𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
3K views • 1 days ago
#📙 നോവൽ - പ്രളയം...
🔻 പാർട്ട് _42
✍️ രചന - Aniprasad.
'മോളേ.'എന്നുള്ള ഗോപിയാശാന്റെ വിളികേട്ട്. ഗൗരി താൻ നിൽക്കുന്ന ഇടത്ത് നിന്ന് കൊണ്ട് ടോർച്ച് വെളിച്ചം അവർക്ക് നേരെ തിരിച്ചു.
കരുണനും, ഗോപിയാശാനും എമർജൻസി ലാമ്പിന്റെ വെളിച്ചത്തിൽ ഓടി അവളുടെ അടുത്തേയ്ക്ക് ചെന്നു.
"എന്താ മോളേ..
നീ എന്തോ കണ്ട് പേടിച്ച മട്ടുണ്ടല്ലോ."
ഗൗരിയുടെ മുഖത്തെ പരിഭ്രമം കണ്ട് ഗോപിയാശാൻ ചോദിച്ചു.
"അച്ഛാ..
ആരോ ഇവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു അച്ഛാ...
ഞാൻ ഇങ്ങോട്ട് വരുമ്പോ ആരോ ഇരുട്ടിലൂടെ ഓടിപ്പോകുന്ന കാലൊച്ച കേട്ടു"
"ഒളിച്ചിരിയ്ക്കാനോ..
ആര് വന്ന് ഇവിടെ ഒളിച്ചിരിയ്ക്കാനാ.നിനക്ക് തോന്നിയതായിരിയ്ക്കും മോളേ.
വല്ല പട്ടിയോ, വള്ളിപ്പൂച്ചയോ കോഴിയെ പിടിയ്ക്കാൻ വന്ന് കോഴിക്കൂടിന്റെ പരിസരത്ത് കറങ്ങി നടന്നതാകും.
അത് നീ വരുമ്പോൾ നിന്നേ കണ്ടിട്ട് ഓടിപ്പോയിട്ടുണ്ടാകും.
അല്ലാതെ ഏത് മനുഷ്യനാ ഈ നേരത്ത്...''
ഗോപിയാശാൻ തിരിഞ്ഞു കരുണനെ നോക്കി.
അവൻ നാലുപാടും ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്നതിനാൽ അവരുടെ സംസാരം ശ്രദ്ധിച്ചില്ല.
"അല്ല അച്ഛാ. അത് പട്ടിയും, പൂച്ചയും ഒന്നുമല്ല.
ഒരു മനുഷ്യനായിരുന്നു."
"നീ പോടീ വെറുതേ ആളേ പേടിപ്പിയ്ക്കാതെ... എന്നെ വിട്...
കരുണൻ ഇവിടെ നിൽക്കുമ്പോ ആരാടീ നമ്മളെ പേടിപ്പിയ്ക്കാനായി ഇവിടെ വന്ന് പമ്മി നിൽക്കുന്നത്."
കരുണൻ പെട്ടന്ന് ഗോപിയാശാന്റെ കയ്യിൽ നിന്ന് എമർജൻസി ലാമ്പ് വാങ്ങിച്ചു ചുറ്റിനും തെളിച്ചു നോക്കി.
ഒന്നോ രണ്ടോ പെരുച്ചാഴികൾ ഓടിപ്പോകുന്ന ഒച്ചയും. കല്ലാറിന്റെ ഇരമ്പവുമല്ലാതെ മറ്റൊരൊച്ചയും കേൾക്കാനില്ല.
"ഇത് നോക്ക്..."
ഗൗരി തനിയ്ക്ക് മുമ്പിൽ കാൽചുവട്ടിലേക്ക് വെളിച്ചം അടിച്ചു.
അവിടെ പകുതി കത്തി തീർന്ന ഒരു ബീഡിയും, അത് കത്തിയ്ക്കാൻ ഉപയോഗിച്ച ഒന്നോ രണ്ടോ തീപ്പെട്ടി കൊള്ളിയും അവർക്ക് കാണാൻ കഴിഞ്ഞു.
