𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2K views
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _27
✍️ രചന - Aniprasad.
"പീലിപ്പോസ് മുതലാളി കയ്യൊഴിഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും ഗോപിയാശാനേ.
അവനോട് ഏറ്റു മുട്ടി അച്ഛനും മകനും അടിയറവ് പറഞ്ഞ കളിയാണെന്ന് ഓർക്കണം...
പോരാത്തതിന് മുതലാളിയും കുടുംബവുമൊക്കെ ഇവിടുന്ന് താമസം മാറി പോകുന്ന സ്ഥിതിയ്ക്ക് ഇനിയും അവനോട് എതിരിടാൻ നിൽക്കുമോ എന്നൊന്നും അറിയില്ലല്ലോ."
റോബിച്ചൻ, ഗോപിയാശാനേയും, ഗൗരിയെയും മാറി മാറി നോക്കികൊണ്ട് തിരക്കി.
''അതല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാ മോനേ..
പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്താൽ അവർ വന്ന് അവനെ പിടിച്ചുകൊണ്ടു പോയി ആജീവനാന്ത കാലം ജയിലിൽ അടയ്ക്കാനൊന്നും പോകുന്നില്ലല്ലോ..അവൻ ഇറങ്ങി തിരികെ ഇങ്ങോട്ടാ വരുന്നതെങ്കിൽ എന്നോടും കൊച്ചുങ്ങളോടും ഉള്ള പക കൂടില്ലേ മക്കളേ...
ഇത്ര നാളും നമ്മുടെയെല്ലാം സങ്കടങ്ങൾക്ക് പരിഹാരം കണ്ടെത്തി തന്നോണ്ടിരുന്നത് മുതലാളിയല്ലേ..
ഇതിന് കൂടി അദ്ദേഹം ഒരു പരിഹാരം കണ്ട് പിടിച്ചു തരട്ടെ...
എത്രയോ നാളുകൾക്ക് മുമ്പേ ഇവിടെ ജീവിയ്ക്കാൻ വന്നു പോയില്ലേ.. ഇനി ഇവിടം വിട്ടു പോയാൽ തന്നെ ഞങ്ങൾ എങ്ങോട്ട് പോകും... എന്റേകാര്യമാണെങ്കിൽ പോട്ടെന്നു വയ്ക്കാമായിരുന്നു. കുളമുടിയിൽ പോയി ബസ് സ്റ്റാന്റിൽ കിടന്നാലും നേരം വെളുപ്പിയ്ക്കാം.
ഇതുങ്ങളെയും കൊണ്ട് ഇവിടുന്ന് ഒളിച്ചോടിപ്പോയാൽ അത് നടക്കില്ലല്ലോ. "
ആ സാധു വൃദ്ധന്റെ മനസിന്റെ നൊമ്പരം ആ ചെറുപ്പക്കാർക്ക് മനസിലാക്കാൻ സാധിയ്ക്കുമായിരുന്നു.
ഇന്ന് തനിയ്ക്ക് മുൻപിൽ നിന്ന് കരയുന്ന ഈ സാധുവിന്റെ വിധി നാളെ ചിലപ്പോൾ തനിയ്ക്കോ തന്റെ അമ്മയ്ക്കോ ഉണ്ടായെന്നിരിയ്ക്കും..
ഇതേ പോലെ നാളെ അവൻ തന്റെ വീട്ടിലുള്ള പെണ്ണുങ്ങളുടെ ശരീരത്ത് കൈ വച്ചാൽ തനിയ്ക്ക് നോക്കി കൊണ്ട് നിൽക്കാൻ പറ്റുവോ...
അവിടെ പിന്നെ താനാണോ അവനാണോ വീഴുന്നതെന്ന് പറയാൻ പറ്റില്ല.
ആരുവീണാലും നഷ്ടം തന്റെ കുടുംബത്തിനായിരിയ്ക്കും.
ഗോപിയാശാനും, ഗൗരിയ്ക്കും ഒപ്പം റോബിച്ചനും, കൂട്ടുകാരും പുല്ലാട്ട് വീട്ടിലേക്ക് ചെന്നു.
