടിച്ചു പിടിച്ചിരുന്ന സിഗരറ്റ് ചുണ്ടിൽ തന്നെ വച്ചു കൊണ്ട് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പിറു പിറുത്തു. "ഇനി ഒരു പിഴച്ചവളെയും നിങ്ങളീ വീട്ടിൽ കൊണ്ട് വരില്ല.. ഇതെന്റെ വീടാ.. എന്റച്ഛൻ നൊന്ത പൈസ കൊണ്ട് കെട്ടിപ്പൊക്കിയ എന്റെ വീട്. കണ്ട തേവിടിച്ചികൾക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല ഇത്. സനലല്ല ആര് പറഞ്ഞാലും ഞാനത് സമ്മതിച്ചു തരില്ല.." സനൽ തന്റെ കൈപിടിച്ച് തിരിയ്ക്കുന്നതനുസരിച്ചു സംഗീത ഇടതു വശത്തേയ്ക്ക് ചാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. "നിനക്ക് വീട് ഉണ്ടാക്കാൻ ഈ ലോകത്ത്‌ ഒരു പിടി മണ്ണുണ്ടോടീ... ചവിട്ടി നിൽക്കാൻ ഒരടി മണ്ണ് പോലുമില്ലാത്ത ഒരു കീടമാ നിന്ന് നിഗളിയ്ക്കുന്നത്, ഇത്‌ അവളുടെ വീടാണ് പോലും..." "അതേ.. എന്റെ വീടാ ഇത്.. എന്റെ പൈസ കൊണ്ടുണ്ടാക്കിയത് എന്റെ വീടാ. സമ്മതിച്ചു തരില്ല ഞാൻ..." "ആഹാ.. കൊള്ളാവല്ലോടാ മോനേ ഇവള്.." അത്രയും നേരം അവിടെ നിന്ന് കാഴ്ച കണ്ടും കൊണ്ട് നിന്ന സുഭാഷിണി ഇടപെട്ടു. "കാൽക്കാശിന്റെ ഗതിയില്ലാത്തവളാ നിന്ന് പുലമ്പുന്നത് ഇത് അവളുടെ വീടാണെന്ന്. നിന്റടുത്ത്‌ ആയതുകൊണ്ടാടാ സനലേ ഇതൊക്കെ ചിലവായി പോകുന്നത്.നിന്റെ സ്ഥാനത്ത്‌ വേറേ നല്ല ആൺപിള്ളേർ ആരെങ്കിലും ആയിരിയ്ക്കണമായിരുന്നു, എങ്കിൽ ഇവളിപ്പോൾ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു കിടന്നേനെ.. ഇത് ലോകത്ത്‌ ആദ്യത്തെ സംഭവമാ.. മരുമോള് നിന്ന് ഓഹരി വേണമെന്ന് പറയുന്നത്. ഇവൾക്കെന്താടാ, വെറുതെയിരുന്നു മേലനങ്ങാതെ തിന്നു തിന്ന് ഭ്രാന്ത് പിടിച്ചോ.. നീയിങ്ങനെ അവളെ പിടിച്ചു തൊട്ടിലാട്ടിക്കൊണ്ട് നിൽക്കാതെ അവടെ കരണം അടിച്ചു പൊട്ടിക്കെടാ സനലേ." "ച്ച്ചീ.. എരണം കെട്ട തള്ളേ.. നിങ്ങളൊറ്റ ഒരുത്തിയാ നിങ്ങടെ മകനെ ഈ വിധം നെറികെട്ടവനാക്കി കളഞ്ഞത്..ഇതിന് നിങ്ങൾ അനുഭവിയ്ക്കാതെ പോവോ..." സംഗീത തോളെല്ലു പറിഞ്ഞു പോകുന്ന വേദനയ്ക്കിടയിലും പറഞ്ഞു. "അതിനും നീ കുറ്റം കൊണ്ട് വന്നു എന്റെ തോളിൽ വച്ചോടീ നശൂ ലമേ.. എന്നെന്റെ കൊച്ച് നിന്റെ വലയിൽ വീണോ അന്ന് തുടങ്ങിയതാ അവന്റെ കഷ്ടകാലം.. നിന്നെപ്പോലൊരു ഗതി കെട്ടവൾ ചെന്ന് കേറിയാൽ ഏത് ആണുങ്ങടെ ജീവിതമാടീ രക്ഷപ്പെടുന്നത്... നല്ലൊന്നാംന്തരമായിട്ട് ഓട്ടോ ഓടിച്ചു കുടുംബം നോക്കിക്കൊണ്ടിരുന്ന ചെക്കനാ എന്റെ സനല്.. അവന്റെ ജീവിതം ഈ വിധം നാശ കോടാലി ആക്കി കളഞ്ഞത് നീ ഒറ്റ ഒരുത്തിയാടീ.. ഞാൻ പോയിക്കിടന്നു കഷ്ടപ്പെട്ടും കൂലിപ്പണി ചെയ്തും ഒരു മാടമുണ്ടാക്കിയപ്പോൾ അത് അവടെ തന്തയെ പറ്റിച്ച കാശ്കൊടുത്തുണ്ടാക്കിയതാണ് പോലും. അത്രയ്ക്കും കുബേരനാണോടീ നിന്റെ തന്ത ക്കഴുവേറി.." "ദേ.. സ്ത്രീയേ.. എന്റച്ഛനെ പറഞ്ഞാലുണ്ടല്ലോ.. നിങ്ങളോട് ആ മനുഷ്യൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങളെന്റെ അച്ഛന് പറയുന്നത്... എന്റച്ഛനൊഴുക്കിയ വിയർപ്പിന്റെ മുകളിൽ വീട് കെട്ടി മലർന്നു കിടന്നും കൊണ്ട്, എന്റച്ഛന്റെ പണത്തിനാൽ ആറു നേരം മൂക്കുമുട്ടെ തിന്നിട്ടുള്ളവരാ അമ്മയും മോനും.. എന്നെ നിങ്ങൾക്ക് എന്ത് വേണെങ്കിലും പറയാം... എന്റച്ഛനെ പറഞ്ഞാൽ.." സംഗീത ചീറി. "നിന്റച്ഛനെ പറഞ്ഞാൽ നീ എന്ത് ചെയ്യുവെടീ.. നിന്റച്ഛനാരാ..ദേവേന്ദ്രനോ.. എങ്കിൽ പോയി നിന്റച്ഛന്റെ കയ്യിൽ നിന്ന് കുറച്ച് പൈസ വാങ്ങിക്കൊണ്ട് വാടീ.. നിനക്കും നിന്റെ പിഴച്ചുണ്ടായ സന്തതിയ്ക്കും മൂക്ക് മുട്ടെ വാരി വിഴുങ്ങണ്ടേ..." "ബ്ഫ.. ചൂലേ.. ചെറ്റത്തരം പറയുന്നോടാ തെണ്ടീ..." സംഗീത അവന്റെ മുഖത്തേയ്ക്ക് തുപ്പി. അക്ഷണം സനൽ അവളുടെ കയ്യിൽ നിന്നുള്ള പിടി വിട്ടിട്ട് ഇടതുകൈകൊണ്ട് അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പിന്നെ അവളെ പിന്നിലേക്ക് തള്ളി നീക്കികൊണ്ട് പോയി ഭിത്തിയോട് ചേർത്ത് നിർത്തിയിട്ട് തന്റെ വായിലിരുന്ന സിഗരറ്റ് എടുത്ത്‌ അതിന്റെ കനൽ തുമ്പ് വരുന്ന ഭാഗം സംഗീതയുടെ സിന്ദൂര രേഖയിൽ ഒരൊറ്റ കുത്ത്‌ കുത്തി. ചെറിയൊരു ശബ്ദത്തോടെ സിഗരറ്റ് കുറ്റിയിലെ കനൽ കെട്ടുപോയി. തല അപ്പാടെ ഒരു നീറ്റൽ പടർന്നിട്ട് സംഗീത അലറിക്കരഞ്ഞു.. "നീ ഇത് അവനോട് ചോദിച്ചു മേടിച്ചതാ. തിന്ന് എല്ലിന്റെടേൽ കേറുമ്പോ അല്ലെങ്കിലും നിനക്കിത്തിരി അഹങ്കാരം കൂടുതലാ." സംഗീതയെ നോക്കി പറഞ്ഞും കൊണ്ട് സുഭാഷിണി പേടിച്ചിട്ടെന്ന മട്ടിൽ നിൽക്കുന്ന ബീനയുടെ അടുത്തേയ്ക്ക് ചെന്നു. "മോളിങ്ങു പോര്. അവര് ഭാര്യയായി, ഭർത്താവായി.. അവര് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവര് പറഞ്ഞു തീർത്തോളും. നമ്മൾ അതിൽ ഇടപെടേണ്ട കാര്യമില്ല.." സുഭാഷിണിഅവളുടെ കൈ പിടിച്ചു പുറത്തേയ്ക്ക് കൊണ്ട് പോയി. എന്നാൽ സുഭാഷിണി പുറത്തേയ്ക്ക് ചെല്ലുമ്പോൾ അവിടെ പതിവില്ലാത്ത വണ്ണം അഞ്ചാറാൾക്കാർ കൂടി നിൽപ്പുണ്ട്.