"ഈ രാത്രി അച്ഛനാണോ ഇവിടെ വന്നു നിന്ന് ബീഡി കത്തിച്ചത്.."
ഗൗരിയുടെ ചോദ്യം കേട്ട് ഗോപിയാശാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
"അച്ഛനല്ലെങ്കിൽ പിന്നെ അച്ഛൻ പറഞ്ഞ പട്ടിയോ, പാക്കാണ്ടനോആണോ ഇവിടെ നിന്ന് ബീഡി കത്തിച്ചു വലിച്ചത്.
അതൊരു മനുഷ്യനായിരുന്നു അച്ഛാ.
ഞാൻ ബീഡിയുടെ ഗന്ധം അറിഞ്ഞാണ് ഇങ്ങോട്ട് വെട്ടം അടിച്ചത്. വെളിച്ചം വീണതും ഇവിടെ നിന്നയാൾ അതിവേഗം ഓടി കളഞ്ഞു.കാടിന് മുകളിലൂടെ ഒരു തല പാഞ്ഞു പോകുന്നത് മാത്രമേ എനിയ്ക്ക് കാണാൻ കഴിഞ്ഞുള്ളൂ.
അതാരായാലും ഇവിടൊക്കെ നല്ല പരിചയമുള്ള ആള് തന്നെയാവും.
അല്ലെങ്കിൽ ഇത്ര വേഗത്തിൽ ഇവിടെ നിന്നും ഓടി മറയാൻ അയാൾക്ക് കഴിയില്ലായിരുന്നു.
ഇനി അയാളെങ്ങാനും ആണോ അച്ഛാ...
ആ ഇസഹാക്ക്.അല്ലാതെ മറ്റാരാ നമ്മളെ ഭയപ്പെടുത്താൻ ഇവിടെ വന്നു നിൽക്കുന്നത്."
ഗൗരിയുടെ ശബ്ദത്തിൽ അടങ്ങിയിരുന്ന ഭയം അവർക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു.
കരുണൻ പെട്ടന്ന് ഗൗരിയുടെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങിച്ച ശേഷം അയാൾ ഏത് ദിശയിലേക്കാണ് ഓടി പോയത് എന്ന് അന്വേഷിച്ചു.
ഗൗരി ചെമ്പൻ മലയ്ക്ക് നേരെ നീണ്ടു പോകുന്ന വഴിയിലേക്ക് വിരൽ ചൂണ്ടി.
"ആശാനേ..
വാതില് തുറന്നു കിടക്കുവാ. മോൾ അവിടെ തനിച്ചാണേ.."
കരുണൻ പറഞ്ഞത് കേട്ട് ഗൗരി പെട്ടന്ന് വീട്ടിലേക്ക് ചെന്നു.
വീടിനുള്ളിലെ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭീകരതയുണ്ടെന്ന് അവൾക്ക് തോന്നി.
ഗൗരി വന്ന് കട്ടിലിൽ ഉറങ്ങി കിടന്നമായമ്മയുടെ അടുത്തിരുന്നിട്ട് ഉറക്കത്തിനിടയിൽ മാറിപ്പോയഅവളുടെ പുതപ്പ് വലിച്ചു നേരെയിട്ടു കൊടുത്തു.
പിന്നെ അവൾ അവിടെ നിന്നെണീറ്റ് വാതിൽ ചാരിയ ശേഷംഅവളുടെ സുരക്ഷയ്‌ക്കെന്നോണം പിൻ വശത്തെ ചായ്‌പ്പിൽ പുറത്തേയ്ക്ക് നോക്കികൊണ്ട് നിന്നു.
ദൂരെ കരുണൻ ടോർച്ച് തെളിച്ചു അവിടെല്ലാം അരിച്ചു പെറുക്കുന്ന കാഴ്ച ഗൗരിയ്ക്ക് അവിടെ നിന്നാൽ കാണാമായിരുന്നു.