കളീലിന് ചുറ്റുമുള്ള പുല്ല് വെട്ടി വൃത്തിയാക്കുന്ന പയ്യന്മാർക്ക് കുടിയ്ക്കാനുള്ള കാപ്പി കൊണ്ട് കൊടുത്തിട്ട് തിരിച്ച് വരുമ്പോഴാണ് മേരിയമ്മ, വീടിന്റെ ഗേറ്റ് തുറന്ന് അഞ്ചാറ് ആൾക്കാർ മുറ്റത്തേയ്ക്ക് വരുന്നത് കണ്ടത്..
മേരിയമ്മ അവിടെ നിന്ന് അതാരൊക്കെയാണെന്ന് നോക്കി.
അവർക്ക് അവരെയെല്ലാം പരിചിതമായിരുന്നു.
"മുതലാളിയെ ഒന്നുകാണണം ഞങ്ങൾക്ക്. പീലിപ്പോസ് മുതലാളി ഇവിടില്ലേ കൊച്ചമ്മേ.."
റോബിച്ചൻ മുമ്പോട്ട് വന്ന് അവരോട് തിരക്കി.
"എന്താടാ ഇവരെയെല്ലാം കൂട്ടി നീ ഇങ്ങോട്ട് വന്നത്.. ഇത് ചായക്കട നടത്തുന്ന ഗോപിയാശാനും മകളുമല്ലേ."
അവന്റെ പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ അടിമുടി നോക്കികൊണ്ട് അവർ തിരക്കി.
"ഒരു പരാതി പറയാനുണ്ട് മുതലാളിയോട്
എനിയ്ക്കല്ല ഇവർക്ക്.."
അവൻ വലതു കയ്യുയർത്തി മുഷ്ടി ചുരുട്ടിയിട്ട് തള്ള വിരൽ തോളിന് മുകളിലൂടെ പിന്നിലേക്ക് ചൂണ്ടി.
പിന്നീട് അവരോട് ഒന്നും പറയാൻ നിൽക്കാതെ മേരിയമ്മ അകത്തേയ്ക്ക് ചെന്ന് ഭർത്താവിനെ വിളിച്ചു കൊണ്ട് വന്നു.
എസ്തപ്പാനിൽ നിന്ന് തനിയ്ക്കുണ്ടായ തിക്താനുഭവം ഗൗരി അദ്ദേഹത്തോട് പറഞ്ഞു..
അവൾ പറയുന്നത് കേട്ട പീലിപ്പോസിന്റെ കണ്ണുകൾ ഇടുങ്ങി ചെറുതായി വന്നു
"ഇത് ഇവിടം കൊണ്ടൊന്നും തീരില്ല മുതലാളീ.. അടുത്ത ഊഴം ഇവന്റേതാ.
അത് ആ ചെകുത്താൻ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു."
ബെന്നിച്ചൻ തന്റെ അടുത്ത് നിൽക്കുന്ന സുഹൃത്തിനെ ചൂണ്ടി പറഞ്ഞു.
"ഗോപിയാശാൻ മകളെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ."
പീലിപ്പോസ് മുതലാളി ഗോപിയാശാനോട് പറഞ്ഞു.
"മുതലാളീ..
ഇതിനൊരു പരിഹാരം മുതലാളി പറഞ്ഞില്ല.. മുതലാളി യ്ക്ക് ഞങ്ങളെ സഹായിയ്ക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞങ്ങളിവിടെ എങ്ങിനെ ജീവിയ്ക്കും.."
"എനിയ്ക്ക് സഹായിയ്ക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ..
ഇനി നിങ്ങൾക്കവന്റെ ഉപദ്രവം ഉണ്ടാകാതിരുന്നാൽ പോരെ.. നിങ്ങൾക്ക് മാത്രമല്ല ആർക്കും..."
അയാൾ എന്തോ മനസ്സിൽ കണ്ടിട്ടാണ് അങ്ങനെ ഒരുറപ്പ് തന്നതെന്ന് മനസിലായപ്പോൾ ഗോപിയാശാന് ആശ്വാസമായി.