അയൽക്കാരായ മറ്റു ചിലർ കൂടി പെട്ടന്ന് അവിടേയ്ക്ക് വന്ന് ചേർന്നു. കൂടുതൽ ആൾക്കാർ വന്ന് ചേർന്നതോടെ സുഭാഷിണി ബീനയുടെ കൈ പിടിച്ചു സിറ്റൗട്ടിൽ തന്നെ നിന്നു. "കുറച്ച് നേരമായല്ലോ സുഭാഷിണി ചേച്ചീ ഇവിടെ തല്ലും ബഹളവും കേൾക്കുന്നു. അവസാനം ആ പെങ്കൊച്ചിന്റെ അലർച്ചയും നിലവിളിയും കൂടി കേട്ടു. നിങ്ങളതിനെ തല്ലിക്കൊന്നോ ചേച്ചീ.." കൂട്ടത്തിൽ നിന്ന ആർക്കും ഏത് നേരത്തും ഉപകാരിയായ രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ ചോദിച്ചു. "നീയിത് എന്തോ വാർത്താനമാടാ രവീ പറയുന്നത്. അവര് ഭാര്യയും ഭർത്താവും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു ഉന്തോ തള്ളോ ഉണ്ടാവുന്നത് ഈ വീട്ടിൽ പുതുമയാണോ... അവര് ഭാര്യയും ഭർത്താവും തമ്മിൽ എന്തോ വാക്ക് തർക്കം ഉണ്ടായതിനാണോടാ നീ ഈ രാജ്യത്തെ ജനങ്ങളെ മൊത്തം കൂട്ടി എന്റെ വീട്ടു പടിയ്ക്കൽ സത്യാഗ്രഹം ഇരിയ്ക്കാൻ വന്നത്..അതെന്താടാ നിന്റെയൊന്നും വീട്ടിൽ വീട്ടിലുള്ളവര് തമ്മിൽ വഴക്കും വക്കാണവും ഒന്നും നടക്കത്തില്ലിയോ." സുഭാഷിണി അവിടെ പ്രത്യേകിച്ചെന്തെങ്കിലും നടന്നിട്ടില്ലാത്ത വിധം പറഞ്ഞു. "മറ്റുള്ളവരുടെ വീട്ടിലെ കാര്യം വിട് സുഭാഷിണി ചേച്ചീ.. അതുപോലാണോ ഇവിടെ നടക്കുന്നത്. ആരോരുമില്ലാത്ത ഒരു പെങ്കൊച്ചിനെ കൊണ്ടിട്ട് ചിത്രവധം ചെയ്യുവല്ലേ നിങ്ങൾ അമ്മയും മോനും കൂടി.. ആ പെങ്കൊച്ച് എവിടെ. അത് ജീവനോടുണ്ടോ ചേച്ചീ.." "പിന്നേ.. അതിന്റെ ജീവനെടുത്തിട്ട് വേണമല്ലോ എനിയ്ക്കും എന്റെ കൊച്ചിനും കഴിയാൻ.. വീട്ടിൽ കെട്ടിക്കൊണ്ട് വരുന്ന പെങ്കൊച്ചുങ്ങൾക്കേ കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം. അല്ലെങ്കിൽ ഇതുപോലെ കരയാനേ നേരം കാണൂ.. ഇത് അടക്കവും ഒതുക്കവും ഇല്ലെന്നോ പോട്ടെ. സർവ്വ നേരവും, സർവ്വ കാര്യങ്ങൾക്കും ഭർത്താവിനെ സംശയിയ്ക്കുന്ന ഒരു പെണ്ണിനെയാ ഭാര്യയായിട്ട് മിട്ടുന്നതെങ്കിൽ എന്തോ ചെയ്യും.. എന്റെ സനലും ഒരു മനുഷ്യനല്ലേ.. ജീവിത കാലത്ത്‌ അവന് ഇവൾ സമാധാനം കൊടുക്കില്ലെന്ന് വച്ചാൽ എന്താ ചെയ്ക..അവളെ സ്നേഹിച്ചു കല്യാണം കഴിച്ചു പോയി എന്നൊരു തെറ്റേ എന്റെ കൊച്ച് ചെയ്തിട്ടുള്ളൂ.. എന്റെ പേടി ജീവിതം വെറുത്ത്‌ എന്റെ പാവം കുഞ്ഞ് പോയി എന്തെങ്കിലും ചെയ്തു കളയുമോ എന്നാ.. ഇപ്പോൾ തന്നെ നിങ്ങൾ ഇതൊന്ന് നോക്കിയേ പോലും. ഇത് നമ്മടെ അക്ഷയയിൽ ജോലി ചെയ്യുന്ന ബീന മോളാ. സനലിന്റെ ആധാർ കാർഡിൽ ഒരു തെറ്റ് വന്നിട്ട് അത് തിരുത്താനായി ഒന്നര മാസം കൊണ്ട് അക്ഷയയിൽ കേറിയിറങ്ങുവാ അവൻ. അവൻ ചെല്ലുമ്പോഴെല്ലാം അവിടത്തെ മിഷ്യൻ കേടാണെന്നാ അവര് പറയുന്നെ.. ഇന്ന്‌ സമയം കിട്ടിയപ്പോൾ തെറ്റ് തിരുത്തി കൊടുക്കാൻ വേണ്ടി ബീന മോള് ഈ വീട്ടിലേക്ക് വന്നതാ.. സനൽ ഒറ്റയ്ക്കല്ലേ ഈ വീട്ടിലുള്ളത്. അവര് വരുമ്പം മുതല് ഞാനും ഇവിടെയുണ്ട്. അവര് രണ്ടും മുറിയ്ക്കുള്ളിൽ ദാ, അവിടിരുന്ന് എന്തോ എഴുതുവോ കുറിക്കുവോ ചെയ്യുന്നത് സംഗീത കണ്ടതിന്റെ പുകിലാ ഇപ്പം ഇവിടെ നടന്നത്.. ബീന മോൾ ഇവിടിരിയ്ക്കുന്നത് കണ്ട് സംഗീത അവനെ വായിൽ വന്നത് എന്തൊക്കെയോ പറഞ്ഞു.. അവനൊരാണല്ലേ. ഒരു പെണ്ണിന്റെ മുമ്പിൽ വച്ചു അവനെ കേൾക്കാൻ കൊള്ളാത്തത് പറഞ്ഞാൽ ഏത് ആണുങ്ങളാ കേട്ടും കൊണ്ട് നിൽക്കുന്നത്.. രണ്ടും തമ്മിൽ അന്യോന്യം ഒന്നും രണ്ടും പറഞ്ഞ് സനൽ അവസാനം ഒന്ന് വെറുതേ കൈ പൊക്കി. അതിനാ അവളിവിടെ കിടന്ന് വലിയ വായിലേ കാറി വിളിച്ചത്. " സുഭാഷിണി തന്റെ ഭാഗം വിശദമാക്കി. "സനല് അതിനെ തല്ലാൻ കൈ ഓങ്ങിയതേ ഉള്ളോ ചേച്ചീ.. അല്ലാതെ തല്ലിയൊന്നും ഇല്ലല്ലോ. അല്ലേ.." "ഇല്ലെടാ രവീ.. സത്യമായിട്ടും ഇല്ല.. അവൻ ദേഷ്യം വരുമ്പോ കൈ പോകുമെന്നല്ലാതെ ഇന്നേ നാഴിക വരെ അതിനെ തല്ലിയിട്ടില്ല. അല്ലെങ്കിൽ തന്നെ ഞാനിവിടെ നിൽക്കുമ്പോ അതിന്റെ ദേഹത്ത്‌ കൈ വയ്ക്കാൻ ഞാൻ സമ്മതിയ്ക്കുവോ.. ഒന്നാമതേ ജീവനില്ലാത്ത ഒരു പെങ്കൊച്ച്.. അതിന് വല്ലതും പറ്റിപ്പോയാൽ ഞാൻ വേണ്ടേ സമാധാനം പറയാൻ..." "നിങ്ങള് പറയേണ്ടി വരത്തില്ല..