വൃക്ഷ ശിഖരങ്ങൾ വെട്ടി കൂട്ടിയിട്ടിരിയ്ക്കുന്നതിനിടയിലും, പൊന്തക്കാടുകളിലും എല്ലാം കരുണൻ വെളിച്ചമടിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
അതിനിടയിൽ കുറച്ചപ്പുറത്തുള്ള ഒരു വീട്ടു മുറ്റത്ത് നിന്നും ടോർച്ചിന്റെ വെളിച്ചം കരുണന്റെ മുഖത്ത് പതിച്ചു.
"ഞാനാ ദിവാകരേട്ടാ.. കരുണൻ.."
കരുണൻ ഉച്ചത്തിൽ പറഞ്ഞപ്പോൾ അവിടെ നിന്നും ദിവാകരനും, ഭാര്യ ശ്യാമളയുംടോർച്ചും എടുത്ത് റോഡിലേക്ക് ഇറങ്ങി വന്നു.
"എന്താ കരുണാ ഈ രാത്രിയില്..
നീയെന്താ തിരയുന്നത്.."
ദിവാകരൻ റോഡിൽ നിന്ന് കൊണ്ട് ചോദിച്ചു.
കരുണൻ അയാളോട് അൽപ്പം മുമ്പ് നടന്ന സംഭവം ചുരുക്കി പറഞ്ഞു.
"ഇപ്പൊ എങ്ങിനെ ഇരിയ്ക്കുന്നു.
ഞാൻ പറഞ്ഞില്ലേ അത് മനുഷ്യർ ആരാണ്ടും ആണെന്ന്...
നിങ്ങളല്ലേ പറഞ്ഞത് അത് കാട്ടു പന്നി ആയിരിയ്ക്കുമെന്ന്."
ശ്യാമള താൻ പറഞ്ഞത് എങ്ങിനിരിയ്ക്കുന്നു എന്ന അർത്ഥത്തിൽ ദിവാകരനെ നോക്കി.
"അത് മനുഷ്യനാണേൽ എന്റെ വീടിന്റെ മുറ്റത്ത് കൂടിയാണല്ലോ കരുണാ ഓടിപ്പോയത്.
അതാരായിരിയ്ക്കും ഈ നേരത്ത് അവിടെ വന്നു നിന്നത്..
ഇനിയാ എസ്തപ്പാൻ എങ്ങാനും ആണോടാ കരുണാ.
അവിടുള്ള എല്ലാവരോടും പകയല്ലേ അവന്..
രാത്രിയിൽ സൂക്ഷിയ്ക്കണേ എന്ന് ഗൗരിയോട് പറഞ്ഞേക്കണേ കരുണാ.
നീയും പരമാവധി രാത്രി പുറത്തേക്കെങ്ങും i
ഇറങ്ങാൻ നിൽക്കണ്ട.എന്തെങ്കിലുമുണ്ടായാൽ രാത്രി നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല. സൂക്ഷിയ്ക്കാനുള്ളത് നമ്മൾ സൂക്ഷിച്ചേ പറ്റൂ.
അല്ലെങ്കിൽ പിന്നെ രണ്ടും കെട്ട് അവനെ പോലെ തുനിഞ്ഞിറങ്ങണം.
എന്തും ചെയ്യാൻ മടിയില്ലാത്ത ഇനമാഅത്.....
ഇനി ഇവിടെ തിരഞ്ഞിട്ട് കാര്യമില്ല കരുണാ.
അവൻ ഓടി ചെമ്പൻ മലയിൽ ചെന്നിട്ടുണ്ടാവും ഇപ്പോൾ."
കരുണൻ ഒരു തവണ കൂടി വെളിച്ചം ചുറ്റിനും അടിച്ചു നോക്കി.