തല്ലും വഴക്കും, പോലീസ് കേസും ഒന്നും ഇല്ലാതെ സമാധാനമായി ഈ പ്രശ്നം തീർക്കാനാണ് ഗോപിയാശാനും ഇഷ്ടപ്പെട്ടത്. പ്രത്യേകിച്ചും താൻ തന്റെ ഉപജീവന മാർഗമായി ഒരു കച്ചവടസ്ഥാപനം നടത്തി പോകുന്ന സ്ഥിതിയ്ക്ക്.
ഇരുളിന്റെ മറവിൽ ഒരു തീപ്പട്ടി കൊള്ളിയ്ക്കോ കത്തുന്ന ഒരു ബീഡി കുറ്റിയ്‌ക്കോ തന്റെ സ്വപ്നങ്ങളെ മുഴുവൻ നൊടി നേരം കൊണ്ട് കത്തി ചാമ്പലാക്കാൻ കഴിവുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.
ഗോപിയാശാൻ ഗൗരിയെയും കൂട്ടി തിരിഞ്ഞു നടക്കാൻ തുനിയുമ്പോ പീലിപ്പോസ് മുതലാളി പറഞ്ഞു.
"അവർ പൊയ്ക്കോട്ടെ. നിങ്ങൾ അവിടെ നിൽക്ക്."
ഗോപിയാശാന്റെ കൂടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ റോബിച്ചനും മുരളിയും ബെന്നിച്ചനും, രവി കുമാറും അവിടെ തിരിഞ്ഞു നിന്നു.
ഗോപിയാശാനും, ഗൗരിയും ഗേറ്റ് കടന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ റോബിച്ചനോടും കൂട്ടുകാർക്കും അകത്തേയ്ക്ക് വരാൻ പീലിപ്പോസ് മുതലാളി കൈകൊണ്ട് ആംഗ്യം കാട്ടി.
ഒന്ന് സംശയിച്ചു നിന്ന ശേഷം അവർ മെല്ലെ സിറ്റൗട്ടിലേക്ക് കയറി ചെന്നു.
പീലിപ്പോസ് മുതലാളി അവരെ സ്വീകരണമുറിയിലേക്ക് വിളിച്ചിരുത്തി.
"നിങ്ങൾക്ക് കുടിയ്ക്കാൻ എന്താ വേണ്ടത്..
ചായയോ കാപ്പിയോ...
അതോ തണുത്തതു വല്ലതും വേണോ.."
"ഒന്നും വേണ്ട മുതലാളീ..
മുതലാളി ഞങ്ങളെ വിളിച്ചിരുത്തിയത്..."
റോബിച്ചൻ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ മുതലാളിയുടെ മുഖത്തേയ്ക്ക് നോക്കി.
പീലിപ്പോസ് മുതലാളി അവർക്കെതിരെയുള്ള ഒരു സോഫയിലേക്ക് ഇരുന്നു.
"പറയാം...എനിയ്ക്ക് വേണമെങ്കിൽ ഗോപിയാശാനേയും മകളെയും പുല്ലാമല പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിടാമായിരുന്നു.നിങ്ങൾക്ക് നീതി കിട്ടേണ്ട ഇടം പോലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞാൽ അവർ ചിലപ്പോൾ നേരെ അങ്ങോട്ട് പോകുമായിരുന്നു. അവിടെയുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോട് ഞാൻ വിളിച്ച് അവർക്കൊരു സഹായം ചെയ്ത് കൊടുക്കണമെന്ന് ആവശ്യ പ്പെട്ടാൽ അവർ അത് ചെയ്ത് കൊടുക്കുകയും ചെയ്യും..
പക്‌ഷേ അത് വെറും താൽക്കാലിക പ്രശ്ന പരിഹാരം ആയിപ്പോകും എന്നതിനാലാണ് ഞാൻ അതിന് തുനിയാതിരുന്നത്..
നമുക്ക് വേണ്ടത് അതല്ലല്ലോ...
എന്നെന്നേക്കുമായുള്ള ഒരു പരിഹാരമാണ് നമുക്ക് ഇതിൽ വേണ്ടത്...
എന്താ ശരിയല്ലേ.."
അയാൾ ഒന്ന് നിർത്തിയ ശേഷം താൻ പറഞ്ഞത് വ്യക്തമായോ എന്ന അർത്ഥത്തിൽ ഓരോരുത്തരെയായി നോക്കി.