നിങ്ങളല്ലല്ലോ ആ പെങ്കൊച്ചിന്റെ ഭർത്താവ്. നിങ്ങടെ മോനേ കൊണ്ട് പറയിപ്പിയ്ക്കേണ്ടവർ പറയിപ്പിയ്ക്കും. ഏതായാലും ചേച്ചി പറഞ്ഞത് ഞങ്ങളെല്ലാം വിശ്വസിച്ചു.. ചേച്ചി സംഗീതയെ ഇങ്ങോട്ടൊന്ന് വിളിയ്ക്ക്. ഞങ്ങൾക്കതിനെ ഒന്ന് കാണണം. ആ കൊച്ച് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നെങ്കിലും ഒരുറപ്പ് കിട്ടണ്ടേ.." രവീന്ദ്രൻ പറയുന്നത് കേട്ട് അവിടെ നിന്നുകൊണ്ട് സുഭാഷിണി അകത്തേയ്ക്ക് നോക്കി. പിന്നെ പറഞ്ഞു. "അവള് കിടക്കുവാണെന്ന് തോന്നുന്നു. എന്നും ഇത് തന്നെയാ അടവ്. വെറുതേ എന്നോടോ, സനലിനോടോ വഴക്കിട്ടിട്ട് കേറി കിടന്ന് കളയും. തിന്നാനല്ലാതെ പിന്നൊന്നിനും അവൾ എണീറ്റ് വരില്ല. പിണങ്ങി കിടക്കുമ്പോ വീട്ടിലെ ജോലി ചെയ്യാൻ ആരും പറയില്ലല്ലോ.. ഭയങ്കര അടവാ അവൾക്ക്.." "ചേച്ചി അടവിന്റെയും തിരുവാതിരയുടെയും കാര്യമൊക്കെ വിട്. എന്നിട്ട് പോയി സംഗീതയെ ഒന്ന് വിളിച്ചോണ്ട് വാ.. ഞങ്ങൾക്ക് അതിനെ കാണണം.. ഇവിടെ നിന്ന് കേട്ട അലർച്ചയ്ക്കും, നിലവിളിയ്ക്കും ആ പെങ്കൊച്ച് ജീവനോടുണ്ടോ എന്നാ ഞങ്ങൾക്ക് സംശയം. സംഗീതയെ കാണാതെ ഞങ്ങളാരും ഇവിടെ നിന്ന് പിരിഞ്ഞ് പോകത്തില്ല.. ചേച്ചി അവളെ വിളിച്ചു ഞങ്ങൾക്ക് മുമ്പിൽ കൊണ്ട് വന്നില്ലെങ്കിൽ ഞാനിപ്പോ പോലീസിനെ വിളിയ്ക്കും. പോലീസിന്റെ മുമ്പിലും നിങ്ങൾ ഇതേ അടവ് പ്രയോഗിയ്ക്കുമോ എന്ന് ഞങ്ങൾക്കൊന്നു കാണണമല്ലോ." രവീന്ദ്രൻ പറഞ്ഞു നിർത്തിയിട്ട് ആരോടോ ഫോൺ ആവശ്യപ്പെടുന്നത് കേട്ട് സുഭാഷിണി അകത്തേയ്ക്ക് നോക്കി സനലിനെ വിളിച്ചു. "ഡാ.. മോനേ സനലേ.. നീയിങ്ങോട്ട് ഒന്ന് വന്നേ. നിന്റെ ഭാര്യയെ കണ്ടേ അടങ്ങൂ എന്നും പറഞ്ഞു ഇവിടുള്ള കുറെ ആണുങ്ങൾ വന്ന് കിടന്ന് ബഹളം വയ്ക്കുന്നു മോനേ. നിന്റെ ഭാര്യയെ കണ്ടിട്ട് എന്താ അവന്മാരുടെ ആവശ്യമെന്ന് നീ തന്നെ വന്ന് ചോദിയ്ക്കെടാ..അവന്മാര് കല്യാണം കഴിച്ചു പെണ്ണുങ്ങളെ പൊതിഞ്ഞു കെട്ടി വീട്ടിലിരുത്തിയിട്ട് നാട്ടുകാരന്റെ ഭാര്യയെ തപ്പി ഇറങ്ങിയിരിയ്ക്കുന്നു." സുഭാഷിണി വിളിച്ചു പറഞ്ഞതും സനൽ പുറത്തേയ്ക്ക് ഇറങ്ങി വന്നു. അവന്റെ ക്രൂരത മുറ്റിയ മുഖത്തേയ്ക്ക് നോക്കാൻ അവിടെ നിന്ന പെണ്ണുങ്ങൾക്ക് ഭയമായിരുന്നു. (തുടരും) കണ്ണൂർകാരൻ 🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📙 നോവൽ #📔 കഥ #✍ തുടർക്കഥ
37 likes
6 comments 13 shares
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/mKQA17k?d=n&ui=v64j8rk&e1=cകുങ്കുമപ്പാടം.. 6 🎫🎫🎫🎫🎫🎫🎫🎫 തെളിനീരൊഴുകുന്ന ആറ്റുകടവിൽ നിന്ന് തുണികൾ അലമ്പി പിഴിഞ്ഞെടുക്കുന്നതിനിടെ സംഗീത ഒന്ന് നിവർന്നു നിന്നു. അവൾക്ക് തന്റെ നടുവ് പൊട്ടി കഴച്ചു പോകുന്ന പുകച്ചിലുണ്ടായി. ഒന്നോ ഒന്നരയോ മണിയ്ക്കൂർ ആകുന്നു അവൾ തുണികളെല്ലാം ചുമന്നു കൊണ്ട് ആറ്റു തീരത്ത്‌ വന്നു കഴുകിയെടുക്കാൻ തുടങ്ങിയിട്ട്. ഇനിയും ഒരു മണിയ്ക്കൂർ കഴുകിയാലും തീരാത്തത്ര തുണികൾ ഒരു ബക്കറ്റിൽ കുതിർത്തു വച്ചിരിയ്ക്കുന്നതേ ഉള്ളൂ. "എന്റെ കൊച്ചേ.. ഇതെപ്പോ തുടങ്ങിയ പണിയാ.. ഇന്നെങ്ങാനും തീരുമോ മോളേ നിന്റെ ഈ തുണി അലക്കൽ...ഇതിലും ഭേദം നീയൊരു അലക്കു കട തുടങ്ങ് മോളേ. നല്ല ജോലിയും കൈനിറയെ കാശും കിട്ടുമല്ലോ." സംഗീത തുണി അലക്കി കൊണ്ടിരുന്ന കടവിന് കുറച്ചപ്പുറത്തുള്ള കൈതക്കാടുകൾക്ക് അരികിലായിരുന്നു ചൂണ്ട ഇട്ടും കൊണ്ടിരുന്ന കമ്മാരൻഎന്ന വൃദ്ധൻ വിളിച്ചു ചോദിച്ചു. സംഗീത തുണി അലക്കാനായി കടവിലേക്ക് വരുന്ന മിക്ക ദിവസവും അയാൾ ചൂണ്ടയുമായി ആറ്റു തീരത്ത്‌ എവിടെയെങ്കിലുമൊക്കെ കാണും. സഗീതയുടെ കൂടെ കടവത്തേയ്ക്ക് വരുന്ന അപ്പു അവൾ തുണി അലക്കി തീരുവോളം കമ്മാരന്റെ അരികിൽ ചെന്നിരുന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിയ്ക്കയാണ് പതിവ്. കമ്മാരൻ ചോദിയ്ക്കുന്നത് കേട്ട് സംഗീത അയാളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. കമ്മാരൻ ചൂണ്ട തറയിൽ കുത്തി നിർത്തിയിട്ട് ഒരു കോർമ്പലിൽ കോർത്തെടുത്ത നാല് പിടയ്ക്കുന്ന വരാലുകളുമായി അവളുടെ അടുത്തേയ്ക്ക് വന്നു. അതയാൾ അവൾക്ക് നേരെ നീട്ടി. "എന്തിനാ ഇത്.." കോർമ്പലിൽ കിടന്ന് പിടയ്ക്കുന്ന മീനെ നോക്കി കൊണ്ട് അവൾ തിരക്കി. "എന്നും വന്നു മോൻ എന്റടുത്തിരുന്നു മീൻ പിടിയ്ക്കുന്നതും നോക്കിയിരിയ്ക്കുന്നതല്ലേ. അന്നൊന്നും മീൻ കിട്ടിയിട്ടില്ലായിരുന്നു മോളേ. ഇന്ന്‌ നല്ല എഴെട്ട് വരാലും, വാളയുമെക്കെ കിട്ടി. ഇത് കൊണ്ട് പോയി കുഞ്ഞിന് പൊരിച്ചു കൊടുക്ക്‌. എന്നോട് പറഞ്ഞിട്ടുണ്ട് മീൻ വറുത്തത് മോന് വല്യ ഇഷ്ടമാണെന്ന്.. വല്യമ്മ അവന് ഒരു കഷണം പോലും കൊടുക്കത്തില്ലെന്നും അത് നിരാശയോടെ പറയും... ദാ.. പിടിച്ചോ.. കറി വയ്ക്കാനും ബെസ്റ്റാ." "വേണ്ട കമ്മാരേട്ടാ. അവനത് വെറുതേ പറഞ്ഞതാ. ഇന്നും രാവിലെ വീട്ടിൽ അമ്മ മീൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു." "അത് വാങ്ങിച്ചോട്ടെ. സുഭാഷിണി മീൻ വാങ്ങിയ്ക്കുന്നത് എന്തിനാണെന്ന് എനിയ്ക്കറിയാത്തതല്ലല്ലോ. അതവർ കറി വയ്ക്കുകയും