ഇരുട്ടിൽ മരച്ചില്ലകളിൽ നിന്ന് മരച്ചില്ലകളിലേക്ക് രാക്കിളികൾ പറന്ന് പോകുന്നത് അവന് കാണാമായിരുന്നു.
"രാത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോണിൽ വിളിച്ചേക്കണേ കരുണാ.
ഇവിടെ ഞങ്ങളൊക്കെയില്ലേ.. എവിടെ നിന്നോ വന്ന ഒരുത്തനെ പേടിച്ചു പോയി ഒളിച്ചിരിയ്ക്കാൻ പറ്റിയ കാടൊന്നും ഈ ഭൂമിയിൽ ഇല്ലല്ലോ."
ദിവാകരനും ഭാര്യയും അയാളോട് യാത്ര പറഞ്ഞു കയറിപ്പോയി.
കരുണൻ തിരിച്ചെത്തുമ്പോൾ മായമ്മ കിടക്കുന്ന റൂമിൽ അവൾക്കരികെനിൽക്കുകയാണ് ഗോപിയാശാനും ഗൗരിയും.
രണ്ടുപേരുടെയും മുഖത്ത് ഭീതിയുടെ നിഴൽ വീണു കിടപ്പുണ്ടായിരുന്നു.
"മടുത്തു... ജീവിതം പോലും മടുത്തു.
എല്ലാം ആർക്കെങ്കിലും കിട്ടുന്ന വിലയ്ക്ക് കൊടുത്തിട്ട് മനുഷ്യവാസമുള്ള ഏതെങ്കിലും കോളനിയിലേക്ക് പോയാൽ പോലും ഇതുപോലെ ചങ്കിടിപ്പഉണ്ടാകില്ല...
നീ വന്നപ്പോഴെങ്കിലും ചോദിയ്ക്കാനും, പറയാനും ഞങ്ങൾക്ക് ഒരാളുള്ളത് കൊണ്ട് ആ ബാധ എങ്ങിനെങ്കിലും ഒഴിഞ്ഞു പോകുമെന്നാ കരുണാ കരുതിയത്.
ഇതിപ്പോൾ രാത്രിയെന്നില്ല, പകലെന്നില്ലാതെ ആധി പിടിച്ചിരിയ്ക്കേണ്ട അവസ്ഥയാണല്ലോ തമ്പുരാനേ വന്നത്."
ഗോപിയാശാൻ സ്വയം ആരോടെന്നില്ലാതെ പറഞ്ഞു.
ആ വൃദ്ധന് തന്റെ ശേഷിച്ച ജീവിതവും, മകളുടെ ജീവിതവും ഓർത്ത് വല്ലാത്ത ആശങ്കയുണ്ടെന്നാണ് അയാളുടെ സംസാരം വെളിവാക്കുന്നത്.
"എവിടെ പോകാനാ...
എവിടെ പോയാലും അവൻ പിന്നാലേയുണ്ടെങ്കിൽ ഇവിടെ നിന്നും പോകുന്നത് കൊണ്ട് എന്ത് പ്രയോജനമാ അച്ഛാ ഉണ്ടാവുക..."
"എത്രയെത്ര ഇടിയും മിന്നലുമൊക്കെ ദിവസോം പാഴായി പോകുന്നു.
അതിലൊരെണ്ണം ചെന്ന് ആ ചെകുത്താന്റെ നെഞ്ചത്ത് കേറുന്നില്ലല്ലോ തമ്പുരാനേ.ഇത് ആ കണ്ണിൽ ചോരയില്ലാത്തവന്റെ കൈകൊണ്ട് ഒടുങ്ങാനായിരിയ്ക്കുമോ എന്റെയും എന്റെ കൊച്ചിന്റെയും വിധി."
ഗോപിയാശാൻ അവിടെ കിടന്ന ഒരു കസേരയിലേക്ക് തളർന്നിട്ടെന്ന മട്ടിൽ ഇരുന്നു.