"അവന്റെ അടുത്ത ടാർജറ്റ് നീയാണെന്നല്ലേ റോബിനേ അവൻ പറഞ്ഞിട്ടുള്ളത്..
അവന്റെ ഭീഷണിയ്ക്ക് കീഴടങ്ങി അവൻ കാണിയ്ക്കുന്ന ചെറ്റത്തരം ശിരസ്സാ വഹിയ്ക്കാനാണോ നീ തയ്യാറായിരിയ്ക്കുന്നത്...
അതോ അവനെ നേർക്ക് നേർ നിന്ന് നേരിടാനോ..."
"എന്നെയോ എന്റെ വീട്ടിലുള്ളവരെയോ അവൻ തൊട്ടിട്ടുണ്ടെങ്കിൽ ഞങ്ങളിൽ ഒരാളേ അടുത്ത സൂര്യോദയം കാണാൻ ഈ ഭൂമിയിലുണ്ടാകൂ മുതലാളീ... അത് ഞാനാണെന്നൊന്നും ഉറപ്പ് പറയുന്നില്ല..."
റോബിന്റെ മുഖത്ത് എസ്തപ്പാനോടുള്ള പക ഫണം വിരിയ്ക്കുന്നത് അവർക്ക് കാണാമായിരുന്നു.
"അത് നീആകുന്നതിൽ കുഴപ്പമെന്തെങ്കിലും ഉണ്ടോ റോബിനേ...
അവൻ ചത്തു പൊയ്ക്കോട്ടെ..
ആർക്കെന്തു ചേദം.."
പീലിപ്പോസ് മുതലാളി പറഞ്ഞത് മനസിലാകാതെ റോബിച്ചനും കൂട്ടുകാരും പരസ്പരം നോക്കി.
"അവൻ പതിയിരുന്നാക്രമിയ്ക്കുന്ന രാജവെമ്പാലയുടെ ഇനത്തിൽ പെട്ടതാണെന്നല്ലേ പറഞ്ഞിട്ടുള്ളത്.. ഇനി ഈ കൊടുവത്തൂരിൽ ആർക്ക് നേരെയും അവന്റെ ആക്രമണമുണ്ടാകരുത്... ഒരാളും അവന്റെ കൊടുമയ്ക്ക് ഇരയാകാൻ നിന്നു കൊടുക്കരുത്...
നിനക്കെതിരെ ഇന്ന് കരുക്കൾ നീക്കുന്ന അവൻ നിന്നെ തീർത്തുവിട്ടാൽ അടുത്തത് നാളെ നിന്റെ കൂട്ടുകാർക്ക് നേരെ ആയിരിയ്ക്കുംആയുധമെടുക്കുക..
സർവരും അവന്റെ കയ്യാൽ തീർന്നൊടുങ്ങുന്നോ..
അതോ അവനെ ഒറ്റയാളെ തീർത്ത് കളയുന്നോ..."
"മുതലാളീ..."
അയാൾപറഞ്ഞതിന്റെ അർത്ഥമറിഞ്ഞപ്പോൾ റോബിച്ചന്റെ മുഖത്തൊരു നടുക്കമുണ്ടായി.
എന്നാൽ ബെന്നിച്ചനും മറ്റുള്ളവരും അയാൾ പറയുന്നതാണ് നേർ വഴി എന്ന മട്ടിൽ യാതൊരു ഭാവമാറ്റവും ഇല്ലാതെ ഇരിയ്ക്കുകയാണ്.
"ഒരു പ്രളയ കാലത്ത് കൊടുവത്തൂരിൽ ദുരിതം വിതയ്ക്കാൻ പ്രകൃതി കൊണ്ട് വന്ന വിഷ വിത്തിനെ അതേ പോലെ തന്നെ കാലവും, പ്രകൃതിയും ചേർന്ന് മടക്കി കൊണ്ട് പോയി.
ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോൾ അവൻ ഇവിടുത്തെ മനുഷ്യർക്കിടയിൽ കാണാൻ പാടില്ല...ആരുംഅവനെ കുറിച്ചന്വേഷിയ്ക്കാൻപാടില്ല...
അവൻ എവിടെ നിന്ന് വന്നോ അവിടേയ്ക്ക് തന്നെ മടങ്ങി പോയി..ഓരോ മനുഷ്യരുംതമ്മിൽ തമ്മിൽ ഇതേ പറയാൻ പാടുള്ളൂ.