വറുക്കുകയും ചെയ്യുന്നത് അവർക്ക് മൂന്നു പേർക്കും വേണ്ടിയിട്ടല്ലേ.." "എന്നാലും വേണ്ട കമാരേട്ടാ.. കമ്മാരേട്ടൻ ഇത് വിൽക്കാൻ വേണ്ടി പിടിച്ചതല്ലേ. എന്റെ കയ്യിലാണെങ്കിൽ കമ്മാരേട്ടന് തരാൻ കാശും ഇല്ല." "ഞാൻ പൈസ ചോദിച്ചോ കൊച്ചിനോട്. ഇല്ലല്ലോ... മോളിത് അങ്ങോട്ട് കൊണ്ട് പോയാട്ടെ. പൈസയ്ക്കുള്ളത് എനിയ്ക്ക് വേറേ കിട്ടിയിട്ടുണ്ട്." മനസ്സില്ലാ മനസോടെ സംഗീത ആ കോർമ്പൽ കയ്യിൽ വാങ്ങി. മീൻ കൈമാറ്റം ചെയ്തപ്പോൾ അവയെല്ലാം ഒന്നോടെ ഉയിരിന് വേണ്ടി ശക്തമായി പിടഞ്ഞു. "മോളേ.. കുറച്ച് ദിവസമായി ഞാൻ മോളോട് ഒരു കാര്യം ചോദിയ്ക്കണമെന്ന് വിചാരിക്കുന്നു. മോടെ കുഞ്ഞിന് എന്തെങ്കിലും അസുഖമുണ്ടോ മോളേ.." കമ്മാരന്റെ ചോദ്യം കേട്ട് സംഗീത ഞെട്ടി മുഖമുയർത്തി അയാളെ നോക്കി. "എന്റടുത്ത്‌ വന്ന് ആ കുഞ്ഞിരിയ്ക്കുമ്പോൾ രണ്ടോ മൂന്നോ തവണ കണ്ണുകൾ കുഴഞ്ഞ് മുകളിലേക്ക് പോയിട്ട് അത് ഇരിയ്ക്കുന്നിടത്ത്‌ തന്നെ മറിഞ്ഞു വീഴാൻ പോയി. ഞാൻ പെട്ടന്ന് അതിനെ പിടിച്ച് കുലുക്കി ഉണർത്തുകയും, കുടിയ്ക്കാൻ വെള്ളം കൊടുക്കുകയും ചെയ്യുമ്പോഴാണ് അതിന്റെ ശിരസ്സ് തന്നെ നേരെ നിൽക്കുന്നത്.. ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോയി ആ മോനേ ഒന്ന് ശരിയ്ക്ക് പരിശോധിപ്പിയ്ക്കണേ മോളേ. കുഞ്ഞല്ലേ... ഒന്നാമത് അതിന് നേരെ നിൽക്കാനുള്ള ആരോഗ്യം ഉണ്ടോന്നാ എന്റെ സംശയം." "ഒരു തവണ ഞാൻ അവനെ നമ്മുടെ ഹെൽത് സെന്ററിൽ കൊണ്ട് പോയതായിരുന്നു കമ്മാരേട്ടാ.അവനെ പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞത് പോഷകാഹാരത്തിന്റെ കുറവാണ് കുഞ്ഞിനെന്നാ..കുറച്ച് മരുന്നിനും, ടോണിക്കിനും ഒക്കെ എഴുതി തന്നു അദ്ദേഹം. അതൊക്കെ പുറത്ത് നിന്നും വാങ്ങാനുള്ളതാ. എന്നിട്ട് പോഷക ഗുണമുള്ള ആഹാരങ്ങളും കൊടുക്കാൻ പറഞ്ഞു. അതിനുള്ള പൈസയൊന്നും എന്റെ കയ്യിലില്ല കമ്മാരേട്ടാ.." സംഗീത തീയെരിയുന്ന മനസോടെ പറഞ്ഞു. അവളുടെ മനസിന്റെ വേവ് അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. "മോള് പഠിച്ച കൊച്ചല്ലേ.. എന്തെങ്കിലും ഒരു ജോലിയ്ക്ക് ശ്രമിച്ചാൽ കിട്ടില്ലേ മോളേ... ഒന്നുമല്ലെങ്കിൽ പത്ത്‌ പിള്ളേർക്ക് നാലക്ഷരം പറഞ്ഞു കൊടുത്താൽ മതിയല്ലോ.." "സമ്മതിയ്ക്കണ്ടേ കമ്മാരേട്ടാ.. എന്റെ കുഞ്ഞിന് ഒരു നേരം വയറ് നിറച്ച് അവനിഷ്ടപ്പെട്ട ആഹാരം കൊടുക്കാൻ വേണ്ടി കൂലിപ്പണിയ്ക്ക് പോകാൻ പോലും ഞാൻ തയ്യാറാ... ഞാനിപ്പോൾഎന്റെ വീട്ടിൽ പോയി എനിയ്ക്ക് കിട്ടാനുള്ള ഓഹരി വാങ്ങിക്കൊണ്ട് വന്നു എന്റെ ഭർത്താവിന്റെ കയ്യിൽ കൊടുക്കണം. അതിന് ശേഷം എനിയ്ക്ക് എന്ത് ജോലിയ്ക്ക് വേണേൽ പോകാം.. ഏതെങ്കിലും, കടയിലോ, വീട്ടു ജോലിയ്ക്കോ പോണമെങ്കിലും പോകാം.. അല്ലാതെ എന്നെ പുറത്തേയ്ക്ക് വിടില്ല. എന്റെ കയ്യിൽ അവർ സമ്പാദിച്ചു കൊണ്ട് വരുന്നതിൽ നയാ പൈസ പോലും തരികയുമില്ല.. എന്നെ നോക്കണ്ട. ഈകുഞ്ഞ് അവരുടെ ചോരയല്ലേ കമ്മാരേട്ടാ. ആ ചിന്ത പോലുമില്ല അവർക്ക്. എന്ത് ചെയ്യാനാ കമ്മാരേട്ടാ. എന്റെ വിധി ഇതായിപ്പോയി." സംഗീത ഒരു നെടുവീർപ്പിട്ടു. അവളുടെ ചിന്തകളുടെ നോവും, വേവും അവളുടെ മുഖത്ത്‌ നിന്ന് മാത്രമല്ല ഓരോ വാക്കുകളിൽ നിന്നും അളന്നു മുറിച്ചെടുക്കാമായിരുന്നു. "ഇതിനെയൊക്കെ മനുഷ്യരെന്ന പേരിട്ട് വിളിയ്ക്കാൻ പറ്റുവോ.. മൃഗങ്ങളെന്ന് വിളിച്ചാൽ ആമൃഗങ്ങളെ പോലും അപമാനിയ്ക്കുന്നതിന്റെ തുല്യമാകും. ഇതുപോലൊരു നരക യാതന എന്ററിവിൽ ആർക്കും ഉണ്ടായിട്ടില്ല." അവർ സംസാരിച്ചു നിൽക്കേ കുറച്ചപ്പുറത്ത്‌ ജോലി ചെയ്യുന്ന രണ്ട് ബംഗാളി യുവാക്കൾ കുളിയ്ക്കാനായി കടവത്തേയ്ക്ക് വന്നു. അവിടെ സംഗീത തുണി അലക്കികൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാർ പിൻ തിരിഞ്ഞു പോകാനായി തുടങ്ങി. "മോൾ എന്നാൽ കഴുകി എടുത്ത തുണിയുമായി വീട്ടിൽ ചെന്ന് ആ മീൻ പൊരിച്ചു കുഞ്ഞിന് ചോറ് കൊടുത്തിട്ട് വാ. അപ്പോഴേയ്ക്കും ഇവൻ മാർ കുളിച്ച് കേറി പൊക്കോളും. വന്നിട്ട് മോൾക്ക് ബാക്കി തുണി കഴുകി എടുക്കാം. രണ്ട് മീൻ ഇന്നത്തേക്ക് എടുത്തിട്ട് ജീവനുള്ള രണ്ടെണ്ണത്തിനെ ഒരു ബക്കറ്റിൽ വെള്ളം എടുത്ത്‌ അതിൽ ഇട്ട് വച്ചേരെ. ചത്ത്‌ പോവത്തില്ല." "ശരി കമ്മാരേട്ടാ"എന്ന് പറഞ്ഞു കൊണ്ട് സംഗീത കഴുകി വച്ചിരുന്ന തുണികളെല്ലാം ഒരു ബെഡ് ഷീറ്റിൽ അടുക്കി കെട്ടി എടുത്ത്‌ ഏണിൽ വച്ചു പിടിച്ച് കൊണ്ട് മറു കയ്യിൽ മീൻ കോർമ്പലുമായി വീട്ടിലേക്ക് പോയി. സുഭാഷിണി തോട്ടിറമ്പിൽ കിടന്ന ഒന്ന് രണ്ട് ഓലച്ചൂട്ടുകൾ വലിച്ചെടുത്തു കൊണ്ട് വന്നു മുറ്റത്തിട്ട്, സാവധാനത്തിൽ അത് വെട്ടി പെറുക്കി എടുത്തു കൊണ്ടിരിയ്ക്കുമ്പോഴാണ് സംഗീത