കരുണൻ മകളുടെ ശിരസ്സിൽ ഒന്നു തഴുകിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങാനായി നടക്കുമ്പോൾ അവന്റെ പിന്നാലേ ഗൗരിയും ചെന്നു.
അവൻ കടയിൽ നിന്ന് പുറത്തേയ്ക്ക് കടക്കുന്ന വാതിലിന്റെ ഓടാമ്പലിൽ കൈ വച്ചപ്പോൾ ഗൗരി ചോദിച്ചു.
"എവിടെ പോവാ കരുണേട്ടൻ..
ഇവിടെ കിടക്കാല്ലോ..
മോൾടെ അടുത്ത്.
ഞാൻ അച്ഛന്റെ റൂമിൽ കിടന്നോളാം.
ഈ തണുപ്പത്ത് സ്കൂളിൽ പോയി ഒറ്റയ്ക്ക് കിടക്കല്ലേ കരുണേട്ടാ."
കരുണൻ വാതിൽ തുറക്കാതെ അവിടെ നിന്നിട്ട് ചുറ്റിനും നോക്കി.
അവിടെ ഒരു ബഞ്ചും രണ്ടോ മൂന്നോ പ്ലാസ്റ്റിക് കസേരയും കിടപ്പുണ്ടായിരുന്നു.
"നിങ്ങള് വാതിലടച്ചു കിടന്നോ.
ഞാൻ ആ ബഞ്ചിൽ കിടന്നോളാം."
ഓടാമ്പലിൽ നിന്ന് കൈ പിൻവലിച്ചു കൊണ്ട് കരുണൻ പറഞ്ഞു.
അവരെ മൂവരെയും ഇവിടെ തനിച്ചാക്കിയിട്ട് സ്കൂളിലേക്ക് പോകുന്നതിനോട് കരുണനും മതിപ്പില്ലായിരുന്നു.
പ്രത്യേകിച്ചും ഇതുപോലൊരു സാഹചര്യത്തിൽ.
ഗൗരി അകത്തേയ്ക്ക് പോയി തറയിൽ വിരിച്ചു കിടക്കാനുള്ള ഒരു പുൽപ്പായയും
പുതപ്പുകളും ഒരു ബ്ലാങ്കറ്റും, പുതയ്ക്കാനായി ഒരു കരിമ്പടവും എടുത്തുകൊണ്ട് വന്നു.
അവൾ തന്നെ അത് തറയിൽ വിരിച്ചിടുന്നത് കരുണൻ നോക്കി നിന്നു.
"ഈ വാതിലിനൊന്നും അധികം ബലം പോരാ കരുണേട്ടാ.ഒന്ന് ശക്തിയായി തള്ളിയാൽ അടർന്ന് പോകും. അത്രേ ഉള്ളൂ ഉറപ്പ്.
ഉറക്കത്തിലാണെങ്കിലും ഒരു ശ്രദ്ധ വേണേ.. "
ഗൗരി ഒരു മുന്നറിയിപ്പ് കൊടുത്തു.
അവൾ അങ്ങനെ പറഞ്ഞെങ്കിലും അതിന്റെ അർത്ഥം വേറൊന്നാണെന്ന് അവന് തോന്നി.
ഇത്രയും നാൾ ശക്തമായി പിടിച്ചു നിന്നെങ്കിലും ഇപ്പോൾ താൻ തളർന്നു പോകുന്നെന്നതിന്റെ സൂചനയാണ് അത്.
"ഈ വാതിലിന്റെ ഉറപ്പിലും, കാവലിലും അല്ലേ ഗൗരീ നീയെന്റെ മകളെ ആറു വർഷക്കാലം കാത്തു സംരക്ഷിച്ചു പോന്നത്.. ആ കരുതൽ ഇനിയും തുടരും.
ഈ വാതില് തകർത്ത് ഒരുത്തനും നിന്നെയോ എന്റെ മോളെയോ തൊടാൻ ഞാൻ സമ്മതിയ്ക്കില്ല.