അവൻ ഗൗരിയോട് പറഞ്ഞിട്ടുള്ളത് ഇതുകൊണ്ടൊന്നും തീർന്നിട്ടില്ല, ഇതൊരു തുടക്കം മാത്രമാണെന്നല്ലേ...
അവൻ അപ്പറഞ്ഞതിന്റെഅർത്ഥമെന്താണെന്ന് ഞാൻ നിങ്ങൾക്ക് പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ...
ഇന്ന് നിങ്ങൾ അതിനെതിരെ പ്രതികരിയ്ക്കുകയോ, അവനെ എതിർക്കാൻ തുനിയുകയോ ചെയ്യാതിരുന്നാൽ നാളെ സ്വാഭാവികമായും നിങ്ങൾ അവൻ വിരിയ്ക്കുന്ന വലയിലേക്ക് ചെന്ന് വീഴും...അവനെഎതിർക്കേണ്ട സമയത്ത് എതിർക്കാതെയും, തീർത്തു കളയേണ്ട സമയത്ത് തീർത്തുകളയാതെയും ഇരുന്നാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിയ്ക്കേണ്ടി വരിക ഇവിടെയുള്ള ഓരോ കുടുംബങ്ങളുമാവും..
ആരുടെയൊക്കെ ജീവിതങ്ങളോ, എത്രയെത്ര കുടുംബങ്ങളോ ഒന്നും തകർന്ന് പോകുന്നത് അവനൊരു പ്രശ്നമേ ആകില്ല.. ക്രിമിനലുകളുടെയൊക്കെ തലതൊട്ടപ്പന്മാർ എന്ന് പറയില്ലേ...
ആ മനസാണ് ഈ എസ്തപ്പാൻ എന്ന് നിങ്ങൾ വിളിയ്ക്കുന്ന ചെറ്റയ്ക്കും..
അവൻ കൊല്ല പ്പെടേണ്ടവനാണെങ്കിൽ കൊല്ലുക തന്നെ ചെയ്തേക്കണം.
അക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും വിചാരിക്കരുത്.
അവന്റെ ജീവനെടുക്കുന്നത് ഒരു മനുഷ്യന് വേണ്ടിയോ ഒരു സമൂഹത്തിനു വേണ്ടിയോ മാത്രമല്ല, ഒരു നാടിനു മുഴുവൻ വേണ്ടിയാണ്..
അവിടുള്ള മനുഷ്യരുടെ സമാധാനത്തിന് വേണ്ടിയാണ്..
അവർക്ക് ശാന്തിയോടെ ഈ ചെറിയ തുരുത്തിൽ കഴിയാൻ വേണ്ടിയാണ്...
അത് നടപ്പാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.. നിങ്ങൾക്കേ കഴിയൂ..
അതിന് വേണ്ട സർവ്വ സഹായങ്ങളും ഞാൻ നിങ്ങൾക്ക് ചെയ്ത് തന്നിരിയ്ക്കും..
ഒരു കാട്ടാനയെ വേട്ടയാടി കൊല്ലാനുള്ള ആയുധങ്ങളും നിങ്ങൾക്ക് വേണ്ട ആൾ സഹായവും ഞാൻ ഉറപ്പ് തരുന്നു.
ഒന്നോ രണ്ടോ പേരെ കൊണ്ടൊന്നും അവനെ തീർത്തു കെട്ടാൻ പറ്റില്ലെന്ന് അവൻ തെളിയിച്ചു തന്നിട്ടുള്ളതാണ്..
നിങ്ങൾ ഓരോരുത്തരുടെയും ഇരട്ടി കരുത്തുള്ള മൂന്ന് പേരെ ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു...
നിങ്ങൾ ഏഴു പേർക്ക് മുമ്പിൽ അവൻ എന്ത് മന്ത്ര വിദ്യ പ്രയോഗിച്ചു രക്ഷപ്പെടുമെന്ന് നമുക്ക് നോക്കാം...
അവന്റെ അവസാനം ഈ മണ്ണിൽ വച്ചെന്ന് വിധി കുറിച്ച് വച്ചിരിക്കുന്നത് നമ്മളാരുമല്ല..