തുണികൾ അലക്കി വാരി എടുത്തു കൊണ്ടും വരുന്നത്. "നീ ഇത് എവിടെ പോയിട്ട് വരുവാടീ.. ഇത്രയും തുണിയല്ലല്ലോ നീ ഇവിടെ നിന്നും കൊണ്ട് പോയത്. നിന്റെ കയ്യിൽ ഒരു ബക്കറ്റ് ഇല്ലായിരുന്നോ.. അതെവിടെ. നീ എന്നോടുള്ള കലിയ്ക്ക് അതെല്ലാം എടുത്ത്‌ ആറ്റിൽ താഴ്ത്തിയിട്ടാണോടീ പോന്നത്.." സുഭാഷിണി ഇരുന്നിടത്ത്‌ നിന്ന് എണീറ്റു കൊണ്ട് തിരക്കി. സംഗീത അത് കേൾക്കാത്ത ഭാവത്തിൽ തന്റെ കയ്യിലിരുന്ന തുണി ക്കെട്ട് സിറ്റൗട്ടിലേക്ക് കയറുന്ന പടിയിലേക്ക് വച്ചു. അപ്പോഴാണ് സഗീതയുടെ കയ്യിലിരിയ്ക്കുന്ന മീൻ കോർമ്പൽ അവരുടെ കണ്ണിൽ പെട്ടത്. "ഇതായിരുന്നോ അവിടിരുന്ന് നിന്റെ പരിപാടി... തുണി അലക്കാനെന്ന പേരിൽ ആറ്റു കടവത്തേയ്ക്ക് പോവുക. അവിടെ ചെന്നിരുന്നു മീൻ പിടിച്ച് വിൽക്കുക. കൊള്ളാമല്ലോടീ നീ. നിനക്ക് കാശുണ്ടാക്കാൻ ഏതവനാടീ ഈ വിദ്യ പറഞ്ഞു തന്നത്. ഏതായാലും സനൽ അല്ലെന്ന് എനിയ്ക്കറിയാം." "ഞാൻ പിടിച്ചതൊന്നുമല്ല ഇത്. കമ്മാരേട്ടൻ ചൂണ്ടായിട്ടപ്പോൾ തന്നതാ. അപ്പുക്കുട്ടന് പൊരിച്ചു കൊടുക്കാൻ. ഞാൻ തുണിയലക്കാൻ പോകുമ്പോ എന്റെ കൂടെ അപ്പു വന്നാൽ അയാൾ ചൂണ്ട ഇടുന്നിടത്ത്‌ ചെന്നിരിയ്ക്കും... ഇന്ന് കമ്മാരേട്ടന് കൂടുതൽ മീൻ കിട്ടിയപ്പോ അതിൽ നിന്നൊരു നാലെണ്ണം അപ്പു മോന് തന്നു.." സംഗീത വിശദമാക്കി. "പിന്നേ.. അവൾക്ക് കമ്മാരേട്ടൻ കൊടുത്തു പോലും. അയാള് വെയിലത്ത്‌ വന്നിരുന്നു കഷ്ടപ്പെടുന്നത് നിന്നേം നിന്റെ ഞാഞ്ഞൂലിനേം വയറുവീർപ്പിയ്ക്കാനല്ലേ. ഒന്നുപോടീ അവിടുന്ന്.. നിന്റൊരു കമ്മാരേട്ടൻ.. ഏതവനാടീ നിന്നോട് വീട്ടിൽ ആരെങ്കിലും ചോദിച്ചാൽ ഈ മീൻ കമ്മാരേട്ടൻ തന്നതാണെന്ന് പറഞ്ഞാൽ മതിയെന്ന് നിന്നെ പഠിപ്പിച്ചത്. ഈ മീൻതന്നതിന്റെ പ്രതിഫലമായി നീ അവന് എന്തോ കൊടുത്തിട്ടാടീ എന്റെ പെരയിലേക്ക് വന്നത് എരണം കെട്ടവളേ...ഥ്ഭൂ.." സുഭാഷിണി അവൾക്ക് മുൻപിലേക്ക് കാറിതുപ്പി. എന്നിട്ട് അവളെ തീയെരിയുന്ന ഒരു നോട്ടം നോക്കി. "ച്ച്ചീ... നാണമില്ലാത്ത തള്ള.." സംഗീത പല്ലുകൾ ഞെരിച്ചു. "നിങ്ങളിപ്പോൾ പറഞ്ഞ ആ പണിയുണ്ടല്ലോ.. അത് നിങ്ങടെ കുടുംബക്കാരുടെ പിൻ തുടർച്ചവകാശമാ. അല്ലാതെ എന്റെ പണിയല്ല..." "നിനക്കില്ലെങ്കിൽ നിന്റെ അമ്മച്ചിയ്ക്കായിരിയ്ക്കുമെടീ ആ പണി. അല്ലാതെ എന്റെ കുടുംബക്കാരെ പറഞ്ഞാലുണ്ടല്ലോ.." "പറഞ്ഞാൽ എന്ത് ചെയ്യും നിങ്ങൾ... എന്നെ കൊല്ലുവോ.. ഒന്ന് കൊന്ന് തന്നേക്കാവോ എന്നെ.. നൂറ്‌ പുണ്യം കിട്ടും നിങ്ങൾക്ക്.." "നിന്നെ കൊല്ലാനുള്ള ആള് ഈ വീട്ടിൽ തന്നെയുണ്ടെടീ. അത് ഞാൻ ചെയ്യേണ്ട കാര്യമില്ല. നേരമാകുമ്പോ ഇരു ചെവി അറിയാതെ നിന്നെ അവൻ തീർത്തു കെട്ടിക്കോളും. അതിന് ആരുടേയും സമ്മതം നിന്റെ കെട്ടിയോന് വേണ്ട." സംഗീത അവരെ ഉഗ്രമായൊന്നു നോക്കിയ ശേഷം വീട്ടിനുള്ളിലേക്ക് കയറാൻ നോക്കുമ്പോ സുഭാഷിണി ഓടി വന്നു വാതിലിന് മറയായി നിന്നു. "എങ്ങോട്ട് പോവാ.. വീട്ടിനുള്ളിൽ കേറി നിന്റെ മോന്റെ കൂടെ സപ്രമഞ്ച കട്ടിലിൽ ഇരുന്നു ടി വി കാണുന്നത് പിന്നെ.. അതിനൊക്കെ വേറേ സമയമുണ്ട്. ഇപ്പോൾ നീ കഴുകി വാരിക്കൊണ്ട് വന്ന തുണിയെല്ലാം ആ കാണുന്ന പറമ്പിൽ കൊണ്ട് പോയി ഉണങ്ങാൻ നിവർത്തിയിട്ടിട്ട് വാ. പിന്നെ കയറിയാൽ മതി വീട്ടിൽ. അല്ലാതെ നീ ചെയ്തതിന്റെ ബാക്കി ജോലി ചെയ്യാൻ നിന്റെ വീട്ടിൽ നിന്നാരെങ്കിലും വരുമോടീ എരണം കെട്ടവളേ." സംഗീത അകത്തേയ്ക്ക് കയറാതിരിയ്ക്കാനായി അവർ വാതിലിന് ഇരു വശവുമുള്ള കട്ടിള പടിയിലേക്ക് ഇരുകയ്യും വീശിപ്പിടിച്ചു നിന്നു. വീടിനുള്ളിൽ നിന്ന് ഉച്ചത്തിൽ ടി വി പരിപാടികളുടെ ശബ്ദം കേൾക്കാമായിരുന്നു. സുഭാഷിണി അങ്ങിനെ നിൽക്കവേ സവിതയ്ക്ക് പിന്മാറാതെ തരമില്ലായിരുന്നു. അവൾ പുറത്തിരുന്ന ബക്കറ്റിൽ കുറച്ച് വെള്ളമെടുത്ത്‌ മീൻ അതിലേക്ക് വച്ച ശേഷം തുണിക്കെട്ട് എടുത്ത്‌ കൊണ്ട് ദൂരെ കാണുന്ന ഒഴിഞ്ഞ പറമ്പിലേക്ക് പോയി. അവിടെയാണ് കോളനിയിൽ ഉള്ള മിക്കവരും തുണികൾ കൂടുതലുണ്ടെങ്കിൽ കഴുകി വാരി ഉണങ്ങാനായി കൊണ്ടിടുന്നത് ആ പറമ്പിലെ ഒന്നോ രണ്ടോ തെങ്ങുകളിൽ തലങ്ങും വിലങ്ങും, തുണികൾ വിരിച്ചിടാനായി അയകൾ കെട്ടിയിട്ടുണ്ട്. അവിടെ വരെ നനഞ്ഞ തുണിക്കെട്ടും ചുമന്ന് കൊണ്ട് ചെന്നതോടെ സംഗീത ക്ഷീണിച്ച് പോയി. എന്നാൽ അപ്പുക്കുട്ടന്റെ മുഖം ഓർക്കേ ക്ഷീണമൊന്നും വക വയ്ക്കാതെ സംഗീത തുണികൾ കുടഞ്ഞെടുത്ത്‌ അയയിൽ വിരിച്ചിടാൻ തുടങ്ങി. അവൾ ജോലി തുടർന്നു കൊണ്ടിരിയ്ക്കേ നരിയം പറമ്പിലെ പ്രമീള അവളുടെ അടുത്തേയ്ക്ക് വന്നു. സംഗീത അവളെ കണ്ടെങ്കിലും ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു. "ആരായിരുന്നു സംഗീതേ ഇന്ന്‌ വീട്ടിൽ വന്നത്.. എവിടോ ഞാൻ കണ്ടിട്ടുള്ള ഒരു മുഖമാണെന്ന് തോന്നുന്നു അത്.." പ്രമീള അവളുടെ അടുത്തേയ്ക്ക് വന്നു പറഞ്ഞപ്പോൾ ജോലി നിർത്തി സംഗീത അവളെ നോക്കി. "ഞാൻ കടവത്ത്‌ തുണി നനയ്ക്കാൻ പോയിരുന്നതാ ചേച്ചീ.. വീട്ടിൽ ആരാ വന്നതെന്ന് ഞാൻ കണ്ടില്ല..