കരുണൻ ജീവനോടെ ഇരിയ്ക്കുമ്പോൾ."
അവന്റെ വാക്കുകളിലെ ആ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു അവളുടെ സർവ്വ ഭയവും അറ്റ് പോകാൻ.
ഗൗരി തനിയ്ക്ക് ചുറ്റും അദൃശ്യ മായ ഒരു സംരക്ഷണ വലയം ഉണ്ടെന്ന വിശ്വാസത്തിൽ അവന്റെ മുഖത്ത് പോലും നോക്കാതെ തിരിഞ്ഞു നടന്നു പോന്നു.
♦️
റെയ്ച്ചൽ കട്ടിലിന് അടിയിലിരുന്ന എസ്തപ്പാന്റെ ബാഗ് ഒരു കമ്പ് കൊണ്ട് പുറത്തേയ്ക്ക് നീക്കിയിട്ട് ആ കമ്പിന്റെ തുമ്പ് കൊണ്ട് ബാഗിന്റെ ബെൽറ്റിൽ കുത്തിയുയർത്തി എടുത്തു.
റെയ്ച്ചൽ ആ ബാഗ് എടുത്ത് വെളിയിൽ കളയാൻ പോവുകയാണെന്ന് തോന്നിയപ്പോൾ ജോസപ്പേട്ടൻ വന്ന് റെയ്ച്ചലിന്റെ കൈക്ക് പിടിച്ചു.
"നീയിതെന്താ ഈ ചെയ്യാൻ പോണത്.
ഇതും കണ്ടും കൊണ്ട് ആ കാലൻ കേറി വന്നിട്ടുണ്ടെങ്കിൽ അത് മതി അവന് നമ്മളെ ദേഹോപദ്രവം ചെയ്യാൻ.."
"മാറ്.. ഇതിനി ഇവിടെ വേണ്ട.
ഇതുമാത്രമല്ല അവനും ഇനി നമ്മുടെ വീട്ടിനുള്ളിൽ കയറാൻ പാടില്ല.
അവൻ നമുക്ക് വേണ്ടി ആരോടും പ്രതികാരവും ഒരു മാങ്ങാത്തൊലിയും ചെയ്യണ്ട..
ഇറങ്ങി പോയി തന്നാൽ മതി ഇവിടുന്ന്.
മനുഷ്യന് ഭ്രാന്ത് പിടിച്ചു പോകും...
അത്രയ്ക്ക് സമ്മർദ്ദമുണ്ട് എന്റെ മനസ്സിൽ.
അവനെ പേടിച്ചു ഞാനുറങ്ങിയിട്ട് എത്ര ദിവസമാകുന്നെന്നറിയോ..
സ്വന്തക്കാരോ ബന്ധുക്കാരോ ആരും ഇങ്ങോട്ട് വരാൻ പറ്റില്ല...
അയല്പക്കക്കാരോട് പോലും എന്തെങ്കിലും മിണ്ടിയിട്ട് എത്ര നാളായെന്ന് അറിയോ...
എനിയ്ക്കിനി ഒന്നും വേണ്ട.
ഈ രാത്രി തന്നെ ഇറങ്ങിയ്ക്കോണം അവനീ വീട്ടിൽ നിന്ന്.."
"റെയ്ച്ചലെ..
വെറുതേ വാശി പിടിയ്ക്കല്ലേ... അവനിവിടെ നിൽക്കുന്നത് എനിയ്ക്കും ഇഷ്ടമാണെന്ന് കരുതിയിട്ടാണോ...
നാട്ടുകാർ ആരെങ്കിലും എവിടെങ്കിലും വച്ച് എന്നെ കാണുമ്പോ വട്ടു പിടിച്ചത് പോലെ ഞാൻ അഭിനയിയ്ക്കുന്നത് ആരും, ഒന്നും ചോദിച്ചും കൊണ്ട് ഇങ്ങോട്ട് കേറി വരാതിരിയ്ക്കാനല്ലേ..
അവന്റെ കീറത്തുണികളെല്ലാം കൂടി നീ വാരി പുറത്ത് കളഞ്ഞാൽ അവനിവിടെ കിടന്ന് ബഹളമുണ്ടാക്കും.
അവന്റെ ഒച്ച കേട്ട് നാട്ടുകാർ ആരെങ്കിലും ഇങ്ങോട്ട് വന്നാൽ എല്ലാം എല്ലാരും അറിയും.
നമ്മളാണ് അവന് വേണ്ട സംരക്ഷണം നൽകി ഇവിടെ പാർപ്പിച്ചിരിയ്ക്കുന്നതെന്ന് നാട്ടുകാർ അറിയാൻ ഇടയായാലുള്ള കാര്യം നീയൊന്ന് ഓർത്തു നോക്ക്.
കൊടുവത്തൂരെ ജനങ്ങളെല്ലാം ചേർന്ന് നമ്മളെ ഈ വീട്ടു മുറ്റത്തിട്ട് ജീവനോടെ കത്തിയ്ക്കും.
അത്രയ്ക്കും പാതകങ്ങൾ ആ ചെകുത്താന് ഈ നാട്ടുകാരോട് ചെയ്യാൻ നമ്മൾ അവസരം ഒരുക്കി കൊടുത്തിട്ടുണ്ട്.
കുറച്ച് ദിവസം കൂടി നമുക്ക് ക്ഷമിക്കാം റെയ്ച്ചലേ.."
"കുറച്ച് ദിവസമോ.
കുറച്ച് ദിവസം പോയിട്ട് ഒരൊറ്റ നിമിഷം അവനിനി എന്റെ വീട്ടിൽ നിൽക്കാൻ ഞാൻ സമ്മതിയ്ക്കില്ലല്ലോ..
എവിടാണേൽ പോയി പൊറുത്തോട്ടെ.
ഇവിടെ പറ്റില്ല..."
"റെയ്ച്ചലെ.. ഇത് തീക്കളിയാ...
അവനിപ്പോൾ വരുന്നത് കള്ളോ കഞ്ചാവോ ഒക്കെ അടിച്ചിട്ടായിരിയ്ക്കും.
നാളെ ബോധത്തോടെ ഇരിയ്ക്കുമ്പോ നമുക്ക് അവനെ പറഞ്ഞു മനസ്സിലാക്കി ഇറക്കി വിടാം.."
"അവനോടൊന്നും ഒരു വേദവും ഓതിയിട്ട് കാര്യമില്ല...
കള്ള് കുടിച്ചിട്ടുണ്ടെങ്കിലും, കഞ്ചാവ് തിന്നിട്ടുണ്ടെങ്കിലും ഞാൻ പറഞ്ഞോളാം അവനോട്. നിങ്ങൾക്ക് പേടിയാണെങ്കിൽ നിങ്ങൾ പറയണ്ട."
റെയ്ച്ചൽ തന്റെ കൈക്ക് പിടിച്ചിരുന്ന ഭർത്താവിന്റെ കൈ പിടിച്ചു മാറ്റിയിട്ട് എസ്തപ്പാന്റെ ബാഗ് മുറ്റത്ത് കൊണ്ടിട്ടശേഷം അകത്തേയ്ക്ക് കയറി ചെന്ന് ഒരു കാനിൽ വാങ്ങിച്ചു വച്ചിരുന്ന മണ്ണെണ്ണ എടുത്തൊഴിച്ചിട്ട് തീപ്പെട്ടി കൊള്ളി ഉരച്ചിട്ടു.
മിന്നൽ അടിയ്ക്കും പോലെ തീയാളിപ്പിടിച്ചു.
ആ തീച്ചൂടിൽ അഗ്നി നാളം ആളുന്നത് റെയ്ച്ചലിന്റെ കണ്ണുകളിലായിരുന്നു.