ദൈവം തമ്പുരാനാണ്..
ആ വിധിയെ തിരുത്തിയെഴുതാൻ അവനെ കൊണ്ട് പറ്റില്ല.
എന്ത് പറയുന്നു നിങ്ങൾ."
അവരുടെ മറുപടിയ്ക്ക് വേണ്ടി പീലിപ്പോസ് മുതലാളി കാത്ത് നിന്നു.
"ഞങ്ങൾക്ക് ജീവിയ്ക്കണം മുതലാളീ.."
ബെന്നിച്ചൻ പറഞ്ഞു.അവന്റെ മുഖത്ത് ഉറച്ചൊരു തീരുമാനം എടുത്തതിന്റെ കല്ലിപ്പ് കാണാനുണ്ട്
"ഇവിടെ, ഈ മണ്ണിൽ ഇതുവരെ ഞങ്ങൾ എങ്ങിനെ ജീവിച്ചോ അതേ സമാധാനത്തോടെയും, സന്തോഷത്തോടെയും ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബങ്ങളോടൊപ്പം ഇനിയും ഇവിടെ തന്നെ ജീവിയ്ക്കണം...
അതിന് വിഘാതം നിൽക്കാൻ ഒരു മനുഷ്യനെയും ഞങ്ങൾ അനുവദിയ്ക്കില്ല...
ഇന്നലെ വരെ ഇവിടെ ആരും ആർക്കും ശത്രുക്കളല്ലായിരുന്നു.
ഇപ്പോൾ അതിനൊരു മാറ്റം വരുന്നുണ്ടെന്നൊരു തോന്നൽ..."
"തോന്നലല്ലെടാ ബെന്നിച്ചാ. അത് സത്യമാണ്...
ഇന്ന് അവൻ ഒരാളേ അവന്റെ കൂടെ കൂട്ടി.
നാളെ തിന്നും കുടിച്ചും അവന് സ്തുതി പാടിയും മേലനങ്ങാതെ സുഖിച്ചു ജീവിയ്ക്കാം എന്നുമനസിലാക്കിയാൽ മാറ്റാരെങ്കിലുമൊക്കെ അവന്റെ പക്ഷം ചേർന്നുകൂടാ എന്നില്ല...
അവനേ പോലൊരു നെറി കെട്ടവന് വേണ്ടി വാദിയ്ക്കാനും, അവനെ പുകഴ്ത്താനും ആളുണ്ടെന്ന് വച്ചാൽ അതൊരു നല്ല സൂചനയല്ല ഇവിടുള്ള ജനങ്ങൾക്ക് നൽകുന്നതെന്ന് കൂടി നിങ്ങൾ മനസിലാക്കുക."
പീലിപ്പോസ് മുതലാളി പറയുന്നതിന്റെ ഏറെ കുറെ പൊരുൾ അവർക്ക് പിടികിട്ടുന്നുണ്ടായിരുന്നു.
"മുതലാളി പറഞ്ഞോ.. ഞങ്ങൾ എന്താ ചെയ്യേണ്ടത്..."
അവർ നാല് പേരും അദ്ദേഹത്തെ നോക്കി ചോദിച്ചു.
"വിഘടിച്ചു നിൽക്കുമ്പോഴാണ് മനുഷ്യന്റെ ശക്തി ചോർന്നു പോകുന്നതും എതിരാളിയ്ക്ക് മുൻപിൽ അവൻ കീഴ്പ്പെട്ടു പോകുന്നതും.
നിങ്ങൾ ഒത്തു നിന്ന് അവനെ നേരിടണം..
നിങ്ങൾ ഏഴു പേർക്ക് മുൻപിൽ അവൻ മുട്ടുമടക്കിയിരിയ്ക്കും...ഈ കൊടുവത്തൂരിനെ ഗ്രസിച്ചിരുന്ന ഒഴിയാബാധ അന്നത്തോടെ നമുക്ക് തീർന്നു കിട്ടും"
പീലിപ്പോസ് മുതലാളി അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തിട്ടാണ് മടക്കി വിട്ടത്. അവർക്ക് വേണ്ട സർവ്വ സഹായങ്ങളും അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നു.