ഞാനിപ്പോൾ വന്നപ്പോൾ അവിടെ അമ്മയല്ലാതെ ആരുമില്ല. വന്നവർ ചിലപ്പോൾ തിരിച്ചു പോയി കാണും.." "ഹേയ് ഇല്ലെന്നേ.. അതൊരു പെൺകുട്ടിയാ. സനലിന്റെ കൂടാ അവള് വന്നത്. അവന്റെ കൂടെ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് ഞങ്ങളെല്ലാം കണ്ടതല്ലേ.. അവള് തിരിച്ചു പോയിട്ടില്ല. പോയിരുന്നെങ്കിൽ സനലിന്റെ ആട്ടോ അവിടെ കാണില്ലായിരുന്നല്ലോ. ഓട്ടോയിലാ സനൽ അവളെ കൊണ്ട് വന്നത്. ഓട്ടോ ദൂരെ നിർത്തിയിട്ട ശേഷം രണ്ടും കൂടി ഭാര്യാ ഭർത്താക്കന്മാർ വരും പോലെ നടന്നാ വന്നത്." ജോലി ചെയ്തുകൊണ്ടിരുന്ന സംഗീതയുടെ കൈകൾ നിശ്ചലമായി. അവളുടെ ഉടലെമ്പാടും തീ പിടിച്ച് കഴിഞ്ഞിരുന്നു. "ങാ.. ഇപ്പോൾ ഞാനോർക്കുന്നു. നമ്മുടെ അക്ഷയ കേന്ദ്രത്തിൽ ഇരിയ്ക്കുന്ന പെണ്ണാ അത്. അവളുടെ പേർ ബീനയെന്നോ മറ്റോ ആണെന്ന് തോന്നുന്നു. നമ്മൾ എന്ത് ആവശ്യത്തിന് അക്ഷയയിൽ ചെന്നാലും സനലിന്റെ ആട്ടോ അവിടെ കിടക്കുന്നതു കാണാം. അവർക്ക് തമ്മിൽ മുമ്പേ പരിചയമുണ്ടായിരിയ്ക്കണം" പ്രമീള പറഞ്ഞു നിർത്തി. "ചേച്ചി പറഞ്ഞത് സത്യമാണോ.." സംഗീതയുടെ ഒച്ചയടഞ്ഞു. "എനിയ്ക്ക് നിന്നോട് കള്ളം പറഞ്ഞിട്ട് എന്ത് നേട്ടമാ മോളേ ഉള്ളത്. പ്രത്യേകിച്ചും ഇക്കാര്യത്തിൽ..." പുല്ലിന് മുകളിൽ വച്ചിരുന്ന തുണികൾ അതേ പോലെ വച്ച ശേഷം സംഗീത വീട്ടിലേക്ക് ചെന്നു. അവൾ വരുമ്പോൾ ഒരു പ്ലാസ്റ്റിക് കസേര വലിച്ചിട്ടു സുഭാഷിണി വാതിലിന് വെളിയിൽ ഇരിയ്ക്കുകയാണ്. അപ്പോഴും വളരെ ഉച്ചത്തിൽ അകത്ത്‌ ടി വി യിൽ നിന്നുള്ള ശബ്ദം മുഴങ്ങുന്നുണ്ട്. "ഇത്രപെട്ടന്ന് ജോലി തീർന്നോടീ സംഗീതേ.. കഴിഞ്ഞെങ്കിൽ ഇന്നാ പിച്ചാത്തി.. നീ ആ മീൻ വെട്ടി ക്കഴുകികൊണ്ട് വന്നു നിന്റെ ചെക്കന് വറുത്തോ, കരിച്ചോ എങ്ങനാണെന്ന് വച്ചാൽ കൊടുക്ക്‌.." അവർ അവിടെ ഇരുന്നുകൊണ്ട് ഒരു പിച്ചാത്തി എടുത്ത്‌ സഗീതയുടെ കാൽ ചുവട്ടിലേക്ക് ഇട്ട് കൊടുത്തു. സംഗീത പക്‌ഷേ അതിലേക്ക് നോക്കുക പോലും ചെയ്യാതെ സിറ്റൗട്ടിലേക്ക് കയറി ചെന്നു. "നീയെന്തോ ചെയ്യാൻ പോവാടീ. നിന്നോടല്ലേ ഞാൻ പറഞ്ഞത് പോയി മീൻ കഴുകി എടുത്തോണ്ട് വരാൻ." "അമ്മ മാറി നിൽക്ക്. എനിയ്ക്ക് വീട്ടിലേക്ക് കയറണം.." തനിയ്ക്ക് മുൻപിൽ നിന്ന സുഭാഷിണിയെ അവൾ ഒരു വശത്തേയ്ക്ക് തള്ളി മാറ്റാൻ നോക്കിയെങ്കിലും അണുവിട ചലിയ്ക്കാൻ അവർ തയ്യാറല്ലായിരുന്നു. "നിന്നോട് ഞാൻ പറഞ്ഞ ജോലി ചെയ്യെടീ. പിന്നെ ആലോചിയ്ക്കാം നീ ഈ വീട്ടിലേക്ക് കേറണോ വേണ്ടയോ എന്ന്.." സുഭാഷിണി പറഞ്ഞു തീർന്നതും സംഗീത അവരുടെ തോളിന് മുകളിലൂടെ കൈ നീട്ടി വാതിലിൽ ഒരൊറ്റ തള്ള് തള്ളി. ഇരുവശത്തേയ്ക്കും പിളർന്ന് മാറിയ വാതിലിലൂടെ,അകത്ത്‌ ഒന്നായി പിണഞ്ഞു നിന്ന രണ്ട് കരി നാഗങ്ങൾ മിന്നലേറ്റ പോലെ പിടഞ്ഞു മാറുന്നതും അതിലെ പെൺ നാഗം തന്റെ തെറ്റിപ്പോയ വസ്ത്ര ഭാഗങ്ങൾ യഥാ സ്ഥാനത്തേയ്ക്ക് പിടിച്ചിടുന്നതുംസംഗീതയ്ക്ക് കാണാമായിരുന്നു. (തുടരും) കണ്ണൂർകാരൻ 🥰🥰🥰 #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #✍ തുടർക്കഥ #📙 നോവൽ
41 likes
10 comments 16 shares
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #📔 കഥ അമ്മച്ചി തിരിച്ചു വരുന്നു ( Mummy Returns) (കഥയും കഥാപാത്രങ്ങളും പൂർണ്ണമായും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം, ) ………………………………………… കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിന്റെ തീരത്തുള്ള ആ പഴയ തറവാട്ടു വീടിന്റെ ഉമ്മറത്ത് വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിൽക്കുകയായിരുന്നു. കർത്താവിന്റെ സന്നിധിയിലേക്ക് അകാലത്തിൽ യാത്രയായി എന്ന് എല്ലാവരും ഉറപ്പിച്ച, ആ വീട്ടിലെ ഏക കാരണവത്തി മറിയാമ്മച്ചിയുടെ വിയോഗം നടന്നിട്ട് കൃത്യം അഞ്ചാം ദിവസമായിരുന്നു അന്ന്. മരിച്ച വീടാണെന്ന് വരുത്തിത്തീർക്കാൻ സാമുവലും സെബാസ്റ്റ്യനും വെള്ള മുണ്ടും ജൂബയുമൊക്കെ ഇട്ട് മുഖത്ത് കടും സങ്കടം വരുത്തി ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അവരുടെ ഭാര്യമാരായ സിജിയും റെക്സിയും വരാന്തയിലെ തൂണിൽ ചാരിനിന്ന് ഇടയ്ക്കിടെ കണ്ണീർ തുടയ്ക്കുന്ന നാടകം ഭംഗിയായി കളിക്കുന്നുണ്ടായിരുന്നു. എന്നാൽ പുറമേക്ക് കാണിക്കുന്ന ഈ വലിയ ദുഃഖത്തിനപ്പുറം, ആ നാലുപേരുടെയും ഉള്ളിൽ കനലായി എരിയുന്നത് ഒരേയൊരു ചിന്ത മാത്രമായിരുന്നു. അമ്മച്ചിയുടെ അരയിൽ എപ്പോഴും കിടക്കാറുള്ള ആ തടിച്ച താക്കോൽക്കൂട്ടവും, തേക്ക് തടിയുടെ അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അമ്പതു പവന്റെ തങ്കമാലയും കുടുംബവക ആധാരങ്ങളും എവിടെപ്പോയി ഒളിച്ചു എന്നതായിരുന്നു ആ ചിന്ത. അമ്മച്ചിയെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത അന്ന് രാത്രി മുതൽ ഇവർ നാലുപേരും വീടിന്റെ ഓരോ കോണും അരിച്ചുപെറുക്കുകയായിരുന്നു. കപ്പക്കിഴങ്ങ് സൂക്ഷിക്കുന്ന അറപ്പുര മുതൽ വീടിന്റെ ഓടിട്ട തട്ടിൻപുറം വരെ നോക്കിയിട്ടും ആ നിധി ഒരിടത്തും കണ്ടു കിട്ടിയില്ല. …… ഒടുവിൽ നാട്ടുകാരൊക്കെ ഒഴിഞ്ഞുപോയ ആ അഞ്ചാം ദിവസം ഉച്ച കഴിഞ്ഞ്, സാമുവൽ തന്റെ ഇളയ സഹോദരൻ സെബാസ്റ്റ്യനെ പതുക്കെ കണ്ണുകാട്ടി അമ്മച്ചിയുടെ കിടപ്പുമുറിയിലേക്ക് വിളിച്ചു. ഭർത്താക്കന്മാരുടെ നീക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സിജിയും റെക്സിയും കാവൽക്കാരെപ്പോലെ ജനലരികിലും വാതിലരികിലും നിലയുറപ്പിച്ചു. മുറിക്കുള്ളിൽ കാലപ്പഴക്കം കൊണ്ട് കറുത്തുപോയ വലിയൊരു തേക്ക് തടിയുടെ അലമാര ഭീമാകാരമായി അപ്പോഴും നിലകൊള്ളുന്നുണ്ടായിരുന്നു. സാമുവൽ വീടിന്റെ പിന്നാമ്പുറത്തുനിന്ന് ഒളിച്ചുകടത്തിയ ഒരു ഇരുമ്പ് കമ്പിപ്പാര സെബാസ്റ്റ്യന്റെ കയ്യിലേക്ക് കൊടുത്തു. എന്നിട്ട് പതുക്കെ പറഞ്ഞു, "എടാ സെബാസ്റ്റ്യാ, സമയം കളയാതെ ആ താഴൊന്ന് കുത്തിപ്പൊളിക്ക്, ഈ അലമാരയുടെ ഉള്ളിലല്ലാതെ അമ്മച്ചി ഇത് വേറെയെങ്ങും വെക്കില്ല." സെബാസ്റ്റ്യൻ കമ്പിപ്പാര അലമാരയുടെ പൂട്ടിനിടയിലേക്ക് ഇറക്കി സർവ്വ ശക്തിയുമെടുത്ത് തിരിക്കാൻ തുടങ്ങി. വാതിലിൽ കാവൽ നിന്ന സിജി അക്ഷമയോടെ ഉള്ളിലേക്ക് നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു, "നിങ്ങൾ വേഗം നോക്ക് മനുഷ്യാ, നാട്ടുകാർ ആരെങ്കിലും ഇങ്ങോട്ട് കയറിവരുന്നതിനു മുൻപ് ആ മാലയും ആധാരവും കയ്യിലാക്കണം,." അത് കേട്ട് വന്ന റെക്സി പറഞ്ഞു, "ഓ , ചേച്ചി വലിയ കാര്യം പറയണ്ട, അമ്മച്ചിയെ ജീവനോടെ ഉണ്ടായിരുന്നപ്പോൾ ഒരു ഗ്ലാസ് കഞ്ഞി വെള്ളം പോലും എടുത്തു കൊടുക്കാത്തവളാ ഇപ്പൊ വലിയ അവകാശവുമായി വന്നിരിക്കുന്നത്." “ അപ്പൊ നീ എന്തോന്ന് മല മറിച്ചു “ അവർ തമ്മിൽ തർക്കം മുറുകക്കുന്നതിനിടയിൽ പെട്ടെന്ന് അന്തരീക്ഷം ആകെ മാറിമറിഞ്ഞു. നല്ല തെളിഞ്ഞ ആകാശമായിരുന്നിട്ടും പെട്ടെന്ന് കറുത്ത മേഘങ്ങൾ വന്ന് മൂടുകയും ശക്തിയായ കാറ്റടിക്കാൻ തുടങ്ങുകയും ചെയ്തു. കാറ്റിന്റെ ആഞ്ഞടിയിൽ മുറിയുടെ ജനൽ പാളികൾ വലിയ ശബ്ദത്തോടെ അടഞ്ഞു. തൊട്ടടുത്ത നിമിഷം ഒരു കെട്ടുപോകലോടെ വീടൊന്നാകെ ഇരുട്ടിലായി, കറന്റ് പോയിരിക്കുന്നു. അന്തരീക്ഷമാകെ ഒരു ഹൊറർ സിനിമയിലെ ക്ലൈമാക്സ് രംഗം പോലെ ഭീതിജനകമായി മാറി. സാമുവൽ പേടിയോടെ തന്റെ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു അലമാരയുടെ നേർക്ക് അടിച്ചു. സെബാസ്റ്റ്യൻ കമ്പിപ്പാര നിലത്തിട്ട് പേടിയോടെ പുറകോട്ടു മാറി. അലമാരയുടെ ഉള്ളിൽ നിന്ന് വിചിത്രമായ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി. പഴയ തുണികൾ ഒന്നിനു പുറകെ ഒന്നിനായി താഴേക്ക് വീഴുന്ന ശബ്ദമായിരുന്നു അത്. നാലുപേരും ശ്വാസമടക്കിപ്പിടിച്ച് ആ വെളിച്ചത്തിലേക്ക് തന്നെ നോക്കിനിന്നു. പെട്ടെന്ന് അലമാരയുടെ തടിയുടെ വാതിലുകൾ തനിയെ പതുക്കെ തുറന്നു. അതിനുള്ളിലെ ഇരുണ്ട അറയിൽ നിന്ന്, വെള്ള മുണ്ടും ചട്ടയും ഉടുത്ത്, ഒരു രൂപം പതുക്കെ എഴുന്നേറ്റ് മുന്നോട്ട് വരാൻ തുടങ്ങി. മുഖത്ത് കുടംകണക്കിന് പൗഡർ വാരിപ്പൂശിയതുപോലെ വെളുത്തുവിളറിയ ഒരു രൂപം. അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ മറിയാമ്മച്ചി തന്നെയായിരുന്നു. അമ്മച്ചിയെ ആ രൂപത്തിൽ കണ്ടതും റെക്സി തലയിൽ കൈവെച്ച് "അയ്യോ മമ്മി റിട്ടേൺസ്!" എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് സെബാസ്റ്റ്യന്റെ പുറകിൽ ഒളിച്ചു. സെബാസ്റ്റ്യൻ പേടിച്ച് വിറച്ചുകൊണ്ട് ചോദിച്ചു, "ഈശോയേ അമ്മച്ചിയോ! അമ്മച്ചിയെ നമ്മൾ അന്ന് പള്ളിപ്പറമ്പിൽ കല്ലറയ്ക്കുള്ളിൽ വെച്ച് മൂടിയതാണല്ലോ, ഇതെങ്ങനെ തിരിച്ചു വന്നു?" അമ്മച്ചി പതുക്കെ അലമാരയിൽ നിന്ന് പുറത്തേക്കിറങ്ങി, കയ്യിലുണ്ടായിരുന്ന ആ പഴയ ഈട്ടിത്തടിയുടെ വടി നിലത്ത് ശക്തമായി കുത്തിക്കൊണ്ട് സാമുവലിന്റെ നേരെ ചൂണ്ടി. അമ്മച്ചി കടിച്ചുകീറുന്ന ഭാവത്തിൽ പറഞ്ഞു, "ടാ ശവങ്ങളേ! നീയെന്റെ പെൻഷൻ കാശും സ്വർണ്ണവും എടുക്കാൻ നോക്കുന്നോടാ? എന്നെ പെട്ടിയിലാക്കി മൂടിയിട്ട് നിനക്കൊക്കെ സ്വർണ്ണം വേണല്ലേ സ്വർണ്ണം!" സത്യത്തിൽ അവിടെ ഒരു അത്ഭുതമാണ് സംഭവിച്ചിരുന്നത്. അമ്മച്ചി