"ഈ നാട്ടുകാരോട് ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാൻ തിരുത്താൻ പോവാണ്..
നേരം വെളുത്താലുടൻ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകും.
അവിടെ ചെന്ന് പോലീസുകാരോട്,ഞാൻ ചെയ്ത തെറ്റ് ഏറ്റു പറയും...
അവര് പറഞ്ഞു മനസിലാക്കിക്കോളും നാട്ടുകാരേ..
ആ കൊച്ചിനെ കൊന്ന കുറ്റത്തിന് അവനെ പോലീസുകാർ വന്നു കൊണ്ട് പൊയ്ക്കോളും...
കാലൻ നശിച്ചു പോട്ടെ.."
വീട്ടിലേക്ക് വരികയായിരുന്ന ഇസഹാക്ക് മുറ്റത്തേയ്ക്ക് കാൽ വയ്ക്കും മുമ്പേ റെയ്ച്ചൽ പറയുന്ന അവസാന വാചകങ്ങൾ കേട്ടു.
മുന്നോട്ട് വച്ച കാൽ പിന്നോട്ട് എടുത്ത് ഇസഹാക്ക് അവിടെ തന്നെ നിന്നു.
"ഇനിയൊരു മനുഷ്യനും അവൻ മൂലം ഈ ഭൂമിയിൽ കഷ്ടപ്പെടാൻ ഇടയാകരുത്... നാശം പോയി കുറെ കാലം എങ്കിലും ജയിലിൽ കിടക്കട്ടെ. ദൈവത്തിനു കരുണയുണ്ടെങ്കിൽ ആ ചെകുത്താൻ ജയിലിൽ കിടന്ന് തന്നെ ഇല്ലാതായി പൊയ്ക്കോളും."
റെയ്ച്ചൽപറഞ്ഞു നിർത്തിയതുംവീടിന് പിന്നിൽ നിന്ന് ആരോ കാറി തുപ്പുന്ന ഒരൊച്ച കേട്ടു.
ജോസപ്പേട്ടൻ വിറച്ചു പോയി.
അയാൾ ഓടി വന്ന് റെയ്ച്ചലിന്റെ വാ പൊത്തി.
"മിണ്ടല്ലേ ഒറ്റയക്ഷരം.
അവനാ.
അവൻ കൊന്നു കളയും."
അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഇസഹാക്ക് മുമ്പിലേക്ക് വരികയാണെന്നോർത്തപ്പോൾ റെയ്ച്ചലിനും ഭയം തോന്നി.
മുറ്റത്തിന് നടുക്ക് ബാഗിൽ പിടിച്ച തീ അതിനുള്ളിലുള്ളതെല്ലാം ഒരു പിടി ചാരമാക്കി കൊണ്ട് കെട്ടു തുടങ്ങിയിരുന്നു.
ഇസഹാക്ക് നടന്ന് വന്ന് അവർ രണ്ട് പേർ അവിടെ നിൽക്കുന്നതായേ ഗൗനിയ്ക്കാതെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അവൻ റൂമിലേക്ക് കയറി വാതിൽ ചാരിയ ശേഷം ജാളിയുടെ പ്രതലത്തിൽ സ്വയരക്ഷയ്ക്ക് വേണ്ടി ഒളിപ്പിച്ചു വച്ചിരുന്ന ഒരുതല മൂർച്ചയുള്ള വടി വാൾ അവിടെ തന്നെ ഇരിപ്പുണ്ടോ എന്ന് നോക്കി.
അതിന് ശേഷം അവൻ വന്ന് ചാരിയ വാതിൽ തുറക്കുമ്പോൾ അവിടെ റെയ്ച്ചലും, അവർക്ക് പിന്നിൽ ജോസപ്പേട്ടനും അവനെ കാത്തിട്ടെന്നോണം അവിടെ നിൽപ്പുണ്ടായിരുന്നു.
(തുടരും).
#📔 കഥ
135 likes
7 comments • 28 shares