തിരികെ പോരുമ്പോൾതന്റെ സംശയം രവി കുമാർ കൂട്ടുകാരുമായി പങ്ക് വച്ചു.
"ഇതൊരു കെണിയൊന്നും അല്ലെന്ന് ഉറപ്പല്ലേ...
അവൻ ജീവനോടെ രക്ഷപ്പെട്ടുപോയാൽ നമ്മളെ ഒറ്റയെണ്ണത്തിനെ ബാക്കി വച്ചേക്കില്ല.."
"നമ്മൾ ഏഴു പേരില്ലേ.. വെള്ളത്തിൽ ചാടിയാൽ അവിടിട്ട് വകവരുത്തി ഒഴുക്കിൽ വിട്ടേക്കണം..
ഒരുത്തനെയും പേടിച്ചിട്ടല്ല നമ്മൾ ഇവിടെ ജീവിയ്‌ക്കേണ്ടത്..
അതിന് നമ്മൾ ഇടവരുത്തി കൊടുക്കാനും പോകരുത്."
പീലിപ്പോസ്മുതലാളിയുടെ നിർദേശ പ്രകാരം അവർ കാത്തിരുന്നു.
കാത്തിരിപ്പ് രണ്ട് ദിവസമേ വേണ്ടി വന്നുള്ളൂ.
ഒരു വൈകുന്നേരം മുരളി ഓടി ക്കിതച്ചു റോബിച്ചന്റെ കൃഷിയിടത്തിലേക്ക് എത്തി.
അവനും ബെന്നിച്ചനും ജോലി കഴിഞ്ഞു പണിയായുധങ്ങൾ വൃത്തിയാക്കുന്ന ജോലിയിലായിരുന്നു.
അഞ്ച് മണിയോടെ വാസുക്കുട്ടനെയും കൂട്ടി എസ്തപ്പാൻ കടത്ത് കടന്ന് പുല്ലാമലയ്ക്ക് പോയിട്ടുണ്ടെന്ന വിവരമാണ് അവൻ കൂട്ടുകാർക്ക് നൽകിയത്..
അവർ അപ്പോൾ തന്നെ വിവരം പീലിപ്പോസ് മുതലാളിയെ അറിയിച്ചു.
രാത്രി എട്ട് മണിയോടെ ക്ളീറ്റസിന്റെ സ്പീഡ് ബോട്ടിൽ മൂന്ന് അപരിചിതർ കൊടുവത്തൂർ വന്നിറങ്ങി.
ചാറ്റൽ മഴ പെയ്യുന്നതിനാൽ അവർ മൂവരും റെയിൻ കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു.
നല്ല മെയ്വഴക്കവും, അഭ്യാസങ്ങളും സ്വായത്തമാക്കിയ അഭ്യാസികളാണ് അവരെന്ന്ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം.
അവർക്ക് വഴികാട്ടിയായി കടവത്ത് മുഖം തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മറച്ച ഒരാൾ നിൽപ്പുണ്ടായിരുന്നു.മഴ നനഞ്ഞിട്ട് അയാളുടെ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിച്ചേർന്ന നിലയിലാണ്.
ചാറ്റൽമഴ മെല്ലെ മെല്ലെ ശക്തിയാർജിച്ചു തുടങ്ങി.
അവിടെ കാത്ത് നിന്നയാൾ അപരിചിതരെ കൂട്ടി പീലിപ്പോസ് മുതലാളിയുടെ വീട്ടിലേക്ക് കൊണ്ട് പോയി.
സന്ധ്യ കഴിഞ്ഞാൽ പിന്നെ കടത്ത് വള്ളം വന്നാൽ മാത്രമേ വഴിയിൽ അങ്ങിങ്ങായി ആൾക്കാരേ കാണാനാകൂ.
മഴ കൂടി ആയതോടെ പാത തീർത്തും വിജനമായിരുന്നു.
ചെമ്പൻ മലയിറങ്ങി വന്ന കോടമഞ്ഞു വീണ് മരത്തലപ്പുകളും വൃക്ഷ ശിഖരങ്ങളും കാണാൻ പറ്റാത്ത നിലയിലായി.
(തുടരും)
#📔 കഥ
83 likes
2 comments • 24 shares