മരിച്ചിട്ടേ ഉണ്ടായിരുന്നില്ല. ബിപി അല്പം കൂടിയപ്പോൾ അമ്മച്ചി കട്ടിലിൽ കിടന്ന് നല്ല ആഴത്തിലുള്ള ഒരു ഉറക്കത്തിലേക്ക് പോയതായിരുന്നു. നാട്ടിലെ ഡോക്ടർ വേണു പിള്ള വന്ന് നോക്കിയപ്പോൾ പൾസ് കിട്ടാത്തതുകൊണ്ട് മരണം സ്ഥിരീകരിച്ചു. പള്ളിയിൽ കൊണ്ടുപോകാൻ വേണ്ടി പെട്ടിയിലാക്കുന്നതിന് തൊട്ടുമുൻപ് അമ്മച്ചിക്ക് പെട്ടെന്ന് ബോധം വന്നു. കണ്ണ് തുറന്നപ്പോൾ മക്കളും മരുമക്കളും തന്റെ സ്വർണ്ണത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത് എന്ന് അമ്മച്ചിക്ക് മനസ്സിലായി. അവരെ ജീവനോടെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി അമ്മച്ചി ആരും കാണാതെ പെട്ടിയിൽ നിന്ന് ഇറങ്ങി നേരെ വന്ന് ഗ്ലൂകോസ് പൊടിയും വെള്ളവും ബിസ്‌ക്കറ്റുമായി വലിയ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതാണ് . അഞ്ചു ദിവസമായി അമ്മച്ചി അലമാരയ്ക്കുള്ളിലിരുന്ന് ഇവർ ചെയ്യുന്ന ഓരോ തൊട്ടിത്തരങ്ങളും കാണുകയായിരുന്നു. അമ്മച്ചി ജീവനോടെയാണോ അതോ പ്രേതമായിട്ടാണോ വന്നിരിക്കുന്നത് എന്ന് മനസ്സിലാകാതെ സാമുവൽ പേടിച്ചുവിറച്ച് നേരെ ഫോണെടുത്തു നാട്ടിലെ ഒരേയൊരു മന്ത്രവാദിയായ സുരേഷ് പീറ്റ റിനെ വിളിച്ചു. വലിയ വലിയ ഹോളിവുഡ് സിനിമകൾ കണ്ട് അതിലെ നായകന്മാരെപ്പോലെ വേഷം കെട്ടി നടക്കുന്ന ആളായിരുന്നു സുരേഷ്. കഴുത്തിൽ വലിയ കുറേ മാലകളും, കയ്യിൽ വലിയൊരു കുരിശും, പോക്കറ്റിൽ ഒരു കുപ്പിയും കുറച്ചു ചുടല ഭസ്മവുമായി സുരേഷ് പത്തുമിനിറ്റിനകം ആ തറവാട്ടു വീട്ടിലേക്ക് ഓടിപ്പാഞ്ഞു വന്നു. വീടിന്റെ ഉമ്മറത്തുതന്നെ വലിയൊരു കസേരയിലിരിക്കുന്ന അമ്മച്ചിയെ കണ്ട് സുരേഷ് ഞെട്ടി സുരേഷ് നെഞ്ചും വിരിച്ച് മുന്നോട്ട് വന്ന് സാമുവലിനോടും കുടുംബത്തോടും പറഞ്ഞു, "ഭയപ്പെടേണ്ട സഹോദരങ്ങളെ! ഈ കടുത്ത ആത്മാവിനെ ഞാൻ എന്റെ മന്ത്രശക്തിയാൽ ഈ ശൂന്യമായ കുപ്പിയിലാക്കും. പരലോകത്തുനിന്ന് വന്ന ഈ തള്ളയെ ഞാൻ ഇല്ലാതാക്കാം." എന്നിട്ട് സുരേഷ് കയ്യിലെ കുരിശും പിടിച്ച് അമ്മച്ചിയുടെ നേരെ നടന്നു, "ദൈവ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു, അടങ്ങുക പ്രേതമേ!" എന്ന് ഉറക്കെ വിളിച്ചു കൂവി. അമ്മച്ചി സുരേഷിനെ ഒന്നു പാളി നോക്കി. എന്നിട്ട് പറഞ്ഞു, "നിർത്തടാ കുരുത്തം കെട്ടവനെ അവിടെ! നിന്റെ അപ്പൻ പീറ്ററല്ലേടാ എന്റെ പാടത്ത് പണിക്കു നടന്നിരുന്നത്? നീ വളർന്നു വലുതായിട്ട് ഇപ്പൊ എന്നെ കുപ്പിയിലാക്കാൻ വന്നിരിക്കുന്നു അല്ലേടാ?" എന്ന് ചോദിച്ചുകൊണ്ട് അമ്മച്ചി കയ്യിലിരുന്ന തടിയുടെ വടിയെടുത്ത് സുരേഷിന്റെ പുറം നോക്കി ഒരൊറ്റ അടി വെച്ചു കൊടുത്തു. അടി കിട്ടിയതും സുരേഷ് വേദനകൊണ്ട് പുളഞ്ഞു. കയ്യിലിരുന്ന കുപ്പിയും കുരിശുമെല്ലാം നിലത്തിട്ട് സുരേഷ് ഉമ്മറത്തുനിന്ന് മുറ്റത്തേക്ക് ചാടി ഒരൊറ്റ ഓട്ടമായിരുന്നു. ഓടുന്നതിനിടയിൽ സുരേഷ് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു, "അയ്യോ സാമുവലേ ഓടിക്കോ! ഇത് സാധാരണ പ്രേതമല്ല, ഇത് അതിലും ഭയങ്കരമായ കോട്ടയം അമ്മച്ചിയാണ്, ഇതിനെ ഒതുക്കാൻ ഈ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല!" സുരേഷ് ഓടിപ്പോയതോടെ വീട്ടിൽ അവശേഷിച്ച നാലുപേരും അമ്മച്ചിയുടെ കാല്ക്കൽ വീണു. സിജിയും റെക്സിയും അമ്മച്ചിയുടെ കാലുപിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ചു. "ഞങ്ങൾ ചെയ്തത് തെറ്റാണ് അമ്മച്ചീ, ഞങ്ങളെ കൊല്ലാതെ വിടണം." എന്ന് അവർ അപേക്ഷിച്ചു. അമ്മച്ചി പതുക്കെ തന്റെ അരയിൽ നിന്ന് ആ തടിച്ച താക്കോൽക്കൂട്ടം എടുത്ത് വീണ്ടും അരയിൽ തന്നെ മുറുക്കിക്കെട്ടി. എന്നിട്ട് ഉമ്മറത്തെ വലിയ ചാരുകസേരയിലേക്ക് അർത്ഥവത്തായ ഒരു ചിരിയോടെ വന്നിരുന്നു. അമ്മച്ചി തിരിച്ചു വന്നതോടെ ആ വീട്ടിലെ ഭരണം പൂർണ്ണമായും അമ്മച്ചിയുടെ കയ്യിലായി. ഇപ്പോൾ ആ വീട്ടിലെ കാഴ്ച തികച്ചും വ്യത്യസ്തമാണ്. അമ്മച്ചി ഉമ്മറത്ത് രാജാവിനെപ്പോലെ ഇരിക്കുന്നു. മൂത്ത മകൻ സാമുവൽ അടുക്കളയിൽ നിന്ന് അമ്മച്ചിക്ക് കൃത്യസമയത്ത് നല്ല കടുപ്പത്തിൽ ചായയിട്ടു കൊണ്ട് വരുന്നു. ഇളയ മകൻ സെബാസ്റ്റ്യൻ അമ്മച്ചിയുടെ കാലുകൾ തിരുമ്മി കൊടുക്കുന്നു. വലിയ തറവാട്ടു മഹിമ പറഞ്ഞിരുന്ന സിജി തറ തുടയ്ക്കുകയും പാത്രം കഴുകുകയും ചെയ്യുന്നു. ഇളയ മരുമകൾ റെക്സി അമ്മച്ചിക്ക് എണ്ണ തേപ്പിച്ചു കൊടുക്കാനും അമ്മച്ചിയുടെ വസ്ത്രങ്ങൾ അലക്കാനും മത്സരിക്കുകയാണ്. മക്കളെല്ലാവരും വഴിക്ക് വന്നത് കണ്ട് അമ്മച്ചി തന്റെ വടി വായുവിൽ വീശിക്കൊണ്ട് ഉറക്കെ പറഞ്ഞു, "ഞാൻ അത്ര പെട്ടെന്നൊന്നും തിരിച്ചു പോകില്ല... " .......... End
9 likes
10 shares